Connect with us

കവിത

വെളിച്ചപ്പാട് മുത്തശ്ശൻ

Published

on

സുജ എം ആർ

നെടുമ്പാതയോരത്തെ
ചരൽപ്പറമ്പിൽ
രാക്കാലമഞ്ഞേറ്റും,
നട്ടുച്ച വെയിലേറ്റും,
പിന്നെ
തോരാമഴയേറ്റും,
കിളിപ്പേച്ചുകൾ കേട്ടും,
യക്ഷിപ്പാലച്ചോട്ടിലെ
കൽവിളക്കിൻ
പടിമേൽ
ഒരു കാലും
മടക്കിവെച്ച്,
മറുകാലിലെ
ചിലമ്പും കിലുക്കി,
തെച്ചിപ്പൂ തോൽക്കണ
ഇടംകയ്യോണ്ട്
തുമ്പിക്കൈ വണ്ണള്ള
ഇടത്തെ തുടമേൽ
താളോം പിടിച്ച്,
അരുകിലിരിക്കണ
പാനിയിലെ
കള്ളിനോട്
കണ്ണുമിറുക്കി,
മുള്ളുമുരിക്കിൻകാട്
പൂത്തിറങ്ങിയ പോലെ
ആകെ ചുവന്നവൾ
ഭദ്രകാളി !!!

ഭൂതത്താൻ
ചിറയിൽ,
കണ്ണ് കലങ്ങോളം
മുങ്ങി നീർന്ന്,
ചോന്നതും
കെട്ടിച്ചിറ്റി,
ഭസ്മവും
മഞ്ഞളും
സിന്ദൂരോം
മതിയോളം
വാരിപ്പൂശി,
അരമണിയും
ചിലപ്പിച്ച്,
അരിമണിയും
വാരിയെറിഞ്ഞ്,
അലറിപ്പൂ
മാലയുമിട്ട്,
കലികൊണ്ട്
കലികൊണ്ട്,
വാളും തിളക്കി,
നരച്ച ജഡയും കോതി നീർത്തി,
“ൻ്റെ ദേവ്യേ” ന്ന് കിണഞ്ഞ്
വെളിച്ചപ്പാട് മുത്തശ്ശൻ..

illustration saajo panayamkod

“നീയാ ആലിൻ ചോട്ടിൽ പോയിരിക്ക് ശവിയേ, ഞാനിതൊന്നൊരു തീരുമാനമാക്കട്ടെ”
ന്ന് കള്ളിനെ പ്രേമിച്ചവൾ ഭദ്രകാളി !!!

“ഇബ്ടെ വാടീ,
നിന്നെ ഞാനൊന്ന് നല്ലോണം കാണട്ടെ”ന്ന് ആവോളം കിന്നരിച്ച്
വെളിച്ചപ്പാട് മുത്തശ്ശൻ..

“നീയാ വടക്കേലെ ശാരദേനെ പോയോക്ക് ശവിയേ”
ന്ന് ചൊടിച്ചവൾ ഭദ്രകാളി !!!

“വടക്കേലെ ശാരദേനെ പാളി നോക്കി വെളിച്ചപ്പാട് മുത്തശ്ശൻ.
നഖം കടിച്ച് നാണിച്ച് വടക്കേലെ ശാരദ,

“ന്താ? അനുകൂലം!! ല്ലെ ശവിയേ?” ന്ന് പൊട്ടിച്ചിരിച്ചവൾ ഭദ്രകാളി !!!

“പാവങ്ങളെ കളിയാക്കാണ്ട് ബ്ടെ വാടീ പൊലാട്ച്ചീ” ന്ന് ചീറിക്കൊണ്ട്
വെളിച്ചപ്പാട് മുത്തശ്ശൻ.

“നീയാ ചെറേടെ ചാലൊക്കെയൊന്ന് ചാടി വായോ ‘കണ്ടു’വേ” ന്ന്
കള്ള് നുണഞ്ഞവൾ ഭദ്രകാളി!!!

ചിറച്ചാലും ചാടി
തുള്ളിയാർത്ത്
“വാട്യേ, പൊലാടിച്ച്യേ,
മ്മക്ക് ന്ന് വ്ടെ കൂടാ”
ന്ന് ചീറിയാർത്ത്
വെളിച്ചപ്പാട് മുത്തശ്ശൻ,

കാറ്റിൻചോല മദിച്ചാടും പോലെ,
കാട്ടാറ് ചുഴികുത്തും പോലെ,
നിലാവത്ത്, തെങ്ങിൻകുരലറ്റം
കടലിൻ തിരതല്ലും പോലെ,
ൻ്റെ മുത്തശ്ശൻ്റെ കയ്യും പിടിച്ച്,
ചുവന്നു പൂത്ത
നാഭിച്ചുഴിയോളം
അരമണിയും കിലുക്കി,
കണ്ണോണ്ടുടവാളും ചുഴറ്റി,
പന്തക്കാലിലെ
കുരുത്തോലേം പറിച്ച്,
പൂക്കിലേം തുള്ളിച്ച്,
”ഹീയ്യോ ഹീയ്യോ” ന്ന്
മതിയാവാേളം
മദിച്ചലറിവിളിച്ചാടിത്തിമിർത്തവൾ ഭദ്രകാളി !!!

തീവെട്ടി വെളിച്ചത്തില്
കരക്കാരെയൊന്നുഴിഞ്ഞ് നോക്കി,
“ൻ്റെ മക്കളേ”ന്ന് നെറഞ്ഞ് ചിരിച്ച്
ഉള്ളഴിഞ്ഞനുഗ്രഹോം വാരിക്കോരിക്കൊടുത്ത്,
തെച്ചിപ്പൂക്കളോം കയ്യേറ്റ്,
താമരക്കളോം, പീഠോം നെറഞ്ഞ്
തെളിവെളക്കിൻ്റെ നാളോം നെറഞ്ഞ്
പറനിറയെ പൊന്നായ്, പണമായ്
പുന്നെല്ലായ് കുമിഞ്ഞ്
അറയും നിരയും
നെറഞ്ഞ് നെറഞ്ഞവൾ ഭദ്രകാളി!!!

ന്നാലും ൻ്റെ മുത്തശ്ശാേ…
ദൊക്കെ കാണാണ്ടറിയാണ്ട്
ഞാനന്നൊക്കെ
ഏത് വിത്ത്കോശത്തിൻ്റെ ഉള്ളില് കെടന്നൊറങ്ങായിരുന്നു?

littnow

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ ,ചേർക്കുക.

littnowmagazine@gmail.com

Continue Reading
2 Comments

2 Comments

  1. Ranjith .k

    January 27, 2022 at 6:05 am

    ഗോത്രത്തെ ചികഞ്ഞെടുക്കുന്ന ഭാഷയും ബിംബവും പുതു തലങ്ങളിലേക്ക് വഴി വെട്ടിയെടുക്കാനുള്ള ത്വരയുണ്ട് .

  2. DR. B. V. BABY

    February 12, 2022 at 1:58 am

    ഭൂത കാലത്തിന്റെ നഷ്ടവസന്തം ചാലിച്ച വരികൾ

You must be logged in to post a comment Login

Leave a Reply

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending