Connect with us

സാഹിത്യം

തന്തക്കിണറിലൂടെ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

ശുദ്ധതയുള്ള എഴുത്ത്, സത്യസന്ധത, നിർഭയത്വം, പ്രയോഗരീതി, പ്രമേയം ഈ സവിശേഷതകളോട് കൂടിയുള്ള എഴുത്താണ് പുതുതലമുറയുടെ എഴുത്തുകാരൻ. കെ. എസ്. രതീഷിന്റെ തന്തക്കിണർ എന്ന ഈ പുസ്തകത്തിൽ ഉള്ള കഥകളുടെ പ്രത്യേകത.മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലും മാസികകളിലുമായി പുറത്തിറങ്ങിയത് കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

‘സായകം ‘ ഒരു കുടുംബ പശ്ചാത്തലമുള്ള കഥയാണെങ്കിൽ നിർഭാഗ്യക്കുറികൾ കല്യാണ സംബന്ധമായ കഥയാണ്
. ” അപ്പൻ ഒരു ഫ്രീക്കൻ പയ്യന്റെ ബൈക്കിൽ നിന്നിറങ്ങി വരുന്നത് കണ്ട് കല്പനയും അനുരാഗും വരാന്തയിൽ അമ്പരന്നു നിന്നു.സായകം കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ വളയപ്പൻ കഥയിൽ ആദ്യമായി അവതരിക്കുന്നത് മകൻ അനുരാഗിന്റെയും മരുമകൾ കല്പനയിലൂടെയുമാണ്. തന്റെ പ്രീയപെട്ട ഭാര്യ മരിച്ചതിനു ശേഷമുള്ള മാറ്റങ്ങളും കഥാകൃത്ത് വളരെ ലളിതമായി കാണിച്ചിട്ടുണ്ട്.തന്റെ ഭാര്യയോട് പത്തുവർഷമായി മിണ്ടാതിരുന്ന അപ്പന്റെ പെട്ടെന്നുള്ള മാറ്റവും, അത് കാണുന്ന മകൻ അനുരാഗിന്റെ മാറ്റവും ഗംഭീരമായി തന്നെ കഥാകൃത്ത് എഴുതിയിട്ടുണ്ട്.
ഒരു സെക്രട്ടറി, കാമുകി മാർത്ത.ഇവരാണ് “എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ് “.തന്റെ കാമുകിയായ മാർത്തയോട് പാടുന്നീ പാട്ടും അത് കേട്ട് നാണിച്ചു നിൽക്കുന്ന മാർത്തയുമാണ് ഒന്നാം ഖണ്ഡികയിലെങ്കിൽ, തന്റെ ഫോണിൽ കാണുന്ന മയിലമ്മയുടെ മകന്റെ മരണവാർത്തയും മയിലമ്മയുടെ നിസ്സഹായവസ്ഥയുമാണ് രണ്ടാം ഖണ്ഡിക . മയിലമ്മയെയും കാമുകനായ സെക്രട്ടറിയുമായി മാർത്തയുടെ വീട്ടിലേക്ക് ചെല്ലുന്നതും, മരണപ്പുതപ്പിൽ കിടക്കുന്ന തന്റെ മകനെ നോക്കികാണുന്ന അമ്മയുടെ നൊമ്പരനിമിഷങ്ങളുമാണ് ഈ കഥയുടെ ആശയം.കഥയുടെ കൂടെ “എല്ലാരും ചൊല്ലണ് “എന്ന പാട്ടും നായകകഥാപാത്രമെന്ന പോലെ നിൽക്കുന്നുണ്ട്. നാണ -സങ്കട നിമിഷണങ്ങൾ ഈ പാട്ടു സമ്മാനിക്കുമ്പോഴും കഥയുടെ ആത്മാവ് അപ്പോഴും നിറഞ്ഞുനിൽകുന്നുണ്ട്.
തന്തക്കിണറിലെ മൂന്നാമത്തെ കഥയായ ‘കുറുമൂറിലെ മിച്ചഭൂമികൾ ‘ സലാം എന്ന യുവാവിന്റെ സ്വപങ്ങലൂടെയാണ് യാത്ര ചെയ്യുന്നത്.മറ്റൊരു കഥാപാത്രമായ പട്ടരുടെ കൂടെ ബാങ്കിൽ ഇരിക്കുന്ന പല ദിവാസ്വപ്നകളും കാണുന്നത് കാണാം.’പരമാവധി പണമെല്ലാം കുത്തിനിറച്ചു എത്രയും വേഗം വാനിലേക്ക് കയറ്റണം. ക്യാമറയിൽ മുഖം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണംവീട്ടിലെത്തിയാൽ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തു അലമാരയുടെ രഹസ്യ അറയിൽ ഒളിപ്പിക്കണം.ഈ വരികളിൽ നിന്നും കഥാനായകന്റെ ദിവാസ്വപ്നത്തിന്റെ വഴിയും വ്യക്തമാണ്.ഭയത്തെയും, ആഗ്രഹത്തെയും ഒരുപോലെ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിൽ കഥാകൃത്ത് നേരിട്ട് എത്തുന്ന ആദ്യകഥയാണ് ‘തന്തക്കിണർ ‘. പേര് പോലെ തന്നെ ഒരു കിണറിന്റെ ചരിത്രമാണ് കഥ പറയുന്നത്.
പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിപണിയാൻ ഒരുങ്ങുന്ന നായകനെയാണ് കഥയുടെ ആദ്യഭാഗത്ത്‌ കാണുന്നത്. അതിന്റെ കാരണം ഓർക്കുന്നതായും കാണിക്കുന്നു .ഭക്ഷണം കഴിക്കാൻ സമ്മതിക്കാത്ത മകനെ ഊക്കനൊരു തട്ട് തട്ടുന്നതും, കുട്ടിയുടെ നെറ്റി മേശയുടെ കണ്ണാടി വക്കിന് മുട്ടുന്നതും കഥാകൃത്ത് കാണിക്കുന്നുണ്ട്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകുന്നതും,കുട്ടിയുടെ അമ്മ മകനെ നിർബന്ധിപ്പിച്ചു തന്റെ അശ്രദ്ധയാണെന്ന് വരുത്തുന്നതും കാണാം. വൈകിട്ട് വീട്ടിലെത്തുന്ന കഥാനായകൻ ചോരമുങ്ങിയ മുണ്ട് കഴുകാനായി കിണറിനടുത്തേക്ക് പോകുന്നുണ്ട്. ആ കിണറിന്റെ കൈവരിയുടെ തണ്ട് ഒരു ടിപ്പറിന്റെ തട്ട്കൊണ്ട് മുറിഞ്ഞിട്ടുണ്ട്. അച്ഛൻ വെട്ടിയ ആ ‘തന്തകിണറി’ന്റെ പുതുക്കലിനെ കുറിച്ചുള്ള നായകന്റെ ആലോചനയാണ് തുടർന്ന്. ജോലിക്കാരുമായി ചേർന്ന് കിണർ വൃത്തിയാക്കുന്നതും. ഇരുമ്പുവല വെയ്ക്കുന്നതും കാണിച്ചിട്ടുണ്ട്. ഒടുവിൽ കപ്പി കൂടെ വച്ച ശേഷം കപ്പിയിൽ തൂങ്ങിയടുന്ന അച്ഛനും.
ഒരു മൃഗഡോക്ടറുടെ പെണ്ണ്കാണലിന്റെ പ്രത്യേകതയാണ് നിർഭാഗ്യക്കുറി ബ്രോക്കറിനോടപ്പം ചായ മോന്തി ഇരിക്കുന്ന വരനായ മൃഗഡോക്ടർ.
“പേര് “എന്ന് ചോദിക്കുന്നതും, അതിനുത്തരമായി “ഭാഗ്യ”എന്ന് പറയുമ്പോൾ മുറിച്ചുണ്ടിലൂടെ ‘ഫാ’എന്ന് കാറ്റുപോകുന്നതും കഥാകൃത്ത് രസകരമായി എഴുതിയിട്ടുണ്ട്. തനിക്ക് രണ്ട് പേരെ തന്നിട്ട്, ഇവരുടെ തള്ള നേരത്തെ അങ്ങ് പോയെന്നും അച്ഛൻ പറയുന്നുണ്ട്.അനിയത്തി ബാംഗ്ളൂരുവിലാണെന്നും പറയുന്നുണ്ട്.പെണ്ണ് കണ്ട് തീരുന്നവരെ തനിക്ക് വിധിക്കപ്പെട്ട അടുത്ത മുറിയിലെ ‘ബാംഗ്ലൂരു’വിൽ ഇരിക്കുന്ന അനുജത്തിയെ വരൻ തുറന്നിട്ട ജനൽ വഴി കാണുന്നുണ്ട്. തനിക്ക് വരുന്ന ആലോചനകൾ ഏല്ലാം അനുജത്തിയാണ് ‘കൊണ്ട്പോകാറ് ‘. അതുകൊണ്ട് ഈ തടവ്.അച്ഛനാണെങ്കിൽ ചേച്ചിയുടെ കല്യാണം കഴിഞ്ഞു മതി അനിയത്തിയുടെ എന്നാ വാശിയിലും.പതിവിന് വിപരീതമെന്ന പോലെ ഇവിടെ ചെക്കന് പെണ്ണിനേക്കാളും,പെണ്ണിന്റെ അനിയത്തിയേക്കാളും ഇഷ്ട്ടപെട്ടത് പുരയിടമാണ്. ഈ ഒരു കാരണത്താൽ കലാഹിച്ച ‘വധു’ഹോസ്റ്റലിൽ ചെല്ലുന്നു. തുടർന്ന് തന്റെ ‘കുഞ്ഞമ്മിണി’യെന്ന ഫേസ്ബുക്ക് പേജിൽ സ്വന്തം ‘ശരീരം വിട്ടുകൊണ്ട് ‘ സങ്കടവും ദേഷ്യവും തീർക്കുകയാണ്… കുഞ്ഞമ്മിണിയിൽ വരുന്ന ‘കൊന്നാൽ പാപം തിന്നാൽ തീരില്ല “എന്നാ കമന്റോടെ കഥ ‘അവസാനിക്കുന്നു ‘.
പെൺപടം അതാണ്‌ ‘പെൺപടം’.ഒരു സംഘടനരംഗമാണ് ആരാഭം. ചന്ദ്രന്റെ കഴുത്തിന് കുത്തിപിടിച്ചു മൊട്ടരാജു, ചന്ദ്രന്റെ, ബെൽറ്റിനിടിയിൽ ഒളിപ്പിച്ചു വച്ച ടാക്സി കാറിന്റെ താക്കോൽ വലിച്ചെടുക്കുന്നതും വട്ടിജോസ് എന്ന് പറഞ്ഞു എടുക്കുന്ന കാര്യം എഴുത്തുകാരൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്.പെട്ടെന്നൊരു കരച്ചിൽ കേട്ട് ജോസ് കാണുന്നത് ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ, മൊട്ടരാജുവിന്റെ തല, കൂടെ മണ്ണിൽ ‘വിട് വിട് വിട് ‘എന്ന് താളം പിടിക്കുന്ന കൈകളും. അവിടെ നിന്ന് തുടങ്ങുന്ന ഈ സിനിമ… സി.സുമതിയുടെ സംഘടനത്തിൽ, ജയയുടെ നിർമാണത്തിൽ, സ്മിത സംവിധാനം ചെയ്ത സിനിമ.. ഒന്നാന്തരം ‘പെൺപടം’…
“ഇന്നത്തെ പത്രത്തിൽ കായിക -വ്യവസായ വാർത്തകൾക്ക് വേണ്ടി ആകെ ഒറ്റപേജായിരുന്നു. റയോൻസിന് പുതുജീവൻ, ബ്രണ്ടൻ മക്കല്ലം വിരമിച്ചു. ഈ തലകെട്ടുകൾ ഞാൻ ഫോട്ടോയ്ക്ക് ഞങ്ങളുടെ ആ രഹസ്യഗ്രൂപ്പിലിട്ടു.”ഒരു വാക്യത്തിൽ പറഞ്ഞാൽ ആ ഗ്രൂപ്പാണ് “ബ്രണ്ടൻ മക്കൾ “. അതെ അത് തന്നെ.
കാടിന്റെ ഉള്ളിലെ റയോൺസ് ബംഗ്ലാവിലേക്ക് എത്തിയിട്ട് മാനേജരായി തൊള്ളയിരത്തി എഴുപത്തിയെട്ടിൽ എത്തിയ രണ്ട് മക്കളും സായിപ്പിന്റെ അഞ്ച് മക്കളുടെ കഥ. തന്റെ വീടോ നാടോ അംഗീകരിക്കാത്ത ബന്ധം,അവർ മുതിർന്നപ്പോൾ അംഗീകരിക്കുന്നു. അതിനായി ഉണ്ടാക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ബ്രണ്ടൻ മക്കൾസ്. മൂത്തവളുടെ പേര് സൂസൻ. അവളാണ് അഡ്മിൻ. താഴെ സാവി. അവളുടെ താഴെ ബ്രിട്ടോ. അതിനു താഴെയായി ആന്റോയും സാന്റോയും.
അഡ്മിനും മൂത്തതവളുമായ സൂസന്റെ മരണവും അതിനു പിന്നാലെയുള്ള ഒത്തുകൂടലും അതാണ്‌ കഥ. മരണവാർത്തയറിഞ്ഞ മറ്റു സഹോദരി -സഹോദരർ,’ബ്രണ്ടൻ മക്കൾസി’ൽ സ്മൈലിയായി തങ്ങളുടെ സങ്കടാവസ്ഥകളും ഇടുന്നുണ്ട്. ഗ്രൂപ്പിൽ വരുന്ന ‘സ്മൈലികളു’ടെയും സൂസന്റെ ജീവിതവും ഓർമ്മയുമാണ് ബ്രണ്ടൻ മക്കൾസ്.
ഒരു സിനിമാസ്റ്റൈൽ എഴുത്താണ് കെ എസ് രതീഷ് ‘ഭയമ്പുരാണ’ത്തിൽ കാഴ്ചവച്ചത്.കേന്ദ്രകഥാപാത്രമായ അമ്പുവും അട്ടിപേറിയുമാണ് ഈ സിനിമാകഥയിലെ നായകന്മാർ.അട്ടിപേറിന്റെ കൂടെയാണ് അമ്പുവിന്റെ ജീവിതം.അമ്പുവിന്റെ പ്രശ്നം നിറഞ്ഞ ജീവിതത്തിൽ ഇപ്പോൾ ഒരുകൂട്ടം ‘കിളുന്ത് ‘ ചെറുകന്മാരാണ് കൂടുതൽ പ്രശ്നം.കഞ്ചാവ് വലിക്കാനും ക്ലിപ്പുകൾ കണ്ട് കുത്തിവയ്ക്കാണ് അമ്പുവിന്റെ ഒറ്റമുറിയായിരുന്നു.കലിപ്പ് പിള്ളേരുടെ ജോയിന്റ് കുത്തിവയ്ക്കാനും കലിപ്പ് പിള്ളേരുടെ താവളം. ഇപ്പോൾ അവർ അതൊരു വീഡിയോയാക്കി സ്കൂളിൽ പറയും, നെറ്റിലിടും പോലീസിൽ കാണിക്കും എന്നൊക്കെ പറഞ്ഞു ഭീഷണി തുടങ്ങിയിരിക്കുകയാണ്.ഒടുവിൽ അവർ അറ്റകൈയെന്ന പോലെ ഒളിച്ചോടുകയാണ്.അവസാനം ഒരു ഗംഭീര ക്ലൈമാക്സോടെ ഈ സിനിമ അവസാനിക്കുന്നു.
ഏറെക്കുറെ എല്ലാവരുടെ ജീവിതം തന്നെയാണ് പട്ടിപങ്ക്. അവിടെ വഴക്കാലികളായ ഒരു ഭാര്യയും ഭർത്താവും. എഴുത്തുകാരനായ ഭർത്താവും, ഭാര്യയുമല്ലാതെ എണ്ണമില്ലാത്ത പ്രാവുകകളും, ഗപ്പികളും, വർണ്ണമീനുകളും, രണ്ട് ജോഡി കുരുവികളും, രണ്ട് പൂച്ചകളും പിന്നെ ട്രമ്പും. കഥാകൃത്ത് നേരിട്ട് എത്തുന്ന എഴുത്ത് എന്ന പ്രത്യേകത കൂടെ ഉണ്ട് ഈ കഥയ്ക്ക്.
‘ഇന്ന് തൊട്ടു ട്രമ്പിനുള്ള തീറ്റി നീ തന്നെ കൊടുക്കണം. എന്നെയത്തിന് വിളിക്കരുത്”എന്ന് തലയണയോട് പറയുന്ന ഭാര്യ,തന്റെ പുതിയ ഫോൺ നിലത്തിടുന്നുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പ് കാലം,അയാൾ തോൽക്കണം എന്ന് ലോകം മുഴുവനും പ്രാർത്ഥിക്കുന്ന നേരം, വീട്ടിലേക്കുള്ള ഇടവഴിയിൽ മീൻ വണ്ടി തട്ടിയിട്ട് പേരില്ലാത്ത തള്ളപട്ടിയുടെ മക്കളിൽ വെളുത്തതിനെയെടുത്തു ട്രമ്പെന്ന് പേരു ചൊല്ലി വിളിക്കുന്നു. ഒരു പക്ഷെ ഈ കഥയിലെ നായകൻ ട്രമ്പാണ്…. അതെ ട്രമ്പാണ്.. ട്രമ്പുമായുള്ള നടത്തമൊക്കെ ആസ്വദിക്കുന്ന, നായകന്റെ മുന്നിലേക്ക്‌ വീട്ടുകാരിൽ നിന്നായി വരുന്ന ”വിശേഷമൊന്നുമായില്ലേ” എന്ന സഹതാപകളിയാക്കലുകൾ എഴുത്തുകാരൻ ഓർക്കുന്നുണ്ട്. കഥയുടെ അവസാനം വഴക്കാലികളായ എഴുത്തുകാരനും ഭാര്യയും സ്നേഹിക്കുന്നതും അവരുടെ ‘ഇരട്ടക്കുട്ടികൾ ‘ട്രമ്പിനൊപ്പം ചെടിയിൽ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുകയും ചെയ്യുന്നു.
വ്യത്യസ്തമായ ഒരു ‘സുഹൃത്ത്‌ബന്ധക്കഥ’ അതാണ് ‘ഒറ്റാൾത്തെയ്യം’.സത്യത്തിൽ ഈ കഥ തുടങ്ങുന്നത് കഥയുടെ ആദ്യ ഭാഗത്തിന്റെ പകുതിയിൽ നിന്നാണ്. രണ്ട് വർഷം മുൻപുള്ള കഥയാണ് കഥാനായകൻ പറയുന്നത്. അന്നയാൾ ആ നഗരത്തിലെ ഒരു തീയറ്ററിൽ ടിക്കറ്റ് കീറാൻ നിൽക്കുന്ന കാലം.. ജീവിക്കാനായി സകലവേഷങ്ങളും കെട്ടി ഏതാണ്ട് കരപറ്റുമെന്ന് തോന്നിതുടങ്ങിയ സമയം.സർവ്വീസ് കമ്മീഷന്റെ മൂന്നോ നാലോ റാങ്ക്പട്ടികയിൽ സുരക്ഷിതമായ ഇടം.ജോലി ഉറപ്പിച്ച രണ്ടോ മൂന്നോ അഭിമുഖങ്ങൾ. ഉടനെ സർക്കാരിന്റെ ഭാഗമാകും എന്ന പ്രതീക്ഷയും ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും കണ്ട ആ കാലം.അങ്ങനെയുള്ള ദിവസങ്ങളിലാണ് ജോമിയെ അയാൾ കണ്ട് തുടങ്ങുന്നത്. പാതിരാപ്പടത്തിന് മാത്രം വരുന്ന ഒരു ‘പാതിരാപ്പടഭ്രാന്തൻ’. എല്ലാ ദിവസവുമുള്ള ആ ഷോയ്ക്ക് ശേഷമുള്ള അയാളുടെ ഉറക്കത്തിൽ നിന്നുണർത്താനുള്ള സെക്യൂരിറ്റിയുമായുള്ള ശ്രമത്തിൽ ചിലപ്പോൾ കഥാനായകനും ഉണ്ടാകാറുണ്ട്. എല്ലാ ദിവസവും ഒരേ സീറ്റിൽ മദ്യത്തിന്റെ മുഷിഞ്ഞു നാറുന്ന മണത്തിന്റെ കൂടെ അയാളുടെ വക ഒരു ക്ഷാമാപണവും.
തീയറ്ററിന്റെ സമരത്തിന്റെ ആ ദിവസം കഥാനായകൻ മനസ്സിലാക്കുന്നു, ആ ‘പാതിരാപ്പടഭ്രാന്തൻ’തന്റെ അയൽക്കാരനാണെന്ന്. അവിടെ നിന്നും തുടങ്ങുന്ന ഒരു ‘സുഹൃത്ത്‌ബന്ധത്തിന്റെ കഥ’യാണ് ഒറ്റാൾത്തെയ്യം’.
ആഴത്തിലുള്ള എഴുത്ത് ആവശ്യമായ ഈ കഥകളുടെ ഒരു ചെറുകണ്ണികകൾ മാത്രമെടുത്തു ചുരുങ്ങിയ വാക്കുകൾ കൊണ്ട് എഴുതിയ എഴുത്താണ് ‘തന്തക്കിണറി’നായുള്ള ഈ പുസ്തകനിരൂപണം.നർമ്മരസം ബന്ധപ്പെട്ട കഥകളാലും,നായകകേന്ദ്ര-നായികകേന്ദ്രവുമുള്ള കഥകളാലും ,കുടുംബപശ്ചാത്തലമുള്ളതുമായ കഥകളാലും ഈ പുസ്തകം നല്ലൊരു വായനാനുഭവം സമ്മാനിച്ചു കൊണ്ട് നിർത്തുന്നു…

littnow.com

littnowmagazine@gmail.com

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending