Connect with us

കഥ

ഒന്നുചേർന്നൊഴുകുന്ന പുഴ

Published

on

ഇളവൂർ ശശി

വര: സാജോ പനയംകോട്

“മാഷേ… എന്റെ കാൽ വേദനിക്കുന്നു. കൈ തൊടുമ്പോൾ അരയ്ക്ക് കീഴേ ഒരു മരവിപ്പ് പോലെ”
ഇടയ്ക്കൊരൽപ്പം നിശബ്ദതയ്ക്കു ശേഷം ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ തുടർന്നു.
“ങ്ഹാ… എത്ര നാളായ് ഒരു പാഴ്ത്തടി പോലെ ഈ കട്ടിലിൽ മലർന്നു കിടക്കാൻ തുടങ്ങിയിട്ട്. എന്നാണിനി മുറ്റത്തേയ്ക്കും പറമ്പിലേയ്ക്കും ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. മാഷേ… കഴിഞ്ഞ വർഷത്തെപ്പോലെ ഇപ്രാവശ്യവും കൊന്നകൾ കാലംതെറ്റി പൂവിട്ടിട്ടുണ്ടാകുമോ. കിളിച്ചുണ്ടൻമാവിലെ മാങ്ങ പകുതിയും കിളിയും അണ്ണാനും വവ്വാലും കൊണ്ടുപോകത്തേയുള്ളൂ. ഓ…ന്നാലും സാരമില്ല. അവറ്റകൾക്കും വേണ്ടേ എന്തെങ്കിലും ഒക്കെ തിന്നാൻ.
തൻ്റെ മടിയിൽ തലവച്ച് കിടക്കുന്ന ടീച്ചറുടെ മൂർദ്ധാവിൽ ഉമ്മവച്ച് മാഷ് പറഞ്ഞു.
“ടീച്ചറേ… ഈശ്വരൻ എല്ലാം നേരെയാക്കും. പിന്നേ… സമയം കുറെയായി! ടീച്ചറൊന്ന് ഉറങ്ങാൻ നോക്ക് “
മാഷ് തന്നോടല്ല പറഞ്ഞതെന്നുള്ള ഭാവത്തോടെ ടീച്ചർ ഇങ്ങനെ തുടർന്നു.
“മാഷേ… മുറ്റത്തും തൊടിയിലും കരിയിലകൾ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. പുറത്തോട്ടിറങ്ങുമ്പോൾ സൂക്ഷിക്കണം. വല്ല ഇഴജന്തുക്കളും കാണും. അമ്മിണിയുടെ മോളെ വിളിച്ച് വീടും പരിസരവും ഒന്ന് തൂത്തുവാരിക്കണം. അതിന് എന്തെങ്കിലും നാല് കാശ് അധികപ്പറ്റായി കൊടുക്കണേ. വയ്യാത്ത തന്തയും തള്ളയും പിന്നെ പറക്ക മുറ്റത്ത രണ്ട് കൈക്കുഞ്ഞുങ്ങളും ഉള്ളതാണ്. അതിൻ്റെ ഭർത്താവാണെങ്കിൽ നാഴികയ്ക്ക് നാല്പതു വെട്ടവും കള്ളും കഞ്ചാവുമ, പോരാത്തതിന് അതിനെ ആ ദുഷ്ടൻ പൊതിരെ തല്ലുകയും ചെയ്യും. കഷ്ടം.”
എന്തോ മറന്ന കാര്യം ഓർത്തിട്ടെന്നപോൽ ടീച്ചർ തുടർന്നു.

 "ങ്ഹാ…പിന്നെ മാഷേ… തൊടിയിലെ മൺചട്ടിയിൽ കുറച്ചു വെള്ളം നിറച്ചു വയ്ക്കണെ… കാക്കയും കിളികളും ഈ തീവെയിലത്ത് പരക്കം പാഞ്ഞു നടക്കുകയാകും." മറ്റെന്തോ കൂടി പറയാനായി ടീച്ചർ ചുണ്ടനക്കിയതാണ്. പക്ഷേ അതിനു മുൻപേ നിരമുറിയാത്ത വെളുത്ത പല്ലു കാട്ടിയുള്ള മാഷിൻ്റെ ചിരിയാണ് ഉയർന്നത്.
  "...അതെല്ലാം ടീച്ചർ എന്നോടൊപ്പം ചേർന്നന്ന് മുതൽ എന്നെക്കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങളല്ലേ.കൊള്ളാംഞാനത് മറക്കുമോ" 
ടീച്ചറുടെ നരപടർന്ന കുറ്റിമുടികളിൽ വിരലുകളോടിച്ച് ഒരു കുഞ്ഞിനോടെന്നപോൽ മാഷ് സാവധാനം പറഞ്ഞു.
"ടീച്ചറേ… മുറ്റവും തൊടിയും പുരയ്ക്കകവും ഒക്കെ ടീച്ചർ വൃത്തിയാക്കി ഇടാറുള്ളതുപോലെയല്ലെങ്കിലും ഞാൻ ഒരു വിധം സൂക്ഷിക്കുന്നുണ്ട്. ദേ… ഇനിയാ കണ്ണുകൾ മെല്ലെ അടച്ച് ഒന്നുറങ്ങാൻ നോക്ക്" 

“ഇല്ല മാഷേ…എനിക്കുറക്കം വരുന്നില്ല. കണ്ണുകൾ അടക്കുമ്പോഴേക്കും അരയ്ക്ക് കീഴേ ഒര് വല്ലാത്ത വേദന. ഒന്ന് നിവർന്നിരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ…” ടീച്ചറുടെ കണ്ണുകൾ ആർദ്രമായി. വലംകൈയാൽ ആ കണ്ണുകളിലെ നനവ് തുടച്ചുമാറ്റി ടീച്ചറുടെ നയനങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഗദ്ഗദത്തോടെ മാഷ് പറഞ്ഞു.
“…ടീച്ചറെന്തിനാ വിഷമിക്കുന്നത്. ഊണിലും ഉറക്കത്തിലും എന്നും ഞാനില്ലേ… കൂടെ. എനിക്ക് ടീച്ചറും, ടീച്ചർക്ക് ഞനുമേയുള്ളു എന്ന ഓർമ്മവേണം. ദേ… ടീച്ചറ് തളർന്നാൽ പിന്നെ ഞാൻ… “
മാഷിൻ്റെ മനമൊന്ന് ഇടറിയെങ്കിലും ക്ഷണം സ്വയം മനസ്സിനെ നിയന്ത്രിച്ച് മാഷ് തുടർന്നു.
“ടീച്ചറേ… ഞാനല്പം ധന്വന്തിരംകുഴമ്പെടുത്ത് കാലിലിട്ട് തടവി തരാം” ടീച്ചറുടെ കാൽപ്പാദം മുതൽ അരക്കെട്ട് വരെ മൂടിയിരുന്ന പുതപ്പിന്റെ കീഴത്തെ തലപ്പ് മുട്ടുവരെ മുകളിലേക്ക് മടക്കിവച്ച ശേഷം കട്ടിലിൻ്റെ അടിയിലിരുന്ന കുപ്പിയിൽ നിന്നും കുഴമ്പെടുത്ത് ഇടം കയ്യിലേക്ക് പകരുന്നതിനിടയിൽ വിറപൂണ്ട കൈകളിൽ നിന്നും അതിൽ കുറച്ച് നിലത്തേക്കും പതിച്ചു. അത് കണ്ട ടീച്ചർ മാഷിനെ നോക്കി മന്ദഹസിച്ചു.
ഉടൻ ”അതെ, ഞാൻ കിളവനായി” എന്ന് പറഞ്ഞ് തലകുലുക്കി മാഷും ആ ചിരിയിൽ പങ്കുചേർന്നു. കട്ടിലിലേക്ക് ഇരുന്ന് കുഴമ്പ് ടീച്ചറുടെ കാൽമുട്ട് മുതൽ കീഴേയ്ക്ക് പതുക്കെ തേച്ച് പിടിപ്പിക്കുന്നതിനിടയിൽ സൗമ്യമായി മാഷ് പറഞ്ഞു.
” ടീച്ചറേ… ഇനി വേദനയൊക്കെ മാറും. പതുക്കെ കണ്ണടച്ചോളു”
പെട്ടെന്നൊരു വിതുമ്പൽ അവിടെ നിറഞ്ഞു.
“എനിക്കുവേണ്ടി മാഷ് ഏറെ സഹിക്കുന്നുണ്ട്. ഇങ്ങനെ ഏറെനാൾ കിടത്താതെ ഈശ്വരനങ്ങ് വിളിച്ചിരു” ആ വാക്കുകൾ പൂർത്തീകരിക്കും മുൻപേ മാഷ് കുഴമ്പ് പുരണ്ട തന്റെ കൈകളാൽ ടീച്ചറുടെ വായ പൊത്തിപ്പിടിച്ച് കഴിഞ്ഞിരുന്നു.
“അങ്ങനെ പറയല്ലേ ടീച്ചറെ പത്തുനാല്പത്തിയൊമ്പത് വർഷക്കാലമായി ഒന്നായി ജീവിക്കുന്നവരല്ലേ നമ്മൾ പോകുന്നെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം”
ടീച്ചർ ഉടനെ പറഞ്ഞു.
“ഭൂതം പൊന്നു കാക്കും പോലെ ഇങ്ങനെ എത്ര കാലം ഇരിക്കും എൻ്റെ അരികിൽ. മാഷിങ്ങനെ ഒരിടത്ത് തന്നെ ഉറച്ചിരിക്കുന്നത് കാണുമ്പോൾ നെഞ്ചു പിടയ്ക്കുന്നു. സ്കൂളിൽ നിന്നും വന്നാലുടനെ ഒരു കൈ ലിമുണ്ടും മടക്കികുത്തി തലയിൽ ഒരു വട്ടക്കെട്ടും കെട്ടി കുന്താലിയുമായി പാടത്തും പറമ്പിലുമെല്ലാം ഓടിനടന്ന് ജോലി ചെയ്തിരുന്ന ഒരാൾ, ഇപ്പോൾ എൻ്റെ കട്ടിലിന്റെ തലയ്ക്കലും കാൽക്കലുമായി കാലം കഴിക്കുന്നു. ഇതൊന്നും കാണുവാൻ എനിക്ക് വയ്യ മാഷേ…”
ടീച്ചറുടെ ശ്രദ്ധ തിരിക്കാനായി മാഷുടനിങ്ങനെ പറഞ്ഞു.
“ടീച്ചറേ… കാലിൽ അല്പം ചൂടുവെള്ളം തുണിയിൽ മുക്കി പിടിക്കാം, പെരുപ്പിനൊരു ആശ്വാസം കിട്ടും”
ഇങ്ങനെ പറഞ്ഞ് മാഷ് കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.
“എനിക്കൊന്നും വേണ്ട. മാഷെൻ്റെ തലയൊന്ന് ആ മടിയിലേക്ക് എടുത്ത് വച്ചേ. എനിക്ക് ഉറക്കം വരുന്നു”
കാൽച്ചുവട്ടിൽ നിന്നും മാഷെഴുന്നേറ്റ് വീണ്ടും കട്ടിലിന്റെ തലത്തിലേക്ക് ഇരുന്ന് ടീച്ചറുടെ ശിരസ്സ് സാവധാനം തൻ്റെ മടിയിലേക്ക് എടുത്തുവച്ചു.
“മാഷിന് ഓർമ്മയുണ്ടോ പണ്ട് എന്നെ പെണ്ണുകാണാൻ വന്ന കാര്യം”
ചിരിച്ചുകൊണ്ടാണ് മാഷ് അതിനു മറുപടി പറഞ്ഞത്.
” അതെങ്ങനെ മറക്കും! അന്ന് ഞാൻ കണ്ട കണ്ണുകളിലെ ആ പ്രകാശത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല പിന്നെ അല്പം കുറവായിട്ടുള്ളത് ഈ കണ്മഷിയുടെ ചന്തമാണ് “
“മാഷേ… ഈ കണ്ണുകളുടെ വെളിച്ചമിന്ന് അങ്ങയുടെ മനസ്സിൻ്റെ വെളിച്ചമാണ്. രോഗിയായ അമ്മയെ സ്വന്തം മകൾ എങ്ങനെ പരിചരിക്കുമോ അതിലുമേറെ കരുതലോടെയും സ്നേഹത്തോടെയും അല്ലേ മാഷ് എൻ്റെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. എന്തിനേറെ എൻ്റെ കണ്ണുകളിൽ മഷി അണീക്കുന്നതും സീമന്തത്തിൽ സിന്ദൂരം ചാർത്തുന്നതും”
പെട്ടെന്ന് മാഷിടപെട്ടു.
“ഓ… ടീച്ചർ ഇതൊന്നു നിർത്തുന്നുണ്ടോ. നാലഞ്ചു വർഷമായി നിത്യവും ഇതുതന്നെയാണ് പറയുന്നത്. ടീച്ചറേ… എൻ്റെ സ്ഥാനത്ത് ടീച്ചറും, ടീച്ചറുടെ സ്ഥാനത്ത് ഞാനുമാണെങ്കിൽ ടീച്ചറും ഇതെല്ലാം ചെയ്യില്ലേ? അത്രയും കരുതിയാൽ മതി. മാത്രമല്ല, നമ്മൾ രണ്ടല്ലല്ലോ. ഒന്നായി ഒഴുകുന്ന ഒരു പുഴയല്ലേ”
മാഷിൻ്റെ മുഖത്തേക്ക് കണ്ണുകൾ കൂർപ്പിച്ച് ടീച്ചർ ചോദിച്ചു.
“മാഷിനെന്തേ ഷേവ് ചെയ്തില്ലേ?”
“ഓ… ഞാനങ്ങു മറന്നു. ഇനിയിപ്പം നാളെയാകട്ടെ”
”ടീച്ചറുടെ ഇഷ്ടക്കേടുകളിൽ ഒന്നാണ് മുഖത്ത് താടി രോമങ്ങൾ വളർത്തുന്നത്. അതിനാൽ മുഖം മിനുക്കുക എന്നുള്ളത് ഒരു ദിനചര്യയായി കഴിഞ്ഞിരുന്നു. പക്ഷേ എത്രനാൾ ഇങ്ങനെ ഈ മുഖം ടീച്ചറിൽ നിന്നും മറച്ചു പിടിക്കാൻ കഴിയും. ചിലപ്പോൾ കരുതും എല്ലാമങ്ങ് തുറന്നു പറഞ്ഞ് മനസ്സിൻ്റെ ഭാരം ഒന്ന് ഇറക്കി വയ്ക്കാം എന്ന്. പക്ഷേ… ടീച്ചറുടെ മുഖത്തെ ആ ചിരി കണ്ണുനീരായി മാറുന്നത് കണ്ടു നിൽക്കാൻ തനിക്ക് കഴിയില്ല. അത് തന്റെ ഹൃദയത്തെ പിളർത്തും ചിന്തയുടെ വേലിയേറ്റങ്ങളിൽ ഉയർന്നുപൊങ്ങവേ ടീച്ചറുടെ ശബ്ദം ഉയർന്നു. “മാഷെന്താ ആലോചിച്ചു കൂട്ടുന്നത്?”
മനസ്സ് പെട്ടന്നൊന്ന് പിടഞ്ഞെങ്കിലും ഉടനൊരു ഉത്തരം കണ്ടെത്തി.
“നമ്മളൊക്കെ പഠിപ്പിച്ച കുട്ടികൾ ഇപ്പോൾ ഏതെല്ലാം സ്ഥാനമാനങ്ങളിൽ എത്തിയിട്ടുണ്ടാകും എന്ന് ചിന്തിച്ചതാണ് “
ടീച്ചർ ചിരിച്ചു. ശേഷം ഇരുത്തിയൊന്നു മൂളി കൊണ്ട് പറഞ്ഞു
“മാഷേ… ഇങ്ങോട്ടൊന്നു നോക്കിയേ…”
ആ മുഖത്തേക്ക് നോക്കാതിരിക്കുവാൻ കഴിഞ്ഞില്ല. ടീച്ചർ അപ്പോൾ പറഞ്ഞു.
“എൻ്റെ മാഷിന് ഇനിയും നുണ പറയാൻ അറിയില്ല. ഈ മുഖം കണ്ടാൽ എനിക്കറിയില്ലേ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. നമുക്ക് ഉറങ്ങാം”
ഇടങ്കൈ ചുവരിലെ വലിയ ബട്ടണിലേക്ക്. വെളിച്ചം അണഞ്ഞപ്പോൾ മാഷ് പറഞ്ഞു.
“എന്നാൽ ടീച്ചറെ ഇന്നത്തെ കഥപറച്ചിലിൻ്റെ ഊഴം എന്റേതല്ലേ. ഞാനിന്ന് ‘ഓ ഹെയ്ൻറി’ യുടെ വിഖ്യാതമായ ‘ദ ലാസ്റ്റ് ലീഫ് ‘ എന്ന കഥ പറയാം”
ഇരുളിനെ തുളച്ച്കൊണ്ടുള്ള ടീച്ചറുടെ ചിരി ആ മുറിയെവിഴുങ്ങി.
“ഇതെനിക്കറിയാം. ഈ കഥ ഒരുനാൾ ഞാൽ പറഞ്ഞതാണ്. എങ്കിലും, മാഷ് പറഞ്ഞോളൂ. മാഷിൻ്റെ മനോഹര ശബ്ദത്തിൽ അതൊന്നു കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്”
“എങ്കിൽ ശരി… ന്യൂമോണിയ വ്യപകമായ് പടർന്നുപിടിച്ച് മരണം താണ്ഡവമാടുന്ന യൂറോപ്പിലെ ഒരു നഗരം. അവിടെ ഒരു വലിയ ചിത്രകാരനും തൊട്ടടുത്ത വീട്ടിലായി ഒരു യുവചിത്രകാരിയും. ഒരുനാൾ യുവ ചിത്രകാരിക്കും ന്യൂമോണിയ പിടിപെട്ട് അവൾ രോഗശയ്യയിലാകുന്നു. അവളുടെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ പുറത്ത് മതിലിലേക്ക് പടർന്നു കയറിയ ഒരു വള്ളിച്ചെടി കാണാമായിരുന്നു. അതിൽ നിറയെ ഇലകളും. ഓരോ ദിവസവും പ്രഭാതത്തിൽ അവൾ നോക്കുമ്പോൾ ഇലകളിൽ ഓരോന്ന് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം അവളുടെ പ്രതീക്ഷയും. അവസാനത്തെ ഇലയും കൊഴിഞ്ഞു പോയെങ്കിലും. ആ രാത്രിയിൽ ആ ചിത്രകാരൻ യഥാർത്ഥ ഇലയ്ക്ക് പകരം അതേ ഒരു ഇലയുടെ ചിത്രം അവിടെ വരച്ചു ചേർത്തു. അവസാനത്തെ ഇല കൊഴിയാതെ തന്നെ നിൽക്കുന്നതിനാൽ ആ പെൺകുട്ടി ജീവിതത്തിലേക്ക് പതുക്കെ തിരിച്ചു കയറി. പിന്നീടാണ് ആ പെൺകുട്ടി അറിയുന്നത് തൻ്റെ ജീവൻ നിലനിർത്താനായി ആ ഇല വരച്ച് ചേർത്തതാണെന്നും. ആ ചിത്രകാരൻ ന്യൂമോണിയ ബാധിച്ച് മരിച്ചുപോയെന്നും”
കഥ കേട്ടശേഷം ടീച്ചർ ഉറങ്ങാൻ തുടങ്ങി. ഒരു ദീർഘനിശ്വാസത്തോടെ മാഷ് ഓർത്തു.
‘താനിപ്പോൾ ടീച്ചറുടെ മുഖത്തുനോക്കി കള്ളം പറയാനും പഠിച്ചിരിക്കുന്നു. അതും ഒരു കള്ളത്തെ സത്യമാക്കി തീർക്കാൻ മറ്റ് അനവധി കള്ളങ്ങൾ കൂടി പറയേണ്ടിയും വരുന്നു. എങ്കിലും അപരിചിതരാൽ നിറഞ്ഞ നഗരത്തിൽ ഈ കുടുസ് ഫ്ലാറ്റിൽ കഴിയുന്നത് തന്നെ ടീച്ചറുടെ ചികിത്സയ്ക്ക് ഭംഗം വരുത്താതിരിക്കാൻ വേണ്ടിയാണ്.
ചില നേരങ്ങളിൽ ടീച്ചർ പറയും.
“മാഷേ…എനിക്കെന്നാണിനി ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. ഞാൻ പഠിച്ചതും പഠിപ്പിച്ചതുമായ സ്കൂളിൻ്റെ ക്ലാസ് മുറികളിലൂടെ വെറുതെയെങ്കിലും ഒന്നുലാത്തുവാൻ കഴിയുന്നത്”
“ദേ… ഞാനുമുണ്ടാകും ടീച്ചറോടൊപ്പം, ഈ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട്”
ടീച്ചറിൽ പ്രതീക്ഷയുടെ വിത്തുകൾ വീണ്ടും വിതറുമ്പോഴും മാഷിൻ്റെ മനസ്സുപിടയും.
”ങ്ഹാ…ഒന്നുമില്ലേലും ടീച്ചർ ഇങ്ങനെ എൻ്റെ കൺമുന്നിലുണ്ടായിരുന്നാൽ മതി. അതിനായി ഈ ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും. ജീവിതത്തിൻ്റെ ചെറുപ്പകാലങ്ങളിൽ ഒരു പ്രകാശമായി തന്നിലേക്ക് വന്നതാണ് ടീച്ചർ. തുടർന്നിങ്ങോട്ട് എൻ്റെ വീടിൻ്റെ എണ്ണ വറ്റാത്ത ഒരു നിലവിളക്കായി പ്രകാശം വിതറി. വൃദ്ധരായ എൻ്റെ അച്ഛനുമമ്മയ്ക്കും ഒരു മകളായും, സഹോദരന്മാർക്ക് ഒരു സഹോദരിയായും സ്നേഹിതയായും ഒക്കെ. മാത്രമല്ല, മിണ്ടാപ്രാണികളോടും ചെടികളോടും വരെ കുശലം പറഞ്ഞും അവയെ സ്നേഹത്തോടെ പരിപാലിച്ചും. വയലിൽ നിന്നും വീട്ടിലേക്കുള്ള പടവു വരെയും എപ്പോഴും തൂത്തു വൃത്തിയാക്കി ഇടാനും. മഴയിൽ മുറ്റത്ത് കിളിർക്കുന്ന പാഴ്ച്ചെടികളെ നുള്ളിയെടുത്തും. എന്തിനേറെ വേനൽക്കാലത്ത് പറന്നു നടക്കുന്ന കാക്കയ്ക്കും കിളികൾക്കും വെള്ളവും ആഹാരവും നൽകുന്നതും എല്ലാം ടീച്ചറുടെ ദിനചര്യകളുടെ ഭാഗമായിരുന്നു. സത്യത്തിൽ ഇപ്പോൾ ടീച്ചർക്ക് അങ്ങോട്ടോ ഇങ്ങോട്ടോ കഴുത്തൊന്ന് തിരിക്കാൻ പോലും കഴിയില്ല എങ്കിലും. ആദ്യം ഗർഭാശയ ക്യാൻസറും, അത് കഴിഞ്ഞപ്പോൾ ആമവാതവും അതിനോടൊപ്പം കടുത്ത ഷുഗറും. എന്തിനേറെ, ദൈവം വാരിക്കോരി കൊടുത്ത മറ്റ് അനവധി അസുഖങ്ങളുടെ ഇടയിൽപ്പെട്ട് ഏറെ നാളായി വേദന തിന്നുന്ന ഈ കിടപ്പിൽ പോലും ടീച്ചറെ അറിയിച്ചിട്ടില്ല. ജീവിതത്തിൽ ഇന്നേവരെ സമ്പാദിച്ചതും അല്ലാത്തതുമായ എല്ലാം വിറ്റ് ചികിത്സിച്ചിട്ടാണ് ഈ അവസ്ഥയിലേക്ക് എങ്കിലും ടീച്ചറെ എത്തിക്കുവാൻ കഴിഞ്ഞതെന്ന്. രോഗകിടക്കയിൽ സ്ഥിരതാമസമായപ്പോൾ ടീച്ചറുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് നിറയും. ‘ ‘
“നമുക്കൊരു മകനോ മകളോ ഉണ്ടായിരുന്നെങ്കിൽ”
അപ്പോൾ മുഖം മൂടിയാൽ മനംമറച്ച് ടീച്ചറെ സമാധാനിപ്പിക്കും.
”ടീച്ചറേ… എനിക്ക് ടീച്ചർ മകളും, ടീച്ചർക്ക് ഞാൻ മകനുമല്ലേ. ആർക്കും ആരെയും വേണ്ടാത്ത ഇക്കാലത്ത് നമുക്ക് നമ്മൾ തന്നെ ധാരാളം”
ഉള്ളിലെ വേദനകൾ പുഞ്ചിരിയായി ഞങ്ങൾ പങ്കുവെച്ചു. ഒപ്പം ‘ടീച്ചറേ…’ന്നും ‘മാഷേ…’ന്നും പരസ്പരം വിളിച്ച് ബഹുമാനിച്ചും സന്തോഷിച്ചും സ്നേഹിച്ചും മുന്നോട്ടുപോയി.
ഉറക്കത്തിൽ ടീച്ചറൊന്ന് ഞരങ്ങി.
“മാഷേ… എനിക്ക് വേദനിക്കുന്നു. എൻ്റെ കാലൊന്ന് തിരുമ്മിത്താ…”
ഈയിടെയായി ടീച്ചറിങ്ങനെയാണ്. അതിനാൽ ഏതു പാതിരാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ടീച്ചറുടെ “മാഷേ…”ന്നുള്ള വിളിക്കായി ഞാൻ കാതോർത്തിരിക്കും. ചില രാത്രികളിൽ പതിവ് മരുന്നുകൾക്കൊപ്പം ചെറിയൊരു ഉറക്കഗുളിക കൂടി കൊടുക്കേണ്ടി വരും. ടീച്ചറുടെ കണ്ണൊന്നടപ്പിക്കാനായി.
അധ്യാപക ജോലിയിൽ നിന്നും വിരമിച്ച ശേഷം എവിടെപ്പോയാലും ടീച്ചർ ഒപ്പമുണ്ടായിരുന്നു. അതിനാൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ ഏറിയതേയുള്ളൂ. സ്നേഹം നടിച്ചുകൊണ്ട് ചില ബന്ധുക്കളും നാട്ടുകാരും എൻ്റെ കാതിൽ കുശുകുശുക്കും. ”മോനെ നിനക്ക് ഈ മച്ചിയെ കളഞ്ഞിട്ട് ഒരു നല്ല പെങ്കൊച്ചിനെ കെട്ടിക്കൂടെ. ഇനിയും സമയമൊന്നും വൈകിയിട്ടില്ല” കുഴപ്പം ടീച്ചറുടേതല്ല എന്റേതാണെന്ന് ഉറക്കെ അവരെ ബോധ്യപ്പെടുത്തും. അപ്പോൾ ചിലർ മുഖം ചുളിച്ച് നിശബ്ദരാകും.
”ഇതുങ്ങളുടെ വിചാരം ഇന്നലെ കല്യാണം കഴിഞ്ഞ ചെറുപ്പക്കാരനാണെന്നാ… അതുപോലെയല്ലേ മുട്ടിയുരുമി കൊഞ്ചിക്കുഴഞ്ഞ് നടക്കുന്നത്”
സത്യത്തിൽ ഏതൊരു ഭാര്യയും തന്റെ ഭർത്താവ് എപ്പോഴും അരികിലുണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത്രയേ ഉള്ളൂ ടീച്ചറുടെ കാര്യവും. അതിനായി ടീച്ചറുടെ മുന്നിൽ അല്പം തലകുനിക്കുന്നതും ഒരു പ്രത്യേക സുഖമാണ്. ബന്ധുക്കൾ ചിലപ്പോൾ ഞങ്ങളെ നോക്കി പറയും
”ഇവരിപ്പോഴും ഒരേ കട്ടിലിലാണ് കിടപ്പ്”
സത്യത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരേ കട്ടിലിൽക്കിടക്കുന്നത് ശാരീരിക ബന്ധം പുലർത്താൻ വേണ്ടി മാത്രമാണോ?! രണ്ട് പുഴകൾ ഒരു നിയോഗം പോലെ ഒന്ന് ചേർന്ന് ഒരു പുഴയായി ഒഴുകുന്നതല്ലേ ദാമ്പത്യം. ഒരു സുപ്രഭാതത്തിൽ ജീവിതത്തിൽ അന്നുവരെയും സ്നേഹവും പരിലാളനയും തന്ന മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും ഉറ്റ ബന്ധുക്കളെയും വിദൂരത്താക്കി. പരിചിതമല്ലാത്ത ഒരു വീട്ടിലേക്ക് വന്ന്. ഒരു പുരുഷൻ്റെ നെഞ്ചിലെ ചൂടിൽ ലയിച്ച് അവന്റെ വീടിന്റെ വിളക്കായി നിറയെ പ്രകാശം പരത്തുന്ന സ്ത്രീ. അവളുടെ ത്യാഗം മറ്റെന്തിനെക്കാളും മഹത്തരമല്ലേ.
രോഗാവസ്ഥയിൽ ഭാര്യയോടൊപ്പം ഏറെ നേരം ചിലവഴിച്ചപ്പോൾ നാട്ടുകാർ മറന്നു. കൈവശം ഉണ്ടായിരുന്ന പണവും സ്വത്തു വകയും വിറ്റ് ചികിത്സിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മക്കളെപ്പോലെ എന്ന് പറഞ്ഞു കൂടെ കൂടിയവരും ബന്ധുക്കളും പല പല കാരണങ്ങൾ പറഞ്ഞ് ദൂരേക്ക് മാറി. ആരെല്ലാം ഉപേക്ഷിച്ചാലും വെറുത്താലും എനിക്കെന്നും എന്റെ ടീച്ചറിന്റെ മുഖം കണികണ്ടുണരേണം.

  ''മാഷേ… കാലു വേദനിക്കുന്നു!"
   അല്പം കൂടി ഉച്ചത്തിൽ ടീച്ചർ വീണ്ടുംപറഞ്ഞു.
   "മാഷേ… കാല് വേദനിക്കുന്നു!''           
  പക്ഷെ,ആ വിളി മാഷ് കേൾക്കുന്നുണ്ടായിരുന്നില്ല. 


ഇന്നലെ രാത്രിയിൽ ടീച്ചറുടെ കാലിന്റെ വേദന അധികരിച്ചിരുന്നു.. വേദനസംഹാരികളോടൊപ്പം ഒന്ന് ഉറങ്ങിക്കോട്ടെ എന്ന് കരുതി മാഷ് ഒരു ഉറക്കഗുളിക കൂടി ടീച്ചർക്ക്കൊടുത്തു. കഥ കേട്ട് തീരും മുൻപേ ടീച്ചർ ഉറങ്ങിപ്പോയി എന്നറിഞ്ഞിട്ടും അൽപനേരം കൂടി കാലുകൾ തടവിക്കൊടുത്തും കഥ പറഞ്ഞും തീർത്തു. ഒപ്പം പതിവുപോലെ മൂർദ്ധാവിൽ ഒരു ചുംബനവും നൽകി കട്ടിൽ നിന്നും എഴുന്നേറ്റു കാലെടുത്ത് ഒരു ചുവടു മുന്നോട്ടു വച്ചതേയുള്ളൂ. നിലത്തുവീണു കിടന്നിരുന്ന ധന്വന്തരം കുഴമ്പ് തുള്ളികളിൽ കാൽവഴുക്കി മലർന്ന് നിലത്തേയ്ക്കൊരു വീഴ്ച്ച. തലയുടെ പിൻഭാഗം ശക്തിയിൽ കട്ടിലിന്റെ തടിമേലിടിച്ചു. ആ കിടപ്പിൽ കിടന്ന് "ടീച്ചറേ…" ന്നൊന്ന് നാവനക്കി. അത്രമാത്രം.


  ടീച്ചറുടെ നിലവിളി ഉച്ചത്തിലായി. മറ്റു ഫ്ലാറ്റുകളിൽ ഉള്ളവർ അപ്പോഴും അവരവരുടെ തിരക്കുകളിൽ വ്യാപൃതരായിരുന്നു.
  "മാഷേ… എഴുന്നേൽക്ക് മാഷേ…"     
  ടീച്ചർ തൻ്റെ സർവ്വശക്തിയും സംഭരിച്ച് കട്ടിലിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രമിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. എങ്കിലും അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ കൈയ്യും മെയ്യുമിളക്കി അൽപ്പമായി നിരങ്ങി കട്ടിലിന്റെ അരികിലേക്ക് വന്നു. അടുത്തക്ഷണം ടീച്ചർ ആഞ്ഞ് നിലത്തേക്ക് വീണു. മുഖം നിലത്തേക്ക് ശക്തിയായി ഇടിച്ചു. നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നൊഴുകി. ശരീരം മൂടിയിരുന്ന പുതപ്പ് നിലത്തേക്ക് വീണു. അപ്പോൾ ടീച്ചറുടെ അരയ്ക്കു കീഴേയുള്ള ഭാഗം കടലിൽ തന്നെ കിടന്നിരുന്നു. അത് അരയിൽ ബന്ധിപ്പിച്ചിരുന്ന കൃത്രിമ കാലുകളായിരുന്നു. എങ്കിലും അത് കണ്ട് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ടീച്ചർ ഇഴഞ്ഞ് മലർന്ന് കിടന്നിരുന്ന മാഷിൻ്റെ അരികിലെത്തി    മെല്ലെ കൈതട്ടി വിളിച്ചു.   
  "മാഷേ…എഴുന്നേൽക്ക് മാഷേ…!, ദേ… ഞാൻ കട്ടില് വിട്ട് എഴുന്നേറ്റു മാഷേ…!! എന്നെയൊന്ന് നോക്കു മാഷേ…!!
  പച്ച ജീവനോടെയുള്ള ഒരു അവയവം ഒരു നിമിഷം കൊണ്ട് തുടയ്ക്കുമേലെ മുറിച്ചുമാറ്റുമ്പോൾ എത്ര മരുന്ന് കുത്തിവച്ച് മയക്കിയാലും അത് അവർക്ക് അറിയാം. അന്ന് എനിക്ക് ബോധം തെളിയും മുൻപേ മാഷ് എന്റെ മുറിച്ചുമാറ്റിയ കാലുകൾക്ക് പകരം അതേ വലിപ്പവും നിറവുമുള്ള കൃത്രിമ കാലുകൾ വച്ച് പിടിപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്നാണോ കരുതിയത്. ഞാനെല്ലാം അറിഞ്ഞിരുന്നു. നമ്മുടെ തറവാടും പറമ്പും വിറ്റതും, തറവാട്ടിലെ നമ്മുടെ ശയനമുറി പോലെ ഈ ഫ്ലാറ്റിനെ മാറ്റിയെടുത്തതുമെല്ലാം.
 എൻ്റെ സന്തോഷത്തിനായി മാഷ് ചെയ്ത കാര്യങ്ങളെല്ലാം ഞാൻ മാഷിൻ്റെ സന്തോഷത്തിനായി അറിഞ്ഞില്ലെന്ന് നടിച്ചു. മുറിച്ചുമാറ്റിയ കാലിൻ്റെ ബാക്കി തുണ്ടിൽ വേദന കടുക്കുമ്പോൾ ഞാനത് കാൽപാദങ്ങളിലും കാൽമുട്ടിലും വേദനയെന്നും പെരുപ്പെന്നും മാറ്റിപ്പറഞ്ഞു. അപ്പോൾ കൃത്രിമ കാലുകളിൽ അങ്ങ് ഇളം ചൂടുവെള്ളം മുക്കി പിടിക്കുകയും ധന്വന്തിരംകുഴമ്പിട്ട് തടവി തരികയും ഒക്കെ ചെയ്തു. 
പക്ഷേ, മാഷേ… അങ്ങെൻ്റെ മുഖത്തേയ്ക്ക് നോക്കി കള്ളം പറയാൻ ശ്രമിക്കുമ്പോൾ അങ്ങയുടെ കണ്ണുകളിൽ ചോര പൊടിയുന്നത് ഞാനറിഞ്ഞിരുന്നു. കൃത്രിമ കാലുകളിൽ കുഴമ്പ് പുരട്ടുമ്പോഴും ചൂടുവെള്ളം മുക്കി പിടിക്കുമ്പോഴും എനിക്ക് ഒന്നും അറിയില്ലെന്ന് മാഷിനെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. 
 മാഷേ… എഴുന്നേൽക്ക് മാഷേ… എന്റെ കാൽ വേദനിക്കുന്നു മാഷേ…    
 മാഷേ… എനിക്കുറക്കം വരുന്നില്ല മാഷേ…! മാഷേ…ഒരു കഥ പറഞ്ഞുതാ മാഷേ…"
  മാഷിൻ്റെ ശിരസ്സിലെ ചോര ടീച്ചറുടെ സീമന്തത്തിലെ സിന്ദൂരത്തെ പുണർന്ന് ഒരു പുഴയായി പുറത്തേയ്ക്കൊഴുകി. 
  ഒന്ന് ചേർന്നൊഴുകിയെത്തിയ പുഴയെ വേർതിരിക്കാനാകാതെ കടൽ…

littnow.com

littnowmagazine@gmail.com

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

ഹാഷ് ടാഗ്

Published

on

hash-tag

15/02/2019
2.00 pm.

രാമച്ചത്തിന്റെ ആത്മീയതയ്ക്കും പനനീരിന്റെ മനോഹാരിതക്കുമിടയിൽ പച്ചമാംസം വേവുന്ന ഗന്ധവും പേറി ആകാശം തൊടാൻ കുതിക്കുന്ന പുകച്ചുരുളുകൾ. ആവോളം പെയ്തിട്ടും പെയ്തുകൊതിതീരാതെ പെയ്യാൻ വെമ്പിനിൽക്കുന്ന കറുത്ത മേഘങ്ങൾ. അടുക്കളപ്പുറത്തിനപ്പുറം മുറ്റത്തും പറമ്പിലും വയലിലും വഴിയിലും എല്ലാരുംകേൾക്കെ എന്നാലൊട്ടാരും കേൾക്കാതെയുള്ള അടക്കം പറച്ചിലുകൾ, നൊന്തുപെറ്റ വയറൊരുവശത്തും കൈപിടിച്ചു നടത്തിയ തണലൊരു വശത്തും താൻ താൻ മാത്രം കേൾക്കെ തേങ്ങലുകൾ, കരളിൽകൊണ്ടുനടന്നും കനവിൽ കൂട്ടിരുന്നും കാത്തുകാത്തിരുന്നൊരു, കവിളുകൾ നനച്ചൊഴുകുന്ന കണ്ണീർച്ചാലുകൾ, കഥയറിയാതെ ആട്ടംകാണുന്ന നാട്ടുകൂട്ടത്തിന്റെ മുറുമുറുപ്പുകൾ, ആരാന്റമ്മക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേലെന്നും ചൊല്ലി പരിഹാസങ്ങൾ, കാരണമില്ലാത്ത കുറെയേറെ ആത്മഗതങ്ങൾ, വടക്കേപ്പുറത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലാകെ ചെമ്മണ്ണിൽ പൊക്കുവരവുകൾ കുറിച്ചിടുന്ന വാഹന വ്യൂഹങ്ങൾ. ആളിപ്പടരുന്ന അഗ്നിക്കൂമ്പാരത്തിനിടയിലെവിടെയോ
‘കാലമേ നീ സാക്ഷി’ എന്ന് അലമുറയിടുന്ന ഒരു തകർന്ന ഹൃദയം.

14/02/2019
8.00 am.

പട്ടായ ബീച്ചിൽ കുട്ടിനിക്കറും ഉടുത്തു മലർന്നുകിടന്നു സൺബാത്ത് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായ മഴ. അൽഫോൻസാ മാമ്പഴത്തോളം വലുപ്പമുള്ള മഴത്തുള്ളികൾ മുഖത്തു വന്നു വീണതും കിടന്ന പാ പോലും മടക്കാതെ മുന്നിൽ കാണുന്ന ബാറിന്റെ വാതിൽ ലക്ഷ്യമാക്കി ഒറ്റ ഓട്ടം
കണ്ണുകൾ ശരിക്കൊന്നു തിരുമ്മി ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് വാതിൽക്കൽ തോക്കും പിടിച്ചു സെക്യൂരിറ്റി ചേട്ടൻ നിന്നിരുന്ന സ്ഥാനത്തു കയ്യിൽ കാലിപ്പാട്ടയും പിടിച്ചു നിൽക്കുന്ന അമ്മയെ തെളിഞ്ഞു കണ്ടത്.
“മണി എട്ടായി എണീറ്റ് ജോലിക്ക് പോവാൻ നോക്കെടാ ചെക്കാ”
തന്റെ മധുര സ്വപ്നത്തിൽ വെള്ളംകോരിയൊഴിച്ച അമ്മയോട് കലിപ്പ് ഇരച്ചുവന്നെങ്കിലും അമേരിക്കൻ കമ്പനിക്ക് അയച്ചു കൊടുക്കേണ്ട പ്രപ്പോസൽ ഫയൽ ഉച്ചയ്ക്ക് മുന്നേ പൂർത്തീകരിച്ചു ടേബിളിൽ കൊണ്ടുവച്ചിരിക്കണം എന്ന് ആക്രോശിച്ചു മുന്നിൽ നിൽക്കുന്ന രാവണൻ ബോസിന്റെ മുഖം ഓർത്തപ്പോൾ പട്ടായ ബാക്കി സ്വപ്നം പിന്നീടാവാം എന്ന നിഗമനത്തിൽ അവൻ ബാത്രൂം ലക്ഷ്യമാക്കി ഓടി.
കേരളത്തിന്റെ പേരുമാറ്റി ചിറാപ്പുഞ്ചി എന്നെങ്ങാനും ആക്കേണ്ടി വരും എന്തൊരു മഴയാണിത്. ബൈക്കും കൊണ്ട് ഈ മഴയത്ത് ട്രാഫിക്കുകൾ താണ്ടി ഓഫിസിൽ എത്തുക എന്നുവച്ചാൽ സൂയസ് കനാൽ നീന്തിക്കടക്കുന്നതിന് തുല്യം തന്നെ . കഴിഞ്ഞ രാത്രി വൈകുവോളമിരുന്നു ജോലി ചെയ്തത് കൊണ്ട് ഉറക്കോം ശരിയായിട്ടില്ല.
ബസ്സെങ്കിൽ ബസ്സ്.

13/02/2019
11.30 pm

സ്വപ്നങ്ങൾ കാണാൻ മാത്രമുള്ളതല്ല
അത് സാക്ഷാത്ക്കരിക്കാൻ കൂടി ഉള്ളതാണ്. ഈ കോഴിക്കോട് നഗരത്തിൽ തന്നെ സ്വന്തമായൊരു ഓഫിസ്. അവിടെ തന്നെപ്പോലെതന്നെ സ്വപ്നങ്ങൾക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന കുറെ സഹപ്രവർത്തകർ. അതിനൊക്കെ വേണ്ടിയാണല്ലോ ഈ വൈകിയ നേരത്തും വീട്ടിൽ പോലും പോവാതെ താൻ ജോലി ചെയ്യുന്നത്. കഴിയാവുന്നത്രയും ഇന്ന് ചെയ്തു തീർത്താൽ നാളെ അത്രയും ഭാരം കുറഞ്ഞുകിട്ടുമല്ലോ.
രാത്രിയുടെ നിശ്ശബ്ദതയ്ക്കും കീപാടിന്റെ ടിക് ടിക് ശബ്ദങ്ങൾക്കുമിടയിലൂടെ നുഴഞ്ഞു കയറിവന്ന ഫോൺ റിങ്ങുകൾ രണ്ടുതവണ കെട്ടില്ലെന്നു നടിച്ചെങ്കിലും. അതിനെ പറഞ്ഞുവിട്ട മറുതലയ്ക്കലുള്ള ആൾ തന്റെ പ്രിയതമയാണ് എന്ന ഒറ്റക്കാരണത്താലാണ്‌ അവൻ ആ ഫോൺ അറ്റൻഡ് ചെയ്തത്.

“മിസ്റ്റർ പ്രവീൺ കല്യാണം കഴിഞ്ഞാലും നിങ്ങളോട് ഇതേപോലെ പാതിരാത്രിയിൽ ഓഫീസിൽ വിളിച്ചു സംസാരിക്കേണ്ടി വരുമോ എനിക്ക്”

“അതിന് കല്യാണം ഉറപ്പിച്ചല്ലേ ഉള്ളൂ… ഇപ്പൊ ഞാൻ തൊഴിലാളിയല്ലേ അപ്പോഴേക്കും ഒരു മുതലാളിയാവും പിന്നെ എന്റെ സമയം എന്റേതായിരിക്കും. അതോണ്ട് മോളിപ്പോ ഉറങ്ങാൻ നോക്ക് ഒരു മണിക്കൂറും കൂടി പണിയുണ്ട്.”

“നാളെ വാലന്റൈൻസ് ഡേ അല്ലേ. എപ്പോഴാ എനിക്കുള്ള ഗിഫ്റ്റും കൊണ്ട് വരുന്നത്”

“പകൽ എന്തായാലും നടക്കില്ല കുട്ടീ, നമുക്ക് വൈകീട്ട് കാണാം”

“ഈ പോക്കാണെങ്കിൽ കല്യാണവും, ഹണിമൂൺ ട്രിപ്പും പട്ടായയും ഒക്കെ നടന്നത് തന്നെ.”

“നീ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സമ്മാനവുമായി നാളെ വൈകീട്ട് ഞാൻ വരും. ഇപ്പൊ ഈ ജോലിയൊന്നു ചെയ്തു തീർക്കട്ടെ”
ഒടുവിൽ പരസ്പ്പരം ഓരോ ഗുഡ് നൈറ്റ് കൈമാറി
അവർ വിടപറഞ്ഞു. രാവും പകലും ഒന്നാക്കിക്കൊണ്ടു മഴ അപ്പോഴും പെയ്തോണ്ടിരിക്കയാണ്.

14/02/2019
4 pm

അമേരിക്കൻ കമ്പനിയാണ്. അത്ര പെട്ടെന്നൊന്നും ഒന്നിനേയും അംഗീകരിക്കാത്ത കൂട്ടർ. എന്നാലും താൻ തന്റെ പരമാവധി ഊർജ്ജം ഈ പ്രാപ്പോസലിന് പിന്നിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ. അവർക്കിഷ്ടമായാൽ മാറാൻ പോകുന്നത് തന്റെ തലവര ആയിരിക്കും. രാവിലത്തെ സംഭവം മനസ്സിനെ അസ്വസ്ഥമാക്കിയില്ലായിരുന്നെങ്കിൽ ഇത്തിരിക്കൂടി നേരത്തെ പണി കഴിഞ്ഞേനെ.
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു ഫയൽ മെയിൽ ചെയ്തു കഴിഞ്ഞപ്പോഴാണ്. അവളെ കാണാൻ പോവണമെന്നും ഗിഫ്റ്റ് വങ്ങണമെന്നു പോലും അവൻ ഓർത്തത്.
“നീതുവിനെ കാണാൻ പോണം അതോണ്ട് ഇത്തിരി നേരത്തെ ഇറങ്ങുവാണെ”
പറഞ്ഞു പുറത്തിറങ്ങും മുന്നേ വാതിൽക്കൽ വച്ചു അലക്‌സ് അവനെ തടഞ്ഞു നിർത്തി.
“പ്രവീണേ നീ ഇപ്പൊ നീതുവിനെ കാണാൻ പോണ്ട. ബസ്സിൽ യാത്രചെയ്താൽ ശരിയാവൂല്ല. പ്രശ്നമാണ്. ഞാൻ നിന്നെ വീട്ടിൽ കൊണ്ടുവിടാം.”
കാര്യമറിയാതെ മിഴിച്ചു നോക്കിക്കൊണ്ടിരുന്ന അവനുനേരെ അലക്‌സ് തന്റെ ഫോൺ കാണിച്ചു.
ഫോണിനകത്തു സോഷ്യൽ മീഡിയ ചുമരുകളിൽ വന്നു നിറയുന്ന ചുവന്ന സ്മൈലികളും അസഭ്യ വാചകങ്ങളും കണ്ട് അവന് മനം പുരട്ടുന്നത് പോലെ തോന്നി. അവൻ വാഷ്‌റൂമിലേക്ക് ഓടി.
“ചാനലിൽ ആ കുട്ടിയുടെ ലൈവ് ഇന്റർവ്യൂ കാണിക്കുന്നുണ്ട്. സംഭവം ചാനലുകാർ വല്യ വിഷയവുമാക്കിയിട്ടുണ്ട്”
വാഷ്‌റൂമിലേക്ക് ഒടുന്നതിനിടെ കേട്ട പ്രയാഗിന്റെ വാക്കുകൾ അവന്റെ കാലുകളെക്കൂടി തളർത്തുകയായിരുന്നു.
ഒരു മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതി എന്നുപറയുന്നത് എത്ര സത്യമാണ്. ഓഫീസിന് പുറത്തു കൂട്ടം കൂടി നിൽക്കുന്ന വിദ്യാർഥികളെ കണ്ട് അലക്സിനും പ്രയാഗിനും ഉള്ളിൽ ഭയം തോന്നാതിരുന്നില്ല. അവർ ഏതു നിമിഷവും ചില്ലുവാതിലുകൾ തകർത്തു അകത്തേക്ക് പാഞ്ഞു കയറിയേക്കും. ചിലപ്പോൾ ഈ ഓഫിസ് തന്നെ കത്തിച്ചു ചാമ്പലാക്കിയേക്കും. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തേ പറ്റൂ.
മെയിന്റെനെൻസുകാരുടെ എമർജൻസി വാതിൽ പിന്നിൽ ഉള്ളത് നന്നായി. അലക്സും പ്രയാഗും പ്രവീണിനെ ആ വഴി കൊണ്ടുപോയി പാർക്കിങ് ഏരിയയിൽ എത്തിച്ചു. എന്താണ് നടക്കുന്നത് എന്നറിയാതെ അവൻ അവർക്കൊപ്പം ഒരു റോബോർട്ടിനെപ്പോലെ നടക്കുക മാത്രം ചെയ്തു.
“ഡാ പ്രയാഗേ നീതുവിനെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലാലോ. വീട്ടീന്നാണെങ്കിൽ അമ്മ വിളിച്ചോണ്ടിരിക്കുന്നു.”
“അവർ രണ്ടുപേരും വാർത്തയൊക്കെ കാണുന്നുണ്ടാവില്ലേ അതുകൊണ്ടാ.. നീ ടെൻഷൻ അടിക്കേണ്ട എല്ലാം ഒന്ന് തണുക്കട്ടെ നമുക്ക് എല്ലാരേയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താം”
അലക്സ് അവനാൽ കഴിയുംവിധം പ്രവീണിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
വീട്ടിലേക്ക് പോവുന്നത് സേഫ് അല്ലെന്നും തൽക്കാലം ടൗണിൽ നിന്നും കുറച്ചു ഉള്ളോട്ടേക്ക് മാറി ആളൊഴിഞ്ഞ സ്ഥലത്തുള്ള കബീർക്കയുടെ ലോഡ്ജിൽ പ്രവീണിനെ ഒളിപ്പിക്കാം എന്നതും പ്രയാഗിന്റെ പ്ലാൻ ആണ്. കബീർക്കയോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ സീനില്ല. കൂടെ ഇത്തിരി പൈസയും കൂട്ടിക്കൊടുത്താൽ മൂപ്പര് ഫ്‌ളാറ്റായിക്കോളും എന്നത് അവന് നന്നായി അറിയാം.

14/02/2019
11.00 pm

ആമിന ലോഡ്ജിന്റെ മുഷിഞ്ഞ ചുവരുകൾ അവനെനോക്കി കണ്ണുരുട്ടിക്കാണിച്ചു. ഇടിഞ്ഞു വീഴാറായ സീലിംഗിൽ അള്ളിപ്പിടിച്ചു ആടിയാടി കറങ്ങുന്ന ഫാൻ അപശബ്ദങ്ങൾ പുറപ്പെടുവിച്ചു അവനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല എന്നു വന്നപ്പോഴാണ് അവൻ തന്റെ ലാപ്ടോപ്പ് തുറന്നത്. ഫേസ് ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഇൻ ബോക്സുകളിൽ വന്നു നിറഞ്ഞ തെറികൾ അവനെ കൂടുതൽ പരിഭ്രാന്തനാക്കി. പ്രമുഖ ചാനലുകളുടെ ന്യൂസ് പ്രൈം ടൈമുകളും ഈ വിഷയം തന്നെയാണ് ചർച്ച ചെയ്യുന്നത്. ചർച്ചയിൽ പങ്കെടുക്കുന്ന സിംഹങ്ങൾ ജനമധ്യത്തിൽ വച്ചു വിചാരണ ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്.
ഒരിക്കൽക്കൂടി നീതുവിനെ വിളിക്കാനുള്ള അവന്റെ ശ്രമം വിഫലമായി എന്നതാണ് സത്യം. മറുപടിയായി വന്ന അവളുടെ ടെക്സ്റ്റ് മെസേജ് അവൻ ആവർത്തിച്ചാവർത്തിച്ചു വായിച്ചു. തന്നെ വെറുക്കാൻ മാത്രം എന്താണ് ഉണ്ടായതെന്ന് മാത്രം അവന് മനസ്സിലാവുന്നില്ലായിരുന്നു.
അമ്മയും കൂടി തന്നെ അവിശ്വസിക്കുന്നു എന്ന് കണ്ടതോടെ അവന്റെ സകല ഊർജ്ജവും നഷ്ടമാവുന്നതായി തോന്നി. കണ്ണുകളിൽ ഇരുട്ടു കയറി. മനസ്സിൽ അഗാധമായൊരു കിണർ രൂപപ്പെട്ടു. ആഴങ്ങളിലെ ഇരുട്ടിൽ നിന്നും തന്നെ ആരോ ഉച്ചത്തിൽ വിളിക്കുന്നതായി അവന്റെ കാതുകൾക്ക് അനുഭവപ്പെട്ടു. ഈ രാത്രി പുലരും വരെ പിടിച്ചുനിൽക്കാനുള്ള ശക്തി തരണേ എന്ന് അവൻ അവനോടു തന്നെ പറഞ്ഞോണ്ടിരുന്നു.
ആർക്കും സംശയം തോന്നേണ്ട എന്നു കരുതിയാവണം അലക്സും പ്രയാഗും അവനെ അവിടെ തനിച്ചാക്കി പോയത്. എന്നിരുന്നാലും അവരിൽ ആരെങ്കിലും ഈ രാത്രി പുലരും വരെയെങ്കിലും ഇവിടെ നിന്നിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു.
അവര് പോവുമ്പോൾ ഏൽപ്പിച്ചു പോയ വെള്ളവും ഭക്ഷണവും അതേപോലെ മേശപ്പുറത്തു ഇരിക്കുന്നുണ്ട്. ചോദിച്ചു വാങ്ങിയ സിഗരറ്റ് പാക്കറ്റ് മാത്രം കാലിയായിരിക്കുന്നു. തലച്ചോറിൽ ഇരമ്പുന്ന ആകുലതകളെ പുകച്ചുരുളുകൾകൊണ്ട് ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഫലമായി സിഗരറ്റ് തീർന്നു എന്നല്ലാതെ അവന്റെ മാനസികാവസ്ഥയിൽ യാതൊരു വിധ ആശ്വാസവും ഉണ്ടായിട്ടില്ല.
ഒരു പക്ഷെ ഉറങ്ങിയത് കൊണ്ടാവണം അലക്സും പ്രയാഗും വിളിച്ചിട്ട് ഫോൺ എടുക്കാത്തത്. യുഗങ്ങളുടെ ദൈഘ്യമുള്ള നിമിഷങ്ങൾ തള്ളിനീക്കുക എന്ന ശ്രമകരമായ ദൗത്യത്തോടൊപ്പം. മനസ്സിനെ പിടിച്ചു നിർത്തുക എന്ന വലിയ ഉത്തരവാദിത്വവും അവനിപ്പോൾ നിറവേറ്റേണ്ടതുണ്ട്. ഒന്ന് പെട്ടെന്ന് പുലർന്നിരുന്നെങ്കിൽ.

14/02/2019
9.10 am

മഴ, ഉറക്കക്ഷീണം, തിരക്കുള്ള ബസ്സിൽ യാത്ര വല്ലാത്തൊരു ദിവസം തന്നെ. കഷ്ട്ടിച്ചു ഒരു സീറ്റ് ഒപ്പിച്ചു അതിൽ കയറി ഇരുന്നപ്പോഴാണ് അവന് ഇത്തിരി ആശ്വാസം തോന്നിയത്. ഉറക്ക ക്ഷീണം നന്നേ ഉള്ളത് കൊണ്ട് കണ്ണുകൾ അറിയാതെ അടഞ്ഞു പോവുന്നു. മുൻകരുതലെന്നോണം തനിക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തിയാൽ ഒന്ന് വിളിച്ചേക്കണേ എന്ന് കണ്ടക്റ്ററോട് ഏല്പിച്ചിട്ടുണ്ട്. ബസ്സ് കോളേജ് ജംഗ്ഷനിൽ എത്തിയതും ഏറുകൊണ്ട കടന്നൽക്കൂട്ടം പോലെ കുറെ വിദ്യാർഥികൾ ബസ്സിനകത്തേക്ക് ഇരച്ചു കയറി. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള തർക്കം കയ്യേറ്റത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയതിന്റെ പരിണിതഫലമായി ഉണ്ടായ സമരത്തിന്റെ പേരിൽ പിള്ളേർക്കിന്നു അവധിയാണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ അവധിയുടെ ബാക്കി പത്രമാണ് ബസ്സിലെ ഈ തിരക്ക്. മഴ കുറഞ്ഞിട്ടുണ്ട് എന്നാലും ജനാലയിലെ ഷട്ടറുകൾ ഒന്നുപോലും ആരും ഉയർത്തിയിട്ടില്ല. തൊട്ടടുത്ത ഏതോ സീറ്റിൽ നിന്നും ഒരു കുഞ്ഞ് വാവിട്ടു കാരയുന്നുണ്ട്. ഇതൊന്നും തന്നെ അറിയാതെ പ്രവീൺ ആസ്വദിച്ചു ഉറങ്ങുകയാണ്.
പൊതുമരാമത്തു ഓഫിസിന് മുന്നിലെ ഭീമൻ ഗട്ടറിൽ പിൻ ചക്രങ്ങൾ ഇറങ്ങിയ ബസ്സ്‌ ആകെയൊന്നു ആടിയുലഞ്ഞു. അപ്രതീക്ഷിതമായി മുഖത്തു ആഞ്ഞു പതിച്ച അടിയുടെ ആഘാതത്തിൽ ഉറക്കം ഞെട്ടിയപ്പോഴാണ് അവൻ അറിഞ്ഞത് ബസ്സിന്റെ ഉലച്ചിലിൽ വീഴാൻ പോയ തന്റെ മുഖം സീറ്റിൽ പിടിച്ചു ചേർന്നു നിന്നിരുന്ന ഒരു പെണ്കുട്ടിയുടെ മുലകൾക്കിടയിലായിരുന്നെന്നും. താൻ കയറിപ്പിടിച്ചത് അവളുടെ അരക്കെട്ടിൽ ആയിരുന്നെന്നും.
ആവശ്യത്തിന് തടിയും ആരോഗ്യവുമുള്ള കുട്ടി. ഫെമിനിസവും സംഘടനാ പ്രവർത്തനവും കൊണ്ടുനടക്കുന്ന പ്രതികരണ ശേഷിയുള്ള കുട്ടി. പിന്നീട് കുറെ സമയം ബസ്സിനകത്തു നടന്നത് അവന്‌ ഓർക്കാൻ പോലും കഴിയുന്നില്ല. എത്ര പെട്ടെന്നാണ് താൻ ലൈംഗീക ദാരിദ്ര്യത്തിന്റെയും കാമവെറിയുടെയും പ്രതീകമായി മാറിയത്. ഇടയിൽ അവസരം മുതലാക്കുവാനെന്നോണം തന്റെമേൽ കൈവെക്കുവാനും മടിക്കാത്ത ചിലർ ബസ്സിൽ ഉണ്ടായിരുന്നു എന്നതിൽ അവന് അത്ഭുതമൊന്നും തോന്നിയില്ല. എല്ലാത്തിനുമപ്പുറം ബസ്സിലെ അരണ്ട വെളിച്ചത്തിൽ ഫ്‌ളാഷ് ലൈറ്റിന്റെ അകമ്പടിയോടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി അതേ വേഗതയിൽ സോഷ്യൽ മീഡിയയിൽ ലൈവായി തന്നെ സംപ്രേക്ഷണം ചെയ്ത് പൗരധർമ്മം നിറവേറ്റുന്ന യുവത്വങ്ങൾക്കും അവിടെ യാതൊരുവിധ ക്ഷാമവും ഉണ്ടായിരുന്നില്ല. ഭാഗ്യവശാൽ ഏതോ ഒരു മുതിർന്ന പൗരന്റെ നിർദേശപ്രകാരം ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് പോയത് കൊണ്ടും പോലീസുകാർക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായതുകൊണ്ടും കാര്യങ്ങൾ കൂടുതൽ വഷളാവുന്നതിന് മുമ്പ് അവൻ രക്ഷപ്പെട്ടു എന്നുവേണമെങ്കിൽ പറയാം. അപ്പോഴും പ്രവീൺ എന്ന ചെറുപ്പക്കാരൻ മനപൂർവ്വം തന്നെ ചെയ്തകാര്യങ്ങളാണ് എല്ലാം എന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് ആ പെണ്കുട്ടി.

15/02/2019
2.00 am

ഇരയ്ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടി ഫേസ് ബുക്കിൽ നിറഞ്ഞു നിൽക്കുന്ന, താൻ അപമാനിക്കപ്പെടുന്ന വീഡിയോ അവൻ വീണ്ടും വീണ്ടും കണ്ടു. തലച്ചോറിൽ ആഞ്ഞടിച്ചുകൊണ്ടിരുന്ന തിരമാലകൾ ചുഴലികളായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ശപിക്കുന്ന അമ്മയെയും വെറുക്കുന്ന കാമുകിയെയും അവൻ ഒരിക്കൽക്കൂടി ഓർത്തെടുത്തു. ഒരു തെറ്റും ചെയ്യാതെ ഒളിവിൽ കഴിയേണ്ടി വന്ന തന്റെ വിധിക്കു നേരെ അവൻ മുഷ്ഠി ചുരുട്ടി. സീലിംഗിൽ തൂങ്ങിയാടുന്ന ഫാൻ കണ്ണുകൾക്ക് നേരെ അടുത്തടുത്തു വന്നു. ഇരുട്ടിന്റെ അഗാധതയിൽ നിന്നും പിന്നെയും ആരോ ആവർത്തിച്ചു വിളിക്കുന്നുണ്ട്. അവസാന ശ്വാസം നിലക്കുമ്പോഴും കണ്ണുകൾ തുറന്നു തന്നെയിരുന്നു. ജീവനറ്റുപോവാത്ത ആ കണ്ണുകൾ തുറന്നു വച്ച ലാപ്ടോപ്പ് സ്ക്രീനിൽ ഇരയ്ക്കൊപ്പം എന്ന ഹാഷ്ടാഗ് ആവർത്തിച്ചാവർത്തിച്ചു വായിച്ചു.
ഇര എന്ന വാക്കിന് സമൂഹം കല്പിച്ചുനൽകിയ അർത്ഥം എന്താണെന്ന നിഗമനത്തിൽ എത്തുന്നതിന് മുമ്പേ ആ ഹൃദയം നിലച്ചിരുന്നു, ..
എങ്ങും കനത്ത നിശബ്ദത.. എങ്ങും കൂരാക്കൂരിരുട്ട്.

 –രജീഷ് ഒളവിലം

hash-tag-post
ചിത്രം ചേർത്തത് ജിത്തു പീറ്റർ
Continue Reading

കഥ

ചീത്തക്കുട്ടി

Published

on

Cheethakkutti

അഭിച്ചേട്ടാ, മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണതെങ്ങനെയാ?
കിലുക്കാംപെട്ടിയെന്നും,കൊച്ചു വായാടിയെന്നും മറ്റും ചെല്ലപ്പേരുള്ള മൂന്നാം ക്ലാസുകാരി ധന്യ പി.എസ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു കളയുമെന്ന് അവളുടെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും കരുതിയില്ല.അതും വീട്ടിൽ അതിഥികൾ ഉള്ളപ്പോൾ! ( അതിഥികൾ, ധന്യയുടെ അച്ഛൻറെ സഹപ്രവർത്തകനും, അയൽക്കാരനുമായ വിനയചന്ദ്രനും മിസിസ് വിനയചന്ദ്രനും അവരുടെ ഒരേ ഒരു മകൻ അഭിജിത് വീയുമായിരുന്നു ) ആദ്യത്തെ ഞെട്ടലിനു ശേഷം സ്വബോധം വീണ്ടെടുത്ത ധന്യയുടെ അമ്മ,അവളെ തൂക്കിയെടുത്ത് അടുത്ത മുറിയിലേക്ക് പാഞ്ഞു. കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം, തുറന്നിട്ട മുറിയിൽ ഒരു കൊച്ചു കുട്ടിയുടെ ദീനസ്വരം നിറഞ്ഞു. അതുപിന്നെ അവിടെ നിന്നും സ്വീകരണ മുറിയിലേക്കും മുറ്റത്തേക്കും ഒഴുകി.പതിയെ പതിയെ കരച്ചിലിന്റെ ശ്രുതി താഴുകയും, ഒടുവിൽ നിലയ്ക്കുകയും ചെയ്തു. അപമാനവും കോപവും കൊണ്ട് ചുവന്ന മുഖവുമായി ധന്യയുടെ അമ്മ വിരുന്നു മുറിയിലേക്ക് വന്നു. അവർ പിറുപിറുക്കുന്നുണ്ടായിരുന്നു; മനുഷ്യനെ നാണം കെടുത്താനായിട്ട്, കൊഞ്ചിച്ചോ ഇനിയും മടിയിൽ കേറ്റിയിരുത്തി, അച്ഛൻറെ വായാടി മോളല്ലേ. ധന്യയുടെ അച്ഛൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.ആരെങ്കിലും ഒരാൾ ദേഷ്യപ്പെടുമ്പോൾ മറ്റേയാൾ മിണ്ടാതിരുന്നാൽ പ്രശ്നം വലുതാകില്ലെന്ന അടവ് നയം ഇതിനോടകം തന്നെ അയാൾ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ചിരുന്നല്ലോ. പക്ഷേ പത്തു വർഷത്തോളമായി തുടരുന്ന വിവാഹ ജീവിതത്തിൽ എപ്പോഴും നിശബ്ദത പാലിക്കാനായിരുന്നു അദ്ദേഹത്തിൻറെ വിധി. അതുകൊണ്ടാവും വിവാഹ വാർഷികത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ വിനയചന്ദ്രൻ കാതിൽ ആശംസിച്ചത്; സഹനസമരത്തിന്റെ പത്താം വാർഷികത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

തന്റെ കിളിമൊഴിയിൽ മിസ്സിസ് വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു; സ്കൂളിൽ നിന്നോ മറ്റോ കേട്ടതാവും,ഇപ്പോൾ പൈസ യുണ്ടെങ്കിൽ ആരുടെ മക്കളെ എവിടെ വേണമെങ്കിലും ചേർക്കാലോ,സ്കൂള്കാർക്ക് പണം മാത്രം മതി.നമ്മുടെ കുട്ടികളാ കേടാവണ.അതാ ഞാൻ ഇവനെ പുറത്തു പഠിക്കാനയച്ചത്.സമ്പന്നരും പൗരപ്രമുഖരും ഇടകലർന്ന് താമസിക്കുന്ന ഗ്രൈയിസ് വില്ലയിലെ ഇതിനകം തന്നെ നല്ല കുട്ടി എന്ന് പേരുള്ള അഭിലാഷ് വി അഭിമാനപുളകിതനായി പുഞ്ചിരിച്ചു. എങ്കിലും ധന്യയുടെ ചോദ്യം ആ പ്ലസ്ടുകാരനിൽ സൃഷ്ടിച്ച മുഴക്കം അടങ്ങിയിരുന്നില്ല.

അങ്ങനെ സംഭവബഹുലമായ വിവാഹ വാർഷിക ചടങ്ങ് അവസാനിച്ചു.കേക്ക് മുറിക്കാനോ സദ്യ കഴിക്കാനോ ഒന്നും ധന്യമോൾ പോയില്ല.ആദ്യം വേലക്കാരിയും പിന്നെ അച്ഛനും വളരെ കഴിഞ്ഞ് അമ്മയും വന്ന് വിളിച്ചിട്ടും അവൾ ഒരേ കിടപ്പ് കിടന്നു.അമ്മ പിച്ചിയെ പാട് അവളുടെ അവളുടെ പിഞ്ചുതുടയിൽ ചുവന്ന തെച്ചിപ്പൂക്കൾ നിരത്തി. ആ കിടപ്പില്‍ തന്നെ അവൾ ഉറങ്ങിപ്പോയി.പിന്നെ എപ്പോഴോ കണ്ണ് തുറന്നപ്പോഴാണ് ഇരുട്ടായി തുടങ്ങി എന്ന് അവൾക്ക് മനസ്സിലായത്.അപ്പോഴേക്കും ബഹളങ്ങളും അതിഥികളും പോയി കഴിഞ്ഞിരുന്നു.തുറന്നിട്ട ജനാല വഴി ഇരുട്ടിലേക്ക് നോക്കി കിടന്നപ്പോൾ നേരം തെറ്റി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തോന്നാറുള്ളതുപോലെ അകാരണമായ ഒരു ദുഃഖം അവളെ വന്നു പൊതിഞ്ഞു. ഉലയുന്ന വസ്ത്രങ്ങളും, കിലുങ്ങുന്ന വളകളുമായി ധന്യയുടെ അമ്മ മുറിയിലേക്ക് കടന്നു വന്നു.പതിയെ ധന്യയുടെ മുടിയിൽ വിരൽ ഓടിച്ച് അമ്മ പറഞ്ഞു തുടങ്ങി;
എന്തിനാ മോളെ ചീത്ത കുട്ടിയാവണെ?അതുകൊണ്ടല്ലേ അമ്മ…
ചോറ് തരാം എഴുന്നേൾക്ക്.
അവൾ ബെഡിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു; ധന്യമോള് ചീത്ത കുട്ടി ആയോണ്ടല്ല, അറിയാത്തോണ്ടാ. മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവുന്നത് എങ്ങനാന്ന് അറിയാത്തോണ്ടാ…
ധന്യയുടെ അമ്മയ്ക്ക് അവൾക്ക് ഒരു നുള്ള് കൊടുക്കാൻ കൈ തരിച്ചെങ്കിലും പിന്നെ പാവം തോന്നി,
വളരെ അനുനയത്തിൽ അവളെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു; ധന്യ മോളുടെ കഴിഞ്ഞ ഹാപ്പി ബർത്ത് ഡേയ്ക്ക് നമ്മളെല്ലാം കൂടി ഒരമ്പലത്തിൽ പോയില്ലേ? കുന്നിൻ മുകളിലുള്ള.
ധന്യമോൾ കൂട്ടിച്ചേർത്തു.അതെ മിടുക്കി.ആ അമ്പലത്തിലെ ദേവി തന്നതാ,അവിടെ ആൽമരത്തിലെ ചെറിയ ചെറിയ തൊട്ടിൽ കണ്ടില്ലേ…നൊണ നൊണ പറയുവാ.അമ്മ പറഞ്ഞ് തീരും മുൻപേ അവൾ കരച്ചിലോളം എത്തി, ബഹളം കൂട്ടി. അങ്ങനെയൊന്നുമല്ല മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണ. എല്ലാരും നൊണ പറയുവ, നിധിൻ കെയും നൊണ പറയുവാ. അവൻ പറയുവാ, ആണും പെണ്ണും കെട്ടിപ്പിടിച്ചാലാ കുട്ടികളുണ്ടാവണേന്ന്.എന്നിട്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു.പക്ഷെ എനിക്ക് കുട്ടികളുണ്ടായില്ലല്ലോ…
എവിടെ കെടന്ന നാശമാണോയിത്,
ദേഷ്യത്തോടെ ചാടി എഴുന്നേറ്റ അമ്മ അവൾക്കൊരു തള്ള് വെച്ചു കൊടുത്തു.കുട്ടി ബെഡിൽ മറിഞ്ഞു വീണു.പുറത്തേക്ക് പോകുന്ന പോക്കിൽ അമ്മ തിരിഞ്ഞ് നിന്ന് ഒന്നുകൂടി പറഞ്ഞു;
നീ ഇന്നിവിടെ കിടന്നോ, എന്റെ കൂടെ കിടക്കണ്ട.ചീത്ത കുട്ടികൾക്ക് അതാ ശിക്ഷ. അവൾ വിങ്ങി വിങ്ങി കരയാൻ തുടങ്ങി തുടങ്ങി.
ഇല്ല,ധന്യമോള് ചീത്തയല്ല… അവളുടെ നോട്ടം അലമാരയിൽ ഇരിക്കുന്ന സ്വർണ നിറമുള്ള രണ്ട് ചെറിയ ട്രോഫികളിൽ പതിഞ്ഞു. അതിൽ ധന്യ കെ.എന്ന് എഴുതിയിരുന്നു.ചീത്തക്കുട്ടികൾക്കെങ്ങനാ സമ്മാനം കിട്ടുക ?ഇല്ല ഒരിക്കലുമില്ല.
അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങുകയായിരുന്നു.
മോൾ ഉറങ്ങുകയാണോ? വേലക്കാരി അമ്മിണി അമ്മയുടെ ശബ്ദമായിരുന്നു അത്.
കുട്ടിക്ക് ആ ശബ്ദം അപ്രതീക്ഷിതവും, ആശ്വാസമായി തോന്നി.അമ്മിണി അമ്മ പോയില്ലേ?
ഇല്ലല്ലോ
മോള് വാ, ചോറ് വെളമ്പി വെച്ചിരിക്കുന്നു.മറുത്തൊന്നും പറയാതെ,അനുസരണയുളള കുട്ടിയായി അവൾ അമ്മിണി അമ്മയുടെ പിറകെ പോയി,വിളമ്പി വച്ചിരുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി.വയർ നിറഞ്ഞപ്പോൾ കുട്ടിക്ക് അമ്മിണിയമ്മയോട് ആ കാര്യം ചോദിക്കാൻ തോന്നി.സംശയിച്ച് സംശയിച്ച് അവൾ ചോദിച്ചു;
അമ്മിണി അമ്മയ്ക്ക് എങ്ങനാ കുട്ടികളുണ്ടായെ?
വൈകിട്ട് നടന്ന സംഭവങ്ങൾ ഓർമയുള്ളതുകൊണ്ട് അവർ കുട്ടിയോട് ദേഷ്യപ്പെട്ടില്ല. മാത്രമല്ല കുറച്ചു കൂടി സഹാനുഭൂതിയോടെ പെരുമാറി.
അതൊക്കെ മോള് വലുതാവുമ്പോൾ മനസ്സിലാവും. എത്ര വലുതാകുമ്പോ?
മോള് വേഗമൊന്ന് കഴിച്ചേ, ഇതെല്ലാം കഴുകി വെച്ചിട്ട് വേണം ബാക്കയൊള്ളോർക്കൊന്ന് നടുനിവർത്താൻ.രാവിലെ തൊടങ്ങിയ പണിയാ,ചെയ്താലും ചെയ്താലും തീരാത്ത…
അവരുടെ വാക്കുകളിലെ നീരസം മനസ്സിലാക്കി ധന്യ വേറെ ഒന്നും ചോദിച്ചില്ല.ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി.

ലൈറ്റിന്റെ പ്രകാശ വലയത്തിൽ ചുവരിലൂടെ പതിയെ നീങ്ങുന്ന പാറ്റയെ നോക്കി കിടക്കുകയായിരുന്നു ധന്യ.പെട്ടന്ന് മറ്റൊരു തടിയൻ പാറ്റ പറന്നു വന്ന് ആദ്യത്തെ പാറ്റയുടെ മുകളിൽ ഇരിപ്പുറപ്പിച്ചു.ആ പാറ്റ പറന്നു പോവുകയോ,അസ്വസ്ഥത കാട്ടുകയോ ചെയ്തില്ല.രണ്ട് പാറ്റകളും നിശ്ചലമായികുറെ നേരം അങ്ങനെ നിന്നു.അമ്മിണി അമ്മ തറയിൽ ബെഡ്ഷീറ്റ് വിരിച്ച് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അതെന്താ കാട്ടണേ?
ഏത്?
കുട്ടി വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അമ്മിണി അമ്മ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാട്ടാതെ
എപ്പൊഴും വേണ്ടാത്ത കാര്യങ്ങളാ അറിയേണ്ടെ, ചീത്ത കുട്ടികളെ മാതിരി.
കുട്ടി അപരാധബോധത്തോടെ തിരിഞ്ഞു കിടന്നു.മുറിയിൽ ഇരുട്ട് നിറഞ്ഞു.കുട്ടിയോർത്തു,ഇരുട്ടിൽ ഇപ്പൊ എന്താവും പാറ്റകൾ ചെയ്യുക.
അടുത്ത മുറിയിൽ നിന്നും അടക്കിപ്പിടിച്ച് ചിരികളും വളകിലുക്കങ്ങളും അവൾ കേട്ടു. കൂട്ടി വേദനയോടെ ഉറങ്ങി.

പിറ്റേന്ന് രാവിലെ ധന്യയുടെ അമ്മയാണ് അവളെയും വേലക്കാരി അമ്മിണി അമ്മയേയും വിളിച്ചുണർത്തിയത്. അമ്മയുടെ നെറ്റിയിലെ സിന്ദൂരത്തിന് പതിവില്ലാത്ത തിളക്കമുള്ളതുപോലെയും,അമ്മ കൂടുതൽ സുന്ദരിയായതായും ധന്യയ്ക്ക് തോന്നി. ചായ കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു;
എന്തായിരുന്നു ആ തമാശ? തമാശ!
സംശയത്തോടെ അമ്മ ധന്യയെ നോക്കി.
ഇന്നലെ രാത്രി അമ്മയുടെ ചിരി കേട്ടല്ലോ.
അമ്മയുടെ മുഖം കടലാസ് പോലെ വിളറി.
വേലക്കാരി അമർത്തിയ ചിരിയോടെ അടുക്കളയിലേക്ക് പോയി.
അത് നീ വല്ല സ്വപ്നം കണ്ടതാവും. എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തു കടക്കാൻ അവർ ആഗ്രഹിച്ചു.
ധന്യ പിന്നെയും പലരോടും അവളുടെ സംശയങ്ങൾ ചോദിച്ചു.
എന്തിനെന്നറിയാതെ കുട്ടി ശകാരങ്ങളും കുറ്റപ്പെടുത്തലും കേട്ടു.പിന്നെ പിന്നെ അവൾ ഒന്ന് തീരുമാനിച്ചു. ഇനി താൻ ആരോടും സംശയങ്ങൾ ചോദിക്കില്ല. കൂടുതൽ മിണ്ടുകയുമില്ല,തീർച്ച.
അവൾ അങ്ങനെ ആരോടും മിണ്ടാതെയായി. അവളുടെ മാറ്റം കണ്ട് എല്ലാവർക്കും അത്ഭുതമായി.അവർ തമ്മിൽ പറഞ്ഞു.
ഇവൾക്കിതെന്തുപറ്റി ,മൗനവൃതമാണോ?
അവൾ തൻറെ സഹപാഠികളായ നിധിൻ കെയോടും കൂട്ടുകാരി രാജി ആറിനോടു പോലും മിണ്ടാതെയായി.

പതിവുപോലെ ഫൈവ് ബീയിലെ ഗീത മൂത്രപ്പുരയുടെ അടുത്ത് വച്ച് ധന്യയെ കണ്ടുമുട്ടി.കണ്ടപാടെ അവൾ ഓടിവന്നു പറഞ്ഞു തുടങ്ങി;
നീയറിഞ്ഞില്ലെ,
കിരണിന്റെ വീട്ടില് മുറ്റമടിക്കാൻ നിന്ന പെണ്ണിന് അവിടെ പാലു കൊണ്ടുവരണ അണ്ണാച്ചി പ്രേമം കൊടുത്തതെന്ന്.
കുട്ടി ഒന്ന് നിർത്തുമോ, ചീത്ത കുട്ടികൾ മാതിരി.ധന്യ മുഖം തിരിച്ചു നടന്നു പോയി.ഗീത മൂത്രപ്പുരയുടെ വാട പോലും മറന്ന് വാ തുറന്ന് നിന്നുപോയി.
ധന്യയുടെ മാറ്റം ഗീതയെ മാത്രമല്ല, അവളുടെ അമ്മയേയും അത്ഭുതപ്പെടുത്തി.

ധന്യയുടെ ക്ലാസ്സിലേക്ക് പുതിയ ഒരു സാറ് വന്നു.അത്
വലിയ പരീക്ഷ അടുപ്പിച്ചായിരുന്നു.സാറ് പ്രത്യേകിച്ച് വിഷയങ്ങളൊന്നും പഠിപ്പിച്ചില്ലെങ്കിലും പരീക്ഷയിൽ ജയിക്കണമെന്നും എന്ത് കാര്യങ്ങൾ വേണമെങ്കിലും തന്നോട് ചോദിക്കുവാനും കുട്ടികളോട് ആവശ്യപ്പെട്ടു.ചോദിക്കുവാൻ ബുദ്ധിമുട്ടുള്ളവർ പേപ്പറിൽ എഴുതി തന്നാലും മതി എന്ന് അറിയിച്ചപ്പോൾ ചിലർ ചിലതെല്ലാം ചോദിച്ചു.
സുരേഷ് എന്ന കുട്ടി എഴുതിയത്, സ്വന്തമായി റോക്കറ്റ് ഉണ്ടാക്കാൻ എത്ര ക്യാഷ് വേണ്ടിവരുമെന്നാണ്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഏതോ ഒരു കുട്ടി എഴുതി ചോദിച്ചത്,
പെൺകുട്ട്യോളും പെൺകുട്ട്യോളും തമ്മിൽ കല്യാണം കഴിച്ചാൽ കൊഴപ്പമുണ്ടോ എന്നാണ്.
ആ ചോദ്യം ക്ലാസ്സിലാകെ ചിരി പടർത്തി.

പക്ഷെ ധന്യ ഒന്നും ചോദിക്കുകയുണ്ടായില്ല. അവൾ ഇപ്പോൾ ചീത്ത കുട്ടി അല്ലല്ലോ.
എങ്കിലും തനിച്ചിരിക്കുമ്പോൾ ഒരു പ്രയാസം,ആരോടും പങ്കുവയ്ക്കാനാകാത്ത ഒരു വിഷമം അവളുടെ ഉള്ളിൽ ഒഴിഞ്ഞു കിടന്നു.ചിലപ്പോൾ അവൾക്ക് പോലും അതിൻറെ കാരണം അറിയില്ലായിരുന്നു.
അഭിച്ചേട്ടനെ വീണ്ടും കാണുന്നതുവരെ…

അതൊരു വേനലവധിക്കാലമായിരുന്നു.
ധന്യ അഭിച്ചേട്ടന്റെ വീട്ടിലെ ബാൽക്കണിയിൽ ഇരുന്ന് പാവക്കുട്ടിയുടെ മുടി ചീകി കളിക്കുകയായിരുന്നു.പുറത്ത് വെയിൽ തിളച്ചു കിടന്നു.പിറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടാണ് ധന്യ തിരിഞ്ഞു നോക്കിയത്.പിറകിൽ അഭിച്ചേട്ടൻ!മനോഹരമായി ചിരിക്കുന്ന അഭിച്ചേട്ടൻ.
അവൾ വിളിച്ചു ചോദിച്ചു;
അഭിച്ചേട്ടാ എന്റെയീ പാവക്കുട്ടിയെ ഒന്ന് സ്കൂളിൽ കൊണ്ടുപോകുമോ?ഇവൾ ആനമടിച്ചിയാ.
അഭി അപ്പോഴും ചിരിക്കുക മാത്രം ചെയ്തു.
അവൾ വീണ്ടും പാവക്കുട്ടിയുടെ മുടി ശരിയാക്കാൻ തുടങ്ങി.പിൻ കഴുത്തിൽ ചൂടുള്ള കാറ്റ് തട്ടിയപ്പോഴാണ് അഭിച്ചേട്ടൻ തന്റെ വളരെ അടുത്തായി വന്നിരുന്നത് അവളറിഞ്ഞത്.അവൻ കുറച്ചു കൂടി കുട്ടിയുടെ അടുത്തേക്ക് ചേർന്നിരുന്നു.ധന്യയ്ക്ക് അസ്വസ്ഥത ഒന്നും തോന്നിയില്ല അഭി അവളുടെ കാതിൽ,അവർക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ ഒരു കാര്യം ചോദിച്ചു.
കാണാതായ തൻറെ പാവക്കുട്ടിയെ അപ്രതീക്ഷിതമായി സ്റ്റോറുമിലോ,കട്ടിലിന് താഴയോ മറ്റോ കാണുമ്പോൾ,അവൾക്ക് ഉണ്ടാകുന്ന തരം ഒരു തിളക്കം, ധന്യയുടെ ചെറിയ കണ്ണുകളിൽ ആളിക്കത്തി.

-കെ.സന്തോഷ്

cheettakkutti-pic
Continue Reading

Trending