കവിത
തൂക്കുകയർ

രേഖ ആർ താങ്കൾ
നിറയെ പൂക്കളുള്ള
പുള്ളിപ്പാവാടയുടെ അറ്റത്ത്
ആ ഒറ്റവരിക്കവിത
കെട്ടിത്തൂങ്ങിച്ചത്തു!
ഋതുഭേദങ്ങൾ
വിവർത്തനം ചെയ്യാനും
വലിച്ചുനീട്ടി
ഖണ്ഡങ്ങളാക്കാനും
മഹാകാവ്യലക്ഷണമനുസരിച്ച്
മാറ്റിയെഴുതാനും
ശ്രമിച്ചതാണത്രേ കാരണം
അവൾ തന്നെയാണ് വിവരം
ഫോൺ വിളിച്ചു പറഞ്ഞത്
ചുണ്ടിന്റെ അറ്റത്ത്
വിങ്ങിനിന്ന ചിരിയിൽ
പുച്ഛം കനച്ചിരുന്നു
ഒറ്റവരിയിൽ
ഒഴുകിപ്പരക്കാനും
മലമുകളിൽ നിന്ന്
എടുത്തുചാടാനും
ആഴത്തിൽ
അലിഞ്ഞു ചേരാനും
അവൾക്ക് കഴിയുമായിരുന്നത്രേ!
വളച്ചുകെട്ടി വേലിതിരിച്ച്
നിലത്തു ചേർത്ത് ആണിയടിക്കാൻ വിട്ടുകൊടുക്കല്ലേയെന്ന്
പലതവണ കാലുപിടിച്ചു പറഞ്ഞതാണ്
അപ്പോഴൊക്കെ
പുറം ചൊറിയുന്ന സുഖത്തിനു
ഭംഗം വരാതെ
വാക്കുകൾ പിരിച്ചെഴുതി
അർത്ഥം തിരയുകയായിരുന്നു
നിസ്സഹായതയുടെ തുഞ്ചത്തെന്ന് ഭാവിച്ച്
അന്വയം ആവർത്തിക്കുകയായിരുന്നു
വളർത്താനെന്ന് പറഞ്ഞ്
കൊലയ്ക്ക് കൊടുക്കരുതെന്ന്
ചിറകുകൾ അരിഞ്ഞു തള്ളരുതെന്ന്
ആകാശത്തിന്
അതിരുകൾ വയ്ക്കരുതെന്ന്
അവൾ കെഞ്ചിയതാണ്
കടുംവർണങ്ങൾ
തൂവിമറിഞ്ഞ കടലാസിൽ
തോന്നുംപോലെ വരികൾ ചമയ്ക്കണമെന്ന്
വെന്തവാക്കുകൾക്കിടയ്ക്കും
പാരിജാതഗന്ധം പടർത്തണമെന്ന്
ഒറ്റത്താളത്തിൽ
പതിഞ്ഞ ശബ്ദത്തിൽ
പാടിത്തുടങ്ങാനാവില്ലെന്ന്
ഉച്ചസ്ഥായിയിൽ സ്വയം മറന്ന് അനന്തതയിൽ ലയിക്കണമെന്ന്
ഒക്കെ അവൾ ആഗ്രഹിച്ചിരുന്നു
തൂക്കുകയർ വിധിക്കപ്പെട്ട്
ദയാഹർജിക്ക് പോലും
ആരുമില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാവും
ഒറ്റവരിയിൽ നിന്നും
മൊഴിമാറ്റപ്പെടുന്നതിനു മുൻപ്
മഞ്ഞപ്പൂക്കളുള്ള നീലപ്പാവാട
അവൾ സ്വയം
തിരഞ്ഞെടുത്തത്!
അറുത്തിട്ടു കൂട്ടിത്തുന്നുന്നവർക്ക്
നിലച്ചുപോയ പിടപ്പിനി
അറിയാനാവില്ലല്ലോ!

littnow.com
littnowmagazine@gmail.com
കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
കവിത
വൈസറിക്കാത്ത പെണ്ണ്

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.
ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.
ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .
വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.
മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.
എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.
വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.
പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .
ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com
കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം11 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സാഹിത്യം8 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
You must be logged in to post a comment Login