Connect with us

കവിത

കളിവീണ

Published

on

സിന്ധു പി വി

ഉത്സവ പറമ്പിൽ
കളിവീണ പാടുമ്പോൾ
വയലിൽ
വായനക്കാരന്റെ വിരലിൽ
ഒറ്റക്കമ്പിയിലെ
മുളനാരിൽ നിന്നു്
ലതാ മങ്കേഷ്കറും
സൈഗാളും
മുഹമ്മദ് റാഫിയും കിഷോർ കുമാറും
ഹിന്ദിഗാനം പെയ്യിക്കുമായിരുന്നു.

അച്ഛന്റെ കൈ വിരലിൽ
സഡൻ ബ്രേക്കിട്ട്
കളിവീണക്കാരന് മുന്നിൽ മടിയൻ
കള്ളപ്പയ്യിനെപ്പോൽ
ഒറ്റ നിൽപ്പായിരുന്നു.

കളിവീണക്കാരന്റെ വിരൽ തുമ്പിൽ
ഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും
മോനതിൽ തൊട്ടാൽ
ചട്ടിയിൽ കെട്ടിയ ഒറ്റക്കമ്പി ഈറ്റയോട് വഴക്കിടുമെന്നും
അച്ഛൻ പറയുമായിരുന്നു.

ഏങ്ങിയേങ്ങിക്കരഞ്ഞു്
ശ്വാസം നിലക്കാൻ നേരം
ഇരുപത്തിയഞ്ച് കാശിന് കളിവീണ വാങ്ങും.

എത്ര വായിച്ചാലും
നിശ്ശബ്ദതയ്ക്ക് വിള്ളലേൽപ്പിക്കാതെ
വീണ മൗനത്തിലാഴും.

സോജാ രാജകുമാരി
വീണക്കാരന്റെ വിരലുകൾക്കിടയിൽ ഒളിച്ചിരിക്കും.

അച്ഛന്റെ പരിഹാസ
ചിരിക്കൊടുവിൽ
വീണ സമാധിയാവും

ഉത്സവ പറമ്പിൽ
അപ്പോഴും
കിഷോറും
റാഫിയും സൈഗാളും
ലതയും മത്സരിച്ച്
പാടുന്നുണ്ടാകും.

littnow

illustration saajo panayamkod

design sajjayakumar

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading
1 Comment

1 Comment

  1. പ്രകാശൻ കത്തറ

    February 13, 2022 at 1:57 am

    കളി വീണ നന്നായി. നിഷ്കളങ്ക ബാല്യത്തിന്റെ കുസൃതികൾക്കിടയിൽ ഒളിച്ചിരിക്കുന്നു സൈഗാള്യം റാഫിയും പിന്നെ കവയിത്രിയും. അഭിനന്ദനങ്ങൾ

You must be logged in to post a comment Login

Leave a Reply

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending