Connect with us

കവിത

പരിണാമം

Published

on

നിമ. ആർ. നാഥ്‌

ഉയിർത്തെഴുന്നേറ്റ മൂന്നാം നാൾ
അവനിലേക്കുള്ള വഴിയേയാണ് അവൾ പാഞ്ഞത് .
ഉണരാൻ വൈകിയതോർത്ത് പരിതപിച്ചുകൊണ്ടു ,
വിട്ടു പോകല്ലേയെന്നു പലയാവർത്തി പലയിടങ്ങളിൽ കാറിയവൻ
ഉരുകിത്തീരാതിരുന്നെങ്കിലെന്നു അവളാധി പൂണ്ടിരുന്നു .

വഴി തിരിഞ്ഞിടത്തു, ചെടികൾ പൂത്തും വെയിൽ തെളിഞ്ഞും
വാതിലുകൾ മലർക്കെ തുറന്നിട്ടും
അവനുള്ളയിടം പതിവിൻ പടി പുലർന്നിരുന്നു.
നടുമുറിയിൽ സുഖം പുതച്ചു ,
പെറ്റു വീണ കുഞ്ഞിന്റെ നിഷ്കളങ്കത തൊട്ടു,
അവനുറങ്ങിക്കിടന്നിരുന്നു.

കാറ്റായും മഴയായും മിന്നൽപ്പിണരായും
അവൾ പെയ്‌തലച്ചു.
ഉറക്കം കെട്ടതേയില്ല.
നോക്കി നിന്ന് തുടുത്തു,

സമയക്രമമില്ലാതെ കയറിയിറങ്ങാമെന്നു നൂൽപ്പാലമിട്ടു ,
തിരിഞ്ഞു നോക്കിക്കൊണ്ടേ അവളിറങ്ങി .

പുറത്ത് കടക്കെ, തെങ്ങിൻചോട്ടിലെ ചാമ്പൽക്കൂനകൾ
തല നിവർത്തി .
പാതി കത്തിയ പ്രിയ പുസ്തകങ്ങളും കത്തക്ഷരങ്ങളും
മുഖം കാട്ടി.
നോക്കൂ .. നിൻ ശേഷിപ്പുകളാണ് ഞങ്ങൾ .
നാം ഒരുമിച്ചു കുടിയിറക്കപ്പെട്ടവർ .
തിരിഞ്ഞു നടക്കാൻ വഴികളില്ല നമുക്ക്.

അന്നേരം ആധിവ്യാധികളെല്ലാം തന്നെ ഊർന്നുവീണു .
ഭാരമൊഴിഞ്ഞവൾ ചിതയിലേക്ക് മടങ്ങി.
അതിനടുത്തു, ഇത്തരമൊരു യാത്രയാലെന്നവണ്ണം

ഉലഞ്ഞൊരുവൾ കുന്തിച്ചിരുന്നിരുന്നു .
ഊഷരമാമൊരു ചിരി കൈമാറപ്പെട്ടു .
അല്പമകലെ ആളിക്കത്തുന്നയിടത്തു ,
മുക്കാലും വെന്തൊന്നിൽ നിന്നും വേർപെട്ടു മറ്റൊരുവൾ
ആരെയും കാക്കാൻ വയ്യെന്ന പോലെ അവരെ കടന്നു പറന്നു പോയി .

അവർ ആർത്തു ചിരിച്ചു.
അനന്തരം അതൊരു സ്വർഗ്ഗമായി പരിണമിക്കപ്പെട്ടു.

Continue Reading
1 Comment

1 Comment

  1. Saji Koottampara

    October 25, 2021 at 5:10 am

    നന്നായിരിക്കുന്നു. ഒരു പുനർ വയനക്ക് ഉതകുന്ന രചനാ വൈഭവം. അളന്നു കുറിച്ച ആശയ പാoവം.. അഭിനന്ദനങ്ങൾ നീമാ, ഇഷ്ടം…. ആശംസകൾ…

You must be logged in to post a comment Login

Leave a Reply

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending