Connect with us

സാഹിത്യം

ഏറനാടിന്റെ കീഴാള ജീവിതത്തുടിപ്പുകൾ

Published

on

ഡി. പ്രദീപ് കുമാർ

അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ ചേറുമ്പ് അംശം ദേശം ഒരു ദേശചരിതമാണ്. ഒരു കീഴാള ജനസമൂഹത്തിന്റെ അരനൂറ്റാണ്ട് മുൻപുള്ള ജൈവ പരിസരങ്ങളിൽ നിന്നാരംഭിച്ച്, മൂന്ന് തലമുറകളിലൂടെ,ഏറനാടൻ ഗ്രാമ്യജീവിതത്തിന്റെ അപരിചിതമായ നാൾവഴികളിലൂടെ നമ്മൾ സഞ്ചരിക്കുകയാണിവിടെ.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുള്ള ചേറുമ്പ്
ഗ്രാമത്തിന്റെ ജീവിതത്തുടി പ്പുകൾ ഒപ്പിയെടുത്ത കാല്പനിക
ആഖ്യാനങ്ങളാൽ സുന്ദരമാണ് തുടക്കം. അതിൽ ദേശ, സാംസ്ക്കാരിക
മുദ്രകൾ നിറഞ്ഞു നില്ക്കുന്ന ചരിത്രവും പുരാവൃത്തങ്ങളും ഇഴചേർന്ന
കഥകളുണ്ടു്. ജീവസ്സുറ്റ കഥാപാത്രങ്ങളുണ്ട്. ചാരുതയാർന്ന നാട്ടുഭാഷയുണ്ട്.
തീക്ഷ്ണമായ അനുഭവങ്ങളുടെ ഋജുവും സത്യസന്ധവുമായ ആഖ്യാനമാണീ
നോവൽ.ഇത് അഭിഭാഷകനായ രവി താണ്ടിയ കനൽവഴികളിലൂടെയുള്ള
തിരിഞ്ഞു നടത്തമാണ്. തന്റെ ആത്മാംശമുള്ള രവി എന്ന കഥാപാത്രത്തിൽ
ആഖ്യാതാവിന്റെ ജീവിതം നിറഞ്ഞു നില്ക്കുന്നുണ്ട്.
മുത്തച്ഛൻ കോപ്പുവിൽ നിന്നാണ് ആ വംശവൃക്ഷാഖ്യാനത്തിന്റെ തുടക്കം.
‘പനയുടെ കൊരലിൽ കയറിയിരുന്ന്’ വിസ്തരിച്ച് മുറുക്കുന്ന കോപ്പു.
ചെത്താൻ കയറിയ പനയുടെ ചുവട്ടിൽ അയാൾ വീണു മരിച്ചു
കിടന്നപ്പോൾ , കാളിയമ്മയുടെ ഗർഭപാത്രത്തിലായിരുന്നു , അപ്പു.
അയാളുടെ മകനാണ് രവി.
ചീട്ടുകളിയും, പന്തുകളിയും കാളപൂട്ടുമായി ജീവിതം ആഘോഷിച്ചു നടന്ന
അപ്പുവിന്റെയും, ദാരിദ്ര്യത്തിന്റെ നടുവിൽ പിറന്നുവീണ രവിയുടേയും
ജീവിതമുഹൂർത്തങ്ങളിൽ കടന്നുവരുന്ന അവിസ്മരണീയ കഥാപാത്രങ്ങൾ
ധാരാളമുണ്ട്. അവരുടെ ഭാഷയും , ശൈലിയും മാത്രമല്ല, അടുപ്പിൽ
വേവുന്ന വിഭവങ്ങളുടെ രുചിഗന്ധങ്ങളും നിറഞ്ഞു നില്ക്കുന്നുണ്ട് , ഈ
രചനയിൽ .
കനലിൽ പപ്പടം ചുട്ട്, രാവിലെ ചായയ്ക്കാപ്പം കഴിക്കുന്നവർ .’ഗുളികനും
പറക്കുട്ടിക്കും വല്യ മ്മൾക്കും നീചനും’ ആത്മാക്കൾക്കും റാക്കും കള്ളും
നേദിക്കുന്നവർ. ചങ്ങൻകോഴിയെ അറുത്ത്, നീചന് രക്തം വാർത്ത് നൽകി,
കോഴി കൊറകും, ശർക്കര മണക്കുന്ന വാർത്തപ്പവും ചാരായത്തോടൊപ്പം
അനുഷ്ഠാനപരമായി കഴിക്കുന്നവർ .അവിടെ ,ഒന്നിനാത്രം പൊന്ന
പെണ്ണുങ്ങൾ ചെത്തിക്കൊണ്ടുപോകുമ്പോൾ വാങ്ങിവച്ച കള്ള്, ആണുങ്ങൾ
കുടിച്ചത് ബാക്കിയുണ്ടെങ്കിൽ, ഒരു മോന്ത് മോന്തി , ഒരു ചീനാപറങ്കിമുളകും
കടിച്ച്, കിടക്കപ്പായയിലേക്ക് പോകുന്ന പെണ്ണുങ്ങൾ പറങ്കൂച്ചി
തോട്ടങ്ങൾ.’കുണ്ടെെനെടാഴികൾ’.’ ഡാസർട്ടു വിളക്കുകൾ കുണ്ടൻപിഞ്ഞാണങ്ങൾ .ചേപ്രത്തരങ്ങൾ…മാമ്പുറത്തെ തങ്ങൻമാർക്കും കാടാമ്പുഴ ഭഗവതിക്കും ഓരോ ഉറുപ്പിക
വീതം ഉഴിഞ്ഞ്, പിടിയരി പാത്രത്തിലിട്ട് വയ്ക്കുന്നവർ – ബദരീങ്ങളെനിരീച്ച് ഓമാന്നൂർ ശുഹദാക്കളുടെ പെട്ടിയിൽ നേർച്ചയിടുന്നവർ….

അസാധാരണമായ ആത്മബന്ധങ്ങളുമുണ്ട് , ഇവിടെ. രവിയുടെ
ചങ്ങായിയുടെ അമ്മയായ ചെറിയോൾ താത്ത, അയാൾ പത്തു
പാസാകാനായി ജാറം മൂടിയാണ് പ്രാർത്ഥിക്കുന്നത്. തന്നെ സ്നേഹിച്ച
ടീച്ചറമ്മ മരിച്ചപ്പോൾ,രവി 15 ദിവസമാണ് പുല ആചരിച്ചത്. ഹൃദയത്തിൽ
നിന്നൂറുന്ന സ്നേഹ ശ്രോതസുകൾ ..
ജീവിതത്തിൽ വ്യതിരിക്തത പുലർത്തുന്ന ഒട്ടേറെ ഗ്രാമീണരും ഇതിൽ
കടന്നുവരുന്നുണ്ട് -ചെറിയാപ്പു,ലെവൽ അബ്ദുക്ക , ബാപ്പു അധികാരി,
നാസർമാനു , ചോയിപാപ്പാൻ .. അവരുടെ ഓരോരുത്തരുടേയും ജീവിത
കഥകൾ വികസിപ്പിച്ച്, നോവലുകളാക്കാൻ തക്ക പരിസരങ്ങളിലാണ് അവർ
വ്യാപരിക്കുന്നത്.ചില ഭാഗങ്ങളിൽ ഒരു നോവലിന്റെ അയഞ്ഞ ശില്പഘടനയാണെങ്കിലും,
മറ്റു ചിലപ്പോൾ ഇതിന് ഓർമ്മക്കുറിപ്പുകളുടെ യഥാതഥാഖ്യാന
ശൈലിയാണുള്ളത്.
നമ്മുടെ സാഹിത്യത്തിൽ ഏറെയൊന്നും ആവിഷ്ക്കരിക്കപ്പെടാത്തതാണ്
ഏറനാട്ടിന്റെ ഇന്നലെകളും ഭാഷയും. തൊട്ടുത്ത വള്ളുവനാടാകട്ടെ,
എം.ടിയുടേയും ചെറുകാടിന്റേയും നോവലകളിലൂടെ മലയാ
സാഹിത്യത്തിന്റെ ഉമ്മറത്തു തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.
ഏറനാട്ടിലെ അധ:സ്ഥിതരുടെ കാമക്രോധങ്ങൾ നിറഞ്ഞ ജീവിത
പരിസരങ്ങളേയും ഭാഷയേയും ആചാരാനുഷ്ടാനങ്ങളേയും
വൈവിധ്യങ്ങളേയും വീണ്ടെടുത്ത് , സാഹിത്യത്തിന്റെ മുഖ്യധാരയിൽ
പ്രതിഷ്ഠിച്ചിരിക്കുന്നു, ടി.പി. രാമചന്ദ്രൻ. ഗ്രാമീണ ജീവിതത്തിന്റെ
പച്ചയായ ആവിഷ്ക്കാരമെന്ന നിലയിൽ ,ഇതിന്റെ ആദ്യ ഭാഗങ്ങൾക്ക്
കാല്പനികമായ ചാരുതയുള്ളപ്പോൾ , അവസാന ഭാഗങ്ങൾക്ക്
പത്രറിപ്പോർട്ടുകളുടെ വസ്തുതാകഥനസ്വഭാവമാണുള്ളത്. അത്
ഡോക്യുമെന്റേഷനായി രൂപാന്തരം പ്രാപിക്കുന്നു .പക്ഷേ, ഒരു
നോവലിന്റെ ശില്പവും സൗന്ദര്യവും വിട്ട്, ചിലപ്പോഴൊക്കെ ഇത്
കേവലമായ വസ്തുതാഖ്യാനം മാത്രമായി ചുരുങ്ങുന്നുണ്ട്, രവിയുടെ
യൗവനം മുതൽ. കാരണം, ഇവിടെ കഥാപാത്രങ്ങളുടെയൊന്നും
ഉൾത്താപങ്ങളിലൂടെ അധികം സഞ്ചരിക്കുന്നില്ല ,ആഖ്യാതാവ്.
രവിയുടെ ജീവിതം വഴിതിരിച്ചു വിട്ട ദാസേട്ടനും , സഫലമാകാതെ പോയ
പ്രണയത്തിലെ നായികയായ രജനിയും മിന്നിമറയുക മാത്രം ചെയ്യുന്നത്
അതിനാലാണ്. ഇവിടെ നിർമ്മമനാകുന്നു , ആഖ്യാതാവ്..
വൈകാരിക തീവ്രതയുള്ള ആഖ്യാനത്തിലൂടെ, ജീവിതത്തെക്കുറിച്ച് ഓരോ
രചനയും പുതിയ ഉൾക്കാഴ്ചകൾ നൽകേണ്ടതുണ്ട്.അനുഭവങ്ങളുടെ

തീവ്രതയാൽ, ഉൾക്കാമ്പുള്ള രചനയായി തന്നെ ഇത് നിലനില്ക്കും.
ഏറനാടൻ നാട്ടുമൊഴിയുടെ ശക്തി മാത്രമല്ല, അതിന് കാരണം.
‘ചേറുമ്പ് അംശം ദേശം’ വലിയൊരു അതിജീവിനത്തിന്റെ
അനുഭവാഖ്യാനമാണ്. നിത്യവൃത്തിക്കായി റേഷൻ കട ജീവനക്കാരനായും,
പത്രവിതരണക്കാരനായും, വക്കീലിന്റെ സഹായിയും
ഗുമസ്ഥനുമാെക്കെയായും ജീവിച്ച,നിശ്ചയദാർഢ്യത്തിലൂടെ അഭിഭാഷകനായും
പൊതുപ്രവർത്തകനായും വളർന്ന ഒരാളുടെ ജീവിതത്തിൽ നിന്നുയിർക്കൊണ്ട
കഥയാണിത്.

പലർക്കും പ്രചോദനം നൽകാനുതകുന്ന ഈ ജീവിതാനുഭവങ്ങളുടെ
തീക്കനലിൽ ചവുട്ടി, എഴുത്തിലും ശ്രദ്ധേയനാകുകയാണ്, ഈ ആദ്യ
രചനയിലൂടെ, മലപ്പുറത്തെ പ്രമുഖ സാംസ്കാരിക സംഘാടകനായ അഡ്വ.
ടി.പി. രാമചന്ദ്രൻ . മുൻപ് ഒരിക്കൽ പോലും ഒരു കഥയും
എഴുതിയിട്ടില്ലാത്ത ടി.പി. രാമചന്ദ്രൻ ,കോവിഡ് കാലത്ത് ഫേസ്ബുക്കിൽ 46
ഭാഗങ്ങളായി , ടച്ച്സ്ക്രീനിൽ വിരൽ കൊണ്ടെഴുതിയ കഥയും
ജീവതവുമാണ്ചേറുമ്പ് അംശം ദേശം എന്ന ഈ നോവലായി
പ്രസിദ്ധീകൃതമായത്. ഈ കൃതിക്ക് ആർട്ടിസ്റ്റ് സഗീർ വരച്ച ജീവൻ
തുടിക്കുന്ന രേഖാചിത്രങ്ങൾ മിഴിവേറെ നൽകുന്നുണ്ട്.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gamil.com

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending