സിനിമ
നിങ്ങളുടെ ക്രൂരതയുടെ ഇര

കാണികളിലൊരാള്‍-9
എം.ആർ.രേണുകുമാർ
കണ്ടിട്ടുള്ളതില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടമായ സിനിമകളിലൊന്ന് I, Olga Hepnarova. Petr Kazda, Thomas Weinreb എന്നിവര്‍ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഈ ചെക്ക് സിനിമ വളരെ ആകസ്മികമായാണ് ഞാന്‍ കാണുന്നത്.

ഞാന്‍ നിങ്ങളുടെ മൃഗീയതയുടെ ഇരയാണെന്ന് പോലീസിനും കോടതിക്കും മുമ്പാകെ വാദിച്ച്/ സിദ്ധാന്തവല്‍ക്കരിച്ച് സമര്‍ത്ഥിക്കുന്ന ഓള്‍ഗ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. കുടുംബവും സ്കൂളും സമൂഹവും ഒക്കെച്ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ സ്ക്രിസോഫീനിയ യുടെ അങ്ങേയറ്റത്ത് എത്തിക്കുന്ന വിധത്തെ ഈ ബ്ളാക് & വൈറ്റ് സിനിമ അസാമാന്യമായി പ്രശ്നവല്‍ക്കരിക്കുന്നു.
‘അസുഖ’ബാധിതയായ തന്റെ സ്വത്വനിര്‍മ്മിതിയില്‍ സാമൂഹ്യപരിസരത്തിനുള്ള പങ്ക് തിരിച്ചറിയുന്നവളും അതിനോട് പ്രതിഷേധവുമുള്ള ചെയിന്സ്മോക്കറും ടോംബോയിഷ് ലുക്കുമുള്ള ഒരു ലെസ്ബിയനാണ് ഓള്‍ഗ. വെറും ഒരാത്മഹത്യകൊണ്ട് സാമൂഹ്യമനസാക്ഷിയെ അപനിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്ന ഓള്‍ഗ ജനത്തിരക്കുള്ള നടപ്പാതയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി എട്ടുപേരെ കൊല്ലുന്നും അതിലേക്ക് അവളെ നയിച്ച സാഹചര്യങ്ങളും തുടര്‍ന്നുള്ള വിചാരണയുമാണ് സിനിമയുടെ ഉള്ളടക്കം. 1972 ല്‍ പ്രാഗില്‍ ഉണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചാണ് ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്.
തന്റെ അനുഭവങ്ങളെ, ആയിത്തീരലുകളെ, അവബോധങ്ങളെ, പ്രവര്‍ത്തികളെ ഒക്കെ അമ്മയ്ക്കും പോലീസിനും കോടതിക്കും മുന്നില്‍ ഇമവെട്ടാതെ നിസ്സംഗവും നിശ്ചയദാര്‍ഢ്യത്തോടും കൂടി അവതരിപ്പിക്കുന്ന ഓള്‍ഗയുടെ മുന്നില്‍ സകലരുടേയും തൊണ്ടവറ്റിപ്പോകുന്നുണ്ട്; ഒരുവേള കാണികളുടേതടക്കം. എങ്കിലും തൂക്കുകയറിനടുത്തേക്ക് പോലീസ് ബലം പ്രയോഗിച്ചു കൊണ്ടുപോകുമ്പോള്‍ ഓള്‍ഗ കുതറുകയും അലറിക്കരയുകയും ചെയ്യുന്നുണ്ട്. അതവള് ആ ബലപ്രയോഗത്തോട് നടത്തുന്ന ചെറുത്തുനില്പ്പായേ കാണാനാവൂ. സിനിമ കാണുന്ന നമ്മുക്കറിയാം അവളുടെ ‘തണുത്ത’ തീപാറുന്ന നോട്ടങ്ങളെ നേരിടാന്‍ തൂക്കുകയറിനുപോലും ആകില്ലെന്ന്. അങ്ങനെയൊരുവള്‍ മരണത്തെ പേടിച്ച് കരയില്ലല്ലോ. ഇടത്തേക്ക് അല്‍പ്പം ചെരിഞ്ഞു കുനിഞ്ഞ തലയുമായി അനക്കമറ്റ് തൂങ്ങി നില്ക്കുന്ന അവളിലൂടെ ഭയന്ന ഒരു കുട്ടിയുടെ നോട്ടം പോലെ ഒടുക്കം ക്യാമറ ഒന്നു പാളിക്കടന്നുപോകുന്നുണ്ട്. നമ്മുക്കും അപ്പോള്‍ അത്രയേ കഴിയൂ.

Michalina Olszanska നടിയുടെ ഓള്‍ഗ ഹെപ്നാറൊവ യായുള്ള പരകായപ്രവേശത്തിന് തുല്യം വരുന്ന അഭിനയമികവ് അടുത്തകാലത്താന്നും ഞാനൊരു സിനിമയിലും കണ്ടിട്ടില്ല. ഉള്ളിലുടക്കിയ ചൂണ്ടപോലെയാണീ സിനിമയും ഓള്‍ഗ എന്ന പെണ്‍കുട്ടിയും. തുപ്പിക്കളയാനോ പൊട്ടിച്ചുകൊണ്ട് ഓടാനോ കഴിയില്ല. പക്ഷെ അവളെപ്പോലൊരു പെണ്‍കുട്ടിയെ സ്നഹത്തോടെ നോക്കാന്‍ കഴിയും.
littnow.com
സിനിമ
വിടുതലിനായുള്ള ആടിപ്പാടലുകള്

കാണികളിലൊരാള്‍-15
എം.ആർ.രേണു കുമാർ
ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ സൊവിറ്റോ നഗരത്തിലെ കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രക്ഷോഭത്തെ മുന്‍നിര്‍ത്തി ഡാരെല്‍ ജയിംസ് റൂഡ്ത്സ് സംവിധാനം സിനിമയാണ് സറഫീന. 1976 ല്‍ നടന്ന സൊവിറ്റോ പ്രക്ഷോഭത്തെ ആസ്പദമാക്കി സംഗീതജ്ഞനും നടനുമായ എംബോന്ഗെനി എന്‍ഗിമ 1985 ല്‍ എഴുതി സംവിധാനം ചെയ്ത സംഗീതനാടകം അതേപേരില്‍തന്നെ 1992 ല്‍ ഡാരെല്‍ സിനിമയാക്കുകയായിരുന്നു.

നാടകത്തിലും സിനിമയിലും മുഖ്യവേഷത്തില്‍ അഭിനയിച്ചത് ലെലെറ്റി ഖുമോലോ എന്ന നടിയായിരുന്നു. ആദ്യം അരങ്ങിലും പിന്നെ വെള്ളിത്തിരയിലും സറഫീനയായി പകര്‍ന്നാടിയ ലെലെറ്റി സൊവിറ്റോ ഉയിര്‍പ്പിന്റെ ദക്ഷിണാഫ്രിക്കന്‍ അലകളെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ എത്തിച്ചു.
വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യബോധത്തെ ആളിക്കത്തിച്ച ചരിത്രാധ്യാപിക മേരി മസോംബുകയുടെ വേഷത്തില്‍ വിഖ്യാത നടിയായ വൂപ്പി ഗോള്ഡുബെര്ഗ് കൂടി സിനിമയില്‍ ചേര്‍ന്നപ്പോള്‍ സറഫീന ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ഹോളിവുഡിലും വന്‍ ഹിറ്റായി. മ്യൂസിക്കല്‍ ഡ്രാമ ഫിലിം വിഭാഗത്തില്‍ പെടുന്ന ഈ സിനിമ കാന്‍ ഉള്‍പ്പെടെയുള്ള നിരവധി ഫെസ്റ്റിവലുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
സറഫീന യുടെ വിഷ്വല്‍ ട്രീറ്റ്മെന്റ് ദക്ഷിണാഫ്രിക്കന്‍ ജനതയെ മാത്രമല്ല ലോകമെമ്പാടുമുള്ള കറുത്തവര്‍ഗ്ഗക്കാരെയും സ്വാതന്ത്ര്യവാദികളെയും സിനിമാപ്രേമികളെയും ഇളക്കിമറിച്ചു. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ കൗമാരക്കാരിയായ സ്കൂള്‍വിദ്യാര്‍ത്ഥിയായി അഭിനയിച്ച ലെലെറ്റിയുടെ ചടുലവും ചുറുചുറുക്കുള്ള അഭിനയമികവും ദൃശ്യസാന്നിധ്യവുമായിരുന്നു മറ്റേതു ഘടകത്തേക്കാളും സറഫീനയെ കാണികളുടെ പ്രിയസിനിമയാക്കിയത്. മണ്ടേലയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ നേഞ്ചിലേറ്റിയ കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വിപ്ലവകാരിയായ മേരി മസോംബുകയുടെ നേതൃത്വത്തില്‍ ആപല്‍ക്കരമായി പാട്ടുപാടിയും നൃത്തംചെയ്തും ‘സ്വാതന്ത്ര്യത്തിന്റെ ശബ്ദം’ കേള്‍പ്പിച്ച സിനിമയായിരുന്നു സറഫീന.
ഏതുകലയും ഒരു കലമാത്രമായല്ല ആസ്വാദനത്തിന് പാത്രമാകുന്നത്; വിശേഷിച്ചും സിനിമയെന്ന കല. അതില്‍ എല്ലാ കലകളും കലര്‍ന്നുവരുന്നു. ചില കലകള്‍ സിനിമയില്‍ പ്രകടമായി പ്രതിഫലിക്കുമ്പോള്‍ മറ്റുചിലവ സൂക്ഷ്മമായാവും ഇടകലരുന്നത്. സറഫീന ചോരയുണങ്ങാത്ത ഒരു ചരിത്രത്തെയാണ് സിനിമയാക്കാന്‍ ശ്രമിക്കുന്നത്. ചടുലമായ ചുവടുകളും തനിമതുള്ളുന്ന സംഗീതവും കൊണ്ടാണത് അതിന്റെ ഊടും പാവും നെയ്യുന്നത്. ചരിത്രവും സിനിമയുടെ ഇതിവൃത്തവും രണ്ടല്ലാത്തതിനാല്‍ അല്‍പ്പം ചരിത്രമാവാം.
1976 ലെ അടിയന്തരാവസ്ഥയെ തുടര്‍ന്ന് കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകളിലെ പഠനമാധ്യമം ആഫ്രിക്കാന്‍സ് ഭാഷയാക്കിയ അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരമാരംഭിച്ചു. വെള്ളക്കാരായ വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതുപോലെയും പഠിപ്പിക്കുന്നതുപോലെയും തങ്ങളേയും പരിഗണിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വാദം. ഇതുമായി ബന്ധപ്പെട്ട് 1976 ജൂണ്‍ 16 ന് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിടിപ്പിച്ച വന്‍പ്രതിഷേധറാലി ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ പൗരാവകാശ സമരചരിത്രത്തില്‍ വഴിത്തിരിവായി മാറി. പതിനായിരക്കണക്കിന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളുകള്‍ ഉപേക്ഷിച്ച് തെരുവിലിറങ്ങി. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ‘മാഡീബ’ ആയിരുന്നു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ആത്മാവും കരുത്തും. പക്ഷേ കറുത്തവര്‍ഗ്ഗത്തില്‍പ്പെട്ട പോലീസുകാരെ കൂടുതലായും മുന്‍നിര്‍ത്തി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്.
സമരത്തെ അനുകൂലിച്ച അധ്യാപകരും വിദ്യാര്‍ത്ഥികളും രാജ്യദ്രാഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ടു. സ്കൂളുകളില്‍ സംഘംചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേര പോലീസ് സ്കൂളില്‍ക്കയറി വെടിയുതിര്‍ത്തു. വിദ്യാര്‍ത്ഥികള്‍ ചെറുത്തുനിന്നെങ്കിലും സംഘര്‍ഷത്തിനിടയില്‍ നിരവധിപ്പേര്‍ വെടിയേറ്റുവീണു. കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പോലീസുകാരനെ വിദ്യാര്‍ത്ഥികള്‍ തീവെച്ചുകൊന്നു. സംഘര്‍ഷങ്ങളും അറസ്റ്റും മര്ദ്ദനപരമ്പരകളും വെടിവെപ്പും തുടര്‍ക്കഥകളായി.
പതിമൂന്ന് വര്‍ഷക്കാലം നീണ്ടുനിന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനായിരത്തോളം പേര് ജയിലിലടയ്ക്കപ്പെട്ടു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കേറ്റു. 176 വിദ്യാര്‍ത്ഥികള്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്റെ നിഷ്ഠൂര വേട്ടയില്‍ കൊല്ലപ്പെട്ടു. യഥാര്‍ത്ഥ മരണനിരക്ക് എഴുനൂറോളം വരുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പിന്നീട് സൊവിറ്റോ സ്റ്റുഡന്റ്സ് റെപ്രസെന്റേറ്റീവ് കൗണ്‍സിലായി മാറി. സ്വാതന്ത്ര്യാനന്തരം സൊവിറ്റോ ഉയിര്‍പ്പിന്റെ സ്മരണാര്‍ത്ഥം ദക്ഷിണാഫ്രിക്കന്‍ ജനാധിപത്യ ഭരണകൂടം ജൂണ്‍ 16 പൊതുഅവധിയായി പ്രഖ്യാപിച്ചു.
1992 ല്‍ റിലീസ് ചെയ്തപ്പോള്‍ ഒഴിവാക്കിയിരുന്ന Thank you Mama… എന്ന പാട്ടുകൂടി ചേര്‍ത്ത് പ്രക്ഷോഭത്തിന്റെ മുപ്പതാം വാര്‍ഷികദിനമായ 2006 ജൂണ്‍ 16 സറഫീന ദക്ഷിണാഫ്രിക്കയില്‍ വീണ്ടും റീലീസ് ചെയ്തു. എംബോന്ഗനിയുടെ നാടകം പോലെ ഡാരെലിന്റെ സിനിമ സോവിറ്റോ ഉയിര്‍പ്പിനെ സമഗ്രമായി പ്രതിഫലിപ്പിച്ചില്ലെന്നും അതിനോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തിയില്ലെന്നും വിമര്‍ശമുണ്ടായെങ്കിലും സൂചിതപ്രശ്നം ലോകശ്രദ്ധയില്‍ അടയാളപ്പടുവാന് സിനിമയാണ് കരണമായതെന്ന് നിസംശയം പറയാം.
littnow.com
littnowmagazine@gmail.com
സിനിമ
“ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു”

പാട്ടുപെട്ടി 12
ബി മധുസൂദനൻ നായർ
ഭൂമിയേയും മനുഷ്യനേയും സ്നേഹിച്ചു മതിവരാതെ മൺമറഞ്ഞ കവിയാണ് വയലാർ രാമവർമ്മ. ഭൂമിയുടെ മനോഹാരിതയും അതിന്റെ വിശുദ്ധിയും പലഗാനങ്ങളിലൂടെ അദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.”തുലാഭാരം “എന്ന ചിത്രത്തിലെ “പ്രഭാത ഗോപുര വാതിൽ തുറന്നു “എന്ന ഗാനത്തിലൂടെ ഭൂമിയുടെ ഉത്ഭവവും പരിണാമവും ലളിതമായി വരച്ചിട്ടു.”പേൾവ്യൂ “എന്ന ചിത്രത്തിൽ ചന്ദ്രനെപ്പറ്റിയുള്ള വിവരണം തന്നു “ഒരു പെണ്ണിന്റെ കഥ “എന്ന സിനിമയിലൂടെ ഭൂമിയിലെആദ്യത്തെ അനുരാഗ കവിത ഏതായിരുന്നെന്നു നമ്മെ അറിയിക്കുകയാണ് ഗന്ധർവ്വകവി. മലയാള സിനിമയിൽ ഇങ്ങനെയൊരു ഗാനരചയിതാവ് മറ്റാരുംതന്നെയില്ല.
അനുരാഗവും പ്രണയവും കലാകാരന്മാരുടെ മനസ്സുണർത്തുന്ന ദിവ്യാനുഭൂതികളാണ്.മനുഷ്യൻ അധിവസിക്കുന്ന ഭൂമിയുടെ പ്രണയം നമ്മളെ ആദ്യമായി അനുഭവിപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ. ഇത്തരമൊരു കവിത സിനിമാഗാനങ്ങളിൽ അപൂർവ്വമാണ്.
1971-ൽ. കെ. എസ്സ്. സേതുമാധവൻ സ്വന്തമായി”ചിത്രാഞ്ജലി “എന്ന നിർമ്മാണ കമ്പനി തുടങ്ങി. അവരുടെ ആദ്യ ചലച്ചിത്രമായിരുന്നു “ഒരു പെണ്ണിന്റെ കഥ “. സത്യനും ഷീലയും മത്സരിച്ചഭിനയിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.വയലാർ -ദേവരാജൻ കൂട്ടായ്മയിലൂടെ പിറന്ന അനശ്വര ഗാനങ്ങളും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. പി.സുശീലയും ഷീലയും വ്യക്തിമുദ്ര പതിപ്പിച്ച “പൂന്തേനരുവി “എന്ന ഗാനം ഈ ചിത്രത്തിലേതാണ്.
ചിത്രത്തിലെ നായിക സാവിത്രി എന്ന 17കാരിയുടെ പ്രണയം ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രണയത്തിലൂടെ ബിംബകല്പന നടത്തുകയാണ് വയലാർ.
ശ്രാവണ മാസത്തിലെ പൂർണ്ണമായും തിളങ്ങിനിൽക്കുന്ന ചന്ദ്രൻ കന്യകയായ ഭൂമിയെ നിലാവുകൊണ്ടുപൂചൂടിച്ചു.ഭൂമികന്യക പുഞ്ചിരിയോടെഅതുസ്വീകരിച്ചു.ലജ്ജാവിവശയായ ഭൂമികന്യകയുടെ ചൊടികളിൽ അപ്പോൾ ഒരു കവിത വിരിഞ്ഞു. അതാണ് ഭൂമിയിലെ ആദ്യത്തെ അനുരാഗ കവിത.ആ കവിത നീലാകാശമാകുന്ന താമര ഇലയിൽ നക്ഷത്രങ്ങൾ കൊണ്ടുള്ള ലിപിയിൽ പവിഴ നിറത്തിലുള്ള കൈനഖം കൊണ്ട്പ്രകൃതി പകർത്തിവച്ചു.ആ കവിത നായികയായ സാവിത്രി വായിക്കുന്നു
“വന്നു കണ്ടു കീഴടക്കി
എന്നെ കേളീ പുഷ്പമാക്കി “
പ്രേമത്തിന്റെ ഉദാത്തമായ ഭാവങ്ങളാണ് ലളിതമായ ഈ വരികളിലൂടെ വയലാർ വരച്ചിടുന്നത്.മനസ്സുകളെ കീഴടക്കുന്ന പ്രേമമെന്ന മാസ്മരികത ഇത്രയും മനോഹരമായി വർണ്ണിക്കാൻ വയലാറിനല്ലേകഴിയൂ.
സാവിത്രി തന്റെ വീട്ടിൽ അതിഥിയായി വന്നുതാമസിക്കുന്ന ചെറുപ്പക്കാരനിൽ ആകൃഷ്ടയായി അവന്റെ പ്രേമഭാജനമാകുന്നത് ഈ ഗാനരംഗത്തിലൂടെയാണ് കെ.എസ്സ്.സേതുമാധവൻ ആവിഷ്കരിച്ചിരി ക്കുന്നത്.ദേവരാജൻ മാസ്റ്ററുടെ അഭൗമികമായ സംഗീതം ഈ ഗാനത്തെ നമ്മുടെ മനസ്സിൽ അനശ്വരമാക്കി നിലനിർത്തുന്നു.
പ്രേമത്തിന്റെ സ്വർഗ്ഗത്തിലേക്കുള്ള വീഥിക്കരുകിൽ വച്ച് സ്വപ്നങ്ങൾക്കിടയിൽ കമനീയനായ കാമുകൻ അവളുടെ മനസ്സിൽ ആ കവിത കുറിച്ചുവച്ചു
“വന്നു കണ്ടു കീഴടക്കി
എന്നെ കേളീ പുഷ്പമാക്കി “
അങ്ങനെ അവൾ അവനെ സ്നേഹിച്ചു.
വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഈ അനശ്വര ഗാനം പി.സുശീലയുടെ ചുണ്ടുകളിലൂടെ ഒഴുകിയെത്തിയപ്പോൾ മെല്ലിഇറാനി എന്ന ഛായാഗ്രാഹകനായിരുന്നു കെ.പി.ഉമ്മർ എന്ന ഉജ്ജ്വലനടനിലൂടെയും ഷീല എന്ന അതുല്യ അഭിനേത്രിയുടെശൃംഗാരഭാവങ്ങളിലൂടെയും ചിത്രീകരിച്ചു മലയാളസിനിമയ്ക്ക് നൽകിയത്.മലയാളികൾ നെഞ്ചിലേറ്റി സ്വന്തമാക്കിയ ഈ അനശ്വര ഗാനത്തിന് 51വയസ്സ് കഴിഞ്ഞിരിക്കുന്നു.
singer Athira vijayan
ലിറ്റ് നൗ ലേക്ക് രചനകൾ അയക്കുമ്പോൾ ഫോട്ടോയും വാട്സാപ് നമ്പറും ചേർക്കുക.
littnowmagazine@gmail.com
സിനിമ
മൈക്ക് ഉച്ചത്തിലാണ്

സാജോ പനയംകോട്
ഒരു സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ സാധാരണയായി പ്രേക്ഷകരുടെ ചോദ്യം, കൊടുക്കുന്ന കാശും സമയവും മുതലാകുമോ എന്നാണല്ലോ. തീർച്ചയായും എന്ന് മറുപടി.

നായകൻ്റെയും നായികയുടേയും ജീവിത പരിസരവും സംഘർഷവും ഒക്കെയായി ഇവരിലൂടെ സഞ്ചരിക്കുകയാണ് മൈക്ക് എന്ന സിനിമ . ഈ രണ്ട് പേർ അനശ്വര രാജനും രഞ്ജീത്ത് സജീവുമാണ്. സാധാരയായി ഒരു പുതുമുഖ നായകനെ അവതരിപ്പിക്കുമ്പോൾ ഭാരം കുറഞ്ഞ കഥാപാത്രത്തെ നല്‍കുകയും അയാൾക്ക് സപ്പോർട്ടായി ശക്തരായ ഉപകഥാപാത്രങ്ങളെ സൃഷ്ടിക്കുകയും അതിന് പ്രമുഖ നടീനടന്മാരെ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇവിടെ അതാന്നുമില്ല. നവാഗതസംവിധായകൻ വിഷ്ണു ശിവ പ്രസാദിന് ഒരു സല്യൂട്ട്.സംവിധായൻ്റ ധൈര്യത്തിന് കൃത്യമായ ഉത്തരമായി പരിചയസമ്പന്നയായ അനശ്വര രാജനൊപ്പം, ഗംഭീര പ്രകടനത്തിലൂടെ നമ്മളിലേയ്ക്ക് എത്തുന്നുണ്ട് രഞ്ജിത്ത് സജീവ്.
മൈക്ക് , എന്തിനേയും ഉച്ചത്തിൽ കേൾപ്പിക്കാനുള്ള ഉപാധിയാണല്ലോ, ഇവിടെ മൈക്ക് എന്ന സിനിമയിലത് സാറാ എന്ന പെൺകുട്ടിയുടെ മനസ്സോ, തീരുമാനമോ ആയി മാറുന്നു. സ്വാതന്ത്ര്യമില്ലായ്മയുടെ ഇടനാഴിയിലേയ്ക്ക് ഒറ്റയ്ക്ക് തള്ളിവിടപെടുന്ന സാറാ അവളുടെ ജീവിതത്തിൻ്റെ സ്വാതന്ത്ര പ്രഖ്യാപനം നടത്തുന്നത് ഒരാണായി ജീവിക്കണം എന്നതാണ്, അതവൾ സ്വന്തം ശരീരത്തിലും ലിംഗമാറ്റത്തിലൂടെ നടപ്പിലാക്കനുറപ്പിച്ചു കഴിഞ്ഞു.നിരന്തരം താനൊരു ആണാണ് എന്നവൾ സ്വയം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനവൾ അവളെ മൈക്ക് എന്നാണ് വിളിക്കുന്നത്.
സൂപ്പർ ശരണ്യക്കു ശേഷം അനശ്വര രാജൻ്റെ വ്യത്യസ്തമായ കഥാപാത്രമാണ് സാറാ. സംഘർഷങ്ങളിലൂടെ കടന്നു പോകുമ്പോഴും അനായാസം ജീവിതത്തിൽ പെരുമാറ്റാൻ ശ്രമിക്കുന്ന സാറാ.
ഹോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം മലയാളത്തിൽ നിർമ്മിച്ച മൈക്ക് അദ്ദേഹത്തിന് അഭിമാനിക്കാവുന്ന സിനിമ തന്നെയെന്ന് പറയട്ടെ.
പൂർണ്ണമായും റിയലസ്റ്റിക് എലമെൻറ് നിറഞ്ഞത് എന്നു പറയാനാകില. വ്യത്യസ്തരായ എന്നാലെവിടെയോ ഇഴപിരിച്ചു ചേർക്കാമെന്ന് വിചാരിക്കാവുന്ന രണ്ടു പേരുടെ ജീവിതത്തെ പിന്തുടരുന്നതാണ്
മെയിൻ ടൂൾ. ഇരുവരും ഒരു ദീർഘദൂര ബസ്സിൽ, ഒരു സീറ്റിൽ കണ്ടുമുട്ടുനയിടത്ത് നിന്നാണിത് തുടങ്ങുന്നത്.
സ്ത്രീപക്ഷ ,ദളിത് വിഷയങ്ങളടക്കം പ്രമേയപരതയിൽ പുതിയ വഴികളിലാണ് നമ്മുടെ സിനിമ. വിജയിക്കുന്ന പരീക്ഷണങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു…. ക്ലാസ്സിക്കൽ സിനിമയും കച്ചവട സിനിമയും പല തരത്തിലും ലയിക്കുന്ന ക്ലാസ് വിത്ത് മാസ് ഴോണറുകളും വൻ വിജയങ്ങളായി. ഇവിടെ , മലയാള സിനിമ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു പുതിയ പ്രമേയമാണ് ഇത്തരത്തിൽ മൈക്ക് നമുക്ക് തരുന്നത് .സ്ക്രിപ്റ്റ് ചെയ്ത ആഷിക് അക്ബർ അലി പ്രത്യേക അഭിനന്ദനമർഹിക്കുന്നുണ്ട്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഹീറോയിസ്സത്തിൽ രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടൻ (,മറ്റേത് യുവനായകനടനും ഒപ്പം വയ്ക്കാവുന്ന ) പെർഫോമൻസ് കൊണ്ട് അമ്പരപ്പിക്കുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല. നാടകീയത ഒട്ടും കടന്നുവരാതെ, സൂക്ഷമാഭിനയത്തിൻ്റെ കാര്യത്തിലും ഇയാൾ കഥാസന്ദർഭങ്ങളെ അതിജീവിക്കുന്നുണ്ട്.
ഒരു പുതുമുഖ നടനെ സംബന്ധിച്ച് അത് അഭിമാനകരമാണ്.
എൻ്റെ/ ഞങ്ങളുടെ അടുത്തുള്ളയാൾ, എന്നും കാണുന്ന / കണ്ട ഒരാൾ, പരിചിതനായ ഒരാൾ….. തുടങ്ങിയ ‘ആൾ’
എന്ന മട്ടിലേക്ക് ഇനിയുള്ള സിനിമകളിലൂടെ രഞ്ജിത്ത് സജീവിന് പ്രേക്ഷകർക്കടുത്തേയ്ക്കുള്ള ദൂരം കുറയ്ക്കുന്ന കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.

രോഹിണി, അക്ഷയ് രാധാകൃഷ്ണൻ, വെട്ടുക്കിളിപ്രകാശ് തുടങ്ങിയ കാസ്റ്റിംഗ് മികച്ചതായി .ചെറുതെങ്കിലും ശക്തരായ കഥാപാത്രങ്ങളെ ഭദ്രതയോടെ അവർ നമുക്കു തന്നു.
വൈകാരികത നിറഞ്ഞ ചിത്രത്തിൻ്റെ കളർ പാറ്റേണും ഫ്രയിമുകളും ഉചിതമായ അളവുകളിൽ കൊരുത്തെടുത്ത ക്യാമറമാൻ രണദിവെ മറ്റൊരു പ്ലസ് ആണ്. ഒപ്പം എടുത്തു പറയേണ്ടതാണ് ഷിഹാം അബ്ദുൾ വഹാബിൻ്റെ സംഗീതം.
തുടക്കത്തിൽ പറഞ്ഞത് ആവർത്തിച്ചാൽ, ധൈര്യമായി തിയറ്ററിൽ പോയി കാണാവുന്ന, കൊടുക്കുന്ന കാശും സമയവും നഷ്ടമാകാത്തതാണ് മൈക്ക്.
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login