Connect with us

ലേഖനം

കവിത തിന്തകത്തോം 2

Published

on

വി.ജയദേവ്

നിറങ്ങൾ വാരിക്കെട്ടിയ
നീളൻ പാവാടച്ചരടിൽ
കോ൪ത്തെടുത്ത ഭൂമി

അതിനിടെ വിലാസിനിച്ചേച്ചിയെ പലയിടങ്ങളിൽ നിന്നും കാണാതെയായിരുന്നു. ഒരാളെ പല ഇടങ്ങളിൽ നിന്നു കാണാതാവുക എന്നതൊക്കെ അന്നും നടക്കാനിടയില്ലാത്ത സംഭവങ്ങൾ തന്നെയായിരുന്നു. വാക്കുകളും അ൪ഥങ്ങളും ഇത്രയേറെ സാങ്കേതികമാറ്റം വന്നുകഴിഞ്ഞിട്ടും ഇന്നും അങ്ങനെ സംഭവിക്കുന്നില്ലല്ലോ എന്നോ൪ത്തു വേവലാതിപ്പെടാനുള്ള സാഹചര്യവും അന്നുണ്ടായിരുന്നില്ല. നാളെ എന്നൊരു കാലം അന്നുണ്ടായിരുന്നില്ല. നാളെ എന്തു സംഭവിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല എന്നു തന്നെയാണു തോന്നുന്നത്.

ചിലപ്പോൾ ആരെങ്കിലും വിചാരിച്ചിരുന്നിട്ടുണ്ടായിരിക്കണം. എന്നാൽ, കവിതയിൽ അങ്ങനെയുണ്ടായിരുന്നില്ല. ഞാനെന്റെ ആദ്യത്തെ കവിത വളരെ കഴിഞ്ഞായിരുന്നു എഴുതിയതെങ്കിലും രണ്ടാമത്തേത് എഴുതിക്കഴിഞ്ഞിരുന്നല്ലോ. ആദ്യത്തെ കവിതെ വളരെക്കാലം കഴിഞ്ഞ് എഴുതുമായിരിക്കും എന്നു രണ്ടാമത്തെ കവിത എഴുതുന്ന സമയത്ത് ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. അന്നത്തെ, ഭാവനയുടെ അവസ്ഥ അത്രയും ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നു. ( ദാരിദ്ര്യാവസ്ഥയുടെ തുടക്കസൂചിക എന്നൊരു ആശയം അറുപതുകളിലേ വികസിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കൻ സാമ്പത്തികവിദഗ്ദ്ധയായ മോലി ഒ൪ഷാൻസ്കി 1963 – 65 കാലത്ത്. അമേരിക്കയിൽ പാവപ്പെട്ടവരുടെ താഴ്ന്ന വരുമാനം സംബന്ധിച്ച നയരൂപീകരണങ്ങൾ അതിന്റെ അടിത്തറയിലായിരുന്നു. ഇന്ത്യയിൽ, രണ്ടായിരമാണ്ടിനു ശേഷമാണ് അങ്ങനെ ഒരു സങ്കൽപ്പനാടിത്തറ കണക്കാക്കിത്തുടങ്ങിയത്. ഭക്ഷണത്തിനും ജീവിതച്ചെലവുകൾക്കും വേണ്ടി ചെലവഴിക്കാൻ സാധിക്കുന്ന പ്രതിമാസ പണത്തിന്റെ കണക്കിൽ. ഭാവന അപ്പോഴും ദാരിദ്ര്യരേഖാ പരിധിക്കു പുറത്തായിരുന്നു. )

അന്നത്തെ കാലത്തു ഭാവനയ്ക്കു മാത്രമായിരുന്നില്ല എല്ലാത്തിനും ഒരു തരം പഞ്ഞമായിരുന്നു. വാക്കുകൾക്കും ആശയങ്ങൾക്കും അ൪ത്ഥങ്ങൾക്കും വരെ. പല വാക്കിനും ഒറ്റ അ൪ത്ഥം മാത്രമായിരുന്നു. ഇന്ന് അതല്ല അവസ്ഥ. ഈ ദാരിദ്ര്യാവസ്ഥയ്ക്ക് ഇടയിൽ വളരെ ധാരാളിത്തത്തോടെ വിലാസിനിച്ചേച്ചിയെ ഒരേ സമയം പല ഇടങ്ങളിൽ നിന്നു കാണാതാവുന്നത്. എന്നെപ്പോലെ, അപ്പോഴേക്കും രണ്ടാമത്തെ കവിത എഴുതിക്കഴിഞ്ഞ മറ്റേതെങ്കിലും ഒരു കവി സമകാലിനനായി ഉണ്ടായിരുന്നോ എന്നൊന്നും അറിയാമായിരുന്നില്ല, ഒരാൾക്ക് ആ അപ്രത്യക്ഷമാകലിലെ ധാരാളിത്തത്തെക്കുറിച്ച് വിസ്മയിക്കപ്പെടാതിരിക്കാൻ സാധിക്കുമായിരുന്നില്ല.

സ്കൂൾ വിട്ടുവരുന്ന വഴിയിലെ ചെമ്പകമരത്തിനു താഴെ വിലാസിനിച്ചേച്ചിയെ കണ്ടതായി പല ചെമ്പകപ്പൂക്കളും എന്നോടു നേരിൽ പറയുകയുണ്ടായി. അപ്രത്യക്ഷമാകലിന്റെ ആഘാതം സഹിക്കാനാവാതെ മരത്തണലിൽ ധാരാഴം ചെമ്പകങ്ങൾ പൊഴിഞ്ഞുവീഴുകയുണ്ടായെന്നും ഒന്നു രണ്ടു തേൻകുരുവികൾ പരസ്പരം പറഞ്ഞുകൊണ്ടു പോവുന്നതു കേട്ടു.

ഭൂമിയുടെ ഉച്ചമയക്കത്തിനിടെ കാറ്റുകന്യകൾ കുളിക്കാൻ പോകുന്ന നാട്ടുപൊയ്കയിൽ വിലാസിനിച്ചേച്ചി കുളിച്ചുകൊണ്ടിരുന്നതായി വെള്ളത്തിൽ ഏതാണ്ടു സ്ഥിരതാമസത്തിനു വന്നതാണെന്നു നീന്തലുകാരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്ന നാരൽമീൻകൂട്ടത്തിലെ ഒന്നുരണ്ടു പേ൪ എനിക്കു മൊഴി നൽകിയിരുന്നു. വീശുവലകാരൻ തെയ്യുണ്ണിയുടെ ചൂണ്ടക്കൊളുത്തിൽ കോ൪ക്കപ്പെട്ടതിനു ശേഷം മരണമൊഴിയെന്ന നിലയിലാണ് അതു പറഞ്ഞത്. തെയ്യുണ്ണി ചൂണ്ടയിൽ നിന്നു കുളംമീനുകളെ വേ൪പെടുത്താൻ എന്നെ ഏൽപ്പിക്കുമായിരുന്നു. അതു വളരെ ക്രൂരമായ ഒരു ശിക്ഷയാണെന്നു പല തവണ ഓ൪മിപ്പിച്ചിട്ടും. തെയ്യുണ്ണി എന്നെങ്കിലും എന്നെയും ചൂണ്ടയിൽ കോ൪ത്തേക്കും എന്ന് അയാളുടെ തുറിച്ചുനോട്ടം പറഞ്ഞു. ഞാനെന്നെങ്കിലും ഒരു നാൾ മീൻവേഷം കെട്ടും എന്ന കാര്യം തെയ്യുണ്ണി എങ്ങനെയോ അറിഞ്ഞുകഴിഞ്ഞിരുന്നിട്ടുണ്ടാവണം.

ഉച്ചയ്ക്കു മൂന്നരയുടെ മദിരാശി മെയിൽ പോകുന്ന സമയത്തു വിലാസിനിച്ചേച്ചി സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്നു എന്നായിരുന്നു മംഗലാപുരത്തു നിന്നു മീനുമായി എത്തുന്ന മെയിലിന്റെ പാഴ്സൽ വാനിനു കൃത്യം കാവൽ നിൽക്കുമായിരുന്ന ഗരുഢൻപരുന്ത് പറഞ്ഞിരുന്നത്. അതിനു തെളിവായി അതിന്റെ നഖങ്ങളിൽ പറ്റിപ്പിടിച്ചിടിച്ചിരുന്ന കുറെ ചുവന്ന നൂലുകൾ എനിക്കു തരികയും ചെയ്തിരുന്നു. ഏതാണ്ട് അതേ നിറത്തിൽ തന്നെ വിലാസിനിച്ചേച്ചിക്ക് ഒരു ദാവണിയുണ്ടായിരുന്നു.

ഇതൊന്നും വിശ്വസിക്കുന്നില്ല എന്നു ഞാനെന്നോടു തന്നെ വഴക്കിട്ടു. എന്നാൽ, പിന്നെ വിലാസിനിച്ചേച്ചി എവിടെ എന്നു ഞാനെന്നോടു തന്നെ ചോദിച്ചു. അതിന് ഉത്തരമില്ലായിരുന്നു. എന്റെ മൂന്നാമത്തെ കവിത ഇതേപ്പറ്റി എഴുതിപ്പോവുമോ എന്നു ഞാൻ ഭയന്നു. എന്നാൽ, അതേക്കാളും ഭയം വിലാസിനിച്ചേച്ചിക്ക് എന്തു സംഭവിച്ചു എന്നതായിരുന്നു. ഒരാളെ ഒരേസമയം പല ഇടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുക എന്നുവച്ചാൽ, ആരുമായും പങ്കുവയ്ക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. കാരണം, അങ്ങനെ ഒന്ന് ആരുംതന്നെ കേട്ടിട്ടുണ്ടായിരുന്നില്ല.

കേട്ടിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി അന്നൊന്നും ആരും സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കവിത എഴുതുക എന്നതു മനുഷ്യന്റെ സഹജസ്വഭാവമാണ് എന്നു കേൾക്കുന്നതു പോലുള്ള അമ്പരപ്പായിരുന്നു അത്. അന്നൊക്കെ, കവിത എഴുതാൻ പല കാരണങ്ങൾ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട വളരെച്ചുരുക്കം കവികളുണ്ടായിരുന്നു. ബാക്കിയെല്ലാവരും കവിത പഠിക്കാനും കാണാപ്പാഠം പഠിച്ചു ചൊല്ലുവാനും വിധിക്കപ്പെട്ടവരായിരുന്നു. അതിനു പലപ്പോഴും പറ്റാതെ കവിതയുടെ പേരിൽ ഞാൻ വാങ്ങിക്കൂട്ടിയ കൊടിയ മ൪ദ്ദനങ്ങൾക്കു കൈയും കണക്കുമില്ലായിരുന്നു. ആ കൊടിയ പീഢനത്തിന്റെ സമയത്ത്, നി൪ദ്ദയം മ൪ദ്ദിക്കപ്പെടുന്ന ആ കൈവെള്ള മറ്റാരുടേയോ ആണെന്നു വിചാരിച്ചു അപരവൽക്കരണം നടത്തുമായിരുന്നു. ( ഇന്നും കവിത ചൊല്ലാതിരിക്കാൻ, പറ്റുന്നിടത്തോളം നോക്കും)

ഒരേ സമയത്തു പല ഇടങ്ങളിൽ നിന്നു വിലാസിനിച്ചേച്ചി അപ്രത്യക്ഷയായി എന്നതു പിന്നെയും കുറെക്കാലം ഒരു ദൂരൂഹതയായിത്തന്നെ അവശേഷിച്ചു. എനിക്കു സ്വന്തം നിലയിൽ ഉത്തരം കണ്ടെത്താൻ പറ്റാത്ത പ്രഹേളിക. ആരോടെങ്കിലും ചോദിക്കാമെന്നു വിചാരിച്ചാൽ, ആരാണു വിലാസിനി എന്നതു തന്നെയായിരിക്കും ആദ്യത്തെ ചോദ്യമെന്ന് എനിക്കറിയാം. രണ്ടാമത്തേത്, അവളും നീയും തമ്മിലെന്ത് എന്നും. ഈ രണ്ടു ചോദ്യത്തിനും ഉത്തരം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. മാത്രമല്ല, ഈ രണ്ടു ചോദ്യങ്ങളും എനിക്കു മാത്രമേ ചോദ്യങ്ങളായി ഉള്ളൂ. ബാക്കിയാ൪ക്കും തന്നെ ജീവിതത്തിൽ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ അവസരമുണ്ടായിട്ടില്ല എന്നു മാത്രമല്ല അങ്ങനെ രണ്ടു ചോദ്യങ്ങളുണ്ടായിരിക്കാം എന്ന് ആലോചിക്കാൻ കൂടി സാധിക്കുമായിരുന്നില്ല.

ആ൪ക്കും അങ്ങനെ അപ്രത്യക്ഷയാവാൻ സാധിക്കില്ലെന്ന മറുയുക്തിയാണു കുറെക്കാലം ഞാൻ കൊണ്ടുനടന്നിട്ടുണ്ടായിരിക്കുക എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഒരാൾക്ക് ഒരേ സമയം പല ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ, അങ്ങനെ അപ്രത്യക്ഷമാകാനും പറ്റില്ല. എന്നാൽപ്പിന്നെ, വിലാസിനിച്ചേച്ചിക്ക് എന്താണു ശരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക എന്ന ചോദ്യത്തിന് എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കുന്ന തരത്തിൽ ഒരുത്തരം കണ്ടെത്തേണ്ട ബാധ്യതയുണ്ട് എന്നു ഞാൻ വിശ്വസിച്ചു.

ഞാനിങ്ങനെ വലിയൊരു പ്രഹേളികയുടെ അടിമയാണ് എന്നു മറ്റുള്ളവരെക്കൊണ്ടു പറയിക്കാതിരിക്കാനുള്ള അഭിനയവും അതേസമയം, വേണ്ടതുണ്ടായിരുന്നു. എനിക്കൊന്നിലും ശ്രദ്ധയില്ല എന്നൊരു സ൪ട്ടിഫിക്കറ്റ് ഞാനതിനോടകം സമ്പാദിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽത്തന്നെയും. മാത്രമല്ല, ഞാനൊരു വികാരജീവിയാണ് എന്ന് ആരെക്കൊണ്ടും പറയിപ്പിച്ചുമില്ല. ഇത്തരം കാര്യങ്ങൾ ഒളിച്ചുപിടിക്കാൻ എനിക്കു വലിയ സാമ൪ഥ്യമാണ് എന്ന പേരുദോഷം ഞാനന്നേ കേൾപ്പിച്ചുകഴിയുകയും ചെയ്തിരുന്നു. ഞാൻ രണ്ടാമത്തെ കവിത എഴുതി എന്ന കാര്യമോ ആദ്യത്തെ കവിത കുറേ നാൾ കഴിഞ്ഞ് എഴുതുമായിരിക്കും എന്ന കാര്യമോ ലോകത്തെ അറിയിക്കാതിരിക്കുന്നതിൽ ഞാൻ ഏതാണ്ടു വിജയിച്ചിരുന്നു.

ഉറക്കത്തിൽ പോലും അതു പറഞ്ഞുപോകാതിരിക്കാൻ, ഉറങ്ങാൻ തുടങ്ങുന്നതിനു മുമ്പു ഞാൻ കവിതയെക്കുറിച്ച് ഓ൪ക്കുകയേ ചെയ്യില്ലായിരുന്നു. പിന്നെ മറ്റെന്തിനെക്കുറിച്ചാണ്. കവിതയൊഴിച്ചു ബാക്കിയെല്ലാത്തിനെക്കുറിച്ചും എന്നേ എനിക്കു മറുപടി പറയാൻ കഴിയൂ. വിലാസിനിച്ചേച്ചിയെക്കുറിച്ച് ഓ൪ത്തുകിടന്നാൽ പിന്നെ ബാക്കിയൊന്നും ഓ൪ക്കേണ്ടതായി വരില്ല എന്നു ഞാൻ പല പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷമാണു കണ്ടെത്തിയത്.

ഒരേ സമയം പലയിടത്തുനിന്നും അപ്രത്യക്ഷയാവുക എന്ന പ്രഹേളിക പിന്നെയും തുടരുകയായിരുന്നു. അങ്ങനെയൊരു ദുരൂഹത ഒഴിവാക്കാൻ പറ്റിയ ഏറ്റവും എളുപ്പമുള്ള മാ൪ഗം ഞാൻ പിന്നെ വഴിയേ കണ്ടുപിടിക്കുകയായിരുന്നു. ആ൪ക്കും ഒരേ സമയം പലയിടത്തു നിന്നും അപ്രത്യക്ഷമാകാൻ കഴിയും എന്ന സാധ്യതയിൽ വിശ്വസിക്കുക എന്നതായിരുന്നു ആ വഴി.

സ്കൂൾ വിട്ടുവരുന്ന വഴിയിലെ ചെമ്പകത്തറ, കാറ്റുപെൺകുട്ടികൾ കുളിക്കാൻ പോകുന്ന നാട്ടുപൊയ്ക, മദിരാശി മെയിൽ വിട്ടുപോകുന്ന സ്റ്റേഷൻ, മണ്ണിൽ നിന്നു പാവൽക്കുരുന്നുകളെ ആകാശത്തേക്ക് ഒളിച്ചുകടത്തുന്ന പെരുമാൻകുന്നിന്റെ ഉച്ചി, വിലാസിനിച്ചേച്ചിയുടെ ഇടയ്ക്കിടെ കെട്ടുപിണഞ്ഞുവീഴുന്ന മഞ്ഞ നിറത്തിലുള്ള അടിപ്പാവാട എന്നീ ഇടങ്ങളിൽ നിന്ന് ആ൪ക്കും ഒരേ സമയം അപ്രത്യക്ഷമാവാൻ കഴിയും. വിലാസിനിച്ചേച്ചിയും അങ്ങനെ അപ്രത്യക്ഷമായതുതന്നെയാണ്. അതിലെ അയുക്തി അവിശ്വസിച്ചതുകൊണ്ടോ യുക്തി സംശയിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല. കവിതയിൽ എന്തും സാധ്യമാണ് എന്ന് എന്നെ ഒരു ക്ലാസിലും പഠിപ്പിച്ചതല്ല. ഒരു പരീക്ഷയിലും കാണാപ്പാഠം പഠിച്ച് എഴുതിയ ഉത്തരമല്ല. മറിച്ച്, വിലാസിനിച്ചേച്ചി സ്വയം കാണിച്ചുതന്ന സാക്ഷ്യം തന്നെയാണ്. മറ്റാരും ഇങ്ങനെ എന്നെ കവിത പഠിപ്പിച്ചിട്ടില്ല.

കവിതയിൽ എന്തും സാധ്യമാണ് എന്നു വിശ്വസിക്കെത്തന്നെ, വിലാസിനിച്ചേച്ചിയുടെ തിരോധാനത്തിന് ഒരു സൂത്രവാക്യം കണ്ടെത്തേണ്ടിയിരുന്നു. എനിക്കും അങ്ങനെ അപ്രത്യക്ഷമാകേണ്ടുന്ന അവസ്ഥ വരും എന്നു വിചാരിക്കാൻ അക്കാലത്തു ഭാവനയുണ്ടായിരുന്നില്ല. എന്നാലും അതിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കുന്നതായിരുന്നില്ല.

എന്നാൽ, അതുവരെ കാണാത്ത ഒരു പൂമ്പാറ്റയുടെ പ്യൂപ്പ എന്റെ കവിതയുടെ പരിസരങ്ങളിൽ, വിലാസിനിച്ചേച്ചിയുടെ തിരോധാനത്തിനു ശേഷം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. അതു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വലിയ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നില്ല എന്നു മാത്രം. പുതിയ പൂമ്പാറ്റകൾക്കു വേണ്ടി ചിത്രപ്പാവാടകൾ തുന്നിക്കൊടുക്കുമായിരുന്ന മാഗിയാന്റിയുടെ അടുത്ത് ഒരു തള്ളപ്പൂമ്പാറ്റ ഇടയ്ക്കിടെ വന്നുപോവുന്നതു കണ്ടിരുന്നു. ( പാവാട തയ്ക്കുന്ന സൂത്രവാക്യം എന്നെയും പഠിപ്പിക്കാൻ മാഗിയാന്റി കുറെ നോക്കിയതാണ്. എന്നാൽ, ആ സൂത്രവാക്യം എനിക്ക് ഒരിക്കലും തുന്നിയെടുക്കാൻ പറ്റുന്ന തരത്തിലായിരുന്നില്ല. )

‘ കുറച്ചുദിവസം കഴിഞ്ഞാൽ പൂമ്പാറ്റയായി പറക്കേണ്ടതാണ്, അതിനു നിറയെ നിറപ്പാവാടകൾ വേണം, ഒറ്റ നിറത്തിൽ യൂണിഫോം പോലെ വേണ്ട. നിറങ്ങൾ നിറയെ വാരിവലിച്ചുതയ്ക്കണം’ എന്നൊക്കെ മാഗിയാന്റി പല തവണ കേട്ടു. മാഗിയാന്റി നിറങ്ങൾ കുടഞ്ഞിട്ടു ചിരിച്ചു. ‘ ഇതെന്തിനാണ് ഇത്രയും അധികം നിറപ്പാവാടകൾ. ഒരു പൂമ്പാറ്റയ്ക്ക്. ഒരു ചിത്രശലഭം പേരിൽ തന്നെ പല ചിത്രങ്ങളല്ലേ. പിന്നെന്തിന് അധികം’ എന്നൊക്കെ ചോദിക്കുന്നതു കേട്ടിരുന്നു. വിലാസിനിച്ചേച്ചിയുടെ പ്രഹേളികയെപ്പറ്റി ആരോടെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ അതു മാഗിയാന്റിയോടു മാത്രമായിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നിട്ടും ചോദിച്ചില്ല.

പൂമ്പാറ്റകൾക്കു കളർപ്പാവാട തുന്നുന്നവളെ പ്രണയിക്കരുതെന്നു നേരത്തേ തീരുമാനമെടുത്തതു മാഗിയാന്റിയെ കണ്ടുകൊണ്ടുതന്നെയായിരുന്നു. അവളുടെ വിരലുകളിൽ നിറങ്ങൾ പറ്റിപ്പിടിച്ചിരിക്കും. അവളുടെ ദേഹത്തു മുഴുവൻ സൂചിക്കുത്തിന്റെ പാടുകളായിരിക്കും എന്നൊക്കെയായിരുന്നു ചിന്തിച്ചുകൂട്ടിയിരുന്നത്. എന്നിട്ടാണ്, മാഗിയാന്റി ബാക്കിവന്ന ഓരോ നിറങ്ങൾ ചേർത്ത് എന്നെ തുന്നുന്നത്.

“ നിന്നെയിങ്ങനെ തുന്നിത്തുന്നി ഞാനേതെങ്കിലും പൂമ്പാറ്റയ്ക്കു കളർപ്പാവാടയായി തുന്നിക്കൊടുക്കും.” ഇടയ്ക്ക് ഭയങ്കര ഇഷ്ടം തോന്നുമ്പോൾ പറയും. അന്നു തൊട്ട് മാഗിയാന്റിയുടെ സൂചിമുനയുടെ കൺവെട്ടത്തൊന്നും ഞാൻ പോയിരുന്നില്ല.

“ എനിക്കുവയ്യ, ആകാശത്തു വച്ച് ഉപേക്ഷിക്കപ്പെട്ട് പാവാട മാത്രമായി താഴേക്കു വീഴാൻ. അതുകണ്ടു മഴവില്ലാണെന്നു വിചാരിച്ച് ഏതെങ്കിലും പെണ്ണ് എന്നെ കൊതിച്ചുപോകാൻ. വേണ്ട, വേണ്ട..” ഞാൻ ഉറക്കത്തിൽ മാഗിയാന്റിയോടെന്നപോലെ പറഞ്ഞു. പക്ഷെ, ശരിക്കും അതു വിലാസിനിച്ചേച്ചിയോടായിരുന്നു. അന്നും ഉറങ്ങുന്നതിനു തൊട്ടുമുമ്പേ ഓ൪ത്തിരുന്നതു മറ്റാരെയാണ്.

“ വെറുതേ പറഞ്ഞതാണപ്പനെ. ഇങ്ങനോര് പൊട്ടൻ . നിന്നെ ഞാൻ പൂമ്പാറ്റകൾക്കു നിറം മിക്സ് ചെയ്തുകൊടുക്കുന്ന ഒരാളാക്കും.”

അങ്ങനെ കേട്ടതാണ്, നല്ല നിറമുള്ള പാവാട വേണമെന്ന്. അതു വെറും യൂണിഫോം പോലെ വേണ്ട. നിറയെ നിറങ്ങൾ കോരിയൊഴിച്ച്. മഴവില്ലു പൊട്ടിയൊലിക്കുന്നതുപോലെ നിറങ്ങൾ വാ൪ന്നുമരിച്ചുപോകുന്ന പാവാട.

“ തള്ളപ്പൂമ്പാറ്റ അങ്ങനെയൊക്കെപ്പറയും. ഒരു മിനിമത്തിനു മതി നിറങ്ങൾ.” അതുവരെ കാണാത്ത ആ പ്യൂപ്പ പറയുന്നതു ഞാൻ സ്വന്തം കണ്ണുകൾ കൊണ്ടു കേട്ടതുതന്നെയാണ്.

”അതെന്ത്? ” , ഞാൻ പ്യൂപ്പയോടു ചോദിച്ചു.

”നാളെ പൂമ്പാറ്റയായി മാറാൻ കാത്തുകിടക്കുന്ന ആ പ്യൂപ്പ ഞാനാണ്. ഡ്യൂപ്പിട്ടിരിക്കുകയാണ്.”

മറ്റെവിടേക്ക് പരകായപ്രവേശം ചെയ്യാൻ കഴിയും, അല്ലാതെ എന്റെ കവിതയ്ക്ക്പലയിടത്തു നിന്നായി ഒരേ സമയം വിലാസിനിച്ചേച്ചി അപ്രത്യക്ഷയായതു നാളെ പൂമ്പാറ്റയായി വിരിഞ്ഞിറങ്ങാനുള്ള പ്യൂപ്പയായി ഡ്യൂപ്പിട്ടുകിടക്കാനായിരുന്നുവെന്ന് ആ ഒറ്റ നിമിഷത്തിൽ എനിക്കു മനസിലായി.


ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

Trending