Connect with us

ലേഖനം

കന്നി പ്രണയത്തിൻ്റെ ചുംബനപ്പാടുകൾ ഏത്പൂവിതളും

Published

on

കവിത തിന്തകത്തോം – 7

വി ജയദേവ്

വിലാസിനിച്ചേച്ചി അപ്പോഴേക്കും ഒരു പൂമ്പാറ്റയായിക്കഴിഞ്ഞിരുന്നു. മനുഷ്യസ്ത്രീയായിരുന്ന സമയത്തേതിനേക്കാൾ ഭംഗിയുണ്ടായിരുന്നു അപ്പോൾ. എന്നാൽ, ആ സൗന്ദര്യത്തിന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടിരിക്കുന്നല്ലോ എന്നത് എനിക്കു പിന്നെയും വിഷാദിക്കാൻ ഒരു കാരണമായിത്തീ൪ന്നു. അതു ചിലപ്പോൾ അക്കാലത്തെ ഒരു അന്ധവിശ്വാസമായിരിക്കാം. ജനിക്കുമ്പോഴേ ഒന്നിന്റെ ആയുസ് എണ്ണപ്പെടുന്നു എന്നുള്ളത്. ഒരു കാരണവും വേണ്ടാതെ എന്തും അന്ധവിശ്വസിക്കാൻ സാധിക്കുമായിരുന്ന അക്കാലത്തും അങ്ങനെ എതി൪ത്തു വിചാരിക്കാനുള്ള സാഹചര്യമില്ലായിരുന്നു.

എന്നാൽ, വിലാസിനിപ്പൂമ്പാറ്റയുടെ കണ്ണിൽ ആ വിഷാദച്ഛായ ഉണ്ടായിരുന്നില്ല. മറിച്ചു ഭൂമിയിലെ എല്ലാ സൗന്ദര്യനിറവിന്റെയും ഛവിയായിരുന്നു അവിടെ. അന്നാണു ഞാൻ ഒരു പൂമ്പാറ്റക്കണ്ണിലേക്കു കണ്ണിൽക്കണ്ണിൽ നോക്കുന്നത്. അതിനു മുമ്പു വിലാസിനിച്ചേച്ചിയുടെ കണ്ണിൽപ്പോലും അങ്ങനെ നോക്കിനിന്നിട്ടില്ല. കണ്ണുകളിലെ ആ നിറദീപ്തി ഒരിക്കലും അടഞ്ഞുപോകുകയില്ലെന്നു ഞാൻ വിചാരിച്ചുതുടങ്ങിയിരുന്നത് ആ നിമിഷം മുതലാണ്.

illustration saajo panayamkod

എന്തിന്റെയും നിമിഷങ്ങൾ എണ്ണപ്പെട്ടിരിക്കുന്നില്ല എന്നൊരു പുതിയൊരു അന്ധവിശ്വാസത്തിലേക്കാണ് അത് എന്നെ നയിച്ചിരുന്നത്. അത് അക്കാലത്തെ ഏറ്റവും അപകടകരമായ അന്ധവിശ്വാസമായിരുന്നു. എന്തും നിറഞ്ഞാൽ ഒഴിയും എന്നൊരു ക്ലാസിക്കൽ ധാരണ അന്നുവരെ എന്നിലും നിലനിന്നിരുന്നു. അതിന്റെ മേലാണ് ഞാൻ ആദ്യത്തെ തിരുത്തു വരുത്താൻ നോക്കിയിരുന്നത്. വിലാസിനിപ്പൂമ്പാറ്റ ലോകത്തിലെ ഏറ്റവും അവസാനത്തെ പൂകൊഴിയുന്നതുവരെ ജീവിച്ചിരിപ്പുണ്ടാവും എന്നു ഞാൻ അന്ധവിശ്വസിക്കാൻ തുടങ്ങിയിരുന്നു.

വിലാസിനിപ്പൂമ്പാറ്റ ഒരു പൂവിൽ നിന്നു മറ്റൊന്നിലേക്കു പറക്കുകയായിരുന്നില്ല, മറിച്ച് ഒഴുകുകയായിരുന്നു എന്നു ഞാൻ അതിനിടെ മനസിലാക്കിയിരുന്നു. ഒഴുകുന്ന ഒന്നിന്റെയും ഒഴുക്ക് നിലച്ചുപോകുന്നില്ല എന്നു ഞാനെന്നെത്തന്നെ വിശ്വസിപ്പിക്കുന്നതു പോലെയായിരുന്നു. ഒഴുകുകയായിരുന്നു എന്നു ഞാൻ വിചാരിച്ചത്, വിലാസിനിപ്പൂമ്പാറ്റ ചിറകുകൾ വീശുന്നില്ല എന്നതുകൊണ്ടായിരുന്നില്ല. അതിന്റെ ചിറകുകൾ മറ്റേതു ചിത്രശലഭത്തെയും പോലെ തുടിച്ചുകൊണ്ടിരുന്നു.

പൂമ്പാറ്റകളുടെ ഹൃദയം അവയുടെ ചിറകിലാണ് എന്നെന്നെ തോന്നിപ്പിച്ചത് അതാണ്. എന്റെ ശരീരത്തിൽ അങ്ങനെ മിടിക്കുന്നതായി ആകെ ഉണ്ടായിരുന്നത് ഹൃദയം മാത്രമായിരുന്നു. വിലാസിനിപ്പൂമ്പാറ്റയെ നോക്കിനിൽക്കെ, അതിന്റെ ചിറകിൽ മാത്രമല്ല, അതിന്റെ വ൪ണ ഉടുപ്പിട്ട ദേഹത്തെവിടെയും ഹൃദയമാണ് എന്നു തോന്നിയിരുന്നു. ഒരു പൂമ്പാറ്റയ്ക്ക് മൊത്തം എത്ര ഹൃദയങ്ങളാവാം എന്നൊരു ചോദ്യം എന്നിൽ വളരെ മണിക്കൂറുകൾ മുറുകി നിന്നിരുന്നു. അതിനു കൃത്യമായി ഒരുത്തരം എനിക്ക് എന്നോടു നി൪ദേശിക്കാനുണ്ടായിരുന്നില്ല.

മാഗിയാന്റിക്കും അറിയാമായിരുന്നില്ല അതിന്റെ ഉത്തരം. വിലാസിനിച്ചേച്ചി പൂമ്പാറ്റയായതിൽപ്പിന്നെ മാഗിയാന്റിയോട് അത്ര അടുപ്പത്തിലേക്കൊന്നും പോകാറില്ലായിരുന്നു. ആദ്യം കണ്ടപ്പോഴേ പറഞ്ഞു.

‘ കൂടെക്കൊണ്ടു നടന്നിറ്റ് ഓള ഒര് പൂമ്പാറ്റാക്കിക്കളഞ്ഞല്ലോ, നീയ്…’

എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കു മനസിലായിരുന്നില്ല. ആ പറഞ്ഞത് അവരുടെ ഏറ്റവും പുതിയ ചിത്രത്തുന്നൽ പോലെയാണോ എന്നു ഞാൻ സംശയിച്ചു. അവരുടെ തുന്നൽ ആരിലും അത്ഭുതങ്ങൾ ഉണ്ടാക്കുന്നതായിരുന്നു.

കണ്ണൊന്നും മിഴിക്കണ്ട. നിന്റൊപ്പമാര്ന്നില്ലേ വെലിയ കൂട്ട്..?

എന്റൊപ്പമായിര്ന്നില്ല, ഞാൻ വിലാസിനിച്ചേച്ചിക്കൊപ്പമായിര്ന്നു കൂട്ട്… എനിക്കെന്റെ ഭാഗം ന്യായീകരിക്കണമായിരുന്നു. അതൊരു ചോദ്യം ചെയ്യൽ ആയിരുന്നില്ലെങ്കിലും.

എന്നിറ്റ് ഓള് പോയില്ലേ…?
അതന്നെ, പൂമ്പാറ്റയായിപ്പോയി…?
നീയോള പൂമ്പാറ്റാക്കിന്ന് പറ..
ഞാനോ. അതൊക്കെ സാധാരണ പെൺകുട്ടികള് ദാവണിയുടുത്തു മടുത്തു കഴിയുമ്പോ സാധാരണായി…
സംഭവിക്ക്ന്നാണെന്ന്….?
അതേ. അല്ലാതെ പിന്നെ…?
എടാ പൊട്ടാ, എന്നിറ്റ് ഞാനായിക്കില്ലാല പൂമ്പാറ്റ…?
അയിന് മാഗ്യാന്റി ഓരിക്ക് പാവാട തയ്ച്ച് കൊട്ക്ക്ന്ന്ണ്ടല്ലോ. അപ്പോ പൂമ്പാറ്റാവണ്ട.

പോടാ. നീയെപ്പോഴാണ് ഒന്ന് വള൪ന്ന് വലിയൊരു ആൺകുട്ട്യാവ്ന്ന്..?
എന്നാ മാഗ്യാന്റി, ഞാനൊര് സത്യം പറിയ്യ. ഞാനൊരിക്കല്ം വള൪ന്ന് വെലിയോര് ആങ്കുട്ട്യാവില്ല.
പിന്ന…നീ പെണ്ണാവാമ്പോണ്യാണ്…?

ഞാൻ ഒരിക്കലും മുതി൪ന്ന് ഒത്തൊരു യുവാവില്ല എന്നെനിക്ക് അറിയാമായിരുന്നു. അക്കാലത്തെ മറ്റൊരു അന്ധവിശ്വാസം തന്നെയായിരുന്നു അതും. ചെറുപ്പത്തിലേ വള൪ന്നവൻ പിന്നീടൊരിക്കലും അതിൽക്കൂടുതൽ വളരില്ലെന്ന്. അതിന് ഞാൻ ചെറുപ്പത്തിലേ എന്തു വള൪ന്നുവെന്നാണ്. വിലാസിനിച്ചേച്ചി മാത്രമാണു പറഞ്ഞിരിക്കുന്നത്, എന്റെ ശരീരത്തിലെ ചില ഭാഗങ്ങൾ യുവാവായിക്കഴിഞ്ഞിരുന്നു എന്ന്. ഒരു മനുഷ്യശരീരത്തിൽ ഓരോ അവയവങ്ങൾ ഓരോ സമയത്താണു യുവാവായി മാറുന്നതെന്ന് അന്നത്തെ ശാസ്ത്രം പോലും വിചാരിച്ചിരുന്നില്ല. എന്നിട്ടും, വിലാസിനിച്ചേച്ചി വിചാരിച്ചു.

ഒരു പൂമ്പാറ്റയ്ക്ക് മൊത്തം എത്ര ഹൃദയം വരെയാവാം എന്നൊരു വിചാരം പിന്നെയും എന്നെ മഥിക്കുന്നുണ്ടായിരുന്നു. വിലാസിനിപ്പൂമ്പാറ്റയുടെ പിടയ്ക്കുന്ന ഉടലിലേക്കു നോക്കുക മാത്രമായിരുന്നു അതിന്റെ ഉത്തരം. ഞാൻ വിലാസിനിപ്പൂമ്പാറ്റയുടെ മാറിലേക്കു നോക്കാൻ കണ്ണുകളെ ഇടയ്ക്കിടയ്ക്കു മാറിമാറി നടുകയായിരുന്നു അവരുടെ ഓരോ വ൪ണച്ചിറകിലേക്കും. എന്റെ കണ്ണുകൾ പെഴച്ചതാണ് എന്ന് ഇനിയും വിലാസിനിപ്പൂമ്പാറ്റ പറയുമെന്നു തോന്നുന്നില്ല. എന്നാൽ, എത്ര ഹൃദയം എന്നതിനെപ്പറ്റി കൃത്യമായ ഒരുത്തരം വിലാസിനിപ്പൂമ്പാറ്റയുടെ തുടിക്കുന്ന ഉടൽ തരുന്നുണ്ടായിരുന്നില്ല. എത്ര വേണമെങ്കിലും ഹൃദയങ്ങളാവാം എന്നു പറയുന്നുമുണ്ടായിരുന്നു. ( വ൪ഷങ്ങൾക്കു ശേഷമാണ് അതിന്റെ ഉത്തരം കൃത്യമായി കിട്ടിയിരുന്നത്. ഒരു പൂമ്പാറ്റയ്ക്ക് തന്റെ ഹൃദയം എന്നത് ഒരു തോന്നൽ മാത്രമാണ് എന്നത് ).

ഒരു പൂവിൽ നിന്നു മറ്റൊന്നിലേക്ക് ഒഴുകുമ്പോൾ വിലാസിനിപ്പൂമ്പാറ്റ എന്നെയും ആ കുത്തൊഴുക്കിൽ കൂടെക്കൊണ്ടുപോയി. പൂവായ പൂവുകളിലേക്ക്. നിറമായ നിറങ്ങളിലേക്കെങ്കിലും. പൂവുകൾക്കുള്ളിലെ തേനറകൾ കവ൪ന്നെടുക്കാൻ വലിയ തിടുക്കമായിരുന്നു. എപ്പോഴാണു തന്റെ ആയുസ് തീരാൻ പോകുന്നതെന്ന് അറിയാത്തതുപോലെയായിരുന്നു അത്. അല്ലെങ്കിൽ തൊട്ടടുത്ത നിമിഷം അതു തീരുന്നു എന്ന് അറിഞ്ഞതുപോലെ. കൂടെ ഒഴുകിയ എന്റെ ദേഹവും തേൻതുള്ളികൾ വീണു തൊട്ടാൽ മധുരിക്കും എന്ന നിലയിലായിക്കഴിഞ്ഞിരുന്നു. വിലാസിനിപ്പൂമ്പാറ്റ മറ്റൊന്നിലേക്ക് ഒഴുകുമ്പോൾ എന്റെ ഉടലിൽ നിന്നും തേൻ മണക്കുന്നുണ്ടായിരുന്നു. ഒരു പൂമ്പാറ്റച്ചുംബനം എത്ര മൃദുവാണ് എന്നു ഞാൻ മനസിലാക്കുന്നത് അന്നു മാത്രമായിരുന്നു.

illustration saajo panayamkod

പൂമ്പാറ്റകൾ ഉമ്മ വയ്ക്കാൻ പഠിക്കുന്ന സ്കൂൾ എന്നൊരു രൂപകം എന്നെങ്കിലും ഞാൻ എഴുതുമെന്ന് അന്നൊന്നും എനിക്ക് ആലോചിക്കാനേ സാധിക്കില്ലായിരുന്നു. ഞാൻ പിന്നീടെപ്പോഴെങ്കിലും കവിത എഴുതുമോ എന്നു പോലും അന്ന് എന്ത് ഉറപ്പുണ്ടായിട്ടാണ്. ആ ഒറ്റ രൂപകത്തിന് ഞാനാരോടാണു നന്ദി പറയുക. വിലാസിനിച്ചേച്ചിയോടാണോ അതോ വിലാസിനിപ്പൂമ്പാറ്റയോടാണോ. ചേച്ചിയും പൂമ്പാറ്റയും രണ്ടല്ലല്ലോ. ഒരു തുട൪ച്ച തന്നെയായിരുന്നില്ലേ എന്നു സംശയിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ, വിലാസിനിച്ചേച്ചി ഒരിക്കലും എന്നെ ചുംബിക്കുകയുണ്ടായിരുന്നില്ല. എന്നെ പൂണ്ടടക്കം പിടിക്കുകയുണ്ടായിരുന്നെങ്കിലും. അതേ സമയം, ഇപ്പോൾ വിലാസിനിപ്പൂമ്പാറ്റ ചുംബിക്കുന്നുമുണ്ട്.

വിലാസിനിച്ചേച്ചി എനിക്കായി ബാക്കിവച്ച ചുംബനമായിരിക്കില്ലേ വിലാസിനിപ്പൂമ്പാറ്റ തന്നിട്ടുണ്ടായിരിക്കുക എന്നു പിന്നീടും എന്നെ ഏറെ വിചാരിപ്പിച്ച സംശയമായിരുന്നു. എന്നാൽ, അവസാനം അങ്ങനെയല്ല എന്നെനിക്കു തോന്നി. വിലാസിനിച്ചേച്ചി എന്നെ ഒരിക്കലും ചുംബിക്കുമായിരുന്നില്ല. എന്നാൽ, വിലാസിനിപ്പൂമ്പാറ്റ ആദ്യം കണ്ണു തുറന്നെഴുന്നേറ്റപ്പോഴേ എന്നെ ഉമ്മവയ്ക്കുമെന്നു തോന്നിപ്പിച്ചിരുന്നു. പിന്നെ അതു ചെയ്യുകയും ചെയ്തു. വിലാസിനിച്ചേച്ചിയുടെ തുട൪ച്ചയല്ല വിലാസിനിപ്പൂമ്പാറ്റ എന്നൊരു തിരിച്ചറിവിലേക്കാണു ഞാൻ വന്നത്. പഴയതിന്റെ ഒന്നും തുട൪ച്ചയല്ല പുതിയ ഒന്നും എന്ന തിരിച്ചറിവിലേക്ക്.

അതു വിലാസിനിപ്പൂമ്പാറ്റയായി മാറുന്നതിനു മുമ്പു വിലാസിനിച്ചേച്ചി കവിതയെപ്പറ്റി പറയാത്ത ഒരു കാര്യമായിരുന്നു. പുതിയ കവിത ഒരു പഴയതിന്റെയും തുട൪ച്ചയല്ലെന്ന്. അതു തികച്ചും പുതിയതായ ഒന്നാണെന്ന്. അതു എനിക്കു പറഞ്ഞുതരാൻ വേണ്ടി മാത്രമാണു വിലാസിനിപ്പൂമ്പാറ്റ എന്നെ പലവട്ടം ചുംബിച്ചതെന്ന് എനിക്കു മനസിലായി. കവിതയിൽ എനിക്കു വേണ്ടി നടത്തിയ ഒരു തിരുത്തു തന്നെയായിരുന്നു അത്. അതുകൊണ്ട്, പിന്നീടെപ്പോഴോ കവിത എഴുതിയപ്പോഴും ഒരിക്കലും പഴയ രീതിയിൽ എഴുതാതിരിക്കാൻ അതെന്നിൽ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു.

വിലാസിനിപ്പൂമ്പാറ്റ ഒരിക്കലും ഇല്ലാതാവില്ല എന്ന എന്റെ അന്ധവിശ്വാസം തെറ്റാണെന്നു സ്ഥാരപിച്ചെടുക്കുകയായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. അപ്പോൾ, തേനായ തേനെല്ലാം കുടിച്ചുകഴിഞ്ഞ് വിലാസിനിപ്പൂമ്പാറ്റയുടെ വയ൪ നിറഞ്ഞുകഴിഞ്ഞിരുന്നു. വീ൪ത്തുകെട്ടിയ അടിവയറ്റിൽ നീല ഞരമ്പുകൾ കരകവിയാൻ വെമ്പി നിന്നിരുന്നു. എത്രയോ വട്ടം കണ്ടിരിക്കുന്നു. അന്നൊന്നും ആ അടിവയ൪ ഇത്രയും നിറഞ്ഞുകണ്ടിരുന്നില്ല. രാത്രിയിൽ വിലാസിനിപ്പൂമ്പാറ്റ എവിടെ പാ൪ക്കും എന്നതായിരുന്നു അപ്പോൾ എന്നെ വിഷമിപ്പിച്ചിരുന്ന ചോദ്യം. ഒരു പൂമ്പാറ്റയല്ലേ, എന്റെ വീട്ടിലേക്കു കൊണ്ടുപോകാം എന്നു പറഞ്ഞുനോക്കിയിരുന്നു.

നിന്റെ കൂടെ ഒരു പൂമ്പാറ്റയെക്കണ്ടാൽ ആരാണതിനെ ഞാനായി തെറ്റിദ്ധരിക്കാത്തത്. വേണ്ട. നിനക്കൊരിക്കലും ഒരു ചീത്തപ്പേരു വേണ്ട. വിലാസിനപ്പൂമ്പാറ്റ പറയുന്നതു പോലെ തോന്നി. വേണ്ട, നാളെ കവിയെന്ന് ഇരട്ടപ്പേര് വരാനുള്ളതാണ്… എന്നു വിലാസിനിച്ചേച്ചി പറയാറുള്ളതു പോലെത്തന്നെയായിരുന്നു അത്. മാഗിയാന്റിയായിരുന്നു വിലാസിനിച്ചേച്ചിയെ അങ്ങനെ സംശയിപ്പിക്കാറുണ്ടായിരുന്നത്. എന്റെ വീട്ടിലേക്കും ഞങ്ങളുടെ കൂട്ടുകെട്ടിനെക്കുറിച്ചു കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നതും മറ്റാരുമല്ലായിരുന്നു.

ഒരൂ ചീത്തപ്പേരൊക്കെ ഞാൻ സഹിച്ചോളും. ഞാൻ മറുപടി പറഞ്ഞു. വിലാസിനിച്ചേച്ചിയെ കൂട്ടിച്ചേ൪ത്തു പറയുന്നതിൽ എനിക്ക് ഒന്നുമില്ല.

വേണ്ട. അങ്ങനെയൊന്നും വേണ്ട. നീ നാളെ വലിയ ഇരട്ടപ്പേരിൽ അപഖ്യാതി കേൾക്കാനുള്ളതാണ്.

അതേതു പേര് എന്നു ഞാൻ വിചാരം കൊണ്ടിരുന്നില്ല. വളരെ ഭാവിയിൽ നടക്കാനുള്ളതു പോലും വിലാസിനിച്ചേച്ചിക്കു കാലേക്കൂട്ടി മനസിൽ കാണാൻ കഴിയുമെന്നൊരു അന്ധവിശ്വാസം എന്നിൽ പച്ച കുത്തിക്കൊണ്ടിരുന്നു അവ൪. എന്റെ ചോരയിൽ പച്ചകുത്തിയതാണ്.

ഒരു പൂമ്പാറ്റയുമായി ഇരുട്ടിലേക്കു കയറിച്ചെന്നാൽ, ആരും സംശയിക്കാനൊന്നുമില്ലായിരുന്നു. അതൊക്കെ വിലാസിനിപ്പൂമ്പാറ്റയുടെ സംശയങ്ങളായിരുന്നു. എന്നാൽ, അതായിരുന്നിരിക്കില്ല യഥാ൪ഥ കാരണം.

വിലാസിനിച്ചേച്ചിയെപ്പോലെയല്ല വിലാസിനിപ്പൂമ്പാറ്റ എന്നിൽ നിന്നു പലതും മറച്ചുപിടിക്കുകയാണ്. എന്റെ കൂടെ വീട്ടിലേക്കു വരാൻ മടിയുണ്ടെങ്കിൽ അതു പറഞ്ഞാൽ മതിയാവുമായിരുന്നല്ലോ. ഞാനൊരു യുവാവായി മാറിത്തുടങ്ങി എന്നു വിചാരിച്ചായിരിക്കണം, അന്നൊന്നും മുതി൪ന്ന ആണും പെണ്ണും തമ്മിൽ അടുത്ത് ഇടപഴകിയിരുന്നില്ല. രണ്ടും രണ്ടു പ്രപഞ്ചങ്ങളിലായിരുന്നു രാത്രി ചിലവഴിച്ചിരുന്നത്.

എന്നാൽ, വിലാസിനിപ്പൂമ്പാറ്റ രാത്രിയിലേക്ക് എന്റെ കൂടെ വരാതിരുന്നതിന് അതൊന്നുമായിരുന്നില്ല കാരണം. പിറ്റേന്ന് ഏറ്റവും ആദ്യം വിരിയുന്ന പൂമൊട്ടുകൾ കണ്ടുവച്ചിട്ടുണ്ട്. പുല൪ച്ചെ ഏറ്റവും ആദ്യം അവയിൽ എത്തേണ്ടതുണ്ട്. അല്ലെങ്കിൽ ഏറ്റവും ആദ്യത്തെ തേൻതുള്ളികളിൽ മറ്റു വല്ല പൂമ്പാറ്റകളും നാവുവച്ചുകളയും. അതിന് ആ ചെടികളുടെ അരികിൽ തന്നെ ഉറങ്ങണം. തുടങ്ങിയവയായിരുന്നു വിലാസിനിപ്പൂമ്പാറ്റ പറഞ്ഞിരുന്ന കാരണങ്ങൾ. അതിലൊന്നു പോലും ശരിയല്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാലും, വിലാസിനിപ്പൂമ്പാറ്റയ്ക്കു മരണമില്ല എന്ന അന്ധവിശ്വാസം കാരണം ഞാൻ മറിച്ചൊന്നും പറഞ്ഞിരുന്നില്ല.

വിലാസിനിച്ചേച്ചിക്കും വിലാസിനിപ്പൂമ്പാറ്റയ്ക്കും ഇടയിൽ ഒരൊറ്റ രാത്രി മാത്രമായിരുന്നു. അന്നത്തെ രാത്രിയിൽത്തന്നെ വിലാസിനിപ്പൂമ്പാറ്റയുടെ നിമിഷങ്ങൾ എണ്ണിത്തീ൪ന്നിരുന്നു. രാത്രിയിൽ ഇരുട്ടിൽ മുഴുവൻ എനിക്കു ചുറ്റും പൂമ്പാറ്റകളായിരുന്നു. ഇരുട്ടിൽ അവയുടെ ഉടുപ്പിന്റെ നിറം വ്യക്തമായിരുന്നില്ലെങ്കിലും. പിറ്റേന്ന്, ഏറ്റവും ആദ്യം വിരിഞ്ഞ പൂമൊട്ടിന്റെ ഇതളിൽ വിലാസിനിപ്പൂമ്പാറ്റ ഉമ്മ വച്ച പാടുകൾ എനിക്കുമാത്രം കാണാമായിരുന്നു.

littnow

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ ഫോട്ടോയും വാട്സാപ് നമ്പരും ഉൾപ്പെടുത്തുക. കമൻ്റ് ബോക്സിൽ എഴുതാൻ മറക്കണ്ട. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്.


littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

Trending