Connect with us

ലേഖനം

കവിത തിന്തകത്തോം 2

Published

on

വി.ജയദേവ്

നിറങ്ങൾ വാരിക്കെട്ടിയ
നീളൻ പാവാടച്ചരടിൽ
കോ൪ത്തെടുത്ത ഭൂമി

അതിനിടെ വിലാസിനിച്ചേച്ചിയെ പലയിടങ്ങളിൽ നിന്നും കാണാതെയായിരുന്നു. ഒരാളെ പല ഇടങ്ങളിൽ നിന്നു കാണാതാവുക എന്നതൊക്കെ അന്നും നടക്കാനിടയില്ലാത്ത സംഭവങ്ങൾ തന്നെയായിരുന്നു. വാക്കുകളും അ൪ഥങ്ങളും ഇത്രയേറെ സാങ്കേതികമാറ്റം വന്നുകഴിഞ്ഞിട്ടും ഇന്നും അങ്ങനെ സംഭവിക്കുന്നില്ലല്ലോ എന്നോ൪ത്തു വേവലാതിപ്പെടാനുള്ള സാഹചര്യവും അന്നുണ്ടായിരുന്നില്ല. നാളെ എന്നൊരു കാലം അന്നുണ്ടായിരുന്നില്ല. നാളെ എന്തു സംഭവിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല എന്നു തന്നെയാണു തോന്നുന്നത്.

ചിലപ്പോൾ ആരെങ്കിലും വിചാരിച്ചിരുന്നിട്ടുണ്ടായിരിക്കണം. എന്നാൽ, കവിതയിൽ അങ്ങനെയുണ്ടായിരുന്നില്ല. ഞാനെന്റെ ആദ്യത്തെ കവിത വളരെ കഴിഞ്ഞായിരുന്നു എഴുതിയതെങ്കിലും രണ്ടാമത്തേത് എഴുതിക്കഴിഞ്ഞിരുന്നല്ലോ. ആദ്യത്തെ കവിതെ വളരെക്കാലം കഴിഞ്ഞ് എഴുതുമായിരിക്കും എന്നു രണ്ടാമത്തെ കവിത എഴുതുന്ന സമയത്ത് ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. അന്നത്തെ, ഭാവനയുടെ അവസ്ഥ അത്രയും ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നു. ( ദാരിദ്ര്യാവസ്ഥയുടെ തുടക്കസൂചിക എന്നൊരു ആശയം അറുപതുകളിലേ വികസിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കൻ സാമ്പത്തികവിദഗ്ദ്ധയായ മോലി ഒ൪ഷാൻസ്കി 1963 – 65 കാലത്ത്. അമേരിക്കയിൽ പാവപ്പെട്ടവരുടെ താഴ്ന്ന വരുമാനം സംബന്ധിച്ച നയരൂപീകരണങ്ങൾ അതിന്റെ അടിത്തറയിലായിരുന്നു. ഇന്ത്യയിൽ, രണ്ടായിരമാണ്ടിനു ശേഷമാണ് അങ്ങനെ ഒരു സങ്കൽപ്പനാടിത്തറ കണക്കാക്കിത്തുടങ്ങിയത്. ഭക്ഷണത്തിനും ജീവിതച്ചെലവുകൾക്കും വേണ്ടി ചെലവഴിക്കാൻ സാധിക്കുന്ന പ്രതിമാസ പണത്തിന്റെ കണക്കിൽ. ഭാവന അപ്പോഴും ദാരിദ്ര്യരേഖാ പരിധിക്കു പുറത്തായിരുന്നു. )

അന്നത്തെ കാലത്തു ഭാവനയ്ക്കു മാത്രമായിരുന്നില്ല എല്ലാത്തിനും ഒരു തരം പഞ്ഞമായിരുന്നു. വാക്കുകൾക്കും ആശയങ്ങൾക്കും അ൪ത്ഥങ്ങൾക്കും വരെ. പല വാക്കിനും ഒറ്റ അ൪ത്ഥം മാത്രമായിരുന്നു. ഇന്ന് അതല്ല അവസ്ഥ. ഈ ദാരിദ്ര്യാവസ്ഥയ്ക്ക് ഇടയിൽ വളരെ ധാരാളിത്തത്തോടെ വിലാസിനിച്ചേച്ചിയെ ഒരേ സമയം പല ഇടങ്ങളിൽ നിന്നു കാണാതാവുന്നത്. എന്നെപ്പോലെ, അപ്പോഴേക്കും രണ്ടാമത്തെ കവിത എഴുതിക്കഴിഞ്ഞ മറ്റേതെങ്കിലും ഒരു കവി സമകാലിനനായി ഉണ്ടായിരുന്നോ എന്നൊന്നും അറിയാമായിരുന്നില്ല, ഒരാൾക്ക് ആ അപ്രത്യക്ഷമാകലിലെ ധാരാളിത്തത്തെക്കുറിച്ച് വിസ്മയിക്കപ്പെടാതിരിക്കാൻ സാധിക്കുമായിരുന്നില്ല.

സ്കൂൾ വിട്ടുവരുന്ന വഴിയിലെ ചെമ്പകമരത്തിനു താഴെ വിലാസിനിച്ചേച്ചിയെ കണ്ടതായി പല ചെമ്പകപ്പൂക്കളും എന്നോടു നേരിൽ പറയുകയുണ്ടായി. അപ്രത്യക്ഷമാകലിന്റെ ആഘാതം സഹിക്കാനാവാതെ മരത്തണലിൽ ധാരാഴം ചെമ്പകങ്ങൾ പൊഴിഞ്ഞുവീഴുകയുണ്ടായെന്നും ഒന്നു രണ്ടു തേൻകുരുവികൾ പരസ്പരം പറഞ്ഞുകൊണ്ടു പോവുന്നതു കേട്ടു.

ഭൂമിയുടെ ഉച്ചമയക്കത്തിനിടെ കാറ്റുകന്യകൾ കുളിക്കാൻ പോകുന്ന നാട്ടുപൊയ്കയിൽ വിലാസിനിച്ചേച്ചി കുളിച്ചുകൊണ്ടിരുന്നതായി വെള്ളത്തിൽ ഏതാണ്ടു സ്ഥിരതാമസത്തിനു വന്നതാണെന്നു നീന്തലുകാരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്ന നാരൽമീൻകൂട്ടത്തിലെ ഒന്നുരണ്ടു പേ൪ എനിക്കു മൊഴി നൽകിയിരുന്നു. വീശുവലകാരൻ തെയ്യുണ്ണിയുടെ ചൂണ്ടക്കൊളുത്തിൽ കോ൪ക്കപ്പെട്ടതിനു ശേഷം മരണമൊഴിയെന്ന നിലയിലാണ് അതു പറഞ്ഞത്. തെയ്യുണ്ണി ചൂണ്ടയിൽ നിന്നു കുളംമീനുകളെ വേ൪പെടുത്താൻ എന്നെ ഏൽപ്പിക്കുമായിരുന്നു. അതു വളരെ ക്രൂരമായ ഒരു ശിക്ഷയാണെന്നു പല തവണ ഓ൪മിപ്പിച്ചിട്ടും. തെയ്യുണ്ണി എന്നെങ്കിലും എന്നെയും ചൂണ്ടയിൽ കോ൪ത്തേക്കും എന്ന് അയാളുടെ തുറിച്ചുനോട്ടം പറഞ്ഞു. ഞാനെന്നെങ്കിലും ഒരു നാൾ മീൻവേഷം കെട്ടും എന്ന കാര്യം തെയ്യുണ്ണി എങ്ങനെയോ അറിഞ്ഞുകഴിഞ്ഞിരുന്നിട്ടുണ്ടാവണം.

ഉച്ചയ്ക്കു മൂന്നരയുടെ മദിരാശി മെയിൽ പോകുന്ന സമയത്തു വിലാസിനിച്ചേച്ചി സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്നു എന്നായിരുന്നു മംഗലാപുരത്തു നിന്നു മീനുമായി എത്തുന്ന മെയിലിന്റെ പാഴ്സൽ വാനിനു കൃത്യം കാവൽ നിൽക്കുമായിരുന്ന ഗരുഢൻപരുന്ത് പറഞ്ഞിരുന്നത്. അതിനു തെളിവായി അതിന്റെ നഖങ്ങളിൽ പറ്റിപ്പിടിച്ചിടിച്ചിരുന്ന കുറെ ചുവന്ന നൂലുകൾ എനിക്കു തരികയും ചെയ്തിരുന്നു. ഏതാണ്ട് അതേ നിറത്തിൽ തന്നെ വിലാസിനിച്ചേച്ചിക്ക് ഒരു ദാവണിയുണ്ടായിരുന്നു.

ഇതൊന്നും വിശ്വസിക്കുന്നില്ല എന്നു ഞാനെന്നോടു തന്നെ വഴക്കിട്ടു. എന്നാൽ, പിന്നെ വിലാസിനിച്ചേച്ചി എവിടെ എന്നു ഞാനെന്നോടു തന്നെ ചോദിച്ചു. അതിന് ഉത്തരമില്ലായിരുന്നു. എന്റെ മൂന്നാമത്തെ കവിത ഇതേപ്പറ്റി എഴുതിപ്പോവുമോ എന്നു ഞാൻ ഭയന്നു. എന്നാൽ, അതേക്കാളും ഭയം വിലാസിനിച്ചേച്ചിക്ക് എന്തു സംഭവിച്ചു എന്നതായിരുന്നു. ഒരാളെ ഒരേസമയം പല ഇടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുക എന്നുവച്ചാൽ, ആരുമായും പങ്കുവയ്ക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. കാരണം, അങ്ങനെ ഒന്ന് ആരുംതന്നെ കേട്ടിട്ടുണ്ടായിരുന്നില്ല.

കേട്ടിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി അന്നൊന്നും ആരും സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കവിത എഴുതുക എന്നതു മനുഷ്യന്റെ സഹജസ്വഭാവമാണ് എന്നു കേൾക്കുന്നതു പോലുള്ള അമ്പരപ്പായിരുന്നു അത്. അന്നൊക്കെ, കവിത എഴുതാൻ പല കാരണങ്ങൾ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട വളരെച്ചുരുക്കം കവികളുണ്ടായിരുന്നു. ബാക്കിയെല്ലാവരും കവിത പഠിക്കാനും കാണാപ്പാഠം പഠിച്ചു ചൊല്ലുവാനും വിധിക്കപ്പെട്ടവരായിരുന്നു. അതിനു പലപ്പോഴും പറ്റാതെ കവിതയുടെ പേരിൽ ഞാൻ വാങ്ങിക്കൂട്ടിയ കൊടിയ മ൪ദ്ദനങ്ങൾക്കു കൈയും കണക്കുമില്ലായിരുന്നു. ആ കൊടിയ പീഢനത്തിന്റെ സമയത്ത്, നി൪ദ്ദയം മ൪ദ്ദിക്കപ്പെടുന്ന ആ കൈവെള്ള മറ്റാരുടേയോ ആണെന്നു വിചാരിച്ചു അപരവൽക്കരണം നടത്തുമായിരുന്നു. ( ഇന്നും കവിത ചൊല്ലാതിരിക്കാൻ, പറ്റുന്നിടത്തോളം നോക്കും)

ഒരേ സമയത്തു പല ഇടങ്ങളിൽ നിന്നു വിലാസിനിച്ചേച്ചി അപ്രത്യക്ഷയായി എന്നതു പിന്നെയും കുറെക്കാലം ഒരു ദൂരൂഹതയായിത്തന്നെ അവശേഷിച്ചു. എനിക്കു സ്വന്തം നിലയിൽ ഉത്തരം കണ്ടെത്താൻ പറ്റാത്ത പ്രഹേളിക. ആരോടെങ്കിലും ചോദിക്കാമെന്നു വിചാരിച്ചാൽ, ആരാണു വിലാസിനി എന്നതു തന്നെയായിരിക്കും ആദ്യത്തെ ചോദ്യമെന്ന് എനിക്കറിയാം. രണ്ടാമത്തേത്, അവളും നീയും തമ്മിലെന്ത് എന്നും. ഈ രണ്ടു ചോദ്യത്തിനും ഉത്തരം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. മാത്രമല്ല, ഈ രണ്ടു ചോദ്യങ്ങളും എനിക്കു മാത്രമേ ചോദ്യങ്ങളായി ഉള്ളൂ. ബാക്കിയാ൪ക്കും തന്നെ ജീവിതത്തിൽ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ അവസരമുണ്ടായിട്ടില്ല എന്നു മാത്രമല്ല അങ്ങനെ രണ്ടു ചോദ്യങ്ങളുണ്ടായിരിക്കാം എന്ന് ആലോചിക്കാൻ കൂടി സാധിക്കുമായിരുന്നില്ല.

ആ൪ക്കും അങ്ങനെ അപ്രത്യക്ഷയാവാൻ സാധിക്കില്ലെന്ന മറുയുക്തിയാണു കുറെക്കാലം ഞാൻ കൊണ്ടുനടന്നിട്ടുണ്ടായിരിക്കുക എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഒരാൾക്ക് ഒരേ സമയം പല ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ, അങ്ങനെ അപ്രത്യക്ഷമാകാനും പറ്റില്ല. എന്നാൽപ്പിന്നെ, വിലാസിനിച്ചേച്ചിക്ക് എന്താണു ശരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക എന്ന ചോദ്യത്തിന് എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കുന്ന തരത്തിൽ ഒരുത്തരം കണ്ടെത്തേണ്ട ബാധ്യതയുണ്ട് എന്നു ഞാൻ വിശ്വസിച്ചു.

ഞാനിങ്ങനെ വലിയൊരു പ്രഹേളികയുടെ അടിമയാണ് എന്നു മറ്റുള്ളവരെക്കൊണ്ടു പറയിക്കാതിരിക്കാനുള്ള അഭിനയവും അതേസമയം, വേണ്ടതുണ്ടായിരുന്നു. എനിക്കൊന്നിലും ശ്രദ്ധയില്ല എന്നൊരു സ൪ട്ടിഫിക്കറ്റ് ഞാനതിനോടകം സമ്പാദിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽത്തന്നെയും. മാത്രമല്ല, ഞാനൊരു വികാരജീവിയാണ് എന്ന് ആരെക്കൊണ്ടും പറയിപ്പിച്ചുമില്ല. ഇത്തരം കാര്യങ്ങൾ ഒളിച്ചുപിടിക്കാൻ എനിക്കു വലിയ സാമ൪ഥ്യമാണ് എന്ന പേരുദോഷം ഞാനന്നേ കേൾപ്പിച്ചുകഴിയുകയും ചെയ്തിരുന്നു. ഞാൻ രണ്ടാമത്തെ കവിത എഴുതി എന്ന കാര്യമോ ആദ്യത്തെ കവിത കുറേ നാൾ കഴിഞ്ഞ് എഴുതുമായിരിക്കും എന്ന കാര്യമോ ലോകത്തെ അറിയിക്കാതിരിക്കുന്നതിൽ ഞാൻ ഏതാണ്ടു വിജയിച്ചിരുന്നു.

ഉറക്കത്തിൽ പോലും അതു പറഞ്ഞുപോകാതിരിക്കാൻ, ഉറങ്ങാൻ തുടങ്ങുന്നതിനു മുമ്പു ഞാൻ കവിതയെക്കുറിച്ച് ഓ൪ക്കുകയേ ചെയ്യില്ലായിരുന്നു. പിന്നെ മറ്റെന്തിനെക്കുറിച്ചാണ്. കവിതയൊഴിച്ചു ബാക്കിയെല്ലാത്തിനെക്കുറിച്ചും എന്നേ എനിക്കു മറുപടി പറയാൻ കഴിയൂ. വിലാസിനിച്ചേച്ചിയെക്കുറിച്ച് ഓ൪ത്തുകിടന്നാൽ പിന്നെ ബാക്കിയൊന്നും ഓ൪ക്കേണ്ടതായി വരില്ല എന്നു ഞാൻ പല പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷമാണു കണ്ടെത്തിയത്.

ഒരേ സമയം പലയിടത്തുനിന്നും അപ്രത്യക്ഷയാവുക എന്ന പ്രഹേളിക പിന്നെയും തുടരുകയായിരുന്നു. അങ്ങനെയൊരു ദുരൂഹത ഒഴിവാക്കാൻ പറ്റിയ ഏറ്റവും എളുപ്പമുള്ള മാ൪ഗം ഞാൻ പിന്നെ വഴിയേ കണ്ടുപിടിക്കുകയായിരുന്നു. ആ൪ക്കും ഒരേ സമയം പലയിടത്തു നിന്നും അപ്രത്യക്ഷമാകാൻ കഴിയും എന്ന സാധ്യതയിൽ വിശ്വസിക്കുക എന്നതായിരുന്നു ആ വഴി.

സ്കൂൾ വിട്ടുവരുന്ന വഴിയിലെ ചെമ്പകത്തറ, കാറ്റുപെൺകുട്ടികൾ കുളിക്കാൻ പോകുന്ന നാട്ടുപൊയ്ക, മദിരാശി മെയിൽ വിട്ടുപോകുന്ന സ്റ്റേഷൻ, മണ്ണിൽ നിന്നു പാവൽക്കുരുന്നുകളെ ആകാശത്തേക്ക് ഒളിച്ചുകടത്തുന്ന പെരുമാൻകുന്നിന്റെ ഉച്ചി, വിലാസിനിച്ചേച്ചിയുടെ ഇടയ്ക്കിടെ കെട്ടുപിണഞ്ഞുവീഴുന്ന മഞ്ഞ നിറത്തിലുള്ള അടിപ്പാവാട എന്നീ ഇടങ്ങളിൽ നിന്ന് ആ൪ക്കും ഒരേ സമയം അപ്രത്യക്ഷമാവാൻ കഴിയും. വിലാസിനിച്ചേച്ചിയും അങ്ങനെ അപ്രത്യക്ഷമായതുതന്നെയാണ്. അതിലെ അയുക്തി അവിശ്വസിച്ചതുകൊണ്ടോ യുക്തി സംശയിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല. കവിതയിൽ എന്തും സാധ്യമാണ് എന്ന് എന്നെ ഒരു ക്ലാസിലും പഠിപ്പിച്ചതല്ല. ഒരു പരീക്ഷയിലും കാണാപ്പാഠം പഠിച്ച് എഴുതിയ ഉത്തരമല്ല. മറിച്ച്, വിലാസിനിച്ചേച്ചി സ്വയം കാണിച്ചുതന്ന സാക്ഷ്യം തന്നെയാണ്. മറ്റാരും ഇങ്ങനെ എന്നെ കവിത പഠിപ്പിച്ചിട്ടില്ല.

കവിതയിൽ എന്തും സാധ്യമാണ് എന്നു വിശ്വസിക്കെത്തന്നെ, വിലാസിനിച്ചേച്ചിയുടെ തിരോധാനത്തിന് ഒരു സൂത്രവാക്യം കണ്ടെത്തേണ്ടിയിരുന്നു. എനിക്കും അങ്ങനെ അപ്രത്യക്ഷമാകേണ്ടുന്ന അവസ്ഥ വരും എന്നു വിചാരിക്കാൻ അക്കാലത്തു ഭാവനയുണ്ടായിരുന്നില്ല. എന്നാലും അതിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കുന്നതായിരുന്നില്ല.

എന്നാൽ, അതുവരെ കാണാത്ത ഒരു പൂമ്പാറ്റയുടെ പ്യൂപ്പ എന്റെ കവിതയുടെ പരിസരങ്ങളിൽ, വിലാസിനിച്ചേച്ചിയുടെ തിരോധാനത്തിനു ശേഷം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. അതു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വലിയ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നില്ല എന്നു മാത്രം. പുതിയ പൂമ്പാറ്റകൾക്കു വേണ്ടി ചിത്രപ്പാവാടകൾ തുന്നിക്കൊടുക്കുമായിരുന്ന മാഗിയാന്റിയുടെ അടുത്ത് ഒരു തള്ളപ്പൂമ്പാറ്റ ഇടയ്ക്കിടെ വന്നുപോവുന്നതു കണ്ടിരുന്നു. ( പാവാട തയ്ക്കുന്ന സൂത്രവാക്യം എന്നെയും പഠിപ്പിക്കാൻ മാഗിയാന്റി കുറെ നോക്കിയതാണ്. എന്നാൽ, ആ സൂത്രവാക്യം എനിക്ക് ഒരിക്കലും തുന്നിയെടുക്കാൻ പറ്റുന്ന തരത്തിലായിരുന്നില്ല. )

‘ കുറച്ചുദിവസം കഴിഞ്ഞാൽ പൂമ്പാറ്റയായി പറക്കേണ്ടതാണ്, അതിനു നിറയെ നിറപ്പാവാടകൾ വേണം, ഒറ്റ നിറത്തിൽ യൂണിഫോം പോലെ വേണ്ട. നിറങ്ങൾ നിറയെ വാരിവലിച്ചുതയ്ക്കണം’ എന്നൊക്കെ മാഗിയാന്റി പല തവണ കേട്ടു. മാഗിയാന്റി നിറങ്ങൾ കുടഞ്ഞിട്ടു ചിരിച്ചു. ‘ ഇതെന്തിനാണ് ഇത്രയും അധികം നിറപ്പാവാടകൾ. ഒരു പൂമ്പാറ്റയ്ക്ക്. ഒരു ചിത്രശലഭം പേരിൽ തന്നെ പല ചിത്രങ്ങളല്ലേ. പിന്നെന്തിന് അധികം’ എന്നൊക്കെ ചോദിക്കുന്നതു കേട്ടിരുന്നു. വിലാസിനിച്ചേച്ചിയുടെ പ്രഹേളികയെപ്പറ്റി ആരോടെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ അതു മാഗിയാന്റിയോടു മാത്രമായിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നിട്ടും ചോദിച്ചില്ല.

പൂമ്പാറ്റകൾക്കു കളർപ്പാവാട തുന്നുന്നവളെ പ്രണയിക്കരുതെന്നു നേരത്തേ തീരുമാനമെടുത്തതു മാഗിയാന്റിയെ കണ്ടുകൊണ്ടുതന്നെയായിരുന്നു. അവളുടെ വിരലുകളിൽ നിറങ്ങൾ പറ്റിപ്പിടിച്ചിരിക്കും. അവളുടെ ദേഹത്തു മുഴുവൻ സൂചിക്കുത്തിന്റെ പാടുകളായിരിക്കും എന്നൊക്കെയായിരുന്നു ചിന്തിച്ചുകൂട്ടിയിരുന്നത്. എന്നിട്ടാണ്, മാഗിയാന്റി ബാക്കിവന്ന ഓരോ നിറങ്ങൾ ചേർത്ത് എന്നെ തുന്നുന്നത്.

“ നിന്നെയിങ്ങനെ തുന്നിത്തുന്നി ഞാനേതെങ്കിലും പൂമ്പാറ്റയ്ക്കു കളർപ്പാവാടയായി തുന്നിക്കൊടുക്കും.” ഇടയ്ക്ക് ഭയങ്കര ഇഷ്ടം തോന്നുമ്പോൾ പറയും. അന്നു തൊട്ട് മാഗിയാന്റിയുടെ സൂചിമുനയുടെ കൺവെട്ടത്തൊന്നും ഞാൻ പോയിരുന്നില്ല.

“ എനിക്കുവയ്യ, ആകാശത്തു വച്ച് ഉപേക്ഷിക്കപ്പെട്ട് പാവാട മാത്രമായി താഴേക്കു വീഴാൻ. അതുകണ്ടു മഴവില്ലാണെന്നു വിചാരിച്ച് ഏതെങ്കിലും പെണ്ണ് എന്നെ കൊതിച്ചുപോകാൻ. വേണ്ട, വേണ്ട..” ഞാൻ ഉറക്കത്തിൽ മാഗിയാന്റിയോടെന്നപോലെ പറഞ്ഞു. പക്ഷെ, ശരിക്കും അതു വിലാസിനിച്ചേച്ചിയോടായിരുന്നു. അന്നും ഉറങ്ങുന്നതിനു തൊട്ടുമുമ്പേ ഓ൪ത്തിരുന്നതു മറ്റാരെയാണ്.

“ വെറുതേ പറഞ്ഞതാണപ്പനെ. ഇങ്ങനോര് പൊട്ടൻ . നിന്നെ ഞാൻ പൂമ്പാറ്റകൾക്കു നിറം മിക്സ് ചെയ്തുകൊടുക്കുന്ന ഒരാളാക്കും.”

അങ്ങനെ കേട്ടതാണ്, നല്ല നിറമുള്ള പാവാട വേണമെന്ന്. അതു വെറും യൂണിഫോം പോലെ വേണ്ട. നിറയെ നിറങ്ങൾ കോരിയൊഴിച്ച്. മഴവില്ലു പൊട്ടിയൊലിക്കുന്നതുപോലെ നിറങ്ങൾ വാ൪ന്നുമരിച്ചുപോകുന്ന പാവാട.

“ തള്ളപ്പൂമ്പാറ്റ അങ്ങനെയൊക്കെപ്പറയും. ഒരു മിനിമത്തിനു മതി നിറങ്ങൾ.” അതുവരെ കാണാത്ത ആ പ്യൂപ്പ പറയുന്നതു ഞാൻ സ്വന്തം കണ്ണുകൾ കൊണ്ടു കേട്ടതുതന്നെയാണ്.

”അതെന്ത്? ” , ഞാൻ പ്യൂപ്പയോടു ചോദിച്ചു.

”നാളെ പൂമ്പാറ്റയായി മാറാൻ കാത്തുകിടക്കുന്ന ആ പ്യൂപ്പ ഞാനാണ്. ഡ്യൂപ്പിട്ടിരിക്കുകയാണ്.”

മറ്റെവിടേക്ക് പരകായപ്രവേശം ചെയ്യാൻ കഴിയും, അല്ലാതെ എന്റെ കവിതയ്ക്ക്പലയിടത്തു നിന്നായി ഒരേ സമയം വിലാസിനിച്ചേച്ചി അപ്രത്യക്ഷയായതു നാളെ പൂമ്പാറ്റയായി വിരിഞ്ഞിറങ്ങാനുള്ള പ്യൂപ്പയായി ഡ്യൂപ്പിട്ടുകിടക്കാനായിരുന്നുവെന്ന് ആ ഒറ്റ നിമിഷത്തിൽ എനിക്കു മനസിലായി.


ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

ലേഖനം

ആശയങ്ങളുടെ ഉണർവ്

Published

on

അഞ്ജലി പിണറായി

വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം നവോത്ഥാനം.

മാറ്റങ്ങളുടെ പുതുവഴിക്കായി സ്വത്വബോധത്തിന്റെ ഉൺമയിൽ ആത്മാഭിമാനത്തിൽ നിലയുറച്ച അതിജീവനത്തിന്റെ കരുത്താണ് അവകാശങ്ങളുടെ നീതി നടപ്പിൽ വരുത്തിയത്. എന്നാൽ ഇന്നും അരികുവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിൽ ‘സ്ത്രീ’ സമൂഹം ഉൾപെടുകയാണ് എന്ന ദയനീയത മുഴച്ചു നിൽക്കുകയാണ് നവോത്ഥാന സാക്ഷരകേരളത്തിൽ.
ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ജനതയെ ഇരുട്ടിലേക്ക് നയിച്ചപ്പോൾ നവോത്ഥാന നായകരും നായികമാരും ചരിത്രം സൃഷ്ടിച്ച ഇടമാണ് കേരളം. എന്നാൽ ഇന്നും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള കേരളത്തിന് അപമാനകരമായി മാറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.

സമത്വത്തിനുവേണ്ടി പൊരുതിയ ആശയ മഹിമയിൽ ലിംഗം ഔന്നത്യത്തോടെ തെളിഞ്ഞപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ഉൾക്കാഴ്ചകളുടെ തെളിച്ചവും പ്രകാശിക്കുകയായിരുന്നു.
” മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല”.
എന്ന ഉദ്ഘോഷത്തോടെ പാർവതി നെന്മേനിമംഗലം എന്ന നവോത്ഥാന നായിക നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങളെ ഏകീകരിച്ചപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീജനങ്ങളിൽ ചാർത്തപ്പെട്ട മാമൂലുകളെ പൊട്ടിച്ചെറിയാനുള്ള മുന്നേറ്റമാണ് ഉണ്ടായത്. സുപ്രധാന തീരുമാനങ്ങളുടെ ആഹ്വാനങ്ങൾക്ക് കാരണഭൂതമാവുകയും ചെയ്തു. നമ്പൂതിരിബിൽ അതിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്.
സ്വതന്ത്രമായുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് വീടിനകത്തളങ്ങളിൽ ആചാരങ്ങളുടെ നീണ്ടനിര പാലിക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീ ജനത ഗാർഹിക പീഡനങ്ങളുടെ ദാരുണമായ അവസ്ഥാന്തരങ്ങൾക്കും വിധേയരാവുന്നതിനെതിരെ നവോത്ഥാന കാലഘട്ടം മാറ്റങ്ങളുടെ പാതപണിഞ്ഞുവെങ്കിലും ഇന്നും രൂപവും ഭാവവും വ്യത്യസ്തതയോടെ ഇവ നിലനിന്നു പോരുന്നു എന്നത് ദാരുണമാണ്. 2005ൽ ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം നില ഒന്നുകൂടെ മെച്ചപ്പെടുന്നുവെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സധൈര്യം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ട് വരുന്നു എന്നത് പ്രശംസനീയമാവേണ്ട ഒന്ന് തന്നെ . അതിന് സജ്ജരാവുന്നതിൽ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും, മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതുമാണ്.

നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശേഷം നിരവധി സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏടുകൾ അടയാള രേഖകളായി ചേർക്കപ്പെടേണ്ടത് അനിവാര്യമായി നിലയുറക്കുന്നുണ്ട്. ഇത് അഭിമാനകരം തന്നെയാണ്. 80കളിൽ മുന്നോട്ടുവന്ന ഫെമിനിസം ഇന്നും ശക്തമായി നിലയുറച്ചു പോന്ന ഒരു അടയാളമാണ്
” പാതിമണ്ണിൻ ഉടമകൾ ഞങ്ങൾ
പാതി ആകാശത്തിനും
ഇവിടെ ഞങ്ങൾ ഉറച്ചുനിൽക്കും
ഇവിടെ ഞങ്ങൾ ഉയർന്നു നിൽക്കും”.
ഈ ഗീതത്തിൽ നിറയുന്ന ആത്മവീര്യത്തിന്റെ സ്പന്ദനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. ബോധന, മാനുഷി സഹയാത്രി ഇങ്ങനെ സ്ത്രീമുന്നേറ്റം ലക്ഷ്യം കണ്ട കൂട്ടായ്മകളും എടുത്ത് പറയേണ്ടതാണ്. 81 ൽരൂപീകൃതമായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ഒപ്പം ചേർക്കേണ്ട ഒന്നാണ്.
” ജനാതിപത്യം, സമത്വം, സ്ത്രീ വിമോചനം”
എന്ന മുദ്രാവാക്യത്തോടെ ശക്തമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സഞ്ചരിച്ചു.
ഇത്തരം സ്ത്രീമുന്നേറ്റ സംഘടനകളിലൂടെ
സ്ത്രീ മുന്നേറ്റത്തിന്റെ ആത്മവീര്യവും നിർഭയത്വവും വ്യക്തിബോധവുമാണ് ഉടലെടുത്തത്. ഞങ്ങൾക്കു വേണ്ടി ഞങ്ങൾ തന്നെ മുന്നോട്ട് ഞങ്ങളാണ് ഞങ്ങളുടെ സംരക്ഷകർ എന്ന വിശ്വാസത്തിന്റെ ആത്മഹർഷമാണ് ഉദാഹരണ സഹിതം തന്നെ എടുത്തു പറയാനോളം ഏറെ നേട്ടങ്ങളുമായ് ശക്തമായ് ഇന്നും പ്രയാണം തുടരാൻ കെൽപ്പ് പകർന്ന് കൊണ്ടിരിക്കുന്നത്.. ഇന്ന് സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദാരുണത , നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം , ഇതിൽ ഒക്കെ തന്നെ ഏറെ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ഇനിയും മുന്നേറാൻ ഇരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തലുകൾ തന്നെയുമാണ്.

പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ നവോത്ഥാന ചരിത്ര തുടക്കത്തിലെ സുപ്രധാനങ്ങളിൽ ഒന്ന് ചാന്നാർ ലഹള തന്നെയാണ് .

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനത്തിന്റെ ഉൾതുടിപ്പിൻ നാളമാണ് ജ്വലിച്ചത്. മാറുമറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് സവർണ്ണരുടെ ലൈംഗിക ചേഷ്ടകൾക്ക് പാത്രരായി അഭിമാനഹത്യരായി മാറിക്കൊണ്ടിരുന്ന ഒരു വിഭാഗം സ്ത്രീകൾ നടത്തിയൊരീ നവോത്ഥാന മുന്നേറ്റം സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾക്കായുള്ള ഊർജ്ജമായിരുന്നു. നിരവധി ചരിത്ര നായികമാരാണ് അവിടെ ഉടലെടുത്തത് .മേൽ ശീല ധരിച്ച് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘ സാറ ‘ അതിന് ഉദാഹരണമാണ് . ഒപ്പം മൂക്കുത്തി സമരം കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ അവകാശബോധത്തോടെ തലയുയർത്തിയ നവോത്ഥാന വിപ്ലവങ്ങളും. വിപ്ലവ വനിതകളും.

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിനൊപ്പം തുല്യതയുടെ കാഴ്ചപ്പാടിന്റെ മഹത്വം . പുരോഗമന കേരളത്തിൽ അഭിനന്ദനാർഹമായ് ഇത് നടപ്പിലാക്കിയ മാതൃകാ വിദ്യാലയം “ജെൻറർ ന്യൂട്രാലിറ്റി യൂണിഫോം ” ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ ഇത് വരുംകാല ചരിത്ര അടയാളമായ് മാറും എന്നതും നിസംശയം.

സ്ത്രീവിമോചനത്തിന്റെ ആദ്യ രക്തസാക്ഷിയായ ശകുന്തള ദേവി . മതാന്ധതയുടെ അധപതിച്ച ചിന്താധാരകൾ വർത്തമാന ഇന്ത്യൻ രാഷ്ട്രത്തിൽ നിഴലിക്കുമ്പോൾ അന്യമതം സ്വീകരിച്ച് ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെ പോരാടാൻ അടിയുറച്ചൊരീ സ്ത്രീ രത്നം ഒടുവിൽ മതഭ്രാന്തരാൽ മരണം വരിക്കേണ്ടി വന്നത്. ആ കാലഘട്ടവും ഒപ്പം ശകുന്തളാദേവിയെയും ഈ കാലഘട്ടത്തിലും ഓർക്കപ്പെടേണ്ടതിന്റെ അനിവാര്യത ഏറുകയാണ്.

ഉത്തരേന്ത്യൻ സ്ഥിതി വിശേഷം ഉളവാക്കാതിരിക്കാൻ കേരള ഭരണ രാഷ്ട്രീയ പ്രസ്ഥാനം ചെറുത്തുനിൽപ്പിൻ പരിശ്രമം പണിയുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ വിവേകപൂർണ്ണം അല്ലാത്ത പ്രവർത്തനങ്ങൾ അപമാനകരം തന്നെയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ അന്ധവിശ്വാസങ്ങളെയും അതിൻ ഉപോല്പന്നങ്ങളെയും എടുത്തു പറയേണ്ടതുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ആർത്തവ അശുദ്ധിയുടെ ശാസ്ത്രബോധം ഇല്ലായ്മയും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം.
ഒപ്പം ഇന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർണ്ണമായി ഉദ്ഭൂതരായ് എന്ന് ഊറ്റം കൊണ്ട ജനത വീണ്ടും നരബലിയിൽ ചെന്നു നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ വിവേകപൂർണ്ണമല്ലാത്തൊരീചിന്താധാരയുടെയും ഭക്തിയുടെ കമ്പോള സാധ്യതകളും തന്നെയാണ് ഇന്നിന്റെ വിന. ഇതിനെതിരെയാണ് ജാഗരൂകരാവേണ്ടത്. ഇവിടെയും ഇര സ്ത്രീ തന്നെയെന്ന് ഓർമ്മപ്പെടുത്തലുകൾ ആവർത്തനങ്ങളിൽ പൂർണമായി ഒഴിവാക്കേണ്ടുന്ന ജാഗ്രതയും ഓർമിപ്പിക്കുകയാണ്.

സാഹിത്യ സൃഷ്ടികളും കലയും നവോത്ഥാന ചിന്തയിലേക്ക് വ്യക്തികളെ നയിക്കുന്നത് ഏറെ പ്രാധാന്യമാണ് വഹിച്ചത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ അന്തർജനങ്ങളുടെ മാനസിക തലങ്ങളിലേക്ക് സഞ്ചരിച്ചു. ആ ജനതതിയ്ക്ക് ഊർജ്ജം പകർന്നു. അതുപോലെ വി.ടി ഭട്ടത്തിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം ഇന്നും പ്രസക്തിയോടെ ഇനിയും മാറേണ്ട കാഴ്ചപ്പാടിന്റെ ധ്വനിയെ ശക്തിയോടെ മുഴക്കുന്നുണ്ട്.
” പുരുഷന്റെ മേന്മയ്ക്ക് വേണ്ടിവന്നാൽ സ്ത്രീ അപലയായി തന്നെ ഇരുന്നു കൊള്ളട്ടെ. എങ്കിലും അവളുടെ പട്ട് ചേലയുടെ വക്ക് വേണം രാജ്യത്തിന്റെ മുറിവ് കെട്ടാൻ.”
ഈ സ്ഥിതിവിശേഷം ഇനിയും മാറേണ്ടതുണ്ട് എന്നത് നിസംശയം തന്നെ.

മിശ്രവിവാഹവും വിധവാ വിവാഹവും സ്വത്തവകാശവും ഒക്കെ സ്ത്രീയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നു മുക്തി നേടാനുള്ള അവകാശങ്ങൾ ആയി മാറിയപ്പോൾ ഇന്ന് പ്രണയം അവളെ മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷവും കാണാൻ കഴിയുകയാണ്. ആസിഡ് ആക്രമണങ്ങളും മറ്റു കൊലപാതകങ്ങളും തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ദർശിക്കുന്നത്.
“ഇല്ല ” എന്ന വാക്ക് പറയാനുള്ള അവളുടെ ആർജ്ജവത്തെയാണ് ഇവിടെയും അവൾക്ക് എതിരായി ഭവിക്കുന്നത് പെണ്ണിന്റെ വാക്കിനെ മാനിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ ക്രൂരതകൾക്ക് അവസാനം തീർത്തേ മതിയാവുള്ളൂ.

ഒപ്പം LGBTQIA+ കമ്മ്യൂണിറ്റിയെയും ട്രാൻസ് ജെന്ററിനെയും ഇന്നും സാധാരണ ജനതയായ് കാണാനുള്ള കാഴ്ചപ്പാടുകൾ ഉളവാകേണ്ടതുണ്ട്. ഇന്നും മാറ്റി നിർത്തപ്പെടുന്നതിന്റെ സ്ഥിതി വിശേഷം ഏറെ കാണാൻ കഴിയുകയാണ്.

ആശയങ്ങളുടെ ഉണർവ്വിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് മാറ്റങ്ങളുടെ പുതിയ പ്രകാശവുമായ് ഔന്നത്യത്തോടെ ഉയരാൻ മുന്നോട്ടുവരുന്ന സ്ത്രീ ജനത സാക്ഷര കേരളത്തിന് അഭിമാനകരമായ മാതൃകയാവട്ടെ. സ്ത്രീ ജനങ്ങളെ സംഘടിക്കൂ.

littnowmagazine@gmail.com

Continue Reading

Trending