Connect with us

സാഹിത്യം

തന്തക്കിണറിലൂടെ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

ശുദ്ധതയുള്ള എഴുത്ത്, സത്യസന്ധത, നിർഭയത്വം, പ്രയോഗരീതി, പ്രമേയം ഈ സവിശേഷതകളോട് കൂടിയുള്ള എഴുത്താണ് പുതുതലമുറയുടെ എഴുത്തുകാരൻ. കെ. എസ്. രതീഷിന്റെ തന്തക്കിണർ എന്ന ഈ പുസ്തകത്തിൽ ഉള്ള കഥകളുടെ പ്രത്യേകത.മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലും മാസികകളിലുമായി പുറത്തിറങ്ങിയത് കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

‘സായകം ‘ ഒരു കുടുംബ പശ്ചാത്തലമുള്ള കഥയാണെങ്കിൽ നിർഭാഗ്യക്കുറികൾ കല്യാണ സംബന്ധമായ കഥയാണ്
. ” അപ്പൻ ഒരു ഫ്രീക്കൻ പയ്യന്റെ ബൈക്കിൽ നിന്നിറങ്ങി വരുന്നത് കണ്ട് കല്പനയും അനുരാഗും വരാന്തയിൽ അമ്പരന്നു നിന്നു.സായകം കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ വളയപ്പൻ കഥയിൽ ആദ്യമായി അവതരിക്കുന്നത് മകൻ അനുരാഗിന്റെയും മരുമകൾ കല്പനയിലൂടെയുമാണ്. തന്റെ പ്രീയപെട്ട ഭാര്യ മരിച്ചതിനു ശേഷമുള്ള മാറ്റങ്ങളും കഥാകൃത്ത് വളരെ ലളിതമായി കാണിച്ചിട്ടുണ്ട്.തന്റെ ഭാര്യയോട് പത്തുവർഷമായി മിണ്ടാതിരുന്ന അപ്പന്റെ പെട്ടെന്നുള്ള മാറ്റവും, അത് കാണുന്ന മകൻ അനുരാഗിന്റെ മാറ്റവും ഗംഭീരമായി തന്നെ കഥാകൃത്ത് എഴുതിയിട്ടുണ്ട്.
ഒരു സെക്രട്ടറി, കാമുകി മാർത്ത.ഇവരാണ് “എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ് “.തന്റെ കാമുകിയായ മാർത്തയോട് പാടുന്നീ പാട്ടും അത് കേട്ട് നാണിച്ചു നിൽക്കുന്ന മാർത്തയുമാണ് ഒന്നാം ഖണ്ഡികയിലെങ്കിൽ, തന്റെ ഫോണിൽ കാണുന്ന മയിലമ്മയുടെ മകന്റെ മരണവാർത്തയും മയിലമ്മയുടെ നിസ്സഹായവസ്ഥയുമാണ് രണ്ടാം ഖണ്ഡിക . മയിലമ്മയെയും കാമുകനായ സെക്രട്ടറിയുമായി മാർത്തയുടെ വീട്ടിലേക്ക് ചെല്ലുന്നതും, മരണപ്പുതപ്പിൽ കിടക്കുന്ന തന്റെ മകനെ നോക്കികാണുന്ന അമ്മയുടെ നൊമ്പരനിമിഷങ്ങളുമാണ് ഈ കഥയുടെ ആശയം.കഥയുടെ കൂടെ “എല്ലാരും ചൊല്ലണ് “എന്ന പാട്ടും നായകകഥാപാത്രമെന്ന പോലെ നിൽക്കുന്നുണ്ട്. നാണ -സങ്കട നിമിഷണങ്ങൾ ഈ പാട്ടു സമ്മാനിക്കുമ്പോഴും കഥയുടെ ആത്മാവ് അപ്പോഴും നിറഞ്ഞുനിൽകുന്നുണ്ട്.
തന്തക്കിണറിലെ മൂന്നാമത്തെ കഥയായ ‘കുറുമൂറിലെ മിച്ചഭൂമികൾ ‘ സലാം എന്ന യുവാവിന്റെ സ്വപങ്ങലൂടെയാണ് യാത്ര ചെയ്യുന്നത്.മറ്റൊരു കഥാപാത്രമായ പട്ടരുടെ കൂടെ ബാങ്കിൽ ഇരിക്കുന്ന പല ദിവാസ്വപ്നകളും കാണുന്നത് കാണാം.’പരമാവധി പണമെല്ലാം കുത്തിനിറച്ചു എത്രയും വേഗം വാനിലേക്ക് കയറ്റണം. ക്യാമറയിൽ മുഖം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണംവീട്ടിലെത്തിയാൽ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തു അലമാരയുടെ രഹസ്യ അറയിൽ ഒളിപ്പിക്കണം.ഈ വരികളിൽ നിന്നും കഥാനായകന്റെ ദിവാസ്വപ്നത്തിന്റെ വഴിയും വ്യക്തമാണ്.ഭയത്തെയും, ആഗ്രഹത്തെയും ഒരുപോലെ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിൽ കഥാകൃത്ത് നേരിട്ട് എത്തുന്ന ആദ്യകഥയാണ് ‘തന്തക്കിണർ ‘. പേര് പോലെ തന്നെ ഒരു കിണറിന്റെ ചരിത്രമാണ് കഥ പറയുന്നത്.
പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിപണിയാൻ ഒരുങ്ങുന്ന നായകനെയാണ് കഥയുടെ ആദ്യഭാഗത്ത്‌ കാണുന്നത്. അതിന്റെ കാരണം ഓർക്കുന്നതായും കാണിക്കുന്നു .ഭക്ഷണം കഴിക്കാൻ സമ്മതിക്കാത്ത മകനെ ഊക്കനൊരു തട്ട് തട്ടുന്നതും, കുട്ടിയുടെ നെറ്റി മേശയുടെ കണ്ണാടി വക്കിന് മുട്ടുന്നതും കഥാകൃത്ത് കാണിക്കുന്നുണ്ട്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകുന്നതും,കുട്ടിയുടെ അമ്മ മകനെ നിർബന്ധിപ്പിച്ചു തന്റെ അശ്രദ്ധയാണെന്ന് വരുത്തുന്നതും കാണാം. വൈകിട്ട് വീട്ടിലെത്തുന്ന കഥാനായകൻ ചോരമുങ്ങിയ മുണ്ട് കഴുകാനായി കിണറിനടുത്തേക്ക് പോകുന്നുണ്ട്. ആ കിണറിന്റെ കൈവരിയുടെ തണ്ട് ഒരു ടിപ്പറിന്റെ തട്ട്കൊണ്ട് മുറിഞ്ഞിട്ടുണ്ട്. അച്ഛൻ വെട്ടിയ ആ ‘തന്തകിണറി’ന്റെ പുതുക്കലിനെ കുറിച്ചുള്ള നായകന്റെ ആലോചനയാണ് തുടർന്ന്. ജോലിക്കാരുമായി ചേർന്ന് കിണർ വൃത്തിയാക്കുന്നതും. ഇരുമ്പുവല വെയ്ക്കുന്നതും കാണിച്ചിട്ടുണ്ട്. ഒടുവിൽ കപ്പി കൂടെ വച്ച ശേഷം കപ്പിയിൽ തൂങ്ങിയടുന്ന അച്ഛനും.
ഒരു മൃഗഡോക്ടറുടെ പെണ്ണ്കാണലിന്റെ പ്രത്യേകതയാണ് നിർഭാഗ്യക്കുറി ബ്രോക്കറിനോടപ്പം ചായ മോന്തി ഇരിക്കുന്ന വരനായ മൃഗഡോക്ടർ.
“പേര് “എന്ന് ചോദിക്കുന്നതും, അതിനുത്തരമായി “ഭാഗ്യ”എന്ന് പറയുമ്പോൾ മുറിച്ചുണ്ടിലൂടെ ‘ഫാ’എന്ന് കാറ്റുപോകുന്നതും കഥാകൃത്ത് രസകരമായി എഴുതിയിട്ടുണ്ട്. തനിക്ക് രണ്ട് പേരെ തന്നിട്ട്, ഇവരുടെ തള്ള നേരത്തെ അങ്ങ് പോയെന്നും അച്ഛൻ പറയുന്നുണ്ട്.അനിയത്തി ബാംഗ്ളൂരുവിലാണെന്നും പറയുന്നുണ്ട്.പെണ്ണ് കണ്ട് തീരുന്നവരെ തനിക്ക് വിധിക്കപ്പെട്ട അടുത്ത മുറിയിലെ ‘ബാംഗ്ലൂരു’വിൽ ഇരിക്കുന്ന അനുജത്തിയെ വരൻ തുറന്നിട്ട ജനൽ വഴി കാണുന്നുണ്ട്. തനിക്ക് വരുന്ന ആലോചനകൾ ഏല്ലാം അനുജത്തിയാണ് ‘കൊണ്ട്പോകാറ് ‘. അതുകൊണ്ട് ഈ തടവ്.അച്ഛനാണെങ്കിൽ ചേച്ചിയുടെ കല്യാണം കഴിഞ്ഞു മതി അനിയത്തിയുടെ എന്നാ വാശിയിലും.പതിവിന് വിപരീതമെന്ന പോലെ ഇവിടെ ചെക്കന് പെണ്ണിനേക്കാളും,പെണ്ണിന്റെ അനിയത്തിയേക്കാളും ഇഷ്ട്ടപെട്ടത് പുരയിടമാണ്. ഈ ഒരു കാരണത്താൽ കലാഹിച്ച ‘വധു’ഹോസ്റ്റലിൽ ചെല്ലുന്നു. തുടർന്ന് തന്റെ ‘കുഞ്ഞമ്മിണി’യെന്ന ഫേസ്ബുക്ക് പേജിൽ സ്വന്തം ‘ശരീരം വിട്ടുകൊണ്ട് ‘ സങ്കടവും ദേഷ്യവും തീർക്കുകയാണ്… കുഞ്ഞമ്മിണിയിൽ വരുന്ന ‘കൊന്നാൽ പാപം തിന്നാൽ തീരില്ല “എന്നാ കമന്റോടെ കഥ ‘അവസാനിക്കുന്നു ‘.
പെൺപടം അതാണ്‌ ‘പെൺപടം’.ഒരു സംഘടനരംഗമാണ് ആരാഭം. ചന്ദ്രന്റെ കഴുത്തിന് കുത്തിപിടിച്ചു മൊട്ടരാജു, ചന്ദ്രന്റെ, ബെൽറ്റിനിടിയിൽ ഒളിപ്പിച്ചു വച്ച ടാക്സി കാറിന്റെ താക്കോൽ വലിച്ചെടുക്കുന്നതും വട്ടിജോസ് എന്ന് പറഞ്ഞു എടുക്കുന്ന കാര്യം എഴുത്തുകാരൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്.പെട്ടെന്നൊരു കരച്ചിൽ കേട്ട് ജോസ് കാണുന്നത് ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ, മൊട്ടരാജുവിന്റെ തല, കൂടെ മണ്ണിൽ ‘വിട് വിട് വിട് ‘എന്ന് താളം പിടിക്കുന്ന കൈകളും. അവിടെ നിന്ന് തുടങ്ങുന്ന ഈ സിനിമ… സി.സുമതിയുടെ സംഘടനത്തിൽ, ജയയുടെ നിർമാണത്തിൽ, സ്മിത സംവിധാനം ചെയ്ത സിനിമ.. ഒന്നാന്തരം ‘പെൺപടം’…
“ഇന്നത്തെ പത്രത്തിൽ കായിക -വ്യവസായ വാർത്തകൾക്ക് വേണ്ടി ആകെ ഒറ്റപേജായിരുന്നു. റയോൻസിന് പുതുജീവൻ, ബ്രണ്ടൻ മക്കല്ലം വിരമിച്ചു. ഈ തലകെട്ടുകൾ ഞാൻ ഫോട്ടോയ്ക്ക് ഞങ്ങളുടെ ആ രഹസ്യഗ്രൂപ്പിലിട്ടു.”ഒരു വാക്യത്തിൽ പറഞ്ഞാൽ ആ ഗ്രൂപ്പാണ് “ബ്രണ്ടൻ മക്കൾ “. അതെ അത് തന്നെ.
കാടിന്റെ ഉള്ളിലെ റയോൺസ് ബംഗ്ലാവിലേക്ക് എത്തിയിട്ട് മാനേജരായി തൊള്ളയിരത്തി എഴുപത്തിയെട്ടിൽ എത്തിയ രണ്ട് മക്കളും സായിപ്പിന്റെ അഞ്ച് മക്കളുടെ കഥ. തന്റെ വീടോ നാടോ അംഗീകരിക്കാത്ത ബന്ധം,അവർ മുതിർന്നപ്പോൾ അംഗീകരിക്കുന്നു. അതിനായി ഉണ്ടാക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ബ്രണ്ടൻ മക്കൾസ്. മൂത്തവളുടെ പേര് സൂസൻ. അവളാണ് അഡ്മിൻ. താഴെ സാവി. അവളുടെ താഴെ ബ്രിട്ടോ. അതിനു താഴെയായി ആന്റോയും സാന്റോയും.
അഡ്മിനും മൂത്തതവളുമായ സൂസന്റെ മരണവും അതിനു പിന്നാലെയുള്ള ഒത്തുകൂടലും അതാണ്‌ കഥ. മരണവാർത്തയറിഞ്ഞ മറ്റു സഹോദരി -സഹോദരർ,’ബ്രണ്ടൻ മക്കൾസി’ൽ സ്മൈലിയായി തങ്ങളുടെ സങ്കടാവസ്ഥകളും ഇടുന്നുണ്ട്. ഗ്രൂപ്പിൽ വരുന്ന ‘സ്മൈലികളു’ടെയും സൂസന്റെ ജീവിതവും ഓർമ്മയുമാണ് ബ്രണ്ടൻ മക്കൾസ്.
ഒരു സിനിമാസ്റ്റൈൽ എഴുത്താണ് കെ എസ് രതീഷ് ‘ഭയമ്പുരാണ’ത്തിൽ കാഴ്ചവച്ചത്.കേന്ദ്രകഥാപാത്രമായ അമ്പുവും അട്ടിപേറിയുമാണ് ഈ സിനിമാകഥയിലെ നായകന്മാർ.അട്ടിപേറിന്റെ കൂടെയാണ് അമ്പുവിന്റെ ജീവിതം.അമ്പുവിന്റെ പ്രശ്നം നിറഞ്ഞ ജീവിതത്തിൽ ഇപ്പോൾ ഒരുകൂട്ടം ‘കിളുന്ത് ‘ ചെറുകന്മാരാണ് കൂടുതൽ പ്രശ്നം.കഞ്ചാവ് വലിക്കാനും ക്ലിപ്പുകൾ കണ്ട് കുത്തിവയ്ക്കാണ് അമ്പുവിന്റെ ഒറ്റമുറിയായിരുന്നു.കലിപ്പ് പിള്ളേരുടെ ജോയിന്റ് കുത്തിവയ്ക്കാനും കലിപ്പ് പിള്ളേരുടെ താവളം. ഇപ്പോൾ അവർ അതൊരു വീഡിയോയാക്കി സ്കൂളിൽ പറയും, നെറ്റിലിടും പോലീസിൽ കാണിക്കും എന്നൊക്കെ പറഞ്ഞു ഭീഷണി തുടങ്ങിയിരിക്കുകയാണ്.ഒടുവിൽ അവർ അറ്റകൈയെന്ന പോലെ ഒളിച്ചോടുകയാണ്.അവസാനം ഒരു ഗംഭീര ക്ലൈമാക്സോടെ ഈ സിനിമ അവസാനിക്കുന്നു.
ഏറെക്കുറെ എല്ലാവരുടെ ജീവിതം തന്നെയാണ് പട്ടിപങ്ക്. അവിടെ വഴക്കാലികളായ ഒരു ഭാര്യയും ഭർത്താവും. എഴുത്തുകാരനായ ഭർത്താവും, ഭാര്യയുമല്ലാതെ എണ്ണമില്ലാത്ത പ്രാവുകകളും, ഗപ്പികളും, വർണ്ണമീനുകളും, രണ്ട് ജോഡി കുരുവികളും, രണ്ട് പൂച്ചകളും പിന്നെ ട്രമ്പും. കഥാകൃത്ത് നേരിട്ട് എത്തുന്ന എഴുത്ത് എന്ന പ്രത്യേകത കൂടെ ഉണ്ട് ഈ കഥയ്ക്ക്.
‘ഇന്ന് തൊട്ടു ട്രമ്പിനുള്ള തീറ്റി നീ തന്നെ കൊടുക്കണം. എന്നെയത്തിന് വിളിക്കരുത്”എന്ന് തലയണയോട് പറയുന്ന ഭാര്യ,തന്റെ പുതിയ ഫോൺ നിലത്തിടുന്നുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പ് കാലം,അയാൾ തോൽക്കണം എന്ന് ലോകം മുഴുവനും പ്രാർത്ഥിക്കുന്ന നേരം, വീട്ടിലേക്കുള്ള ഇടവഴിയിൽ മീൻ വണ്ടി തട്ടിയിട്ട് പേരില്ലാത്ത തള്ളപട്ടിയുടെ മക്കളിൽ വെളുത്തതിനെയെടുത്തു ട്രമ്പെന്ന് പേരു ചൊല്ലി വിളിക്കുന്നു. ഒരു പക്ഷെ ഈ കഥയിലെ നായകൻ ട്രമ്പാണ്…. അതെ ട്രമ്പാണ്.. ട്രമ്പുമായുള്ള നടത്തമൊക്കെ ആസ്വദിക്കുന്ന, നായകന്റെ മുന്നിലേക്ക്‌ വീട്ടുകാരിൽ നിന്നായി വരുന്ന ”വിശേഷമൊന്നുമായില്ലേ” എന്ന സഹതാപകളിയാക്കലുകൾ എഴുത്തുകാരൻ ഓർക്കുന്നുണ്ട്. കഥയുടെ അവസാനം വഴക്കാലികളായ എഴുത്തുകാരനും ഭാര്യയും സ്നേഹിക്കുന്നതും അവരുടെ ‘ഇരട്ടക്കുട്ടികൾ ‘ട്രമ്പിനൊപ്പം ചെടിയിൽ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുകയും ചെയ്യുന്നു.
വ്യത്യസ്തമായ ഒരു ‘സുഹൃത്ത്‌ബന്ധക്കഥ’ അതാണ് ‘ഒറ്റാൾത്തെയ്യം’.സത്യത്തിൽ ഈ കഥ തുടങ്ങുന്നത് കഥയുടെ ആദ്യ ഭാഗത്തിന്റെ പകുതിയിൽ നിന്നാണ്. രണ്ട് വർഷം മുൻപുള്ള കഥയാണ് കഥാനായകൻ പറയുന്നത്. അന്നയാൾ ആ നഗരത്തിലെ ഒരു തീയറ്ററിൽ ടിക്കറ്റ് കീറാൻ നിൽക്കുന്ന കാലം.. ജീവിക്കാനായി സകലവേഷങ്ങളും കെട്ടി ഏതാണ്ട് കരപറ്റുമെന്ന് തോന്നിതുടങ്ങിയ സമയം.സർവ്വീസ് കമ്മീഷന്റെ മൂന്നോ നാലോ റാങ്ക്പട്ടികയിൽ സുരക്ഷിതമായ ഇടം.ജോലി ഉറപ്പിച്ച രണ്ടോ മൂന്നോ അഭിമുഖങ്ങൾ. ഉടനെ സർക്കാരിന്റെ ഭാഗമാകും എന്ന പ്രതീക്ഷയും ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും കണ്ട ആ കാലം.അങ്ങനെയുള്ള ദിവസങ്ങളിലാണ് ജോമിയെ അയാൾ കണ്ട് തുടങ്ങുന്നത്. പാതിരാപ്പടത്തിന് മാത്രം വരുന്ന ഒരു ‘പാതിരാപ്പടഭ്രാന്തൻ’. എല്ലാ ദിവസവുമുള്ള ആ ഷോയ്ക്ക് ശേഷമുള്ള അയാളുടെ ഉറക്കത്തിൽ നിന്നുണർത്താനുള്ള സെക്യൂരിറ്റിയുമായുള്ള ശ്രമത്തിൽ ചിലപ്പോൾ കഥാനായകനും ഉണ്ടാകാറുണ്ട്. എല്ലാ ദിവസവും ഒരേ സീറ്റിൽ മദ്യത്തിന്റെ മുഷിഞ്ഞു നാറുന്ന മണത്തിന്റെ കൂടെ അയാളുടെ വക ഒരു ക്ഷാമാപണവും.
തീയറ്ററിന്റെ സമരത്തിന്റെ ആ ദിവസം കഥാനായകൻ മനസ്സിലാക്കുന്നു, ആ ‘പാതിരാപ്പടഭ്രാന്തൻ’തന്റെ അയൽക്കാരനാണെന്ന്. അവിടെ നിന്നും തുടങ്ങുന്ന ഒരു ‘സുഹൃത്ത്‌ബന്ധത്തിന്റെ കഥ’യാണ് ഒറ്റാൾത്തെയ്യം’.
ആഴത്തിലുള്ള എഴുത്ത് ആവശ്യമായ ഈ കഥകളുടെ ഒരു ചെറുകണ്ണികകൾ മാത്രമെടുത്തു ചുരുങ്ങിയ വാക്കുകൾ കൊണ്ട് എഴുതിയ എഴുത്താണ് ‘തന്തക്കിണറി’നായുള്ള ഈ പുസ്തകനിരൂപണം.നർമ്മരസം ബന്ധപ്പെട്ട കഥകളാലും,നായകകേന്ദ്ര-നായികകേന്ദ്രവുമുള്ള കഥകളാലും ,കുടുംബപശ്ചാത്തലമുള്ളതുമായ കഥകളാലും ഈ പുസ്തകം നല്ലൊരു വായനാനുഭവം സമ്മാനിച്ചു കൊണ്ട് നിർത്തുന്നു…

littnow.com

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending