കവിത
കുത്തിവരകൾ…

ഇന്ദിരാ ബാലൻ
ചില കുത്തിവരകൾ
കണ്ണെടുക്കാതെ
നോക്കിയിരിക്കുമ്പോൾ
കാണാം, കൺകെട്ട് വിദ്യ പോലെ
ഒരു സുന്ദരനോ
സുന്ദരിയോ ആകുന്നത്.
അനായാസമായിട്ട
കോറലുകൾ എത്ര ഭംഗിയുള്ള
മുടിയായി
നീണ്ടു ചുരുണ്ടു പരിണമിയ്ക്കുന്നു
കരിവണ്ടുകളെപ്പോലെ….
മുഖമോ ചന്ദ്രബിംബസമാനമാം
കണ്ണുകൾ മീനിനെ പോലെ
നീല ജലാശയത്തിൽ
തുടിച്ചാർക്കുന്നത് കാണാം.
എള്ളിൻ പൂ പോലുള്ള മൂക്കും,
തെച്ചിപ്പഴം പോലുള്ള ചുണ്ടുകളും,
മുല്ലമൊട്ടു പോലുള്ള പല്ലുകളും,
വെൺശംഖൊത്ത കഴുത്തും.
കാൽപ്പനിക ചാരുതയോടെ
കടഞ്ഞെടുത്ത പ്രയോഗങ്ങൾക്ക്
ശ്രവണ സുഖമേറെ …..
ജീവിത പരിക്കുകളിൽ
ക്ഷണനേരത്തിലത്
വൃദ്ധനോ വൃദ്ധയോ ആവാം.
സൗന്ദര്യ ലക്ഷണങ്ങളെത്ര വേഗം
ജരാനരകളിലേക്കെത്തുന്നു.
അശാന്ത ജീവിതത്തിൻ്റെ
കുത്തിവരകളായി
നെറ്റിയിലെ നീണ്ടു
കിടക്കുന്ന വരകൾ
എഴുന്നു നിൽക്കുന്ന
കവിളെല്ലുകൾ
പരൽമീൻ തിളക്കം
വറ്റിയ കണ്ണുകൾ….
ബാല്യവും ,കൗമാരവും, യൗവ്വനവും,
വാർദ്ധക്യവും കുത്തിവരകളിലൂടെ
കയറിയും, ഇറങ്ങിയും, മറിഞ്ഞും, മുറിഞ്ഞും ….
ജീവിതപർവ്വത്തിൻ്റെ
നിഗൂഢഅറകളിലേയ്ക്ക്
സാകൂതം നോക്കിയാൽ കാണാം
സൗന്ദര്യം സമം വൈരൂപ്യം
പകൽ സമം രാത്രി ….!
പരസ്പര വൈരുധ്യം
പരസ്പര പൂരകമാകുന്നു.
ദ്വൈതമെന്നൊന്നില്ലെന്നറിവു.
ദ്രുതഗതിയിലുള്ള ആ കൈവിരൽ
ചലനത്തിലുണ്ട്
ഒരു ജീവിതത്തിൻ്റെ
ആദിമധ്യാന്തങ്ങൾ!

littnow.com
littnowmagazine@gmail.com
കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
കവിത
വൈസറിക്കാത്ത പെണ്ണ്

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.
ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.
ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .
വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.
മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.
എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.
വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.
പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .
ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com
കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

-
സാഹിത്യം12 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
-
ലേഖനം8 months ago
ഡോക്ടർമാർ വെറും ചെണ്ടകളോ?
-
കവിത7 months ago
ഒറ്റയായ്പ്പോയ ഒച്ച
-
സാഹിത്യം12 months ago
അറ്റുവീണതിന്റെ അവസാനപിടപ്പ്
-
കഥ7 months ago
ഒന്നുചേർന്നൊഴുകുന്ന പുഴ
-
സിനിമ8 months ago
അപ്പനെ പിടിക്കല്
-
ലേഖനം8 months ago
ആശയങ്ങളുടെ ഉണർവ്
-
കവിത12 months ago
പ്രതിരാമായണം
Vallapuzha Chandrasekharan
August 10, 2022 at 4:05 am
കുത്തിവരകളിൽ തെളിയുന്നു ജീവിത രേഖകൾ.
ആശംസകൾ