Connect with us

കവിത

കടലാസ് പൂക്കൾ

Published

on

ജയശ്രീ രാജേഷ്

ഉയരങ്ങളിലേക്ക്
തലയുയർത്തി
നിൽക്കുമ്പോഴും
അതിരുകളിൽ
മാത്രം ഒതുങ്ങിയിരുന്നു
അവളുടെ സ്ഥാനം

അഴകിന്റെ നിറങ്ങൾ
കൊണ്ട് ഗന്ധമില്ലാത്ത
ചമയങ്ങൾ
തീർക്കുമ്പോഴും
അറിയാതെ പോലും
ഒരു മനസ്സിലും
ഇടം കിട്ടാത്തവൾ

കൂർത്തമുള്ളുകൾ തീർത്ത
പരുക്കൻ മുഖംമൂടിക്കുള്ളിൽ
ചൂടിലും വാടാതെ
വഴിതെറ്റി വരുന്ന
കാറ്റിനോട്
മൗനത്തിൽ ശ്രീരാഗം
തീർത്തവൾ

ഇടിഞ്ഞു പൊളിഞ്ഞു
ആളൊഴിഞ്ഞ
തറവാട്ടിൽ
കരിയില മൂടിയ
മുറ്റത്തിനപ്പുറം
തെക്കേതൊടിയിലെ
ആത്മാവുകളുടെ
ഏകാന്തതക്ക് കൂട്ടായി …

ബന്ധങ്ങൾ
അതിരുകൾ തീർക്കുന്ന
കരിങ്കൽ കൂട്ടങ്ങളിൽ
മനസ്സ് കാക്കുന്ന
കടലാസ് പൂക്കളായി
അവളുടെ ജന്മം..

മണമില്ലാത്ത
സ്നേഹത്തിൻ്റെ
വാടാത്ത, കൊഴിയാത്ത
അടയാളപ്പെടുത്തലായി….

littnow.com

littnowmagazine@gmail.com

കവിത

അൽഷിമേഴ്‌സ്

Published

on

ഹരിത ദാസ്

വര: സാജോ പനയംകോട്

ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com

Continue Reading

കവിത

ഇനിയുമൊരുകാലം

Published

on

ബിന്ദു തേജസ്

ഇന്നുമെന്നെപ്പൊതിയുമൊരു

പ്രിയ തരമാകുമദൃശ്യ കരങ്ങളാം

കനിവ് തീർക്കും കരളിണ ക്കത്തിന്റെ കണ്ണികൾ.

നനവ് മൂടി മിഴിപ്പച്ച മങ്ങി ത്തുടങ്ങവേ

ഇടറി,വിറയാർന്ന സ്വരവു മലച്ചുപോയ് ,

ഹൃദയ താഴ് വാരങ്ങൾ തൻ പ്രതിധ്വനിയും വിതുമ്പുന്നു .

പടിയിറങ്ങുമ്പോളുളളം പിടയുന്നതിൻ നുറുങ്ങലും

ഗദ് ഗദവുമെന്നപോൽ

കിനാ മലരുകൾ പൊഴിയുമാ നിറ ചിത്രമുറ്റു നോക്കവേ

നിറയെയോർമ്മ ശലഭങ്ങൾ തുടിക്കയായ് ,

അവിടെ ഞാനും പറക്കയാ ച്ചിറകിലേറി

യനേകകാലങ്ങളിലൂടെയൊരിത്തിരി നേരം .

തുടു തുടുത്തൊരാ പനീർ

പൂവുകളിതളടർന്നൊന്നു

മണ്ണിനെച്ചുംബിക്കവേ

വ്യഥകളറ്റു ഞാനും ചിരിക്കയായ്

ഒന്നു മധികമായ് ഭ്രമ ത്തിൻ വലയെറിഞ്ഞീലയെങ്കിലുമലോസരക്കൊളുത്തിലെന്നെ

കുടുക്കീലയിവിടം പ്രിയം മാത്രമണച്ചു

ഞാനാ മധുരംനുണഞ്ഞു നടക്കട്ടെ .

പാതിയിലേറെക്കഴിഞ്ഞൊരീ പാതയിലിനിയും

പൂക്കാനൊരു വെൺ ചെമ്പകച്ചില്ല തളിരിടുമോയെന്നു

വെറുതെ നിനച്ചു നിൽക്കയാണിപ്പോഴും…

littnow.com

littnowmagazine@gmail.com

Continue Reading

കവിത

ഒറ്റയായ്പ്പോയ ഒച്ച

Published

on

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

സച്ചിമാഷിനെ
എനിക്കറിയില്ലെങ്കിലും
ചില സച്ചി’താ’നന്ദന്മാർ
വരണ്ട നദികളിൽ
കുളം കുത്തുന്നതിന്
ഞാൻ സാക്ഷിയാകുന്നുണ്ട്.

ഓടിയൊളിക്കാനാണ്
ആദ്യം തോന്നിയത്.
ഉള്ളിലൊരു തേളുകുത്തിയതിനാൽ
നോട്ടം പിഴച്ചു പോയി!

പറ്റമായ് വന്ന്
ഒറ്റയായ്പ്പോയ
ഒറ്റുകാരൻ
ചിന്തയ്ക്ക് ചിന്തേരിട്ട്
മിനുക്കാൻ തുടങ്ങുമ്പോൾ
വേനൽ പഴുത്തു പാകമായ
മണ്ടയില്ലാത്തെങ്ങ്
കമ്പേറിട്ട തേങ്ങ
തലയിൽത്തന്നെ വീണതിന്
സാക്ഷ്യമായി
ചിരി ഒരു കലാരൂപമായ്
ചുണ്ടു പിളർത്തി
കരയാനും തുടങ്ങി.

           

പ്രണയപ്പിറ്റേന്ന്
ചങ്ങമ്പുഴയും
വൈലോപ്പിള്ളിയും
ഇടശ്ശേരിപ്പാലത്തിൽ നിന്ന്
പ്രളയം കാണുമ്പോൾ
ജല കളിമ്പത്തിൻ
മുങ്ങാങ്കുഴിയിൽ
അവർ
കവിതയായൊഴുകിപ്പോയതിന്
ഞാനും സാക്ഷിയാകുന്നു.

അതിനാലാണ്,
അതിനാൽ മാത്രമാണ്
ഈ പുഴയെ
ഞാൻ
ഒറ്റയ്ക്ക്
ഉണക്കാനിട്ടിരിക്കുന്നത്!.

littnow.com

littnowmagazine@gmail.com

Continue Reading

Trending