Connect with us

ലേഖനം

സഫല ജീവിതത്തിൻ്റെ ഓർമ്മപ്പുസ്തകം

Published

on

ഡി.പ്രദീപ് കുമാർ

ആർദ്രമീ ധനുമാസരാവിൽ
(ഓർമ്മക്കുറിപ്പുകൾ)
ശ്രീദേവി കക്കാട്
പേജ് 246, വില 250 രൂപ
മാതൃഭൂമി ബുക്സ്

മലയാള കവിതയിൽ ആധുനികതയ്ക്ക് തുടക്കമിട്ടവരിൽ പ്രമുഖനായ എൻ.എൻ. കക്കാടിനെക്കുറിച്ച്, ഭാര്യ ശ്രീദേവി കക്കാട് എഴുതിയ ഈ ഓർമ്മക്കുറിപ്പുകളിൽ മുഖ്യമായും നിറഞ്ഞുനില്ക്കുന്നത് മൂന്ന് പതിറ്റാണ്ട് കാലത്തെ കോഴിക്കോടിൻ്റെ സാംസ്ക്കാരിക ചരിത്രമാണ്. മലബാറിലെ നമ്പൂതിരി സമുദായത്തിൽ സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിൽ വന്ന സാമൂഹിക പരിഷ്ക്കരണങ്ങളുടെ നേർസാക്ഷ്യങ്ങളും ഈ ഓർമ്മകളിലുണ്ട്.

തെയ്യങ്ങളുടേയും വടക്കൻ പാട്ടുകളുടേയും നാടായ ഉത്തര മലബാറിലെ കടത്തനാട്ട്, പശ്ചിമഘട്ട മലനിലകളുടെ അടിവാരത്തുള്ള അവിടനല്ലൂർ ഗ്രാമത്തിൽ ജനിച്ച നാരായൺ നമ്പൂതിരി എന്ന ഗ്രഹണി പിടിച്ച ശിശു, മലയാളികളുടെ പ്രിയപ്പെട്ട എൻ.എൻ. കക്കാട് എന്ന കവിയായതെങ്ങനെയെന്ന്,ആ ജീവിതയാത്രയിൽ പില്കാലത്ത് ഊന്നുവടിയായി നിന്ന, പാലക്കാട് കാറൽമണ്ണയിൽ പിറന്ന ശ്രീദേവി എന്ന അദ്ദേഹത്തിൻ്റെ പ്രിയതമ വിശദമാക്കുന്നു, ഈ ഓർമ്മപ്പുസ്തകത്തിൽ.

അതിൽ അക്കാലത്തെ രാഷ്ട്രീയ ചരിത്രം കൂടിയുണ്ട്.രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കഷ്ടപ്പാടുകൾ നേരിട്ടനുഭവിച്ചതിൻ്റെ പ്രതിഫലനം പില്ക്കാലത്ത് അദ്ദേഹത്തിൻ്റെ രചനകളിലുണ്ടായതിന് ഒരു ഉദാഹരണമിങ്ങനെ: അരി കിട്ടാത്തതിനാൽ ചേമ്പ്,കാച്ചിൽ, ചേന,കപ്പ, തുടങ്ങിയവയായിരുന്നു,കുട്ടിക്കാലത്തെ ആഹാരം. വറുതിയുടെ നാളുകൾ. റേഷനായി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് കടുത്ത ക്ഷാമം. അതു നേരിടാൻ വിദ്യാർത്ഥിയായ നാരായണൻ ഒരു വഴി കണ്ടെത്തി :കടലാവണക്കിൻ കുരു ഈർക്കിലിൽ കോർത്ത്,ഉണക്കി വയ്ക്കും. അത് കത്തിച്ച് വച്ച് കിട്ടുന്ന വെട്ടത്തിലിരുന്നായിരുന്നു, രാത്രിപoനം.

‘ശിഷ്യനായ ഗുരു’ എന്ന കവിതയിൽ അതിനെ അദ്ദേഹം രേഖപ്പെടുത്തിയത് പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്:

‘… ഇരുളു വന്ന് മിഴികൾ മൂടുമ്പോഴ-
ത്തിരികളിലൊന്നെടുത്തു കത്തിച്ചുടൻ
അതു പരത്തും തുടുത്ത വെളിച്ചത്തിൽ
തലകുനിച്ച് മുനിഞ്ഞിരുന്നങ്ങനെ, അവനെല്ലതും പഠിക്കും പകുതിരാ –
വവനെ വീഴ്ത്തിക്കുംവരേക്കുമേ.’

സംസ്കൃതത്തിലും വേദ പഠനത്തിലും അവഗാഹം നേടി, തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം സമ്പാദിച്ച അദ്ദേഹം,സ്കൂളിലും പാരലൽ കോളേജുകളിലും അദ്ധ്യാപകനായി. പലക്കാട്ടെ മൂസത് ബ്രദേഴ്സ് ട്യൂട്ടോറിയലിൻ്റെ ഒരു ശാഖ കോഴിക്കോട് തുടങ്ങിയപ്പോൾ കക്കാട് അവിടെയും ക്ലാസ്സെടുക്കാൻ പോയി. അവിടെ പഠിപ്പിക്കാനായാണ് എം.ടി.വാസുദേവൻ നായർ കോഴിക്കോട് താമസത്തിനെത്തുന്നത്. പ്രമീളയും അന്ന് അവിടെ അദ്ധ്യാപികയായിരുന്നു.

വിദ്യാർത്ഥിയായിരിക്കുമ്പോഴേ യോഗക്ഷേമസഭയിലും, സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളിലുമാകൃഷ്ടനായി, ‘ഉണ്ണി നമ്പൂതിരി ‘ മാസികയിൽ ലേഖനങ്ങളും കവിതകളുമെഴുതി.കോളെജ് പഠന കാലത്ത് കൊളാടി ഗോവിന്ദൻകുട്ടി, ബി.വെല്ലിങ്ടൻ, എം.ജി.എസ്.നാരായണൻ, ടി.കെ.സി വടുതല, ടി.വേണുഗോപാൽ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്തി. എൻ വി കൃഷ്ണവാര്യർ, എൻ.ഡി കൃഷ്ണണനുണ്ണി തുടങ്ങിയ പ്രഗത്ഭരായിരുന്നു അധ്യാപകർ.ഖദർ ധാരിയായ, ഗാന്ധിയനായ,അദ്ദേഹം പ0നം കഴിഞ്ഞപ്പോഴേക്കും തനി കമ്യൂണിസ്റ്റ് അനുഭാവിയായി മാറി.1954-ൽ ‘കക്കാട്ടി ല്ലത്തെ നമ്പൂരി’ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് കമ്മ്യൂണിസ്റ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച്,തോറ്റു.

റേഡിയോപ്രക്ഷേപകനായി, കോഴിക്കോട് ആകാശവാണിയുടെ സുവർണ്ണകാലത്ത് അവിടെ, മഹാരഥൻമാരായ ഉറൂബ്, അക്കിത്തം,തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, കെ.രാഘവൻ, ബി.എ.ചിദംബരനാഥ് തുടങ്ങിയർക്കൊപ്പം ജോലി ചെയ്തു, കക്കാട് .അതിന് വഴിയൊരുക്കിയത് പി.വി.കൃഷ്ണമൂർത്തിയെന്ന ദീർഘദർശിയായ അന്നത്തെ സ്റ്റേഷൻ ഡയറക്ടറായിരുന്നു.പ്രതിഭാധനരായ എഴുത്തുകാരേയും കലാകാരരേയും കണ്ടെത്തി,ആകാശവാണിയിൽ ജോലി നൽകി,നിലയത്തെ പ്രതിഭകളുടെ കേന്ദ്രമാക്കിത്തീർത്തത് അദ്ദേഹമായിരുന്നു.

മൂന്ന് മാസം കൂടുന്തോറും പുതുക്കുന്ന കോൺട്രാക്റ്റിൽ, സ്റ്റാഫ് ആർട്ടിസ്റ്റ് തസ്തികയിൽ അദ്ദേഹം ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ഔദ്യാഗിക ജീവിതം ആരംഭിച്ചു.120 രൂപയായിരുന്നു, പ്രതിമാസ വേതനം. പില്ക്കാലത്ത് സ്റ്റാഫ് ആർട്ടിസ്റ്റുകളെ സ്ഥിരപ്പെടുത്തിയപ്പോൾ, കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ, അന്ന് തുടക്കത്തിൽ, ഒപ്പമുണ്ടായവരിൽ അദ്ദേഹത്തിന് മാത്രമേ യോഗമുണ്ടായുള്ളൂ. (ഉറൂബും തിക്കോടിയനും കെ.രാഘവനമൊക്കെ ആ തീരുമാനം വരും മുൻപ് വിരമിച്ചു).

ഒരൊറ്റ കുടു:ബം പോലെയായിരുന്നു, ഓഫീസിൽ എല്ലാവരും. ആകാശവാണിക്കാലം, ഊഷ്മളമായ സൗഹൃദങ്ങളുടേയും ഹൃദയബന്ധങ്ങളുടേയും കാലമായിരുന്നു. എഴുത്തുകാർക്കും സാംസ്ക്കാരിക പ്രവർത്തകർക്കുമിടയിൽ ഇത്രയ്ക്കും ഇഴയടുപ്പമുള്ള ബന്ധമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാകാത്ത വിധം നമ്മൾ എത്രയോ മാറിപ്പോയി!

എന്നിട്ടും, ചൈനീസ് ആക്രമണകാലത്ത്, കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നതു കൊണ്ടാകാം, ചാരനെന്ന് മുദ്രകുത്തപ്പെട്ട്, മാറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു, അദ്ദേഹത്തെ .

സംസ്കൃതത്തിൻ്റെ അതിപ്രസരത്താലും ദുർഗ്രാഹ്യബിംബങ്ങളാലും കക്കാടിൻ്റെ കവിതകൾ ഏറെയൊന്നും വായിക്കപ്പെട്ടിരുന്നില്ല. 1956 ൽ പ്രസിദ്ധീകരിച്ച ‘ശലഭഗീതം’ അദ്ദേഹത്തിൻ്റെ ആദ്യ കവിതാ സമാഹാരമായിരുന്നു. 1962-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘പാതാളത്തിൻ്റെ മുഴക്കം’ എന്ന കവിതയോടെ അദ്ദേഹം കവിതയിൽ വലിയ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു.

പക്ഷേ, അദ്ദേഹത്തെ മലയാളികൾ ഹൃദയത്തിലേറ്റിയത് ‘സഫലമീ യാത്ര’ എന്ന ഒറ്റ കവിതയിലൂടെയാണ്. ജീവിതത്തിൻ്റെ ദശാസന്ധികളിൽ പ്രണയം എങ്ങനെ കൈത്താങ്ങാകുന്നുവെന്ന്, അതിജീവനത്തിൻ്റെ മന്ത്രമാകുന്നെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു, ഈ കവിത. രോഗക്കിടക്കയിൽ, മരണത്തെ മുഖാമുഖം ദർശിച്ച കവി,ആതിരയെ വരവേല്ക്കുമ്പോൾ തൻ്റെ ജീവിതത്താരകളിലെക്ക് തിരിഞ്ഞു നോക്കി നടത്തുന്ന ആത്മാവലോകനമാണ്, ആ കവിത.

ശ്രീദേവി കക്കാട് അതെക്കുറിച്ച് ഇങ്ങനെ ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിരിക്കുന്നു: ‘യാദൃച്ഛികം തന്നെയാവാം, വിഷുവും ഓണവും തിരുവാതിരയുമെല്ലാം ഒരുമിച്ച് കൈകൾ കോർത്ത് ആഘോഷിച്ചശേഷം ഒരു ധനുമാസരാവിൽത്തന്നെയായിരുന്നു, ‘ ഒരു തുള്ളി വെൺമയായ്‌’ ആ പ്രാണൻ അലിഞ്ഞില്ലാതായത്. മുപ്പത്തിരണ്ടു വർഷം കവിയുടെ കൂടെ നടന്നു. അന്യോന്യം ഊന്ന് വടികളായി ജീവിതത്തിൻ്റെ സന്തോഷവും സന്താപവുമെല്ലാം ഒന്നിച്ച നുഭവിക്കുകയും ചെയ്തു.’

‘സഫലമീ യാത്ര’യെക്കുറിച്ച് മിക്കവർക്കുമുള്ള ധാരണ, അർബുദ രോഗം പിടിപെട്ട് മരണാസന്നനായി കിടക്കുമ്പോൾ കക്കാട് എഴുതിയതാണെന്നാണ്. അതു ശരിയല്ലെന്ന് ശ്രീദേവി കക്കാട് ഈ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം വരും മുൻപ് ,1981 ഡിസംബറിൽ, ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടതാണ് ഈ കവിത.അടുത്ത വർഷം ‘മാതൃഭൂമി’ ഓണപ്പതിപ്പിൽ ഇത് അച്ചടിച്ചു വന്നപ്പോഴേക്കും അദ്ദേഹം റീജ്യണൽ കാൻസർ സെൻ്ററിൽ റേഡിയേഷൻ ചികിത്സയിലായിരുന്നു.

താരതമ്യേന വലിയ ഒരു ഗ്രന്ഥമാണെങ്കിലും ‘ആർദ്രമീ ധനുമാസരാവിൽ’, എൻ.എൻ. കക്കാടിൻ്റെ ജീവിതത്തെയും ചുറ്റുപാടുകളെയും സമഗ്രമായി അടയാളപ്പെടുത്തുന്നില്ല. ഉപരിതലസ്പർശിയായ വിവരണങ്ങളാണ് അധികവും. സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ആകാശവാണിക്കാലത്തെ അനുഭവങ്ങളും,കാവ്യജീവിതവും ഇനിയും വിശദമായി എഴുതപ്പെടാനുണ്ട്. അക്കാലത്തെ അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയാൽ ഇതൊരു ചരിത്രരേഖ കൂടിയാകും.

പല ചെറിയ ഖണ്ഡികകളും അദ്ധ്യായങ്ങളായി ചേർത്തിരിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.പലപ്പോഴുംപേരുകളുടെ വിരസമായ പട്ടിക മാത്രമായി മാറുന്നുണ്ട് അവ.ഓർമ്മക്കുറിപ്പുകൾ എപ്പോഴും അനുഭവസമ്പന്നമാകണം. ഇവിടെ വിവരശേഖരണത്തിൻ്റെ(collection of data )തലത്തിലുള്ളതാണ് ചില അദ്ധ്യായങ്ങൾ.

ഫോട്ടോ 2: കക്കാട് എസ്.കെ.പൊറ്റെക്കാട്ടുമൊത്ത് ആകാശവാണി സ്റ്റുഡിയോയിൽ
3:ശ്രീദേവി കക്കാടും ഏൻ. എൻ കക്കാടും

littnow

Continue Reading
1 Comment

1 Comment

  1. രാജേന്ദ്ര പ്രസാദ്.

    February 18, 2022 at 8:49 am

    ആർദ്രമീ ധനുമാസരാവിൽ വായിച്ചു .വളരെ മനോഹരം.

You must be logged in to post a comment Login

Leave a Reply

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

ലേഖനം

ആശയങ്ങളുടെ ഉണർവ്

Published

on

അഞ്ജലി പിണറായി

വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം നവോത്ഥാനം.

മാറ്റങ്ങളുടെ പുതുവഴിക്കായി സ്വത്വബോധത്തിന്റെ ഉൺമയിൽ ആത്മാഭിമാനത്തിൽ നിലയുറച്ച അതിജീവനത്തിന്റെ കരുത്താണ് അവകാശങ്ങളുടെ നീതി നടപ്പിൽ വരുത്തിയത്. എന്നാൽ ഇന്നും അരികുവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിൽ ‘സ്ത്രീ’ സമൂഹം ഉൾപെടുകയാണ് എന്ന ദയനീയത മുഴച്ചു നിൽക്കുകയാണ് നവോത്ഥാന സാക്ഷരകേരളത്തിൽ.
ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ജനതയെ ഇരുട്ടിലേക്ക് നയിച്ചപ്പോൾ നവോത്ഥാന നായകരും നായികമാരും ചരിത്രം സൃഷ്ടിച്ച ഇടമാണ് കേരളം. എന്നാൽ ഇന്നും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള കേരളത്തിന് അപമാനകരമായി മാറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.

സമത്വത്തിനുവേണ്ടി പൊരുതിയ ആശയ മഹിമയിൽ ലിംഗം ഔന്നത്യത്തോടെ തെളിഞ്ഞപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ഉൾക്കാഴ്ചകളുടെ തെളിച്ചവും പ്രകാശിക്കുകയായിരുന്നു.
” മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല”.
എന്ന ഉദ്ഘോഷത്തോടെ പാർവതി നെന്മേനിമംഗലം എന്ന നവോത്ഥാന നായിക നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങളെ ഏകീകരിച്ചപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീജനങ്ങളിൽ ചാർത്തപ്പെട്ട മാമൂലുകളെ പൊട്ടിച്ചെറിയാനുള്ള മുന്നേറ്റമാണ് ഉണ്ടായത്. സുപ്രധാന തീരുമാനങ്ങളുടെ ആഹ്വാനങ്ങൾക്ക് കാരണഭൂതമാവുകയും ചെയ്തു. നമ്പൂതിരിബിൽ അതിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്.
സ്വതന്ത്രമായുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് വീടിനകത്തളങ്ങളിൽ ആചാരങ്ങളുടെ നീണ്ടനിര പാലിക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീ ജനത ഗാർഹിക പീഡനങ്ങളുടെ ദാരുണമായ അവസ്ഥാന്തരങ്ങൾക്കും വിധേയരാവുന്നതിനെതിരെ നവോത്ഥാന കാലഘട്ടം മാറ്റങ്ങളുടെ പാതപണിഞ്ഞുവെങ്കിലും ഇന്നും രൂപവും ഭാവവും വ്യത്യസ്തതയോടെ ഇവ നിലനിന്നു പോരുന്നു എന്നത് ദാരുണമാണ്. 2005ൽ ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം നില ഒന്നുകൂടെ മെച്ചപ്പെടുന്നുവെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സധൈര്യം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ട് വരുന്നു എന്നത് പ്രശംസനീയമാവേണ്ട ഒന്ന് തന്നെ . അതിന് സജ്ജരാവുന്നതിൽ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും, മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതുമാണ്.

നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശേഷം നിരവധി സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏടുകൾ അടയാള രേഖകളായി ചേർക്കപ്പെടേണ്ടത് അനിവാര്യമായി നിലയുറക്കുന്നുണ്ട്. ഇത് അഭിമാനകരം തന്നെയാണ്. 80കളിൽ മുന്നോട്ടുവന്ന ഫെമിനിസം ഇന്നും ശക്തമായി നിലയുറച്ചു പോന്ന ഒരു അടയാളമാണ്
” പാതിമണ്ണിൻ ഉടമകൾ ഞങ്ങൾ
പാതി ആകാശത്തിനും
ഇവിടെ ഞങ്ങൾ ഉറച്ചുനിൽക്കും
ഇവിടെ ഞങ്ങൾ ഉയർന്നു നിൽക്കും”.
ഈ ഗീതത്തിൽ നിറയുന്ന ആത്മവീര്യത്തിന്റെ സ്പന്ദനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. ബോധന, മാനുഷി സഹയാത്രി ഇങ്ങനെ സ്ത്രീമുന്നേറ്റം ലക്ഷ്യം കണ്ട കൂട്ടായ്മകളും എടുത്ത് പറയേണ്ടതാണ്. 81 ൽരൂപീകൃതമായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ഒപ്പം ചേർക്കേണ്ട ഒന്നാണ്.
” ജനാതിപത്യം, സമത്വം, സ്ത്രീ വിമോചനം”
എന്ന മുദ്രാവാക്യത്തോടെ ശക്തമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സഞ്ചരിച്ചു.
ഇത്തരം സ്ത്രീമുന്നേറ്റ സംഘടനകളിലൂടെ
സ്ത്രീ മുന്നേറ്റത്തിന്റെ ആത്മവീര്യവും നിർഭയത്വവും വ്യക്തിബോധവുമാണ് ഉടലെടുത്തത്. ഞങ്ങൾക്കു വേണ്ടി ഞങ്ങൾ തന്നെ മുന്നോട്ട് ഞങ്ങളാണ് ഞങ്ങളുടെ സംരക്ഷകർ എന്ന വിശ്വാസത്തിന്റെ ആത്മഹർഷമാണ് ഉദാഹരണ സഹിതം തന്നെ എടുത്തു പറയാനോളം ഏറെ നേട്ടങ്ങളുമായ് ശക്തമായ് ഇന്നും പ്രയാണം തുടരാൻ കെൽപ്പ് പകർന്ന് കൊണ്ടിരിക്കുന്നത്.. ഇന്ന് സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദാരുണത , നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം , ഇതിൽ ഒക്കെ തന്നെ ഏറെ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ഇനിയും മുന്നേറാൻ ഇരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തലുകൾ തന്നെയുമാണ്.

പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ നവോത്ഥാന ചരിത്ര തുടക്കത്തിലെ സുപ്രധാനങ്ങളിൽ ഒന്ന് ചാന്നാർ ലഹള തന്നെയാണ് .

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനത്തിന്റെ ഉൾതുടിപ്പിൻ നാളമാണ് ജ്വലിച്ചത്. മാറുമറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് സവർണ്ണരുടെ ലൈംഗിക ചേഷ്ടകൾക്ക് പാത്രരായി അഭിമാനഹത്യരായി മാറിക്കൊണ്ടിരുന്ന ഒരു വിഭാഗം സ്ത്രീകൾ നടത്തിയൊരീ നവോത്ഥാന മുന്നേറ്റം സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾക്കായുള്ള ഊർജ്ജമായിരുന്നു. നിരവധി ചരിത്ര നായികമാരാണ് അവിടെ ഉടലെടുത്തത് .മേൽ ശീല ധരിച്ച് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘ സാറ ‘ അതിന് ഉദാഹരണമാണ് . ഒപ്പം മൂക്കുത്തി സമരം കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ അവകാശബോധത്തോടെ തലയുയർത്തിയ നവോത്ഥാന വിപ്ലവങ്ങളും. വിപ്ലവ വനിതകളും.

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിനൊപ്പം തുല്യതയുടെ കാഴ്ചപ്പാടിന്റെ മഹത്വം . പുരോഗമന കേരളത്തിൽ അഭിനന്ദനാർഹമായ് ഇത് നടപ്പിലാക്കിയ മാതൃകാ വിദ്യാലയം “ജെൻറർ ന്യൂട്രാലിറ്റി യൂണിഫോം ” ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ ഇത് വരുംകാല ചരിത്ര അടയാളമായ് മാറും എന്നതും നിസംശയം.

സ്ത്രീവിമോചനത്തിന്റെ ആദ്യ രക്തസാക്ഷിയായ ശകുന്തള ദേവി . മതാന്ധതയുടെ അധപതിച്ച ചിന്താധാരകൾ വർത്തമാന ഇന്ത്യൻ രാഷ്ട്രത്തിൽ നിഴലിക്കുമ്പോൾ അന്യമതം സ്വീകരിച്ച് ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെ പോരാടാൻ അടിയുറച്ചൊരീ സ്ത്രീ രത്നം ഒടുവിൽ മതഭ്രാന്തരാൽ മരണം വരിക്കേണ്ടി വന്നത്. ആ കാലഘട്ടവും ഒപ്പം ശകുന്തളാദേവിയെയും ഈ കാലഘട്ടത്തിലും ഓർക്കപ്പെടേണ്ടതിന്റെ അനിവാര്യത ഏറുകയാണ്.

ഉത്തരേന്ത്യൻ സ്ഥിതി വിശേഷം ഉളവാക്കാതിരിക്കാൻ കേരള ഭരണ രാഷ്ട്രീയ പ്രസ്ഥാനം ചെറുത്തുനിൽപ്പിൻ പരിശ്രമം പണിയുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ വിവേകപൂർണ്ണം അല്ലാത്ത പ്രവർത്തനങ്ങൾ അപമാനകരം തന്നെയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ അന്ധവിശ്വാസങ്ങളെയും അതിൻ ഉപോല്പന്നങ്ങളെയും എടുത്തു പറയേണ്ടതുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ആർത്തവ അശുദ്ധിയുടെ ശാസ്ത്രബോധം ഇല്ലായ്മയും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം.
ഒപ്പം ഇന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർണ്ണമായി ഉദ്ഭൂതരായ് എന്ന് ഊറ്റം കൊണ്ട ജനത വീണ്ടും നരബലിയിൽ ചെന്നു നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ വിവേകപൂർണ്ണമല്ലാത്തൊരീചിന്താധാരയുടെയും ഭക്തിയുടെ കമ്പോള സാധ്യതകളും തന്നെയാണ് ഇന്നിന്റെ വിന. ഇതിനെതിരെയാണ് ജാഗരൂകരാവേണ്ടത്. ഇവിടെയും ഇര സ്ത്രീ തന്നെയെന്ന് ഓർമ്മപ്പെടുത്തലുകൾ ആവർത്തനങ്ങളിൽ പൂർണമായി ഒഴിവാക്കേണ്ടുന്ന ജാഗ്രതയും ഓർമിപ്പിക്കുകയാണ്.

സാഹിത്യ സൃഷ്ടികളും കലയും നവോത്ഥാന ചിന്തയിലേക്ക് വ്യക്തികളെ നയിക്കുന്നത് ഏറെ പ്രാധാന്യമാണ് വഹിച്ചത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ അന്തർജനങ്ങളുടെ മാനസിക തലങ്ങളിലേക്ക് സഞ്ചരിച്ചു. ആ ജനതതിയ്ക്ക് ഊർജ്ജം പകർന്നു. അതുപോലെ വി.ടി ഭട്ടത്തിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം ഇന്നും പ്രസക്തിയോടെ ഇനിയും മാറേണ്ട കാഴ്ചപ്പാടിന്റെ ധ്വനിയെ ശക്തിയോടെ മുഴക്കുന്നുണ്ട്.
” പുരുഷന്റെ മേന്മയ്ക്ക് വേണ്ടിവന്നാൽ സ്ത്രീ അപലയായി തന്നെ ഇരുന്നു കൊള്ളട്ടെ. എങ്കിലും അവളുടെ പട്ട് ചേലയുടെ വക്ക് വേണം രാജ്യത്തിന്റെ മുറിവ് കെട്ടാൻ.”
ഈ സ്ഥിതിവിശേഷം ഇനിയും മാറേണ്ടതുണ്ട് എന്നത് നിസംശയം തന്നെ.

മിശ്രവിവാഹവും വിധവാ വിവാഹവും സ്വത്തവകാശവും ഒക്കെ സ്ത്രീയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നു മുക്തി നേടാനുള്ള അവകാശങ്ങൾ ആയി മാറിയപ്പോൾ ഇന്ന് പ്രണയം അവളെ മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷവും കാണാൻ കഴിയുകയാണ്. ആസിഡ് ആക്രമണങ്ങളും മറ്റു കൊലപാതകങ്ങളും തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ദർശിക്കുന്നത്.
“ഇല്ല ” എന്ന വാക്ക് പറയാനുള്ള അവളുടെ ആർജ്ജവത്തെയാണ് ഇവിടെയും അവൾക്ക് എതിരായി ഭവിക്കുന്നത് പെണ്ണിന്റെ വാക്കിനെ മാനിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ ക്രൂരതകൾക്ക് അവസാനം തീർത്തേ മതിയാവുള്ളൂ.

ഒപ്പം LGBTQIA+ കമ്മ്യൂണിറ്റിയെയും ട്രാൻസ് ജെന്ററിനെയും ഇന്നും സാധാരണ ജനതയായ് കാണാനുള്ള കാഴ്ചപ്പാടുകൾ ഉളവാകേണ്ടതുണ്ട്. ഇന്നും മാറ്റി നിർത്തപ്പെടുന്നതിന്റെ സ്ഥിതി വിശേഷം ഏറെ കാണാൻ കഴിയുകയാണ്.

ആശയങ്ങളുടെ ഉണർവ്വിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് മാറ്റങ്ങളുടെ പുതിയ പ്രകാശവുമായ് ഔന്നത്യത്തോടെ ഉയരാൻ മുന്നോട്ടുവരുന്ന സ്ത്രീ ജനത സാക്ഷര കേരളത്തിന് അഭിമാനകരമായ മാതൃകയാവട്ടെ. സ്ത്രീ ജനങ്ങളെ സംഘടിക്കൂ.

littnowmagazine@gmail.com

Continue Reading

Trending