Connect with us

സിനിമ

അധികാരം അശ്ലീലമാവുമ്പോൾ സിനിമയെന്തിന് ശ്ലീലമാവുന്നു,ഫെല്ലിനിയുടെ പ്രതിരോധമിങ്ങനെ…

Published

on

നോട്ടം 12

പികെ ഗണേശൻ

കവിത കവിയുടെയും കഥ കഥാകൃത്തിൻറെയും നോവൽ നോവലിസ്റ്റിൻറെയും ആവിഷ്കാരമാണെങ്കിൽ ചലച്ചിത്രം ചലച്ചിത്ര സംവിധായകൻറെ/സംവിധായികയുടെ ആവിഷ്കാരമാണ്.പേന പോലെ ക്യാമറ മാറുമ്പോൾ ചലച്ചിത്രം ഭാഷയാവുന്നു.കവിതയിലോ കഥയിലോ നോവലിലോ എന്ന പോലെ സിനിമയിലും ആവിഷ്കരിക്കാൻ സാധിക്കുന്നു സ്വന്തം വികാരവിചാരങ്ങൾ.

ചലച്ചിത്രം പലപ്പോഴും ആത്മകഥയാവാറുണ്ട്.ഒരാളുടെ ആത്മകഥ എന്നാൽ അയാളുടെ നാടിൻറെയും നാട്ടുകാരുടെയും ആത്മകഥയാണ്.ഒരാൾ അയാളായി മാത്രമല്ല ആത്മകഥയിൽ.സ്വന്തം ചലച്ചിത്രങ്ങളിലൂടെ ഈ രീതിയിൽ വിസ്മയിപ്പിച്ച ചലച്ചിത്രകാരനാണ് ഫെല്ലിനി.വളരെ സ്വാഭാവികമായ ചലച്ചിത്രരചനാരീതിയാണ് അദ്ദേഹത്തിന്റേത്.ഷൂട്ട് മാത്രമാണ് മുൻകൂട്ടി പ്ലാൻ ചെയ്യുന്നത്.ചലച്ചിത്രത്തിൻറെ അടിത്തറ എന്ന് പറയാറുള്ള തിരക്കഥ മുൻകൂട്ടി എഴുതാറില്ല.മറ്റൊരാളുടെ തിരക്കഥ വെച്ച് അദ്ദേഹം സിനിമയെടുത്തിട്ടുമില്ലെന്നാണ് ഓർമ്മ.ഷൂട്ടിങ് സമയത്തുണ്ടാകുന്ന സംഭവങ്ങൾ പോലും അദ്ദേഹം ചലച്ചിത്രത്തിൽ ചിത്രീകരിക്കുന്നു.അതുകൊണ്ടുതന്നെ അത്രമേൽ അസംസ്കൃതമാണ് അദ്ദേഹത്തിന്റെ സിനിമകൾ.

കള്ളം പറയാനുള്ള കലയല്ല അദ്ദേഹത്തിന് സിനിമ.സ്വന്തം ജീവിതത്തിന് നേരെ,ആ ജീവിതം സ്വന്തം നാടിൻറേതുകൂടിയായതിനാൽ തന്നെ,ക്യാമറ പിടിച്ചാൽ സിനിമ പിറക്കും, ഈയൊരു നിലപാടാണ് ചലച്ചിത്രകാരനെന്ന നിലയിൽ അദ്ദേഹത്തെ നയിച്ചത്.what camera sees,exists എന്ന് സിഗോ വെർടോവ ചലച്ചിത്രത്തെ നിർവചിച്ചതു പോലെ.ചലച്ചിത്രത്തെ ഒരു മാധ്യമം എന്ന നിലയിൽ അന്യവൽകരിക്കുന്ന കഥാവൽകരണത്തെ ഫെല്ലിനി അകറ്റി നിർത്തി.

എഴുത്തിൽ സാധ്യമാവുന്നതുപോലെ സിനിമയിലും സാധ്യമാണ് ആത്മകഥ.സ്വന്തം ജീവിതം എഴുതുന്നത് പോലെ സ്വന്തം നാടിന്റെയും ജീവിതം എഴുതാമല്ലോ.സ്വന്തം ജീവിതം ആവിഷ്കരിക്കുന്നത് പോലെ സ്വന്തം നാടിന്റെയും ജീവിതം ആവിഷ്കരിക്കാം സിനിമയിൽ.അമർകോഡ് ഒരേസമയം ഫെല്ലിനിയുടെയും നാടിന്റെയും ആത്മകഥയാണ്.ഒരാൾക്ക് അയാളുടേതായ വേറിട്ടൊരു ആത്മകഥ പലപ്പോഴും ഉണ്ടാകാറില്ല സ്വന്തം രാജ്യം ചില സവിശേഷമായ ഭീഷണിയിൽ പൊതുവെ അകപെടുമ്പോൾ.

എല്ലാ മനുഷ്യരും ഒരേ അവസ്ഥയുടെ ഇരകളാവുമ്പോൾ ജനങ്ങൾക്ക് അവരുടെ അനുഭവങ്ങളിലുമുണ്ടാകും സാദൃശ്യം.ഒരേ അനുഭവത്തിന്റെ ഫോട്ടോകോപിയായി ജീവിതം മാറുന്ന കാലം.

ആ ഭീഷണി രാജ്യം പിന്തുടരുന്ന അധികാരവ്യവസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്.കലാകാരൻ എന്ന നിലയിൽ അധികാരത്തോടു പുലർത്തേണ്ട നിലപാടെന്താണ്,ആ നിലപാടാണ് സിനിമയെ രാഷ്ട്രീയമായി പ്രസക്തമാക്കുന്നത്.അധികാരവ്യവസ്ഥയിൽ പരസ്പരം സഹവർത്തിക്കുന്ന അധികാരത്തിന്റെ സകലമാന ഘടനാരൂപങ്ങളുടെയും അശ്ലീലവ്യവഹാരങ്ങളെ ഫെല്ലിനി നിർദയം ആക്രമിക്കുന്നു.

സാംസ്കാരിക രാഷ്ട്രിയത്തിൻറെ തെളിച്ചമുള്ള സംവിധായകനായതിനാൽ അമർക്കോഡ് ദേശത്തിന്റെ തന്നെ രാഷ്ട്രിയ ആത്മഗദമായി.

വിദ്യാഭ്യാസം, ലൈംഗികത, മതം, രാഷ്ട്രീയം എന്നിവ എങ്ങനെയാണ് ഫാഷിസത്തിനുവേണ്ടി ഒളിസേവ ചെയ്യുന്നത് എന്ന് സിനിമയുടെ സൗന്ദര്യം നഷ്ടപെടുത്താതെ ആവിഷ്കരിക്കുന്നുണ്ട് അമർകോഡിൽ. പേരിൻറെ അർത്ഥം സൂചിപ്പിക്കുന്നത് പോലെതന്നെ നരേഷൻ.
ഫെല്ലിനിയുടെ ഓർമ്മക്കുറിപ്പാണ് അമർകോഡ്, ഞാൻ ഓർക്കുന്നു എന്ന അർത്ഥഭംഗി ചലച്ചിത്രത്തിലൊട്ടും ചോർന്നു പോയിട്ടില്ല.

അധികാരം അശ്ലീലമായ കാലത്ത്, കടന്നാക്രമിക്കുന്ന ആക്ഷേപഹാസ്യം ഫെല്ലിനി ശൈലിയാക്കി.

ഒരു രാജ്യം ഫാഷിസത്തെ ആശ്ലേഷിക്കുന്നുവെങ്കിൽ ആ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഘടനാപരമായ കുഴപ്പങ്ങളുണ്ട് എന്നാണ് അർത്ഥം.മനുഷ്യരിൽ വിമർശനബുദ്ധി ഉണ്ടാകുമ്പോഴാണ് സാക്ഷരതയ്ക്ക് രാഷ്ട്രീയമായ മാനമുണ്ടാകുന്നത്, അപ്പോഴാണ്
വിദ്യാഭ്യാസം പുരോഗമനമാവുന്നത്,ജനത പ്രബുദ്ധമാവുന്നത്.യാന്ത്രിക വിദ്യാഭ്യാസരീതിയെ അതുകൊണ്ടുതന്നെ ഫെല്ലിനി അപഹസിക്കുന്നു.പെൻഡുലത്തിൻറെ ശാസ്ത്രം അധ്യാപകൻ ക്ലാസ് മുറിയിൽ പഠിപ്പിക്കുന്ന രംഗമുണ്ട്.പെൻഡുലത്തിൻറെ മാതൃക പ്രദർശിപ്പിച്ചുകൊണ്ട് അതിന്റെ ചലനം അനുകരിച്ചു കാണിച്ചു കൊടുക്കുന്നു.ഇതെന്താണ് എന്ന അധ്യാപകന്റെ ചോദ്യത്തിന് വിദ്യാർഥികളുടെ ഉത്തരം ആനയുടെ ലിംഗം എന്നാണ്.ഉച്ഛാരണം പഠിപ്പിക്കുന്ന ക്ലാസ് മുറിയിൽ അധ്യാപകൻ ചില വാക്കുകൾ ഉച്ചരിക്കുന്ന രീതി പഠിപ്പിക്കുമ്പോൾ,വായുടെ ചലനം, നിയന്ത്രണം എങ്ങനെയായിരിക്കണം എന്ന് വിശദീകരിക്കുമ്പോൾ അപശബ്ദങ്ങളുണ്ടാക്കി വിദ്യാർഥികൾ പഠനസമ്പ്രദായത്തെ അപഹസിക്കുന്നു.ജനങ്ങൾ എത്ര മാന്യമായി സംസാരിച്ചാലും ഒട്ടും മാന്യമല്ലാത്ത രീതിയിൽ ജീവിതത്തിൽ ഇടപെടുകയും തകിടംമറിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ ഭാഷ മനസിലാകാത്ത അധികാരവ്യവസ്ഥ വാക്കുകളുടെ ഉച്ചാരണത്തിൽ കർക്കശമാക്കുന്ന ശുദ്ധി എന്നത് അശ്ലീലമാണ്.ഗണിതശാസ്ത്രം പഠിപ്പിക്കുന്ന ക്ലാസ് മുറിയിലും വിദ്യാർത്ഥികളുടെ കുതറലുകളുണ്ടാവുന്നു.രണ്ടും രണ്ടും കൂട്ടിയാൽ നാല് കിട്ടുന്ന ജീവിതമല്ല ക്ലാസ് മുറിയ്ക്കു പുറത്തെ ജീവിതം.അവിടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി പോവുന്നു.അതുകൊണ്ടുതന്നെ ഗണിതശാസ്ത്രത്തെ കേവലമായ പ്രോബ്ലം പരിഹരിക്കുന്ന യാന്ത്രികജ്ഞാനമായി കാണാനാവില്ല.ഒരു വിദ്യാർത്ഥിയെ ബ്ലാക്ക് ബോർഡിന് മുന്നിൽ നിർത്തി അതിലെഴുതിയ പ്രോബ്ലം ചെയ്യിക്കാൻ ശ്രമിക്കുമ്പോൾ പിൻബെഞ്ചിലിരിക്കുന്ന വിദ്യാർഥികൾ പേപ്പർ ചുരുട്ടി പൈപ്പുണ്ടാക്കി അതിലൂടെ അദ്ധ്യാപികയും വിദ്യാർത്ഥിയും നിൽക്കുന്നിടത്തേക്ക് മൂത്രമൊഴിക്കുന്നു.ഗണിതശാസ്ത്രത്തിൻറെ ക്ലാസ് മുറിയിൽ അങ്ങനെ പുതിയ പ്രോബ്ലം സൃഷ്ടിക്കുന്നു.തന്നെ പേടിച്ചു വിദ്യാർത്ഥി മൂത്രമൊഴിച്ചതാണെന്നാണ് അധ്യാപിക കരുതുന്നത്.ഫാഷിസ്റ്റുകാലത്ത് നടക്കുന്ന ഏതു രിതിയിലുള്ള വിസമ്മതങ്ങളും കുതറലുകളും പ്രതിഷേധങ്ങളും വിമതപ്രവർത്തനങ്ങളാണ്.

ഫാഷിസം എല്ലായ്പ്പോഴും അവകാശപ്പെടുന്നത് അത് സ്വയമേവ സദാചാര സംഹിതകളിലധിഷ്ഠിതമാണ് എന്നാണ്. ജനങ്ങളെ ഡിസിപ്ലിൻ ചെയ്യുന്നതിനു സദാചാര സംഹിതകൾ കർക്കശമാക്കുന്നു.അച്ചടക്കമുള്ള ജനതയാണ് രാഷ്ട്രത്തിന്റെ മൂലധനം എന്ന് വാഴ്ത്തുന്നു.ജനങ്ങൾ അകപെടുന്ന ഏതു ദുർവിധിയും ഭരണകൂടം സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കുന്നു.ഭരണകൂടം കർക്കശമാക്കുന്ന സദാചാര സംഹിതകളിൽ ഏറ്റവും ഊന്നൽ നൽകുന്നത് ലൈംഗികതയ്ക്കാണ്.ലൈംഗിക തൃഷ്ണ വലിയ സദാചാര ലംഘനമായി കാണുന്നു.മതത്തെ ഫലപ്രദമായി ഉപയോഗിക്കുന്നു.ഒറൊല്ലോ-മിറാൻഡ ദമ്പതികളുടെ മകനാണ് സിസിയോ.തൻറെ ലൈംഗിക ഭാവനകളും ചേഷ്ടകളും എന്തോ വലിയ വഴിതെറ്റലും പാപവുമാണെന്ന കുറ്റബോധം അവനിൽ സൃഷ്ടിക്കുന്നു.പള്ളിവികാരിയുടെ മുന്നിൽ അവൻ നടത്തുന്ന കുമ്പസാരമുണ്ട്.കറുത്ത ഹാസ്യത്തിന്റെ മാർഗമാണ് സംവിധായകൻ പ്രയോഗിക്കുന്നത്.വോൾപിന എന്ന തെരുവ് വേശ്യയെ ആർത്തിയോടെ ചുംബിച്ചതും മാർക്കറ്റിൽ സ്ത്രികൾ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ അവരുടെ പൃഷ്ഠം നോക്കി നിന്നതും സിനിമാതിയ്യേറ്ററിൽ ഒറ്റയ്ക്കിരുന്നു സിനിമ കാണുകയായിരുന്ന സ്ത്രിയുടെ അടുത്ത് പോയിരുന്നു അവളുടെ തുടയിൽ കൈവിരലുകളോടിച്ച് ലൈംഗിക സാഫല്യം തേടിയതുമായ അപഥസഞ്ചാരങ്ങൾ വിവരിച്ചപ്പോൾ പുരോഹിതൻ സ്വന്തം കൈകൾ മണത്തുനോക്കുന്ന കറുത്ത ഹാസ്യമുണ്ട് സിനിമയിൽ.അച്ചടക്കം രാജ്യത്തിന്റെ രാഷ്ട്രീയ സദാചാരമാവുമ്പോൾ അത് ലംഘിക്കുന്നത് ആക്ടിവിസം തന്നെ.

പള്ളിമതം അടക്കിപ്പിടിച്ചുനിർത്തുന്ന ലൈംഗികതയെ, അത് ജനങ്ങളിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന രീതിയെ,സമൂഹത്തെ അച്ചടക്കപെടുത്താൻ ആ രീതിയെ പ്രാപിക്കുന്ന ഭരണകൂടത്തിന്റെ കാർക്കശ്യങ്ങളെ,ആ തിട്ടൂരങ്ങളെ വിസമ്മതിക്കുന്ന ജനങ്ങളുടെ ജീവിതവാഞ്ചയെ വളരെ മനോഹരമായി അങ്ങനെ ഫെല്ലിനി ചിത്രികരിക്കുന്നു.

അധികാരത്തിന്റെ ഏറ്റവും വലിയ അശ്ലീലരൂപമായ ഫാഷിസത്തിനെതിരെയുള്ള സെല്ലുലോയ്ഡ് കുറ്റപത്രമാണ് അമർകോഡ്.ഫാഷിസം സമൂഹത്തിൽ വേരുറപ്പിക്കുന്ന മിത്തുണ്ട്.അനുസരിക്കുന്നവരാണ് ഉത്തമപൗരന്മാരെന്നും അവരുടെ സുരക്ഷിതത്വം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും രാജ്യമാണ് എല്ലാറ്റിനും മീതെയെന്നും രാജ്യമെന്നാൽ ഭരണകൂടമാണെന്നും ഭരണകൂടത്തിന്റെ അധീശത്വം എല്ലാ മേഖലയിലുമുണ്ടെന്നും നിരന്തരമായ പാഠങ്ങളിലൂടെ ജനങ്ങളുടെ ജൈവികമായ സത്തയെ ചോർത്തി കളയുന്നു.ഭരണകൂടം രക്ഷാകർതൃത്വം ചമയുന്നു. എന്നാൽ ദുർവിധിയിൽ കയ്യൊഴിയുകയും ചെയ്യുന്നു.ഇറ്റലിയിൽ മുസോളിനി നേടിയ സമ്മതി സമ്മർദത്തിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ്.ജനാധിപത്യം നാട്യമായിരുന്നു.ഫാഷിസ്റ്റുരാഷ്ട്രിയത്തിനുവേണ്ടി യുവതിയുവാക്കളെ വ്യാപകമായി റിക്രൂട്ട് ചെയ്തു.രാഷ്ട്രിയമായി അവരെ ഷണ്ഠീകരിച്ചു.എന്തും ഏതും ഫാഷിസത്തിന്റെ ഔദാര്യത്തിൽ എന്ന പ്രതീതി സൃഷ്ടിച്ചെടുത്തു.തെരുവിൽ മുസോളിനിയുടെ തല മാത്രമുള്ള കൂറ്റൻ കട്ടൗട്ടിനു മുന്നിൽ തോക്കുയർത്തി ഫാഷിസ്റ്റുകൾ സൈനികാഭ്യാസം നടത്തുന്നതിനിടെ അക്കൂട്ടത്തിലുള്ള മാർട്ടിനിയുടെയും ആൽഡിനിയുടെയും പ്രണയം സഫലമാവുമെന്ന് കട്ടൗട്ടിലെ മുസ്സോളിനി അധികാരത്തിന്റെ ഔദാര്യത്തിൽ ഉറപ്പു നൽകുന്ന രീതിയിൽ സംസാരിക്കുന്ന രംഗമുണ്ട്.പൗരന്മാരുടെ സ്വപ്നങ്ങളിൽ പോലും ഫാഷിസം അതിക്രമിച്ചുകയറുന്നു.

നാടിന്റെ സുരക്ഷയാണ് ജനതയുടെ സുരക്ഷിതത്വം എന്ന ഭരണകൂടം പ്രചരിപ്പിക്കുന്ന
മിത്തുണ്ട്.അതിനപ്പുറമൊരു ഭാവനയുണ്ടെങ്കിൽ അത് വിമതപ്രവർത്തനമാണ്.മാർട്ടിനിയ്ക്കും ആൽഡിനിയ്ക്കും കട്ടൗട്ടിലെ മുസ്സോളിനി പ്രണയസാഫല്യം ഉറപ്പു നൽകിയ അതേ തെരുവിൽ പിന്നീട് കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ഗീതം കേൾക്കുന്ന രംഗമുണ്ട്.വിവരമറിഞ്ഞെത്തിയ ഫാഷിസ്റ്റുസേന തെരുവിൽ പാട്ടു കേൾപ്പിച്ച ഗ്രാമഫോൺ വെടിവെച്ചു വീഴ്ത്തി.ഗീതം കേൾപ്പിച്ചവരെന്ന് മുദ്രകുത്തി കുറെപേരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു.ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കി.

അമർക്കോഡ് കഥാപാത്രവൽകരിച്ച രണ്ടു ദൃശ്യങ്ങളുണ്ട്.കഥാപാത്രങ്ങളെ ദൃശ്യവത്കരിക്കുന്നതും ദൃശ്യങ്ങളെ കഥാപാത്രവൽകരിക്കുന്നതും രണ്ടാണ്.രണ്ടാമത്തെ രീതിയ്ക്ക് ഒരു ചലചിത്രത്തെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ ദൗത്യമുണ്ട്.സിനിമയിൽ ഇടക്കിടെ അവധൂതനെ പോലെ പ്രത്യക്ഷപ്പെടുന്നുണ്ട്.അയാൾ രാജ്യത്തിന്റെ ചരിത്രം പറയുന്നു.നാട് പിന്നിട്ട ചരിത്രത്തിൻറെ നേർഭാഷ്യമാണിത്.ഫാഷിസം മറ്റൊരു ചരിതം പറയുന്നു.അധികാരം പിടിച്ചെടുക്കാനും അധികാരം നിലനിർത്താനുമുള്ള ചരിത്രമാണത്.ഭിന്നിപ്പിൻറെയും ഏറ്റുമുട്ടലിൻറെയും ചരിത്രമാണത്.സിനിമയിൽ പ്രത്യക്ഷപ്പെടുന്ന അവധൂതൻറെ നേർഭാഷ്യങ്ങൾ ഫാഷിസ്റ്റുകളെ അലോസരപ്പെടുത്തുന്നു.ജനതയ്ക്ക് ചരിത്രത്തിന്റെ ഉള്ളടക്കമില്ലെങ്കിൽ ആ ജനത ഉള്ളുപൊള്ളയാണ്.അതറിയാവുന്ന ഫാഷിസം കൃത്രിമമായൊരു ചരിത്രം നിർമ്മിക്കുന്നു.യഥാർത്ഥ ചരിത്രത്തെ കൃത്രിമ ചരിത്രം കൊണ്ടു മാറ്റി സ്ഥാപിക്കുന്നു.വസ്തുതകൾക്കു പകരം നുണകളെ കൂട്ടുപിടിച്ചുകൊണ്ടാണ് കൃത്രിമ ചരിത്രം.ഫാഷിസം തന്നെ വലിയൊരു നുണയാണ്.നുണകളിൽ കെട്ടിപ്പൊക്കിയ അധികാരശാസ്ത്രമാണ് ഫാഷിസം.അതുകൊണ്ടുതന്നെ അവധൂതൻറെ നേർചരിത്രഭാഷണങ്ങൾ ഫാഷിസത്തെ വിറളി പിടിപ്പിക്കുന്നു.പ്രകോപിപ്പിക്കുന്നു.അവധൂതൻ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളെ കഥാപാത്രവൽകരിക്കുന്നതു പോലൊരു ഇടപെടലുണ്ട് തെരുവിന്റെ മ്ലാനമായ, ഒറ്റപ്പെടലിന്റെ പ്രശാന്തിയെ അട്ടിമറിച്ചു കൊണ്ട് ഇടക്കിടെ സ്കൂട്ടറോടിച്ചുപോവുന്ന രംഗം ആവർത്തിച്ചു കാണിക്കുന്നതിലും.അവധൂതനെ പോലെ ഈ ദൃശ്യത്തിനുമുണ്ട് വിധ്വംസകമായ വിമതഭാവം.

ഫാഷിസത്തിനെതിരെ സിനിമയുടെ തന്നെ രാഷ്ട്രീയം പറയുന്നതിനാൽ ഫെല്ലിനിയുടെ ക്ലാസിക് രചനയാണ് അമർക്കോഡ്.ഇന്നലെയുടെ മാത്രം സിനിമയല്ല ഫാഷിസം യാഥാർത്ഥ്യമായ ഇന്നിൻറെയും സിനിമയാണ് അമർക്കോഡ്…

സിനിമ

അകത്തുമില്ല,പുറത്തുമില്ല പൗരത്വം.

Published

on

നോട്ടം 18

പികെ ഗണേശൻ

ഒരാളുടെ രാജ്യം എന്നത് അയാളിൽ നിരന്തരം സൃഷ്ടിക്കപെടുന്ന പ്രതീതി മാത്രമാണ്.എപ്പോൾ വേണമെങ്കിലും തിരസ്കരിച്ചേക്കാം,ദേശീയത എന്ന വ്യവഹാരത്തിൽ സംശയാലുവാകുന്ന നിമിഷം.അത്ര ദുർബലമാണ് പൗരനും രാജ്യവും തമ്മിലുള്ള ബന്ധം.സ്വന്തം മണ്ണ്, സ്വന്തം ആകാശം എന്നിങ്ങനെ കാലുകളെ നിലത്തുറപ്പിക്കുന്ന,തലക്കുമീതെ വിശാലലോകം സൃഷ്ടിക്കുന്ന അനുഭൂതികളുടെ മറ്റൊരു ലോകമാണ് പൗരരിൽ ഉണ്ടാക്കുന്ന ദേശീയത എന്ന വികാരം.സ്വന്തം മണ്ണ് നഷ്ടപ്പെടുമ്പോൾ, ആകാശം നഷ്ടപ്പെടുമ്പോൾ എന്താണ് ഒരാളിൽ സ്വന്തം രാജ്യം അവശേഷിക്കുന്നത്.ഈ നാട് തൻറേതു കൂടിയാണ് എന്ന തോന്നൽ സൃഷ്ടിക്കുമ്പോഴാണ് പൗരൻ രാഷ്ട്രത്തിന്റെ ഉള്ളടക്കമായി വികസിക്കുന്നത്.പൗരരിൽ അതുവഴി ഉടമസ്ഥതാബോധം ഉണ്ടാവുന്നു.ഞങ്ങളുടേതാണ്, ഞങ്ങളും കൂടി ഉള്ളടങ്ങിയതാണ് എന്ന ഇല്യൂഷനാണ് ദേശീയത പൗരരിൽ സൃഷ്ടിക്കുന്നത്.സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെവിടെയോയാണപ്പോൾ രാജ്യവും പൗരനും.

പൗരൻ സ്വന്തം അനുഭവങ്ങളിലൂടെ ഉള്ളലിയുമ്പോൾ അനുഭവപെടുന്ന വികാരമാണ് ദേശീയത.കാലുറപ്പിച്ച മണ്ണ് യാഥാർത്ഥ്യവും തല ഉയർത്തിപ്പിടിച്ച ആകാശം സ്വപ്നവുമാണ്.സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒളിച്ചുകളിയാണ് പൗരജീവിതം.ശ്വസിക്കാൻ പഠിപ്പിക്കാത്തതു പോലെ ഈ കളിയും ആരും പഠിപ്പിച്ചിട്ടല്ല ഒരാൾ കളിച്ചു വളരുന്നത്.സ്പാനിഷ് ചലച്ചിത്രകാരൻ അൽമദോവറുടെ Live Flesh ൽ പ്രസവിച്ച സ്ത്രീയുടെ അമ്മ നവജാത ശിശുവിനെ ഉള്ളം കൈയിൽ ആകാശത്തേക്കുയർത്തി നക്ഷത്രങ്ങൾ വിസ്മയം സൃഷ്ടിക്കുന്ന ആകാശം പരിചയപ്പെടുത്തുന്ന രംഗമുണ്ട്.വായുവിൽ കുഞ്ഞ് ഈ ഭൂമിയുടെ, ആകാശത്തിന്റെ രാരീരം പരിചയപ്പെടുന്നു.നിർഭാഗ്യമെന്നു പറയട്ടെ, മുതിർന്നപ്പോൾ തലതിരിഞ്ഞ മറ്റൊരു ജീവിതം ജീവിക്കാനുള്ള നിയോഗമാണ് അവനിൽ വന്നുചേരുന്നത്.അസന്നിഗ്ധതകളിൽ അയാളിൽ സ്വന്തം നാട് നിറയുന്നു.

ദേശം, ദേശീയത, രാഷ്ട്രം, രാജ്യസ്നേഹം എന്നീ പരികല്പനകളിന്ന് നിയമങ്ങളുടെ നിയന്ത്രണത്തിലാണ്.അനുഭവങ്ങളുടെ സംക്രമണങ്ങളാണ് ജീവിതത്തെ സുന്ദരമാക്കുന്നത്.സ്വിച്ചിട്ടതുപോലെ പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകമായി രാജ്യസ്നേഹികളുടെ വംശങ്ങൾ പിറവിയെടുക്കുന്ന കാലത്ത് രാജ്യങ്ങൾക്കിടയിലും രാജ്യത്തിനകത്തും സ്വത്വം നഷ്ടപെടാൻ വിധിക്കപ്പെടുന്ന പൗരൻറെ ധർമ്മസങ്കടങ്ങളും അനിശ്ചിതത്വവും സന്ദേഹങ്ങളും വിഷമാവസ്ഥകളും പ്രതിസന്ധികളും ചർച്ച ചെയ്യുന്ന കിം കി ഡുക്കിൻറെ സിനിമ Net പുതിയ കാലത്തിന്റെ ആത്മകഥയാണ്.മുൻകാല സിനിമകളിൽ കിം കി ഡുക് അനുവർത്തിച്ചിരുന്ന സ്ഥിരം ഫോർമുലകളിൽ നിന്നുള്ള വിച്ഛേദനമാണ് ഈ സിനിമ.

സ്വന്തം ജനതയെ ബന്ദിയാക്കി രാഷ്ട്രങ്ങൾ സങ്കുചിത ദേശീയവികാരം വളർത്തി കൂടുതൽ യുദ്ധോത്സുകമാവുന്ന കാലമാണിത്.സൈന്യത്തെ കുറിച്ചും യുദ്ധത്തെ കുറിച്ചുമാണ് സംസാരം.അന്യരാഷ്ട്രവൈരം രോഗമായി മാറുന്നു.ഖജനാവിൻറെ സിംഹഭാഗവും ഭരണകൂടങ്ങളെ കൂടുതൽ സൈനികവൽകരിക്കുന്നതിന് ചെലവഴിക്കുന്നു.സൈനികരെ പോലെ ജനതയും യുദ്ധസജ്ജരാവുന്നു.രാജ്യം രാജ്യമാവുന്നതിന് ശത്രുവേണമെന്ന അവസ്ഥ.ഒരേ ഉടലിൽ നിന്ന് വേർപെട്ട ദക്ഷിണ കൊറിയയും ഉത്തര കൊറിയയും പരസ്പരം കൊന്നു വീഴ്ത്താൻ മത്സരിക്കുകയാണ്.ആ രാഷ്ട്രങ്ങൾക്കിടയിൽ പെട്ടുപോവുന്ന ഒരു പൗരൻറെ ദുരവസ്ഥകളിലേക്കാണ് ഇക്കുറി കിംകിഡുകിൻറെ ഷോട്ട്.

ഉത്തരകൊറിയക്കാരനായ നാംചുൽവു ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന നദിയിൽ മീൻപിടിച്ചുകൊണ്ടിരിക്കെ ബോട്ട് മീൻവലയിൽ കുരുങ്ങി കേടായി.നിയന്ത്രണരേഖ കടന്ന് ദക്ഷിണ കൊറിയൻ അതിർത്തി സേനയുടെ പിടിയിലായി.നാംചുൽവുൻറെ യാചനകളെ തള്ളിക്കളഞ്ഞ ദക്ഷിണ കൊറിയൻ സേന ശത്രുരാജ്യത്തിൻറെ ചാരനാണെന്ന് മുദ്രയടിച്ച് അതിക്രൂരമായി പീഡിപ്പിച്ചു.രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ പലതരം മർദനമുറകൾക്കിരയായി.ഒരു സാധാരണ മീൻപിടിത്തകാരനിൽ നിന്ന് എന്ത് രഹസ്യങ്ങളാണ് അയാളുടെ രാജ്യത്തിനെതിരെ ചോർത്താൻ സാധിക്കുക! ഉത്തരകൊറിയൻ പട്ടാളത്തിന്റെ രഹസ്യ ചാരനായിട്ടേ ദക്ഷിണ കൊറിയയുടെ സുരക്ഷാ സേനയ്ക്ക് അയാളെ കാണാൻ സാധിക്കൂ.യുക്തിയവിടെ പ്രവർത്തിക്കില്ല.മർദ്ദനമുറകൾ ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ പലവിധ പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കാൻ കിണഞ്ഞു ശ്രമിച്ചു.സ്വന്തം രാജ്യത്തെ വഞ്ചിച്ച് എത്തിപ്പെട്ട രാജ്യത്തെ വരിക്കുന്ന കൺവെർഷൻ എന്ന ഏർപ്പാടായിരുന്നു ആദ്യം.അതുവഴി ദക്ഷിണ കൊറിയയിൽ പുതിയ ഭാര്യ, കുടുംബം,സുഖഭോഗജീവിതം എന്നിവ സർക്കാർ ചെലവിൽ വാഗ്ദാനമായി.പ്രതിഫലമായി സ്വന്തം രാജ്യത്തിനെതിരെ പ്രചാരകനായി രംഗത്തുവരണം.വീണിടം വിഷ്ണുലോകമായി കാണാൻ ആ പൗരന് സാധിച്ചില്ല.അകപെട്ട ശത്രുരാജ്യം വെച്ചുനീട്ടിയ മോഹനവാഗ്ദാനങ്ങളുടെ മുന്നിൽ സ്വന്തം ഭാര്യ,മകൾ, കുടുംബം, രാജ്യം എന്നിവ ബലിയർപ്പിക്കാൻ നാംചുൽവു എന്ന സാധാരണ പൗരൻ സന്നദ്ധമാവുന്നില്ല.ജനിച്ചന്നുമുതൽ കേട്ടുവളർന്നത് ദക്ഷിണ കൊറിയ എന്ന ശത്രുരാജ്യത്തിൻറെ ദ്രോഹകഥകളാണ്.

അധാർമികതയുടെ,അനീതികളുടെ,വിവേചനങ്ങളുടെ രാജ്യമായിട്ടാണ് മുതലാളിത്ത പാത സ്വീകരിച്ച ദക്ഷിണ കൊറിയക്കെതിരെ സോഷ്യലിസ്റ്റു പാത സ്വീകരിച്ച ഉത്തരകൊറിയയുടെ കുറ്റപത്രം.പൗരാവകാശങ്ങളുടെ ശവപറമ്പ്, അസ്വാതന്ത്ര്യത്തിന്റെ തടവറ,അവികസനത്തിൻറെ നരകലോകം എന്നിങ്ങനെ ദക്ഷിണ കൊറിയ കിട്ടാവുന്ന വേദികളിൽ ഉത്തരകൊറിയയെ ഭർത്സിക്കുന്നു.ഈ പ്രചരണത്തിന്റെ വാഹകരാവാൻ ചാരന്മാരായി ആരോപിച്ചു പിടികൂടുന്നവരെ ഉപയോഗിക്കുന്നു.പീഢനങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് ചിലർ വഴങ്ങുന്നു.നാംചുൽവു ആ കുഴിയിൽ വീണില്ല.സ്വന്തം രാജ്യമാണ് തൻറെ ജീവനേക്കാൾ വലുതെന്ന നിലപാടിൽ ഉറച്ചു നിന്നു.സ്വന്തം രാജ്യം വിശ്വസിപ്പിച്ച സത്യങ്ങളിലാണ് വിശ്വാസം.ആ വിശ്വാസം പൊളിച്ചെടുക്കുന്നതിന് സുരക്ഷാഭടന്മാർ ദക്ഷിണ കൊറിയയിലെ നഗരസമ്പന്നതയിലേക്ക് തുറന്നു വിട്ടു.കണ്ണു തുറക്കാൻ കൂട്ടാക്കുന്നില്ല.ദക്ഷിണകൊറിയ കാണാൻ ആഗ്രഹിക്കുന്നില്ല.തിന്മകളുടെ ലോകമാണ് ആ രാജ്യം.ആൾക്കൂട്ടത്തിൻറെ തിക്കിലും തിരക്കിലും പെട്ടുതട്ടിവീഴാൻപോയ അയാൾ പെട്ടെന്നൊരടിയേറ്റ് കണ്ണ് തുറന്നുപോയി.മോഹകാഴ്ചകളുടെ ദക്ഷിണ കൊറിയൻ മായികലോകം കണ്ട് അയാൾ അന്താളിച്ചു.കൂറ്റൻ കെട്ടിടങ്ങൾ, സമൃദ്ധിയുടെ നഗരജീവിതങ്ങൾ.അയാൾ നടന്നു നീങ്ങുന്ന വഴിയിൽ പട്ടാപ്പകൽ ഒരു സ്ത്രീ ആക്രമിക്കപെടുന്നത് കാണുന്നു.ഉത്തരകൊറിയയിൽ അയാൾ കാണാത്ത കാഴ്ചയാണിത്.നോക്കിനിൽക്കാനായില്ല.അവളെ രക്ഷിച്ചു.അവളുടെ തുടർന്നുള്ള പ്രലോഭനങ്ങളിൽ വീണില്ല.ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളെ ഉത്തരകൊറിയയിൽ കാണാറില്ലെന്ന വസ്തുത തന്നോട് ആഭിമുഖ്യം പുലർത്തുന്ന സുരക്ഷാ ഭടനുമായി പങ്കുവെച്ചപ്പോൾ സുരക്ഷാ ഭടൻറെ കമൻറിങ്ങനെ: സ്വാതന്ത്ര്യം ഉണ്ടോ, എങ്കിൽ സന്തോഷം ഉണ്ടാവില്ല.സ്വാതന്ത്ര്യവും സന്തോഷവും ഒരുമിച്ചു പോവില്ലെന്ന് നാംചുൽവുന് ബോധ്യമായി.എന്നിട്ടും ഉത്തരകൊറിയൻ ഏകാധിപത്യം വെറുക്കുന്ന, ദക്ഷിണ കൊറിയൻ സ്വാതന്ത്ര്യം ആഘോഷിക്കുന്ന സിയോൾമനുഷ്യനാവാൻ നാംചുൽവു കൂട്ടാക്കുന്നില്ല.പീഡനമുറകൾ അയാളുടെ മുന്നിൽ തോറ്റമ്പി.

ഒടുവിൽ വിപണിയുടെ പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കാൻ ശ്രമിച്ചു.സുഖഭോഗജീവിതം വെച്ചുനീട്ടി.നാംചുൽവുൻറെ മുന്നിൽ ദക്ഷിണ കൊറിയൻ തന്ത്രങ്ങൾ പരാജയപ്പെട്ടു.ആധുനിക സുഖഭോഗജീവിതം ഉത്തരകൊറിയയിൽ ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങളോടെ തിരിച്ചയക്കാൻ തീരുമാനമായി.നാംചുൽവു വിസമ്മതിച്ചു.ധരിക്കാനാവശ്യമായ വസ്ത്രവും മകൾക്ക് കളിക്കാനൊരു പാവയുമായി അതിസന്തോഷത്തോടെ നാട്ടിലേക്ക്.ഉത്തരകൊറിയൻ മണ്ണിൽ കാലുകുത്തിയ ആ നിമിഷം ദക്ഷിണ കൊറിയൻ സുരക്ഷാ സേന നൽകിയ വസ്ത്രമഴിച്ച് വലിച്ചെറിഞ്ഞ് സ്വന്തം രാജ്യത്തിന്റെ പതാകയിൽ വിലയം പ്രാപിക്കുന്ന അയാൾക്ക് തുടർദിനങ്ങളിൽ സ്വന്തം രാജ്യത്തോട് കൂറ് തെളിയിക്കേണ്ട ബാധ്യതയായി.

നാംചുൽവുനെ വിശ്വാസത്തിലെടുക്കാൻ ഉത്തരകൊറിയയിലെ സുരക്ഷാസേന സന്നദ്ധമാവുന്നില്ല.സ്വന്തം രാജ്യത്തിൻറെ പേരിൽ ദക്ഷിണ കൊറിയയിൽ അയാൾ അനുഭവിച്ച പീഡനങ്ങളോ ത്യാഗങ്ങളോ സഹനങ്ങളോ കേൾക്കാനോ സമ്മതിക്കാനോ സ്വന്തം രാജ്യം തയ്യാറാവുന്നില്ല.ഏതാണ് തൻറെ രാജ്യം, എന്താണ് തൻറെ രാജ്യം എന്ന വിചാരം അയാളെ വേട്ടയാടി.സ്വന്തം രാജ്യത്തെ സുരക്ഷാ സേന ഉദ്ദേശിച്ച ഉത്തരം അയാളിൽ നിന്ന് കിട്ടാതായപ്പോൾ ക്രൂരമർദനങ്ങൾക്കു വിധേയമാക്കി.വറചട്ടിയിൽനിന്ന് എരിതീയിലേക്ക് വീണ അവസ്ഥ! അതുവരെ സ്വയം കരുതിപോന്ന,തൻറേതും കൂടിയാണ് എന്ന് തോന്നിയ രാജ്യം തൻറെതല്ലെന്നു തിരിച്ചറിയാൻ തുടങ്ങിയ നിമിഷം അയാളിൽ ജീവിക്കാനുള്ള അഭിനിവേശം നഷ്ടപ്പെട്ടു.ശത്രുരാജ്യത്തിൻറെ ഏജൻറായി മാത്രം സ്വന്തം രാജ്യം അയാളെ കണ്ടു.ആരുടെ മുന്നിലാണ് രാജ്യസ്നേഹം തെളിയിക്കേണ്ടത്, എങ്ങനെയാണ് തെളിയിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു നിശ്ചയവുമില്ല.ഭരണകൂടത്തിൻറെ കിരാതമുഖം സ്വന്തം നാട്ടിൽ അയാൾ നേരിട്ടനുഭവിച്ചു.ശത്രുരാജ്യത്തുവെച്ച് കൊടും പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും അയാൾക്കാശ്വാസമായിരുന്നത് സ്വന്തം രാജ്യം എന്ന പ്രലോഭനമായിരുന്നു.തിരിച്ചെത്തിയപ്പോൾ അനുഭവിച്ചറിഞ്ഞു സ്വന്തം രാജ്യം, ദേശീയത എന്നൊക്കെ പറയുന്നത് ഒരാളിൽ സൃഷ്ടിക്കപെടുന്ന പ്രതീതി മാത്രമാണെന്ന്.

പൗരത്വം സംശയത്തിൻറെ നിഴലിൽ അകപെടുന്നതോടെ അത്രയെളുപ്പം തെളിയിക്കാൻ സാധിക്കുന്നതല്ല സ്വന്തം രാജ്യത്തിനോടുള്ള കൂറ്.വളരെ ദുർബലമാണ് പൗരത്വം എന്ന ഉറപ്പ്.ഭയം വിൽക്കുകയും വാങ്ങുകയും വിതക്കുകയും ഉപജീവിക്കുകയും ചെയ്യുന്ന സുരക്ഷാ നിയമങ്ങളും നിയമപാലകരും ഉന്മൂലനായുധങ്ങളും അജണ്ട നിശ്ചയിക്കുന്ന ഭരണകൂടം കയ്യാളുന്ന,ഭരണഘടനയിലെ മൗലിക തത്ത്വങ്ങൾ റദ്ദായിപോവുന്ന രാജ്യങ്ങളിലെ പൗരന്മാരുടെ രൂപകമാണ് നാംചുൽവു.സ്വന്തം രാജ്യം ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് മീൻപിടിക്കാൻ പോയ നാംചുൽവുനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു.ആ നിമിഷം നാംചുൽവു പ്രേക്ഷകരുടെ അകത്തു പ്രവേശിച്ച് വലിയ ചോദ്യമായി ശ്വാസം മുട്ടിക്കുന്നു.എന്താണ് എൻറെ രാജ്യമിങ്ങനെ, എത്രത്തോളം കാലം എന്നെ കൂടെ നിർത്തും എൻറെ രാജ്യം,ഏതു ഘട്ടത്തിൽ സ്വന്തം രാജ്യം സ്വന്തം പൗരൻമാരെ രാജ്യസ്നേഹത്തിൻറെ, രാജ്യദ്രോഹത്തിൻറെ പേരിൽ കൊന്നു തിന്നാൻ തുടങ്ങുക?നാംചുൽവു പ്രേക്ഷകരിലേക്കും പ്രേക്ഷകർ നാംചുൽവുലേക്കും സംക്രമണം നടത്തുന്നു.അനുഭവമണ്ഡലത്തിൽ ഒരൊന്നാകൽ സംഭവിക്കുന്നു.

രാജ്യത്തിനകത്തും പുറത്തും പൗരത്വം നഷ്ടപ്പെടുന്ന നാംചുൽവുൻറെ വംരപരമ്പരയിലാണ് ജനങ്ങളിന്ന് പൊതുവിൽ.രാജ്യദ്രോഹിയല്ലെന്നും രാജ്യസ്നേഹിയാണെന്നും നിരന്തരം തെളിയിക്കേണ്ട ഗതികെട്ട അവസ്ഥയാണിന്ന്. നാംചുൽവുൻറെ ജീവിതം അത്രയന്യമായ ജീവിതമല്ല…

littnow.com

littnowmagazine@gmail.com

Continue Reading

സിനിമ

മുറിവേറ്റവരുടെ പങ്കുവെക്കലുകള്‍

Published

on

കാണികളിലൊരാള്‍-17

എം ആർ രേണുകുമാർ

വെളിപ്പെടാത്ത കാരണങ്ങളാല്‍ പാചകം മുതല്‍ സ്വയംഭോഗം വരെയുള്ള നിയതമായ ജീവിതചര്യകളുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഡാനിയല്‍ എന്ന സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക് ആകസ്മികമായി അന്ന എന്ന സ്ത്രീ കടന്നുവരുന്നതോടെ ഉണ്ടാകുന്ന കുഴമറിച്ചിലുകളാണ് 2011 ല്‍ റിലീസ് ചെയ്ത ‘The Mole’s Den‘ എന്ന സിനിമയുടെ കേന്ദ്രപ്രമേയം.

ഇടവേളകളില്‍ ഉപയോഗശൂന്യമായ ഇലക്ട്രിക് വയറുകള്‍ക്കുള്ളിലെ ചെമ്പുകമ്പികള്‍കൊണ്ട് മനോഹരമായ ചെറുശില്പ്പങ്ങള്‍ ഉണ്ടാക്കുന്നത് ഡാനിയലിന്‍റെ ഒരു ഹോബിയാണ്. ഈ ശില്പങ്ങള്‍ക്ക് ഡാനിയലിന്റെ ജീവിതവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധവുമുണ്ടായിരിക്കും. ആഹാരം പാകം ചെയ്യുക, കഴിക്കുക, ടിവി കാണുക, ശാരീരികാഹ്ലാദങ്ങളില്‍ ഏര്‍പ്പെടുക എന്നിവയാണ് ഡാനിയലിന്റെ ദിനചര്യകള്‍. മുറികളിലെ മങ്ങിയവെളിച്ചത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന തന്റെ വിരസതകളുമായി പൊരുത്തപ്പെട്ട് അങ്ങനെ പോകെയാണ് ഒരു രാത്രി ഡാനിയേലിന്റെ ജീവിതത്തിലേക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് അവശയായ അന്ന ജീവനുംകൊണ്ട് ഓടിയെത്തുന്നത്. ആ അവസ്ഥയില്‍ അന്നയ്ക്ക് അഭയം നല്‍കാതിരിക്കാന്‍ ഡാനിയലിന് കഴിയുമായിരുന്നില്ല. അയാള്‍ ബാലെ നര്‍ത്തകിയായ അന്നയെ തന്റെ വീട്ടിലൊളിയ്ക്കാന്‍ അനുവദിക്കുകയും തിരക്കിവന്ന അവളുടെ ഭര്‍ത്താവിന് സംശയം തോന്നാത്തവിധം മറുപടിപറഞ്ഞ് കതക് ചാരുകയും ചെയ്യുന്നു.

ഒളിപ്പാര്‍പ്പിനിടയില്‍ അന്ന വീടിനുള്ളിലും അടുക്കളയിലും ഡാനിയേലിനെ ചെറുതായി സഹായിക്കുകയും ഒരുമിച്ചിരുന്ന് ടിവി കാണുകയും ആഹാരം കഴിക്കുകയും ചെയ്യുന്നു. ആശ്വാസം തേടുന്ന മുറിവേറ്റവര്‍ എന്നനിലയില്‍ ഇരുവര്‍ക്കുമിടയില്‍ അടുപ്പമുണ്ടാവുകയും അടുപ്പം ഊഷ്മളമായ ഇണചേരലുകളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന പ്രണയമാണ് തങ്ങളുടേതെന്ന് അറിയാമെങ്കിലും, പെയ്തുതോര്‍ന്ന അന്ന ഡാനിയലിനായി നൃത്തച്ചുവടുകള്‍ വെക്കുന്നു, ഡാനിയല്‍ സ്വര്‍ണ്ണനിറമുള്ള കമ്പിനൂലുകള്‍ ചുറ്റിച്ചുറ്റി നൃത്തം ചെയ്യുന്ന അന്നയുടെ ശില്പമുണ്ടാക്കുന്നു. ഇതിനിടെ സംശയങ്ങളും ഭീഷണിയുമായി അന്നയെ തിരക്കി ഭര്‍ത്താവ് എത്തുന്നുണ്ടെങ്കിലും ഡാനിയല്‍ തന്റെ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നു.

പക്ഷേ സംശയം വര്‍ദ്ധിച്ച അന്നയുടെ ഭര്‍ത്താവ് ഡാനിയലിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും അന്നയേയും ഡാനിയേലിനേയും ഉപദ്രവിക്കുകയൂം ചെയ്യുന്നു. അന്നയോടുള്ള പ്രണയം ഡാനിയലിനെ കൂടുതല്‍ കരുത്തനാക്കുന്നു. മൂവരും ചേര്‍ന്നുള്ള കെട്ടിമറിച്ചിലിനിടയില്‍ കാല്‍വഴുതി ഫ്ലോറില്‍ തലയടിച്ചുവീണ് അന്നയുടെ ഭര്‍ത്താവ് മരിക്കുകയും, മനപ്പൂര്‍വമല്ലെങ്കിലും കൊലക്കുറ്റം ഡാനിയലിന്‍റെ മേലാകുകയും ചെയ്യുന്നു. അന്നയുടെ ഭര്‍ത്താവിന്റെ ബോഡി ഇരുവരും ചേര്‍ന്ന് മറവുചെയ്യുന്നുണ്ടെങ്കിലും ഡാനിയലിന്റെ മുറിയില്‍നിന്ന് പോലീസ് കണ്ടെടുക്കുന്ന നൃത്തം ചെയ്യുന്ന അന്നയുടെ ശില്പം അയാളെ കുടുക്കുന്നു.

ഉറക്കത്തിനുമുമ്പ് സ്വയംഭോഗം ചെയ്യുമ്പോള്‍ ചുവരില്‍ ഒട്ടിച്ചുവെച്ച ചിത്രത്തിലെ പുറംതിരിഞ്ഞുനില്‍ക്കുന്ന നഗ്നസുന്ദരി സ്ഖലനനേരത്ത് ഡാനിയലിനെ തിരിഞ്ഞുനോക്കി പുഞ്ചിരിക്കുന്നതും. ഉറക്കമുറിയില്‍ അന്നയുടെ ഭര്‍ത്താവ് തെന്നിവീണ് മരിക്കാന്‍ കാരണമായ ഇളകിയ ടൈല്‍ മാറ്റുമ്പോള്‍ തെളിയുന്ന ഇടുങ്ങിയ തുരങ്കത്തിലെ വഴുക്കലിലൂടെ സ്വപ്നസദൃശ്യമായ യാത്ര ചെയ്യുന്ന ഡാനിയല്‍ കടല്‍തീരത്തവസാനിക്കുന്ന തുരങ്കത്തിന്‍റെ അഴികളാല്‍ അടഞ്ഞ മറുമുഖത്തെത്തുന്നതും. അവിടെ ഒരു ക്യാമറാമാന്‍റെ മുമ്പില്‍ ചുവരിലെ ചിത്രത്തിലെ പെണ്ണ് അതേവേഷത്തില്‍ ഡാനിയലിന്‍റെ വിളികേള്‍ക്കാതെ ഫോട്ടോഷൂട്ടില്‍ മുഴുകിനില്‍ക്കുന്നതും. ചെമ്പുകമ്പികള്‍ ചുറ്റിവരിഞ്ഞ് ഡാനിയലുണ്ടാക്കുന്ന ശില്പ്പങ്ങളില്‍ ഡാനിയലിന്റെ ജീവിതകഥ അറിഞ്ഞോ അറിയാതെയോ ആലേഖനം ചെയ്യപ്പെടുന്നതും. സിനിമക്കുള്ളിലെ സിനിമയുടെ അടരുകളായി തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി അനന്യമാണ്. ഡാനിയലാകുന്ന Nestor Jimenez ന്റേയും അന്നയാകുന്ന Ketty De La Lglesia യുടേയും പെര്‍ഫോമന്‍സുകളെ വാക്കുകള്‍കൊണ്ടൊന്നും വിശേഷിപ്പിക്കാനാവില്ല.

കഥയും കഥാപാത്രങ്ങള്‍ പേറുന്ന സങ്കീര്‍ണ്ണതകളും ഉള്ളിലേറ്റിവേണം സിനിമ കഴിഞ്ഞാല്‍ കാണികള്‍ വീട്ടിപ്പോകാനെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് Alfredo Ureta. ക്യൂബന്‍ സംവിധായകനായ ആല്‍ഫ്രെഡോ യുടെ ഈ സ്പാനീഷ് സിനിമ കണ്ടിറങ്ങുമ്പോള്‍ സംവിധായകന്റെ ആഗ്രഹം മെല്ലെ നടപ്പില്‍വരുന്നതായി കാണികള്‍ക്ക് ബോധ്യപ്പെടും. മുറിവുകള്‍ പങ്കിടുന്നതില്‍ ആശ്വാസം കണ്ടെത്തുന്ന അന്തര്‍മുഖികളായ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അത്രമേല്‍ കാണികളെ വേട്ടയാടും.

littnow.com

രചനകൾ അയക്കുമ്പോൾ
വാട്സാപ്പ് നമ്പരും ഫോട്ടോയും ചേർക്കുക.

littnowmagazine@gmail.com

Continue Reading

സിനിമ

അപ്പനെ പിടിക്കല്‍

Published

on

കാണികളിലൊരാള്‍-16

എം ആർ രേണുകുമാർ

അമ്മയുടെ നിര്‍ദേശാനുസരണം അപ്പനെ കാണാനും, അയാളുടെ അന്ത്യകാലം പകര്‍ത്താനുമായി ക്യാമറയും തൂക്കിപ്പോകുന്ന കുസൃതികളായ പെണ്‍കുട്ടികളുടെ കഥ പറയുന്ന ജാപ്പനീസ് സിനിമയാണ് 2014 ല്‍ പുറത്തിറങ്ങിയ ‘ക്യാപ്ച്ചറിംഗ് ഡാഡ്’. മൂത്തവളായ ഹസുകി ഒരു ബാര്‍ ഗേളാണ്. ഇളയവള്‍ കൊഹരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയും. പതിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെയും മക്കളേയും ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ അന്ത്യകാലത്തെ ഫോട്ടോനോക്കി ചിരിക്കുവാനാണ് ലോട്ടറി വില്‍പ്പനക്കാരിയായ സാവ തന്റെ പെണ്‍മക്കളെ ട്രെയിന്‍ കയറ്റി അപ്പന്റെ നാട്ടിലേക്ക് വിടുന്നത്.

അമ്മയുടെ നിയന്ത്രണത്തില്‍നിന്ന് പുറത്തുകടന്നതോടെ അടിപൊളി വേഷങ്ങളിലേക്ക് മാറി പച്ചപ്പരിഷ്കാരികളായാണ് ഇവരുടെ യാത്ര. ഇവരില്‍നിന്ന് പ്രചോദനമുള്‍കൊണ്ടപോലെ അതിമനോഹരമായ സീനറികളിലൂടെയാണ് ട്രെയിന്റെ ഓട്ടവും. നഗരപ്രാന്തങ്ങള്‍ പിന്നിട്ട് ഗ്രാമപ്പച്ചയിലേക്കും ഗ്രാമനീലയിലേക്കും ട്രെയിന്‍ പ്രവേശിക്കുമ്പോള്‍ കൊഹരു അപ്പനെപ്പറ്റി ചേച്ചിയോട് തിരക്കുന്നുണ്ട്.
ഒരു മഴക്കാലത്ത് തങ്ങള്‍ക്ക് കൊടചൂടിച്ചുതരുന്ന അപ്പനെ ചെറുതായി ഓര്‍മ്മയുണ്ടെന്നാണ് ഹസുകിയുടെ മറുപടി. മഴനനഞ്ഞുകൊണ്ട് അപ്പന്‍ രണ്ടുപേര്‍ക്കും ചില്ലുനിറമുള്ള കുടകള്‍ ചൂടിയ്ക്കുന്ന സീന്‍ നമ്മുടെ ഉള്ളിലേയ്ക്കും ചാറും.

പക്ഷേ ക്യാന്‍സര്‍ ബാധിതനായിരുന്ന അപ്പന്‍ പെണ്‍കുട്ടികള്‍ എത്തുന്നതിന് മുമ്പേ മരിക്കുന്നു. ആകയാല്‍ അവര്‍ക്ക് ജീവനോടെ അപ്പന്റെ ഫോട്ടോയെടുക്കാനും അമ്മയുടെ നിര്‍ദ്ദേശം നടപ്പിലാക്കാനും കഴിയാതെ വരുന്നു. തങ്ങള്‍ക്ക് യാതൊരു അടുപ്പവുമില്ലാത്തതിനാല്‍ അപ്പന്റെ മരണം പെണ്‍കുട്ടികളെ തെല്ലും ബാധിക്കാത്തത് നമ്മളേയും ബാധിക്കില്ല. ആ വിധമാണ് സിനിമയുടെ ഒഴുക്ക്. മരണത്തിനുമുമ്പ് ഫോട്ടോയെടുക്കാന്‍ കഴിയാതെ പോയതാണ് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രശ്നമാകുന്നത്. ശവസംസ്കാര ചടങ്ങുകള്‍ക്കിടയില്‍ അപ്പന്റെ ബോഡിയുടെ ഫോട്ടോയെടുക്കാന്‍ പെണ്‍കുട്ടികള്‍ അടക്കത്തില്‍ നടത്തുന്ന വിഫലശ്രമങ്ങള്‍ കാണികളില്‍ ചിരിയുണര്‍ത്തും. ഫോട്ടോയെടുക്കാന്‍ കഴിയാതെപോയെങ്കിലും അമ്മയെകാണിക്കാന്‍ പെണ്‍കുട്ടികള്‍ അപ്പന്റെ കത്തിതീര്‍ന്ന ചിതയില്‍നിന്ന് ഒരു അസ്ഥിക്കഷണം ഒപ്പിച്ചെടുക്കുന്നുണ്ട്.

ഏഴുവയസുള്ള മിടുക്കനായ ചിഹിരോയാണ് പെണ്‍കുട്ടികളെ വീട്ടിലേക്ക് കൂട്ടാന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുന്നത്. തങ്ങളുടെ അര്‍ദ്ധ സഹോദരനായ ചിഹിരോയോട് പെണ്‍കുട്ടികള്‍ ആദ്യമാദ്യം അടുപ്പം കാണിക്കുന്നില്ലെങ്കിലും തിരികെ പോരാന്‍നേരം അവരില്‍ അവനോടുള്ള സ്നേഹം ചെറുതായി പൊടിച്ചുവരുന്നത് കാണാം. അവര്‍ വീണ്ടും തമ്മില്‍ കണ്ടേക്കുമെന്നൊരു തോന്നല്‍ സിനിമ തരുന്നുണ്ട്. ചോരയ്ക്ക് വെള്ളത്തേക്കാള്‍ കട്ടിയുണ്ടാവണമല്ലോ.

മരണത്തോട് മല്ലിടുന്ന ഭര്‍ത്താവിന്‍റെ അവസാനനിമിഷം ക്യാമറയില്‍ കണ്ട് അതുനോക്കി പൊട്ടിച്ചിരിക്കാന്‍ ആഗ്രഹിച്ച അമ്മയ്ക്ക് മുന്നില്‍ അപ്പന്‍റെ വലതു കൈവിരലിന്‍റെ അസ്ഥിക്കക്ഷണം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് സമര്‍പ്പിക്കാനാവുന്നത്. കരുതിവെച്ചിരുന്ന പൊട്ടിച്ചിരി പൊട്ടിക്കരച്ചിലായി മാറുന്നുണ്ടെങ്കിലും തങ്ങളുടെ സ്ഥിരം ഇരിപ്പിടമായ കനാലിന്‍റെ തീരത്ത് പെണ്‍കുട്ടികളുടെ നടുവിലില്‍ ഇരുന്നുകൊണ്ട് അതിനെയവര്‍ വെള്ളത്തിലേക്ക് എറിയുകയാണ് ചെയ്യുന്നത്. വെള്ളത്തില്‍ ഒരു ക്ഷണം പൊങ്ങിക്കിടക്കുന്ന അസ്ഥികക്ഷണം ഒരു ട്യുണമീന്‍ വെട്ടിവിഴുങ്ങുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

തങ്ങളുടേത് ആയതും അല്ലാത്തതുമായ കാരണങ്ങളാല്‍ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ദുരന്തങ്ങളെ സ്വാഭാവികമായി നേരിടുകയും തങ്ങളുടെ വഴികളിലൂടെ ജീവിതത്തെ പിന്നെയും മുമ്പോട്ട് കൊണ്ടുപോകുന്നവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. മുഖ്യ കഥാപാത്രങ്ങളുടെ സവിശേഷവും സൂക്ഷ്മവും കുസൃതിനിറഞ്ഞതുമായ അഭിനയംകൊണ്ടും, അതിമനോഹരമായി പ്രകൃതിയെയും കാലാവസ്ഥയേയും ഒപ്പിയെടുത്ത ക്യാമറയുടെ എഴുത്തുകൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞ ഈ സിനിമ ഒരു സംവിധായകന്റെ (Ryoto Nakano) ആദ്യസിനിമയായി തോന്നുകയില്ല.
ജീവിതത്തിലെ അപ്രതീക്ഷിത വളവുതിരിവുകളെ, ദുരന്തങ്ങളെ കൂസലില്ലാതെ നേരിടാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സിനിമയാണ് ‘അപ്പനെ പിടിക്കല്‍’.

littnowmagazine@littnow

Continue Reading

Trending