Connect with us

കവിത

മരായണം

Published

on

മാധവൻ പുറച്ചേരി

പുലർച്ചയിൽ
വായിച്ചുതുടങ്ങുകയാണ് കിളികൾ .
കൂടൊരുക്കാനിടം തന്ന
കനിവിനെക്കുറിച്ച്.

നിറഞ്ഞ ഭക്തിയാൽ
തൊഴുതുകേൾക്കുകയാണ്
ഒരോയിലകളും
ആനന്ദലബ്ധിയിൽ.

വേരുകളുടെ ധ്യാനത്തെ
പാടി നിറയ്ക്കുകയാണ്
ഒരോ നിമിഷവും
മരമാനന്ദത്താൽ.

മണ്ണേ… വിണ്ണേയെന്ന്,
ആ മരം ഈ മരമെന്നപോൽ
വേരുകളുരുവിടുന്നുണ്ട്,
വല്മീകത്തിൽ നിന്ന്.

ഋതുഭേദമറിയാതെ,
നിത്യപാരായണത്തിലാണ്.
വേരുതൊട്ടിലവരെ…,
പല രാമായണങ്ങൾ….

കൺമുന്നിൽ നിന്ന്,
കാണാമറയത്ത് നിന്ന്,
സുഗേയകാവ്യം….
ബധിരരാണു നാം….

Painting by Saajo panayamkod

മാഞ്ഞിരം

കാഞ്ഞിരം പറഞ്ഞ കഥ

പണ്ട്… വളരെ പണ്ട്,
നമ്മെപ്പോലെ മനുഷ്യരും
നഗ്നരായിരുന്നു….
പരസ്പരം സംസാരിക്കും
ചിരിയും കരച്ചിലും
കൈമാറും.

കാറ്റ് മുളിയ പാട്ടിൽ,
മടിത്തട്ടിലുറങ്ങും.
മഴയും വെയിലുമുടുത്ത്,
കെട്ടിപ്പുണർന്ന് നടക്കും….

പതുക്കെ… പതുക്കെ…
അതിരിട്ട്,
വേറൊരു ശബ്ദത്തിൽ,
സംസാരിച്ചു തുടങ്ങി.
നമുക്കവരുടെ ഭാഷ അറിയാമെങ്കിലും
മിണ്ടാട്ടമില്ലാത്തവരായി…

ഒരിക്കൽ,
സ്നേഹം വഴിഞ്ഞൊഴുകുന്ന
കണ്ണൂകളുമായി
രണ്ടു കുട്ടികൾ….
ശ്രുതിമധുരമായി,
കഥപാടി കേൾപ്പിച്ചു…
ഒടുവിൽ,
അശരണയായി,
നിലവിളിക്കുന്ന ഒരിര,
ഉഴവുചാലിൽ നിന്നെന്നെപ്പോലെ …
കഥയിൽ നിന്നിറങ്ങിവന്നു.

നിലയില്ലാത്ത കരച്ചിലിൽ
അകമാകെ നിറഞ്ഞു.
മകളേയെന്ന വിതുമ്പൽ,
വേരുതൊട്ടിലവരെ പരന്നു.
അന്നുമുതലാണ്,
മധുരിച്ചിരുന്ന മാഞ്ഞിരം,
കൊടും കയ്പുചുരത്തി
കാഞ്ഞിരമായത്.

വിത്തിലേക്കിറങ്ങിയ വേദന
കാലാന്തരത്തിൽ
അനശ്വരമായ നാമവുമായി….

ദമിതം

ഉണ്ടായിരുന്നില്ല
വാല്മീകി ശർമ്മ,
വാല്മീകി വാര്യർ
വാല്മീകി നായർ…!
ഉണ്ടായിരുന്നു…
കാട്ടുതേൻ കിനിയും
പ്രണയക്കരിമ്പ്…
മൂക്കും മുലയും
മുറിഞ്ഞ കാട്ടാറ്….
തപംചെയ്ത ശൂദ്രന്റെ ,
ഉടലറ്റ തലകൾ,
ചിറകറ്റ മലകൾ,
‘ജടയറ്റ’ കാവ്…!

കുന്നു കയറിയിറങ്ങിവരുന്ന,
കണ്ണുകലങ്ങും കഥകളുണ്ടെത്ര…

മര സംവാദം

ഒരോരോ മരത്തിലും
ഒരോരോ കഥയുണ്ട്
കാറ്റിലൂടവയെങ്ങും
പടർന്നു പല കുറി.

ജാനകീനാമം നിത്യം
ജപിക്കും കിളികളും
രാമരാമേതിയെന്നു
തപിക്കും കപികളും

കഥ കേട്ടിരുന്നിടും
വാല്മീകിമഹാമുനി
മധുരം വിളമ്പിടും
ഫലമൂലത്താൽ ഞങ്ങൾ.

കരയുന്നുണ്ടാവുമാ –
ക്കണ്ണുകൾ പലപ്പോഴും
തിളങ്ങും ചില നേരം
അൽഭുതസ്നേഹാദരാൽ

പല രാമൻമാർ വന്നു
പോകുമാ കഥകളിൽ
സീതമാർ നിറകണ്ണാൽ
നിറഞ്ഞു കാട്ടിന്നകം.

ചില മൂവന്തിക്കു നാം
ചിന്തയിൽ മുഴുകുമ്പോൾ
പാട്ടുമായി വന്നിട്ടുണ്ടീ
വാല്മീകിമഹാകവി.

കണ്ണീരാൽ നിറഞ്ഞവർ
കവിയാകുന്നുണ്ടാവാം
കണ്ടതാണീ സത്യത്തെ
നമ്മളെത്രയോ വട്ടം.

വയസ്സനരയാൽ നോക്കൂ!
നമ്മുടെ മഹാകവി
എത്രയോ കവികളെ
നിത്യവും കൂടെക്കൂട്ടി..

ചെറുമുരിക്കൊന്നിതാ
പുതുകാവ്യത്താൽ പൂത്തു
കേട്ടുനിൽക്കുന്നു ചുറ്റും
പലജാതി ജന്തുക്കൾ..

പറയാൻ നൂറായിരം
കഥകൾ തിടുക്കത്തിൽ
പല പൂവുകളായി
വിരിഞ്ഞു മരായണം

പല കൂട്ടുകാരിന്നു
കാണുവാനില്ലാതായി
അവരോടൊപ്പമെത്ര
കഥകൾ കൊഴിഞ്ഞു പോയ്

ഒരോരോ മരത്തിനും
പറയാനുണ്ടായിരം
കഥകൾ പിന്നീടവ ,
കവികൾ പാടീടുന്നു.

ഭൂമിദേവിയിലേക്കു
മറഞ്ഞ മരങ്ങളേ…
പേരിട്ടു വിളിക്കുവാൻ
പോലുമേയറിയാതെ

കഥയായി മറഞ്ഞല്ലോ,
ഓരോരോ മരങ്ങളും
പതുക്കെ സമാപിക്കു –
മാരണ്യകാണ്ഡം ക്രമാൽ.

മൃതസഞ്ജീവനി

മടിയനായിട്ടല്ല,
മലകളൊന്നും ചുമന്നത്.
സമസ്ത ദാസ്യത്താൽ,
ഭാരമറിഞ്ഞിട്ടേയില്ല
മുതുകിലമൃതുണ്ടായിട്ടും
തിരിച്ചറിഞ്ഞതു പോലുമില്ല…
ഭക്തിയാൽ സ്വയം നഷ്ടപ്പെട്ട്,
കുരങ്ങായി നടിക്കേണ്ടി വന്ന ,
മനുഷ്യരായിരുന്നു അവരെല്ലാം….

ഉത്തരമരായണം

കിളികൾ നിത്യം കേൾക്കുന്നു
മരായണ പരമ്പര
കിളിപ്പാട്ടിലൂടക്കഥ
കേട്ടുണരുന്നു ഭൂമിയും

ഓരോ വിത്തിലുമുണർന്നും
തളിർപ്പിൽ തിരി നീട്ടിയും
പന്തലിച്ചു പടർന്നീടും
ഗാഥകൾ ചെറുവള്ളികൾ

ചെന്നുചേരുന്നിടത്തെല്ലാം
പൊട്ടിപ്പൊട്ടി മുളക്കുക
കഥ കേൾക്കാൻ, പറഞ്ഞീടാൻ
ലവനും കുശനും വരും…

വന്നിരിക്കും വാല്മീകിമാർ
മണ്ണേ നമ്പിയ മാനുഷർ
ഫലമൂലാദികൾ നൽകി
കഥയാൽ സൽക്കരിക്കുക.

ഫലശ്രുതി

പൂവും പുല്ലും
കിളിയും മരവും
ഒരോരോകഥകളായി,
കവിതകളായി,
കൺമുന്നിൽ വിരിഞ്ഞു നിൽപ്പുണ്ട്.
കാണാവുന്നവ,
കേൾക്കാവുന്നവ,
കണ്ടറിയാത്തവ ,
കൊണ്ടറിയുന്നവ…
യാത്രക്കാരേ….. യാത്രക്കാരേ..
ഇഷ്ടമുള്ളതെടുത്തോളൂ.

(ജടയറ്റ കാവ് വയനാട്ടിലുള്ള പുല്പള്ളിക്കടുത്തുള്ള കാവ്.
സീതാദേവി ഭൂമിക്കടിയിലേക്ക് മറഞ്ഞ ഇടമെന്ന് വിശ്വസിക്കുന്ന സ്ഥലം.)

littnow

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending