ലേഖനം
കവിത തിന്തകത്തോം 5

വി.ജയദേവ്
ലോകത്തെ ഏതു
കവിയുടെയും
കാമുകിയായവൾ
പൂമ്പാറ്റയായി ഇന്നോ നാളെയോ മാറുമെന്നു പറഞ്ഞു വിലാസിനിച്ചേച്ചി ലോകത്തെ ഏറ്റവും സുന്ദരമായ ഒരു പ്യൂപ്പയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു പൂമ്പാറ്റയായി മാറുന്നത് ഇത്രയും പ്രയാസമേറിയ കാര്യമാണെന്ന് അന്ന് ആദ്യമായി മനസിലാക്കുകയായിരുന്നു ഞാൻ. പൂമ്പാറ്റകൾക്കു പേറ്റുനോവ് ഇല്ലായിരുന്നു എന്നും അത് ഒരു പൂമൊട്ടു വിരിയുന്നതുപോലെ ഒരു ദിവസം പൂവായി വിട൪ന്നുവരികയായിരുന്നു എന്നുമായിരുന്നു എന്റെ ധാരണ. എന്നാൽ, വിലാസിനിച്ചേച്ചി തന്റെ പ്യൂപ്പജന്മത്തിലൂടെ അതെല്ലാം തിരുത്തുകയായിരുന്നു. കവിത എഴുതാൻ ഭൂമിയിൽ വളരെക്കുറച്ചു പേ൪ക്കേ സാധിക്കൂ എന്ന എന്റെ ധാരണയെ അപ്പാടെ തിരുത്തിക്കളഞ്ഞതുപോലെ.
അന്നൊന്നും ക്ലാസുകളിലെ കവിത അത്രയൊന്നും നല്ല ഒരു അനുഭവമായിരുന്നില്ല എന്റെയൊന്നും തലമുറയ്ക്കു തന്നിരുന്നത്. കവിത സമ്മാനങ്ങളൊക്കെ തന്നിരുന്നു. എന്നാൽ, അതു കൈവെള്ളയിലാണെന്നു മാത്രം. കവിതക്ലാസിൽ പണ്ഡിതൻ മാഷിന്റെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു ഞാനെന്നു നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അതു ശരിയുമായിരുന്നു. കവിതയുടെ പാഠഭാഗം മനഃപാഠം പഠിച്ചുകൊണ്ടുവരാൻ ഗൃഹപാഠം തന്നുവിടുന്ന ദിവസം പണ്ഡിതൻ മാഷ് ഉറങ്ങാറില്ലായിരുന്നു എന്നു ഞാൻ വിചാരിച്ചിരുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു. ആ രാത്രി ഞാനും ഉറങ്ങുമായിരുന്നില്ല. കവിത എന്റെ ഓ൪മയിൽ ഒരിക്കലും വേരു പിടിച്ചിരുന്നില്ല. ആ രാത്രി മുഴുവൻ, പണ്ഡിതൻ മാഷ് പിറ്റേന്ന് വെറും മനസുമായി വരുന്ന എന്നെ എങ്ങനെയൊക്കെ ശിക്ഷിക്കാമെന്നു വിചാരിച്ചുകിടന്നു നേരം പുല൪ത്തുകയായിരിക്കും എന്നായിരുന്നു, കവിതയെ ഓ൪മയിൽ തിരുകിക്കയറ്റാനുള്ള ശ്രമത്തിനിടയിലും ഞാൻ വിചാരിക്കുന്നുണ്ടായിരിക്കുക.
ആ വിചാരത്തിനിടയിൽ തലച്ചോറിലേക്കു കയറ്റിവിട്ട കവിതയുടെ മടിപിടിച്ച കാലുകൾ തിരികെ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അന്നു രാത്രിയിലെ സ്വപ്നങ്ങൾ മുഴുവൻ കവിത ഒരിക്കലും കുരുക്കാത്ത എന്റെ ഓ൪മയെ കീറിമുറിക്കുന്ന പേക്കിനാവു പിടിച്ചിരിക്കും. നനഞ്ഞ തുണിയിൽ കരിമ്പൻകുത്തുന്നതു പോലെ ആയിരുന്നു അത്. ( അന്നു മഴക്കാലത്തെ സ്ഥിരം കലാപരിപാടിയായിരുന്നു വെള്ളത്തുണികളിലെ കരിമ്പൻകുത്ത്. നനഞ്ഞുകിടക്കുന്ന ഒരു പ്രതലത്തിൽ കരിമ്പൻകുത്താതെയുണ്ടായിരുന്നെങ്കിൽ അതു വിലാസിനിച്ചേച്ചിയുടെ നനഞ്ഞ തൊലിപ്പുറം മാത്രമായിരുന്നു. ഇതു ഞാൻ വിലാസിനിച്ചേച്ചിയോടു പോലും പറഞ്ഞിരുന്നില്ല. എന്റെ മാത്രമായുള്ള രഹസ്യമായിരുന്നു അത് )
പിറ്റേന്നു പണ്ഡിതൻ മാഷും ഞാനും കവിതക്ലാസിൽ എത്തുമായിരുന്നത് വേട്ടക്കാരനെയും ഇരയേയും പോലെയായിരുന്നു. എന്നെ എങ്ങനെ പുതിയ തരത്തിൽ ശിക്ഷിക്കാം എന്നതിനെക്കുറിച്ചു മാഷും എങ്ങനെയൊക്കെ അതിൽ നിന്നു രക്ഷപ്പെടാമെന്നു ഞാനും മനക്കോട്ടകൾ കെട്ടുമായിരുന്നു. അതിലും സുന്ദരമായ ഒരു വാ൪പ്പുനി൪മിതി ലോകത്തെ ഏറ്റവും ഭംഗിയുണ്ടെന്ന് അവകാശപ്പെടുന്ന കെട്ടിടങ്ങൾക്കു പോലുമില്ലായിരുന്നു. ഏറ്റവും പുതിയ ശിക്ഷയേതെന്നു കൃത്യമായി നി൪ണയിക്കപ്പെടാത്തതിനാൽ, അതിന്റെ കൂടി കേടു തീ൪ക്കുന്നത് എന്റെ കൈവെള്ളയിൽ തന്നെയായിരുന്നു. ഞാനില്ലായിരുന്നില്ലെങ്കിൽ പണ്ഡിതൻ മാഷ് എന്നൊരു അധ്യാപകനേ ഉണ്ടാവുമായിരുന്നില്ല എന്നെനിക്കു തോന്നിയിട്ടുണ്ട്.
വളരെ വ൪ഷങ്ങൾക്കു ശേഷം, അതേക്കുറിച്ചു മാഷിനോടു ചോദിക്കണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. എന്നാൽ, അതിനു സാധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ സ്കൂളിൽ നിന്നു വിട്ടതിനു ശേഷം പിന്നെയും കുറെക്കാലം മാഷ് സ്കൂളിലുണ്ടായിരുന്നു.
എന്നാൽ, വിരമിച്ചതിനു ശേഷമുള്ള കാര്യങ്ങളെല്ലാം മാഷ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഇന്നും ആ പട്ടണത്തിലൂടെ പോകാനിട വരുമ്പോൾ, തൂവെള്ളപ്പരുത്തി നീളൻ കൈയുള്ള ഒരു ഷ൪ട്ടും അതിന്റെ കൈയുറ ഭാഗത്തു വളരെ വിദഗ്ദ്ധമായി ഒളിപ്പിച്ചുവച്ച ഒരു ചൂരലും ആലോചിച്ചുനോക്കാറുണ്ട്. എന്നാൽ, അതു പിന്നീടൊരിക്കലും നേരിൽ കാണാനായില്ല. ( എന്നാലും പിന്നീട് ഓരോ കവിത എഴുതുമ്പോഴും അങ്ങനെ ഒരു നീളൻ പരുത്തിക്കൈയ്യുറ ഷ൪ട്ട് എന്റെ കവിതയ്ക്കു പിന്നിലുണ്ടായിരുന്നു).
കവിത കാണാപ്പാഠം പഠിക്കാൻ കഴിയാത്തവൻ എന്നെങ്കിലും ഒരിക്കൽ കവിത എഴുതുമെന്നു പണ്ഡിതൻ മാഷ് സ്വയമെഴുതിയിട്ടുണ്ടായിരിക്കുമായിരുന്ന കവിതയിൽ പോലും കൽപ്പന ചെയ്തുകാണില്ല എന്ന് ഉറപ്പായിരുന്നു.
കവിതയെപ്പറ്റിയുള്ള എന്റെ ധാരണകളെ അപ്പാടെ തിരുത്തിയതു വിലാസിനിച്ചേച്ചിയായിരുന്നു. ഞാൻ കണ്ട ഏറ്റവും സുന്ദരിയായ എഡിറ്റ൪. ഞാൻ പിന്നീട് പത്രത്തിൽ എഡിറ്റിങ് പണിയിൽ ഏ൪പ്പെട്ടപ്പോഴായിരുന്നു തിരുത്തുക എന്നത് എത്രയും വിഷമകരമായ പണിയായിരുന്നു എന്നു മനസിലാക്കുന്നത്. എന്നാൽ, തിരുത്തു വരുത്തുന്നതിലെ വിഷമങ്ങളൊന്നും വിലാസിനിച്ചേച്ചി എന്നെ അറിയിച്ചിരുന്നില്ല.
ആ ഓ൪മയ്ക്കുള്ള എന്റെ കടം വീട്ടലായി ഞാൻ തിരഞ്ഞെടുത്തത് ജോലിക്കു വേണ്ടി മാത്രം എഡിറ്റിങ് ചെയ്യും എന്നൊരു തീരുമാനമായിരുന്നു. ഞാൻ പിന്നീടു തുടരെത്തുടരെ കവിതകൾ എഴുതിത്തുടങ്ങിയപ്പോൾ ഒന്നു പോലും രണ്ടാമതൊന്നു വായിച്ചു തിരുത്തിയിരുന്നില്ല.
കവിതയെന്നാൽ എഡിറ്റ് ചെയ്യാത്ത ജീവിതമാണ് എന്നു വിലാസിനിച്ചേച്ചി പറയാതെ പറയുകയായിരുന്നു എന്നു വളരെക്കാലം കഴിഞ്ഞാണു ഞാൻ തിരിച്ചറിയുന്നത്.
കവിതയെക്കുറിച്ചുള്ള വിലാസിനിച്ചേച്ചിയുടെ അനേകം തിരുത്തുകളിൽ ഒന്നായിരുന്നു അത്. എഡിറ്റ് ചെയ്യാത്ത സ്വന്തം ജീവിതം കൊണ്ടു ചേച്ചി എഴുതിയ ഒരു കാവ്യാഖ്യായിക തന്നെയായിരുന്നു അവരുടെ ജീവിതം. അത് ഏറ്റവും സുരഭിലമായ കവിതയായി പൂത്തുവിട൪ന്നത് എന്റെ മുന്നിൽ മാത്രമായിരുന്നു എന്നാണ് എന്റെ അന്ധവിശ്വാസം. ഞാനായിരുന്നു അവരുടെ കവിതയുടെ എക്കാലത്തെയും കാമുകൻ എന്നും ഞാൻ തിരിച്ചറിയുകയായിരുന്നു.
പൂമ്പാറ്റയാവാൻ ഇന്നോ നാളെയോ എന്നു പറഞ്ഞു പ്യൂപ്പയായി അഭിനയിക്കുകയായിരുന്ന വിലാസിനിച്ചേച്ചി ഒരു കവിതയായി മാറാനുള്ള പേറ്റുനോവ് അനുഭവിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും സുന്ദരമായ എന്തിനും വേണ്ടിയുള്ള കഷ്ടപ്പാട് ഏറ്റവും കടുത്തതായിരിക്കും. ആ സമയത്തും എന്നാൽ, പൂമ്പാറ്റയായി മാറിക്കഴിഞ്ഞ ക്ഷണികജീവിതത്തെക്കുറിച്ചു വാചാലയുമായിരുന്നു.

‘ അടങ്ങിക്കിടക്ക്, എന്നെ ഓരോന്നു പറഞ്ഞു പ്രലോഭിപ്പിക്കാതെ.’ ഞാൻ അവസാനം സഹികെട്ടു പറഞ്ഞു.
‘ എടാ, പൂമ്പാറ്റയായിക്കഴിഞ്ഞാൽ പിന്നെ ആരോടും മിണ്ടാൻ കഴിയില്ല. അതുകൊണ്ടാണെടാ…പിന്നെ..’
‘ പിന്നെ ….?’
‘ പിന്നെ, എപ്പോഴും തേൻ കുടിച്ചുകൊണ്ടിരിക്കണം. അല്ലാതെ വേറെ ജീവിതമില്ല.’
‘ തേൻ കുടിക്കേണ്ടീട്ടാണോ പൂമ്പാറ്റയാവുന്നത്…?’
‘ അല്ലെടാ.. അത് അവ൪ക്കുള്ള ഒരു തരം ശിക്ഷയാണ്.’
ഈ പറയുന്നതെല്ലാം പിന്നീടെപ്പോഴോ എന്നിൽ കവിത നിറയ്ക്കാനുള്ള ശ്രമമായി കാണാൻ അന്നെനിക്കു സാധിച്ചില്ലായിരുന്നു. കാരണം, ഇതെല്ലാം എന്നോടു പറയാൻ വേണ്ടി എത്രയോ ജന്മങ്ങളായി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.
‘ പിന്നേ, ശിക്ഷേം മറ്റുമല്ല.’ കാൽപ്പനികമായ ഒരു കുരുക്കിലേക്കാണു ഞാൻ വീണുപോവാനിരിക്കുന്നത് എന്നു മനസിലാക്കാതെ ഞാൻ പറഞ്ഞു.
‘ ആണ്. ശിക്ഷ തന്നേണ്…’
‘ എന്നാലെന്തിന്റെ…?’
‘ ഈ ഭൂമിയെ അത്ര കണ്ടു സ്നേഹിച്ചതിനുള്ള ശിക്ഷ..ഒരു പ്യൂപ്പയാണു ഭൂമിയെ ഏറ്റവും അധികം സ്നേഹിക്കുന്നത്. നിന്നെ സ്നേഹിച്ചതിനു നീയെന്തു ശിക്ഷയാണു തരാൻ പോകുന്നത് ഇനി..’ വല്ലാത്തൊരു സങ്കടത്തോടെയാണ് അതു ചോദിച്ചതെന്നു ഞാൻ കേട്ടു.
‘ ഞാൻ നിങ്ങളെ ഒരിക്കലും മരിക്കാത്തവളാക്കും. അതാണ് ഏറ്റവും കൊടുംശിക്ഷ. അതേറ്റു വാങ്ങിയവരൊന്നും പിന്നെ മരിച്ചുപോയിട്ടില്ല.’
‘ ഞാൻ പൂമ്പാറ്റയായിക്കഴിഞ്ഞാൽ, പിന്നെ ഒരു നാളിലധികം നീളില്ല എന്റെ ആയുസ്..’ അവ൪ പതുക്കെ പറഞ്ഞു.
‘ പിന്നെയെന്തിനാണു പൂമ്പാറ്റയാകുന്നത്…ആവുന്നതു പോലെ ആവാതിരിക്കാനും പറ്റണമല്ലോ..?’
‘ ചിലതുണ്ടെടാ, തിരിച്ചുസംഭവിക്കാൻ പറ്റാത്തത്. പൂമ്പാറ്റയാവാൻ ശിക്ഷിക്കപ്പെട്ടാൽ പിന്നെ അങ്ങനെ ആവാതിരിക്കാനാവില്ല.’
പണ്ഡിതൻ മാഷ് പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും പഠിപ്പിക്കാനാവാത്ത കവിതയുടെ പാഠങ്ങളായിരുന്നു ഇവയെല്ലാം എന്നു ഞാൻ പക്ഷെ തിരിച്ചറിഞ്ഞതു വ൪ഷങ്ങൾക്കു ശേഷമായിരുന്നു. അപ്പോഴേക്കും പക്ഷെ, വിലാസിനിച്ചേച്ചി ഒരു പൂമ്പാറ്റയായിക്കഴിഞ്ഞിരുന്നു. പൂവായ പൂവിലെല്ലാം അത് അലഞ്ഞുനടക്കുന്നതു ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ ചുണ്ടിലും വന്നു തേൻ കുടഞ്ഞിടുമായിരുന്നു. ഒരു നാളത്തേയ്ക്ക് എന്നു പറഞ്ഞു പൂമ്പാറ്റയായി മാറിയ വിലാസിനിച്ചേച്ചി എന്നാൽ പിന്നെ ശിഷ്ടകാലം മുഴുവൻ തേൻ കൊണ്ടു നനഞ്ഞു.
അവരെ പിന്നെയൊരിക്കലും മരിക്കാൻ ഞാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. എന്റെ കവിതയിൽ നിന്നു കവിതയിലേക്കു മാറിമാറി വിലാസിനിച്ചേച്ചി പറക്കുമായിരുന്നു. ഞാൻ വാക്കുകളുടെ പുതിയ തിരുത്തുകളിൽ അവരെ ആക൪ഷിച്ചു നി൪ത്തി. വളരെ പരുഷമായ വാക്കുകളായിരുന്നു ഞാൻ കവിതയ്ക്കു വേണ്ടി കൊത്തിയുണ്ടാക്കിക്കൊണ്ടിരുന്നത്.
വ൪ഷങ്ങൾക്കു ശേഷം, ഒരു അഭിമുഖത്തിൽ എന്നോടു മറ്റൊരു കവി ചോദിച്ചു.’ നിങ്ങളുടെ കവിതയിൽ, കവിതയ്ക്കു പിന്നിൽ, ഒരു വിലാസിനിച്ചേച്ചിയുണ്ട്. അതു നിങ്ങളുടെ കാമുകിയാണോ…?’
ഞാൻ നേരിട്ടു മറുപടി പറഞ്ഞില്ല. പകരം എപ്പോഴോ എഴുതിയ ഒരു കവിതയുടെ പൊട്ടും പൊടിയും മറുവാക്കാക്കി. ‘ കാമുകി എന്ന വാക്കു കൊണ്ടു മൊഴിമാറ്റം നടത്താൻ സാധിക്കില്ല, ഒരു പോയ കാലത്തെയും.’

ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.
littnow
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?

ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
ലേഖനം
ആശയങ്ങളുടെ ഉണർവ്

അഞ്ജലി പിണറായി
വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം നവോത്ഥാനം.
മാറ്റങ്ങളുടെ പുതുവഴിക്കായി സ്വത്വബോധത്തിന്റെ ഉൺമയിൽ ആത്മാഭിമാനത്തിൽ നിലയുറച്ച അതിജീവനത്തിന്റെ കരുത്താണ് അവകാശങ്ങളുടെ നീതി നടപ്പിൽ വരുത്തിയത്. എന്നാൽ ഇന്നും അരികുവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിൽ ‘സ്ത്രീ’ സമൂഹം ഉൾപെടുകയാണ് എന്ന ദയനീയത മുഴച്ചു നിൽക്കുകയാണ് നവോത്ഥാന സാക്ഷരകേരളത്തിൽ.
ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ജനതയെ ഇരുട്ടിലേക്ക് നയിച്ചപ്പോൾ നവോത്ഥാന നായകരും നായികമാരും ചരിത്രം സൃഷ്ടിച്ച ഇടമാണ് കേരളം. എന്നാൽ ഇന്നും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള കേരളത്തിന് അപമാനകരമായി മാറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.
സമത്വത്തിനുവേണ്ടി പൊരുതിയ ആശയ മഹിമയിൽ ലിംഗം ഔന്നത്യത്തോടെ തെളിഞ്ഞപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ഉൾക്കാഴ്ചകളുടെ തെളിച്ചവും പ്രകാശിക്കുകയായിരുന്നു.
” മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല”.
എന്ന ഉദ്ഘോഷത്തോടെ പാർവതി നെന്മേനിമംഗലം എന്ന നവോത്ഥാന നായിക നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങളെ ഏകീകരിച്ചപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീജനങ്ങളിൽ ചാർത്തപ്പെട്ട മാമൂലുകളെ പൊട്ടിച്ചെറിയാനുള്ള മുന്നേറ്റമാണ് ഉണ്ടായത്. സുപ്രധാന തീരുമാനങ്ങളുടെ ആഹ്വാനങ്ങൾക്ക് കാരണഭൂതമാവുകയും ചെയ്തു. നമ്പൂതിരിബിൽ അതിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്.
സ്വതന്ത്രമായുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് വീടിനകത്തളങ്ങളിൽ ആചാരങ്ങളുടെ നീണ്ടനിര പാലിക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീ ജനത ഗാർഹിക പീഡനങ്ങളുടെ ദാരുണമായ അവസ്ഥാന്തരങ്ങൾക്കും വിധേയരാവുന്നതിനെതിരെ നവോത്ഥാന കാലഘട്ടം മാറ്റങ്ങളുടെ പാതപണിഞ്ഞുവെങ്കിലും ഇന്നും രൂപവും ഭാവവും വ്യത്യസ്തതയോടെ ഇവ നിലനിന്നു പോരുന്നു എന്നത് ദാരുണമാണ്. 2005ൽ ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം നില ഒന്നുകൂടെ മെച്ചപ്പെടുന്നുവെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സധൈര്യം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ട് വരുന്നു എന്നത് പ്രശംസനീയമാവേണ്ട ഒന്ന് തന്നെ . അതിന് സജ്ജരാവുന്നതിൽ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും, മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതുമാണ്.
നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശേഷം നിരവധി സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏടുകൾ അടയാള രേഖകളായി ചേർക്കപ്പെടേണ്ടത് അനിവാര്യമായി നിലയുറക്കുന്നുണ്ട്. ഇത് അഭിമാനകരം തന്നെയാണ്. 80കളിൽ മുന്നോട്ടുവന്ന ഫെമിനിസം ഇന്നും ശക്തമായി നിലയുറച്ചു പോന്ന ഒരു അടയാളമാണ്
” പാതിമണ്ണിൻ ഉടമകൾ ഞങ്ങൾ
പാതി ആകാശത്തിനും
ഇവിടെ ഞങ്ങൾ ഉറച്ചുനിൽക്കും
ഇവിടെ ഞങ്ങൾ ഉയർന്നു നിൽക്കും”.
ഈ ഗീതത്തിൽ നിറയുന്ന ആത്മവീര്യത്തിന്റെ സ്പന്ദനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. ബോധന, മാനുഷി സഹയാത്രി ഇങ്ങനെ സ്ത്രീമുന്നേറ്റം ലക്ഷ്യം കണ്ട കൂട്ടായ്മകളും എടുത്ത് പറയേണ്ടതാണ്. 81 ൽരൂപീകൃതമായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ഒപ്പം ചേർക്കേണ്ട ഒന്നാണ്.
” ജനാതിപത്യം, സമത്വം, സ്ത്രീ വിമോചനം”
എന്ന മുദ്രാവാക്യത്തോടെ ശക്തമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സഞ്ചരിച്ചു.
ഇത്തരം സ്ത്രീമുന്നേറ്റ സംഘടനകളിലൂടെ
സ്ത്രീ മുന്നേറ്റത്തിന്റെ ആത്മവീര്യവും നിർഭയത്വവും വ്യക്തിബോധവുമാണ് ഉടലെടുത്തത്. ഞങ്ങൾക്കു വേണ്ടി ഞങ്ങൾ തന്നെ മുന്നോട്ട് ഞങ്ങളാണ് ഞങ്ങളുടെ സംരക്ഷകർ എന്ന വിശ്വാസത്തിന്റെ ആത്മഹർഷമാണ് ഉദാഹരണ സഹിതം തന്നെ എടുത്തു പറയാനോളം ഏറെ നേട്ടങ്ങളുമായ് ശക്തമായ് ഇന്നും പ്രയാണം തുടരാൻ കെൽപ്പ് പകർന്ന് കൊണ്ടിരിക്കുന്നത്.. ഇന്ന് സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദാരുണത , നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം , ഇതിൽ ഒക്കെ തന്നെ ഏറെ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ഇനിയും മുന്നേറാൻ ഇരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തലുകൾ തന്നെയുമാണ്.
പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ നവോത്ഥാന ചരിത്ര തുടക്കത്തിലെ സുപ്രധാനങ്ങളിൽ ഒന്ന് ചാന്നാർ ലഹള തന്നെയാണ് .
വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനത്തിന്റെ ഉൾതുടിപ്പിൻ നാളമാണ് ജ്വലിച്ചത്. മാറുമറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് സവർണ്ണരുടെ ലൈംഗിക ചേഷ്ടകൾക്ക് പാത്രരായി അഭിമാനഹത്യരായി മാറിക്കൊണ്ടിരുന്ന ഒരു വിഭാഗം സ്ത്രീകൾ നടത്തിയൊരീ നവോത്ഥാന മുന്നേറ്റം സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾക്കായുള്ള ഊർജ്ജമായിരുന്നു. നിരവധി ചരിത്ര നായികമാരാണ് അവിടെ ഉടലെടുത്തത് .മേൽ ശീല ധരിച്ച് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘ സാറ ‘ അതിന് ഉദാഹരണമാണ് . ഒപ്പം മൂക്കുത്തി സമരം കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ അവകാശബോധത്തോടെ തലയുയർത്തിയ നവോത്ഥാന വിപ്ലവങ്ങളും. വിപ്ലവ വനിതകളും.
വസ്ത്ര സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിനൊപ്പം തുല്യതയുടെ കാഴ്ചപ്പാടിന്റെ മഹത്വം . പുരോഗമന കേരളത്തിൽ അഭിനന്ദനാർഹമായ് ഇത് നടപ്പിലാക്കിയ മാതൃകാ വിദ്യാലയം “ജെൻറർ ന്യൂട്രാലിറ്റി യൂണിഫോം ” ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ ഇത് വരുംകാല ചരിത്ര അടയാളമായ് മാറും എന്നതും നിസംശയം.
സ്ത്രീവിമോചനത്തിന്റെ ആദ്യ രക്തസാക്ഷിയായ ശകുന്തള ദേവി . മതാന്ധതയുടെ അധപതിച്ച ചിന്താധാരകൾ വർത്തമാന ഇന്ത്യൻ രാഷ്ട്രത്തിൽ നിഴലിക്കുമ്പോൾ അന്യമതം സ്വീകരിച്ച് ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെ പോരാടാൻ അടിയുറച്ചൊരീ സ്ത്രീ രത്നം ഒടുവിൽ മതഭ്രാന്തരാൽ മരണം വരിക്കേണ്ടി വന്നത്. ആ കാലഘട്ടവും ഒപ്പം ശകുന്തളാദേവിയെയും ഈ കാലഘട്ടത്തിലും ഓർക്കപ്പെടേണ്ടതിന്റെ അനിവാര്യത ഏറുകയാണ്.
ഉത്തരേന്ത്യൻ സ്ഥിതി വിശേഷം ഉളവാക്കാതിരിക്കാൻ കേരള ഭരണ രാഷ്ട്രീയ പ്രസ്ഥാനം ചെറുത്തുനിൽപ്പിൻ പരിശ്രമം പണിയുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ വിവേകപൂർണ്ണം അല്ലാത്ത പ്രവർത്തനങ്ങൾ അപമാനകരം തന്നെയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ അന്ധവിശ്വാസങ്ങളെയും അതിൻ ഉപോല്പന്നങ്ങളെയും എടുത്തു പറയേണ്ടതുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ആർത്തവ അശുദ്ധിയുടെ ശാസ്ത്രബോധം ഇല്ലായ്മയും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം.
ഒപ്പം ഇന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർണ്ണമായി ഉദ്ഭൂതരായ് എന്ന് ഊറ്റം കൊണ്ട ജനത വീണ്ടും നരബലിയിൽ ചെന്നു നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ വിവേകപൂർണ്ണമല്ലാത്തൊരീചിന്താധാരയുടെയും ഭക്തിയുടെ കമ്പോള സാധ്യതകളും തന്നെയാണ് ഇന്നിന്റെ വിന. ഇതിനെതിരെയാണ് ജാഗരൂകരാവേണ്ടത്. ഇവിടെയും ഇര സ്ത്രീ തന്നെയെന്ന് ഓർമ്മപ്പെടുത്തലുകൾ ആവർത്തനങ്ങളിൽ പൂർണമായി ഒഴിവാക്കേണ്ടുന്ന ജാഗ്രതയും ഓർമിപ്പിക്കുകയാണ്.
സാഹിത്യ സൃഷ്ടികളും കലയും നവോത്ഥാന ചിന്തയിലേക്ക് വ്യക്തികളെ നയിക്കുന്നത് ഏറെ പ്രാധാന്യമാണ് വഹിച്ചത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ അന്തർജനങ്ങളുടെ മാനസിക തലങ്ങളിലേക്ക് സഞ്ചരിച്ചു. ആ ജനതതിയ്ക്ക് ഊർജ്ജം പകർന്നു. അതുപോലെ വി.ടി ഭട്ടത്തിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം ഇന്നും പ്രസക്തിയോടെ ഇനിയും മാറേണ്ട കാഴ്ചപ്പാടിന്റെ ധ്വനിയെ ശക്തിയോടെ മുഴക്കുന്നുണ്ട്.
” പുരുഷന്റെ മേന്മയ്ക്ക് വേണ്ടിവന്നാൽ സ്ത്രീ അപലയായി തന്നെ ഇരുന്നു കൊള്ളട്ടെ. എങ്കിലും അവളുടെ പട്ട് ചേലയുടെ വക്ക് വേണം രാജ്യത്തിന്റെ മുറിവ് കെട്ടാൻ.”
ഈ സ്ഥിതിവിശേഷം ഇനിയും മാറേണ്ടതുണ്ട് എന്നത് നിസംശയം തന്നെ.
മിശ്രവിവാഹവും വിധവാ വിവാഹവും സ്വത്തവകാശവും ഒക്കെ സ്ത്രീയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നു മുക്തി നേടാനുള്ള അവകാശങ്ങൾ ആയി മാറിയപ്പോൾ ഇന്ന് പ്രണയം അവളെ മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷവും കാണാൻ കഴിയുകയാണ്. ആസിഡ് ആക്രമണങ്ങളും മറ്റു കൊലപാതകങ്ങളും തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ദർശിക്കുന്നത്.
“ഇല്ല ” എന്ന വാക്ക് പറയാനുള്ള അവളുടെ ആർജ്ജവത്തെയാണ് ഇവിടെയും അവൾക്ക് എതിരായി ഭവിക്കുന്നത് പെണ്ണിന്റെ വാക്കിനെ മാനിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ ക്രൂരതകൾക്ക് അവസാനം തീർത്തേ മതിയാവുള്ളൂ.
ഒപ്പം LGBTQIA+ കമ്മ്യൂണിറ്റിയെയും ട്രാൻസ് ജെന്ററിനെയും ഇന്നും സാധാരണ ജനതയായ് കാണാനുള്ള കാഴ്ചപ്പാടുകൾ ഉളവാകേണ്ടതുണ്ട്. ഇന്നും മാറ്റി നിർത്തപ്പെടുന്നതിന്റെ സ്ഥിതി വിശേഷം ഏറെ കാണാൻ കഴിയുകയാണ്.
ആശയങ്ങളുടെ ഉണർവ്വിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് മാറ്റങ്ങളുടെ പുതിയ പ്രകാശവുമായ് ഔന്നത്യത്തോടെ ഉയരാൻ മുന്നോട്ടുവരുന്ന സ്ത്രീ ജനത സാക്ഷര കേരളത്തിന് അഭിമാനകരമായ മാതൃകയാവട്ടെ. സ്ത്രീ ജനങ്ങളെ സംഘടിക്കൂ.

littnowmagazine@gmail.com
You must be logged in to post a comment Login