Connect with us

സാഹിത്യം

സാഹിത്യാസ്തിത്വമുള്ള വാമൊഴികൾ

Published

on

ഡി.പ്രദീപ് കുമാർ

“എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”
-എം.രാജീവ് കുമാർ
വില 700 രൂപ
പരിധി പബ്ലിക്കേഷൻസ്
തിരുവനന്തപുരം-695013

മദിരാശി റേഡിയോ നിലയത്തിൽ നിന്ന് 1940കളിൽ മലയാളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച കാലത്ത് തന്നെ ശബ്ദ നാടകങ്ങൾ കേട്ടു തുടങ്ങിയതാണ്. സംഗീത, കാവ്യ നാടകങ്ങളിലായിരുന്നു ,തുടക്കം. പിന്നെ ജീവിത ഗന്ധിയായ നാടകങ്ങളിലൂടെ, മലയാള പ്രക്ഷേപണത്തിന്റെ അവിഭാജ്യ ഘടകമായിമാറി,അത്.

കെ.പത്മനാഭൻ നായർ , നാഗവള്ളി ആർ.എസ്. കുറുപ്പ്, സി.ജെ തോമസ്, കെ.ജി. സേതുനാഥ്, ടി.എൻ ഗോപിനാഥൻ നായർ, വീരരാഘവൻ നായർ , സതീഷ് ചന്ദ്രൻ , സി.പി.രാജേശേഖരൻ, ഖാൻ കാവിൽ മുതൽ കെ.വി. ശരത്ചന്ദ്രൻ വരെയുള്ള പ്രതിഭാധനരുടെ വലിയ ഒരു നിര,തങ്ങളുടെ രചനകളിലൂടെ റേഡിയോ നാടകങ്ങളെ ജനപ്രിയ പ്രക്ഷേപണരൂപമാക്കി.

പുരസ്ക്കാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും,അവരിൽ എം.രാജീവ് കുമാറിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. എഴുതിയ നാടകങ്ങളുടെ എണ്ണത്തിൽ മാത്രല്ല, വൈവിധ്യത്തിലും മൗലികതയിലും അവ അനന്യമായി നില കൊള്ളുന്നു.റേഡിയോ നാടകങ്ങളെ സാഹിത്യത്തിന്റെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കാൻ ത്രാണിയുള്ളവയാണ് ആ രചനകളിലധികവും.

40-ൽ അധികം നാടകങ്ങൾ. നാല് തുടർ നാടകങ്ങൾ. ആദ്യകാല ചെറുകഥാകൃത്തായ പുളിമാന പരമേശ്വരൻ പിള്ളയുടെ ചെറുകഥ മുതലുള്ള മലയാളത്തിലെ 100 ശ്രദ്ധേയ രചനകളുടേയും ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’
ഉൾപ്പെടെയുള്ള അഞ്ചു നോവലുകളുടേയും റേഡിയോനാടകാവിഷ്ക്കാരങ്ങൾ..

32 വർഷം നീണ്ട ആകാശവാണി ജീവിതത്തിന്റെ ആദ്യ രണ്ടു ദശാബ്ദങ്ങളിൽ, ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും, നാടകരചന ഒരു സപര്യയാക്കി,അദ്ദേഹം.ആകാശവാണിയിൽ ചേരുന്നതിനും മുൻപ് തന്നെ പ്രൊ.ആർ.നരേന്ദ്രപ്രസാദിന്റെ നാടകാവബോധത്തോടൊപ്പം സഞ്ചരിച്ച്,കാമ്പസ് തീയറ്റർ പ്രസ്ഥാനത്തിലൂടെ രംഗനാടകങ്ങളെഴുതി അവതരിപ്പിച്ചിട്ടുമുണ്ട്,രാജീവ്കുമാർ.

1977 മുതൽ 2017 വരെയുള്ള നാല് ദശാബ്ദക്കാലത്തെഴുതിയ നാടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 20 റേഡിയോ നാടകങ്ങളും 5 രംഗനാടകങ്ങളും അടങ്ങിയ ബൃഹദ്ഗ്രന്ഥമാണ് “എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”. 582 പേജുകളുള്ള ഈ സമാഹാരത്തിൽ അദ്ദേഹവുമായി ശരത്ചന്ദ്രനും ഹരിദാസും നടത്തിയ രണ്ട് ദീർഘസംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

1956-58 കാലത്തെ ഹ്രസ്വമായ ആകാശവാണിക്കാലത്തും അതിനു ശേഷവും എഴുതപ്പെട്ട സി.ജെ തോമസിന്റെ പ്രശസ്ത നാടകമായ “ആ മനുഷ്യൻ നീ തന്നെ” ഉൾപ്പെടെയുള്ളവ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുകയും അവയ്ക്ക് പല കാലഘട്ടങ്ങളിൽ അസംഖ്യം രംഗാവിഷ്കാരങ്ങളുണ്ടാകുകയും ചെയ്തു.റേഡിയോ നാടകങ്ങളായും സാഹിത്യരൂപമായും അവ ദന്ദ്വാസ്തിത്വം നേടി.ആദ്യകാല നാടകകൃത്തുക്കളായ കെ.പത്മനാഭൻ നായർ,കെ.എം ജോർജ്ജ്,കുട്ടനാട് രാമകൃഷ്ണപിള്ള,നാഗവള്ളി,ടി.എൻ.ഗോപിനാഥൻ നായർ,കെ.ജി.സേതുനാഥ്, തുടങ്ങിയവരുടെയും
,അടുത്തിടെ കെ.വി.ശരത്ചന്ദ്രന്റേയും ചില രചനകളും പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.പക്ഷേ,പല തലമുറകളുടെ മനസിൽ ഇന്നും ജീവിയ്ക്കുന്ന റേഡിയോനാടകങ്ങളിൽ ഭൂരിപക്ഷത്തിനും പുസ്തകമായി നിലനിൽക്കാനുള്ള ഭാഗ്യമുണ്ടായില്ല. നൈമിഷിക മാദ്ധ്യമം എന്ന ദുഷ്പേരുള്ള റേഡിയോയുടെ നാടകങ്ങളടക്കമുള്ള മിക്ക പരിപാടികളുമിങ്ങനെ കാലപ്രയാണത്തിൽ വിസ്മൃതമായി ക്കൊണ്ടിരിക്കുന്നു.ഈ പശ്ചാത്തലത്തിലാണ് വരും കാലത്തേയ്ക്കുള്ള ഒരു ഈടുവെയ്പ്പായി ഈ നാടക സമാഹാരം ശ്രദ്ധേയമാകുന്നത്.

“ശബ്ദത്തിനും വെളിച്ചത്തിനുമിടയിലുള്ള ഹൃദയസ്പന്ദനങ്ങൾ അക്ഷരങ്ങളിൽ‘’ എന്ന ഒരു ഉപശീർഷകം നൽകിയിട്ടുണ്ട്,ഈ സമാഹാരത്തിന്. “ആകാശവാണിയിലെ ജോലി എഴുത്തിന്റെ ഉത്സവാഘോഷമായിരുന്നു. ജീവസന്ധാരണമായിരുന്നില്ല, മറിച്ച്,സൃഷ്ട്യുന്മുഖമായ ഉന്മാദത്തിലാറാടിയ പതിറ്റാണ്ടുകളായിരുന്നു,എന്റെ ആകാശവാണിക്കാലം”എന്ന് രാജീവ്കുമാർ പറയുന്നുണ്ട്.ആകാശവാണിയിൽ വരും മുൻപ് തന്നെ റേഡിയോ നാടകങ്ങളെ പ്രണയിച്ച അദ്ദേഹത്തിന്റെ അക്കാലത്തെ ഇഷ്ടനാടകകൃത്ത്, പിന്നീട് സഹപ്രവർത്തകനായിത്തീർന്ന,മുഹമ്മദ് റോഷനായിരുന്നു.കാരണം, ‘ആ നാടകങ്ങൾ ഹൃദയദ്രവീകരണശേഷിയുള്ളവയായിരുന്നു‘.1982-ൽ ‘മഹിളാലയം’ പരിപാടിയിൽ സ്ത്രീകളുടെ ജീവിതാവസ്ഥകളെ ആസ്പദമാക്കി നാടകങ്ങളെഴുതിയായിരുന്നു,തുടക്കം.അന്നേ പരിചിതവഴികളിൽ നിന്ന് മാറിനടക്കാൻ ശ്രമിച്ചു.ആ പരിപാടിയുടെ ചുമതല വഹിച്ച എസ്.സരസ്വതിയമ്മ എന്ന മഹിളാലയം ചേച്ചി ഏതുതരം പരീക്ഷണങ്ങളേയും ഉൾക്കൊള്ളാൻ തയ്യാറായിരുന്നു.

1986-ൽ തിരുവനന്തപുരം നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിച്ചപ്പോൾ, അന്ന് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആർ.ശ്രീകണ്ഠൻ നായരായിരുന്നു, നാടകമെഴുതാൻ രാജീവ്കുമാറിനെ പ്രേരിപ്പിച്ചത്.ബുധനാഴ്ചകളിൽ രാത്രി 9.16 മുതൽ 14 മിനിട്ട് ദൈർഘ്യമുള്ള നാടകങ്ങൾ.ആദ്യകാല കഥാകൃത്തുക്കളുടെ മുതൽ എം മുകുന്ദന്റെ വരെ ചെറുകഥകളുടെ നാടകാവിഷ്കാരം.പിന്നെ,എല്ലാദിവസവും ഒരു തുടർനാടകം-ഈ കത്ത് നിനക്കുള്ളതാണു.നാടകകൃത്തും അഭിനേതാവുമായിരുന്ന സതീഷ്ചന്ദ്രനും റേഡിയോനാടകങ്ങളെഴുതാൻ പ്രോത്സാഹിപ്പിച്ചു.

1984-ൽ ആകാശവാണി അഖിലേന്ത്യാടിസ്ഥാത്തിൽ നടത്തിയ റേഡിയോനാടക മത്സരത്തിൽ രചയ്ക്കുള്ള സമ്മാനം നേടിയ ‘‘പ്രിയപ്പെട്ട ചിന്നുവിനു”,ഈ സമാഹാരത്തിലെ ആദ്യ രചനയാണു.ആകാശവാണിയിൽ ചേർന്ന സമയത്തായിരുന്നു,അത് പ്രക്ഷേപണം ചെയ്തത്.പാർശ്വവൽകൃതമായ ദളിത്ജീവിതത്തിന്റെ ശബ്ദാവിഷ്ക്കാരമായിന്നു,അത്.കുടിയാന്മാർക്ക് കൃഷിഭൂമിയിൽ അവകാശം ലഭിയ്ക്കുന്ന ഒരു ചരിത്രമുഹൂർത്തമാണു ഇതിന്റെ ഭൂമിക.അതിനായുണ്ടായ മുന്നേറ്റങ്ങളിലേക്കും ജന്മിത്വത്തിന്റെ പ്രതികരണങ്ങളിലേക്കുംകൂട്ടിക്കൊണ്ടുപോകുന്ന ഈ രചന അക്കാലത്തെ വംശ-വർഗ്ഗ വൈരുദ്ധ്യങ്ങളെ പ്രശ്നവൽക്കരിക്കുന്നുണ്ടു.നാടൻപാട്ടുകൾ സമന്വയിപ്പിച്ച്,യഥാതഥാഖ്യാനശൈലിയിൽ നടത്തിയതാണു ഇതിന്റെ രചന.പക്ഷേ, ഭാവനയുടെ അനന്തവിഹായസിലേക്കുള്ള ഒരു ജാലകം തുറന്നിട്ടുകൊണ്ടാണ് ഈ നാടകം അവസാനിയ്ക്കുന്നത്.തന്നെ ഉയർച്ചയിലേക്ക് നയിച്ച അദ്ധ്യാപകനെഴുതിയ കത്ത് പോസ്റ്റ്ചെയ്യാൻ ചിന്നു ഏൽ‌പ്പിക്കുന്നത്,ജന്മികളുടെ ആക്രമണത്തിൽ പരുക്കേറ്റ അദ്ദേഹം മരിച്ചു എന്നറിയിക്കുന്ന ടെലഗ്രാമുമായി വന്ന പ്യൂണിനെ തന്നെ;“ഈ കത്ത് വിലാസക്കാരന് കിട്ടിയേ മതിയാകൂ.ഇത് വിലാസക്കാരന് എത്താതിരിക്കില്ല”.

-അക്ഷരാഭ്യാസം പോലുമില്ലാത്തവരടങ്ങിയ ശ്രോതാക്കളാണ് റേഡിയോനാടകങ്ങൾക്ക് കാതുകൂർപ്പിച്ചിരിക്കുന്നത്.അവർക്ക് ഗ്രഹിക്കാവുന്നതിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണ് രാജീവ്കുമാറിന്റെ മിക്ക നാടകങ്ങളും.അതിന് അദ്ദേഹത്തിന് ന്യായീകരണങ്ങളുണ്ട്.”പുതിയ പ്രമേയങ്ങളും ശൈലിയും കണ്ടെത്തി,കാലത്തിനൊപ്പം സമകാലിക സാഹിത്യത്തിനും സംവേദനത്തിനുമൊപ്പം നാടകത്തെ നവീകരിക്കാനാണ് ശ്രമിച്ചത്”.

നവോത്ഥാനസാഹിത്യത്തിന്റെ അലയൊലിയൊന്നും റേഡിയോനാടകത്തിൽ പ്രതിഫലിച്ചിരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.
1987-ൽ അഖില കേരള റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്ത ‘ജീവനുള്ള പ്രതിമകൾ”,പൂർണ്ണമായും ഒരു പരീക്ഷണനാടകമാണ്.കാട്ടിൽ പക്ഷിവേട്ടക്കിറങ്ങുന്നവരുടെ കഥ.അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും മുഴുവൻ ബിംബങ്ങളാണ്. വർഗ്ഗീസിന്റെ കണ്ണു ചൂഴ്നെടുത്തുള്ള കൊലപാതകത്തിൽ കലാശിച്ച, ഭരണകൂടത്തിന്റെ നക്സൽ വേട്ടയാണ് യഥാർത്ഥ പ്രമേയം.‘ശ്രോതാക്കൾക്കധികം പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ നാടകമാക്കാനായിരുന്നു,എനിക്കിഷ്ടം’ എന്ന രാജീവ്കുമാറിന്റെ പ്രസ്താവം കൂടി ഇതോടൊപ്പം വായിക്കേണ്ടതാണ്.‘അപകടകരമായ രീതി’യിൽ കഥകളെഴുതുന്ന തന്റെ ഒരൊറ്റ രചനയൊഴികെ ഒന്നും ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത്തില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ശബ്ദങ്ങളിലൂടെ മാത്രം സംവേദനം നടക്കുന്ന,രണ്ടാമതൊന്നു കേൾക്കാനോ സംശയനിവൃത്തിയ്ക്ക് വ്യാഖ്യാനങ്ങളെ ആശ്രയിക്കാനോ ആകാത്ത റേഡിയോനാടകങ്ങളിലെ ബിംബങ്ങളും പ്രതീകങ്ങളും മിക്കപ്പോഴും അർത്ഥശൂന്യമായ ശബ്ദങ്ങളായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കും.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ റേഡിയോ നാടകമായ ‘‘കടൽ കൊണ്ടുകഴുകാമോ,ജീവിതത്തെ”യിലും ഈ പ്രതീകവൽക്കരണമുണ്ട്.അയഥാർത്ഥതലത്തിൽ ചുറ്റിത്തിരിയുകയാണ് അവസാനം വരെയും,ഈ നാടകം.തീവ്രവാദവും അനീതിയുമാണ് വിഷയം.ഭ്രമകൽ‌പ്പനകളിൽ, പക്ഷേ, ഒന്നും തെളിഞ്ഞുവരുന്നില്ല..

ജലതലസാമ്രാജ്യത്തിലേക്ക് ഊളിയിടുന്ന ഒരു തുഴച്ചിൽക്കാരിയുടെ ജീവിതത്തെ ബിംബവൽക്കരിക്കുന്ന ‘’പങ്കായം” ബഹുതലമാനങ്ങളുള്ള രചനയാണ്.പല വ്യാഖ്യാനപാഠങ്ങളുള്ള ഇത് ഒരു ചെറുകഥയായി വായിക്കാവുന്നതാണ്.എന്നാൽ,റേഡിയോ നാടകത്തിന്റെ പരിവൃത്തത്തിൽ ഇതും സംവേദനക്ഷമത തീരെ കുറഞ്ഞതാണ്.

വെള്ളത്തൂവൽ സ്റ്റീഫന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘’കോടമഞ്ഞിലലിയാത്തത്” ഹൈറേഞ്ചിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്.കാലമുദ്രകളെ മൈക്ക് അനൌൺസ്മെന്റ്,വാർത്ത,ഗാനം തുടങ്ങിയവയിലൂടെ വിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ഡോക്യുഡ്രാമയിലും ബിംബവൽക്കരണമുണ്ടു-അത് തിളങ്ങുന്ന രണ്ടു കണ്ണുകളാണ്-കോടമഞ്ഞിൽ അലിയാത്തത്.

‘ സാമൂഹികപ്രശ്നങ്ങളുടെ സൗന്ദര്യതലങ്ങളിലേക്ക് റേഡിയോ നാടകങ്ങളെ മാറ്റിക്കൊണ്ടുപോകാൻ’ അദ്ദേഹം നിരന്തരം ശ്രമിച്ചിട്ടുണ്ട്.1995-ൽ യുനെസ്കോയുടെ കണക്കനുസരിച്ച്,ലോകത്ത് ഏറ്റവുമധികം ആത്മഹത്യകൾ നടന്ന ബൈസൺവാലിയെ പശ്ചാത്തലമാക്കി എഴുതിയ “ബൈസൺ വാലിയിലെ പേടകങ്ങൾ” അതീത യാഥാർത്ഥ്യത്തിലേക്കും സഞ്ചരിക്കുന്ന മറ്റൊരു പരീക്ഷണമാണ്.മരിച്ചയാൾ അരൂപിയായി വരുകയും നാടകകൃത്ത് നേരിട്ട് സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നാടകത്തിൽ ദുരൂഹ സമസ്യകളില്ല.

1980കളിലെ കാമ്പസ് ജീവിതത്തിന്റെ ഇരുൾ വഴികളെ തന്മയത്വത്തോടെ ആവിഷ്കരിക്കുന്നുണ്ട് , ‘ജീവിക്കാത്തവരുടെ ചരിത്ര”ത്തിൽ.പേരു പോലെ തന്നെ ലളിതവും അതേസമയം ശക്തവുമാണ് ഈ നാടകം.മയക്കുമരുന്നിനകപ്പെട്ട് ജീവിതം വഴിതെറ്റിയ ട്രീസയെന്ന പെൺകുട്ടിയുടെ കഥയിൽ ബിംബങ്ങളേയില്ല.കഥാകൃത്തും കഥാപാത്രമാകുന്ന ഈ രചന ചേതോഹരമാണ്.“പുറമ്പോക്കിൽ ഒരു വീട്”,പ്രവാസജീവിതത്തിൽ ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടേയും യാദൃച്ഛികമായി അവളുടെ ജീവിതത്തിൽ കടന്നുവരുന്ന വിവാഹിതനായ ഒരു പുരുഷന്റേയും ആത്മസംഘർഷങ്ങളുടെ ആവിഷ്കാരമാണ്.ഇവിടെയും ജീവിതസന്ദർഭങ്ങളുടെ യഥാതഥാഖ്യാനമാണുള്ളത്.
ഒരു ഹിന്ദു പെൺകുട്ടിയുടെ കണ്ണ്,മരണ ശേഷം ഒരു മുസ്ലീം യുവാവിന് കാഴ്ച നൽകിയെന്ന ,‘റീഡേഴ് ഡൈജറ്റിൽ’വന്ന വാർത്തയെ ആസ്പദമാക്കി എഴുതിയ ‘കണ്ണുകൾ കഥ പറയുന്നു’ എന്ന ഡോക്യുഡ്രാമയും അനന്യമായ രചനയാണ്.ഫാന്റസിയുടെ സൗന്ദര്യവും നിറയുന്നുണ്ട്,ഇതിൽ.

-ഇങ്ങനെയുള്ള അപൂർവ്വം രചനകൾ ഹൃദയത്തെ തൊടുന്നവയാണ്.എന്നാൽ,
നല്ല വായനാശീലമുള്ളവരുടെ അഭിരുചികൾക്കു മാത്രം ഇണങ്ങുന്നതാണ് രാജീവ്കുമാറിന്റെ റേഡിയോനാടകങ്ങളിൽ ഭൂരിപക്ഷവും. ശ്രോതാക്കൾക്കധികം പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ നാടകമാക്കാനായിരുന്നു തനിക്ക് താൽ‌പ്പര്യം എന്ന് അദ്ദേഹം പറഞ്ഞത് സത്യം.അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നു പോലും ചിരപരിചിതമായ ഇടങ്ങളിൽ ചുറ്റിത്തിരിയുന്നവയല്ല.അവയുടെ ഭാഷയെ ‘മനസിന്റെ ഭാഷ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, കാൽ‌പ്പനികമായ സാഹിത്യഭാഷയാണവ.അതിൽ സാധാരണ ജീവിതഭാഷണമില്ല.തന്റെ ഭാഷ ‘ധ്വനിഭരിതവും നിത്യജീവിത സംഭാഷണത്തിൽ നിന്ന് വേറിട്ട്നിൽക്കുന്നവയുമാണ്.പുനസൃഷ്ടിക്കപ്പെടുന്ന ഭാഷണരൂപമാണത്‘എന്ന് നാടകകൃത്ത് തന്നെ പറഞ്ഞിട്ടുണ്ട്.അതിനെത്രയോ ഉദാഹരണങ്ങളുണ്ട്.”ജരാനരകളുടെ പാറക്കൂട്ടങ്ങൾക്കപ്പുറത്ത് ആസക്തികളുടെ ഒരു പുൽമൈതാനമുണ്ട്.അവിടെ വർണ്ണങ്ങളുടെ പുഷ്പസങ്കരം മരണംകൊണ്ട് തടുക്കാൻ എനിക്ക് ഇനിയും ജന്മമുണ്ട് ,ബാക്കി”(ബൈസൺ വാലിയിലെ പേടകങ്ങൾ).“കാത്തിരുപ്പിന്റെ വേനലിൽ കൊഴിഞ്ഞുപോയ ദലങ്ങൾ ഓരോ ഋതുവിലും മന്ത്രിക്കും,എനിക്ക് വീണ്ടും കിളിർക്കാനാകുമോന്ന്”(കടൽകൊണ്ട് കഴുകാമോ ജീവിതത്തെ).

സാഹിത്യത്തിൽ തന്റെ ഗുരുവായ നരേന്ദ്രപ്രസാദിനോടാണ് നാടകത്തിലും അദ്ദേഹത്തിന് കടപ്പാട്.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങൾ കാണുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുള്ള രാജീവ് കുമാറായിരുന്നു,“കുമാരൻ വരുന്നില്ല” എന്ന നരേന്ദ്രപ്രസാദിന്റെ നാടകത്തിന് അവതാരിക എഴുതിയത്.വിദ്യാർത്ഥിജീവിതകാലത്ത് എഴുതി,അരങ്ങേറിയതുൾപ്പെടെയുള്ള അഞ്ച് രംഗനാടകങ്ങളും ഈ സമാഹാരത്തിലുണ്ട്.1979 ൽ കേരള സർവകലാശാലാ കലോത്സവത്തിൽ സമ്മാനം ലഭിച്ച “ശകുനപ്പക്ഷിയുടെമരണം”മുതൽ 2000ൽ സംഗീത നാടക അക്കാദമി മൽസരത്തിനുവേണ്ടി, ‘’ഗാന്ധിയെ കൊല്ലേണ്ടതെങ്ങനെ”എന്ന പേരിൽ എഴുതിയതും,ആ പേരുകേട്ട് സംവിധായകൻ ഓടിപ്പോയതിനാൽ “സഹസ്രാബ്ദകേളി” എന്ന് മാറ്റിയതുമുൾപ്പെടെയുള്ള അഞ്ചുനാടകങ്ങളും രാഷ്ട്രീയമാനമുള്ളവയാണ്.ആദ്യനാടകം തൊഴിലില്ലായ്മയും വിശപ്പും പ്രതികാരവുമെല്ലാം ബിംബവൽക്കരിച്ചിരിക്കുന്നു.ഗാന്ധിജിയുടെ ഡയലോഗ് ഗോഡ്സെ പറയുന്ന നാടകം ഗാന്ധിജി പ്രതിനിധാനം ചെയ്ത സംശുദ്ധരാഷ്ട്രീയത്തിന്റെ മരണത്തെക്കുറിച്ചാണ്.സമകാലിക ജീവിതത്തിലെ മൂല്യച്യുതിയെക്കുറിച്ചുള്ള ശക്തമായ രംഗാവതരണമാണത്.

രാജീവ്കുമാർ ശബ്ദനാടകരംഗത്ത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ മുന്നേറിയ എഴുത്തുകാരനാണ്.വാമൊഴികളായി ഒടുങ്ങുവാനല്ല, വരമൊഴികളായി വരുംകാലത്തെയും അഭിമുഖീകരിക്കാനാണ് അവയുടെ നിയോഗം.ആധുനിക കാലത്തെ സൗന്ദര്യസങ്കൽ‌പ്പങ്ങളോട് ചേർന്നുനിൽക്കുന്നവയാണ് ഈ രചനകൾ . അതിനാൽ,അദ്ദേഹത്തിന്റെ ശബ്ദ,രംഗ നാടകങ്ങൾക്ക് സാഹിത്യാസ്തിത്വമുണ്ട്.

littnow.com

littnowmagazine@gmail.com

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending