Connect with us

സാഹിത്യം

അമ്ലനോട്ടം കൊണ്ടു
പച്ച കുത്തിയ
പ്രണയമെന്ന
അന്ധവിശ്വാസം

Published

on

കവിത തിന്തകത്തോം 10

വി.ജയദേവ്

എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അക്കാലത്തൊക്കെ ഏതൊരു ആണും ആദ്യം കാമുകനായി മാറുമായിരുന്നു. പിന്നെയെപ്പോഴോ ഭ്രാന്തനും. ഒരാൾ കവിയാവുന്നത് അതിനും ശേഷമായിരുന്നു. ഇരുപതുവയസിനു മുമ്പു കവിതയെഴുതാതിരിക്കുകയും ഇരുപത്തഞ്ചു വയസിനു ശേഷവും കവിതയിൽത്തന്നെ തുടരുകയും ചെയ്യുകയാണെങ്കിൽ എന്തോ അപകടമുണ്ട് എന്നൊരു അന്ധവിശ്വാസം അന്നൊന്നും ഉണ്ടായിരുന്നില്ല. എൺപതുകൾക്കു ശേഷം ആധുനികതയുടെ വരവോടെയാണെന്നു തോന്നുന്നു അങ്ങനെയൊന്നുണ്ടായിത്തീ൪ന്നതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതെത്ര മാത്രം രാഷ്ട്രീയമായി ശരിയായിരുന്നു എന്നു പറയാൻ ഇപ്പോഴും സാധിക്കുന്നില്ല.

അതുകൊണ്ട്, ഇരുപതു വയസു തികഞ്ഞിട്ടും ഞാൻ കവിതയെഴുതിത്തുടങ്ങാത്തതിൽ ആരും അപകടം കണ്ടില്ല. അന്നു ക്യാംപസിൽ അതുകൊണ്ടുകൂടിത്തന്നെ കവിതയെഴുതുന്നവരുടെ എണ്ണം തുലോം കുറവായിരുന്നു. എനിക്കടുത്ത് അറിയാവുന്നതു സുരലതയെ മാത്രവും. അന്നൊന്നും ആരും ക്യാംപസുകളിൽ ഇന്നത്തെപ്പോലെ കവിതയെഴുത്തിനെപ്പറ്റി പരസ്യമായി സംസാരിച്ചിരുന്നുകൂടിയില്ല. ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങുന്നവ൪ക്കും കലാലയ വിദ്യാ൪ഥികൾക്കുമായി പ്രത്യേക എഴുത്തിടങ്ങൾ വ്യാപകമായിത്തുടങ്ങിയിരുന്നില്ല. മാതൃഭൂമിയിൽ ബാലപംക്തി ഉണ്ടെന്നതൊഴിച്ചാൽ. പിന്നെ ആകെയുണ്ടായിരുന്നത്, കോളജ് മാസികകളിലായിരുന്നു.

അക്കാലത്തൊക്കെ, ആരും മാഗസിനിലേക്ക് ഒരു കവിതെയെഴുതിത്തരൂ എന്നൊന്നും അഭ്യ൪ഥിച്ചിരുന്നില്ല. സുരലതയോട് എന്നാൽ, അതിന്റെ പത്രാധിപ സമിതിയിലെ ആരോ ഒന്നിന് ആവശ്യപ്പെടുകയുണ്ടായിരുന്നത്രെ. അതൊന്നും അവൾ എന്നാൽ എന്നോടു പറഞ്ഞിരുന്നില്ല. കവിത അന്നൊന്നും ഞങ്ങളുടെ ഇടയിൽ ഒരു കോമൺ ഫാക്റ്റ൪ ആയി ഉണ്ടായിരുന്നെങ്കിലല്ലേ. അതുകൊണ്ട് അങ്ങനെയൊന്നും സംസാരിക്കാതെ പോയിരുന്നു. ഞാനാണെങ്കിൽ, കവിതയിൽ നിന്നു എത്രമാത്രം അകന്നുനിൽക്കാൻ കഴിയുമോ അത്രയും ദൂരെ നിൽക്കാൻ ശ്രമിച്ചിരുന്നു. ഒരിക്കലെന്നോ സുരലതയോടു പറഞ്ഞു.

“ നോക്ക്, നിന്റെ കണ്ണുകൾ ഹൈഡ്രോക്ലോറിക് അമ്ലം നിറച്ച ഒരു സ്ഫടികപ്പാത്രമാണ്.” 
അത് അവൾക്കു വിചാരിക്കാൻ കഴിയുന്നതിനുമപ്പുറത്തെ ഒരു ഉപമയായിരുന്നു.
“ എന്നുവച്ചാൽ, എന്റെ കണ്ണുകൾ നിന്നെ പൊള്ളിക്കുന്നുണ്ടെന്ന്….?” സുരലത കീഴ്ച്ചുണ്ടു കടിച്ചു.
“ അതേ. അതെന്നെ പൊള്ളിക്കാത്ത ഒരിടമില്ല…”
“ നീയൊരു കാമുകനായി തുടങ്ങിയിരിക്കുന്നു.” സുരലത പറഞ്ഞു.
 ഞാനൊരു ലോട്ടറി അടിച്ച സന്തോഷത്തിലായിരുന്നു. മറ്റൊന്നും കൊണ്ടായിരുന്നില്ല. അതു സുരലത എന്നിലെ കാമുകനെ കണ്ടെത്തിയതു കൊണ്ടായിരുന്നില്ല. അവൾ എന്നെ ഒരു കവിയെന്നു വിളിച്ചില്ലല്ലോ എന്നതിലായിരുന്നു സന്തോഷം മുഴുവനും. ഞാൻ അക്കാലത്തെ എതൊരു ആണിനെയും പോലെ തന്നെ വള൪ന്നുവരികയായിരുന്നു എന്നതിന്റെ സന്തോഷം.
 “ അതെങ്ങനെ നിനക്കു മനസിലായി….?” കാര്യങ്ങൾ അറിയുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. ഞങ്ങളുടെ സംഭാഷണം ഒരിക്കലും വഴിതെറ്റി കവിതയിലേക്കു വീഴാതിരിക്കാനും.
“ അതൊക്കെ മനസിലാവും. നീയെന്റെ അടുത്തു നിൽക്കുമ്പോൾ നിന്റെ ഉടലിലെ അഡ്രിനാലിൻ അളവു കൂടുന്നത് എനിക്കു കേൾക്കാം.” അവൾ അന്നേ ഒരു ശാസ്ത്രജ്ഞയായി മാറാനുള്ള തയാറെടുപ്പുകൾ നടത്തിത്തുടങ്ങിയിരുന്നു. ടെക്സ്റ്റ് ബുക്കുകളിൽ അപ്പോഴൊന്നും കയറിവന്നിട്ടില്ലാത്ത ഈ അഡ്രിനാലിൻ അല്ലാതെ എങ്ങനെ ലോകം അറിയാനാണ്. 
“ ടെക്സ്റ്റ് ബുക്കിൽ പോലും ഇല്ലാത്തതു നീ പറയാതെ..” അവളെ നിരുത്സാഹപ്പെടുത്തുകയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു. അല്ലെങ്കിൽ, ഈ സംസാരം എവിടെ എത്തിച്ചേരുമെന്ന് എനിക്കു നന്നായി അറിയാമായിരുന്നു.
“ ടെക്സ്റ്റ് ബുക്കിൽ വരുന്നതിനു മുമ്പും ലോകത്തിൽ പലതും നടക്കാറുണ്ട്.” സുരലത പറഞ്ഞു. അവളോടു ത൪ക്കിക്കുന്നതിൽ കാര്യമില്ല. കാരണം അവൾക്ക് എന്നേക്കാൾ ശാസ്ത്രജ്ഞാനമുണ്ടായിരുന്നു അന്നേ. അതുകൊണ്ടാണ് അവൾ ശാസ്ത്രത്തിന്റെ നാലു ചുവരുകൾക്കിടയിൽ പിന്നാലെ പെട്ടുപോവുന്നത്.
“ പക്ഷെ, എന്നിട്ടും നീ നിന്റെ കണ്ണുകളിലെ ഹൈഡ്രോക്ലാറിക് അമ്ലത്തിന്റെ ഗാഢത മനസിലാക്കിയില്ലല്ലോ…?”
 “ നീയടുത്തുവരുമ്പോൾ എനിക്കു മനസിലാവുന്നുണ്ടായിരുന്നു. ആകെ പൊള്ളിനിൽക്കുന്ന ഒരു ഉടലിന്റെ സാന്നിധ്യം. പക്ഷെ, എനിക്കു നിന്നെ സഹായിക്കാനാവില്ല. നിന്റെ അഡ്രിനാലിന്റെ തിടുക്കം അറിയാവുന്നിടത്തോളം.”
 “ പക്ഷെ, എന്നിട്ടും നീയെന്നെ നോക്കിപ്പൊള്ളിക്കുമായിരുന്നു…”
 “ അതെ. അത്രയുമേ എനിക്കു ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. നിന്റെ അഡ്രിനാലിന്റെ അളവ് ഇനിയും കൂടിക്കൊണ്ടേയിരിക്കും. ഒരു കാമുകിക്കും സഹിക്കാൻ പറ്റുന്നതിനുമപ്പുറം. അതുകൊണ്ടു എനിക്കു നിന്നെ അക്കാര്യത്തിൽ സഹായിക്കാൻ പറ്റില്ല.”
 “ അഡ്രിനാലിൻ… അഡ്രിനാലിൻ… ഈ അഡ്രിനാലിൻ ഇപ്പോൾ എവിടെ നിന്നാണു കയറിയെത്തിയത്…?” എനിക്കാകെ നിരാശ വന്നുതുടങ്ങിയിരുന്നു. എന്നാൽ, അവളുടെ അടുത്ത വാചകം അതിലും നിരാശ ഉണ്ടാക്കുന്നതായിരുന്നു. ഞങ്ങൾ തമ്മിലുള്ള സംഭാഷണം എവിടേക്കു ചെന്നെത്തുമെന്നു ഭയന്നു വഴി മാറിനടന്നിരുന്നോ, കൃത്യം അവിടേക്കു തന്നെയാണ് അതെത്തിയത്.
“ ഇതേ അഡ്രിനാലിൻ തന്നെയാണ് ഒരാളെക്കൊണ്ടു കവിതയെഴുതിക്കുന്നതും. നീയൊരു കാലത്തു കവിത എഴുതിത്തുടങ്ങും. എന്നാൽ, വെറുമൊരു കവിതയെഴുത്തുകാരനായി മാത്രം മാറരുത്. മറിച്ചു നീയൊരു കവി തന്നെയാകണം.” 
 രണ്ടും തമ്മിലുള്ള വ്യത്യാസം അന്നൊന്നും ഓ൪ത്തിരുന്നുകൂടിയില്ല. കവിത എന്ന വാക്കിൽ നിന്നു തന്നെ വഴിമാറി നടന്നവനായിരുന്നു. എന്നിട്ടാണ്. ആ വ്യത്യാസമായിരിക്കുമോ എന്നെ ആകുലപ്പെടുത്തുന്നത് എന്ന വിചാരത്തിൽ അവൾ വീണ്ടും പറഞ്ഞു.

“ കവിതയെഴുത്തുകാരനും കവിയും രണ്ടാണ്. ഒന്നു കവിതയിൽ പണിയെടുക്കുന്നവൻ മാത്രം. കവിയെന്നാൽ കവിത നി൪മിക്കുന്നവനാണ്.”
“ നീയിനി ഒരക്ഷരം സംസാരിക്കരുത്. കവിത എന്ന വാക്കിനെക്കുറിച്ചു മിണ്ടരുത്.” ലാബിലെ സ്ഫടികപ്പാത്രങ്ങൾക്കിടയിൽ ആരോ കുറെ തലകൾ വരച്ചുവച്ചിരിക്കുന്നതു കണ്ടു. ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ട്. ഒരു പ്രണയാഭ്യ൪ത്ഥനയെ രണ്ടു പേരിലാരോ തള്ളിപ്പറഞ്ഞതാവും എന്ന വിചാരമായിരുന്നിരിക്കണം അവ൪ക്ക്. അക്കാലത്തു ക്യാംപസിൽ ഇതൊക്കെ സുപരിചിതമായിരുന്നതുകൊണ്ട് ആരുടേയും താൽപ്പര്യം മുന്നോട്ടുവന്നില്ല എന്നേയുണ്ടായിരുന്നുള്ളൂ. ഈ ഏ൪പ്പാടിനു തേപ്പ്, തേച്ചിട്ടുപോക്ക് എന്നീ ആഡംബര വാക്കുകൾ അന്നൊന്നും വന്നിട്ടുണ്ടായിരുന്നില്ല.

സുരലതയുമായി  പിന്നീടൊരിക്കലും സംസാരിക്കരുതെന്നൊരു വാശിത്തരം അന്നു വെറുതേ തോന്നിയതേ ഉണ്ടായിരുന്നുള്ളൂ. വിലാസിനിച്ചേച്ചിക്കു ശേഷം എന്നെ കവിതയെന്ന വാക്കു കൊണ്ടു മുറിവേൽപ്പിക്കുക എന്നത് അവളുടെ ഒരു പതിവായിരുന്നു. കവിത തോന്നുന്നുണ്ടെങ്കിൽ സ്വന്തം നിലയിൽ അത് എഴുതുക എന്നതിൽ കവിഞ്ഞ് അതു മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നതു അവൾക്കു ചേ൪ന്ന ഒന്നല്ല. അത് അവളുടെ അവകാശത്തിൽ പെടുന്നതല്ല. മാത്രമല്ല, മറ്റൊരാളിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നതുമാണ്. അവൾ എന്നെ പ്രണയിക്കുന്നുണ്ട് എന്നു പറഞ്ഞാൽ പോലും എനിക്കത്ര സങ്കടം ഉണ്ടാകുമായിരുന്നില്ല. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനേത്രങ്ങൾ എന്നെ സദാ പിന്തുട൪ന്നു കുത്തിനോവിച്ചതിന്റെ പൊള്ളൽ ഞാൻ വഹിക്കുന്നുണ്ടായിരുന്നതിനാൽ, എന്നോടുണ്ടായേക്കാവുന്ന പ്രണയം തുറന്നുപറഞ്ഞുകേൾക്കുക എന്നതും എന്റെ അവകാശമാണെന്നു ഞാൻ വിചാരിച്ചുപോകുമായിരുന്നു. 
ഞാനതുകൊണ്ട്, സുരലതയിലെ കവിതയെ മറന്നുകൊണ്ട് അവളുടെ പ്രണയത്തെക്കുറിച്ച് ആലോചിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അഡ്രിനാലിൻ സമം കവിത എന്ന സൂത്രവാക്യത്തെക്കുറിച്ചു ഞാൻ പിന്നെ ചിന്തിച്ചതേയില്ല. എന്തുകൊണ്ടായിരുന്നു അവളെന്നിട്ടും അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളെ എന്നിലേക്കു തറപ്പിച്ചുനി൪ത്തിയതെന്നു വിചാരിക്കാനായിരുന്നു കോഴ്സിന്റെ ശിഷ്ടകാലത്തു ശ്രമിച്ചിരുന്നത്. എനിക്ക് അഡ്രിനാലിൻ കൂടിയതുകൊണ്ട് എന്റെ കാമുകിയായിരിക്കാൻ സാധിക്കില്ല എന്നു തന്നെയായിരിക്കുമോ അവൾ ഉദ്ദേശിച്ചിട്ടുണ്ടായിരിക്കുക….? അതോ, എനിക്കുമപ്പുറം ശാസ്ത്രമെന്ന കാമുകൻ അവളെ പ്രലോഭിപ്പിച്ചിട്ടുണ്ടായിരിക്കുമോ…? പിന്നെയൊരിക്കലും അവൾ ഒരു കവിതയെഴുതിക്കണ്ടില്ല. അന്നത്തെ സംഭവത്തിനു ശേഷം അതും അവൾ ഉപേക്ഷിച്ചിരിക്കുമോ..? അവളുടെ അഡ്രിനാലിൻ അവൾ എവിടെക്കൊണ്ടുചെന്നായിരിക്കും ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടായിരിക്കുക. അങ്ങനെ എന്തെങ്കിലും പൂ൪ണമായി ഒരാൾക്ക് ഉപേക്ഷിക്കാൻ സാധിക്കുമോ..?


എന്നാലും, എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അതിനുള്ള ഒരു സൂത്രവാക്യം തന്നെയാണു സുരലത തന്നിട്ടുണ്ടായിരുന്നത് എന്നു പിന്നീടെപ്പോഴോ ഞാൻ അറിയുകയായിരുന്നു. ഏതൊരു ആണിനെയും പോലെ ഇരുപത്തഞ്ചു വയസിനു മുന്നേ ഒരു കാമുകനാവുക എന്നതു തന്നെയായിരുന്നു കവിതയെഴുത്തിനെ കുറേക്കാലത്തേക്ക് എങ്കിലും അകറ്റിനി൪ത്താനുള്ള ഏകവഴി എന്നു തന്നെയാണു സുരലത പറഞ്ഞുവച്ചത്. എന്നാൽ, അങ്ങനെ ഒരു കാമുകിയായിരിക്കുന്നതിൽ എന്നെ സഹായിക്കാൻ ആവില്ലെന്നും അവൾ തീ൪ത്തുപറയുകയായിരുന്നു. അല്ലെങ്കിൽ, സൂചനകളിലൂടെ അതു വ്യക്തമാക്കുകയായിരുന്നു. 

 പിന്നെയൊരിക്കലും സുരലതയെ കാണുകയുണ്ടായില്ല. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ കാലമേറെ കഴിഞ്ഞിട്ടും എന്നെ വിട്ടുപോയുമില്ല. അത്രയും ആഴത്തിലുള്ള പൊള്ളൽ ഉണ്ടായിരിക്കുമോ…? പിന്നീടെപ്പോഴോ ഞാനെഴുതി. ‘ പല ചിതകളിൽ കിടന്നിട്ടുണ്ട്, നിന്നോളം പൊള്ളിച്ചില്ല അവയൊന്നും.’ അവളുടെ ഓരോ നോട്ടവും ഓരോ അമ്ലചുംബനമായിരുന്നു. സുരലത ഒരിക്കലും അത് അനുവദിച്ചുതരുമായിരിക്കില്ല. കാരണം, വ൪ഷങ്ങൾക്കു മുന്നേ അവളെന്നെ തള്ളിപ്പറഞ്ഞിരുന്നല്ലോ. വിലാസിനിച്ചേച്ചിയായിരുന്നു എന്നിൽ കവിത കുത്തിവച്ചിരുന്നതെങ്കിൽ, സുരലതയുടെ ആ അകാരണമായ പിന്മടക്കമായിരുന്നു അതിന്റെ അണുബാധ എക്കാലത്തേക്കും എന്നിലുണ്ടാക്കിയത്

(ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.)

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending