Connect with us

ലേഖനം

കോവിടാനന്തരലോകം

Published

on

ഡോക്ടർ എം ഷാജഹാൻ

സത്യാനന്തര കാലം എന്നും ഉത്തര ഉത്തരാധുനികത എന്നും പോസ്റ്റ്
ഫാസിസം എന്നും വർത്തമാനകാല സാംസ്കാരിക ജീവിതത്തെ
വ്യാഖ്യാനിച്ചുകൊണ്ടിരുന്ന നമുക്ക് വരും കാലത്തെയും കഴിഞ്ഞ
കാലത്തെയും കൃത്യമായി വിഭജിക്കുന്ന ഒരു സാംസ്കാരിക ദശാസന്ധി
ഇപ്പോൾ ലഭ്യമായിരിക്കുന്നു. 2019 ഡിസംബറിന് ശേഷം ലോകചരിത്രം
കോവിഡ് പൂർവ്വം( pre covid) എന്നും കോവിടാനന്തരം (post covid) എന്നും
രണ്ടായിത്തന്നെ രേഖപ്പെടുത്തപ്പെടും എന്ന പണ്ഡിത ലോകം
അനുമാനിക്കുന്നു. ലോക ചരിത്രത്തിൻറെ ഒരു നിർണായക ദശാസന്ധിയിൽ
ജീവിച്ചിരിക്കുന്ന നമ്മൾക്ക് കോവിടാനന്ത്തരലോകം എങ്ങനെ ആയിരിക്കും
എന്നതിനെക്കുറിച്ച് ചില ധാരണകളും ആശങ്കകളും പ്രതീക്ഷകളും
തീർച്ചയായും ഉണ്ട്. അത് ജീവിതത്തിലെ തിരക്കുകളിൽ നിന്ന്
നിർബന്ധപൂർവ്വം തിരിച്ചയച്ച് നമ്മെ വീട്ടിലിരുത്തിയപ്പോൾ ലഭിച്ച ഒരു
തിരിച്ചറിവാണ്. പിന്നിട്ട വഴികളിലെ സാമൂഹ്യ ഇടപെടലുകളുടെയും
സാമ്പത്തിക സമവാക്യങ്ങളുടെയും നെല്ലും പതിരും വേർതിരിക്കാനും
അതുവഴി വരാനിരിക്കുന്ന പുതിയൊരു ലോകക്രമം എങ്ങനെ ആയിരിക്കും
അല്ലെങ്കിൽ കോവിടാനന്തര ലോകം ആദർശപരമായി ഊന്നൽ കൊടുക്കേണ്ട
മുൻഗണനാക്രമം എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റി ചിന്തിച്ചു
ഒരുങ്ങാനും മുഴുവൻ ജനങ്ങൾക്കും ഒരു അവസരം ലഭിച്ചിരിക്കുന്നു.
പരിണാമ സാധ്യതയുള്ള ചില മേഖലകൾ

  1. ഭൂമിയുടെ ആരോഗ്യവും സൗന്ദര്യവും
    ഈയിടെ ഒരു പത്രവാർത്തയിൽ പഞ്ചാബിലെ ജലന്ധറിൽ നിന്ന്
    നോക്കിയാൽ ഹിമാലയ പർവതനിരകൾ കണ്ണിൽപെടാവുന്നത്ര സുതാര്യമായി
    ത്തീർന്നു അന്തരീക്ഷം എന്ന് എഴുതിക്കണ്ടു. തിരുവനന്തപുരം നഗരത്തിൽ
    നിന്നു പോലും പശ്ചിമഘട്ടമലനിരകൾ കാണപ്പെടുന്നത്ര സുതാര്യത.
    ആകാശത്തിന് ഇതുവരെ കാണാത്ത തരം നീലിമ. സമുദ്രവും സമുദ്ര
    തീരങ്ങളും കനാലുകളും നദികളു മെല്ലാം സ്വച്‌ഛന്ദവും ശുദ്ധവുമായി
    മാറി. ഈ ഇന്ത്യൻ വേനൽകാലത്തും ചെടികളും മരങ്ങളും പുത്തൻ
    തളിരിലകളും പൂക്കളും വിടർത്തി. ഒരു പ്രദേശത്തെ അന്തരീക്ഷ
    മലിനീകരണത്തിന്റെ തോത് അവിടെ പാറുന്ന ശലഭങ്ങളുടെ എണ്ണത്തിൽ
    നിന്ന് അനുമാനിക്കാം എന്ന് പറയപ്പെടുന്നു. അങ്ങനെ നോക്കിയാൽ

ഇന്നുവരെ കാണാത്ത തരം പക്ഷികളും ശലഭങ്ങളും ഇപ്പോൾ ആദ്യമായി
ജനവാസ മേഖലകളിലേക്ക് പറന്നു വരുന്നതായാണ് കാണുന്നത്.
നഗരങ്ങളിലെ വായു മലിനീകരണ തോത് മൂന്നിലൊന്നായി കുറഞ്ഞുവെന്ന്
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു. ഭൂമി വർണശബളവും
സ്വച്ഛസുന്ദരവുമായ ഒരു പുതിയ ഭാവത്തിലേക്ക് ഉണർന്നുയരുന്ന
കാഴ്ചയാണ് എങ്ങും.
ഏതാനും മാസത്തേക്ക്മനുഷ്യൻറെ എല്ലാ സാമൂഹ്യ ഇടപാടുകളും
പ്രകൃതി ഇടപെടലുകളും നിർത്തി വച്ചപ്പോൾ സംഭവിച്ചതാണ് ഇത്രയും.

അങ്ങനെയെങ്കിൽ പ്രകൃതിയെ പരിഗണിച്ചു കൊണ്ട് പ്രകൃതിയെ
പരിരക്ഷിച്ചു കൊണ്ട് മനുഷ്യൻറെ സാമൂഹ്യ ഇടപെടലുകളെ എങ്ങനെ
പരിവർത്തിപ്പിക്കാം എന്ന് ചിന്തിക്കാനുള്ള ഒരു അവസരമായി ഇൗ
ലോക്ക്‌ഡൗൺ കാലത്തെ കാണാൻ കഴിയണം. ആ നിലപാട് വ്യക്തി
തലത്തിലും സമൂഹ തലത്തിലും ഭരണകൂടങ്ങളിലും അന്താരാഷ്ട്ര
ബന്ധങ്ങളിലും ധനപരമായ ആശയങ്ങൾക്ക് ജന്മം കൊടുക്കണം.
ആരോഗ്യകരമായ അന്തരീക്ഷവും പ്രകൃതിയും മനുഷ്യൻറെ
ആരോഗ്യത്തിനും ജീവനും അത്യന്താപേക്ഷിതമാണെന്ന ആത്യന്തികമായ ഒരു
തിരിച്ചറിവ് ഉണ്ടാവണം.

  1. ഭരണകൂടങ്ങളുടെ തിരിച്ചറിവുകൾ
    സർവ്വ സംഹാര ആയുധങ്ങളും അതിനൂതനസാങ്കേതികവിദ്യകളും എല്ലാം
    ഉള്ള ലോകത്തിലെ വൻ ശക്തിരാജ്യങ്ങൾ കൊറോണക്ക് മുന്നിൽ
    പകച്ചുനിൽക്കുന്നതായാണ് കാണുന്നത്. എന്നാൽ നൗറു ലെസോതോ സമോവ
    വൻവാതു എന്നിങ്ങനെയുള്ള നിസാരൻമാരായ രാജ്യങ്ങൾ
    കൊറോണബാധിതരല്ലാതെ സുഖമായി ജീവിക്കുന്നു. വൻശക്തി രാജ്യമായ
    ചൈന സ്വന്തം പൗരന്മാരെ വീടുകൾക്കുള്ളിലാക്കി കതകുകൾ പലകവെച്ച്
    അടയ്ക്കുന്നു. അമേരിക്ക കൊറോണ ബാധിതരായ സ്വന്തം പൗരൻമാരോട്
    ആശുപത്രിയിലേക്ക് വരരുതെന്ന് വിചിത്രമായ നിർദ്ദേശം നൽകുന്നു. സ്വന്തം
    മലേറിയ രോഗികൾക്ക് വേണ്ടി ഇന്ത്യ സൂക്ഷിച്ചുവച്ച മരുന്നുകൾ
    ,,(hydroxychloroquine) കണ്ണുരുട്ടി കാണിച്ചും പേടിപ്പിച്ചും അമേരിക്ക എടുത്തു
    കൊണ്ടു പോകുന്നു. ഒരു മുസ്ലിം ആയ ക്വാജ അബ്ദുൽ ഹമീദ്ൻറെ കയ്യിൽ
    നിന്നും അയച്ചുകിട്ടിയ മരുന്നുകൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി നന്ദി
    പറയുന്നു. ഇന്നലെവരെ അനഭിമതരാക്കി മാറ്റി നിർത്തിയിരുന്ന ക്യൂബൻ
    ഡോക്ടർമാരെ ബ്രസീലും ഇറ്റലിയും വീരോചിതമായ സ്വീകരണം നൽകി
    ആനയിക്കുന്നു. പട്ടിണി രാജ്യമായ സൊമാലിയയിൽ ചെന്നുപെട്ട ഇറ്റാലിയൻ
    വിനോദസഞ്ചാരികൾ തങ്ങൾക്ക് സൊമാലിയയിൽ തുടരാൻ അനുവാദം

വേണമെന്ന് ഇറ്റാലിയൻ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു. മലയാളികൾ
ബ്രിട്ടനിലും അമേരിക്കയിലും മരിച്ചു വീഴുമ്പോൾ പോലും
കേരളത്തിലെത്തിയ ബ്രിട്ടീഷുകാർ രോഗ വിമുക്ത രായി ഇവിടുന്നു
പോകുന്നു.
അസംഖ്യം ആണവ പോർമുനകളും അത്യാധുനിക ഉപകരണങ്ങളും
ഉണ്ടായിട്ടും തോറ്റുപോയ ഭരണകൂടങ്ങൾ. അവർ തീർച്ചയായും ഒരു
പുനർവിചിന്തനത്തിന് തയ്യാറാവും. ആദ്യം പൗരൻ, പിന്നെ ദേശം, പിന്നെ
മാത്രം അതിർത്തി എന്ന തിരിച്ചറിവ് ജിഡിപിയുടെ ആനുപാതികങ്ങളിൽ
മാറ്റം വരുത്തും. ആരോഗ്യ സംരക്ഷണത്തിന് അത്യാധുനിക ഉപകരണങ്ങൾ
മാത്രം എന്ന സ്ഥിതിയിൽ നിന്ന് മാറി സാങ്കേതികതയുടെ ജനകീയ
വൽക്കരണം വഴി കൂടുതൽ ജനങ്ങളിലേക്ക് ചികിത്സ സങ്കേതങ്ങൾ
എത്തിക്കാൻ ഉള്ള പരിശ്രമം ഉണ്ടാവും. ദേശാതൃത്തികൾ ഇരുമ്പു
മതിലുകളല്ല എന്ന മട്ടിൽ പരമ്പരാഗത വൈരങ്ങൾ ദുർബലമാകും.
യുദ്ധങ്ങളിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ പൗരന്മാർ രോഗങ്ങളിൽ
മരിക്കുന്നു എന്ന സത്യം യുദ്ധ ബജറ്റ് എന്ന ആശയത്തെ പുനരാലോചനക്ക്
വിധേയമാക്കും.

  1. വംശീയതയുടെയും വർഗീയതയുടെയും ഭാവി
    ഈ കോവിഡ് കാലത്തിനുശേഷം ഇന്ത്യയിലെ പൗരത്വ പ്രശ്നവും
    അനുബന്ധ വിവാദങ്ങളും ദുർബലംമാവാനാണ് സാധ്യത. പൗരത്വ
    ബില്ലിനെതിരെ പ്രതികരിക്കുന്നവരുടെ ചേരിയിൽ ആളുകൾ അധികരിക്കും.
    കാരണം ഹിന്ദു വേണ്ട മുസ്ലിം വേണ്ട എന്നതിനേക്കാൾ പ്രധാനം
    വീട്ടിൽനിന്ന് പുറത്തിറങ്ങലും സ്വന്തം ഉപജീവനമാർഗ്ഗം
    നിവർത്തിക്കലുമാണെന്ന് എല്ലാവരും തിരിച്ചറിയും.അതിനുള്ള അവകാശവും
    അനുമതിയും ആണ് പരമ പ്രധാനം എന്ന അറിവ് എല്ലാ
    മസ്തിഷ്കങ്ങളിലും പൊടിച്ചു വരും. കാരണം വൈറസ് ആ രൂപത്തിൽ
    ഏറ്റവും മതേതരവും ജനകീയവുമായാണ് അതിൻറെ കിരാതമെങ്കിലും
    സോദ്ദേശപരമായ ചുടല നൃത്തമാടിയത്. ഹിന്ദു മുസൽമാൻ ക്രിസ്ത്യൻ
    സിക്ക് പാർസി എന്ന വ്യതിയാനങ്ങളൊന്നും ഒന്നിലും ഉണ്ടായിരുന്നില്ല.
    മരണത്തിലും വെന്റിലേറ്ററിലും ക്വാരന്റൈനിലും ശ്മശാനത്തിലും ഒന്നിലും.
    ഇതിനിടെ ചില വർഗീയ വൈറസുകൾ തല ഉയർത്താൻ നോക്കിയെങ്കിലും
    കൊറോണ ഭീമന്റെ ഒറ്റനോട്ടത്തിൽ അവ ഭസ്മമായിപ്പോയി എന്ന് വേണം
    കരുതാൻ. അല്ലെങ്കിൽ അങ്ങനെ തന്നെ വേണം സംഭവിക്കാൻ.

മത അനുഷ്ഠാനങ്ങളും ആചാരങ്ങളും നിർബന്ധങ്ങ ളും എല്ലാ മതക്കാരും
ഒരേപോലെ ഒഴിവാക്കി. അതിനോടുള്ള എതിർത്തു നിൽപ്പുകളും ഭീമൻറെ
മുന്നിൽ തളർന്നു വീണു. അവസാനം സ്വന്തം മതസ്ഥാപനങ്ങളും
ആരാധനാലയങ്ങളും ജാതിമതഭേദമെന്യേ രോഗികൾക്ക് ഐസൊലേഷൻ
വാർഡുകൾ ആക്കി മാറ്റാൻ അവർ തന്നെ സന്നദ്ധത അറിയിച്ചു. തികച്ചും
ശുഭോദർക്കമായ ഒരു വാർത്തയായിരുന്നു അത്.

  1. വ്യക്തിജീവിതത്തിലെ സൂക്ഷ്മ പരിവർത്തനങ്ങൾ
    കൊരോണയുടെ ലോക് ഡൗൺ എല്ലാവരെയും സ്വന്തം വീടുകളിലേക്കും
    അതിൻറെ നന്മ കളിലേക്കും തിരിച്ചയച്ചു. ഒരിക്കലും മോചനം ഉണ്ടാകില്ല
    എന്നു കരുതിയ തിരക്കുകൾ പോലും അപ്രത്യക്ഷമായി. ഇന്ത്യയിൽ
    റെയിൽവേ സ്ഥാപിതമായ ശേഷം ഇതുവരെ ആർക്കും ഇങ്ങനെ ഒരു
    അവധി ലഭിച്ചിരുന്നില്ല.താൻ ആത്യന്തികമായി ഒരു മകനോ അച്ഛനോ
    ഭർത്താവോ ഭാര്യയോ സഹോദരനോ മകളോ മുത്തശ്ശനോ മാത്രമാണെന്ന്
    എല്ലാവരും തിരിച്ചറിഞ്ഞു. അനാവശ്യമായ യാത്രകൾ, ഒത്തു ചേരലുകൾ,
    ഹോട്ടൽ ഭക്ഷണങ്ങൾ, മാളുകളിൽ കറങ്ങൽ, ആർഭാടവിവാഹങ്ങൾ
    സമ്മേളനങ്ങൾ എല്ലാം ഒഴിവായി മരണാനന്തര ചടങ്ങുകൾ മാത്രം മൂകമായി
    സംഭവിച്ചു കൊണ്ടിരുന്നു. അതിൻറെ പേരിൽ പോലും അനാവശ്യമായ
    ഒത്തുകൂടൽ ഇല്ല. അത്യാവശ്യക്കാർ മാത്രം.
    ഭക്ഷണത്തിലെയും ഇഷ്ടങ്ങളിലെയും കടുംപിടുത്തങ്ങൾ എല്ലാവരും
    ഉപേക്ഷിച്ചു. മൂന്നുനേരം ഭക്ഷണം നടക്കണം എന്നത് മാത്രമായി ആഗ്രഹം.
    അതിനും സൗകര്യപ്പെടാത്തവരെ ഗവൺമെൻറ് അന്നം ഊട്ടി. പറമ്പിലെ
    താളും തകരയും ചേമ്പും ചക്കയും മാങ്ങയും തീൻമേശകളി ലേക്ക് കയറി.
    അവയോട് മുമ്പില്ലാത്ത ഒരിഷ്ടം എല്ലാവരിലും പ്രകടമായി. ഉണക്കമീൻ
    പോലും ഇഷ്ടവിഭവം ആയി മാറി.
    എല്ലാവരും വീട്ടിൽ കൂടിയാൽ മനസ്സംഘർഷങ്ങളും അതുവഴി
    ഗാർഹികകുറ്റകൃത്യങ്ങളും വർദ്ധിക്കും എന്നൊക്കെ പ്രവചിച്ചത്
    തെറ്റായിരുന്നു എന്ന് തെളിഞ്ഞു . ഭാര്യയും ഭർത്താവും ശാന്ത ചിത്തരായി
    കുട്ടികൾ കളിക്കുന്നത് നോക്കി വീട്ടിന്റെ ഉമ്മറത്ത് ഇരുന്നു.ഭർത്താവ്
    അടുക്കള കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി ഇതുവരെ അടുപ്പം
    കുറഞ്ഞിരുന്ന പലരെയും ഫോണിൽ വിളിക്കാൻ തുടങ്ങി .സമൂഹത്തിൽ
    കുറ്റകൃത്യങ്ങൾ കുറഞ്ഞു. റോഡിൽ അപകടങ്ങൾ കുറഞ്ഞു. ആത്മഹത്യകൾ
    പോലും കുറഞ്ഞു. അങ്ങനെ സത്യത്തിൽ കോവിടാനന്ത്തര ലോകം വ്യക്തി
    തലത്തിലും സമൂഹ തലത്തിലും നല്ല പ്രതീക്ഷകളാണ് നൽകുന്നത്.

എന്നാൽ ഇതോടൊപ്പം തന്നെ പരിഗണിക്കേണ്ട ചില ആശങ്കകളും
സാധ്യതകളും നമുക്ക് വിസ്മരിക്കുക വയ്യ.
കോവിട് വൈറസ് ഒരു ജൈവായുധ മായിരുന്നു എന്നും അതു കൈവിട്ടു
പോയതാണെന്നും ഉള്ള ആരോപണമാണ് ഒരു കാര്യം. വൻ ശക്തി
രാജ്യങ്ങൾ ജൈവായുധങ്ങൾ രഹസ്യമായി ശേഖരിച്ചു വെച്ചിരിക്കാം എന്നത്
ഒരു സാധ്യത തന്നെയാണ് .
ഫ്രാൻസിൽനിന്ന് നടത്തിയ അപകടകാരിയായ വൈറസ് ചൈനയിലെ
വുഹാൻ പ്രവിശ്യക്കടുത്ത ഒരു പർവ്വത മേഖലയിലെ ലാബിൽ
സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും അത് അബദ്ധത്തിൽ കൈ വിട്ടു
പോയതാണ് എന്നും അമേരിക്ക ചൈനയെ കുറ്റപ്പെടുത്തുന്നുണ്ട്. ഈ
അപരാധത്തിന് ചൈനയെ അമേരിക്ക പാഠം പഠിപ്പിക്കും എന്ന്
പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അതും മറ്റൊരു ലോക വിപത്തിലേക്ക്
വഴിതുറക്കും.ചൈന വളരെ പെട്ടെന്ന് വൈറസിനെ വരുതിയിൽ ആക്കിയതും
ബിസിനസ് പുനരാരംഭിച്ചതും കയറ്റുമതി വർദ്ധിപ്പിച്ചതും സംശയകരമായ
കാര്യങ്ങളാണ്.ഒരു നിഗൂഢ ഗവൺമെൻറ് എന്നറിയപ്പെടുന്ന ചൈനയുടെ
തോഴൻ ഉത്തരകൊറിയ കാര്യമായി ബാധിക്കപ്പെട്ടില്ല എന്നതും
ശ്രദ്ധേയമാണ്. അതുപോലെതന്നെ സൗത്ത് കൊറിയ ഇസ്രയേൽ എന്നീ
അമേരിക്കൻ തോഴരും താരതമ്യേന സുരക്ഷിതരാണ്. നാമെല്ലാം ഇനിയും
വർഷങ്ങൾക്കുശേഷം മാത്രം തിരിച്ചറിയാനിരിക്കുന്ന സത്യങ്ങൾ
മാത്രമായിരിക്കാം ഇതിനുപിന്നിൽ.
അമേരിക്കയുടെ ഒരു പൗരൻ ലോകത്ത് എവിടെയെങ്കിലും വെച്ച്
കൊല്ലപ്പെട്ടാൽ അവിടെ സൈനികമായി ഇടപെടാൻ വ്യഗ്രത കാണിക്കാറുള്ള
അമേരിക്കൻ ഭരണകൂടം അമ്പതിനായിരത്തിലധികം പൗരന്മാർ മരിച്ചിട്ടും
അസ്വസ്ഥത പ്രകടിപ്പിക്കാത്ത തിൻറെ കാരണം നിസ്സഹായത മാത്രം
ആണെന്ന് തോന്നുന്നില്ല. 1896 ഇൽ തുടങ്ങി (അപസ്മാരം ഉള്ളവർ കല്യാണം
കഴിക്കരുത് എന്ന നിയമം )1960 ഇല്‍‌ (വന്ധ്യംകരണ നിരോധനം)
അവസാനിച്ചു എന്ന് കരുതിയ യുജനിക്സ്(EUGENICS) അഥവാ വംശ
ശുദ്ധീകരണം വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്നു
കരുതുന്നവരുണ്ട്.മരിക്കുന്നവർ അധികവും ലാറ്റിൻ അമേരിക്കക്കാരും
കറുത്തവരും ആണത്രേ. അമേരിക്കയിൽ കടന്നുകൂടി ജോലിയൊന്നും
ചെയ്യാതെ തിന്നു തടിച്ചു പ്രമേഹവും പ്രഷറും ഉണ്ടാക്കിയവരാണ്
അവരെന്നും അവരെ “വൃത്തിയാക്കിയാൽ ” അഥവാ ഇല്ലാതാക്കിയാൽ
സാമ്പത്തികമായി അമേരിക്കക്ക് അത് വലിയ വിജയമായിരിക്കും എന്നും
ഒരു ആശയം അമേരിക്കൻ ജനതയിൽ വളർന്നു വന്നിരിക്കുന്നു.
ഗവൺമെൻറിൻറെ നിസ്സംഗതയും ഈ സന്ദേഹത്തെ
സാധൂകരിക്കുന്നു.അങ്ങനെയെങ്കിൽ വംശ ശുദ്ധീകരണത്തിന്റെ ഒരുരണ്ടാം വരവ് ലോകം കാണാനിരിക്കുന്നു എന്നർത്ഥം ..ഇന്ത്യപോലുള്ള നവ
ഫാസിസ്റ്റ് രാജ്യങ്ങളിൽ ഇത്തരം ആശയങ്ങൾ പെട്ടെന്ന് വേരോടുകയും
ചെയ്യും.ജിഹാദി കൊറോണ എന്ന പേരിലും മറ്റും ചില സൂചനകൾ
ഇതിനകം ഇവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നുവല്ലോ.
ഇതിനിടെ സന്തോഷകരമായ മറ്റൊരു സംഗതി കൂടിയുണ്ട് .നീതിയുടെ
ലോകം പുലരണമെന്ന് നിശബ്ദ പ്രാർഥനയുമായി നമുക്കിടയിൽ എന്നും
ഉണ്ടായിരുന്ന സുമനസ്സുകൾ ഈ കോവിഡാനന്തര
കാലത്തെ ഒരു ശുഭപ്രതീക്ഷയിൽ വിലയിരുത്തുന്നു. അനാവശ്യങ്ങളുടെയും
ആർഭാടങളുടെയും തെറ്റായ രീതികൾ നമുക്ക് ബോധ്യമാക്കിത്തന്ന ഈ
മഹാമാരി പല നല്ല കാര്യങ്ങളിലേക്ക് വഴിതെളി ചെങ്കിൽ എന്ന് അവർ
പ്രത്യാശിക്കുന്നു.
ഉദാഹരണമായി ഏറ്റവും അടിസ്ഥാന വികസനം കൃഷിയിലൂടെ ആണ്
സംഭവിക്കേണ്ടത് എന്നും ഏറ്റവും ആവശ്യ മേഖല ആരോഗ്യമേഖല
ആണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.പട്ടാളക്കാരോട് രാജ്യം
പുലർത്തിയിരുന്ന സ്നേഹവും പരിഗണനയും ഒരുപക്ഷേ അതിനേക്കാൾ
അർഹിക്കുന്നത് കൃഷിക്കാരാണ്. അവർക്ക് എല്ലാവിധ സർക്കാർ
ആനുകൂല്യങ്ങളും സഹായങ്ങളും സാങ്കേതികവിദ്യകളും നൽകുക. അവരുടെ
ഉൽപ്പന്നങ്ങൾക്ക് അഭിമാനാർഹമായ വിപണന സാധ്യതകൾ ഉണ്ടാക്കുക
.അവരുടെ അഭിമാനം കാത്തു സൂക്ഷിക്കുക. ആരോഗ്യ മേഖലയിൽ
പ്രവർത്തിക്കുന്ന എല്ലാവർക്കും ഉയർന്ന വേതനവും സുരക്ഷയും
സൗകര്യങ്ങളും ഏർപ്പെടുത്തുക.കൂടുതൽ ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക്
ലഭ്യമാക്കുക. ജിഡിപിയുടെ നല്ലൊരു ശതമാനം ആരോഗ്യം കൃഷി ചെറുകിട
വ്യവസായങ്ങൾ എന്നിവയ്ക്ക് നൽകുക.
ഒപ്പം തന്നെ ഈ സുമനസ്സുകൾ വിദ്യാഭ്യാസം രാഷ്ട്രീയം മതം എന്നിവയിലും
കൊറോണനന്തര കാലത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം ക്ലർക്ക്
മാരെ സൃഷ്ടിക്കുന്നതിനു പകരം നാനാമുഖമായ സേവന മേഖലകളിലേക്കു
പ്രാപ്തരായവരെ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കുക.
രാഷ്ട്രീയത്തിൽ വിദ്യാഭ്യാസവും നല്ല നടപ്പും ഒരു യോഗ്യത ആയി
പരിഗണിക്കുക.മതാനുഷ്ഠാനങ്ങൾ പരസ്പരം പ്രകോപിതരാക്കുന്ന രീതിയിൽ
നിന്നു മാറി പരമ ശാന്തിയുടെ രൂപത്തിലേക്ക് മാറുക. അങ്ങനെ പല പല
മാറ്റങ്ങൾ. അതിനെല്ലാം വേണ്ടി കോവിടാനന്തര ലോകത്തിലേക്ക് നമുക്ക്
പ്രതീക്ഷയോടെ ഉറ്റു നോക്കാം.

Dr m shajahan
കേരള സർക്കാർ ആരോഗ്യവകുപ്പിൽ ഡോക്ടർ
ശിശുരോഗ വിദഗ്ധൻ
ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നു.
പത്തു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
മലപ്പുറം ജില്ലയിലെ ചിറ മംഗലത്ത് താമസം.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

ലേഖനം

ആശയങ്ങളുടെ ഉണർവ്

Published

on

അഞ്ജലി പിണറായി

വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം നവോത്ഥാനം.

മാറ്റങ്ങളുടെ പുതുവഴിക്കായി സ്വത്വബോധത്തിന്റെ ഉൺമയിൽ ആത്മാഭിമാനത്തിൽ നിലയുറച്ച അതിജീവനത്തിന്റെ കരുത്താണ് അവകാശങ്ങളുടെ നീതി നടപ്പിൽ വരുത്തിയത്. എന്നാൽ ഇന്നും അരികുവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിൽ ‘സ്ത്രീ’ സമൂഹം ഉൾപെടുകയാണ് എന്ന ദയനീയത മുഴച്ചു നിൽക്കുകയാണ് നവോത്ഥാന സാക്ഷരകേരളത്തിൽ.
ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ജനതയെ ഇരുട്ടിലേക്ക് നയിച്ചപ്പോൾ നവോത്ഥാന നായകരും നായികമാരും ചരിത്രം സൃഷ്ടിച്ച ഇടമാണ് കേരളം. എന്നാൽ ഇന്നും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള കേരളത്തിന് അപമാനകരമായി മാറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.

സമത്വത്തിനുവേണ്ടി പൊരുതിയ ആശയ മഹിമയിൽ ലിംഗം ഔന്നത്യത്തോടെ തെളിഞ്ഞപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ഉൾക്കാഴ്ചകളുടെ തെളിച്ചവും പ്രകാശിക്കുകയായിരുന്നു.
” മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല”.
എന്ന ഉദ്ഘോഷത്തോടെ പാർവതി നെന്മേനിമംഗലം എന്ന നവോത്ഥാന നായിക നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങളെ ഏകീകരിച്ചപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീജനങ്ങളിൽ ചാർത്തപ്പെട്ട മാമൂലുകളെ പൊട്ടിച്ചെറിയാനുള്ള മുന്നേറ്റമാണ് ഉണ്ടായത്. സുപ്രധാന തീരുമാനങ്ങളുടെ ആഹ്വാനങ്ങൾക്ക് കാരണഭൂതമാവുകയും ചെയ്തു. നമ്പൂതിരിബിൽ അതിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്.
സ്വതന്ത്രമായുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് വീടിനകത്തളങ്ങളിൽ ആചാരങ്ങളുടെ നീണ്ടനിര പാലിക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീ ജനത ഗാർഹിക പീഡനങ്ങളുടെ ദാരുണമായ അവസ്ഥാന്തരങ്ങൾക്കും വിധേയരാവുന്നതിനെതിരെ നവോത്ഥാന കാലഘട്ടം മാറ്റങ്ങളുടെ പാതപണിഞ്ഞുവെങ്കിലും ഇന്നും രൂപവും ഭാവവും വ്യത്യസ്തതയോടെ ഇവ നിലനിന്നു പോരുന്നു എന്നത് ദാരുണമാണ്. 2005ൽ ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം നില ഒന്നുകൂടെ മെച്ചപ്പെടുന്നുവെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സധൈര്യം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ട് വരുന്നു എന്നത് പ്രശംസനീയമാവേണ്ട ഒന്ന് തന്നെ . അതിന് സജ്ജരാവുന്നതിൽ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും, മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതുമാണ്.

നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശേഷം നിരവധി സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏടുകൾ അടയാള രേഖകളായി ചേർക്കപ്പെടേണ്ടത് അനിവാര്യമായി നിലയുറക്കുന്നുണ്ട്. ഇത് അഭിമാനകരം തന്നെയാണ്. 80കളിൽ മുന്നോട്ടുവന്ന ഫെമിനിസം ഇന്നും ശക്തമായി നിലയുറച്ചു പോന്ന ഒരു അടയാളമാണ്
” പാതിമണ്ണിൻ ഉടമകൾ ഞങ്ങൾ
പാതി ആകാശത്തിനും
ഇവിടെ ഞങ്ങൾ ഉറച്ചുനിൽക്കും
ഇവിടെ ഞങ്ങൾ ഉയർന്നു നിൽക്കും”.
ഈ ഗീതത്തിൽ നിറയുന്ന ആത്മവീര്യത്തിന്റെ സ്പന്ദനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. ബോധന, മാനുഷി സഹയാത്രി ഇങ്ങനെ സ്ത്രീമുന്നേറ്റം ലക്ഷ്യം കണ്ട കൂട്ടായ്മകളും എടുത്ത് പറയേണ്ടതാണ്. 81 ൽരൂപീകൃതമായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ഒപ്പം ചേർക്കേണ്ട ഒന്നാണ്.
” ജനാതിപത്യം, സമത്വം, സ്ത്രീ വിമോചനം”
എന്ന മുദ്രാവാക്യത്തോടെ ശക്തമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സഞ്ചരിച്ചു.
ഇത്തരം സ്ത്രീമുന്നേറ്റ സംഘടനകളിലൂടെ
സ്ത്രീ മുന്നേറ്റത്തിന്റെ ആത്മവീര്യവും നിർഭയത്വവും വ്യക്തിബോധവുമാണ് ഉടലെടുത്തത്. ഞങ്ങൾക്കു വേണ്ടി ഞങ്ങൾ തന്നെ മുന്നോട്ട് ഞങ്ങളാണ് ഞങ്ങളുടെ സംരക്ഷകർ എന്ന വിശ്വാസത്തിന്റെ ആത്മഹർഷമാണ് ഉദാഹരണ സഹിതം തന്നെ എടുത്തു പറയാനോളം ഏറെ നേട്ടങ്ങളുമായ് ശക്തമായ് ഇന്നും പ്രയാണം തുടരാൻ കെൽപ്പ് പകർന്ന് കൊണ്ടിരിക്കുന്നത്.. ഇന്ന് സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദാരുണത , നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം , ഇതിൽ ഒക്കെ തന്നെ ഏറെ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ഇനിയും മുന്നേറാൻ ഇരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തലുകൾ തന്നെയുമാണ്.

പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ നവോത്ഥാന ചരിത്ര തുടക്കത്തിലെ സുപ്രധാനങ്ങളിൽ ഒന്ന് ചാന്നാർ ലഹള തന്നെയാണ് .

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനത്തിന്റെ ഉൾതുടിപ്പിൻ നാളമാണ് ജ്വലിച്ചത്. മാറുമറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് സവർണ്ണരുടെ ലൈംഗിക ചേഷ്ടകൾക്ക് പാത്രരായി അഭിമാനഹത്യരായി മാറിക്കൊണ്ടിരുന്ന ഒരു വിഭാഗം സ്ത്രീകൾ നടത്തിയൊരീ നവോത്ഥാന മുന്നേറ്റം സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾക്കായുള്ള ഊർജ്ജമായിരുന്നു. നിരവധി ചരിത്ര നായികമാരാണ് അവിടെ ഉടലെടുത്തത് .മേൽ ശീല ധരിച്ച് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘ സാറ ‘ അതിന് ഉദാഹരണമാണ് . ഒപ്പം മൂക്കുത്തി സമരം കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ അവകാശബോധത്തോടെ തലയുയർത്തിയ നവോത്ഥാന വിപ്ലവങ്ങളും. വിപ്ലവ വനിതകളും.

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിനൊപ്പം തുല്യതയുടെ കാഴ്ചപ്പാടിന്റെ മഹത്വം . പുരോഗമന കേരളത്തിൽ അഭിനന്ദനാർഹമായ് ഇത് നടപ്പിലാക്കിയ മാതൃകാ വിദ്യാലയം “ജെൻറർ ന്യൂട്രാലിറ്റി യൂണിഫോം ” ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ ഇത് വരുംകാല ചരിത്ര അടയാളമായ് മാറും എന്നതും നിസംശയം.

സ്ത്രീവിമോചനത്തിന്റെ ആദ്യ രക്തസാക്ഷിയായ ശകുന്തള ദേവി . മതാന്ധതയുടെ അധപതിച്ച ചിന്താധാരകൾ വർത്തമാന ഇന്ത്യൻ രാഷ്ട്രത്തിൽ നിഴലിക്കുമ്പോൾ അന്യമതം സ്വീകരിച്ച് ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെ പോരാടാൻ അടിയുറച്ചൊരീ സ്ത്രീ രത്നം ഒടുവിൽ മതഭ്രാന്തരാൽ മരണം വരിക്കേണ്ടി വന്നത്. ആ കാലഘട്ടവും ഒപ്പം ശകുന്തളാദേവിയെയും ഈ കാലഘട്ടത്തിലും ഓർക്കപ്പെടേണ്ടതിന്റെ അനിവാര്യത ഏറുകയാണ്.

ഉത്തരേന്ത്യൻ സ്ഥിതി വിശേഷം ഉളവാക്കാതിരിക്കാൻ കേരള ഭരണ രാഷ്ട്രീയ പ്രസ്ഥാനം ചെറുത്തുനിൽപ്പിൻ പരിശ്രമം പണിയുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ വിവേകപൂർണ്ണം അല്ലാത്ത പ്രവർത്തനങ്ങൾ അപമാനകരം തന്നെയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ അന്ധവിശ്വാസങ്ങളെയും അതിൻ ഉപോല്പന്നങ്ങളെയും എടുത്തു പറയേണ്ടതുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ആർത്തവ അശുദ്ധിയുടെ ശാസ്ത്രബോധം ഇല്ലായ്മയും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം.
ഒപ്പം ഇന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർണ്ണമായി ഉദ്ഭൂതരായ് എന്ന് ഊറ്റം കൊണ്ട ജനത വീണ്ടും നരബലിയിൽ ചെന്നു നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ വിവേകപൂർണ്ണമല്ലാത്തൊരീചിന്താധാരയുടെയും ഭക്തിയുടെ കമ്പോള സാധ്യതകളും തന്നെയാണ് ഇന്നിന്റെ വിന. ഇതിനെതിരെയാണ് ജാഗരൂകരാവേണ്ടത്. ഇവിടെയും ഇര സ്ത്രീ തന്നെയെന്ന് ഓർമ്മപ്പെടുത്തലുകൾ ആവർത്തനങ്ങളിൽ പൂർണമായി ഒഴിവാക്കേണ്ടുന്ന ജാഗ്രതയും ഓർമിപ്പിക്കുകയാണ്.

സാഹിത്യ സൃഷ്ടികളും കലയും നവോത്ഥാന ചിന്തയിലേക്ക് വ്യക്തികളെ നയിക്കുന്നത് ഏറെ പ്രാധാന്യമാണ് വഹിച്ചത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ അന്തർജനങ്ങളുടെ മാനസിക തലങ്ങളിലേക്ക് സഞ്ചരിച്ചു. ആ ജനതതിയ്ക്ക് ഊർജ്ജം പകർന്നു. അതുപോലെ വി.ടി ഭട്ടത്തിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം ഇന്നും പ്രസക്തിയോടെ ഇനിയും മാറേണ്ട കാഴ്ചപ്പാടിന്റെ ധ്വനിയെ ശക്തിയോടെ മുഴക്കുന്നുണ്ട്.
” പുരുഷന്റെ മേന്മയ്ക്ക് വേണ്ടിവന്നാൽ സ്ത്രീ അപലയായി തന്നെ ഇരുന്നു കൊള്ളട്ടെ. എങ്കിലും അവളുടെ പട്ട് ചേലയുടെ വക്ക് വേണം രാജ്യത്തിന്റെ മുറിവ് കെട്ടാൻ.”
ഈ സ്ഥിതിവിശേഷം ഇനിയും മാറേണ്ടതുണ്ട് എന്നത് നിസംശയം തന്നെ.

മിശ്രവിവാഹവും വിധവാ വിവാഹവും സ്വത്തവകാശവും ഒക്കെ സ്ത്രീയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നു മുക്തി നേടാനുള്ള അവകാശങ്ങൾ ആയി മാറിയപ്പോൾ ഇന്ന് പ്രണയം അവളെ മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷവും കാണാൻ കഴിയുകയാണ്. ആസിഡ് ആക്രമണങ്ങളും മറ്റു കൊലപാതകങ്ങളും തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ദർശിക്കുന്നത്.
“ഇല്ല ” എന്ന വാക്ക് പറയാനുള്ള അവളുടെ ആർജ്ജവത്തെയാണ് ഇവിടെയും അവൾക്ക് എതിരായി ഭവിക്കുന്നത് പെണ്ണിന്റെ വാക്കിനെ മാനിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ ക്രൂരതകൾക്ക് അവസാനം തീർത്തേ മതിയാവുള്ളൂ.

ഒപ്പം LGBTQIA+ കമ്മ്യൂണിറ്റിയെയും ട്രാൻസ് ജെന്ററിനെയും ഇന്നും സാധാരണ ജനതയായ് കാണാനുള്ള കാഴ്ചപ്പാടുകൾ ഉളവാകേണ്ടതുണ്ട്. ഇന്നും മാറ്റി നിർത്തപ്പെടുന്നതിന്റെ സ്ഥിതി വിശേഷം ഏറെ കാണാൻ കഴിയുകയാണ്.

ആശയങ്ങളുടെ ഉണർവ്വിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് മാറ്റങ്ങളുടെ പുതിയ പ്രകാശവുമായ് ഔന്നത്യത്തോടെ ഉയരാൻ മുന്നോട്ടുവരുന്ന സ്ത്രീ ജനത സാക്ഷര കേരളത്തിന് അഭിമാനകരമായ മാതൃകയാവട്ടെ. സ്ത്രീ ജനങ്ങളെ സംഘടിക്കൂ.

littnowmagazine@gmail.com

Continue Reading

Trending