കഥ
മഹാഭാരതം തിരുത്താമോ?

ഹർത്താലിൻ്റെ പിറ്റേന്ന് എന്ന കഥയുടെ തുടർക്കഥ
അനിൽ കുമാർ .S. D
വര_ സാജോ പനയംകോട്
ഉച്ചതിരിഞ്ഞുള്ള OP പതിവുള്ളതല്ല. രോഗികൾ വിരളവുമാണ്. ഉച്ചയ്ക്ക് കഴിച്ച ചിക്കൻ ബിരിയാണി അധികമായിരിക്കുന്നു. കണ്ണുകളിൽ അലസമായ ഒരു ഉറക്കം കാവലിരിക്കുന്നു. ശരീരമാസകലം ചെറിയ വേദനയും.വെറുതേ കസേരയിൽ ചാരിയിരുന്നപ്പോൾ മയക്കവും ചില ചിന്തകളും കൂട്ടിക്കുഴഞ്ഞ് തലച്ചോറു പൊതിഞ്ഞു.

കഴിഞ്ഞ ആഴ്ച എഴുതിയ “ഹർത്താലിൻ്റെ പിറ്റേന്ന് ” എന്ന കഥയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ദു:ഖിതരാണ്. എഴുത്തുകാരൻ ഒരു കഥാപാത്രത്തോടും നീതിപുലർത്തിയില്ല എന്ന ഒരു പരാതി എല്ലാ കഥാപാത്രങ്ങളും ഉന്നയിക്കുന്നുമുണ്ട്. പല സമ്മർദ്ദങ്ങളും അതിജീവിച്ച് സുജിത്തിനൊപ്പം നിന്ന രാജൻ കൈമൾ അശ്രദ്ധമായി സുജിത്തിനെ കൊന്നതിൽ അസ്വസ്ഥനാണ്. കഥാകൃത്തിനെ കോടതിയലക്ഷ്യം ചുമത്തി ജയിലിൽ അടയ്ക്കണമെന്നാണ് CJM ഗായത്രിയുടെ മനസ്സിലിരിപ്പ്. ഭർത്താവിനെ ഒഴിവാക്കി സുജിത്തുമായി ഒരു ജീവിതം ആഗ്രഹിച്ചിരുന്ന തന്നെ സ്വപ്നങ്ങളില്ലാത്ത ജീവിയാക്കിയത് ഈ കശ്മലനായ കഥാകൃത്താണ്. മൊത്തം കഥയും കഥാപാത്രനിർമ്മിതിയും പുരോഗമന പ്രസ്ഥാനങ്ങളെ താറടിക്കാൻ നിർമ്മിച്ചതാണെന്നും, അതുകൊണ്ട് ഈ കഥാകൃത്തിന് ഉചിതമായ ശിക്ഷ കൊടുക്കണമെന്നും പുരോഗമന പ്രസ്ഥാനങ്ങൾക്ക് ചിന്തയുണ്ട്.ഇത്തരം കഥകളും കഥാകൃത്തുക്കളും കുത്തകസാമ്രാജ്യത്തശക്തികളുടെ ഏജൻ്റുമാരാണെന്ന് പാർട്ടി പ്ലീനത്തിൽ പ്രമേയം കൊണ്ടുവരണമെന്ന ചിന്തയും ചൂടുപിടിക്കുന്നുണ്ട് .വിഷയത്തിൽ സത്യസന്ധമായും ശക്തമായും ഇടപെട്ടുകൊണ്ടിരുന്ന സുജിത്തിനെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോയി കഥയേയും കഥാപാത്രങ്ങളേയും രക്ഷിക്കാൻ ശ്രമിക്കാതെ സുജിത്തിനെ കൊന്ന് കഥ അവസാനിപ്പിച്ചത് തികച്ചും നിരാശാജനകമെന്നാണ് പരമേശ്വരൻ പിള്ളയുടെ വിശ്വാസം.
DYSP ശേഖരനും SP യ്ക്കും അവരെ കഥയിൽ ദുർബലരാക്കിയെന്നും പോലീസ് ഡിപ്പാർട്ട്മെൻ്റിനെ തന്നെ അപമാനിക്കാനായി CI യായ സുജിത്തിനെ നായകനാക്കിയെന്നും പരാതിയുണ്ട്. സുജിത്തിൻ്റെ അച്ഛനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കഥാകാരൻ അതിൻ്റെ യഥാർത്ഥകാരണം വ്യക്തമാക്കാനും ശ്രമിച്ചില്ല. സുജിത്തിൻ്റെ വിവാഹവും വിവാഹമോചനവും ചർച്ചചെയ്യാതെ കുറ്റകരമായ ഒരു മൗനത്തിലാണ് കഥയെ കെട്ടിയിട്ടത്. കഥയിൽ തങ്ങളുടെ ഉടുതുണിയൂരുന്ന മറുകഥയുണ്ടെന്ന് മനസ്സിലാക്കിയ പുരോഗമനക്കണ്ണടകൾ ധരിച്ചവർ കഥയെ വായിച്ചിട്ടും പ്രതികരിക്കാതെ പരാജയപ്പെടുത്തി സ്വയം വിജയം വിലയ്ക്കു വാങ്ങി.
കഥയുടെ വഴിവിട്ട നിർമ്മിതി കഥാകാരനെത്തന്നെ ആക്രമിക്കുന്ന ഗുരുതരമായ സാഹചര്യം ബോധ്യപ്പെട്ടു വരുമ്പോഴാണ് ഡോക്ടർ എന്ന വിളി കാതിലേക്ക് തറച്ചത്. ഞെട്ടിയുണർന്ന് മോണിറ്ററിലേക്ക് നോക്കി. പുതിയ O. P.കൾ ഒന്നും എടുത്തിട്ടില്ല. എന്നാലും മുമ്പിൽ നിന്ന ചെറുപ്പക്കാരനോട് ഇരിക്കാൻ പറഞ്ഞു. പയ്യന് ഇരുപതിനോട് അടുത്ത് പ്രായം കാണും. വെളുത്ത നിറം. ഭംഗിയായി വെട്ടി ചീകിയൊതുക്കിയ നീളൻ മുടികൾ. തടിച്ച ചുവന്ന ചുണ്ടുകൾ .നല്ല കറുത്തിടതൂർന്ന പുരികം .കാഴ്ചയെ കൂടുതൽ മിഴിവുറ്റതാക്കുന്ന കൂട്ടുപുരികം. കമ്പി മീശയും ഊശാൻ താടിയും. മെലിഞ്ഞ ശരീരത്തിലും ഉറച്ചപേശികൾ കൊത്തിവച്ച നീല ടീ ഷർട്ട്. ചുണ്ടിൽ നിലാവിൻ്റെ ഒരു പുഞ്ചിരി. അന്തർദാഹമുള്ള കണ്ണീർ നനവ് വറ്റാത്ത കണ്ണുകൾ. അലസമായി ചലിക്കുന്ന വിരലുകൾ. ഞാൻ ചെറിയ ഒരു പുഞ്ചിരിയിൽ ബാറ്റിംഗ് തുടങ്ങി.കഥാനായകനും ഒരു ഹൈവോൾട്ടേജ് പുഞ്ചിരി മടക്കി.ഞങ്ങൾക്കിടയിൽ മൗനം 60 സെക്കൻ്റുകൾ ഉലാത്തി. മൗനത്തിൽ അഭിനയിച്ചു കുഴഞ്ഞ ഞാൻ ഒടുക്കം ആദ്യബാൾ എറിഞ്ഞു.
” മിസ്റ്റർ ജൻ്റിൽമാൻ താങ്കളെ അലട്ടുന്ന രോഗമെന്താണ്.”
ഡോക്ടറായിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു .ആദ്യമായിട്ടാണ് ഒരു രോഗിയോട് ഇങ്ങനെ സായിപ്പിൻ്റെ ശൈലിയിൽ ചോദിക്കുന്നത് .സത്യത്തിൽ അങ്ങോട്ട് ഇങ്ങനെ ചോദിച്ച് തുടങ്ങേണ്ടുന്ന സാഹചര്യവും ആദ്യമായാണ് നേരിടുന്നതും.
എന്തായാലും എൻ്റെ കന്നി ചോദ്യത്തിനെ നിലയ്ക്കാത്ത ഒരു ചിരിയോടെയാണ് ചെറുപ്പക്കാരൻ നേരിട്ടത്.
” ഡോക്ടർ ഞാൻ രോഗിയല്ല, മാത്രമല്ല എൻ്റെ രോഗങ്ങൾ മാറ്റുവാൻ ഡോക്ടർക്ക് കഴിയുകയുമില്ല.”
അവൻ്റെ മുഖത്തെ പരിഹാസവും പരപ്പുച്ഛവും എൻ്റെ മാന്യതയുടെ മുഖം മൂടി ചീന്തിയെറിഞ്ഞു.
“മിസ്റ്റർ, ഞാൻ ചികിൽസിയ്ക്കാനായി ഇരിക്കുന്ന ഒരു ഡോക്ടറാണ്.താങ്കൾക്ക് അത്തരം ഏനക്കേടുകൾ ഇല്ലെങ്കിൽ എന്തിന് വലിഞ്ഞു കയറി വന്നു. ഞാൻ വലിയ തിരക്കിലാണ്. എൻ്റെ സമയം മെനക്കെടുത്താതെ പോകൂ.”
ടീനേജുകഴിഞ്ഞ ആ യുവരക്തം വീണ്ടും സൗമ്യനായി എൻ്റെ മുഖത്തേക്ക് നോക്കി.പിന്നെ ഒരു ചിരിയോടെ പറഞ്ഞു.
” താങ്കൾ മാനവും മര്യാദയുമായി ചികിൽസാ ലോകത്ത് കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ വരവ് ഒഴിവാക്കാമായിരുന്നു.”
ഇവൻ ഏതെങ്കിലും സൈക്യാട്രി വാർഡിൽ നിന്നും ഒളിച്ചോടി വന്നവനാണോ എന്ന ആശങ്കയിൽ അവൻ്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.
” ചെറുപ്പക്കാരനായ സുഹൃത്തേ, ഞാൻ എൻ്റെ കൺസൾറ്റിംഗ് റൂമിൽ യഥാർത്ഥ രോഗിയേയും തിരക്കിയിരിക്കുകയല്ലേ. ആ സ്ഥലത്തേക്ക് താങ്കൾ കടന്നു വരണമെങ്കിൽ ഒരു OP ടിക്കറ്റ് എടുക്കണം. മാത്രമല്ല താങ്കൾ എൻ്റെ ചികിൽസ ആഗ്രഹിക്കുന്ന ഒരു രോഗിയും ആയിരിക്കണം .ഒരു പക്ഷേ താങ്കളുടെ ഒരു ബന്ധുവോ സുഹൃത്തോ എൻ്റെ ചികിൽസയിൽ ഇരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതിൻ്റെ വിവരം തിരക്കാനും താങ്കൾക്ക് വരാം. ഇതിലൊന്നും വരുന്നില്ലെങ്കിൽ താങ്കൾ ദയവായി എൻ്റെ വിലയേറിയ സമയം പാഴാക്കാതെ പോയാലും.”
അയാൾ എന്നെ ഒരു നിസ്സാര ഭാവത്തിൽ കുറേ നേരം നോക്കിയിരുന്നു. ഞാൻ അയാളെ സൂക്ഷ്മമായി നോക്കി.ഒരു പക്ഷേ എൻ്റെ ചികിൽസകൾ കൊണ്ട് എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ പറ്റിയ ആളാണോ? .ഒരു പക്ഷേ അയാളുടെ വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ എൻ്റെ ചികിൽസകൾ കൊണ്ട് രോഗം ഭേദമാകാതെയോ രോഗം വഷളായോ കഷ്ടങ്ങൾ അനുഭവിക്കുന്നുണ്ടോ? ഏതായാലും ഈ ചെറുപ്പക്കാരനോടു സൗമ്യമായി പെരുമാറേണ്ടിയിരിക്കുന്നു. അയാൾ അസ്വസ്ഥനും മനോനില തെറ്റിയവനുമായിട്ടാണ് കാണപ്പെടുന്നത്. അയാളെ കൂടുതൽ പ്രകോപിപ്പിക്കുന്നത് നിലവിലുള്ള ആശങ്കകളെ രൂക്ഷമാക്കുകയേ ഉള്ളൂ.മനുഷ്യൻ്റെ മനോനിലകളെ സമർത്ഥമായി മനസ്സിലാക്കി വാക്കുകളും ശരീരഭാഷയും ക്രമീകരിക്കുവാൻ രാഷ്ട്രീയക്കാർക്കുള്ള കൂർമ്മബുദ്ധി ഓരോ ഡോക്ടർമാരും സ്വായത്തമാക്കേണ്ടതാണ്. രോഗിയും ഡോക്ടറും, രോഗവും ചികിൽസയുമെന്ന അപകടങ്ങളുടെ ഇരുപുറവും പങ്കുവയ്ക്കുമ്പോൾ ഈ പരസ്പര സ്നേഹം അത്യാവശ്യം.പരസ്പരവിശ്വാസം ചികിൽസയുടെ പ്രാണവായുവും. ആ ചിന്തകളുടെ ശാന്തത ഈ ചെറുപ്പക്കാരൻ്റെ അതിക്രമങ്ങളെ ശാന്തതയിൽ നേരിടാൻ എന്നെ സഹായിച്ചു.

” സുന്ദരനായ ചെറുപ്പക്കാരാ, താങ്കളോ താങ്കളുടെ ബന്ധുക്കളോ എൻ്റെ ചികിൽസകൊണ്ട് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടോ? “
ആ ചെറുപ്പക്കാരൻ എൻ്റെ മുഖത്തേക്ക് ഏതാനും സെക്കൻ്റുകൾ നോക്കിയിരുന്നു. ആ നോട്ടത്തിൽ ദേഷ്യമോ ഈർഷ്യയോ ഇല്ലായിരുന്നു. പകയോ പ്രതികാരമോ വായിച്ചെടുക്കാനുമാവില്ല. ആ നോട്ടം എൻ്റെ മനസ്സിൻ്റെ എല്ലാ കരുതലുകളും കവർന്നെടുക്കുന്നതായി തോന്നി. ആ നോട്ടം എന്നെ മൊത്തത്തിൽ സ്കാൻ ചെയ്യുന്ന ഒരു ഹോൾ ബോഡി സ്കാനായി തോന്നി. സ്കാൻ റീഡുചെയ്യുന്ന ഒരു സോണോളജിസ്റ്റിൻ്റെ സൂക്ഷ്മത ആ കണ്ണുകളിൽ വായിച്ചെടുക്കാനും പറ്റി. എൻ്റെ ആത്മവിശ്വാസം എന്നെ കെെവിടുന്ന ഒരു ഘട്ടത്തിലാണ് അവൻ മൃദുവായി ചിരിച്ചത്.ആ ചിരിയിൽ എൻ്റെ ഉണങ്ങിക്കീറിയ മനസ്സ് ജീവജലം വലിച്ചു കുടിച്ചെഴുന്നേറ്റു.
” ഡോക്ടർ, ഞാൻ താങ്കളെ ഒരു ഡോക്ടർ എന്നനിലയിൽ കാണാൻ വന്നതല്ല. സത്യത്തിൽ അത്തരം ഒരു ആവശ്യം എനിക്ക് വർഷങ്ങളായി ഇല്ല. താങ്കളുടെ ഒരു കഥയിലെ കഥാപാത്രമാണ് ഞാൻ. നിലമേൽ കോളേജിൽ വച്ച് ഇടനെഞ്ചിൽ കുത്തേറ്റ് മരിച്ച പ്രേംകുമാർ. പരമേശ്വരൻപിള്ളയുടെ മകൻ.ജവാൻ മുക്കിലെ രക്തസാക്ഷിമണ്ഡപത്തിൽ ചില്ലിട്ട ചിത്രമായി 28 വർഷങ്ങളായി ജീവിക്കുന്ന ധീരനായ പോരാളി. “

“ആ കഥ താങ്കളും വായിച്ചോ? “
“താങ്കൾ വികലമായി വരച്ചാലും എൻ്റെ ചിത്രമാകുമ്പോൾ നോക്കാതിരിക്കാനാവില്ലല്ലോ. “
” അത് എൻ്റെ ഒരു കഥമാത്രമല്ലേ. എൻ്റെ മാത്രം സൃഷ്ടി. അതിനെ കൊല്ലുകയോ കൊല്ലാക്കൊല ചെയ്യുകയോ എൻ്റെ ഇഷ്ടം.”
” ഒരിക്കലും താങ്കൾക്ക് അത്തരം ഒരു അധികാരം കഥാപാത്രങ്ങൾക്ക് മുകളിലില്ല.”
“ചെറുപ്പക്കാരാ, താങ്കൾ ഭ്രാന്തു പറയാതിരിക്കൂ. എൻ്റെ കഥയിലെ ജവാൻ മുക്ക് എൻ്റെ വെറും ഭാവന. പരമേശ്വരൻപിള്ളയും അയാളുടെ പച്ചക്കറിക്കടയും എൻ്റെ സങ്കൽപ്പങ്ങൾ. രാജൻ കൈമളും സുജിത്തും എൻ്റെ മാത്രം കഥാപാത്രങ്ങൾ.എൻ്റെ സ്വാതന്ത്ര്യം അവരുടെ ഓരോ ചലനവും. എനിക്ക് വേണ്ടപ്പോൾ ചിരിക്കുകയും മരിക്കുകയും ചെയ്യുന്ന പാവകൾ.”
ചെറുപ്പക്കാരൻ്റെ കണ്ണുകൾ തീ ഗോളങ്ങളായി. ശ്വാസം അയാൾ ആഞ്ഞാഞ്ഞു വലിച്ചു. പ്രതിരോധിക്കാൻ കഴിയാത്ത ഒരു വൻമതിൽ പോലെ അയാൾ എൻ്റെയടുത്തേക്ക് ചീറിയടുത്തു. അയാളുടെ നഖങ്ങൾ ചീറ്റപ്പുലിയുടേത് പോലെ മൂർച്ചയുള്ളതായി. കഠാരപോലെ അവ എൻ്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങാനായി അടുത്തടുത്തു വന്നു. എൻ്റെ തൊണ്ടയിലെ വെള്ളംവ oറ്റി. ഭയം കൊണ്ട് ഞാൻ കിടുകിടെ വിറച്ചു.
” സ്വന്തം കുഞ്ഞിനെ സ്നേഹിക്കാത്ത, ദ്രോഹിക്കുന്ന ,മനസ്സിലാകാത്ത ഒരു എഴുത്തുകാരനും എഴുതാൻ പാടില്ല ഡോക്ടർ. എത്ര പുസ്തകങ്ങളിൽ ഞങ്ങളെപ്പോലെ വീർപ്പുമുട്ടുന്ന കഥാപാത്രങ്ങൾ വേദനിക്കുന്നു. തൻ്റേതല്ലാത്ത കാരണത്താൽ രാമൻ കാട്ടിലുപേക്ഷിച്ച സീതയും വ്യാസഭാരതത്തിലെ ഭീമനെ അന്യവൽക്കരിച്ച രണ്ടാമൂഴവും സ്വയം ഉരുകിയ രവിയെ വിഷം തീണ്ടിക്കൊന്ന ഖസാക്കും എഴുത്തുകാരൻ്റെ ദു:സ്വാതന്ത്ര്യങ്ങൾ. കഥാപാത്രങ്ങൾ പുസ്തകത്തിൻ്റെ പുറംചട്ട ജയിലായി കണക്കാക്കുന്ന മാന്യതയ്ക്ക് കൊടുക്കുന്ന തിരിച്ചടി. കൂടുതൽ വായനക്കാരെ നേടുവാൻ കഥാപാത്രങ്ങളെ കൊല്ലുന്നവനും ബലാൽസംഗം ചെയ്യുന്നവനും എഴുത്തുകാരൻ. “
ഒന്ന് കീഴടങ്ങുന്നതാണ് തടി രക്ഷിക്കുവാൻ നല്ലതെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഒരു പക്ഷേ കഥ വായിച്ച ഏതെങ്കിലും ഭ്രാന്തനോ, ഹർത്താൽ നടത്തി സ്വന്തം അന്നം തിരയുന്ന എമ്പോക്കികളുടെ ഗുണ്ടയോ ആകാം ഈ ചെറുപ്പക്കാരൻ. ലോകത്തില്ലാത്ത ന്യായങ്ങളും ചിന്തകളും കാൽപ്പനികതയുടെ മുഖം മൂടിയിൽ പൊതുസമൂഹത്തിൽ അടിച്ചേൽപ്പിക്കുന്ന കശ്മലന്മാരാണല്ലോ ഈ പീറ രാഷ്ട്രീയക്കാർ. അവർ ഏത് ഭാഷയിലും രൂപത്തിലും പൊതുബോധത്തെ വിലയ്ക്കുവാങ്ങും.അവർക്കെതിരെ ഉയരുന്ന വിരലുകളെ ഞെരിച്ചുടയ്ക്കാൻ ഏത് ഹീനമാർഗ്ഗവും കൈക്കൊള്ളും .അധികാരത്തിനും പണത്തിനും ചുറ്റും ഉപഗ്രഹങ്ങളായി കറങ്ങുന്ന എക്സികൂട്ടീവും ജുഡീഷ്യറിയും മാധ്യമവും അവർക്ക് കുഴലൂതും. എഴുത്തുകാരന്മാർ എക്കാലത്തും ഈ കശ്മലന്മാരുടെ പാണന്മാർ.ആ സാമൂഹ്യസാഹചര്യം തിരിച്ചറിഞ്ഞ് ഇവനെ നയത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്. ആ പ്രായോഗിക ബുദ്ധി ഈ സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും അത്യാവശ്യം. പരമേശ്വരൻ പിള്ളയ്ക്കും സുജിത്തിനും അവൻ്റെ പപ്പയ്ക്കും ആ ബുദ്ധി ഇല്ലാതെ പോയത് പരാജയകാരണം. ഈ പറയുന്ന പ്രേംകുമാറിനും ആ കൗശലമില്ലാത്തതിനാൽ പടമായി മാറേണ്ടി വന്നു. സമൂഹത്തിൽ കാണുന്നത് മാത്രമേ എഴുത്തുകാരന് എഴുതാൻ പറ്റൂ.എന്നാൽ സ്വന്തം തടി രക്ഷിക്കാനായി ചിലവളച്ചൊടിക്കലുകൾ അയാൾക്ക് നടത്താവുന്നതാണ്. വിവേകത്തിൻ്റെ സുന്ദരമായ ചിരി ഞാൻ മുഖത്തു കൊളുത്തി. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷയാണല്ലോ ചിരി. ആ ചിരികൊണ്ട് പരിഹരിക്കാനാവാത്ത പ്രതിസന്ധികൾ ഈ ലോകത്ത് വിരളമല്ലേ.
എൻ്റെ ചിരിയുടെ തുമ്പിൽ പ്രേംകുമാർ കയറിപ്പിടിച്ചു. അവനും ചിരിച്ചു .ഒരു മനോഹരമായ ചിരി.
” ഡോക്ടർ കരുതുന്നതു പോലെ എനിക്ക് ഭ്രാന്തില്ല ,ഞാൻ ഒരു രാഷ്ട്രീയക്കാരൻ്റേയും ഗുണ്ടയുമല്ല. ഞാൻ താങ്കളുടെ കഥാപാത്രമായ പരമേശ്വരൻ പിള്ളയുടെ മകൻ. നിറം മങ്ങിയ ഒരു ചിത്രം താങ്കൾ എൻ്റെ വീട്ടിൽ കണ്ടില്ലേ? ആ ചിത്രത്തിലുള്ള യുവാവാണ് ഞാൻ. 28 വർഷങ്ങളുടെ പഴക്കം ആ ചിത്രത്തെ പ്രായമാക്കിയതാണ്. ജവാൻ മുക്കിലെ രക്തസാക്ഷിമണ്ഡപത്തിലും ഇതേ നിറം മങ്ങിയ ചിത്രം താങ്കൾക്ക് കാണാനാകും. 28 വർഷമായി പ്രായമാകാത്ത എനിക്ക് ആ ചിത്രത്തിലെപ്പോലെ പഴക്കത്തിൽ വരാനാകില്ലല്ലോ. ഞാൻ നേരിട്ട് കാര്യത്തിലേക്ക് വരാം. താങ്കളുടെ കഥയ്ക്ക് ഒരു തിരുത്തു കൊടുക്കണം. 28 വർഷങ്ങൾക്ക് മുമ്പ് നിലമേൽ കോളേജിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന വസ്തുത കൂടി ഉൾപ്പെടുത്തി താങ്കൾ കഥ പൂർത്തിയാക്കണം. അപകടത്തിൽ നിന്നും സുജിത്തിനെ രക്ഷപെടുത്തണം. മാത്രമല്ല അവനെ പിൻതുണയ്ക്കുന്ന ഒരു വിഭാഗത്തെ പോലീസിൽ വളർത്തണം. ഗ്രൂപ്പിസത്തിൻ്റെ പേരിൽ ഒരു വിഭാഗം രാഷ്ട്രിയക്കാരും അയാളെ പിന്തുണയ്ക്കട്ടേ. അങ്ങനെ എൻ്റെ മരണവും അച്ഛന് നേരേയുള്ള ആക്രമണവും തമ്മിൽ ബന്ധിപ്പിച്ച് സഖാവ് സുഗണനെ പൂട്ടണം.”
ഈ ചെറുപ്പക്കാരനോട് എന്താണ് പറയേണ്ടുന്നത് എന്ന് ഒരുനിമിഷം ഞാൻ ചിന്തിച്ചു. ഒരു വിഷയത്തിൻ്റെ ന്യായാന്യായങ്ങൾ തിരിച്ചറിയുവാൻ നിലതെറ്റാത്ത ഒരു മനസ്സ് വേണം. അത്തരം മനസ്സ് നഷ്ടമായവരോട് ഒരു സംവാദം അപകടകരം. അതിനാൽ ബുദ്ധിയെ ലോക്കറിൽ വച്ച് അവരോട് സമരസപ്പെട്ടു പെരുമാറുന്നതാണ് നമ്മുടെ തടിക്ക് നല്ലത്.
” ചെറുപ്പക്കാരാ, താങ്കളുടെ കഥ സവിസ്തരം പറയുക.ഞാൻ ശ്രദ്ധയോടെ കേൾക്കാം. എൻ്റെ കഥയെ ഉടച്ചുവാർത്തോ തച്ചുടച്ചോ താങ്കളുടെ സത്യത്തിനോട് നീതിപുലർത്താം.”

പ്രേംകുമാർ പറഞ്ഞത് ഒരു സാധാരണ കഥ. അദ്ദേഹത്തിന് ഏതെങ്കിലും വിദ്യാർത്ഥി പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലായിരുന്നു. ഒരു സംഘർഷത്തിലും പങ്കെടുത്തിട്ടില്ലാത്ത ടിയാൻ ഇടതുനെഞ്ചിൽ കഠാര കയറുമ്പോഴാണ് ക്യാമ്പസ് രാഷ്ട്രിയത്തിൻ്റെ ചുഴികൾ ഹൃദയത്തിലേക്ക് പാഞ്ഞിറങ്ങിയത്.
“സഖാവേ, ആളുമാറിപ്പോയി. നമുക്ക് കാച്ചേണ്ടവൻ ഇവനല്ല.” എന്ന് വിളിച്ചലറിയവനാണ് ഇപ്പോഴത്തെ MLA സുഗുണൻ . സുഗുണനെ കഴിഞ്ഞയാഴ്ച പഞ്ഞിക്കിട്ട അച്ചായൻ ഗാങ്ങിലെ ഡേവിഡിന് വച്ച ക്വട്ടേഷനാണ് വഴിമാറി പ്രേംകുമാറിനെ തീർത്തത്. അന്നേ കുശാഗ്രബുദ്ധിയായ സുഗുണൻ ഉടൻ തന്നെ പ്രേംകുമാറിനെ പാർട്ടിയിൽ ചേർത്തു. ശവത്തിനെ കൊടിയുടെ മൂട്ടിൽ കിടത്തി. കൊലക്കെതിരെ ഹർത്താലു നടത്തി. പതിനാറ് KSRTC ബസ്സുകൾ കല്ലെറിഞ്ഞു തകർത്തു.നാല് KSEB ജീപ്പുകളും മൂന്ന് സർക്കാർ കാറുകളും കത്തിച്ചു. കോളേജ് ഒരുമാസം സമരം ചെയ്ത് പൂട്ടിച്ചു. കൊലപാതകക്കുറ്റത്തിന് ഡേവിഡ് ഉൾപ്പെടെ നാല് അച്ചായൻ ഗാങ്ങ്കാരെ അകത്താക്കി. സുഗുണൻ മുഖ്യസാക്ഷിയായി.ജവാൻ മുക്കിൽ പ്രേംകുമാറിനെ രക്തസാക്ഷിമണ്ഡപത്തിൽ ഇരുത്തി.ആണ്ടോടാണ്ട് രക്തസാക്ഷിദിനം ആഘോഷിച്ചു.
മണ്ഡപത്തിൻ്റെ മുമ്പിൽ നിന്ന് സുഗുണനും പ്രേംകുമാറിനെ ഒറ്റക്കുത്തിന് തീർത്ത കൂമൻകേശവനും മറ്റു സുഹൃത്തുക്കളും ദിഗന്തം പൊട്ടുമാറ് അലറിവിളിച്ചു.
“രക്തസാക്ഷികൾ മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.”
സുഗുണൻ പഞ്ചായത്ത് മെമ്പർ, ജില്ലാപഞ്ചായത്ത് മെമ്പർ മുതലായ ചവിട്ടു പടികൾ ചവിട്ടിക്കയറി ഒടുക്കം MLA ആയി.പാർട്ടിയിൽ ലോക്കൽ ,ഏരിയ, ജില്ല എന്നിങ്ങനെയുള്ള പടികളിലൂടെ സംസ്ഥാന കമ്മറ്റിയിൽ കയറി.ഇനി മന്ത്രി, കേന്ദ്ര കമ്മറ്റി ,പോളിറ്റ് ബ്യൂറോ ,മുഖ്യമന്ത്രി മുതലായ മോഹങ്ങൾക്കായി ഭാര്യ വനജാക്ഷി ആറ്റുകാലമ്മയെ ഭജിച്ചു കഴിയുന്നു.ഇങ്ങനെ സുന്ദരമായ ഒരു നദിപോലെ ഒഴുകിയ സുഗുണൻ്റെ രാഷ്ട്രീയ ജീവിത്തിൽ ഒരു കരിനിഴൽ വീഴ്ത്താൻ കാരണം കൂമൻ കേശവൻ്റെ നിർത്താത്ത ചുമയാണ്. ചുമച്ച് ചുമച്ച്
മണ്ണുകപ്പിയിരുന്ന കൂമനെ ജില്ലാആശുപത്രിയിൽ കൊണ്ടുപോയതും സുഗണനാണ്. MLA നേരിട്ട് എഴുന്നള്ളിച്ച രോഗിയായതിനാൽ കൂമനെ പലപരിശോധകളും ഏറ്റെടുത്തു. ഒടുക്കം ശ്വാസകോശം മുഴുവനും ക്യാൻസർ ഏറ്റെടുത്തെന്നും കൂടിയാൽ മൂന്നുമാസം കൂടിയേ കൂമൻ ഭൂമുഖത്ത് അലങ്കാരമായി കാണുകയുള്ളൂ എന്നും ഡോക്ടർമാർ വിധിപറഞ്ഞു.
വിധിയറിഞ്ഞ കൂമൻ കരഞ്ഞു.തീരാൻ പോകുന്ന ശ്വാസം ആഞ്ഞാഞ്ഞു വലിച്ചു. ഭൂതകാലം മനസ്സിലേക്ക് JCB യെപ്പോലെ ഇടിച്ചു കയറി. ആ പോക്കിൽ പരമേശ്വരൻ പിള്ളയുടെ കടയിൽ കയറി. പ്രേംകുമാറിനെ ആളുമാറി കാച്ചിയത് താനാണെന്നും മാപ്പാക്കണമെന്നും അപേക്ഷയും ഇട്ടു. ക്വട്ടേഷൻ്റെ മൂലയിൽ MLA യാണെന്നും പറഞ്ഞു തുലച്ചു.
പരമേശ്വരൻ പിള്ള എല്ലാം കേട്ടു മിണ്ടാട്ടമില്ലാതെ ഇരുന്നു. കൂമൻ പല കഥകളും പറഞ്ഞു. പറഞ്ഞു പറഞ്ഞു ചുമച്ചു. കണ്ണുകളിൽ വെള്ളം നിറഞ്ഞു.മൂക്കിൽ നിന്നും വെള്ളം ഒഴുകി. ഒടുക്കം വേച്ചു വേച്ചു വീട്ടിലേക്ക് പോയി.പോയ പോക്കിൽ ജവാൻ മുക്കിൽ വീണു.പ്രേംകുമാറിൻ്റെ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഛർദ്ദിച്ച ചോരയിൽ മുങ്ങിമരിച്ചു.
പിറ്റേന്ന് പാർട്ടി പ്രാദേശിക ഹർത്താൽ നടത്തി. അനുശോചന യോഗത്തിൽ MLA വിങ്ങിപ്പൊട്ടി. കൂമനെ അഗ്നിക്ക് വിട്ടുകൊടുത്ത് MLA വീട്ടിൽ എത്തിയപ്പോൾ പരമേശ്വരൻപിള്ളയെ വീടിൻ്റെ മുന്നിൽ കണ്ടു.
തൊഴുതു വണങ്ങിയ പിള്ള സങ്കടം ബോധിപ്പിച്ചു.
” കൊന്നവർ തന്നെ വന്ദിക്കുന്ന പ്രേംകുമാറിൻ്റെ മണ്ഡപം സാറായിട്ട് പൊളിക്കണം.”
വാക്കുകളുടെ നാൾവഴികളും കൂമൻ്റെ കുമ്പസാരവും കേട്ടിട്ടും സുഗുണൻ ചിരിച്ചു.
” ശ്വാസകോശം മൊത്തം ക്യാൻസറായി പോയതല്ലേ, പല ഭ്രാന്തും പറയും.പിള്ള ആവശ്യമില്ലാത്തത് കേൾക്കണ്ട ,ആഗ്രഹിക്കുകയും വേണ്ട. ഈ പാർട്ടിയെക്കുറിച്ച് പിള്ളയ്ക്ക് ഒരു ചുക്കും അറിയില്ല. പിള്ള സൂക്ഷിച്ച് നടന്ന് വീട്ടിലോട്ടു പോയ്ക്കോളൂ… “
എൻ്റെ കഥയ്ക്ക് പുറത്ത് എൻ്റെ അനുവാദമില്ലാതെ ഏത് നിമിഷവും പരമേശ്വരൻ പിള്ളയെ സുഗണൻ കൊല്ലാം.
” ഡോക്ടർ എൻ്റെ അച്ഛൻ്റെ ജീവൻ താങ്കളുടെ തൂലിക തുമ്പിലാണ്. താങ്കളുടെ കഥയുടെ ബലഹീനതകൊണ്ട് എൻ്റെ അച്ഛന് എന്ത് സംഭവിച്ചാലും ഞാൻ താങ്കളെ വെറുതേ വിടില്ല. ചില ഊച്ചാളികൾ പറയുന്നതുപോലെയുള്ള വിരട്ടലല്ല ,തീർത്തുകളയും. വെട്ടി വെട്ടി തുണ്ടമാക്കും.”
ഞാൻ ധൈര്യം സംഭരിച്ച് മേശപ്പുറത്തിരുന്ന ബെല്ലിൽ ആഞ്ഞാഞ്ഞു അടിച്ചു. പുറത്ത് നിന്ന സിസ്റ്റർ ഗ്രേസി അകത്തേക്ക് ഓടി വന്നു.
“എന്താണ് സാർ ,എന്ത് പറ്റി. “
” ഒരു ചെറുപ്പക്കാരൻ ഇപ്പോൾ പുറത്തേക്ക് ഇറങ്ങിയില്ലേ? അയാളെ ഒന്ന് വിളിച്ചേക്കുക.”
” ഏത് ചെറുപ്പക്കാരനാണ് സാർ .ഒരു രോഗിയും വന്നില്ല സാർ .സാർ ഉറങ്ങുകയായിരുന്നു .ഇടയ്ക്ക് സാർ കൂർക്കവും വലിക്കുന്നുണ്ടായിരുന്നു.”
” ഒരു കൊലുന്ന പയ്യൻ പൊടിമീശയും ഉണ്ടക്കണ്ണും.”
” ആരും വന്നില്ല സാർ ,ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു .ഉറക്കത്തിൽ വല്ല സ്വപ്നവും… “
സ്വപ്നമല്ല എന്ന് എനിക്കല്ലേ അറിയാവൂ, എന്നാലും ഞാൻ അത് പറഞ്ഞ് സ്വയം ചെറുതായില്ല. “ഹർത്താലിൻ്റെ പിറ്റേന്ന് ” എങ്ങനെ തിരുത്തി ഈ മാരണം ഒഴിവാക്കണമെന്ന ചിന്തയിൽ ഞാൻ സ്വയം കത്തി ,വെന്തുരുകി.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
കഥ
മുഖംമൂടികൾക്കിടയിൽ

കഥ. ശ്രുതി വൈ ആർ
വര: സാജോ പനയംകോട്
എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”

അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി
സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “
littnow.com
littnowmagazine@gmail.com
കഥ
അലിയൂ…

ഫമിത വര: സാജോ പനയംകോട്
സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി അവശേഷിപ്പിച്ച മൈനുകൾക്കും സംഹാരങ്ങൾക്കും ഇടയിലൂടെ അവനും അവന്റെ അമ്മയും വളരെ പ്രയാസത്തോടെ നടന്നു. എന്തുചെയ്യാം എങ്ങനെയെങ്കിലും ഈ രാജ്യം വിടണം. കത്തുന്ന വെയിലിലും ദാരിദ്ര്യത്തിലും കലാപങ്ങളിലും ഇടയിൽനിന്നുള്ള രക്ഷാമാർഗ്ഗം യൂറോപ്പാണ്. പട്ടാള വാനുകൾ തന്റെ നേരെ പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞുമാറി. അവർ അവനോട് അടുത്തുവന്ന ട്രക്കിൽ കയറുവാൻ ആവശ്യപ്പെട്ടു. തന്റെ ഭാണ്ഡത്തിൽ ആകെയുള്ള ഒരു ജോഡി ഷൂസ് രണ്ടു കഷണം ബ്രഡ് രണ്ട് ബോട്ടിൽ വെള്ളം എന്നിവയോടൊപ്പം അവന്റെ അമ്മയുമായി ആ ട്രക്കിൽ കയറിക്കൂടി. കഷ്ടി ഒരു കാൽ വെക്കാനുള്ള സ്ഥലമേ അതിലുണ്ടായിരുന്നുള്ളൂ.

അതിസമ്പന്നതയുടെ മാനദണ്ഡമായ എണ്ണയും സ്വർണ്ണവും വേണ്ടുവോളം ഉണ്ടായിട്ടും ഞങ്ങൾക്ക് എന്തെ ഒരു നേരത്തെ പ്രാണജലം പോലും അന്യമായത് എന്ന ചിന്ത അവന്റെ മനസ്സിൽ മുള്ളുകൾ കോറിയിട്ടു.. വംശീയവെറികൾക്കും സാമ്രാജ്യത്വ അധിനിവേശത്തിലും അവനെ പോലുള്ളവർക്ക് നഷ്ടമായത് സ്വന്തം നാടും മേൽവിലാസവുമായിരുന്നു. അവൻ ആ ട്രക്കിൽ ഒന്നു നോക്കി.കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും തുടങ്ങി എല്ലാവരും ഞെങ്ങി അമർന്നിരിക്കുന്നു. എല്ലാവരുടെയും കണ്ണുകളിൽ നിർവ്വികാരത മാത്രമാണ്. ഉമിനീർ ഗ്രന്ഥികൾപോലും വറ്റിയ കുട്ടികൾ. ഒരു ട്രക്കിൽ കൊള്ളാവുന്നതിനേക്കാൾ ആളുകൾ.പൊടിയും അസഹ്യമായ ചൂടിലും ആകെ ഒരു തീച്ചൂളയിലൂടെയായിരുന്നു ആ യാത്ര. യൂറോപ്പിലെ ത്തിയാൽ എല്ലാം ശരിയാവും എന്നവൻ ആശ്വസിച്ചു. പട്ടാളക്കാരുടെ തോക്കുകൾ തങ്ങളുടെ കൂടെയുണ്ടെന്ന് അവരെ പിന്തുടരുന്ന വെടിയൊച്ചകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ. ആഹാരം കേട്ടുകേൾവി ആയവർ. തങ്ങൾ എന്തിനു ജനിച്ചു, എന്താണ് തങ്ങൾ ചെയ്ത തെറ്റ് എന്ന് അറിയാൻപോലും അവകാശമില്ലാത്തവർ. ഗ്രീസിലെ ത്തിയിട്ട് എന്തെങ്കിലും ജോലി ചെയ്ത് ഒരു കമ്പിളിയെങ്കിലും അമ്മയ്ക്ക് വാങ്ങിനൽകണം. അവൻ ഉറപ്പിച്ചു. ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൻ തന്റെ മനോവ്യാപാരങ്ങളിൽനിന്നു മുക്തനായത്. അലിയു തളർന്ന മിഴികളോടെ കരയുന്ന സ്ത്രീയിലേക്ക് നോക്കി. അവരുടെ മടിയിൽ മരിച്ചുവീണ കുഞ്ഞിനെ കരാറുകാരൻ എടുത്ത് വെളിയിലേക്കെറിഞ്ഞു. അവരുടെ കരച്ചിൽ കാണാനാവാതെ അവൻ തന്റെ മുഖംകാൽമുട്ടിലേക്കമർത്തിയിരുന്നു. എങ്ങനെയെങ്കിലും ഈ നരകയാത്ര തീരാൻ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
മെഡിറ്റേറിയൻ കടൽ കടന്നാൽ യൂറോപ്പിലെത്താം. എന്നാൽ അവിടെ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പിനെ തുടർന്ന് അവർ ദിശമാറ്റി സഹാറയിലേക്ക് തിരിച്ചു. കത്തുന്ന സൂര്യന് താഴെയായി തോക്കു ചൂണ്ടി തങ്ങളെ മരുഭൂമിയിലേക്ക് ഇറക്കി വിടുമ്പോൾ മുമ്പുണ്ടായിരുന്ന പലരും കൂടെയില്ലെന്ന് അവന് മനസ്സിലായി. ഇതാണോ യൂറോപ്പ്, ഗ്രീസ്സ് എന്നു ചോദിച്ച റൊമാരിയോവിന് നേരെ നിറയൊഴിക്കുന്നത് തളർന്ന മനസ്സോടെ അവനും അമ്മയും നോക്കിനിന്നു. നിങ്ങൾ പുതിയ ലക്ഷ്യം കണ്ടുപിടിച്ചോളൂ. അല്ലെങ്കിൽ മറുപടി നൽകാൻ ഞങ്ങളുടെ തോക്കുണ്ട് എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.
കടൽപോലെ കാണുന്ന ഈ മണൽക്കാടുകളിലൂടെ എങ്ങോട്ടാണ് പോകേണ്ടതെന്നും അവന് അറിയില്ലായിരുന്നു. പൊടിക്കാറ്റുകളിൽ പലരും നിലത്തു വീഴുന്നുണ്ടായിരുന്നു. കുട്ടികളാണ് ഏറെയും കഷ്ടപ്പെടുന്നത്. തിരിഞ്ഞു നോക്കിയാൽ തോക്കുകൾ മറുപടി പറയുമെന്ന് അവനറിയാമായിരുന്നു. വെള്ളത്തിനുവേണ്ടി കരയുമ്പോൾ ഒരു കുഞ്ഞിന് തന്റെ കുപ്പിയിലെ അവസാനതുള്ളിയും അവൻ നല്കിയിരുന്നു. 48 ഡിഗ്രി ചൂടിൽ തിളച്ചു നിൽക്കുന്ന സഹാറയിലെ സൂര്യൻ എല്ലാറ്റിനും സാക്ഷിയായി. പലരേയും കാണാതായി. പലരും വഴിതെറ്റി എങ്ങോട്ടോ യാത്രയായി. ലക്ഷ്യമില്ലാതെ അവർ മണൽകാറ്റിലലിഞ്ഞു.
അമ്മയുടെ കൈകൾ അവനിൽനിന്നും അയഞ്ഞു വീണതായി അവന് തോന്നി. തളർന്നുവീണ അമ്മയെ അവൻ തന്റെ കൈകളിലേക്ക് താങ്ങി. കണ്ണുനീർഗ്രന്ഥി വറ്റിയ അവനിൽ അമ്മയ്ക്ക് ഒരു മുത്തം നൽകാനുള്ള ശേഷി പോലുമില്ലായിരുന്നു. കത്തുന്ന സൂര്യന് താഴെ അലി തന്റെ അമ്മയെ ഉപേക്ഷിച്ചു. ആകെയുള്ള അഭയസ്ഥാനം.. തന്റെ അമ്മ അവിടെ ആ മരുഭൂമിയുടെ മാറിൽ മരവിച്ചു കിടന്നു. അമ്മേ...... അവന്റെ ശബ്ദം നിർജീവമായിരുന്നു. വെടിയൊച്ചകളെ ഭയന്ന് അവൻ നടന്നുനീങ്ങി. തളരുന്ന കാലുകളോടെ.
തളർന്ന് നിരങ്ങുന്ന ഒരു പെൺകുട്ടിയെ പിടിച്ച് ഒരു സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു. ട്രക്കിലേക്ക് കയറാൻ ശ്രമിച്ച അവർക്ക് നേരെ അധികൃതർ വെടിയുതിർത്തു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു നടന്നു. എല്ലാവർക്കും അവരവർ മാത്രം. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നുവീഴുന്നവരെ തിരിഞ്ഞു നോക്കാതെ ആ പൊടിക്കാറ്റിലൂടെ അവൻ നടന്നു. എന്തിലോ തട്ടി വീണു. ഏതോ നിർജ്ജീവമായ ഒരു ശരീരമായിരുന്നു അത്. കൊടിയ ചൂടിലൂടെ ലക്ഷ്യം തേടി അവൻ ദിനരാത്രങ്ങൾ യാത്ര തുടർന്നു. അസകാമയിലെത്തിയപ്പോൾ യാത്ര തുടങ്ങുമ്പോൾ കണ്ട പലരേയും കാണാനില്ലെന്നുമാത്രം അലിയു അറിഞ്ഞു. ജ്വലിക്കുന്ന സൂര്യന് കീഴെ അഭയംതേടി കത്തിക്കരിഞ്ഞ പാഴ്ചെടികളായിരുന്നു ആ ജീവനുകൾ. അതിന് മൂകസാക്ഷിയായി അവൻ നടന്നുകൊണ്ടേയിരുന്നു. ഒപ്പം സൂര്യനും..
littnow.com
littnowmagazine@gmail.com
കഥ
ഒന്നുചേർന്നൊഴുകുന്ന പുഴ

ഇളവൂർ ശശി
വര: സാജോ പനയംകോട്
“മാഷേ… എന്റെ കാൽ വേദനിക്കുന്നു. കൈ തൊടുമ്പോൾ അരയ്ക്ക് കീഴേ ഒരു മരവിപ്പ് പോലെ”
ഇടയ്ക്കൊരൽപ്പം നിശബ്ദതയ്ക്കു ശേഷം ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ തുടർന്നു.
“ങ്ഹാ… എത്ര നാളായ് ഒരു പാഴ്ത്തടി പോലെ ഈ കട്ടിലിൽ മലർന്നു കിടക്കാൻ തുടങ്ങിയിട്ട്. എന്നാണിനി മുറ്റത്തേയ്ക്കും പറമ്പിലേയ്ക്കും ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. മാഷേ… കഴിഞ്ഞ വർഷത്തെപ്പോലെ ഇപ്രാവശ്യവും കൊന്നകൾ കാലംതെറ്റി പൂവിട്ടിട്ടുണ്ടാകുമോ. കിളിച്ചുണ്ടൻമാവിലെ മാങ്ങ പകുതിയും കിളിയും അണ്ണാനും വവ്വാലും കൊണ്ടുപോകത്തേയുള്ളൂ. ഓ…ന്നാലും സാരമില്ല. അവറ്റകൾക്കും വേണ്ടേ എന്തെങ്കിലും ഒക്കെ തിന്നാൻ.
തൻ്റെ മടിയിൽ തലവച്ച് കിടക്കുന്ന ടീച്ചറുടെ മൂർദ്ധാവിൽ ഉമ്മവച്ച് മാഷ് പറഞ്ഞു.
“ടീച്ചറേ… ഈശ്വരൻ എല്ലാം നേരെയാക്കും. പിന്നേ… സമയം കുറെയായി! ടീച്ചറൊന്ന് ഉറങ്ങാൻ നോക്ക് “
മാഷ് തന്നോടല്ല പറഞ്ഞതെന്നുള്ള ഭാവത്തോടെ ടീച്ചർ ഇങ്ങനെ തുടർന്നു.
“മാഷേ… മുറ്റത്തും തൊടിയിലും കരിയിലകൾ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. പുറത്തോട്ടിറങ്ങുമ്പോൾ സൂക്ഷിക്കണം. വല്ല ഇഴജന്തുക്കളും കാണും. അമ്മിണിയുടെ മോളെ വിളിച്ച് വീടും പരിസരവും ഒന്ന് തൂത്തുവാരിക്കണം. അതിന് എന്തെങ്കിലും നാല് കാശ് അധികപ്പറ്റായി കൊടുക്കണേ. വയ്യാത്ത തന്തയും തള്ളയും പിന്നെ പറക്ക മുറ്റത്ത രണ്ട് കൈക്കുഞ്ഞുങ്ങളും ഉള്ളതാണ്. അതിൻ്റെ ഭർത്താവാണെങ്കിൽ നാഴികയ്ക്ക് നാല്പതു വെട്ടവും കള്ളും കഞ്ചാവുമ, പോരാത്തതിന് അതിനെ ആ ദുഷ്ടൻ പൊതിരെ തല്ലുകയും ചെയ്യും. കഷ്ടം.”
എന്തോ മറന്ന കാര്യം ഓർത്തിട്ടെന്നപോൽ ടീച്ചർ തുടർന്നു.

"ങ്ഹാ…പിന്നെ മാഷേ… തൊടിയിലെ മൺചട്ടിയിൽ കുറച്ചു വെള്ളം നിറച്ചു വയ്ക്കണെ… കാക്കയും കിളികളും ഈ തീവെയിലത്ത് പരക്കം പാഞ്ഞു നടക്കുകയാകും." മറ്റെന്തോ കൂടി പറയാനായി ടീച്ചർ ചുണ്ടനക്കിയതാണ്. പക്ഷേ അതിനു മുൻപേ നിരമുറിയാത്ത വെളുത്ത പല്ലു കാട്ടിയുള്ള മാഷിൻ്റെ ചിരിയാണ് ഉയർന്നത്.
"...അതെല്ലാം ടീച്ചർ എന്നോടൊപ്പം ചേർന്നന്ന് മുതൽ എന്നെക്കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങളല്ലേ.കൊള്ളാംഞാനത് മറക്കുമോ"
ടീച്ചറുടെ നരപടർന്ന കുറ്റിമുടികളിൽ വിരലുകളോടിച്ച് ഒരു കുഞ്ഞിനോടെന്നപോൽ മാഷ് സാവധാനം പറഞ്ഞു.
"ടീച്ചറേ… മുറ്റവും തൊടിയും പുരയ്ക്കകവും ഒക്കെ ടീച്ചർ വൃത്തിയാക്കി ഇടാറുള്ളതുപോലെയല്ലെങ്കിലും ഞാൻ ഒരു വിധം സൂക്ഷിക്കുന്നുണ്ട്. ദേ… ഇനിയാ കണ്ണുകൾ മെല്ലെ അടച്ച് ഒന്നുറങ്ങാൻ നോക്ക്"
“ഇല്ല മാഷേ…എനിക്കുറക്കം വരുന്നില്ല. കണ്ണുകൾ അടക്കുമ്പോഴേക്കും അരയ്ക്ക് കീഴേ ഒര് വല്ലാത്ത വേദന. ഒന്ന് നിവർന്നിരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ…” ടീച്ചറുടെ കണ്ണുകൾ ആർദ്രമായി. വലംകൈയാൽ ആ കണ്ണുകളിലെ നനവ് തുടച്ചുമാറ്റി ടീച്ചറുടെ നയനങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഗദ്ഗദത്തോടെ മാഷ് പറഞ്ഞു.
“…ടീച്ചറെന്തിനാ വിഷമിക്കുന്നത്. ഊണിലും ഉറക്കത്തിലും എന്നും ഞാനില്ലേ… കൂടെ. എനിക്ക് ടീച്ചറും, ടീച്ചർക്ക് ഞനുമേയുള്ളു എന്ന ഓർമ്മവേണം. ദേ… ടീച്ചറ് തളർന്നാൽ പിന്നെ ഞാൻ… “
മാഷിൻ്റെ മനമൊന്ന് ഇടറിയെങ്കിലും ക്ഷണം സ്വയം മനസ്സിനെ നിയന്ത്രിച്ച് മാഷ് തുടർന്നു.
“ടീച്ചറേ… ഞാനല്പം ധന്വന്തിരംകുഴമ്പെടുത്ത് കാലിലിട്ട് തടവി തരാം” ടീച്ചറുടെ കാൽപ്പാദം മുതൽ അരക്കെട്ട് വരെ മൂടിയിരുന്ന പുതപ്പിന്റെ കീഴത്തെ തലപ്പ് മുട്ടുവരെ മുകളിലേക്ക് മടക്കിവച്ച ശേഷം കട്ടിലിൻ്റെ അടിയിലിരുന്ന കുപ്പിയിൽ നിന്നും കുഴമ്പെടുത്ത് ഇടം കയ്യിലേക്ക് പകരുന്നതിനിടയിൽ വിറപൂണ്ട കൈകളിൽ നിന്നും അതിൽ കുറച്ച് നിലത്തേക്കും പതിച്ചു. അത് കണ്ട ടീച്ചർ മാഷിനെ നോക്കി മന്ദഹസിച്ചു.
ഉടൻ ”അതെ, ഞാൻ കിളവനായി” എന്ന് പറഞ്ഞ് തലകുലുക്കി മാഷും ആ ചിരിയിൽ പങ്കുചേർന്നു. കട്ടിലിലേക്ക് ഇരുന്ന് കുഴമ്പ് ടീച്ചറുടെ കാൽമുട്ട് മുതൽ കീഴേയ്ക്ക് പതുക്കെ തേച്ച് പിടിപ്പിക്കുന്നതിനിടയിൽ സൗമ്യമായി മാഷ് പറഞ്ഞു.
” ടീച്ചറേ… ഇനി വേദനയൊക്കെ മാറും. പതുക്കെ കണ്ണടച്ചോളു”
പെട്ടെന്നൊരു വിതുമ്പൽ അവിടെ നിറഞ്ഞു.
“എനിക്കുവേണ്ടി മാഷ് ഏറെ സഹിക്കുന്നുണ്ട്. ഇങ്ങനെ ഏറെനാൾ കിടത്താതെ ഈശ്വരനങ്ങ് വിളിച്ചിരു” ആ വാക്കുകൾ പൂർത്തീകരിക്കും മുൻപേ മാഷ് കുഴമ്പ് പുരണ്ട തന്റെ കൈകളാൽ ടീച്ചറുടെ വായ പൊത്തിപ്പിടിച്ച് കഴിഞ്ഞിരുന്നു.
“അങ്ങനെ പറയല്ലേ ടീച്ചറെ പത്തുനാല്പത്തിയൊമ്പത് വർഷക്കാലമായി ഒന്നായി ജീവിക്കുന്നവരല്ലേ നമ്മൾ പോകുന്നെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം”
ടീച്ചർ ഉടനെ പറഞ്ഞു.
“ഭൂതം പൊന്നു കാക്കും പോലെ ഇങ്ങനെ എത്ര കാലം ഇരിക്കും എൻ്റെ അരികിൽ. മാഷിങ്ങനെ ഒരിടത്ത് തന്നെ ഉറച്ചിരിക്കുന്നത് കാണുമ്പോൾ നെഞ്ചു പിടയ്ക്കുന്നു. സ്കൂളിൽ നിന്നും വന്നാലുടനെ ഒരു കൈ ലിമുണ്ടും മടക്കികുത്തി തലയിൽ ഒരു വട്ടക്കെട്ടും കെട്ടി കുന്താലിയുമായി പാടത്തും പറമ്പിലുമെല്ലാം ഓടിനടന്ന് ജോലി ചെയ്തിരുന്ന ഒരാൾ, ഇപ്പോൾ എൻ്റെ കട്ടിലിന്റെ തലയ്ക്കലും കാൽക്കലുമായി കാലം കഴിക്കുന്നു. ഇതൊന്നും കാണുവാൻ എനിക്ക് വയ്യ മാഷേ…”
ടീച്ചറുടെ ശ്രദ്ധ തിരിക്കാനായി മാഷുടനിങ്ങനെ പറഞ്ഞു.
“ടീച്ചറേ… കാലിൽ അല്പം ചൂടുവെള്ളം തുണിയിൽ മുക്കി പിടിക്കാം, പെരുപ്പിനൊരു ആശ്വാസം കിട്ടും”
ഇങ്ങനെ പറഞ്ഞ് മാഷ് കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.
“എനിക്കൊന്നും വേണ്ട. മാഷെൻ്റെ തലയൊന്ന് ആ മടിയിലേക്ക് എടുത്ത് വച്ചേ. എനിക്ക് ഉറക്കം വരുന്നു”
കാൽച്ചുവട്ടിൽ നിന്നും മാഷെഴുന്നേറ്റ് വീണ്ടും കട്ടിലിന്റെ തലത്തിലേക്ക് ഇരുന്ന് ടീച്ചറുടെ ശിരസ്സ് സാവധാനം തൻ്റെ മടിയിലേക്ക് എടുത്തുവച്ചു.
“മാഷിന് ഓർമ്മയുണ്ടോ പണ്ട് എന്നെ പെണ്ണുകാണാൻ വന്ന കാര്യം”
ചിരിച്ചുകൊണ്ടാണ് മാഷ് അതിനു മറുപടി പറഞ്ഞത്.
” അതെങ്ങനെ മറക്കും! അന്ന് ഞാൻ കണ്ട കണ്ണുകളിലെ ആ പ്രകാശത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല പിന്നെ അല്പം കുറവായിട്ടുള്ളത് ഈ കണ്മഷിയുടെ ചന്തമാണ് “
“മാഷേ… ഈ കണ്ണുകളുടെ വെളിച്ചമിന്ന് അങ്ങയുടെ മനസ്സിൻ്റെ വെളിച്ചമാണ്. രോഗിയായ അമ്മയെ സ്വന്തം മകൾ എങ്ങനെ പരിചരിക്കുമോ അതിലുമേറെ കരുതലോടെയും സ്നേഹത്തോടെയും അല്ലേ മാഷ് എൻ്റെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. എന്തിനേറെ എൻ്റെ കണ്ണുകളിൽ മഷി അണീക്കുന്നതും സീമന്തത്തിൽ സിന്ദൂരം ചാർത്തുന്നതും”
പെട്ടെന്ന് മാഷിടപെട്ടു.
“ഓ… ടീച്ചർ ഇതൊന്നു നിർത്തുന്നുണ്ടോ. നാലഞ്ചു വർഷമായി നിത്യവും ഇതുതന്നെയാണ് പറയുന്നത്. ടീച്ചറേ… എൻ്റെ സ്ഥാനത്ത് ടീച്ചറും, ടീച്ചറുടെ സ്ഥാനത്ത് ഞാനുമാണെങ്കിൽ ടീച്ചറും ഇതെല്ലാം ചെയ്യില്ലേ? അത്രയും കരുതിയാൽ മതി. മാത്രമല്ല, നമ്മൾ രണ്ടല്ലല്ലോ. ഒന്നായി ഒഴുകുന്ന ഒരു പുഴയല്ലേ”
മാഷിൻ്റെ മുഖത്തേക്ക് കണ്ണുകൾ കൂർപ്പിച്ച് ടീച്ചർ ചോദിച്ചു.
“മാഷിനെന്തേ ഷേവ് ചെയ്തില്ലേ?”
“ഓ… ഞാനങ്ങു മറന്നു. ഇനിയിപ്പം നാളെയാകട്ടെ”
”ടീച്ചറുടെ ഇഷ്ടക്കേടുകളിൽ ഒന്നാണ് മുഖത്ത് താടി രോമങ്ങൾ വളർത്തുന്നത്. അതിനാൽ മുഖം മിനുക്കുക എന്നുള്ളത് ഒരു ദിനചര്യയായി കഴിഞ്ഞിരുന്നു. പക്ഷേ എത്രനാൾ ഇങ്ങനെ ഈ മുഖം ടീച്ചറിൽ നിന്നും മറച്ചു പിടിക്കാൻ കഴിയും. ചിലപ്പോൾ കരുതും എല്ലാമങ്ങ് തുറന്നു പറഞ്ഞ് മനസ്സിൻ്റെ ഭാരം ഒന്ന് ഇറക്കി വയ്ക്കാം എന്ന്. പക്ഷേ… ടീച്ചറുടെ മുഖത്തെ ആ ചിരി കണ്ണുനീരായി മാറുന്നത് കണ്ടു നിൽക്കാൻ തനിക്ക് കഴിയില്ല. അത് തന്റെ ഹൃദയത്തെ പിളർത്തും ചിന്തയുടെ വേലിയേറ്റങ്ങളിൽ ഉയർന്നുപൊങ്ങവേ ടീച്ചറുടെ ശബ്ദം ഉയർന്നു. “മാഷെന്താ ആലോചിച്ചു കൂട്ടുന്നത്?”
മനസ്സ് പെട്ടന്നൊന്ന് പിടഞ്ഞെങ്കിലും ഉടനൊരു ഉത്തരം കണ്ടെത്തി.
“നമ്മളൊക്കെ പഠിപ്പിച്ച കുട്ടികൾ ഇപ്പോൾ ഏതെല്ലാം സ്ഥാനമാനങ്ങളിൽ എത്തിയിട്ടുണ്ടാകും എന്ന് ചിന്തിച്ചതാണ് “
ടീച്ചർ ചിരിച്ചു. ശേഷം ഇരുത്തിയൊന്നു മൂളി കൊണ്ട് പറഞ്ഞു
“മാഷേ… ഇങ്ങോട്ടൊന്നു നോക്കിയേ…”
ആ മുഖത്തേക്ക് നോക്കാതിരിക്കുവാൻ കഴിഞ്ഞില്ല. ടീച്ചർ അപ്പോൾ പറഞ്ഞു.
“എൻ്റെ മാഷിന് ഇനിയും നുണ പറയാൻ അറിയില്ല. ഈ മുഖം കണ്ടാൽ എനിക്കറിയില്ലേ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. നമുക്ക് ഉറങ്ങാം”
ഇടങ്കൈ ചുവരിലെ വലിയ ബട്ടണിലേക്ക്. വെളിച്ചം അണഞ്ഞപ്പോൾ മാഷ് പറഞ്ഞു.
“എന്നാൽ ടീച്ചറെ ഇന്നത്തെ കഥപറച്ചിലിൻ്റെ ഊഴം എന്റേതല്ലേ. ഞാനിന്ന് ‘ഓ ഹെയ്ൻറി’ യുടെ വിഖ്യാതമായ ‘ദ ലാസ്റ്റ് ലീഫ് ‘ എന്ന കഥ പറയാം”
ഇരുളിനെ തുളച്ച്കൊണ്ടുള്ള ടീച്ചറുടെ ചിരി ആ മുറിയെവിഴുങ്ങി.
“ഇതെനിക്കറിയാം. ഈ കഥ ഒരുനാൾ ഞാൽ പറഞ്ഞതാണ്. എങ്കിലും, മാഷ് പറഞ്ഞോളൂ. മാഷിൻ്റെ മനോഹര ശബ്ദത്തിൽ അതൊന്നു കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്”
“എങ്കിൽ ശരി… ന്യൂമോണിയ വ്യപകമായ് പടർന്നുപിടിച്ച് മരണം താണ്ഡവമാടുന്ന യൂറോപ്പിലെ ഒരു നഗരം. അവിടെ ഒരു വലിയ ചിത്രകാരനും തൊട്ടടുത്ത വീട്ടിലായി ഒരു യുവചിത്രകാരിയും. ഒരുനാൾ യുവ ചിത്രകാരിക്കും ന്യൂമോണിയ പിടിപെട്ട് അവൾ രോഗശയ്യയിലാകുന്നു. അവളുടെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ പുറത്ത് മതിലിലേക്ക് പടർന്നു കയറിയ ഒരു വള്ളിച്ചെടി കാണാമായിരുന്നു. അതിൽ നിറയെ ഇലകളും. ഓരോ ദിവസവും പ്രഭാതത്തിൽ അവൾ നോക്കുമ്പോൾ ഇലകളിൽ ഓരോന്ന് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം അവളുടെ പ്രതീക്ഷയും. അവസാനത്തെ ഇലയും കൊഴിഞ്ഞു പോയെങ്കിലും. ആ രാത്രിയിൽ ആ ചിത്രകാരൻ യഥാർത്ഥ ഇലയ്ക്ക് പകരം അതേ ഒരു ഇലയുടെ ചിത്രം അവിടെ വരച്ചു ചേർത്തു. അവസാനത്തെ ഇല കൊഴിയാതെ തന്നെ നിൽക്കുന്നതിനാൽ ആ പെൺകുട്ടി ജീവിതത്തിലേക്ക് പതുക്കെ തിരിച്ചു കയറി. പിന്നീടാണ് ആ പെൺകുട്ടി അറിയുന്നത് തൻ്റെ ജീവൻ നിലനിർത്താനായി ആ ഇല വരച്ച് ചേർത്തതാണെന്നും. ആ ചിത്രകാരൻ ന്യൂമോണിയ ബാധിച്ച് മരിച്ചുപോയെന്നും”
കഥ കേട്ടശേഷം ടീച്ചർ ഉറങ്ങാൻ തുടങ്ങി. ഒരു ദീർഘനിശ്വാസത്തോടെ മാഷ് ഓർത്തു.
‘താനിപ്പോൾ ടീച്ചറുടെ മുഖത്തുനോക്കി കള്ളം പറയാനും പഠിച്ചിരിക്കുന്നു. അതും ഒരു കള്ളത്തെ സത്യമാക്കി തീർക്കാൻ മറ്റ് അനവധി കള്ളങ്ങൾ കൂടി പറയേണ്ടിയും വരുന്നു. എങ്കിലും അപരിചിതരാൽ നിറഞ്ഞ നഗരത്തിൽ ഈ കുടുസ് ഫ്ലാറ്റിൽ കഴിയുന്നത് തന്നെ ടീച്ചറുടെ ചികിത്സയ്ക്ക് ഭംഗം വരുത്താതിരിക്കാൻ വേണ്ടിയാണ്.
ചില നേരങ്ങളിൽ ടീച്ചർ പറയും.
“മാഷേ…എനിക്കെന്നാണിനി ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. ഞാൻ പഠിച്ചതും പഠിപ്പിച്ചതുമായ സ്കൂളിൻ്റെ ക്ലാസ് മുറികളിലൂടെ വെറുതെയെങ്കിലും ഒന്നുലാത്തുവാൻ കഴിയുന്നത്”
“ദേ… ഞാനുമുണ്ടാകും ടീച്ചറോടൊപ്പം, ഈ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട്”
ടീച്ചറിൽ പ്രതീക്ഷയുടെ വിത്തുകൾ വീണ്ടും വിതറുമ്പോഴും മാഷിൻ്റെ മനസ്സുപിടയും.
”ങ്ഹാ…ഒന്നുമില്ലേലും ടീച്ചർ ഇങ്ങനെ എൻ്റെ കൺമുന്നിലുണ്ടായിരുന്നാൽ മതി. അതിനായി ഈ ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും. ജീവിതത്തിൻ്റെ ചെറുപ്പകാലങ്ങളിൽ ഒരു പ്രകാശമായി തന്നിലേക്ക് വന്നതാണ് ടീച്ചർ. തുടർന്നിങ്ങോട്ട് എൻ്റെ വീടിൻ്റെ എണ്ണ വറ്റാത്ത ഒരു നിലവിളക്കായി പ്രകാശം വിതറി. വൃദ്ധരായ എൻ്റെ അച്ഛനുമമ്മയ്ക്കും ഒരു മകളായും, സഹോദരന്മാർക്ക് ഒരു സഹോദരിയായും സ്നേഹിതയായും ഒക്കെ. മാത്രമല്ല, മിണ്ടാപ്രാണികളോടും ചെടികളോടും വരെ കുശലം പറഞ്ഞും അവയെ സ്നേഹത്തോടെ പരിപാലിച്ചും. വയലിൽ നിന്നും വീട്ടിലേക്കുള്ള പടവു വരെയും എപ്പോഴും തൂത്തു വൃത്തിയാക്കി ഇടാനും. മഴയിൽ മുറ്റത്ത് കിളിർക്കുന്ന പാഴ്ച്ചെടികളെ നുള്ളിയെടുത്തും. എന്തിനേറെ വേനൽക്കാലത്ത് പറന്നു നടക്കുന്ന കാക്കയ്ക്കും കിളികൾക്കും വെള്ളവും ആഹാരവും നൽകുന്നതും എല്ലാം ടീച്ചറുടെ ദിനചര്യകളുടെ ഭാഗമായിരുന്നു. സത്യത്തിൽ ഇപ്പോൾ ടീച്ചർക്ക് അങ്ങോട്ടോ ഇങ്ങോട്ടോ കഴുത്തൊന്ന് തിരിക്കാൻ പോലും കഴിയില്ല എങ്കിലും. ആദ്യം ഗർഭാശയ ക്യാൻസറും, അത് കഴിഞ്ഞപ്പോൾ ആമവാതവും അതിനോടൊപ്പം കടുത്ത ഷുഗറും. എന്തിനേറെ, ദൈവം വാരിക്കോരി കൊടുത്ത മറ്റ് അനവധി അസുഖങ്ങളുടെ ഇടയിൽപ്പെട്ട് ഏറെ നാളായി വേദന തിന്നുന്ന ഈ കിടപ്പിൽ പോലും ടീച്ചറെ അറിയിച്ചിട്ടില്ല. ജീവിതത്തിൽ ഇന്നേവരെ സമ്പാദിച്ചതും അല്ലാത്തതുമായ എല്ലാം വിറ്റ് ചികിത്സിച്ചിട്ടാണ് ഈ അവസ്ഥയിലേക്ക് എങ്കിലും ടീച്ചറെ എത്തിക്കുവാൻ കഴിഞ്ഞതെന്ന്. രോഗകിടക്കയിൽ സ്ഥിരതാമസമായപ്പോൾ ടീച്ചറുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് നിറയും. ‘ ‘
“നമുക്കൊരു മകനോ മകളോ ഉണ്ടായിരുന്നെങ്കിൽ”
അപ്പോൾ മുഖം മൂടിയാൽ മനംമറച്ച് ടീച്ചറെ സമാധാനിപ്പിക്കും.
”ടീച്ചറേ… എനിക്ക് ടീച്ചർ മകളും, ടീച്ചർക്ക് ഞാൻ മകനുമല്ലേ. ആർക്കും ആരെയും വേണ്ടാത്ത ഇക്കാലത്ത് നമുക്ക് നമ്മൾ തന്നെ ധാരാളം”
ഉള്ളിലെ വേദനകൾ പുഞ്ചിരിയായി ഞങ്ങൾ പങ്കുവെച്ചു. ഒപ്പം ‘ടീച്ചറേ…’ന്നും ‘മാഷേ…’ന്നും പരസ്പരം വിളിച്ച് ബഹുമാനിച്ചും സന്തോഷിച്ചും സ്നേഹിച്ചും മുന്നോട്ടുപോയി.
ഉറക്കത്തിൽ ടീച്ചറൊന്ന് ഞരങ്ങി.
“മാഷേ… എനിക്ക് വേദനിക്കുന്നു. എൻ്റെ കാലൊന്ന് തിരുമ്മിത്താ…”
ഈയിടെയായി ടീച്ചറിങ്ങനെയാണ്. അതിനാൽ ഏതു പാതിരാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ടീച്ചറുടെ “മാഷേ…”ന്നുള്ള വിളിക്കായി ഞാൻ കാതോർത്തിരിക്കും. ചില രാത്രികളിൽ പതിവ് മരുന്നുകൾക്കൊപ്പം ചെറിയൊരു ഉറക്കഗുളിക കൂടി കൊടുക്കേണ്ടി വരും. ടീച്ചറുടെ കണ്ണൊന്നടപ്പിക്കാനായി.
അധ്യാപക ജോലിയിൽ നിന്നും വിരമിച്ച ശേഷം എവിടെപ്പോയാലും ടീച്ചർ ഒപ്പമുണ്ടായിരുന്നു. അതിനാൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ ഏറിയതേയുള്ളൂ. സ്നേഹം നടിച്ചുകൊണ്ട് ചില ബന്ധുക്കളും നാട്ടുകാരും എൻ്റെ കാതിൽ കുശുകുശുക്കും. ”മോനെ നിനക്ക് ഈ മച്ചിയെ കളഞ്ഞിട്ട് ഒരു നല്ല പെങ്കൊച്ചിനെ കെട്ടിക്കൂടെ. ഇനിയും സമയമൊന്നും വൈകിയിട്ടില്ല” കുഴപ്പം ടീച്ചറുടേതല്ല എന്റേതാണെന്ന് ഉറക്കെ അവരെ ബോധ്യപ്പെടുത്തും. അപ്പോൾ ചിലർ മുഖം ചുളിച്ച് നിശബ്ദരാകും.
”ഇതുങ്ങളുടെ വിചാരം ഇന്നലെ കല്യാണം കഴിഞ്ഞ ചെറുപ്പക്കാരനാണെന്നാ… അതുപോലെയല്ലേ മുട്ടിയുരുമി കൊഞ്ചിക്കുഴഞ്ഞ് നടക്കുന്നത്”
സത്യത്തിൽ ഏതൊരു ഭാര്യയും തന്റെ ഭർത്താവ് എപ്പോഴും അരികിലുണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത്രയേ ഉള്ളൂ ടീച്ചറുടെ കാര്യവും. അതിനായി ടീച്ചറുടെ മുന്നിൽ അല്പം തലകുനിക്കുന്നതും ഒരു പ്രത്യേക സുഖമാണ്. ബന്ധുക്കൾ ചിലപ്പോൾ ഞങ്ങളെ നോക്കി പറയും
”ഇവരിപ്പോഴും ഒരേ കട്ടിലിലാണ് കിടപ്പ്”
സത്യത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരേ കട്ടിലിൽക്കിടക്കുന്നത് ശാരീരിക ബന്ധം പുലർത്താൻ വേണ്ടി മാത്രമാണോ?! രണ്ട് പുഴകൾ ഒരു നിയോഗം പോലെ ഒന്ന് ചേർന്ന് ഒരു പുഴയായി ഒഴുകുന്നതല്ലേ ദാമ്പത്യം. ഒരു സുപ്രഭാതത്തിൽ ജീവിതത്തിൽ അന്നുവരെയും സ്നേഹവും പരിലാളനയും തന്ന മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും ഉറ്റ ബന്ധുക്കളെയും വിദൂരത്താക്കി. പരിചിതമല്ലാത്ത ഒരു വീട്ടിലേക്ക് വന്ന്. ഒരു പുരുഷൻ്റെ നെഞ്ചിലെ ചൂടിൽ ലയിച്ച് അവന്റെ വീടിന്റെ വിളക്കായി നിറയെ പ്രകാശം പരത്തുന്ന സ്ത്രീ. അവളുടെ ത്യാഗം മറ്റെന്തിനെക്കാളും മഹത്തരമല്ലേ.
രോഗാവസ്ഥയിൽ ഭാര്യയോടൊപ്പം ഏറെ നേരം ചിലവഴിച്ചപ്പോൾ നാട്ടുകാർ മറന്നു. കൈവശം ഉണ്ടായിരുന്ന പണവും സ്വത്തു വകയും വിറ്റ് ചികിത്സിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മക്കളെപ്പോലെ എന്ന് പറഞ്ഞു കൂടെ കൂടിയവരും ബന്ധുക്കളും പല പല കാരണങ്ങൾ പറഞ്ഞ് ദൂരേക്ക് മാറി. ആരെല്ലാം ഉപേക്ഷിച്ചാലും വെറുത്താലും എനിക്കെന്നും എന്റെ ടീച്ചറിന്റെ മുഖം കണികണ്ടുണരേണം.
''മാഷേ… കാലു വേദനിക്കുന്നു!"
അല്പം കൂടി ഉച്ചത്തിൽ ടീച്ചർ വീണ്ടുംപറഞ്ഞു.
"മാഷേ… കാല് വേദനിക്കുന്നു!''
പക്ഷെ,ആ വിളി മാഷ് കേൾക്കുന്നുണ്ടായിരുന്നില്ല.
ഇന്നലെ രാത്രിയിൽ ടീച്ചറുടെ കാലിന്റെ വേദന അധികരിച്ചിരുന്നു.. വേദനസംഹാരികളോടൊപ്പം ഒന്ന് ഉറങ്ങിക്കോട്ടെ എന്ന് കരുതി മാഷ് ഒരു ഉറക്കഗുളിക കൂടി ടീച്ചർക്ക്കൊടുത്തു. കഥ കേട്ട് തീരും മുൻപേ ടീച്ചർ ഉറങ്ങിപ്പോയി എന്നറിഞ്ഞിട്ടും അൽപനേരം കൂടി കാലുകൾ തടവിക്കൊടുത്തും കഥ പറഞ്ഞും തീർത്തു. ഒപ്പം പതിവുപോലെ മൂർദ്ധാവിൽ ഒരു ചുംബനവും നൽകി കട്ടിൽ നിന്നും എഴുന്നേറ്റു കാലെടുത്ത് ഒരു ചുവടു മുന്നോട്ടു വച്ചതേയുള്ളൂ. നിലത്തുവീണു കിടന്നിരുന്ന ധന്വന്തരം കുഴമ്പ് തുള്ളികളിൽ കാൽവഴുക്കി മലർന്ന് നിലത്തേയ്ക്കൊരു വീഴ്ച്ച. തലയുടെ പിൻഭാഗം ശക്തിയിൽ കട്ടിലിന്റെ തടിമേലിടിച്ചു. ആ കിടപ്പിൽ കിടന്ന് "ടീച്ചറേ…" ന്നൊന്ന് നാവനക്കി. അത്രമാത്രം.
ടീച്ചറുടെ നിലവിളി ഉച്ചത്തിലായി. മറ്റു ഫ്ലാറ്റുകളിൽ ഉള്ളവർ അപ്പോഴും അവരവരുടെ തിരക്കുകളിൽ വ്യാപൃതരായിരുന്നു.
"മാഷേ… എഴുന്നേൽക്ക് മാഷേ…"
ടീച്ചർ തൻ്റെ സർവ്വശക്തിയും സംഭരിച്ച് കട്ടിലിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രമിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. എങ്കിലും അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ കൈയ്യും മെയ്യുമിളക്കി അൽപ്പമായി നിരങ്ങി കട്ടിലിന്റെ അരികിലേക്ക് വന്നു. അടുത്തക്ഷണം ടീച്ചർ ആഞ്ഞ് നിലത്തേക്ക് വീണു. മുഖം നിലത്തേക്ക് ശക്തിയായി ഇടിച്ചു. നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നൊഴുകി. ശരീരം മൂടിയിരുന്ന പുതപ്പ് നിലത്തേക്ക് വീണു. അപ്പോൾ ടീച്ചറുടെ അരയ്ക്കു കീഴേയുള്ള ഭാഗം കടലിൽ തന്നെ കിടന്നിരുന്നു. അത് അരയിൽ ബന്ധിപ്പിച്ചിരുന്ന കൃത്രിമ കാലുകളായിരുന്നു. എങ്കിലും അത് കണ്ട് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ടീച്ചർ ഇഴഞ്ഞ് മലർന്ന് കിടന്നിരുന്ന മാഷിൻ്റെ അരികിലെത്തി മെല്ലെ കൈതട്ടി വിളിച്ചു.
"മാഷേ…എഴുന്നേൽക്ക് മാഷേ…!, ദേ… ഞാൻ കട്ടില് വിട്ട് എഴുന്നേറ്റു മാഷേ…!! എന്നെയൊന്ന് നോക്കു മാഷേ…!!
പച്ച ജീവനോടെയുള്ള ഒരു അവയവം ഒരു നിമിഷം കൊണ്ട് തുടയ്ക്കുമേലെ മുറിച്ചുമാറ്റുമ്പോൾ എത്ര മരുന്ന് കുത്തിവച്ച് മയക്കിയാലും അത് അവർക്ക് അറിയാം. അന്ന് എനിക്ക് ബോധം തെളിയും മുൻപേ മാഷ് എന്റെ മുറിച്ചുമാറ്റിയ കാലുകൾക്ക് പകരം അതേ വലിപ്പവും നിറവുമുള്ള കൃത്രിമ കാലുകൾ വച്ച് പിടിപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്നാണോ കരുതിയത്. ഞാനെല്ലാം അറിഞ്ഞിരുന്നു. നമ്മുടെ തറവാടും പറമ്പും വിറ്റതും, തറവാട്ടിലെ നമ്മുടെ ശയനമുറി പോലെ ഈ ഫ്ലാറ്റിനെ മാറ്റിയെടുത്തതുമെല്ലാം.
എൻ്റെ സന്തോഷത്തിനായി മാഷ് ചെയ്ത കാര്യങ്ങളെല്ലാം ഞാൻ മാഷിൻ്റെ സന്തോഷത്തിനായി അറിഞ്ഞില്ലെന്ന് നടിച്ചു. മുറിച്ചുമാറ്റിയ കാലിൻ്റെ ബാക്കി തുണ്ടിൽ വേദന കടുക്കുമ്പോൾ ഞാനത് കാൽപാദങ്ങളിലും കാൽമുട്ടിലും വേദനയെന്നും പെരുപ്പെന്നും മാറ്റിപ്പറഞ്ഞു. അപ്പോൾ കൃത്രിമ കാലുകളിൽ അങ്ങ് ഇളം ചൂടുവെള്ളം മുക്കി പിടിക്കുകയും ധന്വന്തിരംകുഴമ്പിട്ട് തടവി തരികയും ഒക്കെ ചെയ്തു.
പക്ഷേ, മാഷേ… അങ്ങെൻ്റെ മുഖത്തേയ്ക്ക് നോക്കി കള്ളം പറയാൻ ശ്രമിക്കുമ്പോൾ അങ്ങയുടെ കണ്ണുകളിൽ ചോര പൊടിയുന്നത് ഞാനറിഞ്ഞിരുന്നു. കൃത്രിമ കാലുകളിൽ കുഴമ്പ് പുരട്ടുമ്പോഴും ചൂടുവെള്ളം മുക്കി പിടിക്കുമ്പോഴും എനിക്ക് ഒന്നും അറിയില്ലെന്ന് മാഷിനെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
മാഷേ… എഴുന്നേൽക്ക് മാഷേ… എന്റെ കാൽ വേദനിക്കുന്നു മാഷേ…
മാഷേ… എനിക്കുറക്കം വരുന്നില്ല മാഷേ…! മാഷേ…ഒരു കഥ പറഞ്ഞുതാ മാഷേ…"
മാഷിൻ്റെ ശിരസ്സിലെ ചോര ടീച്ചറുടെ സീമന്തത്തിലെ സിന്ദൂരത്തെ പുണർന്ന് ഒരു പുഴയായി പുറത്തേയ്ക്കൊഴുകി.
ഒന്ന് ചേർന്നൊഴുകിയെത്തിയ പുഴയെ വേർതിരിക്കാനാകാതെ കടൽ…
littnow.com
littnowmagazine@gmail.com
-
സാഹിത്യം6 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്10 months ago
ബദാം
-
സിനിമ7 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ8 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം10 months ago
വായനയുടെ സിംഫണി, എഴുത്തിന്റെയും
-
സാഹിത്യം12 months ago
ക്രിസ്തുവിനെ
തേടുന്ന പോപ്പ്… -
ലേഖനം10 months ago
കോവിടാനന്തരലോകം
-
സാഹിത്യം11 months ago
പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം
You must be logged in to post a comment Login