സാഹിത്യം
ഏറനാടിന്റെ കീഴാള ജീവിതത്തുടിപ്പുകൾ

ഡി. പ്രദീപ് കുമാർ
അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ ചേറുമ്പ് അംശം ദേശം ഒരു ദേശചരിതമാണ്. ഒരു കീഴാള ജനസമൂഹത്തിന്റെ അരനൂറ്റാണ്ട് മുൻപുള്ള ജൈവ പരിസരങ്ങളിൽ നിന്നാരംഭിച്ച്, മൂന്ന് തലമുറകളിലൂടെ,ഏറനാടൻ ഗ്രാമ്യജീവിതത്തിന്റെ അപരിചിതമായ നാൾവഴികളിലൂടെ നമ്മൾ സഞ്ചരിക്കുകയാണിവിടെ.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുള്ള ചേറുമ്പ്
ഗ്രാമത്തിന്റെ ജീവിതത്തുടി പ്പുകൾ ഒപ്പിയെടുത്ത കാല്പനിക
ആഖ്യാനങ്ങളാൽ സുന്ദരമാണ് തുടക്കം. അതിൽ ദേശ, സാംസ്ക്കാരിക
മുദ്രകൾ നിറഞ്ഞു നില്ക്കുന്ന ചരിത്രവും പുരാവൃത്തങ്ങളും ഇഴചേർന്ന
കഥകളുണ്ടു്. ജീവസ്സുറ്റ കഥാപാത്രങ്ങളുണ്ട്. ചാരുതയാർന്ന നാട്ടുഭാഷയുണ്ട്.
തീക്ഷ്ണമായ അനുഭവങ്ങളുടെ ഋജുവും സത്യസന്ധവുമായ ആഖ്യാനമാണീ
നോവൽ.ഇത് അഭിഭാഷകനായ രവി താണ്ടിയ കനൽവഴികളിലൂടെയുള്ള
തിരിഞ്ഞു നടത്തമാണ്. തന്റെ ആത്മാംശമുള്ള രവി എന്ന കഥാപാത്രത്തിൽ
ആഖ്യാതാവിന്റെ ജീവിതം നിറഞ്ഞു നില്ക്കുന്നുണ്ട്.
മുത്തച്ഛൻ കോപ്പുവിൽ നിന്നാണ് ആ വംശവൃക്ഷാഖ്യാനത്തിന്റെ തുടക്കം.
‘പനയുടെ കൊരലിൽ കയറിയിരുന്ന്’ വിസ്തരിച്ച് മുറുക്കുന്ന കോപ്പു.
ചെത്താൻ കയറിയ പനയുടെ ചുവട്ടിൽ അയാൾ വീണു മരിച്ചു
കിടന്നപ്പോൾ , കാളിയമ്മയുടെ ഗർഭപാത്രത്തിലായിരുന്നു , അപ്പു.
അയാളുടെ മകനാണ് രവി.
ചീട്ടുകളിയും, പന്തുകളിയും കാളപൂട്ടുമായി ജീവിതം ആഘോഷിച്ചു നടന്ന
അപ്പുവിന്റെയും, ദാരിദ്ര്യത്തിന്റെ നടുവിൽ പിറന്നുവീണ രവിയുടേയും
ജീവിതമുഹൂർത്തങ്ങളിൽ കടന്നുവരുന്ന അവിസ്മരണീയ കഥാപാത്രങ്ങൾ
ധാരാളമുണ്ട്. അവരുടെ ഭാഷയും , ശൈലിയും മാത്രമല്ല, അടുപ്പിൽ
വേവുന്ന വിഭവങ്ങളുടെ രുചിഗന്ധങ്ങളും നിറഞ്ഞു നില്ക്കുന്നുണ്ട് , ഈ
രചനയിൽ .
കനലിൽ പപ്പടം ചുട്ട്, രാവിലെ ചായയ്ക്കാപ്പം കഴിക്കുന്നവർ .’ഗുളികനും
പറക്കുട്ടിക്കും വല്യ മ്മൾക്കും നീചനും’ ആത്മാക്കൾക്കും റാക്കും കള്ളും
നേദിക്കുന്നവർ. ചങ്ങൻകോഴിയെ അറുത്ത്, നീചന് രക്തം വാർത്ത് നൽകി,
കോഴി കൊറകും, ശർക്കര മണക്കുന്ന വാർത്തപ്പവും ചാരായത്തോടൊപ്പം
അനുഷ്ഠാനപരമായി കഴിക്കുന്നവർ .അവിടെ ,ഒന്നിനാത്രം പൊന്ന
പെണ്ണുങ്ങൾ ചെത്തിക്കൊണ്ടുപോകുമ്പോൾ വാങ്ങിവച്ച കള്ള്, ആണുങ്ങൾ
കുടിച്ചത് ബാക്കിയുണ്ടെങ്കിൽ, ഒരു മോന്ത് മോന്തി , ഒരു ചീനാപറങ്കിമുളകും
കടിച്ച്, കിടക്കപ്പായയിലേക്ക് പോകുന്ന പെണ്ണുങ്ങൾ പറങ്കൂച്ചി
തോട്ടങ്ങൾ.’കുണ്ടെെനെടാഴികൾ’.’ ഡാസർട്ടു വിളക്കുകൾ കുണ്ടൻപിഞ്ഞാണങ്ങൾ .ചേപ്രത്തരങ്ങൾ…മാമ്പുറത്തെ തങ്ങൻമാർക്കും കാടാമ്പുഴ ഭഗവതിക്കും ഓരോ ഉറുപ്പിക
വീതം ഉഴിഞ്ഞ്, പിടിയരി പാത്രത്തിലിട്ട് വയ്ക്കുന്നവർ – ബദരീങ്ങളെനിരീച്ച് ഓമാന്നൂർ ശുഹദാക്കളുടെ പെട്ടിയിൽ നേർച്ചയിടുന്നവർ….

അസാധാരണമായ ആത്മബന്ധങ്ങളുമുണ്ട് , ഇവിടെ. രവിയുടെ
ചങ്ങായിയുടെ അമ്മയായ ചെറിയോൾ താത്ത, അയാൾ പത്തു
പാസാകാനായി ജാറം മൂടിയാണ് പ്രാർത്ഥിക്കുന്നത്. തന്നെ സ്നേഹിച്ച
ടീച്ചറമ്മ മരിച്ചപ്പോൾ,രവി 15 ദിവസമാണ് പുല ആചരിച്ചത്. ഹൃദയത്തിൽ
നിന്നൂറുന്ന സ്നേഹ ശ്രോതസുകൾ ..
ജീവിതത്തിൽ വ്യതിരിക്തത പുലർത്തുന്ന ഒട്ടേറെ ഗ്രാമീണരും ഇതിൽ
കടന്നുവരുന്നുണ്ട് -ചെറിയാപ്പു,ലെവൽ അബ്ദുക്ക , ബാപ്പു അധികാരി,
നാസർമാനു , ചോയിപാപ്പാൻ .. അവരുടെ ഓരോരുത്തരുടേയും ജീവിത
കഥകൾ വികസിപ്പിച്ച്, നോവലുകളാക്കാൻ തക്ക പരിസരങ്ങളിലാണ് അവർ
വ്യാപരിക്കുന്നത്.ചില ഭാഗങ്ങളിൽ ഒരു നോവലിന്റെ അയഞ്ഞ ശില്പഘടനയാണെങ്കിലും,
മറ്റു ചിലപ്പോൾ ഇതിന് ഓർമ്മക്കുറിപ്പുകളുടെ യഥാതഥാഖ്യാന
ശൈലിയാണുള്ളത്.
നമ്മുടെ സാഹിത്യത്തിൽ ഏറെയൊന്നും ആവിഷ്ക്കരിക്കപ്പെടാത്തതാണ്
ഏറനാട്ടിന്റെ ഇന്നലെകളും ഭാഷയും. തൊട്ടുത്ത വള്ളുവനാടാകട്ടെ,
എം.ടിയുടേയും ചെറുകാടിന്റേയും നോവലകളിലൂടെ മലയാ
സാഹിത്യത്തിന്റെ ഉമ്മറത്തു തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.
ഏറനാട്ടിലെ അധ:സ്ഥിതരുടെ കാമക്രോധങ്ങൾ നിറഞ്ഞ ജീവിത
പരിസരങ്ങളേയും ഭാഷയേയും ആചാരാനുഷ്ടാനങ്ങളേയും
വൈവിധ്യങ്ങളേയും വീണ്ടെടുത്ത് , സാഹിത്യത്തിന്റെ മുഖ്യധാരയിൽ
പ്രതിഷ്ഠിച്ചിരിക്കുന്നു, ടി.പി. രാമചന്ദ്രൻ. ഗ്രാമീണ ജീവിതത്തിന്റെ
പച്ചയായ ആവിഷ്ക്കാരമെന്ന നിലയിൽ ,ഇതിന്റെ ആദ്യ ഭാഗങ്ങൾക്ക്
കാല്പനികമായ ചാരുതയുള്ളപ്പോൾ , അവസാന ഭാഗങ്ങൾക്ക്
പത്രറിപ്പോർട്ടുകളുടെ വസ്തുതാകഥനസ്വഭാവമാണുള്ളത്. അത്
ഡോക്യുമെന്റേഷനായി രൂപാന്തരം പ്രാപിക്കുന്നു .പക്ഷേ, ഒരു
നോവലിന്റെ ശില്പവും സൗന്ദര്യവും വിട്ട്, ചിലപ്പോഴൊക്കെ ഇത്
കേവലമായ വസ്തുതാഖ്യാനം മാത്രമായി ചുരുങ്ങുന്നുണ്ട്, രവിയുടെ
യൗവനം മുതൽ. കാരണം, ഇവിടെ കഥാപാത്രങ്ങളുടെയൊന്നും
ഉൾത്താപങ്ങളിലൂടെ അധികം സഞ്ചരിക്കുന്നില്ല ,ആഖ്യാതാവ്.
രവിയുടെ ജീവിതം വഴിതിരിച്ചു വിട്ട ദാസേട്ടനും , സഫലമാകാതെ പോയ
പ്രണയത്തിലെ നായികയായ രജനിയും മിന്നിമറയുക മാത്രം ചെയ്യുന്നത്
അതിനാലാണ്. ഇവിടെ നിർമ്മമനാകുന്നു , ആഖ്യാതാവ്..
വൈകാരിക തീവ്രതയുള്ള ആഖ്യാനത്തിലൂടെ, ജീവിതത്തെക്കുറിച്ച് ഓരോ
രചനയും പുതിയ ഉൾക്കാഴ്ചകൾ നൽകേണ്ടതുണ്ട്.അനുഭവങ്ങളുടെ
തീവ്രതയാൽ, ഉൾക്കാമ്പുള്ള രചനയായി തന്നെ ഇത് നിലനില്ക്കും.
ഏറനാടൻ നാട്ടുമൊഴിയുടെ ശക്തി മാത്രമല്ല, അതിന് കാരണം.
‘ചേറുമ്പ് അംശം ദേശം’ വലിയൊരു അതിജീവിനത്തിന്റെ
അനുഭവാഖ്യാനമാണ്. നിത്യവൃത്തിക്കായി റേഷൻ കട ജീവനക്കാരനായും,
പത്രവിതരണക്കാരനായും, വക്കീലിന്റെ സഹായിയും
ഗുമസ്ഥനുമാെക്കെയായും ജീവിച്ച,നിശ്ചയദാർഢ്യത്തിലൂടെ അഭിഭാഷകനായും
പൊതുപ്രവർത്തകനായും വളർന്ന ഒരാളുടെ ജീവിതത്തിൽ നിന്നുയിർക്കൊണ്ട
കഥയാണിത്.
പലർക്കും പ്രചോദനം നൽകാനുതകുന്ന ഈ ജീവിതാനുഭവങ്ങളുടെ
തീക്കനലിൽ ചവുട്ടി, എഴുത്തിലും ശ്രദ്ധേയനാകുകയാണ്, ഈ ആദ്യ
രചനയിലൂടെ, മലപ്പുറത്തെ പ്രമുഖ സാംസ്കാരിക സംഘാടകനായ അഡ്വ.
ടി.പി. രാമചന്ദ്രൻ . മുൻപ് ഒരിക്കൽ പോലും ഒരു കഥയും
എഴുതിയിട്ടില്ലാത്ത ടി.പി. രാമചന്ദ്രൻ ,കോവിഡ് കാലത്ത് ഫേസ്ബുക്കിൽ 46
ഭാഗങ്ങളായി , ടച്ച്സ്ക്രീനിൽ വിരൽ കൊണ്ടെഴുതിയ കഥയും
ജീവതവുമാണ്ചേറുമ്പ് അംശം ദേശം എന്ന ഈ നോവലായി
പ്രസിദ്ധീകൃതമായത്. ഈ കൃതിക്ക് ആർട്ടിസ്റ്റ് സഗീർ വരച്ച ജീവൻ
തുടിക്കുന്ന രേഖാചിത്രങ്ങൾ മിഴിവേറെ നൽകുന്നുണ്ട്.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gamil.com
ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
സാഹിത്യം
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ

കവിതയുടെ തെരുവ് 15
കുരീപ്പുഴ ശ്രീകുമാര്
ഈ തെരുവ് കുറിക്കുമ്പോള് ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ് ഈ ഗോത്രഗായികയുടെ ഈണം മുഴങ്ങുന്നത്. കോശിയും അയ്യപ്പനും എന്ന ചിത്രത്തിലൂടെ പ്രസിദ്ധപ്പെട്ട അതീവലളിതമായ
ഈ ഗോത്രകവിത ലത ടീച്ചറാണ് മലയാളപ്പെടുത്തിയത്.

നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
കിഴക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
തെക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
വടക്കുള്ള ഉങ്ങ് മരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
പടിഞ്ഞാറുള്ള ഞാറമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം.
മൊഴിമാറ്റം ലത ബി. ചിറ്റൂർ
littnow.com
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
കവിത
പ്രതിരാമായണം

രാജന് സി എച്ച്
1
ഊർമ്മിള
പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.
2
രാവണായനം
പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്റെ രാവണാ,
നിന്റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?
3
രാമായണവായന
അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!
4
മായാസീത
മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.
5
വരച്ചവര
ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
രാധാകൃഷ്ണൻ
June 18, 2022 at 11:20 am
ചേറുമ്പുഅംശംദേശം മറ്റൊരു ഘസാക്ക്, അല്ലേ?