Connect with us

കവിത

കണ്ണാടിയിലെ പെൺകുട്ടി

Published

on

റീന.വി

കണ്ണാടിയിലെ പെൺകുട്ടി
ഇപ്പോൾ ഉടൽ ആഴത്തിൽ പരിശോധിക്കുകയാണ്.

ചൂണ്ടക്കൊളുത്തിൽ നിന്നും
ഊരിത്തെറിച്ചപ്പോൾ
കാണാതായ ചില ഭൂഭാഗങ്ങളെത്തേടി
ഉഴറിനടക്കുകയാണ്.

അടച്ചുറപ്പില്ലാത്ത വീട്ടിൽ മുഷിവു മണത്തോടൊപ്പം അവളുടപ്പൻ കുന്തിച്ചിരിക്കുന്നു.

ലിപികളില്ലാത്ത ഭാഷയിൽ ഒരമ്മ നിലവിളിക്കുന്നു.
കാട്ടിലേക്ക് വിറകൊടിക്കാൻ പോയ പെൺകുട്ടിയെ കാത്ത്
വീട്ടുമുറ്റം
ചവർപ്പ് കുടിച്ചിറക്കുന്നു.

വീടിനു പിറകിൽ
ആരും വളർത്താതെ
തിടം വച്ച ഒതളങ്ങാ മരം
അവൾ
ചൂടാതെ പോയ
വെളുത്ത പൂക്കൾ പകയോടെ
താഴേക്ക് കൊഴിച്ചു കളഞ്ഞു.

നൂൽബന്ധമില്ലാതെ
ഒരു കവർ സ്റ്റോറിയിൽ ചോരവാർന്നു കിടന്നതിന്റെ മടുപ്പിൽ നിന്നും
എഴുന്നേറ്റു പോയതാണവൾ.

“ഒരിക്കൽ മീനായിരുന്ന നീ ” എന്ന
വേട്ടക്കാരന്റെ പാട്ടിൽ മരിച്ച്
പുകമണമുള്ള മണ്ണിൽ നിന്നും ചുരുളുകളായി
മുകളിലേക്കുയരുന്നു.
കൊല്ലുന്ന ഭാഷയിൽ ഒരു കവിത
രചിക്കുന്നു.
ചോരച്ച ഓർമ്മയിൽ
ലോകത്തെ മുഴുവൻ വെല്ലുവിളിക്കുന്നു.

വാതിൽ ശബ്ദത്തിൽ കൊട്ടിയടച്ച്
ഏകാന്തതയെ കഴുവിലേറ്റുന്നു.
ഉടലിന്റെ വേലിയെ
പൊളിച്ചു മാറ്റി വേനൽ
മുറ്റിത്തഴച്ച ആകാശത്തേക്ക്
കിളികളെ പറത്തിവിടുന്നു.

മുറിഞ്ഞ ഒരു
വേദനയിൽ
ഉള്ളിലേക്ക് ചേക്കേറുന്നു.

littnow.com

design :sajjaya kumar

painting: jean metzinger

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending