Connect with us

ലേഖനം

കൊറോണ മലയാളത്തിൽ

Published

on

എം ശ്രീനാഥൻ

എം ശ്രീനാഥൻ

കൊറോണ നമ്മെ പഠിപ്പിക്കുന്നതെന്ത് ?. അദൃശ്യനായ ഈ ശത്രു മാനവകുലത്തെ ബോധ്യപ്പെടുത്തുന്ന ചിലതില്ലേ ? അതെന്താണ് ?

ജൈവലോകത്തു ഏക ഛത്രാധിപതിയായി മാറിയിരിക്കുന്ന മനുഷ്യർ അവർക്കു വേണ്ടിയാണ് ജീവിക്കുന്നത്. നാളിതുവരെ നാം അധികമായി മനസ്സിലാക്കുന്നതും പഠിപ്പിക്കുന്നതും മനുഷ്യരെ കുറിച്ചാണ്. നരവംശശാസ്ത്രം മുതൽ എത്രയെത്ര വിഷയങ്ങൾ, സംവാദങ്ങൾ, തിരുത്തലുകൾ ,നവമായ അന്വേഷണങ്ങൾ എല്ലാം മനുഷ്യരുടെ അതിജീവനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ.

ക്യാപിറ്റലിസവും സോഷ്യലിസവുമായി,അതിജീവനത്തിന്റെ ഭിന്നപാതകളൊരുക്കുന്നു. ഹിംസാത്മകമായ യുദ്ധ മേധാവിത്തത്തിലൂടെ സമാധാനം കണ്ടെത്താനാവുമെന്നാശിക്കുന്നു. സാമൂഹിക സാമ്പത്തിക മൂലധനം ആർജിക്കുക വഴി സ്വതന്ത്രരാകുമെന്നും സുരക്ഷിതരാകുമെന്നും നാം വിശ്വസിക്കുന്നു. ഇങ്ങനെ മുതലാളിത്ത കോർപ്പറേറ്റ് ലോകം മെനഞ്ഞെടുത്ത എത്രയോ വലിയ പ്രഖ്യാപനങ്ങൾ. മറുഭാഗത്തു പട്ടിണിയും ദാരിദ്ര്യവും കാർന്നുതിന്നുന്ന ജനതയുടെ അതിജീവനത്തിനായുള്ള സമരങ്ങൾ. ദേശരാഷ്ട്രങ്ങൾ അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും ബലതന്ത്രത്തിൽ നേർവഴിയേതെന്നറിയാതെ ഉഴലുന്നു.

കമ്പോളമുതലാളിത്തം മാത്രം ആഴത്തിൽ വേരുറപ്പിക്കുന്നു, വിമോചനത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം അത് പിന്തള്ളുന്നു ധനികർ കൂടുതൽ ധനികരാകുന്നു അതിനാനുപാതികമായി ഇല്ലായ്മയിടമായ പാർശ്വവത്കരണനില ഉയരുന്നു. ഈ സാഹചര്യത്തിലാണ് കൊറോണക്കു മുമ്പും പിമ്പുമായി ലോകത്തെ പുനർവിന്യസിച്ചുകൊണ്ട് കൊറോണ കടന്നെത്തിയത്. അതോടെ ഭയം വിതച്ചുകൊണ്ട് അയിത്തത്തിന്റെയും അകൽച്ചയുടെയും ഒറ്റപെടലുകളുടെയും മഹാമാരികാലത്തെ ചിഹ്നവ്യവസ്ഥ ആഗോളീയമായി കൊറോണ സ്ഥാപിച്ചെടുത്തു. .സ്വ- -അപര സ്വത്വങ്ങൾ മാറിയ സ്ഥലരാശിയിൽ പുനർനിർവചനം തേടുന്നു.

മനുഷ്യകുലം ഭയത്തെ കീഴ്പെടുത്തിയതും നിലനിറുത്തുന്നതുമായ വഴികൾ പലതാണ്.പ്രകൃതിആരാധന ഒരുവഴിയാണ്, മതം, വംശം ,ജാതി ,വർഗം,അധിനിവേശം ,യുദ്ധം ,കമ്പോളം ,മാധ്യമം, ജയിൽ,ഭ്രാന്താശുപത്രി രാജ്യം ,ശാസ്ത്രം ,സാങ്കേതികത ,അധികാരം അങ്ങനെ എത്രയോ വഴികൾ. പക്ഷേ ഇതിൽ പലതും കാണാവുന്ന ശത്രുവിനെ കിഴ്പെടുത്തുന്ന വഴികളാണ്. അദൃശ്യനായത് ദൈവമാണ് .ദൈവത്തെ മെരുക്കാനാണ് നാം ആരാധന, അനുഷ്ടാനവൈവിധ്യങ്ങളും മതങ്ങളും സൃഷ്ടിച്ചത്.

ഇങ്ങനെ സമൂഹത്തിലെ ശ്രേണീകരണത്തെ ഓരോന്നിനെയും കുറിച്ച് നാം വിമോചന പ്രത്യയശാസ്ത്രങ്ങളും നിർമിക്കുന്നത് പതിവാണ്.. സാമൂഹികസംവർഗങ്ങളിൽ നിന്നെല്ലാം വിമോചനം വേണമെന്നും സമൂഹസൃഷ്ടികളായ ഇതൊക്കെ നൈസർഗികമല്ല മനുഷ്യ നിർമിതിയാണ് എന്നുംഉള്ള ബോധ്യം ഓരോകാലത്തുംപുതിയ ആശയലോകം നിർമിച്ചെടുക്കുന്നു. മാനവികമായ ജൈവ യാഥാർഥ്യത്തിലേക്കു നടന്നടുക്കാനുള്ള ശ്രമങ്ങൾ സാമൂഹികരാഷ്ട്രീയസിദ്ധാന്തങ്ങളായും തത്വചിന്തയായും പ്രത്യയശാസ്ത്രങ്ങളായും ഉദിച്ചുയരാറുണ്ട്. സമത്വചിന്ത ഉൾപ്പേറുന്ന എത്രയോ വലിയ ചിന്തകൾക്കും പ്രയോഗങ്ങൾക്കും മാനവലോകം സാക്ഷ്യപ്പെട്ടിട്ടുണ്ട്. രക്തരൂക്ഷിതവും സമാധാനവുമായ വിപ്ലവധാരകൾ, അലസിപ്പോയ സ്വാതന്ത്ര്യ പോരാട്ടങ്ങൾ, വിമോചനരാണെന്ന് വിശ്വസിപ്പിക്കുന്ന പ്രയോഗങ്ങൾ എന്നിങ്ങനെ അധികാരത്തിൻറെ എത്രയോ വിമോചനസമസ്യകൾ. ഇതിലോരോ സിദ്ധാന്തവും വിമോചനശാസ്ത്രങ്ങളാണെന്ന് അവകാശപ്പെടുമ്പോഴും അവയെല്ലാം അബദ്ധങ്ങളും പ്രയോഗവീഴ്ചകളുമാണെന്ന മറുചിന്തയുമുണ്ട്..

ഏതായാലും സാമൂഹികമായ സംവാദ പ്രതിസന്ധികൾക്കെല്ലാം താല്ക്കാലിക അറുതി വരുത്തിക്കൊണ്ടാണ് കൊറോണയുടെ സാന്നിധ്യം നമുക്കിടയിൽ വേരാഴ്ത്തിയത്. ലോകത്തിന്റെ ചേരിതിരിഞ്ഞുള്ള വികസനത്തിന്റെ പേരിലുള്ള പോരിന്‌ നിലനില്പില്ലാതായി. പൂർവ്വാനുഭവമില്ലാത്ത ഒരു പ്രതിസന്ധി ലോകജനതയെ വളഞ്ഞു മുറുക്കുമ്പോൾ ദേശരാഷ്ട്ര അഹന്തകളോ പ്രത്യയശാസ്ത്ര നിർമിതികളോ ഒന്നും സൂക്ഷ്മാണുവിനു മുന്നിൽ സഹായകമാവില്ല എന്ന ബോധ്യമാണ് ഭീതിയുടെ ആഴം കൂട്ടുന്നത്.. അതിജീവിക്കാൻ സഹായകമാകുന്ന ലോക നേതൃത്വത്തിന്റെ പ്രകടമാകുന്ന അഭാവവും ഭീതിയുടെ കനം കൂട്ടുന്നു.

നോവൽ കൊറോണ വൈറസ് 2019 എന്നറിയപ്പെടുന്ന അദൃശ്യമായ ഒരു രോഗാണുവാണ് കൊറോണ രോഗത്തിനാധാരം. കൊറോണയെ കുറിച്ച് ഭീതിപരത്തുന്ന വിവരങ്ങളാണ് നമുക്കുചുറ്റും മാധ്യമങ്ങൾ പരത്തുന്നത്. ശാസ്ത്രീയമായ അറിവ് ലഭിക്കുന്നില്ല. വിവര വിടവ് കൃത്രിമമായി സൃഷ്ടിക്കപ്പെടുകയാണോ ? മലയാളത്തിനു വിനിമയശേഷിയില്ലാത്തതുകൊണ്ടാണോ എന്ന സംശയം ആസ്ഥാനത്താണെങ്കിലും ചിലർ അങ്ങനെയും വിശ്വസിക്കുന്നു.

മുറിവൈദ്യ മാധ്യമ ജ്ഞാനം കാരണം ആൾക്കാർക്കിടയിൽ ഭീതി നിറക്കുന്ന സന്ദർഭത്തിൽ, ഇതേക്കുറിച്ചുള്ള ശരിയായ അറിവ് എങ്ങനെ ലഭിക്കും എന്ന ആലോചനക്ക് മറുപടിയാണ് ഡോ .ജയകൃഷ്ണൻ ടി എഴുതിയ ‘”മഹാമാരി വുഹാനിൽനിന്നും കേരളത്തിൽ എത്തിയപ്പോൾ”. “. കൊറോണാ വിജ്ഞാനത്തിന്റെ മലയാളസാക്ഷ്യമാണീ പുസ്തകം. ഗ്രന്ഥ കർത്താവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ആണ്. കൊറോണയെ കുറിച്ച് അന്തർദേശീയതലത്തിൽ ലഭ്യമായ എല്ലാ വിവരങ്ങളും ഉൾപെടുത്തിയതോടെ കോവിഡിന്റെ ഉത്ഭവം ,വ്യാപനം , നിയന്ത്രണ മാർഗങ്ങൾ ,കോവിഡിന്റെ രാഷ്ട്രീയം , സാമ്പത്തികശാസ്ത്രം , സാമൂഹ്യശാസ്ത്രം, മനുഷ്യാവകാശ പ്രശ്നങ്ങളും മഹാമാരിയുംഎന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉൾച്ചേർന്ന കൊറോണവിജ്ഞാനം മലയാളത്തിൽ അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്.

കൊറോണ രോഗത്തെക്കുറിച്ചുള്ള സമകാല ജ്ഞാനം പങ്കിടുന്നുവെന്നുമാത്രമല്ല രോഗനിർണയം, വ്യാപനം ,പൊതുജനാരോഗ്യം,, മനുഷ്യാവകാശം, സാമ്പത്തികാവസ്ഥ എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ ഒരു രോഗത്തെ മനസിലാക്കിത്തരുകയും അതിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് മുൻപുള്ള രോഗവിവരണഗ്രന്ഥങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.

ആധുനിക ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പ്രത്യേകിച്ചും മഹാമാരികളെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ അധികമില്ല. ഉള്ളവയാകട്ടെ, ,രോഗനിർണയം ,ബോധവത്കരണം ചികിത്സ എന്നിങ്ങനെയുള്ള പദ്ധതി ക്രമത്തിനാണ് മുൻഗണന നല്കിക്കാണുന്നത്. രോഗത്തിന് രാഷ്ട്രീയമുണ്ട് എന്നു മനസിലാക്കുകയും മഹാമാരിയെ അടിസ്ഥാന ജനതയുടെ മനുഷ്യാവകാശ പ്രശ്നമായി ഉയർത്തികാണിക്കാൻ ഈ ഗ്രന്ഥത്തിന് കഴിയുന്നുണ്ട് എന്നതാണ് രോഗനിർണയം ,ബോധവല്ക്കരണം ചികിത്സ എന്നിങ്ങനെയുള്ള രോഗകേന്ദ്രിത സമീപനത്തിൽ നിന്നും ഇവയെയെല്ലാം നിയന്ത്രിക്കുന്ന വർഗസമീപനത്തിലേക്ക് പഠനത്തിന്റെ കേന്ദ്രം മാറ്റി സ്ഥാപിക്കാനാവുന്നു വെന്നതും സവിശേഷതയാണ്.

മഹാമാരിയുടെ നാൾവഴികളിലൂടെ സഞ്ചരിച്ചു പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് അന്താരഷ്ട്രത്തലത്തിൽ രൂപംകൊണ്ട നയപരിപാടികൾ പരിചയപ്പെടുത്തി ഏറ്റവും കാലികമായി മെഡിക്കൽ ജേണലുകളിൽ വരുന്ന കൊറോണ ഗവേഷണവിവരങ്ങൾവരെ ഉൾപ്പെടുത്തിയ ഈ പുസ്തകം ശാസ്ത്രവിജ്ഞാനം മലയാളത്തിനെത്ര വഴങ്ങുമെന്നതിന്റെ ഉദാഹരണവും കൂടിയാണ്. തന്നെയുമല്ല എങ്ങനെയാണ് ഒരു രോഗവിജ്ഞാനം ബഹു വൈജ്ഞാനികമാകുന്നതെന്നതും വ്യക്തമാകുന്നു. വുഹാനിൽ നിന്നും കൊറോണ കേരളത്തിലെത്തിയതുമുതൽ ഗ്രന്ഥകർത്താവ് അതിനെ പിൻതുടർന്നു നോവൽ കൊറോണയുടെ പിറവിയും ചാർച്ചബന്ധവും ഭീഷണിയും വ്യാപനവും അടയാളപ്പെടുത്തുന്നു.

ചൈന ഏതൊക്കെ രീതിയിലാണ് പുതിയ സൂക്ഷ്മാണുവിനെ പഠിച്ചതെന്നും രോഗപകർച്ചാനീയന്ത്രണം ഏർപ്പെടുത്തിയതെന്നും സമ്പർക്ക വിലക്കും സാമൂഹിക അകലവും നടപ്പിലാക്കിയതെന്നും ചികിത്സാക്രമം പാലിച്ചതെന്നും തുടങ്ങി ചൈനയുടെ മുന്നൊരുക്കങ്ങളെ ലോകാരോഗ്യസംഘടന വിലയിരുത്തി യതെങ്ങനെയെന്നും നമുക്ക് ബോധ്യമാകുന്നു.. കോവിഡിനെ നിയന്ത്രിക്കാൻ നടന്ന വൈദ്യശാസ്ത്ര ഗവേഷണ സംരംഭങ്ങൾ , പ്രാദേശിക ഭരണകൂടങ്ങൾക്കുള്ള നിർദേശങ്ങൾ , കേരള സർക്കാരിന്റെ ശ്രമങ്ങൾ വിവരിക്കുന്നതിനൊപ്പം മഹാമാരികാലത്തെ ആരോഗ്യവും മനുഷ്യാവകാശങ്ങളും, വിശദമായി ചർച്ചചെയ്‌തുകൊണ്ടു ഐക്യരഷ്ട്രസഭ കൈക്കൊണ്ടിട്ടില്ല നയപരിപാടികൾ ഓരോന്നും വിവരിക്കുന്നു.

പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതെന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. കൂടാതെ ഈ മഹാമാരികാലത്തും ഐ എം എഫ് , ലോകബാങ്ക് തുടങ്ങിയ ഏജൻസികൾ നടത്തുന്ന മനുഷ്യത്വരഹിതമായ സമീപനത്തോട് വിമര്ശനാത്മകമായി ശ്രദ്ധക്ഷണിക്കുന്നു.

മഹാവ്യാധിയുടെ നൈതികത വിശദമാക്കി അവതരിപ്പിക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകരുടെ അവകാശങ്ങളും അവരോടുള്ളകടപ്പാടും സാമ്പത്തികമാന്ദ്യകാലത്തെ ആരോഗ്യപരിരക്ഷാ വിചിന്തനം എന്നിങ്ങനെ സവിശേഷമായ ഒട്ടേറെ വിഷയങ്ങൾ സങ്കീർണത ഒട്ടുമില്ലാതെ എല്ലാത്തരം വായനക്കാരോടും സംവദിക്കാവുന്ന തരത്തിൽ സരളവും ഗഹനവുമായി കൊറോണവിജ്ഞാനം അവതരിപ്പിച്ചിരിക്കുന്നു .

മറ്റൊരുസവിശേഷതയായി പറയാവുന്ന ലേഖനം ഡോ അഭയ് ഭാങ് ലാൻസെറ്റിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയിലൂടെ ‘കോവിഡ് കാലത്ത് ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും ചെയ്യുക ?’ എന്ന ചോദ്യം ഉന്നയിച്ചു ഗാന്ധിജിയുടെ ബദൽ രാഷ്ട്രീയമുറ കൊറോണകാലത്ത് അതിജീവൻപ്രത്യശാസ്ത്രമാകുമെന്നുറപ്പുനല്കുന്നുമുണ്ട്.

രോഗം ,ശാസ്ത്രം , സാമ്പത്തികം , രാഷ്ട്രീയം എന്നിങ്ങനെ ഭിന്ന അടരുകളുള്ള കൊറോണ സാമൂഹ്യ ശാസ്ത്രം മലയാളത്തിൽ അവതരിപ്പിച്ച ഡോ ജയകൃഷ്ണൻ ടി രണ്ടുതരത്തിൽ ആദരമർഹിക്കുന്നു. ഒന്നാമതായി, സാംക്രമിക രോഗശാസ്ത്രം മലയാളത്തിന് വഴങ്ങുമെന്ന് തെളിയിച്ചതിനും രണ്ടാമതായി ഒരു രോഗത്തെ സംബന്ധിക്കുന്ന ‘രോഗി, ഡോക്ടർ , മരുന്ന്’ എന്ന വഴക്കത്തെ വിശാലമായ വർഗ രാഷ്ട്രീയത്തിലേക്കും കൂട്ടിയിണക്കി സാമൂഹികശാസ്ത്രജ്ഞന്റെയും കൂടി കടമ ചെയ്യ്തതിനും.

ശാസ്ത്രം, മലയാളത്തിന് വഴങ്ങുമെന്നതിന് 19 -o നൂറ്റാണ്ടുമുതൽ തെളിവടയാളങ്ങൾ നിരവധിയാണ്. എങ്കിലും സാങ്കേതിക പദപ്രശ്‍നം പറഞ്ഞു മടുക്കാതെ വീണ്ടും വീണ്ടും ആവർത്തിക്കുന്ന പ്രവണത അക്കാദമിക മേഖലയിൽ ഇന്നും വേരറ്റുപോയിട്ടില്ല. എന്നാൽ ഡോ ജയകൃഷ്ണൻ ടി മലയാള പണ്ഡിതനല്ലാത്തതുകൊണ്ടും പൊതുജനങ്ങളുമായി ഇടപെടുന്നതിൽ നിന്നാർജ്ജിച്ച സരള വാമൊഴി വിനിമയ ശീലം നൽകിയ ആശയവിനിമയ ധൈര്യം ഈ കൃതിയിൽ പ്രകടമാണ്. സാന്കേതിക സംജ്ഞാ പ്രതിസന്ധിയെ പ്രായോഗികമായി സമീപിച്ചപ്പോൾ ശാസ്ത്രവിജ്ഞാനം മലയാളത്തിൽ പരന്നൊഴുകി. പണ്ഡിതന്മാർ ഭാഷ പഠിക്കുന്നത് ഗ്രന്ഥങ്ങളിൽ നിന്നാണെങ്കിൽ ഡോക്റ്റർക്കത്‌ കേട്ടറിയുന്ന വാമൊഴി ജ്ഞാനമാണ്.

സാധാരണക്കാരന്റെ മൊഴിക്കുള്ളിലാണ് ഡോക്ടറുടെ പരിശോധന. അങ്ങനെ ആർജിച്ച വിനിമയ സരളത പണ്ഡിത പദാവലികളെ പേടിക്കാതെയുള്ള ജ്ഞാനപ്രസരണത്തിന് വഴിയൊരുക്കി. ആ നിലക്ക് ഡോക്ടർ ഒന്നുകൂടി ഉറപ്പിക്കുന്നു, നമ്മുടെ ശ്രദ്ധയ്ക്ക് വിഷയം ശരിയായി അറിയുന്നവർക്ക് മാധ്യമപ്രതിസന്ധിയില്ല.

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

Trending