Connect with us

സാഹിത്യം

ക്രിസ്തുവിനെ
തേടുന്ന പോപ്പ്…

Published

on

നോട്ടം 11

പി കെ ഗണേശൻ

“ഹലോ…
ട്രാവൽസ് ഓഫീസല്ലേ..”

ഓഫീസിന്റെ പേര് ചോദിച്ചുറപ്പാക്കുന്നു

“ഒരു എയർടിക്കറ്റ്,ഫ്രം റോം ടു ലെംപെടൂസ…”

“ഓൺലൈനിൽ ശ്രമിക്കൂ, അങ്ങനെയെങ്കിൽ സാമ്പത്തികമായി മെച്ചമുണ്ട്.”

“ഇവിടെ വൈഫൈ പ്രശ്നമാണ്…”

“എങ്കിൽ പേര് പറയൂ…”

“ബെർഗോലിഗ്ലിയോ”

“പോപ്പിന്റെ പേരുപോലെ തോന്നുന്നു…”

“അതെ..”

“പിൻകോഡ് പറയൂ.”

“പിൻകോഡ് അറിയില്ല,
സ്ഥലം
വത്തിക്കാൻ…”

“ഹൊ, രസകരം…”

അപ്പുറത്ത് അമ്പരപ്പ്.ഫോൺ നിശബ്ദമാകുന്നു..

ഇങ്ങനെയൊരു പോപിനെ, ഇത്രയും ലളിതമായി ജീവിതം ആവിഷ്കരിക്കുന്ന ഒരു പോപിനെ,
റോമിന്റെ സർവാധികാരി കൂടിയായ പോപിനെ ഇതുവരെ ലോകം കണ്ടിട്ടില്ല.ഇൻറർനെറ്റ് കണക്ഷനില്ലാത്ത പോപ്, ഭരണാധികാരി!

സെൻട്രിഗാഡിനോട് ഒടുവിൽ തന്റെ സ്വന്തം നിസ്സാഹയത പറയുന്നു.അമ്പരപ്പോടെ സെൻട്രിഗാഡ് ഇൻറർനെറ്റ് ഇതിൽ ലഭ്യമാണ് എന്ന് പറഞ്ഞുകൊണ്ട് സ്വന്തം സ്മാർട് ഫോൺ കൈമാറുന്നു.ആ സെൻട്രിഗാഡിനു മുന്നിൽ അങ്ങനെയൊരു പോപ് ആദ്യമായാണ്.

ഇത്രയും ലളിതമായി അധികാരം ആവിഷ്കരിക്കുന്നവരുണ്ട് എന്ന് കാണുമ്പോൾ, അനുഭവിക്കുമ്പോൾ ഇപ്പോഴും അമ്പരപ്പാണ്.ലോകത്തിൻറെതന്നെ അമ്പരപ്പാണ് ആ സെൻട്രിഗാഡിൻറെ മുഖത്ത് കണ്ടത്.അധികാരകസേരയിലമർന്നിരുന്ന് ഗർജിക്കുന്ന സിംഹങ്ങളെയാണ് ലോകത്തിനു കൂടുതൽ പരിചയം.

റേഷൻ ഷാപ്പിൽ,ധർമ്മാശുപത്രിയിൽ,തീവണ്ടിയാപ്പീസിൽ ക്യു നിൽക്കുമ്പോൾ എത്ര വലിയവനാണെങ്കിലും സാധാരണ പൗരനാണ്.ഈ സാധാരണത്വത്തെ ബ്രേക്ക് ചെയ്യുന്നുണ്ട് അധികാരത്തിലൂടെ തരപെടുന്ന പ്രിവിലേജ്.

ജനാധിപത്യ ക്രമത്തിൽ പോലും നമ്മുടെ ഭരണാധികാരികളിലേക്ക് നേർവഴികളില്ല.സാമാന്യജനതയ്ക്ക് റീച്ചില്ല.

നിലവിലുള്ള പോപ് ബെനഡിക്ട് ആരോഗ്യകരമായ കാരണങ്ങളാൽ രാജിവെക്കാൻ തീരുമാനിച്ചതിനെ തുടർന്ന് പുതിയ പോപായി വത്തിക്കാൻ പേപൽഭൂരിപക്ഷസമൂഹം പ്രഥമനായി പരിഗണിക്കുന്ന അർജൻറീനക്കാരനായ ബെർഗോലിഗ്ലിയോ
വത്തിക്കാൻ വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ കാത്തുനിൽക്കുന്ന പേപൽപ്രതിനിധികൾ
പെട്ടിയെടുക്കാൻ ശ്രമിക്കുന്ന രംഗമുണ്ട്.നിയുക്ത പോപ് അവരെ വിസമ്മതിക്കുന്നു.
സ്വയം പെട്ടിതൂക്കുന്നു.
പെട്ടിതൂക്കികളുടെ അകമ്പടി ആഗ്രഹിക്കാത്ത ഒരാളിതാ പുതിയ പോപായിവരുന്നു!
ലോകം മുഴുവൻ വണങ്ങുന്ന, ശ്രദ്ധയോടെ കേൾക്കുന്ന വത്തിക്കാന്റെ പുതിയ സാരഥിയുടെ ഈ ശൈലിക്ക് അവിടെ മുൻമാതൃകയില്ല…

ഫെർണാണ്ടോ മെരല്ലെസ് സംവിധാനം ചെയ്ത ടു പോപ്സ് എന്ന സിനിമയിൽ നിന്നുള്ളതാണീ രംഗം.

സ്ഥാനമൊഴിയുന്ന പോപ് ബെനഡിക്ടും സ്ഥാനമേല്പിക്കപെടുന്ന പോപ് ബെർഗോലിഗ്ലിയോയും തമ്മിൽ നടക്കുന്ന സംസാരമാണ് സിനിമയിലേറെ.അതുവഴി പുതിയ പോപ് വന്നവഴി,അദ്ദേഹത്തെ രൂപപ്പെടുത്തിയ ജീവിതം കൂടുതൽ വെളിവായി.മുൻമാതൃകകളെ പിൻപറ്റുന്നതല്ല അദ്ദേഹത്തിന്റെ ദർശനം.പോപ് എന്ന വന്നു ചേർന്ന അധികാരം അദ്ദേഹം താല്പര്യപ്പെടുന്നില്ല.

മതാത്മക ആത്മീയതയിൽ മറ്റൊരു പാതയാണ് അദ്ദേഹം പിന്തുടരുന്നത്.അത് രാഷ്ട്രിയവും സർഗാത്മകവുമാണ്.
യുവാവായിരിക്കെ പ്രണയിച്ചിരുന്ന, നൃത്തം ചെയ്യുന്ന, ഫുട്ബോൾ ഇഷ്ടപ്പെടുന്ന, ബ്രഹ്മചര്യം അനുഗ്രഹമാണ് അതുപോലെ പാപവും എന്ന് വിശ്വസിക്കുന്ന,ഹോമോസെക്ഷ്വാലിറ്റി തെറ്റെന്ന് വിധിക്കാത്ത, പാതിരിമാർ വിവാഹം കഴിച്ചാലെന്ത് എന്ന ചോദ്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച,വിവാഹമോചനവും വിമോചനമാണെന്ന് അഭിപ്രായപെട്ടൊരാൾ അടുത്ത പോപാവുന്നു എന്ന കൗതുകമുണ്ട്.വത്തിക്കാൻ ഇതുവരെ എത്തിപെട്ടിട്ടില്ല ആ പാതയിലിതുവരെ.

പുതിയ പോപായി പേപൽസമൂഹത്തിൻറെ ഭൂരിപക്ഷ സമ്മതിയുള്ള, ആശയങ്ങളോട് വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെങ്കിലും സ്ഥാനമൊഴിയുന്ന പോപിനു നിയുക്ത പോപിനോട് വല്ലാത്തൊരു ഇഷ്ടമുണ്ട്.സമുദായത്തിനു നിലനിൽക്കാൻ മതിലുകളുടെ അച്ചടക്കം ആവശ്യമാണ് എന്ന് വിശ്വസിക്കുന്ന പഴയ പോപിനു മുന്നിൽ യേശു മതിലുകൾ നിർമ്മിച്ചിരുന്നോ എന്ന ചോദ്യം ഉന്നയിക്കുന്ന പുതിയ പോപിനു ഉണ്ടായിരുന്ന മതിലുകളെ കരുണകൊണ്ടാണ് യേശു തകർത്തതെന്ന ഉത്തരവുമുണ്ട്.പുതിയ പോപിനു സ്വന്തം നിലപാടുകളെ സാധൂകരിക്കുന്ന ആശയലോകമുണ്ട്.

വിശ്വാസികളിൽ എന്താണോ സുഭാഷിതമായത് എന്നാൽ അതിന് വിപരീത ദിശയിലാണ് ജീവിതം ശീലമാക്കിയത്.സ്വവർഗപ്രണയം, വിവാഹമോചനം എന്നിവ അവർ ആഘോഷിക്കുന്ന ജീവിതമാണ്.പള്ളികളിൽ പാപമെന്നു കേട്ടു പോരുന്നത് ജീവിതത്തിൽ പാപമല്ല.മതം പലരീതിയിൽ പുനർനിർവചിക്കേണ്ടതുണ്ട് എന്ന നിലപാടിനെയാണ് പുതിയ പോപ് പിൻപറ്റുന്നത്.പുതിയകാലത്തെ പുതിയ മതബോധം കൊണ്ടാണ് പുതിയ പോപ് അപഗ്രഥിക്കാൻ ശ്രമിക്കുന്നത്.

വത്തിക്കാന് അതുവരെ പരിചിതമല്ലാത്ത രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ നിന്നാണ് പുതിയ പോപ് വരുന്നത്.ഭാവുകത്വപരമായിതന്നെ ആ ജീവിതം അദ്ദേഹത്തെ രൂപപ്പെടുത്തിയിട്ടുണ്ട്.അർജൻറീനയിൽ യാങ്കിപിന്തുണയോടെ അധികാരം പിടിച്ചെടുത്ത സൈനിക ഏകാധിപത്യത്തിൽ ബെർഗോലിഗ്ലിയോയുടെ കൂടെയുണ്ടായിരുന്ന പല പാതിരിമാരുടെയും ജീവൻ നഷ്ടപെട്ടിട്ടുണ്ട്.നിരായുധരായ
ക്രിസ്തുവും മാർക്സും സായുധരായ സൈനിക ഏതാധിപത്യത്തിനെതിരെ തെരുവിൽ മുഖാമുഖം നിലകൊണ്ടപ്പോൾ ബെർഗോലിഗ്ലിയോ ഉയർത്തി പിടിച്ച നിലപാട് വലതുപക്ഷ നിലപാടാണെന്നു വിമർശിക്കപ്പെട്ടു.വായനശാലയിൽ നിന്ന് മാർക്സിനെ മറച്ചുപിടിക്കേണ്ടിവന്നിട്ടുണ്ട്.കൂടെ നിൽക്കുന്നവരെ രക്ഷിക്കാൻ കോംപ്രമൈസിൻറെ മധ്യപക്ഷം സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്, ശരിയാണ്, തോറ്റുപോയിട്ടുണ്ട് ലക്ഷ്യത്തിൽ.

കൂടെയുള്ള ക്രൈസ്തവ പുരോഹിതന്മാർ ക്രൂരപീഢനമേറ്റു കൊല്ലപ്പെട്ടപ്പോൾ എവിടെയായിരുന്നു ക്രിസ്തു, പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ചായസത്ക്കാരത്തിലായിരുന്നോ,പീഢനമുറികളിൽ ക്രൈസ്തവ പുരോഹിതന്മാർക്കൊപ്പമായിരുന്നോ,എവിടെയായിരുന്നു ക്രിസ്തു? ഈയൊരു ചോദ്യത്തിന് മുന്നിൽ പഴയ പോപിന് ഉത്തരം മുട്ടുന്നു.മതത്തിനു ആത്മീയദൗത്യമുള്ളതുപോലെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം ഉണ്ട് എന്ന് സമർത്ഥിക്കുകയാണ് പുതിയ പോപ്.ആ ഭാഷ ദൈവത്തിന്റെ ഭാഷയായി കാണാനാണ് പഴയ പോപ് ശ്രമിക്കുന്നത്.അതിനർത്ഥം പഴയപോപിന് അന്യമായ ഒരു ദൈവത്തെ പുതിയ പോപിനു പ്രാപ്യമായിട്ടുണ്ട് എന്നാണ്.ആത്മീയതയുടെ അപ്ഡേഷനാണിത്.

പുതിയ പോപ്പിനെ രൂപപ്പെടുത്തിയത് ലാറ്റിനമേരിക്കയാണ്.ആ ലാറ്റിനമേരിക്കയിൽ നിന്നാണ് ചെഗുവേര കേരളത്തിൻറെ മുക്കിലും മൂലയിലും ഇടം പിടിച്ചത്.ആ ലാറ്റിനമേരിക്കൻ രാഷ്ട്രിയത്തിൽ നിന്ന് യഥാർത്ഥത്തിൽ നാം പഠിക്കേണ്ടിയിരുന്നത് പഠിച്ചതുമില്ല.ഒരു കൈയിൽ മൂലധനവും മറുകൈയിൽ ബൈബിളുമായിട്ടായിരുന്നു അവിടെ മതവും രാഷ്ട്രീയവും സംവദിച്ചത്.മതത്തിൽ രാഷ്ട്രീയത്തിനെന്തു കാര്യം എന്ന് മതമോ, രാഷ്ട്രിയത്തിൽ മതത്തിനെന്ത് കാര്യം എന്ന് രാഷ്ട്രീയമോ ചോദിച്ചില്ല.രാഷ്ട്രിയവും മതവും
മാർക്സിനെയും ക്രിസ്തുവിനെയും ഒരുപോലെ കൂട്ടുപിടിച്ചു.രാഷ്ട്രിയത്തെ മതംകൊണ്ടും മതത്തെ രാഷ്ട്രിയം കൊണ്ടും പൂരിപ്പിച്ചു.രാഷ്ട്രിയം അനാഥമാക്കിയപ്പോൾ അതുകൊണ്ട് മതത്തിൽ വീണ്ടെടുപ്പുണ്ടായി.ഹരാരിയുടെ കമന്റ് ഓർക്കുന്നു, എഴുപതുകളിൽ ചെഗുവേരയ്ക്കവിടെ ക്രിസ്തുവിന്റെ ഛായയായിരുന്നു. ചെഗുവേരയിൽ ലാറ്റിനമേരിക്ക കണ്ടത് ക്രിസ്തുവിനെയായിരുന്നു.പരസ്പരപൂരണത്തിൻറെ ഈ രസതന്ത്രമാണ് വിമോചന ദൈവശാസ്ത്രം.രാഷ്ട്രിയം മതത്തിനവിടെ അന്യമായിരുന്നില്ല.മതത്തിനു രാഷ്ട്രിയവും.ആരുമവിടെ ചോദിച്ചില്ല രാഷ്ട്രിയത്തിൽ മതത്തിനെന്തുകാര്യമെന്ന്,മതത്തിൽ രാഷ്ട്രീയത്തിനെന്തു കാര്യമെന്ന്.

ഈയൊരു നിലപാട് രാഷ്ട്രിയത്തിൽ ഗാന്ധി എടുത്തതിന്റെ പേരിൽ ഇപ്പോഴും ഗാന്ധി ഇപ്പോഴും ക്രൂശിക്കപ്പെടുന്നുണ്ട്.മതത്തിനു കാര്യമുണ്ട് രാഷ്ട്രിയത്തിൽ എന്ന് തന്നെയാണ് ഗാന്ധി സമർത്ഥിച്ചത്.മതത്തിൻറെ രൂപത്തെ രാഷ്ട്രിയത്തിൻറെ രൂപത്തിൽ ഘടിപ്പിക്കുന്നതോ നേരെ തിരിച്ചോ അല്ല ആ രീതി.മറിച്ച് ഒന്നിൻറെ സത്തയെ മറ്റേതിൻറെ സത്തകൊണ്ടു പൂരിപ്പിക്കുന്ന വലിയ പ്രക്രിയയാണ് അത്.മതം രാഷ്ട്രിയത്തോടും രാഷ്ട്രീയം മതത്തോടും പ്രതിപ്രവർത്തിക്കുന്ന വലിയൊരു ലോകമാണ് അത്.എന്നാൽ ലാറ്റിനമേരിക്ക എന്ന് കേൾക്കുമ്പോൾ കോൾമയിർ കൊള്ളുന്ന മലയാളിയ്ക്ക് ചുവപ്പുരാഷ്ട്രീയം പക്ഷെ മതത്തെ അകറ്റി നിർത്തുന്നതായിരുന്നു.ഇതോടെ സംഭവിച്ചത് ആത്മീയത ഇല്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയം ഇല്ലാത്ത ആത്മീയതയുമായിരുന്നു.

മതപരമല്ലാത്ത ഏതെങ്കിലും കാര്യത്തിൽ മതനേതൃത്വം ഇടപെട്ടാൽ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും പരസ്യമായി ചോദിക്കുന്നതു കാണാം മതം മതത്തിന്റെ കാര്യം നോക്കിയാൽ മതിയെന്ന്, രാഷ്ട്രീയത്തിൽ മതം ഇടപെടരുതെന്ന്.
അതേസമയം തെരഞ്ഞെടുപ്പ് കാലമായാൽ രാഷ്ട്രീയ പാർട്ടികൾ മതനേതൃത്വങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന വിരോധാഭാസം നിത്യസംഭവമാണ്.രാഷ്ട്രിയം രാഷ്ട്രിയക്കാർക്കും മതം പൗരോഹിത്യത്തിനും മാത്രം ഏല്പിച്ചതു മൂലം ഫലത്തിൽ രണ്ടും ജീർണിക്കുന്നതാണ് സംഭവിച്ചത്.രണ്ടും ഒട്ടും നവീകരിക്കപെടാതെപോയി.

മതത്തിന്റെ മാനം മാത്രമുള്ള സിനിമയല്ല Two Popes.നിശ്ചയമായും മതം അകപെട്ടിരിക്കുന്ന ശൂന്യതയുണ്ട്.മതത്തിനു ജീവിതത്തിന്റെ ടോട്ടാലിറ്റിയെ അഭിസംബോധന ചെയ്യാൻ കഴിയില്ല.മതം ഇറങ്ങി ചെല്ലേണ്ട കുറെയേറെ ഏരിയകളുണ്ട്.അങ്ങനെയില്ലെങ്കിൽ പ്രീച്ചിങും പ്രാക്ടീസും തമ്മിൽ പൊരുത്തമുണ്ടാവില്ല.പുരോഹിതരെ കേൾക്കുന്ന ജനസാമാന്യം ജീവിക്കുന്നത് പക്ഷെ സ്വന്തം വഴിയെ ആയിരിക്കും.ഈ സംഘർഷത്തെയാണ് ആത്മീയമായി ബെർഗിലോഗ്ലിയോ പരിഹരിക്കാൻ ശ്രമിക്കുന്നത്.മതത്തിനകത്തും സാധ്യമാവണം ആ രീതിയിൽ ആക്ടിവിസം.കസേരയിൽ ആരിരിക്കുന്നു എന്നത് അപ്പോൾ പ്രസക്തം തന്നെ.പുതിയ പോപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ God corrects one Pope by presenting the world with another Pope.

littnow .com

design : Sajjaya kumar

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending