കവിത
മരായണം

മാധവൻ പുറച്ചേരി
പുലർച്ചയിൽ
വായിച്ചുതുടങ്ങുകയാണ് കിളികൾ .
കൂടൊരുക്കാനിടം തന്ന
കനിവിനെക്കുറിച്ച്.
നിറഞ്ഞ ഭക്തിയാൽ
തൊഴുതുകേൾക്കുകയാണ്
ഒരോയിലകളും
ആനന്ദലബ്ധിയിൽ.
വേരുകളുടെ ധ്യാനത്തെ
പാടി നിറയ്ക്കുകയാണ്
ഒരോ നിമിഷവും
മരമാനന്ദത്താൽ.
മണ്ണേ… വിണ്ണേയെന്ന്,
ആ മരം ഈ മരമെന്നപോൽ
വേരുകളുരുവിടുന്നുണ്ട്,
വല്മീകത്തിൽ നിന്ന്.
ഋതുഭേദമറിയാതെ,
നിത്യപാരായണത്തിലാണ്.
വേരുതൊട്ടിലവരെ…,
പല രാമായണങ്ങൾ….
കൺമുന്നിൽ നിന്ന്,
കാണാമറയത്ത് നിന്ന്,
സുഗേയകാവ്യം….
ബധിരരാണു നാം….

മാഞ്ഞിരം
കാഞ്ഞിരം പറഞ്ഞ കഥ
പണ്ട്… വളരെ പണ്ട്,
നമ്മെപ്പോലെ മനുഷ്യരും
നഗ്നരായിരുന്നു….
പരസ്പരം സംസാരിക്കും
ചിരിയും കരച്ചിലും
കൈമാറും.
കാറ്റ് മുളിയ പാട്ടിൽ,
മടിത്തട്ടിലുറങ്ങും.
മഴയും വെയിലുമുടുത്ത്,
കെട്ടിപ്പുണർന്ന് നടക്കും….
പതുക്കെ… പതുക്കെ…
അതിരിട്ട്,
വേറൊരു ശബ്ദത്തിൽ,
സംസാരിച്ചു തുടങ്ങി.
നമുക്കവരുടെ ഭാഷ അറിയാമെങ്കിലും
മിണ്ടാട്ടമില്ലാത്തവരായി…
ഒരിക്കൽ,
സ്നേഹം വഴിഞ്ഞൊഴുകുന്ന
കണ്ണൂകളുമായി
രണ്ടു കുട്ടികൾ….
ശ്രുതിമധുരമായി,
കഥപാടി കേൾപ്പിച്ചു…
ഒടുവിൽ,
അശരണയായി,
നിലവിളിക്കുന്ന ഒരിര,
ഉഴവുചാലിൽ നിന്നെന്നെപ്പോലെ …
കഥയിൽ നിന്നിറങ്ങിവന്നു.
നിലയില്ലാത്ത കരച്ചിലിൽ
അകമാകെ നിറഞ്ഞു.
മകളേയെന്ന വിതുമ്പൽ,
വേരുതൊട്ടിലവരെ പരന്നു.
അന്നുമുതലാണ്,
മധുരിച്ചിരുന്ന മാഞ്ഞിരം,
കൊടും കയ്പുചുരത്തി
കാഞ്ഞിരമായത്.
വിത്തിലേക്കിറങ്ങിയ വേദന
കാലാന്തരത്തിൽ
അനശ്വരമായ നാമവുമായി….
ദമിതം
ഉണ്ടായിരുന്നില്ല
വാല്മീകി ശർമ്മ,
വാല്മീകി വാര്യർ
വാല്മീകി നായർ…!
ഉണ്ടായിരുന്നു…
കാട്ടുതേൻ കിനിയും
പ്രണയക്കരിമ്പ്…
മൂക്കും മുലയും
മുറിഞ്ഞ കാട്ടാറ്….
തപംചെയ്ത ശൂദ്രന്റെ ,
ഉടലറ്റ തലകൾ,
ചിറകറ്റ മലകൾ,
‘ജടയറ്റ’ കാവ്…!
കുന്നു കയറിയിറങ്ങിവരുന്ന,
കണ്ണുകലങ്ങും കഥകളുണ്ടെത്ര…
മര സംവാദം
ഒരോരോ മരത്തിലും
ഒരോരോ കഥയുണ്ട്
കാറ്റിലൂടവയെങ്ങും
പടർന്നു പല കുറി.
ജാനകീനാമം നിത്യം
ജപിക്കും കിളികളും
രാമരാമേതിയെന്നു
തപിക്കും കപികളും
കഥ കേട്ടിരുന്നിടും
വാല്മീകിമഹാമുനി
മധുരം വിളമ്പിടും
ഫലമൂലത്താൽ ഞങ്ങൾ.
കരയുന്നുണ്ടാവുമാ –
ക്കണ്ണുകൾ പലപ്പോഴും
തിളങ്ങും ചില നേരം
അൽഭുതസ്നേഹാദരാൽ
പല രാമൻമാർ വന്നു
പോകുമാ കഥകളിൽ
സീതമാർ നിറകണ്ണാൽ
നിറഞ്ഞു കാട്ടിന്നകം.
ചില മൂവന്തിക്കു നാം
ചിന്തയിൽ മുഴുകുമ്പോൾ
പാട്ടുമായി വന്നിട്ടുണ്ടീ
വാല്മീകിമഹാകവി.
കണ്ണീരാൽ നിറഞ്ഞവർ
കവിയാകുന്നുണ്ടാവാം
കണ്ടതാണീ സത്യത്തെ
നമ്മളെത്രയോ വട്ടം.
വയസ്സനരയാൽ നോക്കൂ!
നമ്മുടെ മഹാകവി
എത്രയോ കവികളെ
നിത്യവും കൂടെക്കൂട്ടി..
ചെറുമുരിക്കൊന്നിതാ
പുതുകാവ്യത്താൽ പൂത്തു
കേട്ടുനിൽക്കുന്നു ചുറ്റും
പലജാതി ജന്തുക്കൾ..
പറയാൻ നൂറായിരം
കഥകൾ തിടുക്കത്തിൽ
പല പൂവുകളായി
വിരിഞ്ഞു മരായണം
പല കൂട്ടുകാരിന്നു
കാണുവാനില്ലാതായി
അവരോടൊപ്പമെത്ര
കഥകൾ കൊഴിഞ്ഞു പോയ്
ഒരോരോ മരത്തിനും
പറയാനുണ്ടായിരം
കഥകൾ പിന്നീടവ ,
കവികൾ പാടീടുന്നു.
ഭൂമിദേവിയിലേക്കു
മറഞ്ഞ മരങ്ങളേ…
പേരിട്ടു വിളിക്കുവാൻ
പോലുമേയറിയാതെ
കഥയായി മറഞ്ഞല്ലോ,
ഓരോരോ മരങ്ങളും
പതുക്കെ സമാപിക്കു –
മാരണ്യകാണ്ഡം ക്രമാൽ.
മൃതസഞ്ജീവനി
മടിയനായിട്ടല്ല,
മലകളൊന്നും ചുമന്നത്.
സമസ്ത ദാസ്യത്താൽ,
ഭാരമറിഞ്ഞിട്ടേയില്ല
മുതുകിലമൃതുണ്ടായിട്ടും
തിരിച്ചറിഞ്ഞതു പോലുമില്ല…
ഭക്തിയാൽ സ്വയം നഷ്ടപ്പെട്ട്,
കുരങ്ങായി നടിക്കേണ്ടി വന്ന ,
മനുഷ്യരായിരുന്നു അവരെല്ലാം….
ഉത്തരമരായണം
കിളികൾ നിത്യം കേൾക്കുന്നു
മരായണ പരമ്പര
കിളിപ്പാട്ടിലൂടക്കഥ
കേട്ടുണരുന്നു ഭൂമിയും
ഓരോ വിത്തിലുമുണർന്നും
തളിർപ്പിൽ തിരി നീട്ടിയും
പന്തലിച്ചു പടർന്നീടും
ഗാഥകൾ ചെറുവള്ളികൾ
ചെന്നുചേരുന്നിടത്തെല്ലാം
പൊട്ടിപ്പൊട്ടി മുളക്കുക
കഥ കേൾക്കാൻ, പറഞ്ഞീടാൻ
ലവനും കുശനും വരും…
വന്നിരിക്കും വാല്മീകിമാർ
മണ്ണേ നമ്പിയ മാനുഷർ
ഫലമൂലാദികൾ നൽകി
കഥയാൽ സൽക്കരിക്കുക.
ഫലശ്രുതി
പൂവും പുല്ലും
കിളിയും മരവും
ഒരോരോകഥകളായി,
കവിതകളായി,
കൺമുന്നിൽ വിരിഞ്ഞു നിൽപ്പുണ്ട്.
കാണാവുന്നവ,
കേൾക്കാവുന്നവ,
കണ്ടറിയാത്തവ ,
കൊണ്ടറിയുന്നവ…
യാത്രക്കാരേ….. യാത്രക്കാരേ..
ഇഷ്ടമുള്ളതെടുത്തോളൂ.
(ജടയറ്റ കാവ് വയനാട്ടിലുള്ള പുല്പള്ളിക്കടുത്തുള്ള കാവ്.
സീതാദേവി ഭൂമിക്കടിയിലേക്ക് മറഞ്ഞ ഇടമെന്ന് വിശ്വസിക്കുന്ന സ്ഥലം.)
littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
കവിത
പ്രതിരാമായണം

രാജന് സി എച്ച്
1
ഊർമ്മിള
പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.
2
രാവണായനം
പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്റെ രാവണാ,
നിന്റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?
3
രാമായണവായന
അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!
4
മായാസീത
മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.
5
വരച്ചവര
ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
കവിത
മുൾവിചാരം

ഉദയ പയ്യന്നൂര്
വീടുവരച്ചു തീർത്തൊരുവൾ
മുടിവാരിക്കെട്ടി
മുറ്റമടിക്കാൻ പോയി.
ഉച്ചയ്ക്ക് കൂട്ടാൻവച്ചു കഴിച്ച
മത്തിമുള്ളൊന്ന്
കാക്കകൊത്തി
നടുമുറ്റത്തിട്ടിട്ടുണ്ട്.
മത്തിവെട്ടുമ്പോൾ
ചത്ത മീനിന്റെ
തുറിച്ച കണ്ണു നോക്കി
ഒത്തിരിനേരമിരുന്നതാണ്.
നിലാവുള്ള രാത്രിയില്
ചന്ദ്രനും ചിലപ്പോളങ്ങനെയാണ്
പറയാനൊത്തിരി കരുതിവച്ച്
ഒന്നും പറയാതെ
നോക്കി നിൽക്കും.
മാറ്റമില്ലാതെ തുടരുന്ന
ഗതികെട്ട കുത്തിയിരിപ്പ് മടുത്ത്
കണ്ണുതുറന്നു സ്വപ്നം കാണുകയാവണം.
പറമ്പിലെ മൂലയില്
അടിച്ചു കൂട്ടിയ
പേരയിലകൾക്കൊപ്പം
മത്തിമുള്ളും എരിഞ്ഞമർന്നു.
അടുപ്പത്തു വച്ച അരി
വെന്തിരിക്കുമെന്ന്
വേവലാതിപ്പെട്ടു
തിടുക്കത്തിലോടി.
വേവ് കൂടിയാലും
കുറഞ്ഞാലും
രുചിയില്ലാതാവുന്ന
ജീവിതങ്ങള്.
ചിതയണച്ചിട്ടും
ബാക്കിയായൊരു
ഉശിരൻ മുള്ള്
ഉള്ളംകാലിലാഴ്ന്നപ്പോഴാണ്
വരച്ചു വച്ച വീടിന്
വാതിലില്ലെന്നോർത്തത്.
പതിവു തെറ്റിച്ച്
തുറന്നിട്ടൊരു വാതിലും
ജനാലയും
വരച്ചു ചേർത്തു.
മുറ്റത്തൊരു മത്തിമുള്ളും
മരക്കൊമ്പിലൊരു കാക്കയും
കാക്കയ്ക്ക്
തിളക്കമുള്ള കണ്ണുകളും.

littnowmagazine@gmail.com
കവിത
അവസരവാദ കാഴ്ച്ചകൾ

സതീഷ് കളത്തിൽ
മലയാളിയുടെ ലിംഗസമത്വം;
‘മണ്ണാൻ മജിസ്ട്രേറ്റായാലും’
മലർക്കുട ചൂടേണ്ടതില്ലെന്നു
മനസാ ധരിച്ച്; വെളുക്കെ ചിരിയ്ക്കും
മലയാളിക്കുംവേണം ലിംഗസമത്വം…!
മുലമാറാപ്പ്:
മറയില്ലാത്ത അടിയാത്തികളുടെ
മുഴുത്ത മാറിൽ കോർത്തുക്കിടന്ന
മടുക്കാത്ത തമ്പ്രാക്കളുടെ കൊഴുത്ത
മുരടൻ കണ്ണുകളെ കൊത്തിയിട്ട
മലയാളി വീരാംഗനകൾ കൽക്കുളത്ത്
മേൽശീല പരതിയിന്നു നടക്കുമ്പോൾ
‘മുലമാറാപ്പ്’ പുതിയ ആകാശം തേടുന്നു;
മുരടൻ തമ്പ്രാക്കൾ പൊട്ടിച്ചിരിക്കുന്നു..!
അതിജീവിത വേഷങ്ങൾ:
അഞ്ചാംപുരയിലെ കതകിനു മറവിലെ
അടുക്കളദോഷക്കാരികളിൽ ചിലർ
അരങ്ങ് തകർത്താട്ടം തുടരുന്നു;
ആ ‘സാധന’ മിന്ന് അതിജീവിതയാകുന്നു.
അറുപത്തഞ്ചിലൊരു നറുക്കാകാതിരിക്കാൻ
അഷ്ടമൂർത്തിയും അച്ചുതനും ശാമു രാമുവും
അരചനും ശുചീന്ദ്രത്ത് കൈമുക്കാനെത്തുന്നു;
അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിയ
ആട്ടക്കാരികൾ സാവിത്രീ വേഷമാടുന്നു;
അഭിനവ ജാതവേദന്മാർ തില്ലാന പാടുന്നു..!

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login