Connect with us

സാഹിത്യം

പെൺപഞ്ചതന്ത്രത്തിലൂടെ

Published

on

അഞ്ജലി പിണറായി

കെ.ആർ മീരയുടെ പെൺപഞ്ച തന്ത്രങ്ങളും മറ്റു കഥകളും എന്ന കൃതിയിലൂടുള്ളൊരു സഞ്ചാരം

മലയാളത്തിൽ ഈ കൃതിക്ക് കുഞ്ചൻ നമ്പ്യാർ മേന്മയോടെ പുനരാഖ്യാനം നൽകി . ചെറുകഥകൾ നോവലുകൾ ഒപ്പം ബാലസാഹിത്യകൃതികൾ ധാരാളം രചിച്ച പ്രശസ്ത മലയാളം ബാലസാഹിത്യകാരിയായിരുന്ന സുമംഗല പുനരാഖ്യാനം നടത്തിയ പഞ്ചതന്ത്രം കഥകളുടെ ആഖ്യാനശൈലി സ്വീകരിച്ചുകൊണ്ട് കെ ആർ മീര രചിച്ച കഥകയാണ് പെൺപഞ്ച തന്ത്രം മറ്റു കഥകളും എന്ന ഈ കൃതി.

തന്ത്രം ബുദ്ധി അറിവ് ഇവയൊക്കെ പുരുഷ കേന്ദ്രീകൃതമായി മാത്രം ഒതുങ്ങി പ്രതിഫലനം മുഴച്ചു നിൽക്കുമ്പോൾ സ്ത്രീയുടെ ബുദ്ധിവൈഭവത്തിലൂടെ സമൂഹത്തിന് പെൺ കാഴ്ചപ്പാടിന്റെ ധ്വനി മുഴക്കി ഒപ്പം അന്തർലീനമായ മനസ്സുറപ്പിന്റെ ആഴത്തിലുള്ള വേരുപടർത്തി അതിൻെറ ശാഖകൾ പെണ്ണിന് ചിറകുവിടർത്താൻ ഇടമായി മാറണം എന്ന് ശക്തമായ് ആഗ്രഹിച്ച എഴുത്തുകാരിയാണ് പെൺ പഞ്ചതന്ത്രം മറ്റു കഥകളും എന്ന ഈ കൃതിയിൽ എനിക്ക് കാണാൻ കഴിഞ്ഞത്.

ഇവിടെ കെ ആർ മീര എന്ന കഥാകൃത്ത് സമൂഹത്തിനോട് സംവേദനം ചെയ്യാൻ ഇച്ഛിക്കുന്ന ആശയത്തിന്റെ ഉൾകാമ്പ് പുതിയ കാലത്തിന്റെ മാറ്റൊലിയായി ഓരോ സ്ത്രീ മനസ്സിലും അവൾക്കു ചുറ്റും ഭാഗമാവുന്ന പുരുഷൻമാരിലും വിശാലവും നിസ്വാർത്ഥതയുള്ള കാഴ്ചപ്പാടുകളുടെ പുതുജീവൻ കിളിർത്തു തുടങ്ങുവാൻ അക്ഷര നീർത്തുള്ളികളായി മാറാൻ കഥാകാരി കാംക്ഷിച്ചതിലും കൂടുതൽ കഥാഭീജത്തിൽ നിന്നും ഒടുവിൽ കഥ ജനനാന്തരം പൂർണമായും സാധ്യമാകുന്നു എന്ന ആനന്ദം എന്നിലേറെ നിറഞ്ഞു ഓരോ താളുകളിലൂടെയും കടന്ന് വായനാനുഭവത്തിനോടുവിൽ .

ആൺ തന്ത്രങ്ങളുടെ അധോലോകങ്ങളിൽ ഉള്ള പെണ്ണിടപെടലുകൾ കേരള രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നടക്കുന്ന ഉപചാപങ്ങൾക്കു നേരെയുള്ള സൃഷ്ടിയായി പറഞ്ഞുവെക്കുന്ന കൃതി
14 കഥകളാണ് പഞ്ചതന്ത്രം ശൈലിയിൽ ഈ കഥാസമാഹാരത്തിൽ എഴുത്തുകാരി സൃഷ്ടിച്ചത്.

ഷിജിമോൻ ജേക്കബ് എന്ന ചായാഗ്രാഹകൻ തന്റെ മേഖലയിൽ ഏറെ മികവ് പുലർത്തുകയും ധാരാളംഅവാർഡുകൾ നേടുകയും ചെയ്യുമ്പോഴും ഇക്കരെ നിന്നാൽ അക്കരെ പച്ച എന്നോണം അസംതൃപ്തനായി തനിക്ക് ഇല്ലാത്ത കഴിവുകളെ കളവിലൂടെ വശത്താക്കി ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലൂടെയാണ് കഥാരംഭം.
തുടർന്ന് ബിനിനോൾ പി നായർ എന്ന സ്ത്രീ തന്ത്രപൂർവ്വം ഷിജിമോൻ പക്കലുള്ള ഫോട്ടോസ് സ്വന്തമാക്കി വാസ്തുശില്പം പണിത് അതിൽ സ്വന്തമായി ഒരു ശില്പം പ്രതിഷ്ഠിക്കുന്നതിലേക്കാണ് കഥയുടെ സഞ്ചാരം . ഇവർക്കിടയിലേക്ക് കടന്നുവരുന്ന സിഎസ് ഷാജിമോൻ കഥയുടെ ഗതി മാറ്റി മുന്നോട്ടു കൊണ്ടുപോകുന്നു. തീർത്തും ആക്ഷേപഹാസ്യത്തോടെ നർമ്മ രസത്തിൽ സാമൂഹിക പ്രശ്നങ്ങളെ ശക്തമായി എഴുതുകയാണ് കഥാകാരി.

നാല് വസ്തുക്കളെയാണ് കേരളീയരായ ചില പുരുഷന്മാർ അമൃതായി കരുതുന്നത് വെറുതെ കിട്ടുന്ന മദ്യം. സ്ത്രീകളുടെ മുഖസ്തുതി.
രാഷ്ട്രപതിയുടെ അവാർഡുകൾ .
സ്വന്തം പേര് അച്ചടിച്ച പത്ര മാസികകൾ.
ഇങ്ങനെ എഴുതിയ കഥാകാരി യഥാർത്ഥത്തിൽ നർമ്മഭാവത്തോടെ സമൂഹത്തിൽ കാണപ്പെടുന്ന ചില വ്യക്തികളുടെ മാനസിക ചാപല്യങ്ങൾ തുറന്നു കാട്ടുന്നു .

കേരളീയ രാഷ്ട്രീയ ചരിത്രത്തിന്റെ അരാജകത്വത്തിന് നേരെ വിരൽചൂണ്ടിയ കഥയാണ് പാറമടക്കാരനും മഹാരാജാവും എന്ന കഥ . ഇടുക്കി എന്ന പേരിൽ പ്രസിദ്ധമായ ഒരു മഹാനഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ എന്നാരംഭിക്കുന്ന കഥ ചില പാറമടകളുള്ള സംഘടനാ തലവനും മായ പാറമടക്കാരന്റെ അടുത്ത് സുന്ദരിയായ ഒരു യുവതി എത്തുകയും ജലവൈദ്യുതോർജ്ജത്തിന് ക്ഷാമം ആയതിനാൽ സൂര്യൻറെ മുഴുവൻ ഊർജ്ജവും അപ്പാടെ പിടിച്ചെടുക്കാൻ ശേഷിയുള്ള ഒരു സൗരോർജ്ജ നിലയം അവർ സ്ഥാപിക്കുന്നുണ്ടെന്നും അതിന് രാജാവിൻറെ സമ്മതവും നേടി കഴിഞ്ഞു . ഇങ്ങനെ പാറമടക്കാരനെ വിശ്വസിപ്പിച്ച് രണ്ടുകോടി സ്വർണ്ണ നിഷ്ക്കങ്ങൾ സംഭാവന നൽകി പ്പിക്കുന്നു. തുടർന്ന് രാജാവിൻറെ വിശ്വസ്തസേവകൻ കാപ്പനെയും യുവതി തന്റെ വശത്താക്കി മാറ്റുന്നു .
ഇങ്ങനെ നീളുന്ന കഥ ഒടുക്കം കോടികൾ മുടക്കി വീടു പണിതകാപ്പൻ കൊട്ടാരത്തിൽ നിന്നും പുറത്താവുകയും . പാറമട ഉടമ കോടതിയും കേസും കാരണം സമ്പത്ത് നഷ്ടം സംഭവിക്കുകയും മഹാരാജാവ് ആണെങ്കിൽ രാജ്യം പോയില്ല പോയി എന്ന മട്ടിൽ തുടർന്ന് നീങ്ങുന്നു. ഇവരെ വഞ്ചിച്ച യുവതി ഒരു കുഴപ്പവും സംഭവിക്കാതെ പ്രസിദ്ധിയും അഭിവൃദ്ധിയും കൈവരിക്കുന്നു .
ഇങ്ങനെ കഥ അവസാനിക്കുമ്പോൾ ആ കാലഘട്ടത്തിലെ ഭരണ രാഷ്ട്രീയ അവസ്ഥയെ നർമ്മത്തിന്റെ മേമ്പൊടി ചാലിച്ച് വിമർശനാത്മകമായി സർക്കാത്മകതയിലൂടെ തൻറെ പ്രതിഷേധം രേഖപ്പെടുത്തുകയും സമൂഹത്തോട് എഴുത്തിലൂടെ വിളിച്ചു പറയുകയും ചെയ്യുകയാണ് കഥാകാരി.

കഥാന്ത്യത്തിൽ എഴുത്തുകാരി പറയുകയാണ് പഞ്ചതന്ത്രത്തെ അവലംബിച്ച എഴുതിയതാണ് ഈകഥ ഇതിന് സാമൂഹ്യ ജനതയുമായി സാദൃശ്യം ഉണ്ടെങ്കിൽ അത് വിഷ്ണുശർമ്മയുടെ കഥ അവർ മോഷ്ടിച്ച് ജീവിതത്തിൽ പകർത്തിയത് മൂലമാണ്.
ഏറെ ഹർഷവായിപ്പോടുകൂടി ഒപ്പം കഥാകാരിയോടുള്ള അകമഴിഞ്ഞ ആദരവോടും കൂടി അല്ലാതെ ഈ പരാമർശം വായിച്ച് അവസാനിപ്പിക്കാൻ കഴിയില്ലായിരുന്നു എനിക്ക് .

ഇങ്ങനെ നീളുന്ന 14 പഞ്ചതന്ത്രം കഥകളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ അനീതിയുടെയും തിന്മയുടെയും ജല്പനങ്ങൾക്കു നേരെ അക്ഷരങ്ങളിലൂടെ ശബ്ദിക്കുകയാണ് കെ ആർ മീര എന്ന സാഹിത്യപ്രവർത്തക എന്ന് പറയാനാണ് എൻറെ മനസ്സ് ഇച്ഛിക്കുന്നത്.

തുടർന്നുള്ള മറ്റു കഥകളിൽ അച്ചാമ്മയ്ക്ക് സംഭവിച്ചത് എന്ന കഥ വായന അനുഭവത്തിൽ ആശയത്തിൽ യാഥാർത്ഥ്യത്തിന്റെ ഛായാമുഖി പോലെ എനിക്ക് അനുഭവപ്പെട്ടു.

അക്ഷരാഭ്യാസ ഇല്ലാതിരുന്ന അച്ചാമ്മ എന്ന സ്ത്രീ കമ്മ്യൂണിസ്റ്റുകാർ സാക്ഷരത കൊണ്ടുവന്നപ്പോൾ അക്ഷരങ്ങൾ പഠിക്കുകയും തുടർന്ന് വായനയിലൂടെ തന്റെ കാഴ്ചപ്പാടുകളും ചിന്താരീതികളും പുതുക്കുകയും ഉയർന്ന തലത്തിൽ വിശാലമായ് കാര്യങ്ങളെ കാണുകയും ഒപ്പം എഴുതി തുടങ്ങുകയും ചെയ്യുന്നു .

സധൈര്യമായി തുറന്നെഴുതുന്നതിന്റെ ശക്തമായ ഒഴുക്ക് അവരുടെ വാക്കുകളിൽ പ്രവഹിക്കുന്നതാണ് എനിക്ക് കാണാൻ കഴിഞ്ഞത്. സദാചാരത്തിന്റെ പൊള്ളയായ ഭാണ്ഡംപേറി അവരുടെ എഴുത്തു ജീവിതത്തെ അതിലേക്ക് അഴിച്ചു കെട്ടി കളയാൻ സാമൂഹികവും സാമുദായികവും ബന്ധുജന വിഭാഗവും ശ്രമിക്കുമ്പോഴും ആത്മവിശ്വാസത്തോടെ അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് വാക്കുകളെ മിനുക്കി എടുത്ത് തല ഉയർത്തി നിൽക്കുന്ന സ്ത്രീ എഴുത്തുകാരിയെ കണ്ടപ്പോൾ എന്നിലെ സ്ത്രീ വായനക്കാരിക്ക് ഏറെ അഭിമാനവും ആനന്ദവും ഉളവായി .
സ്ത്രീയുടെ മാനസിക ഭാവങ്ങൾ തൊട്ടറിഞ്ഞ് അടയാളപ്പെടുത്തിയ കെ ആർ മീര എന്ന അതുല്യ കഥാകാരിയുടെ ഡിസി പ്രസാദനം ചെയ്ത പെൺ പഞ്ചതന്ത്രം മറ്റു കഥകളും എന്ന ഈ കഥാസമാഹാരം മീര എന്ന സാഹിത്യകാരി സ്ത്രീ സാഹിത്യപ്രവർത്തക വായനാ ലോകത്ത് സമൂഹത്തിന് നൽകിയത് പ്രസാദകർ കുറിക്കും പോലെ കേരള രാഷ്ട്രീയം സാംസ്കാരിക മണ്ഡലങ്ങളിൽ നടക്കുന്ന കുതികാൽ വെട്ടുകൾക്ക് നേരെ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയ ആഖ്യാനവുമായി വേട്ടക്കിറങ്ങുന്നു.

എന്നിലെ ചിന്തകൾക്ക് ഉണർവോടെ സഞ്ചരിക്കാൻ വൈചിത്ര്യങ്ങളാർന്ന പാതകൾ ഉൾക്കാഴ്ചകളിൽ നീണ്ടു തെളിഞ്ഞിരിക്കുന്നു എന്ന് സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുമ്പോൾ ഇതല്ലേ ഒരെഴുത്തുകാരിയുടെ ധർമ്മം.
കെ ആർ മീര ആദരവ്.

littnow.com

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending