Connect with us

സാഹിത്യം

അധികാരത്തിന്റെ അടരുകളെ തൂക്കിലേറ്റുന്ന പെൺകുട്ടി

Published

on

ഡി.പ്രദീപ് കുമാർ

2012-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ 44ആം പതിപ്പാണിപ്പോൾ വിപണിയിലുള്ളത്. ഇതിനോടകം ലക്ഷത്തോളം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ പുരസ്ക്കാരങ്ങൾക്കും വയലാർ അവാർഡ് ഉൾപ്പെടെയുള്ള ഒട്ടേറെ ബഹുമതികൾക്കുമർഹമാവുകയും,വിവർത്തനങ്ങളിലൂടെ ഇംഗ്ലീഷടക്കം മറ്റ് ഭാഷകളിൽ ഏറെ വായിക്കപ്പെടുകയും ചെയ്യുന്ന ഈ ബൃഹദാഖ്യായിക മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസമാനമുള്ള രചനകളിലൊന്നാണ്.

ഇരുപത്തിരണ്ടുകാരിയായ ഒരു ആരാച്ചാർ യുവതിയുടെ ഏതാനും ആഴ്ചകളിലെ മാത്രം ജീവിതാഖ്യാനത്തിലൂടെ,കെ.ആർ മീര ചരിത്രത്തിന്റേയും പുരാവൃത്തത്തിന്റേയും സമകാലിക ജീവിതാവസ്ഥകളുടേയും വലിയ പശ്ചാത്തലത്തിൽ നടത്തുന്ന ജീവിത വിചാരങ്ങളാണ് ഈ നോവൽ. അത് വിവിധ കാലഘട്ടങ്ങളിലെ ഭരണാധികാരികളേയും ജനസമൂഹങ്ങളേയും നീതിന്യായ വ്യവസ്ഥകളേയും, ധാർമ്മികതയേയും, സ്ത്രീ – പുരുഷ ബന്ധങ്ങളേയും സസൂക്ഷ്മം വിലയിരുത്തുകയും ഡിസെക്ഷൻ ടേബിളിലെന്നപോലെ കീറിമുറിച്ച് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

ക്രിസ്തുവിനുമുമ്പുള്ള കാലത്തേക്ക് നീണ്ടു പോകുന്ന വേരുകളുള്ള ഇതിലെ ആരാച്ചാർ കുടുംബത്തെക്കുറിച്ച്, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കഥകളും ഉപകഥകളും പുരാവൃത്തങ്ങളും നിറഞ്ഞതാണ് ഈ നോവൽ. അതിൽ ആദ്യാവസാനം ശവഗന്ധമുണ്ട്. രാജഭരണ കാലത്തും , കൊളോണിയൽ ഭരണകാലത്തും, സ്വാതന്ത്ര്യാനന്തരം അടിയന്തിരാവസ്ഥക്കാലത്തും,പിന്നെ കഥ നടക്കുന്ന ഇടതുപക്ഷ ഭരണകാലത്തും നീതിയുടേയും ന്യായത്തിന്റേയും അളവുകോലുകൾ വ്യത്യസ്തമാവുകയും, ഹിംസ ബഹുഅവതാരങ്ങളിലൂടെ പിടിമുറുക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാലത്തും ഇരകളാക്കപ്പെടുന്നവരിൽ നിസ്വരും സ്ത്രീ കളുമുൾപ്പെടും.

പക്ഷേ, ഇരയാക്കപ്പെടാനല്ല, ഇരയാക്കിയവരെ കുടുക്കാനാണ് ചേതനാ ഗൃദ്ധാ മല്ലിക്ക് എന്ന ഈ കഥയിലെ പെൺകുട്ടി തീരുമാനിക്കുന്നത്. അതിനവൾക്ക് ആത്മബലമേകുന്നത് ആരാച്ചാരൻമാരുടെ ചരിത്രവും പുരാവൃത്തങ്ങളും, ജീവിത പശ്ചാത്തലവും നൽകിയ ഉൾക്കാഴ്ചയാണ്.. അതാണ് ഈ നോവലിനെ അതിശക്തമായ രാഷ്ട്രീയ -സ്ത്രീപക്ഷ രചനയാക്കുന്നത്.

കൊലക്കയറിൽ കുരുങ്ങിയ കഥകൾ സഞ്ചിതസ്മൃതികളായി തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് കിട്ടുന്നവയാകാം. പക്ഷേ, സമകാലിക ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച്, അവയെ തന്റെ രക്ഷാകവചമാക്കിയെടുക്കാൻ വ്യാഖ്യാനിച്ച്, ബോധോദയം നേടുന്നുണ്ട് , ഈ പെൺകുട്ടി.

മലയാളിക്ക് തീർത്തും അപരിചിതമായ കഥയും ജീവിതപരിസരങ്ങളും . ഓരോ സന്ദർഭത്തേയും ചരിത്ര ബോധത്തോടെ, കഥയുടെ ചട്ടക്കൂട്ടിൽ നിന്ന് അവതരിപ്പിക്കുന്ന അസാധാരണമായ ആഖ്യാന ശൈലിയാണ് ഈ നോവലിന്റെ സവിശേഷത. ആനന്ദിന്റെ ‘ആൾക്കൂട്ടം’ അത്തരത്തിലുള്ള ഗഹനമായ ഒരു രാഷ്ട്രീയ-വൈജ്ഞാനിക വ്യവഹാരമായിരുന്നു. പക്ഷേ, നോവലിന്റെ ജീവിത പരിസരത്തിനും, അതിന്റെ സ്വാഭാവിക ജൈവ ഘടനയ്ക്കുമപ്പുറത്തേക്ക് നിരന്തരം സഞ്ചരിക്കുന്ന കഠിന വ്യവഹാരങ്ങളിൽ കഥ മുങ്ങിപ്പോയി എന്നതായിരുന്നു ‘ആൾക്കൂട്ട’ത്തിന്റെ പ്രധാന പോരായ്മ. ഇവിടെ നേരെ തിരിച്ചാണ്, കഥകളുടേയും ഉപകഥകളുടെയും കുത്തൊഴുക്കാണ്.

ചേതനയുടെ അച്ഛൻ ബാബ ഫണിഭൂഷൺ ഗൃദ്ധാ മല്ലിക്കിന്റെ 105 വയസ്സായ അമ്മ ഥാക്കുമ്മ തമാശയായി പറയുന്നതു പോലെ, ഭ്രൂണാവസ്ഥയിൽ പോലും ലക്ഷണമൊത്ത കുടുക്കു തന്നെ ഉണ്ടാക്കിയവളാണ്, ചേതന. കുട്ടിയായിരിക്കുമ്പോഴേ ദുപ്പട്ടയുടെ തലപ്പുകൊണ്ട് ലക്ഷണമൊത്ത കുടുക്ക് ഉണ്ടാക്കി ശീലിച്ചവൾ. ആരാച്ചാർ കുടുംബത്തിന്റെ വംശവൃക്ഷത്തിലെ ഇളയവൾ. 451 പേരെ തൂക്കിക്കൊന്നതിൽ അഭിമാനിക്കുന്ന ബാബയുടെ മകൾ. തന്റെ തൂക്കിക്കൊലകളുടെ പത്രവാർത്തകൾ ചില്ലിട്ടു സൂക്ഷിച്ച മുറിയിലിരുന്ന് ആ വീരകഥകൾ, നാടക ഡയലോഗുകൾ പോലെ വിളമ്പി , പത്രക്കാർക്കും ചാനലുകാർക്കും വിറ്റ് കാശാക്കുന്നുണ്ട് ബാബ. അയാളുടെ സഹായിയായ അനുജൻ സുഖ്ദേവ് എന്ന കാക്കു ബാർബറാണ്.ഒരു കോഴിയെപ്പൊലും കൊല്ലാൻ കെല്പില്ലാത്തവനെന്ന് നിരന്തരം ആക്ഷേപിക്കപ്പെടുന്ന കാക്കു മുൻപ് നെക്സലൈറ്റായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾക്കിരയായവൻ. ലോക്കപ്പിൽ തലകീഴായി കെട്ടിത്തൂക്കപ്പെട്ടപ്പൊഴും പ്രേമഗാനം പാടിയവൻ.

ചേതനയുടെ ആത്മഭാഷണങ്ങളായാണ് നോവൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. കാക്കുവിന്റേയും, അടിയന്തിരാവസ്ഥക്കാലത്ത് തല്ലിയൊടിക്കപ്പെട്ട കാലുമായി ‘ഭവിഷ്യത്ത്’ എന്നപഴയ പത്രം നടത്തുന്ന മാനദെയുടേയും ജീവിതകഥയിൽ എഴുപതുകളിലെ ബംഗാൾ രാഷ്ട്രീയത്തിന്റെ മാത്രമല്ല, ഇന്ദിരാഗാന്ധിയുടേയും സിദ്ധാർത്ഥ ശങ്കർ റേയിയുടേയും ഇരുണ്ട കാലത്തിന്റെ കൂടി ചരിത്രമുണ്ട്. അമിതാധികാരം അവരെ എങ്ങനെ ദുഷിപ്പിച്ചുവെന്നതിന്റെ സാക്ഷ്യങ്ങളുണ്ട്. ഒളിവിലിരുന്ന് ജോർജ് ഫെർണാണ്ടസിനെപ്പോലുള്ളവർ അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ ചരിത്രമുണ്ട്.

പ്ലസ് ടുവിന് ഹൈ ഡിസ്റ്റിങ്ഷൻ വാങ്ങിയിട്ടും തുടർന്നു പഠിക്കാനാവാത്ത ചേതനയ്ക്ക് നല്ല രാഷ്ട്രീയാവബോധമുണ്ടാകുന്നത് ഈ ബന്ധങ്ങളിലൂടെയാണ്. ഗുണ പാഠങ്ങളോടെ ആരാച്ചാര പരമ്പരയിലെ പൂർവ്വപിതാക്കൻമാരുടെ കഥകൾ പറഞ്ഞു കൊടുത്ത ഥാക്കുമായും അവളിൽ ആത്മബോധമുണ്ടാക്കിയിട്ടുണ്ട്. തൂക്കിലേറ്റിയ ഒരു പ്രതിയുടെ അച്ഛൻ, കൈകളും കാലുകളും ഛേദിച്ചെറിഞ്ഞ അവളുടെ സഹോദരൻ രാമുദായും അവൾക്ക് ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. 45ആം വയസിൽ 65 കാരന്റെ ഭാര്യയാകേണ്ടി വന്ന അമ്മയുടെ ജീവിത ദുരന്തങ്ങളും ചേതനയിലെ സ്ത്രീയെ ശക്തിപ്പെടുത്തുന്നുണ്ട്.

അവൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്താണ് വളർന്നത്. ‘കുടുംബത്തിലെ അധികമുണ്ടായിരുന്ന ഓരോ ചില്ലിയും സമുദ്രത്തിലേക്ക് കുതിക്കുന്ന ഗംഗയിലെ നീർമണികളെ പോലെ സൊനാഗച്ചിയിൽ വിലയം പ്രാപിച്ചു’.

‘അസാമാന്യ പൊക്കവും, പുഷ്ട ശരീരവും മുഴച്ചുയർന്ന കണ്ണു’മുണ്ടുമുണ്ടായിട്ടും ഒരു പ്രസിൽ പ്രൂഫ് റീഡറായി ജോലി നോക്കുമ്പോൾ, അതിന്റെ ഉടമ അവളെ അപമാനിച്ചു. പിന്നിൽ നിന്ന് കക്ഷങ്ങളിലൂടെ മാറിടത്തിൽ പിടിച്ച അയാളെ, മാറിൽ നിന്ന് ദുപ്പട്ട എടുത്ത് നിമിഷ നേരം കൊണ്ട് ഒരു കുടുക്കുണ്ടാക്കി നേരിട്ടു, അവൾ. അത്, ‘ചിരിച്ചു കൊണ്ട് വരണമാല്യം പോലെ അയാളുടെ കഴുത്തിൽ അണിയിച്ചു. അയാൾ എന്നെ ചേർത്തുപിടിക്കും മുർപ് ഞാൻ കുടുക്കു വലിച്ചു മുറുക്കി, ദുപ്പട്ടയുടെ മറ്റേ അറ്റം ജനലഴികളിലൊന്നിലൂടെ കടത്തി ശക്തമായി വലിച്ചതോടെ അയാളുടെ വായ പിളർന്നു ,കണ്ണുകൾ തുറിച്ചു. പുറത്തുചാടിയ നാവിൽ നിന്ന് പാൻ ചുവന്ന ചോരപോലെ ഒഴുകി’.

സുഹൃത്തിന്റെ മകളായ പിഞ്ചു ബാലികയെ ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യതീന്ദ്രനാഥ് ബാനർജിയുടെ ആരാച്ചാരായി ബാബയും, അയാളെ സഹായിക്കാനായി ചേതനയും നിയമിക്കപ്പെടുന്നു. ആരാച്ചാരെ തേടിയെത്തിയ ഒരു ചാനലിന്റെ റിപ്പോർട്ടർ സഞ്ജീവ് കുമാർ മിത്ര അവളുടെ ജീവിതത്തിൽ അതിക്രമിച്ചു കയറുന്നതാണ് നോവലിലെ വഴിത്തിരിവ്. തൂക്കിക്കൊലയെ അയാൾ വലിയ മാധ്യമ ആഘോഷവും ഉല്പന്നവുമാക്കി മാറ്റി. ദുരൂഹതകൾ നിറഞ്ഞ ഒരു ജീവിത വൃക്ഷത്തിലെ കണ്ണിയായ അയാളുടെ രക്തത്തിൽ മോഷണത്തിന്റെ ജീനുകളും, കേരളം വരെ വ്യാപിക്കുന്ന കച്ചവടത്തിന്റെ പാരമ്പര്യക്കണ്ണികളുമുണ്ടായിരുന്നു.

അവളുടെ ഇടതു മാറിടത്തിൽ ഞെരിക്കുകയും, അലിപ്പൂർ ജയിലിൽ തൂക്കിലേറ്റുന്നവർ ചത്തുവീഴുന്ന ഇരുണ്ട അറയിൽ അവളെ തള്ളിയിട്ട് ബലാല്ക്കാരം ചെയ്യുകയും, വ്യാജ വിവാഹ വാഗ്ദാനം നൽകി പ്രലോഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് , അയാൾ. ഇരപിടിക്കുന്നതിൽ ആണധികാരത്തിന്റെ പാരമ്പര്യത്തിളക്കമുണ്ട്, ‘എനിക്ക് നിന്നെ ഒന്നനുഭവിക്കണം ‘ എന്ന അയാളുടെ ശബ്ദത്തിൽ. അവസാനം, അവൾ അയാളെ സൊനാഗച്ചിയിലെ അയാളുടെ കിടപ്പുമുറിയിൽ കൊണ്ടുപോയി, അതേ വാക്യമാവർത്തിച്ചപ്പോൾ അയാളിലെ പുരുഷൻ ഉറഞ്ഞുപോയി.

ഏതൊരു സ്ത്രീയെയും പോലെ സ്നേഹിക്കപ്പെടാൻ അവളും ആഗ്രഹിച്ചു. പക്ഷേ, അയാൾ ഹൃദയം കൊണ്ട് അവളെ സ്റ്റേഹിച്ചില്ല. പകരം ശരീരം കൊണ്ട് കാമിച്ചു. ആദ്യത്തെ ആരാച്ചാരല്ലാതിരുന്നിട്ടും അവളെ അങ്ങനെയാക്കി ചിത്രീകരിച്ചു. അവളെ സ്ത്രീസ്വാതന്ത്രത്തിന്റെ പ്രതീകമായ ‘ഐക്കണാ’ക്കി, തന്റെ പേരും കരിയറും ഉയർത്താൻ ഉപയോഗിച്ചു.

മിഥ്യാഭിമാനബാധയാൽ അച്ഛൻ അനുജനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയതു കാരണം, ഒറ്റയ്ക്ക് തന്നെ തൂക്കിക്കൊല നടത്താൻ നിയോഗിക്കപ്പെട്ട അവൾ അതിനു ശേഷം എത്തപ്പെട്ടത് അയാളുടെ ചാനൽ സ്റ്റുഡിയോയിൽ . അവിടെ ഒരുക്കിയിരുന്ന തൂക്കുമരത്തിൽ,ക്യാമറക്കണ്ണുകളുടെ വെള്ളിവെളിച്ചത്തിൽ ,അവൾ സഞ്ജീവ് കുമാർ മിത്രയെ തന്നെ തൂക്കിലേറ്റുകയാണ്: താൻ സ്നേഹിച്ച, ആഗ്രഹിച്ച പുരുഷനെ . അപ്പോൾ, ‘അവളുടെ സിരകളിലോടുന്ന ആരാച്ചാരുടെ രക്തം അയാളുടെ ജീവനു വേണ്ടി ആർത്തി പിടിച്ചു..ഞാൻ കുടുക്ക് സാവധാനം മുറുക്കി. മിന്നൽ വേഗത്തിൽ കയറിന്റെ മറ്റേ തുമ്പ് വലിച്ചു. സഞ്ജീവ് കുമാർ മിത്ര ഒരേങ്ങലോടെ ആകാശത്തേക്കുയർന്നു …അയാൾ അമ്മേ എന്ന് നിലവിളിച്ചു….അയാളുടെ കാലുകൾ അന്തരീക്ഷത്തിൽ നൃത്തം ചെയ്തു.’

  • കണ്ണുകളിൽ പ്രതിബിംബമുണ്ടോ എന്നു നോക്കി മരണ ലക്ഷണം അറിയുവാൻ കഴിവുള്ളവരാണ് ആരാച്ചാരപരമ്പരയിലുള്ളവർ . തന്റെ കാമുകനെ തൂക്കിലേറ്റിയപ്പോൾ അവൾ അയാളുടെ മരണ ലക്ഷണം ഗണിച്ചിട്ടുണ്ടാകും.

-കഥയെ ജീവിതത്തിന്റെ തനിയാവർത്തനമല്ലാതാക്കുന്നത് ഇങ്ങനെയാണ്. യാഥാർത്ഥ്യത്തിൽ നിന്ന് നാടകീയമായ ഭാവനാതലത്തിലൂടെ അതീതയാഥാർത്ഥ്യത്തിലാണ് നോവൽ അവസാനിക്കുന്നത്. ഇരട്ടക്കൊല കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടാൽ സ്വന്തം പിതാവിന്റെ ആരാച്ചാരാകാം ആ മകൾ എന്ന സൂചനയുമുണ്ട്.

നോവലിന്റെ കഥാപരിസരമാണ് അതിന്റെ രാഷ്ട്രീയത്തെ അസാധാരണമായ ഉൾക്കാഴ്ചയോടെ നിർണ്ണയിച്ചിരിക്കുന്നത്.

ശവങ്ങൾ എന്നും ഘോഷയാത്ര പോലെ കടന്നുപോകുന്ന ഇടവഴിയിലെ കൊച്ചു വീട്. ഗംഗയുടെ തീരമായ നീം തലഘാട്ടിലെ വിറകിൻ ചിതകളിലെപ്പോഴുമെരിയുന്ന ശവങ്ങളുടെ ഗന്ധമുള്ള അന്തരീക്ഷം. മാടിർ ബുടി എന്ന മൺകോപ്പകൾ നിരത്തിയ ചെറിയ ചായക്കടയും ബാർബർ ഷാപ്പുമടങ്ങുന്ന ആരാച്ചാരുടെ കുടുംബ വീട്. സർക്കുലാർ തീവണ്ടികളും ഇഴയുന്ന ട്രാമുകളുള്ള സരണികൾ. ജാത്ര പാര നാടക കമ്പനികളുടെ ബോർഡുകളും , തൈരിന്റെ ഗന്ധമുള്ള ‘ബോയ്’കടകളും ദേവീദേവൻമാരുടെ ചിത്രങ്ങൾ വില്ക്കുന്ന കൊമർതുള്ളികളുമുള്ള തെരുവുകളും ലെയ്നുകളും.

ചെരുപ്പു കുത്തികളും,ചെവിത്തോണ്ടി വില്പനക്കാരും, ക്ഷുരകൻമാരും, കച്ചവടക്കാരും ഭിക്ഷക്കാരുമൊക്കെ നിറഞ്ഞ റോഡുകൾ.കറുത്തവരുടെ , അരികുവല്കൃത ജീവിതങ്ങൾ . ‘ഭഗ്ബാൻ മഹാദേബി’നും ‘മാ കാളി ‘ക്കും ചോരയും മദ്യവും അർപ്പിക്കുന്ന ചുവന്ന ബംഗാൾ. ആരാച്ചാർ ജോലി ശരിയാക്കാൻ, പാർട്ടി ജില്ലാ മേധാവിയായ ഡി.സി സെക്രട്ടറിക്കും, മരണത്തോട് മല്ലിടുന്ന മകന്റെ ശുശ്രൂഷക്ക് ആശുപത്രിയിലെ ഇടനിലക്കാരനുമൊക്കെ കൈക്കൂലി കൊടുക്കേണ്ടി വരുന്ന ദുരവസ്ഥ. ജോലിയും കൂലിയുമില്ലാതെ, കിടപ്പാടവും കൃഷിസ്ഥലവും നഷ്ടപ്പെട്ട് ,ഗ്രാമങ്ങളിൽ നിന്ന് തെരുവിലെത്തപ്പെടുന്ന അഭയാർത്ഥികൾ .

ഈ നോവലിലെ ഏറ്റവും ഹൃദയ ഭേദകമായ ചിത്രം പതിനെട്ടാം അധ്യായത്തിലുണ്ട്. വീടിനടുത്തു നിന്ന് രാത്രി മുഴുവൻ നിലവിളി കേട്ട് അന്വേഷിച്ചിറങ്ങിയ ഥാക്കുമായാണ് ചേതനയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയത്.ഓടയുടെ മുകളിൽ താമസിക്കുന്ന ഒരു കുടുബത്തിലെ പത്ത് പതിനാല് വയസ്സു പ്രായമുള്ള ആൺകുട്ടി നഗ്നനായി അവിടെ കിടന്നിരുന്നു. ‘വലിയ തലയും വീർത്ത വയറുമായി ഒരുപാട് ദിവസം വെള്ളത്തിൽക്കിടന്ന ഒരു മൃതദേഹം പോലെ ഒരു ശരീരം.’അവന്റെ കണ്ണുകളുടെ കോണിൽ നിന്ന് പുറത്തുവന്നത് ചിതലുകളായിരുന്നു. മൂക്കിനുളളിൽ നിന്ന് തവിട്ടു നിറമുള്ള ചെറിയ ശവംതീനിയുറുമ്പുകളും ചെവികളിൽ നിന്ന് നീലമണിയനീച്ചകളും പുറത്തു വന്നു. അവൻ കോട്ടുവായോ ഏമ്പക്കമോ ഇട്ടപ്പോൾ ചെറിയ ചുവന്ന ചാഴികൾ വായിൽ നിന്ന് പറന്നു. ‘ ഇടയ്ക്ക് അവൻ ഒന്ന് ന്തെളിഞ്ഞു പിരിഞ്ഞപ്പോൾ അവന്റെ ലിംഗത്തിൽ നിന്ന് മൂത്രത്തിന്റെ നീണ്ട തുള്ളികൾ പോലെ വെള്ളച്ചിറക്കുള്ള നിശാശലഭങ്ങൾ പുറത്തുവന്ന് മെഴുക്കു തിരിക്കു നേരെ പറന്നു’.

-മിഡ്നാപൂരിനടുത്ത ഗ്രാമത്തിൽ നിന്ന് കൃഷി നശിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഒരു വർഷം മുൻപ് ഹൗറ സ്റ്റേഷനിൽ വന്നിറങ്ങിയതാണവന്റെ കുടുംബം . ഥാക്കുമാ കോരിക്കൊടുത്ത കഞ്ഞി കുടിച്ച്,അവൻ മരിച്ചു. അവനെ സംസ്കരിക്കാൻ അവർക്ക് പണമുണ്ടായിരുന്നില്ല. ‘അവനെ ഒരു വള്ളത്തിൽ കയറ്റി , നദിയുടെ നടുവിലെത്തി കളി താഴെയിട്ടു.’

-പുരാവൃത്തത്തിന്റേയോ ഭാവനയുടെയോ നിറം ചേർക്കാത്ത, കല്പിത കഥകളല്ലാത്ത പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ.അശരണരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരിതാപകരമായി പരാജയപ്പെട്ടതിന്റെ പിന്നെയും സാക്ഷ്യങ്ങളുണ്ട് , അംലഷോളിലെ പട്ടിണി മരണങ്ങൾ പോലെ. ഇത്തരം മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ, ബംഗാളിൽ ഇടതുപക്ഷം നിരാകരിക്കപ്പെടുമെന്ന് ഈ നോവൽ എഴുതപ്പെട്ട കാലത്ത് തന്നെ നിശബ്ദം പ്രവചിച്ചിരുന്നു എന്ന് നമ്മൾ അറിയുന്നുണ്ട്. അത്രയ്ക്കും ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് നോവലിസ്റ്റ് ഇറങ്ങിച്ചെല്ലുന്നുണ്ട്, ഇവിടെ.

-ഇങ്ങനെ കാലമുദ്രകളാലും വൈവിധ്യ പൂർണ്ണമായ ദേശമുദ്രകളാലും തലമുറകളുടെ ജീവിതങ്ങളെ ഒറ്റ ഫ്രെയിമിൽ കൊണ്ട് വന്ന് താരതമ്യം ചെയ്യുന്ന സമ്പന്നമായ ആഖ്യാന ശൈലിയാണ് ‘ആരാച്ചാർ’ നോവലിനെ പുതു കാലത്തെ ഇതിഹാസമാനമുള്ള രചനയാക്കിയിരിക്കുന്നത്. ഥാക്കുമ്മ, ചേതനയ്ക്കു പറഞ്ഞു കൊടുത്ത കഥകളിൽ മരണവും പ്രേമവും മാത്രമല്ല, ഭൂമിയുമുണ്ടായിരുന്നു. മനഷ്യരുടെ മരണം ഈച്ചകളുടെ വരവ് നോക്കി പ്രവചിക്കുന്നു മുണ്ട് , അവർ.

മരണത്തിന്റെ ഗന്ധം മാത്രമല്ല, ബംഗാൾ ജനതയുടെ ആഹാരവൈവിധ്യത്തിന്റെ ഗന്ധങ്ങൾ നിറഞ്ഞ ഉപമകളും ബിംബങ്ങളും സമൃദ്ധമായി ഉപയാഗിച്ചിട്ടുണ്ട് നോവലിൽ.’ആൾക്കൂട്ട’ത്തിന്റെ വരണ്ട ജീവിത പരിസരങ്ങല്ല, ‘ആരാച്ചാരി’ൽ. പൊരിയും മസാലയും കപ്പലണ്ടിയും കശുവണ്ടിയും ചേർത്തുണ്ടാക്കുന്ന വിഭവമാണ് ഖാൽ മൂറി.’സ്നേഹിക്കുന്ന പുരുഷനോടൊപ്പം ഹൃദയം തുറന്ന് ചിരിച്ചു കൊണ്ട് ഖാൽ മൂറി ഭക്ഷിക്കാൻ’ ചേതന മോഹിച്ചിരുന്നു. നരച്ച തലമുടി പോലുള്ള ബുരിൽ ഭൂൽ മിഠായിയും ‘ദോയി’യുടെ ഗന്ധവും അവൾക്ക് പ്രിയപ്പെട്ടതായിരുന്നു.

ബംഗാളികളുടെ ഇഷ്ട മത്സ്യമായ ഇലിഷ് പല അവസരങ്ങളിൽ നോവലിൽ കടന്നുവരുന്നുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം ഇലിഷ് മത്സ്യം വാങ്ങാൻ കഴിവുള്ളവരായിരുന്നു ആരാച്ചാർ കുടുംബമെന്നു പറയുന്നുണ്ട്. തന്റെ ശരീരം കളിപാട്ടമല്ലെന്ന്,അതിൽ അതിക്രമിച്ചു കയറിയ സഞ്ജീവ് കുമാറിനോട് രോഷത്തോടെ പറയുമ്പോഴും അയാളുടെ സ്നേഹ പരിലാളനങ്ങൾക്ക് കൊതിച്ച അവൾ ,അശാന്തമായ മനസ്സോടെ,ഇലിഷ് കറി കഴിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു മുണ്ട്.

ചേതന തൂക്കിലേറ്റുന്നതിനു മുൻപ്, തടവറയിൽ യതീന്ദ്രനാഥ് ബാനർജി ആവശ്യപ്പെടുന്നതും ഇലീഷ് ഷോർഷെ.

” ഹിൽസ വിളമ്പിയപ്പോൾ അയാൾ ആ പാത്രമെടുത്ത് മൂക്കിനടുത്തേക്ക് ചേർത്ത് ഞങ്ങളെ നോക്കി ഉള്ളിലേക്ക് ശ്വാസം വലിച്ചു.

  • ഈ ജീവിതത്തിലെ അവസാനത്തെ ഹിൽസ ..!’.

അവസാന അത്താഴത്തിന് അയാൾ ആവശ്യപ്പെട്ടത് മധുരമുള്ള തൈരായിരുന്നു.

  • ഈ ജീവിതത്തിലെ അവസാനത്തെ മിഷ്ടി ദോയ് ‘.

-ഈ ഭാഗം വായിച്ചപ്പോൾ ഓർമ്മകളുടെ തിരയിളക്കം എനിക്കുണ്ടായി. ഓരോ തിരുവോണ സദ്യയും കഴിച്ച്, ‘ അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു ‘ എന്ന് ദു:ഖത്തോടെ ആത്മഗതം ചെയ്ത എന്റെ പൂർവ്വികരാണ് മുന്നിൽ. ആഹാരം ജീവൽ പ്രതീകങ്ങളാകുന്ന എത്രയോ സന്ദർഭങ്ങളുണ്ട് ഒരോരുത്തർക്കും .

  • ഇങ്ങനെ , മലയാള നോവൽ സാഹിത്യത്തിൽ ‘ആരാച്ചാർ’ അനന്യമായി നില്ക്കുന്നു.പ്രമേത്തിന്റെ പുതുമ, ആഖ്യാനപാടവം, മിഴിവാർന്ന കഥാപാത്രങ്ങൾ, ഒഴുക്കുളള ഭാഷ തുടങ്ങിയവയാൽ അദ്വിതീയമായ സ്ഥാനം നേടിയിരിക്കുന്നു ഈ നോവൽ.ധീരമായ ദർശനത്തിന്റെ തെളിച്ചവുമുണ്ട്.

ബംഗാളിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തെക്കുറിച്ചും തലമുറകളുടെ പാരമ്പര്യമുള്ള ആരാച്ചാരൻമാരുടെ കുടുംബത്തെക്കുറിച്ചും കെ.ആർ.മീര ഗഹനമായ ഗവേഷണവും ഗൃഹപാഠവും നടത്തിയിട്ടുണ്ട്. അതിന്റെ മെച്ചങ്ങളെക്കുറിച്ചാണ് ഈ എഴുതിയതൊക്കെ.

പക്ഷേ, അധികമായാൽ അമൃതും വിഷമാണ്. ആരാച്ചാരകുടുംബ ചരിത്രത്തെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധം ഈ കൃതിയിൽ നിന്ന് ആർക്കും തയ്യാറാക്കാം. അവരുടെ വംശപരമ്പരകളുമായി ബന്ധപ്പെട്ട് ലഭ്യമായ ഏതാണ്ടെല്ലാ കഥകളും ഉപകഥകളും ചരിത്രവും പുരാവൃത്തങ്ങളും ഐതിഹ്യങ്ങളുമൊക്കെ നിറഞ്ഞു കവിഞ്ഞ് നോവലിന് വൃഥാസ്ഥൂലത ഉണ്ടായിരിക്കുന്നു. തൂക്കുമരത്തിലേക്കാനയിക്കപ്പെട്ടവനോട് പോലും അത്യന്തം ദുരൂഹമായൊരു ആരാച്ചാർക്കഥ മന്ത്രിക്കുണ്ട് , ചേതന !

പരത്തി പറയൽ എത്ര മാത്രം അസുന്ദരവും അനാകർഷകവുമാണെന്നതിന് മറ്റൊരു ഉദാഹരണമാണ് ‘ആരാച്ചാർ’. കഥയുടെ വൈകാരികാന്തരീക്ഷത്തിന് നിരക്കാത്തതും വിജ്ഞാന -വിവരശേഖര പ്രദർശനമെന്ന പ്രതീതി സൃഷ്ടിച്ച്, വായനയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതുമായ ഘടകമാണിത്. അടുത്ത കാലത്തിറങ്ങിയ ‘ നടവഴിയിലെ നേരുകൾ’, മറ്റാരു ഉദാഹരണം. ‘മാമ, ആഫ്രിക്ക’,’ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ നോവലുകളിലെ ചില ഭാഗങ്ങളിലും ഈ ദോഷമുണ്ട്.

അതുകൊണ്ട് ഒരു വായനക്കാരന്റെ ആകുലത മുൻനിർത്തി ആവർത്തിക്കട്ടെ : മലയാളത്തിൽ ലിറ്റററി എഡിറ്റർമാരുടെ ആവശ്യമുണ്ട്. മാറിയ ജീവിത സാഹചര്യത്തിൽ ചെറുതാണ് സുന്ദരം.

തീക്ഷ്ണമായ അനുഭവങ്ങളുടെ ലാവാപ്രവാഹങ്ങളിൽ നിന്ന് ഏത് തെരഞ്ഞെടുക്കണമെന്നതിലും എഴുത്തുകാരുടെ പ്രതിഭയുടെ സത്ത അടങ്ങിയിട്ടുണ്ട്. അത് അവരുടെ രചനാ സ്വാതന്ത്യത്തിന്റെ തീർപ്പിന് വിടുകയാണുചിതം.

ഇതിനെല്ലാമുപരിയായി ,അപൂർവമായ വായനാനുഭവം തീർക്കുന്ന ‘ആരാച്ചാർ’ എക്കാലത്തേയ്ക്കുമുള്ള ഈടുവയ്പാണ്. കാലത്തിന്റെ ചിതലുകൾ തിന്നു തീർക്കാതെ, ഭാഷയിലും നമ്മുടെ ഭാവുകത്വത്തിലും ഈ നോവൽ തലയുയർത്തിപ്പിടിച്ച് നില്ക്കും.

littnow .com

littnowmagazine@gmail.com

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending