ലേഖനം
കൊറോണ മലയാളത്തിൽ

എം ശ്രീനാഥൻ
കൊറോണ നമ്മെ പഠിപ്പിക്കുന്നതെന്ത് ?. അദൃശ്യനായ ഈ ശത്രു മാനവകുലത്തെ ബോധ്യപ്പെടുത്തുന്ന ചിലതില്ലേ ? അതെന്താണ് ?
ജൈവലോകത്തു ഏക ഛത്രാധിപതിയായി മാറിയിരിക്കുന്ന മനുഷ്യർ അവർക്കു വേണ്ടിയാണ് ജീവിക്കുന്നത്. നാളിതുവരെ നാം അധികമായി മനസ്സിലാക്കുന്നതും പഠിപ്പിക്കുന്നതും മനുഷ്യരെ കുറിച്ചാണ്. നരവംശശാസ്ത്രം മുതൽ എത്രയെത്ര വിഷയങ്ങൾ, സംവാദങ്ങൾ, തിരുത്തലുകൾ ,നവമായ അന്വേഷണങ്ങൾ എല്ലാം മനുഷ്യരുടെ അതിജീവനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ.
ക്യാപിറ്റലിസവും സോഷ്യലിസവുമായി,അതിജീവനത്തിന്റെ ഭിന്നപാതകളൊരുക്കുന്നു. ഹിംസാത്മകമായ യുദ്ധ മേധാവിത്തത്തിലൂടെ സമാധാനം കണ്ടെത്താനാവുമെന്നാശിക്കുന്നു. സാമൂഹിക സാമ്പത്തിക മൂലധനം ആർജിക്കുക വഴി സ്വതന്ത്രരാകുമെന്നും സുരക്ഷിതരാകുമെന്നും നാം വിശ്വസിക്കുന്നു. ഇങ്ങനെ മുതലാളിത്ത കോർപ്പറേറ്റ് ലോകം മെനഞ്ഞെടുത്ത എത്രയോ വലിയ പ്രഖ്യാപനങ്ങൾ. മറുഭാഗത്തു പട്ടിണിയും ദാരിദ്ര്യവും കാർന്നുതിന്നുന്ന ജനതയുടെ അതിജീവനത്തിനായുള്ള സമരങ്ങൾ. ദേശരാഷ്ട്രങ്ങൾ അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും ബലതന്ത്രത്തിൽ നേർവഴിയേതെന്നറിയാതെ ഉഴലുന്നു.
കമ്പോളമുതലാളിത്തം മാത്രം ആഴത്തിൽ വേരുറപ്പിക്കുന്നു, വിമോചനത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം അത് പിന്തള്ളുന്നു ധനികർ കൂടുതൽ ധനികരാകുന്നു അതിനാനുപാതികമായി ഇല്ലായ്മയിടമായ പാർശ്വവത്കരണനില ഉയരുന്നു. ഈ സാഹചര്യത്തിലാണ് കൊറോണക്കു മുമ്പും പിമ്പുമായി ലോകത്തെ പുനർവിന്യസിച്ചുകൊണ്ട് കൊറോണ കടന്നെത്തിയത്. അതോടെ ഭയം വിതച്ചുകൊണ്ട് അയിത്തത്തിന്റെയും അകൽച്ചയുടെയും ഒറ്റപെടലുകളുടെയും മഹാമാരികാലത്തെ ചിഹ്നവ്യവസ്ഥ ആഗോളീയമായി കൊറോണ സ്ഥാപിച്ചെടുത്തു. .സ്വ- -അപര സ്വത്വങ്ങൾ മാറിയ സ്ഥലരാശിയിൽ പുനർനിർവചനം തേടുന്നു.
മനുഷ്യകുലം ഭയത്തെ കീഴ്പെടുത്തിയതും നിലനിറുത്തുന്നതുമായ വഴികൾ പലതാണ്.പ്രകൃതിആരാധന ഒരുവഴിയാണ്, മതം, വംശം ,ജാതി ,വർഗം,അധിനിവേശം ,യുദ്ധം ,കമ്പോളം ,മാധ്യമം, ജയിൽ,ഭ്രാന്താശുപത്രി രാജ്യം ,ശാസ്ത്രം ,സാങ്കേതികത ,അധികാരം അങ്ങനെ എത്രയോ വഴികൾ. പക്ഷേ ഇതിൽ പലതും കാണാവുന്ന ശത്രുവിനെ കിഴ്പെടുത്തുന്ന വഴികളാണ്. അദൃശ്യനായത് ദൈവമാണ് .ദൈവത്തെ മെരുക്കാനാണ് നാം ആരാധന, അനുഷ്ടാനവൈവിധ്യങ്ങളും മതങ്ങളും സൃഷ്ടിച്ചത്.
ഇങ്ങനെ സമൂഹത്തിലെ ശ്രേണീകരണത്തെ ഓരോന്നിനെയും കുറിച്ച് നാം വിമോചന പ്രത്യയശാസ്ത്രങ്ങളും നിർമിക്കുന്നത് പതിവാണ്.. സാമൂഹികസംവർഗങ്ങളിൽ നിന്നെല്ലാം വിമോചനം വേണമെന്നും സമൂഹസൃഷ്ടികളായ ഇതൊക്കെ നൈസർഗികമല്ല മനുഷ്യ നിർമിതിയാണ് എന്നുംഉള്ള ബോധ്യം ഓരോകാലത്തുംപുതിയ ആശയലോകം നിർമിച്ചെടുക്കുന്നു. മാനവികമായ ജൈവ യാഥാർഥ്യത്തിലേക്കു നടന്നടുക്കാനുള്ള ശ്രമങ്ങൾ സാമൂഹികരാഷ്ട്രീയസിദ്ധാന്തങ്ങളായും തത്വചിന്തയായും പ്രത്യയശാസ്ത്രങ്ങളായും ഉദിച്ചുയരാറുണ്ട്. സമത്വചിന്ത ഉൾപ്പേറുന്ന എത്രയോ വലിയ ചിന്തകൾക്കും പ്രയോഗങ്ങൾക്കും മാനവലോകം സാക്ഷ്യപ്പെട്ടിട്ടുണ്ട്. രക്തരൂക്ഷിതവും സമാധാനവുമായ വിപ്ലവധാരകൾ, അലസിപ്പോയ സ്വാതന്ത്ര്യ പോരാട്ടങ്ങൾ, വിമോചനരാണെന്ന് വിശ്വസിപ്പിക്കുന്ന പ്രയോഗങ്ങൾ എന്നിങ്ങനെ അധികാരത്തിൻറെ എത്രയോ വിമോചനസമസ്യകൾ. ഇതിലോരോ സിദ്ധാന്തവും വിമോചനശാസ്ത്രങ്ങളാണെന്ന് അവകാശപ്പെടുമ്പോഴും അവയെല്ലാം അബദ്ധങ്ങളും പ്രയോഗവീഴ്ചകളുമാണെന്ന മറുചിന്തയുമുണ്ട്..
ഏതായാലും സാമൂഹികമായ സംവാദ പ്രതിസന്ധികൾക്കെല്ലാം താല്ക്കാലിക അറുതി വരുത്തിക്കൊണ്ടാണ് കൊറോണയുടെ സാന്നിധ്യം നമുക്കിടയിൽ വേരാഴ്ത്തിയത്. ലോകത്തിന്റെ ചേരിതിരിഞ്ഞുള്ള വികസനത്തിന്റെ പേരിലുള്ള പോരിന് നിലനില്പില്ലാതായി. പൂർവ്വാനുഭവമില്ലാത്ത ഒരു പ്രതിസന്ധി ലോകജനതയെ വളഞ്ഞു മുറുക്കുമ്പോൾ ദേശരാഷ്ട്ര അഹന്തകളോ പ്രത്യയശാസ്ത്ര നിർമിതികളോ ഒന്നും സൂക്ഷ്മാണുവിനു മുന്നിൽ സഹായകമാവില്ല എന്ന ബോധ്യമാണ് ഭീതിയുടെ ആഴം കൂട്ടുന്നത്.. അതിജീവിക്കാൻ സഹായകമാകുന്ന ലോക നേതൃത്വത്തിന്റെ പ്രകടമാകുന്ന അഭാവവും ഭീതിയുടെ കനം കൂട്ടുന്നു.
നോവൽ കൊറോണ വൈറസ് 2019 എന്നറിയപ്പെടുന്ന അദൃശ്യമായ ഒരു രോഗാണുവാണ് കൊറോണ രോഗത്തിനാധാരം. കൊറോണയെ കുറിച്ച് ഭീതിപരത്തുന്ന വിവരങ്ങളാണ് നമുക്കുചുറ്റും മാധ്യമങ്ങൾ പരത്തുന്നത്. ശാസ്ത്രീയമായ അറിവ് ലഭിക്കുന്നില്ല. വിവര വിടവ് കൃത്രിമമായി സൃഷ്ടിക്കപ്പെടുകയാണോ ? മലയാളത്തിനു വിനിമയശേഷിയില്ലാത്തതുകൊണ്ടാണോ എന്ന സംശയം ആസ്ഥാനത്താണെങ്കിലും ചിലർ അങ്ങനെയും വിശ്വസിക്കുന്നു.
മുറിവൈദ്യ മാധ്യമ ജ്ഞാനം കാരണം ആൾക്കാർക്കിടയിൽ ഭീതി നിറക്കുന്ന സന്ദർഭത്തിൽ, ഇതേക്കുറിച്ചുള്ള ശരിയായ അറിവ് എങ്ങനെ ലഭിക്കും എന്ന ആലോചനക്ക് മറുപടിയാണ് ഡോ .ജയകൃഷ്ണൻ ടി എഴുതിയ ‘”മഹാമാരി വുഹാനിൽനിന്നും കേരളത്തിൽ എത്തിയപ്പോൾ”. “. കൊറോണാ വിജ്ഞാനത്തിന്റെ മലയാളസാക്ഷ്യമാണീ പുസ്തകം. ഗ്രന്ഥ കർത്താവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ആണ്. കൊറോണയെ കുറിച്ച് അന്തർദേശീയതലത്തിൽ ലഭ്യമായ എല്ലാ വിവരങ്ങളും ഉൾപെടുത്തിയതോടെ കോവിഡിന്റെ ഉത്ഭവം ,വ്യാപനം , നിയന്ത്രണ മാർഗങ്ങൾ ,കോവിഡിന്റെ രാഷ്ട്രീയം , സാമ്പത്തികശാസ്ത്രം , സാമൂഹ്യശാസ്ത്രം, മനുഷ്യാവകാശ പ്രശ്നങ്ങളും മഹാമാരിയുംഎന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉൾച്ചേർന്ന കൊറോണവിജ്ഞാനം മലയാളത്തിൽ അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്.

കൊറോണ രോഗത്തെക്കുറിച്ചുള്ള സമകാല ജ്ഞാനം പങ്കിടുന്നുവെന്നുമാത്രമല്ല രോഗനിർണയം, വ്യാപനം ,പൊതുജനാരോഗ്യം,, മനുഷ്യാവകാശം, സാമ്പത്തികാവസ്ഥ എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ ഒരു രോഗത്തെ മനസിലാക്കിത്തരുകയും അതിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് മുൻപുള്ള രോഗവിവരണഗ്രന്ഥങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
ആധുനിക ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പ്രത്യേകിച്ചും മഹാമാരികളെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ അധികമില്ല. ഉള്ളവയാകട്ടെ, ,രോഗനിർണയം ,ബോധവത്കരണം ചികിത്സ എന്നിങ്ങനെയുള്ള പദ്ധതി ക്രമത്തിനാണ് മുൻഗണന നല്കിക്കാണുന്നത്. രോഗത്തിന് രാഷ്ട്രീയമുണ്ട് എന്നു മനസിലാക്കുകയും മഹാമാരിയെ അടിസ്ഥാന ജനതയുടെ മനുഷ്യാവകാശ പ്രശ്നമായി ഉയർത്തികാണിക്കാൻ ഈ ഗ്രന്ഥത്തിന് കഴിയുന്നുണ്ട് എന്നതാണ് രോഗനിർണയം ,ബോധവല്ക്കരണം ചികിത്സ എന്നിങ്ങനെയുള്ള രോഗകേന്ദ്രിത സമീപനത്തിൽ നിന്നും ഇവയെയെല്ലാം നിയന്ത്രിക്കുന്ന വർഗസമീപനത്തിലേക്ക് പഠനത്തിന്റെ കേന്ദ്രം മാറ്റി സ്ഥാപിക്കാനാവുന്നു വെന്നതും സവിശേഷതയാണ്.
മഹാമാരിയുടെ നാൾവഴികളിലൂടെ സഞ്ചരിച്ചു പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് അന്താരഷ്ട്രത്തലത്തിൽ രൂപംകൊണ്ട നയപരിപാടികൾ പരിചയപ്പെടുത്തി ഏറ്റവും കാലികമായി മെഡിക്കൽ ജേണലുകളിൽ വരുന്ന കൊറോണ ഗവേഷണവിവരങ്ങൾവരെ ഉൾപ്പെടുത്തിയ ഈ പുസ്തകം ശാസ്ത്രവിജ്ഞാനം മലയാളത്തിനെത്ര വഴങ്ങുമെന്നതിന്റെ ഉദാഹരണവും കൂടിയാണ്. തന്നെയുമല്ല എങ്ങനെയാണ് ഒരു രോഗവിജ്ഞാനം ബഹു വൈജ്ഞാനികമാകുന്നതെന്നതും വ്യക്തമാകുന്നു. വുഹാനിൽ നിന്നും കൊറോണ കേരളത്തിലെത്തിയതുമുതൽ ഗ്രന്ഥകർത്താവ് അതിനെ പിൻതുടർന്നു നോവൽ കൊറോണയുടെ പിറവിയും ചാർച്ചബന്ധവും ഭീഷണിയും വ്യാപനവും അടയാളപ്പെടുത്തുന്നു.
ചൈന ഏതൊക്കെ രീതിയിലാണ് പുതിയ സൂക്ഷ്മാണുവിനെ പഠിച്ചതെന്നും രോഗപകർച്ചാനീയന്ത്രണം ഏർപ്പെടുത്തിയതെന്നും സമ്പർക്ക വിലക്കും സാമൂഹിക അകലവും നടപ്പിലാക്കിയതെന്നും ചികിത്സാക്രമം പാലിച്ചതെന്നും തുടങ്ങി ചൈനയുടെ മുന്നൊരുക്കങ്ങളെ ലോകാരോഗ്യസംഘടന വിലയിരുത്തി യതെങ്ങനെയെന്നും നമുക്ക് ബോധ്യമാകുന്നു.. കോവിഡിനെ നിയന്ത്രിക്കാൻ നടന്ന വൈദ്യശാസ്ത്ര ഗവേഷണ സംരംഭങ്ങൾ , പ്രാദേശിക ഭരണകൂടങ്ങൾക്കുള്ള നിർദേശങ്ങൾ , കേരള സർക്കാരിന്റെ ശ്രമങ്ങൾ വിവരിക്കുന്നതിനൊപ്പം മഹാമാരികാലത്തെ ആരോഗ്യവും മനുഷ്യാവകാശങ്ങളും, വിശദമായി ചർച്ചചെയ്‌തുകൊണ്ടു ഐക്യരഷ്ട്രസഭ കൈക്കൊണ്ടിട്ടില്ല നയപരിപാടികൾ ഓരോന്നും വിവരിക്കുന്നു.
പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതെന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. കൂടാതെ ഈ മഹാമാരികാലത്തും ഐ എം എഫ് , ലോകബാങ്ക് തുടങ്ങിയ ഏജൻസികൾ നടത്തുന്ന മനുഷ്യത്വരഹിതമായ സമീപനത്തോട് വിമര്ശനാത്മകമായി ശ്രദ്ധക്ഷണിക്കുന്നു.
മഹാവ്യാധിയുടെ നൈതികത വിശദമാക്കി അവതരിപ്പിക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകരുടെ അവകാശങ്ങളും അവരോടുള്ളകടപ്പാടും സാമ്പത്തികമാന്ദ്യകാലത്തെ ആരോഗ്യപരിരക്ഷാ വിചിന്തനം എന്നിങ്ങനെ സവിശേഷമായ ഒട്ടേറെ വിഷയങ്ങൾ സങ്കീർണത ഒട്ടുമില്ലാതെ എല്ലാത്തരം വായനക്കാരോടും സംവദിക്കാവുന്ന തരത്തിൽ സരളവും ഗഹനവുമായി കൊറോണവിജ്ഞാനം അവതരിപ്പിച്ചിരിക്കുന്നു .
മറ്റൊരുസവിശേഷതയായി പറയാവുന്ന ലേഖനം ഡോ അഭയ് ഭാങ് ലാൻസെറ്റിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയിലൂടെ ‘കോവിഡ് കാലത്ത് ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും ചെയ്യുക ?’ എന്ന ചോദ്യം ഉന്നയിച്ചു ഗാന്ധിജിയുടെ ബദൽ രാഷ്ട്രീയമുറ കൊറോണകാലത്ത് അതിജീവൻപ്രത്യശാസ്ത്രമാകുമെന്നുറപ്പുനല്കുന്നുമുണ്ട്.
രോഗം ,ശാസ്ത്രം , സാമ്പത്തികം , രാഷ്ട്രീയം എന്നിങ്ങനെ ഭിന്ന അടരുകളുള്ള കൊറോണ സാമൂഹ്യ ശാസ്ത്രം മലയാളത്തിൽ അവതരിപ്പിച്ച ഡോ ജയകൃഷ്ണൻ ടി രണ്ടുതരത്തിൽ ആദരമർഹിക്കുന്നു. ഒന്നാമതായി, സാംക്രമിക രോഗശാസ്ത്രം മലയാളത്തിന് വഴങ്ങുമെന്ന് തെളിയിച്ചതിനും രണ്ടാമതായി ഒരു രോഗത്തെ സംബന്ധിക്കുന്ന ‘രോഗി, ഡോക്ടർ , മരുന്ന്’ എന്ന വഴക്കത്തെ വിശാലമായ വർഗ രാഷ്ട്രീയത്തിലേക്കും കൂട്ടിയിണക്കി സാമൂഹികശാസ്ത്രജ്ഞന്റെയും കൂടി കടമ ചെയ്യ്തതിനും.
ശാസ്ത്രം, മലയാളത്തിന് വഴങ്ങുമെന്നതിന് 19 -o നൂറ്റാണ്ടുമുതൽ തെളിവടയാളങ്ങൾ നിരവധിയാണ്. എങ്കിലും സാങ്കേതിക പദപ്രശ്‍നം പറഞ്ഞു മടുക്കാതെ വീണ്ടും വീണ്ടും ആവർത്തിക്കുന്ന പ്രവണത അക്കാദമിക മേഖലയിൽ ഇന്നും വേരറ്റുപോയിട്ടില്ല. എന്നാൽ ഡോ ജയകൃഷ്ണൻ ടി മലയാള പണ്ഡിതനല്ലാത്തതുകൊണ്ടും പൊതുജനങ്ങളുമായി ഇടപെടുന്നതിൽ നിന്നാർജ്ജിച്ച സരള വാമൊഴി വിനിമയ ശീലം നൽകിയ ആശയവിനിമയ ധൈര്യം ഈ കൃതിയിൽ പ്രകടമാണ്. സാന്കേതിക സംജ്ഞാ പ്രതിസന്ധിയെ പ്രായോഗികമായി സമീപിച്ചപ്പോൾ ശാസ്ത്രവിജ്ഞാനം മലയാളത്തിൽ പരന്നൊഴുകി. പണ്ഡിതന്മാർ ഭാഷ പഠിക്കുന്നത് ഗ്രന്ഥങ്ങളിൽ നിന്നാണെങ്കിൽ ഡോക്റ്റർക്കത് കേട്ടറിയുന്ന വാമൊഴി ജ്ഞാനമാണ്.
സാധാരണക്കാരന്റെ മൊഴിക്കുള്ളിലാണ് ഡോക്ടറുടെ പരിശോധന. അങ്ങനെ ആർജിച്ച വിനിമയ സരളത പണ്ഡിത പദാവലികളെ പേടിക്കാതെയുള്ള ജ്ഞാനപ്രസരണത്തിന് വഴിയൊരുക്കി. ആ നിലക്ക് ഡോക്ടർ ഒന്നുകൂടി ഉറപ്പിക്കുന്നു, നമ്മുടെ ശ്രദ്ധയ്ക്ക് വിഷയം ശരിയായി അറിയുന്നവർക്ക് മാധ്യമപ്രതിസന്ധിയില്ല.
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?

ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
ലേഖനം
ആശയങ്ങളുടെ ഉണർവ്

അഞ്ജലി പിണറായി
വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം നവോത്ഥാനം.
മാറ്റങ്ങളുടെ പുതുവഴിക്കായി സ്വത്വബോധത്തിന്റെ ഉൺമയിൽ ആത്മാഭിമാനത്തിൽ നിലയുറച്ച അതിജീവനത്തിന്റെ കരുത്താണ് അവകാശങ്ങളുടെ നീതി നടപ്പിൽ വരുത്തിയത്. എന്നാൽ ഇന്നും അരികുവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിൽ ‘സ്ത്രീ’ സമൂഹം ഉൾപെടുകയാണ് എന്ന ദയനീയത മുഴച്ചു നിൽക്കുകയാണ് നവോത്ഥാന സാക്ഷരകേരളത്തിൽ.
ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ജനതയെ ഇരുട്ടിലേക്ക് നയിച്ചപ്പോൾ നവോത്ഥാന നായകരും നായികമാരും ചരിത്രം സൃഷ്ടിച്ച ഇടമാണ് കേരളം. എന്നാൽ ഇന്നും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള കേരളത്തിന് അപമാനകരമായി മാറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.
സമത്വത്തിനുവേണ്ടി പൊരുതിയ ആശയ മഹിമയിൽ ലിംഗം ഔന്നത്യത്തോടെ തെളിഞ്ഞപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ഉൾക്കാഴ്ചകളുടെ തെളിച്ചവും പ്രകാശിക്കുകയായിരുന്നു.
” മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല”.
എന്ന ഉദ്ഘോഷത്തോടെ പാർവതി നെന്മേനിമംഗലം എന്ന നവോത്ഥാന നായിക നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങളെ ഏകീകരിച്ചപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീജനങ്ങളിൽ ചാർത്തപ്പെട്ട മാമൂലുകളെ പൊട്ടിച്ചെറിയാനുള്ള മുന്നേറ്റമാണ് ഉണ്ടായത്. സുപ്രധാന തീരുമാനങ്ങളുടെ ആഹ്വാനങ്ങൾക്ക് കാരണഭൂതമാവുകയും ചെയ്തു. നമ്പൂതിരിബിൽ അതിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്.
സ്വതന്ത്രമായുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് വീടിനകത്തളങ്ങളിൽ ആചാരങ്ങളുടെ നീണ്ടനിര പാലിക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീ ജനത ഗാർഹിക പീഡനങ്ങളുടെ ദാരുണമായ അവസ്ഥാന്തരങ്ങൾക്കും വിധേയരാവുന്നതിനെതിരെ നവോത്ഥാന കാലഘട്ടം മാറ്റങ്ങളുടെ പാതപണിഞ്ഞുവെങ്കിലും ഇന്നും രൂപവും ഭാവവും വ്യത്യസ്തതയോടെ ഇവ നിലനിന്നു പോരുന്നു എന്നത് ദാരുണമാണ്. 2005ൽ ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം നില ഒന്നുകൂടെ മെച്ചപ്പെടുന്നുവെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സധൈര്യം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ട് വരുന്നു എന്നത് പ്രശംസനീയമാവേണ്ട ഒന്ന് തന്നെ . അതിന് സജ്ജരാവുന്നതിൽ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും, മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതുമാണ്.
നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശേഷം നിരവധി സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏടുകൾ അടയാള രേഖകളായി ചേർക്കപ്പെടേണ്ടത് അനിവാര്യമായി നിലയുറക്കുന്നുണ്ട്. ഇത് അഭിമാനകരം തന്നെയാണ്. 80കളിൽ മുന്നോട്ടുവന്ന ഫെമിനിസം ഇന്നും ശക്തമായി നിലയുറച്ചു പോന്ന ഒരു അടയാളമാണ്
” പാതിമണ്ണിൻ ഉടമകൾ ഞങ്ങൾ
പാതി ആകാശത്തിനും
ഇവിടെ ഞങ്ങൾ ഉറച്ചുനിൽക്കും
ഇവിടെ ഞങ്ങൾ ഉയർന്നു നിൽക്കും”.
ഈ ഗീതത്തിൽ നിറയുന്ന ആത്മവീര്യത്തിന്റെ സ്പന്ദനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. ബോധന, മാനുഷി സഹയാത്രി ഇങ്ങനെ സ്ത്രീമുന്നേറ്റം ലക്ഷ്യം കണ്ട കൂട്ടായ്മകളും എടുത്ത് പറയേണ്ടതാണ്. 81 ൽരൂപീകൃതമായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ഒപ്പം ചേർക്കേണ്ട ഒന്നാണ്.
” ജനാതിപത്യം, സമത്വം, സ്ത്രീ വിമോചനം”
എന്ന മുദ്രാവാക്യത്തോടെ ശക്തമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സഞ്ചരിച്ചു.
ഇത്തരം സ്ത്രീമുന്നേറ്റ സംഘടനകളിലൂടെ
സ്ത്രീ മുന്നേറ്റത്തിന്റെ ആത്മവീര്യവും നിർഭയത്വവും വ്യക്തിബോധവുമാണ് ഉടലെടുത്തത്. ഞങ്ങൾക്കു വേണ്ടി ഞങ്ങൾ തന്നെ മുന്നോട്ട് ഞങ്ങളാണ് ഞങ്ങളുടെ സംരക്ഷകർ എന്ന വിശ്വാസത്തിന്റെ ആത്മഹർഷമാണ് ഉദാഹരണ സഹിതം തന്നെ എടുത്തു പറയാനോളം ഏറെ നേട്ടങ്ങളുമായ് ശക്തമായ് ഇന്നും പ്രയാണം തുടരാൻ കെൽപ്പ് പകർന്ന് കൊണ്ടിരിക്കുന്നത്.. ഇന്ന് സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദാരുണത , നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം , ഇതിൽ ഒക്കെ തന്നെ ഏറെ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ഇനിയും മുന്നേറാൻ ഇരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തലുകൾ തന്നെയുമാണ്.
പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ നവോത്ഥാന ചരിത്ര തുടക്കത്തിലെ സുപ്രധാനങ്ങളിൽ ഒന്ന് ചാന്നാർ ലഹള തന്നെയാണ് .
വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനത്തിന്റെ ഉൾതുടിപ്പിൻ നാളമാണ് ജ്വലിച്ചത്. മാറുമറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് സവർണ്ണരുടെ ലൈംഗിക ചേഷ്ടകൾക്ക് പാത്രരായി അഭിമാനഹത്യരായി മാറിക്കൊണ്ടിരുന്ന ഒരു വിഭാഗം സ്ത്രീകൾ നടത്തിയൊരീ നവോത്ഥാന മുന്നേറ്റം സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾക്കായുള്ള ഊർജ്ജമായിരുന്നു. നിരവധി ചരിത്ര നായികമാരാണ് അവിടെ ഉടലെടുത്തത് .മേൽ ശീല ധരിച്ച് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘ സാറ ‘ അതിന് ഉദാഹരണമാണ് . ഒപ്പം മൂക്കുത്തി സമരം കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ അവകാശബോധത്തോടെ തലയുയർത്തിയ നവോത്ഥാന വിപ്ലവങ്ങളും. വിപ്ലവ വനിതകളും.
വസ്ത്ര സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിനൊപ്പം തുല്യതയുടെ കാഴ്ചപ്പാടിന്റെ മഹത്വം . പുരോഗമന കേരളത്തിൽ അഭിനന്ദനാർഹമായ് ഇത് നടപ്പിലാക്കിയ മാതൃകാ വിദ്യാലയം “ജെൻറർ ന്യൂട്രാലിറ്റി യൂണിഫോം ” ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ ഇത് വരുംകാല ചരിത്ര അടയാളമായ് മാറും എന്നതും നിസംശയം.
സ്ത്രീവിമോചനത്തിന്റെ ആദ്യ രക്തസാക്ഷിയായ ശകുന്തള ദേവി . മതാന്ധതയുടെ അധപതിച്ച ചിന്താധാരകൾ വർത്തമാന ഇന്ത്യൻ രാഷ്ട്രത്തിൽ നിഴലിക്കുമ്പോൾ അന്യമതം സ്വീകരിച്ച് ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെ പോരാടാൻ അടിയുറച്ചൊരീ സ്ത്രീ രത്നം ഒടുവിൽ മതഭ്രാന്തരാൽ മരണം വരിക്കേണ്ടി വന്നത്. ആ കാലഘട്ടവും ഒപ്പം ശകുന്തളാദേവിയെയും ഈ കാലഘട്ടത്തിലും ഓർക്കപ്പെടേണ്ടതിന്റെ അനിവാര്യത ഏറുകയാണ്.
ഉത്തരേന്ത്യൻ സ്ഥിതി വിശേഷം ഉളവാക്കാതിരിക്കാൻ കേരള ഭരണ രാഷ്ട്രീയ പ്രസ്ഥാനം ചെറുത്തുനിൽപ്പിൻ പരിശ്രമം പണിയുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ വിവേകപൂർണ്ണം അല്ലാത്ത പ്രവർത്തനങ്ങൾ അപമാനകരം തന്നെയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ അന്ധവിശ്വാസങ്ങളെയും അതിൻ ഉപോല്പന്നങ്ങളെയും എടുത്തു പറയേണ്ടതുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ആർത്തവ അശുദ്ധിയുടെ ശാസ്ത്രബോധം ഇല്ലായ്മയും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം.
ഒപ്പം ഇന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർണ്ണമായി ഉദ്ഭൂതരായ് എന്ന് ഊറ്റം കൊണ്ട ജനത വീണ്ടും നരബലിയിൽ ചെന്നു നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ വിവേകപൂർണ്ണമല്ലാത്തൊരീചിന്താധാരയുടെയും ഭക്തിയുടെ കമ്പോള സാധ്യതകളും തന്നെയാണ് ഇന്നിന്റെ വിന. ഇതിനെതിരെയാണ് ജാഗരൂകരാവേണ്ടത്. ഇവിടെയും ഇര സ്ത്രീ തന്നെയെന്ന് ഓർമ്മപ്പെടുത്തലുകൾ ആവർത്തനങ്ങളിൽ പൂർണമായി ഒഴിവാക്കേണ്ടുന്ന ജാഗ്രതയും ഓർമിപ്പിക്കുകയാണ്.
സാഹിത്യ സൃഷ്ടികളും കലയും നവോത്ഥാന ചിന്തയിലേക്ക് വ്യക്തികളെ നയിക്കുന്നത് ഏറെ പ്രാധാന്യമാണ് വഹിച്ചത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ അന്തർജനങ്ങളുടെ മാനസിക തലങ്ങളിലേക്ക് സഞ്ചരിച്ചു. ആ ജനതതിയ്ക്ക് ഊർജ്ജം പകർന്നു. അതുപോലെ വി.ടി ഭട്ടത്തിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം ഇന്നും പ്രസക്തിയോടെ ഇനിയും മാറേണ്ട കാഴ്ചപ്പാടിന്റെ ധ്വനിയെ ശക്തിയോടെ മുഴക്കുന്നുണ്ട്.
” പുരുഷന്റെ മേന്മയ്ക്ക് വേണ്ടിവന്നാൽ സ്ത്രീ അപലയായി തന്നെ ഇരുന്നു കൊള്ളട്ടെ. എങ്കിലും അവളുടെ പട്ട് ചേലയുടെ വക്ക് വേണം രാജ്യത്തിന്റെ മുറിവ് കെട്ടാൻ.”
ഈ സ്ഥിതിവിശേഷം ഇനിയും മാറേണ്ടതുണ്ട് എന്നത് നിസംശയം തന്നെ.
മിശ്രവിവാഹവും വിധവാ വിവാഹവും സ്വത്തവകാശവും ഒക്കെ സ്ത്രീയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നു മുക്തി നേടാനുള്ള അവകാശങ്ങൾ ആയി മാറിയപ്പോൾ ഇന്ന് പ്രണയം അവളെ മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷവും കാണാൻ കഴിയുകയാണ്. ആസിഡ് ആക്രമണങ്ങളും മറ്റു കൊലപാതകങ്ങളും തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ദർശിക്കുന്നത്.
“ഇല്ല ” എന്ന വാക്ക് പറയാനുള്ള അവളുടെ ആർജ്ജവത്തെയാണ് ഇവിടെയും അവൾക്ക് എതിരായി ഭവിക്കുന്നത് പെണ്ണിന്റെ വാക്കിനെ മാനിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ ക്രൂരതകൾക്ക് അവസാനം തീർത്തേ മതിയാവുള്ളൂ.
ഒപ്പം LGBTQIA+ കമ്മ്യൂണിറ്റിയെയും ട്രാൻസ് ജെന്ററിനെയും ഇന്നും സാധാരണ ജനതയായ് കാണാനുള്ള കാഴ്ചപ്പാടുകൾ ഉളവാകേണ്ടതുണ്ട്. ഇന്നും മാറ്റി നിർത്തപ്പെടുന്നതിന്റെ സ്ഥിതി വിശേഷം ഏറെ കാണാൻ കഴിയുകയാണ്.
ആശയങ്ങളുടെ ഉണർവ്വിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് മാറ്റങ്ങളുടെ പുതിയ പ്രകാശവുമായ് ഔന്നത്യത്തോടെ ഉയരാൻ മുന്നോട്ടുവരുന്ന സ്ത്രീ ജനത സാക്ഷര കേരളത്തിന് അഭിമാനകരമായ മാതൃകയാവട്ടെ. സ്ത്രീ ജനങ്ങളെ സംഘടിക്കൂ.

littnowmagazine@gmail.com
-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം11 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സാഹിത്യം8 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
You must be logged in to post a comment Login