സാഹിത്യം
സാഹിത്യാസ്തിത്വമുള്ള വാമൊഴികൾ

ഡി.പ്രദീപ് കുമാർ
“എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”
-എം.രാജീവ് കുമാർ
വില 700 രൂപ
പരിധി പബ്ലിക്കേഷൻസ്
തിരുവനന്തപുരം-695013

മദിരാശി റേഡിയോ നിലയത്തിൽ നിന്ന് 1940കളിൽ മലയാളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച കാലത്ത് തന്നെ ശബ്ദ നാടകങ്ങൾ കേട്ടു തുടങ്ങിയതാണ്. സംഗീത, കാവ്യ നാടകങ്ങളിലായിരുന്നു ,തുടക്കം. പിന്നെ ജീവിത ഗന്ധിയായ നാടകങ്ങളിലൂടെ, മലയാള പ്രക്ഷേപണത്തിന്റെ അവിഭാജ്യ ഘടകമായിമാറി,അത്.
കെ.പത്മനാഭൻ നായർ , നാഗവള്ളി ആർ.എസ്. കുറുപ്പ്, സി.ജെ തോമസ്, കെ.ജി. സേതുനാഥ്, ടി.എൻ ഗോപിനാഥൻ നായർ, വീരരാഘവൻ നായർ , സതീഷ് ചന്ദ്രൻ , സി.പി.രാജേശേഖരൻ, ഖാൻ കാവിൽ മുതൽ കെ.വി. ശരത്ചന്ദ്രൻ വരെയുള്ള പ്രതിഭാധനരുടെ വലിയ ഒരു നിര,തങ്ങളുടെ രചനകളിലൂടെ റേഡിയോ നാടകങ്ങളെ ജനപ്രിയ പ്രക്ഷേപണരൂപമാക്കി.
പുരസ്ക്കാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും,അവരിൽ എം.രാജീവ് കുമാറിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. എഴുതിയ നാടകങ്ങളുടെ എണ്ണത്തിൽ മാത്രല്ല, വൈവിധ്യത്തിലും മൗലികതയിലും അവ അനന്യമായി നില കൊള്ളുന്നു.റേഡിയോ നാടകങ്ങളെ സാഹിത്യത്തിന്റെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കാൻ ത്രാണിയുള്ളവയാണ് ആ രചനകളിലധികവും.
40-ൽ അധികം നാടകങ്ങൾ. നാല് തുടർ നാടകങ്ങൾ. ആദ്യകാല ചെറുകഥാകൃത്തായ പുളിമാന പരമേശ്വരൻ പിള്ളയുടെ ചെറുകഥ മുതലുള്ള മലയാളത്തിലെ 100 ശ്രദ്ധേയ രചനകളുടേയും ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’
ഉൾപ്പെടെയുള്ള അഞ്ചു നോവലുകളുടേയും റേഡിയോനാടകാവിഷ്ക്കാരങ്ങൾ..
32 വർഷം നീണ്ട ആകാശവാണി ജീവിതത്തിന്റെ ആദ്യ രണ്ടു ദശാബ്ദങ്ങളിൽ, ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും, നാടകരചന ഒരു സപര്യയാക്കി,അദ്ദേഹം.ആകാശവാണിയിൽ ചേരുന്നതിനും മുൻപ് തന്നെ പ്രൊ.ആർ.നരേന്ദ്രപ്രസാദിന്റെ നാടകാവബോധത്തോടൊപ്പം സഞ്ചരിച്ച്,കാമ്പസ് തീയറ്റർ പ്രസ്ഥാനത്തിലൂടെ രംഗനാടകങ്ങളെഴുതി അവതരിപ്പിച്ചിട്ടുമുണ്ട്,രാജീവ്കുമാർ.
1977 മുതൽ 2017 വരെയുള്ള നാല് ദശാബ്ദക്കാലത്തെഴുതിയ നാടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 20 റേഡിയോ നാടകങ്ങളും 5 രംഗനാടകങ്ങളും അടങ്ങിയ ബൃഹദ്ഗ്രന്ഥമാണ് “എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”. 582 പേജുകളുള്ള ഈ സമാഹാരത്തിൽ അദ്ദേഹവുമായി ശരത്ചന്ദ്രനും ഹരിദാസും നടത്തിയ രണ്ട് ദീർഘസംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
1956-58 കാലത്തെ ഹ്രസ്വമായ ആകാശവാണിക്കാലത്തും അതിനു ശേഷവും എഴുതപ്പെട്ട സി.ജെ തോമസിന്റെ പ്രശസ്ത നാടകമായ “ആ മനുഷ്യൻ നീ തന്നെ” ഉൾപ്പെടെയുള്ളവ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുകയും അവയ്ക്ക് പല കാലഘട്ടങ്ങളിൽ അസംഖ്യം രംഗാവിഷ്കാരങ്ങളുണ്ടാകുകയും ചെയ്തു.റേഡിയോ നാടകങ്ങളായും സാഹിത്യരൂപമായും അവ ദന്ദ്വാസ്തിത്വം നേടി.ആദ്യകാല നാടകകൃത്തുക്കളായ കെ.പത്മനാഭൻ നായർ,കെ.എം ജോർജ്ജ്,കുട്ടനാട് രാമകൃഷ്ണപിള്ള,നാഗവള്ളി,ടി.എൻ.ഗോപിനാഥൻ നായർ,കെ.ജി.സേതുനാഥ്, തുടങ്ങിയവരുടെയും
,അടുത്തിടെ കെ.വി.ശരത്ചന്ദ്രന്റേയും ചില രചനകളും പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.പക്ഷേ,പല തലമുറകളുടെ മനസിൽ ഇന്നും ജീവിയ്ക്കുന്ന റേഡിയോനാടകങ്ങളിൽ ഭൂരിപക്ഷത്തിനും പുസ്തകമായി നിലനിൽക്കാനുള്ള ഭാഗ്യമുണ്ടായില്ല. നൈമിഷിക മാദ്ധ്യമം എന്ന ദുഷ്പേരുള്ള റേഡിയോയുടെ നാടകങ്ങളടക്കമുള്ള മിക്ക പരിപാടികളുമിങ്ങനെ കാലപ്രയാണത്തിൽ വിസ്മൃതമായി ക്കൊണ്ടിരിക്കുന്നു.ഈ പശ്ചാത്തലത്തിലാണ് വരും കാലത്തേയ്ക്കുള്ള ഒരു ഈടുവെയ്പ്പായി ഈ നാടക സമാഹാരം ശ്രദ്ധേയമാകുന്നത്.
“ശബ്ദത്തിനും വെളിച്ചത്തിനുമിടയിലുള്ള ഹൃദയസ്പന്ദനങ്ങൾ അക്ഷരങ്ങളിൽ‘’ എന്ന ഒരു ഉപശീർഷകം നൽകിയിട്ടുണ്ട്,ഈ സമാഹാരത്തിന്. “ആകാശവാണിയിലെ ജോലി എഴുത്തിന്റെ ഉത്സവാഘോഷമായിരുന്നു. ജീവസന്ധാരണമായിരുന്നില്ല, മറിച്ച്,സൃഷ്ട്യുന്മുഖമായ ഉന്മാദത്തിലാറാടിയ പതിറ്റാണ്ടുകളായിരുന്നു,എന്റെ ആകാശവാണിക്കാലം”എന്ന് രാജീവ്കുമാർ പറയുന്നുണ്ട്.ആകാശവാണിയിൽ വരും മുൻപ് തന്നെ റേഡിയോ നാടകങ്ങളെ പ്രണയിച്ച അദ്ദേഹത്തിന്റെ അക്കാലത്തെ ഇഷ്ടനാടകകൃത്ത്, പിന്നീട് സഹപ്രവർത്തകനായിത്തീർന്ന,മുഹമ്മദ് റോഷനായിരുന്നു.കാരണം, ‘ആ നാടകങ്ങൾ ഹൃദയദ്രവീകരണശേഷിയുള്ളവയായിരുന്നു‘.1982-ൽ ‘മഹിളാലയം’ പരിപാടിയിൽ സ്ത്രീകളുടെ ജീവിതാവസ്ഥകളെ ആസ്പദമാക്കി നാടകങ്ങളെഴുതിയായിരുന്നു,തുടക്കം.അന്നേ പരിചിതവഴികളിൽ നിന്ന് മാറിനടക്കാൻ ശ്രമിച്ചു.ആ പരിപാടിയുടെ ചുമതല വഹിച്ച എസ്.സരസ്വതിയമ്മ എന്ന മഹിളാലയം ചേച്ചി ഏതുതരം പരീക്ഷണങ്ങളേയും ഉൾക്കൊള്ളാൻ തയ്യാറായിരുന്നു.
1986-ൽ തിരുവനന്തപുരം നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിച്ചപ്പോൾ, അന്ന് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആർ.ശ്രീകണ്ഠൻ നായരായിരുന്നു, നാടകമെഴുതാൻ രാജീവ്കുമാറിനെ പ്രേരിപ്പിച്ചത്.ബുധനാഴ്ചകളിൽ രാത്രി 9.16 മുതൽ 14 മിനിട്ട് ദൈർഘ്യമുള്ള നാടകങ്ങൾ.ആദ്യകാല കഥാകൃത്തുക്കളുടെ മുതൽ എം മുകുന്ദന്റെ വരെ ചെറുകഥകളുടെ നാടകാവിഷ്കാരം.പിന്നെ,എല്ലാദിവസവും ഒരു തുടർനാടകം-ഈ കത്ത് നിനക്കുള്ളതാണു.നാടകകൃത്തും അഭിനേതാവുമായിരുന്ന സതീഷ്ചന്ദ്രനും റേഡിയോനാടകങ്ങളെഴുതാൻ പ്രോത്സാഹിപ്പിച്ചു.
1984-ൽ ആകാശവാണി അഖിലേന്ത്യാടിസ്ഥാത്തിൽ നടത്തിയ റേഡിയോനാടക മത്സരത്തിൽ രചയ്ക്കുള്ള സമ്മാനം നേടിയ ‘‘പ്രിയപ്പെട്ട ചിന്നുവിനു”,ഈ സമാഹാരത്തിലെ ആദ്യ രചനയാണു.ആകാശവാണിയിൽ ചേർന്ന സമയത്തായിരുന്നു,അത് പ്രക്ഷേപണം ചെയ്തത്.പാർശ്വവൽകൃതമായ ദളിത്ജീവിതത്തിന്റെ ശബ്ദാവിഷ്ക്കാരമായിന്നു,അത്.കുടിയാന്മാർക്ക് കൃഷിഭൂമിയിൽ അവകാശം ലഭിയ്ക്കുന്ന ഒരു ചരിത്രമുഹൂർത്തമാണു ഇതിന്റെ ഭൂമിക.അതിനായുണ്ടായ മുന്നേറ്റങ്ങളിലേക്കും ജന്മിത്വത്തിന്റെ പ്രതികരണങ്ങളിലേക്കുംകൂട്ടിക്കൊണ്ടുപോകുന്ന ഈ രചന അക്കാലത്തെ വംശ-വർഗ്ഗ വൈരുദ്ധ്യങ്ങളെ പ്രശ്നവൽക്കരിക്കുന്നുണ്ടു.നാടൻപാട്ടുകൾ സമന്വയിപ്പിച്ച്,യഥാതഥാഖ്യാനശൈലിയിൽ നടത്തിയതാണു ഇതിന്റെ രചന.പക്ഷേ, ഭാവനയുടെ അനന്തവിഹായസിലേക്കുള്ള ഒരു ജാലകം തുറന്നിട്ടുകൊണ്ടാണ് ഈ നാടകം അവസാനിയ്ക്കുന്നത്.തന്നെ ഉയർച്ചയിലേക്ക് നയിച്ച അദ്ധ്യാപകനെഴുതിയ കത്ത് പോസ്റ്റ്ചെയ്യാൻ ചിന്നു ഏൽപ്പിക്കുന്നത്,ജന്മികളുടെ ആക്രമണത്തിൽ പരുക്കേറ്റ അദ്ദേഹം മരിച്ചു എന്നറിയിക്കുന്ന ടെലഗ്രാമുമായി വന്ന പ്യൂണിനെ തന്നെ;“ഈ കത്ത് വിലാസക്കാരന് കിട്ടിയേ മതിയാകൂ.ഇത് വിലാസക്കാരന് എത്താതിരിക്കില്ല”.
-അക്ഷരാഭ്യാസം പോലുമില്ലാത്തവരടങ്ങിയ ശ്രോതാക്കളാണ് റേഡിയോനാടകങ്ങൾക്ക് കാതുകൂർപ്പിച്ചിരിക്കുന്നത്.അവർക്ക് ഗ്രഹിക്കാവുന്നതിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണ് രാജീവ്കുമാറിന്റെ മിക്ക നാടകങ്ങളും.അതിന് അദ്ദേഹത്തിന് ന്യായീകരണങ്ങളുണ്ട്.”പുതിയ പ്രമേയങ്ങളും ശൈലിയും കണ്ടെത്തി,കാലത്തിനൊപ്പം സമകാലിക സാഹിത്യത്തിനും സംവേദനത്തിനുമൊപ്പം നാടകത്തെ നവീകരിക്കാനാണ് ശ്രമിച്ചത്”.
നവോത്ഥാനസാഹിത്യത്തിന്റെ അലയൊലിയൊന്നും റേഡിയോനാടകത്തിൽ പ്രതിഫലിച്ചിരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.
1987-ൽ അഖില കേരള റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്ത ‘ജീവനുള്ള പ്രതിമകൾ”,പൂർണ്ണമായും ഒരു പരീക്ഷണനാടകമാണ്.കാട്ടിൽ പക്ഷിവേട്ടക്കിറങ്ങുന്നവരുടെ കഥ.അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും മുഴുവൻ ബിംബങ്ങളാണ്. വർഗ്ഗീസിന്റെ കണ്ണു ചൂഴ്നെടുത്തുള്ള കൊലപാതകത്തിൽ കലാശിച്ച, ഭരണകൂടത്തിന്റെ നക്സൽ വേട്ടയാണ് യഥാർത്ഥ പ്രമേയം.‘ശ്രോതാക്കൾക്കധികം പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ നാടകമാക്കാനായിരുന്നു,എനിക്കിഷ്ടം’ എന്ന രാജീവ്കുമാറിന്റെ പ്രസ്താവം കൂടി ഇതോടൊപ്പം വായിക്കേണ്ടതാണ്.‘അപകടകരമായ രീതി’യിൽ കഥകളെഴുതുന്ന തന്റെ ഒരൊറ്റ രചനയൊഴികെ ഒന്നും ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത്തില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ശബ്ദങ്ങളിലൂടെ മാത്രം സംവേദനം നടക്കുന്ന,രണ്ടാമതൊന്നു കേൾക്കാനോ സംശയനിവൃത്തിയ്ക്ക് വ്യാഖ്യാനങ്ങളെ ആശ്രയിക്കാനോ ആകാത്ത റേഡിയോനാടകങ്ങളിലെ ബിംബങ്ങളും പ്രതീകങ്ങളും മിക്കപ്പോഴും അർത്ഥശൂന്യമായ ശബ്ദങ്ങളായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കും.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ റേഡിയോ നാടകമായ ‘‘കടൽ കൊണ്ടുകഴുകാമോ,ജീവിതത്തെ”യിലും ഈ പ്രതീകവൽക്കരണമുണ്ട്.അയഥാർത്ഥതലത്തിൽ ചുറ്റിത്തിരിയുകയാണ് അവസാനം വരെയും,ഈ നാടകം.തീവ്രവാദവും അനീതിയുമാണ് വിഷയം.ഭ്രമകൽപ്പനകളിൽ, പക്ഷേ, ഒന്നും തെളിഞ്ഞുവരുന്നില്ല..
ജലതലസാമ്രാജ്യത്തിലേക്ക് ഊളിയിടുന്ന ഒരു തുഴച്ചിൽക്കാരിയുടെ ജീവിതത്തെ ബിംബവൽക്കരിക്കുന്ന ‘’പങ്കായം” ബഹുതലമാനങ്ങളുള്ള രചനയാണ്.പല വ്യാഖ്യാനപാഠങ്ങളുള്ള ഇത് ഒരു ചെറുകഥയായി വായിക്കാവുന്നതാണ്.എന്നാൽ,റേഡിയോ നാടകത്തിന്റെ പരിവൃത്തത്തിൽ ഇതും സംവേദനക്ഷമത തീരെ കുറഞ്ഞതാണ്.
വെള്ളത്തൂവൽ സ്റ്റീഫന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘’കോടമഞ്ഞിലലിയാത്തത്” ഹൈറേഞ്ചിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്.കാലമുദ്രകളെ മൈക്ക് അനൌൺസ്മെന്റ്,വാർത്ത,ഗാനം തുടങ്ങിയവയിലൂടെ വിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ഡോക്യുഡ്രാമയിലും ബിംബവൽക്കരണമുണ്ടു-അത് തിളങ്ങുന്ന രണ്ടു കണ്ണുകളാണ്-കോടമഞ്ഞിൽ അലിയാത്തത്.
‘ സാമൂഹികപ്രശ്നങ്ങളുടെ സൗന്ദര്യതലങ്ങളിലേക്ക് റേഡിയോ നാടകങ്ങളെ മാറ്റിക്കൊണ്ടുപോകാൻ’ അദ്ദേഹം നിരന്തരം ശ്രമിച്ചിട്ടുണ്ട്.1995-ൽ യുനെസ്കോയുടെ കണക്കനുസരിച്ച്,ലോകത്ത് ഏറ്റവുമധികം ആത്മഹത്യകൾ നടന്ന ബൈസൺവാലിയെ പശ്ചാത്തലമാക്കി എഴുതിയ “ബൈസൺ വാലിയിലെ പേടകങ്ങൾ” അതീത യാഥാർത്ഥ്യത്തിലേക്കും സഞ്ചരിക്കുന്ന മറ്റൊരു പരീക്ഷണമാണ്.മരിച്ചയാൾ അരൂപിയായി വരുകയും നാടകകൃത്ത് നേരിട്ട് സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നാടകത്തിൽ ദുരൂഹ സമസ്യകളില്ല.
1980കളിലെ കാമ്പസ് ജീവിതത്തിന്റെ ഇരുൾ വഴികളെ തന്മയത്വത്തോടെ ആവിഷ്കരിക്കുന്നുണ്ട് , ‘ജീവിക്കാത്തവരുടെ ചരിത്ര”ത്തിൽ.പേരു പോലെ തന്നെ ലളിതവും അതേസമയം ശക്തവുമാണ് ഈ നാടകം.മയക്കുമരുന്നിനകപ്പെട്ട് ജീവിതം വഴിതെറ്റിയ ട്രീസയെന്ന പെൺകുട്ടിയുടെ കഥയിൽ ബിംബങ്ങളേയില്ല.കഥാകൃത്തും കഥാപാത്രമാകുന്ന ഈ രചന ചേതോഹരമാണ്.“പുറമ്പോക്കിൽ ഒരു വീട്”,പ്രവാസജീവിതത്തിൽ ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടേയും യാദൃച്ഛികമായി അവളുടെ ജീവിതത്തിൽ കടന്നുവരുന്ന വിവാഹിതനായ ഒരു പുരുഷന്റേയും ആത്മസംഘർഷങ്ങളുടെ ആവിഷ്കാരമാണ്.ഇവിടെയും ജീവിതസന്ദർഭങ്ങളുടെ യഥാതഥാഖ്യാനമാണുള്ളത്.
ഒരു ഹിന്ദു പെൺകുട്ടിയുടെ കണ്ണ്,മരണ ശേഷം ഒരു മുസ്ലീം യുവാവിന് കാഴ്ച നൽകിയെന്ന ,‘റീഡേഴ് ഡൈജറ്റിൽ’വന്ന വാർത്തയെ ആസ്പദമാക്കി എഴുതിയ ‘കണ്ണുകൾ കഥ പറയുന്നു’ എന്ന ഡോക്യുഡ്രാമയും അനന്യമായ രചനയാണ്.ഫാന്റസിയുടെ സൗന്ദര്യവും നിറയുന്നുണ്ട്,ഇതിൽ.
-ഇങ്ങനെയുള്ള അപൂർവ്വം രചനകൾ ഹൃദയത്തെ തൊടുന്നവയാണ്.എന്നാൽ,
നല്ല വായനാശീലമുള്ളവരുടെ അഭിരുചികൾക്കു മാത്രം ഇണങ്ങുന്നതാണ് രാജീവ്കുമാറിന്റെ റേഡിയോനാടകങ്ങളിൽ ഭൂരിപക്ഷവും. ശ്രോതാക്കൾക്കധികം പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ നാടകമാക്കാനായിരുന്നു തനിക്ക് താൽപ്പര്യം എന്ന് അദ്ദേഹം പറഞ്ഞത് സത്യം.അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നു പോലും ചിരപരിചിതമായ ഇടങ്ങളിൽ ചുറ്റിത്തിരിയുന്നവയല്ല.അവയുടെ ഭാഷയെ ‘മനസിന്റെ ഭാഷ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, കാൽപ്പനികമായ സാഹിത്യഭാഷയാണവ.അതിൽ സാധാരണ ജീവിതഭാഷണമില്ല.തന്റെ ഭാഷ ‘ധ്വനിഭരിതവും നിത്യജീവിത സംഭാഷണത്തിൽ നിന്ന് വേറിട്ട്നിൽക്കുന്നവയുമാണ്.പുനസൃഷ്ടിക്കപ്പെടുന്ന ഭാഷണരൂപമാണത്‘എന്ന് നാടകകൃത്ത് തന്നെ പറഞ്ഞിട്ടുണ്ട്.അതിനെത്രയോ ഉദാഹരണങ്ങളുണ്ട്.”ജരാനരകളുടെ പാറക്കൂട്ടങ്ങൾക്കപ്പുറത്ത് ആസക്തികളുടെ ഒരു പുൽമൈതാനമുണ്ട്.അവിടെ വർണ്ണങ്ങളുടെ പുഷ്പസങ്കരം മരണംകൊണ്ട് തടുക്കാൻ എനിക്ക് ഇനിയും ജന്മമുണ്ട് ,ബാക്കി”(ബൈസൺ വാലിയിലെ പേടകങ്ങൾ).“കാത്തിരുപ്പിന്റെ വേനലിൽ കൊഴിഞ്ഞുപോയ ദലങ്ങൾ ഓരോ ഋതുവിലും മന്ത്രിക്കും,എനിക്ക് വീണ്ടും കിളിർക്കാനാകുമോന്ന്”(കടൽകൊണ്ട് കഴുകാമോ ജീവിതത്തെ).
സാഹിത്യത്തിൽ തന്റെ ഗുരുവായ നരേന്ദ്രപ്രസാദിനോടാണ് നാടകത്തിലും അദ്ദേഹത്തിന് കടപ്പാട്.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങൾ കാണുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുള്ള രാജീവ് കുമാറായിരുന്നു,“കുമാരൻ വരുന്നില്ല” എന്ന നരേന്ദ്രപ്രസാദിന്റെ നാടകത്തിന് അവതാരിക എഴുതിയത്.വിദ്യാർത്ഥിജീവിതകാലത്ത് എഴുതി,അരങ്ങേറിയതുൾപ്പെടെയുള്ള അഞ്ച് രംഗനാടകങ്ങളും ഈ സമാഹാരത്തിലുണ്ട്.1979 ൽ കേരള സർവകലാശാലാ കലോത്സവത്തിൽ സമ്മാനം ലഭിച്ച “ശകുനപ്പക്ഷിയുടെമരണം”മുതൽ 2000ൽ സംഗീത നാടക അക്കാദമി മൽസരത്തിനുവേണ്ടി, ‘’ഗാന്ധിയെ കൊല്ലേണ്ടതെങ്ങനെ”എന്ന പേരിൽ എഴുതിയതും,ആ പേരുകേട്ട് സംവിധായകൻ ഓടിപ്പോയതിനാൽ “സഹസ്രാബ്ദകേളി” എന്ന് മാറ്റിയതുമുൾപ്പെടെയുള്ള അഞ്ചുനാടകങ്ങളും രാഷ്ട്രീയമാനമുള്ളവയാണ്.ആദ്യനാടകം തൊഴിലില്ലായ്മയും വിശപ്പും പ്രതികാരവുമെല്ലാം ബിംബവൽക്കരിച്ചിരിക്കുന്നു.ഗാന്ധിജിയുടെ ഡയലോഗ് ഗോഡ്സെ പറയുന്ന നാടകം ഗാന്ധിജി പ്രതിനിധാനം ചെയ്ത സംശുദ്ധരാഷ്ട്രീയത്തിന്റെ മരണത്തെക്കുറിച്ചാണ്.സമകാലിക ജീവിതത്തിലെ മൂല്യച്യുതിയെക്കുറിച്ചുള്ള ശക്തമായ രംഗാവതരണമാണത്.
രാജീവ്കുമാർ ശബ്ദനാടകരംഗത്ത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ മുന്നേറിയ എഴുത്തുകാരനാണ്.വാമൊഴികളായി ഒടുങ്ങുവാനല്ല, വരമൊഴികളായി വരുംകാലത്തെയും അഭിമുഖീകരിക്കാനാണ് അവയുടെ നിയോഗം.ആധുനിക കാലത്തെ സൗന്ദര്യസങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്നവയാണ് ഈ രചനകൾ . അതിനാൽ,അദ്ദേഹത്തിന്റെ ശബ്ദ,രംഗ നാടകങ്ങൾക്ക് സാഹിത്യാസ്തിത്വമുണ്ട്.

littnow.com
littnowmagazine@gmail.com
കഥ
വാഹസം

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…
നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.
തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….
കഥയുടെ പിന്നാമ്പുറം ………..
സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.
സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.
സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…
അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.
ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..
മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….
ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….
അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?
അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..
മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….
മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …
വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..
മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….
ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!
വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …
അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….
വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..
വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….
ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….
എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..
കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….
ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …
പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …
വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .
ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….
ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..
എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ് തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..
അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..
നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………
അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..
littnow.com
design: Sajjayakumar proam
littnowmagazine@gmail.com
കഥ
പെണ്ണ് ചത്ത എഴുത്തുകാരൻ

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക് വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക് വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ് ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”
littnow.com
design Sajjayakumar proam
littnowmagazine@gmail.com
കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം10 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സിനിമ9 months ago
“ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു”
You must be logged in to post a comment Login