Connect with us

കഥ

ദ പെർഫെക്ട് എഡിറ്റ്‌

Published

on

സ്വപ്ന ശശിധരൻ

ഒന്ന്
ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം വോൾഗ മെല്ലെ എഴുന്നേറ്റു. താൻ ഇരുന്നിരുന്ന മുറിക്ക് എതിരിലുള്ള കിടപ്പുമുറിയിലേക്ക് അവൾ മെല്ലെ നടന്നു. വാതിൽക്കൽ വരെ ചെന്ന് മുറിക്കകത്തേക്ക് എത്തി നോക്കി. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആർതർ സുഖസുഷുപ്തിയിലാണ്ടു കിടക്കുന്നത് അവൾ കണ്ടു. അടുത്തു ചെന്ന് ബെഡിൽ ഇരുന്ന് അവൾ അയാളെ സാകൂതം നോക്കി. കൊച്ചു കുട്ടികളുടേത്‌ പോലെ നിഷ്കളങ്കമായ മുഖഭാവം. അവൾ കൈയെത്തിച്ച് അയാളുടെ മൂക്കിനടുത്തേക്ക് കൊണ്ട് ചെന്നു നോക്കി. ഒരനക്കവുമില്ല നല്ല ഉറക്കം. വൈകുന്നേരം വോഡ്കയിൽ ചേർത്ത മരുന്ന് പ്രവർത്തിച്ചു കഴിഞ്ഞു എന്ന് വോൾഗ ഉറപ്പിച്ചു. ആർതറിനെ ഒരുവിധത്തിൽ ഉന്തി കുറച്ച് നേരം മുൻപ് സജ്ജമാക്കിയ സ്ട്രച്ചറിലേക്ക് മാറ്റിക്കിടത്തി. മെല്ലെ സ്ട്രച്ചർ തള്ളിക്കൊണ്ട് ഹാളിലൂടെ മുന്നോട്ട് നടന്നു. ചുവരിൽ വലത് വശത്തായി തൂക്കിയിരുന്ന ‘സ്‌നോ വൈറ്റ് ആൻഡ് ദി ദ്വാർഫ്‌സ്’ പെയിന്റിംഗിന് അടുത്ത് എത്തിയപ്പോൾ അവൾ സ്ട്രച്ചർ ചുവരിന് അരികിലായി നിർത്തി. ആ പെയിന്റിംഗ് അതീവ ശ്രദ്ധയോടെ ചുവരിൽ നിന്ന് എടുത്തു മാറ്റി. ഹാളിലെ ഒരു മൂലയിൽ കിടന്ന മേശയ്ക്ക് മുകളിൽ വച്ചു. ചുവരിൽ പെയിന്റിംഗ് ഇരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ഫിംഗർ പ്രിന്റ് ആക്സസ്സ് ഏരിയ കാണാം. അതിലേക്ക് വോൾഗ അവളുടെ വലത് കൈയുടെ പെരുവിരൽ അമർത്തി. ചുവരിൽ ആക്സസ്സ് ഏരിയ ഉൾപ്പെടെ രണ്ടു പാളികളുള്ള വാതിൽ പോലെ ഇരുവശത്തേക്കുമായി തുറന്നു. ഇനി മുപ്പത് സെക്കന്റ്‌ മാത്രം. വോൾഗ മനസ്സിൽ പറഞ്ഞു. ഒട്ടും വൈകാതെ സ്ട്രച്ചർ തള്ളിക്കൊണ്ട് ആ വാതിലിലൂടെ അവൾ അകത്തേക്ക് കടന്നു. അവൾക്ക് പിന്നിലായി വാതിൽ പെട്ടെന്ന് അടഞ്ഞു. മങ്ങിയ വെളിച്ചം മാത്രമുള്ള ഒരു ഇടനാഴിയിലേക്കാണ് വോൾഗ എത്തിയത്.


അവളെ കണ്ടതും ചിരിച്ചു സ്വാഗതം ചെയ്തു കൊണ്ട് ഒരു ഹ്യൂമനോയ്ഡ് റോബോട്ട് മുന്നോട്ടു വന്നു.
‘നതാലിയ, ആർ വീ ഗുഡ് ടു സ്റ്റാർട്ട്‌. ഞാൻ തന്ന ഇൻസ്‌ട്രക്ഷൻസ് എല്ലാം കറക്റ്റ് ആയി ഫോളോ ചെയ്തല്ലോ അല്ലേ?’ വോൾഗ കുറച്ചു അക്ഷമയായി കാണപ്പെട്ടു.
‘യെസ് മാം ‘ നതാലിയയുടെ മറുപടി കേട്ടപ്പോൾ വോൾഗയുടെ ബ്രൗൺ നിറമുള്ള കണ്ണുകളിൽ ക്രൂരഭാവം നിറഞ്ഞു.
ആർതറിനെ കിടത്തിയിരുന്ന സ്ട്രച്ചർ പ്രഗത്ഭയായ ഒരു ഹോസ്പിറ്റൽ അറ്റൻഡറിനെ പോലെ നതാലിയ നേരത്തെ ഒരുക്കിയ സ്ഥലത്തേക്ക് കൊണ്ടു പോയി.
‘മാം ആർ യൂ ഷുവർ വീ ആർ ഡൂയിങ് ദിസ്‌?’ നതാലിയ വീണ്ടും സംശയാലുവായി.
‘ഒരാളുടെ നൂറ് തെറ്റുകൾ വരെ പൊറുത്തു നിൽക്കാൻ ഞാൻ ഭഗവാൻ കൃഷ്ണനല്ല നതാലിയ. ഞാനൊരു പെണ്ണാണ്. എല്ലാവരെയും പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അർഹതയുള്ള പെണ്ണ്. അല്ലാതെ മറ്റുള്ളവർക്ക് ഇറിറ്റേറ്റ് ചെയ്തു കളിക്കാനുള്ള ഒരു വസ്തുവല്ല.’ വോൾഗയുടെ ശബ്ദം വല്ലാതെ ഉയർന്നു.
‘ഓൾ റൈറ്റ് മാം, വീ ആർ ഗുഡ് ടു ഗോ. ജസ്റ്റ്‌ ഹാവ് എ ലുക്ക്‌ അറ്റ് ദി അറേഞ്ച്മെൻറ്സ്’ നതാലിയ ചോദ്യങ്ങൾ നിർത്തി പെട്ടെന്ന് കർമ്മനിരതയായി.
വോൾഗ നതാലിയ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കി. ഒരു മിനി എ. ഐ ലാബ് തന്നെ സെറ്റ് ആക്കിയിരുന്നു അവിടെ. പരിചയമുള്ള കാര്യമാണെങ്കിലും മാർവെൽ കോമിക് യൂണിവേഴ്‌സിലെ അവെൻജേഴ്സ് മൂവി ആലോചിച്ചു നിന്നു പോയി അവൾ ഒരു നിമിഷം. ലാബ് സെറ്റപ്പിന് നടുവിലായി ഒരു ബെഡ്. അത് മാത്രമായിരുന്നു മാർവെൽ ലാബുമായുള്ള വ്യത്യാസം.താനും നതാലിയയും ചേർന്നുള്ള ആദ്യ സർജ്ജറി.
നതാലിയ തികഞ്ഞ ഒരഭ്യാസിയെ പോലെ ആർതറിനെ എടുത്ത് ബെഡിലേക്ക് കിടത്തി. വോൾഗ സർജറി ക്ക് വേണ്ടിയുള്ള നിർദേശങ്ങൾ അവളുടെ ബ്രെയിനിൽ (ഓപ്പറേറ്റിംഗ് സിസ്റ്റം ) ഫീഡ് ചെയ്തു കൊടുത്തു. അത് പ്രകാരം സെറിബ്രത്തിന്റെ ഫ്രന്റൽ ലോബ്, പരിറ്റൽ ലോബ്, ടെമ്പോറൽ ലോബ് എന്നിവയിൽ നതാലിയ വേണ്ട മാറ്റങ്ങൾ വരുത്തി. ഒരു സർജ്ജറി നടന്നു എന്ന് പോലും തോന്നിപ്പിക്കാത്ത വിധം മിനിറ്റുകൾക്കുള്ളിൽ ആർതറിന്റെ സ്റ്റിച്ചുകൾ അപ്രത്യക്ഷമായി.
എല്ലാം കഴിഞ്ഞു എന്ന് സൂചിപ്പിച്ചു കൊണ്ട് വോൾഗയുടെ നേരെ നതാലിയ ഒരു തംബ്സ് അപ്പ്‌ ആക്ഷൻ കാണിച്ചു. വോൾഗ സന്തോഷത്തോടെ എഴുന്നേറ്റ് ചെന്ന് അവളുടെ നെറുകയിൽ ചുംബിച്ചു. പിന്നീട് നതാലിയയുടെ ശരീരത്തിൽ നിന്ന് ബാറ്ററിയും ഫീഡ് ചെയ്ത നിർദേശങ്ങളും നീക്കം ചെയ്തു. ഇപ്പോൾ കണ്ടാൽ നതാലിയ ഉറങ്ങുകയല്ലെന്ന് ആരും പറയില്ല.അടുത്തതായി വോൾഗ അവളെ ഡിസ്മാന്റിൽ ചെയ്ത് റഷ്യയിൽ നിന്ന് കൊണ്ടു വന്ന ബോക്സിൽ ഇട്ട് വച്ചു.
‘സോറി നതാലിയ, ഞാൻ തെളിവുകളൊന്നും ബാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഉറക്കമുണർന്നു വരുന്ന ആർതറിന് ഞാനുദ്ദേശിക്കുന്ന പോലത്തെ സ്വഭാവമേ ഉണ്ടാകൂ. അയാൾ ഇനിയൊരിക്കലും ആരെയും ഇറിറ്റേറ്റ് ചെയ്യില്ല. അയാൾക്ക് ഇനിയെന്നും ഈ വോൾഗയോട് അടങ്ങാത്ത പ്രണയമായിരിക്കും. അതുകൊണ്ട് ഇനിയൊരിക്കലും ആർതർ എന്നെ വിഷമിപ്പിക്കില്ല.’
വോൾഗ ആർതറിനെ പഴയ പോലെ സ്ട്രച്ചറിലേക്ക് കിടത്തി. അത് തള്ളിക്കൊണ്ട് അടഞ്ഞു കിടന്ന വാതിലിനരികിലെത്തി. പുറത്തേക്ക് തുറക്കാനുള്ള സ്വിച്ച് അമർത്തി. അവൾ പുറത്തു കടന്നയുടൻ വാതിൽ അടഞ്ഞ് അവിടെ മുൻപത്തെ പോലെ ചുവർ കാണപ്പെട്ടു. സ്ട്രച്ചർ അരികിൽ ഒതുക്കിയ ശേഷം വോൾഗ ‘സ്‌നോ വൈറ്റ് ആൻഡ് ദി ദ്വാർഫ്‌സ്’ പെയിന്റിംഗ് ചുവരിൽ യഥാസ്ഥാനത്ത് ഉറപ്പിച്ചു. സ്ട്രച്ചർ തള്ളിക്കൊണ്ട് ആർതർ മുൻപ് കിടന്നിരുന്ന മുറിയിലെത്തി.അയാളെ പതിയെ ബെഡിലേക്ക് മാറ്റിക്കിടത്തി. സ്ട്രച്ചർ അതിന്റെ പൂർവസ്ഥാനത്ത് കൊണ്ട് പോയി വച്ചു. എല്ലാം ഭംഗിയായി എന്ന് ഉറപ്പുവരുത്തിയ ശേഷം അവളും ആർതറിനൊപ്പം ഉറങ്ങാൻ കിടന്നു.

രണ്ട്
ലാപ്ടോപ്പിന് മുൻപിൽ ഇരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു വോൾഗ. രാത്രി ജോലി ചെയ്ത ശേഷം പകൽ വൃത്തിയായി ഉറങ്ങാൻ സാധിക്കാത്തത് കാരണം അവളുടെ കണ്ണുകൾക്ക് ചുറ്റും കറുത്ത നിറമുള്ള വലയങ്ങൾ കാണാമായിരുന്നു. ജോലിക്കിടയിൽ ഉറങ്ങിയാൽ ജോലിയും മനസമാധാനവും ഒരേപോലെ നഷ്ടമാകുമെന്ന് അവൾക്കുറപ്പായിരുന്നു. മെല്ലെ കണ്ണ് തിരുമ്മിക്കൊണ്ട് അവൾ ഫോണിൽ ഇൻസ്റ്റാഗ്രാം റീൽസ് ചുമ്മാ നോക്കിക്കൊണ്ടിരുന്നു. അപ്പുറത്തെ മുറിയിൽ നിന്ന് ആർതറിന്റെ പാട്ട് ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു. അവൾക്ക് ചിരി വന്നു. രണ്ടെണ്ണം അകത്ത് ചെന്നാൽ മാത്രമേ ഇവന് പാട്ട് വരൂ. സന്ധ്യ കഴിഞ്ഞപ്പോൾ ഒരു ഫുൾ ബോട്ടിലും എടുത്തു വച്ച് ഇരിക്കുന്നതാണ് ആർതർ. അത് മെല്ലെയേ കഴിച്ചു തീർക്കൂ. കഴിക്കുന്നതിനൊപ്പം ഫോൺ വിളിച്ചു സംസാരവും അല്പസ്വല്പം പാട്ടും ഒക്കെയുണ്ട്. വോൾഗ വീണ്ടും ഇൻസ്റ്റാഗ്രാമിലേക്ക് ശ്രദ്ധ തിരിച്ചു.
‘നീയെന്താ ചാറ്റ് ചെയ്യുവാണോ അല്ല സിനിമ കാണുന്നോ?’ ആർതറിന്റെ കുഴഞ്ഞ ശബ്ദം അവളുടെ കാതുകളിലെത്തി.
ഫോൺ ഒരു വശത്തേക്ക് മാറ്റിവച്ച് വോൾഗ അയാളെ നോക്കി. കണ്ണുകൾ ചുവന്നിരിക്കുന്നു. ഇപ്പോൾ കണ്ടാൽ അങ്കത്തട്ടിൽ പൊരുതിത്തോറ്റ പൂവങ്കോഴിയെ പോലെയുണ്ട്. പുറത്തേക്ക് വരാൻ ഒരുങ്ങിയ ചിരിയെ അവൾ ഒതുക്കത്തിൽ മറച്ചു.
‘നിന്റെ കസിൻ മോണിക്കയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് നോക്കുകയായിരുന്നു. എവിടെയോ ട്രിപ്പ് പോയെന്ന് തോന്നുന്നു. കുറെ ഫോട്ടോസ് ഇട്ടിട്ടുണ്ട്.’
ആർതർ ആ മറുപടിയിൽ തൃപ്തനാവാതെ വീണ്ടും വോൾകയെ തന്നെ നോക്കി നിന്നു.
‘ആർതർ ഞാൻ നിന്നോട് പലതവണയായി പറയുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ കുറച്ച് ആക്റ്റീവ് ആണെന്നത് ശരിയാണ്. പക്ഷേ അത് ചാറ്റിങ് ആണെന്ന് നിന്നോട് ആര് പറഞ്ഞു.എന്റെ പുറകേ നടന്നുള്ള ഈ ഓവർ കെയെറിങ് എനിക്കിഷ്ടമല്ല. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി എന്ന് പറഞ്ഞു ഏതെങ്കിലും ചതിക്കുഴിയിൽ വീണുപോകാൻ ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടിയൊന്നുമല്ല.’
ആ പറഞ്ഞത് ആർതറിന് തീരെ ഇഷ്ടപ്പെട്ടില്ല. വർദ്ധിച്ച കോപത്തോടെ അയാൾ തിരികെ നടന്നു.
തനിക്കു പരിചയമുള്ള ആർതർ അല്ല ഇപ്പൊ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയതെന്ന് വോൾഗയ്ക്കു തോന്നി. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹിതരായപ്പോൾ ഏറ്റവും സന്തുഷ്ടരായ ദമ്പതികൾ എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടവരായിരുന്നു തങ്ങൾ ഇരുവരും.
പിന്നീട് എപ്പോഴാണ് തങ്ങൾക്കിടയിൽ വിശ്വാസമെന്ന വാക്ക് അപരിചിതമായതെന്ന് വോൾഗ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത് റീസൈക്കിൾ ബിന്നിലേക്ക് ഇട്ട ഫയലുകൾ റീസ്റ്റോർ ഓപ്ഷൻ കാത്തുകിടക്കും പോലെ ആ ചോദ്യവും മറ്റു ചോദ്യങ്ങൾക്ക് പുറകിലേക്ക് തള്ളി വയ്ക്കപ്പെട്ടു കൊണ്ടിരുന്നു.
വിവാഹശേഷം വീട്ടുകാര്യങ്ങളിലും മറ്റും ഒരു മടിയും കൂടാതെ തന്റെ സാന്നിധ്യമറിയിച്ചിരുന്ന ആർതർ പിന്നീടെപ്പോഴോ ജോലിയിൽ പതിവില്ലാത്ത തിരക്കാണെന്നു പറയാൻ തുടങ്ങി. അടുക്കളയിലും വീട് വൃത്തിയാക്കലിലും മുഴുകി ഓഫീസിൽ പോകാൻ വൈകാറുണ്ടായിരുന്നു വോൾഗ പലപ്പോഴും.പാചകത്തിനും മറ്റു വീട്ടുജോലികൾക്കും ശേഷം ഒന്ന് നടുനിവർത്താനായി ഇരിക്കുമ്പോൾ ആവും മൊബൈൽ കൈയിൽ എടുക്കുന്നത്.ആദ്യമൊന്നും ഗൗനിക്കാതിരുന്ന ആർതർ പിന്നീട് ‘നീ എപ്പോ നോക്കിയാലും മൊബൈലിൽ ആണല്ലോ?’ എന്ന് ചോദിക്കാൻ തുടങ്ങി.വയ്യാതെയാകുമ്പോൾ ‘വോൾഗ നിനക്കിപ്പോൾ എങ്ങനെയുണ്ട്?’ എന്ന് ഒരിക്കലെങ്കിലും അവൻ ചോദിച്ചിരുന്നെങ്കിലെന്നു വോൾഗയ്ക്ക് തോന്നിയിട്ടുണ്ട്. പക്ഷേ പലപ്പോഴും വോൾഗയെന്നൊരാൾ ആ വീട്ടിൽ ഇല്ലാത്തപോലെ ആയിരുന്നു ആർതറിന്റെ പെരുമാറ്റം.
കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് ആർതറും വോൾഗയും തമ്മിലുള്ള മാനസിക അകലം കൂടിക്കൊണ്ടിരുന്നു. പ്രണയത്തിലായിരുന്നപ്പോഴും, വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളിലും ആഴ്ചയിൽ ഒരിക്കൽ മാത്രമുണ്ടായിരുന്ന മദ്യപാനം ദിവസേനയുള്ള ശീലമായി മാറി.
ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ അധികം വൈകാതെ തന്റെ പ്രിയ ബ്രാൻഡ് ബോട്ടിലുമായി ആർതർ സ്വിമ്മിങ് പൂൾ ഫേസിങ് ആയിട്ടുള്ള ബാൽക്കണിയിൽ ഇരിപ്പുറപ്പിക്കും. സ്റ്റാർട്ടർ ആയി കഴിക്കാനുള്ളത് സ്വിഗ്ഗി ചെയ്തു വാങ്ങി മൊബൈലും,വെള്ളവും ഗ്ലാസും എടുത്തു കൊണ്ട് പോയി ഇരുന്നു കഴിഞ്ഞാൽ ആ ബോട്ടിൽ കാലിയാകുവോളം അല്ലെങ്കിൽ അവനു ഉറക്കം വരുവോളം എന്നതായി കണക്ക്.സുഹൃത്തുക്കളിൽ ആരെയെങ്കിലും വിളിച്ചു സംസാരിച്ചു കൊണ്ടാവും മദ്യപാനം.
ഈ സ്വഭാവം മാറ്റിയെടുക്കാൻ വോൾഗ പലപ്പോഴും ശ്രമിച്ചു നോക്കിയതാണ്. പക്ഷേ അതെല്ലായ്‌പ്പോഴും ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിച്ചതേയുള്ളൂ. മദ്യം ഉള്ളിൽ ചെന്നു കഴിഞ്ഞാൽ വായിൽ തോന്നുന്നത് അതേപോലെ വിളിച്ചു പറയുന്ന സ്വഭാവം അവളെ മിക്കപ്പോഴും ആർതറിന്റെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നു വിലക്കി.
വാക്കു തർക്കങ്ങൾക്ക് ശേഷം ആർതർ ഫ്ലാറ്റിന്റെ മെയിൻ ഡോർ വലിച്ചടച്ചു ഇറങ്ങിപ്പോകുന്നതും,വൃത്തിയായി വച്ചിരിക്കുന്ന ഇടങ്ങൾ വീണ്ടും വൃത്തിയാക്കിക്കൊണ്ട് വോൾഗ സമയം കൊല്ലുന്നതും അവിടെ പതിവു കാഴ്ചയായിരുന്നു.
പ്രണയം അന്ധമാണ് എന്ന പ്രയോഗം അന്വർത്ഥമാക്കും പോലെ ആർതറും,വോൾഗയും വീട്ടുകാരെ എതിർത്തു കൊണ്ട് ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചവരായിരുന്നു. ഈയൊറ്റക്കാരണം കൊണ്ട് തന്നെ വോൾഗയ്ക്ക് തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ തക്ക സഹായത്തിന് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഈ ബഹളങ്ങൾക്കിടയിൽ ആർതറും,വോൾഗയും പല തവണ കമ്പനികൾ മാറുകയും, ജോലിയിൽ ബഹുദൂരം മുന്നോട്ട് പോവുകയും ചെയ്തിരുന്നു. വോൾഗയിപ്പോൾ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ഹെഡ് ആണ്. ആർതർ തന്റെ കമ്പനിയിൽ കസ്റ്റമർ ഹാന്റിലിങ്ങിൽ ഗ്ലോബൽ ഹെഡ് ആണ്. ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ ആർതർ പതിവു പോലെ മദ്യപാനവും ഫോൺ വിളിയുമായി നേരം കഴിച്ചു കൂട്ടും. വോൾഗ വീട്ടിലെ ജോലികൾ തീർത്തു കുറച്ചു നേരം ഇന്റർനെറ്റ് ബ്രൗസിംഗ് അല്ലെങ്കിൽ സിനിമ കാണൽ അങ്ങനെ തന്റെ സമയം ചെലവഴിക്കും .
വോൾഗയുടെ കമ്പനിയിൽ അവളുടെ റഷ്യൻ കൗണ്ടർ പാർട്ട് ആയ അന്ന സ്വെറ്റ്‌ലോവിച്ച്‌ ആണ് മനുഷ്യരുടെ സ്വഭാവം മാറ്റിയെടുക്കാനുള്ള സർജറികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന ഒരു പ്രപ്പോസൽ മുന്നോട്ട് വയ്ക്കുന്നത്. അവരുടെ കമ്പനി അതുമായി നീങ്ങാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.ആ പ്രോജക്ടിന്റെ ഭാഗമായി അന്നയും വോൾഗയും കൂടുതൽ അടുത്തു. അന്നയിൽ നിന്നുമറിഞ്ഞതും , ഇന്റർനെറ്റ് മുഖാന്തരം സംഘടിപ്പിച്ചതുമായ വിവരങ്ങൾ വോൾഗ ഒന്ന് ഏകോപിപ്പിച്ചെടുത്തു.
ഈ വിഷയത്തിൽ വോൾഗയ്ക്ക് പ്രത്യേകമായ എന്തോ താത്പര്യമുണ്ടെന്ന് മനസ്സിലാക്കിയ അന്ന വോൾഗയുടെ മനസ്സറിയാൻ പരമാവധി ശ്രമിച്ചു.മറ്റാർക്കും മുന്നിൽ തുറക്കാത്ത മനസ്സ് അന്നയ്ക്ക് ഒരു തുറന്ന പുസ്തകം പോലെ വോൾഗ കാണിച്ചു കൊടുത്തു.
വോൾഗയുടെ പ്രശ്‍നം പരിഹരിക്കാൻ വേണ്ട സഹായങ്ങൾ താൻ ചെയ്തു കൊടുക്കാമെന്ന് അന്ന വാഗ്ദാനം ചെയ്തു. അവർ രണ്ടുപേരും ആർതറിനെ മാറ്റിയെടുക്കാനുള്ള അവസരത്തിനായി കാത്തിരുന്നു.
ആർതറുമായി വഴക്കുണ്ടായതിന്റെ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോളാണ് വോൾഗ അന്ന സ്വെറ്റ്ലോവിച്ചിന്റെ ഫാം ഹൗസിലേക്ക് പോകാൻ പ്ലാൻ ചെയ്തത്. കുറച്ച് ദിവസങ്ങളായി തൊണ്ടവേദന ആയിരുന്നതിനാൽ ആർതർ മദ്യം തൊടാറില്ലായിരുന്നു. ചെറിയ ഇൻഫെക്ഷൻ ഉള്ളത് കൊണ്ട് കുറച്ച് ദിവസത്തേക്ക് എല്ലാമൊന്നു നിയന്ത്രിക്കാൻ ഡോക്ടർ അയാളെ ഉപദേശിച്ചിരുന്നു. വോൾഗ റഷ്യയിൽ നിന്ന് അന്നയെക്കൊണ്ട് ഒരു ഹ്യൂമനോയ്‌ഡ്‌ റോബോട്ടിനെ വരുത്തിച്ചിരുന്നു. സാധാരണക്കാർക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. പക്ഷേ അന്നയുടെ അങ്കിൾ ഒരാൾ റോബോട്ടുകൾ ഉണ്ടാക്കാൻ കോൺട്രാക്ട് എടുത്തിരിക്കുന്ന ഒരു കമ്പനിയിൽ അതിന്റെ നിർമ്മാണ സംബന്ധിയായ ജോലി ചെയ്യുന്നുണ്ട്. അങ്കിൾ വഴി ആയപ്പോൾ അന്നയ്ക്ക് നതാലിയയെ തന്റെ ഫാം ഹൗസിൽ എത്തിക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല. അന്നയെ കാണാൻ പോകുന്നു എന്ന പേരിൽ വോൾഗ ആ ഫാം ഹൗസിൽ പോയി നതാലിയയെ തന്റെ ഇഷ്ടാനുസരണം പ്രോഗ്രാം ചെയ്തെടുത്തു.

മൂന്ന്
രാവിലെ ഉറക്കമുണർന്ന ആർതർ നേരം വൈകിയും ഉറങ്ങിക്കിടക്കുന്ന വോൾഗയെ കണ്ട് അതിശയിച്ചു. ഉറക്കം എവിടെ ആയാലും രാവിലെ കൃത്യമായി നടക്കാൻ പോകാറുള്ള ഇവൾക്കിതെന്തു പറ്റി.
‘വോൾഗാ, എഴുന്നേൽക്കൂ നമുക്ക് തിരിച്ചു പോകാനുള്ളതല്ലേ?’ ആർതർ ഓരോന്ന് പറഞ്ഞ് അവളെ വിളിച്ചുണർത്തി.
ഉറക്കമുണർന്ന വോൾഗ കാണുന്നത് കണ്ണുകളിൽ നിറഞ്ഞ പ്രണയത്തോടെ തന്നെ നോക്കിയിരിക്കുന്ന ആർതറിനെയാണ്. ഒരു നിമിഷത്തേക്ക് കിളി പോയ മട്ടിൽ അയാളെ നോക്കി ഇരുന്നെങ്കിലും താമസിയാതെ തലേന്നത്തെ കാര്യങ്ങളൊക്കെ അവൾക്ക് ഓർമ്മ വന്നു. അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി വശ്യമായി പുഞ്ചിരിച്ചു.
ആർതറിനെ നോക്കിയിരിക്കുമ്പോൾ അവളുടെ മൊബൈലിലേക്ക് ഒരു കോൾ വന്നു. മറുഭാഗത്ത് അന്നയായിരുന്നു.’ഓൾ ദി ബെസ്റ്റ് ഫോർ എ ന്യൂ ലൈഫ് വോൾഗ’. ആശംസകളോടെ അന്ന സംസാരം അവസാനിപ്പിച്ചു.
ആർതറിന്റെ മനസ്സിൽ പഴയതു പോലെ വോൾഗയോടുള്ള പ്രണയം ജനിപ്പിക്കുന്നതോടൊപ്പം വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളിൽ എന്നപോലെ വീട്ടുജോലികൾ പങ്കിട്ട് ചെയ്യാനും, മദ്യപാനം മൂലമുള്ള അനാവശ്യ സംശയരോഗം മാറാനും നതാലിയയോടൊപ്പം ചെയ്ത സർജറി സഹായകമായി എന്ന് വരും ദിവസങ്ങളിൽ വോൾഗയ്ക്ക് ബോധ്യമായി. ഓരോ ജോലിക്കുമിടയിൽ വോൾഗയെ പാളി നോക്കുന്ന ആർതറിന്റെ മിഴികളിൽ അവളോടുള്ള തീവ്രമായ സ്നേഹവും,പ്രണയവും ആയിരുന്നെങ്കിൽ അവൾക്ക് മറ്റാർക്കും തിരുത്താൻ കഴിയാത്ത ഒരു ഫയലിലെ എറർ തിരുത്തി ഒരു ക്രിട്ടിക്കൽ പ്രൊജക്റ്റ്‌ തീർത്തയാളിന്റെ സന്തോഷമായിരുന്നു. ദി പെർഫെക്ട് എഡിറ്റ്‌ ചെയ്ത പ്രോഗ്രാമറുടെ മാനസികാവസ്ഥ, അതായിരുന്നു അവിടുന്നങ്ങോട്ട് വോൾഗയ്ക്ക്.

littnow.com

littnowmagazine@gmail.com

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

ഹാഷ് ടാഗ്

Published

on

hash-tag

15/02/2019
2.00 pm.

രാമച്ചത്തിന്റെ ആത്മീയതയ്ക്കും പനനീരിന്റെ മനോഹാരിതക്കുമിടയിൽ പച്ചമാംസം വേവുന്ന ഗന്ധവും പേറി ആകാശം തൊടാൻ കുതിക്കുന്ന പുകച്ചുരുളുകൾ. ആവോളം പെയ്തിട്ടും പെയ്തുകൊതിതീരാതെ പെയ്യാൻ വെമ്പിനിൽക്കുന്ന കറുത്ത മേഘങ്ങൾ. അടുക്കളപ്പുറത്തിനപ്പുറം മുറ്റത്തും പറമ്പിലും വയലിലും വഴിയിലും എല്ലാരുംകേൾക്കെ എന്നാലൊട്ടാരും കേൾക്കാതെയുള്ള അടക്കം പറച്ചിലുകൾ, നൊന്തുപെറ്റ വയറൊരുവശത്തും കൈപിടിച്ചു നടത്തിയ തണലൊരു വശത്തും താൻ താൻ മാത്രം കേൾക്കെ തേങ്ങലുകൾ, കരളിൽകൊണ്ടുനടന്നും കനവിൽ കൂട്ടിരുന്നും കാത്തുകാത്തിരുന്നൊരു, കവിളുകൾ നനച്ചൊഴുകുന്ന കണ്ണീർച്ചാലുകൾ, കഥയറിയാതെ ആട്ടംകാണുന്ന നാട്ടുകൂട്ടത്തിന്റെ മുറുമുറുപ്പുകൾ, ആരാന്റമ്മക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേലെന്നും ചൊല്ലി പരിഹാസങ്ങൾ, കാരണമില്ലാത്ത കുറെയേറെ ആത്മഗതങ്ങൾ, വടക്കേപ്പുറത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലാകെ ചെമ്മണ്ണിൽ പൊക്കുവരവുകൾ കുറിച്ചിടുന്ന വാഹന വ്യൂഹങ്ങൾ. ആളിപ്പടരുന്ന അഗ്നിക്കൂമ്പാരത്തിനിടയിലെവിടെയോ
‘കാലമേ നീ സാക്ഷി’ എന്ന് അലമുറയിടുന്ന ഒരു തകർന്ന ഹൃദയം.

14/02/2019
8.00 am.

പട്ടായ ബീച്ചിൽ കുട്ടിനിക്കറും ഉടുത്തു മലർന്നുകിടന്നു സൺബാത്ത് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായ മഴ. അൽഫോൻസാ മാമ്പഴത്തോളം വലുപ്പമുള്ള മഴത്തുള്ളികൾ മുഖത്തു വന്നു വീണതും കിടന്ന പാ പോലും മടക്കാതെ മുന്നിൽ കാണുന്ന ബാറിന്റെ വാതിൽ ലക്ഷ്യമാക്കി ഒറ്റ ഓട്ടം
കണ്ണുകൾ ശരിക്കൊന്നു തിരുമ്മി ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് വാതിൽക്കൽ തോക്കും പിടിച്ചു സെക്യൂരിറ്റി ചേട്ടൻ നിന്നിരുന്ന സ്ഥാനത്തു കയ്യിൽ കാലിപ്പാട്ടയും പിടിച്ചു നിൽക്കുന്ന അമ്മയെ തെളിഞ്ഞു കണ്ടത്.
“മണി എട്ടായി എണീറ്റ് ജോലിക്ക് പോവാൻ നോക്കെടാ ചെക്കാ”
തന്റെ മധുര സ്വപ്നത്തിൽ വെള്ളംകോരിയൊഴിച്ച അമ്മയോട് കലിപ്പ് ഇരച്ചുവന്നെങ്കിലും അമേരിക്കൻ കമ്പനിക്ക് അയച്ചു കൊടുക്കേണ്ട പ്രപ്പോസൽ ഫയൽ ഉച്ചയ്ക്ക് മുന്നേ പൂർത്തീകരിച്ചു ടേബിളിൽ കൊണ്ടുവച്ചിരിക്കണം എന്ന് ആക്രോശിച്ചു മുന്നിൽ നിൽക്കുന്ന രാവണൻ ബോസിന്റെ മുഖം ഓർത്തപ്പോൾ പട്ടായ ബാക്കി സ്വപ്നം പിന്നീടാവാം എന്ന നിഗമനത്തിൽ അവൻ ബാത്രൂം ലക്ഷ്യമാക്കി ഓടി.
കേരളത്തിന്റെ പേരുമാറ്റി ചിറാപ്പുഞ്ചി എന്നെങ്ങാനും ആക്കേണ്ടി വരും എന്തൊരു മഴയാണിത്. ബൈക്കും കൊണ്ട് ഈ മഴയത്ത് ട്രാഫിക്കുകൾ താണ്ടി ഓഫിസിൽ എത്തുക എന്നുവച്ചാൽ സൂയസ് കനാൽ നീന്തിക്കടക്കുന്നതിന് തുല്യം തന്നെ . കഴിഞ്ഞ രാത്രി വൈകുവോളമിരുന്നു ജോലി ചെയ്തത് കൊണ്ട് ഉറക്കോം ശരിയായിട്ടില്ല.
ബസ്സെങ്കിൽ ബസ്സ്.

13/02/2019
11.30 pm

സ്വപ്നങ്ങൾ കാണാൻ മാത്രമുള്ളതല്ല
അത് സാക്ഷാത്ക്കരിക്കാൻ കൂടി ഉള്ളതാണ്. ഈ കോഴിക്കോട് നഗരത്തിൽ തന്നെ സ്വന്തമായൊരു ഓഫിസ്. അവിടെ തന്നെപ്പോലെതന്നെ സ്വപ്നങ്ങൾക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന കുറെ സഹപ്രവർത്തകർ. അതിനൊക്കെ വേണ്ടിയാണല്ലോ ഈ വൈകിയ നേരത്തും വീട്ടിൽ പോലും പോവാതെ താൻ ജോലി ചെയ്യുന്നത്. കഴിയാവുന്നത്രയും ഇന്ന് ചെയ്തു തീർത്താൽ നാളെ അത്രയും ഭാരം കുറഞ്ഞുകിട്ടുമല്ലോ.
രാത്രിയുടെ നിശ്ശബ്ദതയ്ക്കും കീപാടിന്റെ ടിക് ടിക് ശബ്ദങ്ങൾക്കുമിടയിലൂടെ നുഴഞ്ഞു കയറിവന്ന ഫോൺ റിങ്ങുകൾ രണ്ടുതവണ കെട്ടില്ലെന്നു നടിച്ചെങ്കിലും. അതിനെ പറഞ്ഞുവിട്ട മറുതലയ്ക്കലുള്ള ആൾ തന്റെ പ്രിയതമയാണ് എന്ന ഒറ്റക്കാരണത്താലാണ്‌ അവൻ ആ ഫോൺ അറ്റൻഡ് ചെയ്തത്.

“മിസ്റ്റർ പ്രവീൺ കല്യാണം കഴിഞ്ഞാലും നിങ്ങളോട് ഇതേപോലെ പാതിരാത്രിയിൽ ഓഫീസിൽ വിളിച്ചു സംസാരിക്കേണ്ടി വരുമോ എനിക്ക്”

“അതിന് കല്യാണം ഉറപ്പിച്ചല്ലേ ഉള്ളൂ… ഇപ്പൊ ഞാൻ തൊഴിലാളിയല്ലേ അപ്പോഴേക്കും ഒരു മുതലാളിയാവും പിന്നെ എന്റെ സമയം എന്റേതായിരിക്കും. അതോണ്ട് മോളിപ്പോ ഉറങ്ങാൻ നോക്ക് ഒരു മണിക്കൂറും കൂടി പണിയുണ്ട്.”

“നാളെ വാലന്റൈൻസ് ഡേ അല്ലേ. എപ്പോഴാ എനിക്കുള്ള ഗിഫ്റ്റും കൊണ്ട് വരുന്നത്”

“പകൽ എന്തായാലും നടക്കില്ല കുട്ടീ, നമുക്ക് വൈകീട്ട് കാണാം”

“ഈ പോക്കാണെങ്കിൽ കല്യാണവും, ഹണിമൂൺ ട്രിപ്പും പട്ടായയും ഒക്കെ നടന്നത് തന്നെ.”

“നീ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സമ്മാനവുമായി നാളെ വൈകീട്ട് ഞാൻ വരും. ഇപ്പൊ ഈ ജോലിയൊന്നു ചെയ്തു തീർക്കട്ടെ”
ഒടുവിൽ പരസ്പ്പരം ഓരോ ഗുഡ് നൈറ്റ് കൈമാറി
അവർ വിടപറഞ്ഞു. രാവും പകലും ഒന്നാക്കിക്കൊണ്ടു മഴ അപ്പോഴും പെയ്തോണ്ടിരിക്കയാണ്.

14/02/2019
4 pm

അമേരിക്കൻ കമ്പനിയാണ്. അത്ര പെട്ടെന്നൊന്നും ഒന്നിനേയും അംഗീകരിക്കാത്ത കൂട്ടർ. എന്നാലും താൻ തന്റെ പരമാവധി ഊർജ്ജം ഈ പ്രാപ്പോസലിന് പിന്നിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ. അവർക്കിഷ്ടമായാൽ മാറാൻ പോകുന്നത് തന്റെ തലവര ആയിരിക്കും. രാവിലത്തെ സംഭവം മനസ്സിനെ അസ്വസ്ഥമാക്കിയില്ലായിരുന്നെങ്കിൽ ഇത്തിരിക്കൂടി നേരത്തെ പണി കഴിഞ്ഞേനെ.
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു ഫയൽ മെയിൽ ചെയ്തു കഴിഞ്ഞപ്പോഴാണ്. അവളെ കാണാൻ പോവണമെന്നും ഗിഫ്റ്റ് വങ്ങണമെന്നു പോലും അവൻ ഓർത്തത്.
“നീതുവിനെ കാണാൻ പോണം അതോണ്ട് ഇത്തിരി നേരത്തെ ഇറങ്ങുവാണെ”
പറഞ്ഞു പുറത്തിറങ്ങും മുന്നേ വാതിൽക്കൽ വച്ചു അലക്‌സ് അവനെ തടഞ്ഞു നിർത്തി.
“പ്രവീണേ നീ ഇപ്പൊ നീതുവിനെ കാണാൻ പോണ്ട. ബസ്സിൽ യാത്രചെയ്താൽ ശരിയാവൂല്ല. പ്രശ്നമാണ്. ഞാൻ നിന്നെ വീട്ടിൽ കൊണ്ടുവിടാം.”
കാര്യമറിയാതെ മിഴിച്ചു നോക്കിക്കൊണ്ടിരുന്ന അവനുനേരെ അലക്‌സ് തന്റെ ഫോൺ കാണിച്ചു.
ഫോണിനകത്തു സോഷ്യൽ മീഡിയ ചുമരുകളിൽ വന്നു നിറയുന്ന ചുവന്ന സ്മൈലികളും അസഭ്യ വാചകങ്ങളും കണ്ട് അവന് മനം പുരട്ടുന്നത് പോലെ തോന്നി. അവൻ വാഷ്‌റൂമിലേക്ക് ഓടി.
“ചാനലിൽ ആ കുട്ടിയുടെ ലൈവ് ഇന്റർവ്യൂ കാണിക്കുന്നുണ്ട്. സംഭവം ചാനലുകാർ വല്യ വിഷയവുമാക്കിയിട്ടുണ്ട്”
വാഷ്‌റൂമിലേക്ക് ഒടുന്നതിനിടെ കേട്ട പ്രയാഗിന്റെ വാക്കുകൾ അവന്റെ കാലുകളെക്കൂടി തളർത്തുകയായിരുന്നു.
ഒരു മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതി എന്നുപറയുന്നത് എത്ര സത്യമാണ്. ഓഫീസിന് പുറത്തു കൂട്ടം കൂടി നിൽക്കുന്ന വിദ്യാർഥികളെ കണ്ട് അലക്സിനും പ്രയാഗിനും ഉള്ളിൽ ഭയം തോന്നാതിരുന്നില്ല. അവർ ഏതു നിമിഷവും ചില്ലുവാതിലുകൾ തകർത്തു അകത്തേക്ക് പാഞ്ഞു കയറിയേക്കും. ചിലപ്പോൾ ഈ ഓഫിസ് തന്നെ കത്തിച്ചു ചാമ്പലാക്കിയേക്കും. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തേ പറ്റൂ.
മെയിന്റെനെൻസുകാരുടെ എമർജൻസി വാതിൽ പിന്നിൽ ഉള്ളത് നന്നായി. അലക്സും പ്രയാഗും പ്രവീണിനെ ആ വഴി കൊണ്ടുപോയി പാർക്കിങ് ഏരിയയിൽ എത്തിച്ചു. എന്താണ് നടക്കുന്നത് എന്നറിയാതെ അവൻ അവർക്കൊപ്പം ഒരു റോബോർട്ടിനെപ്പോലെ നടക്കുക മാത്രം ചെയ്തു.
“ഡാ പ്രയാഗേ നീതുവിനെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലാലോ. വീട്ടീന്നാണെങ്കിൽ അമ്മ വിളിച്ചോണ്ടിരിക്കുന്നു.”
“അവർ രണ്ടുപേരും വാർത്തയൊക്കെ കാണുന്നുണ്ടാവില്ലേ അതുകൊണ്ടാ.. നീ ടെൻഷൻ അടിക്കേണ്ട എല്ലാം ഒന്ന് തണുക്കട്ടെ നമുക്ക് എല്ലാരേയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താം”
അലക്സ് അവനാൽ കഴിയുംവിധം പ്രവീണിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
വീട്ടിലേക്ക് പോവുന്നത് സേഫ് അല്ലെന്നും തൽക്കാലം ടൗണിൽ നിന്നും കുറച്ചു ഉള്ളോട്ടേക്ക് മാറി ആളൊഴിഞ്ഞ സ്ഥലത്തുള്ള കബീർക്കയുടെ ലോഡ്ജിൽ പ്രവീണിനെ ഒളിപ്പിക്കാം എന്നതും പ്രയാഗിന്റെ പ്ലാൻ ആണ്. കബീർക്കയോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ സീനില്ല. കൂടെ ഇത്തിരി പൈസയും കൂട്ടിക്കൊടുത്താൽ മൂപ്പര് ഫ്‌ളാറ്റായിക്കോളും എന്നത് അവന് നന്നായി അറിയാം.

14/02/2019
11.00 pm

ആമിന ലോഡ്ജിന്റെ മുഷിഞ്ഞ ചുവരുകൾ അവനെനോക്കി കണ്ണുരുട്ടിക്കാണിച്ചു. ഇടിഞ്ഞു വീഴാറായ സീലിംഗിൽ അള്ളിപ്പിടിച്ചു ആടിയാടി കറങ്ങുന്ന ഫാൻ അപശബ്ദങ്ങൾ പുറപ്പെടുവിച്ചു അവനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല എന്നു വന്നപ്പോഴാണ് അവൻ തന്റെ ലാപ്ടോപ്പ് തുറന്നത്. ഫേസ് ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഇൻ ബോക്സുകളിൽ വന്നു നിറഞ്ഞ തെറികൾ അവനെ കൂടുതൽ പരിഭ്രാന്തനാക്കി. പ്രമുഖ ചാനലുകളുടെ ന്യൂസ് പ്രൈം ടൈമുകളും ഈ വിഷയം തന്നെയാണ് ചർച്ച ചെയ്യുന്നത്. ചർച്ചയിൽ പങ്കെടുക്കുന്ന സിംഹങ്ങൾ ജനമധ്യത്തിൽ വച്ചു വിചാരണ ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്.
ഒരിക്കൽക്കൂടി നീതുവിനെ വിളിക്കാനുള്ള അവന്റെ ശ്രമം വിഫലമായി എന്നതാണ് സത്യം. മറുപടിയായി വന്ന അവളുടെ ടെക്സ്റ്റ് മെസേജ് അവൻ ആവർത്തിച്ചാവർത്തിച്ചു വായിച്ചു. തന്നെ വെറുക്കാൻ മാത്രം എന്താണ് ഉണ്ടായതെന്ന് മാത്രം അവന് മനസ്സിലാവുന്നില്ലായിരുന്നു.
അമ്മയും കൂടി തന്നെ അവിശ്വസിക്കുന്നു എന്ന് കണ്ടതോടെ അവന്റെ സകല ഊർജ്ജവും നഷ്ടമാവുന്നതായി തോന്നി. കണ്ണുകളിൽ ഇരുട്ടു കയറി. മനസ്സിൽ അഗാധമായൊരു കിണർ രൂപപ്പെട്ടു. ആഴങ്ങളിലെ ഇരുട്ടിൽ നിന്നും തന്നെ ആരോ ഉച്ചത്തിൽ വിളിക്കുന്നതായി അവന്റെ കാതുകൾക്ക് അനുഭവപ്പെട്ടു. ഈ രാത്രി പുലരും വരെ പിടിച്ചുനിൽക്കാനുള്ള ശക്തി തരണേ എന്ന് അവൻ അവനോടു തന്നെ പറഞ്ഞോണ്ടിരുന്നു.
ആർക്കും സംശയം തോന്നേണ്ട എന്നു കരുതിയാവണം അലക്സും പ്രയാഗും അവനെ അവിടെ തനിച്ചാക്കി പോയത്. എന്നിരുന്നാലും അവരിൽ ആരെങ്കിലും ഈ രാത്രി പുലരും വരെയെങ്കിലും ഇവിടെ നിന്നിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു.
അവര് പോവുമ്പോൾ ഏൽപ്പിച്ചു പോയ വെള്ളവും ഭക്ഷണവും അതേപോലെ മേശപ്പുറത്തു ഇരിക്കുന്നുണ്ട്. ചോദിച്ചു വാങ്ങിയ സിഗരറ്റ് പാക്കറ്റ് മാത്രം കാലിയായിരിക്കുന്നു. തലച്ചോറിൽ ഇരമ്പുന്ന ആകുലതകളെ പുകച്ചുരുളുകൾകൊണ്ട് ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഫലമായി സിഗരറ്റ് തീർന്നു എന്നല്ലാതെ അവന്റെ മാനസികാവസ്ഥയിൽ യാതൊരു വിധ ആശ്വാസവും ഉണ്ടായിട്ടില്ല.
ഒരു പക്ഷെ ഉറങ്ങിയത് കൊണ്ടാവണം അലക്സും പ്രയാഗും വിളിച്ചിട്ട് ഫോൺ എടുക്കാത്തത്. യുഗങ്ങളുടെ ദൈഘ്യമുള്ള നിമിഷങ്ങൾ തള്ളിനീക്കുക എന്ന ശ്രമകരമായ ദൗത്യത്തോടൊപ്പം. മനസ്സിനെ പിടിച്ചു നിർത്തുക എന്ന വലിയ ഉത്തരവാദിത്വവും അവനിപ്പോൾ നിറവേറ്റേണ്ടതുണ്ട്. ഒന്ന് പെട്ടെന്ന് പുലർന്നിരുന്നെങ്കിൽ.

14/02/2019
9.10 am

മഴ, ഉറക്കക്ഷീണം, തിരക്കുള്ള ബസ്സിൽ യാത്ര വല്ലാത്തൊരു ദിവസം തന്നെ. കഷ്ട്ടിച്ചു ഒരു സീറ്റ് ഒപ്പിച്ചു അതിൽ കയറി ഇരുന്നപ്പോഴാണ് അവന് ഇത്തിരി ആശ്വാസം തോന്നിയത്. ഉറക്ക ക്ഷീണം നന്നേ ഉള്ളത് കൊണ്ട് കണ്ണുകൾ അറിയാതെ അടഞ്ഞു പോവുന്നു. മുൻകരുതലെന്നോണം തനിക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തിയാൽ ഒന്ന് വിളിച്ചേക്കണേ എന്ന് കണ്ടക്റ്ററോട് ഏല്പിച്ചിട്ടുണ്ട്. ബസ്സ് കോളേജ് ജംഗ്ഷനിൽ എത്തിയതും ഏറുകൊണ്ട കടന്നൽക്കൂട്ടം പോലെ കുറെ വിദ്യാർഥികൾ ബസ്സിനകത്തേക്ക് ഇരച്ചു കയറി. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള തർക്കം കയ്യേറ്റത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയതിന്റെ പരിണിതഫലമായി ഉണ്ടായ സമരത്തിന്റെ പേരിൽ പിള്ളേർക്കിന്നു അവധിയാണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ അവധിയുടെ ബാക്കി പത്രമാണ് ബസ്സിലെ ഈ തിരക്ക്. മഴ കുറഞ്ഞിട്ടുണ്ട് എന്നാലും ജനാലയിലെ ഷട്ടറുകൾ ഒന്നുപോലും ആരും ഉയർത്തിയിട്ടില്ല. തൊട്ടടുത്ത ഏതോ സീറ്റിൽ നിന്നും ഒരു കുഞ്ഞ് വാവിട്ടു കാരയുന്നുണ്ട്. ഇതൊന്നും തന്നെ അറിയാതെ പ്രവീൺ ആസ്വദിച്ചു ഉറങ്ങുകയാണ്.
പൊതുമരാമത്തു ഓഫിസിന് മുന്നിലെ ഭീമൻ ഗട്ടറിൽ പിൻ ചക്രങ്ങൾ ഇറങ്ങിയ ബസ്സ്‌ ആകെയൊന്നു ആടിയുലഞ്ഞു. അപ്രതീക്ഷിതമായി മുഖത്തു ആഞ്ഞു പതിച്ച അടിയുടെ ആഘാതത്തിൽ ഉറക്കം ഞെട്ടിയപ്പോഴാണ് അവൻ അറിഞ്ഞത് ബസ്സിന്റെ ഉലച്ചിലിൽ വീഴാൻ പോയ തന്റെ മുഖം സീറ്റിൽ പിടിച്ചു ചേർന്നു നിന്നിരുന്ന ഒരു പെണ്കുട്ടിയുടെ മുലകൾക്കിടയിലായിരുന്നെന്നും. താൻ കയറിപ്പിടിച്ചത് അവളുടെ അരക്കെട്ടിൽ ആയിരുന്നെന്നും.
ആവശ്യത്തിന് തടിയും ആരോഗ്യവുമുള്ള കുട്ടി. ഫെമിനിസവും സംഘടനാ പ്രവർത്തനവും കൊണ്ടുനടക്കുന്ന പ്രതികരണ ശേഷിയുള്ള കുട്ടി. പിന്നീട് കുറെ സമയം ബസ്സിനകത്തു നടന്നത് അവന്‌ ഓർക്കാൻ പോലും കഴിയുന്നില്ല. എത്ര പെട്ടെന്നാണ് താൻ ലൈംഗീക ദാരിദ്ര്യത്തിന്റെയും കാമവെറിയുടെയും പ്രതീകമായി മാറിയത്. ഇടയിൽ അവസരം മുതലാക്കുവാനെന്നോണം തന്റെമേൽ കൈവെക്കുവാനും മടിക്കാത്ത ചിലർ ബസ്സിൽ ഉണ്ടായിരുന്നു എന്നതിൽ അവന് അത്ഭുതമൊന്നും തോന്നിയില്ല. എല്ലാത്തിനുമപ്പുറം ബസ്സിലെ അരണ്ട വെളിച്ചത്തിൽ ഫ്‌ളാഷ് ലൈറ്റിന്റെ അകമ്പടിയോടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി അതേ വേഗതയിൽ സോഷ്യൽ മീഡിയയിൽ ലൈവായി തന്നെ സംപ്രേക്ഷണം ചെയ്ത് പൗരധർമ്മം നിറവേറ്റുന്ന യുവത്വങ്ങൾക്കും അവിടെ യാതൊരുവിധ ക്ഷാമവും ഉണ്ടായിരുന്നില്ല. ഭാഗ്യവശാൽ ഏതോ ഒരു മുതിർന്ന പൗരന്റെ നിർദേശപ്രകാരം ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് പോയത് കൊണ്ടും പോലീസുകാർക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായതുകൊണ്ടും കാര്യങ്ങൾ കൂടുതൽ വഷളാവുന്നതിന് മുമ്പ് അവൻ രക്ഷപ്പെട്ടു എന്നുവേണമെങ്കിൽ പറയാം. അപ്പോഴും പ്രവീൺ എന്ന ചെറുപ്പക്കാരൻ മനപൂർവ്വം തന്നെ ചെയ്തകാര്യങ്ങളാണ് എല്ലാം എന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് ആ പെണ്കുട്ടി.

15/02/2019
2.00 am

ഇരയ്ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടി ഫേസ് ബുക്കിൽ നിറഞ്ഞു നിൽക്കുന്ന, താൻ അപമാനിക്കപ്പെടുന്ന വീഡിയോ അവൻ വീണ്ടും വീണ്ടും കണ്ടു. തലച്ചോറിൽ ആഞ്ഞടിച്ചുകൊണ്ടിരുന്ന തിരമാലകൾ ചുഴലികളായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ശപിക്കുന്ന അമ്മയെയും വെറുക്കുന്ന കാമുകിയെയും അവൻ ഒരിക്കൽക്കൂടി ഓർത്തെടുത്തു. ഒരു തെറ്റും ചെയ്യാതെ ഒളിവിൽ കഴിയേണ്ടി വന്ന തന്റെ വിധിക്കു നേരെ അവൻ മുഷ്ഠി ചുരുട്ടി. സീലിംഗിൽ തൂങ്ങിയാടുന്ന ഫാൻ കണ്ണുകൾക്ക് നേരെ അടുത്തടുത്തു വന്നു. ഇരുട്ടിന്റെ അഗാധതയിൽ നിന്നും പിന്നെയും ആരോ ആവർത്തിച്ചു വിളിക്കുന്നുണ്ട്. അവസാന ശ്വാസം നിലക്കുമ്പോഴും കണ്ണുകൾ തുറന്നു തന്നെയിരുന്നു. ജീവനറ്റുപോവാത്ത ആ കണ്ണുകൾ തുറന്നു വച്ച ലാപ്ടോപ്പ് സ്ക്രീനിൽ ഇരയ്ക്കൊപ്പം എന്ന ഹാഷ്ടാഗ് ആവർത്തിച്ചാവർത്തിച്ചു വായിച്ചു.
ഇര എന്ന വാക്കിന് സമൂഹം കല്പിച്ചുനൽകിയ അർത്ഥം എന്താണെന്ന നിഗമനത്തിൽ എത്തുന്നതിന് മുമ്പേ ആ ഹൃദയം നിലച്ചിരുന്നു, ..
എങ്ങും കനത്ത നിശബ്ദത.. എങ്ങും കൂരാക്കൂരിരുട്ട്.

 –രജീഷ് ഒളവിലം

hash-tag-post
ചിത്രം ചേർത്തത് ജിത്തു പീറ്റർ
Continue Reading

കഥ

ചീത്തക്കുട്ടി

Published

on

Cheethakkutti

അഭിച്ചേട്ടാ, മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണതെങ്ങനെയാ?
കിലുക്കാംപെട്ടിയെന്നും,കൊച്ചു വായാടിയെന്നും മറ്റും ചെല്ലപ്പേരുള്ള മൂന്നാം ക്ലാസുകാരി ധന്യ പി.എസ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു കളയുമെന്ന് അവളുടെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും കരുതിയില്ല.അതും വീട്ടിൽ അതിഥികൾ ഉള്ളപ്പോൾ! ( അതിഥികൾ, ധന്യയുടെ അച്ഛൻറെ സഹപ്രവർത്തകനും, അയൽക്കാരനുമായ വിനയചന്ദ്രനും മിസിസ് വിനയചന്ദ്രനും അവരുടെ ഒരേ ഒരു മകൻ അഭിജിത് വീയുമായിരുന്നു ) ആദ്യത്തെ ഞെട്ടലിനു ശേഷം സ്വബോധം വീണ്ടെടുത്ത ധന്യയുടെ അമ്മ,അവളെ തൂക്കിയെടുത്ത് അടുത്ത മുറിയിലേക്ക് പാഞ്ഞു. കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം, തുറന്നിട്ട മുറിയിൽ ഒരു കൊച്ചു കുട്ടിയുടെ ദീനസ്വരം നിറഞ്ഞു. അതുപിന്നെ അവിടെ നിന്നും സ്വീകരണ മുറിയിലേക്കും മുറ്റത്തേക്കും ഒഴുകി.പതിയെ പതിയെ കരച്ചിലിന്റെ ശ്രുതി താഴുകയും, ഒടുവിൽ നിലയ്ക്കുകയും ചെയ്തു. അപമാനവും കോപവും കൊണ്ട് ചുവന്ന മുഖവുമായി ധന്യയുടെ അമ്മ വിരുന്നു മുറിയിലേക്ക് വന്നു. അവർ പിറുപിറുക്കുന്നുണ്ടായിരുന്നു; മനുഷ്യനെ നാണം കെടുത്താനായിട്ട്, കൊഞ്ചിച്ചോ ഇനിയും മടിയിൽ കേറ്റിയിരുത്തി, അച്ഛൻറെ വായാടി മോളല്ലേ. ധന്യയുടെ അച്ഛൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.ആരെങ്കിലും ഒരാൾ ദേഷ്യപ്പെടുമ്പോൾ മറ്റേയാൾ മിണ്ടാതിരുന്നാൽ പ്രശ്നം വലുതാകില്ലെന്ന അടവ് നയം ഇതിനോടകം തന്നെ അയാൾ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ചിരുന്നല്ലോ. പക്ഷേ പത്തു വർഷത്തോളമായി തുടരുന്ന വിവാഹ ജീവിതത്തിൽ എപ്പോഴും നിശബ്ദത പാലിക്കാനായിരുന്നു അദ്ദേഹത്തിൻറെ വിധി. അതുകൊണ്ടാവും വിവാഹ വാർഷികത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ വിനയചന്ദ്രൻ കാതിൽ ആശംസിച്ചത്; സഹനസമരത്തിന്റെ പത്താം വാർഷികത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

തന്റെ കിളിമൊഴിയിൽ മിസ്സിസ് വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു; സ്കൂളിൽ നിന്നോ മറ്റോ കേട്ടതാവും,ഇപ്പോൾ പൈസ യുണ്ടെങ്കിൽ ആരുടെ മക്കളെ എവിടെ വേണമെങ്കിലും ചേർക്കാലോ,സ്കൂള്കാർക്ക് പണം മാത്രം മതി.നമ്മുടെ കുട്ടികളാ കേടാവണ.അതാ ഞാൻ ഇവനെ പുറത്തു പഠിക്കാനയച്ചത്.സമ്പന്നരും പൗരപ്രമുഖരും ഇടകലർന്ന് താമസിക്കുന്ന ഗ്രൈയിസ് വില്ലയിലെ ഇതിനകം തന്നെ നല്ല കുട്ടി എന്ന് പേരുള്ള അഭിലാഷ് വി അഭിമാനപുളകിതനായി പുഞ്ചിരിച്ചു. എങ്കിലും ധന്യയുടെ ചോദ്യം ആ പ്ലസ്ടുകാരനിൽ സൃഷ്ടിച്ച മുഴക്കം അടങ്ങിയിരുന്നില്ല.

അങ്ങനെ സംഭവബഹുലമായ വിവാഹ വാർഷിക ചടങ്ങ് അവസാനിച്ചു.കേക്ക് മുറിക്കാനോ സദ്യ കഴിക്കാനോ ഒന്നും ധന്യമോൾ പോയില്ല.ആദ്യം വേലക്കാരിയും പിന്നെ അച്ഛനും വളരെ കഴിഞ്ഞ് അമ്മയും വന്ന് വിളിച്ചിട്ടും അവൾ ഒരേ കിടപ്പ് കിടന്നു.അമ്മ പിച്ചിയെ പാട് അവളുടെ അവളുടെ പിഞ്ചുതുടയിൽ ചുവന്ന തെച്ചിപ്പൂക്കൾ നിരത്തി. ആ കിടപ്പില്‍ തന്നെ അവൾ ഉറങ്ങിപ്പോയി.പിന്നെ എപ്പോഴോ കണ്ണ് തുറന്നപ്പോഴാണ് ഇരുട്ടായി തുടങ്ങി എന്ന് അവൾക്ക് മനസ്സിലായത്.അപ്പോഴേക്കും ബഹളങ്ങളും അതിഥികളും പോയി കഴിഞ്ഞിരുന്നു.തുറന്നിട്ട ജനാല വഴി ഇരുട്ടിലേക്ക് നോക്കി കിടന്നപ്പോൾ നേരം തെറ്റി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തോന്നാറുള്ളതുപോലെ അകാരണമായ ഒരു ദുഃഖം അവളെ വന്നു പൊതിഞ്ഞു. ഉലയുന്ന വസ്ത്രങ്ങളും, കിലുങ്ങുന്ന വളകളുമായി ധന്യയുടെ അമ്മ മുറിയിലേക്ക് കടന്നു വന്നു.പതിയെ ധന്യയുടെ മുടിയിൽ വിരൽ ഓടിച്ച് അമ്മ പറഞ്ഞു തുടങ്ങി;
എന്തിനാ മോളെ ചീത്ത കുട്ടിയാവണെ?അതുകൊണ്ടല്ലേ അമ്മ…
ചോറ് തരാം എഴുന്നേൾക്ക്.
അവൾ ബെഡിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു; ധന്യമോള് ചീത്ത കുട്ടി ആയോണ്ടല്ല, അറിയാത്തോണ്ടാ. മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവുന്നത് എങ്ങനാന്ന് അറിയാത്തോണ്ടാ…
ധന്യയുടെ അമ്മയ്ക്ക് അവൾക്ക് ഒരു നുള്ള് കൊടുക്കാൻ കൈ തരിച്ചെങ്കിലും പിന്നെ പാവം തോന്നി,
വളരെ അനുനയത്തിൽ അവളെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു; ധന്യ മോളുടെ കഴിഞ്ഞ ഹാപ്പി ബർത്ത് ഡേയ്ക്ക് നമ്മളെല്ലാം കൂടി ഒരമ്പലത്തിൽ പോയില്ലേ? കുന്നിൻ മുകളിലുള്ള.
ധന്യമോൾ കൂട്ടിച്ചേർത്തു.അതെ മിടുക്കി.ആ അമ്പലത്തിലെ ദേവി തന്നതാ,അവിടെ ആൽമരത്തിലെ ചെറിയ ചെറിയ തൊട്ടിൽ കണ്ടില്ലേ…നൊണ നൊണ പറയുവാ.അമ്മ പറഞ്ഞ് തീരും മുൻപേ അവൾ കരച്ചിലോളം എത്തി, ബഹളം കൂട്ടി. അങ്ങനെയൊന്നുമല്ല മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണ. എല്ലാരും നൊണ പറയുവ, നിധിൻ കെയും നൊണ പറയുവാ. അവൻ പറയുവാ, ആണും പെണ്ണും കെട്ടിപ്പിടിച്ചാലാ കുട്ടികളുണ്ടാവണേന്ന്.എന്നിട്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു.പക്ഷെ എനിക്ക് കുട്ടികളുണ്ടായില്ലല്ലോ…
എവിടെ കെടന്ന നാശമാണോയിത്,
ദേഷ്യത്തോടെ ചാടി എഴുന്നേറ്റ അമ്മ അവൾക്കൊരു തള്ള് വെച്ചു കൊടുത്തു.കുട്ടി ബെഡിൽ മറിഞ്ഞു വീണു.പുറത്തേക്ക് പോകുന്ന പോക്കിൽ അമ്മ തിരിഞ്ഞ് നിന്ന് ഒന്നുകൂടി പറഞ്ഞു;
നീ ഇന്നിവിടെ കിടന്നോ, എന്റെ കൂടെ കിടക്കണ്ട.ചീത്ത കുട്ടികൾക്ക് അതാ ശിക്ഷ. അവൾ വിങ്ങി വിങ്ങി കരയാൻ തുടങ്ങി തുടങ്ങി.
ഇല്ല,ധന്യമോള് ചീത്തയല്ല… അവളുടെ നോട്ടം അലമാരയിൽ ഇരിക്കുന്ന സ്വർണ നിറമുള്ള രണ്ട് ചെറിയ ട്രോഫികളിൽ പതിഞ്ഞു. അതിൽ ധന്യ കെ.എന്ന് എഴുതിയിരുന്നു.ചീത്തക്കുട്ടികൾക്കെങ്ങനാ സമ്മാനം കിട്ടുക ?ഇല്ല ഒരിക്കലുമില്ല.
അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങുകയായിരുന്നു.
മോൾ ഉറങ്ങുകയാണോ? വേലക്കാരി അമ്മിണി അമ്മയുടെ ശബ്ദമായിരുന്നു അത്.
കുട്ടിക്ക് ആ ശബ്ദം അപ്രതീക്ഷിതവും, ആശ്വാസമായി തോന്നി.അമ്മിണി അമ്മ പോയില്ലേ?
ഇല്ലല്ലോ
മോള് വാ, ചോറ് വെളമ്പി വെച്ചിരിക്കുന്നു.മറുത്തൊന്നും പറയാതെ,അനുസരണയുളള കുട്ടിയായി അവൾ അമ്മിണി അമ്മയുടെ പിറകെ പോയി,വിളമ്പി വച്ചിരുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി.വയർ നിറഞ്ഞപ്പോൾ കുട്ടിക്ക് അമ്മിണിയമ്മയോട് ആ കാര്യം ചോദിക്കാൻ തോന്നി.സംശയിച്ച് സംശയിച്ച് അവൾ ചോദിച്ചു;
അമ്മിണി അമ്മയ്ക്ക് എങ്ങനാ കുട്ടികളുണ്ടായെ?
വൈകിട്ട് നടന്ന സംഭവങ്ങൾ ഓർമയുള്ളതുകൊണ്ട് അവർ കുട്ടിയോട് ദേഷ്യപ്പെട്ടില്ല. മാത്രമല്ല കുറച്ചു കൂടി സഹാനുഭൂതിയോടെ പെരുമാറി.
അതൊക്കെ മോള് വലുതാവുമ്പോൾ മനസ്സിലാവും. എത്ര വലുതാകുമ്പോ?
മോള് വേഗമൊന്ന് കഴിച്ചേ, ഇതെല്ലാം കഴുകി വെച്ചിട്ട് വേണം ബാക്കയൊള്ളോർക്കൊന്ന് നടുനിവർത്താൻ.രാവിലെ തൊടങ്ങിയ പണിയാ,ചെയ്താലും ചെയ്താലും തീരാത്ത…
അവരുടെ വാക്കുകളിലെ നീരസം മനസ്സിലാക്കി ധന്യ വേറെ ഒന്നും ചോദിച്ചില്ല.ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി.

ലൈറ്റിന്റെ പ്രകാശ വലയത്തിൽ ചുവരിലൂടെ പതിയെ നീങ്ങുന്ന പാറ്റയെ നോക്കി കിടക്കുകയായിരുന്നു ധന്യ.പെട്ടന്ന് മറ്റൊരു തടിയൻ പാറ്റ പറന്നു വന്ന് ആദ്യത്തെ പാറ്റയുടെ മുകളിൽ ഇരിപ്പുറപ്പിച്ചു.ആ പാറ്റ പറന്നു പോവുകയോ,അസ്വസ്ഥത കാട്ടുകയോ ചെയ്തില്ല.രണ്ട് പാറ്റകളും നിശ്ചലമായികുറെ നേരം അങ്ങനെ നിന്നു.അമ്മിണി അമ്മ തറയിൽ ബെഡ്ഷീറ്റ് വിരിച്ച് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അതെന്താ കാട്ടണേ?
ഏത്?
കുട്ടി വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അമ്മിണി അമ്മ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാട്ടാതെ
എപ്പൊഴും വേണ്ടാത്ത കാര്യങ്ങളാ അറിയേണ്ടെ, ചീത്ത കുട്ടികളെ മാതിരി.
കുട്ടി അപരാധബോധത്തോടെ തിരിഞ്ഞു കിടന്നു.മുറിയിൽ ഇരുട്ട് നിറഞ്ഞു.കുട്ടിയോർത്തു,ഇരുട്ടിൽ ഇപ്പൊ എന്താവും പാറ്റകൾ ചെയ്യുക.
അടുത്ത മുറിയിൽ നിന്നും അടക്കിപ്പിടിച്ച് ചിരികളും വളകിലുക്കങ്ങളും അവൾ കേട്ടു. കൂട്ടി വേദനയോടെ ഉറങ്ങി.

പിറ്റേന്ന് രാവിലെ ധന്യയുടെ അമ്മയാണ് അവളെയും വേലക്കാരി അമ്മിണി അമ്മയേയും വിളിച്ചുണർത്തിയത്. അമ്മയുടെ നെറ്റിയിലെ സിന്ദൂരത്തിന് പതിവില്ലാത്ത തിളക്കമുള്ളതുപോലെയും,അമ്മ കൂടുതൽ സുന്ദരിയായതായും ധന്യയ്ക്ക് തോന്നി. ചായ കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു;
എന്തായിരുന്നു ആ തമാശ? തമാശ!
സംശയത്തോടെ അമ്മ ധന്യയെ നോക്കി.
ഇന്നലെ രാത്രി അമ്മയുടെ ചിരി കേട്ടല്ലോ.
അമ്മയുടെ മുഖം കടലാസ് പോലെ വിളറി.
വേലക്കാരി അമർത്തിയ ചിരിയോടെ അടുക്കളയിലേക്ക് പോയി.
അത് നീ വല്ല സ്വപ്നം കണ്ടതാവും. എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തു കടക്കാൻ അവർ ആഗ്രഹിച്ചു.
ധന്യ പിന്നെയും പലരോടും അവളുടെ സംശയങ്ങൾ ചോദിച്ചു.
എന്തിനെന്നറിയാതെ കുട്ടി ശകാരങ്ങളും കുറ്റപ്പെടുത്തലും കേട്ടു.പിന്നെ പിന്നെ അവൾ ഒന്ന് തീരുമാനിച്ചു. ഇനി താൻ ആരോടും സംശയങ്ങൾ ചോദിക്കില്ല. കൂടുതൽ മിണ്ടുകയുമില്ല,തീർച്ച.
അവൾ അങ്ങനെ ആരോടും മിണ്ടാതെയായി. അവളുടെ മാറ്റം കണ്ട് എല്ലാവർക്കും അത്ഭുതമായി.അവർ തമ്മിൽ പറഞ്ഞു.
ഇവൾക്കിതെന്തുപറ്റി ,മൗനവൃതമാണോ?
അവൾ തൻറെ സഹപാഠികളായ നിധിൻ കെയോടും കൂട്ടുകാരി രാജി ആറിനോടു പോലും മിണ്ടാതെയായി.

പതിവുപോലെ ഫൈവ് ബീയിലെ ഗീത മൂത്രപ്പുരയുടെ അടുത്ത് വച്ച് ധന്യയെ കണ്ടുമുട്ടി.കണ്ടപാടെ അവൾ ഓടിവന്നു പറഞ്ഞു തുടങ്ങി;
നീയറിഞ്ഞില്ലെ,
കിരണിന്റെ വീട്ടില് മുറ്റമടിക്കാൻ നിന്ന പെണ്ണിന് അവിടെ പാലു കൊണ്ടുവരണ അണ്ണാച്ചി പ്രേമം കൊടുത്തതെന്ന്.
കുട്ടി ഒന്ന് നിർത്തുമോ, ചീത്ത കുട്ടികൾ മാതിരി.ധന്യ മുഖം തിരിച്ചു നടന്നു പോയി.ഗീത മൂത്രപ്പുരയുടെ വാട പോലും മറന്ന് വാ തുറന്ന് നിന്നുപോയി.
ധന്യയുടെ മാറ്റം ഗീതയെ മാത്രമല്ല, അവളുടെ അമ്മയേയും അത്ഭുതപ്പെടുത്തി.

ധന്യയുടെ ക്ലാസ്സിലേക്ക് പുതിയ ഒരു സാറ് വന്നു.അത്
വലിയ പരീക്ഷ അടുപ്പിച്ചായിരുന്നു.സാറ് പ്രത്യേകിച്ച് വിഷയങ്ങളൊന്നും പഠിപ്പിച്ചില്ലെങ്കിലും പരീക്ഷയിൽ ജയിക്കണമെന്നും എന്ത് കാര്യങ്ങൾ വേണമെങ്കിലും തന്നോട് ചോദിക്കുവാനും കുട്ടികളോട് ആവശ്യപ്പെട്ടു.ചോദിക്കുവാൻ ബുദ്ധിമുട്ടുള്ളവർ പേപ്പറിൽ എഴുതി തന്നാലും മതി എന്ന് അറിയിച്ചപ്പോൾ ചിലർ ചിലതെല്ലാം ചോദിച്ചു.
സുരേഷ് എന്ന കുട്ടി എഴുതിയത്, സ്വന്തമായി റോക്കറ്റ് ഉണ്ടാക്കാൻ എത്ര ക്യാഷ് വേണ്ടിവരുമെന്നാണ്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഏതോ ഒരു കുട്ടി എഴുതി ചോദിച്ചത്,
പെൺകുട്ട്യോളും പെൺകുട്ട്യോളും തമ്മിൽ കല്യാണം കഴിച്ചാൽ കൊഴപ്പമുണ്ടോ എന്നാണ്.
ആ ചോദ്യം ക്ലാസ്സിലാകെ ചിരി പടർത്തി.

പക്ഷെ ധന്യ ഒന്നും ചോദിക്കുകയുണ്ടായില്ല. അവൾ ഇപ്പോൾ ചീത്ത കുട്ടി അല്ലല്ലോ.
എങ്കിലും തനിച്ചിരിക്കുമ്പോൾ ഒരു പ്രയാസം,ആരോടും പങ്കുവയ്ക്കാനാകാത്ത ഒരു വിഷമം അവളുടെ ഉള്ളിൽ ഒഴിഞ്ഞു കിടന്നു.ചിലപ്പോൾ അവൾക്ക് പോലും അതിൻറെ കാരണം അറിയില്ലായിരുന്നു.
അഭിച്ചേട്ടനെ വീണ്ടും കാണുന്നതുവരെ…

അതൊരു വേനലവധിക്കാലമായിരുന്നു.
ധന്യ അഭിച്ചേട്ടന്റെ വീട്ടിലെ ബാൽക്കണിയിൽ ഇരുന്ന് പാവക്കുട്ടിയുടെ മുടി ചീകി കളിക്കുകയായിരുന്നു.പുറത്ത് വെയിൽ തിളച്ചു കിടന്നു.പിറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടാണ് ധന്യ തിരിഞ്ഞു നോക്കിയത്.പിറകിൽ അഭിച്ചേട്ടൻ!മനോഹരമായി ചിരിക്കുന്ന അഭിച്ചേട്ടൻ.
അവൾ വിളിച്ചു ചോദിച്ചു;
അഭിച്ചേട്ടാ എന്റെയീ പാവക്കുട്ടിയെ ഒന്ന് സ്കൂളിൽ കൊണ്ടുപോകുമോ?ഇവൾ ആനമടിച്ചിയാ.
അഭി അപ്പോഴും ചിരിക്കുക മാത്രം ചെയ്തു.
അവൾ വീണ്ടും പാവക്കുട്ടിയുടെ മുടി ശരിയാക്കാൻ തുടങ്ങി.പിൻ കഴുത്തിൽ ചൂടുള്ള കാറ്റ് തട്ടിയപ്പോഴാണ് അഭിച്ചേട്ടൻ തന്റെ വളരെ അടുത്തായി വന്നിരുന്നത് അവളറിഞ്ഞത്.അവൻ കുറച്ചു കൂടി കുട്ടിയുടെ അടുത്തേക്ക് ചേർന്നിരുന്നു.ധന്യയ്ക്ക് അസ്വസ്ഥത ഒന്നും തോന്നിയില്ല അഭി അവളുടെ കാതിൽ,അവർക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ ഒരു കാര്യം ചോദിച്ചു.
കാണാതായ തൻറെ പാവക്കുട്ടിയെ അപ്രതീക്ഷിതമായി സ്റ്റോറുമിലോ,കട്ടിലിന് താഴയോ മറ്റോ കാണുമ്പോൾ,അവൾക്ക് ഉണ്ടാകുന്ന തരം ഒരു തിളക്കം, ധന്യയുടെ ചെറിയ കണ്ണുകളിൽ ആളിക്കത്തി.

-കെ.സന്തോഷ്

cheettakkutti-pic
Continue Reading

Trending