കവിത
മൂന്നു ശേഷിപ്പുകള്‍

രാജന് സി എച്ച്
പറയാതെ വച്ചവ
പറയാനെന്തോ
പറയാതെ നിര്‍ത്തിയാവും
ഓരോരുത്തരും
വിട പറഞ്ഞു പോകുന്നത്.
അതെങ്ങാനും
പറഞ്ഞു പോയാലോ
എന്നോര്‍ത്താവും ധൃതിയില്‍
നമ്മളവരുടെ
വായടച്ചു കളയുന്നത്
കണ്ണടച്ചു കളയുന്നത്
മൂക്കില്‍ പഞ്ഞി തിരുകുന്നത്.
എന്നിട്ടും
അവരെന്താവും
പറയാതെയിരുന്നത്
എന്നു ആധിയാവും
അവസാനം വരെ.
വിട പറയുമ്പോള്‍
ഇതാവുമോ നമ്മളും
പറയാതാവുന്നത്?
ചെന്നു ചേരുമിടത്തിലും
എന്തെങ്കിലും വേണ്ടി വരുമല്ലോ
പറഞ്ഞു തുടങ്ങാന്‍!
അഴിഞ്ഞു വച്ചവ
ആളുകള്‍
അനവധിയുണ്ടായിരുന്നു.
ഞാനയാളുടെ മുഖം മാത്രം കണ്ടു.
അടഞ്ഞ കണ്ണുകള്‍.
പഞ്ഞിവച്ചടച്ച മൂക്കിന് ദ്വാരം.
ചിരിയെന്നുരുത്തിരിയാത്ത
ചുണ്ടുകളിലെ കറുപ്പ്.
മുകളിലേക്ക് കൂട്ടിക്കെട്ടിയ താടി.
അതിനാല്‍
നുണക്കുഴി മറഞ്ഞു പോയ കവിളുകള്‍.
തിരിച്ചിറങ്ങുമ്പോള്‍
അനവധിയുണ്ടായിരുന്ന
ആളുകളെ മാത്രം കണ്ടു.
അയാളുണ്ടായിരുന്നില്ല.
അഴിച്ചുവച്ച ചെരിപ്പുകളില്‍
ഏതായിരിക്കും അയാളുടെ ചെരിപ്പ്?
ഒഴിഞ്ഞു വച്ചവ
മരിച്ചയാളെ
ശ്മശാനത്തിലേക്കെടുക്കുന്നു
മൂന്നാലു പേര്.
കൂടെ നടക്കുന്നു
പത്തമ്പതു പേര്.
ഒന്നിച്ചൊന്നായ് നടക്കുമ്പോഴും
ഓരോരുത്തരും
ഓരോരുത്തരാണെന്നു തോന്നും.
എന്തെന്നാല്‍
മരിച്ചൊരാളും
ഒറ്റയ്ക്കേ നടക്കുകയാണല്ലോ,
തിരിച്ചു നടക്കാനാവാതെ.
മരിച്ചയാളെ എടുത്തവരോ
കനത്തതിനാല്‍
ശ്മശാനത്തിലെത്താന്‍
ധൃതിപ്പെടുകയും.
അവരറിയുന്നില്ലല്ലോ
അവര്‍ വഹിക്കുന്നത്
ആളൊഴിഞ്ഞൊരു
പെട്ടിയാണെന്ന്.

littnowmagazine@gmail.com
Uncategorized4 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം4 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
സിനിമ3 years agoഅപ്പനെ പിടിക്കല്‍
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത






















You must be logged in to post a comment Login