Connect with us

കവിത

അതിരുകൾ പറയുന്നത്…

Published

on

ഡോണാ മേരി ജോസഫ്

എന്റെ ആകാശം അവസാനിച്ചിരിക്കുന്നു
നിന്റെ പൂന്തോട്ടത്തിന് മീതെ തന്നെ.
അവിടെ നിന്റെ മാത്രം ആകാശം
നിനക്ക് മാത്രം അറിയാവുന്ന പൂക്കൾ
നിന്നോടൊത്തു വളരുന്ന ചെടികൾ
നിനക്ക് മാത്രം പരിചിതമായ സുഗന്ധം
വെള്ളവും വളവും
അളവൊപ്പിക്കാനും നിന്റെ കൈകൾക്ക് മാത്രമേ അറിയൂ.
എനിക്ക് നോക്കാം
ഒരു വേലിക്കെട്ടിനപ്പുറം നിന്നു പുറമെ കാണുന്ന തഴപ്പിനെ.
കുറ്റം പറയാം ഇനിയും നീളാത്ത ചില്ലകൾക്ക്
നൽകാനാവാത്ത തണുപ്പിനെ.
വെള്ളം കൂടിപ്പോയത് കൊണ്ട് അഴുകിയതും
കുറഞ്ഞത് കൊണ്ട് മുരടിച്ചതും എന്നേക്കാളേറെ നിനക്കറിയാം.
പുറത്തായ കളകളുടെ അവകാശത്തിന് വേണ്ടി
ഞാൻ സമരം ചെയ്യുമ്പോഴും
നിന്ന കാലത്ത് അവ ഞെരിച്ച നാമ്പുകളെ നീ കണ്ടിട്ടുണ്ട്.
പണിപ്പെട്ടു പറിച്ചെറിഞ്ഞിട്ടും പോവാത്തവയെ,
വിഷമടിച്ചാലും വീണ്ടും വേരോടാൻ വെമ്പുന്നവയെ,
പ്രതിരോധിച്ചു നീ മടുത്തതുമറിയാം.
നിന്റെ പൂന്തോപ്പിലെ ഋതുഭേദങ്ങൾ
എന്റേതുമായി താരതമ്യപ്പെടുത്താറുണ്ട് ഞാൻ.
എന്റെ വേനലെന്തേ ആ അതിരിനപ്പുറം മഴയായി?
എന്റെ വസന്തങ്ങളെങ്ങനെ അവിടെ ശിശിരമായി?
ഇവിടെ തളിരുകൾ നാമ്പിട്ട കാലത്ത്
നിന്റെ തോട്ടത്തിലെങ്ങനെ ഇലകൾ പൊഴിഞ്ഞു പോയി?
ഒരേ ഭൂമിയിൽ ഓരോ ജീവിതത്തിനും ഓരോ കാലാവസ്ഥയാണെന്നോർക്കാഞ്ഞിട്ടല്ല.
ഇവിടെ കൊച്ചരിപ്രാക്കൾ പിറന്ന നേരം
അവിടെ കാലൻകാക്ക മലച്ചു വീണത് കാണാഞ്ഞിട്ടുമല്ല.
അതിരുകൾ ആത്മകഥ പറയുന്നത്
കേൾക്കാഞ്ഞിട്ടു തീരെയുമല്ല.

ഞാനെന്റെ പൂക്കൾക്ക് മാത്രം തോട്ടക്കാരനും
മറ്റെന്തിനും കാഴ്ചക്കാരനുമാണല്ലോ.
ആത്മഹർഷത്തിന്റെ പരമോന്നതിയിൽ,
തിരുത്തലില്ലാതെ തിരക്കിട്ടോടുമ്പോൾ,
യാത്ര മുടക്കി, ഒന്ന് നിൽക്കാൻ പ്രേരിപ്പിച്ച്
എന്റെ മുറ്റത്തു കേറും വരെ,
പടിവാതിലിൽ തട്ടി വിളിക്കും വരെ
നിന്റെയൊരു നോവും വേവും പോലും എന്റെയല്ല.

എങ്കിലുമെനിക്ക് ബാക്കി പറയാതിരിക്കാനാവുമോ?
തീരെയില്ല.
ബഹുസ്വരതയെത്ര മുറവിളി കൂട്ടിയാലും,
നോവിൽ മുരണ്ടാലും
തൻകാര്യമാകുമ്പോൾ ഏതൊരുവനും
സ്വന്തം പേരാണല്ലോ ആദ്യം എഴുതിച്ചേർക്കുക.
അതിരുകൾ ആദ്യം പറയുന്നതും അതാണല്ലോ.

littnowmagazine@gmail.com

കവിത

അൽഷിമേഴ്‌സ്

Published

on

ഹരിത ദാസ്

വര: സാജോ പനയംകോട്

ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com

Continue Reading

കവിത

ഇനിയുമൊരുകാലം

Published

on

ബിന്ദു തേജസ്

ഇന്നുമെന്നെപ്പൊതിയുമൊരു

പ്രിയ തരമാകുമദൃശ്യ കരങ്ങളാം

കനിവ് തീർക്കും കരളിണ ക്കത്തിന്റെ കണ്ണികൾ.

നനവ് മൂടി മിഴിപ്പച്ച മങ്ങി ത്തുടങ്ങവേ

ഇടറി,വിറയാർന്ന സ്വരവു മലച്ചുപോയ് ,

ഹൃദയ താഴ് വാരങ്ങൾ തൻ പ്രതിധ്വനിയും വിതുമ്പുന്നു .

പടിയിറങ്ങുമ്പോളുളളം പിടയുന്നതിൻ നുറുങ്ങലും

ഗദ് ഗദവുമെന്നപോൽ

കിനാ മലരുകൾ പൊഴിയുമാ നിറ ചിത്രമുറ്റു നോക്കവേ

നിറയെയോർമ്മ ശലഭങ്ങൾ തുടിക്കയായ് ,

അവിടെ ഞാനും പറക്കയാ ച്ചിറകിലേറി

യനേകകാലങ്ങളിലൂടെയൊരിത്തിരി നേരം .

തുടു തുടുത്തൊരാ പനീർ

പൂവുകളിതളടർന്നൊന്നു

മണ്ണിനെച്ചുംബിക്കവേ

വ്യഥകളറ്റു ഞാനും ചിരിക്കയായ്

ഒന്നു മധികമായ് ഭ്രമ ത്തിൻ വലയെറിഞ്ഞീലയെങ്കിലുമലോസരക്കൊളുത്തിലെന്നെ

കുടുക്കീലയിവിടം പ്രിയം മാത്രമണച്ചു

ഞാനാ മധുരംനുണഞ്ഞു നടക്കട്ടെ .

പാതിയിലേറെക്കഴിഞ്ഞൊരീ പാതയിലിനിയും

പൂക്കാനൊരു വെൺ ചെമ്പകച്ചില്ല തളിരിടുമോയെന്നു

വെറുതെ നിനച്ചു നിൽക്കയാണിപ്പോഴും…

littnow.com

littnowmagazine@gmail.com

Continue Reading

കവിത

ഒറ്റയായ്പ്പോയ ഒച്ച

Published

on

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

സച്ചിമാഷിനെ
എനിക്കറിയില്ലെങ്കിലും
ചില സച്ചി’താ’നന്ദന്മാർ
വരണ്ട നദികളിൽ
കുളം കുത്തുന്നതിന്
ഞാൻ സാക്ഷിയാകുന്നുണ്ട്.

ഓടിയൊളിക്കാനാണ്
ആദ്യം തോന്നിയത്.
ഉള്ളിലൊരു തേളുകുത്തിയതിനാൽ
നോട്ടം പിഴച്ചു പോയി!

പറ്റമായ് വന്ന്
ഒറ്റയായ്പ്പോയ
ഒറ്റുകാരൻ
ചിന്തയ്ക്ക് ചിന്തേരിട്ട്
മിനുക്കാൻ തുടങ്ങുമ്പോൾ
വേനൽ പഴുത്തു പാകമായ
മണ്ടയില്ലാത്തെങ്ങ്
കമ്പേറിട്ട തേങ്ങ
തലയിൽത്തന്നെ വീണതിന്
സാക്ഷ്യമായി
ചിരി ഒരു കലാരൂപമായ്
ചുണ്ടു പിളർത്തി
കരയാനും തുടങ്ങി.

           

പ്രണയപ്പിറ്റേന്ന്
ചങ്ങമ്പുഴയും
വൈലോപ്പിള്ളിയും
ഇടശ്ശേരിപ്പാലത്തിൽ നിന്ന്
പ്രളയം കാണുമ്പോൾ
ജല കളിമ്പത്തിൻ
മുങ്ങാങ്കുഴിയിൽ
അവർ
കവിതയായൊഴുകിപ്പോയതിന്
ഞാനും സാക്ഷിയാകുന്നു.

അതിനാലാണ്,
അതിനാൽ മാത്രമാണ്
ഈ പുഴയെ
ഞാൻ
ഒറ്റയ്ക്ക്
ഉണക്കാനിട്ടിരിക്കുന്നത്!.

littnow.com

littnowmagazine@gmail.com

Continue Reading

Trending