Connect with us

സാഹിത്യം

അറ്റുവീണതിന്റെ അവസാനപിടപ്പ്

Published

on

സുഭാഷ് ചന്ദ്രന്റെ സമുദ്രശില-വായന

രേഖ ആർ താങ്കൾ

വായനയിലൂടെ ഒരാൾ ഒരുപാട് ജീവിതങ്ങൾ ജീവിക്കുന്നു. അവരവരിൽ നിന്ന് മോചിപ്പിക്കപ്പെടുകയും വിസ്മരിക്കാനാഗ്രഹിക്കുന്ന യാഥാർഥ്യങ്ങളിൽ നിന്ന് കൂട്ടുകൂടുന്ന അക്ഷരങ്ങളിലേക്ക് പരകായപ്രവേശം നടത്തുകയും ചെയ്യുന്നു.ജീവിക്കുന്ന ചെറിയലോകത്തെ ഭേദിച്ചുകൊണ്ട് മനുഷ്യവംശത്തോളം തന്നെ വിസ്തൃതമായ ഒരു അനുഭവപ്രപഞ്ചത്തിലൂടെ തോണി തുഴയുന്നു.സങ്കീർണവും വൈരുദ്ധ്യാത്മകവുമായ ജീവിതത്തിൽനിന്ന് കണ്ടെടുക്കുന്ന കാവ്യാത്മകസൗന്ദര്യത്തിനപ്പുറം പടം പൊഴിച്ചിട്ട ജീവിതം കണ്ട് ചിലപ്പോഴൊക്കെ അസ്തപ്രജ്ഞനാവുന്നു. വലിയൊരു പശ്ചാത്തലത്തിന്റെയും ബഹുസ്വരതയുടെയും സാന്നിധ്യമില്ലാതെ ജീവിതത്തിന്റെ ഈ സർപ്പസൗന്ദര്യമാണ് സുഭാഷ്ചന്ദ്രൻ സമുദ്രശിലയിൽ അവതരിപ്പിക്കുന്നത്. ഓർമകളുടെയും സങ്കൽപ്പങ്ങളുടെയും അനന്തനീലിമയിൽ നിന്ന് യാഥാർഥ്യത്തിന്റെ ശിലാകൂടത്തെ കണ്ടെടുക്കുന്നത്.പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടെ ഉളിയും ഭാവനയുടെ കൊട്ടുവടിയുമുപയോഗിച്ച് ശില്പഭദ്രമാക്കുന്നത്.സൃഷ്ടി,സ്ഥിതി,സംഹാരങ്ങളെന്ന് നോവൽ ശരീരത്തെ മൂന്നായി വിഭജിച്ചുകൊണ്ട് ഒന്നൊന്നിന്റെ തുടർച്ചയും അനന്തതയിൽ മാത്രം അവസാനിക്കുന്നതുമാണെന്ന് തെളിയിക്കുന്നത്.

2018ജൂലൈ 27ന് വ്യാസപൂർണിമയിൽ,
രക്തചന്ദ്രനുദിച്ച രാത്രിയിൽ നിലച്ചുപോയ സങ്കീർണ്ണമായ ഒരു മനുഷ്യബന്ധത്തെ ജീവിതസമുദ്രത്തിൽ നിന്നും മഥനം ചെയ്തെടുക്കുകയാണ് കഥാകാരൻ.നഗരത്തിലെ ജനറലാശുപത്രിയിൽ പല്ല്പറിക്കാനെത്തിയ കാത്തിരിപ്പുവേളയിൽ മാതൃഭൂമിയുടെ ‘യാത്രയിൽ’ അച്ചടിച്ചുവന്ന ലേഖനത്തിലെ വെള്ളിയാങ്കല്ലിന്റെ കൊതിപ്പിക്കുന്ന ചിത്രവും അവിടെ കാമുകനുമൊത്ത് താൻ തങ്ങിയ രാത്രിയും അംബ കഥാകാരനെഴുതിയത് സമുദ്രശിലയുടെ ആധാരശ്രുതിയായി. പുരുഷസങ്കൽപ്പങ്ങളുടെ നീലക്കടലിന് നടുവിൽ അധികമാരും എത്തിച്ചേർന്നിട്ടില്ലാത്ത സ്ത്രീജന്മത്തിന്റെ പ്രഹേളികയാണ് വെള്ളിയാങ്കല്ലെന്ന സമുദ്രശില. ഉടലിനപ്പുറം മഥനം ചെയ്തെടുത്താൽ മാത്രം പ്രത്യക്ഷമാകുന്ന അനുഭൂതിജന്യമായ സാങ്കല്പികതലം.

പെണ്മയുടെ പെരുക്കങ്ങളെ അല്പവും മുഴക്കമില്ലാതെ ഉള്ളിലേറ്റുന്ന സ്ത്രീജീവിതങ്ങളാണ് നോവലിലുള്ളത് .ആദ്യം സ്വപ്നദർശനത്തിലൂടെയും പിന്നെ പലപ്പോഴായെഴുതിയ കത്തുകളിലൂടെയും എഴുത്തുകാരനിലേക്കെത്തിയ അംബ.മകരമാസത്തിലെ രണ്ടു മകയിരം നക്ഷത്രക്കാർ എന്നുപറഞ്ഞുകൊണ്ട് എഴുത്തുകാരനും കഥാപാത്രത്തിനുമപ്പുറമുള്ള ഒരദൃശ്യബന്ധത്തെ സ്ഥാപിക്കാനുള്ള ശ്രമം നോവലിലുണ്ട്.അരമണിക്കൂർ വീതം ഇടവേളയിൽ രാവിലെ അഞ്ചുമണിമുതൽ രാത്രി എട്ട് വരെ അഞ്ചു വീടുകളിൽ രണ്ടര മണിക്കൂർ വീതം പണിയെടുക്കുന്ന ആഗ്നസ്.
പെറ്റപ്പോൾ ഒറ്റയായിപ്പോയ അംബയ്ക്ക് പെറ്റത് വഴി ഒപ്പമുണ്ടായ അമ്മ, ചന്ദ്രികടീച്ചർ.എഴുപത്തിരണ്ടാം വയസ്സിൽ തന്റെ നാലുവർഷത്തെ ശയ്യാജീവിതത്തിന് വിരാമമിട്ട സ്ത്രീ .വൈകല്യമുള്ള മകനുണ്ടായത് ഭാര്യയുടെ മാത്രം കുറ്റം കൊണ്ടാണെന്ന് സ്ഥാപിച്ച് ജീവിതത്തിൽ നിന്നൊഴിഞ്ഞു പോയ അംബയുടെ ഭർത്താവ്. തന്റെമകൾ ആത്മഹത്യയുടെ ഇരുട്ടിലേക്ക് നോക്കാതിരിക്കാൻ പുരാവസ്തുക്കൾ വിൽക്കുന്ന കടയിൽ അവളെ ജോലിചെയ്യാനനുവദിച്ച അമ്മ.
പ്രാണൻ ചോരുന്ന മുറിവുകൾ സൃഷ്ടിക്കാൻ തന്നെത്തന്നെ ചെറുമകന് സമർപ്പിച്ച് മകൾ ഒറ്റയ്ക്കല്ലെന്ന് ബോധ്യപ്പെടുത്തിയ അമ്മ.അടുത്തൂൺ പറ്റിയപ്പോൾ ശിഷ്ടജീവിതം പുസ്തക വായനയ്ക്കായി മാറ്റിവയ്ക്കണമെന്ന് മോഹിച്ച അക്ഷരസ്നേഹി.മകളുടെ ജീവിതഗ്രന്ഥപാരായണത്തിലെ ദുരിതാക്ഷരങ്ങളിൽ സ്വയം തളച്ചിടപ്പെട്ടുപോയ അമ്മ.മരണത്തിനു മുൻപ് സ്വയമറിയാതെ ഉച്ചരിച്ച വാക്കുകളിലൊക്കെ ഒതുക്കിവെച്ച സമരകാഹളം മൗനത്തിന്റെ ഉച്ചസ്ഥായിയിൽ ശബ്ദരൂപംകൊടുത്ത അമ്മ.അച്ചിപ്പുടവസമരം,മൂക്കുത്തിസമരം, കല്ലുമാലസമരം എന്നിങ്ങനെ പറഞ്ഞുപറഞ്ഞ്,പറയാതൊതുക്കിയ ജീവിതകലാപങ്ങളെ മരണത്തിലൂടെ അവസാനിപ്പിച്ച അമ്മ. അംബയും ആഗ്നസും ചന്ദ്രിക ടീച്ചറുമൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വിധേയത്വത്തിനെതിരെ സ്വന്തം നട്ടെല്ലിൽ നിവർന്നുനിൽക്കുന്നവരും വേറൊരാളുടെ വാരിയെല്ലാൽ നിർമിക്കപ്പെടാത്തവരുമാണ്.
എന്നിട്ടും’ മാംസം കൊണ്ട് കെട്ടിപ്പൊതിഞ്ഞ പൊട്ടിക്കരച്ചിലാണ് സ്ത്രീ ‘എന്ന കഥാകാരന്റെ പരാമർശത്തെ
അവരോരോരുത്തരും അന്വർഥമാക്കുന്നു.എത്ര ഭംഗിയില്ലാത്ത പല്ലുകൊണ്ട് ചിരിച്ചാലും മനുഷ്യന്റെ ചിരി കാണാൻ എന്തു ഭംഗിയാണെന്നോർമ്മിപ്പിക്കുന്ന ചില ജീവിതങ്ങൾ. കരഞ്ഞുകൊണ്ട് മാത്രം ആസ്വദിക്കാൻ പറ്റുന്ന തമാശയായി ജീവിതം മാറുമ്പോൾ ചിരി കണ്ണെത്താത്ത ദൂരത്തെങ്ങോ ഉണ്ടെന്ന് സങ്കൽപ്പിക്കുന്ന ഒരു കരയായി മാറുന്നു.

അമ്മയുടെ മരണത്തോടെ അംബയുടെ ജീവിതം നിലനിൽപ്പിന്റെ ഭൂമികയിൽനിന്ന് സംഹാരത്തിന്റെ ചൂളയിലേക്ക് പതിക്കുന്നു.
തന്റേയും അമ്മയുടെയും മാത്രം ദുഃഖമായ അപ്പുവിന്റെ ജന്മരഹസ്യം
മരണാസന്നയായ ചന്ദ്രിക ടീച്ചറോട് അംബ പറയുന്നുണ്ട്.അമ്മ കണ്ടിട്ടില്ലാത്ത കടലിലൂടെ താൻ ഒരുപാട് ദൂരം
യാത്രപോയകഥ . ആ കടൽ പ്രണയക്കടലായിരുന്നുവെന്നും തന്റെ അമ്മയെപോലെ ഒരുപാട് സ്ത്രീകൾ ആ കടൽ കണ്ടിട്ടേയുണ്ടാവില്ലെന്നും അംബ തിരിച്ചറിയുന്നുണ്ട്. എന്നിട്ടും മകന്റെ വൈകല്യം തനിക്ക് കിട്ടിയ ശിക്ഷയാണെന്ന് അംബ കരുതുന്നതെന്തുകൊണ്ടെന്ന് നിർദ്ധാരണം ചെയ്തെടുക്കാൻ കഴിഞ്ഞില്ല

ഒരെഴുത്തുകാരന്റെ രചനയിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യബന്ധങ്ങൾ അയാൾ ജീവിക്കുന്ന കാലത്തോടും ദേശത്തോടും ജീവിതത്തോടുമുള്ള ഏറ്റവും സത്യസന്ധമായ രചനാത്മക പ്രതികരണമാണ്. അങ്ങനെ ചിന്തിക്കുമ്പോൾ സദാചാരത്തിലധിഷ്ഠിതമായ പാപബോധ്യത്തിൽ പെട്ടുഴലുന്ന കഥാകാരനെയാണ് ഇവിടെ കാണാൻ കഴിയുന്നത്.അടിമസദാചാരത്തിലൂന്നിയ ഈ ലൈംഗികസങ്കൽപ്പത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നീതീകരണമുണ്ടാവുമോ?

സ്ത്രീയായതുകൊണ്ടുമാത്രം കഥാകാരനെക്കാൾ ശക്തയും
ആഴവും പരപ്പുമുള്ള വ്യക്തിയാണ് അംബ .പരമമായ ഏകാന്തതയിൽ തന്നെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ പുരുഷനുമൊത്ത് ഇത്തിരിനേരമെന്ന സങ്കല്പമാണ് ഒരു പെണ്ണിന്റെ അതിജീവനരഹസ്യം.
ഉപാധികളില്ലാതെ പ്രണയിക്കുന്ന ആത്മാക്കൾക്ക് മാത്രം സ്വന്തമാവുന്ന വെള്ളിയാങ്കല്ലിനെ ഏഴാംകടലിനക്കരെ സമുദ്രമധ്യത്തിൽ സ്ഥാപിച്ച് മിഴിവ് കൂട്ടുന്ന കഥാകാരൻ അംബയുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച പ്രണയപൂർവ്വമുള്ള രതിയെ കപടലൈംഗികസദാചാരസങ്കല്പത്തിന് തീറെഴുതികൊടുത്തതെന്തിനെന്ന് വ്യാഖ്യാനിച്ചെടുക്കാനാവുന്നില്ല.പുറം ചട്ടയിൽ സ്വപ്നമെന്ന് വലിയക്ഷരങ്ങളിൽ പേരെഴുതി വച്ചിരിക്കുന്ന ജീവിതപുസ്തകം അംബയ്ക്കൊപ്പം വായനക്കാരനെയും സംഭ്രമത്തിലാക്കുന്നതിവിടെയാണ്.

കൂട്ടിത്തൊടുന്നതിൽ പോലും ഉത്സവക്കിലുക്കം കേൾക്കുന്ന ഇലത്താളമായി ലെസ്ബിയൻ പ്രണയത്തെ ഇന്ന് സമൂഹം അംഗീകരിച്ചു കഴിഞ്ഞു. പരസ്പരം ഇഴുകിയിറങ്ങാൻ കഴിയാത്ത രണ്ടാഴങ്ങൾ വക്കുകളാൽ സന്ധിക്കുമ്പോഴും പ്രണയം പെണ്ണ് കൊതിക്കുന്ന വഴുവഴുപ്പിലേക്കെത്തും. ജീവിതോത്സവത്തിന്റെ ഉന്മത്തവാദ്യങ്ങളിൽ അതിന്റെ വേറിട്ട ശബ്ദം ഇന്ന് കേൾക്കാനാവുന്നുമുണ്ട്. അതിദീപ്തവും ഹൃദയോന്മഥനകാരിയും പലപ്പോഴും അതിനൊമ്പരത്തിന്റെ അപാരതയിലേക്കാഴ്ത്തിക്കൊണ്ട് പോകുന്നതുമാണ് യഥാർത്ഥ സ്ത്രീ-പുരുഷ പ്രണയം.അതിലൊഴുകുന്ന രതിയുടെ ആനന്ദലഹരിയിൽ ഉരുവംകൊള്ളുന്ന ജീവന് വൈകല്യമുണ്ടായത് സദാചാരപരമായ സാക്ഷ്യപത്രമില്ലാത്തത് കൊണ്ടാവാമെന്ന ചിന്ത എഴുത്തുകാരന്റെ
ആന്തരികപ്രത്യക്ഷമല്ലാതെ മറ്റെന്താണ്?

പുരാവസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ആഗോളസഞ്ചാരം നടത്തിയിരുന്ന റൂമി ജലാലുദ്ദീൻ!
70 ദിവസം കൊണ്ട് അയാളുടെ വാക്കുകൾ പെയ്തിറങ്ങിയ പ്രണയത്തിൽ നനഞ്ഞുകുതിർന്ന അംബ.
ഒന്നുകാണാതെ, അയാളുടെ രൂപത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ, പെയിൻറിംഗിനെക്കുറിച്ച് പുരാവസ്തുക്കളെക്കുറിച്ച്,
മഹാസമുദ്രങ്ങളെക്കുറിച്ചൊക്കെ
ചാറിയും തിമിർത്തും ഇടിവെട്ടിയും അയാൾ അവളിലേക്കൊഴുകി .
നാൽപതുകളിലെ സ്ത്രീ മനസ്സിന്റെ വിഭ്രമങ്ങളുടെ ഉപോൽപ്പന്നമെന്ന നിലയിലോ ഉരുകിത്തിളച്ചുവിങ്ങിപ്പഴുത്ത ഏകാന്തതയിലേക്ക് ഇറ്റുവീണ പ്രണയത്തുള്ളികളിൽ സ്വയം മറന്നു പോയതിനാലോ പെട്ടുപോകുന്നതെന്ന്
അംബയുടെ പ്രണയത്തെ നമുക്ക്
സാമാന്യവൽക്കരിക്കാം. രൂപമല്ല വിശ്വാസമാണ് സ്ത്രീയുടെ പ്രണയത്തിന്റെ താക്കോൽ.
പെണ്ണെന്ന മണിച്ചിത്രത്താഴിനെ പ്രണയത്താക്കോലിട്ടു തുറക്കാനുള്ള അനുവാദം റൂമിക്ക് അംബ കൊടുത്തത് മനസ്സോടെയായിരുന്നു. എന്നിട്ടും നാൽപതാം പിറന്നാളിന് തുടങ്ങി എഴുപതാം ദിനം അതവസാനിച്ചു.

ഉടലും ഉയിരും ചേർന്ന് സംയുക്തമായി ആഹ്വാനം ചെയ്യുന്ന വിപ്ലവത്തിൽ ഉടൽ മാത്രമായി പോകുമ്പോൾ പെണ്ണറിയുന്ന ഓക്കാനം അതിന്റെ സർവ്വശക്തിയോടെയും അംബയിൽ തികട്ടുന്നു.അപ്പോഴും അവൾ ഉറക്കെയൊന്ന് കാർക്കിക്കാൻ ഭയപ്പെടുന്നു. ഇനിയൊരിക്കൽക്കൂടി അവന്റെ തേരോട്ടത്തിനുള്ള വിളഭൂമിയാകാതിരിക്കാനല്ലാതെ ഒന്നും അവൾക്കാവുമായിരുന്നില്ല.പ്രതീക്ഷയുടെ കൊടുമുടിയിൽ നിന്ന് നിരാശയുടെ ഗർത്തത്തിലേക്ക് പതിച്ചപ്പോൾ തകർന്നു തരിപ്പണമായി പോയ ഹൃദയം “തീക്കൊള്ളികൊണ്ട് കുത്തേറ്റ കെട്ടിയിട്ട മൃഗത്തെപ്പോലെ”എന്നാണ് കഥാകാരന്റെ വാക്കുകളിൽ . മുറിച്ചിട്ട വിരൽത്തുമ്പിന്റെ അവസാനപിടച്ചിൽപോലെ അത് വായനക്കാരനറിയുന്നു.

പെണ്മയുടെ ഭ്രാന്തുകളെ പൂർണമായറിയാൻ ഒരു പുരുഷനും കഴിയില്ല. എങ്കിലും
ലോകത്തൊരുപെണ്ണും അവളാഗ്രഹിക്കുന്നപോലെ പ്രണയിക്കപ്പെട്ടിട്ടില്ലെന്ന് പറയാനാവില്ല. വിടരാൻ തുടിക്കുന്ന പൂവ് പോലെ, ആകാശം കാണാതെ കാത്തുവച്ച മയിൽപ്പീലിത്തുണ്ടുപോലെ, വിശുദ്ധതീർത്ഥം പോലെ,മടിയിലെടുത്തോമനിക്കുന്ന കുഞ്ഞുപ്രാപ്പിട പോലെ, ഇറ്റുവീഴുന്ന കരുതലോടെ, അതിലേറെ താൻ തന്നെയെന്ന ബോധ്യത്തോടെ, ഊറിയൂറിയിറങ്ങുന്ന മധുരത്തോടെ പ്രണയിക്കപ്പെടാൻ ഭാഗ്യമുള്ളവരുണ്ടാകും. പക്ഷേ അംബ!അവൾ അവിടെയും പരാജയപ്പെട്ടു.നിലാവിന്റെ പുഞ്ചിരിയും പൂവിന്റെ സ്നിഗ്ദ്ധതയും ,പ്രാർത്ഥനയുടെ വിശുദ്ധിയുമായി കവിതയായൊഴുകിയ അയാൾ അവളുടെ സകല തിട്ടകളെയും കുത്തിയിടിക്കുന്ന കാമത്തിന്റെ ഒറ്റക്കൊമ്പുള്ള കുതിരയായി. ഒരുമ്മയ്ക്കുള്ള അവളുടെ പ്രതീക്ഷ അവന്റെ ചുട്ടുപഴുത്തആണത്തത്തിൽ വീണു പൊലിഞ്ഞ നീർത്തുള്ളിയായി.പുരുഷനെന്ന
അഹംബോധത്തിന്റെ,തിന്മ തിളയ്ക്കുന്ന അഭിനിവേശങ്ങളുടെ,കപടധാർഷ്ട്യങ്ങളുടെ ഇരയായ ഇതിഹാസകന്യകയെപ്പോലെ താൻ കെട്ടിയുയർത്തിയ പ്രണയസാമ്രാജ്യത്തിൽ നിന്ന് അംബ ബഹിഷ്‌കൃതയായി. മാനം പോലുമില്ലാതെ മൗനം പിളർന്നു പൊട്ടി. ഒഴുക്ക് നിലച്ച കിനാക്കളും അവഹേളിക്കപ്പെട്ട ആത്മബോധവുമായി അംബ നിന്നു.ഇവിടെ വാക്കിന്റെ കൂർത്തവക്കിൽനിന്ന് ചോരയൊലിക്കുന്നുണ്ട്.ഒരു സ്ത്രീ ഒരേ പുരുഷനിൽത്തന്നെ രണ്ടുതവണ മുങ്ങിമരിച്ച ചരിത്രമില്ലെന്നെഴുതിയത് കെ. ആർ മീരയാണ്. സ്ത്രീയ്ക്ക് മുങ്ങിമരിക്കാനാവുന്ന ആഴത്തിൽ പുരുഷൻ സൃഷ്ടിക്കപ്പെടുന്നത് വളരെ അപൂർവ്വമെന്ന് സുഭാഷ് ചന്ദ്രൻ തിരുത്തുന്നു.

അസ്വഭാവിക ലൈംഗികതയോട് കഥാകാരൻ പുലർത്തുന്ന സമീപനം പാപബോധ്യത്തിന്റെ സദാചാരപരിണാമമാണ്.
അമ്മയും മകനും തമ്മിലുണ്ടായ വേഴ്ച മരണശിക്ഷ വിധിക്കപ്പെട്ട പാപമാണെന്ന നിലപാടിനെ നോവലിസ്റ്റ്നോടൊപ്പം വായനക്കാരനും സാധൂകരിക്കാതിരിക്കാനാവില്ല.ജീവിതത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ മറച്ചുവെച്ചകിടങ്ങുകളും കനലൊതുക്കി കാത്തിരിക്കുന്ന അഗ്നിപർവതങ്ങളും
തിരിച്ചറിയുന്ന വായനക്കാരൻ തന്റെ വഴികളിലേക്ക് സംഭ്രാന്തിയോടെ നോക്കിപ്പോകുന്നതിവിടെയാണ്.

മൊബൈൽ ഫോണുപയോഗിക്കാൻ മാത്രം പേശിബലമുള്ള, തട്ടിത്തെറിക്കാതെ ഒരുരുള ചോറു പോലും തിന്നാൻ കഴിയാത്ത ഇരുപത്തൊന്നുവയസ്സുകാരൻ അപ്പു.
കാമാസക്തിയുടെ കാര്യത്തിൽ ആ പ്രായത്തിലുള്ള മറ്റേതൊരു പുരുഷനേക്കാളും പിന്നിലല്ലാത്ത മകൻ. അവനാസ്വദിക്കുന്ന വിഷയലഹരിയിൽ ആദ്യം അമ്പരക്കുകയും തുടർച്ചയിൽ അംഗീകരിക്കുകയും ചെയ്ത അമ്മയാണ് അംബ.തങ്ങളിലൊരാൾ ഈ ഭൂമിയിൽ നിന്നുമടങ്ങും മുൻപ് അവനെ വീഞ്ഞിന്റെ ലഹരിയെങ്കിലും അറിയിക്കണമെന്ന് തീരുമാനമെടുത്ത അമ്മ.ഒരു ദിവസത്തേക്കെങ്കിലും അവനൊപ്പം കട്ടിലിൽ കിടക്കാൻ തയ്യാറായി വരുന്ന പെൺകുട്ടിക്കായി തന്റെ ബാങ്ക്നിക്ഷേപം മുഴുവൻ സമർപ്പിക്കാൻ തയ്യാറായവൾ.
അംബയുടേത് ഒരമ്മയുടെ വേദന മാത്രമല്ല. ഇരുപത്തൊന്നുകാരനായ മകനിലെ ആണിനെയറിയുന്ന പെണ്ണിന്റെ വേദന കൂടിയാണത്. ഇതിഹാസകഥാപാത്രത്തിന്റെ പേരിനുമപ്പുറം അവൾ സ്വയം ഒരു മിത്തായി മാറി വ്യാഖ്യാനത്തിനതീതയാകുന്നതിവിടെയാണ്.അവളുടെ ഭ്രമാത്മകതയും സങ്കൽപ്പങ്ങളും സ്വത്വബോധവും ഇതിനെ പൂരിപ്പിക്കുന്നു..അവനാഗ്രഹിക്കുന്ന പാപവും അതിനർഹിക്കുന്ന ശിക്ഷയും ഒന്നിച്ചു നിറവേറ്റാൻ തീരുമാനിച്ച മനസ്സാണ് അംബയുടേത്. അവിടെ അംബയിലെ പെണ്ണ് എങ്ങനെയാവും പ്രവർത്തിച്ചിട്ടുണ്ടാവുക? എട്ടുദിക്കിൽ ഞെങ്ങിനൊന്ത ഗർഭപാത്രത്തിന് അങ്ങനെ പൊട്ടിത്തെറിക്കാനാവുമോ? മകന്റെ അരുതാത്ത കൊതികൾക്കറുതി വരുത്താൻ ഉപരിസുരതംചെയ്തു ഹനിക്കാനായി സ്വന്തം കച്ചയഴിച്ച അമ്മയായി അംബ മാറുമ്പോൾ അവൾ അക്ഷരാർത്ഥത്തിൽ പ്രകൃതിയും പ്രളയവുമായി രൂപാന്തരപ്പെടുന്നു.
“അറിയാതെ ജനനിയെ
പ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു
വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!”
ഈ വരികളുടെ പ്രതിധ്വനി മുഴങ്ങിക്കേൾക്കുന്ന പോലെ!

അംബ പുരുഷനിലെ പെണ്മതന്നെയാണ്. അക്ഷരാർത്ഥത്തിൽ ശിഖണ്ഡിനി.
ഓരോ പുരുഷനിലുമതുണ്ട്.
എഴുത്തുകാരനിൽ പെണ്മയ്ക്ക് അധീശത്വമുണ്ടായപ്പോൾ സ്വപ്നദർശനമായും നിരന്തരമുള്ള ആശയവിനിമയമായും ആ പെൺപാതി വെളിപ്പെടുന്നു.എഴുത്തുകാരനിൽ നിന്നകന്ന് അംബയെ തിരയേണ്ടതില്ല.

ഇതിഹാസത്തിലെ പെൺപാതിയായ ശിഖണ്ഡി മാത്രമല്ലവൾ. ഉപാധികളില്ലാത്ത സ്നേഹത്തെ അന്വേഷിച്ചലയുന്ന മനുഷ്യമനസ്സിന്റെ പ്രതിനിധിയാണവൾ. മാമുനിക്ക് മത്സ്യഗന്ധിയിൽ സ്നേഹത്തിന്റെ ഉപാധികളില്ലാതെ പിറന്ന പുത്രൻ ജന്മാന്തരങ്ങളിൽ സ്നേഹം തേടി അലയാനായി സൃഷ്ടിച്ചുവിട്ട മനസ്സായിരുന്നു അംബയുടേത്.യുഗയുഗാന്തരങ്ങളിലൂടെ ആ അന്വേഷണം
തുടർന്നുകൊണ്ടിരിക്കുന്നു.
സ്ത്രീത്വത്തിന്റെ ചട്ടക്കൂട്ടിൽ
മാത്രമൊതുക്കാനും ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. സ്ത്രീപുരുഷഭേദമന്യേ പച്ചമരത്തണൽ തേടിയുള്ള അന്വേഷണം ഓരോ മനുഷ്യജീവിയും ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ തുടരുന്നതാണ്.ഈ അന്വേഷണം വ്യർത്ഥമാണെന്നറിയുന്ന ചില നിമിഷങ്ങളിലാണല്ലോ മനസ്സ് അലൗകികാനന്ദത്തിൽ ആശ്രയം കണ്ടെത്തുന്നത്..

.വിചിത്രമായ സങ്കല്പങ്ങൾ സൃഷ്ടിക്കുകയും വാസ്തവത്തെക്കാൾ വാസ്തവികമായി അതിനെ മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്യുന്ന അംബയുടെ മനോനില എഴുത്തുകാരന്റെതു തന്നെയാണ്.ഫ്രിദ കാലോയെന്ന ചിത്രകാരി വരച്ച ആത്മഛായകളെ അനുകരിച്ച്
അംബ വരച്ച ചിത്രം അവളുടെ ആഗ്രഹപ്രകാരം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഥാപാത്രത്തിന്റെ ആഗ്രഹത്താൽ അവളുടെ രചന
തന്റെ സൃഷ്ടിയിൽ ഉൾപ്പെടുത്തിയതിൽ നിന്നും കഥയും കഥാപാത്രവും
കഥാകാരനും വ്യത്യസ്തമല്ലെന്നും സൃഷ്ടിക്കൊപ്പമുള്ള മറുപിള്ളയാണെന്നും വായിച്ചെടുക്കാനാവുന്നു. എഴുത്തുകാരന്റെ സങ്കൽപ്പങ്ങൾക്ക് സത്യത്തിന്റേയും സൗന്ദര്യത്തിന്റെയും അധികമാനമുണ്ട്. മിഥ്യയും തഥ്യയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ഒന്നായി തീരുന്ന സർഗ്ഗത്മകതയിൽ അംബ അനശ്വരയാകുന്നു.

അംബയെന്നാൽ അമ്മയാണെന്ന്, ചവിട്ടിനിൽക്കുന്ന മണ്ണാണെന്ന്,സ്വന്തം ഭാഷയാണെന്ന്,നദിയും പ്രകൃതിയുമാണെന്നുള്ള പാഠഭേദവും നമുക്ക് വായിച്ചെടുക്കാനാവും . ശാസ്ത്രനേട്ടങ്ങളെ സ്വന്തം ശാരീരികസുഖങ്ങൾക്കുമാത്രമായി ഉപയോഗിച്ച് രസിക്കുന്ന ഒരു തലമുറയുടെ ഉദാസീനനായ പ്രതിനിധിയായി അംബയുടെ മകനേയും വായിക്കാം .ആ അമ്മയേയും മകനേയും സൃഷ്ടിച്ചുപാലിച്ചുസംഹരിച്ചത്
പ്രകൃതി മക്കൾക്കായൊരുക്കിയ
പ്രളയകാലത്താണെന്നത് വിസ്മയകരം.

പേറിനെ,പിറപ്പിനെ,പെണ്ണനുഭവത്തെ പെണ്ണിനേക്കാൾ നന്നായി വരയുന്നതിനൊപ്പം പുരുഷന്മാർ ചെറുതായാൽ ചെറുതാകുന്നത്ര ചെറുതാകാൻ ഒരു പെണ്ണിനും കഴിയില്ലെന്ന് സുഭാഷ്ചന്ദ്രൻ സംശയലേശമന്യെ പറയുന്നുണ്ട്.സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ പുണ്യ മുഹൂർത്തമായി സിനിമകളിലും പുസ്തകങ്ങളിലും വിവരിക്കാറുള്ള പിറവിയുടെ നിമിഷത്തെ പെണ്ണിന്റെ മനോവികാരങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ എഴുത്തുകാരൻ മനശാസ്ത്രജ്ഞനായി വേഷം മാറുന്നു.

വ്യാസപൂർണിമതന്നെ അംബയുടെ ചരമദിനമാക്കിയത് നോവലിലെ കാവ്യനീതിയോട് കഥാകാരനുള്ള സമർപ്പണത്തെ വെളിവാക്കുന്നു.
കാർന്നുതിന്നുന്ന കടൽഞണ്ട് തന്റെ ആത്മാവിനെ മുക്കാലും സ്വന്തമാക്കി ക്കഴിഞ്ഞുവെന്ന അംബയുടെ തിരിച്ചറിവ് “ദുഃഖവെള്ളിയുടെ പാതിരാത്രിയിലേക്ക് കർക്കിടകം നെറുകയടിച്ചു വീണു “എന്നെഴുതുന്ന കഥാകാരൻ.”കുട്ടിക്കാലത്തെപ്പോലെ ഇരുപത്തൊന്നുകാരനെ മുല കൊടുത്തുറക്കിയിട്ട് കറുത്തരാത്രിയിലെ നനഞ്ഞയിരുട്ടിൽ രക്തചന്ദ്രനെ കാണാനിറങ്ങുന്ന” അംബ. ജീവിതം അവസാനിക്കുന്നിടത്ത് സാഹിത്യം ആരംഭിക്കുന്നെന്ന് വായനക്കാരനും തിരിച്ചറിയുന്നു.

നിശബ്ദമായ ആത്മഗതങ്ങളുടെ നിമിഷങ്ങളിൽ വ്യക്തിയുടെ മാനസിക ജീവിതത്തിന്റെ വിശകലനം ആഖ്യാനം ചെയ്യപ്പെടുമ്പോൾ വായനക്കാരന്റെ വൈകാരികഘടന കാവ്യാസ്വാദനത്തിന്റെ തലത്തിലേക്കെത്തുന്നു. തന്റെ സ്വത്വം ഒട്ടനേകം പരിമിതികളും ദൗർബല്യങ്ങളുമുള്ളതാണെന്ന് സമ്മതിക്കുന്ന കഥാപാത്രങ്ങളിലൂടെ നടനവേദിയിലെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നു. സ്വത്വാന്വേഷണവേളയിൽ എന്തല്ലെങ്കിലും മനുഷ്യന് ഏകാകിയാവാതിരിക്കാനാവില്ല.
അതുകൊണ്ടാണ് സ്വാത്മലോകത്തിന്റെ അനുഭവലോകം നോവലിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഭാഷയിൽ ഒരു ശൂന്യതാബോധം സൃഷ്ടിക്കുന്നത്. നേരിട്ടുള്ള അനുഭവങ്ങൾക്കപ്പുറം ഒരു ലോകത്തെ പരിഭാഷപ്പെടുത്തുന്നത് . സ്വപ്നദർശനത്തിലും പരമയാഥാർഥ്യത്തിലും അതിങ്ങനെ മാറിമാറി സഞ്ചരിക്കുന്നത്.തിക്‌തകം സേവിക്കുമ്പോഴും കണ്ണിറുക്കി കയ്പ്പിനെ ചവച്ചുകുടിക്കാതെ നിർമമമായി ഒഴുകിപ്പരക്കാനാവുന്നത്. രതിലഹരിയിൽ പതഞ്ഞുയർന്ന് പതയടങ്ങിയ വീഞ്ഞുപോലെ വായനക്കാരന്റെ സിരകളിൽ ഉന്മാദമായി അവശേഷിക്കുന്നത്.

littnow.com

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക

littnowmagazine@gmail.com

കഥ

വാഹസം

Published

on

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…

നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.

തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….

കഥയുടെ പിന്നാമ്പുറം ………..

സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.

സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.

സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…

അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.

ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..

മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….

ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….

അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?

അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..

മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….

മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …

വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..

മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….

ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!

വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …

അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….

വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..

വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….

ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….

എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..

കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….

ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …

പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …

വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .

ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….

ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ്‌ തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..

അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..

നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………

അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..

littnow.com

design: Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

പെണ്ണ് ചത്ത എഴുത്തുകാരൻ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക്‌ വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക്‌ വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ്‌ ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”

littnow.com

design Sajjayakumar proam

littnowmagazine@gmail.com

Continue Reading

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

Trending