Connect with us

കഥ

മദ്യപാനം
ആരോഗ്യത്തിന്
ഹാനികരം

Published

on

ഫാസിൽ മുഹമ്മദ്

അന്തരീക്ഷമാകെ ഇരുട്ടിനാൽ
മൂടിക്കെട്ടിനിന്നു. അങ്ങിങായി
ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ നിന്ന്
പുറപ്പെടുന്ന ഫ്ലാഷ് ലൈറ്റ് പോലെ
ആകാശത്തെയും ഭൂമിയെയും പ്രകമ്പനം
കൊള്ളിച്ചുകൊണ്ട് ഇടിവെട്ടി കടന്നു പോയി.
എന്നാൽ നൂൽ വലിപ്പത്തിൽ കുറച്ച്
തുള്ളികൾ ഭൂമിയിൽ പതിച്ചു എന്നല്ലാതെ
അന്തരീക്ഷ ഭീകരതയോട് നീതിപുലർത്തുന്ന
ഒരു മഴ ഉണ്ടായിരുന്നില്ലാതാനും.എല്ലാം
വീക്ഷിച്ചുകൊണ്ട്
ഇരിപ്പുറക്കാത്തവനെപ്പോലെ നസീഫ്
വീടിന്റെ കോലായിലൂടെ വട്ടവും നീളവും
നടന്നു. നടത്തത്തിനിടയിലും പുറത്ത്
റോഡിലേക്ക് നീളുന്ന പാതയുടെ അറ്റത്തേക്ക്
ആരെയോ പ്രതീക്ഷിച്ച് ഇടക്കിടക്ക് അയാൾ
എത്തിനോക്കുന്നുണ്ടായിരുന്നു.പക്ഷേ
പ്രതീക്ഷക്കും കാത്തിരിപ്പിനും നീളം കൂടി.
മഗ്‌രിബ് നമസ്ക്കരിക്കാനായി പള്ളിയിൽ
പോയിരുന്ന വാപ്പയുടെ തിരിച്ചുവരവിന്
വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്.എല്ലാ ദിവസവും ഇത് പതിവായിരുന്നുവെങ്കിലും
ഇന്നത്തേത് അവന്റെ ക്ഷമയെ
നശിപ്പിച്ചിരുന്നു. ഒടുവിൽ വണ്ടിയെന്ന
ലക്ഷ്യം ഉപേക്ഷിച്ച് ഒരു കുടയുമെടുത്ത്
അവൻ പുറത്തേക്കിറങ്ങി.
നടത്തത്തിനിടയിൽ അന്തരീക്ഷമാകെ
അവൻ കണ്ണോടിച്ചു. സാധാരണ ഈ
സമയത്തുള്ളതിനേക്കാൾ അതികരിച്ച ഇരുട്ട്
ഭൂമിയെ ആവരണം ചെയ്തിരിക്കുന്നതായി
അവന് തോന്നി. കഷ്ട്ടിച്ച് ഒരു
കിലോമീറ്ററിനടുത്ത് ദൂരം മാത്രമേ
കവലയിലേക്കുണ്ടായിരുന്നുള്ളു. അവൻ
ദൃതിയിൽ കവലയെ ലക്ഷ്യമാക്കി നടന്നു.
എപ്പോഴും മനുഷ്യന്റെ
കാൽപെരുമാറ്റമുണ്ടായിരുന്ന ആ വഴി
അവനുമുന്നിൽ വിജനമായിക്കിടന്നു.

’മഴ
വന്നാൽ പിന്നെ ഒറ്റ ഒരുത്തനും
പുറത്തിറങ്ങില്ല’അവൻ മനസ്സിൽ
വിചാരിച്ചു. തവളകളുടെ കരച്ചിലും,
ഇടിമിന്നലിന്റെ ശബ്ദവും അവന്റെ
നടത്തത്തിന് പശ്ചാത്തല സംഗീതം
നൽകിക്കൊണ്ടിരുന്നു.18വയസ്സായി.
എന്നതൊക്കെ സത്യം തന്നെ പക്ഷെ
ഇടിമിന്നൽ എന്നത് ഇപ്പോഴും അവനെ
ഭയപ്പെടുത്തുന്ന പ്രതിഭാസമായിരുന്നു,
അതുകൊണ്ടുതന്നെ ഓരോ ഇടിവെട്ടി കടന്നു
പോകുമ്പോഴും അവൻ
ഞെട്ടിത്തരിച്ചുകൊണ്ടിരുന്നു.എന്താണെങ്
കിലും ഒടുവിൽ അവൻ കവലയിലേക്കെത്തി.
നാല് ഭാഗത്തുനിന്നുള്ള വഴികൾ വന്ന്
ഒരുമിക്കുന്ന അത്യാവശ്യം വലിയൊരു
കവലയായിരുന്നു അത്. എന്നാൽ ആകെ മൂന്നോ
നാലോ കടകൾ മാത്രമേ ആ കവലയിൽ
ഉണ്ടായിരുന്നുള്ളു, അതിൽ ഒരെണ്ണം മഴ
കാരണം നേരത്തേ അടച്ചുപോയിരുന്നു. അവൻ
റോഡിന് അപ്പുറം ഉണ്ടായിരുന്ന
കോയാനിക്കയുടെ കടയിലേക്ക് വേഗത്തിൽ
നടന്നുകയറി. രണ്ട് സിഗററ്റ് വാങ്ങിക്കുക
എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഈ
സമയത്തുള്ള പുകവലി അവന്റെ ദിനചര്യയിൽ
പെട്ടതായിരുന്നു അതുകൊണ്ടാണ്
പേടിപ്പെടുത്തുന്ന
അന്തരീക്ഷമായിരുന്നിട്ടുകൂടി അതിനുവേണ്ടി
തുനിഞ്ഞിറങ്ങിയത്. സിഗററ്റും വാങ്ങി വന്ന

വഴിയേ ദൃതിയിൽ അവൻ
തിരിച്ചുനടന്നു.യുദ്ധത്തിനായി പോരാളികൾ
തടിച്ചുകൂടുന്നത് പോലെ ഇരുണ്ട മേഘങ്ങൾ
ആകാശം നിറയെ തിക്കിത്തിരക്കി യുദ്ധകാഹളം
മുഴങ്ങുന്ന പ്രതീതിയിൽ ഇടിമിന്നൽ ഭൂമിയെ
മുഴുവൻ പ്രകമ്പനം കൊള്ളിച്ചു. പക്ഷേ
എന്നിട്ടും ഭയം മുഴുവൻ അടക്കിപ്പിടിച്ച്
നസീഫ് മുന്നോട്ട് തന്നെ നടന്നു.വീടിനു
മുന്നിലൂടെ പുഴയിലേക്ക് നീണ്ടുകിടക്കുന്ന
വഴിയിലൂടെ ആ നടത്തം തുടർന്നു.മനുഷ്യൻ
എത്രമാത്രം ധൈര്യശാലിയാണല്ലേ?.
ലക്ഷ്യമുണ്ടെങ്കിൽ പിന്നെ ലോകം മുഴുവൻ
എതിർത്താലും ഒരിക്കലും യാത്ര
അവസാനിപ്പിക്കാൻ അവൻ
തയ്യാറാവില്ല.പെരിയാറിന്റെ ഒരു
കൈവരിയായിരുന്നു അവന്റെ വീടിന്
കുറച്ചകലെമാറി ഒഴുകിയിരുന്നത്.പറയുമ്പോൾ
പുഴയെന്ന് ഒറ്റവാക്കിൽ
പറഞ്ഞവസാനിപ്പിക്കാമെങ്കിലും പുഴയും
സമീപപ്രദേശങ്ങളും രണ്ട് തട്ടായാണ്
കിടന്നിരുന്നത്. ഒന്ന് ഇറങ്ങിവരുമ്പോൾ
പാറയുടെ മുകളിൽ ചെളിമൂടിക്കിടക്കുന്ന

ഉയർന്ന പ്രദേശവും,മറ്റൊന്ന് വെള്ളം
ചാലുകീറി ഒഴുകുന്ന താഴ്ന്ന
പ്രദേശവും.എന്താണെങ്കിലും ഈ
പെരുംമഴയത്ത് താഴേക്ക് പോകാൻ അവൻ
ധൈര്യപ്പെട്ടില്ല മുകളിൽ തന്നെ
നിലയുറപ്പിച്ച് സിഗരറ്റിൽ നിന്നും
ഒന്നെടുത്ത് ചുണ്ടിൽ വെച്ച് കത്തിക്കാൻ
തുടങ്ങി.
പെട്ടെന്നാണ് താഴേ വെള്ളം
ഒഴുകുന്ന ഭാഗത്തുനിന്നും ആരുടെയൊക്കെയോ
സംസാരം അവന്റെ ചെവിക്കുള്ളിലൂടെ
തുളഞ്ഞുകയറി ഹൃദയമിടിപ്പ്
വർധിപ്പിച്ചത്. ചുറ്റപ്പെട്ട
അന്തരീക്ഷവും ഒറ്റക്കാണെന്ന സത്യവും
അവനെ വല്ലാതെ ഭയപ്പെടുത്തിയെങ്കിലും
എല്ലാം കടിച്ചമർത്തി
ശബ്ദമൊന്നുമുണ്ടാക്കാതെ താഴേ നിന്നുള്ള
സംസാരത്തിലേക്ക് കാത് കൂർപ്പിച്ചുവെച്ച്
അവിടെത്തന്നെ നിന്നു.കുറച്ചുനേരം ആ
നിർത്തം തുടർന്നതിനുശേഷം
അടക്കിവെച്ചിരുന്ന ഓരോ തുള്ളി ശ്വാസവും
നെടുവീർപ്പായി അവൻ ആസ്വദിച്ച്വിട്ടു.

ചെവി കൂർപ്പിച്ചു നിന്ന ആ കുറച്ച്
നേരത്തിനുള്ളിൽത്തന്നെ താഴേ നിന്ന്
കേൾക്കുന്നത് അവന് പരിചിതമായ
ശബ്ദമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആ
തിരിച്ചറിവ് തന്നെയായിരുന്നു
നെടുവീർപ്പായി പുറത്തേക്ക്
വന്നത്.എന്തുതന്നെയാണെങ്കിലും
പരിചിതമായ ശബ്ദമാണെന്ന തോന്നൽ
അവന്റെ മനസ്സിലേക്കും തലച്ചോറിലേക്കും
ഒരു ധൈര്യത്തെ പ്രസരിപ്പിച്ചു. ആ
ധൈര്യത്തിന്റെ പുറത്ത് കത്തിക്കാനെടുത്ത
സിഗരറ്റ് ചെവി മടക്കിലേക്ക് വെച്ച്
ഫോണിലെ വെട്ടവുമടിച്ച് അവൻ താഴേക്ക്
നടന്നു.വഴിയിലൂടെ മുഴുവൻ മഴവെള്ളം
പുഴയിലേക്ക് ചാലുകീറി ഒഴുകിയിരുന്നതിനാൽ
തെന്നിവീഴുമോ എന്ന ആശങ്കയിൽ വളരെ
പതിയെയാണ് അവൻ
താഴെക്കിറങ്ങിയത്.കുറച്ചകലെനിന്നേ
മുകളിൽ നിന്ന് ആരോ വരുന്നുണ്ടെന്ന്
മനസ്സിലാക്കി മൂന്ന് നാല് പേര് നിന്ന്
തല്ലിപ്പെടക്കുന്നത് അവന്റെ കണ്ണുകൾ
നിഴൽ രൂപത്തിലാണെങ്കിലും

തിരിച്ചറിഞ്ഞു,അതോടെ അവനുറപ്പായി ഇത്
തനിക്ക് വേണ്ടപ്പെട്ട ആരോ
ആണെന്ന്.അവന്റെ ഉറപ്പ് സത്യമായി
ഭവിച്ചു എന്ന് പറയേണ്ടി വരും.കൂട്ടുകാരായ
ബിലാലും,ഉണ്ണിയും,രഞ്ജിത്തും, മമ്മദും
ആയിരുന്നു അത്, നസീഫാണ് ഇറങ്ങി
വരുന്നതെന്ന് മനസ്സിലായതോടെ അവരും
തല്ലിപ്പെടയെല്ലാം നിർത്തി
സമാധാനത്തോടെ നിക്കാൻ തുടങ്ങി
മാറ്റാരെങ്കിലും ആണെന്ന് കരുതിയായിരുന്നു
ആ ബഹളമെല്ലാം.നസീഫ് മൊത്തത്തിൽ
പരിസരം മുഴുവൻ ഒന്ന് ഓടിച്ചു നോക്കി, ഒറ്റ
നോട്ടത്തിൽ തന്നെ അവന് മനസ്സിലായി
മദ്യപാനമാണ് അവിടെ നടക്കുന്ന
കലാപരിപാടിയെന്ന്.
‘എന്താ പരിപാടി?’
എന്താണ് നടക്കുന്നതെന്ന്
മനസ്സിലായതിന്റെയും
വിളിക്കാത്തതിന്റെയും ഗൗരവം കലർന്ന
ശബ്ദത്തിൽ അവൻ ആദ്യം തന്നെ ചോദിച്ചു.

‘ഹേയ് ഇത് ചെറിയ സെറ്റപ്പിലൊരു കള്ള് കുടി
പരിപാടി’
ബിലാലാണ് അത് പറഞ്ഞത്.
‘നിന്നേ മനപ്പൂർവം വിളിക്കാണ്ടിരുന്നതാ.
നീ എന്നൊക്കെ കുടിച്ചേണ്ടോ അന്നൊക്ക
നിന്നേ ഇക്കാക്ക ഏറ്റിയേണ്ട് അതോണ്ട്
പേടിച്ചിട്ടാ’
തൊട്ട് കൂടെത്തന്നെ മമ്മദും പറഞ്ഞുവെച്ചു.
ഒറ്റ നിമിഷം നസീഫ് സ്ഥബ്ധനായി
നിന്നൊന്ന് ആലോചിച്ചു അവന്
വിഷമമായിക്കാണുമോ എന്ന് വിചാരിച്ച്
എല്ലാ കണ്ണുകളും അവനെത്തന്നെ
നോക്കിക്കൊണ്ടിരുന്നു.പെട്ടെന്ന് ആ
നിശബ്ദതയെയെല്ലാം പാടേ
അവസാനിപ്പിച്ചുകൊണ്ട് അവരുടെയെല്ലാം
നടുവിലേക്ക് അവൻ കുന്ദുകാലിൽ ഇരുന്നു
എന്നിട്ട് അവിടെ ഇരിക്കുന്ന കുപ്പിയിൽ
നിന്നും മൂന്ന് നാല് പെഗ്ഗ് മട മടാന്ന് അങ്ങ്
കുടിച്ചു.എന്താണ് സംഭവിക്കുന്നതെന്ന്
മനസ്സിലാവാതെ അവർ നാലുപേരും പരസ്പരം
നോക്കി.

‘ഇതിപ്പോ ഇവൻ സങ്കടം കൊണ്ടാണോ
കുടിക്കണേ അതോ നമ്മളോടൊള്ള ദേഷ്യം
കൊണ്ടോ?’
രഞ്ജിത്ത് വളരെ ശബ്ദം താഴ്ത്തി ചോദിച്ചു,
അറിയില്ല എന്ന മട്ടിൽ കൈ മലർത്തി
കാണിക്കുക മാത്രമാണ് മൂന്ന് പേരും
ചെയ്തത്.നസീഫ് ശരവേഗത്തിൽ അടുത്ത
പെഗ്ഗിലേക്ക് കടന്നു, പക്ഷേ അതിനേ
തടഞ്ഞുകൊണ്ട് മമ്മദ് അവനെ വട്ടം
കടന്നുപിടിച്ച് എഴുന്നേൽപ്പിച്ചു.
‘എന്റെ പൊന്നളിയാ നീ ഇവന്മാർ
പറയണതൊന്നും നോക്കണ്ട അടിച്ചോ പക്ഷേ
ഇങ്ങനെ വാരിവലിച്ച് കേറ്റിയാ ഒറപ്പായിട്ടും
നീ പാമ്പാവും വീട്ടിൽ പൊക്കേം ചെയ്യും’
മമ്മദ് തന്നെ മയത്തിൽ പറഞ്ഞു
മനസ്സിലാക്കുകയും ചെയ്തു.കാര്യങ്ങൾ
മനസ്സിലായ നസീഫ് മൊത്തത്തിൽ ഒന്ന്
അടങ്ങി അതു കണ്ടതോടെ എല്ലാവരും
ശാന്തരായി. പതിയെ ചെവി മടക്കിൽ നിന്നും
സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച്
ആഴത്തിൽ വലിച്ച് ഊതിക്കൊണ്ട് അവൻ

അങ്ങോടും ഇങ്ങോടും നടന്നു.അങ്ങനെ
കുപ്പി തീരുന്നത് വരെ ആ അടി നീണ്ടു.പക്ഷേ
അപ്പോഴും അന്തരീക്ഷം ഇരുട്ടുമൂടി
ഭയപ്പെടുത്തിയും ആകാശം ചിന്നിച്ചാറിയും
നിലകൊണ്ടു.
‘ടിടിടിംഡിങ് ടിടിടിംഡിങ് ഡിംഗ്’
നസീഫിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി.
ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടതും
അത്രയും നേരം ഉണ്ടായിരുന്ന
അബോധാവസ്ഥയിൽ നിന്നും കുറച്ചെങ്കിലും
അവൻ സടകുടഞ്ഞെഴുന്നേറ്റു. വേഗം തന്നെ
അവൻ ഫോൺ ചെവിയിലേക്ക് ചേർത്ത് ഹലോ
പറഞ്ഞു.മറുവശത്ത് അവന്റെ ജേഷ്ഠൻ ഹാമീം
ആയിരുന്നു ഇനിയും വൈകിയാൽ വീട്ടിൽ
കയറ്റിലെന്ന് ഭീഷണി മുഴക്കി അവൻ
പെട്ടെന്ന് തന്നെ ഫോൺ വെച്ചു. പക്ഷേ
അതോടെ നസീഫിന്റെ അത്രയും നേരം
ഉണ്ടായിരുന്ന ധൈര്യവും
മനസ്സമാധാനാവുമെല്ലാം നഷ്ട്ടപ്പെട്ടു.
വീട്ടിൽ കയറാൻ സമയമായെന്ന് തലച്ചോറ്
മനസ്സിലാക്കിയ നിമിഷം മുതൽ കള്ള്

കുടിച്ചത് വീട്ടിൽ പിടിക്കാതിരിക്കാൻ അവൻ
കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി.
അതേ ഉണർവ്വിൽ കൂടുതൽ ശ്രദ്ധയോടെയാണ്
അവൻ വീടിന്റെ പടികേറിച്ചെന്നത്.അവൻ
കയറിച്ചെല്ലുമ്പോൾ ഇക്കായും, ഇത്തായും,
ഉമ്മയും,വാപ്പയും, കുട്ടികളുമടക്കം
എല്ലാവരും ഹാളിൽ തന്നെയിരുന്ന് ടീവി
കാണുന്നുണ്ടായിരുന്നു. അവൻ
ചെരുപ്പൂരിയിട്ട് ആരെയും
എത്തിച്ചുപ്പോലും നോക്കാതെ നേരെ റൂം
ലക്ഷ്യമാക്കി നടന്നു. പക്ഷേ പെട്ടെന്ന്
പിന്നിൽ നിന്നും ഷർട്ടിൽ ഒരു പിടുത്തം
വീണു അവൻ മുഖം തിരിച്ചതും ഇക്ക
മൂക്കുകൊണ്ടൊന്ന് എത്തിച്ചു മണത്തി.
പെട്ടെന്ന് തന്നെ ഹമീമിന്റെ കൈ
പ്രവർത്തിച്ചു അത് വന്ന് വീണത്
നസീഫിന്റെ മുഖമടച്ചും നസീഫ് കറങ്ങി
തറയിൽ വീണു. അതിനുംപ്പോന്ന
ഒരൊന്നൊന്നര അടിയായിരുന്നു അത്.
‘ഒരു മിനിറ്റ് ഒരു മിനിറ്റ്’

നസീഫ് പറഞ്ഞുകൊണ്ടിരുന്ന
കഥക്കിടയിൽകയറി ബിലാൽ തടയിട്ടു.
‘എന്തേടാ’
നസീഫ് ആ സുഖം പോയതിന്റെ പേരിൽ ഒന്ന്
കടുപ്പിച്ച് ചോദിച്ചു.
‘അല്ലടാ നീ ചെരുപ്പൊക്ക ഊരിയിട്ട്
മര്യാധക്കാരനായി മുറിയിലേക്ക് പോയതിന്
പുള്ളി എന്തിനാ നിന്നെ മണത്തി ചെകളം
പൊത്തണത് ലോജിക് വന്നില്ലല്ലോ’
കടുത്ത സംശയത്തിൽ ആയിരുന്നു ബിലാലിന്റെ
ആ ചോദ്യം. ബാക്കി എല്ലാവരും അവനത്
ചോദിച്ച പാടെത്തന്നെ പക്ഷം
ചേർന്നിരുന്നു.
‘അത് പിന്നെ ചെറിയൊരു അബദ്ധം എനിക്കും
പറ്റി, ചെരിപ്പൂരിയിട്ട് കയറീന്ന്
പറഞ്ഞല്ലോ അത് ഊരിയിട്ടത് നൈസ്
ആയിട്ടൊന്ന് ഹാളിലായിപ്പോയി’
വളരെ വിഷമിച്ചായിരുന്നു നസീഫ് അത്
പറഞ്ഞു തീർത്തത്. പറഞ്ഞു തീർന്നതും
‘ഇപ്പ ശരിയായി’ എന്നും പറഞ്ഞ് എല്ലാവരും

കൂടി ആർത്തു ചിരിക്കാൻ തുടങ്ങി.അങ്ങനെ
ഒരിക്കൽ കൂടി വീട്ടുകാരെ കബളിപ്പിക്കാനുള്ള
പ്രയത്നം എട്ട് നിലയിൽ പൊട്ടി. ‘അടുത്ത
തവണയാകട്ടെ ഞാൻ എന്തായാലും വീട്ടിൽ
പിടിപ്പിക്കില്ല’ നസീഫ് മനസ്സിൽ
പറഞ്ഞു. അവൻ കൈകൾ കൊണ്ട് അടി കൊണ്ട്
തെണർത്തു കിടക്കുന്ന കവിളിലൂടെ മെല്ലെ
തലോടി നോക്കി. പെട്ടെന്ന് അവന്റെ
കണ്ണുകളിലേക്ക് തലേന്ന് രാത്രി അടിച്ച
മദ്യത്തിന്റെ കുപ്പി വെള്ളത്തിലും
കരയിലുമായി ഇടിച്ചു പൊങ്ങുന്ന ഒരു കാഴ്ച
വിരുന്നെത്തി. അവൻ കണ്ണുകൾ
കൂർപ്പിച്ച് അതിലെ സ്റ്റിക്കറിൽ
എഴുതിയിരുന്ന വാചകങ്ങൾ ചുണ്ടു കൊണ്ട്
പതിയെ ഉരുവിട്ടു “മദ്യപാനം ആരോഗ്യത്തിന്
ഹാനികരം”.

littnow.com

littnowmagazine@gmail.com

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

ഹാഷ് ടാഗ്

Published

on

hash-tag

15/02/2019
2.00 pm.

രാമച്ചത്തിന്റെ ആത്മീയതയ്ക്കും പനനീരിന്റെ മനോഹാരിതക്കുമിടയിൽ പച്ചമാംസം വേവുന്ന ഗന്ധവും പേറി ആകാശം തൊടാൻ കുതിക്കുന്ന പുകച്ചുരുളുകൾ. ആവോളം പെയ്തിട്ടും പെയ്തുകൊതിതീരാതെ പെയ്യാൻ വെമ്പിനിൽക്കുന്ന കറുത്ത മേഘങ്ങൾ. അടുക്കളപ്പുറത്തിനപ്പുറം മുറ്റത്തും പറമ്പിലും വയലിലും വഴിയിലും എല്ലാരുംകേൾക്കെ എന്നാലൊട്ടാരും കേൾക്കാതെയുള്ള അടക്കം പറച്ചിലുകൾ, നൊന്തുപെറ്റ വയറൊരുവശത്തും കൈപിടിച്ചു നടത്തിയ തണലൊരു വശത്തും താൻ താൻ മാത്രം കേൾക്കെ തേങ്ങലുകൾ, കരളിൽകൊണ്ടുനടന്നും കനവിൽ കൂട്ടിരുന്നും കാത്തുകാത്തിരുന്നൊരു, കവിളുകൾ നനച്ചൊഴുകുന്ന കണ്ണീർച്ചാലുകൾ, കഥയറിയാതെ ആട്ടംകാണുന്ന നാട്ടുകൂട്ടത്തിന്റെ മുറുമുറുപ്പുകൾ, ആരാന്റമ്മക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേലെന്നും ചൊല്ലി പരിഹാസങ്ങൾ, കാരണമില്ലാത്ത കുറെയേറെ ആത്മഗതങ്ങൾ, വടക്കേപ്പുറത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലാകെ ചെമ്മണ്ണിൽ പൊക്കുവരവുകൾ കുറിച്ചിടുന്ന വാഹന വ്യൂഹങ്ങൾ. ആളിപ്പടരുന്ന അഗ്നിക്കൂമ്പാരത്തിനിടയിലെവിടെയോ
‘കാലമേ നീ സാക്ഷി’ എന്ന് അലമുറയിടുന്ന ഒരു തകർന്ന ഹൃദയം.

14/02/2019
8.00 am.

പട്ടായ ബീച്ചിൽ കുട്ടിനിക്കറും ഉടുത്തു മലർന്നുകിടന്നു സൺബാത്ത് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായ മഴ. അൽഫോൻസാ മാമ്പഴത്തോളം വലുപ്പമുള്ള മഴത്തുള്ളികൾ മുഖത്തു വന്നു വീണതും കിടന്ന പാ പോലും മടക്കാതെ മുന്നിൽ കാണുന്ന ബാറിന്റെ വാതിൽ ലക്ഷ്യമാക്കി ഒറ്റ ഓട്ടം
കണ്ണുകൾ ശരിക്കൊന്നു തിരുമ്മി ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് വാതിൽക്കൽ തോക്കും പിടിച്ചു സെക്യൂരിറ്റി ചേട്ടൻ നിന്നിരുന്ന സ്ഥാനത്തു കയ്യിൽ കാലിപ്പാട്ടയും പിടിച്ചു നിൽക്കുന്ന അമ്മയെ തെളിഞ്ഞു കണ്ടത്.
“മണി എട്ടായി എണീറ്റ് ജോലിക്ക് പോവാൻ നോക്കെടാ ചെക്കാ”
തന്റെ മധുര സ്വപ്നത്തിൽ വെള്ളംകോരിയൊഴിച്ച അമ്മയോട് കലിപ്പ് ഇരച്ചുവന്നെങ്കിലും അമേരിക്കൻ കമ്പനിക്ക് അയച്ചു കൊടുക്കേണ്ട പ്രപ്പോസൽ ഫയൽ ഉച്ചയ്ക്ക് മുന്നേ പൂർത്തീകരിച്ചു ടേബിളിൽ കൊണ്ടുവച്ചിരിക്കണം എന്ന് ആക്രോശിച്ചു മുന്നിൽ നിൽക്കുന്ന രാവണൻ ബോസിന്റെ മുഖം ഓർത്തപ്പോൾ പട്ടായ ബാക്കി സ്വപ്നം പിന്നീടാവാം എന്ന നിഗമനത്തിൽ അവൻ ബാത്രൂം ലക്ഷ്യമാക്കി ഓടി.
കേരളത്തിന്റെ പേരുമാറ്റി ചിറാപ്പുഞ്ചി എന്നെങ്ങാനും ആക്കേണ്ടി വരും എന്തൊരു മഴയാണിത്. ബൈക്കും കൊണ്ട് ഈ മഴയത്ത് ട്രാഫിക്കുകൾ താണ്ടി ഓഫിസിൽ എത്തുക എന്നുവച്ചാൽ സൂയസ് കനാൽ നീന്തിക്കടക്കുന്നതിന് തുല്യം തന്നെ . കഴിഞ്ഞ രാത്രി വൈകുവോളമിരുന്നു ജോലി ചെയ്തത് കൊണ്ട് ഉറക്കോം ശരിയായിട്ടില്ല.
ബസ്സെങ്കിൽ ബസ്സ്.

13/02/2019
11.30 pm

സ്വപ്നങ്ങൾ കാണാൻ മാത്രമുള്ളതല്ല
അത് സാക്ഷാത്ക്കരിക്കാൻ കൂടി ഉള്ളതാണ്. ഈ കോഴിക്കോട് നഗരത്തിൽ തന്നെ സ്വന്തമായൊരു ഓഫിസ്. അവിടെ തന്നെപ്പോലെതന്നെ സ്വപ്നങ്ങൾക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന കുറെ സഹപ്രവർത്തകർ. അതിനൊക്കെ വേണ്ടിയാണല്ലോ ഈ വൈകിയ നേരത്തും വീട്ടിൽ പോലും പോവാതെ താൻ ജോലി ചെയ്യുന്നത്. കഴിയാവുന്നത്രയും ഇന്ന് ചെയ്തു തീർത്താൽ നാളെ അത്രയും ഭാരം കുറഞ്ഞുകിട്ടുമല്ലോ.
രാത്രിയുടെ നിശ്ശബ്ദതയ്ക്കും കീപാടിന്റെ ടിക് ടിക് ശബ്ദങ്ങൾക്കുമിടയിലൂടെ നുഴഞ്ഞു കയറിവന്ന ഫോൺ റിങ്ങുകൾ രണ്ടുതവണ കെട്ടില്ലെന്നു നടിച്ചെങ്കിലും. അതിനെ പറഞ്ഞുവിട്ട മറുതലയ്ക്കലുള്ള ആൾ തന്റെ പ്രിയതമയാണ് എന്ന ഒറ്റക്കാരണത്താലാണ്‌ അവൻ ആ ഫോൺ അറ്റൻഡ് ചെയ്തത്.

“മിസ്റ്റർ പ്രവീൺ കല്യാണം കഴിഞ്ഞാലും നിങ്ങളോട് ഇതേപോലെ പാതിരാത്രിയിൽ ഓഫീസിൽ വിളിച്ചു സംസാരിക്കേണ്ടി വരുമോ എനിക്ക്”

“അതിന് കല്യാണം ഉറപ്പിച്ചല്ലേ ഉള്ളൂ… ഇപ്പൊ ഞാൻ തൊഴിലാളിയല്ലേ അപ്പോഴേക്കും ഒരു മുതലാളിയാവും പിന്നെ എന്റെ സമയം എന്റേതായിരിക്കും. അതോണ്ട് മോളിപ്പോ ഉറങ്ങാൻ നോക്ക് ഒരു മണിക്കൂറും കൂടി പണിയുണ്ട്.”

“നാളെ വാലന്റൈൻസ് ഡേ അല്ലേ. എപ്പോഴാ എനിക്കുള്ള ഗിഫ്റ്റും കൊണ്ട് വരുന്നത്”

“പകൽ എന്തായാലും നടക്കില്ല കുട്ടീ, നമുക്ക് വൈകീട്ട് കാണാം”

“ഈ പോക്കാണെങ്കിൽ കല്യാണവും, ഹണിമൂൺ ട്രിപ്പും പട്ടായയും ഒക്കെ നടന്നത് തന്നെ.”

“നീ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സമ്മാനവുമായി നാളെ വൈകീട്ട് ഞാൻ വരും. ഇപ്പൊ ഈ ജോലിയൊന്നു ചെയ്തു തീർക്കട്ടെ”
ഒടുവിൽ പരസ്പ്പരം ഓരോ ഗുഡ് നൈറ്റ് കൈമാറി
അവർ വിടപറഞ്ഞു. രാവും പകലും ഒന്നാക്കിക്കൊണ്ടു മഴ അപ്പോഴും പെയ്തോണ്ടിരിക്കയാണ്.

14/02/2019
4 pm

അമേരിക്കൻ കമ്പനിയാണ്. അത്ര പെട്ടെന്നൊന്നും ഒന്നിനേയും അംഗീകരിക്കാത്ത കൂട്ടർ. എന്നാലും താൻ തന്റെ പരമാവധി ഊർജ്ജം ഈ പ്രാപ്പോസലിന് പിന്നിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ. അവർക്കിഷ്ടമായാൽ മാറാൻ പോകുന്നത് തന്റെ തലവര ആയിരിക്കും. രാവിലത്തെ സംഭവം മനസ്സിനെ അസ്വസ്ഥമാക്കിയില്ലായിരുന്നെങ്കിൽ ഇത്തിരിക്കൂടി നേരത്തെ പണി കഴിഞ്ഞേനെ.
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു ഫയൽ മെയിൽ ചെയ്തു കഴിഞ്ഞപ്പോഴാണ്. അവളെ കാണാൻ പോവണമെന്നും ഗിഫ്റ്റ് വങ്ങണമെന്നു പോലും അവൻ ഓർത്തത്.
“നീതുവിനെ കാണാൻ പോണം അതോണ്ട് ഇത്തിരി നേരത്തെ ഇറങ്ങുവാണെ”
പറഞ്ഞു പുറത്തിറങ്ങും മുന്നേ വാതിൽക്കൽ വച്ചു അലക്‌സ് അവനെ തടഞ്ഞു നിർത്തി.
“പ്രവീണേ നീ ഇപ്പൊ നീതുവിനെ കാണാൻ പോണ്ട. ബസ്സിൽ യാത്രചെയ്താൽ ശരിയാവൂല്ല. പ്രശ്നമാണ്. ഞാൻ നിന്നെ വീട്ടിൽ കൊണ്ടുവിടാം.”
കാര്യമറിയാതെ മിഴിച്ചു നോക്കിക്കൊണ്ടിരുന്ന അവനുനേരെ അലക്‌സ് തന്റെ ഫോൺ കാണിച്ചു.
ഫോണിനകത്തു സോഷ്യൽ മീഡിയ ചുമരുകളിൽ വന്നു നിറയുന്ന ചുവന്ന സ്മൈലികളും അസഭ്യ വാചകങ്ങളും കണ്ട് അവന് മനം പുരട്ടുന്നത് പോലെ തോന്നി. അവൻ വാഷ്‌റൂമിലേക്ക് ഓടി.
“ചാനലിൽ ആ കുട്ടിയുടെ ലൈവ് ഇന്റർവ്യൂ കാണിക്കുന്നുണ്ട്. സംഭവം ചാനലുകാർ വല്യ വിഷയവുമാക്കിയിട്ടുണ്ട്”
വാഷ്‌റൂമിലേക്ക് ഒടുന്നതിനിടെ കേട്ട പ്രയാഗിന്റെ വാക്കുകൾ അവന്റെ കാലുകളെക്കൂടി തളർത്തുകയായിരുന്നു.
ഒരു മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതി എന്നുപറയുന്നത് എത്ര സത്യമാണ്. ഓഫീസിന് പുറത്തു കൂട്ടം കൂടി നിൽക്കുന്ന വിദ്യാർഥികളെ കണ്ട് അലക്സിനും പ്രയാഗിനും ഉള്ളിൽ ഭയം തോന്നാതിരുന്നില്ല. അവർ ഏതു നിമിഷവും ചില്ലുവാതിലുകൾ തകർത്തു അകത്തേക്ക് പാഞ്ഞു കയറിയേക്കും. ചിലപ്പോൾ ഈ ഓഫിസ് തന്നെ കത്തിച്ചു ചാമ്പലാക്കിയേക്കും. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തേ പറ്റൂ.
മെയിന്റെനെൻസുകാരുടെ എമർജൻസി വാതിൽ പിന്നിൽ ഉള്ളത് നന്നായി. അലക്സും പ്രയാഗും പ്രവീണിനെ ആ വഴി കൊണ്ടുപോയി പാർക്കിങ് ഏരിയയിൽ എത്തിച്ചു. എന്താണ് നടക്കുന്നത് എന്നറിയാതെ അവൻ അവർക്കൊപ്പം ഒരു റോബോർട്ടിനെപ്പോലെ നടക്കുക മാത്രം ചെയ്തു.
“ഡാ പ്രയാഗേ നീതുവിനെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലാലോ. വീട്ടീന്നാണെങ്കിൽ അമ്മ വിളിച്ചോണ്ടിരിക്കുന്നു.”
“അവർ രണ്ടുപേരും വാർത്തയൊക്കെ കാണുന്നുണ്ടാവില്ലേ അതുകൊണ്ടാ.. നീ ടെൻഷൻ അടിക്കേണ്ട എല്ലാം ഒന്ന് തണുക്കട്ടെ നമുക്ക് എല്ലാരേയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താം”
അലക്സ് അവനാൽ കഴിയുംവിധം പ്രവീണിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
വീട്ടിലേക്ക് പോവുന്നത് സേഫ് അല്ലെന്നും തൽക്കാലം ടൗണിൽ നിന്നും കുറച്ചു ഉള്ളോട്ടേക്ക് മാറി ആളൊഴിഞ്ഞ സ്ഥലത്തുള്ള കബീർക്കയുടെ ലോഡ്ജിൽ പ്രവീണിനെ ഒളിപ്പിക്കാം എന്നതും പ്രയാഗിന്റെ പ്ലാൻ ആണ്. കബീർക്കയോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ സീനില്ല. കൂടെ ഇത്തിരി പൈസയും കൂട്ടിക്കൊടുത്താൽ മൂപ്പര് ഫ്‌ളാറ്റായിക്കോളും എന്നത് അവന് നന്നായി അറിയാം.

14/02/2019
11.00 pm

ആമിന ലോഡ്ജിന്റെ മുഷിഞ്ഞ ചുവരുകൾ അവനെനോക്കി കണ്ണുരുട്ടിക്കാണിച്ചു. ഇടിഞ്ഞു വീഴാറായ സീലിംഗിൽ അള്ളിപ്പിടിച്ചു ആടിയാടി കറങ്ങുന്ന ഫാൻ അപശബ്ദങ്ങൾ പുറപ്പെടുവിച്ചു അവനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല എന്നു വന്നപ്പോഴാണ് അവൻ തന്റെ ലാപ്ടോപ്പ് തുറന്നത്. ഫേസ് ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഇൻ ബോക്സുകളിൽ വന്നു നിറഞ്ഞ തെറികൾ അവനെ കൂടുതൽ പരിഭ്രാന്തനാക്കി. പ്രമുഖ ചാനലുകളുടെ ന്യൂസ് പ്രൈം ടൈമുകളും ഈ വിഷയം തന്നെയാണ് ചർച്ച ചെയ്യുന്നത്. ചർച്ചയിൽ പങ്കെടുക്കുന്ന സിംഹങ്ങൾ ജനമധ്യത്തിൽ വച്ചു വിചാരണ ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്.
ഒരിക്കൽക്കൂടി നീതുവിനെ വിളിക്കാനുള്ള അവന്റെ ശ്രമം വിഫലമായി എന്നതാണ് സത്യം. മറുപടിയായി വന്ന അവളുടെ ടെക്സ്റ്റ് മെസേജ് അവൻ ആവർത്തിച്ചാവർത്തിച്ചു വായിച്ചു. തന്നെ വെറുക്കാൻ മാത്രം എന്താണ് ഉണ്ടായതെന്ന് മാത്രം അവന് മനസ്സിലാവുന്നില്ലായിരുന്നു.
അമ്മയും കൂടി തന്നെ അവിശ്വസിക്കുന്നു എന്ന് കണ്ടതോടെ അവന്റെ സകല ഊർജ്ജവും നഷ്ടമാവുന്നതായി തോന്നി. കണ്ണുകളിൽ ഇരുട്ടു കയറി. മനസ്സിൽ അഗാധമായൊരു കിണർ രൂപപ്പെട്ടു. ആഴങ്ങളിലെ ഇരുട്ടിൽ നിന്നും തന്നെ ആരോ ഉച്ചത്തിൽ വിളിക്കുന്നതായി അവന്റെ കാതുകൾക്ക് അനുഭവപ്പെട്ടു. ഈ രാത്രി പുലരും വരെ പിടിച്ചുനിൽക്കാനുള്ള ശക്തി തരണേ എന്ന് അവൻ അവനോടു തന്നെ പറഞ്ഞോണ്ടിരുന്നു.
ആർക്കും സംശയം തോന്നേണ്ട എന്നു കരുതിയാവണം അലക്സും പ്രയാഗും അവനെ അവിടെ തനിച്ചാക്കി പോയത്. എന്നിരുന്നാലും അവരിൽ ആരെങ്കിലും ഈ രാത്രി പുലരും വരെയെങ്കിലും ഇവിടെ നിന്നിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു.
അവര് പോവുമ്പോൾ ഏൽപ്പിച്ചു പോയ വെള്ളവും ഭക്ഷണവും അതേപോലെ മേശപ്പുറത്തു ഇരിക്കുന്നുണ്ട്. ചോദിച്ചു വാങ്ങിയ സിഗരറ്റ് പാക്കറ്റ് മാത്രം കാലിയായിരിക്കുന്നു. തലച്ചോറിൽ ഇരമ്പുന്ന ആകുലതകളെ പുകച്ചുരുളുകൾകൊണ്ട് ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഫലമായി സിഗരറ്റ് തീർന്നു എന്നല്ലാതെ അവന്റെ മാനസികാവസ്ഥയിൽ യാതൊരു വിധ ആശ്വാസവും ഉണ്ടായിട്ടില്ല.
ഒരു പക്ഷെ ഉറങ്ങിയത് കൊണ്ടാവണം അലക്സും പ്രയാഗും വിളിച്ചിട്ട് ഫോൺ എടുക്കാത്തത്. യുഗങ്ങളുടെ ദൈഘ്യമുള്ള നിമിഷങ്ങൾ തള്ളിനീക്കുക എന്ന ശ്രമകരമായ ദൗത്യത്തോടൊപ്പം. മനസ്സിനെ പിടിച്ചു നിർത്തുക എന്ന വലിയ ഉത്തരവാദിത്വവും അവനിപ്പോൾ നിറവേറ്റേണ്ടതുണ്ട്. ഒന്ന് പെട്ടെന്ന് പുലർന്നിരുന്നെങ്കിൽ.

14/02/2019
9.10 am

മഴ, ഉറക്കക്ഷീണം, തിരക്കുള്ള ബസ്സിൽ യാത്ര വല്ലാത്തൊരു ദിവസം തന്നെ. കഷ്ട്ടിച്ചു ഒരു സീറ്റ് ഒപ്പിച്ചു അതിൽ കയറി ഇരുന്നപ്പോഴാണ് അവന് ഇത്തിരി ആശ്വാസം തോന്നിയത്. ഉറക്ക ക്ഷീണം നന്നേ ഉള്ളത് കൊണ്ട് കണ്ണുകൾ അറിയാതെ അടഞ്ഞു പോവുന്നു. മുൻകരുതലെന്നോണം തനിക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തിയാൽ ഒന്ന് വിളിച്ചേക്കണേ എന്ന് കണ്ടക്റ്ററോട് ഏല്പിച്ചിട്ടുണ്ട്. ബസ്സ് കോളേജ് ജംഗ്ഷനിൽ എത്തിയതും ഏറുകൊണ്ട കടന്നൽക്കൂട്ടം പോലെ കുറെ വിദ്യാർഥികൾ ബസ്സിനകത്തേക്ക് ഇരച്ചു കയറി. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള തർക്കം കയ്യേറ്റത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയതിന്റെ പരിണിതഫലമായി ഉണ്ടായ സമരത്തിന്റെ പേരിൽ പിള്ളേർക്കിന്നു അവധിയാണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ അവധിയുടെ ബാക്കി പത്രമാണ് ബസ്സിലെ ഈ തിരക്ക്. മഴ കുറഞ്ഞിട്ടുണ്ട് എന്നാലും ജനാലയിലെ ഷട്ടറുകൾ ഒന്നുപോലും ആരും ഉയർത്തിയിട്ടില്ല. തൊട്ടടുത്ത ഏതോ സീറ്റിൽ നിന്നും ഒരു കുഞ്ഞ് വാവിട്ടു കാരയുന്നുണ്ട്. ഇതൊന്നും തന്നെ അറിയാതെ പ്രവീൺ ആസ്വദിച്ചു ഉറങ്ങുകയാണ്.
പൊതുമരാമത്തു ഓഫിസിന് മുന്നിലെ ഭീമൻ ഗട്ടറിൽ പിൻ ചക്രങ്ങൾ ഇറങ്ങിയ ബസ്സ്‌ ആകെയൊന്നു ആടിയുലഞ്ഞു. അപ്രതീക്ഷിതമായി മുഖത്തു ആഞ്ഞു പതിച്ച അടിയുടെ ആഘാതത്തിൽ ഉറക്കം ഞെട്ടിയപ്പോഴാണ് അവൻ അറിഞ്ഞത് ബസ്സിന്റെ ഉലച്ചിലിൽ വീഴാൻ പോയ തന്റെ മുഖം സീറ്റിൽ പിടിച്ചു ചേർന്നു നിന്നിരുന്ന ഒരു പെണ്കുട്ടിയുടെ മുലകൾക്കിടയിലായിരുന്നെന്നും. താൻ കയറിപ്പിടിച്ചത് അവളുടെ അരക്കെട്ടിൽ ആയിരുന്നെന്നും.
ആവശ്യത്തിന് തടിയും ആരോഗ്യവുമുള്ള കുട്ടി. ഫെമിനിസവും സംഘടനാ പ്രവർത്തനവും കൊണ്ടുനടക്കുന്ന പ്രതികരണ ശേഷിയുള്ള കുട്ടി. പിന്നീട് കുറെ സമയം ബസ്സിനകത്തു നടന്നത് അവന്‌ ഓർക്കാൻ പോലും കഴിയുന്നില്ല. എത്ര പെട്ടെന്നാണ് താൻ ലൈംഗീക ദാരിദ്ര്യത്തിന്റെയും കാമവെറിയുടെയും പ്രതീകമായി മാറിയത്. ഇടയിൽ അവസരം മുതലാക്കുവാനെന്നോണം തന്റെമേൽ കൈവെക്കുവാനും മടിക്കാത്ത ചിലർ ബസ്സിൽ ഉണ്ടായിരുന്നു എന്നതിൽ അവന് അത്ഭുതമൊന്നും തോന്നിയില്ല. എല്ലാത്തിനുമപ്പുറം ബസ്സിലെ അരണ്ട വെളിച്ചത്തിൽ ഫ്‌ളാഷ് ലൈറ്റിന്റെ അകമ്പടിയോടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി അതേ വേഗതയിൽ സോഷ്യൽ മീഡിയയിൽ ലൈവായി തന്നെ സംപ്രേക്ഷണം ചെയ്ത് പൗരധർമ്മം നിറവേറ്റുന്ന യുവത്വങ്ങൾക്കും അവിടെ യാതൊരുവിധ ക്ഷാമവും ഉണ്ടായിരുന്നില്ല. ഭാഗ്യവശാൽ ഏതോ ഒരു മുതിർന്ന പൗരന്റെ നിർദേശപ്രകാരം ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് പോയത് കൊണ്ടും പോലീസുകാർക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായതുകൊണ്ടും കാര്യങ്ങൾ കൂടുതൽ വഷളാവുന്നതിന് മുമ്പ് അവൻ രക്ഷപ്പെട്ടു എന്നുവേണമെങ്കിൽ പറയാം. അപ്പോഴും പ്രവീൺ എന്ന ചെറുപ്പക്കാരൻ മനപൂർവ്വം തന്നെ ചെയ്തകാര്യങ്ങളാണ് എല്ലാം എന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് ആ പെണ്കുട്ടി.

15/02/2019
2.00 am

ഇരയ്ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടി ഫേസ് ബുക്കിൽ നിറഞ്ഞു നിൽക്കുന്ന, താൻ അപമാനിക്കപ്പെടുന്ന വീഡിയോ അവൻ വീണ്ടും വീണ്ടും കണ്ടു. തലച്ചോറിൽ ആഞ്ഞടിച്ചുകൊണ്ടിരുന്ന തിരമാലകൾ ചുഴലികളായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ശപിക്കുന്ന അമ്മയെയും വെറുക്കുന്ന കാമുകിയെയും അവൻ ഒരിക്കൽക്കൂടി ഓർത്തെടുത്തു. ഒരു തെറ്റും ചെയ്യാതെ ഒളിവിൽ കഴിയേണ്ടി വന്ന തന്റെ വിധിക്കു നേരെ അവൻ മുഷ്ഠി ചുരുട്ടി. സീലിംഗിൽ തൂങ്ങിയാടുന്ന ഫാൻ കണ്ണുകൾക്ക് നേരെ അടുത്തടുത്തു വന്നു. ഇരുട്ടിന്റെ അഗാധതയിൽ നിന്നും പിന്നെയും ആരോ ആവർത്തിച്ചു വിളിക്കുന്നുണ്ട്. അവസാന ശ്വാസം നിലക്കുമ്പോഴും കണ്ണുകൾ തുറന്നു തന്നെയിരുന്നു. ജീവനറ്റുപോവാത്ത ആ കണ്ണുകൾ തുറന്നു വച്ച ലാപ്ടോപ്പ് സ്ക്രീനിൽ ഇരയ്ക്കൊപ്പം എന്ന ഹാഷ്ടാഗ് ആവർത്തിച്ചാവർത്തിച്ചു വായിച്ചു.
ഇര എന്ന വാക്കിന് സമൂഹം കല്പിച്ചുനൽകിയ അർത്ഥം എന്താണെന്ന നിഗമനത്തിൽ എത്തുന്നതിന് മുമ്പേ ആ ഹൃദയം നിലച്ചിരുന്നു, ..
എങ്ങും കനത്ത നിശബ്ദത.. എങ്ങും കൂരാക്കൂരിരുട്ട്.

 –രജീഷ് ഒളവിലം

hash-tag-post
ചിത്രം ചേർത്തത് ജിത്തു പീറ്റർ
Continue Reading

കഥ

ചീത്തക്കുട്ടി

Published

on

Cheethakkutti

അഭിച്ചേട്ടാ, മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണതെങ്ങനെയാ?
കിലുക്കാംപെട്ടിയെന്നും,കൊച്ചു വായാടിയെന്നും മറ്റും ചെല്ലപ്പേരുള്ള മൂന്നാം ക്ലാസുകാരി ധന്യ പി.എസ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു കളയുമെന്ന് അവളുടെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും കരുതിയില്ല.അതും വീട്ടിൽ അതിഥികൾ ഉള്ളപ്പോൾ! ( അതിഥികൾ, ധന്യയുടെ അച്ഛൻറെ സഹപ്രവർത്തകനും, അയൽക്കാരനുമായ വിനയചന്ദ്രനും മിസിസ് വിനയചന്ദ്രനും അവരുടെ ഒരേ ഒരു മകൻ അഭിജിത് വീയുമായിരുന്നു ) ആദ്യത്തെ ഞെട്ടലിനു ശേഷം സ്വബോധം വീണ്ടെടുത്ത ധന്യയുടെ അമ്മ,അവളെ തൂക്കിയെടുത്ത് അടുത്ത മുറിയിലേക്ക് പാഞ്ഞു. കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം, തുറന്നിട്ട മുറിയിൽ ഒരു കൊച്ചു കുട്ടിയുടെ ദീനസ്വരം നിറഞ്ഞു. അതുപിന്നെ അവിടെ നിന്നും സ്വീകരണ മുറിയിലേക്കും മുറ്റത്തേക്കും ഒഴുകി.പതിയെ പതിയെ കരച്ചിലിന്റെ ശ്രുതി താഴുകയും, ഒടുവിൽ നിലയ്ക്കുകയും ചെയ്തു. അപമാനവും കോപവും കൊണ്ട് ചുവന്ന മുഖവുമായി ധന്യയുടെ അമ്മ വിരുന്നു മുറിയിലേക്ക് വന്നു. അവർ പിറുപിറുക്കുന്നുണ്ടായിരുന്നു; മനുഷ്യനെ നാണം കെടുത്താനായിട്ട്, കൊഞ്ചിച്ചോ ഇനിയും മടിയിൽ കേറ്റിയിരുത്തി, അച്ഛൻറെ വായാടി മോളല്ലേ. ധന്യയുടെ അച്ഛൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.ആരെങ്കിലും ഒരാൾ ദേഷ്യപ്പെടുമ്പോൾ മറ്റേയാൾ മിണ്ടാതിരുന്നാൽ പ്രശ്നം വലുതാകില്ലെന്ന അടവ് നയം ഇതിനോടകം തന്നെ അയാൾ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ചിരുന്നല്ലോ. പക്ഷേ പത്തു വർഷത്തോളമായി തുടരുന്ന വിവാഹ ജീവിതത്തിൽ എപ്പോഴും നിശബ്ദത പാലിക്കാനായിരുന്നു അദ്ദേഹത്തിൻറെ വിധി. അതുകൊണ്ടാവും വിവാഹ വാർഷികത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ വിനയചന്ദ്രൻ കാതിൽ ആശംസിച്ചത്; സഹനസമരത്തിന്റെ പത്താം വാർഷികത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

തന്റെ കിളിമൊഴിയിൽ മിസ്സിസ് വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു; സ്കൂളിൽ നിന്നോ മറ്റോ കേട്ടതാവും,ഇപ്പോൾ പൈസ യുണ്ടെങ്കിൽ ആരുടെ മക്കളെ എവിടെ വേണമെങ്കിലും ചേർക്കാലോ,സ്കൂള്കാർക്ക് പണം മാത്രം മതി.നമ്മുടെ കുട്ടികളാ കേടാവണ.അതാ ഞാൻ ഇവനെ പുറത്തു പഠിക്കാനയച്ചത്.സമ്പന്നരും പൗരപ്രമുഖരും ഇടകലർന്ന് താമസിക്കുന്ന ഗ്രൈയിസ് വില്ലയിലെ ഇതിനകം തന്നെ നല്ല കുട്ടി എന്ന് പേരുള്ള അഭിലാഷ് വി അഭിമാനപുളകിതനായി പുഞ്ചിരിച്ചു. എങ്കിലും ധന്യയുടെ ചോദ്യം ആ പ്ലസ്ടുകാരനിൽ സൃഷ്ടിച്ച മുഴക്കം അടങ്ങിയിരുന്നില്ല.

അങ്ങനെ സംഭവബഹുലമായ വിവാഹ വാർഷിക ചടങ്ങ് അവസാനിച്ചു.കേക്ക് മുറിക്കാനോ സദ്യ കഴിക്കാനോ ഒന്നും ധന്യമോൾ പോയില്ല.ആദ്യം വേലക്കാരിയും പിന്നെ അച്ഛനും വളരെ കഴിഞ്ഞ് അമ്മയും വന്ന് വിളിച്ചിട്ടും അവൾ ഒരേ കിടപ്പ് കിടന്നു.അമ്മ പിച്ചിയെ പാട് അവളുടെ അവളുടെ പിഞ്ചുതുടയിൽ ചുവന്ന തെച്ചിപ്പൂക്കൾ നിരത്തി. ആ കിടപ്പില്‍ തന്നെ അവൾ ഉറങ്ങിപ്പോയി.പിന്നെ എപ്പോഴോ കണ്ണ് തുറന്നപ്പോഴാണ് ഇരുട്ടായി തുടങ്ങി എന്ന് അവൾക്ക് മനസ്സിലായത്.അപ്പോഴേക്കും ബഹളങ്ങളും അതിഥികളും പോയി കഴിഞ്ഞിരുന്നു.തുറന്നിട്ട ജനാല വഴി ഇരുട്ടിലേക്ക് നോക്കി കിടന്നപ്പോൾ നേരം തെറ്റി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തോന്നാറുള്ളതുപോലെ അകാരണമായ ഒരു ദുഃഖം അവളെ വന്നു പൊതിഞ്ഞു. ഉലയുന്ന വസ്ത്രങ്ങളും, കിലുങ്ങുന്ന വളകളുമായി ധന്യയുടെ അമ്മ മുറിയിലേക്ക് കടന്നു വന്നു.പതിയെ ധന്യയുടെ മുടിയിൽ വിരൽ ഓടിച്ച് അമ്മ പറഞ്ഞു തുടങ്ങി;
എന്തിനാ മോളെ ചീത്ത കുട്ടിയാവണെ?അതുകൊണ്ടല്ലേ അമ്മ…
ചോറ് തരാം എഴുന്നേൾക്ക്.
അവൾ ബെഡിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു; ധന്യമോള് ചീത്ത കുട്ടി ആയോണ്ടല്ല, അറിയാത്തോണ്ടാ. മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവുന്നത് എങ്ങനാന്ന് അറിയാത്തോണ്ടാ…
ധന്യയുടെ അമ്മയ്ക്ക് അവൾക്ക് ഒരു നുള്ള് കൊടുക്കാൻ കൈ തരിച്ചെങ്കിലും പിന്നെ പാവം തോന്നി,
വളരെ അനുനയത്തിൽ അവളെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു; ധന്യ മോളുടെ കഴിഞ്ഞ ഹാപ്പി ബർത്ത് ഡേയ്ക്ക് നമ്മളെല്ലാം കൂടി ഒരമ്പലത്തിൽ പോയില്ലേ? കുന്നിൻ മുകളിലുള്ള.
ധന്യമോൾ കൂട്ടിച്ചേർത്തു.അതെ മിടുക്കി.ആ അമ്പലത്തിലെ ദേവി തന്നതാ,അവിടെ ആൽമരത്തിലെ ചെറിയ ചെറിയ തൊട്ടിൽ കണ്ടില്ലേ…നൊണ നൊണ പറയുവാ.അമ്മ പറഞ്ഞ് തീരും മുൻപേ അവൾ കരച്ചിലോളം എത്തി, ബഹളം കൂട്ടി. അങ്ങനെയൊന്നുമല്ല മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണ. എല്ലാരും നൊണ പറയുവ, നിധിൻ കെയും നൊണ പറയുവാ. അവൻ പറയുവാ, ആണും പെണ്ണും കെട്ടിപ്പിടിച്ചാലാ കുട്ടികളുണ്ടാവണേന്ന്.എന്നിട്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു.പക്ഷെ എനിക്ക് കുട്ടികളുണ്ടായില്ലല്ലോ…
എവിടെ കെടന്ന നാശമാണോയിത്,
ദേഷ്യത്തോടെ ചാടി എഴുന്നേറ്റ അമ്മ അവൾക്കൊരു തള്ള് വെച്ചു കൊടുത്തു.കുട്ടി ബെഡിൽ മറിഞ്ഞു വീണു.പുറത്തേക്ക് പോകുന്ന പോക്കിൽ അമ്മ തിരിഞ്ഞ് നിന്ന് ഒന്നുകൂടി പറഞ്ഞു;
നീ ഇന്നിവിടെ കിടന്നോ, എന്റെ കൂടെ കിടക്കണ്ട.ചീത്ത കുട്ടികൾക്ക് അതാ ശിക്ഷ. അവൾ വിങ്ങി വിങ്ങി കരയാൻ തുടങ്ങി തുടങ്ങി.
ഇല്ല,ധന്യമോള് ചീത്തയല്ല… അവളുടെ നോട്ടം അലമാരയിൽ ഇരിക്കുന്ന സ്വർണ നിറമുള്ള രണ്ട് ചെറിയ ട്രോഫികളിൽ പതിഞ്ഞു. അതിൽ ധന്യ കെ.എന്ന് എഴുതിയിരുന്നു.ചീത്തക്കുട്ടികൾക്കെങ്ങനാ സമ്മാനം കിട്ടുക ?ഇല്ല ഒരിക്കലുമില്ല.
അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങുകയായിരുന്നു.
മോൾ ഉറങ്ങുകയാണോ? വേലക്കാരി അമ്മിണി അമ്മയുടെ ശബ്ദമായിരുന്നു അത്.
കുട്ടിക്ക് ആ ശബ്ദം അപ്രതീക്ഷിതവും, ആശ്വാസമായി തോന്നി.അമ്മിണി അമ്മ പോയില്ലേ?
ഇല്ലല്ലോ
മോള് വാ, ചോറ് വെളമ്പി വെച്ചിരിക്കുന്നു.മറുത്തൊന്നും പറയാതെ,അനുസരണയുളള കുട്ടിയായി അവൾ അമ്മിണി അമ്മയുടെ പിറകെ പോയി,വിളമ്പി വച്ചിരുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി.വയർ നിറഞ്ഞപ്പോൾ കുട്ടിക്ക് അമ്മിണിയമ്മയോട് ആ കാര്യം ചോദിക്കാൻ തോന്നി.സംശയിച്ച് സംശയിച്ച് അവൾ ചോദിച്ചു;
അമ്മിണി അമ്മയ്ക്ക് എങ്ങനാ കുട്ടികളുണ്ടായെ?
വൈകിട്ട് നടന്ന സംഭവങ്ങൾ ഓർമയുള്ളതുകൊണ്ട് അവർ കുട്ടിയോട് ദേഷ്യപ്പെട്ടില്ല. മാത്രമല്ല കുറച്ചു കൂടി സഹാനുഭൂതിയോടെ പെരുമാറി.
അതൊക്കെ മോള് വലുതാവുമ്പോൾ മനസ്സിലാവും. എത്ര വലുതാകുമ്പോ?
മോള് വേഗമൊന്ന് കഴിച്ചേ, ഇതെല്ലാം കഴുകി വെച്ചിട്ട് വേണം ബാക്കയൊള്ളോർക്കൊന്ന് നടുനിവർത്താൻ.രാവിലെ തൊടങ്ങിയ പണിയാ,ചെയ്താലും ചെയ്താലും തീരാത്ത…
അവരുടെ വാക്കുകളിലെ നീരസം മനസ്സിലാക്കി ധന്യ വേറെ ഒന്നും ചോദിച്ചില്ല.ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി.

ലൈറ്റിന്റെ പ്രകാശ വലയത്തിൽ ചുവരിലൂടെ പതിയെ നീങ്ങുന്ന പാറ്റയെ നോക്കി കിടക്കുകയായിരുന്നു ധന്യ.പെട്ടന്ന് മറ്റൊരു തടിയൻ പാറ്റ പറന്നു വന്ന് ആദ്യത്തെ പാറ്റയുടെ മുകളിൽ ഇരിപ്പുറപ്പിച്ചു.ആ പാറ്റ പറന്നു പോവുകയോ,അസ്വസ്ഥത കാട്ടുകയോ ചെയ്തില്ല.രണ്ട് പാറ്റകളും നിശ്ചലമായികുറെ നേരം അങ്ങനെ നിന്നു.അമ്മിണി അമ്മ തറയിൽ ബെഡ്ഷീറ്റ് വിരിച്ച് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അതെന്താ കാട്ടണേ?
ഏത്?
കുട്ടി വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അമ്മിണി അമ്മ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാട്ടാതെ
എപ്പൊഴും വേണ്ടാത്ത കാര്യങ്ങളാ അറിയേണ്ടെ, ചീത്ത കുട്ടികളെ മാതിരി.
കുട്ടി അപരാധബോധത്തോടെ തിരിഞ്ഞു കിടന്നു.മുറിയിൽ ഇരുട്ട് നിറഞ്ഞു.കുട്ടിയോർത്തു,ഇരുട്ടിൽ ഇപ്പൊ എന്താവും പാറ്റകൾ ചെയ്യുക.
അടുത്ത മുറിയിൽ നിന്നും അടക്കിപ്പിടിച്ച് ചിരികളും വളകിലുക്കങ്ങളും അവൾ കേട്ടു. കൂട്ടി വേദനയോടെ ഉറങ്ങി.

പിറ്റേന്ന് രാവിലെ ധന്യയുടെ അമ്മയാണ് അവളെയും വേലക്കാരി അമ്മിണി അമ്മയേയും വിളിച്ചുണർത്തിയത്. അമ്മയുടെ നെറ്റിയിലെ സിന്ദൂരത്തിന് പതിവില്ലാത്ത തിളക്കമുള്ളതുപോലെയും,അമ്മ കൂടുതൽ സുന്ദരിയായതായും ധന്യയ്ക്ക് തോന്നി. ചായ കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു;
എന്തായിരുന്നു ആ തമാശ? തമാശ!
സംശയത്തോടെ അമ്മ ധന്യയെ നോക്കി.
ഇന്നലെ രാത്രി അമ്മയുടെ ചിരി കേട്ടല്ലോ.
അമ്മയുടെ മുഖം കടലാസ് പോലെ വിളറി.
വേലക്കാരി അമർത്തിയ ചിരിയോടെ അടുക്കളയിലേക്ക് പോയി.
അത് നീ വല്ല സ്വപ്നം കണ്ടതാവും. എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തു കടക്കാൻ അവർ ആഗ്രഹിച്ചു.
ധന്യ പിന്നെയും പലരോടും അവളുടെ സംശയങ്ങൾ ചോദിച്ചു.
എന്തിനെന്നറിയാതെ കുട്ടി ശകാരങ്ങളും കുറ്റപ്പെടുത്തലും കേട്ടു.പിന്നെ പിന്നെ അവൾ ഒന്ന് തീരുമാനിച്ചു. ഇനി താൻ ആരോടും സംശയങ്ങൾ ചോദിക്കില്ല. കൂടുതൽ മിണ്ടുകയുമില്ല,തീർച്ച.
അവൾ അങ്ങനെ ആരോടും മിണ്ടാതെയായി. അവളുടെ മാറ്റം കണ്ട് എല്ലാവർക്കും അത്ഭുതമായി.അവർ തമ്മിൽ പറഞ്ഞു.
ഇവൾക്കിതെന്തുപറ്റി ,മൗനവൃതമാണോ?
അവൾ തൻറെ സഹപാഠികളായ നിധിൻ കെയോടും കൂട്ടുകാരി രാജി ആറിനോടു പോലും മിണ്ടാതെയായി.

പതിവുപോലെ ഫൈവ് ബീയിലെ ഗീത മൂത്രപ്പുരയുടെ അടുത്ത് വച്ച് ധന്യയെ കണ്ടുമുട്ടി.കണ്ടപാടെ അവൾ ഓടിവന്നു പറഞ്ഞു തുടങ്ങി;
നീയറിഞ്ഞില്ലെ,
കിരണിന്റെ വീട്ടില് മുറ്റമടിക്കാൻ നിന്ന പെണ്ണിന് അവിടെ പാലു കൊണ്ടുവരണ അണ്ണാച്ചി പ്രേമം കൊടുത്തതെന്ന്.
കുട്ടി ഒന്ന് നിർത്തുമോ, ചീത്ത കുട്ടികൾ മാതിരി.ധന്യ മുഖം തിരിച്ചു നടന്നു പോയി.ഗീത മൂത്രപ്പുരയുടെ വാട പോലും മറന്ന് വാ തുറന്ന് നിന്നുപോയി.
ധന്യയുടെ മാറ്റം ഗീതയെ മാത്രമല്ല, അവളുടെ അമ്മയേയും അത്ഭുതപ്പെടുത്തി.

ധന്യയുടെ ക്ലാസ്സിലേക്ക് പുതിയ ഒരു സാറ് വന്നു.അത്
വലിയ പരീക്ഷ അടുപ്പിച്ചായിരുന്നു.സാറ് പ്രത്യേകിച്ച് വിഷയങ്ങളൊന്നും പഠിപ്പിച്ചില്ലെങ്കിലും പരീക്ഷയിൽ ജയിക്കണമെന്നും എന്ത് കാര്യങ്ങൾ വേണമെങ്കിലും തന്നോട് ചോദിക്കുവാനും കുട്ടികളോട് ആവശ്യപ്പെട്ടു.ചോദിക്കുവാൻ ബുദ്ധിമുട്ടുള്ളവർ പേപ്പറിൽ എഴുതി തന്നാലും മതി എന്ന് അറിയിച്ചപ്പോൾ ചിലർ ചിലതെല്ലാം ചോദിച്ചു.
സുരേഷ് എന്ന കുട്ടി എഴുതിയത്, സ്വന്തമായി റോക്കറ്റ് ഉണ്ടാക്കാൻ എത്ര ക്യാഷ് വേണ്ടിവരുമെന്നാണ്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഏതോ ഒരു കുട്ടി എഴുതി ചോദിച്ചത്,
പെൺകുട്ട്യോളും പെൺകുട്ട്യോളും തമ്മിൽ കല്യാണം കഴിച്ചാൽ കൊഴപ്പമുണ്ടോ എന്നാണ്.
ആ ചോദ്യം ക്ലാസ്സിലാകെ ചിരി പടർത്തി.

പക്ഷെ ധന്യ ഒന്നും ചോദിക്കുകയുണ്ടായില്ല. അവൾ ഇപ്പോൾ ചീത്ത കുട്ടി അല്ലല്ലോ.
എങ്കിലും തനിച്ചിരിക്കുമ്പോൾ ഒരു പ്രയാസം,ആരോടും പങ്കുവയ്ക്കാനാകാത്ത ഒരു വിഷമം അവളുടെ ഉള്ളിൽ ഒഴിഞ്ഞു കിടന്നു.ചിലപ്പോൾ അവൾക്ക് പോലും അതിൻറെ കാരണം അറിയില്ലായിരുന്നു.
അഭിച്ചേട്ടനെ വീണ്ടും കാണുന്നതുവരെ…

അതൊരു വേനലവധിക്കാലമായിരുന്നു.
ധന്യ അഭിച്ചേട്ടന്റെ വീട്ടിലെ ബാൽക്കണിയിൽ ഇരുന്ന് പാവക്കുട്ടിയുടെ മുടി ചീകി കളിക്കുകയായിരുന്നു.പുറത്ത് വെയിൽ തിളച്ചു കിടന്നു.പിറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടാണ് ധന്യ തിരിഞ്ഞു നോക്കിയത്.പിറകിൽ അഭിച്ചേട്ടൻ!മനോഹരമായി ചിരിക്കുന്ന അഭിച്ചേട്ടൻ.
അവൾ വിളിച്ചു ചോദിച്ചു;
അഭിച്ചേട്ടാ എന്റെയീ പാവക്കുട്ടിയെ ഒന്ന് സ്കൂളിൽ കൊണ്ടുപോകുമോ?ഇവൾ ആനമടിച്ചിയാ.
അഭി അപ്പോഴും ചിരിക്കുക മാത്രം ചെയ്തു.
അവൾ വീണ്ടും പാവക്കുട്ടിയുടെ മുടി ശരിയാക്കാൻ തുടങ്ങി.പിൻ കഴുത്തിൽ ചൂടുള്ള കാറ്റ് തട്ടിയപ്പോഴാണ് അഭിച്ചേട്ടൻ തന്റെ വളരെ അടുത്തായി വന്നിരുന്നത് അവളറിഞ്ഞത്.അവൻ കുറച്ചു കൂടി കുട്ടിയുടെ അടുത്തേക്ക് ചേർന്നിരുന്നു.ധന്യയ്ക്ക് അസ്വസ്ഥത ഒന്നും തോന്നിയില്ല അഭി അവളുടെ കാതിൽ,അവർക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ ഒരു കാര്യം ചോദിച്ചു.
കാണാതായ തൻറെ പാവക്കുട്ടിയെ അപ്രതീക്ഷിതമായി സ്റ്റോറുമിലോ,കട്ടിലിന് താഴയോ മറ്റോ കാണുമ്പോൾ,അവൾക്ക് ഉണ്ടാകുന്ന തരം ഒരു തിളക്കം, ധന്യയുടെ ചെറിയ കണ്ണുകളിൽ ആളിക്കത്തി.

-കെ.സന്തോഷ്

cheettakkutti-pic
Continue Reading

Trending