Connect with us

സാഹിത്യം

ജീവിതാവസ്ഥകളുടെ ദേശാന്തരമുഖങ്ങൾ

Published

on

ഡി. പ്രദീപ് കുമാർ

മുറിവേറ്റവരുടെ പാതകൾ
(യാത്രാവിവരണം)
ഹരിത സാവിത്രി
പേജ് 160,വില 200 രൂപ
ഗ്രീൻ ബുക്ക്സ്,തൃശൂർ

മലയാളികൾക്ക് ഏതാണ്ട് അജ്ഞാതമായ ദേശങ്ങളിലെ മനുഷ്യരുടെ
പോരാട്ടങ്ങളുടേയും അതിജീവനത്തിൻ്റേയും പ്രണയത്തിൻ്റേയും
സ്നേഹത്തിൻ്റേയുമൊക്കെ അപൂർവ്വമായ അനുഭവസാക്ഷ്യങ്ങളാണു ഈ
ഗ്രന്ഥം.‘എൻ്റെ യൂറോപ്യൻ രേഖാചിത്രങ്ങൾ‘ എന്ന ഉപതലക്കെട്ടുള്ള ഈ
യാത്രാവിവരണം ഹൃദയത്തെ തൊടുന്ന,അമ്പരപ്പിക്കുന്ന,
ജീവിതകഥനങ്ങളാണു. മിക്കപ്പോഴും കവിതാമയമായ തെളിഞ്ഞ
ആഖ്യാനശൈലി ,ചെറുകഥയ്ക്ക് സമാനമാാണു.
ബാഴ്സിലോണ സർവ്വകലാശാലയിൽ ഇംഗ്ളീഷ് ഭാഷാശാസ്ത്രത്തിൽ
ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായി
സ്പെയിനെലെത്തി,സഹപാഠിയായ ഇവാനെ വിവാഹം
കഴിച്ച്,യൂറോപ്പിലേക്ക് ജീവിതം പറിച്ചുനട്ട കായംകുളംകാരിയായ ഹരിത
സാവിത്രി,കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ അവിടെപ്പോയ ഒരു
വിനോദസഞ്ചാരിയല്ല. ഗവേഷകയും അദ്ധ്യാപികയുമായി അവർ
സഞ്ചരിച്ച ജീവിതപ്പാതകളിൽ കണ്ടുമുട്ടി,അടുത്തിടപെട്ടവരുടെ
ജീവിതമാണിതിൽ. പല ജനതകളുടേയും സ്വാതന്ത്രപ്പോരാട്ടങ്ങളുടെ
ചരിത്രസാക്ഷ്യം കൂടിയുണ്ടു,ഇതിൽ. ദേശയും ഭാഷയും പരിചിതമല്ലാത്ത
ഭൂവിഭാഗങ്ങളിലെ മനുഷ്യരുടെ നൊമ്പരപ്പെടുത്തുന്ന, അസാധാരണമായ
അനുഭവങ്ങളിലൂടെ ഹരിത നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു.
“കൊടും നിശബ്ദത മൂടിയ ഒരു കുന്നിൻചരുവ്. കുറുക്കനെ
കണികണ്ടുണരുന്ന പ്രഭാതങ്ങൾ. ആകാംക്ഷയോടെ എത്തിനോക്കുന്ന
മാനുകൾ. ഓക്കുമരത്തിൻ്റെ കായകൾ തിന്നാനെത്തുന്ന കാട്ടുപന്നിയും
കുഞ്ഞുങ്ങളും..”ഇവാനു അപ്പൂപ്പനും അമ്മൂമ്മയും നൽകിയ ഗ്രാമത്തിലെ
വേനൽക്കാലവസതിയിലെ ഏകാന്തത.വിവാഹത്തിൻ്റെ ആദ്യനാളുകളിൽ,
ഹരിത പണ്ടെങ്ങോ ഉപേക്ഷിച്ച ചായങ്ങളുടെ ലോകം
തേടിപ്പോയി.സോഷ്യൽ മീഡിയയിൽ ഇട്ട ആ ചിത്രങ്ങളിലൂടെ അവർ
രേഖാചിത്രകാരിയായി അറിയപ്പെട്ടു തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ്
ഓൺലൈനിലെ ‘ദേശാന്തരം’കോളത്തിലേക്ക് ചിത്രങ്ങൾ വരയ്ക്കാനുള്ള
ക്ഷണം ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത്നടന്നില്ല.പക്ഷേ,‘സാൻഗ്രിയ‘ എന്ന കോളം പിറന്നു. ചുവന്ന വീഞ്ഞും
പഴങ്ങളും ഓറഞ്ച്നീരും ബ്രാണ്ടിയും ചേർത്ത രുചികരമായ
പാനീയത്തിൻ്റെ പേരാണത്-വിശേഷദിവസങ്ങളിൽ സ്പെയിനിലെ
അമ്മമാർ തയ്യാറാക്കുന്നത്.“പല വിഷയങ്ങൾ ചേർത്ത് നിർമ്മിച്ച
വിചിത്രമായ ഒരു കോക്ടെയിൽ പോലെയായിരുന്നു,ആ കോളവും”.
അതിൽ പ്രസിദ്ധീകരിച്ച 17 കുറിപ്പുകളുടെ സമാഹാരമാണു ഈ ഗ്രന്ഥം.


‘ഒരു ഹണിമൂൺ യാത്ര’യിൽ നിന്നാണു തുടക്കം. ഇവാൻ്റെ അച്ഛൻ്റെ
അമ്മയായ ഔറിയയുടെ അസാധാരണമായ പലായനത്തിൻ്റെ കഥകേട്ട്,800
കിലോമീറ്റർ അകലെയുള്ള ലിയോണിലേക്ക് ,അവർ വന്ന വഴികളിലൂടെ
ഹരിതയും ഇവാനും തിരിച്ചുപോയി- അവരുടെ ഹണിമൂൺ
യാത്രയായിരുന്നു,അത്. ഗാരേജിൽ പൊടിപിടിച്ചുകിടന്ന അപ്പൂപ്പൻ്റെ
പഴയ കാരവൻ പൊടിതട്ടിയെടുത്ത്,കാറിനു പിന്നിൽ ഘടിപ്പിച്ച്,
തീപോലെ പൊള്ളുന്ന ചൂടിൽ മരുഭൂഭി താണ്ടിയുള്ള ദുർഘടമായ യാത്ര.
അച്ഛൻ മരിച്ചതോടെ കൊറ്റും പട്ടിണിയിലായ കസീൽദ മകളായ
ഔറിയയേയും കോണ്ട് ,പച്ചക്കറികളുമായി പട്ടണത്തിലേക്ക് പോകുന്ന
കുതിരവണ്ടിയിൽ കയറി രക്ഷപെടുകയായിരുന്നു. അവിടെ നിന്ന്
അമ്മയും മകളും ,പന്നികളുമായി പോവുകയായിരുന്ന ട്രക്കിൽ കയറി
നാലുദിവസം യാത്രചെയ്ത്, ഒരു നഗരത്തിലെത്തി, പുതിയജീവിതം
കെട്ടിപ്പടുത്തു. യുദ്ധത്തിൻ്റെ മുറിപ്പാടുകളുമായി ജീവിക്കുന്ന ഒരു പഴയ
ഒളിപ്പോരാളിയെ അവർ വിവാഹം കഴിച്ചു. ഒറ്റയ്ക്കായ അമ്മ കസീൾദ
ഒരു ബ്രസീലിയൻ നാവികനെ വിവാഹം കഴിച്ച് അങ്ങോട്ട് പോയി..

ലാവൻഡറുകൾ പുത്തുലയുന്ന നീലമലകളുടെ ചെരിവിലുള്ള ആ
നാട്ടിലെത്തിയ ഇവാനും സാവിത്രിയും അമ്മൂമ്മയുടെ വീടുനിന്നിരുന്ന
സ്ഥലം കണ്ടു. ഗ്രാമത്തിലെ പ്രായമായവർ, പണ്ട് നാടുവിട്ടുപോയ
കസീൾദയേയും മകളേയും മറന്നിരുന്നില്ല. ഔറ അമ്മൂമ്മയുടെ കൂട്ടുകാരി
തെരേസ അവരെ കാണാനെത്തി.“തിരിച്ചുകിട്ടിയ സ്വന്തം
കൊച്ചുമകനെയെന്നപോലെ ആ അമ്മൂമ്മ ഇവാനെ
തഴുകിത്താലോചിച്ചു“.
മുന്നൂറു പേർ മാത്രം താമസിക്കുന്ന ഗ്രാമത്തിലെ വീട്ടിൽ ,പൈൻ
മരങ്ങൾ കൊണ്ടു നിർമ്മിച്ച മുറിയിൽ ചിത്രങ്ങൾ വരച്ചും പുസ്തകങ്ങൾ
വായിച്ചും നാളൂകൾ കഴിയുമ്പോൾ,ഹരിതയ്ക്ക് മനുഷ്യരെ കാണാൻ
തോന്നും. അവിടുത്തെ ഒരേയൊരു സ്ഥാപനമായ ബാറിൽ എപ്പോഴും
ഉത്സവാന്തരീക്ഷമാണു. ആദ്യമായി അവിടെ കയറിയപ്പോൾ ചറപറാ
വർത്തമാനം പറയുന്ന ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു-
അഗ്നിഷ്ക,പോളീഷ് ഖനിത്തൊഴിലാളിയുടെ മകൾ. അസാധാരണമാംവിധം
പ്രകാശിക്കുന്ന പച്ചക്കണ്ണുകൾ. സ്വർണ്ണനിരത്തിലുള്ള മുടി. ടീഷർട്ടും
ബെർമുഡയും ധരിച്ച,നരച്ച കഷണ്ടിത്തലയുള്ള,വടികുത്തി നടക്കുന്ന ഒരു
വൃദ്ധനും ബാറിലുണ്ടായിരുന്നു.“എൻ്റെ കാമുകൻ മനോലോ“,അവൾ
പരിചയപ്പെടുത്തി.

ഹരിതയ്ക്ക് ഒരു ‘ബിക്കിനി’നൽകാൻ അയാൾ അഗ്നിഷ്കയോട് പറഞ്ഞു.
തന്നെ ബിക്കിനി ധരിപ്പിച്ച്,തൊട്ടടുത്ത സ്വിമ്മിങ്ങ്പൂളിൽ ഇറക്കാനാണെന്ന്
സംശയിച്ച് അമ്പരന്നുപോയി,അവർ. ബിക്കിനിയിടുന്നത് ഇഷ്ടമല്ലെന്ന്
കടുപ്പിച്ചുപറഞ്ഞപ്പോൾ, അവൾ പൊട്ടിച്ചിരിച്ചു. ബ്രെഡിനുള്ളിൽ ചീസും
ബേക്കണും വെച്ച സാൻഡ് വിച്ചാണത്.
കുടുംബമുണ്ടായിട്ടും ഏകനായിരുന്നു,മനോലോ. ലോകത്തിൻ്റെ
മൂന്നറ്റത്തുനിന്നു വന്ന അവർ മൂന്നുപേരും
സുഹൃത്തുക്കളായി.“പൊതുവായ ഒരു ഭാഷപോലും
ഞങ്ങൾക്കിടയിലില്ലായിരുന്നു. പക്ഷേ,ഉള്ളിലെവിടെയോ തണുത്ത
മഞ്ഞുകട്ടപോലെ ഉറഞ്ഞുകിടന്ന ഏകാന്തത ഞങ്ങളെ ഒരുമിച്ചു നിർത്തി“.
അപ്രതീക്ഷിതമായി,മനോല മരിച്ചു. നാലുവർഷം കഴിഞ്ഞ് എഴുതിയ
‘മനോലയുടെ ബിക്കിനി‘ എന്ന ഈ കുറിപ്പ് ഹരിത അവസാനിപ്പിക്കുന്നത്
ഇങ്ങനെ;ചില വാക്കുകൾക്ക് മറ്റാരുമറിയാത്ത ചില
അർത്ഥങ്ങളുമുണ്ടാകും. ഉദാഹരണത്തിനു,‘ബിക്കിനി‘ എന്ന വാക്കിനു
‘സ്നേഹം‘ എന്നുകൂടി അർത്ഥമുണ്ടെന്ന് എനിക്കല്ലാതെ ഈ ലോകത്ത്
വേറെ ആർക്കറിയാം?
‘യോയെസ്’,സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ബാസ്ക്
ജനത നടത്തിയ വിമോചനസമരത്തിൽ രക്തസാക്ഷിയായ ഒരു
പോരാളിയുടെ കഥയാണു. ഐനോവ എന്ന ഒരു സുഹൃത്തിനെ
സന്ദർശിക്കാൻ ബാസ്ക്ക് കണ്ട്രിയിലെ ഓർഡീസിയ എന്ന ടൗണിലേക്ക്
സ്നേഹിതയായ ആഗയ്കൊപ്പം നടത്തിയ യാത്രയിൽ കണ്ട മൂന്നിതളുള്ള
ഇരുമ്പു സ്മാരകത്തിലെ ഒരു പേരിൽ നിന്നാണു ഐതിഹാസികമായ
ബാസ്ക് സ്വാതന്ത്യ്രസമരനായികയിലേക്ക് ഹരിത എത്തുന്നത്. ആ
പോരാട്ടം നയിച്ച ‘എത്ത’ എന്ന വിപ്ളവസംഘടയെ
നയിച്ചവരിലൊരാളായിരുന്നു,യോയെസ്. സാധാരണ ജീവിതത്തിലേക്ക്
മടങ്ങിവന്ന അവരെ മൂന്നുവയസുള്ള മകൻ്റെ മുന്നിൽ വെച്ച്
‘എത്ത‘പ്രവർത്തകർ തന്നെ വെടിവെച്ചുകൊല്ലുകയായിരുന്നു.
സ്വന്തം രാജ്യമില്ലാത്തവരാണു കുർദുകൾ. തുർക്കി,ഇറാൻ,ഇറാഖ്,സിറിയ
എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നവർ. സിറിയയിലെ അഫിൻ
മലനിരകളിൽ സായുധസമരം നടത്തുന്ന വൈ. പി. ജെ എന്ന
പെൺഗറില്ലാസംഘടനയിൽ പ്രവർത്തിച്ച ഒരു പെൺകുട്ടിയെ ഹരിത
കണ്ടുമുട്ടുന്നത് ,തുർക്കിയുടെ ആക്രമണത്തിനെതിരെ അവിടെ നടന്ന ഒരു
പ്രതിഷേധപ്രകടനത്തിലാണു. വലിയ ദഫിൽ മുട്ടി, മധുരമുള്ള ഉറച്ച
ശബ്ദത്തിൽ പാടുന്ന അവളെ പരിചയപ്പെട്ടു.‘‘നിനക്ക് എന്നെ ലിലാൻ
എന്നു വിളിക്കാം. ശരിയായ പർ പേരു പറയാൻ എനിക്ക്
നിർവാഹമില്ല”. സായുധപരിശീലന ക്യാമ്പിൽ വെച്ച് ഒരു ഇറ്റാലിയൻ
എഞ്ചിനിയറുമായി പ്രണയത്തിലായ അവൾ തോക്ക് താഴെവെച്ച്,
മലയിറങ്ങി.19 വർഷമായി തുർക്കി ജയിലിൽ കിടക്കുന്ന കുർദ്
തൊഴിലാളി സംഘടനയുടെ സ്ഥാപകനും ‘അപ്പോ‘ എന്ന

ഓമനപ്പേരിലറിയപ്പെടുന്ന,കുർദുകളുടെ ദൈവവുമായ അബ്ദുല്ല
ഒഹ്ജലാലിനെക്കുറിച്ച് അവൾ പറഞ്ഞു. അപ്പോഴൊക്കെ ലിലാൻ്റെ
മുഖം തുടുക്കുകയും കണ്ണുകൾ നിറയുകയും ചെയ്തു.
സ്പെയിനിലെ ആന്തലൂസിയൻ പ്രദേശത്തെ മരീനാലേദ
അറിയപ്പെടുന്നത്,‘വിപ്ളവകാരികളായ കൃഷിക്കാരയ
കമ്മ്യൂണിസ്റ്റുകാരുടെ ഉട്ടോപ്യ’എന്നാണു. അവിടുത്തെ മേയർ
ഗോർദില്ലയെകുറിച്ചുള്ള ‘കമ്മ്യൂണിസ്റ്റ്’ എന്ന അദ്ധ്യായത്തിൽ
കൗതുകകരമായ രാഷ്ട്രീയപാഠങ്ങളുമുണ്ടു.
സ്പെയിനിൽ നിന്ന് സ്വതന്ത്രാസ്തിത്വം നേടാൻ കറ്റലോണിയൻ ജനത
ഗാന്ധിയൻ മാർഗ്ഗത്തിലൂടെ നടത്തുന്ന സമരത്തിൻ്റെ നേർചിത്രമാണു
‘കറ്റലോണിയയുടെ ഗാന്ധിമാർഗ്ഗം.റഫറണ്ടം നടത്തുന്നത് തടയാൻ വരുന്ന
സ്പാനിഷ് സിവിൽ ഗാർഡ്സിനു പൂക്കൾ നൽകി സ്വീകരിച്ചു, അവർ.
ഈ ചരിത്രമുഹൂർത്തത്തിൻ്റെ ഭാഗമാകാൻ അവിടെ ഹരിത എത്തിയത്
സഹപാഠിയായ ജോർഡിയുടെ ക്ഷണപ്രകാരം. ഒരു ക്യാമറയും
തൂക്കി,അയാളുടെ സ്കൂട്ടറിൻ്റെ പിറകിലിരുന്ന് ഹരിത കണ്ടത്
റഫറണ്ടത്തിനെത്തിയവരെ ആക്രമിക്കുന്ന സ്പാനിഷ്
ഗാർഡുകളെ.“വോട്ടിങ്ങ് നടക്കുന്ന സ്കൂളിനു മുന്നിൽ ബാനറുകളും
പൂക്കളും ചിതറിക്കിടന്നിരുന്നു. ഒരു മരണവീടു പോലെ കൂട്ടനിലവിളി
അവിടെയെങ്ങും അലയടിച്ചു”.
തോക്കുകളുതിർക്കുന്ന റബ്ബർബുള്ളറ്റുകൾക്ക് നടുവിൽ നിന്ന്, ഹരിത അവ
ക്യാമറയിൽ പകർത്തി. ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചിട്ടും 92
ശതമാനം പേർ സമാധാനപരമായി ആ വോട്ടെടുപ്പിൽ പങ്കെടുത്തു.
“അവരുടെ നിറഞ്ഞ കണ്ണുകളിലെ ഇനിയും മാറാത്ത ഭയം കണ്ട്
എനിക്കും സങ്കടം വന്നു”. അവരോട് പറഞ്ഞു,“നിങ്ങളെപ്പോലെ ധീരരായ
ഒരു ജനതയെ ഞാൻ കണ്ടിട്ടില്ല”.
ഫിൻലാൻഡിലെ ധ്രുവപ്രദേശമായ ലാപ് ലാൻ്റിലെ ഔട്ടി എന്ന
കൊച്ചുഗ്രാമത്തിലേക്കുള്ള യാത്രയുടെ കഥയാണു ‘ധ്രുവമനുഷൻ’.
ഇവാൻ്റെ സുഹൃത്തായ ആന്ദ്രെ, ഫിൻലൻഡ് സർവകലാശാലയിൽ
ഹോസ്റ്റൽ മേറ്റായിരുന്നു. വർഷത്തിൽ പകുതിയും സൂര്യനുദിക്കാത്ത
പ്രദേശം.അവിടെ, റെയിൻ ഡിയറുകളെ വളർത്തി,അവയുടെ പാലു
കറന്നെടുത്താണു ചായ ഉണ്ടാക്കുന്നത്.നീർനായ മാംസവും,ഐസിൽ
ദ്വാരമുണ്ടാക്കി ചൂണ്ടയിട്ടു പിടിക്കുന്ന മീനുമൊക്കെ കഴിച്ച്
ജീവിക്കുകയാണു അയാളും ഭാര്യയും. ചിലപ്പോഴൊക്കെ,തണുപ്പിൽ
വിശന്നുവലഞ്ഞ് ഭക്ഷണം തേടി കരടികളെത്തുന്ന വീട്.
-അയാളെങ്ങനെ അവിടെയെത്തി?ഹരിതയ്ക്ക് അയാൾ കൈമാറിയ
ചെറിയ നോട്ടുപുസ്തകത്തിലെ അനുഭവക്കുറിപ്പുകളിൽ ആ
കഥയുണ്ടായിരുന്നു.

ആ ഡയറിക്കുറിപ്പുകളുടെ വിവർത്തനമാണു തുടർന്നുള്ള ഭാഗം. ഒരു
ചെറുകഥപോലെ മനോഹരമാണത്.
അത് അവസാനിക്കുന്നതിങ്ങനെ;ആന്ദ്രെ,നീയും നിൻ്റെ പ്രിയപ്പെട്ട
ഓഗിയും ചേർന്ന് എന്നെ ഒരു പാഠം പഠിപ്പിച്ചു. ഹൃദയം നയിക്കുന്ന
പാതയിലൂടെ യാത്ര ചെയ്യുന്നതിനെ മാത്രമാണു ജീവിതം എന്ന്
വിളിക്കേണ്ടത്.
അതേ,ലോകത്തെവിടെയും മനുഷ്യബന്ധങ്ങൾക്ക് അതിർവരമ്പുകളില്ല.
മനസുകൾക്ക് , വികാരങ്ങൾക്ക്
ഭൂമിശാസ്ത്രാതിർത്തികളില്ല.എല്ലായിടങ്ങളിലും ജീവിതപ്രതിസന്ധികളും
സമാനം. ഹരിതയുടെ ജീവിതവും യൂറോപ്യൻ യാത്രകളിൽ അവർ
അടുത്തറിഞ്ഞ ജീവിതപ്പോരാട്ടങ്ങളും അനുഭവങ്ങളും അതുകൊണ്ടു തന്നെ
നമ്മുടേതുകൂടിയാകുന്നു. അപൂർവ്വമയ ജീവിതാവസ്ഥകളിലൂടെയുള്ള
വ്യതിരിക്തമായ ദേശാന്തര സഞ്ചാരം എന്ന നിലയിൽ ഈ ഗ്രന്ഥത്തിനു
മലയാളയാത്രാവിവരണ സാഹിത്യത്തിൽ സവിശേഷമായൊരു
സ്ഥാനമുണ്ടു. കണ്ടു മറയുന്ന കാഴ്ചകളല്ല,അവ നൽകുന്ന
ഉൾക്കാഴ്ചകളാണു ഇതിൻ്റെ ഉൾക്കാമ്പ്.

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending