സാഹിത്യം
അമ്ലനോട്ടം കൊണ്ടു
പച്ച കുത്തിയ
പ്രണയമെന്ന
അന്ധവിശ്വാസം

കവിത തിന്തകത്തോം 10
വി.ജയദേവ്
എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അക്കാലത്തൊക്കെ ഏതൊരു ആണും ആദ്യം കാമുകനായി മാറുമായിരുന്നു. പിന്നെയെപ്പോഴോ ഭ്രാന്തനും. ഒരാൾ കവിയാവുന്നത് അതിനും ശേഷമായിരുന്നു. ഇരുപതുവയസിനു മുമ്പു കവിതയെഴുതാതിരിക്കുകയും ഇരുപത്തഞ്ചു വയസിനു ശേഷവും കവിതയിൽത്തന്നെ തുടരുകയും ചെയ്യുകയാണെങ്കിൽ എന്തോ അപകടമുണ്ട് എന്നൊരു അന്ധവിശ്വാസം അന്നൊന്നും ഉണ്ടായിരുന്നില്ല. എൺപതുകൾക്കു ശേഷം ആധുനികതയുടെ വരവോടെയാണെന്നു തോന്നുന്നു അങ്ങനെയൊന്നുണ്ടായിത്തീ൪ന്നതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതെത്ര മാത്രം രാഷ്ട്രീയമായി ശരിയായിരുന്നു എന്നു പറയാൻ ഇപ്പോഴും സാധിക്കുന്നില്ല.
അതുകൊണ്ട്, ഇരുപതു വയസു തികഞ്ഞിട്ടും ഞാൻ കവിതയെഴുതിത്തുടങ്ങാത്തതിൽ ആരും അപകടം കണ്ടില്ല. അന്നു ക്യാംപസിൽ അതുകൊണ്ടുകൂടിത്തന്നെ കവിതയെഴുതുന്നവരുടെ എണ്ണം തുലോം കുറവായിരുന്നു. എനിക്കടുത്ത് അറിയാവുന്നതു സുരലതയെ മാത്രവും. അന്നൊന്നും ആരും ക്യാംപസുകളിൽ ഇന്നത്തെപ്പോലെ കവിതയെഴുത്തിനെപ്പറ്റി പരസ്യമായി സംസാരിച്ചിരുന്നുകൂടിയില്ല. ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങുന്നവ൪ക്കും കലാലയ വിദ്യാ൪ഥികൾക്കുമായി പ്രത്യേക എഴുത്തിടങ്ങൾ വ്യാപകമായിത്തുടങ്ങിയിരുന്നില്ല. മാതൃഭൂമിയിൽ ബാലപംക്തി ഉണ്ടെന്നതൊഴിച്ചാൽ. പിന്നെ ആകെയുണ്ടായിരുന്നത്, കോളജ് മാസികകളിലായിരുന്നു.
അക്കാലത്തൊക്കെ, ആരും മാഗസിനിലേക്ക് ഒരു കവിതെയെഴുതിത്തരൂ എന്നൊന്നും അഭ്യ൪ഥിച്ചിരുന്നില്ല. സുരലതയോട് എന്നാൽ, അതിന്റെ പത്രാധിപ സമിതിയിലെ ആരോ ഒന്നിന് ആവശ്യപ്പെടുകയുണ്ടായിരുന്നത്രെ. അതൊന്നും അവൾ എന്നാൽ എന്നോടു പറഞ്ഞിരുന്നില്ല. കവിത അന്നൊന്നും ഞങ്ങളുടെ ഇടയിൽ ഒരു കോമൺ ഫാക്റ്റ൪ ആയി ഉണ്ടായിരുന്നെങ്കിലല്ലേ. അതുകൊണ്ട് അങ്ങനെയൊന്നും സംസാരിക്കാതെ പോയിരുന്നു. ഞാനാണെങ്കിൽ, കവിതയിൽ നിന്നു എത്രമാത്രം അകന്നുനിൽക്കാൻ കഴിയുമോ അത്രയും ദൂരെ നിൽക്കാൻ ശ്രമിച്ചിരുന്നു. ഒരിക്കലെന്നോ സുരലതയോടു പറഞ്ഞു.
“ നോക്ക്, നിന്റെ കണ്ണുകൾ ഹൈഡ്രോക്ലോറിക് അമ്ലം നിറച്ച ഒരു സ്ഫടികപ്പാത്രമാണ്.”
അത് അവൾക്കു വിചാരിക്കാൻ കഴിയുന്നതിനുമപ്പുറത്തെ ഒരു ഉപമയായിരുന്നു.
“ എന്നുവച്ചാൽ, എന്റെ കണ്ണുകൾ നിന്നെ പൊള്ളിക്കുന്നുണ്ടെന്ന്….?” സുരലത കീഴ്ച്ചുണ്ടു കടിച്ചു.
“ അതേ. അതെന്നെ പൊള്ളിക്കാത്ത ഒരിടമില്ല…”
“ നീയൊരു കാമുകനായി തുടങ്ങിയിരിക്കുന്നു.” സുരലത പറഞ്ഞു.
ഞാനൊരു ലോട്ടറി അടിച്ച സന്തോഷത്തിലായിരുന്നു. മറ്റൊന്നും കൊണ്ടായിരുന്നില്ല. അതു സുരലത എന്നിലെ കാമുകനെ കണ്ടെത്തിയതു കൊണ്ടായിരുന്നില്ല. അവൾ എന്നെ ഒരു കവിയെന്നു വിളിച്ചില്ലല്ലോ എന്നതിലായിരുന്നു സന്തോഷം മുഴുവനും. ഞാൻ അക്കാലത്തെ എതൊരു ആണിനെയും പോലെ തന്നെ വള൪ന്നുവരികയായിരുന്നു എന്നതിന്റെ സന്തോഷം.
“ അതെങ്ങനെ നിനക്കു മനസിലായി….?” കാര്യങ്ങൾ അറിയുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. ഞങ്ങളുടെ സംഭാഷണം ഒരിക്കലും വഴിതെറ്റി കവിതയിലേക്കു വീഴാതിരിക്കാനും.
“ അതൊക്കെ മനസിലാവും. നീയെന്റെ അടുത്തു നിൽക്കുമ്പോൾ നിന്റെ ഉടലിലെ അഡ്രിനാലിൻ അളവു കൂടുന്നത് എനിക്കു കേൾക്കാം.” അവൾ അന്നേ ഒരു ശാസ്ത്രജ്ഞയായി മാറാനുള്ള തയാറെടുപ്പുകൾ നടത്തിത്തുടങ്ങിയിരുന്നു. ടെക്സ്റ്റ് ബുക്കുകളിൽ അപ്പോഴൊന്നും കയറിവന്നിട്ടില്ലാത്ത ഈ അഡ്രിനാലിൻ അല്ലാതെ എങ്ങനെ ലോകം അറിയാനാണ്.
“ ടെക്സ്റ്റ് ബുക്കിൽ പോലും ഇല്ലാത്തതു നീ പറയാതെ..” അവളെ നിരുത്സാഹപ്പെടുത്തുകയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു. അല്ലെങ്കിൽ, ഈ സംസാരം എവിടെ എത്തിച്ചേരുമെന്ന് എനിക്കു നന്നായി അറിയാമായിരുന്നു.
“ ടെക്സ്റ്റ് ബുക്കിൽ വരുന്നതിനു മുമ്പും ലോകത്തിൽ പലതും നടക്കാറുണ്ട്.” സുരലത പറഞ്ഞു. അവളോടു ത൪ക്കിക്കുന്നതിൽ കാര്യമില്ല. കാരണം അവൾക്ക് എന്നേക്കാൾ ശാസ്ത്രജ്ഞാനമുണ്ടായിരുന്നു അന്നേ. അതുകൊണ്ടാണ് അവൾ ശാസ്ത്രത്തിന്റെ നാലു ചുവരുകൾക്കിടയിൽ പിന്നാലെ പെട്ടുപോവുന്നത്.
“ പക്ഷെ, എന്നിട്ടും നീ നിന്റെ കണ്ണുകളിലെ ഹൈഡ്രോക്ലാറിക് അമ്ലത്തിന്റെ ഗാഢത മനസിലാക്കിയില്ലല്ലോ…?”
“ നീയടുത്തുവരുമ്പോൾ എനിക്കു മനസിലാവുന്നുണ്ടായിരുന്നു. ആകെ പൊള്ളിനിൽക്കുന്ന ഒരു ഉടലിന്റെ സാന്നിധ്യം. പക്ഷെ, എനിക്കു നിന്നെ സഹായിക്കാനാവില്ല. നിന്റെ അഡ്രിനാലിന്റെ തിടുക്കം അറിയാവുന്നിടത്തോളം.”
“ പക്ഷെ, എന്നിട്ടും നീയെന്നെ നോക്കിപ്പൊള്ളിക്കുമായിരുന്നു…”
“ അതെ. അത്രയുമേ എനിക്കു ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. നിന്റെ അഡ്രിനാലിന്റെ അളവ് ഇനിയും കൂടിക്കൊണ്ടേയിരിക്കും. ഒരു കാമുകിക്കും സഹിക്കാൻ പറ്റുന്നതിനുമപ്പുറം. അതുകൊണ്ടു എനിക്കു നിന്നെ അക്കാര്യത്തിൽ സഹായിക്കാൻ പറ്റില്ല.”
“ അഡ്രിനാലിൻ… അഡ്രിനാലിൻ… ഈ അഡ്രിനാലിൻ ഇപ്പോൾ എവിടെ നിന്നാണു കയറിയെത്തിയത്…?” എനിക്കാകെ നിരാശ വന്നുതുടങ്ങിയിരുന്നു. എന്നാൽ, അവളുടെ അടുത്ത വാചകം അതിലും നിരാശ ഉണ്ടാക്കുന്നതായിരുന്നു. ഞങ്ങൾ തമ്മിലുള്ള സംഭാഷണം എവിടേക്കു ചെന്നെത്തുമെന്നു ഭയന്നു വഴി മാറിനടന്നിരുന്നോ, കൃത്യം അവിടേക്കു തന്നെയാണ് അതെത്തിയത്.
“ ഇതേ അഡ്രിനാലിൻ തന്നെയാണ് ഒരാളെക്കൊണ്ടു കവിതയെഴുതിക്കുന്നതും. നീയൊരു കാലത്തു കവിത എഴുതിത്തുടങ്ങും. എന്നാൽ, വെറുമൊരു കവിതയെഴുത്തുകാരനായി മാത്രം മാറരുത്. മറിച്ചു നീയൊരു കവി തന്നെയാകണം.”
രണ്ടും തമ്മിലുള്ള വ്യത്യാസം അന്നൊന്നും ഓ൪ത്തിരുന്നുകൂടിയില്ല. കവിത എന്ന വാക്കിൽ നിന്നു തന്നെ വഴിമാറി നടന്നവനായിരുന്നു. എന്നിട്ടാണ്. ആ വ്യത്യാസമായിരിക്കുമോ എന്നെ ആകുലപ്പെടുത്തുന്നത് എന്ന വിചാരത്തിൽ അവൾ വീണ്ടും പറഞ്ഞു.
“ കവിതയെഴുത്തുകാരനും കവിയും രണ്ടാണ്. ഒന്നു കവിതയിൽ പണിയെടുക്കുന്നവൻ മാത്രം. കവിയെന്നാൽ കവിത നി൪മിക്കുന്നവനാണ്.”
“ നീയിനി ഒരക്ഷരം സംസാരിക്കരുത്. കവിത എന്ന വാക്കിനെക്കുറിച്ചു മിണ്ടരുത്.” ലാബിലെ സ്ഫടികപ്പാത്രങ്ങൾക്കിടയിൽ ആരോ കുറെ തലകൾ വരച്ചുവച്ചിരിക്കുന്നതു കണ്ടു. ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ട്. ഒരു പ്രണയാഭ്യ൪ത്ഥനയെ രണ്ടു പേരിലാരോ തള്ളിപ്പറഞ്ഞതാവും എന്ന വിചാരമായിരുന്നിരിക്കണം അവ൪ക്ക്. അക്കാലത്തു ക്യാംപസിൽ ഇതൊക്കെ സുപരിചിതമായിരുന്നതുകൊണ്ട് ആരുടേയും താൽപ്പര്യം മുന്നോട്ടുവന്നില്ല എന്നേയുണ്ടായിരുന്നുള്ളൂ. ഈ ഏ൪പ്പാടിനു തേപ്പ്, തേച്ചിട്ടുപോക്ക് എന്നീ ആഡംബര വാക്കുകൾ അന്നൊന്നും വന്നിട്ടുണ്ടായിരുന്നില്ല.
സുരലതയുമായി പിന്നീടൊരിക്കലും സംസാരിക്കരുതെന്നൊരു വാശിത്തരം അന്നു വെറുതേ തോന്നിയതേ ഉണ്ടായിരുന്നുള്ളൂ. വിലാസിനിച്ചേച്ചിക്കു ശേഷം എന്നെ കവിതയെന്ന വാക്കു കൊണ്ടു മുറിവേൽപ്പിക്കുക എന്നത് അവളുടെ ഒരു പതിവായിരുന്നു. കവിത തോന്നുന്നുണ്ടെങ്കിൽ സ്വന്തം നിലയിൽ അത് എഴുതുക എന്നതിൽ കവിഞ്ഞ് അതു മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നതു അവൾക്കു ചേ൪ന്ന ഒന്നല്ല. അത് അവളുടെ അവകാശത്തിൽ പെടുന്നതല്ല. മാത്രമല്ല, മറ്റൊരാളിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നതുമാണ്. അവൾ എന്നെ പ്രണയിക്കുന്നുണ്ട് എന്നു പറഞ്ഞാൽ പോലും എനിക്കത്ര സങ്കടം ഉണ്ടാകുമായിരുന്നില്ല. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനേത്രങ്ങൾ എന്നെ സദാ പിന്തുട൪ന്നു കുത്തിനോവിച്ചതിന്റെ പൊള്ളൽ ഞാൻ വഹിക്കുന്നുണ്ടായിരുന്നതിനാൽ, എന്നോടുണ്ടായേക്കാവുന്ന പ്രണയം തുറന്നുപറഞ്ഞുകേൾക്കുക എന്നതും എന്റെ അവകാശമാണെന്നു ഞാൻ വിചാരിച്ചുപോകുമായിരുന്നു.
ഞാനതുകൊണ്ട്, സുരലതയിലെ കവിതയെ മറന്നുകൊണ്ട് അവളുടെ പ്രണയത്തെക്കുറിച്ച് ആലോചിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അഡ്രിനാലിൻ സമം കവിത എന്ന സൂത്രവാക്യത്തെക്കുറിച്ചു ഞാൻ പിന്നെ ചിന്തിച്ചതേയില്ല. എന്തുകൊണ്ടായിരുന്നു അവളെന്നിട്ടും അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളെ എന്നിലേക്കു തറപ്പിച്ചുനി൪ത്തിയതെന്നു വിചാരിക്കാനായിരുന്നു കോഴ്സിന്റെ ശിഷ്ടകാലത്തു ശ്രമിച്ചിരുന്നത്. എനിക്ക് അഡ്രിനാലിൻ കൂടിയതുകൊണ്ട് എന്റെ കാമുകിയായിരിക്കാൻ സാധിക്കില്ല എന്നു തന്നെയായിരിക്കുമോ അവൾ ഉദ്ദേശിച്ചിട്ടുണ്ടായിരിക്കുക….? അതോ, എനിക്കുമപ്പുറം ശാസ്ത്രമെന്ന കാമുകൻ അവളെ പ്രലോഭിപ്പിച്ചിട്ടുണ്ടായിരിക്കുമോ…? പിന്നെയൊരിക്കലും അവൾ ഒരു കവിതയെഴുതിക്കണ്ടില്ല. അന്നത്തെ സംഭവത്തിനു ശേഷം അതും അവൾ ഉപേക്ഷിച്ചിരിക്കുമോ..? അവളുടെ അഡ്രിനാലിൻ അവൾ എവിടെക്കൊണ്ടുചെന്നായിരിക്കും ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടായിരിക്കുക. അങ്ങനെ എന്തെങ്കിലും പൂ൪ണമായി ഒരാൾക്ക് ഉപേക്ഷിക്കാൻ സാധിക്കുമോ..?
എന്നാലും, എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അതിനുള്ള ഒരു സൂത്രവാക്യം തന്നെയാണു സുരലത തന്നിട്ടുണ്ടായിരുന്നത് എന്നു പിന്നീടെപ്പോഴോ ഞാൻ അറിയുകയായിരുന്നു. ഏതൊരു ആണിനെയും പോലെ ഇരുപത്തഞ്ചു വയസിനു മുന്നേ ഒരു കാമുകനാവുക എന്നതു തന്നെയായിരുന്നു കവിതയെഴുത്തിനെ കുറേക്കാലത്തേക്ക് എങ്കിലും അകറ്റിനി൪ത്താനുള്ള ഏകവഴി എന്നു തന്നെയാണു സുരലത പറഞ്ഞുവച്ചത്. എന്നാൽ, അങ്ങനെ ഒരു കാമുകിയായിരിക്കുന്നതിൽ എന്നെ സഹായിക്കാൻ ആവില്ലെന്നും അവൾ തീ൪ത്തുപറയുകയായിരുന്നു. അല്ലെങ്കിൽ, സൂചനകളിലൂടെ അതു വ്യക്തമാക്കുകയായിരുന്നു.
പിന്നെയൊരിക്കലും സുരലതയെ കാണുകയുണ്ടായില്ല. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ കാലമേറെ കഴിഞ്ഞിട്ടും എന്നെ വിട്ടുപോയുമില്ല. അത്രയും ആഴത്തിലുള്ള പൊള്ളൽ ഉണ്ടായിരിക്കുമോ…? പിന്നീടെപ്പോഴോ ഞാനെഴുതി. ‘ പല ചിതകളിൽ കിടന്നിട്ടുണ്ട്, നിന്നോളം പൊള്ളിച്ചില്ല അവയൊന്നും.’ അവളുടെ ഓരോ നോട്ടവും ഓരോ അമ്ലചുംബനമായിരുന്നു. സുരലത ഒരിക്കലും അത് അനുവദിച്ചുതരുമായിരിക്കില്ല. കാരണം, വ൪ഷങ്ങൾക്കു മുന്നേ അവളെന്നെ തള്ളിപ്പറഞ്ഞിരുന്നല്ലോ. വിലാസിനിച്ചേച്ചിയായിരുന്നു എന്നിൽ കവിത കുത്തിവച്ചിരുന്നതെങ്കിൽ, സുരലതയുടെ ആ അകാരണമായ പിന്മടക്കമായിരുന്നു അതിന്റെ അണുബാധ എക്കാലത്തേക്കും എന്നിലുണ്ടാക്കിയത്

(ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.)
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
സാഹിത്യം
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ

കവിതയുടെ തെരുവ് 15
കുരീപ്പുഴ ശ്രീകുമാര്
ഈ തെരുവ് കുറിക്കുമ്പോള് ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ് ഈ ഗോത്രഗായികയുടെ ഈണം മുഴങ്ങുന്നത്. കോശിയും അയ്യപ്പനും എന്ന ചിത്രത്തിലൂടെ പ്രസിദ്ധപ്പെട്ട അതീവലളിതമായ
ഈ ഗോത്രകവിത ലത ടീച്ചറാണ് മലയാളപ്പെടുത്തിയത്.

നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
കിഴക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
തെക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
വടക്കുള്ള ഉങ്ങ് മരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
പടിഞ്ഞാറുള്ള ഞാറമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം.
മൊഴിമാറ്റം ലത ബി. ചിറ്റൂർ
littnow.com
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
കവിത
പ്രതിരാമായണം

രാജന് സി എച്ച്
1
ഊർമ്മിള
പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.
2
രാവണായനം
പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്റെ രാവണാ,
നിന്റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?
3
രാമായണവായന
അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!
4
മായാസീത
മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.
5
വരച്ചവര
ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ10 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്7 months ago
ബദാം
-
സിനിമ5 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login