Connect with us

സാഹിത്യം

ക്രിസ്തുവിനെ
തേടുന്ന പോപ്പ്…

Published

on

നോട്ടം 11

പി കെ ഗണേശൻ

“ഹലോ…
ട്രാവൽസ് ഓഫീസല്ലേ..”

ഓഫീസിന്റെ പേര് ചോദിച്ചുറപ്പാക്കുന്നു

“ഒരു എയർടിക്കറ്റ്,ഫ്രം റോം ടു ലെംപെടൂസ…”

“ഓൺലൈനിൽ ശ്രമിക്കൂ, അങ്ങനെയെങ്കിൽ സാമ്പത്തികമായി മെച്ചമുണ്ട്.”

“ഇവിടെ വൈഫൈ പ്രശ്നമാണ്…”

“എങ്കിൽ പേര് പറയൂ…”

“ബെർഗോലിഗ്ലിയോ”

“പോപ്പിന്റെ പേരുപോലെ തോന്നുന്നു…”

“അതെ..”

“പിൻകോഡ് പറയൂ.”

“പിൻകോഡ് അറിയില്ല,
സ്ഥലം
വത്തിക്കാൻ…”

“ഹൊ, രസകരം…”

അപ്പുറത്ത് അമ്പരപ്പ്.ഫോൺ നിശബ്ദമാകുന്നു..

ഇങ്ങനെയൊരു പോപിനെ, ഇത്രയും ലളിതമായി ജീവിതം ആവിഷ്കരിക്കുന്ന ഒരു പോപിനെ,
റോമിന്റെ സർവാധികാരി കൂടിയായ പോപിനെ ഇതുവരെ ലോകം കണ്ടിട്ടില്ല.ഇൻറർനെറ്റ് കണക്ഷനില്ലാത്ത പോപ്, ഭരണാധികാരി!

സെൻട്രിഗാഡിനോട് ഒടുവിൽ തന്റെ സ്വന്തം നിസ്സാഹയത പറയുന്നു.അമ്പരപ്പോടെ സെൻട്രിഗാഡ് ഇൻറർനെറ്റ് ഇതിൽ ലഭ്യമാണ് എന്ന് പറഞ്ഞുകൊണ്ട് സ്വന്തം സ്മാർട് ഫോൺ കൈമാറുന്നു.ആ സെൻട്രിഗാഡിനു മുന്നിൽ അങ്ങനെയൊരു പോപ് ആദ്യമായാണ്.

ഇത്രയും ലളിതമായി അധികാരം ആവിഷ്കരിക്കുന്നവരുണ്ട് എന്ന് കാണുമ്പോൾ, അനുഭവിക്കുമ്പോൾ ഇപ്പോഴും അമ്പരപ്പാണ്.ലോകത്തിൻറെതന്നെ അമ്പരപ്പാണ് ആ സെൻട്രിഗാഡിൻറെ മുഖത്ത് കണ്ടത്.അധികാരകസേരയിലമർന്നിരുന്ന് ഗർജിക്കുന്ന സിംഹങ്ങളെയാണ് ലോകത്തിനു കൂടുതൽ പരിചയം.

റേഷൻ ഷാപ്പിൽ,ധർമ്മാശുപത്രിയിൽ,തീവണ്ടിയാപ്പീസിൽ ക്യു നിൽക്കുമ്പോൾ എത്ര വലിയവനാണെങ്കിലും സാധാരണ പൗരനാണ്.ഈ സാധാരണത്വത്തെ ബ്രേക്ക് ചെയ്യുന്നുണ്ട് അധികാരത്തിലൂടെ തരപെടുന്ന പ്രിവിലേജ്.

ജനാധിപത്യ ക്രമത്തിൽ പോലും നമ്മുടെ ഭരണാധികാരികളിലേക്ക് നേർവഴികളില്ല.സാമാന്യജനതയ്ക്ക് റീച്ചില്ല.

നിലവിലുള്ള പോപ് ബെനഡിക്ട് ആരോഗ്യകരമായ കാരണങ്ങളാൽ രാജിവെക്കാൻ തീരുമാനിച്ചതിനെ തുടർന്ന് പുതിയ പോപായി വത്തിക്കാൻ പേപൽഭൂരിപക്ഷസമൂഹം പ്രഥമനായി പരിഗണിക്കുന്ന അർജൻറീനക്കാരനായ ബെർഗോലിഗ്ലിയോ
വത്തിക്കാൻ വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ കാത്തുനിൽക്കുന്ന പേപൽപ്രതിനിധികൾ
പെട്ടിയെടുക്കാൻ ശ്രമിക്കുന്ന രംഗമുണ്ട്.നിയുക്ത പോപ് അവരെ വിസമ്മതിക്കുന്നു.
സ്വയം പെട്ടിതൂക്കുന്നു.
പെട്ടിതൂക്കികളുടെ അകമ്പടി ആഗ്രഹിക്കാത്ത ഒരാളിതാ പുതിയ പോപായിവരുന്നു!
ലോകം മുഴുവൻ വണങ്ങുന്ന, ശ്രദ്ധയോടെ കേൾക്കുന്ന വത്തിക്കാന്റെ പുതിയ സാരഥിയുടെ ഈ ശൈലിക്ക് അവിടെ മുൻമാതൃകയില്ല…

ഫെർണാണ്ടോ മെരല്ലെസ് സംവിധാനം ചെയ്ത ടു പോപ്സ് എന്ന സിനിമയിൽ നിന്നുള്ളതാണീ രംഗം.

സ്ഥാനമൊഴിയുന്ന പോപ് ബെനഡിക്ടും സ്ഥാനമേല്പിക്കപെടുന്ന പോപ് ബെർഗോലിഗ്ലിയോയും തമ്മിൽ നടക്കുന്ന സംസാരമാണ് സിനിമയിലേറെ.അതുവഴി പുതിയ പോപ് വന്നവഴി,അദ്ദേഹത്തെ രൂപപ്പെടുത്തിയ ജീവിതം കൂടുതൽ വെളിവായി.മുൻമാതൃകകളെ പിൻപറ്റുന്നതല്ല അദ്ദേഹത്തിന്റെ ദർശനം.പോപ് എന്ന വന്നു ചേർന്ന അധികാരം അദ്ദേഹം താല്പര്യപ്പെടുന്നില്ല.

മതാത്മക ആത്മീയതയിൽ മറ്റൊരു പാതയാണ് അദ്ദേഹം പിന്തുടരുന്നത്.അത് രാഷ്ട്രിയവും സർഗാത്മകവുമാണ്.
യുവാവായിരിക്കെ പ്രണയിച്ചിരുന്ന, നൃത്തം ചെയ്യുന്ന, ഫുട്ബോൾ ഇഷ്ടപ്പെടുന്ന, ബ്രഹ്മചര്യം അനുഗ്രഹമാണ് അതുപോലെ പാപവും എന്ന് വിശ്വസിക്കുന്ന,ഹോമോസെക്ഷ്വാലിറ്റി തെറ്റെന്ന് വിധിക്കാത്ത, പാതിരിമാർ വിവാഹം കഴിച്ചാലെന്ത് എന്ന ചോദ്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച,വിവാഹമോചനവും വിമോചനമാണെന്ന് അഭിപ്രായപെട്ടൊരാൾ അടുത്ത പോപാവുന്നു എന്ന കൗതുകമുണ്ട്.വത്തിക്കാൻ ഇതുവരെ എത്തിപെട്ടിട്ടില്ല ആ പാതയിലിതുവരെ.

പുതിയ പോപായി പേപൽസമൂഹത്തിൻറെ ഭൂരിപക്ഷ സമ്മതിയുള്ള, ആശയങ്ങളോട് വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെങ്കിലും സ്ഥാനമൊഴിയുന്ന പോപിനു നിയുക്ത പോപിനോട് വല്ലാത്തൊരു ഇഷ്ടമുണ്ട്.സമുദായത്തിനു നിലനിൽക്കാൻ മതിലുകളുടെ അച്ചടക്കം ആവശ്യമാണ് എന്ന് വിശ്വസിക്കുന്ന പഴയ പോപിനു മുന്നിൽ യേശു മതിലുകൾ നിർമ്മിച്ചിരുന്നോ എന്ന ചോദ്യം ഉന്നയിക്കുന്ന പുതിയ പോപിനു ഉണ്ടായിരുന്ന മതിലുകളെ കരുണകൊണ്ടാണ് യേശു തകർത്തതെന്ന ഉത്തരവുമുണ്ട്.പുതിയ പോപിനു സ്വന്തം നിലപാടുകളെ സാധൂകരിക്കുന്ന ആശയലോകമുണ്ട്.

വിശ്വാസികളിൽ എന്താണോ സുഭാഷിതമായത് എന്നാൽ അതിന് വിപരീത ദിശയിലാണ് ജീവിതം ശീലമാക്കിയത്.സ്വവർഗപ്രണയം, വിവാഹമോചനം എന്നിവ അവർ ആഘോഷിക്കുന്ന ജീവിതമാണ്.പള്ളികളിൽ പാപമെന്നു കേട്ടു പോരുന്നത് ജീവിതത്തിൽ പാപമല്ല.മതം പലരീതിയിൽ പുനർനിർവചിക്കേണ്ടതുണ്ട് എന്ന നിലപാടിനെയാണ് പുതിയ പോപ് പിൻപറ്റുന്നത്.പുതിയകാലത്തെ പുതിയ മതബോധം കൊണ്ടാണ് പുതിയ പോപ് അപഗ്രഥിക്കാൻ ശ്രമിക്കുന്നത്.

വത്തിക്കാന് അതുവരെ പരിചിതമല്ലാത്ത രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ നിന്നാണ് പുതിയ പോപ് വരുന്നത്.ഭാവുകത്വപരമായിതന്നെ ആ ജീവിതം അദ്ദേഹത്തെ രൂപപ്പെടുത്തിയിട്ടുണ്ട്.അർജൻറീനയിൽ യാങ്കിപിന്തുണയോടെ അധികാരം പിടിച്ചെടുത്ത സൈനിക ഏകാധിപത്യത്തിൽ ബെർഗോലിഗ്ലിയോയുടെ കൂടെയുണ്ടായിരുന്ന പല പാതിരിമാരുടെയും ജീവൻ നഷ്ടപെട്ടിട്ടുണ്ട്.നിരായുധരായ
ക്രിസ്തുവും മാർക്സും സായുധരായ സൈനിക ഏതാധിപത്യത്തിനെതിരെ തെരുവിൽ മുഖാമുഖം നിലകൊണ്ടപ്പോൾ ബെർഗോലിഗ്ലിയോ ഉയർത്തി പിടിച്ച നിലപാട് വലതുപക്ഷ നിലപാടാണെന്നു വിമർശിക്കപ്പെട്ടു.വായനശാലയിൽ നിന്ന് മാർക്സിനെ മറച്ചുപിടിക്കേണ്ടിവന്നിട്ടുണ്ട്.കൂടെ നിൽക്കുന്നവരെ രക്ഷിക്കാൻ കോംപ്രമൈസിൻറെ മധ്യപക്ഷം സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്, ശരിയാണ്, തോറ്റുപോയിട്ടുണ്ട് ലക്ഷ്യത്തിൽ.

കൂടെയുള്ള ക്രൈസ്തവ പുരോഹിതന്മാർ ക്രൂരപീഢനമേറ്റു കൊല്ലപ്പെട്ടപ്പോൾ എവിടെയായിരുന്നു ക്രിസ്തു, പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ചായസത്ക്കാരത്തിലായിരുന്നോ,പീഢനമുറികളിൽ ക്രൈസ്തവ പുരോഹിതന്മാർക്കൊപ്പമായിരുന്നോ,എവിടെയായിരുന്നു ക്രിസ്തു? ഈയൊരു ചോദ്യത്തിന് മുന്നിൽ പഴയ പോപിന് ഉത്തരം മുട്ടുന്നു.മതത്തിനു ആത്മീയദൗത്യമുള്ളതുപോലെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം ഉണ്ട് എന്ന് സമർത്ഥിക്കുകയാണ് പുതിയ പോപ്.ആ ഭാഷ ദൈവത്തിന്റെ ഭാഷയായി കാണാനാണ് പഴയ പോപ് ശ്രമിക്കുന്നത്.അതിനർത്ഥം പഴയപോപിന് അന്യമായ ഒരു ദൈവത്തെ പുതിയ പോപിനു പ്രാപ്യമായിട്ടുണ്ട് എന്നാണ്.ആത്മീയതയുടെ അപ്ഡേഷനാണിത്.

പുതിയ പോപ്പിനെ രൂപപ്പെടുത്തിയത് ലാറ്റിനമേരിക്കയാണ്.ആ ലാറ്റിനമേരിക്കയിൽ നിന്നാണ് ചെഗുവേര കേരളത്തിൻറെ മുക്കിലും മൂലയിലും ഇടം പിടിച്ചത്.ആ ലാറ്റിനമേരിക്കൻ രാഷ്ട്രിയത്തിൽ നിന്ന് യഥാർത്ഥത്തിൽ നാം പഠിക്കേണ്ടിയിരുന്നത് പഠിച്ചതുമില്ല.ഒരു കൈയിൽ മൂലധനവും മറുകൈയിൽ ബൈബിളുമായിട്ടായിരുന്നു അവിടെ മതവും രാഷ്ട്രീയവും സംവദിച്ചത്.മതത്തിൽ രാഷ്ട്രീയത്തിനെന്തു കാര്യം എന്ന് മതമോ, രാഷ്ട്രിയത്തിൽ മതത്തിനെന്ത് കാര്യം എന്ന് രാഷ്ട്രീയമോ ചോദിച്ചില്ല.രാഷ്ട്രിയവും മതവും
മാർക്സിനെയും ക്രിസ്തുവിനെയും ഒരുപോലെ കൂട്ടുപിടിച്ചു.രാഷ്ട്രിയത്തെ മതംകൊണ്ടും മതത്തെ രാഷ്ട്രിയം കൊണ്ടും പൂരിപ്പിച്ചു.രാഷ്ട്രിയം അനാഥമാക്കിയപ്പോൾ അതുകൊണ്ട് മതത്തിൽ വീണ്ടെടുപ്പുണ്ടായി.ഹരാരിയുടെ കമന്റ് ഓർക്കുന്നു, എഴുപതുകളിൽ ചെഗുവേരയ്ക്കവിടെ ക്രിസ്തുവിന്റെ ഛായയായിരുന്നു. ചെഗുവേരയിൽ ലാറ്റിനമേരിക്ക കണ്ടത് ക്രിസ്തുവിനെയായിരുന്നു.പരസ്പരപൂരണത്തിൻറെ ഈ രസതന്ത്രമാണ് വിമോചന ദൈവശാസ്ത്രം.രാഷ്ട്രിയം മതത്തിനവിടെ അന്യമായിരുന്നില്ല.മതത്തിനു രാഷ്ട്രിയവും.ആരുമവിടെ ചോദിച്ചില്ല രാഷ്ട്രിയത്തിൽ മതത്തിനെന്തുകാര്യമെന്ന്,മതത്തിൽ രാഷ്ട്രീയത്തിനെന്തു കാര്യമെന്ന്.

ഈയൊരു നിലപാട് രാഷ്ട്രിയത്തിൽ ഗാന്ധി എടുത്തതിന്റെ പേരിൽ ഇപ്പോഴും ഗാന്ധി ഇപ്പോഴും ക്രൂശിക്കപ്പെടുന്നുണ്ട്.മതത്തിനു കാര്യമുണ്ട് രാഷ്ട്രിയത്തിൽ എന്ന് തന്നെയാണ് ഗാന്ധി സമർത്ഥിച്ചത്.മതത്തിൻറെ രൂപത്തെ രാഷ്ട്രിയത്തിൻറെ രൂപത്തിൽ ഘടിപ്പിക്കുന്നതോ നേരെ തിരിച്ചോ അല്ല ആ രീതി.മറിച്ച് ഒന്നിൻറെ സത്തയെ മറ്റേതിൻറെ സത്തകൊണ്ടു പൂരിപ്പിക്കുന്ന വലിയ പ്രക്രിയയാണ് അത്.മതം രാഷ്ട്രിയത്തോടും രാഷ്ട്രീയം മതത്തോടും പ്രതിപ്രവർത്തിക്കുന്ന വലിയൊരു ലോകമാണ് അത്.എന്നാൽ ലാറ്റിനമേരിക്ക എന്ന് കേൾക്കുമ്പോൾ കോൾമയിർ കൊള്ളുന്ന മലയാളിയ്ക്ക് ചുവപ്പുരാഷ്ട്രീയം പക്ഷെ മതത്തെ അകറ്റി നിർത്തുന്നതായിരുന്നു.ഇതോടെ സംഭവിച്ചത് ആത്മീയത ഇല്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയം ഇല്ലാത്ത ആത്മീയതയുമായിരുന്നു.

മതപരമല്ലാത്ത ഏതെങ്കിലും കാര്യത്തിൽ മതനേതൃത്വം ഇടപെട്ടാൽ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും പരസ്യമായി ചോദിക്കുന്നതു കാണാം മതം മതത്തിന്റെ കാര്യം നോക്കിയാൽ മതിയെന്ന്, രാഷ്ട്രീയത്തിൽ മതം ഇടപെടരുതെന്ന്.
അതേസമയം തെരഞ്ഞെടുപ്പ് കാലമായാൽ രാഷ്ട്രീയ പാർട്ടികൾ മതനേതൃത്വങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന വിരോധാഭാസം നിത്യസംഭവമാണ്.രാഷ്ട്രിയം രാഷ്ട്രിയക്കാർക്കും മതം പൗരോഹിത്യത്തിനും മാത്രം ഏല്പിച്ചതു മൂലം ഫലത്തിൽ രണ്ടും ജീർണിക്കുന്നതാണ് സംഭവിച്ചത്.രണ്ടും ഒട്ടും നവീകരിക്കപെടാതെപോയി.

മതത്തിന്റെ മാനം മാത്രമുള്ള സിനിമയല്ല Two Popes.നിശ്ചയമായും മതം അകപെട്ടിരിക്കുന്ന ശൂന്യതയുണ്ട്.മതത്തിനു ജീവിതത്തിന്റെ ടോട്ടാലിറ്റിയെ അഭിസംബോധന ചെയ്യാൻ കഴിയില്ല.മതം ഇറങ്ങി ചെല്ലേണ്ട കുറെയേറെ ഏരിയകളുണ്ട്.അങ്ങനെയില്ലെങ്കിൽ പ്രീച്ചിങും പ്രാക്ടീസും തമ്മിൽ പൊരുത്തമുണ്ടാവില്ല.പുരോഹിതരെ കേൾക്കുന്ന ജനസാമാന്യം ജീവിക്കുന്നത് പക്ഷെ സ്വന്തം വഴിയെ ആയിരിക്കും.ഈ സംഘർഷത്തെയാണ് ആത്മീയമായി ബെർഗിലോഗ്ലിയോ പരിഹരിക്കാൻ ശ്രമിക്കുന്നത്.മതത്തിനകത്തും സാധ്യമാവണം ആ രീതിയിൽ ആക്ടിവിസം.കസേരയിൽ ആരിരിക്കുന്നു എന്നത് അപ്പോൾ പ്രസക്തം തന്നെ.പുതിയ പോപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ God corrects one Pope by presenting the world with another Pope.

littnow .com

design : Sajjaya kumar

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending