Connect with us

സാഹിത്യം

ജീവിതാവസ്ഥകളുടെ ദേശാന്തരമുഖങ്ങൾ

Published

on

ഡി. പ്രദീപ് കുമാർ

മുറിവേറ്റവരുടെ പാതകൾ
(യാത്രാവിവരണം)
ഹരിത സാവിത്രി
പേജ് 160,വില 200 രൂപ
ഗ്രീൻ ബുക്ക്സ്,തൃശൂർ

മലയാളികൾക്ക് ഏതാണ്ട് അജ്ഞാതമായ ദേശങ്ങളിലെ മനുഷ്യരുടെ
പോരാട്ടങ്ങളുടേയും അതിജീവനത്തിൻ്റേയും പ്രണയത്തിൻ്റേയും
സ്നേഹത്തിൻ്റേയുമൊക്കെ അപൂർവ്വമായ അനുഭവസാക്ഷ്യങ്ങളാണു ഈ
ഗ്രന്ഥം.‘എൻ്റെ യൂറോപ്യൻ രേഖാചിത്രങ്ങൾ‘ എന്ന ഉപതലക്കെട്ടുള്ള ഈ
യാത്രാവിവരണം ഹൃദയത്തെ തൊടുന്ന,അമ്പരപ്പിക്കുന്ന,
ജീവിതകഥനങ്ങളാണു. മിക്കപ്പോഴും കവിതാമയമായ തെളിഞ്ഞ
ആഖ്യാനശൈലി ,ചെറുകഥയ്ക്ക് സമാനമാാണു.
ബാഴ്സിലോണ സർവ്വകലാശാലയിൽ ഇംഗ്ളീഷ് ഭാഷാശാസ്ത്രത്തിൽ
ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായി
സ്പെയിനെലെത്തി,സഹപാഠിയായ ഇവാനെ വിവാഹം
കഴിച്ച്,യൂറോപ്പിലേക്ക് ജീവിതം പറിച്ചുനട്ട കായംകുളംകാരിയായ ഹരിത
സാവിത്രി,കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ അവിടെപ്പോയ ഒരു
വിനോദസഞ്ചാരിയല്ല. ഗവേഷകയും അദ്ധ്യാപികയുമായി അവർ
സഞ്ചരിച്ച ജീവിതപ്പാതകളിൽ കണ്ടുമുട്ടി,അടുത്തിടപെട്ടവരുടെ
ജീവിതമാണിതിൽ. പല ജനതകളുടേയും സ്വാതന്ത്രപ്പോരാട്ടങ്ങളുടെ
ചരിത്രസാക്ഷ്യം കൂടിയുണ്ടു,ഇതിൽ. ദേശയും ഭാഷയും പരിചിതമല്ലാത്ത
ഭൂവിഭാഗങ്ങളിലെ മനുഷ്യരുടെ നൊമ്പരപ്പെടുത്തുന്ന, അസാധാരണമായ
അനുഭവങ്ങളിലൂടെ ഹരിത നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു.
“കൊടും നിശബ്ദത മൂടിയ ഒരു കുന്നിൻചരുവ്. കുറുക്കനെ
കണികണ്ടുണരുന്ന പ്രഭാതങ്ങൾ. ആകാംക്ഷയോടെ എത്തിനോക്കുന്ന
മാനുകൾ. ഓക്കുമരത്തിൻ്റെ കായകൾ തിന്നാനെത്തുന്ന കാട്ടുപന്നിയും
കുഞ്ഞുങ്ങളും..”ഇവാനു അപ്പൂപ്പനും അമ്മൂമ്മയും നൽകിയ ഗ്രാമത്തിലെ
വേനൽക്കാലവസതിയിലെ ഏകാന്തത.വിവാഹത്തിൻ്റെ ആദ്യനാളുകളിൽ,
ഹരിത പണ്ടെങ്ങോ ഉപേക്ഷിച്ച ചായങ്ങളുടെ ലോകം
തേടിപ്പോയി.സോഷ്യൽ മീഡിയയിൽ ഇട്ട ആ ചിത്രങ്ങളിലൂടെ അവർ
രേഖാചിത്രകാരിയായി അറിയപ്പെട്ടു തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ്
ഓൺലൈനിലെ ‘ദേശാന്തരം’കോളത്തിലേക്ക് ചിത്രങ്ങൾ വരയ്ക്കാനുള്ള
ക്ഷണം ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത്നടന്നില്ല.പക്ഷേ,‘സാൻഗ്രിയ‘ എന്ന കോളം പിറന്നു. ചുവന്ന വീഞ്ഞും
പഴങ്ങളും ഓറഞ്ച്നീരും ബ്രാണ്ടിയും ചേർത്ത രുചികരമായ
പാനീയത്തിൻ്റെ പേരാണത്-വിശേഷദിവസങ്ങളിൽ സ്പെയിനിലെ
അമ്മമാർ തയ്യാറാക്കുന്നത്.“പല വിഷയങ്ങൾ ചേർത്ത് നിർമ്മിച്ച
വിചിത്രമായ ഒരു കോക്ടെയിൽ പോലെയായിരുന്നു,ആ കോളവും”.
അതിൽ പ്രസിദ്ധീകരിച്ച 17 കുറിപ്പുകളുടെ സമാഹാരമാണു ഈ ഗ്രന്ഥം.


‘ഒരു ഹണിമൂൺ യാത്ര’യിൽ നിന്നാണു തുടക്കം. ഇവാൻ്റെ അച്ഛൻ്റെ
അമ്മയായ ഔറിയയുടെ അസാധാരണമായ പലായനത്തിൻ്റെ കഥകേട്ട്,800
കിലോമീറ്റർ അകലെയുള്ള ലിയോണിലേക്ക് ,അവർ വന്ന വഴികളിലൂടെ
ഹരിതയും ഇവാനും തിരിച്ചുപോയി- അവരുടെ ഹണിമൂൺ
യാത്രയായിരുന്നു,അത്. ഗാരേജിൽ പൊടിപിടിച്ചുകിടന്ന അപ്പൂപ്പൻ്റെ
പഴയ കാരവൻ പൊടിതട്ടിയെടുത്ത്,കാറിനു പിന്നിൽ ഘടിപ്പിച്ച്,
തീപോലെ പൊള്ളുന്ന ചൂടിൽ മരുഭൂഭി താണ്ടിയുള്ള ദുർഘടമായ യാത്ര.
അച്ഛൻ മരിച്ചതോടെ കൊറ്റും പട്ടിണിയിലായ കസീൽദ മകളായ
ഔറിയയേയും കോണ്ട് ,പച്ചക്കറികളുമായി പട്ടണത്തിലേക്ക് പോകുന്ന
കുതിരവണ്ടിയിൽ കയറി രക്ഷപെടുകയായിരുന്നു. അവിടെ നിന്ന്
അമ്മയും മകളും ,പന്നികളുമായി പോവുകയായിരുന്ന ട്രക്കിൽ കയറി
നാലുദിവസം യാത്രചെയ്ത്, ഒരു നഗരത്തിലെത്തി, പുതിയജീവിതം
കെട്ടിപ്പടുത്തു. യുദ്ധത്തിൻ്റെ മുറിപ്പാടുകളുമായി ജീവിക്കുന്ന ഒരു പഴയ
ഒളിപ്പോരാളിയെ അവർ വിവാഹം കഴിച്ചു. ഒറ്റയ്ക്കായ അമ്മ കസീൾദ
ഒരു ബ്രസീലിയൻ നാവികനെ വിവാഹം കഴിച്ച് അങ്ങോട്ട് പോയി..

ലാവൻഡറുകൾ പുത്തുലയുന്ന നീലമലകളുടെ ചെരിവിലുള്ള ആ
നാട്ടിലെത്തിയ ഇവാനും സാവിത്രിയും അമ്മൂമ്മയുടെ വീടുനിന്നിരുന്ന
സ്ഥലം കണ്ടു. ഗ്രാമത്തിലെ പ്രായമായവർ, പണ്ട് നാടുവിട്ടുപോയ
കസീൾദയേയും മകളേയും മറന്നിരുന്നില്ല. ഔറ അമ്മൂമ്മയുടെ കൂട്ടുകാരി
തെരേസ അവരെ കാണാനെത്തി.“തിരിച്ചുകിട്ടിയ സ്വന്തം
കൊച്ചുമകനെയെന്നപോലെ ആ അമ്മൂമ്മ ഇവാനെ
തഴുകിത്താലോചിച്ചു“.
മുന്നൂറു പേർ മാത്രം താമസിക്കുന്ന ഗ്രാമത്തിലെ വീട്ടിൽ ,പൈൻ
മരങ്ങൾ കൊണ്ടു നിർമ്മിച്ച മുറിയിൽ ചിത്രങ്ങൾ വരച്ചും പുസ്തകങ്ങൾ
വായിച്ചും നാളൂകൾ കഴിയുമ്പോൾ,ഹരിതയ്ക്ക് മനുഷ്യരെ കാണാൻ
തോന്നും. അവിടുത്തെ ഒരേയൊരു സ്ഥാപനമായ ബാറിൽ എപ്പോഴും
ഉത്സവാന്തരീക്ഷമാണു. ആദ്യമായി അവിടെ കയറിയപ്പോൾ ചറപറാ
വർത്തമാനം പറയുന്ന ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു-
അഗ്നിഷ്ക,പോളീഷ് ഖനിത്തൊഴിലാളിയുടെ മകൾ. അസാധാരണമാംവിധം
പ്രകാശിക്കുന്ന പച്ചക്കണ്ണുകൾ. സ്വർണ്ണനിരത്തിലുള്ള മുടി. ടീഷർട്ടും
ബെർമുഡയും ധരിച്ച,നരച്ച കഷണ്ടിത്തലയുള്ള,വടികുത്തി നടക്കുന്ന ഒരു
വൃദ്ധനും ബാറിലുണ്ടായിരുന്നു.“എൻ്റെ കാമുകൻ മനോലോ“,അവൾ
പരിചയപ്പെടുത്തി.

ഹരിതയ്ക്ക് ഒരു ‘ബിക്കിനി’നൽകാൻ അയാൾ അഗ്നിഷ്കയോട് പറഞ്ഞു.
തന്നെ ബിക്കിനി ധരിപ്പിച്ച്,തൊട്ടടുത്ത സ്വിമ്മിങ്ങ്പൂളിൽ ഇറക്കാനാണെന്ന്
സംശയിച്ച് അമ്പരന്നുപോയി,അവർ. ബിക്കിനിയിടുന്നത് ഇഷ്ടമല്ലെന്ന്
കടുപ്പിച്ചുപറഞ്ഞപ്പോൾ, അവൾ പൊട്ടിച്ചിരിച്ചു. ബ്രെഡിനുള്ളിൽ ചീസും
ബേക്കണും വെച്ച സാൻഡ് വിച്ചാണത്.
കുടുംബമുണ്ടായിട്ടും ഏകനായിരുന്നു,മനോലോ. ലോകത്തിൻ്റെ
മൂന്നറ്റത്തുനിന്നു വന്ന അവർ മൂന്നുപേരും
സുഹൃത്തുക്കളായി.“പൊതുവായ ഒരു ഭാഷപോലും
ഞങ്ങൾക്കിടയിലില്ലായിരുന്നു. പക്ഷേ,ഉള്ളിലെവിടെയോ തണുത്ത
മഞ്ഞുകട്ടപോലെ ഉറഞ്ഞുകിടന്ന ഏകാന്തത ഞങ്ങളെ ഒരുമിച്ചു നിർത്തി“.
അപ്രതീക്ഷിതമായി,മനോല മരിച്ചു. നാലുവർഷം കഴിഞ്ഞ് എഴുതിയ
‘മനോലയുടെ ബിക്കിനി‘ എന്ന ഈ കുറിപ്പ് ഹരിത അവസാനിപ്പിക്കുന്നത്
ഇങ്ങനെ;ചില വാക്കുകൾക്ക് മറ്റാരുമറിയാത്ത ചില
അർത്ഥങ്ങളുമുണ്ടാകും. ഉദാഹരണത്തിനു,‘ബിക്കിനി‘ എന്ന വാക്കിനു
‘സ്നേഹം‘ എന്നുകൂടി അർത്ഥമുണ്ടെന്ന് എനിക്കല്ലാതെ ഈ ലോകത്ത്
വേറെ ആർക്കറിയാം?
‘യോയെസ്’,സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ബാസ്ക്
ജനത നടത്തിയ വിമോചനസമരത്തിൽ രക്തസാക്ഷിയായ ഒരു
പോരാളിയുടെ കഥയാണു. ഐനോവ എന്ന ഒരു സുഹൃത്തിനെ
സന്ദർശിക്കാൻ ബാസ്ക്ക് കണ്ട്രിയിലെ ഓർഡീസിയ എന്ന ടൗണിലേക്ക്
സ്നേഹിതയായ ആഗയ്കൊപ്പം നടത്തിയ യാത്രയിൽ കണ്ട മൂന്നിതളുള്ള
ഇരുമ്പു സ്മാരകത്തിലെ ഒരു പേരിൽ നിന്നാണു ഐതിഹാസികമായ
ബാസ്ക് സ്വാതന്ത്യ്രസമരനായികയിലേക്ക് ഹരിത എത്തുന്നത്. ആ
പോരാട്ടം നയിച്ച ‘എത്ത’ എന്ന വിപ്ളവസംഘടയെ
നയിച്ചവരിലൊരാളായിരുന്നു,യോയെസ്. സാധാരണ ജീവിതത്തിലേക്ക്
മടങ്ങിവന്ന അവരെ മൂന്നുവയസുള്ള മകൻ്റെ മുന്നിൽ വെച്ച്
‘എത്ത‘പ്രവർത്തകർ തന്നെ വെടിവെച്ചുകൊല്ലുകയായിരുന്നു.
സ്വന്തം രാജ്യമില്ലാത്തവരാണു കുർദുകൾ. തുർക്കി,ഇറാൻ,ഇറാഖ്,സിറിയ
എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നവർ. സിറിയയിലെ അഫിൻ
മലനിരകളിൽ സായുധസമരം നടത്തുന്ന വൈ. പി. ജെ എന്ന
പെൺഗറില്ലാസംഘടനയിൽ പ്രവർത്തിച്ച ഒരു പെൺകുട്ടിയെ ഹരിത
കണ്ടുമുട്ടുന്നത് ,തുർക്കിയുടെ ആക്രമണത്തിനെതിരെ അവിടെ നടന്ന ഒരു
പ്രതിഷേധപ്രകടനത്തിലാണു. വലിയ ദഫിൽ മുട്ടി, മധുരമുള്ള ഉറച്ച
ശബ്ദത്തിൽ പാടുന്ന അവളെ പരിചയപ്പെട്ടു.‘‘നിനക്ക് എന്നെ ലിലാൻ
എന്നു വിളിക്കാം. ശരിയായ പർ പേരു പറയാൻ എനിക്ക്
നിർവാഹമില്ല”. സായുധപരിശീലന ക്യാമ്പിൽ വെച്ച് ഒരു ഇറ്റാലിയൻ
എഞ്ചിനിയറുമായി പ്രണയത്തിലായ അവൾ തോക്ക് താഴെവെച്ച്,
മലയിറങ്ങി.19 വർഷമായി തുർക്കി ജയിലിൽ കിടക്കുന്ന കുർദ്
തൊഴിലാളി സംഘടനയുടെ സ്ഥാപകനും ‘അപ്പോ‘ എന്ന

ഓമനപ്പേരിലറിയപ്പെടുന്ന,കുർദുകളുടെ ദൈവവുമായ അബ്ദുല്ല
ഒഹ്ജലാലിനെക്കുറിച്ച് അവൾ പറഞ്ഞു. അപ്പോഴൊക്കെ ലിലാൻ്റെ
മുഖം തുടുക്കുകയും കണ്ണുകൾ നിറയുകയും ചെയ്തു.
സ്പെയിനിലെ ആന്തലൂസിയൻ പ്രദേശത്തെ മരീനാലേദ
അറിയപ്പെടുന്നത്,‘വിപ്ളവകാരികളായ കൃഷിക്കാരയ
കമ്മ്യൂണിസ്റ്റുകാരുടെ ഉട്ടോപ്യ’എന്നാണു. അവിടുത്തെ മേയർ
ഗോർദില്ലയെകുറിച്ചുള്ള ‘കമ്മ്യൂണിസ്റ്റ്’ എന്ന അദ്ധ്യായത്തിൽ
കൗതുകകരമായ രാഷ്ട്രീയപാഠങ്ങളുമുണ്ടു.
സ്പെയിനിൽ നിന്ന് സ്വതന്ത്രാസ്തിത്വം നേടാൻ കറ്റലോണിയൻ ജനത
ഗാന്ധിയൻ മാർഗ്ഗത്തിലൂടെ നടത്തുന്ന സമരത്തിൻ്റെ നേർചിത്രമാണു
‘കറ്റലോണിയയുടെ ഗാന്ധിമാർഗ്ഗം.റഫറണ്ടം നടത്തുന്നത് തടയാൻ വരുന്ന
സ്പാനിഷ് സിവിൽ ഗാർഡ്സിനു പൂക്കൾ നൽകി സ്വീകരിച്ചു, അവർ.
ഈ ചരിത്രമുഹൂർത്തത്തിൻ്റെ ഭാഗമാകാൻ അവിടെ ഹരിത എത്തിയത്
സഹപാഠിയായ ജോർഡിയുടെ ക്ഷണപ്രകാരം. ഒരു ക്യാമറയും
തൂക്കി,അയാളുടെ സ്കൂട്ടറിൻ്റെ പിറകിലിരുന്ന് ഹരിത കണ്ടത്
റഫറണ്ടത്തിനെത്തിയവരെ ആക്രമിക്കുന്ന സ്പാനിഷ്
ഗാർഡുകളെ.“വോട്ടിങ്ങ് നടക്കുന്ന സ്കൂളിനു മുന്നിൽ ബാനറുകളും
പൂക്കളും ചിതറിക്കിടന്നിരുന്നു. ഒരു മരണവീടു പോലെ കൂട്ടനിലവിളി
അവിടെയെങ്ങും അലയടിച്ചു”.
തോക്കുകളുതിർക്കുന്ന റബ്ബർബുള്ളറ്റുകൾക്ക് നടുവിൽ നിന്ന്, ഹരിത അവ
ക്യാമറയിൽ പകർത്തി. ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചിട്ടും 92
ശതമാനം പേർ സമാധാനപരമായി ആ വോട്ടെടുപ്പിൽ പങ്കെടുത്തു.
“അവരുടെ നിറഞ്ഞ കണ്ണുകളിലെ ഇനിയും മാറാത്ത ഭയം കണ്ട്
എനിക്കും സങ്കടം വന്നു”. അവരോട് പറഞ്ഞു,“നിങ്ങളെപ്പോലെ ധീരരായ
ഒരു ജനതയെ ഞാൻ കണ്ടിട്ടില്ല”.
ഫിൻലാൻഡിലെ ധ്രുവപ്രദേശമായ ലാപ് ലാൻ്റിലെ ഔട്ടി എന്ന
കൊച്ചുഗ്രാമത്തിലേക്കുള്ള യാത്രയുടെ കഥയാണു ‘ധ്രുവമനുഷൻ’.
ഇവാൻ്റെ സുഹൃത്തായ ആന്ദ്രെ, ഫിൻലൻഡ് സർവകലാശാലയിൽ
ഹോസ്റ്റൽ മേറ്റായിരുന്നു. വർഷത്തിൽ പകുതിയും സൂര്യനുദിക്കാത്ത
പ്രദേശം.അവിടെ, റെയിൻ ഡിയറുകളെ വളർത്തി,അവയുടെ പാലു
കറന്നെടുത്താണു ചായ ഉണ്ടാക്കുന്നത്.നീർനായ മാംസവും,ഐസിൽ
ദ്വാരമുണ്ടാക്കി ചൂണ്ടയിട്ടു പിടിക്കുന്ന മീനുമൊക്കെ കഴിച്ച്
ജീവിക്കുകയാണു അയാളും ഭാര്യയും. ചിലപ്പോഴൊക്കെ,തണുപ്പിൽ
വിശന്നുവലഞ്ഞ് ഭക്ഷണം തേടി കരടികളെത്തുന്ന വീട്.
-അയാളെങ്ങനെ അവിടെയെത്തി?ഹരിതയ്ക്ക് അയാൾ കൈമാറിയ
ചെറിയ നോട്ടുപുസ്തകത്തിലെ അനുഭവക്കുറിപ്പുകളിൽ ആ
കഥയുണ്ടായിരുന്നു.

ആ ഡയറിക്കുറിപ്പുകളുടെ വിവർത്തനമാണു തുടർന്നുള്ള ഭാഗം. ഒരു
ചെറുകഥപോലെ മനോഹരമാണത്.
അത് അവസാനിക്കുന്നതിങ്ങനെ;ആന്ദ്രെ,നീയും നിൻ്റെ പ്രിയപ്പെട്ട
ഓഗിയും ചേർന്ന് എന്നെ ഒരു പാഠം പഠിപ്പിച്ചു. ഹൃദയം നയിക്കുന്ന
പാതയിലൂടെ യാത്ര ചെയ്യുന്നതിനെ മാത്രമാണു ജീവിതം എന്ന്
വിളിക്കേണ്ടത്.
അതേ,ലോകത്തെവിടെയും മനുഷ്യബന്ധങ്ങൾക്ക് അതിർവരമ്പുകളില്ല.
മനസുകൾക്ക് , വികാരങ്ങൾക്ക്
ഭൂമിശാസ്ത്രാതിർത്തികളില്ല.എല്ലായിടങ്ങളിലും ജീവിതപ്രതിസന്ധികളും
സമാനം. ഹരിതയുടെ ജീവിതവും യൂറോപ്യൻ യാത്രകളിൽ അവർ
അടുത്തറിഞ്ഞ ജീവിതപ്പോരാട്ടങ്ങളും അനുഭവങ്ങളും അതുകൊണ്ടു തന്നെ
നമ്മുടേതുകൂടിയാകുന്നു. അപൂർവ്വമയ ജീവിതാവസ്ഥകളിലൂടെയുള്ള
വ്യതിരിക്തമായ ദേശാന്തര സഞ്ചാരം എന്ന നിലയിൽ ഈ ഗ്രന്ഥത്തിനു
മലയാളയാത്രാവിവരണ സാഹിത്യത്തിൽ സവിശേഷമായൊരു
സ്ഥാനമുണ്ടു. കണ്ടു മറയുന്ന കാഴ്ചകളല്ല,അവ നൽകുന്ന
ഉൾക്കാഴ്ചകളാണു ഇതിൻ്റെ ഉൾക്കാമ്പ്.

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending