കവിത
വെളിച്ചപ്പാട് മുത്തശ്ശൻ

സുജ എം ആർ
നെടുമ്പാതയോരത്തെ
ചരൽപ്പറമ്പിൽ
രാക്കാലമഞ്ഞേറ്റും,
നട്ടുച്ച വെയിലേറ്റും,
പിന്നെ
തോരാമഴയേറ്റും,
കിളിപ്പേച്ചുകൾ കേട്ടും,
യക്ഷിപ്പാലച്ചോട്ടിലെ
കൽവിളക്കിൻ
പടിമേൽ
ഒരു കാലും
മടക്കിവെച്ച്,
മറുകാലിലെ
ചിലമ്പും കിലുക്കി,
തെച്ചിപ്പൂ തോൽക്കണ
ഇടംകയ്യോണ്ട്
തുമ്പിക്കൈ വണ്ണള്ള
ഇടത്തെ തുടമേൽ
താളോം പിടിച്ച്,
അരുകിലിരിക്കണ
പാനിയിലെ
കള്ളിനോട്
കണ്ണുമിറുക്കി,
മുള്ളുമുരിക്കിൻകാട്
പൂത്തിറങ്ങിയ പോലെ
ആകെ ചുവന്നവൾ
ഭദ്രകാളി !!!
ഭൂതത്താൻ
ചിറയിൽ,
കണ്ണ് കലങ്ങോളം
മുങ്ങി നീർന്ന്,
ചോന്നതും
കെട്ടിച്ചിറ്റി,
ഭസ്മവും
മഞ്ഞളും
സിന്ദൂരോം
മതിയോളം
വാരിപ്പൂശി,
അരമണിയും
ചിലപ്പിച്ച്,
അരിമണിയും
വാരിയെറിഞ്ഞ്,
അലറിപ്പൂ
മാലയുമിട്ട്,
കലികൊണ്ട്
കലികൊണ്ട്,
വാളും തിളക്കി,
നരച്ച ജഡയും കോതി നീർത്തി,
“ൻ്റെ ദേവ്യേ” ന്ന് കിണഞ്ഞ്
വെളിച്ചപ്പാട് മുത്തശ്ശൻ..

“നീയാ ആലിൻ ചോട്ടിൽ പോയിരിക്ക് ശവിയേ, ഞാനിതൊന്നൊരു തീരുമാനമാക്കട്ടെ”
ന്ന് കള്ളിനെ പ്രേമിച്ചവൾ ഭദ്രകാളി !!!
“ഇബ്ടെ വാടീ,
നിന്നെ ഞാനൊന്ന് നല്ലോണം കാണട്ടെ”ന്ന് ആവോളം കിന്നരിച്ച്
വെളിച്ചപ്പാട് മുത്തശ്ശൻ..
“നീയാ വടക്കേലെ ശാരദേനെ പോയോക്ക് ശവിയേ”
ന്ന് ചൊടിച്ചവൾ ഭദ്രകാളി !!!
“വടക്കേലെ ശാരദേനെ പാളി നോക്കി വെളിച്ചപ്പാട് മുത്തശ്ശൻ.
നഖം കടിച്ച് നാണിച്ച് വടക്കേലെ ശാരദ,
“ന്താ? അനുകൂലം!! ല്ലെ ശവിയേ?” ന്ന് പൊട്ടിച്ചിരിച്ചവൾ ഭദ്രകാളി !!!
“പാവങ്ങളെ കളിയാക്കാണ്ട് ബ്ടെ വാടീ പൊലാട്ച്ചീ” ന്ന് ചീറിക്കൊണ്ട്
വെളിച്ചപ്പാട് മുത്തശ്ശൻ.
“നീയാ ചെറേടെ ചാലൊക്കെയൊന്ന് ചാടി വായോ ‘കണ്ടു’വേ” ന്ന്
കള്ള് നുണഞ്ഞവൾ ഭദ്രകാളി!!!
ചിറച്ചാലും ചാടി
തുള്ളിയാർത്ത്
“വാട്യേ, പൊലാടിച്ച്യേ,
മ്മക്ക് ന്ന് വ്ടെ കൂടാ”
ന്ന് ചീറിയാർത്ത്
വെളിച്ചപ്പാട് മുത്തശ്ശൻ,
കാറ്റിൻചോല മദിച്ചാടും പോലെ,
കാട്ടാറ് ചുഴികുത്തും പോലെ,
നിലാവത്ത്, തെങ്ങിൻകുരലറ്റം
കടലിൻ തിരതല്ലും പോലെ,
ൻ്റെ മുത്തശ്ശൻ്റെ കയ്യും പിടിച്ച്,
ചുവന്നു പൂത്ത
നാഭിച്ചുഴിയോളം
അരമണിയും കിലുക്കി,
കണ്ണോണ്ടുടവാളും ചുഴറ്റി,
പന്തക്കാലിലെ
കുരുത്തോലേം പറിച്ച്,
പൂക്കിലേം തുള്ളിച്ച്,
”ഹീയ്യോ ഹീയ്യോ” ന്ന്
മതിയാവാേളം
മദിച്ചലറിവിളിച്ചാടിത്തിമിർത്തവൾ ഭദ്രകാളി !!!
തീവെട്ടി വെളിച്ചത്തില്
കരക്കാരെയൊന്നുഴിഞ്ഞ് നോക്കി,
“ൻ്റെ മക്കളേ”ന്ന് നെറഞ്ഞ് ചിരിച്ച്
ഉള്ളഴിഞ്ഞനുഗ്രഹോം വാരിക്കോരിക്കൊടുത്ത്,
തെച്ചിപ്പൂക്കളോം കയ്യേറ്റ്,
താമരക്കളോം, പീഠോം നെറഞ്ഞ്
തെളിവെളക്കിൻ്റെ നാളോം നെറഞ്ഞ്
പറനിറയെ പൊന്നായ്, പണമായ്
പുന്നെല്ലായ് കുമിഞ്ഞ്
അറയും നിരയും
നെറഞ്ഞ് നെറഞ്ഞവൾ ഭദ്രകാളി!!!
ന്നാലും ൻ്റെ മുത്തശ്ശാേ…
ദൊക്കെ കാണാണ്ടറിയാണ്ട്
ഞാനന്നൊക്കെ
ഏത് വിത്ത്കോശത്തിൻ്റെ ഉള്ളില് കെടന്നൊറങ്ങായിരുന്നു?
littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ ,ചേർക്കുക.
littnowmagazine@gmail.com
കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
കവിത
വൈസറിക്കാത്ത പെണ്ണ്

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.
ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.
ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .
വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.
മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.
എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.
വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.
പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .
ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com
കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം10 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സാഹിത്യം8 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
Ranjith .k
January 27, 2022 at 6:05 am
ഗോത്രത്തെ ചികഞ്ഞെടുക്കുന്ന ഭാഷയും ബിംബവും പുതു തലങ്ങളിലേക്ക് വഴി വെട്ടിയെടുക്കാനുള്ള ത്വരയുണ്ട് .
DR. B. V. BABY
February 12, 2022 at 1:58 am
ഭൂത കാലത്തിന്റെ നഷ്ടവസന്തം ചാലിച്ച വരികൾ