Connect with us

കവിത

ദിവസം, തിരക്കേറിയ ഒരു റോഡ് മാത്രമാകുന്നു

Published

on

സുജ എം ആർ

വര_ സാജോ പനയംകോട്

കുറച്ചേറെ ദൂരം പോകാനുണ്ടായിരുന്നു..
നഗരത്തിരക്കിലൂടെ,
ഒട്ടു ധൃതിയിൽ
പാതയോരത്തു കൂടെ,
വശം ചേർന്നു നടക്കുന്നു ഞാൻ..

കൊഴുപ്പടിഞ്ഞ ഞരമ്പുകളിൽ
രക്തം കട്ട പിടിച്ച പോൽ,
പലവിധ വാഹന സഞ്ചയം
അവിടവിടെ
കുടുങ്ങിക്കിടക്കുന്നു,
കഷ്ടം തന്നെ!!!

പാത മുറിച്ച് കടക്കുന്നേരം ചീറിയടുത്ത ബൈക്കനൊരുവൻ,
എന്റെ കയ്യിലിരുന്ന ഫോണും
തട്ടിത്തെറിപ്പിച്ച്,
നീളത്തിൽ ഹോണടിച്ച്,
തിരിഞ്ഞ് നോക്കി,
അവന്റെ,
വഴിയിൽ കയറിയ ദരിദ്രവാസിയെന്നെന്നെ,
നിർലോഭം പുച്ഛിച്ചിട്ട്,
അവന്റമ്മേടെ
വായുഗുളികക്കായി
നിർലജ്ജം യാത്രയാവുന്നു..

വഴിയിൽ കിടന്ന
ഫോണെടുത്ത്,
തൽക്കാലം രക്ഷപ്പെട്ടെന്നോർത്ത്, വായുഗുളികക്ക് പോയവൻെറ
മുൻതലമുറകളേയും,
പിൻതലമുറകളേയും,
അത്യുന്നത സ്നേഹത്തോടെയും, ആർദ്രതയോടെയും, സ്മരിച്ചും മഹത്വപ്പെടുത്തിയും,
കാൽനടക്കാരന്റെ,
പൊതുനിരത്തിലെ, അവകാശരാഹിത്യത്തിൽ
ഖേദിച്ചും, പ്രതിഷേധിച്ചും,
മനസ്സിനകത്തേക്ക് രണ്ട് മുദ്രാവാക്യവും,
പുറത്തേക്ക്
കാത് പുകയുന്ന
നാലഞ്ച് മഹദ് വചനങ്ങളും (കൊടുങ്ങല്ലൂർ ഭരണിക്കൊക്കെ നിർലോഭം പാടിക്കേൾക്കുന്ന അതേ വചനങ്ങൾ) വിക്ഷേപിച്ച്,
അപ്പുറത്തെ പീടികക്ക് മുന്നിൽ, നേരത്തെ ഉപേക്ഷിച്ച് പോയ
സ്വന്തം ബൈക്കിൽ
പൊടിയും തട്ടിത്തുടച്ച്
വലിഞ്ഞ് കയറിയിരിക്കുന്നു ഞാൻ..

റോഡിലേക്കെടുത്ത്,
നൂറേ നൂറിൽ പറപ്പിക്കാൻ ഒരുങ്ങുമ്പോൾ,
റോഡും മുറിച്ച്,
മുന്നിലേക്ക്
വന്ന് കയറുന്നൂ മന്ദം മന്ദം,
ഏതോ കുറേ അലവലാതികൾ
നാശം!!

താളത്തിൽ ഒന്ന്
വട്ടം ചവിട്ടി വരുമ്പോഴാണ്…

ആരാടാ??
ഇതിനെയൊക്കെ
കുറ്റീം പറിച്ച്
റോട്ടിലേക്കിറക്കി വിടുന്നത്?
റോട്ടുനികുതി കൊടുക്കുന്ന വാഹനൻമാർക്ക്
ഈ റോട്ടിലും നാട്ടിലും
ഒരു വിലയുമില്ലേ??
അവന്റമ്മേടെ..
നാ….ശം!!
പോയിട്ടെന്തൊക്കെ
പണിയുള്ളതാണ്..
ഹൊ!!!

ഇന്നത്തെയൊരു ദിവസം!!!
ഇന്നത്തെ ദിവസം,
മൊത്തം മൂഡും പോയി!!
പൊളിറ്റിക്കൽ കറക്റ്റ്നസ്
ഇല്ലാത്ത ലോകമേ..
ഞാൻ, അങ്ങ്
സ്വർഗരാജ്യത്ത് ജനിക്കേണ്ടവനല്ലായിരുന്നോ??
എന്തിനായിരുന്നു ഇതൊക്കെ??

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending