Connect with us

കവിത

വൻകുടൽ

Published

on

അന്ന സ്വിർ

വിവ: വി. രവികുമാർ

കണ്ണാടി നോക്കൂ. നമുക്കിരുവർക്കും നോക്കാം.
ഇതാ എന്റെ നഗ്നമായ ഉടൽ.
നിനക്കതിനെ ഇഷ്ടമായിരിക്കാം,
എനിക്കിഷ്ടപ്പെടാൻ ഒരു കാരണവുമില്ല.
ഞങ്ങളെ തമ്മിൽ കൂട്ടിക്കെട്ടിയതാരാണ്‌,
എന്നെയും എന്റെ ഉടലിനേയും?
അതു മരിക്കുമ്പോൾ
എന്തിനു ഞാനും കൂടെ മരിക്കണം?
ഞങ്ങൾക്കിടയിലെ അതിർത്തി എവിടെയാണെന്നറിയാൻ
എനിക്കവകാശമുണ്ട്.
എവിടെയാണു ഞാൻ, ഞാൻ, ഞാനായ ഞാൻ?

അടിവയറ്റിൽ, അടിവയറ്റിലാണോ ഞാൻ? വൻകുടലിൽ?
കാലിടുക്കിലെ ദ്വാരത്തിൽ? ഒരു കാൽവിരലിൽ?
തലച്ചോറിലാണെന്നു വരാം. എനിക്കതു കാണില്ല.
തലയോട്ടിയിൽ നിന്നെന്റെ തലച്ചോറെടുക്കൂ.
എനിക്കെന്നെ കാണാനുള്ള അവകാശമുണ്ടെന്നറിയില്ലേ?
ചിരിക്കരുത്. ഭീകരമാണതെന്നു നീ പറയുന്നു.

എന്റെ ഉടലുണ്ടാക്കിയതു ഞാനല്ല.
എന്റെ കുടുംബത്തിലെ പഴന്തുണികളാണു ഞാൻ ധരിച്ചിരിക്കുന്നത്,
എനിക്കന്യമായ ഒരു തലച്ചോറ്‌, ഒരു യാദൃച്ഛികഫലം,
എന്റെ മുത്തശ്ശിയുടെ മുടി,
മരിച്ച ചില മൂക്കുകളിൽ നിന്നൊട്ടിച്ചെടുത്ത ഒരു മൂക്ക്.
ഇതൊക്കെയുമായി എനിക്കെന്തു ബന്ധമിരിക്കുന്നു?
നീയുമായി എനിക്കെന്തു ബന്ധം, എന്റെ കാൽമുട്ടു പോലെ,
എന്റെ കാൽമുട്ടുമായി എനിക്കെന്തു ബന്ധം?

ഞാനായിരുന്നെങ്കിൽ
മറ്റൊരു രൂപമാണു ഞാൻ തിരഞ്ഞെടുക്കുക.

രണ്ടും ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും,
എന്റെ കാൽമുട്ടിനേയും നിന്നെയും.
മുഖം വക്രിപ്പിക്കരുത്,
നിനക്കു കളിക്കാനായി
എന്റെ ഉടൽ അങ്ങനെതന്നെ ഞാൻ തന്നിട്ടു പോകാം.
ഞാൻ പോകും,
ഇവിടെ എനിക്കൊരു കാര്യവുമില്ല,
ജീർണ്ണതയ്ക്കു കാത്തുകിടക്കുന്ന
ഈ അന്ധകാരത്തിൽ.
ഞാൻ ഇറങ്ങിയോടും,
എന്നിൽ നിന്നു ഞാൻ പാഞ്ഞൊളിക്കും.
ഞാൻ എന്നെത്തേടി
അന്ത്യശ്വാസം വരെയും ഭ്രാന്തെടുത്ത പോലെ പായും.

മരണം വരും മുമ്പേ നമുക്കു തിരക്കു പിടിക്കേണ്ടിവരുന്നു.
തുടലിട്ടു വലിക്കുന്ന നായയെപ്പോലെ
നിത്യയാതന തിന്നുന്ന ഈ ഉടലിലേക്കെനിക്കു മടങ്ങാതെ വയ്യ.
അതിന്റെ കർക്കശമായ അന്ത്യാനുഷ്ഠാനങ്ങളിലൂടെ
എനിക്കു കടന്നുപോകാതെ വയ്യ.

ഉടൽ തോല്പിച്ചവൾ,
ഉടലിനാൽ സാവധാനം നശിച്ചവൾ.

ഞാൻ പ്രവർത്തനം നിലച്ച ഒരു വൃക്കയാവും
അല്ലെങ്കിൽ ചീഞ്ഞുപോയ ഒരു വൻകുടൽ.
ഒരു നാണക്കേടോടെ ഞാൻ അവസാനിക്കും.

എനിക്കൊപ്പം പ്രപഞ്ചവും അവസാനിക്കും,
പ്രവർത്തനം നിലച്ച ഒരു വൃക്കയായി,
അല്ലെങ്കിൽ ചീഞ്ഞുപോയ ഒരു വൻകുടലായിച്ചുരുങ്ങി.

(അന്ന സ്വിർ Anna Swir (Świrszczyńska) പോളണ്ടിലെ വാഴ്സയിൽ 1909ൽ ജനിച്ചു. ദരിദ്രമെങ്കിലും കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. വളരെ ചെറുപ്പത്തിലേ അവർ ജോലി ചെയ്തു തുടങ്ങുന്നുണ്ട്; ഒഴിവുസമയത്ത് ജോലി ചെയ്തു കൊണ്ടാണ്‌ അവർ മദ്ധ്യകാലപോളിഷ് സാഹിത്യത്തിൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയത്. അവരുടെ ആദ്യത്തെ കവിതകൾ പുറത്തു വരുന്നത് 1930ലാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരായ പോളിഷ് ചെറുത്തുനില്പിൽ അവർ പങ്കെടുത്തിരുന്നു. വാഴ്സ കലാപത്തിന്റെ കാലത്ത് അവർ മിലിട്ടറി നഴ്സുമായിരുന്നു. ഒരിക്കൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെങ്കിലും ശിക്ഷ നടപ്പാക്കുന്നതിന്‌ ഒരു മണിക്കൂർ മുമ്പ് അവരെ ഒഴിവാക്കുകയായിരുന്നു. കവിതകൾക്കു പുറമേ കുട്ടികൾക്കുള്ള കഥകളും നാടകങ്ങളും അവർ എഴുതിയിട്ടുണ്ട്. 1984ൽ ക്യാൻസർ രോഗത്തെ തുടർന്ന് ക്രാക്കോവിൽ വച്ച് അവർ മരിച്ചു.

ഇംഗ്ലീഷിൽ ലഭ്യമായ അവരുടെ കവിതാസമാഹാരങ്ങൾ Building the Barricade (1974), Happy as a Dog’s Tail (1985), Fat like the sun (1986), and Talking to My Body (1996) തുടങ്ങിയവയാണ്‌. യുദ്ധവും മരണവും ഉടലും അതിന്റെ അനുഭവങ്ങളുമാണ് അവരുടെ മുഖ്യമായ പ്രമേയങ്ങൾ. അതിനവർ ഉപയോഗിക്കുന്നത് ഋജുവും ലളിതവുമായ ഒരു ഭാഷയുമാണ്‌.

കവിതയെക്കുറിച്ച് അവർ ഇങ്ങനെ പറയുന്നു: “കവിതയിൽ വാക്കുകളുടെ ലക്ഷ്യം ഉള്ളടക്കത്തിലേക്കു വളരുക എന്നതാണ്‌; എന്നാൽ ആ ലക്ഷ്യം ഒരിക്കലും കൈവരാനും പോകുന്നില്ല, കാരണം, കവിയിൽ കുടി കൊള്ളുന്ന ആത്മീയോർജ്ജത്തിന്റെ വളരെച്ചെറിയ ഒരംശമേ വാക്കുകളായി പുനരവതരിക്കുന്നുള്ളു. ഓരോ കവിതയ്ക്കും ഓരോ കാവ്യശാസ്ത്രം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നതാണ്‌ വസ്തുത. ശൈലി കവിയുടെ ശത്രുവാണ്‌, അതിന്റെ അഭാവമാണ്‌ അതിന്റെ ഏറ്റവും നല്ല ഗുണവും. ഒരെഴുത്തുകാരന്‌ രണ്ടു ധർമ്മങ്ങളാണുള്ളതെന്ന് നമുക്കു പറയാം: ആദ്യത്തേത്- സ്വന്തമായ ഒരു ശൈലി സൃഷ്ടിക്കുക. രണ്ടാമത്തേത്- സ്വന്തം ശൈലി നശിപ്പിക്കുക. രണ്ടാമത്തേതാണ്‌ കൂടുതൽ ദുഷ്കരം, അതിന്‌ കൂടുതൽ സമയവും വേണം.”)

പെണ്ണിടം പ്രപഞ്ചം

ഫില്ലിസ് ജോസഫ്

പെണ്ണിടമെത്രമേൽധന്യം
പാരിൽപാഴ്ക്കിനാവല്ലവൾ സത്യം.
പാതിരാനേരത്ത്പോലും
നറുംപാലേകിപ്പോറ്റിയ പുണ്യം
ഇതിഹാസമേതിലും കാണാം
നിറശക്തിസ്വരൂപമാം സ്ത്രീത്വം
ഇരുതലവാൾമൂർച്ചയേറും
വാക്ശരമായവൾ മാറും
ഇന്നോളമുലകിൽ വിരിഞ്ഞ
സർവ്വസുഗന്ധവും
പെണ്ണോളമുണ്ടോ
ഉള്ളിലഗ്നിയായ്കത്തിയെരിയെ
ഉള്ളത് വെച്ച് വിളമ്പും
ഉണ്ണാതുറങ്ങാതെ കാക്കും
ഉണ്ണിയാർച്ചയായ് ഉള്ളം തിളയ്ക്കും
പെണ്ണിവളില്ലാതെയുണ്ടോ
പേരിന് പോലുമീ ലോകം
പേറാത്ത ഭാരമൊന്നുണ്ടോ
ഇത്തിരി സ്നേഹത്തിൻ മുന്നിൽ
കാമിനിയായ് വന്നു നിന്നാൽ
കാലവും പൊൻതേരിലേറും
കാത്തിരിപ്പിൻ റാണിയാവും
കാത്തുവയ്ക്കും കണ്ണിനുള്ളിൽ
പ്രേയസിയായവൾ വന്നാൽ
പ്രേതക്കാട്ടിലുംകൈകോർത്തു നിൽക്കും
പൊന്നിലും പൊന്നായ് തിളങ്ങും
പൊൻവിളക്കായി തെളിയും
പുത്രിയായ് ഒട്ടൊന്നു നിൽക്കെ
പൂത്തൊരാകാശമായവൾ നിറയും
കൺമുന്നിൽമാമരമാകും
കൊടുംവേനലിൽ ശീതളഛായയുമേകും
പെങ്ങളൊരുസ്വത്താണ് മർത്യാ
അവളില്ലെങ്കിലില്ല സുകൃതം
കൂടെ നടന്നു ചിണുങ്ങും
കൂടെപ്പിറപ്പായി മിന്നും
പുത്രന്റെ പെണ്ണായി നിൽക്കെ
സ്വർഗ്ഗം കൊതിച്ചവൾ കൊഞ്ചും
സ്വന്തമൊന്നൊരു പദം
ചൊൽകെ
താക്കോൽക്കൂട്ടമായ് നിന്ന് കിതയ്ക്കും
അമ്മയായ് പെണ്ണവൾ പെയ്യും
വരുംതലമുറവന്ദിച്ചുനിൽക്കെ
മുത്തശ്ശിക്കൈ കൊണ്ടും ഊട്ടും
മരണത്തിൽ പോലും മറക്കാക്കഥ കാതിൽ തേനും ചൊരിയും
വായ്മൊഴി പോലും വരമായ്
മനവാതിൽക്കൽ നിന്ന് ചിരിക്കും
ഝാൻസിയായ്, മസ്താനിയായി
തെരേസയായ്
നാദിറയായ്
നങ്ങേലിയായ്
ജാനുവായ്
നിന്നു ജ്വലിച്ചോൾ
സുഗതമ്മയായ്, ബാലാമണിയായ്, മാധവിക്കുട്ടിയായ്
ചൊല്ലും ഇതാണിതാണെന്റെ വീഥി.
എന്നിട്ടുമെന്നിട്ടുമെന്തേ
കൊടും പീഢയാലവളെ
മുറിക്കും മാനസം നിങ്ങൾ വഹിപ്പൂ
മാറാത്ത വ്യാധി പോലെന്തേ ദ്രോഹങ്ങൾ അവൾക്കായൊരുക്കി
മാറണംമാറണംലോകം
പെണ്ണവൾ കേണാലുലകം
രണ്ടായ് പിളർന്നങ്ങു മാറും
അവളെയുമേറ്റി മറയും
മൗനമായ് പ്രപഞ്ചം പിരിയും
പിന്നെമൗനവുമില്ലാതെയാവും
കാക്കണംകാവലാളല്ലോ
അവൾ
നിറനിലാവിന്റെ കാതര മുത്തം.

littnow.com

littnowmagazine@gmail.com

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending