Connect with us

സാഹിത്യം

കാമുകനെന്ന നിലയിൽ
പരകവിതാപ്രവേശം
നടത്തിയ പെണ്ണുടലുകൾ

Published

on

കവിത തിന്തകത്തോം 11

വി.ജയദേവ്

സുരലത പറഞ്ഞതു ശരിയായിരുന്നു. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ അപ്പോഴും തീ൪ന്നിരുന്നില്ല, എന്നാലും. ഞാൻ കവിത എഴുതുന്നതിനു മുമ്പു തന്നെ ഒരു കാമുകനാവുമെന്നായിരുന്നു അവളുടെ നിഗമനം. എന്റെ അമിത അഡ്രിനാലിൻ കാരണം, ഒരു പെൺകുട്ടിക്കും എന്റെ കാമുകിയായി അഭിനയിക്കാൻ സാധിക്കില്ല എന്ന് അവൾ ഉറച്ചുവിശ്വസിച്ചിരുന്നെങ്കിലും. ഞാൻ എന്നെങ്കിലും ഒരു കവിതയെഴുതുമെന്നും അപ്പോഴേക്കും ഞാനൊരു കാമുകന്റെ ഉടൽ അഴിച്ചുവച്ചിട്ടുണ്ടായിരിക്കുമെന്നും അവൾ ദീ൪ഘദ൪ശനം ചെയ്തിട്ടുണ്ടായിരുന്നു.

അന്നൊക്കെ, കവിതയെഴുതാൻ ഒരാൾ കാമുകനോ ഭ്രാന്തനോ ആയിരിക്കണമെന്ന അന്ധവിശ്വാസത്തിനെതിരെയുള്ള ഒരു നയപ്രഖ്യാപനം തന്നെയായിരുന്നു അത്. ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളിൽ നിന്ന് ഒരു തുള്ളി പോലും പുറത്തേക്കു ചിന്താതെ, ഏറ്റവും അവസാനം എന്ന പോലെ അവൾ പറഞ്ഞു: ‘ നീയൊരു കാമുകനാവാനും ഏറെ വൈകിപ്പോയെന്നിരിക്കും.’

അതു ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. അമ്ലവും ക്ഷാരവും മണക്കുന്ന കോളജ് ലാബുകളിൽ നിന്ന് അപ്പോഴേക്കും ഞങ്ങൾ ഉപരിപഠനത്തിലേക്കു ഗ്രാഡുവേറ്റു ചെയ്തുകഴിഞ്ഞിരുന്നു. അധികമാരും കയറാനില്ലാത്ത റയിൽവേസ്റ്റേഷനിൽ, ശരിക്കും കാമുകീകാമുകന്മാരെപ്പോലെ കൈകൾ കോ൪ത്തായിരുന്നു ഒരറ്റത്തു നിന്നു മറ്റെ അറ്റത്തേക്കു നടന്നുതുടങ്ങിയിരുന്നത്. ചരക്കു തീവണ്ടികളുടെ വലിയൊരു കേന്ദ്രമായിരുന്നതിനാൽ, സ്റ്റേഷൻ പ്ലാറ്റ്ഫോമിനു ചെറിയൊരു സ്റ്റേഷനു വേണ്ടതിലധികം നീളമുണ്ടായിരുന്നു. അവളുടെ കൈവെള്ളകൾ എന്തോ എന്റെ കൈവെള്ളയിൽ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. ലാബിൽ അടുത്തടുത്തായിരുന്നെങ്കിലും, ഞങ്ങളുടെ ശരീരങ്ങൾ അതുവരെ അത്ര ആഴത്തിൽ ബന്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടാവാം.

വിജനമായ പ്ലാറ്റ്ഫോമിലെ ഏതോ ഒരു ദൂരത്ത് എത്തിയപ്പോൾ അവൾ ചോദിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ അതു കുറച്ചു മുമ്പെയും ചോദിച്ചിട്ടുണ്ടായിരിക്കാം. ഞാനതു കേട്ടിരുന്നില്ല. അത്തവണ ചോദിച്ചതും ചിലപ്പോൾ കേൾക്കുമായിരുന്നില്ല. സ്റ്റേഷനിൽ നി൪ത്താത്ത ട്രെയിനുകൾ ചീറിപ്പാഞ്ഞുപോയിക്കൊണ്ടിരുന്ന ശബ്ദത്തിൽ ലോകത്തെത്തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല. വലിയൊരു വേഗം അടുത്തുകൂടെ അലറിക്കരഞ്ഞുപോയിട്ടും സുരലത ഭയന്നിട്ടെന്ന പോലെ എന്റെ ദേഹത്തേക്കു വീഴുന്നുണ്ടായിരുന്നില്ല, കൈകൾ കോ൪ത്തിരിക്കുകയായിരുന്നെങ്കിലും ഞങ്ങളുടെ ഉടലുകൾ അകലെയായിരുന്നു. മനസുകൾ പിന്നെയും അകലെ. ഞങ്ങൾ രണ്ടു സമാന്തര രേഖകൾ പോലെയായിരുന്നു. അല്ലെങ്കിൽ പരസ്പരം ഒരിക്കലും ആലിംഗനം ചെയ്യാൻ സാധിക്കാത്ത റെയിൽ പാളങ്ങൾ പോലെ.

അവളെന്തോ പറയുന്നുണ്ടായിരുന്നു എന്നത് ഓ൪ത്തുവച്ചിരുന്നതു കൊണ്ടായിരുന്നു, അപ്പോൾ പറയുന്നുണ്ടായിരുന്നതു പതുക്കെയാണെങ്കിലും കേൾക്കാൻ സാധിച്ചത്. അവൾ പറഞ്ഞുകൊണ്ടിരുന്നത് ഇതായിരുന്നു. ‘ എനിക്കു വേണമെങ്കിൽ കുറച്ചു നിമിങ്ങളിലേക്കു നിന്റെ കാമുകിയായി അഭിനയിക്കാൻ സാധിച്ചെന്നിരിക്കും.’

എന്നാൽ, എനിക്കതു തീരെ വിചാരിക്കാൻ സാധിക്കാത്ത ഒരു സാധ്യതയായിരുന്നു. ‘ എന്റെ അഡ്രിനാലിൻ ലോകത്ത് ഒരു കാമുകിക്കും സഹിക്കാൻ പറ്റുന്നതിലും അപ്പുറത്താണെന്നും അതുകൊണ്ടു പറ്റില്ലെന്നും നീ പറഞ്ഞിട്ട്…?’

‘ അതേ, അതിനെനിക്കു സാധിക്കില്ലെന്ന് എനിക്കുറപ്പാണ്. എന്നാലും നീ ആഗ്രഹിക്കുന്നെങ്കിൽ കുറച്ചു നേരം അഭിനയിക്കാമെന്നു മാത്രമാണ് എന്റെ ഓഫ൪..’

‘ അതെന്താണ് ഇപ്പോൾ നിനക്ക് അങ്ങനെ തോന്നാൻ…?’

‘ നമ്മൾ പിരിയുകയല്ലേ. ഇനിയൊരിക്കലും പരസ്പരം കാണില്ല നമ്മൾ. പാസഞ്ച൪ വന്നുകഴിഞ്ഞാൽ, നമ്മളൊരിക്കലും പിരിയാത്ത അകലത്തിലേക്കു മാറ്റി വരയ്ക്കപ്പെടും.’

‘ അതിൽ നിനക്കു സങ്കടമുണ്ടോ…?’

‘ സങ്കടമെന്നതു ഒരു ഉട്ടോപ്യൻ വികാരമാണ്. ശരിക്കും സങ്കടം എന്നൊന്നില്ല. നിനക്കെപ്പോഴെങ്കിലും സങ്കടം തോന്നിയിട്ടുണ്ടോ, എന്തിന്റെയെങ്കിലും പേരിൽ….?’

‘ ഞാൻ തന്നെ ഒരു സങ്കടമാണ്. അതിന്റെ തിളനിലയാണ് എന്റെ അഡ്രിനാലിൻ.’

ഞാൻ ആ പറഞ്ഞതിനെ ആശ്വസിപ്പിക്കുന്നതിനിടെയാണ് അവൾ പറഞ്ഞത്. ‘ നീയൊരു കാമുകനാവാനും ജീവിതത്തിൽ കുറെ സമയം എടുക്കും. തീ൪ച്ചയായും ഒരു കവിതയാകാനെടുക്കുന്ന സമയത്തേക്കാൾ കുറവായിരിക്കും അത്…’

‘ എന്നുവച്ചാൽ…?’

‘ നീയൊരു കാമുകനാവാൻ ഇനിയും കുറെക്കാലമെടുക്കും. ചിലപ്പോൾ നീയായെന്നുതന്നെയിരിക്കില്ല. എന്നാൽ, ഏറെക്കാലം കഴിഞ്ഞു നീയെന്തായാലും കവിതയെഴുതിത്തുടങ്ങും. എന്തായാലും നീ മരിക്കുന്നതിനു മുമ്പേ, നിന്റെ പേരിൽ കവിതകളെഴുതപ്പെടും. ഒരു പക്ഷെ, നീ മരിച്ചുകഴിഞ്ഞാൽ, നീ ഓ൪മിക്കപ്പെടുന്നത് അതിലൂടെ ആയിരിക്കും. അല്ലാതെ, നല്ലൊരു കാമുകൻ എന്ന പേരിലായിരിക്കില്ല.ട

ആ പറഞ്ഞതെല്ലാം ശരിയായിരുന്നു. ഞാൻ പിന്നീട് ഒരു കാമുകനായിത്തീ൪ന്നെങ്കിലും അതു വളരെ വൈകിയതിനു ശേഷമായിരുന്നു. അന്നൊക്കെ, മൂക്കിനു താഴെ മീശയുടെ ആദ്യപൊടിപ്പു വരുന്നതിനു മുന്നേ ഒരു കാമുകിയെങ്കിലും ഉണ്ടായിരിക്കണം എന്നുണ്ടായിരുന്നു. എന്നാൽ, എനിക്കു മൂക്കിനു താഴെ കാ൪മേഘങ്ങൾ കാറിക്കരഞ്ഞുനിൽക്കാനും പിന്നെയും കുറെ കാലമെടുത്തു. എന്റെ ജീവിതത്തിൽ എന്തും വൈകിയേ സംഭവിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു ഞാൻ ഒന്നിനും ഒരിക്കലും ഒരു പരിധിയിൽ കൂടുതൽ ആത്മാ൪ത്ഥമായി കാത്തിരിക്കുന്നുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ, സ്റ്റേഷനിൽ നി൪ത്താതെ ചീറിപ്പായുന്ന വേഗങ്ങൾ കൂടെക്കൂടെ ഉണ്ടാവണേ എന്നു ഞാൻ പ്രാ൪ത്ഥിക്കുന്നുണ്ടായിരുന്നില്ല. ഓരോ വേഗപ്പാച്ചിലിലും സുരലത എന്നെ മേലേക്ക് ഇടിഞ്ഞുവീഴണേ എന്നു കാത്തിരിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ഞങ്ങൾ സ്റ്റേഷന്റെ മറുതലയ്ക്കൽ എത്തിയിരുന്നു. വിജനമായ സ്റ്റേഷനിൽ, വണ്ടിക്കു ചാടി മരിക്കാനെത്തിയ രണ്ടു കമിതാക്കളായി ഞങ്ങൾ തെറ്റിദ്ധരിച്ചുപോകുമായിരുന്നു. എന്നാൽ, അങ്ങനെ തെറ്റിദ്ധരിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. വൈകിയ ഏതോ നേരത്തു വന്നു സ്റ്റേഷനിൽ നിൽക്കുമായിരുന്ന പാസഞ്ചറിന് അധികം കാത്തിരിപ്പുകാ൪ ഉണ്ടായിരുന്നില്ല.

സുരലതയ്ക്കും അങ്ങനെ കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നു. ഹോസ്റ്റൽ ഒഴിഞ്ഞ് ആവശ്യത്തിനു സാധനങ്ങൾ വാരിക്കെട്ടി അവൾക്ക് ഒരു വാഹനം പിടിച്ച് എക്സ്പ്രസുകൾക്കും മറ്റും സ്റ്റോപ്പുള്ള നഗരത്തിലേക്കു പോകാനേ ഉണ്ടായിരുന്നുള്ളൂ. എന്നാലും, അവൾ ആ പാസഞ്ചറിനായി കാത്തുനിന്നത്, എന്റെ കൈ പിടിച്ചു നടക്കാനും എന്നോട് അവസാനമായി എന്തെങ്കിലും പറയാൻ വേണ്ടിയിട്ടാണെന്നും ഞാൻ വെറുതേ വിചാരിച്ചു. അല്ലെങ്കിൽ, പിന്നീടെത്രയോ കാലം കഴിഞ്ഞ്, അവൾ വിചാരിക്കുന്നതു പോലെ ഒരു കവിയായേക്കാവുന്ന എനിക്ക് അവളുടെ ഏറ്റവും പുതിയ കവിത വായിച്ചുകേൾപ്പിക്കാനായിട്ടായിരിക്കും എന്നാണു വിചാരിച്ചിരുന്നത്. അന്നൊന്നും എനിക്കു കാടുകയറിപ്പോവുന്ന ഭാവന തന്നെ ഇല്ലായിരുന്നു.

കൃത്യം അവസാനമുള്ള, ഏതാനും വിചാരങ്ങൾ മാത്രമേ എനിക്കന്ന് ഉണ്ടായിരുന്നുള്ളൂ. ഒരു കവിതയെങ്കിലും എഴുതാൻ വിചാരിച്ചുവിചാരിച്ചു കാടു കയറുന്ന ഭാവന ഉണ്ടായിരിക്കണമെന്നു തോന്നിയിട്ടുണ്ട്. അല്ലാതെ, ഒരാളുടെ അനുഭവത്തിന്റെ കല്ലച്ചു പ്രിന്റല്ല, അയാളുടെ കവിത. ( അന്നൊന്നും ഫോട്ടോസ്റ്റാറ്റ്, സ്കാന൪ യന്ത്രങ്ങൾ ലോകം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്ത പ്രത്യേകം കടലാസ് കല്ലച്ചിൽ വച്ചു മഷിയിട്ടു തിരിച്ചായിരുന്നു കൂടുതൽ പക൪പ്പുകൾ എടുക്കുന്നുണ്ടായിരുന്നത്. അത്തരമൊന്നു ഞങ്ങളുടെ ലാബിൽ ഉണ്ടായിരുന്നത് പിന്നീടെപ്പോഴോ കാലഹരണപ്പെട്ട ഒരു കവിതയായിത്തോന്നിയിട്ടുണ്ട് ).

എന്നാൽ, സുരലത കവിത വായിക്കാനൊന്നും ശ്രമിക്കുന്നുണ്ടായിരുന്നില്ല. മാത്രമല്ല, അവൾ സംസാരത്തിലും മുമ്പില്ലാത്തതുപോലെ വലിയ പിശുക്കിയായിരിക്കുന്നു എന്നും എനിക്കു തോന്നി. ഞങ്ങൾ ഒന്നും ചെയ്യാതെ പ്ലാറ്റ്ഫോമിന്റെ മറ്റേ അറ്റത്തു നിന്നു തിരിച്ചു നടന്നുതുടങ്ങി. ഏറെ നേരം മൂകമായിത്തന്നെയായിരുന്നു അത്. എനിക്കു സംസാരിക്കാനുള്ള ഭാഷ നഷ്ടമായിട്ടുണ്ടെന്നു തോന്നി. എനിക്ക് ഒന്നും സംസാരിക്കാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. സുരലതയുടെ ഭാഷയും നഷ്ടമായിട്ടുണ്ടെന്ന് എനിക്കു തോന്നി. നമ്മൾ പരസ്പരം നോക്കി, ഇടയ്ക്ക്. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങൾ അപ്പോഴും എന്നെ പൊള്ളിച്ചു.

പെട്ടെന്ന് എനിക്കെന്റെ ഭാഷ തിരിച്ചുകിട്ടി. അതു മറന്നുപോകുന്നതിനു മുമ്പു ധൃതിപ്പെട്ടു ഞാൻ ചോദിച്ചു. ‘ നിനക്ക് ഈ കുറച്ചു നിമിഷങ്ങൾക്കു മുന്നേ എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നോ…?’

അവൾ ഒന്നും കുറച്ചുസമയത്തേക്കു മറുപടി പറഞ്ഞില്ല. അവളുടെ ഭാഷയും അവൾക്കു നഷ്ടമായി എന്ന് എന്നെക്കൊണ്ട് ഊഹിപ്പിക്കാൻ പോന്നതായിരുന്നു, ആ മൗനം. പിന്നെ, പാസഞ്ച൪ വരുന്നതുവരെ അവൾ അവളുടെ ഭാഷ നഷ്ടപ്പെട്ടതു പോലെ നിന്നു. കവിത വായിക്കുകയോ കൂടുതൽ എന്തെങ്കിലും എന്നോടു പറയുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. പാസഞ്ച൪ വലിയ തിരക്കൊന്നുമില്ലാതെ പ്ലാറ്റ്ഫോമിലെത്തി, കിതയ്ക്കുകയും തുമ്മുകയും ചീറ്റുകയുമൊക്കെ ചെയ്തുകഴിഞ്ഞിട്ടുണ്ടായിരുന്നു. എത്ര സമയം, മറ്റാരുമധികം കയറാനില്ലാത്ത സ്റ്റേഷനിൽ അവൾ വണ്ടിയിലും ഞാൻ പുറത്തുമായി നിന്നു എന്നെനിക്കറിയില്ല. എനിക്കന്ന് ഒരു വാച്ച് പോലും ഉണ്ടായിരുന്നില്ല. പിന്നെയുമേറെക്കാലവും. ഞാൻ ലോകത്തിന്റെ സമയത്തിലേക്കു വന്നതും വളരെ വൈകിയിട്ടായിരുന്നു.

കമ്പിയഴികൾക്കിടയിലൂടെ ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ഇനി വീണ്ടും ഒരിക്കലും കാണുകയില്ലെന്ന് എനിക്കു തോന്നി. സുരലത തീ൪ച്ചയായും ഉപരിപഠനത്തിന് ഏതെങ്കിലും വലിയ കോളജുകളിലോ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ ചേരുമായിരിക്കും. ഞാനും അത്രത്തോളമില്ലെങ്കിലും ഏതാണ്ടത്രയും തന്നെ. സ്റ്റേഷനിലെ മണി മുഴങ്ങി. പച്ചക്കൊടികൾ നരച്ച വെയിലിൽ വേറെ ഏതോ നിറത്തെ ആലിംഗനം ചെയ്തു നിന്നു. വണ്ടി പതുക്കെ നീങ്ങിയപ്പോൾ, സുരലതയ്ക്ക് അവളുടെ ഭാഷ തിരിച്ചുകിട്ടിയെന്നു തോന്നുന്നു.

‘ പരസ്പരം അകലുക
എന്നതിന്റെ രണ്ടു
പാസ്പോ൪ട്ടുകൾ
മാത്രമാണു നമ്മൾ.’

സുരലത അവസാനമായി എന്നാൽ ഒന്നും പറഞ്ഞില്ല. അവളുടെ. ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളിൽ നിന്നു ഞാൻ വായിച്ചെടുത്തതാണ് ഈ വരികൾ. ഇതു ഞാനെത്രയോ കാലത്തിനു ശേഷം ഞാനെഴുതി നോക്കുകയായിരുന്നു. അതിനെ കവിത എന്നു ലോകം വായിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ, കവിത എന്ന പേരിൽ ഞാനൊന്നും പിന്നീടും എഴുതിയിട്ടുണ്ടായിരുന്നില്ല. ഞാൻ എഴുതിയത് എന്തോ, അതെല്ലാം കവിതയെന്നു വായിച്ചെടുക്കുകയായിരുന്നു, എന്റെ ഭാഷ.

പാസഞ്ചറിന്റെ അവസാനത്തെ ദൃശ്യവും വളവു തിരിഞ്ഞ് അപ്രത്യക്ഷമായി. ഞാൻ പിന്നീട് എന്തു ചെയ്യുമെന്ന് ഞാനൊരു തീരുമാനം എടുത്തിട്ടുണ്ടായിരുന്നില്ല. തിരിച്ചുപോകാൻ ഒരു സ്ഥലം ഉണ്ടായിരുന്നില്ല. ഹോസ്റ്റലിൽ മുറി മുമ്പേ ഒഴിഞ്ഞിരുന്നു എങ്കിലും അതു തന്നെയായിരുന്നു എന്റെ മേൽവിലാസം. ആ മേൽവിലാസത്തിലേക്കു വ൪ഷങ്ങൾക്കു ശേഷം തിരിച്ചുപോകുമ്പോഴായിരുന്നു ഞാൻ ഒരു കാമുകനായി മാറുന്നത്. അത് എന്നിൽ, ഒരു ആധി ഉണ്ടാക്കിയിരുന്നു, എന്നിട്ടും. പിന്നീടെപ്പോഴെങ്കിലും ഞാനൊരു കവിയായിമാറുമെന്നതിന്റെ ദുസ്സൂചന തന്നെയായിരുന്നു അത്.

എന്നെ കവിയാക്കി മാറ്റുന്ന ഏതൊരു സാഹചര്യത്തെയും ഞാൻ കുടഞ്ഞെറിഞ്ഞുകളയുന്നുണ്ടായിരുന്നു. ദേഹത്തു പറ്റിപ്പിടിക്കുന്ന ചെള്ളുകളെ ഒരു പട്ടി കുടഞ്ഞെറിഞ്ഞുകളയുന്നതുപോലെ. പ്രാണന്റെ പിടച്ചിലുകളെ മറച്ചുവയ്ക്കുന്ന ഉറയെ ഒരു കത്തി കുടഞ്ഞെറിഞ്ഞുകളയുന്നതുപോലെ. എന്നാൽ, കാമുകനായ സ്ഥിതിക്ക് പിന്നീടെപ്പോഴോ ഒരു കവി കൂടി ആകാനുണ്ടെന്നൊരു വിപത്ബോധം എന്നെ പിടികൂടുമ്പോഴൊക്കെ ഞാനതിനെ കുടഞ്ഞുകളഞ്ഞുകൊണ്ടിരുന്നു. അതിനെ എത്രയും വൈകിപ്പിക്കാമോ, അതിനായി ഞാൻ തുടരെത്തുടരെ പല കാമുകഉടലുകൾ എടുത്തണിഞ്ഞുകൊണ്ടുമിരുന്നു.

(ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.)

littnow.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending