Connect with us

സാഹിത്യം

ഏറനാടിന്റെ കീഴാള ജീവിതത്തുടിപ്പുകൾ

Published

on

ഡി. പ്രദീപ് കുമാർ

അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ ചേറുമ്പ് അംശം ദേശം ഒരു ദേശചരിതമാണ്. ഒരു കീഴാള ജനസമൂഹത്തിന്റെ അരനൂറ്റാണ്ട് മുൻപുള്ള ജൈവ പരിസരങ്ങളിൽ നിന്നാരംഭിച്ച്, മൂന്ന് തലമുറകളിലൂടെ,ഏറനാടൻ ഗ്രാമ്യജീവിതത്തിന്റെ അപരിചിതമായ നാൾവഴികളിലൂടെ നമ്മൾ സഞ്ചരിക്കുകയാണിവിടെ.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുള്ള ചേറുമ്പ്
ഗ്രാമത്തിന്റെ ജീവിതത്തുടി പ്പുകൾ ഒപ്പിയെടുത്ത കാല്പനിക
ആഖ്യാനങ്ങളാൽ സുന്ദരമാണ് തുടക്കം. അതിൽ ദേശ, സാംസ്ക്കാരിക
മുദ്രകൾ നിറഞ്ഞു നില്ക്കുന്ന ചരിത്രവും പുരാവൃത്തങ്ങളും ഇഴചേർന്ന
കഥകളുണ്ടു്. ജീവസ്സുറ്റ കഥാപാത്രങ്ങളുണ്ട്. ചാരുതയാർന്ന നാട്ടുഭാഷയുണ്ട്.
തീക്ഷ്ണമായ അനുഭവങ്ങളുടെ ഋജുവും സത്യസന്ധവുമായ ആഖ്യാനമാണീ
നോവൽ.ഇത് അഭിഭാഷകനായ രവി താണ്ടിയ കനൽവഴികളിലൂടെയുള്ള
തിരിഞ്ഞു നടത്തമാണ്. തന്റെ ആത്മാംശമുള്ള രവി എന്ന കഥാപാത്രത്തിൽ
ആഖ്യാതാവിന്റെ ജീവിതം നിറഞ്ഞു നില്ക്കുന്നുണ്ട്.
മുത്തച്ഛൻ കോപ്പുവിൽ നിന്നാണ് ആ വംശവൃക്ഷാഖ്യാനത്തിന്റെ തുടക്കം.
‘പനയുടെ കൊരലിൽ കയറിയിരുന്ന്’ വിസ്തരിച്ച് മുറുക്കുന്ന കോപ്പു.
ചെത്താൻ കയറിയ പനയുടെ ചുവട്ടിൽ അയാൾ വീണു മരിച്ചു
കിടന്നപ്പോൾ , കാളിയമ്മയുടെ ഗർഭപാത്രത്തിലായിരുന്നു , അപ്പു.
അയാളുടെ മകനാണ് രവി.
ചീട്ടുകളിയും, പന്തുകളിയും കാളപൂട്ടുമായി ജീവിതം ആഘോഷിച്ചു നടന്ന
അപ്പുവിന്റെയും, ദാരിദ്ര്യത്തിന്റെ നടുവിൽ പിറന്നുവീണ രവിയുടേയും
ജീവിതമുഹൂർത്തങ്ങളിൽ കടന്നുവരുന്ന അവിസ്മരണീയ കഥാപാത്രങ്ങൾ
ധാരാളമുണ്ട്. അവരുടെ ഭാഷയും , ശൈലിയും മാത്രമല്ല, അടുപ്പിൽ
വേവുന്ന വിഭവങ്ങളുടെ രുചിഗന്ധങ്ങളും നിറഞ്ഞു നില്ക്കുന്നുണ്ട് , ഈ
രചനയിൽ .
കനലിൽ പപ്പടം ചുട്ട്, രാവിലെ ചായയ്ക്കാപ്പം കഴിക്കുന്നവർ .’ഗുളികനും
പറക്കുട്ടിക്കും വല്യ മ്മൾക്കും നീചനും’ ആത്മാക്കൾക്കും റാക്കും കള്ളും
നേദിക്കുന്നവർ. ചങ്ങൻകോഴിയെ അറുത്ത്, നീചന് രക്തം വാർത്ത് നൽകി,
കോഴി കൊറകും, ശർക്കര മണക്കുന്ന വാർത്തപ്പവും ചാരായത്തോടൊപ്പം
അനുഷ്ഠാനപരമായി കഴിക്കുന്നവർ .അവിടെ ,ഒന്നിനാത്രം പൊന്ന
പെണ്ണുങ്ങൾ ചെത്തിക്കൊണ്ടുപോകുമ്പോൾ വാങ്ങിവച്ച കള്ള്, ആണുങ്ങൾ
കുടിച്ചത് ബാക്കിയുണ്ടെങ്കിൽ, ഒരു മോന്ത് മോന്തി , ഒരു ചീനാപറങ്കിമുളകും
കടിച്ച്, കിടക്കപ്പായയിലേക്ക് പോകുന്ന പെണ്ണുങ്ങൾ പറങ്കൂച്ചി
തോട്ടങ്ങൾ.’കുണ്ടെെനെടാഴികൾ’.’ ഡാസർട്ടു വിളക്കുകൾ കുണ്ടൻപിഞ്ഞാണങ്ങൾ .ചേപ്രത്തരങ്ങൾ…മാമ്പുറത്തെ തങ്ങൻമാർക്കും കാടാമ്പുഴ ഭഗവതിക്കും ഓരോ ഉറുപ്പിക
വീതം ഉഴിഞ്ഞ്, പിടിയരി പാത്രത്തിലിട്ട് വയ്ക്കുന്നവർ – ബദരീങ്ങളെനിരീച്ച് ഓമാന്നൂർ ശുഹദാക്കളുടെ പെട്ടിയിൽ നേർച്ചയിടുന്നവർ….

