ലേഖനം
കവിത തിന്തകത്തോം. 1

വി. ജയദേവ്
മെയ്യാകെ വസന്തം
വിയ൪ക്കുന്ന
ഒറ്റവരിക്കവിത
ഒരു പക്ഷെ, ഇല്ലായിരിക്കും. ഒക്കെ എന്റെ ആലോചനകൾ ആലോചിച്ചുകൂട്ടിയതായിരിക്കും. അല്ലെങ്കിൽ ഉണ്ടായിരിക്കും. ഞാനൊരിക്കലും കാണാത്തതായിരിക്കും. ഫക്ഷെ, അങ്ങനെ ഒരാളെപ്പറ്റി ആലോചിക്കുന്നതു തന്നെയായിരിക്കും കവിത.
എനിക്കു മൂത്ത സഹോദരിൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കാരേയും അങ്ങനെ ചേച്ചിയെന്നു ( മലബാറിൽ അത് ഏച്ചിയോ ഏട്ടിയോ ആയിരിക്കും.) വിളിക്കാനായി ഉണ്ടായിരുന്നില്ല. അതുകൊണ്ടു ഞാൻ ആലോചിച്ചുകൂട്ടിയ വിലാസിനിയെ ഞാൻ ചേച്ചിയെന്നു വിളിച്ചു. എനിക്ക് ആദ്യം തോന്നിയ കവിതയായിരുന്നു, വിലാസിനിച്ചേച്ചി.
അന്ന് അക്ഷരങ്ങൾ കൂട്ടിവായിച്ചിട്ട് അധികമായിരുന്നില്ല. പാഠപൂസ്തകങ്ങളിൽ അപ്പോഴും പാട്ടു മാത്രമായിരുന്നു. പൂക്കളിൽ നിന്നു പൂമ്പാറ്റകൾ പാറുന്നതും അഞ്ചാമനോമനക്കുഞ്ചുവും ഒക്കെ പാട്ടുകളായിരുന്നു. പാട്ടുപാടിക്കൊണ്ടും ഇടയ്ക്കു കൂ..കൂ..വിളിച്ചുകൊണ്ടും തെക്കോട്ടും വടക്കോട്ടും കാലം ഓടിമറഞ്ഞിരുന്നു. അന്നൊന്നും കവിതയെപ്പറ്റി അറിയാമായിരുന്നില്ല.
കവിത പാഠപുസ്തകങ്ങളിൽ കയറിയെത്താൻ പിന്നെയും വ൪ഷങ്ങളെടുത്തിരുന്നു. അതുകൊണ്ടു കവിത എന്നൊരു വാക്കേ അറിയാമായിരുന്നില്ല. അന്നു പെൺകുട്ടികളൊന്നും കവിതയെന്ന പേരുള്ള ഫ്രോക്കിട്ടു വന്നുതുടങ്ങിയിരുന്നില്ല. കവിത വളരെച്ചുരുക്കം പേ൪ക്കു പറഞ്ഞിട്ടുള്ള കാര്യമായിരുന്നിരിക്കാം. ഞാനോ, ആ ചുരുക്കം പേരിൽ ഉൾപ്പെട്ടിരുന്നില്ല.
ഞാൻ ആദ്യം ആലോചിച്ച കവിതയായിരുന്നു വിലാസിനിച്ചേച്ചി. ഒറ്റയ്ക്കുള്ള സ്കൂൾ യാത്രകളിൽ കൂട്ടുവന്നിരുന്നു. എന്നാലും ഒരിക്കലും നിറമുള്ള പാവാടയോ ബ്ലൗസോ ഇട്ടിരുന്നില്ല. മറിച്ച്, ചില ദിവസങ്ങളിൽ നിറമുള്ള പൂവുടലുകൾ ധരിച്ചു. മറ്റു ചില ദിവസങ്ങളിൽ നിറയെ പൂത്തയ്യലുള്ള പാവാടയിട്ടു പറന്നു കൂടെ വരുമായിരുന്നു.
ഒറ്റയ്ക്കുള്ള സ്കൂൾ യാത്രകളിൽ, എനിക്കെന്നെയും പേടിയായിരുന്നു. ഞാനെന്നെ എവിടെയെങ്കിലും കൊണ്ടുകളയുമോ എന്ന്. പുസ്തകവും പെൻസിലുകളും കുടയും എവിടേയും കൊണ്ടു കളയല്ലേ എന്ന ഓ൪മപ്പെടുത്തലുണ്ടായിരുന്നു,
പടിയിറങ്ങുമ്പോഴൊക്കെയും വീടിന്റെ. എന്തെങ്കിലും മറന്നുവന്നാൽ, തിരിച്ചുവരുമ്പോൾ ഞാനിവിടെയുണ്ടാവില്ല എന്നു വീടു മയത്തിൽ വിരട്ടിയിരുന്നു. അതുകൊണ്ടു തന്നെ പലതും കളഞ്ഞുപോകാതെ വീട്ടിൽ തിരികെയെത്തിക്കും.
എന്നാൽ, എന്നെപ്പറ്റി വീട് ഒന്നും ഓ൪മിപ്പിച്ചിരുന്നില്ല. എവിടെയെങ്കിലും കൊണ്ടുകളയല്ലേ എന്ന് ഓ൪മിപ്പിച്ചില്ല. പത്തൻപതു കൊല്ലം മുമ്പാണ്, അന്നു കുട്ടികളാരും സ്വയം കൊണ്ടുപോയിക്കളഞ്ഞു തുടങ്ങിയിരുന്നില്ല, അതുകൊണ്ടുതന്നെയാവും. എന്നാൽ, എനിക്കെന്നെ എന്നും ഭയമായിരുന്നു.ഞാനെന്നെ എവിടെയും മറന്നുവച്ചു പോകുമെന്ന്. ഒരു ദിവസം വൈകീട്ട് വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ, എനിക്ക് അങ്ങനെ ഒരു വലിയ പേടി തോന്നിയിരുന്നു. ഞാനെന്നെ എവിടെയോ വച്ചുമറന്നെന്ന്.
ചെറിയ കൈത്തോടുകളും കടന്ന്, എന്നും നീ൪ച്ചാലുകളൊഴുകി ഈ൪പ്പത്തിന്റെ മണമുള്ള ഇടവഴികൾ പിന്നിടുന്നതുവരെ ഞാൻ എന്റെ കൂടെയുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ, ഞാൻ എന്നിൽ ഇല്ലാത്തതു പോലെ.
എന്തോ കൊണ്ടുകളഞ്ഞപോലെ പരുങ്ങുന്നുണ്ടല്ലോടാ എന്നു വീട് ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ എന്റെ പുസ്തകങ്ങളും തേഞ്ഞ പെൻസിലുകളും എണ്ണിക്കാണിച്ചു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, എന്നെയാണു മറന്നുവച്ചതെന്നു പറഞ്ഞില്ല. അതെനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. അതാണോ ശരിക്കും സംഭവിച്ചത് എന്ന് ആലോചിക്കുകയായിരുന്നു. അതു കൃത്യമായി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. അതേതു ഭാഷയിൽ പറയുമെന്ന സംശയം തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഈ൪പ്പം മണക്കുന്ന ഇടവഴി വരെ ഞാൻ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.
ആരെയും പേടിപ്പിക്കുന്ന തരത്തിൽ കടവാതിലുകൾ നിറയെ പൂത്തുനിന്ന ആനപ്പനയുടെ അരികിലൂടെ വരുമ്പോൾ കൂടെയുണ്ടായിരുന്നു. ഇടയ്ക്കു സുന്ദരിയായ ഒരു പൂവ് പെട്ടെന്നുണ൪ന്നെഴുന്നേറ്റ് പറന്നുപോകുന്നതു നോക്കിനിന്നപ്പോൾ ഉണ്ടായിരുന്നു. പിന്നെയെവിടെയാണ് ?
എന്തോ പരുങ്ങലുണ്ട്. വീണ്ടും വീടു പറഞ്ഞു. എന്തെങ്കിലും കളഞ്ഞിട്ടുവന്നാൽ ഞാൻ പിന്നെയുണ്ടാവില്ലെന്നു പറഞ്ഞതായിരുന്നില്ലേ. പല ഓ൪മപ്പെടുത്തലുകൾ…ഞാനപ്പോഴും എന്നെ കളഞ്ഞുപോയി എന്ന ഭാവന യാഥാ൪ഥ്യമായെന്നു വിശ്വസിക്കാൻ പ്രയാസപ്പെടുകയായിരുന്നു. വഴിയിറമ്പിൽ എവിടെയോ വച്ച് വിലാസിനിച്ചേച്ചിക്കൊപ്പം പോയിരിക്കുകയായിരുന്നു ഞാൻ എന്ന് അവസാനം തിരിച്ചറിയുന്നതുവരെ.
നിന്റെ ഉള്ളിൽ ഒരു കവിത ഉണ്ടെന്ന് അന്നാണു വിലാസിനിച്ചേച്ചി പറഞ്ഞത്. അന്നു കവിത എന്താണെന്ന് എനിക്കറിയാനേ പാടില്ലായിരുന്നു. അതു ശരീരത്തിനകത്തെ വലിയ അസ്വസ്ഥത ആണ്. അന്ന് അസ്വസ്ഥത എന്നാലെന്തെന്ന് എനിക്ക് അറിയില്ല. അതിപ്പോൾ പറഞ്ഞാൽ മനസിലാവില്ല. വലുതാവുമ്പോഴേ മനസിലാവു എന്നു പറഞ്ഞു. വലുതാവുമ്പോൾ ഇനി അസ്വസ്ഥതയും ഉണ്ടാവുമോ എന്നായിരുന്നു എനിക്കു പേടി. വലുതാവുക എന്നതു തന്നെ ഒരു അസ്വസ്ഥതയാണല്ലോ. ഇനിയും അതും കൂടി.
പോടാ, മണ്ടാ..അതു സുഖമുള്ള ഒരു അസ്വസ്ഥതയാണ് എന്നു വിലാസിനിച്ചേച്ചി പറയുന്നത് എന്താണെന്ന് അറിയാമായിരുന്നില്ല. ചേച്ചി വലുതായപ്പോൾ ആ അസ്വസ്ഥത ഉണ്ടായിരുന്നോ എന്നു ചോദിക്കാനാഞ്ഞു. എന്നാൽ, ചോദിച്ചില്ല. പക്ഷെ, വിലാസിനിച്ചേച്ചിക്കു മനസു വായിക്കാനറിയാമായിരുന്നു. എത്ര മനസു വായിച്ചിട്ടുണ്ട് എന്നു ചോദിക്കുമായിരുന്നു. ധാരാളം എന്ന മറുപടി വീണ്ടും ആശയക്കുഴപ്പം ഉണ്ടാക്കി. അന്നൊക്കെ ധാരാളം എന്നു പറഞ്ഞാൽ അളവില്ലാത്ത ഒരു അവസ്ഥയായിരുന്നു.
എന്റെ മനസു വായിച്ചതുപോലെ വിലാസിനിച്ചേച്ചി പറയുകയായിരുന്നു. അല്ലെങ്കിൽ എനിക്കങ്ങനെ തോന്നിയതായിരുന്നു. എന്റെ ഏറ്റവും വലിയ തോന്നലായിരുന്നു വിലാസിനിച്ചേച്ചി തന്നെയും. അത്ങ്ങനെ എല്ലാവ൪ക്കും ഉണ്ടാകുന്ന അസ്വസ്ഥതയല്ല. ചില൪ക്കു മാത്രം…അല്ലെങ്കിൽ എല്ലാവ൪ക്കും തോന്നുന്ന അസ്വസ്ഥതയാണ്. എന്നാൽ എല്ലാവ൪ക്കും അതു തിരിച്ചറിയാൻ കഴിയില്ല. എന്നാൽ നിനക്കു കഴിയും.
ഇതെല്ലാം പറഞ്ഞു പേരറിയാത്ത ഏതോ ദിക്കുകളിൽ എന്നെ വഴിനടത്തി. അത്തരമൊന്നു മുമ്പു കണ്ടിട്ടില്ലായിരുന്നു, സ്കൂളിലേക്കു വഴിയിലൊന്നും. അല്ലെങ്കിൽ സ്കൂളിൽ. അന്നുതൊട്ടാണു സ്കൂളിലെ ഭൂമിയെന്ന ഗ്ലോബ് ഒരു വലിയ തട്ടിപ്പാണെന്നു തോന്നിത്തുടങ്ങിയത്. എങ്ങോട്ടും വഴികൾ കാണിക്കാതെ, ഉണ്ട് എന്നു പറയുന്ന രാജ്യങ്ങളുടെയും കടലുകളുടെയും അടയാളപ്പെടുത്തലുകൾ മാത്രമാണ് അതെന്ന്.
വിലാസിനിച്ചേച്ചി നടത്തിയ വഴികളൊന്നും ആ ഗ്ലോബിൽ ഉണ്ടായിരുന്നില്ല. വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ നാലു ദിക്കുകൾക്കപ്പുറത്തു വേറെയും ദിക്കുകളുണ്ടായിരുന്നു. അതൊന്നും സ്കൂളിൽ മാത്രമുള്ള വടക്കുനോക്കിയന്ത്രത്തിൽ ഉണ്ടായിരുന്നില്ല. അതെല്ലാം വിലാസിനിച്ചേച്ചിക്കു മാത്രം അറിയാവുന്ന ദിക്കുകളായിരുന്നു. അവ൪ പറഞ്ഞുകൊണ്ടിരുന്നു. നഗ്നത, സന്തോഷം, ശരീരം, സങ്കടം എന്നീ ദിക്കുകളാണത്. എനിക്ക് ഒന്നും മനസിലായില്ല. അതെല്ലാം വലുതാവുമ്പോഴേ മനസിലാവുകയുള്ളൂ എന്നു വിലാസിനിച്ചേച്ചി.
അതിനും വലുതാവണോ? എന്നെക്കൊണ്ടു വലുതാക്കിയേ അടങ്ങൂ എന്നൊരു വാശി പോലെ എന്തോ ഒന്ന് അവ൪ക്കുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുകയായിരുന്നു അത്. ഏതിനും വലുതാവണം…വലുതാവാൻ നമ്മളെ പ്രേരിപ്പിക്കുന്ന ദിക്കുകളാണ് അതൊക്കെയും. വലുതാവുക എന്ന അസ്വസ്ഥതയ്ക്കു പുറമേ മറ്റൊന്നും എനിക്കു വേണ്ടതില്ല. എനിക്കു ചെറുതായിരുന്നാൽ മതി.
പോര. വിലാസിനിച്ചേച്ചിക്കായിരുന്നു നി൪ബന്ധം. അവ൪ എന്റെ കുട്ടിത്തത്തെ അഴിച്ചുകളഞ്ഞു. നാലെന്നെ എന്റെ ദിക്കുകളിൽ നിന്നു മറ്റാ൪ക്കും കാണാൻ പറ്റാത്ത ദിക്കുകളിലേക്ക് അഴിച്ചുകെട്ടി. എന്റെ ഉള്ളിൽ ഒരു കവിതയുണ്ട് എന്നു നിരന്തരം ഓ൪മിപ്പിച്ചു. എനിക്കു പോലും അറിയില്ലായിരുന്നു, എന്റെ ഉള്ളിലെ അങ്ങനെ ഒന്നിനെ. ഞാനൊരിക്കലും കവിത എഴുതുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല. എനിക്ക് എന്നെങ്കിലും കവിത എഴുതണമെന്നു തോന്നിയിട്ടില്ല. ഞാൻ എന്നും കവിതയുടെ എതി൪ധ്രൂവത്തിലായിരുന്നു എന്നെനിക്കു തോന്നിയിരുന്നു.
അല്ല. വിലാസിനിച്ചേച്ചി പറഞ്ഞു. നീയെന്നെക്കുറിച്ചായിരിക്കും ആദ്യത്തെ കവിത എഴുതാൻ പോകുന്നത്. ഒരു പൂവിന്റെ ഇതളിൽ മരിച്ച നിലയിൽ കാണപ്പെട്ട നിലയിലുള്ള എന്നെ. പിന്നീടു പോസ്റ്റ്മോ൪ട്ടം ചെയ്യുമ്പോൾ ഉടലിന്റെ അകത്തുമുഴുവൻ മുല്ലപ്പൂച്ചെടികൾ കാടുപിടിച്ചുകിടക്കുന്ന രീതിയിൽ കാണപ്പെടുന്ന എന്റെ പൊള്ളകളെ. അപ്പോഴും പൂത്തുനിൽക്കുന്ന മുല്ലപ്പൂങ്കാടുകളിൽ നിന്നുള്ള പൂമ്പൊടിയേറ്റു മരിക്കുന്ന പോസ്റ്റ്മോ൪ട്ടം ചെയ്യുന്ന ഡോക്ടറെ. എന്നെ പോസ്റ്റ്മോ൪ട്ടം ചെയ്യുന്നതു നീയായിരിക്കും.
എനിക്കന്ന്, മരിച്ചുപോകുക എന്നു പറഞ്ഞാൽ പോലും അറിയാത്ത കാലമായിരുന്നു.എന്നിട്ടാണ്, പോസ്റ്റ്മോ൪ട്ടം ചെയ്യുക എന്നൊക്കെയുള്ള പ്രയോഗങ്ങൾ. അന്നൊന്നും ടെക്സ്റ്റ്ബുക്കിൽ ആരും മരിച്ചുപോയിരുന്നില്ല. അതുകൊണ്ടു മരിക്കുക എന്നത് എന്താണെന്ന് എനിക്കറിയാമായിരുന്നില്ല. മാത്രമല്ല, വിലാസിനിച്ചേച്ചി തന്നെ എന്റെ ഏറ്റവും കടുത്ത തോന്നലാണെന്നിരിക്കെ, ആ തോന്നലിന് എന്തും വിചാരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.
ഞാനാദ്യത്തെ കവിത എഴുതിയില്ല, അതുകൊണ്ടു തന്നെ. ഞാൻ എഴുതിത്തുടങ്ങിയതു രണ്ടാമത്തെ കവിത തൊട്ടായിരുന്നു. എന്നാൽ, എന്റെ ആ ഒന്നാമത്തെ കവിത, അല്ലെങ്കിൽ ആദ്യത്തെ കവിത, ഞാൻ എഴുതിയിരുന്നതു വ൪ഷങ്ങൾക്കു ശേഷമായിരുന്നു. അതു വിലാസിനച്ചേച്ചിയെക്കുറിച്ചു തന്നെയായിരുന്നു.

മഴക്കാറു കൊണ്ടു കണ്ണെഴുതി
ഒരു വസന്തത്തെയപ്പാടെ
വിയ൪ത്ത ഉടലാലെന്റെ
കനപ്പെരുവഴിയിൽ വന്നു
നിന്നില്ലായിരുന്നെങ്കിൽ,
വിലാസിനിച്ചേച്ചീ,
ഞാനെന്നെയെത്രയും
തെറ്റിദ്ധരിച്ചുപോയേനെ..
എന്നായിരുന്നു അത്. ഒരു പക്ഷെ, ആദ്യത്തെ കവിത പിന്നീടു വ൪ഷങ്ങൾക്കു ശേഷം എഴുതിയ മറ്റൊരാൾ ചിലപ്പോൾ ഞാൻ തന്നെയായിരിക്കും.
കവിതയെഴുതിയില്ലെങ്കിൽ മരിച്ചുപോകുമായിരുന്ന സ്ഥിതി വരുമ്പോഴേ കവിതയെഴുതാവൂ എന്നൊക്കെയുള്ള പ്രാകൃത എഴുത്തുചട്ടങ്ങൾ ഉണ്ടായിരുന്ന കാലത്തെക്കുറിച്ചാണു പറയുന്നത്. വലുതാവാനുള്ള വള൪ച്ചയായിരുന്നു അന്നൊക്കെ. അങ്ങനെ വലുതാവുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതയായിരുന്നു കവിത. അതു മാറാൻ കവിത എഴുതുകയേ തരമുണ്ടായിരുന്നുള്ളൂ. വിലാസിനിച്ചേച്ചിയാണ് എന്നിൽ കവിതയെന്ന കാടിന്റെ വിത്ത് ഒളിപ്പിച്ചുവച്ചിരുന്നത്. അല്ലാതെ, എനിക്ക് എങ്ങനെ കവിത വരാനാണ്. കവിത തോന്നാനാണ്.
ഓ൪മയുടെ പല വഴിവിട്ട യാത്രകളിലും വന്നുനിന്നു വിലാസിനിച്ചേച്ചി ആ കവിത വിത്തിനെ കുറിച്ചു ചോദിക്കുമായിരുന്നു. ആ കവിത മുളച്ചോ എന്നു ചോദിക്കുമായിരുന്നു. എന്നെ പിഴുതെടുത്തു കവിതയ്ക്കു വേരു വന്നോ എന്ന് വിലാസിനിച്ചേച്ചി നോക്കിയേക്കുമെന്നു ഞാൻ ഭയന്നുതുടങ്ങിയ നാളുകളായിരുന്നു പിന്നീട്. വലുതായോ വലുതായോ എന്ന അസ്വസ്ഥതപ്പെടുത്തിയിരുന്നു വിലാസിനിച്ചേച്ചി എന്ന എന്റെ തന്നെ തോന്നൽ.
വിലാസിനിച്ചേച്ചിക്ക് എന്നാൽ, പുതിയ കാലത്തെ കവിതകളെക്കുറിച്ച് അറിയാമായിരുന്നോ എന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ തന്നെ ഒരു തോന്നലിന് ഓരോ കാലത്തെയും കവിതാ ഭാവുകത്വ പരിണാമങ്ങളെക്കുറിച്ച് എങ്ങനെ അറിയാനാണ്. അതുകൊണ്ടുതന്നെ, പുതിയ കാലത്തെ കവിതയെന്നത്, എന്തിനെയും ഉൽപ്പന്നമാക്കി മാറ്റുന്ന കോ൪പറേറ്റ് വാണിജ്യനിയമങ്ങൾക്കെതിരെയുള്ള കവിതയുടെ കുതറലുകൾ തന്നെയാണെന്ന് വിലാസിനിച്ചേച്ചി അറിയാതെ പോയി.
ഇനിയെന്നെങ്കിലും, എന്റെ തന്നെ തോന്നൽ എന്ന നിലയിൽ നിന്നു മാറി വിലാസിനിച്ചേച്ചി നേരിൽ വരികയാണെങ്കിൽ, ഞാൻ സംസാരിക്കുന്നത് ഉൽപ്പന്നവത്ക്കരണത്തിനെതിരെയുള്ള കവിതയുടെ ചെറുത്തുനിൽപ്പിനെക്കുറിച്ചായിരിക്കും. കൃത്രിമമാണു കവിതയെഴുത്ത്. വെളിപാടല്ല കവിത ഒരിക്കലും, എന്ന്. അതിനോടു എങ്ങനെ അവ൪ പ്രതികരിക്കും എന്നറിയില്ല. എന്നാൽ, ഞാൻ പറയും, വാക്കുകളുടെ നഗ്നത അറിയുന്ന ആ൪ക്കും വിലാസിനിച്ചേച്ചി എന്നൊരു കാമുകി ഉണ്ടായിരിക്കും. അല്ലെങ്കിൽ, കെട്ടുപോയേക്കാവുന്ന കവിതയെന്ന കാടിന്റെ വിത്തിനെ, പേ൪ത്തും പേ൪ത്തും ഓ൪മിപ്പിച്ചുകൊണ്ടിരിക്കാൻ.
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?

ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
ലേഖനം
ആശയങ്ങളുടെ ഉണർവ്

അഞ്ജലി പിണറായി
വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം നവോത്ഥാനം.
മാറ്റങ്ങളുടെ പുതുവഴിക്കായി സ്വത്വബോധത്തിന്റെ ഉൺമയിൽ ആത്മാഭിമാനത്തിൽ നിലയുറച്ച അതിജീവനത്തിന്റെ കരുത്താണ് അവകാശങ്ങളുടെ നീതി നടപ്പിൽ വരുത്തിയത്. എന്നാൽ ഇന്നും അരികുവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിൽ ‘സ്ത്രീ’ സമൂഹം ഉൾപെടുകയാണ് എന്ന ദയനീയത മുഴച്ചു നിൽക്കുകയാണ് നവോത്ഥാന സാക്ഷരകേരളത്തിൽ.
ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ജനതയെ ഇരുട്ടിലേക്ക് നയിച്ചപ്പോൾ നവോത്ഥാന നായകരും നായികമാരും ചരിത്രം സൃഷ്ടിച്ച ഇടമാണ് കേരളം. എന്നാൽ ഇന്നും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള കേരളത്തിന് അപമാനകരമായി മാറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.
സമത്വത്തിനുവേണ്ടി പൊരുതിയ ആശയ മഹിമയിൽ ലിംഗം ഔന്നത്യത്തോടെ തെളിഞ്ഞപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ഉൾക്കാഴ്ചകളുടെ തെളിച്ചവും പ്രകാശിക്കുകയായിരുന്നു.
” മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല”.
എന്ന ഉദ്ഘോഷത്തോടെ പാർവതി നെന്മേനിമംഗലം എന്ന നവോത്ഥാന നായിക നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങളെ ഏകീകരിച്ചപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീജനങ്ങളിൽ ചാർത്തപ്പെട്ട മാമൂലുകളെ പൊട്ടിച്ചെറിയാനുള്ള മുന്നേറ്റമാണ് ഉണ്ടായത്. സുപ്രധാന തീരുമാനങ്ങളുടെ ആഹ്വാനങ്ങൾക്ക് കാരണഭൂതമാവുകയും ചെയ്തു. നമ്പൂതിരിബിൽ അതിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്.
സ്വതന്ത്രമായുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് വീടിനകത്തളങ്ങളിൽ ആചാരങ്ങളുടെ നീണ്ടനിര പാലിക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീ ജനത ഗാർഹിക പീഡനങ്ങളുടെ ദാരുണമായ അവസ്ഥാന്തരങ്ങൾക്കും വിധേയരാവുന്നതിനെതിരെ നവോത്ഥാന കാലഘട്ടം മാറ്റങ്ങളുടെ പാതപണിഞ്ഞുവെങ്കിലും ഇന്നും രൂപവും ഭാവവും വ്യത്യസ്തതയോടെ ഇവ നിലനിന്നു പോരുന്നു എന്നത് ദാരുണമാണ്. 2005ൽ ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം നില ഒന്നുകൂടെ മെച്ചപ്പെടുന്നുവെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സധൈര്യം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ട് വരുന്നു എന്നത് പ്രശംസനീയമാവേണ്ട ഒന്ന് തന്നെ . അതിന് സജ്ജരാവുന്നതിൽ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും, മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതുമാണ്.
നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശേഷം നിരവധി സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏടുകൾ അടയാള രേഖകളായി ചേർക്കപ്പെടേണ്ടത് അനിവാര്യമായി നിലയുറക്കുന്നുണ്ട്. ഇത് അഭിമാനകരം തന്നെയാണ്. 80കളിൽ മുന്നോട്ടുവന്ന ഫെമിനിസം ഇന്നും ശക്തമായി നിലയുറച്ചു പോന്ന ഒരു അടയാളമാണ്
” പാതിമണ്ണിൻ ഉടമകൾ ഞങ്ങൾ
പാതി ആകാശത്തിനും
ഇവിടെ ഞങ്ങൾ ഉറച്ചുനിൽക്കും
ഇവിടെ ഞങ്ങൾ ഉയർന്നു നിൽക്കും”.
ഈ ഗീതത്തിൽ നിറയുന്ന ആത്മവീര്യത്തിന്റെ സ്പന്ദനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. ബോധന, മാനുഷി സഹയാത്രി ഇങ്ങനെ സ്ത്രീമുന്നേറ്റം ലക്ഷ്യം കണ്ട കൂട്ടായ്മകളും എടുത്ത് പറയേണ്ടതാണ്. 81 ൽരൂപീകൃതമായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ഒപ്പം ചേർക്കേണ്ട ഒന്നാണ്.
” ജനാതിപത്യം, സമത്വം, സ്ത്രീ വിമോചനം”
എന്ന മുദ്രാവാക്യത്തോടെ ശക്തമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സഞ്ചരിച്ചു.
ഇത്തരം സ്ത്രീമുന്നേറ്റ സംഘടനകളിലൂടെ
സ്ത്രീ മുന്നേറ്റത്തിന്റെ ആത്മവീര്യവും നിർഭയത്വവും വ്യക്തിബോധവുമാണ് ഉടലെടുത്തത്. ഞങ്ങൾക്കു വേണ്ടി ഞങ്ങൾ തന്നെ മുന്നോട്ട് ഞങ്ങളാണ് ഞങ്ങളുടെ സംരക്ഷകർ എന്ന വിശ്വാസത്തിന്റെ ആത്മഹർഷമാണ് ഉദാഹരണ സഹിതം തന്നെ എടുത്തു പറയാനോളം ഏറെ നേട്ടങ്ങളുമായ് ശക്തമായ് ഇന്നും പ്രയാണം തുടരാൻ കെൽപ്പ് പകർന്ന് കൊണ്ടിരിക്കുന്നത്.. ഇന്ന് സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദാരുണത , നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം , ഇതിൽ ഒക്കെ തന്നെ ഏറെ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ഇനിയും മുന്നേറാൻ ഇരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തലുകൾ തന്നെയുമാണ്.
പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ നവോത്ഥാന ചരിത്ര തുടക്കത്തിലെ സുപ്രധാനങ്ങളിൽ ഒന്ന് ചാന്നാർ ലഹള തന്നെയാണ് .
വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനത്തിന്റെ ഉൾതുടിപ്പിൻ നാളമാണ് ജ്വലിച്ചത്. മാറുമറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് സവർണ്ണരുടെ ലൈംഗിക ചേഷ്ടകൾക്ക് പാത്രരായി അഭിമാനഹത്യരായി മാറിക്കൊണ്ടിരുന്ന ഒരു വിഭാഗം സ്ത്രീകൾ നടത്തിയൊരീ നവോത്ഥാന മുന്നേറ്റം സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾക്കായുള്ള ഊർജ്ജമായിരുന്നു. നിരവധി ചരിത്ര നായികമാരാണ് അവിടെ ഉടലെടുത്തത് .മേൽ ശീല ധരിച്ച് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘ സാറ ‘ അതിന് ഉദാഹരണമാണ് . ഒപ്പം മൂക്കുത്തി സമരം കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ അവകാശബോധത്തോടെ തലയുയർത്തിയ നവോത്ഥാന വിപ്ലവങ്ങളും. വിപ്ലവ വനിതകളും.
വസ്ത്ര സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിനൊപ്പം തുല്യതയുടെ കാഴ്ചപ്പാടിന്റെ മഹത്വം . പുരോഗമന കേരളത്തിൽ അഭിനന്ദനാർഹമായ് ഇത് നടപ്പിലാക്കിയ മാതൃകാ വിദ്യാലയം “ജെൻറർ ന്യൂട്രാലിറ്റി യൂണിഫോം ” ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ ഇത് വരുംകാല ചരിത്ര അടയാളമായ് മാറും എന്നതും നിസംശയം.
സ്ത്രീവിമോചനത്തിന്റെ ആദ്യ രക്തസാക്ഷിയായ ശകുന്തള ദേവി . മതാന്ധതയുടെ അധപതിച്ച ചിന്താധാരകൾ വർത്തമാന ഇന്ത്യൻ രാഷ്ട്രത്തിൽ നിഴലിക്കുമ്പോൾ അന്യമതം സ്വീകരിച്ച് ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെ പോരാടാൻ അടിയുറച്ചൊരീ സ്ത്രീ രത്നം ഒടുവിൽ മതഭ്രാന്തരാൽ മരണം വരിക്കേണ്ടി വന്നത്. ആ കാലഘട്ടവും ഒപ്പം ശകുന്തളാദേവിയെയും ഈ കാലഘട്ടത്തിലും ഓർക്കപ്പെടേണ്ടതിന്റെ അനിവാര്യത ഏറുകയാണ്.
ഉത്തരേന്ത്യൻ സ്ഥിതി വിശേഷം ഉളവാക്കാതിരിക്കാൻ കേരള ഭരണ രാഷ്ട്രീയ പ്രസ്ഥാനം ചെറുത്തുനിൽപ്പിൻ പരിശ്രമം പണിയുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ വിവേകപൂർണ്ണം അല്ലാത്ത പ്രവർത്തനങ്ങൾ അപമാനകരം തന്നെയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ അന്ധവിശ്വാസങ്ങളെയും അതിൻ ഉപോല്പന്നങ്ങളെയും എടുത്തു പറയേണ്ടതുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ആർത്തവ അശുദ്ധിയുടെ ശാസ്ത്രബോധം ഇല്ലായ്മയും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം.
ഒപ്പം ഇന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർണ്ണമായി ഉദ്ഭൂതരായ് എന്ന് ഊറ്റം കൊണ്ട ജനത വീണ്ടും നരബലിയിൽ ചെന്നു നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ വിവേകപൂർണ്ണമല്ലാത്തൊരീചിന്താധാരയുടെയും ഭക്തിയുടെ കമ്പോള സാധ്യതകളും തന്നെയാണ് ഇന്നിന്റെ വിന. ഇതിനെതിരെയാണ് ജാഗരൂകരാവേണ്ടത്. ഇവിടെയും ഇര സ്ത്രീ തന്നെയെന്ന് ഓർമ്മപ്പെടുത്തലുകൾ ആവർത്തനങ്ങളിൽ പൂർണമായി ഒഴിവാക്കേണ്ടുന്ന ജാഗ്രതയും ഓർമിപ്പിക്കുകയാണ്.
സാഹിത്യ സൃഷ്ടികളും കലയും നവോത്ഥാന ചിന്തയിലേക്ക് വ്യക്തികളെ നയിക്കുന്നത് ഏറെ പ്രാധാന്യമാണ് വഹിച്ചത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ അന്തർജനങ്ങളുടെ മാനസിക തലങ്ങളിലേക്ക് സഞ്ചരിച്ചു. ആ ജനതതിയ്ക്ക് ഊർജ്ജം പകർന്നു. അതുപോലെ വി.ടി ഭട്ടത്തിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം ഇന്നും പ്രസക്തിയോടെ ഇനിയും മാറേണ്ട കാഴ്ചപ്പാടിന്റെ ധ്വനിയെ ശക്തിയോടെ മുഴക്കുന്നുണ്ട്.
” പുരുഷന്റെ മേന്മയ്ക്ക് വേണ്ടിവന്നാൽ സ്ത്രീ അപലയായി തന്നെ ഇരുന്നു കൊള്ളട്ടെ. എങ്കിലും അവളുടെ പട്ട് ചേലയുടെ വക്ക് വേണം രാജ്യത്തിന്റെ മുറിവ് കെട്ടാൻ.”
ഈ സ്ഥിതിവിശേഷം ഇനിയും മാറേണ്ടതുണ്ട് എന്നത് നിസംശയം തന്നെ.
മിശ്രവിവാഹവും വിധവാ വിവാഹവും സ്വത്തവകാശവും ഒക്കെ സ്ത്രീയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നു മുക്തി നേടാനുള്ള അവകാശങ്ങൾ ആയി മാറിയപ്പോൾ ഇന്ന് പ്രണയം അവളെ മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷവും കാണാൻ കഴിയുകയാണ്. ആസിഡ് ആക്രമണങ്ങളും മറ്റു കൊലപാതകങ്ങളും തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ദർശിക്കുന്നത്.
“ഇല്ല ” എന്ന വാക്ക് പറയാനുള്ള അവളുടെ ആർജ്ജവത്തെയാണ് ഇവിടെയും അവൾക്ക് എതിരായി ഭവിക്കുന്നത് പെണ്ണിന്റെ വാക്കിനെ മാനിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ ക്രൂരതകൾക്ക് അവസാനം തീർത്തേ മതിയാവുള്ളൂ.
ഒപ്പം LGBTQIA+ കമ്മ്യൂണിറ്റിയെയും ട്രാൻസ് ജെന്ററിനെയും ഇന്നും സാധാരണ ജനതയായ് കാണാനുള്ള കാഴ്ചപ്പാടുകൾ ഉളവാകേണ്ടതുണ്ട്. ഇന്നും മാറ്റി നിർത്തപ്പെടുന്നതിന്റെ സ്ഥിതി വിശേഷം ഏറെ കാണാൻ കഴിയുകയാണ്.
ആശയങ്ങളുടെ ഉണർവ്വിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് മാറ്റങ്ങളുടെ പുതിയ പ്രകാശവുമായ് ഔന്നത്യത്തോടെ ഉയരാൻ മുന്നോട്ടുവരുന്ന സ്ത്രീ ജനത സാക്ഷര കേരളത്തിന് അഭിമാനകരമായ മാതൃകയാവട്ടെ. സ്ത്രീ ജനങ്ങളെ സംഘടിക്കൂ.

littnowmagazine@gmail.com
-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം10 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സാഹിത്യം8 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
You must be logged in to post a comment Login