Connect with us

സാഹിത്യം

നാട്യധർമ്മിയും ലോകധർമ്മിയുമായ അനുഭവം

Published

on

ഹരിനാരായണൻ ടി.കെ

സാജോ പനയംകോടിൻ്റെ
മരടിലേക്കു പോകുന്ന മഴ
ജയസൂര്യയുടെ പാട്ടും
എന്ന കഥയുടെ
വായനാനുഭവം

സങ്കേതങ്ങൾ കൃത്യമായി പിൻപറ്റിയുള്ള ലക്ഷണമൊത്ത ഒരു ചെറുകഥയാണിതെന്ന് ആദ്യമേ പറയട്ടെ.

മഴ ഇതിൽ പശ്ചാത്തലം ഒരുക്കുന്നതിനോടൊപ്പം തന്നെ ആദ്യന്തം നായകനോടൊപ്പം ഒരു കഥാപാത്രമായും ഇരട്ട റോളിൽ പ്രത്യക്ഷപ്പെടുന്നു. മഴ പലർക്കും പലതായി അനുഭവപ്പെടുന്നു. നായകന് ഒരു അലോസരമായി തുടങ്ങി ഒടുവിൽ ഒരു ഹൃദയനൊമ്പരമായി മാറുന്നു. വിദ്യാർത്ഥികളെയും കൊണ്ടുപോകുമ്പോൾ കൈകാലിട്ടടിക്കുന്ന മഴ നായകന് അത് പരിഭ്രാന്തമായ ഹൃദയമിടിപ്പുകളാണ്.എന്നാൽ കൗമാരക്കാരിൽ നൃത്തത്തിന്റെ സംഗീതത്തിൻറെ ആവേശമായാണ് മഴ അനുഭവപ്പെടുന്നത്
ഫയർഫോഴ്സിന്റെ മഴയെ കുറിച്ചുള്ള ചോദ്യം വരാൻ പോകുന്ന ജീവിതത്തിൻറെ നിരർത്ഥകതയുടെ പശ്ചാത്തലം സമർത്ഥമായി ഒരുക്കുന്നുണ്ട് .
ഈ സമയമൊക്കെ സമൂഹത്തിന്റെ ഇടപെടലുകൾ കൃത്യമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ബാർബോയിയുടെ രൂപത്തിൽ ഉള്ള, ഇനി കഴിക്കണോ എന്ന ആകുലത, തെറ്റാണ് സാമൂഹ്യപാഠം എന്ന് അറിയുമ്പോഴും, സമൂഹത്തിന്റെ ശരികളെ ധിക്കരിക്കാനുള്ള ശീലം സ്വാഭാവിക പ്രകൃതി, സാമൂഹ്യനിയമങ്ങളെ എതിർക്കുകയാണെന്ന് ഓർമിപ്പിക്കുന്നു. അതേസമയം പെൺകുട്ടികളെ, ചെളിക്കപ്പുറത്തുള്ള മോട്ടോർസൈക്കിൾകാരായ ചെറുപ്പക്കാരിൽനിന്ന് സൂക്ഷിക്കണമെന്നുള്ള വ്യഗ്രത നായകനെത്തന്നെ സമൂഹത്തിന്റെ കരുതൽ സ്ഥാനത്ത് നിർത്തുന്നു. ആവശ്യമില്ലാതെ ധൃതി കാണിച്ചു സാരി വലിച്ചു നേരെയാക്കുന്ന
ടീച്ചർ ആധുനിക സമൂഹത്തിൻറെ യാന്ത്രികമായ താൻ പ്രാഭവം തന്നെയാണ് വ്യക്തമാക്കുന്നത് പെൺകുട്ടികളെയും ചെറുപ്പക്കാരെയും അതിരിടുന്നത് കുറച്ച് ചെളി മാത്രമാണ് എന്ന സാമൂഹ്യധാരണയുംഇവിടെ നായകനിലൂടെ പകർന്നാടുന്നു. ഇതിനിടെ മദ്യഗന്ധത്തെ, ബാല്യത്തിലെ ചുമക്കുന്ന കൊച്ചുവീട്ടിലെ പുഴുക്കൻ ചീനിയുടെ ഗന്ഥമാക്കുന്ന രസവിദ്യയും ഉണ്ട്. നായകന് തൻ്റെ ട്രാൻസ്ജെൻഡർ ബന്ധം തന്നെ എങ്ങനെ അടയാളപ്പെടുത്തും എന്നുള്ള ആകുലത വ്യക്തമായി കാണിക്കുന്നുമുണ്ട്. അതുകൊണ്ടാണല്ലോ ടിവി ന്യൂസ് കണ്ട് ആളുകൾ ചിരിക്കുന്നത് ഉള്ളിൽ തറക്കുന്നത്

കഥാകൃത്തിന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ, പലനിറങ്ങളിൽ ഉള്ള അനുഭവങ്ങൾ നിഴലും വെളിച്ചവും ചേർത്ത് നാടകീയമായി മുന്നേറുന്ന ജീവിതമുഹൂർത്തങ്ങൾ ഈ കഥയ്ക്ക് ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ അനുഭവങ്ങൾ സമ്മാനിക്കുന്നു. ഈ കൊച്ചു കഥ കൃതഹസ്തനായ ഒരു ശില്പിയുടെ കൈകുറ്റപ്പാട് തീർത്ത മനോഹര ശില്പം തന്നെ. ഓരോ വായനയും വ്യത്യസ്ത അനുഭവങ്ങൾ തീർക്കുന്നു. ഒരേസമയം നാട്യധർമ്മിയും ലോകധർമ്മിയുമായ ഒരു അനുഭവം.
ചുരുക്കി നാടകാന്തം കവിത്വം എന്നെ ഈ കഥ യെ പറ്റിപറയാനുള്ളൂ.

കഥ

സന്ധ്യയായി തുടങ്ങി എന്ന് എന്ന് ബാർ ബോയി സ്നേഹത്തോടെ പറയുന്നു. ഫൈവ്സ്റ്റാറിലെ എക്സിക്യൂട്ടീവ് ബാറിൽ വലിയ തിരക്കൊന്നുമില്ല. പല നിറത്തിലെ ചെറിയ വെട്ടങ്ങളുടെ നൂലുകൾ കുരുക്കഴിക്കാനാവാതെ പറക്കുന്നുണ്ട്. വലിയ വിൻഡോയുടെ പ്രതിബിംബങ്ങളെ ഫോക്കസ് ചെയ്യാതിരുന്നാൽ ഒഴുകുന്ന വഞ്ചിവീടുകളെ കാണാം. കായലിപ്പോ തണുത്ത് കിടക്കുകയാകും.

‘ഒന്ന് റിപ്പീറ്റ് ചെയ്യടാ ‘

ആലപ്പുഴ സ്ഥിരം വരുമ്പോഴെല്ലാം കണ്ടവനാണ്. കൊടുക്കുന്ന ടിപ്പിൻ്റെ കനം അവനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതും അതാകാം.

‘ സാറ് തിരുവനന്തപുരത്തുന്നേ സെൽഫ് ഡ്രൈവാന്ന് പറഞ്ഞതു കൊണ്ടാ. ഒഴിവാക്കാം ,ഇനി വേണോ?’

‘യാത്ര ഒഴിവാക്കണോ പെഗ്ഗ് ഒഴിവാക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം നീ പറയുന്നത് ചെയ്യ് ‘
‘ശരി ‘
ഹാളിലെ ടിവീല് ന്യൂസില്ല. നന്നായി.
പാട്ടാണ്. കൊള്ളാം മാസ്സ് എഫക്ട്. ജയസൂര്യ തകർക്കുന്നു. ആരാവും സംഗീതം..

‘സാറേ .ഇപ്പോ ഇതാ പൊളി. പടം റിലീസായില്ല പാട്ട് വൈറലാ പിള്ളേരെല്ലാം തകർത്ത് റീല് തൊടങ്ങി’
‘കൊള്ളാം രസമുണ്ട്’
‘ആ മഴ എങ്ങനാ സാറേ, ഫയർ ഫോഴ്സ് സെറ്റപ്പ് തന്നാണോ?’
‘നീ പോയി പെഗ്ഗ് എട് ”
‘ഓ’

ഫോൺ ബല്ലടിക്കുന്നുണ്ട് .കുറേ നേരമായിട്ട്.
പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളുമാണ്. ചിലതു മാത്രം നോക്കി എടുത്തു. കേട്ടു .ഒന്നു മൂളി മടക്കി വച്ചു. അതു മതി.

സന്ധ്യ ലൈറ്റുകളായ ലൈറ്റുകളെല്ലാം നഗരത്തിൽ കത്തിച്ചിടും. പണ്ട് , ചുമച്ച് നിന്ന കൊച്ചൊരു വീട്ടിൽ കഫ് സിറപ്പിൻ്റ ഒഴിഞ്ഞ കുപ്പിയിൽ മണ്ണെണ്ണ നിറച്ച് അടപ്പിൽ തുളയിട്ട് അമ്മച്ചീടെ പാവാടച്ചരട് തിരിയാക്കി വിളക്കാക്കി രാത്രിയെ ഓടിച്ചത് വെറുതേ ,വെറും വെറുതേ ഓർത്തത് എന്തിനാടോ എന്ന് സ്വയം ചോദിച്ചു.
എ.സി പ്രവർത്തിക്കുന്നുണ്ടെങ്കിലും
കട്ടൻചീനി പുഴുങ്ങി വാർത്ത് ചൂടോടെ വിളമ്പുമ്പോൾ പറക്കുന്ന ആവിയുടെ മണം കാറിൽ നിറയുന്നതുപോലെ. മുളകും ഉളളീം ചതച്ച് വെളിച്ചണ്ണയൊഴിച്ച ചമന്തീടെ എരിവ് കിട്ടുന്നില്ല.
അവൻ പറഞ്ഞത് ശരിയാ, ആ ലാസ്റ്റ് പെഗ്ഗ് കഴിക്കേണ്ടിയിരുന്നില്ല. ചാറ്റൽ മഴയും. വൈപ്പർ ചലിക്കുന്ന ഗ്ലാസ്സിനപ്പുറം പടർന്നു വീഴുന്ന ലൈറ്റുകൾ…
ഇടിച്ചാൽ തീരണം. കിടന്നു പോകരുത് . ആഡംബരത്തിൻ്റെ ഭാരം ഒരു കഫ് സിറപ്പ് കുപ്പിയോളമല്ല. പതുക്കെയോടിക്കാം. മരടിൽ എത്തിയേ പറ്റൂ.
ഫോൺ ബല്ലടിക്കുന്നുണ്ട്. കാറിൻ്റെ സ്പീക്കറിലൂടെ ഒരു പേടിപോലെ അത് മുഴങ്ങുന്നു. സ്ക്രീനിൽ അപരിചിതരേയും ട്രൂ കോളർ കാണിക്കുന്നുണ്ട്.

സത്യത്തിൽ ഇതൊരു സത്യമാണോ. ഈ സന്ദർഭത്ത ഇങ്ങനെയൊക്കെ അതിജീവിക്കാനാകും എന്ന് മുന്നേ പരിശീലിക്കാൻ പറ്റുന്നതല്ലാതായിട്ടും…

ഒരു സിഗററ്റ് വലിക്കാനും ,അതിലേയ്ക്ക് എത്താൻ ഒരു പെഗ്ഗോ, കട്ടഞ്ചായയോന്നും
ഒരു തോന്നൽ മുട്ടി. ബ്രാണ്ടി കാറിലുണ്ട്. ചില തോന്നലുകൾ ചില നേരം നല്ലതാണ്.ഇടത്‌വശം ചേർന്ന് പതുക്കെപ്പോകാം ,ചേർത്തലയിൽ തട്ടുകട കാണാതിരിക്കില്ല.

എവിടെയായി, തിരക്കില്ല.
ഒരു പോലീസുകാരൻ കൈ കാണിക്കുന്നു. ഒപ്പം മറ്റു ചിലരും. ഒരു ടുറിസ്റ്റ് ബസ്സ് അവിടെ കിടപ്പുണ്ട്, മഞ്ഞ ലൈറ്റുകൾ മിന്നിച്ച്. ഇപ്പോൾ അപ്പുറം കുറേ കുട്ടികളെയും കാണാം.

കാർ നിർത്തി. ഇടത് ഗ്ലാസ് താഴ്ത്തുമ്പോൾ പുഴക്കൻച്ചീനിയുടെ മണം അയാൾക്ക് കിട്ടുമോയെന്ന് ശങ്കിക്കാതിരുന്നില്ല.

മരടിലേക്കു പോവുകയാണെന്നറിഞ്ഞപ്പോൾ പോലീസുകാരന് ഒരാവശ്യം പറയാനുണ്ടായി.
കൊച്ചീലെ ഹയർ സെക്കഡറി സ്കൂളിൽ നിന്ന് ടൂറ് പോയ വണ്ടി വീണു. കുറച്ചു കുട്ടികളെ വീതം സെയ്ഫായ വാഹനങ്ങൾ നോക്കി കയറ്റി വിടുകയാണ്, സഹായിക്കാമെങ്കിൽ ഏതെങ്കിലും ഐഡി കൊടുക്കാമോ എന്നായി പോലീസുകാരൻ.
വിസിറ്റിംഗ് കാർഡ് നീട്ടിയത് ,ഒരു കുട്ടിയാണ് വാങ്ങി നോക്കിയത്, പിന്നെ പോലീസിന് കൊടുക്കുമ്പോൾ പ്രതീക്ഷിച്ച ഒരാദരവ് അയാളിൽ പ്രകടമായി. നന്ദി പറയാനും മടിച്ചില്ല.
പുറത്തിറങ്ങി ചാവി പോലീസുകാരൻ്റെ കൈയ്യിൽ കൊടുത്തു.
‘ഞാൻ അങ്ങോട്ട് മാറി നിന്ന് ഒന്നു സ്മോക്ക് ചെയ്തോട്ടെ. ഡിക്കി തുറന്നോളൂ. ലഗേജ് കാണുമല്ലോ ‘

കാറിൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികളെയാണ് അയാൾ കയറ്റുന്നത്. ഫോൺ നമ്പരുകളും വിലാസവുമാകാം കുറിച്ചെടുക്കുന്നുമുണ്ട്.
മറ്റൊരു പോലീസുകാരൻ പിന്നിൽ നിർത്തിയ കാറിലെ ഫാമിലിയോട് സംസാരിക്കുന്നതും കാണാം. ചാറ്റൽ മഴ ഒന്നുറയ്ക്കാൻ തയ്യാറെടുക്കുന്നതു പോലെ.

നിലവിളിച്ച് ആംബുലൻസുകൾ മരണംപോലെ പറക്കുന്നുണ്ട്. പോലീസുകാരൻ തനിക്ക് കിട്ടിയ കാര്യങ്ങൾ ഒരു അധ്യാപകനോട് പറയുന്നത് ആകാം കാണുന്നത് ,അയാൾ അസ്വസ്ഥനാണ്.ഒരു ടീച്ചർ സാരി പിടിച്ചു നേരേ വച്ചും ധൃതി പ്രകടിപ്പിച്ചും എല്ലാം നോക്കുന്നത് താനാണ് എന്ന ഉത്തരവാദിത്വം അഭിനയിച്ച് ഫോണിൽ എന്തൊക്കെയോ പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

സിഗറ്റ് തീരാറായി, അത് വലിച്ചെറിയുമ്പോൾ വീണുപോകുമോ എന്നൊരു വിചാരം കറണ്ടടിച്ചതു പോലെ.

ഫോൺ ബല്ലടിക്കുന്നുണ്ട്. കുട്ടികൾ കാറിൽ നിറഞ്ഞിരിക്കുന്നു. ഇതെടുക്കേണ്ടതാണ്.

‘എവിടായി?’

എന്താ?

ഇവിടെ മൊത്തം ചാനലുകാരാണ്

ഉം

_ ഒരു മൗനം ഫോണുകൾക്കിടയിൽ ..

മഴയുണ്ടോ?

ഉണ്ട്

ഇവിടെയും

മഴയ്ക്കത് ഇഷ്ടമാണ്.പെയ്യട്ടെ

ഡാ

ശരി വിളിക്കാം.

അപ്പുറത്തിങ്ങോട്ട് എന്തോ പറയാനാഞ്ഞതാണ്. വേണ്ട . പോകാം.

ചാറ്റൽ മഴയത്ത് കാറിലേക്ക് നടക്കുമ്പോൾ അപ്പുറത്ത് ജീപ്പിന് അടുത്തുനിന്ന് എസ്ഐ ശ്രദ്ധിക്കുന്നതും .അയാൾ പെട്ടെന്ന് മുന്നോട്ടു വരാൻ ശ്രമിക്കുന്നതും കണ്ടു ,വേണ്ട അത് വേണ്ട, പെട്ടെന്ന് കാറിൽ കയറി വണ്ടി സ്റ്റാർട്ടാക്കി. പോലീസുകാര് നന്ദി പറയുന്നുണ്ട് .കുട്ടികൾ പോകാം അങ്കിൾ എന്ന ഉത്സാഹത്തോടെ …പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു.

മഴ മഴ കാറിനു മുകളിൽ കുറച്ചുകൂടി ശക്തമായി കൈകാലിട്ടടിക്കാൻ തുടങ്ങി.

ഒന്ന് പൊരുത്തപ്പെടാൻ കാത്തിരുന്ന കുട്ടികൾ പതുക്കെ അനങ്ങി തുടങ്ങി .അവർ പരസ്പരം യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് .. കുട്ടികൾ തന്നോടും അടുക്കാൻ ശ്രമിക്കുന്നുണ്ട് ..അവരോട് കളിതമാശകൾ പറയണമെന്നുണ്ട് .ഇപ്പോൾ ,അവർ വിചാരിക്കുന്നുണ്ടാവാം താനൊരു ഗൗരവക്കാരനായ ജാഡക്കാരനാണെന്ന്.

അങ്കിളിന് മക്കളില്ലേ

ഒരുത്തി തലയിൽ ചൊറിഞ്ഞു ചോദിക്കുന്നു.

‘ ഉണ്ട് മോളേ ‘

‘എന്താ പേര്?’

‘മഴ”

അവർ ചിരിച്ചു.

‘എന്ത് ചെയ്യുന്നു’

‘ഇനിയെന്ത് ചെയ്യാൻ ,പെയ്യല്ലേ ‘

അവർ ചിരി നിർത്തീല്ല.

‘ഞങ്ങടെ ടീമാണോ ‘

‘കുറച്ചൂടെ മൂത്തതാ മക്കളേ’

കുട്ടികൾ വിടാനുദ്ദേശമില്ല.

‘എവിടാപ്പോ ‘

‘ പിറകേ വരും .കുറച്ചു കഴിയുമ്പോ ‘

അതവർക്കിഷ്ടപ്പെട്ടു.

‘ചേച്ചിയാണോ, ചേട്ടനോ?’

‘മഴയ്ക്കെന്ത് ജൻഡർ ‘

അവർക്കതും പിടിച്ച മട്ടിൽ ചിരി തന്നെ.

‘അങ്കിൾ പൊളിച്ചു’

‘നിങ്ങക്ക് ചായയോ കോഫിയോ വല്ലോം വേണോ’

കോറസ് പോലെ അവർ ‘ഷവർമ’ എന്നലറി.

കുട്ടികൾ , ചിക്കൻ ചുരണ്ടുന്ന ബംഗാളിക്കു മുമ്പിൽ അക്ഷമരായി നിൽക്കുന്നത് കണ്ട് ഒരു സിഗററ്റ് കൂടി കത്തിച്ചു. അവിടെയാകെ ചെളിവെള്ളം ഒഴുകി നടക്കുന്നു. അപ്പുറത്ത് ബൈക്കുകളിൽ കുറേ ചെറുപ്പക്കാരെ കാണാം. ഒരു കണ്ണു വേണം. സ്കൂളിനുമുമ്പിൽ കുട്ടികളെ കാത്തു നിൽക്കുന്ന വീട്ടുകാർക്കടുത്തെത്തിക്കും വരെ.

കടയിലെ ടി വി യിൽ ന്യൂസ്. അറിയാതെ കണ്ണ് ഒന്നു പാളി, മനസ്സും.

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ട്രാൻസ്ജൻ്റർ ആർട്ടിസ്റ്റ് മഴ ആത്മഹത്യ ചെയ്തു … ശസ്ത്രക്രിയ പിഴവിൽ ഡിപ്രഷനിലായിരുന്നുവെന്ന് എഫ് ബി യിലെ പോസ്റ്റിൽ…. വിവിശദീകരണ ദൃശ്യങ്ങളും വിവരണങ്ങളും …. വാടകഫ്ലാറ്റിൽ തുടർ ചികിത്സക്കും വിശ്രമിക്കാനുമായി മതാപിതാക്കൾക്കൊപ്പമായിരുന്നു., അച്ഛൻ പ്രശസ്തനായ…

വീഴാതിരിക്കാൻ കാറിന് ബോണറ്റിൽ ചാരി നിന്നു.

കടയിൽ നിന്നവർ ചിരിക്കുന്നുണ്ടത്കണ്ട് . ഒരാൾ ചാനൽ മാറ്റി. ജയസൂര്യയുടെ പുതിയ പാട്ട്.

ഫോൺ ബല്ലടിക്കുന്നു. എടുക്കേണ്ടതാണ്.

‘ എത്തിയോ.’

‘ഇല്ല’

‘ ആംബുലൻസ് പുറപ്പെട്ടു’

‘അവൾ’

‘ കൂടെയുണ്ട്. നോർമ്മല്ല ‘

‘അവളത് മാനേജ് ചെയ്യും. എന്നെ കാണാതിരിക്കുന്നത്രയും.. മഴയ്ക്ക് നനയാതിരിക്കാൻ ഞാനവിടെ ചെന്ന് ഒരു പന്തലിട്ടിരിക്കാം.. ഏർപ്പാടു ചെയ്തിട്ടുണ്ട്. കൂട്ടിന് വിചാരിച്ച ആരും കാണില്ലെന്ന് അവളെ ഒന്ന് ഓർമ്മിച്ചേക്ക് ‘

‘ഡാ’

‘ശരി’

കുട്ടികൾ കാറിൽ കയറി

പതുക്കെ കാർ നീങ്ങി. അവർ മൊബൈൽ ഫോണിൽ ആ പാട്ടിനൊത്ത് നൃത്തം ചെയ്തത് പരസ്പരം കാണിച്ചു രസിക്കുന്നുണ്ട്.

‘എൻ്റെ മഴക്കും ജയസൂര്യയെ വല്യ ഇഷ്ടമായിരുന്നു’

വെറുതേ പറഞ്ഞു.

‘ഞങ്ങക്ക് യാഷിനെയാ’ കുട്ടികൾ.

‘ അയാൾ മേരിക്കുട്ടിയായിട്ടില്ലല്ലോ, അത് ജയനല്ലേ ‘

എന്ന് പറയണമെന്നു തോന്നി. കുട്ടികൾ പാട്ടിനൊത്ത് ശരീരമനക്കിക്കൊണ്ടിരുന്നു.

മഴ ശക്തമായി.

ശ്രദ്ധിച്ചോടിക്കണം. ഈ മക്കളെ എത്തിച്ചിട്ടു വേണം മരടിലെ വീട്ടിലെത്താൻ.

littnowmagazine@gmail.com

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending