Connect with us

കവിത

നാമിരുവരും ഒരേ നഗരത്തിൽ തന്നെയുണ്ട്

Published

on

സിവിക് ചന്ദ്രൻ

….എന്നിട്ടും തമ്മിൽ കാണുന്നേയില്ല . കണ്ണിൽ പെട്ടാലും കണ്ടെന്ന് നടിക്കുന്നതുമില്ല .

ഏറെക്കാലമായി
പരസ്പരം ഒന്നുമറിയില്ല നമുക്ക് ,

Advertisement

അറി യിക്കാനുമില്ല ഒന്നുമൊന്നും .. എന്നാലും ഇതേ നഗരത്തിലെ ഒരാപ്പീസിൽ ജോലി ചെയ്യുകയാണ് നീയെന്നറിയാം .

സിംഗിൾ മദ റെന്നും വാടക വീട്ടിലെന്നും … ഹൈസ്കൂൾ പ്രായത്തിലൊരു
മോളുമുണ്ട് നിനക്ക് .

വിധി മറിച്ചായിരുന്നെങ്കിൽ
നമുക്ക് ജനിക്കേണ്ടിയിരുന്നവൾ …

ഞാനും ഇതേ നഗരത്തിൽ തന്നെയുണ്ടല്ലോ .നിനക്കറിയാം

എൻ്റെ വിലാസവും
ഫോൺ നമ്പർ പോലും

Advertisement

ഞാനുമൊറ്റക്ക് തന്നെ .
അതേ പഴയ വീട്ടിൽ ഒറ്റക്കലം പുഴുങ്ങിത്തിന്നിങ്ങനെ .

പല രാത്രികളിലും നാം മഴ കണ്ടും കൊണ്ടും ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടന്നിട്ടുള്ള അതേ മുറിയിൽ തന്നെ … നീയും മോളുo
കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോളാഗ്രഹിക്കാറുണ്ട്.

ഞാനത് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും . നിനക്കുമറിയാമത് .

ഒന്ന് വിളിച്ചാലെന്താണെന്ന് നീയുo പരിഭവിക്കുന്നുണ്ടാവും

വിളിച്ചാലും നീ വരുന്നുണ്ടാവില്ല എന്നറിയാമെന്നതിനാൽ തുനിഞ്ഞില്ലിതുവരെ എന്നു മാത്രം …..

Advertisement

എപ്പോഴാണ് നാം പിരിഞ്ഞത്…
എന്തിനാണ് പിരിഞ്ഞത് ?നാമിരുവർക്കുമറിയില്ല .

പിന്നെ അതാരുടെ നിശ്ചയമായിരുന്നു ? അതുമറിയില്ലല്ലൊ നമുക്ക് ..
എന്നിട്ടും ഞാൻ മരിച്ചാൽ

( ആരാരേയും അറിയിക്കാതെ ,ഒരു സൂചന പോലും കൊടുക്കാതെയാവും അത് സംഭവിക്കുക)

ആദ്യമോടിയെത്തുക നീയാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത് ?

എൻ്റെ ചിതക്ക് തീ കൊളുത്തുന്നത്
നിൻ്റെ ( നമ്മുടെ ) മകളുമാവും ,

Advertisement

അതുറപ്പ്. എന്നിട്ടും ..

ഒരേ നഗരത്തിലെ അപ്പുറത്തേയും ഇപ്പുറത്തേയും തെരുവുകളിൽ ഉണ്ടായിരുന്നിട്ടും നാം ഒറ്റക്കൊറ്റക്ക്… ഇങ്ങനെ ,ഇങ്ങനെ ….

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

Advertisement

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

Advertisement

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending