Connect with us

സാഹിത്യം

സാഹിത്യാസ്തിത്വമുള്ള വാമൊഴികൾ

Published

on

ഡി.പ്രദീപ് കുമാർ

“എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”
-എം.രാജീവ് കുമാർ
വില 700 രൂപ
പരിധി പബ്ലിക്കേഷൻസ്
തിരുവനന്തപുരം-695013

മദിരാശി റേഡിയോ നിലയത്തിൽ നിന്ന് 1940കളിൽ മലയാളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച കാലത്ത് തന്നെ ശബ്ദ നാടകങ്ങൾ കേട്ടു തുടങ്ങിയതാണ്. സംഗീത, കാവ്യ നാടകങ്ങളിലായിരുന്നു ,തുടക്കം. പിന്നെ ജീവിത ഗന്ധിയായ നാടകങ്ങളിലൂടെ, മലയാള പ്രക്ഷേപണത്തിന്റെ അവിഭാജ്യ ഘടകമായിമാറി,അത്.

കെ.പത്മനാഭൻ നായർ , നാഗവള്ളി ആർ.എസ്. കുറുപ്പ്, സി.ജെ തോമസ്, കെ.ജി. സേതുനാഥ്, ടി.എൻ ഗോപിനാഥൻ നായർ, വീരരാഘവൻ നായർ , സതീഷ് ചന്ദ്രൻ , സി.പി.രാജേശേഖരൻ, ഖാൻ കാവിൽ മുതൽ കെ.വി. ശരത്ചന്ദ്രൻ വരെയുള്ള പ്രതിഭാധനരുടെ വലിയ ഒരു നിര,തങ്ങളുടെ രചനകളിലൂടെ റേഡിയോ നാടകങ്ങളെ ജനപ്രിയ പ്രക്ഷേപണരൂപമാക്കി.

പുരസ്ക്കാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും,അവരിൽ എം.രാജീവ് കുമാറിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. എഴുതിയ നാടകങ്ങളുടെ എണ്ണത്തിൽ മാത്രല്ല, വൈവിധ്യത്തിലും മൗലികതയിലും അവ അനന്യമായി നില കൊള്ളുന്നു.റേഡിയോ നാടകങ്ങളെ സാഹിത്യത്തിന്റെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കാൻ ത്രാണിയുള്ളവയാണ് ആ രചനകളിലധികവും.

40-ൽ അധികം നാടകങ്ങൾ. നാല് തുടർ നാടകങ്ങൾ. ആദ്യകാല ചെറുകഥാകൃത്തായ പുളിമാന പരമേശ്വരൻ പിള്ളയുടെ ചെറുകഥ മുതലുള്ള മലയാളത്തിലെ 100 ശ്രദ്ധേയ രചനകളുടേയും ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’
ഉൾപ്പെടെയുള്ള അഞ്ചു നോവലുകളുടേയും റേഡിയോനാടകാവിഷ്ക്കാരങ്ങൾ..

32 വർഷം നീണ്ട ആകാശവാണി ജീവിതത്തിന്റെ ആദ്യ രണ്ടു ദശാബ്ദങ്ങളിൽ, ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും, നാടകരചന ഒരു സപര്യയാക്കി,അദ്ദേഹം.ആകാശവാണിയിൽ ചേരുന്നതിനും മുൻപ് തന്നെ പ്രൊ.ആർ.നരേന്ദ്രപ്രസാദിന്റെ നാടകാവബോധത്തോടൊപ്പം സഞ്ചരിച്ച്,കാമ്പസ് തീയറ്റർ പ്രസ്ഥാനത്തിലൂടെ രംഗനാടകങ്ങളെഴുതി അവതരിപ്പിച്ചിട്ടുമുണ്ട്,രാജീവ്കുമാർ.

1977 മുതൽ 2017 വരെയുള്ള നാല് ദശാബ്ദക്കാലത്തെഴുതിയ നാടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 20 റേഡിയോ നാടകങ്ങളും 5 രംഗനാടകങ്ങളും അടങ്ങിയ ബൃഹദ്ഗ്രന്ഥമാണ് “എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”. 582 പേജുകളുള്ള ഈ സമാഹാരത്തിൽ അദ്ദേഹവുമായി ശരത്ചന്ദ്രനും ഹരിദാസും നടത്തിയ രണ്ട് ദീർഘസംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

1956-58 കാലത്തെ ഹ്രസ്വമായ ആകാശവാണിക്കാലത്തും അതിനു ശേഷവും എഴുതപ്പെട്ട സി.ജെ തോമസിന്റെ പ്രശസ്ത നാടകമായ “ആ മനുഷ്യൻ നീ തന്നെ” ഉൾപ്പെടെയുള്ളവ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുകയും അവയ്ക്ക് പല കാലഘട്ടങ്ങളിൽ അസംഖ്യം രംഗാവിഷ്കാരങ്ങളുണ്ടാകുകയും ചെയ്തു.റേഡിയോ നാടകങ്ങളായും സാഹിത്യരൂപമായും അവ ദന്ദ്വാസ്തിത്വം നേടി.ആദ്യകാല നാടകകൃത്തുക്കളായ കെ.പത്മനാഭൻ നായർ,കെ.എം ജോർജ്ജ്,കുട്ടനാട് രാമകൃഷ്ണപിള്ള,നാഗവള്ളി,ടി.എൻ.ഗോപിനാഥൻ നായർ,കെ.ജി.സേതുനാഥ്, തുടങ്ങിയവരുടെയും
,അടുത്തിടെ കെ.വി.ശരത്ചന്ദ്രന്റേയും ചില രചനകളും പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.പക്ഷേ,പല തലമുറകളുടെ മനസിൽ ഇന്നും ജീവിയ്ക്കുന്ന റേഡിയോനാടകങ്ങളിൽ ഭൂരിപക്ഷത്തിനും പുസ്തകമായി നിലനിൽക്കാനുള്ള ഭാഗ്യമുണ്ടായില്ല. നൈമിഷിക മാദ്ധ്യമം എന്ന ദുഷ്പേരുള്ള റേഡിയോയുടെ നാടകങ്ങളടക്കമുള്ള മിക്ക പരിപാടികളുമിങ്ങനെ കാലപ്രയാണത്തിൽ വിസ്മൃതമായി ക്കൊണ്ടിരിക്കുന്നു.ഈ പശ്ചാത്തലത്തിലാണ് വരും കാലത്തേയ്ക്കുള്ള ഒരു ഈടുവെയ്പ്പായി ഈ നാടക സമാഹാരം ശ്രദ്ധേയമാകുന്നത്.

“ശബ്ദത്തിനും വെളിച്ചത്തിനുമിടയിലുള്ള ഹൃദയസ്പന്ദനങ്ങൾ അക്ഷരങ്ങളിൽ‘’ എന്ന ഒരു ഉപശീർഷകം നൽകിയിട്ടുണ്ട്,ഈ സമാഹാരത്തിന്. “ആകാശവാണിയിലെ ജോലി എഴുത്തിന്റെ ഉത്സവാഘോഷമായിരുന്നു. ജീവസന്ധാരണമായിരുന്നില്ല, മറിച്ച്,സൃഷ്ട്യുന്മുഖമായ ഉന്മാദത്തിലാറാടിയ പതിറ്റാണ്ടുകളായിരുന്നു,എന്റെ ആകാശവാണിക്കാലം”എന്ന് രാജീവ്കുമാർ പറയുന്നുണ്ട്.ആകാശവാണിയിൽ വരും മുൻപ് തന്നെ റേഡിയോ നാടകങ്ങളെ പ്രണയിച്ച അദ്ദേഹത്തിന്റെ അക്കാലത്തെ ഇഷ്ടനാടകകൃത്ത്, പിന്നീട് സഹപ്രവർത്തകനായിത്തീർന്ന,മുഹമ്മദ് റോഷനായിരുന്നു.കാരണം, ‘ആ നാടകങ്ങൾ ഹൃദയദ്രവീകരണശേഷിയുള്ളവയായിരുന്നു‘.1982-ൽ ‘മഹിളാലയം’ പരിപാടിയിൽ സ്ത്രീകളുടെ ജീവിതാവസ്ഥകളെ ആസ്പദമാക്കി നാടകങ്ങളെഴുതിയായിരുന്നു,തുടക്കം.അന്നേ പരിചിതവഴികളിൽ നിന്ന് മാറിനടക്കാൻ ശ്രമിച്ചു.ആ പരിപാടിയുടെ ചുമതല വഹിച്ച എസ്.സരസ്വതിയമ്മ എന്ന മഹിളാലയം ചേച്ചി ഏതുതരം പരീക്ഷണങ്ങളേയും ഉൾക്കൊള്ളാൻ തയ്യാറായിരുന്നു.

1986-ൽ തിരുവനന്തപുരം നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിച്ചപ്പോൾ, അന്ന് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആർ.ശ്രീകണ്ഠൻ നായരായിരുന്നു, നാടകമെഴുതാൻ രാജീവ്കുമാറിനെ പ്രേരിപ്പിച്ചത്.ബുധനാഴ്ചകളിൽ രാത്രി 9.16 മുതൽ 14 മിനിട്ട് ദൈർഘ്യമുള്ള നാടകങ്ങൾ.ആദ്യകാല കഥാകൃത്തുക്കളുടെ മുതൽ എം മുകുന്ദന്റെ വരെ ചെറുകഥകളുടെ നാടകാവിഷ്കാരം.പിന്നെ,എല്ലാദിവസവും ഒരു തുടർനാടകം-ഈ കത്ത് നിനക്കുള്ളതാണു.നാടകകൃത്തും അഭിനേതാവുമായിരുന്ന സതീഷ്ചന്ദ്രനും റേഡിയോനാടകങ്ങളെഴുതാൻ പ്രോത്സാഹിപ്പിച്ചു.

1984-ൽ ആകാശവാണി അഖിലേന്ത്യാടിസ്ഥാത്തിൽ നടത്തിയ റേഡിയോനാടക മത്സരത്തിൽ രചയ്ക്കുള്ള സമ്മാനം നേടിയ ‘‘പ്രിയപ്പെട്ട ചിന്നുവിനു”,ഈ സമാഹാരത്തിലെ ആദ്യ രചനയാണു.ആകാശവാണിയിൽ ചേർന്ന സമയത്തായിരുന്നു,അത് പ്രക്ഷേപണം ചെയ്തത്.പാർശ്വവൽകൃതമായ ദളിത്ജീവിതത്തിന്റെ ശബ്ദാവിഷ്ക്കാരമായിന്നു,അത്.കുടിയാന്മാർക്ക് കൃഷിഭൂമിയിൽ അവകാശം ലഭിയ്ക്കുന്ന ഒരു ചരിത്രമുഹൂർത്തമാണു ഇതിന്റെ ഭൂമിക.അതിനായുണ്ടായ മുന്നേറ്റങ്ങളിലേക്കും ജന്മിത്വത്തിന്റെ പ്രതികരണങ്ങളിലേക്കുംകൂട്ടിക്കൊണ്ടുപോകുന്ന ഈ രചന അക്കാലത്തെ വംശ-വർഗ്ഗ വൈരുദ്ധ്യങ്ങളെ പ്രശ്നവൽക്കരിക്കുന്നുണ്ടു.നാടൻപാട്ടുകൾ സമന്വയിപ്പിച്ച്,യഥാതഥാഖ്യാനശൈലിയിൽ നടത്തിയതാണു ഇതിന്റെ രചന.പക്ഷേ, ഭാവനയുടെ അനന്തവിഹായസിലേക്കുള്ള ഒരു ജാലകം തുറന്നിട്ടുകൊണ്ടാണ് ഈ നാടകം അവസാനിയ്ക്കുന്നത്.തന്നെ ഉയർച്ചയിലേക്ക് നയിച്ച അദ്ധ്യാപകനെഴുതിയ കത്ത് പോസ്റ്റ്ചെയ്യാൻ ചിന്നു ഏൽ‌പ്പിക്കുന്നത്,ജന്മികളുടെ ആക്രമണത്തിൽ പരുക്കേറ്റ അദ്ദേഹം മരിച്ചു എന്നറിയിക്കുന്ന ടെലഗ്രാമുമായി വന്ന പ്യൂണിനെ തന്നെ;“ഈ കത്ത് വിലാസക്കാരന് കിട്ടിയേ മതിയാകൂ.ഇത് വിലാസക്കാരന് എത്താതിരിക്കില്ല”.

-അക്ഷരാഭ്യാസം പോലുമില്ലാത്തവരടങ്ങിയ ശ്രോതാക്കളാണ് റേഡിയോനാടകങ്ങൾക്ക് കാതുകൂർപ്പിച്ചിരിക്കുന്നത്.അവർക്ക് ഗ്രഹിക്കാവുന്നതിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണ് രാജീവ്കുമാറിന്റെ മിക്ക നാടകങ്ങളും.അതിന് അദ്ദേഹത്തിന് ന്യായീകരണങ്ങളുണ്ട്.”പുതിയ പ്രമേയങ്ങളും ശൈലിയും കണ്ടെത്തി,കാലത്തിനൊപ്പം സമകാലിക സാഹിത്യത്തിനും സംവേദനത്തിനുമൊപ്പം നാടകത്തെ നവീകരിക്കാനാണ് ശ്രമിച്ചത്”.

നവോത്ഥാനസാഹിത്യത്തിന്റെ അലയൊലിയൊന്നും റേഡിയോനാടകത്തിൽ പ്രതിഫലിച്ചിരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.
1987-ൽ അഖില കേരള റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്ത ‘ജീവനുള്ള പ്രതിമകൾ”,പൂർണ്ണമായും ഒരു പരീക്ഷണനാടകമാണ്.കാട്ടിൽ പക്ഷിവേട്ടക്കിറങ്ങുന്നവരുടെ കഥ.അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും മുഴുവൻ ബിംബങ്ങളാണ്. വർഗ്ഗീസിന്റെ കണ്ണു ചൂഴ്നെടുത്തുള്ള കൊലപാതകത്തിൽ കലാശിച്ച, ഭരണകൂടത്തിന്റെ നക്സൽ വേട്ടയാണ് യഥാർത്ഥ പ്രമേയം.‘ശ്രോതാക്കൾക്കധികം പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ നാടകമാക്കാനായിരുന്നു,എനിക്കിഷ്ടം’ എന്ന രാജീവ്കുമാറിന്റെ പ്രസ്താവം കൂടി ഇതോടൊപ്പം വായിക്കേണ്ടതാണ്.‘അപകടകരമായ രീതി’യിൽ കഥകളെഴുതുന്ന തന്റെ ഒരൊറ്റ രചനയൊഴികെ ഒന്നും ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത്തില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ശബ്ദങ്ങളിലൂടെ മാത്രം സംവേദനം നടക്കുന്ന,രണ്ടാമതൊന്നു കേൾക്കാനോ സംശയനിവൃത്തിയ്ക്ക് വ്യാഖ്യാനങ്ങളെ ആശ്രയിക്കാനോ ആകാത്ത റേഡിയോനാടകങ്ങളിലെ ബിംബങ്ങളും പ്രതീകങ്ങളും മിക്കപ്പോഴും അർത്ഥശൂന്യമായ ശബ്ദങ്ങളായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കും.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ റേഡിയോ നാടകമായ ‘‘കടൽ കൊണ്ടുകഴുകാമോ,ജീവിതത്തെ”യിലും ഈ പ്രതീകവൽക്കരണമുണ്ട്.അയഥാർത്ഥതലത്തിൽ ചുറ്റിത്തിരിയുകയാണ് അവസാനം വരെയും,ഈ നാടകം.തീവ്രവാദവും അനീതിയുമാണ് വിഷയം.ഭ്രമകൽ‌പ്പനകളിൽ, പക്ഷേ, ഒന്നും തെളിഞ്ഞുവരുന്നില്ല..

ജലതലസാമ്രാജ്യത്തിലേക്ക് ഊളിയിടുന്ന ഒരു തുഴച്ചിൽക്കാരിയുടെ ജീവിതത്തെ ബിംബവൽക്കരിക്കുന്ന ‘’പങ്കായം” ബഹുതലമാനങ്ങളുള്ള രചനയാണ്.പല വ്യാഖ്യാനപാഠങ്ങളുള്ള ഇത് ഒരു ചെറുകഥയായി വായിക്കാവുന്നതാണ്.എന്നാൽ,റേഡിയോ നാടകത്തിന്റെ പരിവൃത്തത്തിൽ ഇതും സംവേദനക്ഷമത തീരെ കുറഞ്ഞതാണ്.

വെള്ളത്തൂവൽ സ്റ്റീഫന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘’കോടമഞ്ഞിലലിയാത്തത്” ഹൈറേഞ്ചിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്.കാലമുദ്രകളെ മൈക്ക് അനൌൺസ്മെന്റ്,വാർത്ത,ഗാനം തുടങ്ങിയവയിലൂടെ വിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ഡോക്യുഡ്രാമയിലും ബിംബവൽക്കരണമുണ്ടു-അത് തിളങ്ങുന്ന രണ്ടു കണ്ണുകളാണ്-കോടമഞ്ഞിൽ അലിയാത്തത്.

‘ സാമൂഹികപ്രശ്നങ്ങളുടെ സൗന്ദര്യതലങ്ങളിലേക്ക് റേഡിയോ നാടകങ്ങളെ മാറ്റിക്കൊണ്ടുപോകാൻ’ അദ്ദേഹം നിരന്തരം ശ്രമിച്ചിട്ടുണ്ട്.1995-ൽ യുനെസ്കോയുടെ കണക്കനുസരിച്ച്,ലോകത്ത് ഏറ്റവുമധികം ആത്മഹത്യകൾ നടന്ന ബൈസൺവാലിയെ പശ്ചാത്തലമാക്കി എഴുതിയ “ബൈസൺ വാലിയിലെ പേടകങ്ങൾ” അതീത യാഥാർത്ഥ്യത്തിലേക്കും സഞ്ചരിക്കുന്ന മറ്റൊരു പരീക്ഷണമാണ്.മരിച്ചയാൾ അരൂപിയായി വരുകയും നാടകകൃത്ത് നേരിട്ട് സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നാടകത്തിൽ ദുരൂഹ സമസ്യകളില്ല.

1980കളിലെ കാമ്പസ് ജീവിതത്തിന്റെ ഇരുൾ വഴികളെ തന്മയത്വത്തോടെ ആവിഷ്കരിക്കുന്നുണ്ട് , ‘ജീവിക്കാത്തവരുടെ ചരിത്ര”ത്തിൽ.പേരു പോലെ തന്നെ ലളിതവും അതേസമയം ശക്തവുമാണ് ഈ നാടകം.മയക്കുമരുന്നിനകപ്പെട്ട് ജീവിതം വഴിതെറ്റിയ ട്രീസയെന്ന പെൺകുട്ടിയുടെ കഥയിൽ ബിംബങ്ങളേയില്ല.കഥാകൃത്തും കഥാപാത്രമാകുന്ന ഈ രചന ചേതോഹരമാണ്.“പുറമ്പോക്കിൽ ഒരു വീട്”,പ്രവാസജീവിതത്തിൽ ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടേയും യാദൃച്ഛികമായി അവളുടെ ജീവിതത്തിൽ കടന്നുവരുന്ന വിവാഹിതനായ ഒരു പുരുഷന്റേയും ആത്മസംഘർഷങ്ങളുടെ ആവിഷ്കാരമാണ്.ഇവിടെയും ജീവിതസന്ദർഭങ്ങളുടെ യഥാതഥാഖ്യാനമാണുള്ളത്.
ഒരു ഹിന്ദു പെൺകുട്ടിയുടെ കണ്ണ്,മരണ ശേഷം ഒരു മുസ്ലീം യുവാവിന് കാഴ്ച നൽകിയെന്ന ,‘റീഡേഴ് ഡൈജറ്റിൽ’വന്ന വാർത്തയെ ആസ്പദമാക്കി എഴുതിയ ‘കണ്ണുകൾ കഥ പറയുന്നു’ എന്ന ഡോക്യുഡ്രാമയും അനന്യമായ രചനയാണ്.ഫാന്റസിയുടെ സൗന്ദര്യവും നിറയുന്നുണ്ട്,ഇതിൽ.

-ഇങ്ങനെയുള്ള അപൂർവ്വം രചനകൾ ഹൃദയത്തെ തൊടുന്നവയാണ്.എന്നാൽ,
നല്ല വായനാശീലമുള്ളവരുടെ അഭിരുചികൾക്കു മാത്രം ഇണങ്ങുന്നതാണ് രാജീവ്കുമാറിന്റെ റേഡിയോനാടകങ്ങളിൽ ഭൂരിപക്ഷവും. ശ്രോതാക്കൾക്കധികം പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ നാടകമാക്കാനായിരുന്നു തനിക്ക് താൽ‌പ്പര്യം എന്ന് അദ്ദേഹം പറഞ്ഞത് സത്യം.അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നു പോലും ചിരപരിചിതമായ ഇടങ്ങളിൽ ചുറ്റിത്തിരിയുന്നവയല്ല.അവയുടെ ഭാഷയെ ‘മനസിന്റെ ഭാഷ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, കാൽ‌പ്പനികമായ സാഹിത്യഭാഷയാണവ.അതിൽ സാധാരണ ജീവിതഭാഷണമില്ല.തന്റെ ഭാഷ ‘ധ്വനിഭരിതവും നിത്യജീവിത സംഭാഷണത്തിൽ നിന്ന് വേറിട്ട്നിൽക്കുന്നവയുമാണ്.പുനസൃഷ്ടിക്കപ്പെടുന്ന ഭാഷണരൂപമാണത്‘എന്ന് നാടകകൃത്ത് തന്നെ പറഞ്ഞിട്ടുണ്ട്.അതിനെത്രയോ ഉദാഹരണങ്ങളുണ്ട്.”ജരാനരകളുടെ പാറക്കൂട്ടങ്ങൾക്കപ്പുറത്ത് ആസക്തികളുടെ ഒരു പുൽമൈതാനമുണ്ട്.അവിടെ വർണ്ണങ്ങളുടെ പുഷ്പസങ്കരം മരണംകൊണ്ട് തടുക്കാൻ എനിക്ക് ഇനിയും ജന്മമുണ്ട് ,ബാക്കി”(ബൈസൺ വാലിയിലെ പേടകങ്ങൾ).“കാത്തിരുപ്പിന്റെ വേനലിൽ കൊഴിഞ്ഞുപോയ ദലങ്ങൾ ഓരോ ഋതുവിലും മന്ത്രിക്കും,എനിക്ക് വീണ്ടും കിളിർക്കാനാകുമോന്ന്”(കടൽകൊണ്ട് കഴുകാമോ ജീവിതത്തെ).

സാഹിത്യത്തിൽ തന്റെ ഗുരുവായ നരേന്ദ്രപ്രസാദിനോടാണ് നാടകത്തിലും അദ്ദേഹത്തിന് കടപ്പാട്.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങൾ കാണുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുള്ള രാജീവ് കുമാറായിരുന്നു,“കുമാരൻ വരുന്നില്ല” എന്ന നരേന്ദ്രപ്രസാദിന്റെ നാടകത്തിന് അവതാരിക എഴുതിയത്.വിദ്യാർത്ഥിജീവിതകാലത്ത് എഴുതി,അരങ്ങേറിയതുൾപ്പെടെയുള്ള അഞ്ച് രംഗനാടകങ്ങളും ഈ സമാഹാരത്തിലുണ്ട്.1979 ൽ കേരള സർവകലാശാലാ കലോത്സവത്തിൽ സമ്മാനം ലഭിച്ച “ശകുനപ്പക്ഷിയുടെമരണം”മുതൽ 2000ൽ സംഗീത നാടക അക്കാദമി മൽസരത്തിനുവേണ്ടി, ‘’ഗാന്ധിയെ കൊല്ലേണ്ടതെങ്ങനെ”എന്ന പേരിൽ എഴുതിയതും,ആ പേരുകേട്ട് സംവിധായകൻ ഓടിപ്പോയതിനാൽ “സഹസ്രാബ്ദകേളി” എന്ന് മാറ്റിയതുമുൾപ്പെടെയുള്ള അഞ്ചുനാടകങ്ങളും രാഷ്ട്രീയമാനമുള്ളവയാണ്.ആദ്യനാടകം തൊഴിലില്ലായ്മയും വിശപ്പും പ്രതികാരവുമെല്ലാം ബിംബവൽക്കരിച്ചിരിക്കുന്നു.ഗാന്ധിജിയുടെ ഡയലോഗ് ഗോഡ്സെ പറയുന്ന നാടകം ഗാന്ധിജി പ്രതിനിധാനം ചെയ്ത സംശുദ്ധരാഷ്ട്രീയത്തിന്റെ മരണത്തെക്കുറിച്ചാണ്.സമകാലിക ജീവിതത്തിലെ മൂല്യച്യുതിയെക്കുറിച്ചുള്ള ശക്തമായ രംഗാവതരണമാണത്.

രാജീവ്കുമാർ ശബ്ദനാടകരംഗത്ത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ മുന്നേറിയ എഴുത്തുകാരനാണ്.വാമൊഴികളായി ഒടുങ്ങുവാനല്ല, വരമൊഴികളായി വരുംകാലത്തെയും അഭിമുഖീകരിക്കാനാണ് അവയുടെ നിയോഗം.ആധുനിക കാലത്തെ സൗന്ദര്യസങ്കൽ‌പ്പങ്ങളോട് ചേർന്നുനിൽക്കുന്നവയാണ് ഈ രചനകൾ . അതിനാൽ,അദ്ദേഹത്തിന്റെ ശബ്ദ,രംഗ നാടകങ്ങൾക്ക് സാഹിത്യാസ്തിത്വമുണ്ട്.

littnow.com

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending