Connect with us

സാഹിത്യം

തലശ്ശേരി ബിരിയാണി – കവിതകളിലെ ചരിത്രബന്ധവും മനുഷ്യഗന്ധവും

Published

on

കസ്തൂരി ഭായി

കവിതാസമാഹാരം
തലശ്ശേരിബിരിയാണി
രാജൻ സി.എച്ച്

വായനാനുഭവം

വ്യത്യസ്തങ്ങളായ പ്രമേയങ്ങളെ കവിധർമ്മം നിർവ്വഹിക്കാനുള്ള അനന്തസാധ്യതകളാക്കുന്ന കവിയാണ് ശ്രീ. രാജൻ സി. എച്ച്.
നൂതനഭാവതലങ്ങൾ സ്പർശിക്കുന്ന ഗദ്യത്തിൻ്റെ ഗാംഭീര്യം കവിതകളിൽ കാലോചിതമായി അടയാളപ്പെടുത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ശംഖിനുള്ളിൽ കടലിൻ്റെ ആത്മാവൊളിപ്പിച്ച ശബ്ദമിരമ്പുന്നതു പോലെയാണ് അക്കവിതകളുടെ വായനാനുഭവം . ലാളിത്യം മുഖമുദ്രയാക്കിയ കവിതകളുടെ അർത്ഥവ്യാപ്തി പ്രതിധ്വനികൾ പോലെ വായനയിലനുഭവിക്കാനാകും . പുതിയ അടരുകളിലേക്ക് വായന വികസിപ്പിക്കാനുള്ള പ്രേരണയാകുന്ന നാൽപ്പഞ്ച് കവിതകളാണ് ” തലശ്ശേരി ബിരിയാണി ” യെന്ന സമാഹാരത്തിലുള്ളത്

കവിതയിൽ ജീവിക്കുന്നൊരാളാണെന്ന് നിസ്സംശയം പറയാവുന്ന നൈരന്തര്യം എഴുത്തിൽ പുലർത്തുന്ന കവിയാണ് ശ്രീ.രാജൻ CH 

അല്പം കൊണ്ട് അധിക പ്രതീതിയുളവാക്കുന്ന രസവിദ്യയും രചനാതന്ത്രവും സൂക്ഷ്മനിരീക്ഷണവും
കവിതകളിൽ പ്രതിഫലിക്കുന്നു.
ഒരേ ആശയത്തിൽ നിരവധി കവിതകൾ എഴുതുമ്പോഴും ഉള്ളടക്കത്തിൻ്റെ കാമ്പ് / കാതൽ മികച്ചതു തന്നെയാക്കുന്നതിൽ കവി ശ്രദ്ധ പുലർത്തുന്നുണ്ട്. ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമായി കവിതകൾ എഴുതിക്കൊണ്ടേയിരിക്കുന്ന, കവിയുടെ അനായാസമായ രചനാരീതി അഭിനന്ദനാർഹം മാത്രമല്ല അസൂയാവഹം കൂടിയാണ് . കവിയെ പിൻതുടരുന്നവർ
കവി ,രാജൻ എന്നീ വാക്കുകൾക്കിടയിൽ അകലമിടേണ്ടതില്ല എന്ന തീർപ്പിലെത്തും.

അൻപതു വർഷങ്ങളായി നിരന്തരം കവിതകൾ എഴുതുന്നു എന്ന് അദ്ദേഹം പറയുമ്പോൾ 16 സമാഹാരങ്ങൾ അതു സാക്ഷ്യപ്പെടുത്തുന്നു .

തലശ്ശേരി ബിരിയാണിയും ദേശീയതയും: ചരിത്രപാഠങ്ങളിലൂടെ.
……………………………………………………

ചരിത്രത്തിൻ്റെ ഏടുകളിൽ രേഖപ്പെടുത്താത്ത ഇടവഴികളിലെ
തിരിവുകളിലും മറവുകളിലും ചില ചുവരുകൾ ഉണ്ടായിരിക്കും
അവിടങ്ങളിൽ കോറിയിട്ട ചിത്രങ്ങൾ കാലാകാലങ്ങളിൽ നരച്ചു മങ്ങി ചരിത്രമായി മാറിയാലുമില്ലെങ്കിലും ചിലരുടെയെങ്കിലും ഓർമ്മകളിലവ ചരിത്രമാകും. മായാതെ നിൽക്കും
ആ ചുവരുകളാകട്ടെ തുടർച്ചിത്രങ്ങൾക്കിടം നൽകിക്കൊണ്ടേയിരിക്കുമെന്ന് ചരിത്ര പാഠങ്ങൾ എന്ന കവിത പറയുന്നു.

“ചരിത്രം ഭാവനയ്ക്കപ്പുറത്തെ വയൽപ്പരപ്പുകളാണ്.
ഇടവഴികളാണ് കെട്ടുകഥകളുടെ അരങ്ങ് “
( ചരിത്ര പാഠങ്ങൾ )
മനുഷ്യനുമായി ബന്ധപ്പെട്ട പലതും രേഖപ്പെടുത്താതെ അപ്രസക്തമായി മണ്ണടിയുന്നുണ്ട്.
വിദ്യകൊണ്ട് പ്രബുദ്ധരാകാത്ത സാധു കർഷകരാകട്ടെ, ഉന്നതശ്രേണിയിലെത്താൻ വഴിവിളക്കാകുന്ന അധ്വാനിക്കുന്ന
ജനതതിയാകട്ടെ ആരാലും വീണ്ടെടുക്കപ്പെടാത്ത ചരിത്രം അവശേഷിപ്പിച്ച് മടങ്ങുന്നു . ഇടവഴികളിൽ നിറങ്ങളൊഴിഞ്ഞ് ചരിത്രസ്മാരകങ്ങളായ ചുവരുകൾ കാലത്തിൻ്റെ ഒഴുക്കിൽപ്പെട്ട് മൺകൂനയായിടിയുമ്പോഴും ചരിത്രപാഠങ്ങൾ അവശേഷിക്കുന്നുണ്ട്. നാമത് പിൻതുടരേണ്ടതുണ്ടെന്ന് “തലശ്ശേരി ബിരിയാണി ” ചരിത്രപാഠങ്ങളുടെ ചില താളുകൾ മറിക്കുന്നു.

ചരിത്ര സംഭവങ്ങളിലേക്കും പുരാവൃത്തങ്ങളിലേക്കും കടക്കുമ്പോൾ വർഷങ്ങളുടെ കൃത്യമായ അടയാളപ്പെടുത്തൽ എന്തിന് ? നിശ്ചിത വർഷത്തിലെ പ്രളയശേഷമെന്നോ ടിപ്പുവിൻ്റെ പടയോട്ടത്തിന് മുമ്പ് എന്നിങ്ങനെയോ ഉള്ള കൃത്യത ചരിത്രത്തിൻ്റെ ശാപമായി ചരിത്രപാഠങ്ങൾ എന്ന കവിതയിൽ
“കൃത്യത ചരിത്രത്തിൻ്റെ ശാപമാണെ” ന്ന് കവി ഉറപ്പിക്കുന്നു.

സുഗന്ധവ്യഞ്ജനക്കൂട്ടുകളും മറ്റു ചേരുവകളും കൃത്യമായ അളവിൽ രുചിവർദ്ധകവസ്തുക്കൾ മേമ്പൊടി ചേർത്ത് പാകപ്പെടുത്തുന്ന ബിരിയാണിയെന്ന ഭക്ഷണം ഒരു ദേശത്തിൻ്റെ പേരുമായിച്ചേർന്ന് ( തലശ്ശേരി) പെരുമ വിളിച്ചോതുമ്പോൾ അതിൻ്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടമാവാമെന്ന് വായനക്കാർക്ക് ചരിത്രപാഠങ്ങൾ തേടിപ്പോകാൻ പ്രേരണയാവുന്ന കവിതയാണ് “തലശ്ശേരി ബിരിയാണി “

ഓരോ ദേശത്തിനും ഓരോ ചരിത്രമുണ്ട്..
നീ പറഞ്ഞു –
നമ്മുടേത് ബിരിയാണിയുടെ
ചരിത്രമാണ്.( തലശ്ശേരി ബിരിയാണി )

കോലത്തുനാടിൻ്റെ വടക്കറ്റത്തെ “തലക്കത്തെ ചേരി “തലശ്ശേരിയായി മാറിയ ചരിത്രപാഠത്തിൻ്റെ ഏടു മറിച്ച് തലശ്ശേരിയിലേക്ക് മനസ്സുകൊണ്ടൊരു യാത്ര പോകാൻ കവിതവായന ഇട നൽകി..
ബിരിയാണിയുടെ മാത്രമല്ല, തലശ്ശേരിയെന്ന ഭൂമികയിലുൾപ്പെട്ട കോട്ടയുടെ, കടൽത്തീരത്തിൻ്റെ, തെയ്യത്തിൻ്റെ , തോറ്റം പാട്ടിൻ്റെ, കുറ്ച്യരുടെ, പഴശ്ശിയുടെ പതനത്തിൻ്റെ , പാഞ്ഞുപോയ ടിപ്പുവിൻ്റെ,
ആവേശമായി നിറയുന്ന ക്രിക്കറ്റിൻ്റെ, ഇന്ത്യൻ സർക്കസ്സിൻ്റെ ജന്മദേശമായ തലശ്ശേരിയുടെ കീലേരി കുഞ്ഞിക്കണ്ണൻ്റേയുമൊക്കെ ചരിത്രത്തിലേക്ക് കവിതയിലൂടെ സഞ്ചരിച്ചു. കവിത, ഒരു സംസ്കാരത്തിൻ്റെ കൂടിച്ചേരലിൽ നിറഞ്ഞൊഴുകുന്ന വരികളായി അനുഭവിച്ചു.

“നീ പറഞ്ഞു
അതൊക്കെയും ബിരിയാണിയിലുണ്ട്
നമ്മുടെ ചരിത്രമിപ്പോഴൊരു
ദം ബിരിയാണിയാണ്” ( തലശ്ശേരി ബിരിയാണി )
ചരിത്രം ബിരിയാണി പോലെ കൂടിക്കുഴയലിൻ്റേതാണ്:
ഉടലുകൾ ഉയിരുകളെടുത്ത ചരിത്രം, തലകൾ കൊയ്ത ചരിത്രം.
സായിപ്പിൻ്റെ പലഹാരമായ കേക്കിൻ്റെ രുചിയിൽ നാം മയങ്ങിപ്പോയ ചരിത്രം ,
പ്രകൃതിയിൽ നിന്നകന്ന് പരസ്പര വിനിമയങ്ങളിൽ നിന്ന് വിട്ടുമാറിപ്പോയ ചരിത്രം,
അവനവനിലൊതുങ്ങിയത് , തനതു രുചികളെ അകറ്റിയ വിരുന്നുമുറികളാക്കി നമ്മുടെ രുചിയിടങ്ങളെ മാറ്റിയത്, അങ്ങനെ തുടങ്ങി ബിരിയാണിയിലെ ചേരുവകളുടെ ,വിത്തു മുതൽ വിളവു വരെയുള്ള , ദേശപരിസരങ്ങളിലേക്ക് മാത്രമല്ല ദേശീയതയിലേക്കു കൂടി
നയിക്കുന്ന ചരിത്രമാണ് തലശ്ശേരി ബിരിയാണി എന്ന കവിത നീട്ടുന്നത്..

“ബിരിയാണിക്കുമുണ്ട്
മറുനാടൻ ചരിത്രം ,
മഹിമ:
അതെങ്ങനെയാണ്
നമ്മുടെ ചരിത്രമാകുന്നത്?”
പക്ഷേ കാലദേശങ്ങൾ മറികടന്ന് മനുഷ്യരിലാണ് ദേശമെന്ന് ഒരേ ചോരയൊഴുക്കാണ് നാമെന്ന് ഉള്ളിലൊരു തുടിപ്പായി മാറുന്ന മറ്റാരുടെയോ ചരിത്രമായ ബിരിയാണിയും
എന്നാൽ നമ്മുടെ അടുപ്പിൽ വേവുന്നതാവണം അത്. അതിൻ്റെ
” കാലിലും തലയിലും തീയണിഞ്ഞത്
തെയ്യങ്ങളായി മേലേരിയേറിയത്
കളരിയിലെന്ന പോലെ
അഭ്യാസികളായി ഉലർന്നു മറിഞ്ഞത്
അനേകം ദേശങ്ങളുടെ
സാംസ്കാരിക പാരമ്പര്യങ്ങൾ
ഇഴുകിയലിഞ്ഞത്
നമ്മിൽ പചിച്ചത്
ഇപ്പോഴത് നമ്മുടെ ദേശത്തെ
മറുദേശങ്ങളിലും കേൾവിപ്പെട്ടത്.”
(തലശ്ശേരി ബിരിയാണി )

ഒരു ബിരിയാണി ദം ചെയ്തെടുക്കുവാൻ മൂടിയും പാത്രവുമായിച്ചേരുന്നിടത്തു -പയോഗിക്കുന്ന മൈദയുടെ പശപശപ്പിൻ്റെ മിനുസം പോലെയല്ല കാര്യങ്ങളെന്ന് കവിത വെളിപ്പെടുത്തുന്നു. വയലിൻ്റെ ചെളിമണം മുതലാണ് , കറുവപ്പട്ടയിലെ കാടിൻ്റെ ഗന്ധം മുതലാണ്, തെങ്ങിൻ്റെ, വെളിച്ചെണ്ണയുടെ കുരുമുളകിൻ്റെ,
(തലശ്ശേരി കുരുമുളക് വിപണിമൂല്യമേറിയ ഇനമെന്ന് കേട്ടറിവ് ) ഏലത്തിൻ്റെ, വെളുത്തുള്ളിയുടെ , സവാളമണത്തിൻ്റെ എന്നു വേണ്ട ഓരോരോ ചേരുവകളുടെയും ചരിത്രം മുതലാണ് ബിരിയാണിയുടെ ചരിത്രവും തുടങ്ങുന്നത്. . ദ്രവ്യങ്ങളിലെ സ്നിഗ്ധതയുടെ കാണാമറയത്തെ കഥകൾ കൂടി നാമോർക്കുന്നു . ചരിത്രമങ്ങനെയാണ് രൂപപ്പെടുന്നത്. ഓരോ ഇടവഴികളിലും ചരിത്രമുറങ്ങുന്നതായി ഓർമ്മപ്പെടുത്തലാവുന്ന ഇത്തരം വീണ്ടെടുപ്പുകൾക്ക് കവിത കാരണമാകുന്നു. .
വൈവിധ്യങ്ങൾ കൂടിക്കലർന്ന സംസ്കാരങ്ങളുടെ ദേശീയതയും, ചേരുവകളുടെ കൂടിക്കുഴയലിൻ്റെയും ഉലർന്നുമറിയലിൻ്റെയും പാകപ്പെടലിലെ ബിരിയാണിയും ചേർത്ത് ചരിത്രബന്ധങ്ങളുടെ പശപശപ്പിൽ ദം ചെയ്തെടുത്ത “തലശ്ശേരി ബിരിയാണി ” സ്വാദിഷ്ടമാണ്. നിങ്ങളും രുചിച്ചു നോക്കു.

രക്തസാക്ഷിയും ആർ. സാക്ഷിയും.
……………….. . …….. ………………..

മറഞ്ഞു പോയവരുടെ ത്യാഗത്തിൻ്റെ ചരിത്ര സാക്ഷ്യങ്ങളാകുന്ന വരികളാണ് ഞാൻ ആർ. സാക്ഷി. രക്തസാക്ഷിയിൽ നിന്ന് ആർ. സാക്ഷിയിലേക്കുള്ള നാൾ / നീൾ വഴികളിലേക്കാണീക്കവിത തുറക്കുന്നത്

ബീഡിപ്പണിക്കാരനായ മുത്തച്ഛനിൽ നിന്ന് കവിത ആരംഭിക്കുന്നു. പുകയിലയും പൊടിയിലയും പ്രത്യയശാസ്ത്രങ്ങളുമായി , മുഷ്ടിയിൽ രാഷ്ട്രീയ വീറോടെ അനീതിക്കെതിരേ കൂർത്ത നഖങ്ങൾ ചൂണ്ടുന്ന മുത്തച്ഛൻ

“അനേകമനേകം സമരഭൂമികളും
രക്തസാക്ഷികളുടെ സാക്ഷ്യങ്ങളും
ചിന്തയും ദേശാഭിമാനിയുമായി ” ( ഞാൻ, ആർ.സാക്ഷി )

മുത്തച്ഛൻ്റെ ആവേശവും സമരവീര്യവും ചോരയിൽ നിറച്ച
അടുത്ത തലമുറ വായനയിലും എഴുത്തിലും ( കവിതകളെഴുതിയും ) ജാഗ്രതയിലും കൂടുതൽ ഊർജ്ജം നേടിയ സഖാവായി വളർന്നു.
“കാലം മാറ്റത്തതൊന്നുമില്ല”
ഇരുമ്പും തുരുമ്പാകും
ഉപയോഗമില്ലാതിരുന്നാൽ ” എന്നെഴുതിയയാൾ
മുളയിലേ നുള്ളിക്കളഞ്ഞ സമരവീര്യമായി,
ഒടുങ്ങുന്നു.
“മുറിവുകൾ ഉഴുതിട്ട മണ്ണാണ്
വിത്തുകൾ മുളച്ചു തഴയ്ക്കേണ്ടിടം” എന്ന് കവിത കുറിച്ച അയാളുടെ രക്തസാക്ഷിത്വത്തിൻ്റ തുടർച്ചയായി ബാല്യത്തിൽത്തന്നെ മറ്റൊരിടത്തേക്ക് ജീവിതം പറിച്ചുനടപ്പെട്ട മൂന്നാം തലമുറ മറ്റൊരു ദേശത്ത് (അമേരിക്ക) ടെക്കിയായി ജീവിക്കുന്നു.

ആർ. സാക്ഷി എന്ന പേരിൽ പൂർവ്വികരുടെ രക്തസാക്ഷിത്വത്തിൻ്റെ (മൂന്നു തലമുറകളുടെ ചരിത്രം )
ബ്ലോഗിലെഴുതുന്നിടത്ത് കവിത
ഒന്നും രണ്ടും തലമുറ ചൊരിഞ്ഞ രക്തത്തുളളികൾ നെഞ്ചിലേറ്റുന്നു.
പരിക്ക് പുറത്തില്ലെങ്കിലും ഉള്ളു പഴുത്തു നരകജീവിതം കുഴിമാടത്തിലൊടുക്കിയ രക്തസാക്ഷികൾ കവിതയിൽ കനലായെരിയുന്നു. അവർ ചൊരിഞ്ഞ രക്തത്തുള്ളികൾ നക്ഷത്രശോഭ പകരുന്നതായി വായനയിൽ അനുഭവപ്പെട്ടു.
അത്യന്തം ആകാംക്ഷാഭരിതമായ കവിത നീട്ടിയ കനൽ നെഞ്ചു പൊള്ളിച്ചു എന്ന് സമ്മതിക്കാതെ വയ്യ
രക്തസാക്ഷിയിൽ നിന്ന് ആർ. സാക്ഷിയിലേക്കുള്ള അതിജീവനകഥ ബ്ലോഗെഴുത്തായി പരിണമിപ്പിക്കുന്ന കവിയുടെ Magical touch ഉം വായന തുടങ്ങുമ്പോൾ മുതൽ അവസാനിക്കുമ്പോൾ വരെ നിലനിർത്തിയ ഗദ്യത്തിൻ്റെ സുന്ദരമായ ഒഴുക്കും , ഞാൻ, ആർ. സാക്ഷി , ഈ സമാഹാരത്തിലെ മികച്ച കവിതകളിലൊന്നാണെന്ന തീർപ്പിന് ആക്കം കൂട്ടി.

പുതുകാല കവിതയുടെ അഭിരുചിക്കനുസരിച്ച് വികസിക്കുന്ന രചനാ രീതിയാണ് ഗസൽ , മരിച്ച വീട്ടിലേക്കുള്ള വഴി തുടങ്ങിയ കവിതകൾ .
യാഥാർത്ഥ്യപ്രതീതി തോന്നുമാറ് വിഭ്രമാത്മകമായി “മരിച്ച വീട്ടിലേക്കുള്ള വഴി ” എന്ന കവിത
ഒരപകടത്തിൻ്റെ പശ്ചാത്തലത്തിൽ അബോധ മനസ്സിൻ്റെ വിഭ്രാന്തി സൃഷ്ടിക്കുന്ന സങ്കല്പലോകത്ത് നിന്ന് കവിത വർത്തമാനകാലത്തേക്ക് മടങ്ങുമ്പോഴും വായനക്കാരനെക്കുഴക്കുന്ന ചോദ്യമായി മരണം നടന്ന വീടും, കറുത്ത നൂലു പോലെയുള്ള വഴിയും , മനുഷ്യരും യാഥാർത്ഥ്യമോ മിഥ്യയോ നടന്നതെന്ന് നിജപ്പെടുത്താൻ കഴിയാത്ത പ്രതീതിയാണുളവാക്കുന്നത്
സങ്കല്പലോകത്തിൽ സഞ്ചരിക്കുന്ന ഒരാളുടെ വിഭ്രമാത്മക ചിന്തകളായും അപകടത്തിൽപ്പെട്ട് പ്രജ്ഞ നശിച്ച ഒരാളുടെ അബോധമനസ്സിൻ്റെ പ്രവർത്തനങ്ങളായും വരികളെ വായിച്ചു.. വ്യത്യസ്ത ആസ്വാദനതലങ്ങളിലേക്കും വായനകളിലേക്കും നടത്താൻ തക്ക അർത്ഥവ്യാപ്തി ഈ സമാഹാരത്തിലെ കവിതകളുടെ പ്രത്യേക ത യാ യി ഇ തോടൊപ്പം എടുത്തു പറയേണ്ടതുണ്ട്.
ഉപരിതലനിഷ്ഠമല്ല കവിതയിലെ അർത്ഥ തലങ്ങൾ എന്നതു കൊണ്ടു തന്നെ ആസ്വാദനത്തിലും സ്വതന്ത്ര്യമെടുത്തിട്ടുണ്ട്.

രണ്ടു വ്യക്തികളുടെ ആസ്വാദനതലങ്ങൾ, താൽപര്യങ്ങൾ വ്യത്യസ്തമായിരിക്കുന്നതു പോലെ അവരുടെ പ്രശ്നങ്ങളും സാഹചര്യങ്ങളും വെവ്വേറെ നിലയിലായിരിക്കുമല്ലോ. അത്തരമൊരു സന്ദർഭമാണ് “ഗസൽ ” എന്ന കവിത ചർച്ച ചെയ്യുന്നത്. വളരെ സ്വാഭാവികമായി കഥാകഥനം പോലെയാണ് കവിതയുടെ ഒഴുക്ക് . ഒരു ഗസൽ കേൾക്കുന്നതിലേക്ക് കവിത ചുവടു വയ്ക്കുമ്പോൾത്തന്നെ രണ്ടു വ്യക്തിതാൽപര്യങ്ങൾ / അവസ്ഥകൾ അനാവൃതമാകുന്നുണ്ട് . ഗസൽ കേൾക്കാനായി പോകുമ്പോഴുള്ള
ഗോവണി ചവിട്ടിക്കയറ്റം തന്നെയെടുക്കാം ഒരാളുടേത് സപ്തസ്വരങ്ങളായും മറ്റേയാളിൻ്റേത് ( കാലൊച്ച ) ഞരക്കങ്ങളായും (കലുഷിതമായ മാനസികാവസ്ഥയിലെ തോന്നൽ ) അനുഭവപ്പെടുന്നുണ്ട്. അകത്തെ സദിര് മറ്റേയാൾക്ക് ഞരക്കമാവുന്നു.
എങ്കിലും കലുഷിതമായ മനസ്സിൻ്റെ ഉടമ അരസികനല്ല . ഗസൽ ആരംഭിക്കുമ്പോൾ അരോചകമായ മൂളലായി അയാൾക്ക് തോന്നുന്നത് കൊതുകിൻ്റെ മൂളൽ പോലെ സുഹൃത്തിൻ്റെ കാതോരമുള്ള ഗസൽ വിശേഷങ്ങളാണ്. . അയാൾ ഗസലിലുള്ള തൻ്റെ ജ്ഞാനം സ്വകാര്യമായി പറഞ്ഞു കൊണ്ടിരിക്കുന്നു, ചെവിക്കു ചുറ്റും പറക്കുന്ന ശല്യക്കാരനായ കൊതുകിനെ പോലെയാണ് അയാളും . അയാളുടെ പൊറുതിമുട്ടിക്കുന്ന ഗസൽ വിശേഷങ്ങൾ
വീർപ്പുമുട്ടിക്കുമ്പോൾ സ്ഥലകാലബോധം മറന്ന് പ്രതികരിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകുന്നു.
ജീവിതഗന്ധിയായ ഇത്തരം സന്ദർഭങ്ങൾ കവിതയിൽ വ്യത്യസ്തമായ പ്രമേയവുമായി ചേർത്തിണക്കിയത് ഹൃദ്യവും രസകരവുമായി അനുഭവപ്പെട്ടു.

മനുഷ്യൻ്റെ കല്ലേറിൽ പൊന്തുന്ന കുമിളയാകുമോ ഭൂമി ?
…………. ………………………………….
ജലം വറ്റിയൊരു കിണറിനെ പറ്റിയുള്ള ആകുലചിന്തകളാണ് “ജലശ്മശാനം”. എന്ന കവിതയിൽ . പെട്ടെന്ന് അപ്രത്യക്ഷമായ കിണർവെള്ളം കവിയിലുണ്ടാക്കുന്ന ആശങ്കകൾ പുതുകാലത്ത് പ്രസക്തമാണ്.
ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന കിണറിനെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടെടുക്കുന്നുണ്ട് കവി,
വെയിലും നിലാവുമലിഞ്ഞിരുന്ന അതിൻ്റെ ഉൾവശം, എത്തിനോട്ടങ്ങളിൽ ഉള്ളിൽ പ്രതിഛായ കണ്ടിരുന്ന കാലം തുടങ്ങിയ ചിന്തകൾ ഗൃഹാതുരമാണ്.
. ജലം ഒരു മറവിയാകുമോ എന്ന ആകുലതയോടൊപ്പം വേണ്ടപ്പെട്ടൊരാളെ മറവു ചെയ്ത ശ്മശാനം പോലെ കിണർ കവിക്കു മുന്നിൽ ശൂന്യമായി കിടക്കുന്നുണ്ട് .
ഭൂഗർഭജലം താണുപോകുന്ന പ്രതിഭാസവും ഭാവിയിൽ ശുദ്ധജലം കിട്ടാതെ വരുമോയെന്ന ആശങ്കയും ,ഇവിടെ താഴുന്നത് അങ്ങപ്പുറത്ത് അറ്റ്ലാൻ്റിക് സമുദ്രത്തിൽ തിരയിളക്കമാകും എന്ന പ്രകൃതിയിലെ പാരിസ്ഥിതിക അസംതുലിതാവസ്ഥയും കവിത ചർച്ച ചെയ്യുന്നു.

തോട്ടുവെള്ളത്തിൽ കല്ലേറു കൊണ്ടു പൊന്തി വരുന്ന കുമിളകൾ മരിച്ചവരുടെ കണ്ണുകളായെണ്ണുന്ന പഴങ്കഥ പോലെ തുറിച്ച കണ്ണിൻ്റെ കുമിളയായി ഭൂമിയ്ക്കും രൂപപരിണാമം സംഭവിക്കുമോ എന്ന പരിദേവനമാണ് “ഉദകപ്പോള “
“അതീതകാലത്തങ്ങനെ
പൊന്തി വന്നൊരു കുമിളയാകുമോ ഭൂമി ?”
(ഉദകപ്പോള)

നിരന്തരചൂഷണത്തിന് വിധേയമാകുന്ന ഭൂമിയുടെ അടക്കിപ്പിടിച്ച നിലവിളിയാണ് ഈ കവിത.
” മുങ്ങിത്താണൊരലൗകിക ജന്മത്തിൻ്റെ അടയാക്കണ്ണുകൾ
വേദനിച്ചു കൊണ്ടേയിരിപ്പായതിനാലാവാം
അടയാൻ കൂട്ടാക്കാത്തത്. ” (ഉദകപ്പോള)

വൻകരകളായും ദ്വീപുകളായും തീവ്രവേദനയുടെ കുമിളപ്പൊള്ളലുകൾ ഏൽപ്പിച്ച് ഭൂമിയെ മനുഷ്യൻ നോവിച്ചുകൊണ്ടിരിക്കുന്നു.

“ഒരിക്കലവ മനുഷ്യരെയത്രയും
മുക്കിക്കൊല്ലും “
“ജലത്തിലേക്കോ ശൂന്യതയിലേക്കോ
തിരുമ്മിയടച്ച കണ്ണുകളായി
സ്വസ്ഥമാകും വരെ ” (ഉദകപ്പോള)
എന്ന പ്രവചനമാകുന്നു കവിത

കവിതകളിലെ ജീവിത / മനുഷ്യഗന്ധം:
……………………………………………….
ഊർജ്ജസ്വലത കൈമുതലായ കൗമാര, യൗവ്വനകാലങ്ങളിൽ മനുഷ്യൻ ജീവിതത്തിൻ്റെ ഉയർച്ചതാഴ്ചകളെ സധൈര്യം നേരിടുമെന്ന ദർശനമാണ് ചക്രഗതി എന്ന കവിതയിൽ
കയറ്റങ്ങളെ ഇറക്കങ്ങളായും ഇറക്കങ്ങളെ കയറ്റങ്ങളാക്കിയും മനുഷ്യൻ ലോകത്തെ പിന്നിലാക്കുന്ന വേഗപ്പാച്ചിലാകും .
ജീവിതമെന്ന സൈക്കിൾ ചവിട്ടൽ അക്കാലത്ത് മുന്നേറ്റത്തിൻ്റേതു മാത്രമാവും: വേഗത കൊണ്ട് ലോകത്തെ പിന്നിലാക്കുന്ന കാലമായും ക്രമേണ വേഗത കുറഞ്ഞ് തളരുന്ന മനുഷ്യജീവിത ചക്ര ത്തിൻ്റെ അന്ത്യമായും ( വാർദ്ധക്യം ) കവിത ജീവിതത്തിൻ്റെ ചാക്രികതയെ സൈക്കിളുമായിച്ചേർത്തുവയ്ക്കുന്നു. ലോകം മുന്നോട്ടായുമ്പോൾ എല്ലാ ശക്തിയും ചോർന്ന് മനുഷ്യൻ ചക്രശ്വാസം വലിച്ചൊടുങ്ങുന്നു .
“അണ്ഡകടാഹങ്ങൾ മുന്നോട്ടു മുന്നോട്ടു
ച്ചണ്ഡമാം വേഗത്തിൽ നീങ്ങിടുന്നു ” ( ജി.)
എന്ന കവിവാക്യം പോലെ പ്രപഞ്ചം അനുക്ഷണം വികസിച്ചു കൊണ്ടിരിക്കുമ്പോൾ മനുഷ്യൻ്റെ ജൈത്രയാത്രയ്ക്ക് ഒരു ഇറക്കം ഉണ്ടാകാനുള്ള സാധ്യത ചകഗതിയിൽ കാണാം.
” ഇന്നും ചവിട്ടുന്നു സൈക്കിൾ
ലോകം പിന്നിലാവുന്നില്ല”.
പ്രപഞ്ചവിസ്തൃതിയുടെ സന്നിധാനത്തിൽ മനുഷ്യൻ നിസ്സാരനാണെന്ന ദർശനമാണ് കവിതയിൽ വായിച്ചത്

തങ്ങളുടെ കുറവുകളെ മാറ്റിനിർത്തി ലൗകികജീവിതം സുഗമമാക്കാൻ ഇണകളെടുക്കുന്ന അനുകൂല തീരുമാനങ്ങളാണ് “രതിവാർദ്ധകം ” എന്ന കവിത വിഷയമാക്കുന്നത് . സംഭാഷണരൂപേണയാണ് കവിത മുന്നേറുന്നത്. മധ്യവയസ്സു പിന്നിട്ട രണ്ടുപേരുടെ ഒത്തുചേരലിനു മുമ്പുള്ള രസകരമായ സംഭാഷണങ്ങളിലൂടെ കവിത പാരസ്പര്യത്തിൻ്റെ കൈകോർക്കലായ് സ്നേഹത്തിന് മുൻതൂക്കം കൊടുക്കുന്നു. ഊഷരമായ ഗർഭപാത്രം പേറുന്ന സ്ത്രീ അവഗണനയും നിന്ദയും അനുഭവിക്കുന്ന ഇക്കാലത്ത് പരസ്പരം കുഞ്ഞുങ്ങളാകാമെന്ന പ്രണയത്തിൻ്റെ ഉദാത്തഭാവം പ്രതിഫലിക്കുന്ന രതിവാർദ്ധകമെന്ന കവിത പ്രതീക്ഷയുടേതാണ്.

സ്വപ്നങ്ങൾ പാതിവഴിയിലാക്കി അപകടമരണത്തിലൊടുങ്ങിയ മനുഷ്യരുടെ ആത്മാക്കളുടെ ഗതികിട്ടാത്ത അലച്ചിൽ കവിയെ നിസ്സഹായനാക്കുന്നു. ആത്മശാന്തി തേടിയലയുന്ന ആത്മാക്കൾക്ക് ആശ്വാസമാകാൻ തൻ്റെ കവിതകൾക്കാവില്ലെന്ന് സമ്മതിക്കുന്നു. കവിതയ്ക്കകത്ത് ഒതുക്കാൻ കഴിയാത്ത ബിംബമായി ആത്മാക്കൾ ഗതി കിട്ടാത്ത അലച്ചിൽ തുടരുമ്പോൾ ആ ദൗത്യം വായനക്കാരെ എൽപ്പിച്ച് കവി തൻ്റെ നിഷ് ഫലമായ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങുന്നു.

“ഞാനയാളെ കവിതയിലാക്കാൻ
ഒരു പാട് ശ്രമിച്ചു പറ്റിയില്ല
പറ്റിയില്ലെന്നല്ല, പിന്നീടെനിക്ക്
കവിതയെഴുതാനേ ആയില്ല
നിങ്ങൾക്കാർക്കെങ്കിലുമാവുമെങ്കിൽ
ഒന്നു ശ്രമിച്ചു നോക്കണം
ശാന്തി കിട്ടട്ടെ അയാളുടെയാത്മാവിന് ”
(കവിതയിൽച്ചേരാത്ത ബിംബങ്ങൾ)

മറ്റൊരു ലോകത്ത് തന്നെപ്പോലെയൊരാളുണ്ടാവുമെങ്കിൽ രൂപത്തിലും ഭാവത്തിലും തനി സ്വരൂപമായിരിക്കുമോയെന്ന ആത്മഭാഷണമാണ് “പല ഭാഷകളിലൊരു കൃതി “. .
പദാനുപദവിവർത്തനം പോലെ ഇരിപ്പിലും നടപ്പിലും അസ്സൽ പോലെയെന്ന് വായിച്ചെടുക്കാൻ കഴിയുന്ന രൂപമാകണമെന്ന ചിന്തകളാണ് കവിതയിൽ. . ഒരേ സമയം അനേക ഭാഷകളിൽ വിവർത്തനം സാധ്യമാകുന്നതു പോലെ മറ്റൊരു ലോകത്തെത്തപ്പെട്ട പരിഭ്രമം ഇല്ലാത്ത ഒരാളെ, ഒരേ അച്ചിൽ വാർത്തെടുത്തതു പോലെയുള്ള സമാനതകൾ ഉള്ള തന്നെത്തന്നെ, തിരയുന്ന കവിയെ കാണാം . ഭാവരൂപങ്ങളിലെ സമാനതകൾ പോലെയാവില്ല മറ്റേയാളുടെ മനസ്സും ചിന്തയുമെന്ന് കവി സന്ദേഹിക്കുന്നു.
“ഇവിടെയൊരു ഞാൻ, അവിടെയും ഞാൻ
വായിച്ചെടുക്കുകയാവും പ്രയാസം”
(പല ഭാഷകളിലൊരു കൃതി)

സ്ത്രീഹൃദയപക്ഷരചനകൾ കവിയുടേതായി ധാരാളം വായിച്ചിട്ടുണ്ട്. ഉന്നതചിന്തകൾ പ്രതിഫലിക്കുന്ന ശ്രീ.രാജൻ സി.എച്ചിൻ്റെ അക്കവിതകൾ ഏറെ ആഹ്ളാദവും അഭിമാനവും പകർന്നതാണ്
സ്ത്രീയുടെ ശക്തമായ നിലപാടിൻ്റെ കവിതയായി ഈ സമാഹാരത്തിൽ “പെണ്ണൂര്, ക്യാൻസർ എന്നീ കവിതകൾ നൊമ്പരപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു.

“കാണുമ്പോഴൊക്കെയും
നിസ്സാരമെന്നു തോന്നിക്കുന്ന ചിലരുണ്ട്
അധികവും അമ്മമാരായിരിക്കും.”
മക്കളെച്ചൊല്ലിയുള്ള ആധി അവരൊരിക്കലും
പുറത്തു കാട്ടുകയേയില്ല
( പെണ്ണൂര് )
മാതൃവാത്സല്യത്തിൻ്റെ ആർദ്രതയും ത്യാഗവും കവിതയിലുടനീളം വായിക്കാം
ഓരോ പെണ്ണിൻ്റെയും കാത്തിരിക്കുകയല്ലെന്ന കാത്തിരിപ്പിൻ്റെ ശ്രദ്ധയും , മോഹങ്ങൾ ഉള്ളിലൊതുക്കുന്ന പ്രകൃതവും കവിത ചർച്ച ചെയ്യുന്നു. ഉള്ളിൽ ദു:ഖം ഘനീഭവിക്കുമ്പോഴും കണ്ണീരൊഴുക്കാത്ത അവരാണ് ധീരർ. നെഞ്ച് കല്ലാക്കി ദു:ഖത്തെ അവർ പ്രതിരോധിക്കുന്നു.

“നിസ്സഹായതയല്ല
എല്ലാം തിരിച്ചറിയുന്ന
ഒരാദിബോധത്തിൻ്റെ
തെളിച്ചം,
കാണുമ്പോഴൊക്കെയും
കണ്ടുമുട്ടാതിരുന്നെങ്കിലെന്ന്
വ്രണപ്പെടുന്ന ചിലരുണ്ട്
“കൊല്ലപ്പെട്ടവരെയോർത്തു
കല്ലായിത്തീർന്ന
സ്ത്രീകളാണവർ “
( പെണ്ണൂര് )

ഇതോടൊപ്പം ചേർത്തു വായിക്കാവുന്ന മറ്റൊരു സ്ത്രീപക്ഷരചനയാണ് ” ക്യാൻസർ “

മക്കൾ പടിയിറക്കുന്ന
മാതൃസ്നേഹത്തിൻ്റെ മുഖങ്ങൾ സമൂഹത്തിൽ ക്യാൻസർ രോഗം പോലെ കൂടി വരികയാണല്ലോ.
പാലമൃതൂട്ടി വളർത്തിയ മകനാൽ ഉപേക്ഷിക്കപ്പെട്ട അമ്മയെയാണ് കവിത കണ്ടെടുക്കുന്നത് . മകനേറെ പ്രിയപ്പെട്ട ഇടത്തേമുല അരിഞ്ഞുകളഞ്ഞത് ക്യാൻസർരോഗം കാരണമല്ലെന്ന് ഭക്ഷണം നൽകുന്ന യുവതിയോട് തൻ്റെ ആത്മനൊമ്പരം വെളിപ്പെടുത്തുന്ന അമ്മയിൽ
ഒരിക്കലുമുണങ്ങാത്ത മുറിവുണ്ട്, (മനസ്സിൻ്റെ വേദന മകനോടുള്ള സ്നേഹത്തിന് ആക്കം കൂട്ടുകയാവും ചെയ്യുന്നത്! )
മാതൃസ്നേഹത്തിൻ്റെ ത്യാഗ മനോഭാവവുമുണ്ട് . യുവതിയാകട്ടെ , ഇതൊരു തുടർച്ചയാകുമോ എന്നും തനിക്കും ഭാവിയിൽ ഈ ഗതിയുണ്ടാകുമോ എന്നും വ്യാകുലപ്പെടുന്നു.

” മുട്ടിലിഴഞ്ഞു വന്ന മകനെയോർത്തു
അവൾക്ക് മുല ചുരത്തുന്നതായി
വേവലാതിയായി.
താനെന്നാണിവ മുറിച്ചെറിയുക? ” (ക്യാൻസർ )

എത്രയോ ദൂരങ്ങളെ കാൽച്ചുവട്ടിലാക്കുന്ന അലസമനസ്സിൻ്റെ എല്ലാം ചിട്ടയായി ചെയ്തു തീർത്തെന്ന കൃതാർത്ഥതയും ഒറ്റയിരിപ്പിൽ കർമ്മം മറന്നിരിക്കുന്ന, സ്വപ്നജീവിയായ മനുഷ്യൻ്റെ സ്വഭാവ വിശേഷവുമാണ് “ഒരേ ഇരിപ്പ് ” എന്ന കവിതയുടെ പ്രമേയം

“ചെയ്യാത്ത യാത്രകളിലാണ്
മാറ്റി വയ്ക്കുന്ന ചെയ്തികളിലാണ്
മറന്നു നീട്ടുന്ന ഓർമ്മകളിലാണ്
ഇപ്പോഴെൻ്റെ ഇരിപ്പ് “
….
….
” എനിക്കറിയില്ല
ചെയ്തു കഴിഞ്ഞ യാത്രകളിൽ
പൂർത്തിയായ ചെയ്തികളിൽ
വീണ്ടെടുത്ത ഓർമ്മകളിൽ
ഇരിപ്പു വെടിഞ്ഞിനി
ഞാനെന്നാണ്
കർമ്മനിരതനാവുക? ” (ഒരേ ഇരിപ്പ്)

ഒന്നും ചെയ്യാതെ ഒന്നും നേടാതെ ദിവാസ്വപ്നങ്ങളിൽ അഭിരമിക്കുന്ന മനുഷ്യൻ്റെ അലസതയ്ക്കു നേരേയും കവിത വിരൽ ചൂണ്ടുന്നു.
കർമ്മനിരതരാകാൻ പ്രേരിപ്പിക്കുന്ന കവിതയിലെ sarcasm വ്യംഗ്യമാണ്.

ബാല്യകാലത്തെ പാളകളിയിലെ പാളയും പ്രണയിനിയുടെ അന്ത്യയാത്രയിലെ ആംബുലൻസും വേർപാടിൻ്റെ വേദനയായി “പാളവണ്ടി” യും നൈമിഷികമെങ്കിലും ആഴമുള്ളതായി “മെഴുക്കും”
പ്രണയത്തിൻ്റെ രണ്ടു തലങ്ങൾ അടയാളപ്പെടുത്തുന്ന കവിതകളാണ്

” ഞാൻ കഴിച്ച വടയുടെ മെഴുക്ക്
എൻ്റെ കൈയിലെന്നതു പോലെ
അവളുടെ കൈയിലും
ടിഷ്യു പ്പേപ്പറിൽ അവളതു
തുടച്ചു കളയരുതേ
എന്ന് പറയാൻ തോന്നി “
( മെഴുക്ക്)

അപരജീവിതയാതനയെക്കൂടി ചേർത്തു നിറുത്ത കാരുണ്യത്തിൻ്റെ നിറവാണ് “ഓട്ടോ “യെന്ന കവിത.
“ഓട്ടത്തിൽക്കവിഞ്ഞൊന്നും എനിക്കറിയില്ലായിരുന്നു ” ( ഓട്ടോ )

കവി, ഓട്ടോറിക്ഷയെന്ന ജനകീയവാഹനത്തിന് കവിതയിലൂടെ ജീവൻ കൊടുക്കുകയാണ് ചെയ്യുന്നത് അത്യധ്വാനം ചെയ്യുമ്പോഴും അവഗണന മാത്രം നേരിടുന്ന ഏതൊരാളെയും ഈ ഓട്ടോ പ്രതിനിധാനം ചെയ്യുന്നു. ഓട്ടോറിക്ഷ
സേവനസന്നദ്ധതയുടെ പര്യായമായി കവിതയിൽ വാഴ്ത്തപ്പെടുമ്പോൾ
” ഞാനോടുന്നു
നിങ്ങളെന്നെ വിളിക്കുമ്പോൾ
അനുസരണയോടെ
നിങ്ങളെ നമിച്ചു നിൽക്കുന്നു
എന്തൊരോട്ടം
എൻ്റെ ഓട്ടോ!” ( ഓട്ടോ )

എന്ന് ഒരു ഓട്ടോ മുന്നിൽ വന്നു നിൽക്കുന്നതു പോലെ.!

മുൻപ് സൂചിപ്പിച്ചതാണ് ;വ്യത്യസ്ത തലങ്ങളിലേക്ക് വ്യാപരിക്കുന്ന അർത്ഥവ്യാപ്തി കവിതകൾക്കുള്ളതിനാൽ ത്തന്നെ വ്യത്യസ്തതലങ്ങൾ ആസ്വാദനത്തിലും കണ്ടെത്താവുന്ന ആഴമുള്ള പ്രമേയവതരണങ്ങളാണ് സമാഹാരത്തിലുള്ളതെന്ന കാര്യം. .
വരാലു പോലെ വഴുതിപ്പോകുന്ന മനുഷ്യമനസ്സിൻ്റെ ചിന്തകളും സഞ്ചാരഗതിയും വിഹ്വലതകളും വിശകലനം ചെയ്യുന്ന കവിതകളുടെ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും തലശ്ശേരി ബിരിയാണിയുടെ സ്വാദ് വീണ്ടും അറിയണമെന്ന തോന്നലുമുണ്ടായി.

കവിയുടെ ലോകവീക്ഷണം , ജീവിതദർശനാഭിമുഖ്യം , യുക്തിയുക്തമായി കാര്യകാരണങ്ങൾ സമർത്ഥിക്കുവാനുള്ള പാടവം. കാവ്യാത്മകമായ ധ്വനികൾ, സൂക്ഷ്മനിരീക്ഷണം, അവശ്യമായ (ലളിത ) വാക്കുകളുടെ മാത്രം തിരഞ്ഞെടുപ്പ് തുടങ്ങിയ സവിശേഷതകൾ കവിതകളിൽ പ്രതിഫലിക്കുന്നു.

കവിയുടെ കാവ്യസപര്യ നാൾക്കുനാൾ പ്രോജ്ജ്വലിക്കട്ടെ.

തലശ്ശേരി ബിരിയാണി: രാജൻ. സി. എച്ച്
പ്രസാധ :ഡി. സി. ബുക്സ്

littnow.com

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending