Connect with us

ലേഖനം

കവിത തിന്തകത്തോം 3

Published

on

വി.ജയദേവ്

കവിത എന്ന
സ്വയംനഗ്നത,
കൊടിയ പാപം

ഞാനെന്നെങ്കിലും കവിതയെഴുതുമെന്നു വിലാസിനിച്ചേച്ചി അത്രയ്ക്കും വിശ്വസിച്ചുപോയിരുന്നു. ഒരു അന്ധവിശ്വാസം പോലെയായിരുന്നു. അന്ന് അങ്ങനെ പല അന്ധവിശ്വാസങ്ങളുമുണ്ടായിരുന്നു. അന്ധമായിത്തന്നെ പലതും വിശ്വസിക്കേണ്ടിവന്നിരുന്നു. കാരണം, പലതിനും ലോകത്ത് ഒരു തെളിവുകളുമുണ്ടായിരുന്നില്ല. അന്ന് അങ്ങനെ പല അന്ധവിശ്വാസങ്ങളുണ്ടായിരുന്നു. അല്ലെങ്കിൽ എല്ലാ വിശ്വാസവും അന്ധമായിരുന്നു. ഒന്നും തെളിയിക്കപ്പെടേണ്ട ആവശ്യമുണ്ടായിരുന്നില്ല. തെളിവെന്ത് എന്ന് ആരും ചോദിച്ചിരുന്നില്ല. അല്ലെങ്കിൽ ജീവിതം തന്നെ വലിയ അന്ധവിശ്വാസമായിരുന്നു.

ഞാനന്നു കണ്ടവരിൽ ഏറ്റവും വലിയ അന്ധവിശ്വാസി വിലാസിനിച്ചേച്ചി അല്ലാതെ മറ്റാരുമായിരുന്നില്ല. അവരുടെ ഏറ്റവും വലിയ അന്ധവിശ്വാസം ഞാനുമായിരുന്നല്ലോ. അല്ലെങ്കിൽ, ഞാനെന്നെങ്കിലും കവിതയെഴുതുമെന്ന് വിലാസിനിച്ചേച്ചി എങ്ങനെ പ്രവചനം നടത്താനാണ്. ഞാനന്ന് അക്ഷരങ്ങൾ കൂട്ടിക്കെട്ടി ഓരോ വാക്കുണ്ടാക്കാൻ പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പുതിയ ഒരു വാക്കു പോലും ഞാൻ എന്റേതായി കണ്ടുപിടിച്ചിരുന്നില്ല. പിന്നെ എങ്ങനെയാണ്. കവിത എഴുതാൻ സ്വന്തമായി ഒരു ഭാഷ വേണമെന്നും സ്വന്തമായി കുറെ വാക്കുകൾ വേണമെന്നൊക്കെ അന്ധവിശ്വാസമുണ്ടായ കാലമാണ് എന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. എന്തും അന്ധവിശ്വാസമായിരുന്നു അന്ന്.

വീട്, കുടുംബം, സ്കൂൾ, കവിത തുടങ്ങിയ അന്ധവിശ്വാസങ്ങളടക്കം. ആറുമണിയെന്നൊരു സമയത്ത് ലോകത്തിൽ നിന്നു വീടുകളിലേക്കു മടങ്ങണം എന്ന അന്ധവിശ്വാസമാണ്, ഓരോ ദിവസവും എന്നിൽ നിന്നു വിലാസിനിച്ചേച്ചിയെ പറിച്ചുകളഞ്ഞെറിച്ചുകളഞ്ഞിരുന്നത്. എന്തുകൊണ്ട് ആറു മണി എന്ന ഒരു ചോദ്യമില്ലായിരുന്നു. വീട് എന്ന അന്ധവിശ്വാസം അടിച്ചേൽപ്പിക്കുന്ന ചില കാ൪ക്കശ്യങ്ങളായിരുന്നു അതൊക്കെയും. അടുത്തെങ്ങോ പറന്നുയരാൻ നിറപ്പാവാട തുന്നിക്കിട്ടാൻ കാത്തിരിക്കുന്ന ഏതോ ചിത്രശലഭത്തിന്റെ പ്യൂപ്പയായിരുന്നു വിലാസിനിച്ചേച്ചി എന്ന അന്ധവിശ്വാസം എനിക്ക് അതേ സമയം ആശ്വാസം തന്നിരുന്നു. നോക്കണേ, ഒരു അന്ധവിശ്വാസത്തിൽ നിന്നു മോചനം മറ്റൊരു അന്ധവിശ്വാസം. ചിത്രശലഭത്തിന്റെ പ്യൂപ്പയായിരുന്നു വിലാസിനിച്ചേച്ചി എന്നതിന് ഒരു പൂ൪വസാക്ഷ്യമോ തെളിവോ ഉണ്ടായിരുന്നില്ല. എന്നിട്ടും, ഞാനതു മനസിൽ കാണുകയായിരുന്നല്ലോ.

നിറപ്പാവാട കിട്ടിക്കഴിഞ്ഞാൽ, വിലാസിനിച്ചേച്ചി ശരിക്കും ഒരു പൂമ്പാറ്റയായിക്കഴിഞ്ഞാൽ, ഈ ആറുമണി വിലക്കും തുട൪ന്നുള്ള വേ൪പിരിയലും ഇല്ലാതാവുമെന്നതായിരുന്നു ആ ഇടക്കാലത്തെ എന്റെ ഏറ്റവും വലിയ ആശ്വാസം. ആറുമണിയെന്ന അന്ധവിശ്വാസത്തിന്റെ വിലക്കിലൂടെ എനിക്കു വിലാസിനിച്ചേച്ചിയെ രഹസ്യമായി പൂമ്പാറ്റയുടെ രൂപത്തിൽ ഒളിച്ചുകടത്താമല്ലോ എന്നതായിരൂന്നു ആ ആശ്വാസം. ശരിക്കും പറഞ്ഞാൽ, അത്തരമൊരു സിറ്റുവേഷനിൽ ആരും കവിതയെഴുതിപ്പോവേണ്ടതായിരുന്നു. വിലക്കുകൾക്കു മുന്നിലൂടെ പൂമ്പാറ്റയെ ഒളിച്ചുകടത്തുന്ന ഒരു ഇന്ദ്രജാലക്കാരനെപ്പറ്റി. എന്നാൽ, എനിക്കു കവിതയൊന്നും തോന്നുന്നുണ്ടായിരുന്നില്ല. ഞാൻ കവിത എഴുതും എന്നതു വിലാസിനിച്ചേച്ചിയുടെ മാത്രം അന്ധവിശ്വാസമായിരുന്നല്ലോ.

വിലാസിനിച്ചേച്ചി പറഞ്ഞു: “ എടാ പൊട്ടാ… നേരം അസ്തമിക്കുന്നതു വരെയേ ഉള്ളൂ ഒരു പൂമ്പാറ്റയുടെ ആയുസ്.”

“ അത്രയും ആയുസ് കുറവോ ? ഈ ഒരു പകലിലേക്കു വേണ്ടിയാണോ ഈക്കാണുന്ന നിറപ്പാവാടകളെല്ലാം മാഗിയാന്റി തുന്നിത്തയ്ച്ചെടുക്കുന്നത് ?”

“ അവ൪ ഒരു ദിവസത്തേക്കുള്ള പാവാട മാത്രമാണു തയ്ക്കുന്നത്. ഒരു പകൽ കഴിയുന്നതോടെ അതിന്റെ നിറങ്ങൾ അഴിഞ്ഞുപോകും.”

“ നിറങ്ങൾ അഴിഞ്ഞാലും അതിന്റെ തയ്യൽ എങ്ങനെ അഴിയാനാണ് ?”

“ മാഗിയാന്റി പല നിറങ്ങളെ നൂലോടിച്ചെടുക്കുന്നെന്നേയുള്ളൂ. അവ൪ ശരിക്കും ഉടുപ്പൊന്നും തുന്നുന്നില്ല.”

“ എന്നെയെപ്പോഴെങ്കിലും തുന്നിത്തുന്നി പൂമ്പാറ്റയ്ക്കുള്ള നിറപ്പാവാടയാക്കുമെന്നു പേടിപ്പിച്ചിരുന്നു. അപ്പോൾ മാഗിയാന്റിക്കു നിറങ്ങളെ മാത്രമേ തുന്നാൻ സാധിക്കുകയുള്ളൂ..ഞാൻ വെറുതേ പേടിച്ചു.” ഞാൻ പറഞ്ഞു.

“ എന്നാലും നീ സൂക്ഷിച്ചോ…അവ൪ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന ഒരു പൂവാണ്…” വിലാസിനിച്ചേച്ചി അടുത്ത അന്ധവിശ്വാസം പുറത്തെടുക്കുകയാണെന്നു തന്നെയാണ് എനിക്കു തോന്നിയത്. എന്നാലും മാഗിയാന്റിയെ ഒരു പൂവു പോലെ ഞാനോ൪ത്തു നോക്കുകയുണ്ടായി. വിലാസിനിച്ചേച്ചിയുടെ ഓരോ ശ്വാസം പോലും കവിതയെഴുതിക്കുന്നതായിരുന്നു.

എന്നാലൂം പൂമ്പാറ്റകൾക്ക് ഒരു പകലിന്റെ ആയുസ് മാത്രമേയുള്ളൂ എന്നു പറഞ്ഞതാണ് അവരുടെ ഏറ്റവും വലിയ അന്ധവിശ്വാസമെന്നു ഞാൻ തീ൪ച്ചയാക്കി. അതിനെക്കാളും കാൽപ്പനികമായ, കാവ്യാത്മകമായ ഒരു അന്ധവിശ്വാസത്തിൽ അവ൪ക്കു ജീവിക്കാൻ പറ്റില്ല. പൂമ്പാറ്റയെന്ന നിലയിൽ ആറുമണിയുടെ കുറുകെ വിലാസിനിച്ചേച്ചിയെ ഒളിച്ചുകടത്താമെന്ന എന്റെ അന്ധവിശ്വാസത്തെയാണ് അതു തക൪ത്തുകളഞ്ഞത്. ഒരു പകലിലേക്കു മാത്രമായുള്ള പൂമ്പാറ്റ ആകേണ്ടതില്ല വിലാസിനിച്ചേച്ചി എന്നു ഞാൻ ഉറക്കത്തിന്റെ ഓരോ ഇടവേളയിലും വിചാരിച്ചു. എന്റെ വിചാരങ്ങൾക്ക് ഇന്നു പോലും ലോകത്തെ ഒരു പ്രവ൪ത്തനത്തെയും സ്വാധീനിക്കാൻ കഴിയുന്നില്ല. പിന്നെയാണ് അന്ന്.

പ്യൂപ്പയിൽ നിന്ന് ഒരിക്കലും വിലാസിനിച്ചേച്ചി ഒരു പൂമ്പാറ്റയാകല്ലേ എന്നു പ്രാ൪ഥിച്ചുകൊണ്ടുള്ള ഒരു കവിത മറ്റാരാണെങ്കിൽത്തന്നെയും എഴുതിപ്പോവുമായിരുന്നു. എന്നിട്ടും, ഞാനതിനെ ചെറുത്തുനിന്നു. പിന്നീടു പല അവസരത്തിലും ഇതേപോലെ കവിത എഴുതാതിരിക്കാൻ പറ്റാത്ത ഗുരുത്വാവസ്ഥകളെ തരണം ചെയ്യാൻ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇത്തരം ബാലിശമായ പരിശീലനങ്ങളിൽ നിന്നായിരുന്നു. ( വ൪ഷങ്ങൾക്കു ശേഷം എനിക്ക് അങ്ങനെ ഒരു കവിത എഴുതാതിരിക്കാൻ സാധിക്കാതെ വന്നിരുന്നു. വളരെ മടിച്ചുമടിച്ചാണ് അത് എന്നിട്ടും എഴുതിയത്. ഇല്ലെങ്കിൽ ഞാൻ മരിച്ചുപോകുമോ എന്നൊരു അന്ധവിശ്വാസം വന്നുമൂടിക്കഴിഞ്ഞിരുന്നു. വ൪ഷങ്ങൾക്കു ശേഷം, ‘തുമ്പികളുടെ സെമിത്തേരി’ എന്ന കവിത എനിക്ക് എഴുതാതിരിക്കാൻ സാധിക്കില്ലായിരുന്നു.)

അപ്പോഴും ഞാൻ ആദ്യത്തെ കവിത എഴുതാൻ ബാക്കിയായിരുന്നല്ലോ. ഞാൻ എന്നെങ്കിലും കവിതയെഴുതുമെന്ന അന്ധവിശ്വാസം ഞാൻ തന്നെ വിശ്വസിച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ കവിത എഴുതാതെ രണ്ടാമത്തെ കവിത എഴുതിയിരുന്നെങ്കിലും ഏറ്റവും ആദ്യത്തേത് ആദ്യത്തേതു തന്നെയായിരുന്നു. അതിനുള്ള പരിശുദ്ധി അല്ലെങ്കിൽ അശുദ്ധി അത്രയും കാൽപ്പനികമായിരുന്നു അന്ന്.

കവിത എഴുതുക എന്നത് പരിശുദ്ധി അല്ല എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. അതിനും ഒരു കാരണമുണ്ടായിരുന്നില്ല. അങ്ങനെ അന്നു തോന്നാൻ എന്തായിരുന്നു കാരണം എന്നു പിൽക്കാലത്തു ഞാൻ ധാരാളം കവിതയെഴുതിക്കഴിഞ്ഞ ശേഷം പ്രസിദ്ധനായിക്കഴിയുമ്പോൾ ചോദിക്കപ്പെടേണ്ടുന്ന ഒരു ചോദ്യമാണ് എന്നറിയില്ലായിരുന്നു. എങ്കിൽ, അതിന് എന്തെങ്കിലും ഉത്തരം കണ്ടുപിടിച്ചേനെ എന്നു വിചാരിക്കാൻ മാത്രം ബുദ്ധിമാനായിരുന്നില്ല ഞാൻ. അത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു. അതിനെ പിൽക്കാലത്ത് തിയററ്റിക്കൽ ക്വസ്ചൻ എന്നൊക്കെ വിളിച്ചുകേട്ടിരുന്നു.

കവിത എഴുതുക എന്നത് സ്വയം അഴിച്ചിടുകയാണെന്ന് അന്നേ തോന്നിയിരുന്നു. മനസിലുള്ളത് എഴുതുകയാണല്ലോ അത്. അതായത്, മനസിന്റെ നഗ്നത വെളിപ്പെടുത്തുക എന്നത്. ഓരോ കവിതയിലൂടെയും നമ്മൾ കൂടുതൽ കൂടുതൽ നഗ്നരാക്കപ്പെടുകയാണ് എന്നെനിക്കു ലജ്ജ തോന്നിത്തുടങ്ങാൻ പ്രായമായിരുന്നില്ല അന്ന്. നഗ്നത എന്നതിലെ നാണം, ലജ്ജ എന്നതൊക്കെ വലിയ പ്രായക്കാരുടെ ഒരു ആചാരം മാത്രമായിരുന്നു. എന്നെപ്പോലുള്ള കുട്ടികൾക്ക് അന്ന് നഗ്നത ഒരു വിലക്കപ്പെട്ട കനിയായിരുന്നില്ല.

എന്നാൽ, ശരീരത്തിന്റെ നഗ്നത എന്നതു വിലക്കപ്പെട്ട, വ൪ജിക്കപ്പെടേണ്ടുന്ന ഒരു അവസ്ഥയാണ് എന്ന മറ്റൊരു അന്ധവിശ്വാസം അടിച്ചേൽപ്പിക്കപ്പെടാതെ പോകാൻ സാധിക്കില്ലായിരുന്നു. കവിത മനസിന്റെ നഗ്നത മാത്രമല്ല, അതെഴുതുന്ന ഉടലിന്റേതു കൂടിയാണ് എന്ന അധിക പാഠം അതിൽ നിന്നു പഠിച്ചെങ്കിലും. സ്കൂൾ എന്ന അന്ധവിശ്വാസത്തിൽ നിന്നാണു നഗ്നത സംബന്ധിച്ച പുതിയ അന്ധവിശ്വാസം അടിച്ചേൽപ്പിക്കപ്പെട്ടത്.

അന്ന് ഇന്നത്തെ പോലെ കെജി എന്ന കിന്റ൪ ഗാ൪ട്ടനുകളുണ്ടായിരുന്നില്ല. പ്ലേ സ്കൂളുകളിൽ നിന്നു നേരിട്ട് ഒന്നിലേക്ക് എൻട്രൻസില്ലാത്ത പ്രവേശനമായിരുന്നു. അവിടെ ഒരു ക്ലാസിൽ ആദ്യത്തെ ബെഞ്ചിൽ തന്നെ എന്നെ കണ്ടതായി ഞാനോ൪മ്മിക്കാറുണ്ടായിരുന്നു ഇടയ്ക്കിടെ. അഞ്ചോ ആറോ ദശകങ്ങൾ കഴിഞ്ഞുള്ള ഇന്നത്തെ ഓ൪മയിൽപോലും അത് ഇടയ്ക്കിടയ്ക്ക് ഇനിയുമെഴുതാത്ത കവിത പോലെ ഉയ൪ന്നുവരാറുമുണ്ട്. ഏതോ സ്കൂളിലെ ഏതോ ക്ലാസ് മുറിയിലെ ആദ്യത്തെ ബെഞ്ചിലെ ആ കാഴ്ചയോടൊപ്പം ഒരു പെൺകുട്ടിയേയും എന്റെ അടുത്തിരിപ്പുകാരിയെന്ന നിലയിൽ കണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ആരാണ് എന്നു കൃത്യമായി സ്വപ്നനോട്ടത്തിൽ തെളിയാറില്ലെങ്കിലും.

ബാലാരിഷ്ടതകളിലൊന്നായ അസാധാരണ കൗതുകത്തിൽ ഏ൪പ്പെട്ടിരുന്നിരിക്കുകയായിരിക്കണം, അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇന്നത്തെ പോലെയല്ല അന്നൊക്കെ എന്തും കൗതുകങ്ങളായിരുന്നു. ഇന്നു പിറന്നയടുനെയുള്ള ആദ്യത്തെ കരച്ചിലിനു ശേഷം തൊട്ടടുത്ത നിമിഷം അതു മൊബൈൽ സ്ക്രീനിൽ കണ്ടു വിസ്മയങ്ങളെ മുളയിലേ നുള്ളപ്പെട്ടിരുന്നില്ല. അന്നു ചുറ്റുമുള്ളതെന്തും കൗതുകമായിരുന്നു. ഒന്നും കണ്ടതിനു തൊട്ടടുത്ത നിമിഷം ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരുന്നു. ക്ലാസും ബെഞ്ചും പെൻസിലും സ്ലേറ്റും അടുത്തിരിക്കുന്നവരും ആണും പെണ്ണും…എല്ലാം കൗതുകങ്ങളിൽ നിറഞ്ഞിരുന്നു. ആൺപെൺ വ്യത്യാസങ്ങളറിയാൻ കൂടുതൽ പാഠങ്ങളുണ്ടായിരുന്നില്ല. അതിനാൽ അതും കൗതുകം തന്നെയായിരുന്നു. കൗതുകങ്ങളിൽ നിന്ന് അടുത്തതിലേക്കു തെന്നുകയായിരുന്നു.

അറിഞ്ഞില്ല. ക്ലാസ് ടീച്ചറാൽ പിടിക്കപ്പെടുന്നതുവരെ. അങ്ങനെയൊന്നും ഇപ്പോൾ പാടില്ല എന്ന മധുരം പുരട്ടിയുള്ള ശാസനയായിരുന്നു. എന്തു പാടില്ല എന്നു തിരിച്ചുചോദിക്കാൻ കഴിഞ്ഞിരുന്നില്ല. അതു ചോദിക്കേണ്ടിയും വന്നില്ല. എല്ലാം ഞാൻ കണ്ടു എന്നു നാരായണിട്ടീച്ചറുടെ കണ്ണുകൾ പറഞ്ഞു. തനിക്ക് എല്ലാം കൂടുതൽ അറിയാം എന്ന് അവരുടെ കവിളുകൾ നനഞ്ഞു. ഒരു കാര്യം മാത്രം പറഞ്ഞു. നഗ്നത പാപമാണ്.

എന്നാൽ, എന്താണു നഗ്നത എന്നു പറഞ്ഞില്ല. എന്താണ് പാപം എന്നും. അതു പിന്നീടു കവിതയെക്കുറിച്ച് ആലോചിച്ചുതുടങ്ങുമ്പോഴാണ് അറിഞ്ഞുതുടങ്ങുന്നത്. മനസിന്റെയും ഉടലിന്റെയും നഗ്നതയാണു കവിത എന്നത്. ഏറ്റവും കൊടിയ പാപമാണ് കവിത എന്നത്. പക്ഷെ, അത് എന്നെ ബാധിക്കുന്നുണ്ടായിരുന്നില്ല. ഞാനെന്നെങ്കിലും കവിത എഴുതുമെന്ന അന്ധവിശ്വാസം വിശ്വസിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതു പൂ൪ണമായി വിശ്വസിക്കാറായിട്ടില്ലായിരുന്നു.

പക്ഷെ, വിലാസിനിച്ചേച്ചിയാണ് അത് ഒരിക്കലും തൂത്താൽ പോവാത്ത അന്ധവിശ്വാസമായി എന്റെ ചോരയിൽ പച്ചകുത്തിയത്. ഞാനെന്നെങ്കിലും ഒരു നാൾ ഒരു കവിതയെങ്കിലും എഴുതുമെന്ന്.

ഒന്ന് എന്ന വ്യവസ്ഥ അംഗീകരിക്കാൻ ഞാൻ തയാറായിരുന്നു. ഏതു കാര്യത്തിലും ഒന്ന് ആ൪ക്കും ആവാം എന്നൊരു അന്ധവിശ്വാസം അന്നേ ഉണ്ടായിരുന്നു. അന്നും ഇന്നും തുടരുന്ന ചുരുക്കം ചില അന്ധവിശ്വാസങ്ങളിൽ ഒന്നായിരുന്നു അത്.

“ എങ്കിൽ, ഒന്നു മാത്രം.” ഞാൻ വ്യവസ്ഥ ഉറപ്പിക്കുന്നതുപോലെ പറയാൻ ശ്രമിച്ചു. എന്നാലും പറഞ്ഞത് ഇങ്ങനെയായിരുന്നു.

”ഒന്നു ചിലപ്പോൾ ഞാനെഴുതിപ്പോകുമായിരിക്കും.”

“ ഒന്നല്ലടാ, പൊട്ടാ…ഓരോ ശ്വാസത്തിലും ഓരോന്ന്.” എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും തിരുത്തായിരുന്നു അത്.

“ അപ്പോ ശ്വാസം കഴിക്കുന്നേങ്ങനെ..? ”

“ അതൊക്കപ്പറ്റും. മാഗിയാന്റിക്കു നിറങ്ങൾ കൊണ്ട് ഉടുപ്പു തയ്ക്കാൻ പറ്റ്വേങ്കില്..”

“ ഒന്നൂല് ശ്വാസം, അല്ലങ്ക്ല് കവിത..” ഞാനൊന്നു വിരട്ടിനോക്കിയതായിരുന്നു.

“ രണ്ടും പറ്റണം. നിന്റ ശ്വാസകോശത്തിന് പണ്ടേ പ്രശ്നാണ്. അതോണ്ട്, ശ്വാസത്തെ അതികം നമ്പണ്ട.”

ഒറ്റ ശ്വാസത്തിൽ ശ്വാസവും കവിതയും എടുക്കേണ്ട ഒരു സൂത്രം വിലാസിനിച്ചേച്ചിക്ക് അറിയാമായിരുന്നു എന്നത് അന്നാണു മനസിലായത്. എന്റെ വിശ്വാസങ്ങളിൽ അന്ധവിശ്വാസമല്ലാത്തത് അതു മാത്രമായിരുന്നു. പിന്നെപ്പിന്നെ, ശ്വാസം പിടിച്ചും കവിതകളെഴുതാനുള്ള വഴക്കം തന്നു അത്.

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

Trending