Connect with us

സാഹിത്യം

പെണ്‍കരുത്തിന്‍റെ തിറയാട്ടം

Published

on

സമീന എച്ച്

ഇളവൂര്‍ ശ്രീകുമാറിന്‍റെ “ഉടല്‍ത്തിറ” എന്ന നോവലിനെക്കുറിച്ച്

വ്യക്തമായ നിലപാടുകളാണ് ഓരോന്നിനെയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ശരികളിലേക്ക് വെട്ടിയ വഴികളിലൂടെ ഇടറാത്ത ചുവടുകളും പതറാത്ത ചിന്തകളുമായി അവ നമ്മളിലേക്ക് നടന്നു കയറും. തിരിച്ചിറങ്ങാൻ പഴുതുകൾ ഇല്ലാത്തിടത്ത് ഇരിപ്പുറപ്പിക്കും. അതുപോലെയാണ് കൃത്യമായ നിലപാടുകൾ കൊണ്ട് ഹൃദയത്തിൽ ഇടം പിടിയ്ക്കുന്ന ചില പുസ്തകങ്ങളും വ്യക്തികളും. സാധാരണ ജീവിതത്തോട് ചേർന്ന് നിൽക്കുന്നത് കൊണ്ട്, ഉദ്ധരണികളോ ഉദാഹരണങ്ങളോ ആവശ്യമില്ലാതെ, വെച്ച്കെട്ടലുകളോ അതിഭാവുകത്വ ഭാഷാ പ്രയോഗങ്ങളോ ഇല്ലാതെ ഹൃദയത്തിന്‍റെ ജാലകങ്ങൾ മലർക്കേ തുറന്നിട്ട് അവയെ ക്കുറിച്ച് നമുക്ക് വാതോരാതെ സംസാരിക്കാനാവും. ഇളവൂർ ശ്രീകുമാറിന്‍റെ “ഉടൽത്തിറ” എന്ന നോവൽ വായിച്ചു കഴിയുമ്പോൾ, ആത്മഹർഷത്തിന്‍റെ തണുത്ത തെന്നൽ നമുക്ക് ചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒട്ടും അതിശയോക്തി ഇല്ലാതെ അനുഭവിക്കാൻ കഴിയുന്നത്, അത്തരം നിലപാടുകളുടെ കൃത്യത കൊണ്ടാണ്. അത് തന്നെയാണ് ഉടൽത്തിറയെ വ്യത്യസ്തമാക്കുന്നതും…
ഉടൽത്തിറ തീർച്ചയായും ഒരു രാഷ്ട്രീയ നോവലാണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളുടെ രാഷ്ട്രീയം പറഞ്ഞ് കൊണ്ട്, ഒരിക്കലും പരസ്പരം കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത കുറെ സാധാരണ മനുഷ്യരുടെ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ കൊണ്ട് മാത്രം ,അസാധാരണമാവുന്ന നോവൽ..
ഭൂതകാലത്തിലേക്ക് ഉരുളുന്ന തീവണ്ടിയിൽ അമ്പുനായരുടെ യാത്ര തുടങ്ങുന്നിടത്തുനിന്നാണ്, കിതച്ചും ചുമച്ചും തീ തുപ്പിക്കൊണ്ട് മനോഹരമായ ഒരു കഥ, അറ്റമെത്താത്ത പാളങ്ങളിലൂടെ മുന്നോട്ട് കുതിച്ചു തുടങ്ങുന്നത്. ഒരുകാലത്തെ ശരാശരി മലയാളിയുടെ ഗൾഫ് സ്വപ്നങ്ങളുടെ ഇടത്താവളമായിരുന്നു ബോംബെ എന്ന മിനി ഗൾഫ്. ഒരു കുടുംബത്തിന്‍റെ എല്ലാ സ്വപ്നങ്ങളും വാരിയെടുത്ത് അന്യദേശത്തേക്ക് പറിച്ചു നടപ്പെട്ട, അമ്പുനായരിലൂടെ അധോലോക രാജാക്കന്മാരുടെയും, ചുവന്ന തെരുവുകളുടെയും, അവധിക്ക് നാട്ടിലെത്തുമ്പോൾ മണക്കുന്ന പെർഫ്യൂമിന്‍റെയും, തിളങ്ങുന്ന കുപ്പായങ്ങളുടെയും,നിറം പിടിപ്പിച്ച ബോംബെ കഥകളുടെ പിന്നാമ്പുറങ്ങളിലെ ഇരുണ്ട ജീവിതം നാം അടുത്തറിയുന്നു. അഴുക്കുചാലുകൾക്ക് മുകളിൽ ഇരുന്ന് ആർത്തിയോടെ വിശപ്പകറ്റുന്ന സാധാരണക്കാരന്‍റെ, കൂട്ടിക്കൊടുപ്പുകാരന്‍റെ, കൊലപാതകികളുടെ, നിറമില്ലാത്ത ദയനീയ മുഖങ്ങൾ ഒളിപ്പിച്ച, യഥാർത്ഥ ബോംബെയുടെ ചിത്രം ഇന്നും അപ്രത്യക്ഷമായിട്ടില്ലാത്ത ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.. ഇടയ്ക്കിടെ കുടുംബത്തെ മറന്നു കൊണ്ട് മുംബൈലേക്ക് മുങ്ങുന്ന അമ്പുനായരുടെ ജീവിതത്തിൽ വായനക്കാരൻ ഒരു ചിന്ന വീട് മണക്കുമ്പോൾ, ജീവിതത്തിന്‍റെ കൽക്കരിവണ്ടി അപ്രതീക്ഷിതങ്ങളുടെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട്, ശ്രീ. ഇളവൂർ ശ്രീകുമാർ ഉടൽത്തിറയെ വഴിതിരിച്ചു വിടുന്നു. അപ്പോള്‍ ഒരു നിറകൺ ചിരിയോടെ അടുത്ത അത്ഭുതകാഴ്ചകൾക്കായി നമ്മളും ഒരു സൈഡ് സീറ്റ് പിടിക്കുന്നു. പുതുതായി കയറാനുള്ള ആർക്കോ വേണ്ടി വാതിൽക്കലേക്ക് മിഴി നീട്ടുന്നു.
പ്രണയം ഏറ്റവും ആസ്വാദ്യമാകുന്നത് വൈരുധ്യങ്ങളുടെ ഏകാത്മതയിലാണ്. രണ്ട് വിരുദ്ധ ധ്രുവങ്ങൾ ആകർഷിക്കപ്പെടുന്നു എന്ന തത്വം പോലെ. വ്യക്തമായ തീവ്രരാഷ്ട്രീയമുള്ള ഇജാസ് അഹമ്മതും മലയാളസാഹിത്യത്തെ സ്നേഹിക്കുന്ന ജസീന കുര്യക്കോസും തമ്മിലുള്ള പ്രണയം അത്തരത്തിൽ ഉള്ളതായിരുന്നു. ഇജാസിന്‍റെ പല ആശയങ്ങളും ജസീനയ്ക്ക് ഉൾക്കൊള്ളാൻ ആവുന്നതായിരുന്നില്ല. ഇജാസിലൂടെ സമകാലിക രാഷ്ട്രീയ ഇന്ത്യയുടെ നേർചിത്രം, JNU പ്രക്ഷോഭത്തിന്‍റെയും മറ്റു യൂണിവേഴ്സിറ്റി സമരങ്ങളുടെയും ന്യൂനപക്ഷ അടിച്ചമർത്തലുകളുടെ ഭീദിത കാഴ്ചകളിലൂടെയും നോവലിസ്റ്റ് നമുക്കായി ഒരുക്കിത്തരുന്നു. രാഷ്ട്രീയ നിലനിൽപ്പിനായി അടിച്ചമർത്തലുകൾ ആയുധമാക്കുന്ന ഭരണകൂട വ്യവസ്ഥിതികളോട് പൊരുതാൻ ഇജാസ് തിരഞ്ഞെടുക്കുന്ന ആശയ സമ്പന്നതയുടെ ആയുധം, തീവ്രവാദം എന്ന ചാപ്പയാൽ കുത്തപ്പെടുമ്പോൾ, ജസീനയ്ക്ക് ഇജാസിനൊപ്പം പ്രണയവും നഷ്ടപ്പെടുന്നു. പക്ഷെ ചതിക്കപ്പെട്ടു എന്ന യാഥാർത്യത്തോട് പൊരുത്തപ്പെടാതെ ജസീന ഭാവിയും ജീവിതവും നഷ്‍ടപ്പെടുത്തിയിരുന്നെങ്കിൽ ഏതൊരു പൈങ്കിളി നോവലും പോലെ ഉടൽത്തിറയും മടുപ്പിന്‍റെ ശവക്കച്ച വലിച്ചിട്ടു മൂടപ്പെട്ടേനെ. പകരം പ്രണയത്തിനപ്പുറമുള്ള പെൺസ്വപ്നങ്ങളിലേക്ക് ചങ്കുറപ്പോടെ നടന്നു കയറുന്ന ജസീന, ഉടൽത്തിറയിലെ കരുത്തുറ്റ പെൺകാഴ്ചയാവുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറപിടിച്ചു നടക്കുന്ന തട്ടിപ്പുകളുടെയും, മാധ്യമശ്രദ്ധ എന്ന ഒറ്റ തോക്കിൻ കുഴലിലൂടെ എന്ത് വിടുവായത്തങ്ങളും പടച്ചുവിടുന്ന അഭിനവ ശുംഭൻമാരുടെയും സ്ഥിരം പ്രതിനിധിയാണ് ജെയിൻ പ്രഭാകർ. ഒരേ സമയം ഇരയ്‌ക്കൊപ്പം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും മറുവശത്തുകൂടി പെണ്ണിന്‍റെ മടിക്കുത്തഴിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്‍റെ യഥാർത്ഥ മുഖം. ജനസേവനം എന്ന കൺകെട്ടിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാകുന്ന ഇയാൾ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിലെ ചായക്കടകളുടെ അന്തിചർച്ചകളിലും പ്രധാന വിഷയമാണ്. ജെയിൻ പ്രഭാകറുടെ സ്തുതിപാഠകരുടെ തിക്കിതിരക്കുകൾക്കിടയിലും, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന നെഗറ്റീവ് സുന്ദരേശൻ പോസിറ്റീവ് എനെർജിയോടുകൂടി ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
പെണ്ണുടൽ ചർച്ചക്കെടുക്കേണ്ട വിഷയമല്ല എന്ന് വ്യക്തമായ കാഴ്ചപ്പാടുള്ളത് കൊണ്ട് ഉടലിന്‍റെ രാഷ്ട്രീയം ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ തനിക്കു കീഴിൽ അമർന്നു ഞെരിയുമ്പോൾ പൊടിഞ്ഞു പോകുന്നതാണ് പെണ്ണിന്‍റെ മാനം എന്ന ആൺ അഹന്തയുടെ, ആണിന്‍റെ അഗ്നിശമന യന്ത്രമായി മാത്രം പെണ്ണിനെ പരിഗണിക്കുന്ന ചില വൃത്തികെട്ട ആൺധാഷ്ട്ര്യത്തിന്‍റെ, മുഖം അടച്ചു കിട്ടിയ അടിയാണ് അനീഷ സൈഗാൾ എന്ന പെൺകരുത്തെന്ന് പറയാതെ വയ്യ. കീഴ്പ്പെടുത്തുമ്പോൾ വിസർജ്യം തെറിയ്ക്കുന്നത് ഉടലിലേക്കല്ല പെണ്ണിന്‍റെ ആത്മാഭിമാനത്തിലേക്കാണ് എന്ന് തിരിച്ചറിയാൻ ആണായാൽ പോരാ,നല്ല നട്ടെല്ലുള്ള ആണാകണം. കീഴ്പെടലിന്റെ ബാക്കിപത്രം പോലെ ഇര = പെണ്ണ് എന്ന പുരുഷാധിപത്യ സമൂഹത്തിന്‍റെ സമവാക്യം, ഒന്നുകിൽ ശിഷ്ടകാലം വിധേയത്വത്തിന്‍റെ തുടലിൽ കുരുങ്ങി കാൽനക്കുന്ന നായ്ക്കുട്ടിയായും, അല്ലെങ്കിൽ, അപമാനഭാരം പേറി, തന്നിലേയ്ക്ക് ഉൾവലിഞ്ഞുകൊണ്ട് സമനിലയുടെ നൂല് പൊട്ടിയ പട്ടംപോലെ കൈവിട്ടു പോയ മനസ്സുമായി, ഇരുട്ടിലേക്ക് ഒതുങ്ങി ഒടുവിൽ മരണത്തിന്‍റെ തണുത്ത കൈകളാൽ സ്വയം ആശ്ലേഷിക്കപ്പെടുകയും ചെയ്യുന്നതിൽ ഒതുക്കി നിർത്തുന്നു പെണ്ണിനെ. പക്ഷെ ഇതിനിടയിലെ അവസാനിപ്പിക്കൽ എന്ന അപാര സാധ്യത തിരിച്ചറിഞ്ഞു പ്രാവർത്തികമാക്കുന്നിടത്ത് അനീഷ എന്ന ശൗര്യത്തെ ചേർത്ത് പിടിച്ചൊന്ന് ഉമ്മ വെയ്ക്കാൻ തോന്നിപ്പോകും. ഉടൽത്തിറ അതിന്‍റെ ഏറ്റവും ശക്തമായ പെണ്‍നിലപാടിന് ഇവിടെ അടിവരയിടുന്നു.
സ്വപ്നങ്ങൾക്ക് ചിറകുകൾ മാത്രമല്ല , ചിറകിനൊപ്പം ആകാശവും സമ്മാനിക്കുമ്പോൾ പ്രണയം അപൂർവസുന്ദരമായ തലങ്ങളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. അച്ഛന്‍റെ തിരോധാനത്താൽ തകർന്നുപോയ, അനീഷാ സൈഗാൾ എന്ന കടുംവേനലിലേക്കാണ്, അഖിൽ എന്ന അദ്ധ്യാപകൻ പ്രണയത്തിന്‍റെ നനുത്ത ചാറ്റലായി പെയ്ത് നിറയുന്നത്. ജീവിതത്തിന്‍റെ നിറം മങ്ങിയ ചുവരുകളിൽ പ്രണയവർണങ്ങൾ കൊണ്ട് പുതിയ കനവുകൾ തുന്നിയൊരുക്കുകയും തളർന്നുവീണേക്കാവുന്ന ഇടങ്ങളിൽ നിന്ന് കൈപിടിച്ച് പ്രതീക്ഷകളുടെ പുതുലോകത്തേക്ക് ചേർത്ത് നിർത്തുകയും ചെയ്യുന്നു അയാള്‍. പക്ഷേ വിധിയുടെ നിയോഗം അവിടെയും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
ഇളവൂർ ശ്രീകുമാറിന്‍റെ ഉടൽത്തിറ എന്ന നോവല്‍ അവസാന പേജും വായിച്ചു മടക്കുമ്പോൾ, എന്തുകൊണ്ടോ രാഷ്ട്രീയനോവലിൽ നിന്ന് സ്ത്രീപക്ഷ നോവൽ എന്ന് തിരുത്തി വായിക്കേണ്ടി വരുന്നു. ഒരു സ്ത്രീ എങ്ങനെ ആവരുത് എന്നല്ല, എന്താവണം എന്ന് കരുത്തുറ്റ കഥാപാത്രങ്ങൾ കാണിച്ചു തരുമ്പോൾ, എഴുത്തുകാരന്‍റെ തീവ്രപ്രതിപക്ഷ ബഹുമാന സമീപനങ്ങളോട് തീർച്ചയായും ആദരവ് തോന്നുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഏറെ ആത്മസംതൃപ്തിയോടെ വായിച്ച “ഉടൽത്തിറ”യെ ഒരുപാട് സ്നേഹത്തോടെ എന്‍റെ ഇഷ്ടപുസ്തകങ്ങളിലേക്ക് ചേർത്ത് വെയ്ക്കുന്നു..

ഉടല്‍ത്തിറ
(നോവല്‍)
ഇളവൂര്‍ ശ്രീകുമാര്‍

elvoor sreekumar

littnow.com

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending