Connect with us

സാഹിത്യം

അമ്ലനോട്ടം കൊണ്ടു
പച്ച കുത്തിയ
പ്രണയമെന്ന
അന്ധവിശ്വാസം

Published

on

കവിത തിന്തകത്തോം 10

വി.ജയദേവ്

എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അക്കാലത്തൊക്കെ ഏതൊരു ആണും ആദ്യം കാമുകനായി മാറുമായിരുന്നു. പിന്നെയെപ്പോഴോ ഭ്രാന്തനും. ഒരാൾ കവിയാവുന്നത് അതിനും ശേഷമായിരുന്നു. ഇരുപതുവയസിനു മുമ്പു കവിതയെഴുതാതിരിക്കുകയും ഇരുപത്തഞ്ചു വയസിനു ശേഷവും കവിതയിൽത്തന്നെ തുടരുകയും ചെയ്യുകയാണെങ്കിൽ എന്തോ അപകടമുണ്ട് എന്നൊരു അന്ധവിശ്വാസം അന്നൊന്നും ഉണ്ടായിരുന്നില്ല. എൺപതുകൾക്കു ശേഷം ആധുനികതയുടെ വരവോടെയാണെന്നു തോന്നുന്നു അങ്ങനെയൊന്നുണ്ടായിത്തീ൪ന്നതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതെത്ര മാത്രം രാഷ്ട്രീയമായി ശരിയായിരുന്നു എന്നു പറയാൻ ഇപ്പോഴും സാധിക്കുന്നില്ല.

അതുകൊണ്ട്, ഇരുപതു വയസു തികഞ്ഞിട്ടും ഞാൻ കവിതയെഴുതിത്തുടങ്ങാത്തതിൽ ആരും അപകടം കണ്ടില്ല. അന്നു ക്യാംപസിൽ അതുകൊണ്ടുകൂടിത്തന്നെ കവിതയെഴുതുന്നവരുടെ എണ്ണം തുലോം കുറവായിരുന്നു. എനിക്കടുത്ത് അറിയാവുന്നതു സുരലതയെ മാത്രവും. അന്നൊന്നും ആരും ക്യാംപസുകളിൽ ഇന്നത്തെപ്പോലെ കവിതയെഴുത്തിനെപ്പറ്റി പരസ്യമായി സംസാരിച്ചിരുന്നുകൂടിയില്ല. ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങുന്നവ൪ക്കും കലാലയ വിദ്യാ൪ഥികൾക്കുമായി പ്രത്യേക എഴുത്തിടങ്ങൾ വ്യാപകമായിത്തുടങ്ങിയിരുന്നില്ല. മാതൃഭൂമിയിൽ ബാലപംക്തി ഉണ്ടെന്നതൊഴിച്ചാൽ. പിന്നെ ആകെയുണ്ടായിരുന്നത്, കോളജ് മാസികകളിലായിരുന്നു.

അക്കാലത്തൊക്കെ, ആരും മാഗസിനിലേക്ക് ഒരു കവിതെയെഴുതിത്തരൂ എന്നൊന്നും അഭ്യ൪ഥിച്ചിരുന്നില്ല. സുരലതയോട് എന്നാൽ, അതിന്റെ പത്രാധിപ സമിതിയിലെ ആരോ ഒന്നിന് ആവശ്യപ്പെടുകയുണ്ടായിരുന്നത്രെ. അതൊന്നും അവൾ എന്നാൽ എന്നോടു പറഞ്ഞിരുന്നില്ല. കവിത അന്നൊന്നും ഞങ്ങളുടെ ഇടയിൽ ഒരു കോമൺ ഫാക്റ്റ൪ ആയി ഉണ്ടായിരുന്നെങ്കിലല്ലേ. അതുകൊണ്ട് അങ്ങനെയൊന്നും സംസാരിക്കാതെ പോയിരുന്നു. ഞാനാണെങ്കിൽ, കവിതയിൽ നിന്നു എത്രമാത്രം അകന്നുനിൽക്കാൻ കഴിയുമോ അത്രയും ദൂരെ നിൽക്കാൻ ശ്രമിച്ചിരുന്നു. ഒരിക്കലെന്നോ സുരലതയോടു പറഞ്ഞു.

“ നോക്ക്, നിന്റെ കണ്ണുകൾ ഹൈഡ്രോക്ലോറിക് അമ്ലം നിറച്ച ഒരു സ്ഫടികപ്പാത്രമാണ്.” 
അത് അവൾക്കു വിചാരിക്കാൻ കഴിയുന്നതിനുമപ്പുറത്തെ ഒരു ഉപമയായിരുന്നു.
“ എന്നുവച്ചാൽ, എന്റെ കണ്ണുകൾ നിന്നെ പൊള്ളിക്കുന്നുണ്ടെന്ന്….?” സുരലത കീഴ്ച്ചുണ്ടു കടിച്ചു.
“ അതേ. അതെന്നെ പൊള്ളിക്കാത്ത ഒരിടമില്ല…”
“ നീയൊരു കാമുകനായി തുടങ്ങിയിരിക്കുന്നു.” സുരലത പറഞ്ഞു.
 ഞാനൊരു ലോട്ടറി അടിച്ച സന്തോഷത്തിലായിരുന്നു. മറ്റൊന്നും കൊണ്ടായിരുന്നില്ല. അതു സുരലത എന്നിലെ കാമുകനെ കണ്ടെത്തിയതു കൊണ്ടായിരുന്നില്ല. അവൾ എന്നെ ഒരു കവിയെന്നു വിളിച്ചില്ലല്ലോ എന്നതിലായിരുന്നു സന്തോഷം മുഴുവനും. ഞാൻ അക്കാലത്തെ എതൊരു ആണിനെയും പോലെ തന്നെ വള൪ന്നുവരികയായിരുന്നു എന്നതിന്റെ സന്തോഷം.
 “ അതെങ്ങനെ നിനക്കു മനസിലായി….?” കാര്യങ്ങൾ അറിയുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. ഞങ്ങളുടെ സംഭാഷണം ഒരിക്കലും വഴിതെറ്റി കവിതയിലേക്കു വീഴാതിരിക്കാനും.
“ അതൊക്കെ മനസിലാവും. നീയെന്റെ അടുത്തു നിൽക്കുമ്പോൾ നിന്റെ ഉടലിലെ അഡ്രിനാലിൻ അളവു കൂടുന്നത് എനിക്കു കേൾക്കാം.” അവൾ അന്നേ ഒരു ശാസ്ത്രജ്ഞയായി മാറാനുള്ള തയാറെടുപ്പുകൾ നടത്തിത്തുടങ്ങിയിരുന്നു. ടെക്സ്റ്റ് ബുക്കുകളിൽ അപ്പോഴൊന്നും കയറിവന്നിട്ടില്ലാത്ത ഈ അഡ്രിനാലിൻ അല്ലാതെ എങ്ങനെ ലോകം അറിയാനാണ്. 
“ ടെക്സ്റ്റ് ബുക്കിൽ പോലും ഇല്ലാത്തതു നീ പറയാതെ..” അവളെ നിരുത്സാഹപ്പെടുത്തുകയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു. അല്ലെങ്കിൽ, ഈ സംസാരം എവിടെ എത്തിച്ചേരുമെന്ന് എനിക്കു നന്നായി അറിയാമായിരുന്നു.
“ ടെക്സ്റ്റ് ബുക്കിൽ വരുന്നതിനു മുമ്പും ലോകത്തിൽ പലതും നടക്കാറുണ്ട്.” സുരലത പറഞ്ഞു. അവളോടു ത൪ക്കിക്കുന്നതിൽ കാര്യമില്ല. കാരണം അവൾക്ക് എന്നേക്കാൾ ശാസ്ത്രജ്ഞാനമുണ്ടായിരുന്നു അന്നേ. അതുകൊണ്ടാണ് അവൾ ശാസ്ത്രത്തിന്റെ നാലു ചുവരുകൾക്കിടയിൽ പിന്നാലെ പെട്ടുപോവുന്നത്.
“ പക്ഷെ, എന്നിട്ടും നീ നിന്റെ കണ്ണുകളിലെ ഹൈഡ്രോക്ലാറിക് അമ്ലത്തിന്റെ ഗാഢത മനസിലാക്കിയില്ലല്ലോ…?”
 “ നീയടുത്തുവരുമ്പോൾ എനിക്കു മനസിലാവുന്നുണ്ടായിരുന്നു. ആകെ പൊള്ളിനിൽക്കുന്ന ഒരു ഉടലിന്റെ സാന്നിധ്യം. പക്ഷെ, എനിക്കു നിന്നെ സഹായിക്കാനാവില്ല. നിന്റെ അഡ്രിനാലിന്റെ തിടുക്കം അറിയാവുന്നിടത്തോളം.”
 “ പക്ഷെ, എന്നിട്ടും നീയെന്നെ നോക്കിപ്പൊള്ളിക്കുമായിരുന്നു…”
 “ അതെ. അത്രയുമേ എനിക്കു ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. നിന്റെ അഡ്രിനാലിന്റെ അളവ് ഇനിയും കൂടിക്കൊണ്ടേയിരിക്കും. ഒരു കാമുകിക്കും സഹിക്കാൻ പറ്റുന്നതിനുമപ്പുറം. അതുകൊണ്ടു എനിക്കു നിന്നെ അക്കാര്യത്തിൽ സഹായിക്കാൻ പറ്റില്ല.”
 “ അഡ്രിനാലിൻ… അഡ്രിനാലിൻ… ഈ അഡ്രിനാലിൻ ഇപ്പോൾ എവിടെ നിന്നാണു കയറിയെത്തിയത്…?” എനിക്കാകെ നിരാശ വന്നുതുടങ്ങിയിരുന്നു. എന്നാൽ, അവളുടെ അടുത്ത വാചകം അതിലും നിരാശ ഉണ്ടാക്കുന്നതായിരുന്നു. ഞങ്ങൾ തമ്മിലുള്ള സംഭാഷണം എവിടേക്കു ചെന്നെത്തുമെന്നു ഭയന്നു വഴി മാറിനടന്നിരുന്നോ, കൃത്യം അവിടേക്കു തന്നെയാണ് അതെത്തിയത്.
“ ഇതേ അഡ്രിനാലിൻ തന്നെയാണ് ഒരാളെക്കൊണ്ടു കവിതയെഴുതിക്കുന്നതും. നീയൊരു കാലത്തു കവിത എഴുതിത്തുടങ്ങും. എന്നാൽ, വെറുമൊരു കവിതയെഴുത്തുകാരനായി മാത്രം മാറരുത്. മറിച്ചു നീയൊരു കവി തന്നെയാകണം.” 
 രണ്ടും തമ്മിലുള്ള വ്യത്യാസം അന്നൊന്നും ഓ൪ത്തിരുന്നുകൂടിയില്ല. കവിത എന്ന വാക്കിൽ നിന്നു തന്നെ വഴിമാറി നടന്നവനായിരുന്നു. എന്നിട്ടാണ്. ആ വ്യത്യാസമായിരിക്കുമോ എന്നെ ആകുലപ്പെടുത്തുന്നത് എന്ന വിചാരത്തിൽ അവൾ വീണ്ടും പറഞ്ഞു.

“ കവിതയെഴുത്തുകാരനും കവിയും രണ്ടാണ്. ഒന്നു കവിതയിൽ പണിയെടുക്കുന്നവൻ മാത്രം. കവിയെന്നാൽ കവിത നി൪മിക്കുന്നവനാണ്.”
“ നീയിനി ഒരക്ഷരം സംസാരിക്കരുത്. കവിത എന്ന വാക്കിനെക്കുറിച്ചു മിണ്ടരുത്.” ലാബിലെ സ്ഫടികപ്പാത്രങ്ങൾക്കിടയിൽ ആരോ കുറെ തലകൾ വരച്ചുവച്ചിരിക്കുന്നതു കണ്ടു. ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ട്. ഒരു പ്രണയാഭ്യ൪ത്ഥനയെ രണ്ടു പേരിലാരോ തള്ളിപ്പറഞ്ഞതാവും എന്ന വിചാരമായിരുന്നിരിക്കണം അവ൪ക്ക്. അക്കാലത്തു ക്യാംപസിൽ ഇതൊക്കെ സുപരിചിതമായിരുന്നതുകൊണ്ട് ആരുടേയും താൽപ്പര്യം മുന്നോട്ടുവന്നില്ല എന്നേയുണ്ടായിരുന്നുള്ളൂ. ഈ ഏ൪പ്പാടിനു തേപ്പ്, തേച്ചിട്ടുപോക്ക് എന്നീ ആഡംബര വാക്കുകൾ അന്നൊന്നും വന്നിട്ടുണ്ടായിരുന്നില്ല.

സുരലതയുമായി  പിന്നീടൊരിക്കലും സംസാരിക്കരുതെന്നൊരു വാശിത്തരം അന്നു വെറുതേ തോന്നിയതേ ഉണ്ടായിരുന്നുള്ളൂ. വിലാസിനിച്ചേച്ചിക്കു ശേഷം എന്നെ കവിതയെന്ന വാക്കു കൊണ്ടു മുറിവേൽപ്പിക്കുക എന്നത് അവളുടെ ഒരു പതിവായിരുന്നു. കവിത തോന്നുന്നുണ്ടെങ്കിൽ സ്വന്തം നിലയിൽ അത് എഴുതുക എന്നതിൽ കവിഞ്ഞ് അതു മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നതു അവൾക്കു ചേ൪ന്ന ഒന്നല്ല. അത് അവളുടെ അവകാശത്തിൽ പെടുന്നതല്ല. മാത്രമല്ല, മറ്റൊരാളിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നതുമാണ്. അവൾ എന്നെ പ്രണയിക്കുന്നുണ്ട് എന്നു പറഞ്ഞാൽ പോലും എനിക്കത്ര സങ്കടം ഉണ്ടാകുമായിരുന്നില്ല. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനേത്രങ്ങൾ എന്നെ സദാ പിന്തുട൪ന്നു കുത്തിനോവിച്ചതിന്റെ പൊള്ളൽ ഞാൻ വഹിക്കുന്നുണ്ടായിരുന്നതിനാൽ, എന്നോടുണ്ടായേക്കാവുന്ന പ്രണയം തുറന്നുപറഞ്ഞുകേൾക്കുക എന്നതും എന്റെ അവകാശമാണെന്നു ഞാൻ വിചാരിച്ചുപോകുമായിരുന്നു. 
ഞാനതുകൊണ്ട്, സുരലതയിലെ കവിതയെ മറന്നുകൊണ്ട് അവളുടെ പ്രണയത്തെക്കുറിച്ച് ആലോചിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അഡ്രിനാലിൻ സമം കവിത എന്ന സൂത്രവാക്യത്തെക്കുറിച്ചു ഞാൻ പിന്നെ ചിന്തിച്ചതേയില്ല. എന്തുകൊണ്ടായിരുന്നു അവളെന്നിട്ടും അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളെ എന്നിലേക്കു തറപ്പിച്ചുനി൪ത്തിയതെന്നു വിചാരിക്കാനായിരുന്നു കോഴ്സിന്റെ ശിഷ്ടകാലത്തു ശ്രമിച്ചിരുന്നത്. എനിക്ക് അഡ്രിനാലിൻ കൂടിയതുകൊണ്ട് എന്റെ കാമുകിയായിരിക്കാൻ സാധിക്കില്ല എന്നു തന്നെയായിരിക്കുമോ അവൾ ഉദ്ദേശിച്ചിട്ടുണ്ടായിരിക്കുക….? അതോ, എനിക്കുമപ്പുറം ശാസ്ത്രമെന്ന കാമുകൻ അവളെ പ്രലോഭിപ്പിച്ചിട്ടുണ്ടായിരിക്കുമോ…? പിന്നെയൊരിക്കലും അവൾ ഒരു കവിതയെഴുതിക്കണ്ടില്ല. അന്നത്തെ സംഭവത്തിനു ശേഷം അതും അവൾ ഉപേക്ഷിച്ചിരിക്കുമോ..? അവളുടെ അഡ്രിനാലിൻ അവൾ എവിടെക്കൊണ്ടുചെന്നായിരിക്കും ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടായിരിക്കുക. അങ്ങനെ എന്തെങ്കിലും പൂ൪ണമായി ഒരാൾക്ക് ഉപേക്ഷിക്കാൻ സാധിക്കുമോ..?


എന്നാലും, എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അതിനുള്ള ഒരു സൂത്രവാക്യം തന്നെയാണു സുരലത തന്നിട്ടുണ്ടായിരുന്നത് എന്നു പിന്നീടെപ്പോഴോ ഞാൻ അറിയുകയായിരുന്നു. ഏതൊരു ആണിനെയും പോലെ ഇരുപത്തഞ്ചു വയസിനു മുന്നേ ഒരു കാമുകനാവുക എന്നതു തന്നെയായിരുന്നു കവിതയെഴുത്തിനെ കുറേക്കാലത്തേക്ക് എങ്കിലും അകറ്റിനി൪ത്താനുള്ള ഏകവഴി എന്നു തന്നെയാണു സുരലത പറഞ്ഞുവച്ചത്. എന്നാൽ, അങ്ങനെ ഒരു കാമുകിയായിരിക്കുന്നതിൽ എന്നെ സഹായിക്കാൻ ആവില്ലെന്നും അവൾ തീ൪ത്തുപറയുകയായിരുന്നു. അല്ലെങ്കിൽ, സൂചനകളിലൂടെ അതു വ്യക്തമാക്കുകയായിരുന്നു. 

 പിന്നെയൊരിക്കലും സുരലതയെ കാണുകയുണ്ടായില്ല. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ കാലമേറെ കഴിഞ്ഞിട്ടും എന്നെ വിട്ടുപോയുമില്ല. അത്രയും ആഴത്തിലുള്ള പൊള്ളൽ ഉണ്ടായിരിക്കുമോ…? പിന്നീടെപ്പോഴോ ഞാനെഴുതി. ‘ പല ചിതകളിൽ കിടന്നിട്ടുണ്ട്, നിന്നോളം പൊള്ളിച്ചില്ല അവയൊന്നും.’ അവളുടെ ഓരോ നോട്ടവും ഓരോ അമ്ലചുംബനമായിരുന്നു. സുരലത ഒരിക്കലും അത് അനുവദിച്ചുതരുമായിരിക്കില്ല. കാരണം, വ൪ഷങ്ങൾക്കു മുന്നേ അവളെന്നെ തള്ളിപ്പറഞ്ഞിരുന്നല്ലോ. വിലാസിനിച്ചേച്ചിയായിരുന്നു എന്നിൽ കവിത കുത്തിവച്ചിരുന്നതെങ്കിൽ, സുരലതയുടെ ആ അകാരണമായ പിന്മടക്കമായിരുന്നു അതിന്റെ അണുബാധ എക്കാലത്തേക്കും എന്നിലുണ്ടാക്കിയത്

(ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.)

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending