Connect with us

ലേഖനം

ഡ്യുപ്ലിക്കേറ്റ് താരമാവുന്ന കാലം

Published

on

പി കെ ഗണേശൻ

ഒറിജിനലിനെ
വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്.ഒറിജിനലേത്, ഡ്യൂപ്ലിക്കേറ്റേത് എന്ന് തരം തിരിക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു.

ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്.ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ.ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു ഫിനിഷ്ഡ് പ്രൊഡക്ട് എന്ന നിലയിൽ അവതരിക്കപെടുന്നു.

പ്രസൻറബ്ൾ പ്രസൻറിനോടാണ് ഇഷ്ടമേറെ.കണ്ണ് മാത്രം ഇന്ദ്രിയമാവുന്ന കാലത്ത്, മറ്റെല്ലാ ഇന്ദ്രിയങ്ങളും റദ്ദാക്കപെടുന്ന കാലത്ത് അതുകൊണ്ടുതന്നെ ഡ്യൂപ്ലിക്കേറ്റിനു ആരാധകരേറെ.

വിപണി തന്ത്രങ്ങൾ കഥയറിഞ്ഞിടപെടുന്നു.തൊലിപുറമെയുള്ള ജീവിതം ആഘോഷമാവുന്നു.ഉള്ളടക്കം അപ്രസക്തമാണിന്ന്.സത്തയിലല്ല കാര്യം.എങ്ങനെ അവതരിക്കപെടുന്നു എന്നതാണ് കാര്യം.വിപണി ശീലിപ്പിച്ചെടുക്കുന്ന ഈ സെറ്റപ്പിൽ ഒരാളുടെ പെഴ്സണാലിറ്റിയാണ് മാനദണ്ഡം, അയാളുടെ ക്യാരക്ടർ മാനദണ്ഡമേയല്ല.

സംസ്കാരത്തിൻറെ മേഖലയിൽ സംഭവിച്ച ഈ വ്യതിയാനത്തെ/അപചയത്തെ കുറിച്ച് വാറൻ സുസ്മേൻ എന്ന കൾച്ചറൽ ഹിസ്റ്റോറിയൻ വിദഗ്ധപഠനം നടത്തിയിട്ടുണ്ട്.സാംസ്കാരിക പഠനത്തിൽ കൾച്ചറൽ ഹിസ്റ്ററി എന്ന ശാഖ തുടങ്ങിയത് അദ്ദേഹത്തിലൂടെയാണ്.സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ചർച്ചകളിലായിരുന്നു, കൊച്ചുവർത്തമാനങ്ങളിലായിരുന്നു,എഴുത്തിലായിരുന്നില്ല, ജന്മനാ ഇൻറോവെർടായ സുസ്മേന് പ്രിയം.എഴുത്തിൽ മടിയനായിരുന്നു.പല പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർമാരുടെ നിർബന്ധങ്ങൾക്കു വഴങ്ങിയാണ് സുസ്മേൻ എഴുതാറ്.ആ എഡിറ്റർമാരില്ലായിരുന്നുവെങ്കിൽ കൾച്ചറൽ ഹിസ്റ്ററി എന്ന ജ്ഞാനശാഖ അവതരിപ്പിക്കപെടുമായിരുന്നില്ല. ആരുടെയൊക്കെയോ നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് അദ്ദേഹം, കാൽനൂറ്റാണ്ടോളം പലപ്പോഴായി താനെഴുതിയ ലേഖനങ്ങൾ സമാഹരിച്ച് Cultural History: The Transformation of American Society in the 20th Century എന്ന പേരിൽ പ്രസിദ്ധീകരിച്ചത്.ആ സമാഹാരം അദ്ദേഹം എഴുതിയ മുഴുവൻ ലേഖനങ്ങളുടെയും സമ്പൂർണ സമാഹാരമല്ല.പലതും സൂക്ഷിച്ചുവെച്ചിരുന്നില്ല.ഉള്ളതുവെച്ച് പുസ്തകമാക്കുകയായിരുന്നു.എന്നിട്ടും മാസ് കൾച്ചറിനെ കുറിച്ചുള്ള മികച്ച പുസ്തകമായി അത് സാംസ്കാരിക ചരിത്രത്തിൽ സ്ഥാനം പിടിച്ചു.ക്യാരക്ടറിൽ നിന്ന് പെഴ്സണാലിറ്റിയിലേക്ക് സംഭവിച്ച സംസ്കാരത്തിന്റെ വ്യതിയാനമാണ് അദ്ദേഹത്തിന്റെ മുഖ്യ വിഷയം.

പത്തൊൻപതാം നൂറ്റാണ്ടിൽ വ്യവസ്ഥയിൽ സംഭവിച്ച വിപ്ലവങ്ങൾ, organizational revolutions എന്ന് അദ്ദേഹം വിളിക്കുന്ന ആ മാറ്റങ്ങളുടെ ഭാഗമായി സമൂഹത്തിൽ മധ്യവർഗങ്ങൾ എന്ന പുതിയ വർഗം രൂപപ്പെട്ടു.സമൂഹത്തിലെ വർഗഘടന കീഴ്മേൽ മറിഞ്ഞു,പുനർ നിർവചിക്കപെട്ടു.
അതോടെ ഒരു സംസ്കാരം എന്ന നിലയിൽ വ്യക്തിയുടെ ക്യാരക്ടർ അപ്രസക്തമായി.പുതിയ സംസ്കാരം എന്ന നിലയിൽ
പെഴ്സണാലിറ്റിയുടെ
കാലം പിറന്നു.
ക്യാരക്ടർ കൃത്രിമമായി ഉണ്ടാക്കാൻ സാധിക്കില്ല.പെഴ്സണാലിറ്റി കൃത്രിമമായി ഉണ്ടാക്കാൻ സാധിക്കും.അങ്ങനെയാണ് പെഴ്സണാലിറ്റി മാനേജുമെന്റ് എന്ന പേരിൽ വ്യക്തിത്വവികസനക്ലാസ്റൂം കച്ചവടം തന്നെ തുടങ്ങിയത്.

പെഴ്സണാലിറ്റിയുടെ കാലം പിറന്നതോടെ
പുതിയ ഇഷ്ടങ്ങളും ആരാധനയും രൂപംകൊണ്ടു.ഉപഭോഗസംസ്കാരം പുതിയ സംസ്കാര ശീലമായി.ഒരു തരം പൾപ്പ് സംസ്കാരം അരങ്ങുവാണു.ആളുകൾ കൂടുതൽ പ്രയോജനവാദികളായി.എനിക്കെന്തു കിട്ടും എന്ന നിലയിൽ കൂടുതൽ ഉപഭോക്താക്കൾ എന്ന നിലയിൽ ഭാഗ്യാന്വേഷികളായി.എബ്രഹാം ലിങ്കനും എമേഴ്സനും മറ്റും ആരാധനമൂർത്തികളായിരുന്ന അമേരിക്കയിൽ ഉള്ളില്ലാത്ത,പുറന്തൊലി മാത്രമായ സിനിമാനടന്മാരും ടിവി താരങ്ങളും ജനങ്ങളുടെ ഇഷ്ടം കവരുന്ന പ്രതിഭാസം അങ്ങനെ പിറവിയായി.ഇത് അമേരിക്കയിൽ മാത്രം സംഭവിച്ച പ്രതിഭാസമല്ല.ലോകത്തൊട്ടാകെ ഇത് പലകാലങ്ങളിലായി സംഭവിച്ചു.ചരിത്രം മാറി.ഒരാളുടെ
ക്യാരക്ടറാണ് ഒറിജിനൽ.ഒരാളെന്താണോ അതാണ് ക്യാരക്ടർ.പെഴ്സണാലിറ്റി ഡ്യുപ്ലിക്കേറ്റാണ്.പക്ഷെ ആർക്കാണ് ക്യാരക്ടറിൽ താല്പര്യം.എല്ലാവരും പെഴ്സണാലിറ്റിയുടെ പിന്നാലെ ഓടുന്നു.

എഴുത്തുകാരനും ചലചിത്ര താരവും ഒരുമിച്ചെത്തുന്ന പ്ലാറ്റ്ഫോമിൽ കയ്യടി കിട്ടുന്നത് ചലചിത്ര താരത്തിനാണിന്ന്.മുറുക്കാൻ കട ഉദ്ഘാടനത്തിനു പോവുന്ന ചലചിത്ര താരങ്ങൾക്കു പോലും കിട്ടും പതിനായിരങ്ങൾ പ്രതിഫലമായി.സാംസ്കാരിക പ്രഭാഷണത്തിന് ക്ഷണിക്കപെടുന്ന എഴുത്തുകാരന് വണ്ടികാശു കൊടുക്കാൻ പോലും സംഘാടകർക്ക് സന്മനസുണ്ടാവാറില്ല.ആളുകൾക്കിഷ്ടം പെഴ്സണാലിറ്റിയാണ്, ഉൾക്കനമുള്ള പ്രതിഭാശാലികളെ എന്തിന് കേൾക്കുന്നു, വായിക്കുന്നു, പിന്തുടരുന്നു.ഒരാളുടെ സത്ത എന്നത് അയാളുടെ ക്യാരക്ടറാണ്, പെഴ്സണലാറ്റിയല്ല.പെഴ്സണാലിറ്റി ആരാധ്യമാവുന്ന സമൂഹത്തിന് സാംസ്കാരിക മൂല്യമില്ല.
ജീവിതത്തിന്റെ സമസ്ത മേഖലയിലും ഈ ഇല്ലായ്മ പ്രവണതയായി പ്രവർത്തിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ റിലീസ് ചെയ്ത കാലത്തെ വിവാദം ഓർമ്മയില്ലേ.രൂപവും ഉള്ളടക്കവും ഏറെക്കുറെ മൗലികമായിട്ടുള്ള
ഡോൺ പാലത്തറയുടെ ശവം സിനിമയും ലിജോയുടെ ഈ.മ.യൗ സിനിമയും മുന്നിൽ വരുമ്പോൾ പ്രേക്ഷകർക്കിഷ്ടം
ക്ലൗഡ് ഫണ്ടിംഗിലൂടെ നിർമ്മിച്ച ശവം എന്ന മിനിമൽ സിനിമയിലെ സർഗാത്മകതയല്ല, മറിച്ച് കോടികളുടെ നിർമ്മാണ ചെലവിൽ അവതരിപ്പിക്കുന്ന ഈ.മ.യൗവിലെ കാഴ്ച പെരുക്കങ്ങളാണ്.ശവം മുന്നിൽ കൊണ്ടു വരുന്ന അനുഭവലോകമുണ്ട്.ദരിദ്ര ഇക്കോണമിയിലും ആ സിനിമ സർഗാത്മകതകൊണ്ടു മാത്രം പിടിച്ചു നിന്നു.കണ്ണിനെ വഞ്ചിച്ചില്ല.ദരിദ്ര
ഇക്കോണമിമൂലം ഉണ്ടായ
ചില പോരായ്മകൾ ഇല്ലാതില്ല.ആ പോരായ്മകളെ മറികടക്കാൻ സാധിച്ചു എന്നതാണ് മൂലധനമുണ്ടാക്കിയ ഈ.മ.യൗ ൻറെ വിജയം.കാഴ്ച്ചാനുഭവത്തിന് കുറേക്കൂടി ഫിനിഷ്ഡ് പ്രൊഡക്ടായി.പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ കണ്ണുകളെ,മനസിനെ തൃപ്തിപെടുത്തുന്നുണ്ടോ, ഉണ്ടെങ്കിൽ അതിലാണ് പ്രേക്ഷകർക്ക് താല്പര്യം.
ഒറിജിനലേത്,ഡ്യുപ്ലിക്കേറ്റ് എന്ന് ചൂഴ്ന്നു നോക്കുന്ന നീതി ബോധം എന്തിന് പ്രേക്ഷകർ ബാധ്യതയായി ഏറ്റെടുക്കുന്നു.

ആരാണോ, ഏതാണോ കൂടുതൽ തൃപ്തിപ്പെടുത്തുന്നത്, അതിലാണ് കാര്യം.ഒറിജിനൽ, ഡ്യുപ്ലികേറ്റ് എന്ന വേർതിരിവിൻറെ വിഷയത്തിൽ പ്രേക്ഷകർ എന്തു പിഴച്ചു.വളരെ പ്രാഗ്മാറ്റിക്കായ പ്രേക്ഷകരെ സംബന്ധിച്ച് സെമിഫിനിഷ്ഡ്, ഫിനിഷ്ഡ് ഉല്പന്നങ്ങൾ മുന്നിൽ വരുമ്പോൾ ഫിനിഷ്ഡിനെ പ്രാപിക്കും.വിപണിയുടെ ഈ രീതിശാസ്ത്രമാണ്
സിനിമയുടെ റിപ്പബ്ലിക്കിൽ പ്രജയായ പ്രേക്ഷകർക്കും പഥ്യം.
ഇതേ പ്രശ്നം അറുപതുകളിൽ ഗൊദാർദ് സംവിധാനം ചെയ്ത Breathless എന്ന സിനിമയെ മനോഹരമായി പ്രാപിച്ച, എന്നാൽ അക്കാര്യം ഒട്ടുമേൽ അവകാശപെടാതെ സ്വന്തം ഉല്പന്നമായി ആഷിക് അബു മായാനദി എന്ന സിനിമ അവതരിച്ചപ്പോഴും സംഭവിച്ചു.
ബ്രെത് ലെസ് മോഷ്ടിച്ചാണോ മായാനദി എന്ന സിനിമ എന്ന ചർച്ചയിലേ പ്രേക്ഷകർക്ക് താല്പര്യം ഇല്ലായിരുന്നു.

മരണം ഒരു ജോക്കാണ് എന്ന കീർക്കെഗാർദിൻറെ ചിന്തയാണ് ഒരു ക്രൈസ്തവ കുടിയേറ്റ മലയോരമേഖലയിലെ ഒരു സാധാരണ മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളുമായി ചുറ്റിപ്പറ്റിയുള്ള ശവം സിനിമയിലെ പ്രമേയത്തിന്റെ ആത്മാവ്.അറിഞ്ഞോ അറിയാതെയോ ആ ചിന്തയെ സിനിമ ഉപജീവിക്കുന്നുണ്ട്.

അറിയാതെയും സംഭവിക്കാം.അക്കാര്യം വിശദീകരിക്കാൻ പറ്റിയ ഒരു സംഭവം പ്രശസ്ത നാടകകൃത്ത് സി.ജെ തോമസിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.അമേരിക്കൻ പ്രസാധകനും കവിയുമായിരുന്ന ജെയിംസ് ലാഫ്ലിൻ ഒരിക്കൽ സിജെ തോമസിനെ സന്ദർശിച്ചിരുന്നു.സിജെ തോമസ് അമേരിക്കൻ സി.ഐ.എ ഫണ്ട് വാങ്ങിയാണ് വിമോചന സമരം നടത്തിയത് എന്ന് കമ്യൂണിസ്റ്റുകൾ ആരോപണമുന്നയിച്ചിരുന്നുവല്ലൊ.വെള്ളക്കാരനെ തൊട്ടാലും കണ്ടാലും സിഐഎ ചാരപട്ടം കിട്ടുന്ന ഒരു കാലമുണ്ടായിരുന്നല്ലൊ.

എന്നാൽ
ഈ കൂടിക്കാഴ്ച അങ്ങനെയൊന്നായിരുന്നില്ല.തികച്ചും സർഗാത്മകമായിരുന്നു ആ കൂടിക്കാഴ്ച.പികെ.ബാലകൃഷ്ണൻ അക്കാര്യം എഴുതിയിട്ടുണ്ട്.സംസാരത്തിനിടെ സി.ജെയുടെ ക്രൈം നമ്പർ 28 ചർച്ചയിൽ വന്നു.ഈ നാടകം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയതിൽ സിജെ തോമസ് ഖിന്നനായിരുന്നു.മരണം ഒരു ജോക്കാണ് എന്ന തീമായിരുന്നു നാടകത്തിൽ.അതാണ് പ്രമേയം എന്ന് കേട്ടപ്പോൾ ലാഫ്ലിൻറെ കമന്റ്,I see you belong to Kierkegaard..
അപ്പോഴാണ് സിജെ അറിയുന്നത് മരണം ഒരു വലിയ തമാശയാണ് എന്ന് താൻ നാടകത്തിൽ വികസിപ്പിക്കാൻ ശ്രമിച്ച ആശയം ഒരു നൂറ്റാണ്ട് മുമ്പ് കിർക്കേഗാദ് പ്രതിപാദിച്ച ആശയമായിരുന്നു എന്ന്.

അങ്ങനെയും സംഭവിക്കാറുണ്ട്.ഒരാൾ ചിന്തിക്കുന്നതു പോലെ മറ്റൊരാൾ ലോകത്തിന്റെ മറ്റൊരു മൂലയിലിരുന്നു ചിന്തിക്കുന്നു.മറ്റൊരു കാലത്ത് ചിന്തിച്ചത് പോലെ വേറൊരു കാലത്ത്.പരസ്പര ബന്ധമില്ലാതെ തികച്ചും ആകസ്മികമായി സംഭവിക്കുന്ന ആകസ്മികതയായി, മരണം പോലെ തന്നെ.

മരണം എന്നത് ഒരു uncertain certainty ആയിട്ടാണ് കിർക്കേഗാദ് കാണുന്നത്.ഒരു നിശ്ചയവും ഇല്ല.നിനക്കുമ്പോൾ വരണമെന്നില്ല മരണം.നിനച്ചിരിക്കാതെ കടന്നു വരുന്ന കോമാളിയാണ് മരണം.ജീവിതത്തിൻറെ ഏറ്റവും ഉന്നതമായ ശ്രേഷ്ഠമായ ആഹ്ലാദ നിമിഷങ്ങളിൽ പോലും കൂടെയുണ്ട് മരണം.
കിർക്കെഗാദ് ഇങ്ങനെ എഴുതി:
No one knows from the dead,No one has come in to the world without weeping, No one asks one if one wants to come in,No one when one wants to go out.
മരണം ഒരു ജോക്കാണ് എന്നത് ഒരു എപിക്യൂറിയൻ വാദമാണ്.അങ്ങനെ വരുമ്പോൾ മൗലികത എന്ന വാദം അർത്ഥരഹിതമാണ് എന്ന് വരുന്നു.മരണം ഒരു ജോക്കാണ് എന്ന ആശയം കീർക്കേഗാദിൻറേതുമല്ല എന്ന് വരുന്നു.
കോപ്പിയുടെ കോപ്പിയാവുന്ന അവസ്ഥ.

എല്ലാവരും ഒറിജിനാലിറ്റിയുടെ തടവറയിലാണല്ലൊ.
എന്നാൽ എന്താണ് ഈ ഒറിജിനാലിറ്റി?
അല്ലെങ്കിൽ എന്തിനാണതിൽ ഇത്രമാത്രം അഹങ്കരിക്കാൻ എന്ന മറുചോദ്യം അനുവാചക പക്ഷത്തുനിന്ന് ഉയരുന്നുണ്ട്.കാറൽ മാർക്സ് പോലും ഒറിജിനാലിറ്റിയുടെ പേരിൽ കല്ലേറ് കൊണ്ടിട്ടുണ്ട്.ലോകം വർഗം, വർഗസമരം, വർഗരാഷ്ട്രീയം എന്നൊക്കെ ചർച്ച ചെയ്യാൻ തുടങ്ങിയത് കാറൽ മാർക്സിനോടൊപ്പമാണ്.എന്നാൽ ആ ആശയം മാർക്സിൻറേതല്ലെന്ന് വാദം ഉയർന്നിട്ടുണ്ട്.ഒറിജിനലിന് മാർക്സ് അർഹനല്ല എന്നു തന്നെയാണ് ആ വാദം.ഒലിവർ സ്മിത്തിന്റെ കവിത ദി ഡെസേർട്ടട് വില്ലേജിൽ ഇതേ ആശയം ഉണ്ട്.ജോൺ മിൽട്ടൻറെ കവിതയിൽ ഉണ്ട് ഇതേ ആശയം.മിൽട്ടൻ ഈ ആശയം കടം കൊണ്ടത് ഷെയ്ക്സ്പിയറുടെ കിങ് ലിയറിൽ നിന്ന്.ധനികർ ദരിദ്രരുടെ രക്തമൂറ്റുന്ന രീതിയിൽ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് വോൾട്ടയർ എഴുതിയിട്ടുണ്ട്.സമ്പത്ത് എങ്ങനെ സാമൂഹിക സംഘർഷത്തിന് കാരണമാവുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്.റൂസ്സൊയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അങ്ങനെ വരുമ്പോൾ വർഗസമരം എന്ന ആശയം മാർക്സിൻറേതല്ലെന്നാണ് ടെറി ഈഗ്ൾടൻറെ വിലയിരുത്തൽ​. വർഗസമരം എന്ന ആശയം തന്റെ സംഭാവനയാണെന്ന് മാർക്സ് കർതൃത്വഭാവത്തിൽ
അവകാശപെട്ടതായി അദ്ദേഹത്തിന്റെ വായനയിൽ അനുഭവപെട്ടിട്ടില്ല.

അതേസമയം വർഗസമരം എന്ന ആശയത്തിൽ നിന്ന് മാർക്സിനെ മൈനസ് ചെയ്യുന്നതിൽ ചരിത്രപരമായ സാംഗത്യം ഇല്ല തന്നെ.ഇന്നേവരെയുള്ള ചരിത്രം മാർക്സിനു മുമ്പുവരെ വ്യാഖ്യാനിക്കപെട്ടിട്ടേയുള്ളു,മാറ്റിതീർക്കുക എന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്തതിലാണ് മാർക്സ് വ്യതിരിക്തത നേടുന്നത്.മാർക്സിനെ മറ്റൊരു പ്രവാചകനായി കണ്ടതിൽ ലോകം പരാജയപ്പെട്ടു. ചരിത്രത്തിൽ സംഭവിക്കാൻ പോകുന്നത് മുഴുവൻ മൂൻകൂട്ടി കാണാൻ മാർക്സിനു സാധിച്ചില്ല.മാർക്സിസത്തിൻറെ പേരിൽ അവതരിക്കപെട്ടതൊക്കെ സമഗ്രാധിപത്യവ്യവസ്ഥകളായിരുന്നു.പറഞ്ഞുവന്നത് മാർക്സ് പോലും ഡ്യൂപ്ലിക്കേറ്റാവുന്ന യാഥാർത്ഥ്യം മുന്നിൽ വരുമ്പോൾ മൗലികത അത്ര വിശുദ്ധ പശുവല്ലെന്ന്
വെളിപെടുന്നു.അതിനാൽ തന്നെ ഒറിജിനാലിറ്റിയുടെ പേരിലുള്ള മൗലികവാദ നിലപാട് ചെറുക്കേണ്ടത് ചരിത്രപരമായ ദൗത്യമാണ്.പക്ഷെ ആ ദൗത്യം ഒരിക്കലും മോഷണത്തിന് ചൂട്ടു പിടിക്കലുമാവരുത്.

മറ്റൊരു കൃതിയുടെ സ്വാംശീകരണമാണിത് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുമ്പോൾ ഡ്യൂപ്ലിക്കേറ്റിൻറെ അന്തസ്സ് വാനോളം ഉയരുകയാണ് ചെയ്യുക.സ്വാംശീകരണം അത്ര മോശം കാര്യമല്ല.
ഒരാൾക്ക് ജീവിതകാലം മുഴുവൻ ജീവിതത്തിലോ കലാരചനയിലോ ഒറിജിനൽ ആവാൻ സാധിക്കണം എന്നുമില്ല.

ഒറിജിനൽ വാദത്തെ നിരാകരിക്കുന്ന വലിയ പ്രബന്ധം തന്നെ വാൾട്ടർ ബെഞ്ചമിൻ എഴുതിയിട്ടുണ്ട്.യാന്ത്രികമായ പുനരുല്പാദനം സാധ്യമാകുന്ന കാലത്ത് കലാസൃഷ്ടിയുടെ മൗലികവാദനിലപാട് അസംബന്ധമാണ് എന്ന് വാൾട്ടർ ബെഞ്ചമിൻ നിരീക്ഷിച്ചു.മെക്കാനിക്കൽ റീപ്രൊഡക്ഷൻ സാധ്യമായതോടെ ആചാരാനുഷ്ഠാനങ്ങളെ ആശ്രയിച്ചുള്ള അവസ്ഥയിൽ നിന്നും കലാസൃഷ്ടി മോചനം നേടി.കലാസൃഷ്ടി എന്നത് ഫോട്ടോഗ്രാഫി നെഗറ്റീവ് പോലെയായി.ഒരു നെഗറ്റീവിൽ നിന്ന് അനേകം പ്രിൻറുകളെടുക്കാം.ഏതു പ്രിൻറാണ് ഒഥെൻറിക് എന്ന് അവകാശപെടുന്നതിൽ യുക്തിയില്ല.അങ്ങനെ ഒഥെൻറിസിറ്റി ഇല്ലാതായതോടെ കലയുടെ ഫങ്ഷൻ തന്നെ മാറിപ്പോയി.കലയിൽ രാഷ്ട്രീയം എന്ന അടിസ്ഥാനം അങ്ങനെ വന്നു എന്ന് വാൾട്ടർ ബെഞ്ചമിൻ ചൂണ്ടിക്കാട്ടി.

ഇരുപതാം നൂറ്റാണ്ടിന്റെ കണ്ടെത്തലാണ് സിനിമ.ഫോട്ടോഗ്രാഫിയെ ഒരു കലാപ്രവർത്തനമായി അംഗീകരിച്ചിരുന്നില്ല.ഫോട്ടോഗ്രഫി ഒരു കലയാണോ എന്ന സന്ദേഹം തന്നെ ഉയർന്നുവന്നു.ഫോട്ടോഗ്രഫിയുടെ വരവോടെ മുഴുവൻ കലകളുടെയും പ്രകൃതം തന്നെ മാറിപോയില്ലേ എന്ന എതിർചോദ്യം ഫോട്ടോഗ്രഫിക്കുവേണ്ടി അതിന്റെ വക്താക്കളിൽ നിന്ന് പോലും ഉയർന്നില്ല.
കലയിലെ മൗലികവാദനിലപാടുകൾ ഫോട്ടോഗ്രാഫിക്കെതിരായി.ഫോട്ടോഗ്രഫി ഒറിജിനൽ അല്ല, അതിനാൽത്തന്നെ അത് ഡ്യുപ്ലിക്കേറ്റാണ് എന്ന് പറഞ്ഞു അകറ്റി നിർത്തി.

അല്ലെങ്കിൽ തന്നെ എന്താണ് ഒറിജിനൽ?
നാം ജീവിക്കുന്ന ജീവിതം പോലും ഒരേ കോപ്പിയുടെ പകർപ്പല്ലേ.നാം നിരന്തരം സിറോക്സ് ചെയ്യുകയാണ്.ഒറിജിനലിൻറെ ഫോട്ടോകോപ്പിയിംഗ് ആണ് നമ്മുടെ ആകെ ജീവിതം.ദാമ്പത്യം യാന്ത്രികമായി, പൽചക്രം പോലെ.ആ ചക്രത്തിൽ എണ്ണയായി, ഇന്ധനമായി സ്നേഹമില്ല.വഴിപാടായി ജീവിതം.ലൈംഗികത പോലും വേണ്ട രീതിയിൽ ആസ്വദിക്കാൻ സാധിക്കാതെ എന്നോ എപ്പോഴോ ജീവിച്ച ഒരു ജീവിതത്തിന്റെ ഡ്യുപ്ലികേറ്റ് കോപ്പികളായി മാറിയിട്ടുണ്ട് ദാമ്പത്യ ജീവിതത്തിലെ ഓരോ ദിനരാത്രങ്ങൾ. ഒരിക്കലേ നാം ജീവിക്കുന്നുള്ളൂ.പിന്നീട് ആ ജീവിതത്തിൻറെ ആവർത്തനമാണ് കെട്ടിയാടുന്നത്.
മിലാൻകുന്ദേരയുടെ ആ കഥാപാത്രത്തിൽ
നമ്മുടെ തന്നെ നേരുണ്ട്,ആത്മാവുണ്ട്.വേഴ്ച്ചക്കുശേഷം ഇങ്ങനെ ഒരാളിൽ മറ്റൊരാൾക്ക് ഒട്ടികിടക്കാൻ എന്ത് പാവനത്വമാണ് ഈ ശരീരങ്ങൾക്ക്.അതുകൊണ്ട് വേൾച്ച കഴീയുന്ന ആ നിമിഷം അകലാം നമുക്ക്, അതുകൊണ്ട് കടക്ക് പുറത്ത്.
യന്ത്രമായി കഴിഞ്ഞ ജീവിതത്തിൽ എന്തിന് അഭിനയിക്കുന്നു.അങ്ങനെയാണ് വിട്ടുപോയ ജീവിതത്തിലെ സങ്കീർണതയെ കുന്ദേര നേരിടുന്നത്.

കീഴ്മേൽ മറിയുന്ന ജീവിതത്തിൽ കീഴ്മേൽ മറിയുന്നതാണ് സൗന്ദര്യം.അതുകൊണ്ടുതന്നെ എന്തിന് വേണം ഒറിജിനൽ, ഡ്യുപ്ലിക്കേറ്റാവുന്നതിൽ സൗന്ദര്യം ഉണ്ടെങ്കിൽ…
ഒറിജിനൽ എന്ന ഭാവേനെ ഡ്യുപ്ലികേറ്റ് ജീവിതം നയിക്കുന്നു.ആ ജീവിതത്തിൽ എന്തിന് വേണം ഒറിജിനലിനോടൊരു ഐക്യപെടൽ എന്ന് തോന്നിയില്ലെങ്കിലാണ് അത്ഭുതം.നൈതികതക്ക് ഇടമില്ലാത്ത ജീവിതത്തിൽ
അതിനാൽ തന്നെ ഒരുമിച്ചു നിന്ന് ആരാധിക്കാം മുന്നിൽ വരുന്ന ഡ്യുപ്ലികേറ്റിനെ.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading
1 Comment

1 Comment

  1. Josekumar

    June 15, 2022 at 6:49 pm

    ഒറിജിലിനെ ഡ്യൂപ്ലിക്കേറ്റ് വെട്ടുന്ന ലേഖനം ഏതാണ് ഒറിജിനൽ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്താണ് ഒറിജിനൽ എന്താണ് ഡ്യൂപ്ലിക്കേറ്റ് ലേഖനം അർഥപൂർണവും മനോഹരവുമായിരിക്കുന്നു

You must be logged in to post a comment Login

Leave a Reply

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

Trending