കവിത
ബാർബറ

മഴയുടെയും ബോംബുകളുടെയും പതനതാളം … ഈ യുദ്ധകാലത്ത് …
ഷാക് പ്രിവേർ
വിവ: വി.രവികുമാർ
ഓർമ്മയില്ലേ ബാർബറാ
ബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നു
ഒരു മന്ദഹാസത്തോടെ നീ നടന്നുപോയി
മുഖമാകെച്ചുവന്ന് ആഹ്ളാദവതിയായി നനഞ്ഞൊലിച്ചും
ആ മഴയിൽ
ഓർമ്മയില്ലേ ബാർബറാ
ബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നു
സയാം തെരുവിൽ വച്ചു നിന്നെ ഞാൻ കണ്ടു
നീ പുഞ്ചിരിക്കുകയായിരുന്നു
ഞാനുമതുപോലെ പുഞ്ചിരിച്ചു
എനിക്കറിയാത്ത നീ
എന്നെയറിയാത്ത നീ
ഓർമ്മയില്ലേ
എന്നാലുമാ ദിവസമൊന്നോർത്തുനോക്കൂ
ഒരാൾ മഴ കൊള്ളാതെ കയറിനിൽക്കുകയായിരുന്നു
അയാൾ ഉറക്കെ നിന്റെ പേരു വിളിച്ചു
ബാർബറാ
ആ മഴയത്തു നീ അയാൾക്കടുത്തേക്കോടി
നനഞ്ഞൊലിച്ച് ആഹ്ളാദത്തോടെ മുഖമാകെച്ചുവന്നും
നീ അയാളുടെ കൈകളിലേക്കു വീണു
അതോർമ്മയില്ലേ ബാർബറാ
ഞാൻ നിന്നെ നീയെന്നു വിളിക്കുന്നതിൽ
വിരോധമരുതേ
സ്നേഹം തോന്നുന്നവരെ നീയെന്നാണു ഞാൻ വിളിക്കുക
ഒരിക്കലേ ഞാനവരെ കണ്ടിട്ടുള്ളുവെങ്കിൽക്കൂടി
തമ്മിൽ സ്നേഹിക്കുന്നവരെ നീയെന്നാണു ഞാൻ വിളിക്കുക
എനിക്കവരെ അറിയില്ലെങ്കിൽക്കൂടി
ഓർമയില്ലേ ബാർബറാ
മറക്കരുതേ
ആ മഴയെ
ആ നല്ല മഴയെ പ്രസന്നമായ മഴയെ
നിന്റെ പ്രസന്നമായ മുഖത്ത്
ആ പ്രസന്നമായ നഗരത്തിനു മേൽ
പടക്കോപ്പുകൾക്കു മേൽ
ഉഷാന്തിലെ ബോട്ടിനു മേൽ
ആ മഴയെ
ഹാ ബാർബറാ
എന്തു പൊട്ടത്തരമാണീ യുദ്ധം
പിന്നെ നിനക്കെന്തു പറ്റി
തീയും ഉരുക്കും ചോരയും പെയ്യുന്ന
ഈ ഇരുമ്പുമഴയ്ക്കടിയിൽ
നിന്നെ സ്നേഹത്തോടെ വാരിപ്പുണർന്നവൻ
അയാൾ മരിച്ചോ അയാളെ കാണാതെയായോ
ഇന്നും ജീവനോടെയുണ്ടോ അയാൾ
ഹാ ബാർബറാ
ബ്രസ്റ്റിലിന്നും തോരാതെ മഴ പെയ്യുന്നു
അന്നത്തെപ്പോലെ
പക്ഷേ അതേ മഴയല്ലതിപ്പോൾ
എല്ലാം നശിച്ചു
ഇതു വിലാപത്തിന്റെ മഴ
പേടിപ്പെടുത്തുന്ന പാഴ്മഴ
ഇതൊരു കൊടുങ്കാറ്റു പോലുമല്ല
ഇരുമ്പിന്റെ ഉരുക്കിന്റെ ചോരയുടെ
വെറും മേഘങ്ങൾ മാത്രം
നായ്ക്കളെപ്പോലെ കിടന്നുചാവുന്നവ
ബ്രസ്റ്റിനെ മുക്കുന്ന പേമാരിയിൽ
അകലേക്കൊഴുകിമറയുന്ന നായ്ക്കൾ
അകലെക്കിടന്നവയഴുകും
അകലെ ബ്രസ്റ്റിൽ നിന്നു വളരെയകലെ
യാതൊന്നും ശേഷിക്കാത്ത ബ്രസ്റ്റിൽ നിന്നകലെ
(ബ്രസ്റ്റ് – രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അന്തർവാഹിനിപ്പടയുടെ താവളമായിരുന്ന ഫ്രഞ്ചുനഗരം. ബോംബിംഗിൽ നിശ്ശേഷം തകർന്നു. അവശേഷിച്ചതു മൂന്നു കെട്ടിടങ്ങൾ മാത്രം.)
ഷാക് പ്രിവേർ (Jacques Prevert, 1900-1977): ഫ്രഞ്ച് കവിയും തിരക്കഥാകൃത്തും. സാമൂഹിക പ്രതീക്ഷയും വൈകാരിക പ്രണയവും നിറഞ്ഞതാണു പൊതുവേ പ്രാവേറിന്റെ കവിതകൾ.
വി.രവികുമാർ: ഏറ്റവും മികച്ച വിവർത്തകരിലൊരാളായ ശ്രീ.വി.രവികുമാർ ലോകസാഹിത്യത്തെ മലയാളത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കാഫ്ക, ബോദ്ലേർ, ബോർഹസ്, ഉലാവ് എച്ച് ഹേഗ്, റിൽക്കെ, റൂമി തുടങ്ങി നിരവധി വിശ്വസാഹിത്യകാരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.
littnowmagazine@gmail.com
കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
കവിത
വൈസറിക്കാത്ത പെണ്ണ്

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.
ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.
ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .
വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.
മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.
എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.
വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.
പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .
ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com
കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം11 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സാഹിത്യം8 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
You must be logged in to post a comment Login