Connect with us

ലേഖനം

കോവിടാനന്തരലോകം

Published

on

ഡോക്ടർ എം ഷാജഹാൻ

സത്യാനന്തര കാലം എന്നും ഉത്തര ഉത്തരാധുനികത എന്നും പോസ്റ്റ്
ഫാസിസം എന്നും വർത്തമാനകാല സാംസ്കാരിക ജീവിതത്തെ
വ്യാഖ്യാനിച്ചുകൊണ്ടിരുന്ന നമുക്ക് വരും കാലത്തെയും കഴിഞ്ഞ
കാലത്തെയും കൃത്യമായി വിഭജിക്കുന്ന ഒരു സാംസ്കാരിക ദശാസന്ധി
ഇപ്പോൾ ലഭ്യമായിരിക്കുന്നു. 2019 ഡിസംബറിന് ശേഷം ലോകചരിത്രം
കോവിഡ് പൂർവ്വം( pre covid) എന്നും കോവിടാനന്തരം (post covid) എന്നും
രണ്ടായിത്തന്നെ രേഖപ്പെടുത്തപ്പെടും എന്ന പണ്ഡിത ലോകം
അനുമാനിക്കുന്നു. ലോക ചരിത്രത്തിൻറെ ഒരു നിർണായക ദശാസന്ധിയിൽ
ജീവിച്ചിരിക്കുന്ന നമ്മൾക്ക് കോവിടാനന്ത്തരലോകം എങ്ങനെ ആയിരിക്കും
എന്നതിനെക്കുറിച്ച് ചില ധാരണകളും ആശങ്കകളും പ്രതീക്ഷകളും
തീർച്ചയായും ഉണ്ട്. അത് ജീവിതത്തിലെ തിരക്കുകളിൽ നിന്ന്
നിർബന്ധപൂർവ്വം തിരിച്ചയച്ച് നമ്മെ വീട്ടിലിരുത്തിയപ്പോൾ ലഭിച്ച ഒരു
തിരിച്ചറിവാണ്. പിന്നിട്ട വഴികളിലെ സാമൂഹ്യ ഇടപെടലുകളുടെയും
സാമ്പത്തിക സമവാക്യങ്ങളുടെയും നെല്ലും പതിരും വേർതിരിക്കാനും
അതുവഴി വരാനിരിക്കുന്ന പുതിയൊരു ലോകക്രമം എങ്ങനെ ആയിരിക്കും
അല്ലെങ്കിൽ കോവിടാനന്തര ലോകം ആദർശപരമായി ഊന്നൽ കൊടുക്കേണ്ട
മുൻഗണനാക്രമം എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റി ചിന്തിച്ചു
ഒരുങ്ങാനും മുഴുവൻ ജനങ്ങൾക്കും ഒരു അവസരം ലഭിച്ചിരിക്കുന്നു.
പരിണാമ സാധ്യതയുള്ള ചില മേഖലകൾ

  1. ഭൂമിയുടെ ആരോഗ്യവും സൗന്ദര്യവും
    ഈയിടെ ഒരു പത്രവാർത്തയിൽ പഞ്ചാബിലെ ജലന്ധറിൽ നിന്ന്
    നോക്കിയാൽ ഹിമാലയ പർവതനിരകൾ കണ്ണിൽപെടാവുന്നത്ര സുതാര്യമായി
    ത്തീർന്നു അന്തരീക്ഷം എന്ന് എഴുതിക്കണ്ടു. തിരുവനന്തപുരം നഗരത്തിൽ
    നിന്നു പോലും പശ്ചിമഘട്ടമലനിരകൾ കാണപ്പെടുന്നത്ര സുതാര്യത.
    ആകാശത്തിന് ഇതുവരെ കാണാത്ത തരം നീലിമ. സമുദ്രവും സമുദ്ര
    തീരങ്ങളും കനാലുകളും നദികളു മെല്ലാം സ്വച്‌ഛന്ദവും ശുദ്ധവുമായി
    മാറി. ഈ ഇന്ത്യൻ വേനൽകാലത്തും ചെടികളും മരങ്ങളും പുത്തൻ
    തളിരിലകളും പൂക്കളും വിടർത്തി. ഒരു പ്രദേശത്തെ അന്തരീക്ഷ
    മലിനീകരണത്തിന്റെ തോത് അവിടെ പാറുന്ന ശലഭങ്ങളുടെ എണ്ണത്തിൽ
    നിന്ന് അനുമാനിക്കാം എന്ന് പറയപ്പെടുന്നു. അങ്ങനെ നോക്കിയാൽ

ഇന്നുവരെ കാണാത്ത തരം പക്ഷികളും ശലഭങ്ങളും ഇപ്പോൾ ആദ്യമായി
ജനവാസ മേഖലകളിലേക്ക് പറന്നു വരുന്നതായാണ് കാണുന്നത്.
നഗരങ്ങളിലെ വായു മലിനീകരണ തോത് മൂന്നിലൊന്നായി കുറഞ്ഞുവെന്ന്
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു. ഭൂമി വർണശബളവും
സ്വച്ഛസുന്ദരവുമായ ഒരു പുതിയ ഭാവത്തിലേക്ക് ഉണർന്നുയരുന്ന
കാഴ്ചയാണ് എങ്ങും.
ഏതാനും മാസത്തേക്ക്മനുഷ്യൻറെ എല്ലാ സാമൂഹ്യ ഇടപാടുകളും
പ്രകൃതി ഇടപെടലുകളും നിർത്തി വച്ചപ്പോൾ സംഭവിച്ചതാണ് ഇത്രയും.

അങ്ങനെയെങ്കിൽ പ്രകൃതിയെ പരിഗണിച്ചു കൊണ്ട് പ്രകൃതിയെ
പരിരക്ഷിച്ചു കൊണ്ട് മനുഷ്യൻറെ സാമൂഹ്യ ഇടപെടലുകളെ എങ്ങനെ
പരിവർത്തിപ്പിക്കാം എന്ന് ചിന്തിക്കാനുള്ള ഒരു അവസരമായി ഇൗ
ലോക്ക്‌ഡൗൺ കാലത്തെ കാണാൻ കഴിയണം. ആ നിലപാട് വ്യക്തി
തലത്തിലും സമൂഹ തലത്തിലും ഭരണകൂടങ്ങളിലും അന്താരാഷ്ട്ര
ബന്ധങ്ങളിലും ധനപരമായ ആശയങ്ങൾക്ക് ജന്മം കൊടുക്കണം.
ആരോഗ്യകരമായ അന്തരീക്ഷവും പ്രകൃതിയും മനുഷ്യൻറെ
ആരോഗ്യത്തിനും ജീവനും അത്യന്താപേക്ഷിതമാണെന്ന ആത്യന്തികമായ ഒരു
തിരിച്ചറിവ് ഉണ്ടാവണം.

  1. ഭരണകൂടങ്ങളുടെ തിരിച്ചറിവുകൾ
    സർവ്വ സംഹാര ആയുധങ്ങളും അതിനൂതനസാങ്കേതികവിദ്യകളും എല്ലാം
    ഉള്ള ലോകത്തിലെ വൻ ശക്തിരാജ്യങ്ങൾ കൊറോണക്ക് മുന്നിൽ
    പകച്ചുനിൽക്കുന്നതായാണ് കാണുന്നത്. എന്നാൽ നൗറു ലെസോതോ സമോവ
    വൻവാതു എന്നിങ്ങനെയുള്ള നിസാരൻമാരായ രാജ്യങ്ങൾ
    കൊറോണബാധിതരല്ലാതെ സുഖമായി ജീവിക്കുന്നു. വൻശക്തി രാജ്യമായ
    ചൈന സ്വന്തം പൗരന്മാരെ വീടുകൾക്കുള്ളിലാക്കി കതകുകൾ പലകവെച്ച്
    അടയ്ക്കുന്നു. അമേരിക്ക കൊറോണ ബാധിതരായ സ്വന്തം പൗരൻമാരോട്
    ആശുപത്രിയിലേക്ക് വരരുതെന്ന് വിചിത്രമായ നിർദ്ദേശം നൽകുന്നു. സ്വന്തം
    മലേറിയ രോഗികൾക്ക് വേണ്ടി ഇന്ത്യ സൂക്ഷിച്ചുവച്ച മരുന്നുകൾ
    ,,(hydroxychloroquine) കണ്ണുരുട്ടി കാണിച്ചും പേടിപ്പിച്ചും അമേരിക്ക എടുത്തു
    കൊണ്ടു പോകുന്നു. ഒരു മുസ്ലിം ആയ ക്വാജ അബ്ദുൽ ഹമീദ്ൻറെ കയ്യിൽ
    നിന്നും അയച്ചുകിട്ടിയ മരുന്നുകൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി നന്ദി
    പറയുന്നു. ഇന്നലെവരെ അനഭിമതരാക്കി മാറ്റി നിർത്തിയിരുന്ന ക്യൂബൻ
    ഡോക്ടർമാരെ ബ്രസീലും ഇറ്റലിയും വീരോചിതമായ സ്വീകരണം നൽകി
    ആനയിക്കുന്നു. പട്ടിണി രാജ്യമായ സൊമാലിയയിൽ ചെന്നുപെട്ട ഇറ്റാലിയൻ
    വിനോദസഞ്ചാരികൾ തങ്ങൾക്ക് സൊമാലിയയിൽ തുടരാൻ അനുവാദം

വേണമെന്ന് ഇറ്റാലിയൻ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു. മലയാളികൾ
ബ്രിട്ടനിലും അമേരിക്കയിലും മരിച്ചു വീഴുമ്പോൾ പോലും
കേരളത്തിലെത്തിയ ബ്രിട്ടീഷുകാർ രോഗ വിമുക്ത രായി ഇവിടുന്നു
പോകുന്നു.
അസംഖ്യം ആണവ പോർമുനകളും അത്യാധുനിക ഉപകരണങ്ങളും
ഉണ്ടായിട്ടും തോറ്റുപോയ ഭരണകൂടങ്ങൾ. അവർ തീർച്ചയായും ഒരു
പുനർവിചിന്തനത്തിന് തയ്യാറാവും. ആദ്യം പൗരൻ, പിന്നെ ദേശം, പിന്നെ
മാത്രം അതിർത്തി എന്ന തിരിച്ചറിവ് ജിഡിപിയുടെ ആനുപാതികങ്ങളിൽ
മാറ്റം വരുത്തും. ആരോഗ്യ സംരക്ഷണത്തിന് അത്യാധുനിക ഉപകരണങ്ങൾ
മാത്രം എന്ന സ്ഥിതിയിൽ നിന്ന് മാറി സാങ്കേതികതയുടെ ജനകീയ
വൽക്കരണം വഴി കൂടുതൽ ജനങ്ങളിലേക്ക് ചികിത്സ സങ്കേതങ്ങൾ
എത്തിക്കാൻ ഉള്ള പരിശ്രമം ഉണ്ടാവും. ദേശാതൃത്തികൾ ഇരുമ്പു
മതിലുകളല്ല എന്ന മട്ടിൽ പരമ്പരാഗത വൈരങ്ങൾ ദുർബലമാകും.
യുദ്ധങ്ങളിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ പൗരന്മാർ രോഗങ്ങളിൽ
മരിക്കുന്നു എന്ന സത്യം യുദ്ധ ബജറ്റ് എന്ന ആശയത്തെ പുനരാലോചനക്ക്
വിധേയമാക്കും.

  1. വംശീയതയുടെയും വർഗീയതയുടെയും ഭാവി
    ഈ കോവിഡ് കാലത്തിനുശേഷം ഇന്ത്യയിലെ പൗരത്വ പ്രശ്നവും
    അനുബന്ധ വിവാദങ്ങളും ദുർബലംമാവാനാണ് സാധ്യത. പൗരത്വ
    ബില്ലിനെതിരെ പ്രതികരിക്കുന്നവരുടെ ചേരിയിൽ ആളുകൾ അധികരിക്കും.
    കാരണം ഹിന്ദു വേണ്ട മുസ്ലിം വേണ്ട എന്നതിനേക്കാൾ പ്രധാനം
    വീട്ടിൽനിന്ന് പുറത്തിറങ്ങലും സ്വന്തം ഉപജീവനമാർഗ്ഗം
    നിവർത്തിക്കലുമാണെന്ന് എല്ലാവരും തിരിച്ചറിയും.അതിനുള്ള അവകാശവും
    അനുമതിയും ആണ് പരമ പ്രധാനം എന്ന അറിവ് എല്ലാ
    മസ്തിഷ്കങ്ങളിലും പൊടിച്ചു വരും. കാരണം വൈറസ് ആ രൂപത്തിൽ
    ഏറ്റവും മതേതരവും ജനകീയവുമായാണ് അതിൻറെ കിരാതമെങ്കിലും
    സോദ്ദേശപരമായ ചുടല നൃത്തമാടിയത്. ഹിന്ദു മുസൽമാൻ ക്രിസ്ത്യൻ
    സിക്ക് പാർസി എന്ന വ്യതിയാനങ്ങളൊന്നും ഒന്നിലും ഉണ്ടായിരുന്നില്ല.
    മരണത്തിലും വെന്റിലേറ്ററിലും ക്വാരന്റൈനിലും ശ്മശാനത്തിലും ഒന്നിലും.
    ഇതിനിടെ ചില വർഗീയ വൈറസുകൾ തല ഉയർത്താൻ നോക്കിയെങ്കിലും
    കൊറോണ ഭീമന്റെ ഒറ്റനോട്ടത്തിൽ അവ ഭസ്മമായിപ്പോയി എന്ന് വേണം
    കരുതാൻ. അല്ലെങ്കിൽ അങ്ങനെ തന്നെ വേണം സംഭവിക്കാൻ.

മത അനുഷ്ഠാനങ്ങളും ആചാരങ്ങളും നിർബന്ധങ്ങ ളും എല്ലാ മതക്കാരും
ഒരേപോലെ ഒഴിവാക്കി. അതിനോടുള്ള എതിർത്തു നിൽപ്പുകളും ഭീമൻറെ
മുന്നിൽ തളർന്നു വീണു. അവസാനം സ്വന്തം മതസ്ഥാപനങ്ങളും
ആരാധനാലയങ്ങളും ജാതിമതഭേദമെന്യേ രോഗികൾക്ക് ഐസൊലേഷൻ
വാർഡുകൾ ആക്കി മാറ്റാൻ അവർ തന്നെ സന്നദ്ധത അറിയിച്ചു. തികച്ചും
ശുഭോദർക്കമായ ഒരു വാർത്തയായിരുന്നു അത്.

  1. വ്യക്തിജീവിതത്തിലെ സൂക്ഷ്മ പരിവർത്തനങ്ങൾ
    കൊരോണയുടെ ലോക് ഡൗൺ എല്ലാവരെയും സ്വന്തം വീടുകളിലേക്കും
    അതിൻറെ നന്മ കളിലേക്കും തിരിച്ചയച്ചു. ഒരിക്കലും മോചനം ഉണ്ടാകില്ല
    എന്നു കരുതിയ തിരക്കുകൾ പോലും അപ്രത്യക്ഷമായി. ഇന്ത്യയിൽ
    റെയിൽവേ സ്ഥാപിതമായ ശേഷം ഇതുവരെ ആർക്കും ഇങ്ങനെ ഒരു
    അവധി ലഭിച്ചിരുന്നില്ല.താൻ ആത്യന്തികമായി ഒരു മകനോ അച്ഛനോ
    ഭർത്താവോ ഭാര്യയോ സഹോദരനോ മകളോ മുത്തശ്ശനോ മാത്രമാണെന്ന്
    എല്ലാവരും തിരിച്ചറിഞ്ഞു. അനാവശ്യമായ യാത്രകൾ, ഒത്തു ചേരലുകൾ,
    ഹോട്ടൽ ഭക്ഷണങ്ങൾ, മാളുകളിൽ കറങ്ങൽ, ആർഭാടവിവാഹങ്ങൾ
    സമ്മേളനങ്ങൾ എല്ലാം ഒഴിവായി മരണാനന്തര ചടങ്ങുകൾ മാത്രം മൂകമായി
    സംഭവിച്ചു കൊണ്ടിരുന്നു. അതിൻറെ പേരിൽ പോലും അനാവശ്യമായ
    ഒത്തുകൂടൽ ഇല്ല. അത്യാവശ്യക്കാർ മാത്രം.
    ഭക്ഷണത്തിലെയും ഇഷ്ടങ്ങളിലെയും കടുംപിടുത്തങ്ങൾ എല്ലാവരും
    ഉപേക്ഷിച്ചു. മൂന്നുനേരം ഭക്ഷണം നടക്കണം എന്നത് മാത്രമായി ആഗ്രഹം.
    അതിനും സൗകര്യപ്പെടാത്തവരെ ഗവൺമെൻറ് അന്നം ഊട്ടി. പറമ്പിലെ
    താളും തകരയും ചേമ്പും ചക്കയും മാങ്ങയും തീൻമേശകളി ലേക്ക് കയറി.
    അവയോട് മുമ്പില്ലാത്ത ഒരിഷ്ടം എല്ലാവരിലും പ്രകടമായി. ഉണക്കമീൻ
    പോലും ഇഷ്ടവിഭവം ആയി മാറി.
    എല്ലാവരും വീട്ടിൽ കൂടിയാൽ മനസ്സംഘർഷങ്ങളും അതുവഴി
    ഗാർഹികകുറ്റകൃത്യങ്ങളും വർദ്ധിക്കും എന്നൊക്കെ പ്രവചിച്ചത്
    തെറ്റായിരുന്നു എന്ന് തെളിഞ്ഞു . ഭാര്യയും ഭർത്താവും ശാന്ത ചിത്തരായി
    കുട്ടികൾ കളിക്കുന്നത് നോക്കി വീട്ടിന്റെ ഉമ്മറത്ത് ഇരുന്നു.ഭർത്താവ്
    അടുക്കള കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി ഇതുവരെ അടുപ്പം
    കുറഞ്ഞിരുന്ന പലരെയും ഫോണിൽ വിളിക്കാൻ തുടങ്ങി .സമൂഹത്തിൽ
    കുറ്റകൃത്യങ്ങൾ കുറഞ്ഞു. റോഡിൽ അപകടങ്ങൾ കുറഞ്ഞു. ആത്മഹത്യകൾ
    പോലും കുറഞ്ഞു. അങ്ങനെ സത്യത്തിൽ കോവിടാനന്ത്തര ലോകം വ്യക്തി
    തലത്തിലും സമൂഹ തലത്തിലും നല്ല പ്രതീക്ഷകളാണ് നൽകുന്നത്.

എന്നാൽ ഇതോടൊപ്പം തന്നെ പരിഗണിക്കേണ്ട ചില ആശങ്കകളും
സാധ്യതകളും നമുക്ക് വിസ്മരിക്കുക വയ്യ.
കോവിട് വൈറസ് ഒരു ജൈവായുധ മായിരുന്നു എന്നും അതു കൈവിട്ടു
പോയതാണെന്നും ഉള്ള ആരോപണമാണ് ഒരു കാര്യം. വൻ ശക്തി
രാജ്യങ്ങൾ ജൈവായുധങ്ങൾ രഹസ്യമായി ശേഖരിച്ചു വെച്ചിരിക്കാം എന്നത്
ഒരു സാധ്യത തന്നെയാണ് .
ഫ്രാൻസിൽനിന്ന് നടത്തിയ അപകടകാരിയായ വൈറസ് ചൈനയിലെ
വുഹാൻ പ്രവിശ്യക്കടുത്ത ഒരു പർവ്വത മേഖലയിലെ ലാബിൽ
സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും അത് അബദ്ധത്തിൽ കൈ വിട്ടു
പോയതാണ് എന്നും അമേരിക്ക ചൈനയെ കുറ്റപ്പെടുത്തുന്നുണ്ട്. ഈ
അപരാധത്തിന് ചൈനയെ അമേരിക്ക പാഠം പഠിപ്പിക്കും എന്ന്
പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അതും മറ്റൊരു ലോക വിപത്തിലേക്ക്
വഴിതുറക്കും.ചൈന വളരെ പെട്ടെന്ന് വൈറസിനെ വരുതിയിൽ ആക്കിയതും
ബിസിനസ് പുനരാരംഭിച്ചതും കയറ്റുമതി വർദ്ധിപ്പിച്ചതും സംശയകരമായ
കാര്യങ്ങളാണ്.ഒരു നിഗൂഢ ഗവൺമെൻറ് എന്നറിയപ്പെടുന്ന ചൈനയുടെ
തോഴൻ ഉത്തരകൊറിയ കാര്യമായി ബാധിക്കപ്പെട്ടില്ല എന്നതും
ശ്രദ്ധേയമാണ്. അതുപോലെതന്നെ സൗത്ത് കൊറിയ ഇസ്രയേൽ എന്നീ
അമേരിക്കൻ തോഴരും താരതമ്യേന സുരക്ഷിതരാണ്. നാമെല്ലാം ഇനിയും
വർഷങ്ങൾക്കുശേഷം മാത്രം തിരിച്ചറിയാനിരിക്കുന്ന സത്യങ്ങൾ
മാത്രമായിരിക്കാം ഇതിനുപിന്നിൽ.
അമേരിക്കയുടെ ഒരു പൗരൻ ലോകത്ത് എവിടെയെങ്കിലും വെച്ച്
കൊല്ലപ്പെട്ടാൽ അവിടെ സൈനികമായി ഇടപെടാൻ വ്യഗ്രത കാണിക്കാറുള്ള
അമേരിക്കൻ ഭരണകൂടം അമ്പതിനായിരത്തിലധികം പൗരന്മാർ മരിച്ചിട്ടും
അസ്വസ്ഥത പ്രകടിപ്പിക്കാത്ത തിൻറെ കാരണം നിസ്സഹായത മാത്രം
ആണെന്ന് തോന്നുന്നില്ല. 1896 ഇൽ തുടങ്ങി (അപസ്മാരം ഉള്ളവർ കല്യാണം
കഴിക്കരുത് എന്ന നിയമം )1960 ഇല്‍‌ (വന്ധ്യംകരണ നിരോധനം)
അവസാനിച്ചു എന്ന് കരുതിയ യുജനിക്സ്(EUGENICS) അഥവാ വംശ
ശുദ്ധീകരണം വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്നു
കരുതുന്നവരുണ്ട്.മരിക്കുന്നവർ അധികവും ലാറ്റിൻ അമേരിക്കക്കാരും
കറുത്തവരും ആണത്രേ. അമേരിക്കയിൽ കടന്നുകൂടി ജോലിയൊന്നും
ചെയ്യാതെ തിന്നു തടിച്ചു പ്രമേഹവും പ്രഷറും ഉണ്ടാക്കിയവരാണ്
അവരെന്നും അവരെ “വൃത്തിയാക്കിയാൽ ” അഥവാ ഇല്ലാതാക്കിയാൽ
സാമ്പത്തികമായി അമേരിക്കക്ക് അത് വലിയ വിജയമായിരിക്കും എന്നും
ഒരു ആശയം അമേരിക്കൻ ജനതയിൽ വളർന്നു വന്നിരിക്കുന്നു.
ഗവൺമെൻറിൻറെ നിസ്സംഗതയും ഈ സന്ദേഹത്തെ
സാധൂകരിക്കുന്നു.അങ്ങനെയെങ്കിൽ വംശ ശുദ്ധീകരണത്തിന്റെ ഒരുരണ്ടാം വരവ് ലോകം കാണാനിരിക്കുന്നു എന്നർത്ഥം ..ഇന്ത്യപോലുള്ള നവ
ഫാസിസ്റ്റ് രാജ്യങ്ങളിൽ ഇത്തരം ആശയങ്ങൾ പെട്ടെന്ന് വേരോടുകയും
ചെയ്യും.ജിഹാദി കൊറോണ എന്ന പേരിലും മറ്റും ചില സൂചനകൾ
ഇതിനകം ഇവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നുവല്ലോ.
ഇതിനിടെ സന്തോഷകരമായ മറ്റൊരു സംഗതി കൂടിയുണ്ട് .നീതിയുടെ
ലോകം പുലരണമെന്ന് നിശബ്ദ പ്രാർഥനയുമായി നമുക്കിടയിൽ എന്നും
ഉണ്ടായിരുന്ന സുമനസ്സുകൾ ഈ കോവിഡാനന്തര
കാലത്തെ ഒരു ശുഭപ്രതീക്ഷയിൽ വിലയിരുത്തുന്നു. അനാവശ്യങ്ങളുടെയും
ആർഭാടങളുടെയും തെറ്റായ രീതികൾ നമുക്ക് ബോധ്യമാക്കിത്തന്ന ഈ
മഹാമാരി പല നല്ല കാര്യങ്ങളിലേക്ക് വഴിതെളി ചെങ്കിൽ എന്ന് അവർ
പ്രത്യാശിക്കുന്നു.
ഉദാഹരണമായി ഏറ്റവും അടിസ്ഥാന വികസനം കൃഷിയിലൂടെ ആണ്
സംഭവിക്കേണ്ടത് എന്നും ഏറ്റവും ആവശ്യ മേഖല ആരോഗ്യമേഖല
ആണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.പട്ടാളക്കാരോട് രാജ്യം
പുലർത്തിയിരുന്ന സ്നേഹവും പരിഗണനയും ഒരുപക്ഷേ അതിനേക്കാൾ
അർഹിക്കുന്നത് കൃഷിക്കാരാണ്. അവർക്ക് എല്ലാവിധ സർക്കാർ
ആനുകൂല്യങ്ങളും സഹായങ്ങളും സാങ്കേതികവിദ്യകളും നൽകുക. അവരുടെ
ഉൽപ്പന്നങ്ങൾക്ക് അഭിമാനാർഹമായ വിപണന സാധ്യതകൾ ഉണ്ടാക്കുക
.അവരുടെ അഭിമാനം കാത്തു സൂക്ഷിക്കുക. ആരോഗ്യ മേഖലയിൽ
പ്രവർത്തിക്കുന്ന എല്ലാവർക്കും ഉയർന്ന വേതനവും സുരക്ഷയും
സൗകര്യങ്ങളും ഏർപ്പെടുത്തുക.കൂടുതൽ ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക്
ലഭ്യമാക്കുക. ജിഡിപിയുടെ നല്ലൊരു ശതമാനം ആരോഗ്യം കൃഷി ചെറുകിട
വ്യവസായങ്ങൾ എന്നിവയ്ക്ക് നൽകുക.
ഒപ്പം തന്നെ ഈ സുമനസ്സുകൾ വിദ്യാഭ്യാസം രാഷ്ട്രീയം മതം എന്നിവയിലും
കൊറോണനന്തര കാലത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം ക്ലർക്ക്
മാരെ സൃഷ്ടിക്കുന്നതിനു പകരം നാനാമുഖമായ സേവന മേഖലകളിലേക്കു
പ്രാപ്തരായവരെ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കുക.
രാഷ്ട്രീയത്തിൽ വിദ്യാഭ്യാസവും നല്ല നടപ്പും ഒരു യോഗ്യത ആയി
പരിഗണിക്കുക.മതാനുഷ്ഠാനങ്ങൾ പരസ്പരം പ്രകോപിതരാക്കുന്ന രീതിയിൽ
നിന്നു മാറി പരമ ശാന്തിയുടെ രൂപത്തിലേക്ക് മാറുക. അങ്ങനെ പല പല
മാറ്റങ്ങൾ. അതിനെല്ലാം വേണ്ടി കോവിടാനന്തര ലോകത്തിലേക്ക് നമുക്ക്
പ്രതീക്ഷയോടെ ഉറ്റു നോക്കാം.

Dr m shajahan
കേരള സർക്കാർ ആരോഗ്യവകുപ്പിൽ ഡോക്ടർ
ശിശുരോഗ വിദഗ്ധൻ
ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നു.
പത്തു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
മലപ്പുറം ജില്ലയിലെ ചിറ മംഗലത്ത് താമസം.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

Trending