കവിത
മൂന്ന് തുള്ളികള്‍

രാജന്‍ സി എച്ച്
മഞ്ഞുതുള്ളി
മഞ്ഞുതുള്ളി
മതിയെനി_
ക്കെന്നു ഞാന്‍.
കൊണ്ടുപോകു_
മതിന്‍ തണു_
പ്പെന്നു നീ.
സമ്മതം മൂളി
നമ്മള്‍ പരസ്പരം
രണ്ടു കൈവഴി_
യായന്നു ജീവിതം.
കണ്ടുമുട്ടിയ_
തിപ്പോഴാണിങ്ങനെ:
കൊണ്ടുപോയ
തണുപ്പില്‍ നീ
നിശ്ശബ്ദ_
മുണ്മയായി
ശയിക്കുന്നേകാന്തമായ്.
കാണുമെന്‍ കണ്ണില്‍
അത്രയും ഗൂഢമായ്_
ക്കാത്തുവെച്ചതാം
മഞ്ഞുനീര്‍ത്തുള്ളിയോ?
ഹേമന്തക്കുളിര്‍
മഞ്ഞു വീഴുമെ_
ന്നോര്‍ത്തിരിക്കുമ്പോഴേ
പെയ്തിറങ്ങീ
മഴയുടെ വൈഖരി.
വൃശ്ചികത്തി_
ന്നിലത്തുമ്പിലത്രയും
വിസ്മയാധീന_
മില്ല ശൈത്യക്കുളിര്‍.
കൂട്ടിയിട്ടു
കരീലകള്‍ കത്തിച്ച
കൂട്ടുവിട്ടു
തൊടിയില്‍പ്പുകച്ചുരുള്‍.
എത്രയാകിലും
കാലമച്ചാണിയ,_
റ്റെത്തിടാതായ്
ഋതുരാഗരാവുകള്‍.
ഒരിറ്റ്
വലിയ തുള്ളികള്‍ക്ക്
ഇലത്തുമ്പിലിരുന്നാടാന്‍
പ്രയാസമാണ്.
അവയെളുപ്പം
മണ്ണിലുതിര്‍ന്നലിയും.
എന്നാലെനിക്കാവുമോ
ഒരിറ്റു മിഴിനീര്‍ക്കണത്തിന്
നിന്‍റെ മിഴിപ്പീലിയില്‍?

littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്നമ്പർ, ഫോട്ടോ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പ്രസിദ്ധീകരിക്കുന്നവയിൽ കമൻ്റുകൾ എഴുതുക. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞങ്ങൾ വലിയവില കല്പിക്കുന്നുണ്ട്.
littnowmagazine@gmail.com
കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
കവിത
വൈസറിക്കാത്ത പെണ്ണ്

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.
ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.
ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .
വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.
മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.
എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.
വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.
പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .
ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com
കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം10 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സിനിമ9 months ago
“ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു”
SANIL NADUVATH
January 31, 2022 at 3:01 am
👌