Connect with us

കവിത

നാമിരുവരും ഒരേ നഗരത്തിൽ തന്നെയുണ്ട്

Published

on

സിവിക് ചന്ദ്രൻ

….എന്നിട്ടും തമ്മിൽ കാണുന്നേയില്ല . കണ്ണിൽ പെട്ടാലും കണ്ടെന്ന് നടിക്കുന്നതുമില്ല .

ഏറെക്കാലമായി
പരസ്പരം ഒന്നുമറിയില്ല നമുക്ക് ,

അറി യിക്കാനുമില്ല ഒന്നുമൊന്നും .. എന്നാലും ഇതേ നഗരത്തിലെ ഒരാപ്പീസിൽ ജോലി ചെയ്യുകയാണ് നീയെന്നറിയാം .

സിംഗിൾ മദ റെന്നും വാടക വീട്ടിലെന്നും … ഹൈസ്കൂൾ പ്രായത്തിലൊരു
മോളുമുണ്ട് നിനക്ക് .

വിധി മറിച്ചായിരുന്നെങ്കിൽ
നമുക്ക് ജനിക്കേണ്ടിയിരുന്നവൾ …

ഞാനും ഇതേ നഗരത്തിൽ തന്നെയുണ്ടല്ലോ .നിനക്കറിയാം

എൻ്റെ വിലാസവും
ഫോൺ നമ്പർ പോലും

ഞാനുമൊറ്റക്ക് തന്നെ .
അതേ പഴയ വീട്ടിൽ ഒറ്റക്കലം പുഴുങ്ങിത്തിന്നിങ്ങനെ .

പല രാത്രികളിലും നാം മഴ കണ്ടും കൊണ്ടും ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടന്നിട്ടുള്ള അതേ മുറിയിൽ തന്നെ … നീയും മോളുo
കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോളാഗ്രഹിക്കാറുണ്ട്.

ഞാനത് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും . നിനക്കുമറിയാമത് .

ഒന്ന് വിളിച്ചാലെന്താണെന്ന് നീയുo പരിഭവിക്കുന്നുണ്ടാവും

വിളിച്ചാലും നീ വരുന്നുണ്ടാവില്ല എന്നറിയാമെന്നതിനാൽ തുനിഞ്ഞില്ലിതുവരെ എന്നു മാത്രം …..

എപ്പോഴാണ് നാം പിരിഞ്ഞത്…
എന്തിനാണ് പിരിഞ്ഞത് ?നാമിരുവർക്കുമറിയില്ല .

പിന്നെ അതാരുടെ നിശ്ചയമായിരുന്നു ? അതുമറിയില്ലല്ലൊ നമുക്ക് ..
എന്നിട്ടും ഞാൻ മരിച്ചാൽ

( ആരാരേയും അറിയിക്കാതെ ,ഒരു സൂചന പോലും കൊടുക്കാതെയാവും അത് സംഭവിക്കുക)

ആദ്യമോടിയെത്തുക നീയാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത് ?

എൻ്റെ ചിതക്ക് തീ കൊളുത്തുന്നത്
നിൻ്റെ ( നമ്മുടെ ) മകളുമാവും ,

അതുറപ്പ്. എന്നിട്ടും ..

ഒരേ നഗരത്തിലെ അപ്പുറത്തേയും ഇപ്പുറത്തേയും തെരുവുകളിൽ ഉണ്ടായിരുന്നിട്ടും നാം ഒറ്റക്കൊറ്റക്ക്… ഇങ്ങനെ ,ഇങ്ങനെ ….

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending