Connect with us

സാഹിത്യം

തന്തക്കിണറിലൂടെ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

ശുദ്ധതയുള്ള എഴുത്ത്, സത്യസന്ധത, നിർഭയത്വം, പ്രയോഗരീതി, പ്രമേയം ഈ സവിശേഷതകളോട് കൂടിയുള്ള എഴുത്താണ് പുതുതലമുറയുടെ എഴുത്തുകാരൻ. കെ. എസ്. രതീഷിന്റെ തന്തക്കിണർ എന്ന ഈ പുസ്തകത്തിൽ ഉള്ള കഥകളുടെ പ്രത്യേകത.മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലും മാസികകളിലുമായി പുറത്തിറങ്ങിയത് കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

‘സായകം ‘ ഒരു കുടുംബ പശ്ചാത്തലമുള്ള കഥയാണെങ്കിൽ നിർഭാഗ്യക്കുറികൾ കല്യാണ സംബന്ധമായ കഥയാണ്
. ” അപ്പൻ ഒരു ഫ്രീക്കൻ പയ്യന്റെ ബൈക്കിൽ നിന്നിറങ്ങി വരുന്നത് കണ്ട് കല്പനയും അനുരാഗും വരാന്തയിൽ അമ്പരന്നു നിന്നു.സായകം കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ വളയപ്പൻ കഥയിൽ ആദ്യമായി അവതരിക്കുന്നത് മകൻ അനുരാഗിന്റെയും മരുമകൾ കല്പനയിലൂടെയുമാണ്. തന്റെ പ്രീയപെട്ട ഭാര്യ മരിച്ചതിനു ശേഷമുള്ള മാറ്റങ്ങളും കഥാകൃത്ത് വളരെ ലളിതമായി കാണിച്ചിട്ടുണ്ട്.തന്റെ ഭാര്യയോട് പത്തുവർഷമായി മിണ്ടാതിരുന്ന അപ്പന്റെ പെട്ടെന്നുള്ള മാറ്റവും, അത് കാണുന്ന മകൻ അനുരാഗിന്റെ മാറ്റവും ഗംഭീരമായി തന്നെ കഥാകൃത്ത് എഴുതിയിട്ടുണ്ട്.
ഒരു സെക്രട്ടറി, കാമുകി മാർത്ത.ഇവരാണ് “എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ് “.തന്റെ കാമുകിയായ മാർത്തയോട് പാടുന്നീ പാട്ടും അത് കേട്ട് നാണിച്ചു നിൽക്കുന്ന മാർത്തയുമാണ് ഒന്നാം ഖണ്ഡികയിലെങ്കിൽ, തന്റെ ഫോണിൽ കാണുന്ന മയിലമ്മയുടെ മകന്റെ മരണവാർത്തയും മയിലമ്മയുടെ നിസ്സഹായവസ്ഥയുമാണ് രണ്ടാം ഖണ്ഡിക . മയിലമ്മയെയും കാമുകനായ സെക്രട്ടറിയുമായി മാർത്തയുടെ വീട്ടിലേക്ക് ചെല്ലുന്നതും, മരണപ്പുതപ്പിൽ കിടക്കുന്ന തന്റെ മകനെ നോക്കികാണുന്ന അമ്മയുടെ നൊമ്പരനിമിഷങ്ങളുമാണ് ഈ കഥയുടെ ആശയം.കഥയുടെ കൂടെ “എല്ലാരും ചൊല്ലണ് “എന്ന പാട്ടും നായകകഥാപാത്രമെന്ന പോലെ നിൽക്കുന്നുണ്ട്. നാണ -സങ്കട നിമിഷണങ്ങൾ ഈ പാട്ടു സമ്മാനിക്കുമ്പോഴും കഥയുടെ ആത്മാവ് അപ്പോഴും നിറഞ്ഞുനിൽകുന്നുണ്ട്.
തന്തക്കിണറിലെ മൂന്നാമത്തെ കഥയായ ‘കുറുമൂറിലെ മിച്ചഭൂമികൾ ‘ സലാം എന്ന യുവാവിന്റെ സ്വപങ്ങലൂടെയാണ് യാത്ര ചെയ്യുന്നത്.മറ്റൊരു കഥാപാത്രമായ പട്ടരുടെ കൂടെ ബാങ്കിൽ ഇരിക്കുന്ന പല ദിവാസ്വപ്നകളും കാണുന്നത് കാണാം.’പരമാവധി പണമെല്ലാം കുത്തിനിറച്ചു എത്രയും വേഗം വാനിലേക്ക് കയറ്റണം. ക്യാമറയിൽ മുഖം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണംവീട്ടിലെത്തിയാൽ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തു അലമാരയുടെ രഹസ്യ അറയിൽ ഒളിപ്പിക്കണം.ഈ വരികളിൽ നിന്നും കഥാനായകന്റെ ദിവാസ്വപ്നത്തിന്റെ വഴിയും വ്യക്തമാണ്.ഭയത്തെയും, ആഗ്രഹത്തെയും ഒരുപോലെ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിൽ കഥാകൃത്ത് നേരിട്ട് എത്തുന്ന ആദ്യകഥയാണ് ‘തന്തക്കിണർ ‘. പേര് പോലെ തന്നെ ഒരു കിണറിന്റെ ചരിത്രമാണ് കഥ പറയുന്നത്.
പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിപണിയാൻ ഒരുങ്ങുന്ന നായകനെയാണ് കഥയുടെ ആദ്യഭാഗത്ത്‌ കാണുന്നത്. അതിന്റെ കാരണം ഓർക്കുന്നതായും കാണിക്കുന്നു .ഭക്ഷണം കഴിക്കാൻ സമ്മതിക്കാത്ത മകനെ ഊക്കനൊരു തട്ട് തട്ടുന്നതും, കുട്ടിയുടെ നെറ്റി മേശയുടെ കണ്ണാടി വക്കിന് മുട്ടുന്നതും കഥാകൃത്ത് കാണിക്കുന്നുണ്ട്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകുന്നതും,കുട്ടിയുടെ അമ്മ മകനെ നിർബന്ധിപ്പിച്ചു തന്റെ അശ്രദ്ധയാണെന്ന് വരുത്തുന്നതും കാണാം. വൈകിട്ട് വീട്ടിലെത്തുന്ന കഥാനായകൻ ചോരമുങ്ങിയ മുണ്ട് കഴുകാനായി കിണറിനടുത്തേക്ക് പോകുന്നുണ്ട്. ആ കിണറിന്റെ കൈവരിയുടെ തണ്ട് ഒരു ടിപ്പറിന്റെ തട്ട്കൊണ്ട് മുറിഞ്ഞിട്ടുണ്ട്. അച്ഛൻ വെട്ടിയ ആ ‘തന്തകിണറി’ന്റെ പുതുക്കലിനെ കുറിച്ചുള്ള നായകന്റെ ആലോചനയാണ് തുടർന്ന്. ജോലിക്കാരുമായി ചേർന്ന് കിണർ വൃത്തിയാക്കുന്നതും. ഇരുമ്പുവല വെയ്ക്കുന്നതും കാണിച്ചിട്ടുണ്ട്. ഒടുവിൽ കപ്പി കൂടെ വച്ച ശേഷം കപ്പിയിൽ തൂങ്ങിയടുന്ന അച്ഛനും.
ഒരു മൃഗഡോക്ടറുടെ പെണ്ണ്കാണലിന്റെ പ്രത്യേകതയാണ് നിർഭാഗ്യക്കുറി ബ്രോക്കറിനോടപ്പം ചായ മോന്തി ഇരിക്കുന്ന വരനായ മൃഗഡോക്ടർ.
“പേര് “എന്ന് ചോദിക്കുന്നതും, അതിനുത്തരമായി “ഭാഗ്യ”എന്ന് പറയുമ്പോൾ മുറിച്ചുണ്ടിലൂടെ ‘ഫാ’എന്ന് കാറ്റുപോകുന്നതും കഥാകൃത്ത് രസകരമായി എഴുതിയിട്ടുണ്ട്. തനിക്ക് രണ്ട് പേരെ തന്നിട്ട്, ഇവരുടെ തള്ള നേരത്തെ അങ്ങ് പോയെന്നും അച്ഛൻ പറയുന്നുണ്ട്.അനിയത്തി ബാംഗ്ളൂരുവിലാണെന്നും പറയുന്നുണ്ട്.പെണ്ണ് കണ്ട് തീരുന്നവരെ തനിക്ക് വിധിക്കപ്പെട്ട അടുത്ത മുറിയിലെ ‘ബാംഗ്ലൂരു’വിൽ ഇരിക്കുന്ന അനുജത്തിയെ വരൻ തുറന്നിട്ട ജനൽ വഴി കാണുന്നുണ്ട്. തനിക്ക് വരുന്ന ആലോചനകൾ ഏല്ലാം അനുജത്തിയാണ് ‘കൊണ്ട്പോകാറ് ‘. അതുകൊണ്ട് ഈ തടവ്.അച്ഛനാണെങ്കിൽ ചേച്ചിയുടെ കല്യാണം കഴിഞ്ഞു മതി അനിയത്തിയുടെ എന്നാ വാശിയിലും.പതിവിന് വിപരീതമെന്ന പോലെ ഇവിടെ ചെക്കന് പെണ്ണിനേക്കാളും,പെണ്ണിന്റെ അനിയത്തിയേക്കാളും ഇഷ്ട്ടപെട്ടത് പുരയിടമാണ്. ഈ ഒരു കാരണത്താൽ കലാഹിച്ച ‘വധു’ഹോസ്റ്റലിൽ ചെല്ലുന്നു. തുടർന്ന് തന്റെ ‘കുഞ്ഞമ്മിണി’യെന്ന ഫേസ്ബുക്ക് പേജിൽ സ്വന്തം ‘ശരീരം വിട്ടുകൊണ്ട് ‘ സങ്കടവും ദേഷ്യവും തീർക്കുകയാണ്… കുഞ്ഞമ്മിണിയിൽ വരുന്ന ‘കൊന്നാൽ പാപം തിന്നാൽ തീരില്ല “എന്നാ കമന്റോടെ കഥ ‘അവസാനിക്കുന്നു ‘.
പെൺപടം അതാണ്‌ ‘പെൺപടം’.ഒരു സംഘടനരംഗമാണ് ആരാഭം. ചന്ദ്രന്റെ കഴുത്തിന് കുത്തിപിടിച്ചു മൊട്ടരാജു, ചന്ദ്രന്റെ, ബെൽറ്റിനിടിയിൽ ഒളിപ്പിച്ചു വച്ച ടാക്സി കാറിന്റെ താക്കോൽ വലിച്ചെടുക്കുന്നതും വട്ടിജോസ് എന്ന് പറഞ്ഞു എടുക്കുന്ന കാര്യം എഴുത്തുകാരൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്.പെട്ടെന്നൊരു കരച്ചിൽ കേട്ട് ജോസ് കാണുന്നത് ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ, മൊട്ടരാജുവിന്റെ തല, കൂടെ മണ്ണിൽ ‘വിട് വിട് വിട് ‘എന്ന് താളം പിടിക്കുന്ന കൈകളും. അവിടെ നിന്ന് തുടങ്ങുന്ന ഈ സിനിമ… സി.സുമതിയുടെ സംഘടനത്തിൽ, ജയയുടെ നിർമാണത്തിൽ, സ്മിത സംവിധാനം ചെയ്ത സിനിമ.. ഒന്നാന്തരം ‘പെൺപടം’…
“ഇന്നത്തെ പത്രത്തിൽ കായിക -വ്യവസായ വാർത്തകൾക്ക് വേണ്ടി ആകെ ഒറ്റപേജായിരുന്നു. റയോൻസിന് പുതുജീവൻ, ബ്രണ്ടൻ മക്കല്ലം വിരമിച്ചു. ഈ തലകെട്ടുകൾ ഞാൻ ഫോട്ടോയ്ക്ക് ഞങ്ങളുടെ ആ രഹസ്യഗ്രൂപ്പിലിട്ടു.”ഒരു വാക്യത്തിൽ പറഞ്ഞാൽ ആ ഗ്രൂപ്പാണ് “ബ്രണ്ടൻ മക്കൾ “. അതെ അത് തന്നെ.
കാടിന്റെ ഉള്ളിലെ റയോൺസ് ബംഗ്ലാവിലേക്ക് എത്തിയിട്ട് മാനേജരായി തൊള്ളയിരത്തി എഴുപത്തിയെട്ടിൽ എത്തിയ രണ്ട് മക്കളും സായിപ്പിന്റെ അഞ്ച് മക്കളുടെ കഥ. തന്റെ വീടോ നാടോ അംഗീകരിക്കാത്ത ബന്ധം,അവർ മുതിർന്നപ്പോൾ അംഗീകരിക്കുന്നു. അതിനായി ഉണ്ടാക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ബ്രണ്ടൻ മക്കൾസ്. മൂത്തവളുടെ പേര് സൂസൻ. അവളാണ് അഡ്മിൻ. താഴെ സാവി. അവളുടെ താഴെ ബ്രിട്ടോ. അതിനു താഴെയായി ആന്റോയും സാന്റോയും.
അഡ്മിനും മൂത്തതവളുമായ സൂസന്റെ മരണവും അതിനു പിന്നാലെയുള്ള ഒത്തുകൂടലും അതാണ്‌ കഥ. മരണവാർത്തയറിഞ്ഞ മറ്റു സഹോദരി -സഹോദരർ,’ബ്രണ്ടൻ മക്കൾസി’ൽ സ്മൈലിയായി തങ്ങളുടെ സങ്കടാവസ്ഥകളും ഇടുന്നുണ്ട്. ഗ്രൂപ്പിൽ വരുന്ന ‘സ്മൈലികളു’ടെയും സൂസന്റെ ജീവിതവും ഓർമ്മയുമാണ് ബ്രണ്ടൻ മക്കൾസ്.
ഒരു സിനിമാസ്റ്റൈൽ എഴുത്താണ് കെ എസ് രതീഷ് ‘ഭയമ്പുരാണ’ത്തിൽ കാഴ്ചവച്ചത്.കേന്ദ്രകഥാപാത്രമായ അമ്പുവും അട്ടിപേറിയുമാണ് ഈ സിനിമാകഥയിലെ നായകന്മാർ.അട്ടിപേറിന്റെ കൂടെയാണ് അമ്പുവിന്റെ ജീവിതം.അമ്പുവിന്റെ പ്രശ്നം നിറഞ്ഞ ജീവിതത്തിൽ ഇപ്പോൾ ഒരുകൂട്ടം ‘കിളുന്ത് ‘ ചെറുകന്മാരാണ് കൂടുതൽ പ്രശ്നം.കഞ്ചാവ് വലിക്കാനും ക്ലിപ്പുകൾ കണ്ട് കുത്തിവയ്ക്കാണ് അമ്പുവിന്റെ ഒറ്റമുറിയായിരുന്നു.കലിപ്പ് പിള്ളേരുടെ ജോയിന്റ് കുത്തിവയ്ക്കാനും കലിപ്പ് പിള്ളേരുടെ താവളം. ഇപ്പോൾ അവർ അതൊരു വീഡിയോയാക്കി സ്കൂളിൽ പറയും, നെറ്റിലിടും പോലീസിൽ കാണിക്കും എന്നൊക്കെ പറഞ്ഞു ഭീഷണി തുടങ്ങിയിരിക്കുകയാണ്.ഒടുവിൽ അവർ അറ്റകൈയെന്ന പോലെ ഒളിച്ചോടുകയാണ്.അവസാനം ഒരു ഗംഭീര ക്ലൈമാക്സോടെ ഈ സിനിമ അവസാനിക്കുന്നു.
ഏറെക്കുറെ എല്ലാവരുടെ ജീവിതം തന്നെയാണ് പട്ടിപങ്ക്. അവിടെ വഴക്കാലികളായ ഒരു ഭാര്യയും ഭർത്താവും. എഴുത്തുകാരനായ ഭർത്താവും, ഭാര്യയുമല്ലാതെ എണ്ണമില്ലാത്ത പ്രാവുകകളും, ഗപ്പികളും, വർണ്ണമീനുകളും, രണ്ട് ജോഡി കുരുവികളും, രണ്ട് പൂച്ചകളും പിന്നെ ട്രമ്പും. കഥാകൃത്ത് നേരിട്ട് എത്തുന്ന എഴുത്ത് എന്ന പ്രത്യേകത കൂടെ ഉണ്ട് ഈ കഥയ്ക്ക്.
‘ഇന്ന് തൊട്ടു ട്രമ്പിനുള്ള തീറ്റി നീ തന്നെ കൊടുക്കണം. എന്നെയത്തിന് വിളിക്കരുത്”എന്ന് തലയണയോട് പറയുന്ന ഭാര്യ,തന്റെ പുതിയ ഫോൺ നിലത്തിടുന്നുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പ് കാലം,അയാൾ തോൽക്കണം എന്ന് ലോകം മുഴുവനും പ്രാർത്ഥിക്കുന്ന നേരം, വീട്ടിലേക്കുള്ള ഇടവഴിയിൽ മീൻ വണ്ടി തട്ടിയിട്ട് പേരില്ലാത്ത തള്ളപട്ടിയുടെ മക്കളിൽ വെളുത്തതിനെയെടുത്തു ട്രമ്പെന്ന് പേരു ചൊല്ലി വിളിക്കുന്നു. ഒരു പക്ഷെ ഈ കഥയിലെ നായകൻ ട്രമ്പാണ്…. അതെ ട്രമ്പാണ്.. ട്രമ്പുമായുള്ള നടത്തമൊക്കെ ആസ്വദിക്കുന്ന, നായകന്റെ മുന്നിലേക്ക്‌ വീട്ടുകാരിൽ നിന്നായി വരുന്ന ”വിശേഷമൊന്നുമായില്ലേ” എന്ന സഹതാപകളിയാക്കലുകൾ എഴുത്തുകാരൻ ഓർക്കുന്നുണ്ട്. കഥയുടെ അവസാനം വഴക്കാലികളായ എഴുത്തുകാരനും ഭാര്യയും സ്നേഹിക്കുന്നതും അവരുടെ ‘ഇരട്ടക്കുട്ടികൾ ‘ട്രമ്പിനൊപ്പം ചെടിയിൽ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുകയും ചെയ്യുന്നു.
വ്യത്യസ്തമായ ഒരു ‘സുഹൃത്ത്‌ബന്ധക്കഥ’ അതാണ് ‘ഒറ്റാൾത്തെയ്യം’.സത്യത്തിൽ ഈ കഥ തുടങ്ങുന്നത് കഥയുടെ ആദ്യ ഭാഗത്തിന്റെ പകുതിയിൽ നിന്നാണ്. രണ്ട് വർഷം മുൻപുള്ള കഥയാണ് കഥാനായകൻ പറയുന്നത്. അന്നയാൾ ആ നഗരത്തിലെ ഒരു തീയറ്ററിൽ ടിക്കറ്റ് കീറാൻ നിൽക്കുന്ന കാലം.. ജീവിക്കാനായി സകലവേഷങ്ങളും കെട്ടി ഏതാണ്ട് കരപറ്റുമെന്ന് തോന്നിതുടങ്ങിയ സമയം.സർവ്വീസ് കമ്മീഷന്റെ മൂന്നോ നാലോ റാങ്ക്പട്ടികയിൽ സുരക്ഷിതമായ ഇടം.ജോലി ഉറപ്പിച്ച രണ്ടോ മൂന്നോ അഭിമുഖങ്ങൾ. ഉടനെ സർക്കാരിന്റെ ഭാഗമാകും എന്ന പ്രതീക്ഷയും ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും കണ്ട ആ കാലം.അങ്ങനെയുള്ള ദിവസങ്ങളിലാണ് ജോമിയെ അയാൾ കണ്ട് തുടങ്ങുന്നത്. പാതിരാപ്പടത്തിന് മാത്രം വരുന്ന ഒരു ‘പാതിരാപ്പടഭ്രാന്തൻ’. എല്ലാ ദിവസവുമുള്ള ആ ഷോയ്ക്ക് ശേഷമുള്ള അയാളുടെ ഉറക്കത്തിൽ നിന്നുണർത്താനുള്ള സെക്യൂരിറ്റിയുമായുള്ള ശ്രമത്തിൽ ചിലപ്പോൾ കഥാനായകനും ഉണ്ടാകാറുണ്ട്. എല്ലാ ദിവസവും ഒരേ സീറ്റിൽ മദ്യത്തിന്റെ മുഷിഞ്ഞു നാറുന്ന മണത്തിന്റെ കൂടെ അയാളുടെ വക ഒരു ക്ഷാമാപണവും.
തീയറ്ററിന്റെ സമരത്തിന്റെ ആ ദിവസം കഥാനായകൻ മനസ്സിലാക്കുന്നു, ആ ‘പാതിരാപ്പടഭ്രാന്തൻ’തന്റെ അയൽക്കാരനാണെന്ന്. അവിടെ നിന്നും തുടങ്ങുന്ന ഒരു ‘സുഹൃത്ത്‌ബന്ധത്തിന്റെ കഥ’യാണ് ഒറ്റാൾത്തെയ്യം’.
ആഴത്തിലുള്ള എഴുത്ത് ആവശ്യമായ ഈ കഥകളുടെ ഒരു ചെറുകണ്ണികകൾ മാത്രമെടുത്തു ചുരുങ്ങിയ വാക്കുകൾ കൊണ്ട് എഴുതിയ എഴുത്താണ് ‘തന്തക്കിണറി’നായുള്ള ഈ പുസ്തകനിരൂപണം.നർമ്മരസം ബന്ധപ്പെട്ട കഥകളാലും,നായകകേന്ദ്ര-നായികകേന്ദ്രവുമുള്ള കഥകളാലും ,കുടുംബപശ്ചാത്തലമുള്ളതുമായ കഥകളാലും ഈ പുസ്തകം നല്ലൊരു വായനാനുഭവം സമ്മാനിച്ചു കൊണ്ട് നിർത്തുന്നു…

littnow.com

littnowmagazine@gmail.com

കഥ

വാഹസം

Published

on

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…

നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.

തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….

കഥയുടെ പിന്നാമ്പുറം ………..

സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.

സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.

സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…

അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.

ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..

മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….

ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….

അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?

അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..

മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….

മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …

വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..

മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….

ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!

വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …

അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….

വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..

വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….

ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….

എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..

കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….

ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …

പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …

വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .

ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….

ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ്‌ തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..

അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..

നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………

അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..

littnow.com

design: Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

പെണ്ണ് ചത്ത എഴുത്തുകാരൻ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക്‌ വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക്‌ വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ്‌ ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”

littnow.com

design Sajjayakumar proam

littnowmagazine@gmail.com

Continue Reading

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

Trending