ലേഖനം
സഫല ജീവിതത്തിൻ്റെ ഓർമ്മപ്പുസ്തകം

ഡി.പ്രദീപ് കുമാർ
ആർദ്രമീ ധനുമാസരാവിൽ
(ഓർമ്മക്കുറിപ്പുകൾ)
ശ്രീദേവി കക്കാട്
പേജ് 246, വില 250 രൂപ
മാതൃഭൂമി ബുക്സ്

മലയാള കവിതയിൽ ആധുനികതയ്ക്ക് തുടക്കമിട്ടവരിൽ പ്രമുഖനായ എൻ.എൻ. കക്കാടിനെക്കുറിച്ച്, ഭാര്യ ശ്രീദേവി കക്കാട് എഴുതിയ ഈ ഓർമ്മക്കുറിപ്പുകളിൽ മുഖ്യമായും നിറഞ്ഞുനില്ക്കുന്നത് മൂന്ന് പതിറ്റാണ്ട് കാലത്തെ കോഴിക്കോടിൻ്റെ സാംസ്ക്കാരിക ചരിത്രമാണ്. മലബാറിലെ നമ്പൂതിരി സമുദായത്തിൽ സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിൽ വന്ന സാമൂഹിക പരിഷ്ക്കരണങ്ങളുടെ നേർസാക്ഷ്യങ്ങളും ഈ ഓർമ്മകളിലുണ്ട്.
തെയ്യങ്ങളുടേയും വടക്കൻ പാട്ടുകളുടേയും നാടായ ഉത്തര മലബാറിലെ കടത്തനാട്ട്, പശ്ചിമഘട്ട മലനിലകളുടെ അടിവാരത്തുള്ള അവിടനല്ലൂർ ഗ്രാമത്തിൽ ജനിച്ച നാരായൺ നമ്പൂതിരി എന്ന ഗ്രഹണി പിടിച്ച ശിശു, മലയാളികളുടെ പ്രിയപ്പെട്ട എൻ.എൻ. കക്കാട് എന്ന കവിയായതെങ്ങനെയെന്ന്,ആ ജീവിതയാത്രയിൽ പില്കാലത്ത് ഊന്നുവടിയായി നിന്ന, പാലക്കാട് കാറൽമണ്ണയിൽ പിറന്ന ശ്രീദേവി എന്ന അദ്ദേഹത്തിൻ്റെ പ്രിയതമ വിശദമാക്കുന്നു, ഈ ഓർമ്മപ്പുസ്തകത്തിൽ.
അതിൽ അക്കാലത്തെ രാഷ്ട്രീയ ചരിത്രം കൂടിയുണ്ട്.രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കഷ്ടപ്പാടുകൾ നേരിട്ടനുഭവിച്ചതിൻ്റെ പ്രതിഫലനം പില്ക്കാലത്ത് അദ്ദേഹത്തിൻ്റെ രചനകളിലുണ്ടായതിന് ഒരു ഉദാഹരണമിങ്ങനെ: അരി കിട്ടാത്തതിനാൽ ചേമ്പ്,കാച്ചിൽ, ചേന,കപ്പ, തുടങ്ങിയവയായിരുന്നു,കുട്ടിക്കാലത്തെ ആഹാരം. വറുതിയുടെ നാളുകൾ. റേഷനായി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് കടുത്ത ക്ഷാമം. അതു നേരിടാൻ വിദ്യാർത്ഥിയായ നാരായണൻ ഒരു വഴി കണ്ടെത്തി :കടലാവണക്കിൻ കുരു ഈർക്കിലിൽ കോർത്ത്,ഉണക്കി വയ്ക്കും. അത് കത്തിച്ച് വച്ച് കിട്ടുന്ന വെട്ടത്തിലിരുന്നായിരുന്നു, രാത്രിപoനം.
‘ശിഷ്യനായ ഗുരു’ എന്ന കവിതയിൽ അതിനെ അദ്ദേഹം രേഖപ്പെടുത്തിയത് പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്:
‘… ഇരുളു വന്ന് മിഴികൾ മൂടുമ്പോഴ-
ത്തിരികളിലൊന്നെടുത്തു കത്തിച്ചുടൻ
അതു പരത്തും തുടുത്ത വെളിച്ചത്തിൽ
തലകുനിച്ച് മുനിഞ്ഞിരുന്നങ്ങനെ, അവനെല്ലതും പഠിക്കും പകുതിരാ –
വവനെ വീഴ്ത്തിക്കുംവരേക്കുമേ.’
സംസ്കൃതത്തിലും വേദ പഠനത്തിലും അവഗാഹം നേടി, തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം സമ്പാദിച്ച അദ്ദേഹം,സ്കൂളിലും പാരലൽ കോളേജുകളിലും അദ്ധ്യാപകനായി. പലക്കാട്ടെ മൂസത് ബ്രദേഴ്സ് ട്യൂട്ടോറിയലിൻ്റെ ഒരു ശാഖ കോഴിക്കോട് തുടങ്ങിയപ്പോൾ കക്കാട് അവിടെയും ക്ലാസ്സെടുക്കാൻ പോയി. അവിടെ പഠിപ്പിക്കാനായാണ് എം.ടി.വാസുദേവൻ നായർ കോഴിക്കോട് താമസത്തിനെത്തുന്നത്. പ്രമീളയും അന്ന് അവിടെ അദ്ധ്യാപികയായിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോഴേ യോഗക്ഷേമസഭയിലും, സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളിലുമാകൃഷ്ടനായി, ‘ഉണ്ണി നമ്പൂതിരി ‘ മാസികയിൽ ലേഖനങ്ങളും കവിതകളുമെഴുതി.കോളെജ് പഠന കാലത്ത് കൊളാടി ഗോവിന്ദൻകുട്ടി, ബി.വെല്ലിങ്ടൻ, എം.ജി.എസ്.നാരായണൻ, ടി.കെ.സി വടുതല, ടി.വേണുഗോപാൽ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്തി. എൻ വി കൃഷ്ണവാര്യർ, എൻ.ഡി കൃഷ്ണണനുണ്ണി തുടങ്ങിയ പ്രഗത്ഭരായിരുന്നു അധ്യാപകർ.ഖദർ ധാരിയായ, ഗാന്ധിയനായ,അദ്ദേഹം പ0നം കഴിഞ്ഞപ്പോഴേക്കും തനി കമ്യൂണിസ്റ്റ് അനുഭാവിയായി മാറി.1954-ൽ ‘കക്കാട്ടി ല്ലത്തെ നമ്പൂരി’ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് കമ്മ്യൂണിസ്റ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച്,തോറ്റു.

റേഡിയോപ്രക്ഷേപകനായി, കോഴിക്കോട് ആകാശവാണിയുടെ സുവർണ്ണകാലത്ത് അവിടെ, മഹാരഥൻമാരായ ഉറൂബ്, അക്കിത്തം,തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, കെ.രാഘവൻ, ബി.എ.ചിദംബരനാഥ് തുടങ്ങിയർക്കൊപ്പം ജോലി ചെയ്തു, കക്കാട് .അതിന് വഴിയൊരുക്കിയത് പി.വി.കൃഷ്ണമൂർത്തിയെന്ന ദീർഘദർശിയായ അന്നത്തെ സ്റ്റേഷൻ ഡയറക്ടറായിരുന്നു.പ്രതിഭാധനരായ എഴുത്തുകാരേയും കലാകാരരേയും കണ്ടെത്തി,ആകാശവാണിയിൽ ജോലി നൽകി,നിലയത്തെ പ്രതിഭകളുടെ കേന്ദ്രമാക്കിത്തീർത്തത് അദ്ദേഹമായിരുന്നു.
മൂന്ന് മാസം കൂടുന്തോറും പുതുക്കുന്ന കോൺട്രാക്റ്റിൽ, സ്റ്റാഫ് ആർട്ടിസ്റ്റ് തസ്തികയിൽ അദ്ദേഹം ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ഔദ്യാഗിക ജീവിതം ആരംഭിച്ചു.120 രൂപയായിരുന്നു, പ്രതിമാസ വേതനം. പില്ക്കാലത്ത് സ്റ്റാഫ് ആർട്ടിസ്റ്റുകളെ സ്ഥിരപ്പെടുത്തിയപ്പോൾ, കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ, അന്ന് തുടക്കത്തിൽ, ഒപ്പമുണ്ടായവരിൽ അദ്ദേഹത്തിന് മാത്രമേ യോഗമുണ്ടായുള്ളൂ. (ഉറൂബും തിക്കോടിയനും കെ.രാഘവനമൊക്കെ ആ തീരുമാനം വരും മുൻപ് വിരമിച്ചു).
ഒരൊറ്റ കുടു:ബം പോലെയായിരുന്നു, ഓഫീസിൽ എല്ലാവരും. ആകാശവാണിക്കാലം, ഊഷ്മളമായ സൗഹൃദങ്ങളുടേയും ഹൃദയബന്ധങ്ങളുടേയും കാലമായിരുന്നു. എഴുത്തുകാർക്കും സാംസ്ക്കാരിക പ്രവർത്തകർക്കുമിടയിൽ ഇത്രയ്ക്കും ഇഴയടുപ്പമുള്ള ബന്ധമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാകാത്ത വിധം നമ്മൾ എത്രയോ മാറിപ്പോയി!
എന്നിട്ടും, ചൈനീസ് ആക്രമണകാലത്ത്, കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നതു കൊണ്ടാകാം, ചാരനെന്ന് മുദ്രകുത്തപ്പെട്ട്, മാറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു, അദ്ദേഹത്തെ .
സംസ്കൃതത്തിൻ്റെ അതിപ്രസരത്താലും ദുർഗ്രാഹ്യബിംബങ്ങളാലും കക്കാടിൻ്റെ കവിതകൾ ഏറെയൊന്നും വായിക്കപ്പെട്ടിരുന്നില്ല. 1956 ൽ പ്രസിദ്ധീകരിച്ച ‘ശലഭഗീതം’ അദ്ദേഹത്തിൻ്റെ ആദ്യ കവിതാ സമാഹാരമായിരുന്നു. 1962-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘പാതാളത്തിൻ്റെ മുഴക്കം’ എന്ന കവിതയോടെ അദ്ദേഹം കവിതയിൽ വലിയ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു.
പക്ഷേ, അദ്ദേഹത്തെ മലയാളികൾ ഹൃദയത്തിലേറ്റിയത് ‘സഫലമീ യാത്ര’ എന്ന ഒറ്റ കവിതയിലൂടെയാണ്. ജീവിതത്തിൻ്റെ ദശാസന്ധികളിൽ പ്രണയം എങ്ങനെ കൈത്താങ്ങാകുന്നുവെന്ന്, അതിജീവനത്തിൻ്റെ മന്ത്രമാകുന്നെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു, ഈ കവിത. രോഗക്കിടക്കയിൽ, മരണത്തെ മുഖാമുഖം ദർശിച്ച കവി,ആതിരയെ വരവേല്ക്കുമ്പോൾ തൻ്റെ ജീവിതത്താരകളിലെക്ക് തിരിഞ്ഞു നോക്കി നടത്തുന്ന ആത്മാവലോകനമാണ്, ആ കവിത.

ശ്രീദേവി കക്കാട് അതെക്കുറിച്ച് ഇങ്ങനെ ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിരിക്കുന്നു: ‘യാദൃച്ഛികം തന്നെയാവാം, വിഷുവും ഓണവും തിരുവാതിരയുമെല്ലാം ഒരുമിച്ച് കൈകൾ കോർത്ത് ആഘോഷിച്ചശേഷം ഒരു ധനുമാസരാവിൽത്തന്നെയായിരുന്നു, ‘ ഒരു തുള്ളി വെൺമയായ്’ ആ പ്രാണൻ അലിഞ്ഞില്ലാതായത്. മുപ്പത്തിരണ്ടു വർഷം കവിയുടെ കൂടെ നടന്നു. അന്യോന്യം ഊന്ന് വടികളായി ജീവിതത്തിൻ്റെ സന്തോഷവും സന്താപവുമെല്ലാം ഒന്നിച്ച നുഭവിക്കുകയും ചെയ്തു.’
‘സഫലമീ യാത്ര’യെക്കുറിച്ച് മിക്കവർക്കുമുള്ള ധാരണ, അർബുദ രോഗം പിടിപെട്ട് മരണാസന്നനായി കിടക്കുമ്പോൾ കക്കാട് എഴുതിയതാണെന്നാണ്. അതു ശരിയല്ലെന്ന് ശ്രീദേവി കക്കാട് ഈ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം വരും മുൻപ് ,1981 ഡിസംബറിൽ, ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടതാണ് ഈ കവിത.അടുത്ത വർഷം ‘മാതൃഭൂമി’ ഓണപ്പതിപ്പിൽ ഇത് അച്ചടിച്ചു വന്നപ്പോഴേക്കും അദ്ദേഹം റീജ്യണൽ കാൻസർ സെൻ്ററിൽ റേഡിയേഷൻ ചികിത്സയിലായിരുന്നു.
താരതമ്യേന വലിയ ഒരു ഗ്രന്ഥമാണെങ്കിലും ‘ആർദ്രമീ ധനുമാസരാവിൽ’, എൻ.എൻ. കക്കാടിൻ്റെ ജീവിതത്തെയും ചുറ്റുപാടുകളെയും സമഗ്രമായി അടയാളപ്പെടുത്തുന്നില്ല. ഉപരിതലസ്പർശിയായ വിവരണങ്ങളാണ് അധികവും. സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ആകാശവാണിക്കാലത്തെ അനുഭവങ്ങളും,കാവ്യജീവിതവും ഇനിയും വിശദമായി എഴുതപ്പെടാനുണ്ട്. അക്കാലത്തെ അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയാൽ ഇതൊരു ചരിത്രരേഖ കൂടിയാകും.
പല ചെറിയ ഖണ്ഡികകളും അദ്ധ്യായങ്ങളായി ചേർത്തിരിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.പലപ്പോഴുംപേരുകളുടെ വിരസമായ പട്ടിക മാത്രമായി മാറുന്നുണ്ട് അവ.ഓർമ്മക്കുറിപ്പുകൾ എപ്പോഴും അനുഭവസമ്പന്നമാകണം. ഇവിടെ വിവരശേഖരണത്തിൻ്റെ(collection of data )തലത്തിലുള്ളതാണ് ചില അദ്ധ്യായങ്ങൾ.
ഫോട്ടോ 2: കക്കാട് എസ്.കെ.പൊറ്റെക്കാട്ടുമൊത്ത് ആകാശവാണി സ്റ്റുഡിയോയിൽ
3:ശ്രീദേവി കക്കാടും ഏൻ. എൻ കക്കാടും
littnow
ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
ലേഖനം
പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

കവിത തിന്തകത്തോം 12
വി.ജയദേവ്
സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.
സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.
“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”
ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.
ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.
littnow.com
littnowmagazine@gmail.com
ലേഖനം
തീവണ്ടി

വാങ്മയം: 16
ഡോ.സുരേഷ് നൂറനാട്
വര: കാഞ്ചന.എസ്
വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.
“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “
ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ10 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്7 months ago
ബദാം
-
സിനിമ5 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
രാജേന്ദ്ര പ്രസാദ്.
February 18, 2022 at 8:49 am
ആർദ്രമീ ധനുമാസരാവിൽ വായിച്ചു .വളരെ മനോഹരം.