ലേഖനം
നോട്ടം 4

പി.കെ. ഗണേശൻ
എം സുരേഷ് ബാബുവിന്റെ പ്രഥമ കവിതാസമാഹാരത്തിൻറെ പേരാണ് ഉടൽരാജ്യം. തലക്കെട്ടിലുണ്ട് സമാഹാരത്തിലെ മുഴുവൻ കവിതകളുടെയും ഐഡൻറിറ്റി.ഉടൽരാജ്യം എന്നത് രാഷ്ട്രീയ സംജ്ഞയാണ്. ഉടലിന് രാഷ്ട്രീയമുണ്ട്.ഉടലിൻറെ രാഷ്ട്രീയം ആദ്യമായി സൈദ്ധാന്തികമായി അവതരിപ്പിച്ചത് അമേരിക്കൻ ഫെമിനിസ്റ്റ് ചിന്തക കേറ്റ് മില്ലെറ്റാണ്.വർഗരാഷ്ട്രിയം എല്ലാറ്റിനും പരിഹാരമാണെന്ന മിത്തിനെ കേറ്റ് മില്ലെറ്റ് പൊളിച്ചു.വർഗത്തിന് ഉടലിനെ പരിഹരിക്കാനാവില്ലെന്ന് അസന്നിഗ്ധമായി അവർ പ്രഖ്യാപിച്ചു.ഇതുവരെയുള്ള ചരിത്രം വർഗസമരത്തിൻറെ ചരിത്രമാണെന്ന മാർക്സിയൻ പാഠത്തെ ഇതുവരെയുള്ള ചരിത്രം ലൈംഗിക സമരത്തിൻറേതാണെന്ന് കേറ്റ് മില്ലെറ്റ് പുനർവ്യാഖ്യാനിച്ചു.ഉടലിനെ കേവലം ഉടലായിട്ടല്ല, മറിച്ച് സ്വത്വം എന്ന നിലയിലായിരുന്നു പുനർവ്യാഖ്യാനം.
ലിംഗരാഷ്ട്രിയം ഒരു ചിന്താപദ്ധതി ശ്രദ്ധ നേടിയത് അങ്ങനെയാണ്.
ഉടൽ പലരീതിയിൽ അനാവരണം ചെയ്യപെടുന്ന സ്വരൂപമാണ്.വർണരാഷ്ട്രിയം രൂപപ്പെട്ടത് ഉടലിന്റെ സ്വത്വം ഉയർത്തി പിടിച്ചാണ്. രാഷ്ട്രീയം സാംസ്കാരിക സൗന്ദര്യത്തോടെ വ്യതിരിക്തമായത് എല്ലാ തരം ജീവിതങ്ങളും സ്വത്വപരമായി പ്രകാശിപ്പിക്കപെട്ടതോടെയാണ്.മുഖ്യധാരയിൽ ഇടമില്ലാതെ പോയ പലതിനും അങ്ങനെ ഇടം ലഭിച്ചു.പിഴുതെറിയപെട്ടിടത്തുനിന്ന് പുതുനാവുകൾ സംസാരിച്ചു തുടങ്ങി.ഇങ്ങനെ സംസാരിക്കുന്ന ഏതാനും കവിതകളുണ്ട് എം.സുരേഷ്കുമാറിൻറെ ഉടൽരാജ്യം സമാഹാരത്തിൽ.
കവിയിലെ പല കാലങ്ങളെ ഉടൽരാജ്യം നിവർത്തി ക്കുന്നുണ്ട്.80,90,2000,2010 ദശകങ്ങളിൽ എഴുതിയ കവിതകളാണ് ഇവ.കവിയെന്ന നിലയിൽ ജീവിതവീക്ഷണത്തിൽ സംഭവിച്ച പരിണാമം പ്രതിഫലിക്കുന്നുണ്ട് ഈ കവിതകളിൽ. ആദ്യകാല കവിതകളിൽ ആധുനികതയുടെ ഭാരമുണ്ട്.ആ ഭാരം ഉപേക്ഷിച്ചാണ് സുരേഷ് ബാബു പിൽക്കാല കവിതകളിൽ പ്രത്യക്ഷപ്പെടുന്നത്.ആദ്യകാല കവിതകളിലല്ല ആത്മയാനമാവുന്നത് എന്ന് കാണാം. പുറത്തേക്കുള്ള നോക്കിയിരിപ്പിൽ നിന്ന് കവി പിൻവാങ്ങുന്നു.തന്നിലേക്ക് നോക്കി തുടങ്ങിയപ്പോൾ താൻ തന്നെ കണ്ണാടിയാവുന്ന,ആ കണ്ണാടിയിൽ അനുഭവപ്പെടുന്ന പുതിയ കാലത്തിന്റെ പ്രതിഫലനമാണ് ഉടൽരാജ്യം. ആധുനികതയുടെ ഭാരമുപേക്ഷിച്ച കവിതകളിൽ ജീവിതത്തിന്റെ വേരുകൾ കാണാനാവുന്നത് അതുകൊണ്ടാണ്.
ആധുനികത പകർന്നു നൽകിയ ഉട്ടോപിയയെ സുരേഷ് ബാബു ബോധപൂർവമോ അല്ലാതെയോ തിരസ്കരിക്കാൻ ശ്രമിക്കുമ്പോൾ കവിതയിൽ പുതിയ തിരിച്ചറിവുകൾ അങ്ങനെ ആനന്ദനൃത്തം ചെയ്യുന്നു. ജീവിതത്തിന്റെ വേരുകളിലേക്ക് കവിത തിരിച്ചു വരുന്നു.ആദ്യകാല കവിതയിൽ പോലും തന്റെ കവിത മുന്നോട്ടു പോകേണ്ട ദൂരം പ്രവചന സ്വഭാവത്തിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ട്:”കവിത ഇന്ന് അറുത്തിട്ട കൈകളാണ്.അത് കല്ലുടയ്ക്കുന്നവൻറെ കരളിലേക്ക് പറന്നു പോവുന്നില്ല.”
ആധുനികത അടിച്ചേൽപ്പിച്ച ഭാരമുപേക്ഷിച്ചതിൽ കാലം കൊണ്ടുവന്ന തിരിച്ചറിവുണ്ട്.അങ്ങനെയാണ് സുരേഷ് ബാബു സ്വത്വപരവും ഭാവുകത്വപരവുമായ അന്തസംഘർഷത്തിൽ വിമുക്തി നേടുന്നത്.കർക്കിടകത്തിൽ ചോരുന്ന മേൽക്കൂരയ്ക്ക് താഴെ മകനെ കാക്കുന്നൊര് ഒരമ്മയെ,അറുപതിലെ അരസേർ അരിക്കായി ആറുമൈൽ നടന്ന ഒരമ്മയെ,പോത്തുകൾക്കൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത പോത്തിടയനായ ഒരച്ഛനെ,പോത്തേ എന്ന വിളിപ്പേര് കേട്ടൊരു മകനെ,ആറടി മണ്ണുതായോ എന്നു കേഴുന്ന പുലയരുടെ അച്ഛനെ കവിതയിൽ അതുവഴി തിരിച്ചു കിട്ടി.ആ ജീവിതങ്ങൾ മുഖ്യധാരാ സാഹിത്യത്തിൽ വിഷയമായിരുന്നില്ല.
ആദ്യകാലകവിതകളിൽ കയ്യൊഴിഞ്ഞ ജീവിതങ്ങൾ സുരേഷ് ബാബുവിന്റെ കവിതയിൽ തിരിച്ചു വരികയായിരുന്നു.
അനുഭവത്തെ അനുഭവമാക്കിയ (experiencing experience) കാലമായിരുന്നു ആധുനികതയുടേത്.അനുഭവത്തെ അനുഭവമാക്കുമ്പോൾ അനുഭവിച്ചയാളും അനുഭവമാക്കിയയാളും രണ്ടാണ്.പകർപ്പുകാരുടെ ലോകമായിരുന്നു ആധുനികതയ്ക്ക്.ആധുനികതയിൽ എഴുത്തുകാർ അനുഭവിക്കാത്ത ജീവിതം കേട്ടറിഞ്ഞോ കണ്ടറിഞ്ഞോ പകർത്തിയെഴുതുകയായിരുന്നു. ആധുനികാനന്തരമാണ് അനുഭവങ്ങൾക്ക് നേർസാക്ഷ്യം ലഭിച്ചു തുടങ്ങിയത്.അനുഭവസ്ഥർ നേരിട്ട് സംസാരിക്കാൻ തുടങ്ങി, ആവിഷ്കരിക്കാൻ തുടങ്ങി,ഇരഭാഷ്യങ്ങളായങ്ങനെ സാഹിത്യം.
അതുവരെ സാഹിത്യത്തിൻറെ നാലയലത്തുവരാതിരുന്നവർ വന്നുതുടങ്ങി.ജീവിതം ഗ്ലോബലൈസ്ഡായി.സാഹിത്യം മറ്റൊരു ആവിഷ്കാരലോകം കണ്ടെത്തുകയായിരുന്നു.കവിതയിൽ, കഥയിൽ സ്വന്തം വേരുകൾ തേടി.അനുഭവത്തെ അനുഭവമാക്കിയ ഇടനിലവേഷം സാഹിത്യകാരിൽ അഴിഞ്ഞുവീണു.സാധ്യമായിരുന്നില്ലല്ലോ നളിനി ജമീലയുടെ പോലൊരാളുടെ എഴുത്തുജീവിതം ആധുനികതയുടെ കാലത്ത്.
സ്വന്തം ജീവിതം എഴുതിയവരും സ്വന്തം വേരുകളിൽ അഭിമാനിച്ചവരും ഫ്യൂഡലിസത്തിൻറെ നൊസ്റ്റാൾജിയ പേറുന്നവരായിരുന്നു.ജീർണിച്ച തറവാടുകളും കാലത്തെ അതിജീവിക്കാനാവാത്ത വീടകങ്ങളും കല്ലുകളടർന്നുവീണ കുളപടവുകളും മാത്രമായിരുന്നു ഒരുകാലത്ത് കേരളം സാഹിത്യത്തിലും സിനിമയിലും.അതല്ലാത്തൊരു കേരളവുമുണ്ടായിരുന്നല്ലോ.ആ കേരളത്തിന് ദൃശ്യത ലഭിച്ചിരുന്നില്ല, സർഗാത്മക രചനകളിൽ സ്വീകാര്യതയുണ്ടായിരുന്നില്ല.അതല്ലാത്തൊരു കേരളമുണ്ടെന്ന് വിളിച്ചു പറയാൻ നാവ് പൊങ്ങിയില്ല.ഈ ദൗത്യം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ആധുനികതയ്ക്ക് ജീവിതത്തിന്റെ സ്വന്തം നാവുകളിൽ സത്യസന്ധമായി ആവിഷ്കരിക്കാനായില്ല.ആധുനികത വിസമ്മതിച്ച ആ കേരളത്തെ സുരേഷ് ബാബു ഇങ്ങനെ അടയാളപ്പെടുത്തുന്നു:”എൻറെ ശരീരം എൻറെ രാജ്യം/എൻറെ നിറം എൻറെ ഭാഷ/എൻറെ വാക്കുകൾ എന്റെ ഉടയാടകൾ/എങ്കിലും ഉള്ളിലേക്ക് തന്നെ മടങ്ങിപോകുന്ന ഒരു കണ്ണുനീർ തുള്ളിയാണ് ഞാൻ.”ഉടൽരാജ്യത്തിൻറെ ആത്മാവുണ്ട് ഈ വരികളിൽ.
എന്നിട്ടും,പാടെ ഉപേക്ഷിക്കാനാവാത്തൊരു കൊടിജീവിതം കവിയെ പിന്തുടരുന്നുണ്ട്.ആ കൊടിയിൽ കാലം ഏല്പിച്ച പരിക്കുണ്ട്,ജീർണതയുണ്ട്.ഖിന്നനോ നിരാശഭരിതനോ ആണ് കവി ആ അവസ്ഥയിൽ.ആ അവസ്ഥയിലും രാജ്യത്തിന്റെ കൂട്ടമറവിയിലേക്ക് ഓർമ്മ കൊണ്ടൊരു തീർത്ഥാടനം നടത്തുന്നുണ്ട്.ആ തീർത്ഥാടനത്തിൽ സബർമതിയിൽ നൂൽക്കുന്ന ഗാന്ധിയെ കാണുന്നു.ഗാന്ധി നൂറ്റ ഓരോ നൂലും കണ്ണിപൊട്ടാതെ ഭാരതമാകെ സഞ്ചരിച്ചുകൊണ്ടിരുന്നു.ഈ വിചാരപെടൽ പൊളിറ്റിക്കലാണ്.ഏകമാനമല്ല ഈ ബോധധാര.”ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് തീ പകർന്ന അവർ തെരുവുകൾക്ക് തീ കൊളുത്തി…കലാപത്തിൻറെ പിറ്റേന്ന് തെരുവുകളിൽ ചുംബനം നിരോധിക്കപ്പെട്ടു.”പുതിയ കാലത്തിൻറെ രാഷ്ട്രീയ, സാംസ്കാരിക ഭാവുകത്വത്തെ ഇങ്ങനെ ബഹുസ്വരതയോടെ നെഞ്ചേൽക്കാൻ അപ്പോൾ പിന്നെ ഉടൽരാജ്യം എന്നല്ലാതെ മറ്റെന്ത് തലക്കെട്ട്…..

ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
ലേഖനം
പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

കവിത തിന്തകത്തോം 12
വി.ജയദേവ്
സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.
സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.
“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”
ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.
ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.
littnow.com
littnowmagazine@gmail.com
ലേഖനം
തീവണ്ടി

വാങ്മയം: 16
ഡോ.സുരേഷ് നൂറനാട്
വര: കാഞ്ചന.എസ്
വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.
“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “
ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ10 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്7 months ago
ബദാം
-
സിനിമ5 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login