Connect with us

സാഹിത്യം

സ്വജീവിതം കൊണ്ടെഴുതിയ അതിജീവന കഥ

Published

on

ഡി. പ്രദീപ് കുമാർ

‘നടവഴിയിലെ നേരുകൾ’ ( നോവൽ)
ഷെമി
വില 575 രൂപ.
ഡി.സി.ബുക്സ്

639 പേജുള്ള ബൃഹത്തായ ഈ നോവലിലെ ഓരോ പേജും ഹൃദയത്തെ നുറുക്കുന്നതാണ്. മലയാള സാഹിത്യത്തിൽ ഇതിനു് സമാനമായൊരു കൃതിയില്ല. ഒരു ജൻമത്തിൻ്റെ ആദ്യപാദങ്ങളിൽ തന്നെ പല ജൻമങ്ങളുടെ ദുരിതഭാണ്ഡങ്ങൾ പേറേണ്ടി വന്ന, ഉത്തര മലബാറിലെ ഒരു മുസ്ലീം പെൺകുട്ടിയുടെ ആത്മകഥയെന്നോ, ആത്മാംശം നിറഞ്ഞ ആഖ്യാനമെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണ്, ‘ നടവഴിയിലെ നേരുകൾ’.
24 വർഷത്തെ ജീവിതമാണിതിൽ.

യാതനകളുടെ ആഴക്കയങ്ങളിൽ അകപ്പെട്ടു പോയ ഈ പെൺകുട്ടിയുടെയും കൂടെപ്പിറപ്പുകളുടെയും ജീവിതം, കഥയെ വെല്ലുന്നതാണ് . പാർശ്വവല്കരിക്കപ്പെട്ട, തിരസ്കൃത ജീവിതങ്ങളുടെ, അതിസൂക്ഷ്മമായ യഥാതഥാഖ്യാനം ആരുടെയും കണ്ണു നനയിക്കും.

അറയ്ക്കൽ മുസ്ലീം രാജ വംശത്തിൻ്റെ തായ് വഴിയിൽ പിറന്ന ഉപ്പയുടെ ഈ മകളുടെ ബാല്യകൗമാരങ്ങൾ കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലും ദാരിദ്യത്തിലുമായിരുന്നു.

സ്വന്തമായി വീടോ, വരുമാനമോ ഇല്ലാത്ത,ക്ഷയരോഗിയായ,ഇഴഞ്ഞു നീങ്ങുന്ന ഉപ്പ. മൂത്ത മകനെ പഠിപ്പിച്ച് ഉന്നതോദ്യോഗസ്ഥനാക്കിയെങ്കിലും കൊല്ലം-കൊല്ലം പ്രസവിക്കുന്ന ഉമ്മാനെയും ഉപ്പാനെയും അയാൾ വെറുത്തു . ‘ കൊല്ലം, കൊല്ലം പ്രസവിക്കാൻ നിങ്ങള് ഇയാൾക്ക് കൂട്ടുകെടന്നിട്ടില്ലേ’ എന്ന് ഉമ്മയുടെ മുഖത്തു നോക്കി അലറുന്നുണ്ട്, അയാൾ. അവസാനം, ഉപ്പയെയും ഉന്മയേയും അടിച്ചു പുറത്താക്കുകയും ചെയ്യുന്നു: ‘ഇയാളേം ഈ പെണ്ണ്ങ്ങളേം ഇനി ജവിടെ കണ്ട് പോകര്ത്.ഇയാളും ഈ സ്ത്രീയും ഒന്നിച്ച്ണ്ടായാൽ പിന്നെം ഇത്പോലെ കൊറേണ്ണത്ത്ന പ്രസവിച്ചുകൂട്ടും’.

ഉമ്മയുടെ ഭാഷയിൽ പറഞ്ഞാൽ, ‘കാലിച്ചന്ത തുടങ്ങാൻ മാത്രംള്ള ചെതലക്കാലികൾ നിറഞ്ഞ പുരയിൽ ആധികപ്പറ്റായി പിറന്നവളാണ് ആഖ്യാതാവ്.’ഏഴാണിനെ തുരുതുരാ ന്നങ്ങ് പെറ്റ് കഴിഞ്ഞപ്പം, ഒരു പെങ്കുഞ്ഞിനെ ചമീച്ചൊര്ക്കാനുള്ള പൂതികൊണ്ട്’, ദേവാലയങ്ങൾ കേറിയിറങ്ങിയ അവർക്ക് കിട്ടിയത് ‘മന്ദക്കനായ ഒന്നിനെ(സൗറ). പിന്നെയും അവർ നേർച്ചേം നെയ്യും നേർന്നപ്പോൾ പളുങ്കു പോലത്തെ രണ്ട് മക്കളെ കൂടി കിട്ടി (ഹാജിറ ,റംല ).’പക്കേങ്കില് ഒരു കാര്യം ല്ലാണ്ട് രണ്ടെണ്ണത്തിനെ ചോയ്ച്ച്റ്റ് ഒര് സൊഖോം നെറോം പോലുംല്ലാത്ത ഈ മൂന്നാമത്തെയ്നെ എന്ത്നാനപ്പാ, അള്ള എന്ക്ക് തന്ന്ത്!’

‘വെളുത്തോർക്ക്ടേല് കറുത്തൊരണ്ണം’ എന്ന് ചാപ്പ കുത്തി മാറ്റി നിർത്തപ്പെട്ടവൾ.

വാടകവീടുകളിൽ നിന്ന് തെരുവുകളിലേക്കും ഒറ്റമുറികളിലേക്കും കടത്തിണ്ണകളിലേക്കും അനാഥാലയത്തിലേക്കും അടിക്കടി പറിച്ചു നടപ്പെട്ട ജീവിതം. വിശപ്പടക്കാൻ മണ്ണും കരിയും തിന്ന്, പൈപ്പ് വെള്ളവും കുടിച്ച്, തല ചായ്ക്കാനൊരിടം തേടി നടന്ന ബാല്യകൗമാരങ്ങൾ.

സിനിമാക്കഥകളിലെ ക്രൂരരായ വില്ലൻമാരെപ്പോലും നിഷ്പ്രഭരാക്കുന്ന ,അലസരും, ക്രൂരരും മദ്യത്തിനും മയക്കുമരുന്നിനുമടിമകളുമായ മൂത്ത സഹോദരൻമാർ. സഹോദരിമാരെപ്പോലും മാനഭംഗപ്പെടുത്തുന്നവർ.ഇരന്നും, സക്കാത്ത് വാങ്ങിച്ചുമുണ്ടാക്കിയ അരി, അടുപ്പത്ത് കലത്തോടെ തല്ലി ഉടച്ച് എല്ലാം അൽകുത്താക്കുന്നവർ….

എടുത്താൽ പൊങ്ങാത്ത ജീവിത ദുരന്തങ്ങൾ പേറി, ഭാണ്ഡക്കെട്ടുകളുമായി അലഞ്ഞപ്പോഴും, വീടുകളിൽ വേലയ്ക്കു നിന്നപ്പോഴും, കീറി – മുഷിഞ്ഞ വസ്ത്രങ്ങളും, ഒട്ടിയവയുമായി ക്ലാസിൽ പോകണമെന്നും, പഠിച്ച് രക്ഷപ്പെടണമെന്നും ദൃഢനിശ്ചയം ചെയ്ത അവൾ,മിക്ക ക്ലാസിലും ഒന്നാമതെത്തി. ബാപ്പയ്ക്കു പിന്നാലെ ഉമ്മയും മരിച്ചതോടെ ,കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തപ്പെട്ട അവളുടെയും സഹോദരങ്ങളുടെയും ദുരിതപർവ്വങ്ങൾ അവസാനിക്കുന്നില്ല.

അവിടുത്തെ ഭീകരമായ ഇരുണ്ട ജീവിതത്തിൽ നിന്ന് രക്ഷപെടാൻ പല പ്രാവശ്യം പുറപ്പെട്ടു പോയെങ്കിലും, അവിടെ തന്നെ മടങ്ങിയെത്താനായിരുന്നു, അവരുടെ യോഗം.

അവളുടെ അതിജീവനത്തിൻ്റെ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. എന്നും സഹജീവി സ്നേഹവും കാരുണ്യവും ധാർമ്മികതയും പുലർത്തിയ അവൾ,പ്രീ – ഡിഗ്രിയും ജനറൽ നഴ്സിംങ്ങ് കോഴ്സും പാസായി .ജനറൽ ഹോസ്പിറ്റലിൽ നെഴ്സായപ്പോഴും മറ്റുള്ളവർക്കായി ജീവിച്ചു.അശരണരെ സഹായിച്ചു.പക്ഷേ, അവളുടെ മനസ് ആരം കണ്ടില്ല.

സ്നേഹിക്കാനും പ്രേമിക്കാനും, മനസാക്ഷിക്കനുസരിച്ച് ജീവിക്കാനും, സ്വന്തം സംഹാദരങ്ങളും സമൂഹവും അവളെ അനവദിക്കുന്നില്ല.

സ്നേഹിക്കുന്നവനെ ജീവിത സഖാവാക്കി. അയാളച്ചുതന്ന വിസയുമായി, കൈക്കുഞ്ഞിനൊപ്പം ഗൾഫിൽ വിമാനമിറങ്ങിയ അവൾ തിരിച്ചറിയുന്നതിങ്ങനെ:’ഇരുപത്തിനാല് വർഷക്കാലം ഞാനനുഭവവിച്ച ദുരിതങ്ങളെക്കാൾ വലിയ ദുരന്തങ്ങളുമായി ദുബായ് നഗരം എന്നെ കാത്തിരിക്കുന്നതറിയാതെ ഞാൻ തിടുക്കപ്പെട്ട് മുന്നിലെത്തി നിന്നു.’

ഉത്തര മലബാറിലെ ദരിദ്രരായ മുസ്ലീങ്ങളുടെ, അതും നിസ്വരായ സ്ത്രീകളുടെ ജീവിതം, ഇത്രയും സമഗ്രമായി മലയാള സാഹിത്യത്തിൽ ആരും രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സാധാരണക്കാരുടെ നാട്ടുഭാഷ അതീവ ചാരുതയോടെ, സംഭാഷണങ്ങളിൽ സത്യസന്ധമായി ഒപ്പിയെടുത്തു, നോവലിസ്റ്റ് .

അൻവർ,ഷുക്കൂർ ,ജമ്പാർ, തൗസർ, മുനീർ എന്നീ ഭായിമാർ .ഉമ്മ ,’കുതിര’ എന്ന് വിളിക്കുന്ന ഹാജിറ എന്ന ഇത്താത്ത .പിന്നെ റംല, മബുദ്ധിമാന്ദ്യമുള്ള സൗറ.പെരുന്നാളിന് ഉടുപ്പണിയിച്ച്,’ഉമ്മക്കൊത്സു’എന്ന് പേരുമിട്ട്,കോഴിയെയും പിന്നെ ആടിനെയും ഓമനിച്ച് വളർത്തുന്ന റാഫി എന്ന അനുജൻ, ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വഴിയിൽ നിന്ന് പട്ടിണിപ്പിള്ളേരെയും കൂട്ടി,ഇല്ലായ്മയുടെ കുടിയിലേക്ക് വരുന്ന ഉപ്പ, കണ്ണൻ മാഷിൻ്റെ ക്ലാസ് ജനാലയിലൂടെ കേട്ടും നോക്കിയും പഠിക്കാൻ വരുന്ന കുഞ്ഞായി എന്ന അനാഥ ബാലിക…

അസാധാരണമായ, അനുഭവങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ. ഒരു നോവൽ എന്നതിലുപരി, ആത്മകഥയുടെ ഗില്പഘടനയാണിതിന്.

സുഗമമായ വായനയെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്നം, ഒഴുക്കുള്ള ആഖ്യാനത്തെ ഇടയ്ക്കിടക്ക് തടസ്സപ്പെടുത്തുന്ന ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളുമാണ്. ഉദാഹരണങ്ങളേറെയുണ്ട്: ‘ഉദ്ദീക്ഷണാ വൈഭവമുള്ള കണ്ണുകൾ, വിമനസ്ഥത, അദ്ധ്യയനം നവാഗതമായിട്ട്, അച്ചടക്കം ബന്ധിതമായ ക്ലാസ് മുറി, എൻ്റെ അല്പത, പരിച്ഛേദമന്യമായ ആത്മലയത്തിൻ്റെ സങ്കലനം, ക്രമീകൃത പരിപാടി,മർദ്ദിത മുഖം, ജീപ്പിനുള്ളിലെ,ബീഭത്സം, ആകാശം അനാച്ഛാദനം ചെയ്യപ്പെട്ട പോലെ, സ്വേദന നനവുള്ള നെഞ്ച്, സ്വാദൃശ്യാഭിരുചിയുള്ള പുസ്തകം, അപ്രേയമായ ഉദ്ദീപനം…. എന്നിങ്ങനെ, അനാവശ്യവും അർത്ഥശൂന്യവുമായ ധാരാളം പ്രയോഗങ്ങൾ തീർച്ചയായും ഒഴിവാക്കാമായിരുന്നു.

മൂന്നു ഭാഗങ്ങളായി മാത്രം തിരിക്കപ്പെട്ട ഈ ബൃഹദ് രചന അദ്ധ്യായങ്ങളായി തിരിക്കുകയും, കഥാസന്ദർങ്ങൾക്കനുസരിച്ച്, ഖണ്ഡികകൾക്കിടയിൽ ആവശ്യമുള്ളിടത്തെല്ലാം ചിഹ്നങ്ങൾ നൽകകയും വേണം.

പ്രസാധനത്തിന് മുൻപ്,ഒരു ലിറ്റററി എഡിറ്ററുടെ കൈകളിലൂടെ സസൂക്ഷ്മം കടന്ന്പോയിരുന്നുവെങ്കിൽ, ഈ രചന 300 പേജിൽ,രൂപഭദ്രമായ ഒന്നാന്തരം നോവലാകുമായിരുന്നു.

പുരസ്കാരങ്ങൾ ധാരാളം നേടിയ, പല പതിപ്പുകൾ ഇതിനോടകം ഇറങ്ങിയ ഷെമിയുടെ ‘നടവഴിയിലെ നേരുകൾ’, അടുത്ത പതിപ്പിലെങ്കിലും ഈ പോരായ്മകൾ പരിഹരിച്ച്, പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

അത് എന്തായാലും, പ്രതിസന്ധികളുടെ ലാവാപ്രവാഹത്തിനു നടുവിൽ നിന്ന്, അതിജീവനത്തിനായി പോരാടുന്നവരെല്ലാം,ആത്മബലത്തിനായി ആവർത്തിച്ച് വായിക്കേണ്ടതാണ് ഷെമി, സ്വന്തം ജീവിതം കൊണ്ടെഴുതിയ ഈ കൃതി.

littnow

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending