Connect with us

സാഹിത്യം

അധികാരത്തിന്റെ അടരുകളെ തൂക്കിലേറ്റുന്ന പെൺകുട്ടി

Published

on

ഡി.പ്രദീപ് കുമാർ

2012-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ 44ആം പതിപ്പാണിപ്പോൾ വിപണിയിലുള്ളത്. ഇതിനോടകം ലക്ഷത്തോളം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ പുരസ്ക്കാരങ്ങൾക്കും വയലാർ അവാർഡ് ഉൾപ്പെടെയുള്ള ഒട്ടേറെ ബഹുമതികൾക്കുമർഹമാവുകയും,വിവർത്തനങ്ങളിലൂടെ ഇംഗ്ലീഷടക്കം മറ്റ് ഭാഷകളിൽ ഏറെ വായിക്കപ്പെടുകയും ചെയ്യുന്ന ഈ ബൃഹദാഖ്യായിക മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസമാനമുള്ള രചനകളിലൊന്നാണ്.

ഇരുപത്തിരണ്ടുകാരിയായ ഒരു ആരാച്ചാർ യുവതിയുടെ ഏതാനും ആഴ്ചകളിലെ മാത്രം ജീവിതാഖ്യാനത്തിലൂടെ,കെ.ആർ മീര ചരിത്രത്തിന്റേയും പുരാവൃത്തത്തിന്റേയും സമകാലിക ജീവിതാവസ്ഥകളുടേയും വലിയ പശ്ചാത്തലത്തിൽ നടത്തുന്ന ജീവിത വിചാരങ്ങളാണ് ഈ നോവൽ. അത് വിവിധ കാലഘട്ടങ്ങളിലെ ഭരണാധികാരികളേയും ജനസമൂഹങ്ങളേയും നീതിന്യായ വ്യവസ്ഥകളേയും, ധാർമ്മികതയേയും, സ്ത്രീ – പുരുഷ ബന്ധങ്ങളേയും സസൂക്ഷ്മം വിലയിരുത്തുകയും ഡിസെക്ഷൻ ടേബിളിലെന്നപോലെ കീറിമുറിച്ച് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

ക്രിസ്തുവിനുമുമ്പുള്ള കാലത്തേക്ക് നീണ്ടു പോകുന്ന വേരുകളുള്ള ഇതിലെ ആരാച്ചാർ കുടുംബത്തെക്കുറിച്ച്, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കഥകളും ഉപകഥകളും പുരാവൃത്തങ്ങളും നിറഞ്ഞതാണ് ഈ നോവൽ. അതിൽ ആദ്യാവസാനം ശവഗന്ധമുണ്ട്. രാജഭരണ കാലത്തും , കൊളോണിയൽ ഭരണകാലത്തും, സ്വാതന്ത്ര്യാനന്തരം അടിയന്തിരാവസ്ഥക്കാലത്തും,പിന്നെ കഥ നടക്കുന്ന ഇടതുപക്ഷ ഭരണകാലത്തും നീതിയുടേയും ന്യായത്തിന്റേയും അളവുകോലുകൾ വ്യത്യസ്തമാവുകയും, ഹിംസ ബഹുഅവതാരങ്ങളിലൂടെ പിടിമുറുക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാലത്തും ഇരകളാക്കപ്പെടുന്നവരിൽ നിസ്വരും സ്ത്രീ കളുമുൾപ്പെടും.

പക്ഷേ, ഇരയാക്കപ്പെടാനല്ല, ഇരയാക്കിയവരെ കുടുക്കാനാണ് ചേതനാ ഗൃദ്ധാ മല്ലിക്ക് എന്ന ഈ കഥയിലെ പെൺകുട്ടി തീരുമാനിക്കുന്നത്. അതിനവൾക്ക് ആത്മബലമേകുന്നത് ആരാച്ചാരൻമാരുടെ ചരിത്രവും പുരാവൃത്തങ്ങളും, ജീവിത പശ്ചാത്തലവും നൽകിയ ഉൾക്കാഴ്ചയാണ്.. അതാണ് ഈ നോവലിനെ അതിശക്തമായ രാഷ്ട്രീയ -സ്ത്രീപക്ഷ രചനയാക്കുന്നത്.

കൊലക്കയറിൽ കുരുങ്ങിയ കഥകൾ സഞ്ചിതസ്മൃതികളായി തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് കിട്ടുന്നവയാകാം. പക്ഷേ, സമകാലിക ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച്, അവയെ തന്റെ രക്ഷാകവചമാക്കിയെടുക്കാൻ വ്യാഖ്യാനിച്ച്, ബോധോദയം നേടുന്നുണ്ട് , ഈ പെൺകുട്ടി.

മലയാളിക്ക് തീർത്തും അപരിചിതമായ കഥയും ജീവിതപരിസരങ്ങളും . ഓരോ സന്ദർഭത്തേയും ചരിത്ര ബോധത്തോടെ, കഥയുടെ ചട്ടക്കൂട്ടിൽ നിന്ന് അവതരിപ്പിക്കുന്ന അസാധാരണമായ ആഖ്യാന ശൈലിയാണ് ഈ നോവലിന്റെ സവിശേഷത. ആനന്ദിന്റെ ‘ആൾക്കൂട്ടം’ അത്തരത്തിലുള്ള ഗഹനമായ ഒരു രാഷ്ട്രീയ-വൈജ്ഞാനിക വ്യവഹാരമായിരുന്നു. പക്ഷേ, നോവലിന്റെ ജീവിത പരിസരത്തിനും, അതിന്റെ സ്വാഭാവിക ജൈവ ഘടനയ്ക്കുമപ്പുറത്തേക്ക് നിരന്തരം സഞ്ചരിക്കുന്ന കഠിന വ്യവഹാരങ്ങളിൽ കഥ മുങ്ങിപ്പോയി എന്നതായിരുന്നു ‘ആൾക്കൂട്ട’ത്തിന്റെ പ്രധാന പോരായ്മ. ഇവിടെ നേരെ തിരിച്ചാണ്, കഥകളുടേയും ഉപകഥകളുടെയും കുത്തൊഴുക്കാണ്.

ചേതനയുടെ അച്ഛൻ ബാബ ഫണിഭൂഷൺ ഗൃദ്ധാ മല്ലിക്കിന്റെ 105 വയസ്സായ അമ്മ ഥാക്കുമ്മ തമാശയായി പറയുന്നതു പോലെ, ഭ്രൂണാവസ്ഥയിൽ പോലും ലക്ഷണമൊത്ത കുടുക്കു തന്നെ ഉണ്ടാക്കിയവളാണ്, ചേതന. കുട്ടിയായിരിക്കുമ്പോഴേ ദുപ്പട്ടയുടെ തലപ്പുകൊണ്ട് ലക്ഷണമൊത്ത കുടുക്ക് ഉണ്ടാക്കി ശീലിച്ചവൾ. ആരാച്ചാർ കുടുംബത്തിന്റെ വംശവൃക്ഷത്തിലെ ഇളയവൾ. 451 പേരെ തൂക്കിക്കൊന്നതിൽ അഭിമാനിക്കുന്ന ബാബയുടെ മകൾ. തന്റെ തൂക്കിക്കൊലകളുടെ പത്രവാർത്തകൾ ചില്ലിട്ടു സൂക്ഷിച്ച മുറിയിലിരുന്ന് ആ വീരകഥകൾ, നാടക ഡയലോഗുകൾ പോലെ വിളമ്പി , പത്രക്കാർക്കും ചാനലുകാർക്കും വിറ്റ് കാശാക്കുന്നുണ്ട് ബാബ. അയാളുടെ സഹായിയായ അനുജൻ സുഖ്ദേവ് എന്ന കാക്കു ബാർബറാണ്.ഒരു കോഴിയെപ്പൊലും കൊല്ലാൻ കെല്പില്ലാത്തവനെന്ന് നിരന്തരം ആക്ഷേപിക്കപ്പെടുന്ന കാക്കു മുൻപ് നെക്സലൈറ്റായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾക്കിരയായവൻ. ലോക്കപ്പിൽ തലകീഴായി കെട്ടിത്തൂക്കപ്പെട്ടപ്പൊഴും പ്രേമഗാനം പാടിയവൻ.

ചേതനയുടെ ആത്മഭാഷണങ്ങളായാണ് നോവൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. കാക്കുവിന്റേയും, അടിയന്തിരാവസ്ഥക്കാലത്ത് തല്ലിയൊടിക്കപ്പെട്ട കാലുമായി ‘ഭവിഷ്യത്ത്’ എന്നപഴയ പത്രം നടത്തുന്ന മാനദെയുടേയും ജീവിതകഥയിൽ എഴുപതുകളിലെ ബംഗാൾ രാഷ്ട്രീയത്തിന്റെ മാത്രമല്ല, ഇന്ദിരാഗാന്ധിയുടേയും സിദ്ധാർത്ഥ ശങ്കർ റേയിയുടേയും ഇരുണ്ട കാലത്തിന്റെ കൂടി ചരിത്രമുണ്ട്. അമിതാധികാരം അവരെ എങ്ങനെ ദുഷിപ്പിച്ചുവെന്നതിന്റെ സാക്ഷ്യങ്ങളുണ്ട്. ഒളിവിലിരുന്ന് ജോർജ് ഫെർണാണ്ടസിനെപ്പോലുള്ളവർ അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ ചരിത്രമുണ്ട്.

പ്ലസ് ടുവിന് ഹൈ ഡിസ്റ്റിങ്ഷൻ വാങ്ങിയിട്ടും തുടർന്നു പഠിക്കാനാവാത്ത ചേതനയ്ക്ക് നല്ല രാഷ്ട്രീയാവബോധമുണ്ടാകുന്നത് ഈ ബന്ധങ്ങളിലൂടെയാണ്. ഗുണ പാഠങ്ങളോടെ ആരാച്ചാര പരമ്പരയിലെ പൂർവ്വപിതാക്കൻമാരുടെ കഥകൾ പറഞ്ഞു കൊടുത്ത ഥാക്കുമായും അവളിൽ ആത്മബോധമുണ്ടാക്കിയിട്ടുണ്ട്. തൂക്കിലേറ്റിയ ഒരു പ്രതിയുടെ അച്ഛൻ, കൈകളും കാലുകളും ഛേദിച്ചെറിഞ്ഞ അവളുടെ സഹോദരൻ രാമുദായും അവൾക്ക് ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. 45ആം വയസിൽ 65 കാരന്റെ ഭാര്യയാകേണ്ടി വന്ന അമ്മയുടെ ജീവിത ദുരന്തങ്ങളും ചേതനയിലെ സ്ത്രീയെ ശക്തിപ്പെടുത്തുന്നുണ്ട്.

അവൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്താണ് വളർന്നത്. ‘കുടുംബത്തിലെ അധികമുണ്ടായിരുന്ന ഓരോ ചില്ലിയും സമുദ്രത്തിലേക്ക് കുതിക്കുന്ന ഗംഗയിലെ നീർമണികളെ പോലെ സൊനാഗച്ചിയിൽ വിലയം പ്രാപിച്ചു’.

‘അസാമാന്യ പൊക്കവും, പുഷ്ട ശരീരവും മുഴച്ചുയർന്ന കണ്ണു’മുണ്ടുമുണ്ടായിട്ടും ഒരു പ്രസിൽ പ്രൂഫ് റീഡറായി ജോലി നോക്കുമ്പോൾ, അതിന്റെ ഉടമ അവളെ അപമാനിച്ചു. പിന്നിൽ നിന്ന് കക്ഷങ്ങളിലൂടെ മാറിടത്തിൽ പിടിച്ച അയാളെ, മാറിൽ നിന്ന് ദുപ്പട്ട എടുത്ത് നിമിഷ നേരം കൊണ്ട് ഒരു കുടുക്കുണ്ടാക്കി നേരിട്ടു, അവൾ. അത്, ‘ചിരിച്ചു കൊണ്ട് വരണമാല്യം പോലെ അയാളുടെ കഴുത്തിൽ അണിയിച്ചു. അയാൾ എന്നെ ചേർത്തുപിടിക്കും മുർപ് ഞാൻ കുടുക്കു വലിച്ചു മുറുക്കി, ദുപ്പട്ടയുടെ മറ്റേ അറ്റം ജനലഴികളിലൊന്നിലൂടെ കടത്തി ശക്തമായി വലിച്ചതോടെ അയാളുടെ വായ പിളർന്നു ,കണ്ണുകൾ തുറിച്ചു. പുറത്തുചാടിയ നാവിൽ നിന്ന് പാൻ ചുവന്ന ചോരപോലെ ഒഴുകി’.

സുഹൃത്തിന്റെ മകളായ പിഞ്ചു ബാലികയെ ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യതീന്ദ്രനാഥ് ബാനർജിയുടെ ആരാച്ചാരായി ബാബയും, അയാളെ സഹായിക്കാനായി ചേതനയും നിയമിക്കപ്പെടുന്നു. ആരാച്ചാരെ തേടിയെത്തിയ ഒരു ചാനലിന്റെ റിപ്പോർട്ടർ സഞ്ജീവ് കുമാർ മിത്ര അവളുടെ ജീവിതത്തിൽ അതിക്രമിച്ചു കയറുന്നതാണ് നോവലിലെ വഴിത്തിരിവ്. തൂക്കിക്കൊലയെ അയാൾ വലിയ മാധ്യമ ആഘോഷവും ഉല്പന്നവുമാക്കി മാറ്റി. ദുരൂഹതകൾ നിറഞ്ഞ ഒരു ജീവിത വൃക്ഷത്തിലെ കണ്ണിയായ അയാളുടെ രക്തത്തിൽ മോഷണത്തിന്റെ ജീനുകളും, കേരളം വരെ വ്യാപിക്കുന്ന കച്ചവടത്തിന്റെ പാരമ്പര്യക്കണ്ണികളുമുണ്ടായിരുന്നു.

അവളുടെ ഇടതു മാറിടത്തിൽ ഞെരിക്കുകയും, അലിപ്പൂർ ജയിലിൽ തൂക്കിലേറ്റുന്നവർ ചത്തുവീഴുന്ന ഇരുണ്ട അറയിൽ അവളെ തള്ളിയിട്ട് ബലാല്ക്കാരം ചെയ്യുകയും, വ്യാജ വിവാഹ വാഗ്ദാനം നൽകി പ്രലോഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് , അയാൾ. ഇരപിടിക്കുന്നതിൽ ആണധികാരത്തിന്റെ പാരമ്പര്യത്തിളക്കമുണ്ട്, ‘എനിക്ക് നിന്നെ ഒന്നനുഭവിക്കണം ‘ എന്ന അയാളുടെ ശബ്ദത്തിൽ. അവസാനം, അവൾ അയാളെ സൊനാഗച്ചിയിലെ അയാളുടെ കിടപ്പുമുറിയിൽ കൊണ്ടുപോയി, അതേ വാക്യമാവർത്തിച്ചപ്പോൾ അയാളിലെ പുരുഷൻ ഉറഞ്ഞുപോയി.

ഏതൊരു സ്ത്രീയെയും പോലെ സ്നേഹിക്കപ്പെടാൻ അവളും ആഗ്രഹിച്ചു. പക്ഷേ, അയാൾ ഹൃദയം കൊണ്ട് അവളെ സ്റ്റേഹിച്ചില്ല. പകരം ശരീരം കൊണ്ട് കാമിച്ചു. ആദ്യത്തെ ആരാച്ചാരല്ലാതിരുന്നിട്ടും അവളെ അങ്ങനെയാക്കി ചിത്രീകരിച്ചു. അവളെ സ്ത്രീസ്വാതന്ത്രത്തിന്റെ പ്രതീകമായ ‘ഐക്കണാ’ക്കി, തന്റെ പേരും കരിയറും ഉയർത്താൻ ഉപയോഗിച്ചു.

മിഥ്യാഭിമാനബാധയാൽ അച്ഛൻ അനുജനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയതു കാരണം, ഒറ്റയ്ക്ക് തന്നെ തൂക്കിക്കൊല നടത്താൻ നിയോഗിക്കപ്പെട്ട അവൾ അതിനു ശേഷം എത്തപ്പെട്ടത് അയാളുടെ ചാനൽ സ്റ്റുഡിയോയിൽ . അവിടെ ഒരുക്കിയിരുന്ന തൂക്കുമരത്തിൽ,ക്യാമറക്കണ്ണുകളുടെ വെള്ളിവെളിച്ചത്തിൽ ,അവൾ സഞ്ജീവ് കുമാർ മിത്രയെ തന്നെ തൂക്കിലേറ്റുകയാണ്: താൻ സ്നേഹിച്ച, ആഗ്രഹിച്ച പുരുഷനെ . അപ്പോൾ, ‘അവളുടെ സിരകളിലോടുന്ന ആരാച്ചാരുടെ രക്തം അയാളുടെ ജീവനു വേണ്ടി ആർത്തി പിടിച്ചു..ഞാൻ കുടുക്ക് സാവധാനം മുറുക്കി. മിന്നൽ വേഗത്തിൽ കയറിന്റെ മറ്റേ തുമ്പ് വലിച്ചു. സഞ്ജീവ് കുമാർ മിത്ര ഒരേങ്ങലോടെ ആകാശത്തേക്കുയർന്നു …അയാൾ അമ്മേ എന്ന് നിലവിളിച്ചു….അയാളുടെ കാലുകൾ അന്തരീക്ഷത്തിൽ നൃത്തം ചെയ്തു.’

  • കണ്ണുകളിൽ പ്രതിബിംബമുണ്ടോ എന്നു നോക്കി മരണ ലക്ഷണം അറിയുവാൻ കഴിവുള്ളവരാണ് ആരാച്ചാരപരമ്പരയിലുള്ളവർ . തന്റെ കാമുകനെ തൂക്കിലേറ്റിയപ്പോൾ അവൾ അയാളുടെ മരണ ലക്ഷണം ഗണിച്ചിട്ടുണ്ടാകും.

-കഥയെ ജീവിതത്തിന്റെ തനിയാവർത്തനമല്ലാതാക്കുന്നത് ഇങ്ങനെയാണ്. യാഥാർത്ഥ്യത്തിൽ നിന്ന് നാടകീയമായ ഭാവനാതലത്തിലൂടെ അതീതയാഥാർത്ഥ്യത്തിലാണ് നോവൽ അവസാനിക്കുന്നത്. ഇരട്ടക്കൊല കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടാൽ സ്വന്തം പിതാവിന്റെ ആരാച്ചാരാകാം ആ മകൾ എന്ന സൂചനയുമുണ്ട്.

നോവലിന്റെ കഥാപരിസരമാണ് അതിന്റെ രാഷ്ട്രീയത്തെ അസാധാരണമായ ഉൾക്കാഴ്ചയോടെ നിർണ്ണയിച്ചിരിക്കുന്നത്.

ശവങ്ങൾ എന്നും ഘോഷയാത്ര പോലെ കടന്നുപോകുന്ന ഇടവഴിയിലെ കൊച്ചു വീട്. ഗംഗയുടെ തീരമായ നീം തലഘാട്ടിലെ വിറകിൻ ചിതകളിലെപ്പോഴുമെരിയുന്ന ശവങ്ങളുടെ ഗന്ധമുള്ള അന്തരീക്ഷം. മാടിർ ബുടി എന്ന മൺകോപ്പകൾ നിരത്തിയ ചെറിയ ചായക്കടയും ബാർബർ ഷാപ്പുമടങ്ങുന്ന ആരാച്ചാരുടെ കുടുംബ വീട്. സർക്കുലാർ തീവണ്ടികളും ഇഴയുന്ന ട്രാമുകളുള്ള സരണികൾ. ജാത്ര പാര നാടക കമ്പനികളുടെ ബോർഡുകളും , തൈരിന്റെ ഗന്ധമുള്ള ‘ബോയ്’കടകളും ദേവീദേവൻമാരുടെ ചിത്രങ്ങൾ വില്ക്കുന്ന കൊമർതുള്ളികളുമുള്ള തെരുവുകളും ലെയ്നുകളും.

ചെരുപ്പു കുത്തികളും,ചെവിത്തോണ്ടി വില്പനക്കാരും, ക്ഷുരകൻമാരും, കച്ചവടക്കാരും ഭിക്ഷക്കാരുമൊക്കെ നിറഞ്ഞ റോഡുകൾ.കറുത്തവരുടെ , അരികുവല്കൃത ജീവിതങ്ങൾ . ‘ഭഗ്ബാൻ മഹാദേബി’നും ‘മാ കാളി ‘ക്കും ചോരയും മദ്യവും അർപ്പിക്കുന്ന ചുവന്ന ബംഗാൾ. ആരാച്ചാർ ജോലി ശരിയാക്കാൻ, പാർട്ടി ജില്ലാ മേധാവിയായ ഡി.സി സെക്രട്ടറിക്കും, മരണത്തോട് മല്ലിടുന്ന മകന്റെ ശുശ്രൂഷക്ക് ആശുപത്രിയിലെ ഇടനിലക്കാരനുമൊക്കെ കൈക്കൂലി കൊടുക്കേണ്ടി വരുന്ന ദുരവസ്ഥ. ജോലിയും കൂലിയുമില്ലാതെ, കിടപ്പാടവും കൃഷിസ്ഥലവും നഷ്ടപ്പെട്ട് ,ഗ്രാമങ്ങളിൽ നിന്ന് തെരുവിലെത്തപ്പെടുന്ന അഭയാർത്ഥികൾ .

ഈ നോവലിലെ ഏറ്റവും ഹൃദയ ഭേദകമായ ചിത്രം പതിനെട്ടാം അധ്യായത്തിലുണ്ട്. വീടിനടുത്തു നിന്ന് രാത്രി മുഴുവൻ നിലവിളി കേട്ട് അന്വേഷിച്ചിറങ്ങിയ ഥാക്കുമായാണ് ചേതനയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയത്.ഓടയുടെ മുകളിൽ താമസിക്കുന്ന ഒരു കുടുബത്തിലെ പത്ത് പതിനാല് വയസ്സു പ്രായമുള്ള ആൺകുട്ടി നഗ്നനായി അവിടെ കിടന്നിരുന്നു. ‘വലിയ തലയും വീർത്ത വയറുമായി ഒരുപാട് ദിവസം വെള്ളത്തിൽക്കിടന്ന ഒരു മൃതദേഹം പോലെ ഒരു ശരീരം.’അവന്റെ കണ്ണുകളുടെ കോണിൽ നിന്ന് പുറത്തുവന്നത് ചിതലുകളായിരുന്നു. മൂക്കിനുളളിൽ നിന്ന് തവിട്ടു നിറമുള്ള ചെറിയ ശവംതീനിയുറുമ്പുകളും ചെവികളിൽ നിന്ന് നീലമണിയനീച്ചകളും പുറത്തു വന്നു. അവൻ കോട്ടുവായോ ഏമ്പക്കമോ ഇട്ടപ്പോൾ ചെറിയ ചുവന്ന ചാഴികൾ വായിൽ നിന്ന് പറന്നു. ‘ ഇടയ്ക്ക് അവൻ ഒന്ന് ന്തെളിഞ്ഞു പിരിഞ്ഞപ്പോൾ അവന്റെ ലിംഗത്തിൽ നിന്ന് മൂത്രത്തിന്റെ നീണ്ട തുള്ളികൾ പോലെ വെള്ളച്ചിറക്കുള്ള നിശാശലഭങ്ങൾ പുറത്തുവന്ന് മെഴുക്കു തിരിക്കു നേരെ പറന്നു’.

-മിഡ്നാപൂരിനടുത്ത ഗ്രാമത്തിൽ നിന്ന് കൃഷി നശിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഒരു വർഷം മുൻപ് ഹൗറ സ്റ്റേഷനിൽ വന്നിറങ്ങിയതാണവന്റെ കുടുംബം . ഥാക്കുമാ കോരിക്കൊടുത്ത കഞ്ഞി കുടിച്ച്,അവൻ മരിച്ചു. അവനെ സംസ്കരിക്കാൻ അവർക്ക് പണമുണ്ടായിരുന്നില്ല. ‘അവനെ ഒരു വള്ളത്തിൽ കയറ്റി , നദിയുടെ നടുവിലെത്തി കളി താഴെയിട്ടു.’

-പുരാവൃത്തത്തിന്റേയോ ഭാവനയുടെയോ നിറം ചേർക്കാത്ത, കല്പിത കഥകളല്ലാത്ത പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ.അശരണരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരിതാപകരമായി പരാജയപ്പെട്ടതിന്റെ പിന്നെയും സാക്ഷ്യങ്ങളുണ്ട് , അംലഷോളിലെ പട്ടിണി മരണങ്ങൾ പോലെ. ഇത്തരം മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ, ബംഗാളിൽ ഇടതുപക്ഷം നിരാകരിക്കപ്പെടുമെന്ന് ഈ നോവൽ എഴുതപ്പെട്ട കാലത്ത് തന്നെ നിശബ്ദം പ്രവചിച്ചിരുന്നു എന്ന് നമ്മൾ അറിയുന്നുണ്ട്. അത്രയ്ക്കും ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് നോവലിസ്റ്റ് ഇറങ്ങിച്ചെല്ലുന്നുണ്ട്, ഇവിടെ.

-ഇങ്ങനെ കാലമുദ്രകളാലും വൈവിധ്യ പൂർണ്ണമായ ദേശമുദ്രകളാലും തലമുറകളുടെ ജീവിതങ്ങളെ ഒറ്റ ഫ്രെയിമിൽ കൊണ്ട് വന്ന് താരതമ്യം ചെയ്യുന്ന സമ്പന്നമായ ആഖ്യാന ശൈലിയാണ് ‘ആരാച്ചാർ’ നോവലിനെ പുതു കാലത്തെ ഇതിഹാസമാനമുള്ള രചനയാക്കിയിരിക്കുന്നത്. ഥാക്കുമ്മ, ചേതനയ്ക്കു പറഞ്ഞു കൊടുത്ത കഥകളിൽ മരണവും പ്രേമവും മാത്രമല്ല, ഭൂമിയുമുണ്ടായിരുന്നു. മനഷ്യരുടെ മരണം ഈച്ചകളുടെ വരവ് നോക്കി പ്രവചിക്കുന്നു മുണ്ട് , അവർ.

മരണത്തിന്റെ ഗന്ധം മാത്രമല്ല, ബംഗാൾ ജനതയുടെ ആഹാരവൈവിധ്യത്തിന്റെ ഗന്ധങ്ങൾ നിറഞ്ഞ ഉപമകളും ബിംബങ്ങളും സമൃദ്ധമായി ഉപയാഗിച്ചിട്ടുണ്ട് നോവലിൽ.’ആൾക്കൂട്ട’ത്തിന്റെ വരണ്ട ജീവിത പരിസരങ്ങല്ല, ‘ആരാച്ചാരി’ൽ. പൊരിയും മസാലയും കപ്പലണ്ടിയും കശുവണ്ടിയും ചേർത്തുണ്ടാക്കുന്ന വിഭവമാണ് ഖാൽ മൂറി.’സ്നേഹിക്കുന്ന പുരുഷനോടൊപ്പം ഹൃദയം തുറന്ന് ചിരിച്ചു കൊണ്ട് ഖാൽ മൂറി ഭക്ഷിക്കാൻ’ ചേതന മോഹിച്ചിരുന്നു. നരച്ച തലമുടി പോലുള്ള ബുരിൽ ഭൂൽ മിഠായിയും ‘ദോയി’യുടെ ഗന്ധവും അവൾക്ക് പ്രിയപ്പെട്ടതായിരുന്നു.

ബംഗാളികളുടെ ഇഷ്ട മത്സ്യമായ ഇലിഷ് പല അവസരങ്ങളിൽ നോവലിൽ കടന്നുവരുന്നുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം ഇലിഷ് മത്സ്യം വാങ്ങാൻ കഴിവുള്ളവരായിരുന്നു ആരാച്ചാർ കുടുംബമെന്നു പറയുന്നുണ്ട്. തന്റെ ശരീരം കളിപാട്ടമല്ലെന്ന്,അതിൽ അതിക്രമിച്ചു കയറിയ സഞ്ജീവ് കുമാറിനോട് രോഷത്തോടെ പറയുമ്പോഴും അയാളുടെ സ്നേഹ പരിലാളനങ്ങൾക്ക് കൊതിച്ച അവൾ ,അശാന്തമായ മനസ്സോടെ,ഇലിഷ് കറി കഴിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു മുണ്ട്.

ചേതന തൂക്കിലേറ്റുന്നതിനു മുൻപ്, തടവറയിൽ യതീന്ദ്രനാഥ് ബാനർജി ആവശ്യപ്പെടുന്നതും ഇലീഷ് ഷോർഷെ.

” ഹിൽസ വിളമ്പിയപ്പോൾ അയാൾ ആ പാത്രമെടുത്ത് മൂക്കിനടുത്തേക്ക് ചേർത്ത് ഞങ്ങളെ നോക്കി ഉള്ളിലേക്ക് ശ്വാസം വലിച്ചു.

  • ഈ ജീവിതത്തിലെ അവസാനത്തെ ഹിൽസ ..!’.

അവസാന അത്താഴത്തിന് അയാൾ ആവശ്യപ്പെട്ടത് മധുരമുള്ള തൈരായിരുന്നു.

  • ഈ ജീവിതത്തിലെ അവസാനത്തെ മിഷ്ടി ദോയ് ‘.

-ഈ ഭാഗം വായിച്ചപ്പോൾ ഓർമ്മകളുടെ തിരയിളക്കം എനിക്കുണ്ടായി. ഓരോ തിരുവോണ സദ്യയും കഴിച്ച്, ‘ അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു ‘ എന്ന് ദു:ഖത്തോടെ ആത്മഗതം ചെയ്ത എന്റെ പൂർവ്വികരാണ് മുന്നിൽ. ആഹാരം ജീവൽ പ്രതീകങ്ങളാകുന്ന എത്രയോ സന്ദർഭങ്ങളുണ്ട് ഒരോരുത്തർക്കും .

  • ഇങ്ങനെ , മലയാള നോവൽ സാഹിത്യത്തിൽ ‘ആരാച്ചാർ’ അനന്യമായി നില്ക്കുന്നു.പ്രമേത്തിന്റെ പുതുമ, ആഖ്യാനപാടവം, മിഴിവാർന്ന കഥാപാത്രങ്ങൾ, ഒഴുക്കുളള ഭാഷ തുടങ്ങിയവയാൽ അദ്വിതീയമായ സ്ഥാനം നേടിയിരിക്കുന്നു ഈ നോവൽ.ധീരമായ ദർശനത്തിന്റെ തെളിച്ചവുമുണ്ട്.

ബംഗാളിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തെക്കുറിച്ചും തലമുറകളുടെ പാരമ്പര്യമുള്ള ആരാച്ചാരൻമാരുടെ കുടുംബത്തെക്കുറിച്ചും കെ.ആർ.മീര ഗഹനമായ ഗവേഷണവും ഗൃഹപാഠവും നടത്തിയിട്ടുണ്ട്. അതിന്റെ മെച്ചങ്ങളെക്കുറിച്ചാണ് ഈ എഴുതിയതൊക്കെ.

പക്ഷേ, അധികമായാൽ അമൃതും വിഷമാണ്. ആരാച്ചാരകുടുംബ ചരിത്രത്തെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധം ഈ കൃതിയിൽ നിന്ന് ആർക്കും തയ്യാറാക്കാം. അവരുടെ വംശപരമ്പരകളുമായി ബന്ധപ്പെട്ട് ലഭ്യമായ ഏതാണ്ടെല്ലാ കഥകളും ഉപകഥകളും ചരിത്രവും പുരാവൃത്തങ്ങളും ഐതിഹ്യങ്ങളുമൊക്കെ നിറഞ്ഞു കവിഞ്ഞ് നോവലിന് വൃഥാസ്ഥൂലത ഉണ്ടായിരിക്കുന്നു. തൂക്കുമരത്തിലേക്കാനയിക്കപ്പെട്ടവനോട് പോലും അത്യന്തം ദുരൂഹമായൊരു ആരാച്ചാർക്കഥ മന്ത്രിക്കുണ്ട് , ചേതന !

പരത്തി പറയൽ എത്ര മാത്രം അസുന്ദരവും അനാകർഷകവുമാണെന്നതിന് മറ്റൊരു ഉദാഹരണമാണ് ‘ആരാച്ചാർ’. കഥയുടെ വൈകാരികാന്തരീക്ഷത്തിന് നിരക്കാത്തതും വിജ്ഞാന -വിവരശേഖര പ്രദർശനമെന്ന പ്രതീതി സൃഷ്ടിച്ച്, വായനയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതുമായ ഘടകമാണിത്. അടുത്ത കാലത്തിറങ്ങിയ ‘ നടവഴിയിലെ നേരുകൾ’, മറ്റാരു ഉദാഹരണം. ‘മാമ, ആഫ്രിക്ക’,’ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ നോവലുകളിലെ ചില ഭാഗങ്ങളിലും ഈ ദോഷമുണ്ട്.

അതുകൊണ്ട് ഒരു വായനക്കാരന്റെ ആകുലത മുൻനിർത്തി ആവർത്തിക്കട്ടെ : മലയാളത്തിൽ ലിറ്റററി എഡിറ്റർമാരുടെ ആവശ്യമുണ്ട്. മാറിയ ജീവിത സാഹചര്യത്തിൽ ചെറുതാണ് സുന്ദരം.

തീക്ഷ്ണമായ അനുഭവങ്ങളുടെ ലാവാപ്രവാഹങ്ങളിൽ നിന്ന് ഏത് തെരഞ്ഞെടുക്കണമെന്നതിലും എഴുത്തുകാരുടെ പ്രതിഭയുടെ സത്ത അടങ്ങിയിട്ടുണ്ട്. അത് അവരുടെ രചനാ സ്വാതന്ത്യത്തിന്റെ തീർപ്പിന് വിടുകയാണുചിതം.

ഇതിനെല്ലാമുപരിയായി ,അപൂർവമായ വായനാനുഭവം തീർക്കുന്ന ‘ആരാച്ചാർ’ എക്കാലത്തേയ്ക്കുമുള്ള ഈടുവയ്പാണ്. കാലത്തിന്റെ ചിതലുകൾ തിന്നു തീർക്കാതെ, ഭാഷയിലും നമ്മുടെ ഭാവുകത്വത്തിലും ഈ നോവൽ തലയുയർത്തിപ്പിടിച്ച് നില്ക്കും.

littnow .com

littnowmagazine@gmail.com

കഥ

വാഹസം

Published

on

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…

നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.

തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….

കഥയുടെ പിന്നാമ്പുറം ………..

സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.

സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.

സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…

അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.

ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..

മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….

ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….

അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?

അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..

മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….

മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …

വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..

മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….

ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!

വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …

അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….

വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..

വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….

ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….

എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..

കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….

ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …

പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …

വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .

ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….

ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ്‌ തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..

അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..

നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………

അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..

littnow.com

design: Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

പെണ്ണ് ചത്ത എഴുത്തുകാരൻ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക്‌ വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക്‌ വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ്‌ ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”

littnow.com

design Sajjayakumar proam

littnowmagazine@gmail.com

Continue Reading

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

Trending