Connect with us

സാഹിത്യം

സ്വജീവിതം കൊണ്ടെഴുതിയ അതിജീവന കഥ

Published

on

ഡി. പ്രദീപ് കുമാർ

‘നടവഴിയിലെ നേരുകൾ’ ( നോവൽ)
ഷെമി
വില 575 രൂപ.
ഡി.സി.ബുക്സ്

639 പേജുള്ള ബൃഹത്തായ ഈ നോവലിലെ ഓരോ പേജും ഹൃദയത്തെ നുറുക്കുന്നതാണ്. മലയാള സാഹിത്യത്തിൽ ഇതിനു് സമാനമായൊരു കൃതിയില്ല. ഒരു ജൻമത്തിൻ്റെ ആദ്യപാദങ്ങളിൽ തന്നെ പല ജൻമങ്ങളുടെ ദുരിതഭാണ്ഡങ്ങൾ പേറേണ്ടി വന്ന, ഉത്തര മലബാറിലെ ഒരു മുസ്ലീം പെൺകുട്ടിയുടെ ആത്മകഥയെന്നോ, ആത്മാംശം നിറഞ്ഞ ആഖ്യാനമെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണ്, ‘ നടവഴിയിലെ നേരുകൾ’.
24 വർഷത്തെ ജീവിതമാണിതിൽ.

യാതനകളുടെ ആഴക്കയങ്ങളിൽ അകപ്പെട്ടു പോയ ഈ പെൺകുട്ടിയുടെയും കൂടെപ്പിറപ്പുകളുടെയും ജീവിതം, കഥയെ വെല്ലുന്നതാണ് . പാർശ്വവല്കരിക്കപ്പെട്ട, തിരസ്കൃത ജീവിതങ്ങളുടെ, അതിസൂക്ഷ്മമായ യഥാതഥാഖ്യാനം ആരുടെയും കണ്ണു നനയിക്കും.

അറയ്ക്കൽ മുസ്ലീം രാജ വംശത്തിൻ്റെ തായ് വഴിയിൽ പിറന്ന ഉപ്പയുടെ ഈ മകളുടെ ബാല്യകൗമാരങ്ങൾ കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലും ദാരിദ്യത്തിലുമായിരുന്നു.

സ്വന്തമായി വീടോ, വരുമാനമോ ഇല്ലാത്ത,ക്ഷയരോഗിയായ,ഇഴഞ്ഞു നീങ്ങുന്ന ഉപ്പ. മൂത്ത മകനെ പഠിപ്പിച്ച് ഉന്നതോദ്യോഗസ്ഥനാക്കിയെങ്കിലും കൊല്ലം-കൊല്ലം പ്രസവിക്കുന്ന ഉമ്മാനെയും ഉപ്പാനെയും അയാൾ വെറുത്തു . ‘ കൊല്ലം, കൊല്ലം പ്രസവിക്കാൻ നിങ്ങള് ഇയാൾക്ക് കൂട്ടുകെടന്നിട്ടില്ലേ’ എന്ന് ഉമ്മയുടെ മുഖത്തു നോക്കി അലറുന്നുണ്ട്, അയാൾ. അവസാനം, ഉപ്പയെയും ഉന്മയേയും അടിച്ചു പുറത്താക്കുകയും ചെയ്യുന്നു: ‘ഇയാളേം ഈ പെണ്ണ്ങ്ങളേം ഇനി ജവിടെ കണ്ട് പോകര്ത്.ഇയാളും ഈ സ്ത്രീയും ഒന്നിച്ച്ണ്ടായാൽ പിന്നെം ഇത്പോലെ കൊറേണ്ണത്ത്ന പ്രസവിച്ചുകൂട്ടും’.

ഉമ്മയുടെ ഭാഷയിൽ പറഞ്ഞാൽ, ‘കാലിച്ചന്ത തുടങ്ങാൻ മാത്രംള്ള ചെതലക്കാലികൾ നിറഞ്ഞ പുരയിൽ ആധികപ്പറ്റായി പിറന്നവളാണ് ആഖ്യാതാവ്.’ഏഴാണിനെ തുരുതുരാ ന്നങ്ങ് പെറ്റ് കഴിഞ്ഞപ്പം, ഒരു പെങ്കുഞ്ഞിനെ ചമീച്ചൊര്ക്കാനുള്ള പൂതികൊണ്ട്’, ദേവാലയങ്ങൾ കേറിയിറങ്ങിയ അവർക്ക് കിട്ടിയത് ‘മന്ദക്കനായ ഒന്നിനെ(സൗറ). പിന്നെയും അവർ നേർച്ചേം നെയ്യും നേർന്നപ്പോൾ പളുങ്കു പോലത്തെ രണ്ട് മക്കളെ കൂടി കിട്ടി (ഹാജിറ ,റംല ).’പക്കേങ്കില് ഒരു കാര്യം ല്ലാണ്ട് രണ്ടെണ്ണത്തിനെ ചോയ്ച്ച്റ്റ് ഒര് സൊഖോം നെറോം പോലുംല്ലാത്ത ഈ മൂന്നാമത്തെയ്നെ എന്ത്നാനപ്പാ, അള്ള എന്ക്ക് തന്ന്ത്!’

‘വെളുത്തോർക്ക്ടേല് കറുത്തൊരണ്ണം’ എന്ന് ചാപ്പ കുത്തി മാറ്റി നിർത്തപ്പെട്ടവൾ.

വാടകവീടുകളിൽ നിന്ന് തെരുവുകളിലേക്കും ഒറ്റമുറികളിലേക്കും കടത്തിണ്ണകളിലേക്കും അനാഥാലയത്തിലേക്കും അടിക്കടി പറിച്ചു നടപ്പെട്ട ജീവിതം. വിശപ്പടക്കാൻ മണ്ണും കരിയും തിന്ന്, പൈപ്പ് വെള്ളവും കുടിച്ച്, തല ചായ്ക്കാനൊരിടം തേടി നടന്ന ബാല്യകൗമാരങ്ങൾ.

സിനിമാക്കഥകളിലെ ക്രൂരരായ വില്ലൻമാരെപ്പോലും നിഷ്പ്രഭരാക്കുന്ന ,അലസരും, ക്രൂരരും മദ്യത്തിനും മയക്കുമരുന്നിനുമടിമകളുമായ മൂത്ത സഹോദരൻമാർ. സഹോദരിമാരെപ്പോലും മാനഭംഗപ്പെടുത്തുന്നവർ.ഇരന്നും, സക്കാത്ത് വാങ്ങിച്ചുമുണ്ടാക്കിയ അരി, അടുപ്പത്ത് കലത്തോടെ തല്ലി ഉടച്ച് എല്ലാം അൽകുത്താക്കുന്നവർ….

എടുത്താൽ പൊങ്ങാത്ത ജീവിത ദുരന്തങ്ങൾ പേറി, ഭാണ്ഡക്കെട്ടുകളുമായി അലഞ്ഞപ്പോഴും, വീടുകളിൽ വേലയ്ക്കു നിന്നപ്പോഴും, കീറി – മുഷിഞ്ഞ വസ്ത്രങ്ങളും, ഒട്ടിയവയുമായി ക്ലാസിൽ പോകണമെന്നും, പഠിച്ച് രക്ഷപ്പെടണമെന്നും ദൃഢനിശ്ചയം ചെയ്ത അവൾ,മിക്ക ക്ലാസിലും ഒന്നാമതെത്തി. ബാപ്പയ്ക്കു പിന്നാലെ ഉമ്മയും മരിച്ചതോടെ ,കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തപ്പെട്ട അവളുടെയും സഹോദരങ്ങളുടെയും ദുരിതപർവ്വങ്ങൾ അവസാനിക്കുന്നില്ല.

അവിടുത്തെ ഭീകരമായ ഇരുണ്ട ജീവിതത്തിൽ നിന്ന് രക്ഷപെടാൻ പല പ്രാവശ്യം പുറപ്പെട്ടു പോയെങ്കിലും, അവിടെ തന്നെ മടങ്ങിയെത്താനായിരുന്നു, അവരുടെ യോഗം.

അവളുടെ അതിജീവനത്തിൻ്റെ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. എന്നും സഹജീവി സ്നേഹവും കാരുണ്യവും ധാർമ്മികതയും പുലർത്തിയ അവൾ,പ്രീ – ഡിഗ്രിയും ജനറൽ നഴ്സിംങ്ങ് കോഴ്സും പാസായി .ജനറൽ ഹോസ്പിറ്റലിൽ നെഴ്സായപ്പോഴും മറ്റുള്ളവർക്കായി ജീവിച്ചു.അശരണരെ സഹായിച്ചു.പക്ഷേ, അവളുടെ മനസ് ആരം കണ്ടില്ല.

സ്നേഹിക്കാനും പ്രേമിക്കാനും, മനസാക്ഷിക്കനുസരിച്ച് ജീവിക്കാനും, സ്വന്തം സംഹാദരങ്ങളും സമൂഹവും അവളെ അനവദിക്കുന്നില്ല.

സ്നേഹിക്കുന്നവനെ ജീവിത സഖാവാക്കി. അയാളച്ചുതന്ന വിസയുമായി, കൈക്കുഞ്ഞിനൊപ്പം ഗൾഫിൽ വിമാനമിറങ്ങിയ അവൾ തിരിച്ചറിയുന്നതിങ്ങനെ:’ഇരുപത്തിനാല് വർഷക്കാലം ഞാനനുഭവവിച്ച ദുരിതങ്ങളെക്കാൾ വലിയ ദുരന്തങ്ങളുമായി ദുബായ് നഗരം എന്നെ കാത്തിരിക്കുന്നതറിയാതെ ഞാൻ തിടുക്കപ്പെട്ട് മുന്നിലെത്തി നിന്നു.’

ഉത്തര മലബാറിലെ ദരിദ്രരായ മുസ്ലീങ്ങളുടെ, അതും നിസ്വരായ സ്ത്രീകളുടെ ജീവിതം, ഇത്രയും സമഗ്രമായി മലയാള സാഹിത്യത്തിൽ ആരും രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സാധാരണക്കാരുടെ നാട്ടുഭാഷ അതീവ ചാരുതയോടെ, സംഭാഷണങ്ങളിൽ സത്യസന്ധമായി ഒപ്പിയെടുത്തു, നോവലിസ്റ്റ് .

അൻവർ,ഷുക്കൂർ ,ജമ്പാർ, തൗസർ, മുനീർ എന്നീ ഭായിമാർ .ഉമ്മ ,’കുതിര’ എന്ന് വിളിക്കുന്ന ഹാജിറ എന്ന ഇത്താത്ത .പിന്നെ റംല, മബുദ്ധിമാന്ദ്യമുള്ള സൗറ.പെരുന്നാളിന് ഉടുപ്പണിയിച്ച്,’ഉമ്മക്കൊത്സു’എന്ന് പേരുമിട്ട്,കോഴിയെയും പിന്നെ ആടിനെയും ഓമനിച്ച് വളർത്തുന്ന റാഫി എന്ന അനുജൻ, ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വഴിയിൽ നിന്ന് പട്ടിണിപ്പിള്ളേരെയും കൂട്ടി,ഇല്ലായ്മയുടെ കുടിയിലേക്ക് വരുന്ന ഉപ്പ, കണ്ണൻ മാഷിൻ്റെ ക്ലാസ് ജനാലയിലൂടെ കേട്ടും നോക്കിയും പഠിക്കാൻ വരുന്ന കുഞ്ഞായി എന്ന അനാഥ ബാലിക…

അസാധാരണമായ, അനുഭവങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ. ഒരു നോവൽ എന്നതിലുപരി, ആത്മകഥയുടെ ഗില്പഘടനയാണിതിന്.

സുഗമമായ വായനയെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്നം, ഒഴുക്കുള്ള ആഖ്യാനത്തെ ഇടയ്ക്കിടക്ക് തടസ്സപ്പെടുത്തുന്ന ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളുമാണ്. ഉദാഹരണങ്ങളേറെയുണ്ട്: ‘ഉദ്ദീക്ഷണാ വൈഭവമുള്ള കണ്ണുകൾ, വിമനസ്ഥത, അദ്ധ്യയനം നവാഗതമായിട്ട്, അച്ചടക്കം ബന്ധിതമായ ക്ലാസ് മുറി, എൻ്റെ അല്പത, പരിച്ഛേദമന്യമായ ആത്മലയത്തിൻ്റെ സങ്കലനം, ക്രമീകൃത പരിപാടി,മർദ്ദിത മുഖം, ജീപ്പിനുള്ളിലെ,ബീഭത്സം, ആകാശം അനാച്ഛാദനം ചെയ്യപ്പെട്ട പോലെ, സ്വേദന നനവുള്ള നെഞ്ച്, സ്വാദൃശ്യാഭിരുചിയുള്ള പുസ്തകം, അപ്രേയമായ ഉദ്ദീപനം…. എന്നിങ്ങനെ, അനാവശ്യവും അർത്ഥശൂന്യവുമായ ധാരാളം പ്രയോഗങ്ങൾ തീർച്ചയായും ഒഴിവാക്കാമായിരുന്നു.

മൂന്നു ഭാഗങ്ങളായി മാത്രം തിരിക്കപ്പെട്ട ഈ ബൃഹദ് രചന അദ്ധ്യായങ്ങളായി തിരിക്കുകയും, കഥാസന്ദർങ്ങൾക്കനുസരിച്ച്, ഖണ്ഡികകൾക്കിടയിൽ ആവശ്യമുള്ളിടത്തെല്ലാം ചിഹ്നങ്ങൾ നൽകകയും വേണം.

പ്രസാധനത്തിന് മുൻപ്,ഒരു ലിറ്റററി എഡിറ്ററുടെ കൈകളിലൂടെ സസൂക്ഷ്മം കടന്ന്പോയിരുന്നുവെങ്കിൽ, ഈ രചന 300 പേജിൽ,രൂപഭദ്രമായ ഒന്നാന്തരം നോവലാകുമായിരുന്നു.

പുരസ്കാരങ്ങൾ ധാരാളം നേടിയ, പല പതിപ്പുകൾ ഇതിനോടകം ഇറങ്ങിയ ഷെമിയുടെ ‘നടവഴിയിലെ നേരുകൾ’, അടുത്ത പതിപ്പിലെങ്കിലും ഈ പോരായ്മകൾ പരിഹരിച്ച്, പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

അത് എന്തായാലും, പ്രതിസന്ധികളുടെ ലാവാപ്രവാഹത്തിനു നടുവിൽ നിന്ന്, അതിജീവനത്തിനായി പോരാടുന്നവരെല്ലാം,ആത്മബലത്തിനായി ആവർത്തിച്ച് വായിക്കേണ്ടതാണ് ഷെമി, സ്വന്തം ജീവിതം കൊണ്ടെഴുതിയ ഈ കൃതി.

littnow

കഥ

വാഹസം

Published

on

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…

നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.

തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….

കഥയുടെ പിന്നാമ്പുറം ………..

സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.

സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.

സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…

അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.

ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..

മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….

ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….

അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?

അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..

മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….

മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …

വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..

മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….

ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!

വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …

അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….

വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..

വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….

ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….

എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..

കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….

ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …

പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …

വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .

ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….

ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ്‌ തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..

അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..

നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………

അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..

littnow.com

design: Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

പെണ്ണ് ചത്ത എഴുത്തുകാരൻ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക്‌ വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക്‌ വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ്‌ ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”

littnow.com

design Sajjayakumar proam

littnowmagazine@gmail.com

Continue Reading

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

Trending