അസാധാരണമായ ആത്മബന്ധങ്ങളുമുണ്ട് , ഇവിടെ. രവിയുടെ
ചങ്ങായിയുടെ അമ്മയായ ചെറിയോൾ താത്ത, അയാൾ പത്തു
പാസാകാനായി ജാറം മൂടിയാണ് പ്രാർത്ഥിക്കുന്നത്. തന്നെ സ്നേഹിച്ച
ടീച്ചറമ്മ മരിച്ചപ്പോൾ,രവി 15 ദിവസമാണ് പുല ആചരിച്ചത്. ഹൃദയത്തിൽ
നിന്നൂറുന്ന സ്നേഹ ശ്രോതസുകൾ ..
ജീവിതത്തിൽ വ്യതിരിക്തത പുലർത്തുന്ന ഒട്ടേറെ ഗ്രാമീണരും ഇതിൽ
കടന്നുവരുന്നുണ്ട് -ചെറിയാപ്പു,ലെവൽ അബ്ദുക്ക , ബാപ്പു അധികാരി,
നാസർമാനു , ചോയിപാപ്പാൻ .. അവരുടെ ഓരോരുത്തരുടേയും ജീവിത
കഥകൾ വികസിപ്പിച്ച്, നോവലുകളാക്കാൻ തക്ക പരിസരങ്ങളിലാണ് അവർ
വ്യാപരിക്കുന്നത്.ചില ഭാഗങ്ങളിൽ ഒരു നോവലിന്റെ അയഞ്ഞ ശില്പഘടനയാണെങ്കിലും,
മറ്റു ചിലപ്പോൾ ഇതിന് ഓർമ്മക്കുറിപ്പുകളുടെ യഥാതഥാഖ്യാന
ശൈലിയാണുള്ളത്.
നമ്മുടെ സാഹിത്യത്തിൽ ഏറെയൊന്നും ആവിഷ്ക്കരിക്കപ്പെടാത്തതാണ്
ഏറനാട്ടിന്റെ ഇന്നലെകളും ഭാഷയും. തൊട്ടുത്ത വള്ളുവനാടാകട്ടെ,
എം.ടിയുടേയും ചെറുകാടിന്റേയും നോവലകളിലൂടെ മലയാ
സാഹിത്യത്തിന്റെ ഉമ്മറത്തു തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.
ഏറനാട്ടിലെ അധ:സ്ഥിതരുടെ കാമക്രോധങ്ങൾ നിറഞ്ഞ ജീവിത
പരിസരങ്ങളേയും ഭാഷയേയും ആചാരാനുഷ്ടാനങ്ങളേയും
വൈവിധ്യങ്ങളേയും വീണ്ടെടുത്ത് , സാഹിത്യത്തിന്റെ മുഖ്യധാരയിൽ
പ്രതിഷ്ഠിച്ചിരിക്കുന്നു, ടി.പി. രാമചന്ദ്രൻ. ഗ്രാമീണ ജീവിതത്തിന്റെ
പച്ചയായ ആവിഷ്ക്കാരമെന്ന നിലയിൽ ,ഇതിന്റെ ആദ്യ ഭാഗങ്ങൾക്ക്
കാല്പനികമായ ചാരുതയുള്ളപ്പോൾ , അവസാന ഭാഗങ്ങൾക്ക്
പത്രറിപ്പോർട്ടുകളുടെ വസ്തുതാകഥനസ്വഭാവമാണുള്ളത്. അത്
ഡോക്യുമെന്റേഷനായി രൂപാന്തരം പ്രാപിക്കുന്നു .പക്ഷേ, ഒരു
നോവലിന്റെ ശില്പവും സൗന്ദര്യവും വിട്ട്, ചിലപ്പോഴൊക്കെ ഇത്
കേവലമായ വസ്തുതാഖ്യാനം മാത്രമായി ചുരുങ്ങുന്നുണ്ട്, രവിയുടെ
യൗവനം മുതൽ. കാരണം, ഇവിടെ കഥാപാത്രങ്ങളുടെയൊന്നും
ഉൾത്താപങ്ങളിലൂടെ അധികം സഞ്ചരിക്കുന്നില്ല ,ആഖ്യാതാവ്.
രവിയുടെ ജീവിതം വഴിതിരിച്ചു വിട്ട ദാസേട്ടനും , സഫലമാകാതെ പോയ
പ്രണയത്തിലെ നായികയായ രജനിയും മിന്നിമറയുക മാത്രം ചെയ്യുന്നത്
അതിനാലാണ്. ഇവിടെ നിർമ്മമനാകുന്നു , ആഖ്യാതാവ്..
വൈകാരിക തീവ്രതയുള്ള ആഖ്യാനത്തിലൂടെ, ജീവിതത്തെക്കുറിച്ച് ഓരോ
രചനയും പുതിയ ഉൾക്കാഴ്ചകൾ നൽകേണ്ടതുണ്ട്.അനുഭവങ്ങളുടെ

തീവ്രതയാൽ, ഉൾക്കാമ്പുള്ള രചനയായി തന്നെ ഇത് നിലനില്ക്കും.
ഏറനാടൻ നാട്ടുമൊഴിയുടെ ശക്തി മാത്രമല്ല, അതിന് കാരണം.
‘ചേറുമ്പ് അംശം ദേശം’ വലിയൊരു അതിജീവിനത്തിന്റെ
അനുഭവാഖ്യാനമാണ്. നിത്യവൃത്തിക്കായി റേഷൻ കട ജീവനക്കാരനായും,
പത്രവിതരണക്കാരനായും, വക്കീലിന്റെ സഹായിയും
ഗുമസ്ഥനുമാെക്കെയായും ജീവിച്ച,നിശ്ചയദാർഢ്യത്തിലൂടെ അഭിഭാഷകനായും
പൊതുപ്രവർത്തകനായും വളർന്ന ഒരാളുടെ ജീവിതത്തിൽ നിന്നുയിർക്കൊണ്ട
കഥയാണിത്.

പലർക്കും പ്രചോദനം നൽകാനുതകുന്ന ഈ ജീവിതാനുഭവങ്ങളുടെ
തീക്കനലിൽ ചവുട്ടി, എഴുത്തിലും ശ്രദ്ധേയനാകുകയാണ്, ഈ ആദ്യ
രചനയിലൂടെ, മലപ്പുറത്തെ പ്രമുഖ സാംസ്കാരിക സംഘാടകനായ അഡ്വ.
ടി.പി. രാമചന്ദ്രൻ . മുൻപ് ഒരിക്കൽ പോലും ഒരു കഥയും
എഴുതിയിട്ടില്ലാത്ത ടി.പി. രാമചന്ദ്രൻ ,കോവിഡ് കാലത്ത് ഫേസ്ബുക്കിൽ 46
ഭാഗങ്ങളായി , ടച്ച്സ്ക്രീനിൽ വിരൽ കൊണ്ടെഴുതിയ കഥയും
ജീവതവുമാണ്ചേറുമ്പ് അംശം ദേശം എന്ന ഈ നോവലായി
പ്രസിദ്ധീകൃതമായത്. ഈ കൃതിക്ക് ആർട്ടിസ്റ്റ് സഗീർ വരച്ച ജീവൻ
തുടിക്കുന്ന രേഖാചിത്രങ്ങൾ മിഴിവേറെ നൽകുന്നുണ്ട്.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gamil.com

Continue Reading
1 Comment

1 Comment

  1. രാധാകൃഷ്ണൻ

    June 18, 2022 at 11:20 am

    ചേറുമ്പുഅംശംദേശം മറ്റൊരു ഘസാക്ക്, അല്ലേ?

You must be logged in to post a comment Login

Leave a Reply

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending