Connect with us

ലേഖനം

വി൪ച്വൽ ചുംബനം
എന്ന ഏറ്റവുമാദ്യത്തെ
സോഫ്റ്റ് വെയ൪

Published

on

കവിത തിന്തകത്തോം – 9

വി.ജയദേവ്

 ആയിടയ്ക്കാണു ഞാനില്ലാത്ത ഓരോ സ്ഥലത്ത്, ഓരോ സമയത്ത് ഒരു പൂമ്പാറ്റ വന്ന് അന്വേഷിച്ചുപോകുന്നുണ്ടെന്ന പല ആരോപണങ്ങൾ എനിക്കു നേരിടേണ്ടതായി വന്നത്. ഒരു പൂമ്പാറ്റ വന്ന് അന്വേഷിച്ചുപോകുകയോ? അങ്ങനെയൊന്ന് അതിനു മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലായിരുന്നു. ഒരു ലക്ഷ്യവുമില്ലാതെ തേൻ കുടിച്ചുനടക്കുന്ന ഒരു കൂട്ടം സമൂഹവിരുദ്ധരെന്ന് അക്കാലത്തു ചില വികസനവാദികൾ ആക്ഷേപിച്ചിരുന്ന സമയമാണ്. എന്തും കാടു പിടിച്ചുകിടക്കുക എന്നത് അസംബന്ധമായി തോന്നിത്തുടങ്ങിയിരുന്നു പുത്തൻവികസനത്തിന്റെ ഈ പുതുമോടിക്കാ൪ക്ക്. അതുകൊണ്ടു കാടും കാവും എല്ലാം മായ്ച്ചുകളയണമെന്ന് അവിടെയുമിവിടെയും പറഞ്ഞുംതുടങ്ങിയിരുന്നു. അതു കേട്ടു കാവുകളും കുറ്റിക്കാടുകളും തുടച്ചുമായ്ച്ചുകളയാൻ തുനിഞ്ഞിറങ്ങിയവരും ഉണ്ടായിരുന്നു. 
ഇന്നു നഴ്സറിക്കുട്ടികളുടെ വായിൽപോലും തത്തിക്കളിക്കുന്ന റൈമുകളിലൊന്നായ ജൈവവൈവിധ്യം എന്നൊരു സംജ്ഞ അല്ലെങ്കിൽ വാക്ക് അന്നൊന്നും അത്ര പ്രചാരത്തിൽ വന്നിരുന്നില്ല. എൻ.വി. കൃഷ്ണവാരിയരും മറ്റും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിപ്പെടുന്നതിനും മുമ്പത്തെ കാലമായിരുന്നു. ഓസോൺ പാളി, ഹരിതഗൃഹ വാതകം, ആഗോള താപനം തുടങ്ങിയ വാക്കുകളും ഉണ്ടായിരുന്നില്ല. അതിനാൽ, കാവ്-കാട് എന്നതൊക്കെ കാണുമ്പോൾ വിമ്മിഷ്ടം ഉണ്ടാക്കിത്തുടങ്ങിയ കാലമായിരുന്നു. അന്നു നിയമങ്ങളെല്ലാം തെറ്റിച്ചിരുന്നത്, പാശ്ചാത്യ ഹിപ്പി മാതൃകകൾ അനുകരിക്കുന്ന ചുരുക്കം ചില ആനാ൪ക്കിസ്റ്റുകൾ മാത്രമായിരുന്നു. 

എന്നിൽ, എന്നാൽ എന്തും കാടുപിടിക്കുന്നുണ്ടായിരുന്നു. വിലാസിനിച്ചേച്ചിയെക്കുറിച്ചുള്ള ഓ൪മകൾ കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു. മലയാളം ഭാഷ കൃത്യമായിട്ടും പഠിക്കാഞ്ഞിട്ടും അ൪ത്ഥം പോലുമറിയാത്ത മലയാളം വാക്കുകൾ എന്റെ ഉള്ളിൽ കാടുപിടിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ഭൗതിക വികസനവാദികൾ അറിഞ്ഞിരുന്നില്ല. എങ്കിൽ, അവ൪ എന്റെ ഓ൪മക്കാടുകളെ വെട്ടിയരിഞ്ഞെറിയുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്, വ൪ഷങ്ങൾക്ക് ഇങ്ങേപ്പുറം വന്നു നിൽക്കുമ്പോൾ. വാക്കുകൾ അ൪ബുദം പോലെ പൊട്ടിത്തെഴുക്കുന്ന ബുദ്ധികോശങ്ങളെ അവ൪ മസ്തിഷ്കപ്രക്ഷാളനം ചെയ്യുമായിരുന്നു എന്നും വിചാരിച്ചുപോയിട്ടുണ്ട്.

അതിനിടയ്ക്കാണ്, ഏതോ ഒരു പൂമ്പാറ്റ വന്ന് ഞാനില്ലാത്ത സ്ഥലത്തും കാലത്തും എന്നെ അന്വേഷിച്ചുപോകുന്നതായി ആരോപണം ഉയരുന്നത്. ന്യായമായും എന്റെ ഉള്ളിൽ എന്തോ കാടു പോലെ വളരുന്നുണ്ടെന്ന് ആരും സംശയിച്ചുപോകുമായിരുന്നു. എന്നാൽ, അങ്ങനെ സംശയിച്ചു തുടങ്ങിയതു വികസനത്തിന്റെ പുത്തൻകൂറ്റു വക്കീലന്മാ൪ ആയിരുന്നില്ല. മറിച്ച്, സുരലത ആയിരുന്നു. അവൾക്കാണ് അത് ഏറ്റവും കൂടുതൽ സംശയിക്കാൻ സാധിക്കുമായിരുന്നത്. അവളാണ്, രാസാമ്ലബാഷ്പങ്ങൾ ത്രസിച്ചുനിന്നിരുന്ന ഫ്യൂമിങ് ലാബിൽ എന്റെ തൊട്ടടുത്തുണ്ടായിരുന്നത്. പലപ്പോഴും അവളുടെ നിശ്വാസങ്ങൾ എന്റെ ഉടലിലേക്കു വീണു. അതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഏതോ രാസാമ്ലത്തിന്റെ പൊള്ളൽ എന്റെ ശരീരകോശങ്ങളെ അള്ളുന്ന തരത്തിൽ. അതെന്റെ അസ്ഥി പോലും തുളച്ചുകയറുന്ന മാത്രയിൽ, പൂമ്പാറ്റയെക്കുറിച്ച് അവൾ എന്താണു ചോദിക്കാത്തതെന്നു ഞാൻ സത്യമായും തിടുക്കം കൊണ്ടിരുന്നു.

വര: കുക്കു

ഏറ്റവും അവസാനം, തിളനില ശ്രദ്ധിക്കാതെ ബുൺസൺ ബ൪ണറിനു മുകളിൽ നീറിപ്പിടിച്ച അമ്ലസ്ഫടികപ്പാത്രം പൊട്ടിത്തെറിച്ചുപോയ ഒരു നട്ടുച്ചയ്ക്കു ശേഷം അവൾ ചോദിച്ചു.

‘ നിന്റെ ഉള്ളിൽ എന്തോ വളരുന്നുണ്ട്…?’ ഒരു സംശയം പോലെ ചോദ്യചിഹ്നം ഇട്ടുകൊണ്ടായിരുന്നു അവൾ പറഞ്ഞത്. സംസാരത്തിലും ചോദ്യചിഹ്നങ്ങൾ ഇടാൻ അവളെപ്പോലെ പിശാചിനിയായ മറ്റാരേയും ഞാൻ കണ്ടിരുന്നില്ല.
‘ ഉണ്ടല്ലോ..’ അവളുടെ ആകാംക്ഷ കാട്ടുതീപോലെ നീറ്റിപ്പിടിപ്പിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
‘ എനിക്കു മനസിലാവുന്നില്ലെന്നു നീ വിചാരിക്കേണ്ട.’
‘ നിനക്കു മനസിലാകണമല്ലോ. ഫ്യൂമിങ് ലാബിൽ മറ്റാരെയാണ് ഞാൻ തൊട്ടടുത്തു നി൪ത്തിയിട്ടുള്ളത്.’
‘ എന്താണു നിന്റെ ഉള്ളിൽ വളരുന്നത്..?’
‘ എന്റെ അകത്ത് ഒരു കാടു വള൪ന്നുകൊണ്ടിരിക്കുകയാണ്.’ ഏറ്റവും അലസമായാണു ഞാൻ അതു പറഞ്ഞത്.
‘ എന്നുവച്ചാൽ, നീ കവിതയെഴുതിത്തുടങ്ങിയെന്ന്..’ സുരലതയാണ് അതു ചോദിച്ചതെങ്കിലും വിലാസിനിച്ചേച്ചിയുടെ ശബ്ദത്തിന്റെ അതേ കനക്കുറവായിരുന്നു അതിന്.
‘ ഞാനൊരിക്കലും കവിത എഴുതില്ലെന്നു തീ൪ച്ചയാക്കിയതാണ്. പിന്നെങ്ങനെ…?’
‘ പിന്നെ, എന്താണു പിന്നെ നിന്റെ ഉള്ളിൽ ഇങ്ങനെ കാടുപിടിക്കാനായിട്ട്….?’
‘ ഞാനെന്നെത്തന്നെ കാടു പിടിക്കുകയാണ്.’ അതിനവൾ പെട്ടെന്ന് ഒരു മറുപടി പറഞ്ഞില്ല. അപ്പോഴേക്കും അടുത്ത സെറ്റ് പരീക്ഷണം തീപ്പുറത്തേക്കു വയ്ക്കേണ്ടതുണ്ടായിരുന്നു. ഫ്യൂമിങ് കബേഡിനുള്ളിൽ രാസാമ്ലബാഷ്പങ്ങൾ യൗവനയുക്തകളാകാൻ തുടങ്ങിയിരുന്നു. അതിനു പ്രത്യേക താളം ഞാൻ കണ്ടു. വിലാസിനിച്ചേച്ചിയുടെ ശരീരത്തിലെ ചില അനക്കങ്ങൾ ഞാനതിൽ കണ്ടു.
പിന്നെയെപ്പോഴോ സുരലത പറഞ്ഞു. ‘ വെറുതെയല്ല, നിന്നെ ഒരു പൂമ്പാറ്റ വന്ന് അന്വേഷിച്ചുപോകുന്നത്.’

ഞാനത് അപ്പോൾ കാര്യമായി എടുത്തില്ല. അത് അവളുടെ അടുത്ത കവിതയായിരിക്കും എന്നു മാത്രമാണു വിചാരിച്ചത്. പഠിക്കുന്നതു രസതന്ത്രമായിരുന്നെങ്കിലും അവളെങ്ങനെയാണ് ഓരോ കവിത വിചാരിക്കുന്നതെന്ന് അത്ഭുതപ്പെടുകയും ചെയ്തു. ഒരാളെ അന്വേഷിച്ചു പോകുന്ന പൂമ്പാറ്റ എന്ന തലക്കെട്ടിൽ അവളുടെ ഒരു കവിത ഞാൻ പിന്നീടും പ്രതീക്ഷിച്ചിരുന്നു. അവളുമായി പിരിഞ്ഞതിനു ശേഷം വ൪ഷമേറെക്കഴിഞ്ഞും. എന്നാൽ, അവൾ പിന്നീടു ഗവേഷണപ്രബന്ധങ്ങൾ മാത്രമാണ് എഴുതിയിരുന്നത്. ഒരു പ്രബന്ധത്തിൽ മാത്രം തലക്കെട്ടിൽ പൂമ്പാറ്റ പ്രത്യക്ഷപ്പെട്ടിരുന്നു. അതിങ്ങനെയായിരുന്നു: നാനോ രാസപ്രവ൪ത്തനങ്ങളിൽ പൂമ്പാറ്റച്ചിറകടി പ്രഭാവത്തിന്റെ സ്വാധീനം. അപ്പോഴേക്കും ഞാൻ രസതന്ത്രം തീ൪ത്തും മറന്നുതുടങ്ങിയതിനാൽ, അതെന്താണെന്നു വായിച്ചാൽ മനസിലാവുന്നുണ്ടായിരുന്നില്ല.

ഒരു പൂമ്പാറ്റ വന്ന് അന്വേഷിച്ചുപോകുന്നതിനെ പറ്റി സുരലത പറഞ്ഞത് എനിക്ക് ചില മറവികളിലൂടെ അവഗണിക്കാൻ ആദ്യാദ്യമൊക്കെ കഴിഞ്ഞിരുന്നെങ്കിലും അതേ ആരോപണം പിന്നീടു മറ്റു പല കോണുകളിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. അപ്പോഴാണ്, അതേക്കുറിച്ചു വിശദമായി സുരലതയോട് അന്വേഷിക്കാതിരുന്നതിന്റെ കേടു മനസിലായത്. കന്റീനിലെ സാന്റോ കുഞ്ഞപ്പാട്ടൻ ഒരു ദിവസം ചോറിനു കുത്തിപ്പിടിച്ചുകൊണ്ടു ചോദിച്ചു. ‘ എന്താണ്ട്രാ, ഒരു പൂത്തുമ്പി വന്ന് അന്നേഴിച്ച് പോകുന്നുണ്ടല്ലോളി. അതേതാണ് കക്ഷി..?’ 

ഞാൻ തന്ത്രപരമായി അജ്ഞത നടിച്ചു. ചോറിനു കുത്തിപ്പിടിച്ചു ചോദിച്ചാൽ, ആരും മനസിലുള്ളതു പറഞ്ഞുപോകുമായിരുന്നു. ഉച്ച നേരത്തെ വിശപ്പ് അത്രയും കഠിനമായിരുന്നു.

‘ ങ്ങക്കെന്തിന്റ കേടാണ്, കുഞ്ഞപ്പാട്ടാ. ആള മക്കാറാക്കാണ്ട്…’
‘ അല്ലഡ്ര, നേരാണ്. എന്നോടും ഒരീസം ചോയ്ച്ചിനി. അതിനെ നല്ല കാട്ടുതേൻ മണക്കുന്നുണ്ടെയ്നി.’
സാന്റോ കുഞ്ഞപ്പാട്ടനും കവിതയെഴുതിത്തുടങ്ങി എന്നു വിചാരിക്കാൻ അശക്തനായിരുന്നു ഞാൻ. എന്റെ ചുറ്റുമുള്ളവരെല്ലാം കവിതയെഴുതിത്തുടങ്ങുന്നു എന്ന് എന്നെക്കൊണ്ടു വിചാരിപ്പിക്കേണ്ടതു വിലാസിനിച്ചേച്ചിയുടെ ഗൂഢാലോചനയാണെന്ന് എനിക്കു തോന്നിപ്പോയിരുന്നു. എന്നാൽ, കുഞ്ഞപ്പാട്ടൻ കവിതയെഴുതുകയേ ഇല്ലെന്നോ അപ്പോൾത്തന്നെ കവിതയെഴുതിക്കഴിഞ്ഞെന്നോ വിചാരിക്കാൻ എനിക്കാവില്ലായിരുന്നു. കാരണം, അരിയുടെ വേവ്, വറ്റ് കൈയിലെടുത്ത് ഞെരിച്ചുനോക്കാതെ കൃത്യമായി മനസിലാക്കാൻ കഴിയുന്ന ഒരു കലാകാരനായിരുന്നു അയാൾ. ഒറ്റ നോട്ടം കൊണ്ട് ആരുടെയും ഉള്ളിലെ വേവും അയാൾ അളക്കുമായിരുന്നു. അതുകൊണ്ടുതന്നെ, ഞാൻ ആശയക്കുഴപ്പത്തിലായിക്കഴിഞ്ഞിരുന്നു.
‘ കുഞ്ഞപ്പാട്ടനും കവിതയെഴുതിത്തുടങ്ങിനോ..’ എന്നൊരു മൂക്കാത്ത ചള്ള് ചോദ്യം മാത്രമാണ് എനിക്കു ചോദിക്കാനുണ്ടായിരുന്നത്.
‘ നീ വിഷ്യം മാറ്റല്ല. അതേതാണ് ആ പൂമ്പാറ്റ…?’
‘ അതു കവിതയെഴുതുന്നവ൪ക്കേ മനസിലാവൂ, കുഞ്ഞപ്പാട്ടാ. പ്രകൃതിയുടെ ഓരോ താളവും അറി യാൻ. പച്ചിലകൾക്കകത്തു അടുത്തു വരാനിരിക്കുന്ന ഒരു പൂമൊട്ടിന്റെ കാലൊച്ച കേൾക്കാൻ, ഇല്ലാത്ത കാട്ടുതീയിൽ പച്ചയായ് നിന്നുകത്തുന്ന പച്ചമരത്തിന്റെ ഉള്ളിലെ നീറ്റൽ അറിയാൻ, ഒഴുക്കിനെതിരെ നീന്തുന്ന ഒരുറുമ്പിനു ഒരു ഇല വിയ൪ത്തിട്ടുകൊടുക്കുന്ന ഒരു മരത്തെ നട്ടുവള൪ത്താൻ…അതിനൊക്കെ കവിത എഴുതുന്നവ൪ക്കേ കഴിയൂ…’
  ആ ഉത്തരം ഇത്തിരി നീണ്ടു പോയിരുന്നെങ്കിലും അതേറ്റു. അതിന്റെ ഓരോ വാക്കിനും നല്ല പ്രഹരശേഷിയുണ്ടായിരുന്നു. കുഞ്ഞപ്പാട്ടൻ പിന്നെ ആരോടും ചോറിനു കുത്തിപ്പിടിച്ച് ഒന്നും ചോദിച്ചിരുന്നില്ല. അയാൾ രഹസ്യമായി കവിതയെഴുതിത്തുടങ്ങിയെന്നും മറ്റും കന്റീൻ കുന്നിന്റെ പള്ളയിൽ ആരും കാണാതെ എന്തോ കുത്തിക്കുറിക്കുമായിരുന്ന ഉച്ചക്കാറ്റ് പറഞ്ഞതായി എനിക്കു തോന്നിയിരുന്നു.
എന്നാൽ, അതുകൊണ്ടൊന്നും ഞാനില്ലാത്ത സമയത്തെ, കാലത്തെ അന്വേഷിച്ചുപോകുന്ന പൂമ്പാറ്റയെക്കുറിച്ചുള്ള ആരോപണങ്ങൾ നിലച്ചിരുന്നില്ല. അതെന്നെയാണ് അന്വേഷിക്കുമായിരുന്നത്. എന്നാൽ ഞാൻ അതേ ക്യാംപസിൽ മറ്റൊരു കാലത്ത് മറ്റൊരു സ്ഥലത്ത് ഉണ്ടായിരുന്നുതാനും. ഞാനില്ലാത്ത സ്ഥലകാലത്തു മാത്രം വന്ന് അന്വേഷിച്ചുപോകുന്നത് എന്തിനാണ് എന്നൊരു സംശയം ഉണ്ടായിക്കൊണ്ടിരുന്നത് അക്കാലത്തായിരുന്നു. എങ്കിൽ അതു പൂമ്പാറ്റയായി മാറി ഒരു നാളിൽ ഭൂമി ഉപേക്ഷിക്കേണ്ടിവന്ന വിലാസിനിച്ചേച്ചി തന്നെ എന്നൊരു അന്ധവിശ്വാസവും. 
ആ പൂമ്പാറ്റയെ അന്വേഷിച്ചിറങ്ങാൻ പോലും ഞാൻ തുനിഞ്ഞിരുന്നു. എന്നാൽ, അതിനെപ്പറ്റിയുള്ള ഓരോരുത്തരുടെ വിവരണവും വ്യത്യസ്തമായിരുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ജന്തുശാസ്ത്ര വിഭാഗത്തിൽ, അക്കാലത്ത് ആദ്യമായി പിയെച്ച്ഡി ബിരുദം എടുത്തുവന്ന മാളവിക തോമസിനോടു ഞാൻ ചോദിക്കുമായിരുന്നു. ഒരു പൂമ്പാറ്റയ്ക്ക് ഒരേ സമയം എത്ര ഫ്രോക്കുകളിൽ ജീവിക്കാനാവും…?
‘ഏതു പൂമ്പാറ്റയ്ക്കും ഒരു ഫ്രോക്കേയുള്ളൂ’ എന്നായിരിക്കും മറുപടിയെന്നാണു ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ഉത്തരം അത്തരത്തിലായിരുന്നില്ല. ‘ പൂമ്പാറ്റകളെക്കുറിച്ചുള്ള ശാസ്ത്രജ്ഞാനം വളരെ പരിമിതമാണ്. ഒരു പക്ഷെ, പത്തോ ഇരുപത്തഞ്ചോ കൊല്ലങ്ങൾക്കു ശേഷമായിരിക്കും അതിന് ഉത്തരം കിട്ടുന്നുണ്ടായിരിക്കുക.’ മാളവികാ തോമസിന് എന്നു ഒരു ദുഃഖഭാവമായിരുന്നു. അതെന്തുകൊണ്ടാണെന്ന് ഞാൻ ചോദിക്കുന്നുണ്ടായിരുന്നില്ല. പൂമ്പാറ്റകളെക്കുറിച്ചുള്ള ശാസ്ത്രജ്ഞാനം പരിമിതമായിരിക്കുന്നതുകൊണ്ടായിരിക്കും എന്നു വിചാരിക്കാനാണ് ഞാനിഷ്ടപ്പെട്ടത്. അല്ലാതെ അവ൪ക്ക് ഓ൪ക്കാൻ ഒരു വിലാസിനിച്ചേച്ചി ഉണ്ടായിരിക്കില്ലല്ലോ.
അതു സത്യമായിരുന്നു. എന്നെ അന്വേഷിച്ച് ഒരു പൂമ്പാറ്റ വന്നുപോകുന്നുണ്ടായിരുന്നു. ക്യാംപസിലെ എല്ലാവരും കവിതയെഴുതിത്തുടങ്ങിയോ എന്ന കൊടുംഭയത്തിൽ നിന്ന് എന്നെ രക്ഷിച്ചത് ഒരു പൂമ്പാറ്റ വന്ന് എന്തോ അന്വേഷിച്ചുമടങ്ങുന്നതായി ഞാൻ തന്നെ നേരിൽ കണ്ടതിനു ശേഷമായിരുന്നു അത്. എന്നാൽ, ഞാൻ കണ്ട പൂമ്പാറ്റ അന്വേഷിച്ചതു ശരിക്കും എന്നെയായിരുന്നില്ല. പക്ഷെ, എനിക്കതു മതിയായിരുന്നു. പൂമ്പാറ്റകൾ എന്തോ അന്വേഷിച്ചുനടക്കാറുണ്ട് എന്നതിന്റെ തെളിവു ധാരാളമായിരുന്നു. അപ്പോൾ എന്നെ അന്വേഷിച്ചും ഒന്നുണ്ടാവും, തീ൪ച്ച. അതു മതിയായിരുന്നു, ആ ഒരു അന്ധവിശ്വാസത്തെ എക്കാലത്തും കൊണ്ടുനടക്കാൻ. ( പിൽക്കാലത്തെപ്പോഴോ ഞാനെഴുതിയ കവിതകളിൽ നിന്ന് ഈ പൂമ്പാറ്റ ഇമേജറിയുടെ ഫോസിലുകൾ ചില നിരൂപക൪ കണ്ടെടുക്കുകയുണ്ടായിട്ടുണ്ട് ).
പൂമ്പാറ്റകൾ ഉമ്മവയ്ക്കുന്നതു പഠിപ്പിക്കുന്ന നഴ്സറിപ്പള്ളിക്കൂടത്തിലേക്ക് ഒരു കൂട്ടം കുഞ്ഞുപൂമ്പാറ്റകൾ ആഘോഷത്തോടെ പോകുന്നതായി ഞാൻ പിന്നീടെപ്പോഴോ കണ്ടുതുടങ്ങിയതിനു പിന്നിലും ഇതേ പൂമ്പാറ്റ തന്നെയായിരുന്നു. ആയിടെയാണ്, ഒരു പൂമ്പാറ്റച്ചുംബനം ഞാൻ ആദ്യമായി കൊള്ളുന്നത്. ലോകത്തിലെ ഏറ്റവും സോഫ്റ്റായ ചുംബനമായിരിക്കും പൂമ്പാറ്റയുടേത് എന്ന എന്റെ തോന്നലിനെ അട്ടിമറിക്കുന്നതായിരുന്നു അത്. ആ ഒരു പൂമ്പാറ്റച്ചുംബനത്തിൽ, ചുണ്ടുകളിൽ പരുക്കുകളൊന്നും പറ്റിയിരുന്നില്ലെങ്കിലും ഹൃദയത്തിൽ ചോരച്ചെനപ്പുകൾ പൊട്ടിയിരുന്നു. അതിനെയൊക്കെ അന്ന് ഏറ്റവും കാൽപ്പനികമായി വിളിച്ചിരുന്നത് കന്നിപ്രണയം എന്നായിരുന്നു. അതിനെ കന്നിക്കവിത എന്നു വിളിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധവച്ചു. എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. 

( തുടരും)

ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@littnow

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

Trending