Connect with us

കവിത

കിറുക്കി മറിയ

Published

on

ഇമ്മാനുവേൽ മെറ്റിൽസ്

കാട്ടുമുല്ലമൊട്ടിനിടയിൽ കാപ്പിപ്പൂ കോർത്തു,
കൂനൻ പാലമണമോർത്തു
അന്തിക്കിറയത്തു
കിറുക്കി മറിയ ചിരിക്കുന്നു.
കാട്ടുപൊന്തയിൽ പിണഞ്ഞ വള്ളിയിൽ പൂത്തവളുടെ കവിൾ ചോപ്പു തിളയ്ക്കുന്നു.
മഞ്ഞപ്പാവാടത്തുമ്പിൽ പൂച്ചക്കുരു,മങ്കിമൈലാഞ്ചി, മഞ്ചാടി കിലുങ്ങുന്നു.
എലിമുള്ളിൻ പൂക്കിരീടക്കീഴിൽ
നിന്നൊരു പേൻ,
രണ്ടു, മൂന്നു, നാലു പേനുകൾ
നെറ്റിയിൽ അവകാശ സമരം നടത്തുന്നു.
അമ്മക്കണ്ണിൽ മറിയക്കരിമേഘം പെയ്യാതെ പാറുന്നു.
പറങ്കിമാങ്ങാ ച്ചുനയുള്ള
പാട്ടായവൾ പരക്കുമ്പോൾ,
കുതിരുകാരന്റവിടത്തെ വെള്ളെലിച്ചെക്കൻ
വിളിക്കുന്നു,
“കിറുക്കി മറിയേ,മാങ്ങാണ്ടിക്ക് കൂട്ടു പോ!”
കഴിഞ്ഞകൊല്ലം പൂത്തിട്ടിക്കൊല്ലം പൂക്കാതെ പറ്റിച്ച നാട്ടു മാവോടവൾ ചൊടിക്കുമ്പോൾ
വെട്ടിക്കായക്കു കൂട്ടായ് ആൺപിള്ളേരോട് കലമ്പുമ്പോൾ നാട്ടുവഴി ചിരിക്കുന്നു ,
” കിറുക്കി മറിയേ!
തെന്നി വീണു ചന്തി പൊട്ടല്ലേ!”
പിൻമതിൽ കേറി വന്നു കൈനീട്ടി വിളിക്കുന്ന
ചിലുമ്പിപ്പുളിക്കുഞ്ഞുങ്ങൾക്കു പേരിട്ടു തിരിയുമ്പോൾ,
കഞ്ഞിപ്പുരക്കപ്പുറം ചേറിൽ കാൽ വിരൽ കൊണ്ടു കൈതപ്പൂ വരയ്ക്കുമ്പോൾ പള്ളിക്കൂടം കയർക്കുന്നു ,
“കിറുക്കി മറിയേ
ക്ലാസീ പ്പോ!”
തോടു കടന്നിടവഴി മുക്കിൽ,
മഠത്തിന്റെ കാട്ടുമാങ്ങാ പെറുക്കുമ്പോൾ,
നാട്ടുകാരൻ, രാമഷ്ണേട്ടൻ വിളിക്കുന്നു,
“കിറുക്കി മറിയേ വീട്ടീപ്പോ!”
കിറുക്കിക്കു കാറ്റുമാത്രം തടവുന്ന പുറം,
ഇടത്തോട്ടിൽ വട്ടോനോടും നെറ്റിയേൽ പൊട്ടനോടും പടവെട്ടിയ വാഴക്കാവരയനോട് പ്രേമം!
കിറുക്കി മറിയ വളർന്നു,
വെള്ളെലിയും രാമഷ്ണേട്ടനും ചത്തു കെട്ടു.
പള്ളിക്കൂടം മറിയയെ മറന്നു,
മറിയയിപ്പോഴും കണ്ണാടിയിൽ ചുണ്ടു കൂർപ്പിച്ചു വാഴയ്ക്കാ വരയനെ ചുംബിക്കാറുണ്ട്!

littnowmagazine@gmail.com

കവിത

അൽഷിമേഴ്‌സ്

Published

on

ഹരിത ദാസ്

വര: സാജോ പനയംകോട്

ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com

Continue Reading

കവിത

ഇനിയുമൊരുകാലം

Published

on

ബിന്ദു തേജസ്

ഇന്നുമെന്നെപ്പൊതിയുമൊരു

പ്രിയ തരമാകുമദൃശ്യ കരങ്ങളാം

കനിവ് തീർക്കും കരളിണ ക്കത്തിന്റെ കണ്ണികൾ.

നനവ് മൂടി മിഴിപ്പച്ച മങ്ങി ത്തുടങ്ങവേ

ഇടറി,വിറയാർന്ന സ്വരവു മലച്ചുപോയ് ,

ഹൃദയ താഴ് വാരങ്ങൾ തൻ പ്രതിധ്വനിയും വിതുമ്പുന്നു .

പടിയിറങ്ങുമ്പോളുളളം പിടയുന്നതിൻ നുറുങ്ങലും

ഗദ് ഗദവുമെന്നപോൽ

കിനാ മലരുകൾ പൊഴിയുമാ നിറ ചിത്രമുറ്റു നോക്കവേ

നിറയെയോർമ്മ ശലഭങ്ങൾ തുടിക്കയായ് ,

അവിടെ ഞാനും പറക്കയാ ച്ചിറകിലേറി

യനേകകാലങ്ങളിലൂടെയൊരിത്തിരി നേരം .

തുടു തുടുത്തൊരാ പനീർ

പൂവുകളിതളടർന്നൊന്നു

മണ്ണിനെച്ചുംബിക്കവേ

വ്യഥകളറ്റു ഞാനും ചിരിക്കയായ്

ഒന്നു മധികമായ് ഭ്രമ ത്തിൻ വലയെറിഞ്ഞീലയെങ്കിലുമലോസരക്കൊളുത്തിലെന്നെ

കുടുക്കീലയിവിടം പ്രിയം മാത്രമണച്ചു

ഞാനാ മധുരംനുണഞ്ഞു നടക്കട്ടെ .

പാതിയിലേറെക്കഴിഞ്ഞൊരീ പാതയിലിനിയും

പൂക്കാനൊരു വെൺ ചെമ്പകച്ചില്ല തളിരിടുമോയെന്നു

വെറുതെ നിനച്ചു നിൽക്കയാണിപ്പോഴും…

littnow.com

littnowmagazine@gmail.com

Continue Reading

കവിത

ഒറ്റയായ്പ്പോയ ഒച്ച

Published

on

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

സച്ചിമാഷിനെ
എനിക്കറിയില്ലെങ്കിലും
ചില സച്ചി’താ’നന്ദന്മാർ
വരണ്ട നദികളിൽ
കുളം കുത്തുന്നതിന്
ഞാൻ സാക്ഷിയാകുന്നുണ്ട്.

ഓടിയൊളിക്കാനാണ്
ആദ്യം തോന്നിയത്.
ഉള്ളിലൊരു തേളുകുത്തിയതിനാൽ
നോട്ടം പിഴച്ചു പോയി!

പറ്റമായ് വന്ന്
ഒറ്റയായ്പ്പോയ
ഒറ്റുകാരൻ
ചിന്തയ്ക്ക് ചിന്തേരിട്ട്
മിനുക്കാൻ തുടങ്ങുമ്പോൾ
വേനൽ പഴുത്തു പാകമായ
മണ്ടയില്ലാത്തെങ്ങ്
കമ്പേറിട്ട തേങ്ങ
തലയിൽത്തന്നെ വീണതിന്
സാക്ഷ്യമായി
ചിരി ഒരു കലാരൂപമായ്
ചുണ്ടു പിളർത്തി
കരയാനും തുടങ്ങി.

           

പ്രണയപ്പിറ്റേന്ന്
ചങ്ങമ്പുഴയും
വൈലോപ്പിള്ളിയും
ഇടശ്ശേരിപ്പാലത്തിൽ നിന്ന്
പ്രളയം കാണുമ്പോൾ
ജല കളിമ്പത്തിൻ
മുങ്ങാങ്കുഴിയിൽ
അവർ
കവിതയായൊഴുകിപ്പോയതിന്
ഞാനും സാക്ഷിയാകുന്നു.

അതിനാലാണ്,
അതിനാൽ മാത്രമാണ്
ഈ പുഴയെ
ഞാൻ
ഒറ്റയ്ക്ക്
ഉണക്കാനിട്ടിരിക്കുന്നത്!.

littnow.com

littnowmagazine@gmail.com

Continue Reading

Trending