Connect with us

സാഹിത്യം

വായനയുടെ സിംഫണി, എഴുത്തിന്റെയും

Published

on

ഷർമിള സി. നായർ

“ഭാഷയുടെ വാതിലടയ്ക്കൂ,പ്രണയത്തിന്റെ ജനാല തുറക്കൂ..” എന്ന് പറഞ്ഞത് ജലാലുദീൻ റൂമിയാണ്..
‘ലളിതവും സൂക്ഷ്മവും സൗന്ദര്യാത്മകവുമായ’ ഭാഷയുടെ വാതിൽ മെല്ലെ തുറന്ന് വായനക്കാർക്കു മുന്നിൽ പ്രണയത്തിൻ്റെ ജനാല മലർക്കെ തുറക്കുകയാണ് ജയൻ മഠത്തിൽ തൻ്റെ ‘ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക’ എന്ന കൃതിയിലൂടെ..

പലവട്ടം വായിച്ചിട്ടുള്ള ലേഖനങ്ങൾ പുസ്തക രൂപത്തിലായപ്പോൾ വീണ്ടും വായിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തം. എങ്കിലും പുസ്തകം കൈയ്യിൽ കിട്ടിയപ്പോൾ ചില ലേഖനങ്ങൾ വീണ്ടും വായിക്കാതെ വയ്യാന്നൊരു തോന്നൽ. നിരൂപണം എന്ന സാഹിത്യ ശാഖ എനിക്കെന്നും ബാലികേറാമലയായിരുന്നു, എം.കൃഷ്ണൻ നായരുടെ ‘സാഹിത്യ വാരഫലം’ ഒഴിച്ചാൽ. ഒരു കൃതിയെ പോസ്റ്റ്മോർട്ടം ചെയ്യലല്ല നിരൂപണം, മറിച്ച് വായനക്കാർക്കു മുന്നിൽ ആ കൃതിയിലേക്കൊരു വാതായനം തുറക്കലാണ്. ഒരു കൃതിയുടെ ആഴങ്ങളിലേക്കുള്ള
സൂക്ഷ്മ സഞ്ചാരത്തിനൊപ്പം ആ കൃതിയെക്കുറിച്ചുള്ള അവബോധം സാധാരണവായനക്കാരനു കൂടി പ്രദാനം ചെയ്യാൻ നിരൂപകന് കഴിയണം. നിരൂപണം ഒരു കവിത പോലെ കാവ്യാത്മകവും പ്രണയാത്മകവുമാക്കാം. ഇതിൻ്റെ തെളിവാണ് ജയൻ്റെ ‘ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക.’ എന്ന കൃതി. എന്താണ് നിരൂപണം എന്നല്ല, എന്തല്ല നിരൂപണം എന്ന് ഈ ലേഖന സമാഹാരത്തിലൂടെ ജയൻ നമുക്ക് കാട്ടിത്തരുന്നു.

വായനയുടെ ലോകത്തേക്ക് എടുത്തെറിയപ്പെട്ട ഒരാൾ. അക്ഷരങ്ങൾ പൂത്തുനിൽക്കുന്ന താഴ് വാരത്തിലൂടെ അയാൾ നടത്തുന്ന ഒരുന്മാദയാത്ര. അതിനിടയിൽ ഒപ്പം കൂടുന്ന വായനക്കാരൻ്റെ മനസ്സിലേക്ക് അക്ഷരങ്ങളുടെ സംഗീതമഴ പെയ്യിക്കുന്ന മാജിക്. വാക്കുകൾ പെയ്തിറങ്ങുന്ന നിഗൂഢമായ ആ പുസ്തകക്കാട്ടിലേക്ക് എഴുത്തുകാരനൊപ്പം, അല്ല ഉന്മാദിയായ ആ വായനക്കാരനൊപ്പം നമ്മളും കൂടുന്നു… ആ പുസ്തകക്കാട്ടിൽ വച്ചാണ് ഞാൻ റൂമിയേയും പ്രിയശിഷ്യൻ ഷംസിനേയും കണ്ടത്. ജിബ്രാനേയും, സാർത്രിനേയും, സിമോൺ ദി ബുവയേയും, എൻ്റെ പ്രിയപ്പെട്ട അന്നയേയും വീണ്ടും കണ്ടുമുട്ടിയത്…

‘ആത്മാവിൽ പ്രണയത്തിന് തീകൊളുത്തുക’ എന്ന ലേഖനം കെ.ടി. സൂപ്പിയുടെ ‘റൂമിയുടെ ആകാശം’ എന്ന കൃതിയിലൂടെയുള്ള യാത്രയാണ്. പ്രണയത്തിൻ്റെ കത്തുന്ന കടലിലേക്ക് റൂമിക്കും എഴുത്തുകാരനുമൊപ്പം ഇറങ്ങുന്ന വായനക്കാരൻ എത്തപ്പെടുന്നത് പ്രണയത്തിൻ്റെ കാണാക്കയങ്ങളിലേക്കാണ്. അവിടെ ഷംസ് നിൽപ്പുണ്ട്, റൂമിയുടെ പ്രിയശിഷ്യൻ. റൂമിയുടെ പ്രണയം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ചവൻ, പ്രണയത്തിന് ലിംഗഭേദമില്ലെന്ന് തെളിയിച്ചവൻ. ഷംസിൻ്റെ അഭാവം റൂമിയെ ഒരു സൂഫിയാക്കി പരിവർത്തനം ചെയ്യുകയായിരുന്നു. പ്രണയത്തിൻ്റെ ഏറ്റവും മഹത്തരമായ ഭാഷ മൗനമാണെന്ന് പാടിയ റൂമി ഏകദേശം പത്ത് വർഷങ്ങൾകൊണ്ടാണ് ഷംസിനായി മസ്നവി എന്ന കാവ്യം എഴുതി തീർത്തത്.

പ്രണയത്തിൻ്റെ തടവുകാരനെന്ന് സ്വയം വിശേഷിപ്പിച്ച പ്രണയവും വിരഹവും വേദനയും കൊണ്ട് ഒരു മിസ്റ്റിക് ലോകം തീർത്ത ഖലിൽ ജിബ്രാൻ. ജിബ്രാനെ വരച്ചുകാട്ടുന്ന അത്രയൊന്നും ദീർഘമല്ലാത്ത ‘പ്രണയത്തിൻ്റെ ഒടിഞ്ഞ ചിറകുകൾ’ എന്ന ലേഖനം ഭാഷയുടെ ഒതുക്കം കൊണ്ട് മനോഹരമാണെങ്കിലും കുറച്ചു കൂടി നീട്ടാമായിരുന്നില്ലേ എന്നൊരു തോന്നൽ. ലില്ലി പൂക്കൾ കൊണ്ടലങ്കരിച്ച ശവമഞ്ചത്തിൽ തൻ്റെ എക്കാലത്തേയും പ്രിയ സുഹൃത്തിൻ്റെ വരവിനായി കാത്തു നിൽക്കുന്ന മേരി… ഭർത്താവിനിഷ്ടമില്ലാഞ്ഞിട്ടു കൂടി ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ ജിബ്രാനൊപ്പം പുസ്തക പ്രകാശനത്തിന് തുണയായി നിന്ന മേരി… മേരിയെ ജീവിതത്തിൻ്റെ ഏത് വളവിലായിരുന്നു ഞാൻ കണ്ടുമുട്ടിയത്?

സിമോൺ ദ ബുവേയും സാർത്രിനേയും പരാമർശിക്കുന്ന മൂന്ന് ലേഖനങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരുഷ പ്രണയത്തിന് എത്രമേൽ കാൽപനികമായി അടിമയാകാമോ അത്രമേൽ സ്വതന്ത്രയുമാകാം ഒരു പെണ്ണിന്. സാർത്രിൻ്റെ പ്രണയത്തിനടിമപ്പെട്ട് ഇത് തെളിയിക്കുകയായിരുന്നു. ഫെമിനിസത്തിൻ്റെ പ്രയോക്താവായ സിമോൺ ദ ബുവ. ബുവെയും സാർത്രും എൻ്റെ പരിമിതമായ വായനയിലെവിടെയോ സ്ഥാനം പിടിച്ചിരുന്നു. ഒരു പക്ഷേ, അവരുയർത്തിയ ആശയങ്ങളോടുള്ള താല്പര്യം കൊണ്ടാവണം. സാർത്രിൻ്റെ ജീവിതത്തിലെ എത്രാമത്തെ സ്ത്രീയായിരുന്നു താനെന്നറിഞ്ഞുകൊണ്ട് സാർത്രിൻ്റെ ഒരു കത്തിനു വേണ്ടി കാത്തിരുന്ന ബുവ ഒരു കാലത്ത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കാലം മാറ്റിയതിനാലാവണം ബുവ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. ‘ഏറ്റവും സ്നേഹത്തോടെ നിൻ്റെ സ്വന്തം ബീവർ’ എന്ന ലേഖനത്തിൽ ജയൻ പറയുന്നു,
”… കത്ത് അവസാനിപ്പിച്ച് ബുവ പേന താഴ്ത്തുമ്പോൾ അവർ അനുഭവിച്ച അതേ മാനസികാവസ്ഥയിൽ വായനക്കാരനും എത്തുന്നു. കത്തുകൾ വായിക്കേണ്ടത് ഹൃദയം കൊണ്ടാണെന്ന് സാർത്രിനയച്ച കത്തുകൾ നമ്മോട് പറയുന്നു… “
ബുവയെ ജയൻ്റെ വാക്കുകളിലൂടെ വായിച്ചപ്പോൾ താരതമ്യേന ദുർബല വായനക്കാരിയായ ഞാൻ പോലും സിമോൺ ദ ബുവേ സാർത്രിന് അയച്ച കത്തുകൾ വായിക്കാതെ പറ്റില്ല എന്ന അവസ്ഥയിൽ ജയനോട് തന്നെ ആ പുസ്തകം വാങ്ങി വായിച്ചു. ഒരു കഥാപാത്രം അല്ലെങ്കിൽ ഒരു പുസ്തകം വായനക്കാരൻ്റെ മനസിൽ ആഴ്ന്നിറങ്ങുന്നത് എങ്ങനെയാണെന്ന് ഈ സമാഹാരത്തിലെ ലേഖനങ്ങൾ നമുക്ക് കാട്ടിത്തരുന്നു.

‘ഒരു സങ്കീർത്തനം പോലെ ‘എന്ന നോവലിൻ്റെ തീക്ഷ്ണവും മനോഹരവുമായ അപഗ്രഥനമാണ് ഈ സമാഹരത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ലേഖനങ്ങളിൽ ഒന്നായ ‘വാക്കിൻ്റെ നിറയൊഴിക്കൽ.’ ഒരു സങ്കീർത്തനം പോലെ അന്നയും ഫയദോറും വീണ്ടും വായനക്കാരനു മുന്നിൽ പുനർജ്ജനിക്കുന്നു.
ചിന്തകൾക്ക് തീ പിടിപ്പിച്ച ഈ നോവൽ വായിച്ചത് നിയമ പഠന കാലത്താവണം. അക്ഷരങ്ങൾ കൊണ്ടും ജീവിതം കൊണ്ടും ചൂതാട്ടം നടത്തിയ ദസ്തയേവ്‌സ്കിയും നശിച്ചുപോവുമായിരുന്ന ആ ജീവിതം പ്രണയത്തിൻ്റെ മാസ്മരികതയിൽ തളച്ചിട്ട അന്നയും… ദസ്തയേവ്സ്കിയെക്കൊണ്ട് നോവലിസ്റ്റ് പറയിക്കുന്നു:
“എന്നെ ഇതിനു മുൻപ് ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല. ഇത്ര അഗാധമായിട്ട്, ഇത്ര തീക്ഷ്ണമായിട്ട്. ഇത്ര നിസ്വാർത്ഥമായിട്ട്. ഇത്ര വിശുദ്ധമായിട്ട് എന്നുകൂടി പറഞ്ഞാലേ അത് പൂർണ്ണമാകൂ. എന്തുകൊണ്ട്? എന്റെ കുറ്റങ്ങൾ അറിഞ്ഞ്, എന്റെ കുറവുകൾ അറിഞ്ഞ്, എന്റെ ദൗർബല്യങ്ങൾ അറിഞ്ഞ്, എന്റെ ചീത്തയായ വാസനകളറിഞ്ഞ്. അങ്ങനത്തെ ഒരു സ്നേഹത്തെപ്പിന്നെ ഞാനെങ്ങനെ കാണണം? സത്യത്തിൽ എനിക്ക് ഇപ്പോഴാണ് ദൈവത്തോട് കടപ്പാടു തോന്നുന്നത്. ഈ സ്നേഹം കാണിച്ചു തന്നതിന്.” പ്രണയത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടെന്ന് മനസിലാക്കാനുള്ള വിവേകം അന്നുണ്ടായിരുന്നില്ല. ഇന്ന് അവർ പ്രണയിച്ച, കലഹിച്ച വഴികളിലൂടെ ജയൻ വീണ്ടും കൂട്ടിക്കൊണ്ടുപോവുമ്പോൾ ഒരു പുനർവായന ആവശ്യമില്ലാഞ്ഞിട്ടു കൂടി വീണ്ടും അന്നയെ അറിയാതെ വയ്യെന്ന അവസ്ഥ. എമ്മാതിരി എഴുത്തിൻ്റെ മാജിക് !

3-10-2007-ന് തൃശൂർ പ്രസ്ക്ലബിൽ വെച്ച് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ, ‘കേൾക്കണമെങ്കിൽ ഈ ഭാഷ വേണം’ എന്ന് അവസാനമായി പറഞ്ഞ് ഏത് കലാകാരനും കൊതിക്കുന്ന അസൂയപ്പെടുത്തുന്ന മരണം പുൽകിയ വിജയൻ മാഷ്. മാഷിനെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ അക്ഷരങ്ങൾ ഗഹനവും ഒപ്പം ഒരു നീറ്റലുമാവുന്നു. അഞ്ച് പതിറ്റാണ്ടിലേറെ കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക മണ്ഡലത്തില്‍ പ്രകാശം പരത്തിയ ഒരു ധൈഷണിക നക്ഷത്രത്തെ ചുരുങ്ങിയ വാക്കുകളിൽ വരച്ചിടുക എളുപ്പമല്ല. മാഷൊരിക്കൽ പറഞ്ഞു:
“അനുഭവങ്ങളുടെ ഒരു മഴയും പെയ്തു തീരുന്നില്ല എന്ന് എനിക്ക് മനസിലാകും, ഒരു ഓർമ്മയും അവസാനിക്കുന്നില്ല’. മരണമില്ലാത്ത ആ ഓർമ്മകൾക്കു മുന്നിൽ ഒരു ഹൃദയാഞ്ജലിയാണ് ‘കേൾക്കണമെങ്കിൽ ഈ ഭാഷ തന്നെ വേണം’ എന്ന ലേഖനം എന്ന് നിസംശയം പറയാം.

ജീവനോളം മരണത്തെ സ്നേഹിച്ച് വിഷാദത്തിന് കീഴ്പ്പെട്ട് വന്യമായ മരണം പുൽകിയ കവി സിൽവിയ പ്ലാത്തും ഫാൻ്റസിയിൽ അഭിരമിച്ചിരുന്ന മിഷിമയും ജർമൻ മിസ്റ്റിക് കവി റിൽകേയും പല ലേഖനങ്ങളിലൂടെ വാങ്മയചിത്രങ്ങളായി നമ്മുടെ മുന്നിൽ തെളിയുന്നുണ്ട്.
‘വിശുദ്ധ വൈരുദ്ധ്യമേ ‘എന്ന് റോസാപ്പൂവിനെ കുറിച്ചെഴുതിയ കവിയായിരുന്നു റിൽകേ. റോസാപ്പൂവിനെ ഹൃദയത്തിലാവാഹിച്ച റിൽകേയെ മരണം പുൽകുന്നതും ഒരു റോസാപ്പൂവിൻ്റെ രൂപത്തിൽ. തൻ്റെ പൂന്തോട്ടത്തിൽ നിന്ന് ഒരു റോസാപ്പൂവ് അടർത്തിയെടുക്കുന്നതിനിടയിൽ മുള്ളു കൊണ്ടു മുറിഞ്ഞ റിൽകേ, ആ മുറിവ് പഴുത്താണ് മരണപ്പെടുന്നത്. ‘ഏകാന്തതയുടെ സാന്താക്ലോസ് ‘ എന്ന ഹ്രസ്വവും മനോഹരവുമായ ലേഖനം വി. രവികുമാർ വിവർത്തനം ചെയ്ത റിൽകേയുടെ രണ്ട് പുസ്തകങ്ങളുടെ വായനയാണ് (റിൽകേയുടെ കവിതകളും കുറിപ്പുകളും, റിൽകേ ഒരു യുവകവിക്കയച്ച കത്തുകൾ). ആ വായനയിൽ നമ്മളും ലേഖകനൊപ്പം കൂടുന്നു എന്നിടത്താണ് ഈ ലേഖനങ്ങൾ വേറിട്ടു നിർത്തുന്നത്.

‘ഫാത്തിമ നിലോഫറിൻ്റെ യാത്രയും പ്രതിരോധത്തിൻ്റെ കണ്ണീരും ‘ ഭരണകൂട ഭീകരതയുടെ നേർക്കാഴ്ചയായ
ടി.ഡി.രാമകൃഷ്ണൻ്റെ അന്ധർ, ബധിരർ, മൂകർ എന്ന നോവലിൻ്റെ ചിന്തോദ്ദീപകവും മനോഹരവുമായ വിവരണമാണ്. മഞ്ഞ് മൂടിയ കാശ്മീർ താഴ് വരകളിലൂടെ ഫാത്തിമ നിലോഫര്‍ എന്ന കാശ്മീരി പെണ്‍കുട്ടിക്കൊപ്പം നടത്തുന്ന ആ സ്വപ്നസഞ്ചാരം. ആ സഞ്ചാരത്തിനൊടുവിൽ ഫാത്തിമയുടെ കരിനീലക്കണ്ണുകൾ വീണ്ടും നമ്മുടെ ഉറക്കം കെടുത്തുന്നു. നോവൽ പൂർത്തിയായപ്പോൾ ടി ഡി.ആറിൻ്റെ മനസ്സിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടിറങ്ങിപ്പോയതല്ലേ ഫാത്തിമ !!

  കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്ക്കരിച്ചു കൊണ്ട് കവിതയ്ക്കും പ്രണയത്തിനും പുത്തൻ ഭാവതലങ്ങൾ സൃഷ്ടിച്ച നിഷേധിയും, അരാജകവാദിയും, ഉന്മാദിയുമായ അയ്യപ്പൻ...  സൗന്ദര്യം തികഞ്ഞ ഭാഷയും ആക്രമിക്കുന്ന ശൈലിയും കൊണ്ട് മറ്റ് ആധുനിക വിമര്‍ശകരില്‍ നിന്ന് വേറിട്ടു സഞ്ചരിച്ചിരുന്ന  കെ .പി .അപ്പൻ...തുടങ്ങി പുതുതലമുറയിലെ എം .ബഷീറും , നിഷാ അനിൽകുമാറും ,അജയ്.പി.മങ്ങാട്ടും, ബൃന്ദയും, ഇളവൂർ ശ്രീകുമാറും  ഒക്കെ ഒരേ ഫ്രെയിമിനുള്ളിൽ നിന്ന് അവരുടെ കൃതികളിലൂടെ   വായനക്കാരോട്  സംവദിക്കുന്നു. ഇതിൽ എം.ബഷീറിൻ്റെ 'പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ ' എന്ന ആദ്യ കവിതാസമാഹാരത്തിൻ്റെ  കാവ്യാത്മകവും ഹൃദയാവർജ്ജുകവുമായ  വായനാനുഭവം ഓരോ വായനക്കാരൻ്റെ ഹൃദയത്തിലും പ്രണയത്തിൻ്റെ വസന്തകാലം വിരിയിക്കുമെന്നുറപ്പാണ്.

വന്യമായ വായനയിലൂടെ ആർജ്ജിച്ച തൻ്റെ വായനാനുഭവങ്ങൾ മറ്റുള്ളവരിലേക്ക് തീവ്രമായി പകരാനും, സൗന്ദര്യാത്മകമായ വിവരണങ്ങളിലൂടെ വായനയിൽ നിന്ന് മാറി നടക്കുന്നവരെപ്പോലും ആ കൃതികളിലേക്ക് അടുപ്പിക്കാനും കഴിയുന്നു എന്നതാണ് ജയൻ്റെ എഴുത്തിൻ്റെ പ്രത്യേകത. ടി. ഡി.രാമകൃഷ്ണൻ അവതാരികയിൽ പറഞ്ഞതുപോലെ പ്രണയം മുഖ്യ പ്രമേയമായ, പ്രണയത്തിൻ്റെ സുഗന്ധമുള്ള ഈ പുസ്തകം വായനയെ പ്രണയിക്കുന്നവർ മാത്രമല്ല, എല്ലാവരും വായിക്കേണ്ടത് തന്നെയാണ്. ഭാഷയുടെ തീക്ഷ്ണ സൗന്ദര്യവും ഒഴുക്കും കൊണ്ട് സുന്ദരമായൊരു വായനാനുഭവം പ്രദാനം ചെയ്യുന്ന സർഗാത്മക സൃഷ്ടി. വായന പൂർണ്ണമാവുമ്പോൾ തീർന്നു പോയല്ലോ എന്നു തോന്നുന്നില്ല. വീണ്ടും വായിക്കണമെന്നും തോന്നുന്നില്ല. എന്തിനാണൊരു പുനർവായന. ഒരു ഭാവഗീതം പോലെ ആ ലേഖനങ്ങൾ എന്നും നമ്മോടൊപ്പമുണ്ടാവും, പ്രണയത്തിൻ്റെ സുഗന്ധം പരത്തിക്കൊണ്ട്.

ആത്മാവിൽ പ്രണയത്തിന് തീകൊളുത്തുക
ജയൻ മഠത്തിൽ
പച്ചമലയാളം ബുക്സാണ് പ്രസാധകര്‍
വില: 170 രൂപ
പുസ്തകം ലഭിക്കാന്‍ വിളിക്കുക: 9496644666

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending