Connect with us

സിനിമ

ഭൂപടത്തിൽ നിന്നിറങ്ങിയോടുന്ന ജീവിതങ്ങൾ…

Published

on

നോട്ടം 17

പി.കെ.ഗണേശൻ

സ്വന്തം കുടുംബം, വീട്, രാജ്യം എന്നിവ കൺമുന്നിൽ​ ബോംബിംഗിൽ ചിതറുന്നതു കണ്ടിട്ട്
സ്വന്തം
ജീവനും കൊണ്ടോടിയില്ലെങ്കിൽ സ്വന്തം മണ്ണിൽ ജീവിച്ചേ തീരൂ എന്നാണ് നിശ്ചയമെങ്കിൽ അതോടെ തീർന്നു ജീവിതം.അഭ്യന്തരയുദ്ധങ്ങളിൽ ചോരചിന്തുന്ന രാജ്യങ്ങളിൽ നിന്നുള്ള നിലക്കാത്ത നിലവിളികൾ, ഭൂപടത്തിൽ നിന്ന് സ്വന്തം രാജ്യം മാഞ്ഞുപോവുന്നത് നോക്കി നിൽക്കേണ്ടി വരുന്ന ധർമ്മസങ്കടങ്ങൾ, എന്താണ് രാജ്യം എന്നു
പോലും അറിയാതെ അതുവരെ കാവൽക്കാരായവർ ചേരിതിരിഞ്ഞ് പോരാടുമ്പോൾ ആകാശം വീതിച്ചെടുക്കുന്ന ബോംബർവീമാനങ്ങളുടെ തീമഴയിൽ നിന്ന് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ നിസഹായത.
ഭരണകൂടങ്ങൾ അതിർത്തി കെട്ടിയ ഭൂമിയിൽ രാജ്യത്തിനകത്തെന്നോ പുറത്തെന്നോ വിത്യാസമില്ലാതെ ആദ്യം ഉറ്റവരുടെയും ഉടയവരുടെയും പിന്നീട് സ്വജീവനെങ്കിലും എന്ന നിലയിൽ സുരക്ഷ തേടി അലയുന്ന നിരാശ്രയരും നിസ്സാഹയരും അഭയാർത്ഥികളുമായ മനുഷ്യ ജീവിതങ്ങളുടെ ദുസ്സഹവും ദൈന്യവുമായ അനുഭവങ്ങൾകൊണ്ട് ഇരുളും വെളിച്ചവും നിറഞ്ഞ കാലത്തിന്റെ ആത്മകഥകളാവുകയാണ് ചലച്ചിത്രങ്ങൾ.ഓരോ ദേശത്തിന്റെയും നിലവിളികളെ ക്യാമറ പിന്തുടരുന്നു.നാടില്ലാത്ത, വീടില്ലാത്ത, കൂട്ടം തെറ്റിപ്പോയ മനുഷ്യാവസ്ഥയുടെ കണ്ണീർപാടങ്ങളാണ് ലോകത്തിന്ന് ചലച്ചിത്രങ്ങൾ.

സെർബിയൻ വംശവെറിയുടെ ഇരകളായി മാറിയ ബോസ്നിയൻ ജനതയുടെ യാതനകൾ നിറഞ്ഞ ഇന്നലെകളിലേക്ക് പുനസന്ദർശനം നടത്തുന്ന അഹ്മദ് ഇമാമോവികിൻറെ ചലചിത്രം ബെൽവെദെര(Belvedere)യിൽ കാലത്തിന്റെ കയ്യൊപ്പുണ്ട്.വംശവെറിയിൽ കാണാതെപോയവർ കൊല്ലപ്പെട്ടെന്നോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാതെ ഉറ്റവരെയും ഉടയവരെയും തേടിയലയുന്ന റുവൈയ്ദ എന്ന വിധവയുടെ കണ്ണീരിൽ നനഞ്ഞു കുതിർന്ന് പ്രേക്ഷകർ ഉള്ളുരുകി ചോദിക്കും ഇങ്ങനെ ചോരചിന്തിയിട്ട് എന്ത് നേടി യെന്ന്,കുറെ മനുഷ്യരെ അനാഥരും അഭയാർത്ഥികളുമാക്കിയിട്ട് എന്ത് നേടിയെന്ന്.സെർബിയ കുറെ മനുഷ്യരെ കൊന്നു തള്ളിയ നാട്ടിൽ എവിടെ കുഴിച്ചാലും മനുഷ്യരുടെ അസ്ഥികൾ കിട്ടുന്നു.ആ അസ്ഥികളിൽ ശാസ്ത്രീയ പരിശോധന നടത്തി തിട്ടപ്പെടുത്തുന്നു ഇതുവരെ കണ്ടുകിട്ടാത്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന ഭരണകൂടത്തിൻറെ കണക്കെടുപ്പ്. അസ്ഥികളുടെ കണക്ക് വെച്ച് മരണത്തിന്റെ സംഖ്യയൊപ്പിക്കുന്നു.
മരണപെട്ടവരാണോ ഭാഗ്യവാന്മാർ, മരണത്തിനു മുന്നിൽ നിന്ന് മുടിനാരിഴ വിത്യാസത്തിൽ ജീവൻ തിരിച്ചു കിട്ടിയവരാണോ ഭാഗ്യവാന്മാർ, ഇങ്ങനെയൊരു സന്നിഗ്ധതയിൽ ജീവിതം നിലവിളിക്കുന്നു.വികലാംഗനും സെർബിയൻ വംശവെറിയുടെ ജീവിക്കുന്ന രക്തസാക്ഷിയുമായ ആലിയ എന്ന വൃദ്ധൻ കൊച്ചുമകനൊപ്പം അതിജീവനത്തിനായി നടത്തുന്ന അക്ഷീണ പരിശ്രമങ്ങളിൽ സ്വന്തം നാട്ടിൽ തോല്പിച്ചാലും തോൽക്കില്ലയെന്ന ചങ്കുറപ്പുണ്ട്.മനുഷ്യർ അങ്ങനെയും ജീവിതം തിരിച്ചു പിടിക്കുന്നുണ്ട്, ഓർമ്മകളെ കുഴിച്ചുമൂടികൊണ്ട്.മറവിക്കെതിരെ ഓർമ്മകൾകൊണ്ട് സമരം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ മുസ്ലിം, ഇസ്ലാം എന്ന ലേബലിൽ കൃത്യമായ അന്യവല്കരണം നടക്കുന്നുണ്ട്.

മനുഷ്യർ സ്വന്തം നാട്ടിൽ പോലും പൗരന്മരല്ലാതാവുന്ന രീതിയിൽ ഭരണകൂടങ്ങളുടെ അതിക്രമങ്ങൾക്കിരയാവുന്ന പ്രവണകൂടിവരികയാണ്.പൗരാവകാശങ്ങളില്ലാതെ,മനുഷ്യരെന്ന പരിഗണന പോലും ലഭിക്കാതെ,ഓരോ അണുവിലും നിരന്തരം കടന്നുകയറ്റങ്ങൾക്കിരയാവുന്ന സ്വന്തം നാട്ടിലെ ഭരണകൂടങ്ങളുടെ നോട്ടപ്പുള്ളികളാവുന്ന മനുഷ്യാവസ്ഥയുടെ രൂപകമാണ് ഫ്ലെയിമിംഗോ 13 എന്ന ഇറാനിയൻ ചലച്ചിത്രം.ക്രിമിനലുകളെന്ന കുറ്റം ചുമത്തി കുറെ മനുഷ്യരെ ആളും അർഥവും ഇല്ലാത്ത പ്രകൃതിയുടെ തന്നെ മറ്റൊരു ജയിലറ പോലെയുള്ള മലയിടുക്കിൽ പാർപ്പിച്ചിരിക്കുന്നു.പുറംലോകവുമായി ഒരു ബന്ധവുമില്ല.ഇറാനിലെ ജനങ്ങൾ അകപെട്ട അസ്വാതന്ത്ര്യത്തിന്റെ ജീവിതമാണ് ചലച്ചിത്രത്തിൽ രൂപകമാവുന്നത്.
വിമോചനം എന്ന സ്വപ്നം പങ്കിട്ട് അണിചേർന്ന ജനങ്ങൾക്ക് കൺമുന്നിൽ അനുഭവിക്കേണ്ടിവന്നു സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നഷ്ടപെടുത്തിയ വിപ്ലാവനന്തര ഡിസ്റ്റോപിയ.വർഷങ്ങളോളം യുദ്ധം ചെയ്തിരുന്ന
ഇറാൻ,ഇറാഖ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ആകാശം മാത്രം നോക്കി പറക്കുന്ന പക്ഷികളാണ് ഫ്ലെയിമിംഗോ 13.
ആകാശത്തിനെന്ത് അതിർത്തി!
പക്ഷികൾക്കു പോലും നമ്പറുണ്ട്,സ്വാതന്ത്ര്യം നിഷേധിക്കപെടുന്ന രാജ്യങ്ങളിൽ മനുഷ്യർ വെറും അക്കങ്ങളായതുപോലെ. സ്വതന്ത്ര ചിന്തയോ പൗരാവകാശങ്ങളോ ആവിഷ്കാര സ്വാതന്ത്ര്യമോ ഇല്ലാത്ത രാജ്യങ്ങളിൽ വ്യക്തികൾക്ക് ഐഡന്റിറ്റി ഇല്ല.ഐഡൻറിറ്റി വകവെച്ചു തരികയുമില്ല.പക്ഷികൾ പോലും കേവലം അക്കങ്ങളിൽ വിശേഷിക്കപെടുന്ന ദുരന്തം സംഭവിക്കുന്നത് രണ്ടു രാജ്യങ്ങൾക്കിടയിൽ അകപെടുന്നതിൻറേതു കൂടിയാണ്.അടിച്ചോടിക്കപെടുന്ന മനുഷ്യരുടെ നരകഭൂമിയായി ആ മലനിരകളിൽ അകപെട്ട മനുഷ്യരിൽ ഒരാൾ ഫ്ലെയ്മിംഗോയെ പിന്തുടർന്നു പോകുന്നു.എവിടേക്കാണ് പോയതെന്നറിയാം, എന്തുപറ്റിയെന്നറിയില്ല, ഭരണകൂടം നിശ്ചയിച്ച പരിധി ലംഘിച്ചാൽ ഒരു ഗൺഷോട്ടിൻറെ പ്രതികരണത്തിൽ തീരും ജീവിതം.പക്ഷികൾ പറക്കുമ്പോൾ ആകാശത്തിനും ഭൂമിക്കും അതിർത്തികളില്ല, എന്നാൽ മനുഷ്യനങ്ങനെയല്ലല്ലോ.അപ്പുറത്തുനിന്നുള്ള ഏതനക്കവും ശത്രുവിൻറേതാണെന്ന ഉറപ്പോടെ സുരക്ഷക്കായി കാവൽ നിൽക്കുകയാണ് ദേശരാഷ്ട്രഭരണകൂടങ്ങൾ, ഏതൊരാളും ആ അവസ്ഥയിൽ കൊല്ലപ്പെട്ടു കഴിഞ്ഞാൽ ഭരണകൂടങ്ങൾക്ക് ന്യായവാദങ്ങളുണ്ട്,ഭീകരവാദിയെന്നോ, നുഴഞ്ഞു കയറ്റക്കാരനെന്നോ,രക്തസാക്ഷിയെന്നോ, രാജ്യദ്രോഹിയെന്നോ, രാജ്യസ്നേഹിയെന്നോ.അത്തരം പദാവലികളിൽ സമ്പന്നമാണ് ഭാഷയിൽ നമ്മുടെ ഭരണകൂടവ്യവസ്ഥകൾ.ചരിത്രത്തിൽ നടത്തിയ കൂട്ടകുരുതികൾക്ക് വലിയ പേരുകൾ ചൊല്ലിയാണ് ഭരണകൂടങ്ങൾ ന്യായീകരിച്ചത്.മനുഷ്യരുടെ എല്ലാ യുദ്ധങ്ങളും അങ്ങനെ സമർത്ഥിക്കപെട്ടല്ലോ.സ്വാതന്ത്ര്യത്തിനുവേണ്ടി, സമാധാനത്തിനുവേണ്ടി, സമത്വത്തിനുവേണ്ടി എന്നിങ്ങനെ വലിയ വായിൽ നാം കൂട്ടകുരുതികളെയും യുദ്ധങ്ങളെയും വംശഹത്യകളെയും ന്യായീകരിച്ചു പോന്നു.

യുദ്ധോത്സുകരായ ഭരണകൂടങ്ങളുടെ ഭാഷയിൽ ജനങ്ങൾ സംസാരിക്കുമ്പോഴാണ് ദുരന്തം.അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ ശത്രുക്കളാണ്, അതുകൊണ്ടുതന്നെ ദേശസുരക്ഷയാണ് മറ്റെന്തിനേക്കാളും പരമപ്രധാനം എന്ന ഭരണകൂടഭാഷയിൽ ജനങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ യുദ്ധമല്ലാതെ മറ്റെന്ത്.യുദ്ധമന്ത്രാലയങ്ങളുടെ ഭാഷയാവരുത് ജനങ്ങളുടെ ഭാഷ.
ഏതു സമയവും ശത്രുവിനെ നിനച്ചിരിക്കുന്ന,ആക്രമിക്കാനോ ആക്രമിക്കപെടാനോ തയ്യാറായി നിൽക്കുന്ന ലോകത്തിന്റെ കണ്ണാടികൾ പോലെ ഇസ്രയേൽ പാലസ്തീൻ അതിർത്തിയിൽ സ്ഥാപിച്ച വിഭജനമതിലിൽ സ്ഥാപിച്ച ക്യാമറകളുടെ,തോക്കിൻമുനകളുടെ കാവലിൽ ആരുടെയോ ദാക്ഷിണ്യത്തിൽ ജീവൻ നീട്ടികിട്ടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങൾ വരുന്ന കാം ക്രിസ്റ്റ്യൻസെൻ സംവിധാനം ചെയ്ത wall എന്ന ഡോക്യുമെന്ററി സിനിമയിൽ പരസ്പരം കൊല്ലാനും ചാവാനുമുള്ളവരാണ് മനുഷ്യർ എന്ന ഇരു രാജ്യങ്ങളിലെയും യുദ്ധവാദത്തിനുള്ള പ്രതിവാദമുണ്ട്.വിഭജനം ഏറെ നഷ്ടപെടുത്തിയത് പാലസ്തീനെയാണ്.ഇസ്രേയലിൻറെ ഔദാര്യമാണ് ഇപ്പോൾ ഭൂപടത്തിൽ കാണുന്ന പാലസ്തീൻ.ജീവിക്കാൻ കൊള്ളാത്ത ഭൂപ്രദേശമാണ് വിഭജനാന്തരം പാലസ്തീന് കല്പിച്ചു കിട്ടിയത്.തോൽപ്പിക്കപെട്ടവർ,വഞ്ചിക്കപെട്ടവർ എന്ന ബോധം അവരിലുണ്ട്.അതുകൊണ്ടുതന്നെ അവർക്കിടയിൽ ഉയർന്നു പൊങ്ങിയ കൂറ്റൻ മതിലുകളെ ഉൾക്കൊള്ളാൻ പാലസ്തീൻകാർക്ക് സാധിക്കുന്നില്ല.ഭരണകൂടങ്ങൾ പറയുന്ന രീതിയിലല്ല ഇരു രാജ്യങ്ങളായപ്പോഴും ജനങ്ങൾ ജീവിച്ചു പോന്നിരുന്നത് എന്ന നേർസാക്ഷ്യമുണ്ട് സിനിമയിൽ.മതിൽ നിർമ്മിക്കപെട്ടതോടെ ഒരേ കുടുംബത്തിൽ പെട്ടവർ പോലും ഇരു രാജ്യങ്ങളിലായി.യൂറോപ്പിൽ നിന്നാട്ടിയോടിക്കപെട്ട,ലോകത്തിന്റെ പലഭാഗങ്ങളിലും അഭയാർത്ഥികളായി കഴിഞ്ഞിരുന്ന, ഓഡൻറെ കവിതയിലെന്നതുപോലെ ഭൂപടത്തിൽ നോക്കി നഷ്ടലോകത്തെകുറിച്ച് വിലപിച്ചിരുന്ന ജൂതർക്ക് ഇസ്രേൽ എന്ന പേരിൽ തലചായ്ക്കാൻ ഇടം ലഭിച്ചപ്പോൾ കൂടുതൽ വേട്ടക്കാരാവുന്ന വിരോധാഭാസത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു.അതിലേറ്റവും സഹിക്കേണ്ടിവന്നവരാണ് പാലസ്തീൻകാർ.

കടുത്ത ആഭ്യന്തര സംഘർഷങ്ങളും നിലക്കാത്ത യുദ്ധങ്ങളും ഏൽപ്പിക്കുന്ന മുറിപ്പാടുകൾ ഒരു ഭാഗത്ത്, ജനവിരുദ്ധ വികസന സാമ്പത്തിക നയങ്ങളിലൂടെ ഭരണനടപടികളിലൂടെ ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുകയും കോർപറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുകയും ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കുകയും ചെയ്യുന്ന സ്ഥിതി മൂലം സ്വന്തം രാജ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ വിധിക്കപെടുന്ന ഒടുവിൽ ഏതോ നാട്ടിൽ കുടിയേറ്റക്കാരായി പിടികൂടപെടുമ്പോഴുള്ള നിയമപ്രശ്നങ്ങളിലും മറ്റും പെട്ട് ജയിലറകളിൽ കഴിയുന്ന അനേകായിരങ്ങളുണ്ട് ലോകത്തിന്ന്.അത്തരം കുടിയേറ്റക്കാരുടെ സങ്കടങ്ങൾ നിലവിളികൾ ഏറ്റുവാങ്ങിയ ചലച്ചിത്രങ്ങളിൽ കണ്ണീരുപ്പുണ്ട്.തൊഴിലില്ലായ്മ,ദാരിദ്ര്യം, അന്യവല്കരണം, അപകർഷതാബോധം എന്നീ സാമൂഹിക സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ പലരും കുറ്റവാളികളായി പോവുന്നു.കുറ്റവാളികളായി മാറിയാൽ പിന്നെ ഭരണകൂടങ്ങൾക്ക് നേരിടാൻ എളുപ്പമാണ്.ക്രമസമാധാനപ്രശ്നങ്ങൾ ഉന്നയിച്ച് പിടികൂടാം,ഇരുമ്പഴിക്കുള്ളിലാക്കാം, നാടുകടത്താം.അതുകൊണ്ടുതന്നെ ജീവിതത്തെ പ്രണയിക്കുന്ന അന്നന്നത്തെ അപ്പം തിന്ന് നല്ലൊരു നാളെ സ്വപ്നം കാണുന്ന കുടിയേറ്റക്കാർ ഒരിക്കലും ആഗ്രഹിക്കുന്നില്ല ക്രിമിനൽ എന്ന മുദ്ര സ്വയം ചാർത്താൻ.A Stone Throw Away യിലെ ജാസിൻറൊ ആ തരത്തിൽ പെട്ടൊരാളാണ്.മൊറോക്കക്കാരനായ ജാസിൻറൊ അല്ലലില്ലാത്തൊരു ജീവിതം കണ്ടാണ് വേലി ചാടി അമേരിക്കയിലെത്തിയത്.അമേരിക്കയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നവരിലേറെ മൊറോക്കക്കാരാണ് എന്ന പരാതി അമേരിക്ക ഉന്നയിക്കാറുണ്ട്.മൊറോക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റം നേരിടാൻ കടുത്ത പോലീസ് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.അതിർത്തികടക്കുന്ന അനധികൃത കുടിയേറ്റക്കാരെ നിർദാക്ഷിണ്യം വെടിവെച്ചു കൊല്ലുന്നു.അങ്ങനെ കൊല്ലപ്പെട്ട ഒരച്ഛൻറെയും പിഞ്ചു കുഞ്ഞിന്റെയും ഫോട്ടോ അടുത്തിടെ പത്രങ്ങളിൽ വന്നല്ലോ.മര്യാദരാമനായി ജീവിക്കാൻ സാധിക്കില്ല എന്ന പാഠം അതിവേഗം ജാസിൻറോ അമേരിക്കയിൽ നിന്ന് പഠിച്ചു.ഈ ലോകം തട്ടിപ്പുകാർക്കുള്ളതാണെന്ന് അവന് ബോധ്യപെട്ടു.ആര് ആരെ എന്ന കാര്യത്തിലാണ് നൈതികത.ആ മൂല്യബോധം നിലനിർത്തേണ്ട സാഹചര്യത്തെ ജീവിതം നിരാകരിക്കുന്നു.അമേരിക്കൻ ഭരണകൂടം ആഗ്രഹിക്കുന്ന ഒരുത്തമ മൊറോക്കൻ കുറ്റവാളിയായി ജാസിൻറോ അങ്ങനെ പരിണമിക്കപെട്ടു.
അതുവഴി സമൂഹത്തിന്റെ അടരുകളിൽ നിന്ന് എന്നെന്നേക്കുമായി അന്യവല്കരിക്കപെട്ടു.കാനിൽ ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് നേടിയ മാത്യു കസോവിറ്റ്സിൻറെ Hate ൽ ഇതേ പ്രമേയം വരുന്നു, ഒരുപക്ഷേ കൂടുതൽ തീവ്രമായി.അന്യവൽകൃതരായ മനുഷ്യരെ എങ്ങനെ കൂടുതൽ ക്രിമിനൽവൽക്കരിക്കാം എന്ന തന്ത്രജ്ഞതയിലാണ് ഭരണകൂടങ്ങൾക്ക് പ്രിയം.വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന മൂന്ന് ചെറുപ്പക്കാരുടെ അനുഭവലോകമാണ് സിനിമ.ഒരാൾ ജൂതനാണ്, തൊഴിലാളിയാണ്.രണ്ടാമത്തെയാൾ അറബ് വംശജനാണ്,മൂന്നാമൻ ആഫ്രിക്കൻ നീഗ്രോയാണ്.മൂവർക്കും ജോലിയില്ല.പണമില്ല.കറങ്ങിനടക്കുന്നു.തികച്ചും അന്യവൽകൃതർ.ഭരണകൂടം ഒരു കുടിയേറ്റകാരനിൽ ആഗ്രഹിക്കുന്ന സർവവിധ ലക്ഷണങ്ങളും ഒത്തിണങ്ങിയവർ.ഇവരിൽ ക്രിമിനൽ മുദ്ര ചാർത്തികൊടുക്കേണ്ട പണിയേ ഭരണകൂടത്തിന് ബാക്കിയുള്ളൂ.സമൂഹത്തിനും ആ നിലയിൽ അവരെ കാണാനുള്ള സ്റ്റാൻഡൈസേഷനുണ്ട്.ഈ മൂന്നുപേരും മെട്രോയിൽ യാത്ര ചെയ്യുന്ന രംഗമുണ്ട്.ഒരു പരസ്യപലകയിങ്ങനെ: the world is yours.ഈ വാചകത്തിൽ yours എന്നതിലെ y ലോകത്തുനിന്നെന്നോ അടർന്നു പോയിരിക്കുന്നു.ജനങ്ങളെ ഉൾകൊള്ളാത്ത,ജനതാല്പര്യങ്ങളെ പ്രതിനിധീകരിക്കാത്ത, എങ്കിലും
the world is ours എന്ന നാട്യത്തോടെ കോർപറേറ്റുമൂലധനാധിപത്യ താല്പര്യം അടിയുറച്ചു കഴിഞ്ഞു.പൗരനിൽ നിന്ന് പ്രജയിലേക്ക് തിരിച്ചു പോകാൻ ജനങ്ങൾ വിസമ്മതിക്കുന്നതിൻറെ രാഷ്ട്രീയ പ്രതികരണങ്ങൾ കൂടി ലോകം മുഴുവൻ അതുകൊണ്ടുതന്നെ സ്വാഭാവികമായും നടന്നുവരുണ്ട്.
എല്ലാവരേയും ഉൾക്കൊള്ളുന്നതല്ല ഈ ലോകം എന്നായിരിക്കുന്നു.ആ ലോകമാണ് കോർപറേറ്റ് മൂലധനത്തിനും ഭരണകൂടങ്ങൾക്കും താല്പര്യം.ആ ലോകം അത്ര ഇൻക്ലൂസിവല്ല, ആരെയൊക്കെ പുറത്തു നിർത്തണം എന്ന കൃത്യമായ ധാരണയോടെയാണ് ഈ ലോകം മുന്നോട്ട് പോകുന്നത്.സ്വന്തം രാജ്യത്തിനകത്ത് ജീവിതം നിഷേധിക്കപെടുന്നവർക്ക് രാജ്യത്തിനു പുറത്തും ജീവിതമില്ല,കുടിയേറ്റക്കാരെയങ്ങനെ ലോകത്തിന്റെ നോട്ടപ്പുള്ളികളായി കാണുന്നു.

സ്വന്തം രാജ്യത്തിനകത്തും പൗരന്മാർ ബന്ദികളും അഭയാർത്ഥികളുമാവുന്ന ദുസ്ഥിതിയാണ് കോർപറേറ്റ് മൂലധനത്തിനു മാത്രം സംരക്ഷണമുള്ള രാജ്യങ്ങളിൽ.രാഷ്ട്രത്തിൻറെ ഉള്ളടക്കത്തിൽ നിന്ന് പൗരന്മാർ നിഷ്കാസിതരായിരിക്കുന്നു.ജീവിതം വഴിമുട്ടിയ ജനകോടികളാണ് ലോകത്തൊട്ടാകെ.രാഷ്ട്രങ്ങളുടെ വികസനപെരുക്കങ്ങളിൽ ജനങ്ങളുടെ ഹിതം പരിഗണിക്കപെടുന്നില്ല.ഒരു രാജ്യം വികസനത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങിയാൽ അതിനർഥം ആ രാജ്യം കൂടുതൽ ജനവിരുദ്ധമാവുന്നു എന്ന രീതിയിൽ വികസന പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും മാറി.സ്വന്തം മണ്ണിൽ നിന്ന് രാജ്യത്തിന്റെ വികസനത്തിനായി ആട്ടിയോടിക്കപെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ജനിച്ചുവളർന്ന സ്വന്തം രാജ്യത്ത് തന്നെ ജനങ്ങൾ അങ്ങനെ അഭയാർത്ഥികളായി മാറുന്നു.എല്ലുമുറിയെ അധ്വാനിച്ചാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാൻ സാധിക്കാതെ പോവുന്ന സാധാരണ ജനങ്ങൾ ഏതു രാഷ്ട്രത്തെയാണ് പ്രതിനിധീകരിക്കുന്നത്.Stray Dogs ഈ പ്രശ്നമാണ് അഡ്രസ് ചെയ്യുന്നത്.രാജ്യം അനുദിനം വികസിച്ചു കൊഴുക്കുകയാണ്.വളർച്ചാനിരക്കുകളുടെ വലിയ കണക്കുകളുണ്ട് ആത്മകഥകളെന്ന നിലയിൽ രാജ്യങ്ങൾക്ക് അവതരിപ്പിക്കാൻ.രാജ്യം കൂടുതൽ കൊഴുക്കുമ്പോൾ ജനജീവിതം കൂടുതൽ ദുസ്സഹമാവുന്നു.Stray Dogs ൽ രാത്രി ഉറങ്ങാൻ​ കിടക്കുമ്പോൾ പഴകി ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിന്റെ ചുമരുകളിൽ നോക്കി അമ്മ മകളോട് പറയുന്നുണ്ട്:’വീടും നാം മനുഷ്യരെ പോലെയാണ്.വയസാവും.ചുളിവ് വരും.വേണ്ടാതാവും.’ഈ വീട് സ്വന്തം നാട്ടിൽ അഭയാർത്ഥികളായി പോകുന്ന മനുഷ്യരുടെ റിപ്പബ്ലികാണ്.ആ വീടിനു നേരതിർ ഭാഗത്ത് കൂറ്റൻ ഷോപ്പിംഗ് മാളുകളുണ്ട്.ഒരേസമയം രണ്ട് മാതൃകകൾ വരുന്നു.ഏതു മാതൃകയിലാണ് ഭരണകൂടങ്ങൾക്ക് താല്പര്യം?ആ ചോദ്യം തന്നെ അപ്രസക്തമായിരിക്കുന്നു.കോർപറേറ്റു മൂലധനതാല്പര്യങ്ങളുടെ ഭരണകാലത്ത് രാഷ്ട്രങ്ങളുടെ ഉള്ളടക്കത്തിൽ ജനങ്ങളില്ലല്ലോ.ആ മുന്ഗണന തന്നെ അട്ടിമറിക്കപെട്ടിരിക്കുന്നു.രാജ്യത്തിനകത്തും പുറത്തും അഭയാർത്ഥികളായി പോകുന്ന മനുഷ്യരുടെ ജീവിതം പറയാൻ ക്യാമറ എവിടെ സ്ഥാപിച്ചാലും ചലചിത്രമാവും.ലോകയുദ്ധങ്ങൾ ശിഥിലമാക്കിയ യൂറോപ്പിനെ ആവിഷ്കരിക്കാൻ ശ്രമിച്ച നവതരംഗസിനിമാകാലത്ത് റോസല്ലിനിയുടേതായ പ്രശസ്തമായ ആ കമൻറുണ്ടല്ലോ, തെരുവുകളുടെ ഏതു മൂലയിൽ ക്യാമറ സ്ഥാപിച്ചാലും ചലച്ചിത്രങ്ങൾ പിറക്കും എന്ന ആ കമന്റ്, കല്പിതകഥകളുടെ കല്പനങ്ങൾ ചലച്ചിത്രങ്ങളിൽ നിന്നിറങ്ങി പോയ ആ കാലത്തിനേക്കാൾ ദുരന്തങ്ങൾ പെയ്യുന്ന പുതിയ കാലത്ത് ചലച്ചിത്രങ്ങൾ പിന്നെ മറ്റെന്താവണം…

littnow.com

littnowmagazine@gmail.com

സിനിമ

അകത്തുമില്ല,പുറത്തുമില്ല പൗരത്വം.

Published

on

നോട്ടം 18

പികെ ഗണേശൻ

ഒരാളുടെ രാജ്യം എന്നത് അയാളിൽ നിരന്തരം സൃഷ്ടിക്കപെടുന്ന പ്രതീതി മാത്രമാണ്.എപ്പോൾ വേണമെങ്കിലും തിരസ്കരിച്ചേക്കാം,ദേശീയത എന്ന വ്യവഹാരത്തിൽ സംശയാലുവാകുന്ന നിമിഷം.അത്ര ദുർബലമാണ് പൗരനും രാജ്യവും തമ്മിലുള്ള ബന്ധം.സ്വന്തം മണ്ണ്, സ്വന്തം ആകാശം എന്നിങ്ങനെ കാലുകളെ നിലത്തുറപ്പിക്കുന്ന,തലക്കുമീതെ വിശാലലോകം സൃഷ്ടിക്കുന്ന അനുഭൂതികളുടെ മറ്റൊരു ലോകമാണ് പൗരരിൽ ഉണ്ടാക്കുന്ന ദേശീയത എന്ന വികാരം.സ്വന്തം മണ്ണ് നഷ്ടപ്പെടുമ്പോൾ, ആകാശം നഷ്ടപ്പെടുമ്പോൾ എന്താണ് ഒരാളിൽ സ്വന്തം രാജ്യം അവശേഷിക്കുന്നത്.ഈ നാട് തൻറേതു കൂടിയാണ് എന്ന തോന്നൽ സൃഷ്ടിക്കുമ്പോഴാണ് പൗരൻ രാഷ്ട്രത്തിന്റെ ഉള്ളടക്കമായി വികസിക്കുന്നത്.പൗരരിൽ അതുവഴി ഉടമസ്ഥതാബോധം ഉണ്ടാവുന്നു.ഞങ്ങളുടേതാണ്, ഞങ്ങളും കൂടി ഉള്ളടങ്ങിയതാണ് എന്ന ഇല്യൂഷനാണ് ദേശീയത പൗരരിൽ സൃഷ്ടിക്കുന്നത്.സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെവിടെയോയാണപ്പോൾ രാജ്യവും പൗരനും.

പൗരൻ സ്വന്തം അനുഭവങ്ങളിലൂടെ ഉള്ളലിയുമ്പോൾ അനുഭവപെടുന്ന വികാരമാണ് ദേശീയത.കാലുറപ്പിച്ച മണ്ണ് യാഥാർത്ഥ്യവും തല ഉയർത്തിപ്പിടിച്ച ആകാശം സ്വപ്നവുമാണ്.സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒളിച്ചുകളിയാണ് പൗരജീവിതം.ശ്വസിക്കാൻ പഠിപ്പിക്കാത്തതു പോലെ ഈ കളിയും ആരും പഠിപ്പിച്ചിട്ടല്ല ഒരാൾ കളിച്ചു വളരുന്നത്.സ്പാനിഷ് ചലച്ചിത്രകാരൻ അൽമദോവറുടെ Live Flesh ൽ പ്രസവിച്ച സ്ത്രീയുടെ അമ്മ നവജാത ശിശുവിനെ ഉള്ളം കൈയിൽ ആകാശത്തേക്കുയർത്തി നക്ഷത്രങ്ങൾ വിസ്മയം സൃഷ്ടിക്കുന്ന ആകാശം പരിചയപ്പെടുത്തുന്ന രംഗമുണ്ട്.വായുവിൽ കുഞ്ഞ് ഈ ഭൂമിയുടെ, ആകാശത്തിന്റെ രാരീരം പരിചയപ്പെടുന്നു.നിർഭാഗ്യമെന്നു പറയട്ടെ, മുതിർന്നപ്പോൾ തലതിരിഞ്ഞ മറ്റൊരു ജീവിതം ജീവിക്കാനുള്ള നിയോഗമാണ് അവനിൽ വന്നുചേരുന്നത്.അസന്നിഗ്ധതകളിൽ അയാളിൽ സ്വന്തം നാട് നിറയുന്നു.

ദേശം, ദേശീയത, രാഷ്ട്രം, രാജ്യസ്നേഹം എന്നീ പരികല്പനകളിന്ന് നിയമങ്ങളുടെ നിയന്ത്രണത്തിലാണ്.അനുഭവങ്ങളുടെ സംക്രമണങ്ങളാണ് ജീവിതത്തെ സുന്ദരമാക്കുന്നത്.സ്വിച്ചിട്ടതുപോലെ പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകമായി രാജ്യസ്നേഹികളുടെ വംശങ്ങൾ പിറവിയെടുക്കുന്ന കാലത്ത് രാജ്യങ്ങൾക്കിടയിലും രാജ്യത്തിനകത്തും സ്വത്വം നഷ്ടപെടാൻ വിധിക്കപ്പെടുന്ന പൗരൻറെ ധർമ്മസങ്കടങ്ങളും അനിശ്ചിതത്വവും സന്ദേഹങ്ങളും വിഷമാവസ്ഥകളും പ്രതിസന്ധികളും ചർച്ച ചെയ്യുന്ന കിം കി ഡുക്കിൻറെ സിനിമ Net പുതിയ കാലത്തിന്റെ ആത്മകഥയാണ്.മുൻകാല സിനിമകളിൽ കിം കി ഡുക് അനുവർത്തിച്ചിരുന്ന സ്ഥിരം ഫോർമുലകളിൽ നിന്നുള്ള വിച്ഛേദനമാണ് ഈ സിനിമ.

സ്വന്തം ജനതയെ ബന്ദിയാക്കി രാഷ്ട്രങ്ങൾ സങ്കുചിത ദേശീയവികാരം വളർത്തി കൂടുതൽ യുദ്ധോത്സുകമാവുന്ന കാലമാണിത്.സൈന്യത്തെ കുറിച്ചും യുദ്ധത്തെ കുറിച്ചുമാണ് സംസാരം.അന്യരാഷ്ട്രവൈരം രോഗമായി മാറുന്നു.ഖജനാവിൻറെ സിംഹഭാഗവും ഭരണകൂടങ്ങളെ കൂടുതൽ സൈനികവൽകരിക്കുന്നതിന് ചെലവഴിക്കുന്നു.സൈനികരെ പോലെ ജനതയും യുദ്ധസജ്ജരാവുന്നു.രാജ്യം രാജ്യമാവുന്നതിന് ശത്രുവേണമെന്ന അവസ്ഥ.ഒരേ ഉടലിൽ നിന്ന് വേർപെട്ട ദക്ഷിണ കൊറിയയും ഉത്തര കൊറിയയും പരസ്പരം കൊന്നു വീഴ്ത്താൻ മത്സരിക്കുകയാണ്.ആ രാഷ്ട്രങ്ങൾക്കിടയിൽ പെട്ടുപോവുന്ന ഒരു പൗരൻറെ ദുരവസ്ഥകളിലേക്കാണ് ഇക്കുറി കിംകിഡുകിൻറെ ഷോട്ട്.

ഉത്തരകൊറിയക്കാരനായ നാംചുൽവു ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന നദിയിൽ മീൻപിടിച്ചുകൊണ്ടിരിക്കെ ബോട്ട് മീൻവലയിൽ കുരുങ്ങി കേടായി.നിയന്ത്രണരേഖ കടന്ന് ദക്ഷിണ കൊറിയൻ അതിർത്തി സേനയുടെ പിടിയിലായി.നാംചുൽവുൻറെ യാചനകളെ തള്ളിക്കളഞ്ഞ ദക്ഷിണ കൊറിയൻ സേന ശത്രുരാജ്യത്തിൻറെ ചാരനാണെന്ന് മുദ്രയടിച്ച് അതിക്രൂരമായി പീഡിപ്പിച്ചു.രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ പലതരം മർദനമുറകൾക്കിരയായി.ഒരു സാധാരണ മീൻപിടിത്തകാരനിൽ നിന്ന് എന്ത് രഹസ്യങ്ങളാണ് അയാളുടെ രാജ്യത്തിനെതിരെ ചോർത്താൻ സാധിക്കുക! ഉത്തരകൊറിയൻ പട്ടാളത്തിന്റെ രഹസ്യ ചാരനായിട്ടേ ദക്ഷിണ കൊറിയയുടെ സുരക്ഷാ സേനയ്ക്ക് അയാളെ കാണാൻ സാധിക്കൂ.യുക്തിയവിടെ പ്രവർത്തിക്കില്ല.മർദ്ദനമുറകൾ ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ പലവിധ പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കാൻ കിണഞ്ഞു ശ്രമിച്ചു.സ്വന്തം രാജ്യത്തെ വഞ്ചിച്ച് എത്തിപ്പെട്ട രാജ്യത്തെ വരിക്കുന്ന കൺവെർഷൻ എന്ന ഏർപ്പാടായിരുന്നു ആദ്യം.അതുവഴി ദക്ഷിണ കൊറിയയിൽ പുതിയ ഭാര്യ, കുടുംബം,സുഖഭോഗജീവിതം എന്നിവ സർക്കാർ ചെലവിൽ വാഗ്ദാനമായി.പ്രതിഫലമായി സ്വന്തം രാജ്യത്തിനെതിരെ പ്രചാരകനായി രംഗത്തുവരണം.വീണിടം വിഷ്ണുലോകമായി കാണാൻ ആ പൗരന് സാധിച്ചില്ല.അകപെട്ട ശത്രുരാജ്യം വെച്ചുനീട്ടിയ മോഹനവാഗ്ദാനങ്ങളുടെ മുന്നിൽ സ്വന്തം ഭാര്യ,മകൾ, കുടുംബം, രാജ്യം എന്നിവ ബലിയർപ്പിക്കാൻ നാംചുൽവു എന്ന സാധാരണ പൗരൻ സന്നദ്ധമാവുന്നില്ല.ജനിച്ചന്നുമുതൽ കേട്ടുവളർന്നത് ദക്ഷിണ കൊറിയ എന്ന ശത്രുരാജ്യത്തിൻറെ ദ്രോഹകഥകളാണ്.

അധാർമികതയുടെ,അനീതികളുടെ,വിവേചനങ്ങളുടെ രാജ്യമായിട്ടാണ് മുതലാളിത്ത പാത സ്വീകരിച്ച ദക്ഷിണ കൊറിയക്കെതിരെ സോഷ്യലിസ്റ്റു പാത സ്വീകരിച്ച ഉത്തരകൊറിയയുടെ കുറ്റപത്രം.പൗരാവകാശങ്ങളുടെ ശവപറമ്പ്, അസ്വാതന്ത്ര്യത്തിന്റെ തടവറ,അവികസനത്തിൻറെ നരകലോകം എന്നിങ്ങനെ ദക്ഷിണ കൊറിയ കിട്ടാവുന്ന വേദികളിൽ ഉത്തരകൊറിയയെ ഭർത്സിക്കുന്നു.ഈ പ്രചരണത്തിന്റെ വാഹകരാവാൻ ചാരന്മാരായി ആരോപിച്ചു പിടികൂടുന്നവരെ ഉപയോഗിക്കുന്നു.പീഢനങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് ചിലർ വഴങ്ങുന്നു.നാംചുൽവു ആ കുഴിയിൽ വീണില്ല.സ്വന്തം രാജ്യമാണ് തൻറെ ജീവനേക്കാൾ വലുതെന്ന നിലപാടിൽ ഉറച്ചു നിന്നു.സ്വന്തം രാജ്യം വിശ്വസിപ്പിച്ച സത്യങ്ങളിലാണ് വിശ്വാസം.ആ വിശ്വാസം പൊളിച്ചെടുക്കുന്നതിന് സുരക്ഷാഭടന്മാർ ദക്ഷിണ കൊറിയയിലെ നഗരസമ്പന്നതയിലേക്ക് തുറന്നു വിട്ടു.കണ്ണു തുറക്കാൻ കൂട്ടാക്കുന്നില്ല.ദക്ഷിണകൊറിയ കാണാൻ ആഗ്രഹിക്കുന്നില്ല.തിന്മകളുടെ ലോകമാണ് ആ രാജ്യം.ആൾക്കൂട്ടത്തിൻറെ തിക്കിലും തിരക്കിലും പെട്ടുതട്ടിവീഴാൻപോയ അയാൾ പെട്ടെന്നൊരടിയേറ്റ് കണ്ണ് തുറന്നുപോയി.മോഹകാഴ്ചകളുടെ ദക്ഷിണ കൊറിയൻ മായികലോകം കണ്ട് അയാൾ അന്താളിച്ചു.കൂറ്റൻ കെട്ടിടങ്ങൾ, സമൃദ്ധിയുടെ നഗരജീവിതങ്ങൾ.അയാൾ നടന്നു നീങ്ങുന്ന വഴിയിൽ പട്ടാപ്പകൽ ഒരു സ്ത്രീ ആക്രമിക്കപെടുന്നത് കാണുന്നു.ഉത്തരകൊറിയയിൽ അയാൾ കാണാത്ത കാഴ്ചയാണിത്.നോക്കിനിൽക്കാനായില്ല.അവളെ രക്ഷിച്ചു.അവളുടെ തുടർന്നുള്ള പ്രലോഭനങ്ങളിൽ വീണില്ല.ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളെ ഉത്തരകൊറിയയിൽ കാണാറില്ലെന്ന വസ്തുത തന്നോട് ആഭിമുഖ്യം പുലർത്തുന്ന സുരക്ഷാ ഭടനുമായി പങ്കുവെച്ചപ്പോൾ സുരക്ഷാ ഭടൻറെ കമൻറിങ്ങനെ: സ്വാതന്ത്ര്യം ഉണ്ടോ, എങ്കിൽ സന്തോഷം ഉണ്ടാവില്ല.സ്വാതന്ത്ര്യവും സന്തോഷവും ഒരുമിച്ചു പോവില്ലെന്ന് നാംചുൽവുന് ബോധ്യമായി.എന്നിട്ടും ഉത്തരകൊറിയൻ ഏകാധിപത്യം വെറുക്കുന്ന, ദക്ഷിണ കൊറിയൻ സ്വാതന്ത്ര്യം ആഘോഷിക്കുന്ന സിയോൾമനുഷ്യനാവാൻ നാംചുൽവു കൂട്ടാക്കുന്നില്ല.പീഡനമുറകൾ അയാളുടെ മുന്നിൽ തോറ്റമ്പി.

ഒടുവിൽ വിപണിയുടെ പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കാൻ ശ്രമിച്ചു.സുഖഭോഗജീവിതം വെച്ചുനീട്ടി.നാംചുൽവുൻറെ മുന്നിൽ ദക്ഷിണ കൊറിയൻ തന്ത്രങ്ങൾ പരാജയപ്പെട്ടു.ആധുനിക സുഖഭോഗജീവിതം ഉത്തരകൊറിയയിൽ ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങളോടെ തിരിച്ചയക്കാൻ തീരുമാനമായി.നാംചുൽവു വിസമ്മതിച്ചു.ധരിക്കാനാവശ്യമായ വസ്ത്രവും മകൾക്ക് കളിക്കാനൊരു പാവയുമായി അതിസന്തോഷത്തോടെ നാട്ടിലേക്ക്.ഉത്തരകൊറിയൻ മണ്ണിൽ കാലുകുത്തിയ ആ നിമിഷം ദക്ഷിണ കൊറിയൻ സുരക്ഷാ സേന നൽകിയ വസ്ത്രമഴിച്ച് വലിച്ചെറിഞ്ഞ് സ്വന്തം രാജ്യത്തിന്റെ പതാകയിൽ വിലയം പ്രാപിക്കുന്ന അയാൾക്ക് തുടർദിനങ്ങളിൽ സ്വന്തം രാജ്യത്തോട് കൂറ് തെളിയിക്കേണ്ട ബാധ്യതയായി.

നാംചുൽവുനെ വിശ്വാസത്തിലെടുക്കാൻ ഉത്തരകൊറിയയിലെ സുരക്ഷാസേന സന്നദ്ധമാവുന്നില്ല.സ്വന്തം രാജ്യത്തിൻറെ പേരിൽ ദക്ഷിണ കൊറിയയിൽ അയാൾ അനുഭവിച്ച പീഡനങ്ങളോ ത്യാഗങ്ങളോ സഹനങ്ങളോ കേൾക്കാനോ സമ്മതിക്കാനോ സ്വന്തം രാജ്യം തയ്യാറാവുന്നില്ല.ഏതാണ് തൻറെ രാജ്യം, എന്താണ് തൻറെ രാജ്യം എന്ന വിചാരം അയാളെ വേട്ടയാടി.സ്വന്തം രാജ്യത്തെ സുരക്ഷാ സേന ഉദ്ദേശിച്ച ഉത്തരം അയാളിൽ നിന്ന് കിട്ടാതായപ്പോൾ ക്രൂരമർദനങ്ങൾക്കു വിധേയമാക്കി.വറചട്ടിയിൽനിന്ന് എരിതീയിലേക്ക് വീണ അവസ്ഥ! അതുവരെ സ്വയം കരുതിപോന്ന,തൻറേതും കൂടിയാണ് എന്ന് തോന്നിയ രാജ്യം തൻറെതല്ലെന്നു തിരിച്ചറിയാൻ തുടങ്ങിയ നിമിഷം അയാളിൽ ജീവിക്കാനുള്ള അഭിനിവേശം നഷ്ടപ്പെട്ടു.ശത്രുരാജ്യത്തിൻറെ ഏജൻറായി മാത്രം സ്വന്തം രാജ്യം അയാളെ കണ്ടു.ആരുടെ മുന്നിലാണ് രാജ്യസ്നേഹം തെളിയിക്കേണ്ടത്, എങ്ങനെയാണ് തെളിയിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു നിശ്ചയവുമില്ല.ഭരണകൂടത്തിൻറെ കിരാതമുഖം സ്വന്തം നാട്ടിൽ അയാൾ നേരിട്ടനുഭവിച്ചു.ശത്രുരാജ്യത്തുവെച്ച് കൊടും പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും അയാൾക്കാശ്വാസമായിരുന്നത് സ്വന്തം രാജ്യം എന്ന പ്രലോഭനമായിരുന്നു.തിരിച്ചെത്തിയപ്പോൾ അനുഭവിച്ചറിഞ്ഞു സ്വന്തം രാജ്യം, ദേശീയത എന്നൊക്കെ പറയുന്നത് ഒരാളിൽ സൃഷ്ടിക്കപെടുന്ന പ്രതീതി മാത്രമാണെന്ന്.

പൗരത്വം സംശയത്തിൻറെ നിഴലിൽ അകപെടുന്നതോടെ അത്രയെളുപ്പം തെളിയിക്കാൻ സാധിക്കുന്നതല്ല സ്വന്തം രാജ്യത്തിനോടുള്ള കൂറ്.വളരെ ദുർബലമാണ് പൗരത്വം എന്ന ഉറപ്പ്.ഭയം വിൽക്കുകയും വാങ്ങുകയും വിതക്കുകയും ഉപജീവിക്കുകയും ചെയ്യുന്ന സുരക്ഷാ നിയമങ്ങളും നിയമപാലകരും ഉന്മൂലനായുധങ്ങളും അജണ്ട നിശ്ചയിക്കുന്ന ഭരണകൂടം കയ്യാളുന്ന,ഭരണഘടനയിലെ മൗലിക തത്ത്വങ്ങൾ റദ്ദായിപോവുന്ന രാജ്യങ്ങളിലെ പൗരന്മാരുടെ രൂപകമാണ് നാംചുൽവു.സ്വന്തം രാജ്യം ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് മീൻപിടിക്കാൻ പോയ നാംചുൽവുനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു.ആ നിമിഷം നാംചുൽവു പ്രേക്ഷകരുടെ അകത്തു പ്രവേശിച്ച് വലിയ ചോദ്യമായി ശ്വാസം മുട്ടിക്കുന്നു.എന്താണ് എൻറെ രാജ്യമിങ്ങനെ, എത്രത്തോളം കാലം എന്നെ കൂടെ നിർത്തും എൻറെ രാജ്യം,ഏതു ഘട്ടത്തിൽ സ്വന്തം രാജ്യം സ്വന്തം പൗരൻമാരെ രാജ്യസ്നേഹത്തിൻറെ, രാജ്യദ്രോഹത്തിൻറെ പേരിൽ കൊന്നു തിന്നാൻ തുടങ്ങുക?നാംചുൽവു പ്രേക്ഷകരിലേക്കും പ്രേക്ഷകർ നാംചുൽവുലേക്കും സംക്രമണം നടത്തുന്നു.അനുഭവമണ്ഡലത്തിൽ ഒരൊന്നാകൽ സംഭവിക്കുന്നു.

രാജ്യത്തിനകത്തും പുറത്തും പൗരത്വം നഷ്ടപ്പെടുന്ന നാംചുൽവുൻറെ വംരപരമ്പരയിലാണ് ജനങ്ങളിന്ന് പൊതുവിൽ.രാജ്യദ്രോഹിയല്ലെന്നും രാജ്യസ്നേഹിയാണെന്നും നിരന്തരം തെളിയിക്കേണ്ട ഗതികെട്ട അവസ്ഥയാണിന്ന്. നാംചുൽവുൻറെ ജീവിതം അത്രയന്യമായ ജീവിതമല്ല…

littnow.com

littnowmagazine@gmail.com

Continue Reading

സിനിമ

മുറിവേറ്റവരുടെ പങ്കുവെക്കലുകള്‍

Published

on

കാണികളിലൊരാള്‍-17

എം ആർ രേണുകുമാർ

വെളിപ്പെടാത്ത കാരണങ്ങളാല്‍ പാചകം മുതല്‍ സ്വയംഭോഗം വരെയുള്ള നിയതമായ ജീവിതചര്യകളുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഡാനിയല്‍ എന്ന സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക് ആകസ്മികമായി അന്ന എന്ന സ്ത്രീ കടന്നുവരുന്നതോടെ ഉണ്ടാകുന്ന കുഴമറിച്ചിലുകളാണ് 2011 ല്‍ റിലീസ് ചെയ്ത ‘The Mole’s Den‘ എന്ന സിനിമയുടെ കേന്ദ്രപ്രമേയം.

ഇടവേളകളില്‍ ഉപയോഗശൂന്യമായ ഇലക്ട്രിക് വയറുകള്‍ക്കുള്ളിലെ ചെമ്പുകമ്പികള്‍കൊണ്ട് മനോഹരമായ ചെറുശില്പ്പങ്ങള്‍ ഉണ്ടാക്കുന്നത് ഡാനിയലിന്‍റെ ഒരു ഹോബിയാണ്. ഈ ശില്പങ്ങള്‍ക്ക് ഡാനിയലിന്റെ ജീവിതവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധവുമുണ്ടായിരിക്കും. ആഹാരം പാകം ചെയ്യുക, കഴിക്കുക, ടിവി കാണുക, ശാരീരികാഹ്ലാദങ്ങളില്‍ ഏര്‍പ്പെടുക എന്നിവയാണ് ഡാനിയലിന്റെ ദിനചര്യകള്‍. മുറികളിലെ മങ്ങിയവെളിച്ചത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന തന്റെ വിരസതകളുമായി പൊരുത്തപ്പെട്ട് അങ്ങനെ പോകെയാണ് ഒരു രാത്രി ഡാനിയേലിന്റെ ജീവിതത്തിലേക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് അവശയായ അന്ന ജീവനുംകൊണ്ട് ഓടിയെത്തുന്നത്. ആ അവസ്ഥയില്‍ അന്നയ്ക്ക് അഭയം നല്‍കാതിരിക്കാന്‍ ഡാനിയലിന് കഴിയുമായിരുന്നില്ല. അയാള്‍ ബാലെ നര്‍ത്തകിയായ അന്നയെ തന്റെ വീട്ടിലൊളിയ്ക്കാന്‍ അനുവദിക്കുകയും തിരക്കിവന്ന അവളുടെ ഭര്‍ത്താവിന് സംശയം തോന്നാത്തവിധം മറുപടിപറഞ്ഞ് കതക് ചാരുകയും ചെയ്യുന്നു.

ഒളിപ്പാര്‍പ്പിനിടയില്‍ അന്ന വീടിനുള്ളിലും അടുക്കളയിലും ഡാനിയേലിനെ ചെറുതായി സഹായിക്കുകയും ഒരുമിച്ചിരുന്ന് ടിവി കാണുകയും ആഹാരം കഴിക്കുകയും ചെയ്യുന്നു. ആശ്വാസം തേടുന്ന മുറിവേറ്റവര്‍ എന്നനിലയില്‍ ഇരുവര്‍ക്കുമിടയില്‍ അടുപ്പമുണ്ടാവുകയും അടുപ്പം ഊഷ്മളമായ ഇണചേരലുകളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന പ്രണയമാണ് തങ്ങളുടേതെന്ന് അറിയാമെങ്കിലും, പെയ്തുതോര്‍ന്ന അന്ന ഡാനിയലിനായി നൃത്തച്ചുവടുകള്‍ വെക്കുന്നു, ഡാനിയല്‍ സ്വര്‍ണ്ണനിറമുള്ള കമ്പിനൂലുകള്‍ ചുറ്റിച്ചുറ്റി നൃത്തം ചെയ്യുന്ന അന്നയുടെ ശില്പമുണ്ടാക്കുന്നു. ഇതിനിടെ സംശയങ്ങളും ഭീഷണിയുമായി അന്നയെ തിരക്കി ഭര്‍ത്താവ് എത്തുന്നുണ്ടെങ്കിലും ഡാനിയല്‍ തന്റെ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നു.

പക്ഷേ സംശയം വര്‍ദ്ധിച്ച അന്നയുടെ ഭര്‍ത്താവ് ഡാനിയലിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും അന്നയേയും ഡാനിയേലിനേയും ഉപദ്രവിക്കുകയൂം ചെയ്യുന്നു. അന്നയോടുള്ള പ്രണയം ഡാനിയലിനെ കൂടുതല്‍ കരുത്തനാക്കുന്നു. മൂവരും ചേര്‍ന്നുള്ള കെട്ടിമറിച്ചിലിനിടയില്‍ കാല്‍വഴുതി ഫ്ലോറില്‍ തലയടിച്ചുവീണ് അന്നയുടെ ഭര്‍ത്താവ് മരിക്കുകയും, മനപ്പൂര്‍വമല്ലെങ്കിലും കൊലക്കുറ്റം ഡാനിയലിന്‍റെ മേലാകുകയും ചെയ്യുന്നു. അന്നയുടെ ഭര്‍ത്താവിന്റെ ബോഡി ഇരുവരും ചേര്‍ന്ന് മറവുചെയ്യുന്നുണ്ടെങ്കിലും ഡാനിയലിന്റെ മുറിയില്‍നിന്ന് പോലീസ് കണ്ടെടുക്കുന്ന നൃത്തം ചെയ്യുന്ന അന്നയുടെ ശില്പം അയാളെ കുടുക്കുന്നു.

ഉറക്കത്തിനുമുമ്പ് സ്വയംഭോഗം ചെയ്യുമ്പോള്‍ ചുവരില്‍ ഒട്ടിച്ചുവെച്ച ചിത്രത്തിലെ പുറംതിരിഞ്ഞുനില്‍ക്കുന്ന നഗ്നസുന്ദരി സ്ഖലനനേരത്ത് ഡാനിയലിനെ തിരിഞ്ഞുനോക്കി പുഞ്ചിരിക്കുന്നതും. ഉറക്കമുറിയില്‍ അന്നയുടെ ഭര്‍ത്താവ് തെന്നിവീണ് മരിക്കാന്‍ കാരണമായ ഇളകിയ ടൈല്‍ മാറ്റുമ്പോള്‍ തെളിയുന്ന ഇടുങ്ങിയ തുരങ്കത്തിലെ വഴുക്കലിലൂടെ സ്വപ്നസദൃശ്യമായ യാത്ര ചെയ്യുന്ന ഡാനിയല്‍ കടല്‍തീരത്തവസാനിക്കുന്ന തുരങ്കത്തിന്‍റെ അഴികളാല്‍ അടഞ്ഞ മറുമുഖത്തെത്തുന്നതും. അവിടെ ഒരു ക്യാമറാമാന്‍റെ മുമ്പില്‍ ചുവരിലെ ചിത്രത്തിലെ പെണ്ണ് അതേവേഷത്തില്‍ ഡാനിയലിന്‍റെ വിളികേള്‍ക്കാതെ ഫോട്ടോഷൂട്ടില്‍ മുഴുകിനില്‍ക്കുന്നതും. ചെമ്പുകമ്പികള്‍ ചുറ്റിവരിഞ്ഞ് ഡാനിയലുണ്ടാക്കുന്ന ശില്പ്പങ്ങളില്‍ ഡാനിയലിന്റെ ജീവിതകഥ അറിഞ്ഞോ അറിയാതെയോ ആലേഖനം ചെയ്യപ്പെടുന്നതും. സിനിമക്കുള്ളിലെ സിനിമയുടെ അടരുകളായി തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി അനന്യമാണ്. ഡാനിയലാകുന്ന Nestor Jimenez ന്റേയും അന്നയാകുന്ന Ketty De La Lglesia യുടേയും പെര്‍ഫോമന്‍സുകളെ വാക്കുകള്‍കൊണ്ടൊന്നും വിശേഷിപ്പിക്കാനാവില്ല.

കഥയും കഥാപാത്രങ്ങള്‍ പേറുന്ന സങ്കീര്‍ണ്ണതകളും ഉള്ളിലേറ്റിവേണം സിനിമ കഴിഞ്ഞാല്‍ കാണികള്‍ വീട്ടിപ്പോകാനെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് Alfredo Ureta. ക്യൂബന്‍ സംവിധായകനായ ആല്‍ഫ്രെഡോ യുടെ ഈ സ്പാനീഷ് സിനിമ കണ്ടിറങ്ങുമ്പോള്‍ സംവിധായകന്റെ ആഗ്രഹം മെല്ലെ നടപ്പില്‍വരുന്നതായി കാണികള്‍ക്ക് ബോധ്യപ്പെടും. മുറിവുകള്‍ പങ്കിടുന്നതില്‍ ആശ്വാസം കണ്ടെത്തുന്ന അന്തര്‍മുഖികളായ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അത്രമേല്‍ കാണികളെ വേട്ടയാടും.

littnow.com

രചനകൾ അയക്കുമ്പോൾ
വാട്സാപ്പ് നമ്പരും ഫോട്ടോയും ചേർക്കുക.

littnowmagazine@gmail.com

Continue Reading

സിനിമ

അപ്പനെ പിടിക്കല്‍

Published

on

കാണികളിലൊരാള്‍-16

എം ആർ രേണുകുമാർ

അമ്മയുടെ നിര്‍ദേശാനുസരണം അപ്പനെ കാണാനും, അയാളുടെ അന്ത്യകാലം പകര്‍ത്താനുമായി ക്യാമറയും തൂക്കിപ്പോകുന്ന കുസൃതികളായ പെണ്‍കുട്ടികളുടെ കഥ പറയുന്ന ജാപ്പനീസ് സിനിമയാണ് 2014 ല്‍ പുറത്തിറങ്ങിയ ‘ക്യാപ്ച്ചറിംഗ് ഡാഡ്’. മൂത്തവളായ ഹസുകി ഒരു ബാര്‍ ഗേളാണ്. ഇളയവള്‍ കൊഹരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയും. പതിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെയും മക്കളേയും ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ അന്ത്യകാലത്തെ ഫോട്ടോനോക്കി ചിരിക്കുവാനാണ് ലോട്ടറി വില്‍പ്പനക്കാരിയായ സാവ തന്റെ പെണ്‍മക്കളെ ട്രെയിന്‍ കയറ്റി അപ്പന്റെ നാട്ടിലേക്ക് വിടുന്നത്.

അമ്മയുടെ നിയന്ത്രണത്തില്‍നിന്ന് പുറത്തുകടന്നതോടെ അടിപൊളി വേഷങ്ങളിലേക്ക് മാറി പച്ചപ്പരിഷ്കാരികളായാണ് ഇവരുടെ യാത്ര. ഇവരില്‍നിന്ന് പ്രചോദനമുള്‍കൊണ്ടപോലെ അതിമനോഹരമായ സീനറികളിലൂടെയാണ് ട്രെയിന്റെ ഓട്ടവും. നഗരപ്രാന്തങ്ങള്‍ പിന്നിട്ട് ഗ്രാമപ്പച്ചയിലേക്കും ഗ്രാമനീലയിലേക്കും ട്രെയിന്‍ പ്രവേശിക്കുമ്പോള്‍ കൊഹരു അപ്പനെപ്പറ്റി ചേച്ചിയോട് തിരക്കുന്നുണ്ട്.
ഒരു മഴക്കാലത്ത് തങ്ങള്‍ക്ക് കൊടചൂടിച്ചുതരുന്ന അപ്പനെ ചെറുതായി ഓര്‍മ്മയുണ്ടെന്നാണ് ഹസുകിയുടെ മറുപടി. മഴനനഞ്ഞുകൊണ്ട് അപ്പന്‍ രണ്ടുപേര്‍ക്കും ചില്ലുനിറമുള്ള കുടകള്‍ ചൂടിയ്ക്കുന്ന സീന്‍ നമ്മുടെ ഉള്ളിലേയ്ക്കും ചാറും.

പക്ഷേ ക്യാന്‍സര്‍ ബാധിതനായിരുന്ന അപ്പന്‍ പെണ്‍കുട്ടികള്‍ എത്തുന്നതിന് മുമ്പേ മരിക്കുന്നു. ആകയാല്‍ അവര്‍ക്ക് ജീവനോടെ അപ്പന്റെ ഫോട്ടോയെടുക്കാനും അമ്മയുടെ നിര്‍ദ്ദേശം നടപ്പിലാക്കാനും കഴിയാതെ വരുന്നു. തങ്ങള്‍ക്ക് യാതൊരു അടുപ്പവുമില്ലാത്തതിനാല്‍ അപ്പന്റെ മരണം പെണ്‍കുട്ടികളെ തെല്ലും ബാധിക്കാത്തത് നമ്മളേയും ബാധിക്കില്ല. ആ വിധമാണ് സിനിമയുടെ ഒഴുക്ക്. മരണത്തിനുമുമ്പ് ഫോട്ടോയെടുക്കാന്‍ കഴിയാതെ പോയതാണ് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രശ്നമാകുന്നത്. ശവസംസ്കാര ചടങ്ങുകള്‍ക്കിടയില്‍ അപ്പന്റെ ബോഡിയുടെ ഫോട്ടോയെടുക്കാന്‍ പെണ്‍കുട്ടികള്‍ അടക്കത്തില്‍ നടത്തുന്ന വിഫലശ്രമങ്ങള്‍ കാണികളില്‍ ചിരിയുണര്‍ത്തും. ഫോട്ടോയെടുക്കാന്‍ കഴിയാതെപോയെങ്കിലും അമ്മയെകാണിക്കാന്‍ പെണ്‍കുട്ടികള്‍ അപ്പന്റെ കത്തിതീര്‍ന്ന ചിതയില്‍നിന്ന് ഒരു അസ്ഥിക്കഷണം ഒപ്പിച്ചെടുക്കുന്നുണ്ട്.

ഏഴുവയസുള്ള മിടുക്കനായ ചിഹിരോയാണ് പെണ്‍കുട്ടികളെ വീട്ടിലേക്ക് കൂട്ടാന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുന്നത്. തങ്ങളുടെ അര്‍ദ്ധ സഹോദരനായ ചിഹിരോയോട് പെണ്‍കുട്ടികള്‍ ആദ്യമാദ്യം അടുപ്പം കാണിക്കുന്നില്ലെങ്കിലും തിരികെ പോരാന്‍നേരം അവരില്‍ അവനോടുള്ള സ്നേഹം ചെറുതായി പൊടിച്ചുവരുന്നത് കാണാം. അവര്‍ വീണ്ടും തമ്മില്‍ കണ്ടേക്കുമെന്നൊരു തോന്നല്‍ സിനിമ തരുന്നുണ്ട്. ചോരയ്ക്ക് വെള്ളത്തേക്കാള്‍ കട്ടിയുണ്ടാവണമല്ലോ.

മരണത്തോട് മല്ലിടുന്ന ഭര്‍ത്താവിന്‍റെ അവസാനനിമിഷം ക്യാമറയില്‍ കണ്ട് അതുനോക്കി പൊട്ടിച്ചിരിക്കാന്‍ ആഗ്രഹിച്ച അമ്മയ്ക്ക് മുന്നില്‍ അപ്പന്‍റെ വലതു കൈവിരലിന്‍റെ അസ്ഥിക്കക്ഷണം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് സമര്‍പ്പിക്കാനാവുന്നത്. കരുതിവെച്ചിരുന്ന പൊട്ടിച്ചിരി പൊട്ടിക്കരച്ചിലായി മാറുന്നുണ്ടെങ്കിലും തങ്ങളുടെ സ്ഥിരം ഇരിപ്പിടമായ കനാലിന്‍റെ തീരത്ത് പെണ്‍കുട്ടികളുടെ നടുവിലില്‍ ഇരുന്നുകൊണ്ട് അതിനെയവര്‍ വെള്ളത്തിലേക്ക് എറിയുകയാണ് ചെയ്യുന്നത്. വെള്ളത്തില്‍ ഒരു ക്ഷണം പൊങ്ങിക്കിടക്കുന്ന അസ്ഥികക്ഷണം ഒരു ട്യുണമീന്‍ വെട്ടിവിഴുങ്ങുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

തങ്ങളുടേത് ആയതും അല്ലാത്തതുമായ കാരണങ്ങളാല്‍ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ദുരന്തങ്ങളെ സ്വാഭാവികമായി നേരിടുകയും തങ്ങളുടെ വഴികളിലൂടെ ജീവിതത്തെ പിന്നെയും മുമ്പോട്ട് കൊണ്ടുപോകുന്നവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. മുഖ്യ കഥാപാത്രങ്ങളുടെ സവിശേഷവും സൂക്ഷ്മവും കുസൃതിനിറഞ്ഞതുമായ അഭിനയംകൊണ്ടും, അതിമനോഹരമായി പ്രകൃതിയെയും കാലാവസ്ഥയേയും ഒപ്പിയെടുത്ത ക്യാമറയുടെ എഴുത്തുകൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞ ഈ സിനിമ ഒരു സംവിധായകന്റെ (Ryoto Nakano) ആദ്യസിനിമയായി തോന്നുകയില്ല.
ജീവിതത്തിലെ അപ്രതീക്ഷിത വളവുതിരിവുകളെ, ദുരന്തങ്ങളെ കൂസലില്ലാതെ നേരിടാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സിനിമയാണ് ‘അപ്പനെ പിടിക്കല്‍’.

littnowmagazine@littnow

Continue Reading

Trending