Connect with us

കവിത

അതിരുകൾ പറയുന്നത്…

Published

on

ഡോണാ മേരി ജോസഫ്

എന്റെ ആകാശം അവസാനിച്ചിരിക്കുന്നു
നിന്റെ പൂന്തോട്ടത്തിന് മീതെ തന്നെ.
അവിടെ നിന്റെ മാത്രം ആകാശം
നിനക്ക് മാത്രം അറിയാവുന്ന പൂക്കൾ
നിന്നോടൊത്തു വളരുന്ന ചെടികൾ
നിനക്ക് മാത്രം പരിചിതമായ സുഗന്ധം
വെള്ളവും വളവും
അളവൊപ്പിക്കാനും നിന്റെ കൈകൾക്ക് മാത്രമേ അറിയൂ.
എനിക്ക് നോക്കാം
ഒരു വേലിക്കെട്ടിനപ്പുറം നിന്നു പുറമെ കാണുന്ന തഴപ്പിനെ.
കുറ്റം പറയാം ഇനിയും നീളാത്ത ചില്ലകൾക്ക്
നൽകാനാവാത്ത തണുപ്പിനെ.
വെള്ളം കൂടിപ്പോയത് കൊണ്ട് അഴുകിയതും
കുറഞ്ഞത് കൊണ്ട് മുരടിച്ചതും എന്നേക്കാളേറെ നിനക്കറിയാം.
പുറത്തായ കളകളുടെ അവകാശത്തിന് വേണ്ടി
ഞാൻ സമരം ചെയ്യുമ്പോഴും
നിന്ന കാലത്ത് അവ ഞെരിച്ച നാമ്പുകളെ നീ കണ്ടിട്ടുണ്ട്.
പണിപ്പെട്ടു പറിച്ചെറിഞ്ഞിട്ടും പോവാത്തവയെ,
വിഷമടിച്ചാലും വീണ്ടും വേരോടാൻ വെമ്പുന്നവയെ,
പ്രതിരോധിച്ചു നീ മടുത്തതുമറിയാം.
നിന്റെ പൂന്തോപ്പിലെ ഋതുഭേദങ്ങൾ
എന്റേതുമായി താരതമ്യപ്പെടുത്താറുണ്ട് ഞാൻ.
എന്റെ വേനലെന്തേ ആ അതിരിനപ്പുറം മഴയായി?
എന്റെ വസന്തങ്ങളെങ്ങനെ അവിടെ ശിശിരമായി?
ഇവിടെ തളിരുകൾ നാമ്പിട്ട കാലത്ത്
നിന്റെ തോട്ടത്തിലെങ്ങനെ ഇലകൾ പൊഴിഞ്ഞു പോയി?
ഒരേ ഭൂമിയിൽ ഓരോ ജീവിതത്തിനും ഓരോ കാലാവസ്ഥയാണെന്നോർക്കാഞ്ഞിട്ടല്ല.
ഇവിടെ കൊച്ചരിപ്രാക്കൾ പിറന്ന നേരം
അവിടെ കാലൻകാക്ക മലച്ചു വീണത് കാണാഞ്ഞിട്ടുമല്ല.
അതിരുകൾ ആത്മകഥ പറയുന്നത്
കേൾക്കാഞ്ഞിട്ടു തീരെയുമല്ല.

ഞാനെന്റെ പൂക്കൾക്ക് മാത്രം തോട്ടക്കാരനും
മറ്റെന്തിനും കാഴ്ചക്കാരനുമാണല്ലോ.
ആത്മഹർഷത്തിന്റെ പരമോന്നതിയിൽ,
തിരുത്തലില്ലാതെ തിരക്കിട്ടോടുമ്പോൾ,
യാത്ര മുടക്കി, ഒന്ന് നിൽക്കാൻ പ്രേരിപ്പിച്ച്
എന്റെ മുറ്റത്തു കേറും വരെ,
പടിവാതിലിൽ തട്ടി വിളിക്കും വരെ
നിന്റെയൊരു നോവും വേവും പോലും എന്റെയല്ല.

എങ്കിലുമെനിക്ക് ബാക്കി പറയാതിരിക്കാനാവുമോ?
തീരെയില്ല.
ബഹുസ്വരതയെത്ര മുറവിളി കൂട്ടിയാലും,
നോവിൽ മുരണ്ടാലും
തൻകാര്യമാകുമ്പോൾ ഏതൊരുവനും
സ്വന്തം പേരാണല്ലോ ആദ്യം എഴുതിച്ചേർക്കുക.
അതിരുകൾ ആദ്യം പറയുന്നതും അതാണല്ലോ.

littnowmagazine@gmail.com

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending