Connect with us

സാഹിത്യം

പെണ്‍കരുത്തിന്‍റെ തിറയാട്ടം

Published

on

സമീന എച്ച്

ഇളവൂര്‍ ശ്രീകുമാറിന്‍റെ “ഉടല്‍ത്തിറ” എന്ന നോവലിനെക്കുറിച്ച്

വ്യക്തമായ നിലപാടുകളാണ് ഓരോന്നിനെയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ശരികളിലേക്ക് വെട്ടിയ വഴികളിലൂടെ ഇടറാത്ത ചുവടുകളും പതറാത്ത ചിന്തകളുമായി അവ നമ്മളിലേക്ക് നടന്നു കയറും. തിരിച്ചിറങ്ങാൻ പഴുതുകൾ ഇല്ലാത്തിടത്ത് ഇരിപ്പുറപ്പിക്കും. അതുപോലെയാണ് കൃത്യമായ നിലപാടുകൾ കൊണ്ട് ഹൃദയത്തിൽ ഇടം പിടിയ്ക്കുന്ന ചില പുസ്തകങ്ങളും വ്യക്തികളും. സാധാരണ ജീവിതത്തോട് ചേർന്ന് നിൽക്കുന്നത് കൊണ്ട്, ഉദ്ധരണികളോ ഉദാഹരണങ്ങളോ ആവശ്യമില്ലാതെ, വെച്ച്കെട്ടലുകളോ അതിഭാവുകത്വ ഭാഷാ പ്രയോഗങ്ങളോ ഇല്ലാതെ ഹൃദയത്തിന്‍റെ ജാലകങ്ങൾ മലർക്കേ തുറന്നിട്ട് അവയെ ക്കുറിച്ച് നമുക്ക് വാതോരാതെ സംസാരിക്കാനാവും. ഇളവൂർ ശ്രീകുമാറിന്‍റെ “ഉടൽത്തിറ” എന്ന നോവൽ വായിച്ചു കഴിയുമ്പോൾ, ആത്മഹർഷത്തിന്‍റെ തണുത്ത തെന്നൽ നമുക്ക് ചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒട്ടും അതിശയോക്തി ഇല്ലാതെ അനുഭവിക്കാൻ കഴിയുന്നത്, അത്തരം നിലപാടുകളുടെ കൃത്യത കൊണ്ടാണ്. അത് തന്നെയാണ് ഉടൽത്തിറയെ വ്യത്യസ്തമാക്കുന്നതും…
ഉടൽത്തിറ തീർച്ചയായും ഒരു രാഷ്ട്രീയ നോവലാണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളുടെ രാഷ്ട്രീയം പറഞ്ഞ് കൊണ്ട്, ഒരിക്കലും പരസ്പരം കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത കുറെ സാധാരണ മനുഷ്യരുടെ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ കൊണ്ട് മാത്രം ,അസാധാരണമാവുന്ന നോവൽ..
ഭൂതകാലത്തിലേക്ക് ഉരുളുന്ന തീവണ്ടിയിൽ അമ്പുനായരുടെ യാത്ര തുടങ്ങുന്നിടത്തുനിന്നാണ്, കിതച്ചും ചുമച്ചും തീ തുപ്പിക്കൊണ്ട് മനോഹരമായ ഒരു കഥ, അറ്റമെത്താത്ത പാളങ്ങളിലൂടെ മുന്നോട്ട് കുതിച്ചു തുടങ്ങുന്നത്. ഒരുകാലത്തെ ശരാശരി മലയാളിയുടെ ഗൾഫ് സ്വപ്നങ്ങളുടെ ഇടത്താവളമായിരുന്നു ബോംബെ എന്ന മിനി ഗൾഫ്. ഒരു കുടുംബത്തിന്‍റെ എല്ലാ സ്വപ്നങ്ങളും വാരിയെടുത്ത് അന്യദേശത്തേക്ക് പറിച്ചു നടപ്പെട്ട, അമ്പുനായരിലൂടെ അധോലോക രാജാക്കന്മാരുടെയും, ചുവന്ന തെരുവുകളുടെയും, അവധിക്ക് നാട്ടിലെത്തുമ്പോൾ മണക്കുന്ന പെർഫ്യൂമിന്‍റെയും, തിളങ്ങുന്ന കുപ്പായങ്ങളുടെയും,നിറം പിടിപ്പിച്ച ബോംബെ കഥകളുടെ പിന്നാമ്പുറങ്ങളിലെ ഇരുണ്ട ജീവിതം നാം അടുത്തറിയുന്നു. അഴുക്കുചാലുകൾക്ക് മുകളിൽ ഇരുന്ന് ആർത്തിയോടെ വിശപ്പകറ്റുന്ന സാധാരണക്കാരന്‍റെ, കൂട്ടിക്കൊടുപ്പുകാരന്‍റെ, കൊലപാതകികളുടെ, നിറമില്ലാത്ത ദയനീയ മുഖങ്ങൾ ഒളിപ്പിച്ച, യഥാർത്ഥ ബോംബെയുടെ ചിത്രം ഇന്നും അപ്രത്യക്ഷമായിട്ടില്ലാത്ത ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.. ഇടയ്ക്കിടെ കുടുംബത്തെ മറന്നു കൊണ്ട് മുംബൈലേക്ക് മുങ്ങുന്ന അമ്പുനായരുടെ ജീവിതത്തിൽ വായനക്കാരൻ ഒരു ചിന്ന വീട് മണക്കുമ്പോൾ, ജീവിതത്തിന്‍റെ കൽക്കരിവണ്ടി അപ്രതീക്ഷിതങ്ങളുടെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട്, ശ്രീ. ഇളവൂർ ശ്രീകുമാർ ഉടൽത്തിറയെ വഴിതിരിച്ചു വിടുന്നു. അപ്പോള്‍ ഒരു നിറകൺ ചിരിയോടെ അടുത്ത അത്ഭുതകാഴ്ചകൾക്കായി നമ്മളും ഒരു സൈഡ് സീറ്റ് പിടിക്കുന്നു. പുതുതായി കയറാനുള്ള ആർക്കോ വേണ്ടി വാതിൽക്കലേക്ക് മിഴി നീട്ടുന്നു.
പ്രണയം ഏറ്റവും ആസ്വാദ്യമാകുന്നത് വൈരുധ്യങ്ങളുടെ ഏകാത്മതയിലാണ്. രണ്ട് വിരുദ്ധ ധ്രുവങ്ങൾ ആകർഷിക്കപ്പെടുന്നു എന്ന തത്വം പോലെ. വ്യക്തമായ തീവ്രരാഷ്ട്രീയമുള്ള ഇജാസ് അഹമ്മതും മലയാളസാഹിത്യത്തെ സ്നേഹിക്കുന്ന ജസീന കുര്യക്കോസും തമ്മിലുള്ള പ്രണയം അത്തരത്തിൽ ഉള്ളതായിരുന്നു. ഇജാസിന്‍റെ പല ആശയങ്ങളും ജസീനയ്ക്ക് ഉൾക്കൊള്ളാൻ ആവുന്നതായിരുന്നില്ല. ഇജാസിലൂടെ സമകാലിക രാഷ്ട്രീയ ഇന്ത്യയുടെ നേർചിത്രം, JNU പ്രക്ഷോഭത്തിന്‍റെയും മറ്റു യൂണിവേഴ്സിറ്റി സമരങ്ങളുടെയും ന്യൂനപക്ഷ അടിച്ചമർത്തലുകളുടെ ഭീദിത കാഴ്ചകളിലൂടെയും നോവലിസ്റ്റ് നമുക്കായി ഒരുക്കിത്തരുന്നു. രാഷ്ട്രീയ നിലനിൽപ്പിനായി അടിച്ചമർത്തലുകൾ ആയുധമാക്കുന്ന ഭരണകൂട വ്യവസ്ഥിതികളോട് പൊരുതാൻ ഇജാസ് തിരഞ്ഞെടുക്കുന്ന ആശയ സമ്പന്നതയുടെ ആയുധം, തീവ്രവാദം എന്ന ചാപ്പയാൽ കുത്തപ്പെടുമ്പോൾ, ജസീനയ്ക്ക് ഇജാസിനൊപ്പം പ്രണയവും നഷ്ടപ്പെടുന്നു. പക്ഷെ ചതിക്കപ്പെട്ടു എന്ന യാഥാർത്യത്തോട് പൊരുത്തപ്പെടാതെ ജസീന ഭാവിയും ജീവിതവും നഷ്‍ടപ്പെടുത്തിയിരുന്നെങ്കിൽ ഏതൊരു പൈങ്കിളി നോവലും പോലെ ഉടൽത്തിറയും മടുപ്പിന്‍റെ ശവക്കച്ച വലിച്ചിട്ടു മൂടപ്പെട്ടേനെ. പകരം പ്രണയത്തിനപ്പുറമുള്ള പെൺസ്വപ്നങ്ങളിലേക്ക് ചങ്കുറപ്പോടെ നടന്നു കയറുന്ന ജസീന, ഉടൽത്തിറയിലെ കരുത്തുറ്റ പെൺകാഴ്ചയാവുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറപിടിച്ചു നടക്കുന്ന തട്ടിപ്പുകളുടെയും, മാധ്യമശ്രദ്ധ എന്ന ഒറ്റ തോക്കിൻ കുഴലിലൂടെ എന്ത് വിടുവായത്തങ്ങളും പടച്ചുവിടുന്ന അഭിനവ ശുംഭൻമാരുടെയും സ്ഥിരം പ്രതിനിധിയാണ് ജെയിൻ പ്രഭാകർ. ഒരേ സമയം ഇരയ്‌ക്കൊപ്പം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും മറുവശത്തുകൂടി പെണ്ണിന്‍റെ മടിക്കുത്തഴിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്‍റെ യഥാർത്ഥ മുഖം. ജനസേവനം എന്ന കൺകെട്ടിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാകുന്ന ഇയാൾ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിലെ ചായക്കടകളുടെ അന്തിചർച്ചകളിലും പ്രധാന വിഷയമാണ്. ജെയിൻ പ്രഭാകറുടെ സ്തുതിപാഠകരുടെ തിക്കിതിരക്കുകൾക്കിടയിലും, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന നെഗറ്റീവ് സുന്ദരേശൻ പോസിറ്റീവ് എനെർജിയോടുകൂടി ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
പെണ്ണുടൽ ചർച്ചക്കെടുക്കേണ്ട വിഷയമല്ല എന്ന് വ്യക്തമായ കാഴ്ചപ്പാടുള്ളത് കൊണ്ട് ഉടലിന്‍റെ രാഷ്ട്രീയം ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ തനിക്കു കീഴിൽ അമർന്നു ഞെരിയുമ്പോൾ പൊടിഞ്ഞു പോകുന്നതാണ് പെണ്ണിന്‍റെ മാനം എന്ന ആൺ അഹന്തയുടെ, ആണിന്‍റെ അഗ്നിശമന യന്ത്രമായി മാത്രം പെണ്ണിനെ പരിഗണിക്കുന്ന ചില വൃത്തികെട്ട ആൺധാഷ്ട്ര്യത്തിന്‍റെ, മുഖം അടച്ചു കിട്ടിയ അടിയാണ് അനീഷ സൈഗാൾ എന്ന പെൺകരുത്തെന്ന് പറയാതെ വയ്യ. കീഴ്പ്പെടുത്തുമ്പോൾ വിസർജ്യം തെറിയ്ക്കുന്നത് ഉടലിലേക്കല്ല പെണ്ണിന്‍റെ ആത്മാഭിമാനത്തിലേക്കാണ് എന്ന് തിരിച്ചറിയാൻ ആണായാൽ പോരാ,നല്ല നട്ടെല്ലുള്ള ആണാകണം. കീഴ്പെടലിന്റെ ബാക്കിപത്രം പോലെ ഇര = പെണ്ണ് എന്ന പുരുഷാധിപത്യ സമൂഹത്തിന്‍റെ സമവാക്യം, ഒന്നുകിൽ ശിഷ്ടകാലം വിധേയത്വത്തിന്‍റെ തുടലിൽ കുരുങ്ങി കാൽനക്കുന്ന നായ്ക്കുട്ടിയായും, അല്ലെങ്കിൽ, അപമാനഭാരം പേറി, തന്നിലേയ്ക്ക് ഉൾവലിഞ്ഞുകൊണ്ട് സമനിലയുടെ നൂല് പൊട്ടിയ പട്ടംപോലെ കൈവിട്ടു പോയ മനസ്സുമായി, ഇരുട്ടിലേക്ക് ഒതുങ്ങി ഒടുവിൽ മരണത്തിന്‍റെ തണുത്ത കൈകളാൽ സ്വയം ആശ്ലേഷിക്കപ്പെടുകയും ചെയ്യുന്നതിൽ ഒതുക്കി നിർത്തുന്നു പെണ്ണിനെ. പക്ഷെ ഇതിനിടയിലെ അവസാനിപ്പിക്കൽ എന്ന അപാര സാധ്യത തിരിച്ചറിഞ്ഞു പ്രാവർത്തികമാക്കുന്നിടത്ത് അനീഷ എന്ന ശൗര്യത്തെ ചേർത്ത് പിടിച്ചൊന്ന് ഉമ്മ വെയ്ക്കാൻ തോന്നിപ്പോകും. ഉടൽത്തിറ അതിന്‍റെ ഏറ്റവും ശക്തമായ പെണ്‍നിലപാടിന് ഇവിടെ അടിവരയിടുന്നു.
സ്വപ്നങ്ങൾക്ക് ചിറകുകൾ മാത്രമല്ല , ചിറകിനൊപ്പം ആകാശവും സമ്മാനിക്കുമ്പോൾ പ്രണയം അപൂർവസുന്ദരമായ തലങ്ങളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. അച്ഛന്‍റെ തിരോധാനത്താൽ തകർന്നുപോയ, അനീഷാ സൈഗാൾ എന്ന കടുംവേനലിലേക്കാണ്, അഖിൽ എന്ന അദ്ധ്യാപകൻ പ്രണയത്തിന്‍റെ നനുത്ത ചാറ്റലായി പെയ്ത് നിറയുന്നത്. ജീവിതത്തിന്‍റെ നിറം മങ്ങിയ ചുവരുകളിൽ പ്രണയവർണങ്ങൾ കൊണ്ട് പുതിയ കനവുകൾ തുന്നിയൊരുക്കുകയും തളർന്നുവീണേക്കാവുന്ന ഇടങ്ങളിൽ നിന്ന് കൈപിടിച്ച് പ്രതീക്ഷകളുടെ പുതുലോകത്തേക്ക് ചേർത്ത് നിർത്തുകയും ചെയ്യുന്നു അയാള്‍. പക്ഷേ വിധിയുടെ നിയോഗം അവിടെയും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
ഇളവൂർ ശ്രീകുമാറിന്‍റെ ഉടൽത്തിറ എന്ന നോവല്‍ അവസാന പേജും വായിച്ചു മടക്കുമ്പോൾ, എന്തുകൊണ്ടോ രാഷ്ട്രീയനോവലിൽ നിന്ന് സ്ത്രീപക്ഷ നോവൽ എന്ന് തിരുത്തി വായിക്കേണ്ടി വരുന്നു. ഒരു സ്ത്രീ എങ്ങനെ ആവരുത് എന്നല്ല, എന്താവണം എന്ന് കരുത്തുറ്റ കഥാപാത്രങ്ങൾ കാണിച്ചു തരുമ്പോൾ, എഴുത്തുകാരന്‍റെ തീവ്രപ്രതിപക്ഷ ബഹുമാന സമീപനങ്ങളോട് തീർച്ചയായും ആദരവ് തോന്നുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഏറെ ആത്മസംതൃപ്തിയോടെ വായിച്ച “ഉടൽത്തിറ”യെ ഒരുപാട് സ്നേഹത്തോടെ എന്‍റെ ഇഷ്ടപുസ്തകങ്ങളിലേക്ക് ചേർത്ത് വെയ്ക്കുന്നു..

ഉടല്‍ത്തിറ
(നോവല്‍)
ഇളവൂര്‍ ശ്രീകുമാര്‍

elvoor sreekumar

littnow.com

littnowmagazine@gmail.com

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending