സാഹിത്യം
സ്വജീവിതം കൊണ്ടെഴുതിയ അതിജീവന കഥ

ഡി. പ്രദീപ് കുമാർ
‘നടവഴിയിലെ നേരുകൾ’ ( നോവൽ)
ഷെമി
വില 575 രൂപ.
ഡി.സി.ബുക്സ്
639 പേജുള്ള ബൃഹത്തായ ഈ നോവലിലെ ഓരോ പേജും ഹൃദയത്തെ നുറുക്കുന്നതാണ്. മലയാള സാഹിത്യത്തിൽ ഇതിനു് സമാനമായൊരു കൃതിയില്ല. ഒരു ജൻമത്തിൻ്റെ ആദ്യപാദങ്ങളിൽ തന്നെ പല ജൻമങ്ങളുടെ ദുരിതഭാണ്ഡങ്ങൾ പേറേണ്ടി വന്ന, ഉത്തര മലബാറിലെ ഒരു മുസ്ലീം പെൺകുട്ടിയുടെ ആത്മകഥയെന്നോ, ആത്മാംശം നിറഞ്ഞ ആഖ്യാനമെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണ്, ‘ നടവഴിയിലെ നേരുകൾ’.
24 വർഷത്തെ ജീവിതമാണിതിൽ.

യാതനകളുടെ ആഴക്കയങ്ങളിൽ അകപ്പെട്ടു പോയ ഈ പെൺകുട്ടിയുടെയും കൂടെപ്പിറപ്പുകളുടെയും ജീവിതം, കഥയെ വെല്ലുന്നതാണ് . പാർശ്വവല്കരിക്കപ്പെട്ട, തിരസ്കൃത ജീവിതങ്ങളുടെ, അതിസൂക്ഷ്മമായ യഥാതഥാഖ്യാനം ആരുടെയും കണ്ണു നനയിക്കും.
അറയ്ക്കൽ മുസ്ലീം രാജ വംശത്തിൻ്റെ തായ് വഴിയിൽ പിറന്ന ഉപ്പയുടെ ഈ മകളുടെ ബാല്യകൗമാരങ്ങൾ കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലും ദാരിദ്യത്തിലുമായിരുന്നു.
സ്വന്തമായി വീടോ, വരുമാനമോ ഇല്ലാത്ത,ക്ഷയരോഗിയായ,ഇഴഞ്ഞു നീങ്ങുന്ന ഉപ്പ. മൂത്ത മകനെ പഠിപ്പിച്ച് ഉന്നതോദ്യോഗസ്ഥനാക്കിയെങ്കിലും കൊല്ലം-കൊല്ലം പ്രസവിക്കുന്ന ഉമ്മാനെയും ഉപ്പാനെയും അയാൾ വെറുത്തു . ‘ കൊല്ലം, കൊല്ലം പ്രസവിക്കാൻ നിങ്ങള് ഇയാൾക്ക് കൂട്ടുകെടന്നിട്ടില്ലേ’ എന്ന് ഉമ്മയുടെ മുഖത്തു നോക്കി അലറുന്നുണ്ട്, അയാൾ. അവസാനം, ഉപ്പയെയും ഉന്മയേയും അടിച്ചു പുറത്താക്കുകയും ചെയ്യുന്നു: ‘ഇയാളേം ഈ പെണ്ണ്ങ്ങളേം ഇനി ജവിടെ കണ്ട് പോകര്ത്.ഇയാളും ഈ സ്ത്രീയും ഒന്നിച്ച്ണ്ടായാൽ പിന്നെം ഇത്പോലെ കൊറേണ്ണത്ത്ന പ്രസവിച്ചുകൂട്ടും’.
ഉമ്മയുടെ ഭാഷയിൽ പറഞ്ഞാൽ, ‘കാലിച്ചന്ത തുടങ്ങാൻ മാത്രംള്ള ചെതലക്കാലികൾ നിറഞ്ഞ പുരയിൽ ആധികപ്പറ്റായി പിറന്നവളാണ് ആഖ്യാതാവ്.’ഏഴാണിനെ തുരുതുരാ ന്നങ്ങ് പെറ്റ് കഴിഞ്ഞപ്പം, ഒരു പെങ്കുഞ്ഞിനെ ചമീച്ചൊര്ക്കാനുള്ള പൂതികൊണ്ട്’, ദേവാലയങ്ങൾ കേറിയിറങ്ങിയ അവർക്ക് കിട്ടിയത് ‘മന്ദക്കനായ ഒന്നിനെ(സൗറ). പിന്നെയും അവർ നേർച്ചേം നെയ്യും നേർന്നപ്പോൾ പളുങ്കു പോലത്തെ രണ്ട് മക്കളെ കൂടി കിട്ടി (ഹാജിറ ,റംല ).’പക്കേങ്കില് ഒരു കാര്യം ല്ലാണ്ട് രണ്ടെണ്ണത്തിനെ ചോയ്ച്ച്റ്റ് ഒര് സൊഖോം നെറോം പോലുംല്ലാത്ത ഈ മൂന്നാമത്തെയ്നെ എന്ത്നാനപ്പാ, അള്ള എന്ക്ക് തന്ന്ത്!’
‘വെളുത്തോർക്ക്ടേല് കറുത്തൊരണ്ണം’ എന്ന് ചാപ്പ കുത്തി മാറ്റി നിർത്തപ്പെട്ടവൾ.
വാടകവീടുകളിൽ നിന്ന് തെരുവുകളിലേക്കും ഒറ്റമുറികളിലേക്കും കടത്തിണ്ണകളിലേക്കും അനാഥാലയത്തിലേക്കും അടിക്കടി പറിച്ചു നടപ്പെട്ട ജീവിതം. വിശപ്പടക്കാൻ മണ്ണും കരിയും തിന്ന്, പൈപ്പ് വെള്ളവും കുടിച്ച്, തല ചായ്ക്കാനൊരിടം തേടി നടന്ന ബാല്യകൗമാരങ്ങൾ.
സിനിമാക്കഥകളിലെ ക്രൂരരായ വില്ലൻമാരെപ്പോലും നിഷ്പ്രഭരാക്കുന്ന ,അലസരും, ക്രൂരരും മദ്യത്തിനും മയക്കുമരുന്നിനുമടിമകളുമായ മൂത്ത സഹോദരൻമാർ. സഹോദരിമാരെപ്പോലും മാനഭംഗപ്പെടുത്തുന്നവർ.ഇരന്നും, സക്കാത്ത് വാങ്ങിച്ചുമുണ്ടാക്കിയ അരി, അടുപ്പത്ത് കലത്തോടെ തല്ലി ഉടച്ച് എല്ലാം അൽകുത്താക്കുന്നവർ….
എടുത്താൽ പൊങ്ങാത്ത ജീവിത ദുരന്തങ്ങൾ പേറി, ഭാണ്ഡക്കെട്ടുകളുമായി അലഞ്ഞപ്പോഴും, വീടുകളിൽ വേലയ്ക്കു നിന്നപ്പോഴും, കീറി – മുഷിഞ്ഞ വസ്ത്രങ്ങളും, ഒട്ടിയവയുമായി ക്ലാസിൽ പോകണമെന്നും, പഠിച്ച് രക്ഷപ്പെടണമെന്നും ദൃഢനിശ്ചയം ചെയ്ത അവൾ,മിക്ക ക്ലാസിലും ഒന്നാമതെത്തി. ബാപ്പയ്ക്കു പിന്നാലെ ഉമ്മയും മരിച്ചതോടെ ,കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തപ്പെട്ട അവളുടെയും സഹോദരങ്ങളുടെയും ദുരിതപർവ്വങ്ങൾ അവസാനിക്കുന്നില്ല.
അവിടുത്തെ ഭീകരമായ ഇരുണ്ട ജീവിതത്തിൽ നിന്ന് രക്ഷപെടാൻ പല പ്രാവശ്യം പുറപ്പെട്ടു പോയെങ്കിലും, അവിടെ തന്നെ മടങ്ങിയെത്താനായിരുന്നു, അവരുടെ യോഗം.
അവളുടെ അതിജീവനത്തിൻ്റെ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. എന്നും സഹജീവി സ്നേഹവും കാരുണ്യവും ധാർമ്മികതയും പുലർത്തിയ അവൾ,പ്രീ – ഡിഗ്രിയും ജനറൽ നഴ്സിംങ്ങ് കോഴ്സും പാസായി .ജനറൽ ഹോസ്പിറ്റലിൽ നെഴ്സായപ്പോഴും മറ്റുള്ളവർക്കായി ജീവിച്ചു.അശരണരെ സഹായിച്ചു.പക്ഷേ, അവളുടെ മനസ് ആരം കണ്ടില്ല.
സ്നേഹിക്കാനും പ്രേമിക്കാനും, മനസാക്ഷിക്കനുസരിച്ച് ജീവിക്കാനും, സ്വന്തം സംഹാദരങ്ങളും സമൂഹവും അവളെ അനവദിക്കുന്നില്ല.
സ്നേഹിക്കുന്നവനെ ജീവിത സഖാവാക്കി. അയാളച്ചുതന്ന വിസയുമായി, കൈക്കുഞ്ഞിനൊപ്പം ഗൾഫിൽ വിമാനമിറങ്ങിയ അവൾ തിരിച്ചറിയുന്നതിങ്ങനെ:’ഇരുപത്തിനാല് വർഷക്കാലം ഞാനനുഭവവിച്ച ദുരിതങ്ങളെക്കാൾ വലിയ ദുരന്തങ്ങളുമായി ദുബായ് നഗരം എന്നെ കാത്തിരിക്കുന്നതറിയാതെ ഞാൻ തിടുക്കപ്പെട്ട് മുന്നിലെത്തി നിന്നു.’
ഉത്തര മലബാറിലെ ദരിദ്രരായ മുസ്ലീങ്ങളുടെ, അതും നിസ്വരായ സ്ത്രീകളുടെ ജീവിതം, ഇത്രയും സമഗ്രമായി മലയാള സാഹിത്യത്തിൽ ആരും രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സാധാരണക്കാരുടെ നാട്ടുഭാഷ അതീവ ചാരുതയോടെ, സംഭാഷണങ്ങളിൽ സത്യസന്ധമായി ഒപ്പിയെടുത്തു, നോവലിസ്റ്റ് .
അൻവർ,ഷുക്കൂർ ,ജമ്പാർ, തൗസർ, മുനീർ എന്നീ ഭായിമാർ .ഉമ്മ ,’കുതിര’ എന്ന് വിളിക്കുന്ന ഹാജിറ എന്ന ഇത്താത്ത .പിന്നെ റംല, മബുദ്ധിമാന്ദ്യമുള്ള സൗറ.പെരുന്നാളിന് ഉടുപ്പണിയിച്ച്,’ഉമ്മക്കൊത്സു’എന്ന് പേരുമിട്ട്,കോഴിയെയും പിന്നെ ആടിനെയും ഓമനിച്ച് വളർത്തുന്ന റാഫി എന്ന അനുജൻ, ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വഴിയിൽ നിന്ന് പട്ടിണിപ്പിള്ളേരെയും കൂട്ടി,ഇല്ലായ്മയുടെ കുടിയിലേക്ക് വരുന്ന ഉപ്പ, കണ്ണൻ മാഷിൻ്റെ ക്ലാസ് ജനാലയിലൂടെ കേട്ടും നോക്കിയും പഠിക്കാൻ വരുന്ന കുഞ്ഞായി എന്ന അനാഥ ബാലിക…
അസാധാരണമായ, അനുഭവങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ. ഒരു നോവൽ എന്നതിലുപരി, ആത്മകഥയുടെ ഗില്പഘടനയാണിതിന്.
സുഗമമായ വായനയെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്നം, ഒഴുക്കുള്ള ആഖ്യാനത്തെ ഇടയ്ക്കിടക്ക് തടസ്സപ്പെടുത്തുന്ന ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളുമാണ്. ഉദാഹരണങ്ങളേറെയുണ്ട്: ‘ഉദ്ദീക്ഷണാ വൈഭവമുള്ള കണ്ണുകൾ, വിമനസ്ഥത, അദ്ധ്യയനം നവാഗതമായിട്ട്, അച്ചടക്കം ബന്ധിതമായ ക്ലാസ് മുറി, എൻ്റെ അല്പത, പരിച്ഛേദമന്യമായ ആത്മലയത്തിൻ്റെ സങ്കലനം, ക്രമീകൃത പരിപാടി,മർദ്ദിത മുഖം, ജീപ്പിനുള്ളിലെ,ബീഭത്സം, ആകാശം അനാച്ഛാദനം ചെയ്യപ്പെട്ട പോലെ, സ്വേദന നനവുള്ള നെഞ്ച്, സ്വാദൃശ്യാഭിരുചിയുള്ള പുസ്തകം, അപ്രേയമായ ഉദ്ദീപനം…. എന്നിങ്ങനെ, അനാവശ്യവും അർത്ഥശൂന്യവുമായ ധാരാളം പ്രയോഗങ്ങൾ തീർച്ചയായും ഒഴിവാക്കാമായിരുന്നു.
മൂന്നു ഭാഗങ്ങളായി മാത്രം തിരിക്കപ്പെട്ട ഈ ബൃഹദ് രചന അദ്ധ്യായങ്ങളായി തിരിക്കുകയും, കഥാസന്ദർങ്ങൾക്കനുസരിച്ച്, ഖണ്ഡികകൾക്കിടയിൽ ആവശ്യമുള്ളിടത്തെല്ലാം ചിഹ്നങ്ങൾ നൽകകയും വേണം.
പ്രസാധനത്തിന് മുൻപ്,ഒരു ലിറ്റററി എഡിറ്ററുടെ കൈകളിലൂടെ സസൂക്ഷ്മം കടന്ന്പോയിരുന്നുവെങ്കിൽ, ഈ രചന 300 പേജിൽ,രൂപഭദ്രമായ ഒന്നാന്തരം നോവലാകുമായിരുന്നു.
പുരസ്കാരങ്ങൾ ധാരാളം നേടിയ, പല പതിപ്പുകൾ ഇതിനോടകം ഇറങ്ങിയ ഷെമിയുടെ ‘നടവഴിയിലെ നേരുകൾ’, അടുത്ത പതിപ്പിലെങ്കിലും ഈ പോരായ്മകൾ പരിഹരിച്ച്, പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
അത് എന്തായാലും, പ്രതിസന്ധികളുടെ ലാവാപ്രവാഹത്തിനു നടുവിൽ നിന്ന്, അതിജീവനത്തിനായി പോരാടുന്നവരെല്ലാം,ആത്മബലത്തിനായി ആവർത്തിച്ച് വായിക്കേണ്ടതാണ് ഷെമി, സ്വന്തം ജീവിതം കൊണ്ടെഴുതിയ ഈ കൃതി.

littnow
ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
സാഹിത്യം
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ

കവിതയുടെ തെരുവ് 15
കുരീപ്പുഴ ശ്രീകുമാര്
ഈ തെരുവ് കുറിക്കുമ്പോള് ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ് ഈ ഗോത്രഗായികയുടെ ഈണം മുഴങ്ങുന്നത്. കോശിയും അയ്യപ്പനും എന്ന ചിത്രത്തിലൂടെ പ്രസിദ്ധപ്പെട്ട അതീവലളിതമായ
ഈ ഗോത്രകവിത ലത ടീച്ചറാണ് മലയാളപ്പെടുത്തിയത്.

നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
കിഴക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
തെക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
വടക്കുള്ള ഉങ്ങ് മരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
പടിഞ്ഞാറുള്ള ഞാറമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം.
മൊഴിമാറ്റം ലത ബി. ചിറ്റൂർ
littnow.com
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
കവിത
പ്രതിരാമായണം

രാജന് സി എച്ച്
1
ഊർമ്മിള
പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.
2
രാവണായനം
പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്റെ രാവണാ,
നിന്റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?
3
രാമായണവായന
അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!
4
മായാസീത
മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.
5
വരച്ചവര
ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login